Wednesday, December 22, 2021

കേശവൻറെ വിലാപവും സങ്കീർത്തനം പോലെയും


ശ്രീ. എം. മുകുന്ദനും ശ്രീ പെരുമ്പടവം ശ്രീധരനും. മലയാള സാഹിത്യത്തിലെ രണ്ട് മുടിചൂടാമന്നന്മാരുടെ രണ്ടു മാസ്റ്റർപീസ് കൃതികൾ ഞാൻ വായിച്ചത് ഏറെക്കുറെ അടുത്തടുത്ത ദിവസങ്ങളിലായായിരുന്നു. കേശവൻറെ വിലാപങ്ങളും ഒരു സങ്കീർത്തനം പോലെയും. ഹൃദ്യമായ വായനാനുഭവം പകർന്നു നൽകിയ ഈ രണ്ടു കൃതികളുടെയും ചിന്തകൾ വായിച്ചുകഴിഞ്ഞാലും ദിവസങ്ങളോളം മനസ്സിൽ നിൽക്കും. അങ്ങനെയുള്ള ഒരു അയവിറക്കലിലാണ് ഇവ തമ്മിലുള്ള ഒരു ചെറിയ സാദൃശ്യം മനസിലുടക്കിയത്. രണ്ടു കൃതികളും വിവരിക്കുന്നത് ഒരു എഴുത്തുകാരൻറെ ജീവിതത്തെയും ചിന്തകളെയും ഭാവനാപരമായ പ്രതിസന്ധികളെയും കുറിച്ചാണ്. രണ്ടു കൃതികളിലും അവരുടെ ഒരു രചന എന്നപേരിൽ മറ്റൊരു കഥയെയും ഉള്ളടക്കം ചെയ്തിരിക്കുന്നു. 

കേശവൻറെ വിലാപങ്ങൾ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ശ്രീ ഇ.എം.എസിനെ കുറിച്ച് പ്രതിപാദിക്കുന്ന നോവൽ എന്ന രീതിയിലാണ് പ്രശസ്തമായത്. പക്ഷെ ഒരു സങ്കീർത്തനം പോലെയിൽ വിശ്വ സാഹിത്യകാരൻ ശ്രീ ദസ്തയോവ്‌സ്‌കിയെ നായകസ്ഥാനത്ത് നിർത്തിയിരിക്കുന്നത് വെച്ച് നോക്കിക്കഴിഞ്ഞാൽ ആദ്യ നോവലിൽ ഇ.എം.എസിന് ഗസ്റ്റ് റോൾ മാത്രമേ ഉള്ളൂ എന്ന് കാണാം. ആദ്യ നോവൽ ഒരു ദുഃഖ പര്യവസായിയാണ്. പ്രശസ്‌തനായ ഒരു നോവലിസ്‌റ്റിൻറെ ജീവിതം പ്രതിസന്ധികളിലൂടെ മുന്നോട്ടുപോകുന്നതും തകർന്ന് അവസാനിക്കുന്നതും അതിൽ കാണാം. എന്നാൽ ദസ്തയോവ്‌സ്‌കിയുടെ കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും ആരംഭിക്കുന്ന സങ്കീർത്തനം പോലെയിൽ നായിക അന്നയുടെ കടന്നുവരവോടെ ഒരു പുതുവെളിച്ചം കടന്നുവരുന്നു. വായനക്കാരുടെ മനസിലും തിളക്കം നൽകിക്കൊണ്ട് അത് ശുഭപര്യവസായിയായി പരിണമിക്കുന്നു. സാഹിത്യരചനയിൽ ഒരു സാഹിത്യകാരൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ബാഹ്യമായ ഇടപെടലുകളും രണ്ടു നായകന്മാരിലൂടെയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

മഹത്തായ ഈ രണ്ടു കൃതികൾ തമ്മിൽ താരതമ്യം ചെയ്യുന്നതുപോലെ നിരർത്ഥകമാണ് എന്നിരിക്കിലും പൂർണ്ണമായും മറ്റൊരു നോവൽ പൂർണ്ണമായി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഇരട്ട വായനാനുഭവം പകർന്നു നൽകിയ കേശവൻറെ വിലാപങ്ങളെക്കാൾ ദസ്തയോവ്‌സ്‌കിയുടെയും അന്നയുടെയും പ്രണയം അതിമനോഹരമായി വിവരിച്ച ഒരു സങ്കീർത്തനം പോലെയുടെ തട്ട് ഒരു പൊടിക്ക് താഴ്ന്നു തന്നെ നിൽക്കുന്നു എന്നാണ് എൻറെ അഭിപ്രായം. തീർച്ചയായും വായിച്ചിരിക്കേണ്ട, വ്യത്യസ്തമായ വായനാനുഭവം പകർന്നു നൽകുന്ന രണ്ടു കൃതികൾ. 

Monday, November 29, 2021

ആനവണ്ടിയിൽ ഒരു അരിപ്പ യാത്ര


"ചുരുളി" സിനിമ കണ്ടപ്പോൾ ഏറ്റവും കൂടുതൽ ആകർഷിച്ചത് അതിലെ തെറികളെക്കാൾ തുടക്കം മുതൽ ഒടുക്കംവരെ ഒരു രക്ഷയുമില്ലാത്ത രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന വനത്തിന്റെ വശ്യതയാണ്. പശ്ചിമഘട്ടത്തിന്റെ കുളിരും സൗന്ദര്യവും ഭീകരതയുമെല്ലാം പടം കണ്ട് ദിവസങ്ങളോളം മനസ്സിൽ നിറഞ്ഞുനിന്നു. ഏതെങ്കിലും കാട്ടിലേക്ക് ഒരു ട്രിപ്പ് വെച്ചാലോ എന്നാലോചിച്ചിരിക്കുമ്പോളാണ് പത്രത്തിൽ ആലപ്പുഴ നിന്നും അരിപ്പ വന്യജീവി സങ്കേതത്തിലേക്ക് കെ.എസ്.ആർ.ടി.സി ടൂറിസ്റ്റ് സർവീസ് ആരംഭിക്കുന്ന വാർത്ത വായിച്ചത്. ബുക്ക് ചെയ്യുന്നതിനുമുമ്പ് കഴിഞ്ഞയാഴ്ച കെ.എസ്.ആർ.ടി.സിആലപ്പുഴ നിന്നും ആരംഭിച്ച മലക്കപ്പാറ ട്രിപ്പിൽ പങ്കെടുത്ത സുഹൃത്ത് ജൂഡിനോട് അനുഭവം ഒന്ന് തിരക്കിയേക്കാമെന്ന് വിചാരിച്ചു. മലക്കപ്പാറ ട്രിപ്പിനെക്കുറിച്ച് ചങ്ങാതിക്ക് പറയാൻ നൂറു നാക്ക്. അവസാനം ഈ ആഴ്ച്ച അരിപ്പയിലേക്ക് പോകാൻ രണ്ടു ടിക്കറ്റ് ഉണ്ട് വേണോ? എന്നൊരു ചോദ്യവും. അച്ഛൻ ഇച്ഛിച്ചതും പാല് വൈദ്യൻ കൽപ്പിച്ചതും പാല് എന്ന് പറയുംപോലെ ഞാൻ സസന്തോഷം ആ ഓഫർ സ്വീകരിച്ചു. അപ്രതീക്ഷിതമായി ചില തടസങ്ങൾ നേരിട്ടതിനാൽ ജൂഡിന് ഈ ആഴ്ച്ച പോകാൻ പറ്റില്ലത്രേ. കാര്യം അറിഞ്ഞപ്പോൾ ചങ്ക് ബ്രോ ബിപിനും രണ്ടാമത്തെ ടിക്കറ്റിൽ കൂടെ വരാമെന്ന് സമ്മതിച്ചു. അങ്ങനെ ആലപ്പുഴ നിന്നുമുള്ള ആദ്യ അരിപ്പ ട്രിപ്പിൽ ഒന്നും രണ്ടും സീറ്റുകൾ ഞങ്ങൾ കരസ്ഥമാക്കി. 


കഴിഞ്ഞ ആഴ്ച്ച ബംഗാൾ ഉൾക്കടലിൽ നിന്നും കുറ്റിയും പറിച്ചെത്തിയ ന്യൂനമർദ്ദം കാര്യങ്ങൾ അവതാളത്തിലാക്കിയേക്കും എന്ന് തോന്നി. വ്യാഴാഴ്ച്ച തിരുവനന്തപുരം മലയോര മേഖലയിലേക്ക് യാത്രാനിരോധനം വന്നു എന്നൊക്കെ അറിഞ്ഞതോടെ ആകെ ടെൻഷനായി. ശനിയാഴ്ച കെ.എസ്.ആർ.ടി.സിയിലെ ടൂർ കോർഡിനേറ്റർ ഷാനിദ് സാറിനെ വിളിച്ച് യാത്ര കൺഫേം ചെയ്തു. തൊട്ടുപിന്നാലെ ബസിലെ കണ്ടക്ടർ സുനിൽ സാറിൻറെ വിളിയെത്തി. നാളെ (ഞായറാഴ്ച) രാവിലെ നാലേമുക്കാലിന്‌ ട്രാൻസ്‌പോർട്ട് സ്റ്റാന്റിൽ എത്തണം. ഷൂസ് ഇടുന്നവർ ചെരുപ്പ് കൂടെ കരുതണം. അട്ടയുടെ ശല്യം ഉള്ളതിനാൽ സാനിട്ടയ്‌സർ എടുക്കണം. മഴ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ റെയിൻ കോട്ടോ കുടയോ കരുതണം തുടങ്ങിയ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകി അദ്ദേഹം ഫോൺ വെച്ചു. കിട്ടിയ വിവരങ്ങൾ അതേപോലെ ബിപിനോടും പറഞ്ഞുകൊടുത്തിട്ട് നാളെ മഴ ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു. 

 വെളുപ്പിനെ മൂന്ന് മണിക്കേ എഴുന്നേറ്റ് റെഡിയായി നാല് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി. മഴ ഇല്ലായിരുന്നെങ്കിലും കാർ എടുത്തുകൊണ്ടാണ് പോയത്. സ്റ്റേഷന്റെ അകത്ത് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം നൽകാമെന്ന് അവർ പറഞ്ഞിരുന്നു. ബിപിനെയും പൊക്കി സ്റ്റേഷനിൽ നാലരയ്ക്ക് എത്തുമ്പോൾ ഞങ്ങൾക്ക് പോകാനുള്ള വണ്ടി അവിടെ സ്റ്റാർട്ടാക്കി നിർത്തിയിട്ടുണ്ടായിരുന്നു. ഡിപ്പോയിൽ കയറ്റി കാർ പാർക്ക് ചെയ്ത് വണ്ടിയിൽ കയറുമ്പോൾ അധികം ആളുകൾ എത്തിയിട്ടില്ല. ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് ട്രിപ്പിനായുള്ള ശകടം. ഞങ്ങൾക്കായുള്ള മുന്നിലെ ഒന്നാം നമ്പർ സീറ്റിൽ സ്ഥാനം പിടിച്ചു. കണ്ടക്ടർ സുനിലിനേയും ഡ്രൈവർ ഉമേഷിനെയും പരിചയപ്പെട്ടു. വണ്ടി ഹൗസ് ഫുൾ ആണ്. നാൽപ്പത്തിയെട്ട് പേര് ഉള്ളതിൽ പത്തോളംപേർ വഴിയിൽ നിന്നും കയറും. ബാക്കിയുള്ളവരെ കാത്ത് വണ്ടി കുറച്ചു സമയം കൂടി കിടന്നു. അങ്ങനെ കൃത്യം അഞ്ചേ കാലിന് ആലപ്പുഴയിൽ നിന്നുമുള്ള ആദ്യ അരിപ്പ സർവീസ് ഞങ്ങളെയുംകൊണ്ട് സ്റ്റാന്റ് വിട്ടു.  


വണ്ടിയിലേക്ക് ഇരച്ചെത്തിയ തണുപ്പിൻറെ ആലസ്യത്തിൽ മിക്കവരും ഉറക്കത്തിലേക്ക് വഴുതിവീണു. കായംകുളം, അടൂർ കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോൾ കുളത്തൂപ്പുഴ ഡിപ്പോയിലെ സുരേഷ് സാർ വണ്ടിയിൽ കയറിയതോടെയാണ് ആലസ്യം വിട്ട് എല്ലാവരും ഒന്നുണർന്നത്. 

"ഇതെന്താ? ട്രിപ്പ് എന്നും പറഞ്ഞ് വന്നിട്ട് എല്ലാവരും ഇങ്ങനെ ബലം പിടിച്ചിരിക്കുവാണോ?" എന്ന് ചോദിച്ചുകൊണ്ട് സുരേഷ് സാർ എല്ലാവരെയും പരിചയപ്പെടുത്താൻ ക്ഷണിച്ചു. താമസിയാതെ ഈ ട്രിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം, കുളത്തൂപ്പുഴ ഡിപ്പോയിലെത്തന്നെ സിയാദ് സാറും കയറിയതോടെ ആകെ ഉഷാറായി. എല്ലാവർക്കും ഒന്ന് ഫ്രഷ് ആകാൻ വണ്ടി ആദ്യം കുളത്തൂപ്പുഴ സ്റ്റേഷനിൽ ഒന്ന് നിർത്തി. തുടർന്ന് അരിപ്പയിലേക്ക് പോകുന്നതിനു മുൻപായി ഏവർക്കും ഒരു അത്ഭുതം കാട്ടിത്തരാമെന്നുപറഞ്ഞ് വണ്ടി പ്രശസ്തമായ കുളത്തൂപ്പുഴ അയ്യപ്പക്ഷേത്രത്തിൻറെ സമീപത്തായി പാർക്ക് ചെയ്തു. അമ്പലത്തിലേക്കുള്ള പാലത്തിലേക്ക് ഏവരെയും നയിച്ചിട്ട് താഴെയായി വെള്ളത്തിൽ പൂണ്ടു വിളയാടുന്ന "ദൈവതിരുമക്കൾ"എന്ന് വിളിക്കപ്പെടുന്ന മൽസ്യക്കൂട്ടത്തെ കാട്ടിത്തന്നു. കല്ലടയാറിന്റെ കൈവഴിയായ കുളത്തൂപ്പുഴ നദിയിൽ നല്ല രീതിയിൽ ഒഴുക്കുണ്ടായിരുന്നു എങ്കിലും കാലാകാലങ്ങളായി അമ്പലത്തിൻറെ തിരുമുറ്റത്തായി സ്ഥിരതാമസമാക്കിയിരിക്കുന്ന മത്സ്യക്കൂട്ടം തികച്ചും അതിശയകരമായി തോന്നി. ഓരോന്നും നാലും അഞ്ചും കിലോ എങ്കിലും വലുപ്പം ഉള്ളവയായതിനാൽ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടും. വർഷാവർഷങ്ങളായി ഉണ്ടായ വെള്ളപ്പൊക്കങ്ങളെയും അതിജീവിച്ച് നൂറ്റാണ്ടുകളായി അവ അവിടെ താമസിച്ചുപോരുന്നു.

