Saturday, August 29, 2009

ഓണത്തിനിടയില്‍ വാറ്റ് കച്ചവടം

രംഗം 1: 580 കിലോ മീറ്റര്‍ വരുന്ന കേരള കടല്‍ തീരത്തെ ഒരു തെങ്ങിന്‍ തോപ്പ്‌
തെങ്ങോലകളുടെ തണലില്‍ അക്ഷമരായി നില്ക്കുന്ന രണ്ടു കൂട്ടുകാര്‍. ദുര്‍ബലന്‍ പാപ്പിയും പാമ്പ് വിനോദും.
ദുര്‍ബലന്‍: ഹൊ എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാ ഓണത്തിന് ഇത്രേം ബുദ്ധി മുട്ടുന്നത്.
പാമ്പ്: ശരിയാ. ഞാന്‍ സാദാരണ അത്തത്തിനു തന്നെ സാധനം കരുതുന്നതാ.സാമ്പത്തിക പരാദീനത കാരണം ഇത്തവണ ഒന്നും നടന്നില്ല.
ദുര്‍: സമയം പത്തു കഴിഞ്ഞല്ലോ.ആ നാറിയെ കാണുന്നും ഇല്ല. അവന്‍ കൊണ്ടു വരുമോ??
പാമ്പ്: അവന്റെ വീട്ടില്‍ വാറ്റി എന്നുള്ളത് സത്യമാ. എന്റെ വീട്ടീന്ന് പന്ത്രണ്ടു ലിറ്ററിന്റെ പ്രഷര്‍ കുക്കര്‍ മേടിച്ചോണ്ട് പോയാരുന്നു. മുകളിലത്തെ സുനാമണി മാറ്റി അവിടെ കുഴല്‍ പിടിപ്പിച്ചാ പിന്നെ സുഖം അല്ലെ. പോലിസിനേം പേടിക്കണ്ടാ.
ദുര്‍: അവന്‍ വരുന്നുണ്ടെന്ന് തോന്നുന്നു. ങാ ഒരു കുപ്പി കയ്യിലുണ്ട് .....ഒന്നു അനങ്ങി വാടാ കോപ്പേ.
(തൈക്കുഴി മനോജ്‌ ഒരു കുപ്പിയുമായി നടന്നു വരുന്നു)
തൈക്കുഴി മനോജ്‌: അളിയാ ഒരു ലിറ്റര്‍ കിട്ടി. ബാക്കി അച്ഛനും ചേട്ടനും ഒതുക്കി. സാദനം നല്ല സോയംബനാ. ഇത്തവണ ച്യവന പ്രാശം കൂടെ ഇട്ടാ വാറ്റിയത് . മണം അടിച്ചിട്ട് തന്നെ കൊതിയാകുന്നു.
പാമ്പ്: ച്യവന പ്രാശമോ?? അതെന്തിനാ.
തൈ : ഡാ കോപ്പേ, കഴിഞ്ഞ ദിവസം വെള്ളം ഇല്ലാഞ്ഞിട്ടു നമ്മള്‍ അപ്പാപ്പന്റെ അരിഷ്ട്ടത്തില്‍ ഒഴിച്ച് അടിച്ചത് ഓര്‍മ ഇല്ലേ. എന്നാ കിക്ക്‌ ആയിരുന്നു. ഇറക്കാനും സുഖം. അത് കൊണ്ടു ഇപ്പ്രാവശ്യം പഴങ്ങളുടെ കൂടെ ച്യവന പ്രാശവും കൂടെ തട്ടി. നീ ഒന്നു മണത്തു നോക്കിക്കേ.
ദുര്‍: അളിയാ സൂപ്പര്‍. വേഗം ഗ്ലാസ്സ്‌ എട്. സമയം കളയണ്ട. ഞാന്‍ ഡ്രൈ കൊടുക്ക്വാ. നിനക്കൊക്കെ വേണേല്‍ വെള്ളം ആ കുപ്പീലുണ്ട്.
തൈ: ഡാ നീയൊക്കെ ടച്ചിങ്ങ്സ്‌ ഒന്നും മേടിച്ചില്ലേ. വീട്ടീന്ന് കുറച്ചു ചിക്കന്‍ എങ്കിലും എടുത്തോണ്ട് വരാന്‍ മേലായിരുന്നോ?
ദുര്‍: ഓണമായിട്ട് ചിക്കനാ?? ദേ ഇതങ്ങോട്ട് പിടിച്ചേ. ക്ലബ്ബില്‍ അത്തം ഇടാന്‍ മേടിച്ചതിന്റെ ബാക്കിയാ.
തൈ: എന്തോന്നെടെ കാബേജും കാരട്ടുമൊക്കെ?
ദുര്‍: ഓണം അല്ലേടാ. സംഭവം കിടിലനാ. വാപ്പന്റെ മരിപ്പിനു പന്തല്‍ ഇട്ടിട്ടു രാത്രി രണ്ടു മണിക്ക് മാവില കൂട്ടി നിപ്പന്‍ അടിക്കമെങ്കിലാ ഇതു. നീ ഒരെണ്ണം പിടിപ്പിച്ചേ.
തൈ: അപ്പോള്‍ ചിയെര്‍സ്‌ . ഹാപ്പി ഓണം.
(അര മണിക്കൂര്‍ കഴിഞ്ഞു )
പാമ്പ്: അളിയാ കിടിലന്‍ സാദനം തന്നെ കേട്ടാ.ഉമ്മ....ഹൊ ഒരു ലിറ്റര്‍ പോയ വഴി കണ്ടില്ല. ദുര്‍ബലാ, നിന്റെ കപ്പാസിറ്റി ഒക്കെ കൂടിയല്ലാ?. സ്ഥിരം അടി തന്നെ ആണല്ലേ??
ദുര്‍: മച്ചാ, ഇതാണ് സത്യത്തില്‍ ഓണം. ചുമ്മാ വിദേശികളെ മേടിച്ചു അടിച്ചാല്‍ എന്ത് ഓണം? ഇതാണ് സൂപ്പര്‍. കടലീന്നു കാറ്റും കൂടെ ആയപ്പോള്‍ സൂപ്പര്‍. നല്ല കിക്കായി കേട്ടാ...
തൈ: ഡാ എനിക്ക് അത്ര കിക്ക് ആയില്ലാ. വീട്ടില്‍ വൈകുന്നേരം അടിക്കാന്‍ ഒരു അര കൂടെ വെച്ചിട്ടുണ്ട്. അതും അടിക്കേണ്ടി വരുമെന്നാ തോന്നണേ. ആ കാബേജിന്റെ രുചി അത്ര പിടിക്കണില്ല. ഏതാണ്ടക്ക പോലെ . ഒരു വാള് വെച്ചാല്‍ ഓക്കേ ആകുമായിരിക്കും.
ദുര്‍: ഡാ വാള് വെക്കല്ലേ. അത് കണ്ടാല്‍ ഞാനും വെക്കും. നമുക്കു കുറച്ചു നേരം കിടക്കാം..അപ്പോള്‍ ഓക്കേ ആകും.
(മൂന്ന് പേരും കിടക്കുന്നു. തൈക്കുഴിയുടെ കാലില്‍ തല വെച്ചു കിടക്കുന്ന പാമ്പ് അവന്‍ വാള് വെക്കുമ്പോള്‍ ചാടി എഴുന്നേല്‍ക്കുന്നു)
പാമ്പ്: ഡാ കൊനാപ്പീ, നിനക്കു തല ഒന്നു ചരിച്ചു വെച്ചു അടിചൂടെ? ഇതൊരുമാതിരി പാര്‍ക്കിലെ പാവയെപ്പോലെ ഉണ്ടല്ലോ?
തൈ: തല ചരിക്കണം എന്ന് ആഗ്രഹം ഉണ്ടളിയാ, പറ്റാഞ്ഞിട്ടാ.
പാമ്പ്: ശല്യം.. മാറി കിടന്നേക്കാം. ഇല്ലേല്‍ ഞാനും അടിക്കും.
(മൂന്നു പേരും കിടന്നുറങ്ങുന്നു. കുറെ സമയം കഴിഞ്ഞു )
ദുര്‍: അളിയന്മാരെ സന്ധ്യ ആയി. വേഗം എഴുന്നേല്‍ക്ക്.
(രണ്ടു പേരും ഞെട്ടി എഴുന്നേറ്റു ചുറ്റും നോക്കുന്നു)
തൈ: ദൈവമേ, ഉച്ചക്ക് ഊണ് പോലും കഴിച്ചില്ല. വീട്ടുകാര്‍ അടിച്ച് പുറത്താക്കിയ തന്നെ. എത്ര മണി ആയെടാ.
പാമ്പ്: (വാച്ച് നോക്കി കൊണ്ടു) ശെരിക്കും കാണാന്‍ പാടില്ല. പക്ഷെ ഒരു മണി ആകുന്ന പോലെ തോന്നുന്നു.
ദുര്‍: ഒരു മണിയോ? ഇത്ര ഇരുട്ടോ? ഒന്നു പോടാ ഏഴ് മണി എങ്കിലും ആയി കാണും.നീ ശെരിക്കും നോക്കിക്കേ. നിന്റെ വാച്ച് നടക്കുന്നുണ്ടല്ലോ അല്ലെ.
പാമ്പ്: അളിയാ ഒരു മണി തന്നെ. വാച്ചോക്കെ നടക്കുന്നുണ്ട്. ഇനി വല്ല സൂര്യ ഗ്രഹണവും ആണോ?
തൈ: അങ്ങനെ ആണേല്‍ പത്രത്തേല്‍ വരണ്ടേ.?
ദുര്‍: പിന്നെ. പത്രത്തില്‍ കൊടുത്തിട്ടല്ലേ സൂര്യന്‍ ഗ്രഹണി പിടിക്കാന്‍ പോണത്. ക്രിസ്മസിന് സുനാമി വരാമെന്കില്‍ ഓണത്തിന് ഗ്രഹണവും വരാം.
തൈ: അളിയാ, നമ്മുടെ കണ്ണ് അടിച്ച് പോയെന്ന തോന്നണേ. ഞാന്‍ മൊബൈല് എടുത്തു നോക്കിയിട്ട് അത് പിടിച്ചിരിക്കണ കൈ പോലും കാണാന്‍ മേല. ദൈവമേ പണി കിട്ടിയാ.???
പാമ്പ്: ദൈവമേ ഞാന്‍ ഇനി എങ്ങനെ നാട്ടുകാരുടെ മുഘത് നോക്കും??
ദുര്‍: ചതിച്ചല്ലോ കര്‍ത്താവേ....

രംഗം 2: മന്ത്രി സഭാ സമ്മേളനം
എക്സൈസ് മന്ത്രി: ഇതിപ്പോ ഞാന്‍ എന്ത് പറയാനാ. ഒന്നാം തിയതി ആണേലും ഉത്രാടത്തിന് സാദനം കൊടുക്കാമെന്നു ഞാന്‍ പറഞ്ഞതാ. കോടതി സമ്മതിക്കാത്തത് എന്റെ കുറ്റമല്ല. അല്ലേലും പോലീസ് കൂടെ വിചാരിക്കാതെ ചാരായം വാറ്റ് ഒതുക്കാന്‍ പറ്റില്ല.
ആഭ്യന്തര മന്ത്രി: സംസ്ഥാനത്തെ മുക്കാല്‍ ഭാഗം പോലിസിനേം ഓണം പ്രമാണിച്ചു ചാരായം പിടിക്കാന്‍ നിയോഗിച്ചതാ. വീടുകളില്‍ വാറ്റിയാല്‍ പോലീസ് എന്ത് ചെയ്യാനാ. ഇതിപ്പോള്‍ എല്ലാ ഓണത്തിനും ഇതൊരു പതിവാ. നമ്മള്‍ വിചാരിച്ചാല്‍ ഒന്നും നിക്കില്ല.
ഏക്‌. മ: പക്ഷെ ഇത്രേം പേരുടെ കാഴ്ച പോയ സ്ഥിതിക്ക് പ്രതി പക്ഷം ഇപ്പോള്‍ രാജി എന്നും പറഞ്ഞു ഇറങ്ങും. എന്തെങ്കിലും പരിഹാരം ഉണ്ടാക്കിയെ പറ്റൂ.
ആ. മ: ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ പുറത്തു പറയരുത്. കാര്യം നമ്മുടെ നയങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിര്‍ ആണേലും. ഇതിനൊരു പ്രതിവിധി നമ്മളായിട്ട് ഉണ്ടാക്കും എന്ന് തോന്നണില്ല. ഇതു വേറെ എന്തോ കുഴപ്പം കൊണ്ടാണെന്ന എന്റെ ഭാര്യ പറഞ്ഞെ. നമുക്കു ഒന്നു പ്രശ്നം വെച്ചു നോക്കിയാലോ?
ദേവസ്വം മന്ത്രി: ഞാന്‍ ഇതങ്ങോട്ട് പറയാന്‍ ഇരിക്കുക ആയിരുന്നു. എനിക്ക് ഉടനെ മത്രി കസേര കിട്ടുമെന്ന് എന്നോട് ഒരു ജോത്സ്യന്‍ പറഞ്ഞായിരുന്നു. മുഘ്യന്‍ എന്ത് പറയുന്നു.?
മുഘ്യ മന്ത്രി: ഞാന്‍ എന്ത് പറയാനാ. നിങ്ങള്‍ അല്ലെ എല്ലാം തീരുമാനിക്കുന്നത്. പത്രക്കാര്‍ അറിയരുത്. വിശ്വസിക്കാവുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങളുടെ പരിചയത്തില്‍.
ആ. മ: എന്റെ മകന്റെ പരിചയത്തില്‍ ഒന്നു രണ്ടു സ്വാമിമാരുണ്ടായിരുന്നു. പക്ഷെ അവരൊക്കെ ഇപ്പോള്‍ ജയിലിലാ. പക്ഷെ വിളിച്ചാല്‍ വരും കേട്ടോ.വിളിക്കണോ?
മു.മ: വേണ്ട വേണ്ടാ. എന്നാല്‍ എന്റെ പരിചയത്തില്‍ ഒരു ആളുണ്ട്. മിടുക്കനാ.വിശ്വസ്തനും. കേട്ടു കാണും കാപ്ര.
ആ. മ: കൊപ്രയോ? താങ്ങ് വില ചോദിക്കുമോ? അങ്ങേക്ക് എങ്ങനാ പരിചയം.
മു. മ: കൊപ്രാ അല്ല കാപ്ര. തോട്ടപ്പള്ളി പാലം പണിക്കു വന്ന ഹിന്ദിക്കാരന്‍ കോണ്ട്രാക്ടര്‍ ചോപ്രക്ക്‌ നമ്മുടെ തോട്ടപ്പള്ളി കാര്‍ത്ത്തുവില്‍ ഉണ്ടായ മകന്‍. ഇപ്പോള്‍ വലിയ മന്ത്രവാദിയാ. നമ്മുടെ സെക്രട്ടറിക്ക് മൊട്ടയില്‍ ഒരു സൂത്രം പുള്ളി എനിക്ക് വേണ്ടി ചെയ്തു തന്നിട്ടുണ്ട്. ഈ സി ബി ഐ ക്കാരൊക്കെ ചുമ്മാ വന്നതാനെന്നാണോ വിചാരിച്ചത്.
ആ. മ: എന്നാ വിളി കാപ്രയെ.
(കാപ്ര വരുന്നു.)
കാപ്ര: നമുക്കെല്ലാം മനസിലായി. ഒരു ബ്രാഹ്മണ ശാപം ഇവിടെ അലയടിക്കുന്നുണ്ട്. അതാണ്‌ ഈ ദുരന്തതിനൊക്കെ കാരണം.
ആ. മ: ശാപമോ? തെളിച്ചു പറ കാപ്രെ.