കുളത്തൂപ്പുഴ അമ്പലത്തിന് മുന്നിൽ നിന്നുമുള്ള ദൃശ്യം 

തുടർന്ന് ഞങ്ങൾ സമീപത്തായിത്തന്നെയുള്ള അരിപ്പ വന്യജീവിസങ്കേതത്തിൽ പ്രവേശിച്ച് യാത്ര അതിൻറെ രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സമയം ഒൻപത് കഴിഞ്ഞു. നല്ല തെളിഞ്ഞ അന്തരീക്ഷം ഏവരുടെയും മനംകുളിർപ്പിച്ചു. വണ്ടി ഫോറസ്റ്റ് ഓഫീസിന് സമീപത്തായി പാർക്ക് ചെയ്ത് എല്ലാവരും രണ്ട് ഫോറസ്റ്റ് ഓഫീസർമാരുടെ അകമ്പടിയോടെ ഏകദേശം അരക്കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയ്യുന്ന ഫോറസ്റ്റ് ക്യാമ്പുകളിലേക്ക് നടന്നു. ആയിരം രൂപയുടെ പാക്കേജിൽ മൂന്ന് നേരത്തെ ഭക്ഷണം ഉൾപ്പെടുത്തിയിരുന്നു എന്ന് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും ഉജ്ജ്വലമായ ബ്രേക്ക് ഫാസ്റ്റാണ് അവിടെ ഞങ്ങൾക്ക് വിളമ്പിയത്. ഇഡ്ഡലിയും സാമ്പാറും അപ്പവും ഉരുളക്കിഴങ്ങ് കറിയും ചപ്പാത്തിയും ചട്ണിയും ഉഴുന്നുവടയുമൊക്കെയായി കെ.എസ്.ആർ.ടി.സി ഞങ്ങളെ അതിശയിപ്പിച്ചു. യാത്രികർക്ക് ആവശ്യത്തിന് കുടിവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്തശേഷം എല്ലാവർക്കും ഫോറസ്റ്റ് ഓഫീസർമാർ വനത്തിൽ പാലിച്ചിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് വിശദീകരിച്ചുതന്നു. വനം വകുപ്പ് ജീവനക്കാരായ നാല് ഗൈഡുമാർ അവിടെ ഞങ്ങളോടൊപ്പം ചേർന്നു. ഏവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്തശേഷം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ട്രക്കിങ് ആരംഭിച്ചു. 

ആനവണ്ടി അരിപ്പയിൽ 

അരിപ്പ ഫോറസ്റ്റ് ക്യാമ്പിലേക്കുള്ള യാത്ര 

അരിപ്പ ഫോറസ്റ്റ് ക്യാമ്പ് 

സഞ്ചാരികൾക്ക് താമസിക്കുവാൻ വനം വകുപ്പ് തയ്യാറാക്കുന്ന ഹട്ടുകൾ 

ഞങ്ങളുടെ ടീം ഫോറസ്റ്റ്, കെ.എസ്.ആർ.ടി.സി അധികൃതർക്കൊപ്പം 

ഡ്രൈവർ ഉമേഷ് (വലത്ത് യൂണിഫോം), കണ്ടക്ടർ സുനിൽ (ഇടത്ത് യൂണിഫോം, സുരേഷ് സാർ (ഇടത്തുനിന്നും മൂന്നാമത്തേത്), സിയാദ് സാർ (വലത്തുനിന്നും നാലാമത്), ഞങ്ങളുടെ ഗൈഡ് ശിവ (വലത്തുനിന്നും രണ്ടാമത്) ബാക്കി ഗൈഡുമാർക്കൊപ്പം. ഫോട്ടോ : സഹയാത്രികൻ ഡിസ്‌നി മതിലകം)


വനത്തിലേക്ക് കടക്കും മുൻപ് അരിപ്പ വന്യജീവി സങ്കേതത്തെ കുറിച്ച് രണ്ടുവാക്ക്. കൊല്ലം തിരുവനന്തപുരം അതിർത്തിയിലായി കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലാണ് അരിപ്പ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. സാധാരണ പ്രകൃതിയിൽ നിന്നും അപൂർവതയെ അരിച്ചുമാറ്റുന്ന കാടിൻറെ ശേഷിപ്പ് എന്ന നിലയിൽ ആ പേരിനോട് നീതീകരിക്കുന്ന ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ സ്ഥലം. അപൂർവ്വയിനം പക്ഷികളുടെ വലിയൊരു സങ്കേതമായതിനാൽ പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട സ്ഥലമാണത്. ആന, കാട്ടുപോത്ത്, മലയണ്ണാൻ, പുലി, മ്ലാവ്, മാനുകൾ തുടങ്ങി വിവിധയിനം വന്യജീവികളാൽ സമ്പന്നം. സമീപകാലത്തായി കടുവയെയും കാണാറുണ്ടെന്ന് ഞങ്ങളുടെ ഗൈഡായി വന്ന തദ്ദേശവാസി ശിവ സാക്ഷ്യപ്പെടുത്തി. വയനാട്, ഇടുക്കി വനമേഖലകളെ അപേക്ഷിച്ച് അധികം ഉയരമില്ലാത്ത വനമേഖലയായതിനാൽ സാധാരണക്കാർക്ക് ട്രക്കിങ് നടത്താൻ പറ്റിയ പ്രദേശം. 



ഞങ്ങളുടെ ട്രക്കിങ് ടീം 


മിറിസ്റ്റിക്ക കണ്ടൽ കാട് 








പരിചയസമ്പന്നനായ ഗൈഡ് ശിവയ്‌ക്കൊപ്പം ഞങ്ങൾ കാടിനുള്ളിലേക്ക് കയറി. വഴി എന്നത് ഒരു സങ്കൽപ്പം മാത്രം. ഗൈഡ് മുന്നിൽ നയിക്കുന്ന വഴിയിലൂടെ നടക്കുക എന്നതല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിലെ പാത. വന്യജീവികളെ കാണണമെങ്കിൽ വെളുപ്പിനെ ഏഴ് മണിക്ക് മുൻപ് യാത്ര ചെയ്യണമെന്ന് ശിവ പറഞ്ഞു. എങ്കിലും വഴികളിൽ കാട്ടുപോത്ത് ഉൾപ്പെടെയുള്ള ജീവികളുടെ കുളമ്പടികൾ ദൃശ്യമായിരുന്നു. മലയണ്ണാൻ, കരിംകുരങ്ങ് തുടങ്ങിയവയെ ഇടയ്ക്ക് കണ്ടെങ്കിലും മഴയിൽ കുളിച്ചുതുവർത്തി നിൽക്കുന്ന കാടിൻറെ ഹരിതഭംഗി തന്നെയായിരുന്നു ഏറ്റവും ആകർഷണീയം. പത്തേകാലിന് ആരംഭിച്ച ട്രക്കിങ് ഒന്നര കഴിഞ്ഞപ്പോളാണ് തിരികെ ക്യാമ്പിലെത്തി അവസാനിച്ചത്. ഇടയ്ക്ക് കുളിക്കാൻ പറ്റിയ ചെറിയൊരു വെള്ളച്ചാട്ടവും അരിപ്പയുടെ ഏറ്റവും വലിയ പ്രത്യേകതയായ മിറിസ്റ്റിക്ക കണ്ടൽ ചതുപ്പുകളും ഞങ്ങളുടെ കുറെ സമയം അപഹരിക്കുകയും മനസിനെ കുളിർപ്പിക്കുകയും ചെയ്തു. ഒരിടത്ത് വെച്ച് അതിരൂക്ഷമായ ആനച്ചൂര് അനുഭവപ്പെട്ടതോടെ ഗൈഡ് ജാഗരൂകനായി. രണ്ട് കുട്ടിയാനകളോട് കൂടിയ ആനക്കൂട്ടം പ്രദേശത്ത് കറങ്ങിനടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ ആനക്കൂട്ടത്തിൽ ഉള്ളതിനാലും ഞങ്ങളുടെ കൂടെ ധാരാളം ആളുകൾ ഉള്ളതിനാലും അപകട സാധ്യത മുന്നിൽക്കണ്ട് റിസ്‌ക് എടുക്കാതെ വേറെ വഴി സ്വീകരിച്ച് ഞങ്ങൾ യാത്ര തുടർന്നു. മഴ ഒഴിഞ്ഞുള്ള സമയമായതിനാൽ അട്ടയുടെ ശല്യം അതിരൂക്ഷമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ ഓരോരുത്തർക്കും പത്തോളം അട്ടകടി എങ്കിലും കിട്ടുകയുണ്ടായി. കയ്യിൽ കരുതിയ സാനിട്ടയ്‌സർ ഒന്ന് സ്പ്രേ ചെയ്യുമ്പോൾ ഉടൻ അവ വിട്ടുപോകും എങ്കിലും കടിച്ചാൽ അറിയാത്തതിനാൽ ചോരപ്പുഴ ഒഴുക്കിത്തന്നെയാണ് ഞങ്ങൾ ട്രക്കിങ് പൂർത്തിയാക്കിയത്. ഗൈഡ് ശിവയുടെയൊക്കെ താമസസ്ഥലമായ ട്രൈബൽ സെറ്റിൽമെൻറ് കടന്നുപോയതും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. 

അട്ടയുടെ അറ്റാക്ക് 

ട്രക്കിങ് പൂർത്തിയാക്കിയെത്തിയ ഞങ്ങൾക്ക് നല്ല പൊളപ്പൻ കേരക്കറി ഉൾപ്പെടെയുള്ള ചോറാണ് ഉച്ചഭക്ഷണമായി നൽകിയത്. അതും എബൗ ആവറേജ് എന്ന് തന്നെ പറയാം. ഉച്ചകഴിഞ്ഞുള്ള ലൊക്കേഷനായ കുടുക്കത്ത് പാറയിൽ അഞ്ചുമണിവരെ മാത്രമാണ് സന്ദർശക സമയം എന്നതിനാൽ എത്രയുംപെട്ടെന്ന് അരിപ്പയിൽ നിന്നും യാത്രതിരിക്കേണ്ടതുണ്ടായിരുന്നു. മൂന്നര ആയതോടെ ഞങ്ങൾ ആ ഫോറസ്റ്റ് ജീവനക്കാരോടും ഗൈഡുമാരോടും കെ.എസ്.ആർ.ടി.സി ഹെഡ് ഓഫീസിൽ നിന്നും വന്ന ഓഫീസറോടും സുരേഷ് സാറിനോടും യാത്ര പറഞ്ഞ് കുടുക്കത്ത് പാറയിലേക്ക് യാത്രയായി.

ഉച്ചഭക്ഷണം 

അരിപ്പയിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അപ്പുറത്തായാണ് കുടുക്കത്തുപാറ. അതിൽ അഞ്ച് ആറുകിലോമീറ്ററോളം കാടിനുള്ളിലൂടെയാണ് യാത്ര. ബസ് ഒന്നരക്കിലോമീറ്റർ മുൻപിൽ വരെയേ പോകൂ. ബാക്കി നടക്കണം. ചെറിയ വണ്ടികൾ പാറയുടെ ചുവട്ടിൽ വരെ പോകും. കുടുക്കത്തുപാറയിൽ വണ്ടി ഇറങ്ങുമ്പോൾ തന്നെ മഴ ചെറുതായി ആരംഭിച്ചിരുന്നു. എന്തായാലും ആരുടേയും യാത്രയെ തടസപ്പെടുത്താൻ മാത്രം ശക്തമല്ലാത്തതിനാൽ എല്ലാവരും അതിനെ അവഗണിച്ചുതന്നെ മുന്നോട്ട് നടന്നു. 

കുടുക്കത്ത് പാറയിൽ 


840 മീറ്റർ ഉയരത്തിലായി നിൽക്കുന്ന മൂന്ന് കൂറ്റൻ പാറകളാണ് കുടുക്കത്തുപാറ എക്കോ ടൂറിസം പദ്ധതിയിലെ പ്രധാന ആകർഷണം. അതിൽ സഞ്ചാരികൾക്ക് 780 മീറ്റർ വരെ കയറുന്നതിന് ടൂറിസം വകുപ്പ് 360 കൽപ്പടവുകളും കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. അരിപ്പയിൽ ട്രക്കിങ്ങിനെക്കാൾ കുത്തനെയുള്ള 360 സ്റ്റെപ്പുകളുടെ കയറ്റമാണ് ഏവർക്കും യഥാർത്ഥ പരീക്ഷണം ആയത്. മുകളിൽ നിന്നുമുള്ള കാഴ്ച അതിമനോഹരമായിരുന്നു. രണ്ടു പാറകളിലുമായി മൂന്ന് വ്യൂ പോയിന്റുകൾ സംരക്ഷണ വേലി തീർത്ത് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. മഴ ഒരു പ്രശ്‌നമായതിനാൽ ക്യാമറ പുറത്തെടുക്കാൻ സാധിച്ചില്ല എങ്കിലും അവിടെ നിന്നുമുള്ള വ്യൂ മനംകുളിർപ്പിക്കുന്നതായിരുന്നു. ഏറ്റവും മുകളിൽ നിന്നും നോക്കിയാൽ തമിഴ്‌നാട്ടിലെ ഒരു ജില്ല ഉൾപ്പെടെ അഞ്ച് ജില്ലകൾ കാണാൻ സാധിക്കുമത്രേ. ഒട്ടേറെ വിനോദസഞ്ചാര സാദ്ധ്യതകൾ ഉള്ള സ്ഥലമാണ് കുടുക്കത്തുപാറ എന്ന് തോന്നി. മറ്റൊരു ജടായുപ്പാറ (ഒരുപക്ഷെ അതുക്കും മേലെ) ആക്കി മാറ്റാനുള്ള എല്ലാ സവിശേഷതകളും അവിടുണ്ട്. ഒരു റോപ്പ് വേ, മുകളിൽ ദൂരദർശിനികളും സ്റ്റാഫുകളുടെ സാന്നിധ്യവും കൂടെ ഉണ്ടെങ്കിൽ ഉഷാറായേനെ. എന്തായാലും ടൂറിസം വകുപ്പ് നിലവിൽ ഒരുക്കിവെച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെ അഭിനന്ദിക്കാതെ തരമില്ല. തിരികെ ബസിലേക്ക് നടക്കുമ്പോൾ സമയം അഞ്ച് കഴിഞ്ഞതേയുള്ളൂ എങ്കിലും നല്ല ഇരുൾ പരന്നുതുടങ്ങിയിരുന്നു. 

കുടുക്കത്തുപാറ ചിത്രങ്ങൾക്ക് കടപ്പാട് സഹയാത്രികൻ ശ്രീ ഡിസ്‌നി മതിലകം 




അവിടെനിന്നും ഒരു കിലോമീറ്റർ മാറി ഞങ്ങൾക്കായി ചായ തയ്യാറാക്കി നിർത്തിയിരുന്നു. യാത്രയ്ക്കിടെ തോന്നിയ മൂത്രശങ്ക മണിക്കൂറുകൾ പിടിച്ചുവെച്ച് ഒരു അവസരം കിട്ടിയപ്പോൾ തകർത്തൊഴിക്കുന്നതുപോലെ അതുവരെ ഞങ്ങൾക്കായി മാറിനിന്നുതന്ന മഴ അപ്പോഴേക്കും തകർത്തുപെയ്യാൻ തുടങ്ങി. ചൂട് ചായയും വടയും ബിസ്കറ്റുകളും കഴിച്ച ശേഷം എല്ലാവരും തിരികെ വണ്ടിയിൽ കയറി. ഞങ്ങളെ അഞ്ചലിലേക്കുള്ള റോഡിൽ എത്തിച്ച ശേഷം എല്ലാവരോടും യാത്രപറഞ്ഞ് സിയാദ് സാർ ഇറങ്ങി. നല്ലൊരു യാത്ര കഴിഞ്ഞ സന്തോഷത്തോടെ രാത്രി പത്തുമണിയോടെ ഞങ്ങളും ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ വെച്ച് ആ ആനവണ്ടിയോടും സഹയാത്രികരായിത്തന്നെ കൂടെ നിന്ന സുനിൽ സാറിനോടും ഉമേഷ് സാറിനോടും യാത്രപറഞ്ഞു. 

കെ.എസ്.ആർ.ടി.സി ആദ്യമായി നടത്തിയ ആലപ്പുഴ - അരിപ്പ സർവീസിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചാൽ ഈ മുകളിൽ പറഞ്ഞിരിക്കുന്നതൊക്കെ വായിച്ചപ്പോൾ എന്ത് തോന്നി, അതുതന്നെയാണ് അഭിപ്രായം. എങ്കിലും ഏതാനും നിർദ്ദേശങ്ങൾ ആലപ്പുഴ കെ.എസ്.ആർ.ടി.സി അധികാരികളോട് ഈ സർവീസിനെ കൂടുതൽ ഉജ്ജ്വലമാക്കുവാൻ വേണ്ടി മുന്നോട്ടു വെക്കുന്നു.

1. കുറഞ്ഞത് സൂപ്പർ ഫാസ്റ്റ് നിലവാരത്തിലേക്കിലുമുള്ള ബസ് ഈ സർവീസിന് നൽകേണ്ടതാണ്. അശോക് ലൈലാണ്ടിന്റെ ഫാസ്റ്റ് പാസഞ്ചർ വണ്ടി താരതമ്യേന ചെറിയ കയറ്റങ്ങളായിരുന്നിട്ട് പോലും നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മുന്നിലെ സീറ്റിൽ ഇരുന്നത് കൊണ്ട് ഡ്രൈവർ ഉമേഷ് സാർ നല്ലത് പോലെ കഷ്ടപ്പെടുന്നത് നേരിട്ട് കാണേണ്ടി വന്നു. അതേപോലെ സിറ്റിങ് അൽപ്പം കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. 

2. 48 പേര് ഇതുപോലുള്ള ട്രക്കിങ് ട്രിപ്പിൽ വളരെ കൂടുതലാണ്. എല്ലാ സീറ്റിലും നിറഞ്ഞുള്ള യാത്ര അത്ര സുഖകരം ആവില്ല എന്ന് മാത്രമല്ല. രണ്ടു ടീമായി തിരിച്ച് ആണെങ്കിൽ പോലും ഇരുപതിന്‌ മുകളിലുള്ള ആൾക്കൂട്ടത്തെയും കൊണ്ട് ട്രക്കിങ് നടത്തുന്നത് അത്ര സുരക്ഷിതമല്ല. സമയബന്ധിതമായി ട്രിപ്പ് തീർക്കുന്നതിനും അത് ബുദ്ധിമുട്ടാകും. റേറ്റ് അൽപ്പം കൂട്ടിയാലും ഈ സംവിധാനം ആസ്വദിക്കാൻ ആളുകൾ എത്തുമെന്നാണ് എനിക്ക് തോന്നുന്നത്. അപ്പോൾ റേറ്റ് അൽപ്പം കൂട്ടി ആളുകളുടെ എണ്ണം മുപ്പതോ മറ്റോ ആയി നിജപ്പെടുത്തിയാൽ നന്നായിരിക്കും.

3. യാത്ര ആരംഭിക്കുന്ന സമയം അൽപ്പം നേരത്തെ ആക്കിയാൽ യാത്രക്കാർക്ക് രണ്ടു സ്ഥലങ്ങളും അത്യാവശ്യം നന്നായി ആസ്വദിക്കാൻ സാധിക്കും. ഒട്ടേറെ സാദ്ധ്യതകൾ ഉണ്ടായിരുന്ന കുടുക്കത്തുപാറ ഞങ്ങൾക്ക് വളരെപ്പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. യാത്ര കൃത്യം നാലരയ്ക്ക് ആലപ്പുഴ നിന്നും ആരംഭിക്കുന്ന രീതിയിൽ ആക്കിയാൽ വേറൊരു ലെവൽ ആയേക്കും.

എൻറെ റേറ്റിങ് :

ഭക്ഷണം : 4/5 

ജീവനക്കാർ : 4.5/5 

ട്രക്കിങ് : 4.5/5

വണ്ടി : 3/5

മറ്റ് സേവനങ്ങൾ : 4/5

മൊത്തത്തിൽ : 4/5

അവസാന വാക്ക്: പരമാവധി ആളുകൾ ഈ സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ്. ഒരു റിസ്കും ഇല്ലാതെ ഫ്രീ ആയി ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഈ സർവീസ് പ്രയോജനപ്പെടുത്താം. ഡ്രൈവിംഗ്, പാർക്കിങ് തുടങ്ങിയ റിസ്‌ക്കുകൾ അറിയേണ്ട, ഭക്ഷണത്തിനായി അലയേണ്ട, ഗൈഡ്, ട്രക്കിങ് പാസ്, തുടങ്ങിയ ഒന്നിനെക്കുറിച്ചും അറിയേണ്ട. ചുമ്മാ സമയത്ത് വണ്ടിയിൽ കയറി ഇരിക്കുക, ആസ്വദിക്കുക. ഇതിലും കുറഞ്ഞ റേറ്റിൽ ഇത്തരം സൗകര്യങ്ങൾ സ്വപ്‌നത്തിൽ മാത്രം. മലക്കപ്പാറ, അരിപ്പ തുടങ്ങി ഗവി പോലുള്ള വിവിധ ലൊക്കേഷനാണുകളിലേക്ക് ഇനിയും  സർവീസുകൾ ആരംഭിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ യാത്രാനുഭവം ഒരുക്കിയതിന് കെ.എസ്.ആർ.ടി.സിയോടും, ജൂഡിനോടും, ഏകമനസോടെ യാത്ര ആസ്വദിച്ച 47 സഹയാത്രികരോടും ഫോറസ്റ്റ് ജീവനക്കാരോടും നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു. 

Wednesday, November 17, 2021

വായനാനുഭവം : മയ്യഴിപ്പുഴയുടെ തീരങ്ങളിൽ


മലയാള സാഹിത്യത്തിലെ ക്ലാസ്സിക് കൃതികളിൽ ഒന്നാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. കേരളത്തിൻറെ ഉള്ളിൽ സ്ഥിതിചെയ്യുകയും എന്നാൽ കേരളത്തിന്റേതല്ലാതെ നിലകൊള്ളുകയും ചെയ്യുന്ന മാഹിയുടെ അഥവാ മയ്യഴിയുടെ ജീവിതം മലയാളിക്ക് ചിരപരിചിതമാക്കിത്തന്ന മഹാനായ എഴുത്തുകാരൻ, ശ്രീ. എം മുകുന്ദൻറെ ഒരു മാസ്റ്റർപീസ്. ഒരു നായക കഥാപാത്രത്തെ ആധാരമാക്കി ഒരു ദേശത്തിന്റെയും അവിടെയുള്ള ആൾക്കാരുടെയും ജീവിതത്തിലെ കാലാനുവർത്തിയായ മാറ്റങ്ങൾ ചിത്രീകരിക്കുന്ന ഒട്ടേറെ കൃതികൾ മലയാളത്തിൽതന്നെ നമ്മൾ കണ്ടിട്ടുണ്ട്. രാമറെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് യു കെ കുമാരൻ തക്ഷൻകുന്നിൻറെ വളർച്ചയും ശ്രീധരനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് പൊറ്റക്കാട് അതിരാണിപ്പാടത്തിലെ ജീവിതങ്ങളും വിവരിച്ചുതന്നത് വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. അതേപോലൊരു കഥാ വിവരണമാണ് ദാസനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. പക്ഷെ എം മുകുന്ദന്റെ സ്വതസിദ്ധമായ രചനാശൈലികൊണ്ടും മയ്യഴി എന്ന ഫ്രഞ്ച് കോളനിയിലെ ജീവിതങ്ങൾ നാം കണ്ടുശീലിച്ച ജീവിതങ്ങളിൽനിന്നും വ്യത്യസ്തമായതിനാലും ഈ പുസ്തകം വേറിട്ടുനിൽക്കുന്നു. 

വിദേശാധിപത്യത്തിനെ ജീവൻ പണയംവെച്ചും കെട്ടുകെട്ടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിച്ച പൂർവ്വികരെക്കുറിച്ച് മാത്രമേ നമ്മൾ കേട്ടിട്ടുള്ളൂ. എന്നാൽ മയ്യഴിയിലെ പ്രായമുള്ളവർ അവരെ ഭരിക്കുന്ന ഫ്രഞ്ച് ഭരണാധികാരികളെ ദൈവങ്ങളെപ്പോലെ കാണുന്ന കാഴ്ച്ച വേറിട്ടൊരു അനുഭവമായി. അന്ത്യശ്വാസം വലിക്കുന്ന സമയത്തും കുറുമ്പിയമ്മ ചോദിക്കുന്നത് മയ്യഴിവിട്ടുപോയ സായിപ്പന്മാർ മടങ്ങി എത്തിയോ എന്നാണ്. മയ്യഴിയിൽ നടന്ന സ്വാതന്ത്ര്യ സമരത്തെ ഒട്ടൊക്കെ വിശദമായിത്തന്നെ പുസ്തകത്തിൽ വരച്ചുകാട്ടുന്നു. ആ സ്വാതന്ത്ര്യത്തിനായി ദാസൻ തൻറെ ജീവിതത്തെ ഹോമിക്കുന്നത് ഹൃദയത്തിൽ ഒരു വിങ്ങലോടെയല്ലാതെ വായിക്കുവാൻ സാധിക്കില്ല. വാസൂട്ടി ചെയ്തതുപോലെ സ്വന്തന്ത്ര്യം നേടിയതിനു ശേഷമെങ്കിലും ദാസൻ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ, കണാരേട്ടൻ പറഞ്ഞ ജോലി സ്വീകരിച്ച് ചന്ദ്രികയെയും കല്യാണം കഴിച്ച് കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും ചിന്തിക്കാതെ ആ പുസ്തകം വായിച്ചുതീർക്കാനാവില്ല. 

സ്വാതന്ത്ര്യസമരവും മയ്യഴിയിലെ ജീവിതങ്ങളും വിവരിക്കുന്നതിനോടൊപ്പം ദാസൻറെ പ്രണയത്തെയും അതിമനോഹരമായിത്തന്നെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ അനുഭവേദ്യമാക്കുന്നുണ്ട്. ഇതുവരെയും കാണാത്ത ആ പുഴയുടെ തീരങ്ങളിൽ ആ കഥയിൽ വർണ്ണിക്കുന്ന മൂപ്പൻകുന്നും, പള്ളിയും, വെള്ളിയാങ്കല്ലും ഒക്കെ കണ്ടുകൊണ്ട് ഒരിക്കൽ നടക്കണം, ദാസൻ നടന്നത് പോലെ. വായിച്ചു കഴിഞ്ഞാലും കഥാപാത്രങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു വായനാനുഭവം. 