രംഗം 3: മഹാബലിയുടെ യാഗഭൂമി. മഹാബലിയും ശുക്രഅചാര്യരും സംസാരിച്ചു കൊണ്ടു നില്ക്കുന്നു. ഒരു ഭടന്‍ ഓടി വരുന്നു.
ഭടന്‍: പ്രഭോ, അങ്ങയെ കണ്ടു ദാനം മേടിക്കണം എന്ന് പറഞ്ഞു ഒരു ബ്രാഹ്മണ കുമാരന്‍ വാതില്‍ക്കല്‍ വന്നു നില്ക്കുന്നു.
ബലി: കടന്നു വരാന്‍ പറയൂ. (ശുക്രനോട്) ഗുരോ, യാഗത്തിന്റെ അവസാനം ഒരു ബ്രാഹ്മണന് ദാനം കൊടുക്കണം എന്ന് പറഞ്ഞതെ ഉള്ളൂ. അപ്പോലെക്കും ഒരാള്‍ എത്തിയല്ലോ. നല്ല ശകുനം ആണല്ലേ?
ഗുരു: പക്ഷെ ശിഷ്യാ, എന്റെ ഇടതു കണ്ണ് അകാരണമായി തുടിക്കുന്നു.
ബലി: അത് പിന്നെ കണ്ണില്‍ പുക കയറിയിട്ടയിരിക്കും. ഒരു ആഴ്ച ആയി യാഗം അല്ലായിരുന്നോ?
(ഭടന്‍ വാമനനേയും കൊണ്ടു വരുന്നു)
ബലി: വരൂ കുമാരാ, അങ്ങ് ആരാണ്? താങ്കള്ക്ക് എന്താണ് ആഗ്രഹം?. ഈ ശുഭ മുഹൂര്‍ത്തത്തില്‍ ആഗതനായ അങ്ങേക്ക് എന്താഗ്രഹവും ഞാന്‍ നടത്തി തരാം.
വാമനന്‍: നന്ദി പ്രഭോ. അദിതി പുത്രനായ വാമനന്‍ ആണ് ഞാന്‍. എനിക്ക് തപസു ചെയ്യാനായി മൂന്ന് അടി മണ്ണ് മാത്രം അങ്ങ് എനിക്ക് തന്നാല്‍ മതി.
ബലി: ഹ ഹ. വെറും മൂന്ന് അടി മണ്ണോ? അങ്ങേക്ക് തപസു ചെയ്യാന്‍ മൂന്ന് ഗ്രാമങ്ങള്‍ തന്നെ ഞാന്‍ നല്‍കാം.
വാമ: വേണ്ട പ്രഭോ, അങ്ങ് എനിക്ക് മൂന്ന് അടി മണ്ണ് അളന്നു എടുക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി.അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ.
(ശുക്രചാര്യര്‍ പെട്ടെന്ന് ബലിയെ അടുത്തേക്ക് വിളിച്ചു രഹസ്യം പറയുന്നു)
ഗുരു: പ്രഭോ, ഇവന്‍ പറയുന്ന കേട്ടിട്ട് എനിക്ക് അത്ര പന്തി തോന്നുന്നില്ല. വെറുതെ കേറി വാക്കൊന്നും കൊടുക്കല്ലേ.
ബലി: ഛെ, ഇത്തിരി ഇല്ലാത്ത ചെറുക്കന്‍ നമ്മെ എന്ത് ചെയ്യാന്‍. ചുമ്മാ അനാവശ്യം പറയാതെ ഗുരോ. ചുമ്മാതല്ല ഒരു ബ്രാഹ്മണന് മറ്റൊരു ബ്രാഹ്മണനെ കണ്ടൂടാ എന്ന് പറയുന്നതു.
ഗുരു: എന്ത് നീ നമ്മെ കളിയാക്കുന്നോ? മകനെ നിന്റെ ഐശ്വര്യം ഒക്കെ അവസാനിക്കാറായി. നീ മുടിഞ്ഞു പോട്ടെ.
ബലി: എന്തായാലും ഞാന്‍ പറഞ്ഞതു കൊടുത്തിരിക്കും. ആരെവിടെ കിണ്ടിയും വെള്ളവും കൊണ്ടു വരൂ.
ഭടന്‍: പ്രഭോ, രണ്ടിന് പോകാനാണോ? അല്ല പതിവില്ലാതെ വെള്ളം ചോദിച്ചത് കൊണ്ടു ചോദിച്ചതാ.
ബലി: മണ്ടാ, നമുക്കു അതിനാണേല്‍ ഒരു കിണ്ടി പോരെന്നു നിനക്കു അറിയില്ലേ . നമ്മുടെ ആചാരം അനുസരിച്ച് ആര്‍ക്കെങ്കിലും ദാനം ചെയ്യണമെങ്കില്‍ ആദ്യം നാം അവരുടെ കാല് കഴുകണം. വേഗം കൊണ്ടു വരൂ.
ഗുരു: (മനസ്സില്‍) ഓഹോ. അപ്പോള്‍ കാല് കഴുകാന്‍ പറ്റിയില്ലേല്‍ ഒന്നും നടക്കില്ല. ഒരു കാര്യം ചെയ്യാം. ഇവിടെ ധ്യാനിക്കുന്ന പോലെ നിന്നിട്ട് ഒരു വണ്ടിന്റെ രൂപത്തില്‍ കിണ്ടിയുടെ കുഴലില്‍ കേറി ഇരിക്കാം. ഈ മണ്ടന്‍ കാല് കഴുകുന്നത് ഒന്നു കാണണമല്ലോ.
(ബലി വാമനന്റെ കാല് കഴുകാന്‍ ശ്രമിക്കുന്നു. കിണ്ടി കുലുക്കി ഒക്കെ നോക്കുന്നു)
വാമ: എന്ത് പറ്റി പ്രഭോ?
ബലി: കിണ്ടിയില്‍ നിന്നും വെള്ളം വരുന്നില്ല. ഞാന്‍ ചരിച്ചും കുലുക്കിയും ഒക്കെ നോക്കി. ഇതെന്താ കഥ.
വാമ: അത്രേ ഉള്ളോ. അത് കുഴലില്‍ എന്തെങ്കിലും തടഞ്ഞതായിരിക്കും. ഒരു ദര്‍ഭ പുല്ലു തന്നെ. ഞാന്‍ ശരിയാക്കി തരാം.
(വാമനന്‍ ദര്‍ഭ മുന കൊണ്ടു കിണ്ടിയുടെ കുഴലില്‍ കുത്തുന്നു. ശുക്രാചാര്യര്‍ അലറിക്കൊണ്ട്‌ ഒരു കണ്ണും പൊത്തിപ്പിടിച്ചു താഴെ വീഴുന്നു )
ബലി: ഗുരുവിനു ഇതെന്തു പറ്റി. എന്തായാലും കിണ്ടി ശരിയായല്ലോ. ആദ്യം ചടങ്ങ് നടക്കട്ടെ.
(ബലി കാല് കഴുകുന്നത്തോടെ ഭീമാകാരമായി വലുതാകുന്ന വാമനന്‍)
വാമ: പ്രഭോ, ഞാന്‍ ആദ്യ ചുവടു കൊണ്ടു ഭൂമിയും പാതാളവും അളന്നു കഴിഞു. രണ്ടാമത്തെ കൊണ്ടു സ്വര്‍ഗ്ഗവും. ഇനി ഞാന്‍ എവിടെ മൂന്നാമത്തെ പാദം വെക്കും.
ബലി: പറഞ്ഞ വാക്കു ഞാന്‍ എന്തായാലും പാലിക്കും. അങ്ങ് എന്റെ തലയില്‍ മൂന്നാമത്തെ പാദം വെച്ചോളൂ.
വാമ: ബാലീ, അങ്ങയുടെ ധര്‍മ നിഷ്ടയില്‍ നാം സംപ്രീതനായി. ഞാന്‍ സാക്ഷാല്‍ മഹാ വിഷ്ണു ആണ്. അങ്ങയെ ദേവ കാര്യാര്‍ധം പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്താന്‍ പോകുന്നു. അതിന് മുന്പ് അങ്ങേക്ക് എന്തെങ്കിലും വരം തരാന്‍ നാം ആഗ്രഹിക്കുന്നു. ചോദിച്ചാലും.
ബലി: പ്രഭോ, അങ്ങനെ ആണെങ്കില്‍ എല്ലാ വര്‍ഷവും ഒരിക്കല്‍ എനിക്കീ പ്രജകളുടെ സന്തോഷവും സമാധാനവും വന്നു കാണാന്‍ അനുവദിക്കണം.
വാമ: തദാസ്തു.
ബലി: പോകുന്നതിനു മുന്പ് ഞാന്‍ ഗുരുവിനോട് ഒന്നു യാത്ര ചോദിച്ചോട്ടെ.
വാമ: ആയിക്കോളൂ
(ബലി ഗുരുവിനെ കുലുക്കി വിളിക്കുന്നു)
ബലി: ഗുരോ, ഗുരോ, എഴുന്നേല്‍ക്കൂ. ദേ എനിക്ക് മഹാവിഷ്ണു എല്ലാ വര്‍ഷവും നാട്ടില്‍ വന്നു പ്രജകളുടെ ക്ഷേമം കാണാന്‍ വരം തന്നു. എന്നെ ഇപ്പോള്‍ പാതാളത്തിലേക്ക്‌ വിടാന്‍ പോകുവാ.
ഗുരു: (ദേഷ്യത്തോടെ കണ്ണും പൊത്തി എഴുന്നേല്‍ക്കുന്നു)ഹും. നാം പറയുന്ന കേള്‍ക്കാതെ മണ്ടത്തരങ്ങള്‍ ഒക്കെ കാട്ടിയിട്ട് ഇപ്പോള്‍ വരം കിട്ടിയെന്നോ. എന്നാല്‍ നാം നിന്നെ ശപിക്കുന്നു. നീ പ്രജകളെ കാണാന്‍ വരുമ്പോളൊക്കെ എന്റെ ഈ കണ്ണ് പോയ കാര്യം നിന്നെ ഓര്‍മിപ്പിക്കാന്‍ നിന്റെ പ്രജകള്‍ കണ്ണും കളഞ്ഞു വിഷമിച്ചു നില്‍ക്കട്ടെ.

രംഗം 4: മന്ത്രി സഭ. കഥ പറഞ്ഞു നിര്‍ത്തുന്ന കാപ്ര.
മു. മ: അപ്പോള്‍ ഈ ശാപത്തില്‍ നിന്നും രക്ഷപെടാന്‍ എന്താ വഴി. അതോടെ പറഞ്ഞു തരണേ കാപ്രെ.
കാപ്ര: വഴി ഉണ്ട്. ഒന്നു, അങ്ങ് പടിഞ്ഞാറന്‍ നാടുകളില്‍ ചെയ്യുന്നപോലെ മദ്യത്തിനു വില കുറച്ചു കോള വില്‍ക്കുന്ന പോലെ വില്‍ക്കുക. അതല്ലെങ്കില്‍ പണ്ടു മാവേലി ഭരിച്ചപോലെ അങ്ങ് ഭരിക്കുക. കള്ളവും ചതിവും ഇല്ലാത്ത ഒരു നാടും ധര്‍മിഷ്ടരായ ഭരണാധികാരികളും.
(ശുഭം)

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്:
ഓണ ദിവസങ്ങളില്‍ പരമാവദി സര്‍ക്കാര്‍ സാധനം മാത്രം സേവിക്കുക.
കള്ളും വാറ്റും പരമാവധി ഒഴിവാക്കുക.
ഇനി ബീവരെജില്‍ നിന്നാണ് വാങ്ങുന്നതെങ്കില്‍ ബില്ല് രണ്ടു ദിവസം സൂക്ഷിക്കുക, നഷ്ട പരിഹാരം കിട്ടാന്‍ ഉപകരിക്കും.

Monday, August 24, 2009

ഉണ്ണിക്കുട്ടന്‍- ഒരു ഓര്‍മ്മക്കുറിപ്പ്‌

തന്നെ കഥയും കഥാപാത്രങ്ങളും തികച്ചും യാഥാര്‍ഥ്യം ആണ്. ഇതെഴുതാനുള്ള സാഹചര്യം ഇതു വായിച്ചു കഴിയുമ്പോള്‍ മനസിലാകും എന്ന് വിചാരിക്കുന്നു.

മാരാരിക്കുളത്ത് പുതുതായി തുടങ്ങിയ ട്യൂഷന്‍ ക്ലാസില്‍ കുട്ടികളുടെ അഡ്മിഷന്‍ നടത്തി കൊണ്ടിരിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഉണ്ണിക്കുട്ടനെ കാണുന്നത്. പൊള്ളേത്തൈയില്‍ ഉള്ള സ്ഥാപനത്തിന് നല്ല പേരു ഉള്ളത് കാരണം കുട്ടികള്‍ നല്ല പോലെ വന്നു തുടങ്ങിയിട്ടുണ്ട്. അന്നൊരു ശനിയാഴ്ച ആയിരുന്നു. ഓഫീസ് റൂമിലേക്ക്‌ കടന്നു വന്ന ചെറുപ്പക്കാരനെ ഞാന്‍ സൂക്ഷിച്ചു നോക്കി. ഏകദേശം എന്റെ പ്രായം വരും. മുണ്ടും ഷര്‍ട്ടും ആണ് വേഷം. ചിലപ്പോള്‍ അനിയനെയോ അനിയത്തിയെയോ ചേര്‍ക്കാന്‍ വന്നതായിരിക്കും. പക്ഷെ ആള്‍ തനിച്ചാണ് . ഞാന്‍ കക്ഷിയോടു ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു.