Monday, November 1, 2021

വായനാനുഭവം - കുരുമുളക്


  മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനാണ് ശ്രീ എസ്.കെ പൊറ്റക്കാട്. അദ്ദേഹത്തിൻറെ "ഒരു ദേശത്തിൻറെ കഥ" വായിച്ചുകൊണ്ടായിരുന്നു, ബാലപ്രസിദ്ധീകരണങ്ങളിൽ നിന്നും പുസ്‌തകങ്ങളുടെ ലോകത്തിലേക്ക് ഞാൻ എത്തിയത്. ആ കൃതി അത്രയ്ക്ക് ഇഷ്ടമായതിനാൽ അനേകം തവണ വായിക്കുകയും പിന്നീട് അതുപോലെയുള്ള കൃതികൾ ഉണ്ടോ എന്ന് തിരക്കി വായന തുടരുകയും ചെയ്‌തു. പൊറ്റക്കാടിൻറെ ഓരോ കൃതിയെയും ആ ഒരു പ്രതീക്ഷയോടെയാണ് സമീപിക്കുന്നത്. എന്നാൽ ഒട്ടൊരു നിരാശ സമ്മാനിച്ച ഒരു കൃതിയാണ് അദ്ദേഹത്തിന്റെ "കുരുമുളക്"എന്ന നോവൽ. എസ്. കെ.പൊറ്റക്കാടിനെ പോലൊരു ഇതിഹാസത്തിന്റെ കൃതിയെ കേറി നിരൂപിച്ചുകളയാം എന്നൊന്നും വിചാരിക്കുന്നില്ല. ഒരു വ്യത്യസ്തമായ രീതിയിലെ അവതരണം. മോഡേൺ ആർട്ട് എന്നൊക്കെ പറയുന്നത് പോലൊരു നിർമ്മിതി, അതിൻറെ അർത്ഥങ്ങൾ അത്ര മനസിലായില്ല എന്നത് എൻറെ പോരായ്മയാവാം. 

സമാന്തരമായി ഒട്ടേറെ ജീവിതങ്ങളെ വിവരിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. മനുഷ്യരുടെ സ്വാഭാവത്തിലെ നിഗൂഢതകളെ വിവരിച്ചുകൊണ്ടുള്ള ആ അധ്യായങ്ങൾക്കും കഥാപാത്രങ്ങൾക്കും പിന്നീട് ഒരു പ്രാധാന്യവും കണ്ടില്ല. അവസാന ഭാഗങ്ങളിൽ മുഴുവൻ വയനാടൻ മേഖലയിൽ കേരള രൂപീകരണ സമയത്തെ ഒരു തിരഞ്ഞെടുപ്പിനെ സൂക്ഷ്‌മമായി വിവരിച്ചിരിക്കുന്നു. ആ തിരഞ്ഞെടുപ്പ് സാക്ഷാൽ പൊറ്റക്കാട് ആദ്യമായി മത്സരിച്ച് പരാജയപ്പെട്ട തിരഞ്ഞെടുപ്പിന്റെ അനുഭവക്കുറിപ്പാണെന്ന് പിന്നീട് മനസിലാകും. അങ്ങനെ അൽപ്പം ആത്മകഥാംശം ഉള്ള കൃതി ആണെന്നല്ലാതെ എടുത്തുപറയത്തക്ക ഒരു കഥാംശം എനിക്ക് കണ്ടെത്താനായില്ല. 

ഒട്ടേറെ കഥകളെ കോർത്തിണക്കിക്കൊണ്ട് സംവിധായകൻ ശ്രീ രഞ്ജിത്ത് 2009 ഇൽ "കേരളാ കഫെ" എന്നൊരു സിനിമ ചെയ്‌തിരുന്നു. പിന്നീട് അത് പോലെ വേറെയും സിനിമകൾ മലയാളത്തിൽ ഉണ്ടായി. അത് പോലെ വിവിധ ജീവിതങ്ങളെ കോർത്തിണക്കിക്കൊണ്ട് ശ്രീ.എസ്.കെ.പൊറ്റക്കാട് അക്കാലഘട്ടത്തിൽ നടത്തിയ പരീക്ഷണം ആയിരുന്നോ "കുരുമുളക്" എന്ന് അറിയാൻ പാടില്ല.   

Thursday, October 28, 2021

വായനാനുഭവം : അയൽക്കാർ


പി കേശവദേവ് 

ഇരുപതാം നൂറ്റാണ്ടിൽ മലയാളത്തിൽ രചിക്കപ്പെട്ട അതുല്യ രചനകളിൽ ഒന്നാണ് പി. കേശവദേവിൻറെ "അയൽക്കാർ". ആ കാലഘട്ടത്തിൽ ഒട്ടേറെ കൃതികൾക്ക് പ്രതിപാദ്യവിഷയമായത് കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായം എന്ന സമ്പ്രദായത്തിന്റെ ദൂഷ്യഫലങ്ങളും തകർച്ചയും പിന്നെ ജാതി സമവാക്യങ്ങളിൽ ഉണ്ടായ വ്യത്യാസങ്ങളുമാണ്. അയൽക്കാർ എന്ന കൃതിയുടെ പ്രതിപാദ്യവും അത് തന്നെ. ലളിതമായ ശൈലിയിൽ ഒരു സിനിമയിൽ കാണുന്നത് പോലെ ആ കഥ വർണ്ണിച്ചിരിക്കുന്ന രീതിയാണ് മറ്റു കൃതികളിൽ നിന്നും അയൽക്കാരെ ഒരു പടി ഉയർത്തി നിർത്തുന്നത്.


1953 ലാണ് പി കേശവദേവ് "അയൽക്കാർ" എഴുതുന്നത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിലേ മധ്യകേരളത്തിലെ ഒരു കർഷക ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ് കഥയുടെ വികാസം. മംഗലശ്ശേരി എന്ന നായർ തറവാട് ആണ് കഥയിലെ കേന്ദ്രബിന്ദു. യാഥാസ്ഥിതികനായ കാരണവർ പദ്‌മനാഭപിള്ള ആഢ്യത്വത്തിൽ നിന്നും പടിയിറങ്ങിപ്പോകേണ്ടി വരുന്ന കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ പ്രതിനിധിയാണ്. ഒരു പ്രളയകാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ മംഗലശ്ശേരിയിൽ അഭയം തേടുന്ന കുഞ്ഞുവറീതും ഈഴവൻ ആണെങ്കിലും മംഗലശ്ശേരി തറവാടിൻറെ നെടുംതൂണായ കുഞ്ഞനുമാണ് മറ്റ് കഥാപാത്രങ്ങൾ. മംഗലശ്ശേരിയുടെ തകർച്ചയിലൂടെ ഫ്യൂഡൽ സംവിധാനം ഇല്ലാതായ രീതി കഥാകാരൻ വ്യക്തമാക്കിത്തരുന്നു. പടിപടിയായി കുഞ്ഞുവറീത് ഒരു മുതലാളിയായി മാറുന്നതും ഈഴവർ ഒരു സമുദായം എന്ന നിലയിൽ മുന്നേറുന്നതും ഈ മൂന്ന് കുടുംബങ്ങളിലൂടെ തന്നെ കേശവദേവ് വരച്ചുകാട്ടുന്നുണ്ട്. കഥ ആരംഭിക്കുന്ന സമയത്തുള്ള ഒരു കഥാപാത്രത്തിന് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ സാധിക്കാത്ത വ്യത്യാസമാണ് കഥ അവസാനിക്കുമ്പോൾ ആ ഗ്രാമത്തിൽ ഉണ്ടാകുന്നത്. തിരിച്ചും അതേപോലെ തന്നെ. കഥ അവസാനിക്കുന്ന സമയത്തുള്ള ഒരു കഥാപാത്രത്തിന് തുടക്കത്തിൽ ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനേ സാധിക്കുന്നില്ല.  


ഇതുപോലെയുള്ള പ്രമേയങ്ങൾ ധാരാളം പിന്നീട് പല പല നോവലുകളിലും സിനിമകളിലും വന്നിട്ടുള്ളതിനാൽ ഇപ്പോൾ വായിക്കുമ്പോൾ കഥാഗതിയൊക്കെ ഏറെക്കുറെ പ്രവചിക്കാൻ സാധിക്കുമെങ്കിലും അയൽക്കാർ നൽകുന്ന വായനാനുഭവം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് 1964 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഈ കൃതിയെ തേടിയെത്തിയത്. മലയാള നോവൽ സാഹിത്യത്തിലെ മികച്ച കൃതികളുടെ ലിസ്റ്റിൽ ഇടംപിടിച്ച അയൽക്കാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കൃതി തന്നെയാണ്   

Tuesday, October 19, 2021

വായനാനുഭവം - ജീവിതപ്പാത


ആത്മകഥകൾ പലതും വായിച്ചിട്ടുണ്ട്. എ.പി.ജെ അബ്ദുൾകലാം സാറിനെ പോലെ ജീവിതം തന്നെ പാഠപുസ്തകം ആക്കേണ്ടുന്നവരുടെ ജീവിതകഥകൾ വായിക്കുക എന്നത് സത്യത്തിൽ വളരെ വിലയേറിയ ഒരു വായനാനുഭവം തന്നെ ആണെന്ന് പറയാം. എന്നിരിക്കിലും ആത്മകഥ എന്നത് അതിൻറെ എല്ലാ അർത്ഥത്തിലും സത്യസന്ധമായ ഒരു തുറന്നെഴുത്ത് തന്നെ ആണെന്ന് മനസിലാക്കിത്തന്ന ഒരു പുസ്തകം ഈ അടുത്ത ദിവസങ്ങളിൽ വായിക്കുവാൻ ഇടയായി. ചെറുകാട് എന്നപേരിൽ അറിയപ്പെടുന്ന ശ്രീമാൻ ഗോവിന്ദ പിഷാരോടിയുടെ "ജീവിതപ്പാത". 


ഒട്ടേറെ സവിശേഷതകൾ നിറഞ്ഞൊരു അമൂല്യ രചനയാണ്‌ ജീവിതപ്പാത. ചെറുകാട് ജനിക്കുന്ന 1914 കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യഘടന, പ്രത്യേകിച്ചും മലപ്പുറം ഉൾപ്പെടുന്ന മലബാർ മേഖലയിലെ അമ്പലവാസി സമൂഹത്തിൻറെ ജീവിതം വളരെ വ്യക്തമായി ഈ കൃതിയിൽ വരച്ചിട്ടിരിക്കുന്നു. പിഷാരോടി, വാര്യർ തുടങ്ങിയ അമ്പലവാസികൾക്ക് അന്നത്തെ ജാതിവ്യവസ്ഥയിൽ ഉണ്ടായിരുന്ന സ്ഥാനം, അവരുടെ ഇടയിൽ നിലനിന്നിരുന്ന ആചാരങ്ങൾ, സർവ്വോപരി അക്കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായം. അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ നമ്മൾ ഇതൊക്കെ കേട്ടിട്ടുള്ള കാര്യങ്ങൾ ആണെങ്കിലും അനുഭവസ്ഥന്റെ വാക്കുകളിൽ അവയുടെയൊക്കെ ഭീകരത വിവരിച്ചു കേൾക്കുമ്പോൾ നമ്മൾ ശരിക്കും അത്ഭുതപ്പെട്ടുപോകും. ഇതൊക്കെ ശരിക്കും കേരളത്തിൽ അതും ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ നിലനിന്നിരുന്നതാണോ എന്ന് സങ്കൽപ്പിക്കാൻ പോലും കേരളത്തിലെ ആധുനിക തലമുറയ്ക്ക് സാധിക്കില്ല. ഒരു ചരിത്രാന്വേഷി തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ജീവിതപ്പാത. രാജവംശങ്ങളുടെ ചരിത്രങ്ങൾ വിവരിക്കുന്ന മ്യൂസിയങ്ങൾ അല്ലാതെ അക്കാലത്തെ സാധാരണക്കാരൻറെ ജീവിതത്തിൻറെ ശേഷിപ്പുകൾ കണ്ടു മനസിലാക്കാൻ പറ്റിയ സംവിധാനങ്ങൾ ഒന്നും കേരളത്തിൽ അധികം ഇല്ലെന്ന് നിരാശയോടെ അംഗീകരിക്കേണ്ടി വരും. ആ സാഹചര്യത്തിലാണ് ജീവിതപ്പാത പോലൊരു ഗ്രന്ഥത്തിൻറെ മൂല്യം വർദ്ധിക്കുന്നത്.


യാഥാസ്ഥിതികതയിൽ മുങ്ങി മുഴുകി ജീവിക്കുന്ന ഒരു പിഷാരടി കുടുംബത്തിൽ അതിൻറെ എല്ലാ ദൂഷ്യഫലങ്ങളും അനുഭവിച്ച് വളർന്ന ചെറുകാട്, തന്നാൽ ആവുന്ന വിധം പൊരുതി ആ ചട്ടക്കൂടുകൾക്ക് പുറത്തേക്ക് വരുന്നതാണ് ഇതിൽ വിവരിച്ചിരിക്കുന്ന സന്ദർഭം. അതോടൊപ്പം തന്നെ കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ പടവുകളും ഒരു പ്രവർത്തകൻറെ കാഴ്ച്ചപ്പാടിൽ വിശദമാക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കോൺഗ്രസ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഇ.എം.എസും, എ.കെ.ജി യുമൊക്കെ എങ്ങനെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ചുവടുമാറിയതെന്നും ആ കാലഘട്ടത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ച എപ്രകാരം ആയിരുന്നെന്നും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.


ശ്രീമാൻ. ഗോവിന്ദ പിഷാരോടി 

സ്വന്തം സമുദായത്തിലെ അനാചാരങ്ങൾ വിവരിക്കുന്നത് പോലെ തന്നെ തൻറെ പ്രസ്ഥാനത്തിലെ നിലപാട് മാറ്റങ്ങളെയും ഈ ജീവചരിത്രത്തിൽ ചെറുകാട് വിവരിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ യുദ്ധത്തിന് എതിരെ ശക്തമായ പ്രചാരണം നടത്തിവന്ന പാർട്ടി, കമ്മ്യൂണിസ്റ്റ് റഷ്യ യുദ്ധത്തിന് ഇറങ്ങിയതോടെ യുദ്ധത്തെ ന്യായീകരിക്കാൻ തുടങ്ങിയ സന്ദർഭമൊക്കെ രസകരമായി തന്നെ വർണ്ണിച്ചിട്ടുണ്ട്. 


നമ്മൾ ജീവിക്കുന്ന നാട് കൃത്യം ഒരു നൂറ്റാണ്ട് മുൻപ് എങ്ങനെ ആയിരുന്നെന്നതും അന്നത്തെ ജീവിതരീതികളും കുടുംബ ബന്ധങ്ങളും, ആചാരങ്ങളും, സാമ്പത്തിക നിലവാരവും വിദ്യാഭ്യാസ രംഗവും സാഹിത്യരംഗവും ഒക്കെ പുസ്തകം വായിച്ചു കഴിഞ്ഞാലും മനസ്സിൽ നിറഞ്ഞുനിൽക്കും. സാധാരണയിൽ നിന്നും കൂടുതൽ സമയമെടുത്താണ് ഈ പുസ്തകം ഞാൻ വായിച്ചു തീർത്തത്. കേന്ദ്ര സാഹിത്യ, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ജീവിതപ്പാത വായിക്കുവാൻ ഇത്രയും താമസിച്ചതെന്തേ എന്ന് മാത്രമാണ് ഇപ്പോൾ അത്ഭുതം.   

Tuesday, September 28, 2021

വായനാനുഭവം - യക്ഷി


മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു കൃതിയാണ് ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ "യക്ഷി". 1967 ഇൽ പുറത്തിറങ്ങിയ ആ പുസ്തകം വായിച്ചിട്ടില്ലാത്തവർ ചുരുക്കം. 1968 ഇൽ തന്നെ സത്യൻ, ശാരദ ജോടികൾ അഭിനയിച്ച "യക്ഷി" എന്ന പേരിൽ ഇറങ്ങിയ സിനിമ പുസ്തകം വായിക്കാത്ത മലയാളികളെ വരെ ആ കഥയിലേക്ക് കൊണ്ടുപോയി. വയലാർ എഴുതിയ "സ്വർണ്ണച്ചാമരം വീശിയെത്തുന്ന" എന്ന മനോഹരഗാനം ആ സിനിമയിലേതായിരുന്നു. പിന്നീട് മലയാളസിനിമ ന്യൂ ജൻ കാലത്തിൽ എത്തിയപ്പോഴും അവർ ആ കഥ തേടിപ്പോയെങ്കിൽ കാലത്തിന് മായ്ക്കാൻ സാധിക്കാത്ത ബ്രില്ല്യൻസ് ആ കഥയ്ക്കുണ്ട് എന്ന സത്യം അവർ തിരിച്ചറിഞ്ഞത് കൊണ്ടുതന്നെ ആവാം. അങ്ങനെയാണ് 2011 ഇൽ ഫഹദ് ഫാസിൽ നായകനായി "അകം" എന്ന സിനിമ ഉദയം കൊണ്ടത്. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ആ ചിത്രം ശ്രദ്ധിക്കപ്പെടുകയുണ്ടായി.

 

മലയാളത്തിൽ ഇന്നോളം ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ചതെന്ന് കണക്കാക്കാവുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറിനെ നിരൂപണം ചെയ്തുകളയാമെന്ന സാഹസം ഒന്നുമല്ലെങ്കിലും ആ വായനാനുഭവം ഇവിടെ പങ്കുവെക്കുന്നു. മലയാളം നോവലുകൾ വായിച്ചുതുടങ്ങിയ കാലം. പൊള്ളേത്തൈ സ്ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ഒരു വഴിയുണ്ടായിരുന്നു. മലയാളം പാഠപുസ്തകത്തിൽ മലയാളത്തിലെ പ്രശസ്തരായ കവികളുടെയും കഥാകാരന്മാരുടെയും ചെറിയൊരു സൃഷ്ടി പഠിക്കുവാനുള്ള പാഠമായി നൽകും. പാഠം തുടങ്ങുന്നതിന് മുൻപായി ഒരു പാരഗ്രാഫ് ചെറിയ അക്ഷരത്തിൽ രചയിതാവിനെ പരിചയപ്പെടുത്താൻ മാറ്റിവെച്ചേക്കും. അതിൽ അദ്ദേഹത്തിൻറെ പ്രധാന കൃതികൾ ഏതൊക്കെയാണെന്നും ലഭിച്ച അവാർഡുകൾ ഏതൊക്കെയാണെന്നും കുറിച്ചിട്ടുണ്ടാകും. (വളരെ നല്ലൊരു ആശയം ആയിരുന്നെങ്കിലും സിലബസ് തീർക്കാനുള്ള വ്യഗ്രതയിൽ അന്നത്തെ ഒരു ടീച്ചറും ആ പാരഗ്രാഫ് എന്തിനാണെന്ന് പോലും പറഞ്ഞു നൽകിയിരുന്നില്ല എന്നത് ദുഃഖകരമായ ഒരു വസ്തുത ആയിരുന്നു. ആവശ്യക്കാർക്ക് വേണമെങ്കിൽ വായിച്ചു നോക്കാം എന്ന ലൈൻ) പാഠഭാഗം ഇഷ്ടപ്പെട്ടാൽ ആ രചയിതാവിൻറെ മറ്റ് പുസ്തകങ്ങൾ ആ പാരഗ്രാഫിൽ നിന്നും നോക്കി മനസിലാക്കും, പിന്നെ ലൈബ്രറിയിൽ പോകുമ്പോൾ അത് അന്വേഷിച്ച് വായിക്കും. മലയാറ്റൂരിൻറെ വേരുകളിലെ ഒരു ഭാഗം അന്ന് പഠിക്കാൻ ഉണ്ടായിരുന്നു. അത് വളരെ ഇഷ്ടപ്പെട്ടതിനാൽ ആ പുസ്തകം കോർത്തുശ്ശേരി എസ്.എൻ. ലൈബ്രറിയിൽ നിന്നും കണ്ടുപിടിച്ച് വായിച്ചു. അതോടൊപ്പം മറ്റൊരു പേരും മനസ്സിൽ കുറിച്ചിട്ടു, യക്ഷി. പ്രേതകഥകൾ വായിക്കാൻ ഇഷ്ടമാണ്. അപ്പോൾ മലയാറ്റൂർ തന്നെ യക്ഷി എന്നൊരു കൃതി എഴുതിയിട്ടുണ്ടെങ്കിൽ അത് വായിക്കുക തന്നെ. പക്ഷെ എസ്.എൻ. ലൈബ്രറിയിൽ ആ പുസ്തകം ഇല്ലായിരുന്നു. പിന്നീട് ദേശസേവിനിയിൽ അംഗത്വം എടുത്ത് ചെന്നപ്പോളാകട്ടെ നോക്കുന്നതൊക്കെ വായിക്കാൻ ആഗ്രഹിച്ച പുസ്തകങ്ങൾ മാത്രം. ആ തിരക്കിനിടയിൽ യക്ഷി വഴുതിപ്പോയി. "എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ" എന്ന് പറയും പോലെ ഈ അടുത്തകാലത്താണ് ആ പുസ്തകം കയ്യിലെത്തുന്നത്. 


ഒറ്റയിരുപ്പിനു വായിച്ചു തീർക്കാൻ പറ്റുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ. ഇപ്പോൾ ഒരു നല്ല സിനിമ ഇറങ്ങിയാൽ കാണുന്ന ഒരു ട്രെൻഡ് ആണ് ഡയറക്‌ടർ ബ്രില്ല്യൻസ് കണ്ടുപിടിക്കൽ. യക്ഷി വായിച്ചുകഴിയുമ്പോൾ അത്ഭുതപ്പെട്ടുപോകുന്നത് മലയാറ്റൂരിൻറെ ബ്രില്ല്യൻസിനെ കുറിച്ചോർത്താണ്. കഥാഗതിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ വ്യക്തമായി നിർവചിച്ചിരിക്കുന്നു. സൈക്കിക്ക് ആയ ഒരാളുടെ ചിന്താഗതികൾ അതിമനോഹരമായാണ് മലയാറ്റൂർ വരച്ചിട്ടിരിക്കുന്നത്. കാലാനുവർത്തിയാണ് ആ കഥ എന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെ നായകൻറെ ചിന്തകളെ സ്വാധീനിച്ചത് അക്കാലഘട്ടത്തിലെ ആളുകളുടെ പേടിസ്വപ്നം ആയിരുന്ന യക്ഷി ആയിരുന്നെങ്കിൽ ഇന്ന് മറ്റെന്തെങ്കിലും ആവാം. സംശയത്താൽ ഭാര്യയെ കൊലപ്പെടുത്തുന്ന കഥകളും ദാമ്പത്യ ബന്ധങ്ങൾ തകരുന്ന കഥകളും ധാരാളം നാം കേൾക്കാറുണ്ട്. അവരുടെയൊക്കെ ജീവിതത്തിൽ ഇതുപോലെയുള്ള യക്ഷികൾ തന്നെ ആകും വില്ലന്മാർ.  നാല്പത്തഞ്ച് വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഭാഷയിൽ ഇതുപോലൊരു സാഹിത്യസൃഷ്ടി ഉദയം ചെയ്തതിൽ മലയാളികളായ നമുക്കോരോരുത്തർക്കും അഭിമാനിക്കാം. 

Wednesday, July 7, 2021

കോപ്പയും യൂറോയും - താത്വിക അവലോകനം

കോപ്പ അമേരിക്കൻ മത്സരം നടക്കുന്ന ഒഴിഞ്ഞ സ്റ്റേഡിയം 

യൂറോ കപ്പ് നടക്കുന്ന നിറഞ്ഞ സ്റ്റേഡിയം 

കൊറോണയുടെ പിടിയിലമർന്ന ശേഷം ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് അറിഞ്ഞൊന്ന് ആഘോഷിക്കാനുള്ള വേദിയാവുകയാണ് ഇപ്പോൾ നടന്നുവരുന്ന യൂറോകപ്പ്, കോപ്പാ അമേരിക്ക മത്സരങ്ങൾ. ഇന്ത്യയ്ക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ലെങ്കിലും മെസ്സിയെയും റൊണാൾഡോയെയും നെയ്മറെയുമൊക്കെ വിരാട് കൊഹ്‌ലിക്കും ധോണിക്കുമൊക്കെ ഒപ്പം ആരാധിക്കുന്ന നമ്മളും പതിവുപോലെ ബ്രസീൽ ഫാൻസ്‌, അർജന്റീനാ ഫാൻസ്‌, ബെൽജിയം ഫാൻസ്‌ വേഷങ്ങൾ അണിഞ്ഞ് ഇവിടെ പടവെട്ടിത്തുടങ്ങി. മത്സരങ്ങൾ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ ഇതുവരെ കണ്ട കളികൾ മനസിലുളവാക്കിയ ചില ചിന്തകൾ പങ്കുവെക്കുകയാണ്.

ആദ്യം ആരംഭിച്ചത് യൂറോ കപ്പ് ആയിരുന്നു. ലോക ഒന്നാം നമ്പർ ടീം ആയ ബെൽജിയം, ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസ്, ലോക ഒന്നാം നമ്പർ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ, കൂടാതെ മുൻ ലോകകപ്പ് ജേതാക്കളും ഫുട്‍ബോൾ ലോകത്തെ അതികായരുമായ ജർമ്മനി, സ്‌പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങി ഏതാണ്ട് ലോകകപ്പ് പ്രീ ക്വാർട്ടർ ലൈനപ്പ് പോലെ തോന്നിക്കുന്ന രാജ്യങ്ങൾ. യൂറോപ്യൻ ഫുട്‍ബോൾ ലീഗുകൾ വഴി കേരളത്തിലെ ശരാശരി ഫുട്‍ബോൾ ആരാധകരുടെ വരെ പ്രിയങ്കരരായ റൊണാൾഡോ, എംബപ്പെ, ലുക്കാക്കു, ഗീസ്മാൻ തുടങ്ങിയ കളിക്കാരുടെ സാന്നിദ്ധ്യം. സർവ്വോപരി ആർത്തുല്ലസിക്കുന്ന, സദാ സമയവും ബിയറും നുണഞ്ഞ്, ഇഷ്ട ടീമിൻറെ ദേശീയ ഗാനങ്ങൾ ആലപിച്ച് ആഘോഷമാക്കുന്ന ഫുട്‍ബോൾ ഭ്രാന്തന്മാർ സൃഷ്ടിക്കുന്ന ത്രസിപ്പിക്കുന്ന ഗ്യാലറി അന്തരീക്ഷം. ഡെന്മാർക്ക് താരം എറിക്സൺ കുഴഞ്ഞു വീണതിന് ശേഷം കളി തുടർന്നപ്പോളും അടുത്ത കളികളിലും എതിർ ടീമുകളും കാണികളും ടീമിന് ആദരം അർപ്പിച്ചത് കായികലോകത്തെ രോമാഞ്ച കാഴ്ചകളിൽ ഒന്നായി. സംവിധായകൻ ശങ്കർ അല്ലെങ്കിൽ രാജമൗലി ഇന്ത്യയിലെ സൂപ്പർതാരങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കിയ ഒരു ബ്രഹ്‌മാണ്ഡ ചലച്ചിത്രം പോലെയാണ് യൂറോകപ്പ് അനുഭവപ്പെട്ടത്. 