"പുതിയ അഡ്മിഷനാ??"
"അതെ"
"ആര്‍ക്കാ??"
"എനിക്കാ.. !!!"
" ഏത് ക്ലാസിലാ?"

"എട്ടാം ക്ലാസില്‍......!!!!!!!"

ദൈവമേ പണി ആകുമെന്ന തോന്നണേ.ഞാന്‍ മനസ്സില്‍ പറഞ്ഞു

"പേരു??"
"ഉണ്ണിക്കുട്ടന്‍...!!"
ആഹാ..ശരീരത്തിന് പറ്റിയ പേരു തന്നെ. ആളൊരു ഉണ്ണി കൂറ്റന്‍ തന്നെ...."തന്നെ ചേര്‍ക്കാന്‍ കൂടെ ആരും വന്നില്ലേ?? അച്ഛനോ അമ്മയോ മറ്റോ??" ഞാന്‍ തിരക്കി.

"അപ്പന്‍ ഇവിടെ വന്നിട്ടുണ്ട്. ഒന്‍പതിലെ ജോമോന്‍ എന്റെ അനിയനാ. അവനെ ചേര്‍ക്കാന്‍ വന്നായിരുന്നു. എപ്പോളും എന്തിനാ വരുന്നേ? അതാ ഞാന്‍ തനിച്ചു പോന്നത്." ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
അനിയന്‍ ഒന്‍പതില്‍ ചേട്ടന്‍ എട്ടില്‍...!! കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം മനസിലായി.

അങ്ങനെ ഉണ്ണിക്കുട്ടന്‍ ഞങ്ങളുടെ സ്ഥാപനത്തിലെ അംഗമായി മാറി.

ക്ലാസുകള്‍ പഠിപ്പിച്ചു തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമെ എനിക്ക് ക്ലാസുള്ളൂ. പ്രത്യേകിച്ച് അങ്ങനെ ടൈം ടേബിള്‍ എനിക്കില്ല..സാറില്ലാത്ത ക്ലാസില്‍ കയറും. അത്ര തന്നെ. അങ്ങനെ ആദ്യമായി ഞാന്‍ എട്ടാം ക്ലാസില്‍ കയറി. പെട്ടെന്നുള്ള പൊട്ടി വീഴല്‍ ആയതു കൊണ്ടു കുട്ടികളുടെ ആരുടേയും കയ്യില്‍ പുസ്തകം ഇല്ല. പെട്ടെന് തന്നെ പുറകില്‍ നിന്നുംഒരു ശബ്ദം. "പുസ്തകം ഞാന്‍ പോയി എടുത്തു കൊണ്ടു വരാം സര്‍." ഉണ്ണിക്കുട്ടനാണ്. ശരി പോയി എടുത്തു കൊണ്ടു വരന്‍ ഞാന്‍ പറഞ്ഞു. സമയം കൊണ്ടു പിള്ളേരെ ഒന്നു പരിചയപ്പെടാമല്ലോ.....!പിള്ളേരെ മുഴുവന്‍ ഞാന്‍ പരിചയപ്പെട്ടു കഴിഞ്ഞിട്ടും ബുക്ക്‌ എടുക്കാന്‍ പോയവന്റെ പൊടി പോലും ഇല്ല.അപ്പോള്‍ പിള്ളേര്‍ പതുക്കെ പറഞ്ഞു തുടങ്ങി."സാറേ അവന്‍ വെട്ടിച്ചതാ.അവന്റെ വീട് കടപ്പുറത്താ." ഗണപതിക്ക്‌ വെച്ചത് തന്നെ കാക്ക കൊണ്ടു പോയല്ലോ എന്നോര്‍ത്ത് ഞാന്‍ നില്‍ക്കുമ്പോള്‍ വിയര്‍ത്തു കുളിച്ചു ഉണ്ണിക്കുട്ടന്‍ എത്തി. അവന്‍ കൊണ്ടു വന്ന പുസ്തകം വെച്ചു ഞാന്‍ പഠിപ്പിച്ചു തുടങ്ങി. ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ പുസ്തകം അവനെ മടക്കി ഏല്പിച്ചു. അപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ടു അവന്‍ പറഞ്ഞു

"പുസ്തകം സാറ് വെച്ചോ. എനിക്കിതു കൊണ്ടു വലിയ കാര്യം ഒന്നും ഇല്ല."
"അതെന്താ സ്കൂള്‍ തുറന്നതല്ലേ ഉള്ളൂ??"
"ഓ അത് സാരം ഇല്ല. ഞാന്‍ ജോമോന്‍ പഠിച്ച പുസ്തകം വെച്ചു അഡ്ജസ്റ്റ് ചെയ്തോളാം"

ഞാന്‍ എത്ര പറഞ്ഞിട്ടും അവന്പുസ്തകം വാങ്ങിയില്ല.

കാലം കടന്നു പോയി. എബിസിഡി മുഴുവന്‍ അറിയാത്ത ഉണ്ണിക്കുട്ടന്‍ ഒരു വിദ്യാര്ത്ഥി എന്ന നിലയില്‍ ഞങ്ങള്‍ക്കൊരു തലവേദന ആയിരുന്നെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ടും അവന് ഞങ്ങള്ക്ക് പ്രിയങ്കരന്‍ ആയിരുന്നു. വാര്‍ഷികത്തിന് സ്റ്റേജ് ഒരുക്കുക, ഓണത്തിന് അത്തപ്പൂക്കളം ഉണ്ടാക്കാന്‍ കടപ്പുറത്ത് നിന്നും ട്രോളിയില്‍ മണ്ണ് എടുക്കാന്‍ സഹായിക്കുക തുടങ്ങി എന്ത് കാര്യത്തിനും അവന് മുന്നിലുണ്ടാകും. ഇനി പിള്ളേര്‍ ഭയങ്കരമായി ബഹളം കൂട്ടുമ്പോള്‍ ഒന്നു പൊട്ടിക്കാനും അവനെ ഉണ്ടായിരുന്നുള്ളൂ.അത് കണ്ടു പേടിച്ചു ബാക്കി കുഞ്ഞുങ്ങള്‍ അടങ്ങി ഇരുന്നോളും.

ഉണ്ണിക്കുട്ടന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം. എന്റെ അധ്യയന ജീവിതത്തിലെ വലിയൊരു അനുഭവം എനിക്ക് അവനില്‍ നിന്നും ഉണ്ടായി. ക്ലാസ്സില്‍ ഞാന്‍ സിപ്‌ ഫയലുകളെ കുറിച്ചു പറഞ്ഞു കൊടുക്കുകയായിരുന്നു. സൈസ് കൂടിയ ഫയലുകളെ സൈസ് കുറഞ്ഞ രൂപത്തില്‍ ആക്കി മാറ്റാനാണ് സിപ്പിംഗ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു. "സിപ്‌ എന്നതിന് മലയാളത്തില്‍ പറയുന്ന പേരാണു സിബ്ബ്‌ . ബാഗിലൊക്കെ ഉപയോഗിക്കുന്ന സിബ്ബ്‌ നിങ്ങള്‍ക്കറിയില്ലേ??ഒരു ബാഗില്‍ പത്തു ഷര്‍ട്ട്‌ അടുക്കി വെക്കാം. നിങ്ങള്ക്ക് പതിനഞ്ചു ഷര്‍ട്ട്‌ ഉണ്ട്.എന്ത് ചെയ്യും.?"
"ഞെക്കി കൊള്ളിക്കും" ഒരുത്തന്‍ വിളിച്ചു പറഞ്ഞു.
"ഓക്കേ.ഞെക്കി കൊള്ളിച്ചു സിബ്ബ്‌ അടച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നും പേടിക്കേണ്ട.ആവശ്യം ഉള്ള സമയത്തു സിബ്ബ്‌ തുറക്കുകഷര്‍ട്ട്‌ പുറത്തെടുക്കുക. അതുപോലെ ആണ് സൈസ് കൂടിയ ഫയല്‍ നമ്മള്‍ സിപ്‌ ചെയ്തു വെക്കുന്നത്.മനസിലായോ?"
എല്ലാവരും ഓക്കേ. ഞാന്‍ അടുത്ത ഭാഗം പഠിപ്പിക്കാനായി തുടങ്ങി. പെട്ടെന്നൊരു ശബ്ദം. "സാര്‍ ഒരു സംശയം"


ദൈവമേ!!! ഉണ്ണിക്കുട്ടന്‍,! ശരീരത്തും സംശയമോ? ഞാന്‍ അത്ഭുതപ്പെട്ടു. ഇത്രനാള്‍ കൂടെ പഠിച്ചിട്ടും കൈ ഉയര്‍ത്തു സാറിനോട് ഒന്നിന് പൊയ്ക്കോട്ടേ എന്ന് പോലും ചോദിക്കാത്ത ഇവനിപ്പോള്‍ സംശയമോ എന്ന് സഹപാഠികള്‍ അത്ഭുതപ്പെട്ടു. എല്ലാവരും അവനെ തന്നെ തുറിച്ചു നോക്കി. ഞാന്‍ അവനോടു ചോദിയ്ക്കാന്‍ പറഞ്ഞു. ക്ലാസില്‍ പൂര്ണ്ണ നിശബ്ദത. അവന് ചോദിച്ചു.

"അപ്പോള്‍ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പാന്റിനു എന്തിനാ സിബ്ബ്‌?"