മറുവശത്ത് ഒരു യൂട്യൂബ് ചാനലിൽ, അറിയപ്പെടാത്ത ഏതോ ചങ്ങാതി അണിയിച്ചൊരുക്കിയ വെബ് സീരീസിന്റെ പൊലിമയേ കോപ്പാ അമേരിക്കയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നുള്ളൂ. യൂറോപ്പിലെ പളപളപ്പൻ സ്റേഡിയങ്ങളുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഒരു മൂന്നാം ലോക രാജ്യത്തിൻറെ പരമാവധി കഴിവുകൾ ഉപയോഗിച്ച് തേച്ച് മിനുക്കിയിട്ടും ബ്രസീലിലെ സ്റ്റേഡിയങ്ങൾ ബഹുകാതം പിന്നിലാണ്. ആളുകളുടെ അസാന്നിധ്യം കൂടിയാകുമ്പോൾ നമ്മുടെ ഐ.എസ്.എല്ലിനെക്കാൾ മോശമാണല്ലോ ഇവന്മാരുടെ ആംബിയൻസ് എന്നു തോന്നിപ്പോകും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്രയെങ്കിലും ഒപ്പിക്കാൻ പെട്ട പാട് സംഘാടകർക്ക് അറിയാം. ടൂർണമെന്റിന് ഒരാഴ്‌ച്ച മുൻപോ മറ്റോ ആണ് വേദി ഏത് രാജ്യത്താണെന്ന് തീരുമാനമായത് തന്നെ. ജനസംഖ്യയിൽ ബഹുഭൂരിപക്ഷത്തിനും വാക്സിനേഷൻ നടത്തി, മാസ്ക്ക് പോലും നിർബന്ധമില്ലാത്ത വികസിത യൂറോപ്യൻ രാജ്യങ്ങൾ നടത്തുന്ന യൂറോ കപ്പ് എവിടെ കിടക്കുന്നു, മൂന്നാം ലോകരാജ്യങ്ങളിലെ വല്യേട്ടനായ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന കോവാക്സിൻ എന്ന വാക്‌സിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച്, അതിൽ അഴിമതി കണ്ടെത്തി ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുന്ന മൂന്നാം ലോകരാജ്യങ്ങളുടെ കോപ്പാ അമേരിക്ക എവിടെ കിടക്കുന്നു. കളിക്കാരുടെ കാര്യമെടുത്താൽ മെസ്സിയെയും നെയ്മറെയും സുവാരസിനേയും പിന്നെ ബ്രസീൽ, അർജന്റീന ടീമുകളിലെ ചില കളിക്കാരെയും മാറ്റി നിർത്തിയാൽ ബാക്കി ആരെയുംകുറിച്ച് ഒരു അറിവുമില്ല (ഒരു സാധാരണ ഫുട്‍ബോൾ പ്രേമിയുടെ കാര്യമാണ് ഉദ്ദേശിച്ചത്. ഹാർഡ്കോർ ഫാനുകളെ ഉദ്ദേശിച്ചല്ല). അവാർഡ് പടം പോലെ നടക്കുന്ന മത്സരങ്ങളും ബഹു രസമാണ്. ഫൗളുകളുടെ പ്രളയമാണ്. അടിയെന്ന് പറഞ്ഞാൽ പൊരിഞ്ഞ അടി. ബ്രസീലിനോടും അർജന്റീനയോടും മത്സരിക്കാൻ വരുന്ന ചില ടീമുകളുടെ ലക്ഷ്യം എങ്ങനെയെങ്കിലും തൊണ്ണൂറ് മിനിറ്റ്, അധികം ഗോളുകൾ മേടിക്കാതെ കളി തീർക്കാം എന്നുള്ളതാണെന്ന് തോന്നും. അതിനായി പരമാവധി സമയം കളയാനും എതിർ കളിക്കാരെ ഫൗൾ ചെയ്ത് തർക്കിച്ചു നിൽക്കാനും ശ്രമിക്കുന്നത് പോലെ. ഇപ്പോൾ ഇന്ത്യ ആണ് ബ്രസീലുമായി കളിക്കുന്നതെങ്കിൽ ഗോളൊന്നും അടിക്കാൻ മെനക്കെടാതെ പതിനൊന്ന് പേരും ഗോളൊന്നും കയറാതെ കിണഞ്ഞ് പരിശ്രമിച്ച് സമയം തീർത്താൽ പിന്നെ ഞെളിഞ്ഞ് നിന്ന് പറയാമല്ലോ "ഞങ്ങളും ബ്രസീലുമൊക്കെ ഫുട്‍ബോളിൽ ഒരേ വേവ് ലെങ്ത്ത് ആണ്" എന്ന്. ഇഞ്ചുറി ടൈം പത്ത് മിനിറ്റെങ്കിലും ഉണ്ടാകും. മാൻ ഓഫ് ദി മാച്ച് അവാർഡിന് ശരിക്കും അർഹർ മത്സരം നിയന്ത്രിക്കുന്ന റഫറിമാർ ആണെന്ന് തോന്നും. 

ഒരിടയ്ക്ക് സിനിമകളിൽ കാണുന്ന ഒരു പതിവായിരുന്നു നായികയ്ക്ക് വേണ്ടി കോടീശ്വരനായ അച്ഛൻ/കാമുകൻ പണത്തിൻറെ ധാരാളിത്തം കാട്ടി എന്തെങ്കിലും ചെയ്ത് കൊടുക്കുമ്പോൾ സാധാരണക്കാരനായ നായകൻ എന്തെങ്കിലും പാട്ടോ ലൊട്ടുലൊടുക്ക് സാധനമോ കാണിക്കുമ്പോൾ നായിക നായകൻറെ ഒപ്പം പോകുന്നത്. അതേപോലത്തെ ഒരു ക്ലൈമാക്‌സ് ആണ് ഇപ്പോൾ കോപ്പയിലും സംഭവിച്ചിരിക്കുന്നത് എന്ന് പറയാം. ഇത്രയും ബിൽഡപ്പ് ഒക്കെ നൽകി കെട്ടിപ്പൊക്കി ഉണ്ടാക്കിയെടുത്ത യൂറോ ആരാധകർ മൊത്തമായി കോപ്പ ഫൈനൽ ലൈനപ്പ് കണ്ടതോടെ സ്റ്റാറ്റസിൽ നിന്നും യൂറോയെ താത്ക്കാലത്തേക്കെങ്കിലും തഴഞ്ഞ് അവിടെ കോപ്പയെ പ്രതിഷ്ഠിച്ചിരിക്കുന്നു. യൂറോ ഫൈനലിൽ ഇറ്റലിക്ക് എതിരായി ഇംഗ്ലണ്ട് വന്നാലും ഡെന്മാർക്ക് വന്നാലും ബ്രസീൽ-അർജന്റീന ഫൈനലിൻ്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും. പ്രേക്ഷകരുടെ കയ്യടി നേടാൻ ബ്രഹ്‌മാണ്ഡ ചിത്രം തന്നെ വേണമെന്നില്ല എന്ന് ചുരുക്കം. കാമ്പുള്ള കഥയാണെങ്കിലും യൂട്യൂബ് ചാനൽ തന്നെ വൈറൽ ആകാൻ ധാരാളം.   

Wednesday, June 23, 2021

ഒരു നനഞ്ഞ സ്പർശനം


യൂറോകപ്പിലെ വാശിയേറിയ മത്സരം കണ്ടുകഴിഞ്ഞപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു. മത്സരത്തിൻറെ ചൂടിൽ ഉറക്കം അലിഞ്ഞുപോയിരിക്കുന്നു. ടിവിയും ലൈറ്റുകളും ഓഫാക്കി ബെഡ്‌റൂമിലെത്തി. ഭാര്യയും മോളും രണ്ടുറക്കം കഴിഞ്ഞിരിക്കുന്നു. കിടന്നാൽ ഉറക്കം ഉടനൊന്നും വരില്ല. അപ്പുറത്തെ മുറിയിൽ പോയി കുറച്ചുസമയം കൂടി വായിക്കാം. വായനാദിനത്തിൽ വായിച്ചുതുടങ്ങിയ പുസ്തകം ഒരു സസ്‌പെൻസ് ത്രില്ലർ ആയതിനാൽ കൂടുതൽ ആലോചിച്ച് സമയം കളഞ്ഞില്ല. പുസ്തകവുമെടുത്ത് പടിഞ്ഞാറേ മുറിയിൽ പോയി ലൈറ്റും ഫാനുമിട്ട് കട്ടിലിൽ കയറിക്കിടന്ന് വായന തുടങ്ങി. പുസ്തകം കൊള്ളാം, ഒരു ഹൊറർ മൂഡ് ഒക്കെ ഉൾക്കൊള്ളിച്ചിരിക്കുന്നത് കൊണ്ട് രാത്രി വായിക്കുന്നതാണ് അതിൻറെ രസം. വായിച്ച് ഒന്ന് രണ്ട് അദ്ധ്യായം കഴിഞ്ഞപ്പോളേക്കും പുറത്ത് മഴ തുടങ്ങി. മഴയും കാറ്റും വീശിയടിക്കുന്നതിൻറെ ഒച്ചപ്പാടുകൾ പുറത്ത് നിന്നും കേട്ടുതുടങ്ങി. അതിലൊന്നും ശ്രദ്ധിക്കാതെ പുസ്തകത്തിൽ മുഴുകി കിടന്നപ്പോൾ പെട്ടെന്ന് കറണ്ട് പോയി. ഇൻവെർട്ടർ ഉള്ളതിനാൽ കുഴപ്പമില്ല, ഫാനിൻറെ സ്‌പീഡും ട്യൂബിന്റെ ലൈറ്റും അൽപ്പം കൂടിയത് പോലെ തോന്നും. ഇൻവെർട്ടറിൽ നിന്നുള്ള കറണ്ടിലാണ് പ്രവർത്തിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫാൻ ചെറിയ മൂളലും ആരംഭിച്ചിട്ടുണ്ട്. കറണ്ട് ഉടനെ വന്നില്ലെങ്കിൽ ഇൻവെർട്ടറും കയ്യൊഴിയും. എത്ര മഴയും തണുപ്പും ആണെന്ന് പറഞ്ഞാലും ഫാനിൻറെ ഒച്ച കേൾക്കാതെ ഉറങ്ങാൻ പറ്റില്ല. പെട്ടെന്നാണ് ഒരു ബുദ്ധി മനസിലുദിച്ചത്. എന്തായാലും കിടന്ന് വായിക്കുന്നു. പുറത്താണെങ്കിൽ നല്ല മഴയും കാറ്റും. ജനൽ തുറന്നിട്ടാൽ ഫാൻ തത്ക്കാലം ഒഴിവാക്കാം. പിന്നെ ഉറങ്ങാൻ നേരം ഓണാക്കിയാൽ മതി. അത്രയും കൂടി കറണ്ട് സംഭരിക്കാം. ഞാൻ വായനയ്ക്ക് ബ്രേക്ക് കൊടുത്തുകൊണ്ട് എഴുന്നേറ്റ് കട്ടിലിൻറെ സൈഡിലുള്ള ജനലുകൾ തുറന്ന് കൊളുത്തിട്ട് വെച്ചു. പുറത്തുനിന്നും തണുപ്പ് അകത്തേക്ക് അടിച്ചുകയറി. ഇനിയിപ്പോൾ കറണ്ട് ഇല്ലെങ്കിലും സാരമില്ലെന്ന് ഓർത്തുകൊണ്ട് ഞാൻ ഫാൻ ഓഫാക്കി വായന തുടർന്നു. 

എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല, അപ്പുറത്തെ ഹാളിൽ തൂക്കിയിരിക്കുന്ന പഴയ സയന്റിഫിക് ക്ലോക്ക് നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഒരു മണിയടിക്കുന്നത് കേട്ടപ്പോളാണ് സമയത്തെക്കുറിച്ച് ഒരു ബോധ്യം ഉണ്ടായത്. എന്തായാലും ഇന്ന് തീരില്ല. നാളെ ഒരിരുപ്പിന് വായിച്ചു തീർക്കാമെന്ന് വിചാരിച്ചുകൊണ്ട് ഞാൻ കിടക്കാൻ തീരുമാനിച്ചു. ഇന്നിനി ഇവിടെ കിടക്കാം. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അപ്പുറത്ത് ചെല്ലുമ്പോൾ വന്ന ഉറക്കം പിന്നെയും പോകും. കട്ടിലിൻറെ തലയ്ക്കലുള്ള സ്വിച്ച് ബോർഡിൽ കയ്യെത്തിച്ച് ലൈറ്റ് ഓഫ് ചെയ്ത് ഫാൻ ഓണാക്കി. ഇതിനിടയിലെപ്പോളോ കറണ്ട് വന്നിരിക്കുന്നു. നോവലിനെ കുറിച്ച് ഓർത്തുകൊണ്ട് തന്നെ ഉറക്കത്തിലേക്ക് കടന്നു. 