ക്ല, ക്ലാ ,ക്ലി...എന്റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി . കുട്ടികള്‍ ആണേല്‍ പൊരിഞ്ഞ ചിരി.രണ്ടു വര്‍ഷം ആയി ഇതേ ഉദാഹരണം കൊണ്ടു നടക്കുന്ന എനിക്ക് തോന്നാത്ത കാര്യം ആണ് അവന് ഇപ്പോള്‍ രണ്ടു നിമിഷം കൊണ്ടു തോന്നിയത്. ബഹളം ഒന്നു കുറഞ്ഞപ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു "മകനെ, നീ ബുദ്ധി നല്ല കാര്യത്തിനു ആണ് ഉപയോഗിച്ചിരുന്നത് എങ്കില്‍ നീ വല്ല ഐസക് ന്യൂടണോ മറ്റോ ആയി പോയേനെ. "

ഉണ്ണിക്കുട്ടന്‍ പത്തിലായപ്പോള്‍ ആണ് ഞങ്ങള്‍ ശരിക്കും കുഴഞ്ഞത്. തുടര്‍ച്ചയായ രണ്ടു വര്ഷവും നൂറു ശതമാനം ഉണ്ടായിരുന്ന ഞങ്ങള്ക്ക് ഹാട്ട്രിക്കിനു മുന്നില്‍ തടസം അവന്‍ മാത്രം ആയിരുന്നു.അവന്
ഇതുവരേ നേരെ ചൊവ്വേ പേര് എഴുതാന്‍ പോലും അറിയില്ല. ഇപ്പോളത്തെ വിദ്യാഭാസ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്കൂളില്‍ ആരുംതോല്പ്പിക്കില്ലത്തതിനാല്‍ പത്തിലെത്തി നില്‍ക്കുന്നു. അവസാനം ഞങ്ങള്‍ അവനെ ചോദ്യ പേപ്പര്‍ നോക്കി ചോദ്യം പേപ്പറില്‍ എഴുതി വെക്കാന്‍ പഠിപ്പിച്ചു. വാട്ട്‌ഈസ്‌ ദിസ്‌ എന്ന് ചോദിച്ചാല്‍ ദിസ്‌ ഈസ്‌ വാട്ട്‌ എന്ന മട്ടില്‍ ഉത്തരം.

പത്തിലെ റിസള്‍ട്ട്‌ വന്നപ്പോള്‍ ഉണ്ണിക്കുട്ടന്‍ പാസ്‌. ഹാട്ട്രിക്ക്നേക്കാള്‍ ഞങ്ങള്‍ക്ക് സന്തോഷം തോന്നിയത് അവന്റെ സന്തോഷം കണ്ടപ്പോളാണ്. പടക്കം പൊട്ടിക്കാനും തുള്ളനും ഒക്കെ അവന്‍ മുന്നില്‍ നിന്നു. എല്ലാവരും പോയിട്ടും അവനു പോകാന്‍ ഒരു മടി. എന്നാല്‍ വിഷമം പ്രകടിപ്പിക്കുന്നില്ല. ഷെല്‍ഫിലെ ബുക്കും മേശയും ഒക്കെ തൂത്ത് നില്‍ക്കുന്നു. അവസാനം അവന്‍ വന്നു കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു. "സാറേ പോട്ടെ,ഓണത്തിന് വരാം. ഗള്‍ഫില്‍ പോയ ബിപിന്‍ സാറിനേം തിരക്കിയെന്നു വിളിക്കുമ്പോള്‍ പറയണം." എന്നിട്ട് അവന്‍ പോയി. ഇതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാന കാഴ്ച.

കഴിഞ്ഞ വെള്ളിയാഴ്ച ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ നിന്നും പ്രിന്‍സിപ്പല്‍ കൂടിയായ കൂട്ടുകാരന്‍ ഷിബു വിളിച്ചു. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍വിളിക്കാന്‍ വരുന്ന കാര്യം ആണെന്ന് കരുതി ഞാന്‍ ഫോണ്‍ എടുത്തു. അപ്പുറത്ത് നിന്നും ഒരു വിതുമ്പല്‍ "എടാ നമ്മുടെ ഉണ്ണിക്കുട്ടന്‍ ആത്മഹത്യ ചെയ്തു. ഇന്നലെഒതളങ്ങ കഴിച്ചു മരിച്ചു. ഇതിനു വേണ്ടി ആണോടാ നമ്മള്‍ കഴുവേറിയെ കഷ്ട്ടപ്പെട്ടു വിജയിപ്പിച്ചത്" ഷിബു വിതുമ്പിപ്പോയി. ഞാന്‍ ഞെട്ടിപ്പോയി. അവന്‍ആത്മഹത്യ ചെയ്തെന്നോ??എനിക്ക് വിശ്വസിക്കാനായില്ല. "പത്തു കഴിഞ്ഞു ഒരു ടി സിയില്‍ പഠിക്കാന്‍ ആണ് ഉണ്ണിക്കുട്ടന്‍ ചേര്‍ന്നത്‌. കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന അവന്‍ മൊബൈല്‍വേണം എന്ന് പറഞ്ഞു ഒരേ വാശി. ഓണത്തിന് അരി മേടിക്കാന്‍ കാശ് ഇല്ലാതിരിക്കുന്ന അവന്റെ അപ്പന് തുഴ കൊണ്ട് ഒരു അടി കൊടുക്കാനാണ് തോന്നിയത്. ഇതുവരെ അവര്‍ മകനെ തല്ലിയിട്ടില്ല.വഴക്കും പറഞ്ഞിട്ടില്ല.ഇത്തവണ അപ്പന് ക്ഷമ കെട്ടു. മകനെ ശരിക്കും വഴക്ക് പറഞ്ഞു. നീ ഇനി പഠിക്കാന്‍ പോകേണ്ട എന്നുംപറഞ്ഞു. എല്ലാം കഴിഞ്ഞു അവന്‍ പുറത്തേക്കു പോയി. രാത്രി കയറി വന്നു ഒന്നും മിണ്ടാതെ കയറി കിടന്നു. പിണങ്ങി കഴിഞ്ഞാല്‍ ഒന്നും കഴിക്കുന്ന പതിവ് ഇല്ലാത്തകൊണ്ട് വീട്ടുകാര്‍ വിളിച്ചില്ല.അവന്‍ ഉറങ്ങിപ്പോയി.രാത്രി രണ്ടു മണി കഴിഞ്ഞപ്പോള്‍ മുതല്‍ നല്ല ശര്‍ദ്ദില്‍. വീട്ടുകാര്‍ ഉണര്‍ന്നു കാര്യം ചോദിച്ചപ്പോള്‍ ആണ് ഒതളങ്ങകഴിച്ച കാര്യം പറയുന്നത്. ഉടനെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷപെട്ടില്ല." ഷിബു പറഞ്ഞു നിര്‍ത്തുമ്പോള്‍ ഒരു നിര്‍വികാരതയില്‍ ആയിരുന്നു ഞാന്‍.

നാട്ടില്‍ എത്തിയിട്ടും ഞങ്ങള്‍ അവനെ പറ്റി ഒന്നും സംസാരിച്ചില്ല. ശനിയാഴ്ച ട്യൂഷന്‍ ക്ലാസിലോട്ടു പോകാന്‍ ബുക്ക്‌ തപ്പിയ എന്റെ കയ്യില്‍ തടഞ്ഞത് ഉണ്ണിക്കുട്ടന്‍ തന്ന പുസ്തകം. അന്ന് ഞാന്‍ ട്യൂഷന് പോയില്ല.

എന്നെങ്കിലും ഉണ്ണിക്കുട്ടനെ പറ്റി ഒരു പോസ്റ്റ്‌ വിടണം എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. അത് പക്ഷെ ഒരിക്കലും ഒരു ഓര്‍മകുറിപ്പ് ആകുമെന്ന് ഞാന്‍ കരുതിയില്ല. അവന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

പാവപ്പെട്ടവന്റെ വിഷം എന്ന് അറിയപ്പെടുന്ന ഈ ഒതളങ്ങാ ഭീകരന്‍ ഈ പാവപ്പെട്ടവന്റെ അടുത്ത് നിന്നും കൊണ്ടുപോയ മൂന്നാമത്തെ ഇര ആയിരുന്നു ഉണ്ണിക്കുട്ടന്‍.ആ ഭീകരനെ ശിവേട്ടന്റെ ബ്ലോഗ്ഗില്‍ നോക്കിയാല്‍ കാണാം.കടപ്പാട് ശിവേട്ടന്.

Wednesday, August 19, 2009

കൊതുക് രാജു മോന്‍

പഠിച്ച സ്കൂളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ പറ്റുക എന്ന് വെച്ചാല്‍ ഒരു ഭാഗ്യം തന്നെ ആണേ. ഞാന്‍ പഠിച്ച പൊള്ളേത്തൈ ഗവന്മേന്റ്റ്‌ സ്കൂളില്‍ നിന്നും ആ ഭാഗ്യം ആദ്യമായി ലഭിച്ച വ്യക്തി ആണ് നമ്മുടെ രാജു മോന്‍. അധ്യാപകന്‍ ആയാണോ രാജുമോന്‍ സ്കൂളില്‍ ജോലിക്ക് പോയത് എന്ന് ചോദിച്ചാല്‍, അല്ല. കാരണം രാജുമോന്‍ കോളേജില്‍ പഠിച്ചിട്ടില്ല.കോളേജില്‍ പഠിക്കാത്തവരെ ടീച്ചരാക്കില്ലല്ലോ? അപ്പോള്‍ പിന്നെ പ്യൂണ്‍ ആയിട്ടായിരിക്കും എന്ന് കരുതാനും വയ്യ. പത്താം ക്ലാസ്സ് ജയിക്കത്തവര്‍ക്ക് പ്യൂണ്‍ ആകാനും പറ്റില്ലല്ലോ. പിന്നെങ്ങനെ രാജുമോന്‍ ഇതു ഒപ്പിച്ചു എന്നറിയണമെങ്കില്‍ ആദ്യം രാജുമോനെ പറ്റി അറിയണം...

രാജു മോന്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും പെട്ടെന്ന് മനസിലാകില്ല. മനസിലാകണമെങ്കില്‍ കൊതുക്‌ എന്ന് കൂടെ പറയണം.ആളെ കണ്ടാല്‍ കൊതുകിനെ പോലെ ഇരിക്കുന്ന കൊണ്ടല്ല പുള്ളിക്കാരന് ആ പേരു കല്‍പ്പിച്ചു കിട്ടിയത്.അഞ്ചു മിനിറ്റ്‌ എങ്കിലും രാജുമോന്റെ കൂടെ ഇരുന്നാല്‍ യഥാര്‍ത്ഥ കാരണം ആര്‍ക്കായാലും മനസിലായിക്കോളും. കത്തി വെച്ചു കത്തി വെച്ചു കൊതുക് ചോര മുഴുവന്‍ ഊറ്റി എടുക്കും. കൊതുകിന്റെ കത്തിയെ പറ്റി ധാരാളം കഥകള്‍ ഉണ്ട്. ഞാന്‍ കൊതുകിനെ കാണാന്‍ തുടങ്ങിയത് ഗ്രൗണ്ടില്‍ കളിയ്ക്കാന്‍ പോകുമ്പോള്‍ ആണ്. അന്ന് നാട്ടില്‍ ഒന്നോ രണ്ടോ വീട്ടില്‍ മാത്രമെ ടിവി ഉള്ളൂ.അതും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്. കൊതുക് എല്ലാവരോടുമായി പറഞ്ഞിരിക്കുന്നത് അവന്റെ വീട്ടിലും ടിവി ഉണ്ടെന്നാണ്‌. ഒരിക്കല്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ അവനോടു ടിവിയെ പറ്റി തിരക്കി.മുഘത്ത്‌ യാതൊരു ഭാവ വെത്യസവും വരുത്താതെ അന്നവന്‍ പറഞ്ഞതു അമ്മ മേശയില്‍ വെച്ചു പൂട്ടിയിരിക്കുകയാണെന്നാണ്. കുട്ടിക്കാലത്ത്, കാണുന്ന എല്ലാവരോടും കൊതുക് അഭിമാനത്തോടെ പറയുമായിരുന്നു."മദം പൊട്ടിയ കൊമ്പന്റെ മസ്തകത്തില്‍ (നെറ്റിക്ക്) കൊട്ടുവടിക്ക്‌ അടിച്ച് ഇരുത്തിയിട്ടുണ്ട് എന്റെ അച്ഛന്‍."പിന്നെ അച്ഛനെ പറ്റി കുറെ വീര വാദങ്ങള്‍ പുരകെയുണ്ടാകും.എന്നിട്ടിപ്പോള്‍ അച്ഛന്‍ എന്ത് ചെയ്യുന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍, "എന്ത് ചെയ്യാന്‍. ആന ചവിട്ടി കൊന്നു" എന്ന് നിര്‍വികാരനായി പറഞ്ഞിട്ട് പതുക്കെ സ്ഥലം കാലിയാക്കും.

കൊതുകിന്റെ അച്ഛന്‍ ആശാരി നീലാണ്ടന്‍ ചേട്ടന്‍ ആളൊരു രസികന്‍ ആയിരുന്നു. കൊതുകിനെ പോലെ കത്തിയുടെ കാര്യത്തില്‍ പുള്ളിയും ഒട്ടും മോശം അല്ലായിരുന്നു. എന്നും പണി കഴിഞ്ഞു നേരെ ദാമോദരന്‍ ചേട്ടന്റെ ചാരായ ഷാപ്പില്‍ ചെന്നു രണ്ടു മൂല വെട്ടി മേടിച്ചു പുഴുങ്ങിയ താറാവ് മുട്ടയും തിന്നു കൊണ്ടു ഒരു മണിക്കൂര്‍ അവിടെ അങ്ങിനെ കത്തി വെച്ചിരിക്കും. പുള്ളിയുടെ ഈ പതിവു അറിയാവുന്ന പരിചയക്കാര്‍ ആ സമയങ്ങളില്‍ ഷാപ്പില്‍ പോക്ക് പരമാവധി ഒഴിവാക്കും. അത് കൊണ്ടു തന്നെ ദാമോദരന്‍ ചേട്ടന് പുള്ളിയെ കാണുമ്പോള്‍ രമേശ്‌ ചെന്നിത്തലക്ക് മുരളീധരനെ കാണുന്നപോലെ ആയിരുന്നു.

ഒരു ദിവസം പതിവു പോലെ ഷാപ്പില്‍ ചെന്നു കഴിഞ്ഞപ്പോള്‍ പുള്ളിക്ക് കത്തി വെക്കാന്‍ ഒരു ഇരയെ കിട്ടി.നാട്ടിലെ ഏക ആന ആയ ശങ്കരന്‍ കുട്ടിയുടെ(അപ്പോള്‍ ഞാനോ എന്ന് ചോദിക്കും എന്ന് എനിക്കറിയാം.ഇതു ഒറിജിനല്‍ ആന) പാപ്പാന്‍ പപ്പനാവന്‍ ചേട്ടന്‍. പതിവിനു വിപരീതം ആയി ഇത്തവണ ആശാരിക്കു കത്തി വെക്കാന്‍ അവസരം കൊടുക്കാതെ പാപ്പാന്‍ കത്തി കയറി കളഞ്ഞു.പാപ്പാന്‍ മാരുടെ വിഷമങ്ങള്‍, ദുരിതങ്ങള്‍ അങ്ങനെ പലതും പുള്ളി വിളമ്പി.ഉത്സവ പറമ്പില്‍ വെച്ചു ആനയുടെ ചവിട്ടു കൊണ്ടു മരിച്ച കൂട്ടുകാരന്റെ കഥ പപ്പനാവന്‍ ചേട്ടന്‍ വിവരിച്ചു കഴിഞ്ഞപ്പോളെക്കും വിഷമം കാരണം നീലാണ്ടന്‍ ചേട്ടന്‍ മൂലവെട്ടി നാല്‌ വെട്ടി കഴിഞ്ഞിരുന്നു. അങ്ങനെ തെന്നി തെറിച്ചു ഒരു കയ്യില്‍ പണി ആയുധങ്ങള്‍ വെച്ച സഞ്ചിയും ആയി ആശാരി പുറത്തിറങ്ങി. വേലി കഴിഞ്ഞു നോക്കുമ്പോള്‍ അതാ നില്ക്കുന്നു ശങ്കരന്‍ കുട്ടി. പപ്പനാവന്‍ ചേട്ടനെയും നോക്കി "എത്ര നേരമായ് ഞാന്‍ കാത്തു കാത്തു നില്‍പ്പൂ ഒന്നിങ്ങു പോരുമോ കാലമാടാ" എന്ന് പാട്ടും പാടി നില്ക്കുന്ന ആനയെ കണ്ടപ്പോള്‍ നീലാണ്ടന്‍ ചേട്ടന്റെ മനസ്സില്‍ ഉത്സവ പറമ്പില്‍ നിസഹായനായ പാപ്പാന്റെ നെഞ്ചില്‍ കാലോങ്ങി നില്ക്കുന്ന മദയാനയെ ആണ് ഓര്മ വന്നത്.പുള്ളിയുടെ സമയദോഷം അല്ലാതെന്തു പറയാന്‍. ആശാരിയുടെ കാതില്‍ ഒരു പാപ്പാന്റെ ദയനീയമായ നിലവിളി മുഴങ്ങി . പിന്നെ ഒന്നും ആലോചിച്ചില്ല. സഞ്ചിയില്‍ നിന്നും കൊട്ടുവടി വലിച്ചെടുത്തു. സഞ്ചി ദൂരെ വലിച്ചെറിഞ്ഞു. കിരീടത്തില്‍ മോഹന്‍ലാല്‍ ചെല്ലുന്നപോലെ ഒരു കുതിപ്പായിരുന്നു ആനയുടെ നേര്‍ക്ക്‌. ഒറ്റ അടി.ബഹളം കെട്ട് ആളുകള്‍ ഓടി എത്തി നോക്കുമ്പോള്‍ കാണുന്നത്, ഒന്നും സംഭവിക്കാത്ത പോലെ നില്ക്കുന്ന ആനയെയും പാണ്ടി ലോറി കയറിയ തവളയെ പോലെ കിടക്കുന്ന നീലാണ്ടന്‍ ചേട്ടനെയും ആണ്.