ഉറക്കത്തിനിടയിൽ വലത്ത് കാലിൻറെ മുട്ടിന് താഴെ നിന്നും മുണ്ട് വഴുതി മാറിയ നഗ്നതയിൽ ഒരു തണുപ്പ് പെട്ടെന്ന് അനുഭവപ്പെട്ടപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്. ജനലഴികൾക്കിടയിലൂടെ കാലിൽ സ്പർശിച്ച ഒരു നനഞ്ഞ കൈ അതിവേഗം പുറത്തേക്ക് പോകുന്നതാണ് ഞെട്ടിയുണർന്ന എൻറെ കണ്ണുകൾ കണ്ടത്. മരിച്ചവരുടെ കൈ പോലെ ആ കൈ വല്ലാതെ വിളറി വെളുത്തിരുന്നു. മേലാസകലം പാഞ്ഞുകയറിയ ഒരു കുളിരിൽ ഞാൻ സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേറ്റ് പുറത്തേക്ക് നോക്കി. കട്ടപിടിച്ച ഇരുട്ട് മാത്രം. കട്ടിലിൻറെ അരികിലായി വെച്ചിരുന്ന മൊബൈൽ വേഗം എടുത്ത് ടോർച്ച് ഓണാക്കി പുറത്തേക്ക് തെളിച്ചു നോക്കി. വല്ല കള്ളനും ആണെങ്കിലോ?. അകത്തുള്ള ആളുടെ ഉറക്കത്തിൻറെ ഗാഢത അറിയാൻ ചില കള്ളന്മാർ ജനാലയുടെ അടുക്കൽ ലൈറ്റർ ഒന്ന് ഫ്ലാഷ് ചെയ്യിക്കും എന്ന് ആരോ പറഞ്ഞുകേട്ടത് ഓർമയിൽ വന്നു. അകത്തു നിന്നും പ്രതികരണം ഉണ്ടായില്ലെങ്കിൽ മാത്രമേ മുന്നോട്ട് പോകൂ. അങ്ങനെ എൻറെ ഉറക്കം അളക്കാൻ ആണോ ഇനി കൈ കൊണ്ട് തൊട്ടുനോക്കിയത്?? പുറത്തെങ്ങും ആരും ഉള്ള ലക്ഷണമില്ല. ഞാൻ എത്തിവലിഞ്ഞ് ജനലിന്റെ താഴെയൊക്കെ ടോർച്ച് അടിച്ചു നോക്കി. അവിടെയൊക്കെ ചെടിച്ചട്ടികളാണ്. ആർക്കും ഭിത്തിയോട് ചേർന്ന് നിൽക്കാൻ പറ്റില്ല, അതും ജനലഴികളിലൂടെ കൈ നീട്ടി എന്നെ തൊടാൻ പറ്റുന്ന രീതിയിൽ. അപ്പോൾ ഞാൻ സ്വപ്‌നം കണ്ടത് തന്നെ ആയിരിക്കും. അല്ലാതെ അത്ര വിളറി വെളുത്ത കൈ ഒക്കെ?? അസംഭവ്യം. ഞാൻ ലൈറ്റ് ഓൺ ആക്കി തലയിണയുടെ സമീപം വിശ്രമിക്കുന്ന പുസ്തകം കൈകൊണ്ട് എടുത്ത് കിലുക്കത്തിലെ തിലകനെപ്പോലെ പറഞ്ഞു. "മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ കോപ്പ് എഴുതി വെച്ചേക്കുന്നു.". ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുൻപായി കാലിൽ തൊട്ടു എന്ന് തോന്നിയ ഭാഗത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. നനഞ്ഞ വിരലുകൾ കൊണ്ട് തൊട്ടതുപോലെ അവിടെ ചെറിയ നനവ് വ്യക്തമായി കാണാം. അപ്പോൾ കാലിൽ ആരോ തൊട്ടു എന്നത് എൻറെ സ്വപ്നമല്ല. അവിടെ നനവ് എത്താനുള്ള ഒരു സാധ്യതയുമില്ല. ചെറിയ ഒരു ഭയം എന്നിൽ മൊട്ടിട്ടുതുടങ്ങി. പെട്ടെന്ന് തന്നെ ഞാൻ ജനാലകൾ അടച്ചു കുറ്റിയിട്ടു. കുറച്ചുനേരം കൂടി കട്ടിലിൽ ചുമ്മാതിരുന്നിട്ട് വീണ്ടും കിടന്നു. ലൈറ്റ് ഓഫ് ചെയ്യുമ്പോൾ എൻറെ ഹൃദയമിടിപ്പ് വ്യക്തമായി കേൾക്കുന്നത്രയും ഉച്ചത്തിലാണ് ഹൃദയം ഇടിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഉറങ്ങാനായി കണ്ണടച്ചുകിടക്കുമ്പോളും ചുറ്റുപാടുമുള്ള ഓരോ ചെറിയ അനക്കത്തെക്കുറിച്ചും എൻറെ കാതുകൾ ജാഗ്രതയോടെ ഉണർന്നു നിൽക്കുന്നതായി തോന്നി. ഓരോ ചെറിയ അനക്കത്തിനും ചെറിയ ഉച്ചയ്ക്കും ഞാൻ ഞെട്ടി കണ്ണു തുറന്നു. ആ ജാഗ്രതയ്ക്കിടയിൽ എപ്പോളോ എന്നെ വീണ്ടും ഉറക്കം മാടിവിളിച്ചു തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത്. എൻറെ മൊട്ടത്തലയുടെ ഇടതുഭാഗത്ത് ചെവിയുടെ മുകളിലായി ഒരു തണുത്ത സ്പർശനം. എൻറെ ശരീരത്തിലെ ഓരോ രോമകൂപവും എന്നെക്കാളും മുന്നേ ഉണർന്നുകഴിഞ്ഞിരുന്നു. പെട്ടെന്ന് ഞാൻ ലൈറ്റ് ഇട്ടു. മുറിയിൽ ഒന്നുമില്ല. ഞാൻ തലയിൽ തൊട്ടുനോക്കി. നനവ് ഉള്ളതുപോലെ. ചാടിയെഴുന്നേറ്റ് മുറിയിലെ ചുമരലമാരിയിലെ കണ്ണാടിയുടെ മുന്നിലെത്തി നോക്കി. ചെറുതായി നനവ് ഉണ്ട്. പെട്ടെന്ന് കട്ടിലിൻറെ അടിയിൽ നിന്നൊരു അനക്കം. ആ തണുപ്പിലും ഞാൻ ചെറുതായി വിയർക്കുവാൻ തുടങ്ങി. മുറിയിൽ ഞാൻ തനിച്ചല്ല എന്ന് ഉറപ്പായി. പണ്ട് കണ്ട ഗ്രഡ്ജ് എന്ന ജാപ്പനീസ് പ്രേതപ്പടങ്ങളിലെപ്പോലെ കട്ടിന്നടിയിലെ ഇരുളിൽ വിളറി വെളുത്ത പ്രേതരൂപികൾ പതിയിരിക്കുന്നതായി ഞാൻ ഭയന്നു. അവസാനം എന്തുംവരട്ടെ എന്ന് മനസിലുറപ്പിച്ചുകൊണ്ട് കട്ടിലിൻറെ അടിയിലേക്ക് മൊബൈൽ ടോർച്ച് പ്രകാശിപ്പിച്ചുകൊണ്ട് കുനിഞ്ഞു നോക്കി. പെട്ടെന്ന് ഒരാൾ കയ്യിൽപിടിച്ച് വലിച്ചാൽ ഒറ്റച്ചാട്ടത്തിന് കട്ടിലിൻറെ മുകളിൽ കയറണം എന്ന തയ്യാറെടുപ്പോടുകൂടിയാണ് താഴേക്ക് കുനിഞ്ഞത്. മൊബൈൽ വെളിച്ചത്തിൽ തിളങ്ങുന്ന രണ്ടു കണ്ണുകളായിരുന്നു അവിടെ എന്നെ കാത്തിരുന്നത് 

പുറത്തെ ചെമ്പരത്തിയിൽ ഇരുന്ന് മഴകൊണ്ടുമടുത്തപ്പോളാണ് ആ മരത്തവളയ്ക്ക് വീടിൻറെ ഭിത്തിയിൽ കുറച്ചുസമയം പറ്റിപ്പിടിച്ചിരിക്കാമെന്ന് തോന്നിയത്. ഭിത്തി ലക്ഷ്യംവെച്ച് ചാടിയ ചാട്ടം ഉന്നം തെറ്റി കൃത്യമായി എൻറെ കാലിൻറെ നഗ്നതയിൽ വന്ന് ക്രാഷ് ലാൻറ് ചെയ്യുകയായിരുന്നു. പെട്ടെന്ന് ഭൂമികുലുക്കം പോലെ അനുഭവപ്പെട്ട എൻറെ ഞെട്ടലിൽ തെറിച്ച് കമ്പ്യൂട്ടർ മേശപ്പുറത്ത് പതിച്ച തവളച്ചാർ വീണ്ടും ലൈറ്റ് ഓഫ് ആയപ്പോൾ ജനലിന്റെ നേരെ ചാടിയെങ്കിലും ഫാനിൻറെ സ്പീഡിൽ ലക്ഷ്യത്തിലെത്താതെ എൻറെ തലയിൽ തട്ടി നേരെ താഴേക്ക് വീഴുകയായിരുന്നു. 

ടോർച്ചുമടിച്ച് പ്രേതത്തെ നോക്കുന്നത് പോലെ മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി ചട്ടമ്പിനാടിൽ സുരാജ് വെഞ്ഞാറമ്മൂട് പറയുന്നത് പോലെ മരത്തവള മൊഴിഞ്ഞു. "ഇങ്ങനെ പേടിക്കാതെടാ, വെറുതെ മനുഷ്യർക്ക് പേരുദോഷം ഉണ്ടാക്കാനായിട്ട്"

Wednesday, June 9, 2021

ഇൻഫെർണോ - പുസ്തകനിരൂപണം


ലോകപ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗണിൻറെ റോബർട്ട് ലാങ്ടൺ ശ്രേണിയിൽ പുറത്തിറങ്ങിയ മൂന്നാമത്തെ പുസ്തകമാണ് ഇൻഫെർണോ. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി ഓഫ് ആർട്ട്സ് ആൻഡ് സിംബൽസ് പ്രൊഫസർ ആയ, ചിത്രങ്ങളും ചിഹ്നങ്ങളും വിശകലം ചെയ്യാൻ വിദഗ്ദനായ റോബർട്ട് ലാങ്‌ടൺ എന്ന കഥാപാത്രത്തെ നായകനാക്കി 2000 ത്തിലാണ് ഡാൻ ബ്രൗൺ ആദ്യമായി ഒരു പുസ്തകം, "എയ്‌ഞ്ചൽസ് ആൻഡ് ഡെമോൺസ്" പുറത്തിറക്കുന്നത്. എന്നാൽ ആ പുസ്തകത്തിൻറെയും ഡാൻ ബ്രൗണിൻറെ തന്നെയും തലവര മാറ്റിക്കുറിക്കപ്പെടുന്നത് രണ്ടാമത്തെ പുസ്തകമായ "ദി ഡാവിഞ്ചി കോഡ്" 2003 ഇൽ പുറത്തിറങ്ങുന്നതോടെയാണ്. വിവാദങ്ങളുടെ ചുവടുപിടിച്ച് ലോകമാസകലം ശ്രദ്ധ നേടപ്പെട്ട ഡാവിഞ്ചി കോഡ് വായിച്ചവരൊക്കെ നായകനായ പ്രൊഫസർ റോബർട്ട് ലാങ്‌ടണിന്റെയും ഡാൻ ബ്രൗണിന്റെയും ആരാധകരായി മാറി. ആ വിജയങ്ങളുടെ ചുവടുപിടിച്ച് 2009 ഇൽ "ദി ലോസ്റ്റ് സിംബൽ", 2013 ഇൽ "ഇൻഫെർണോ", 2017 ഇൽ "ഒറിജിൻ" എന്നീ പുസ്തകങ്ങൾ കൂടി പുറത്തിറങ്ങി. ഓരോന്നും ലോകമാസകലമുള്ള ബെസ്റ്റ് സെല്ലർ പട്ടികകളിൽ സ്ഥാനവും പിടിച്ചു. ഡാവിഞ്ചി കോഡ്, എയ്‌ഞ്ചൽസ് ആൻഡ് ഡെമോൺസ്, ഇൻഫെർണോ എന്നീ കൃതികൾ പിന്നീട് സുപ്രസിദ്ധ ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് നായകനായി സിനിമകളായി പുറത്തിറങ്ങി. ഒരു സിനിമാ ചിത്രീകരണത്തിന് ആവശ്യമായ ചെറിയ ഭേദഗതികൾ ദർശിക്കാമെങ്കിലും ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ ആയിരുന്നു ആ സിനിമകളും. റോബർട്ട് ലാങ്‌ടണിനെ നായകനാക്കി പന്ത്രണ്ടോളം കഥകൾ തൻറെ മനസിലുണ്ടെന്ന് ഡാൻ ബ്രൗൺ ഒരു അഭിമുഖത്തിൽ പറഞ്ഞത് വളരെ ആഹ്ലാദത്തോടെയും ഒട്ടേറെ പ്രതീക്ഷയോടെയുമാണ് ലോകമെമ്പാടുമുള്ള ലാങ്‌ടൺ ആരാധകർ ശ്രവിച്ചത്. 

ബഹുഭൂരിപക്ഷം ഡാൻ ബ്രൗൺ വായനക്കാരെയുംപോലെ ഞാനും ഡാവിഞ്ചി കോഡ് എന്ന പുസ്തകം വായിച്ചുകൊണ്ടാണ് ആരംഭിച്ചത്. അതും ആ പുസ്തകം ഇറങ്ങി വളരെ നാളുകൾ കഴിഞ്ഞ്. ഒട്ടും താമസിയാതെ തന്നെ എയ്‌ഞ്ചൽസ് ആൻഡ് ഡെമോൺസ് എന്ന പുസ്തകവും തപ്പിപ്പിടിച്ച് വായിച്ചുതീർത്തു. മൂന്നാമത്തെ പുസ്തകമായ ലോസ്റ്റ് സിംബൽ കിട്ടിയില്ല. അതിനാൽ പിന്നാലെ ഇറങ്ങിയ ഇൻഫെർണോ ആണ് അടുത്തതായി വായിച്ചത്. ഉള്ളത് പറഞ്ഞാൽ ആദ്യ രണ്ടു പുസ്തകം പോലെ അത്ര ദഹിച്ചില്ല എന്നത് ആദ്യമേ പറയാം.  പക്ഷെ ഈ കോവിഡ് കാലത്ത് ചിന്തിക്കുമ്പോൾ 2013 ഇൽ പുറത്തിറങ്ങിയ ആ പുസ്തകം ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണെന്ന് തോന്നുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, മറ്റെന്തിനേക്കാളും ജനപ്പെരുപ്പം ആണെന്ന് കരുതുന്ന, അസാമാന്യ പ്രതിഭാശാലിയായ ഒരു വില്ലൻ അതിന് പരിഹാരമായി ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു വൈറസിനെ ജനിപ്പിക്കുന്നതും വായുവിലൂടെ അതിനെ പടർത്തുന്നതുമാണ് പുസ്‌തകത്തിന്റെ ഇതിവൃത്തം എന്നത് തന്നെയാണ് ആ ഒരു ചിന്തയ്ക്ക് നിദാനം. ചൈനയിലുള്ള ഏതെങ്കിലും ഈ ചിന്താഗതിക്കാരൻറെ കൈ വിട്ടുപോയ പരീക്ഷണം വല്ലതും ആയിരിക്കുമോ ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ കൊറോണ വൈറസ്?. 