കൊതുക് പഠിത്തം നിര്ത്തി ആദ്യം അച്ഛന്റെ മാര്‍ഗം പിന്തുടര്‍ന്ന് ആശാരി പണിക്കു പോയിത്തുടങ്ങി. ആര് പണിക്കു വിളിച്ചാലും പുള്ളിക്കാരന്‍, മേടിക്കേണ്ട സാധനങ്ങളുടെ കൂടെ രണ്ടു റൂള്‍ പെന്‍സില്‍ കൂടെ എഴുത്തും. ഒരെണ്ണം വരക്കാനും ഒരെണ്ണം കാതില്‍ വെക്കാനും.പണിയുടെ ഗുണം കൊണ്ടു കൊതുകിനെ ആരും പണിക്കു വിളിക്കാതായി. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ലൈന്‍ മാന്‍ മനോഹരന്‍ ചേട്ടന്‍ ഓഫീസ് പൊളിച്ചപ്പോള്‍ ലേലത്തില്‍ പിടിച്ച തേക്ക് തടി കൊണ്ടു ഒരു കട്ടില്‍ പണിയിക്കാന്‍ കൊതുകിനെ വിളിച്ചത്. പണി മൂന്ന് ദിവസം ആയിട്ടും കട്ടില്‍ ആകുന്നില്ല. അവസാനം മനോഹരന്‍ ചേട്ടന്‍ ചൂടായി തുടങ്ങി. അപ്പോള്‍ കൊതുക് പറഞ്ഞു. " ചേട്ടാ ഇതു കടച്ചില്‍ അല്ല. കൈ പണിയാ. ഇതൊരു കലയാണു. പണിതു കഴിയുമ്പോള്‍ കണ്ടോളൂ".അങ്ങനെ നാലാമത്തെ ദിവസം മുറ്റത്തെ മാവിന്‍ ചുവട്ടില്‍ വെച്ചു കൊതുക് കട്ടില്‍ കൂട്ടാന്‍ തുടങ്ങി. കൊതുകിന്റെ കത്തി സഹിക്കാന്‍ വയ്യാണ്ട് ഒന്നു പോയി മയങ്ങിയിട്ടു വന്ന മനോഹരന്‍ ചേട്ടന്‍ കണ്ട കാഴ്ച ദയനീയം ആയിരുന്നു. കൂട്ടി തീരാറായ കട്ടിലും അതിന്റെ നടുക്കായി കൊടിമരം പോലെ മാവും. പിന്നെ അവിടെ നടന്നത് കടച്ചില്‍ ആണോ കൈ പണി ആണോ എന്ന് ഇപ്പോളും ആളുകള്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റിയിട്ടില്ല. എന്തായാലും കൊതുക് അന്ന് കൊണ്ടു മരപ്പണി നിര്ത്തി.

പിന്നെയാണ് രാജുമോന്‍ രാജു സൌണ്ട്സ്‌ എന്ന് പേരില്‍ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് വര്‍ക്കിന് ഇറങ്ങിയത്‌. കല്യാണം, ഭജന തുടങ്ങിയവ ആയിരുന്നു കൊതുകിന്റെ പ്രധാന പണിസ്ഥലങ്ങള്‍. കല്യാണത്തിന് കെട്ട് മേളത്തിന് പകരം മുക്കാല മുക്കബിലയും ഒക്കെ ആയി കൊതുക് കല്യാണങ്ങള്‍ കൊഴുപ്പിച്ചിരുന്നു ആ ഇടക്കാണ്‌ സ്കൂളിലെ യുവജനോത്സവത്തിന് ലൈറ്റ് ആന്‍ഡ്‌ സൌണ്ട് പണി രാജു സൌണ്ട്സിനു കിട്ടുന്നത്. സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ ഗമ ആയിരുന്നു കൊതികിനു.മൈക്കില്‍ നിന്നും രണ്ടു പിള്ളേര്‍ക്ക് ഷോക്ക് അടിച്ചത് ഒഴിച്ചാല്‍ വലിയ പ്രശ്നം ഇല്ലാതെ യുവജനോല്‍സവം കൊതുക് അവസാനിപ്പിച്ച്. അങ്ങനെ ആണ് സ്കൂളിലെ ജയമോഹന്‍ സര്‍ കൊതുകിനെ വിളിച്ചു ആ വര്‍ക്ക് കൊടുക്കുന്നത്."ഈ വരുന്ന മുപ്പതാം തിയതി ഞാന്‍ റിട്ടയര്‍ ചെയ്യുകയാണ്.വീട്ടില്‍ ചെറിയ പരുപാടി ഒക്കെ ഉണ്ടാകും. നീ അഞ്ചു ട്യൂബ് കൊണ്ടു വന്നു അന്ന് കേട്ടിയെക്കണം." കൊതുക് ഏറ്റു . അഞ്ചാം തിയതി ജോലി കഴിഞ്ഞു വന്ന ജയമോഹന്‍ സര്‍ കണ്ടത് വീട്ടിലെ തെങ്ങിലും വാഴയിലും ഒക്കെ ആയി മുപ്പതു ട്യൂബും കെട്ടി നെഞ്ചും വിരിച്ചു നില്ക്കുന്ന കൊതുകിനെ ആണ്.

Tuesday, August 4, 2009

തൊമ്മനും മക്കളും

പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ നിറഞ്ഞ എന്റെ ഗ്രാമത്തില്‍ രംഗത്തെ ഒരു ബ്രാഡ്മാന്‍ ആയിരുന്നു തൊമ്മിചെട്ടന്‍ എന്ന് വിളിക്കുന്ന ശ്രീമാന്‍ തൊമ്മന്‍ അവര്‍കള്‍. കടല്‍ അതിന്റെ തനി കൊണം കാണിക്കുന്ന കര്‍കിടകത്തില്‍ വരെ കഴുത്തൊപ്പം കടലില്‍ ഇറങ്ങി വല വീശി മീന്‍ പിടിച്ചു വരുന്ന തൊമ്മന്‍ ചേട്ടന്‍, വളര്‍ന്നു വരുന്ന മുക്കുവ കുട്ടികള്‍ക്ക് ഒരു മാതൃക എന്നതില്‍ ഉപരി അത്ഭുതം തന്നെ ആയിരുന്നു. ബ്രാഡ്മാന്‍ ക്രിക്കറ്റ് ഇല്ലാത്ത സമയങ്ങളില്‍ ടെന്നിസിലും കഴിവ് തെളിയിച്ചിരുന്ന പോലെ നമ്മുടെ തൊമ്മി ചേട്ടനും മീന്‍ പിടുത്തം ഇല്ലാത്ത സമയങ്ങളില്‍ സന്തതി പരമ്പരകളില്‍ കഴിവ് തെളിയിച്ചിരുന്നു . അത് കൊണ്ടു തന്നെ ആറു ആണ്‍ തരികള്‍ ഉള്‍പ്പെടെ പത്തു കുട്ടികളുടെ തന്ത ആയിരുന്നു നമ്മുടെ കഥാ നായകന്‍. കടലിനോടു ഒരു വീശു വലയും ആയി മല്ലിട്ട് വീട്ടിലെ ദാരിദ്ര്യം അടക്കുക മാത്രമല്ല, ഒന്നോ രണ്ടോ പേര്‍ക്ക് പോകാവുന്ന ചെറിയ ഒരു വള്ളം കൂടെ സംഘടിപ്പിച്ചു മൂപ്പിലാന്‍.

മീന്‍ ഇല്ലാതെ ഒരു ഉരുള ചോറ് പോലും ഇറങ്ങാത്ത എന്നെ സംബന്ധിച്ച് തൊമ്മന്‍ ചേട്ടന്‍ വലിയൊരു അനുഗ്രഹം ആയിരുന്നു. പ്രത്യേകിച്ച് കടല്‍ കലിപ്പ് ഉണ്ടാക്കുന്ന ദിവസങ്ങളില്‍. ഒഴിവു ദിവസങ്ങളില്‍ ഞാന്‍ അടങ്ങി ഇരിക്കുന്നത് തൊമ്മന്‍ ചേട്ടന്‍ വലയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നിടത്ത് പോയിരിക്കുമ്പോള്‍ ആണ്. കടലില്‍ വെച്ചു അങ്ങേര്‍നടത്തിയിട്ടുള്ള വീര സാഹസികതകള്‍ വിവരിച്ചു തരുമ്പോള്‍ ഞാന്‍ അങ്ങേരുടെ ഒരു ആരാധകന്‍ ആയി മാറിയിരുന്നു.( അത് കൊണ്ടാണല്ലോ രണ്ടിലെ സയന്‍സ് പരീക്ഷക്ക്‌ വല ഉപയോഗിച്ചു ഇര പിടിക്കുന്ന ജീവിയുടെ പേരു ചോദിച്ചപ്പോള്‍ തൊമ്മന്‍ ചേട്ടന്‍ എന്ന് എഴുതി വെച്ചത്). കടലമ്മയെ നേരിട്ടു കണ്ടതും തിമിന്ഗലത്തിന്റ്റെ കൊച്ചിനെ ചൂണ്ടയിട്ടു പിടിച്ചതും ഒക്കെ വിവരിക്കുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരിക്കുമായിരുന്നു.

തൊമ്മിചെട്ടന്റെ ആണ്മക്കള്‍ ആറു പേരും അപ്പന്റെ മാര്‍ഗം പിന്തുടര്‍ന്ന് പങ്ക (തുഴ) പിടിക്കാന്‍ പ്രായം ആയപ്പോള്‍ തന്നെ വള്ളത്തില്‍ പോകാന്‍ തുടങ്ങി. മക്കളുടെ കഴിവില്‍ അഭിമാനിച്ചിരുന്ന തൊമ്മിചെട്ടന്‍ അവര്‍ക്ക് കല്‍പ്പിച്ചു കൊടുത്ത പേരാണ് "പാണ്ഡവപ്പട" പാണ്ഡവന്മാര്‍ അഞ്ചു പേരല്ലേ ഉള്ളൂ എന്ന് ഞാന്‍ ആദ്യം ഓര്‍ത്തെങ്കിലും കര്‍ണനും കര്‍മ്മണാ അല്ലേലും ജന്മനാ ഒരു പാണ്ഡവന്‍ ആണല്ലോ എന്നോര്‍ത്ത് സമാധാനിച്ചു.അതോടൊപ്പം എഴുത്തും വായനയും ഇല്ലെങ്കിലും, സത്യ ക്രിസ്ത്യാനി ആയിരുന്നിട്ടും തൊമ്മിചെട്ടന്റെ പുരാണ ബോധത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ എനിക്ക് അങ്ങേരോടുള്ള ആരാധന കൂടിയതെ ഉള്ളൂ. ഒരിക്കല്‍ ഇതേ സംശയം നേരിട്ടു ചോദിച്ച ഒരാളോട് കണക്കു മനസിലാക്കി കൊടുക്കാന്‍ തൊമ്മിചെട്ടന്‍ ഒരു ചൊല്ല് ചൊല്ലി കേള്‍ക്കണ വരെ ആരാധന നീണ്ടു. "പഞ്ചാപാണ്ഡവര്‍ കട്ടിലിന്റെ കാല് പോലെ ആറു പേര്‍". ശരിയാണ് .തൊമ്മിചെട്ടന്‍ കിടക്കുന്ന കയറു മേഞ്ഞ കട്ടിലിനു കാലുകള്‍ ആറാണ്.

മക്കളുടെ കാര്യത്തില്‍ തൊമ്മിചെട്ടനു കണക്കു കൂട്ടലുകള്‍ അവിടം മുതല്‍ പിഴക്കാന്‍ തുടങ്ങി എന്നാണ് തോന്നുന്നത്. താമസിയാതെ അപ്പനും മക്കളും ചേര്‍ന്ന് പത്തു പേര്‍ക്ക് പോകാവുന്ന ഒരു വള്ളം വാങ്ങി. വള്ളത്തിനു പേരു പാണ്ഡവപ്പട എന്ന് തന്നെ ഇട്ടു. ആദ്യ കാലങ്ങളില്‍ അപ്പന്‍ തന്നെ ആയിരുന്നു ക്യാപ്ടന്‍. അപ്പനും മക്കളും കൂടെ തുഴയും തോളത്തു വച്ചു പണിക്കു പോകുന്ന കണ്ടാല്‍ ക്രിസ് ഗെയിലിന്റെ കീഴിലുള്ള വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ മുണ്ടും ഉടുത്തു ബാറ്റും തോളത്തു വെച്ചു പോവുക ആണെന്നെ തോന്നൂ. കാലം കഴിഞ്ഞപ്പോള്‍ തൊമ്മി ചേട്ടന്റെ അവസ്ഥ കൊല്കട്ട ടീമിലെ ഗാംഗുലിയെ പോലെ ആയി. ക്യാപ്ടന്‍ സ്ഥാനം പോയി. അതോടെ വള്ളത്തിന്റെ ചുമതല മക്കള്‍ ഏറ്റെടുത്തു. ഓരോരുത്തരും അവരവര്‍ക്ക് തോന്നിയ പോലെ വള്ളത്തെ അണിയിച്ചൊരുക്കി സ്നേഹം പ്രകടിപ്പിച്ചു.നിറയെ കൊടിയും റിബണും ഒക്കെ ആയി മൊത്തത്തില്‍ വള്ളം കണ്ടാല്‍ ഒരു ചാന്ത്പൊട്ട്‌ ലുക്ക്‌ ഉണ്ടായിരുന്നു.

കാലയളവില്‍ നാട്ടിലെ ഒട്ടു മിക്ക അടിപിടി കേസുകളിലും ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി പാണ്ഡവന്മാര്‍ മാറിയിരുന്നു. അവരുടെ പിതാസ്നേഹം നാട്ടില്‍ വളരെ ഫേമസ് ആയതു പെട്ടെന്നാണ്.ഒരിക്കല്‍ ഒരു ചാകര സമയം. ക്യാപ്ടന്‍ സ്ഥാനം പോയെങ്കിലും വള്ളത്തില്‍ ഒരു കോച്ചിന്റെ റോളില്‍ തൊമ്മി ചേട്ടനും ഉണ്ടായിരുന്നു. അന്ന് അവര്‍ക്ക് നല്ല കോള് തന്നെ കിട്ടി. വല നിറയെ മത്തി (ചാള). വലയില്‍ നിന്നും ബക്കറ്റില്‍ മീന്‍ വാരി വള്ളത്തില്‍ ഇട്ടിട്ടു വള്ളം നിറഞ്ഞു മുങ്ങാറായി . വലയില്‍ രണ്ടോ മൂന്നോ ബക്കറ്റ് മീന്‍ ബാക്കി. ഇനി എന്ത് ചെയ്യണം എന്ന് എല്ലാരും അമരത്തുള്ള യുധിഷ്ടിരന്‍ ആന്റപ്പനെ നോക്കി. ആന്റപ്പന്‍ വള്ളതിലെക്കും വലയിലെക്കും മാറി മാറി നോക്കി. പിന്നെ വിധി പറഞ്ഞു. "വലയില്‍ ഇനിയും മീന്‍ ഉള്ള കൊണ്ടു ഒരു കാര്യം ചെയ്യ്‌. അപ്പനെ എടുത്തു വെള്ളത്തില്‍ ഇട്ടേച്ചും ബാക്കി മീന്‍ വാരി വള്ളത്തിലിട് ".ബാക്കി പാണ്ഡവന്മാര്‍ അത് കേട്ട് ആഞ്ഞു ചിരിച്ചെങ്കിലും പിന്നെ തൊമ്മി ചേട്ടന്‍ അവരുടെ കൂടെ വള്ളത്തില്‍ പോയിട്ടില്ല.

ഒരിക്കല്‍ ഒരു കടല്‍ ഇളക്കകാലത്ത് കട്ടിലില്‍ ചാകാന്‍ റെഡി ആയി കിടക്കുന്ന അപ്പനേം കണ്ടു ബീഡി ഒന്നു ആഞ്ഞു വലിച്ചു കടപ്പുറത്തേക്ക് പോയതായിരുന്നു മൂന്നാമന്‍ മൈക്കള്‍. ഇളകി മറിയുന്ന കടലിനെ നോക്കി, ഇളകി മറിയുന്ന വയറിനെ ശാന്തമാക്കി, ആണ്ടമാന്‍ നിക്കോബാറില്‍ ഞണ്ട് ഇറുക്കതിരിക്കാന്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ ആണ് അയലത്തെ ജോപ്പന്‍ വന്നു പറയുന്നതു."അപ്പന്‍ പണ്ടാരടങ്ങി." മൈക്കള്‍ ചെയ്തിരുന്ന കാര്യം പൂര്‍ത്തിയാക്കി, നേരെ പള്ളിയില്‍ ചെന്നു കുടിശിക തീര്‍ത്തു രശീത്‌ വാങ്ങി. അഞ്ചു മണിക്ക് അടക്കത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.നേരെ പോയി പെട്ടിക്ക് ഓര്‍ഡര്‍ കൊടുത്തു. വീട്ടിലേക്ക് പോണ വഴി ദിവാകരേട്ടന്റെ ഷാപ്പില്‍ കേറി വൈകിട്ടത്തേക്ക് കള്ളിന് കാശ് കൊടുത്തു. എല്ലാവരുടേം ക്ഷീണം മാറണ്ടേ? ഒരു ഇരുപതു ലിറ്റര്‍ തന്നെ ആയിക്കോട്ടെ. ഇപ്പോള്‍ ഒരു ബലത്തിന് ഒരു കുപ്പീം മേടിച്ചു. ഒരു കുപ്പി കള്ള് അങ്ങനെ നിപ്പന്‍ അടിച്ച് നില്‍ക്കുമ്പോള്‍ പുള്ളിയെ തിരക്കി മൂത്ത ചേട്ടന്റെ മോന്‍ ജിമ്മിച്ചന്‍ എത്തി. ജിമ്മിച്ചന്‍ ഇളയപ്പനോട് കിതച്ചു കൊണ്ടു പറഞ്ഞു . "അമ്മച്ചീം എല്ലാരും കൂടെ ഉച്ചത്തില്‍ കാറണ കേട്ടു അപ്പാപ്പന്‍ എഴുന്നേറ്റു. എല്ലാവരേം തെറി പറഞ്ഞു പിന്നേം കിടന്നു ". ഇതു കേട്ട് എല്ലാവരും മൈക്കള്‍ കുഞ്ഞിനെ കളിയാക്കി.കലി കയറിയ മൈക്കള്‍ എല്ലാവരോടുമായി പറഞ്ഞു. "അപ്പന്‍ ചത്താലും ചത്തില്ലെലും അടക്കം അഞ്ചു മണിക്കുണ്ടാകും".

ഇങ്ങനെ അപ്പനും മക്കളും തമ്മിലുള്ള സ്നേഹത്തെ പറ്റി നാട്ടിലെ പണിയില്ലാത്ത പാണന്മാര്‍ പാടി നടന്നു.ഇങ്ങനെയൊക്കെ ആണെങ്കിലും വിശേഷ ദിവസങ്ങളിലും,വിശേഷം ഇല്ലാത്ത ദിവസങ്ങളിലും കുടിക്കാനായി പാണ്ഡവന്മാര്‍ ചാരായം വാറ്റുമ്പോള്‍ ആദ്യം അവര്‍ അപ്പന് കൊടുക്കുമായിരുന്നു...കൃത്യം രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അപ്പനൊന്നും സംഭവിച്ചില്ലേല്‍ മാത്രമേ രണ്ടാമതൊരാള്‍്ക്ക് അവര്‍ ചാരായം കുടിക്കാന്‍കൊടുത്തിരുന്നുള്ളൂ.

വര്‍ഷങ്ങള്‍ പലതങ്ങനെ കഴിഞ്ഞു പോയി.കഴിഞ്ഞ മാസം നാലാമത്തെ മകന്‍ പീറ്റര്കുട്ടിയുടെ നാല്‍പ്പതു അടിയന്തിരത്തിന് ഞങ്ങള്‍ പന്തല്‍ ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ബീഡി ഒന്നുകൂടെ ആഞ്ഞു വലിച്ചു കൊണ്ട് തൊമ്മന്‍ ചേട്ടന്‍ പിറു പിറുക്കുന്നുണ്ടായിരുന്നു." ബാക്കിയുള്ളവന്മാര്‍ കൂടെ ചത്ത്‌ കഴിഞ്ഞാല്‍ പിന്നെ ഒരു നല്ല മീന്‍ കറി കൂട്ടാന്‍ ഞാന്‍ തന്നെ വള്ളത്തില്‍ പോകേണ്ടി വരുമെന്നാ തോന്നണത് എന്റെ കര്‍ത്താവേ."