റോബർട്ട് ലാങ്‌ടണിന്റെ ഞാൻ വായിച്ച മുൻ പുസ്തകങ്ങളുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ ഒട്ടേറെ പൊതുവായുള്ള കാര്യങ്ങൾ കാണുവാൻ സാധിക്കും. 24 മണിക്കൂറിനുള്ളിലാണ് ഈ കഥയും നടക്കുന്നത്. അതിനുള്ളിൽ വിവിധ രാജ്യങ്ങൾ കഥയ്ക്ക് പശ്ചാത്തലമാകുന്നു. യഥാർത്ഥത്തിൽ നിലനിൽക്കുന്ന സംഘടനകൾ കഥയിൽ പ്രത്യക്ഷപ്പെടുന്നു. മൂന്ന് പുസ്തകങ്ങളിലും കഥയിൽ വ്യക്തമായ സ്വാധീനമുള്ള സ്ത്രീ കഥാപാത്രങ്ങൾ ആദ്യാവസാനം നായകനൊപ്പം സഞ്ചരിക്കുന്നു. കൂടാതെ എനിക്ക് ഈ പുസ്തകങ്ങൾ വായിച്ചപ്പോൾ അനുഭവപ്പെട്ട മറ്റൊരു പൊതുകാര്യം, ധാരാളം അധ്യായങ്ങളുടെ സാന്നിധ്യം. അതിൽ മിക്കവാറും അധ്യായങ്ങൾ വമ്പൻ സസ്‌പെൻസിൽ കൊണ്ടുചെന്ന് നിർത്തും. അത് എന്താണെന്ന് അറിയാൻ വായനക്കാരൻ അടുത്ത അധ്യായങ്ങൾ ആവേശത്തോടെ വായിച്ചുതീർക്കും. എന്നാൽ തുടർന്നുള്ള നാലോ അഞ്ചോ അധ്യായങ്ങൾ സ്ഥലവർണ്ണനകളും മനസിലെ ചിന്തകളുമൊക്കെ വിശദീകരിച്ച്, ഇപ്പോൾ പറയും ഇപ്പോൾ പറയും എന്ന രീതിയിൽ വലിച്ചു നീട്ടും. തൊട്ടു പിന്നാലെ അടുത്ത സസ്‌പെൻസ് എത്തും. അവസാന ഭാഗം ആകുമ്പോളേക്കും ട്വിസ്റ്റുകളുടെ ചാകരയായിരിക്കും. ഇൻഫെർണോയിലെ ട്വിസ്റ്റുകൾ അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ആരാണ് വേട്ടക്കാരൻ, ആരാണ് വേട്ടയാടപ്പെടുന്നത് എന്നൊക്കെ മനസിലാക്കി വരുമ്പോളേക്കും ഇത്രയും മിനക്കെട്ടിരുന്ന് വായിച്ച വായനക്കാരനല്ലേ ശരിക്കും വേട്ടയാടപ്പെട്ടത് എന്ന തോന്നൽ ഉണ്ടായാൽ കുറ്റം പറയാൻ പറ്റില്ല. ക്ളൈമാക്‌സ് അത്ര ദഹിച്ചില്ലെങ്കിലും മറ്റ് രണ്ടു പുസ്തകങ്ങളും പോലെ മനോഹരമായ ഒരു വായനാ അനുഭവം തന്നെയായിരുന്നു ഇൻഫെർണോ തന്നത്. പതിവുപോലെ ഒട്ടേറെ പുതിയകാര്യങ്ങൾ മനസിലാക്കാനും ഇറ്റലിയുടെ നല്ലൊരു ചിത്രം മനസിലുണ്ടാക്കാനും ആ പുസ്തകം സഹായിച്ചു. ലാങ്‌ടൺ സീരീസിലെ അടുത്ത പുസ്തകത്തിലേക്ക് എത്രയും പെട്ടെന്ന് പോകണമെന്നും ആ സീരീസ് ഉടനെയൊന്നും തീരരുതേ എന്നും എന്നെപ്പോലെ വായനക്കാർക്ക് ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ തോന്നുന്നു എങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ ഫീഡ്ബാക്ക്.  

Thursday, May 27, 2021

മഞ്ഞവെയിൽ മരണങ്ങൾ - പുസ്തക നിരൂപണം


ലോക്ക് ഡൗണും ടൗട്ട ചുഴലിക്കാറ്റ് കൊണ്ടുവന്ന മഴയും എന്നെ വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിച്ചപ്പോൾ ഉണ്ടായ വിരസതയിൽ നിന്ന് ഒഴിവാകാനാണ് ഓഫീസിലെ സുഹൃത്തിൻറെ കയ്യിൽ നിന്നും ശ്രീ ബെന്ന്യാമിൻ എഴുതിയ മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകം വാങ്ങിക്കുന്നത്. അതുൾപ്പെടെ കുറച്ച് പുസ്‌തകങ്ങൾ മേടിക്കണം എന്ന് വിചാരിച്ചപ്പോളാണ് ലോക്ക് ഡൌൺ അവതരിച്ചതും പുസ്തക കടകൾ അടച്ചുപൂട്ടപ്പെട്ടതും. 

വായിച്ച് തീർത്തിട്ട് പ്രത്യേകിച്ച് വേറെ ബുക്കുകൾ  കൈവശം ഇല്ലാതിരുന്നതിനാൽ പതിയെ, ആസ്വദിച്ച് വായിച്ച് തീർത്താൽ മതിയെന്നായിരുന്നു മനസ്സിൽ വിചാരിച്ചിരുന്നത്. ബെന്ന്യാമിൻറെ സൂപ്പർഹിറ്റ് നോവൽ ആടുജീവിതം പോലെ ഒറ്റയിരുപ്പിന് വായിച്ച് തീർക്കാൻ മാത്രം ഈ കൃതി ഉണ്ടാകും എന്ന് മനസാ വാചാ കർമ്മണാ നിരൂപിച്ചിരുന്നില്ല. ആടുജീവിതം ഒരെഴുത്തുകാരൻറെ ജീവിതത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന  ആകസ്‌മിക വസന്തം മാത്രമാണെന്നും, അതിൽ പറയുന്നതുപോലെ ആ കഥ കഥാകാരനെ തേടിയെത്തുകയായിരുന്നു എന്നും അതിനാൽ തന്നെ അദ്ദേഹത്തിൻറെ തുടർന്നുള്ള രചനകളിൽ ആ പകിട്ട് പ്രതീക്ഷിക്കേണ്ടതില്ല തുടങ്ങിയ മുൻവിധികൾ ധാരാളമായി മനസിലുണ്ടായിരുന്നു. 

ഈ മുൻവിധികളെ മൊത്തത്തിൽ തകർത്തെറിയുന്നതായിരുന്നു മഞ്ഞവെയിൽ മരണങ്ങൾ എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. കേരളത്തിൽ തുടങ്ങി പ്രധാന ലൊക്കേഷനായ ഡീഗോ ഗാർഷ്യ എന്ന ദ്വീപ് രാജ്യത്തേക്ക് പടർന്നുകയറിയ കഥ ഒരു ത്രില്ലർ ആണെന്ന് അപ്പോൾ മാത്രമായിരുന്നു ഞാൻ മനസിലാക്കിയത്. ഓരോ അദ്ധ്യായവും എന്നിലെ വായനക്കാരനെ അങ്ങേയറ്റം സസ്‌പെൻസിൽ നിർത്തിയ ഇതുപോലെ ഒരു പുസ്തകം വേറെയില്ല എന്ന് അടിവരയിട്ട് സമ്മതിക്കാം. കഥാപാത്രമാകുന്ന എഴുത്തുകാരനും, മുൻപ് കേട്ടിട്ടുള്ള ബ്ലോഗർ നട്ടപ്രാന്തൻ തുടങ്ങിയവരുടെ സാന്നിധ്യവും ഇത് ശരിക്കും നടന്ന സംഭവമാണോ എന്ന ചിന്തയായിരുന്നു ആദ്യന്തം പിടിച്ചിരുത്തിയ മറ്റൊരു സംഗതി. പി എസ് സി ക്ലാസുകളിൽ കേട്ടിരുന്ന ഉദയംപേരൂർ സുന്നഹദോഹ് തുടങ്ങിയ സംഗതികളും ഡീഗോ ഗാർഷ്യ എന്ന ദ്വീപ് പ്രധാന പശ്ചാത്തലമായതും സത്യമേതാ മിഥ്യ ഏതാ എന്നുള്ള സംശയങ്ങൾ കൂട്ടി. ഇന്ത്യയുടെ അടുത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ സൈനിക സാന്നിധ്യം എന്ന പേരിൽ ആണ് ആ ദ്വീപിനെ കുറിച്ച് കേട്ടത്. പക്ഷെ കഥയിലെ ഡീഗോ ഗാർഷ്യയിൽ അങ്ങനെ അമേരിക്കൻ സാന്നിധ്യം ഒന്നും പറയുന്നില്ല. പകരം മലയാളികളും തമിഴരും ശ്രീലങ്കൻ വംശജരും ഒക്കെ ധാരാളമായി താമസിക്കുന്ന, സുപ്രധാന പദവികൾ വഹിക്കുന്ന ഒരു പ്രദേശം ആയാണ് ചിത്രീകരിക്കുന്നത്. അതിനാൽ തന്നെ നോവൽ വായന ഇടയ്ക്ക് വെച്ച് നിർത്തി ഗൂഗിളിൽ ആ ദ്വീപിനെ കുറിച്ചും, അതിൻറെ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് കുടിയേറിയവരുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ തിരഞ്ഞെങ്കിൽ അത് തീർച്ചയായും ആ റിയലിസ്റ്റിക് എഴുത്തിൻറെ വിജയമാണ്. (ഈ ഗൂഗിൾ തിരച്ചിലുകൾ വളരെ രസകരമായ അനുഭവം ആയിരുന്നു. ഇത് ചെയ്ത ആയിരങ്ങളിൽ ഒരുവൻ മാത്രമാണെന്ന് എനിക്ക് അപ്പോൾ മനസിലായി. 2010 സെപ്റ്റംബറിൽ നിധിൻ അന്ത്രപ്പേർ എന്നൊരാൾ എഴുതിയ ഒരു ബ്ലോഗിലാണ് ഈ അന്വേഷണം എന്നെ ചെന്നെത്തിച്ചത്. 2011 ആഗസ്റ്റിൽ ബെന്ന്യാമിൻറെ മഞ്ഞവെയിൽ മരണങ്ങൾ ഇറങ്ങിയതിന് ശേഷം നൂറുകണക്കിന് ആളുകളാണ് അതുവരെ അധികമാരും ശ്രദ്ധിക്കാതെ കിടന്ന ബ്ലോഗിൽ കമൻറുകൾ ഇടുന്നത്. എല്ലാവർക്കും അറിയേണ്ടത് കഥാ നായകൻ ക്രിസ്റ്റി അന്ത്രപ്പേർ എന്നയാളിനെ കുറിച്ചാണ്. അങ്ങനെ ഒരാൾ ആ കുടുംബത്തിൽ ഇല്ലെന്നും കുടുംബ ചരിത്രം താമസിയാതെ പുറത്തിറക്കുമെന്നും നിധിൻ പറയുന്നുണ്ട്. പലരും ഡീഗോ ഗാർഷ്യയുമായി അന്ത്രപ്പേർ കുടുംബത്തിനുള്ള ബന്ധത്തിനെക്കുറിച്ചും ചോദിച്ചിട്ടുണ്ട്. അതും ഫിക്ഷൻ തന്നെ ആണെന്ന് ആർക്കും ദഹിക്കുന്നില്ല. ഇതൊക്കെ ഉള്ളതാണെന്നും ക്രിസ്റ്റി ഇപ്പോളും എവിടെയോ ഉണ്ട് എന്നും വിശ്വസിക്കാൻ ആണ് എന്നെപ്പോലെ മിക്കവരും ആഗ്രഹിക്കുന്നതെന്ന് ആ കമന്റുകളിൽ നിന്നും മനസിലായി. ബെന്ന്യാമിനോടുള്ള ആരാധന അതൊക്കെ കണ്ടപ്പോൾ കൂടിക്കൂടി വന്നു).

രണ്ട് അന്വേഷണങ്ങൾ ആണ് നോവലിൽ പരാമർശിക്കുന്നത്. പ്രധാനമായും നായകൻ ക്രിസ്റ്റി അന്ത്രപ്പേർ, തനിക്ക് ചുറ്റും നടക്കുന്ന ദുരൂഹതകളെ കുറിച്ച് നടത്തുന്ന അന്വേഷണം, രണ്ടാമത് കഥാകാരൻ ശ്രീ ബെന്ന്യാമിനും സുഹൃത്തുക്കളും ക്രിസ്റ്റിയെ കുറിച്ച് നടത്തുന്ന അന്വേഷണം. ഇതിൽ ആദ്യത്തേത് ഏറെക്കുറെ പൂർണ്ണമാക്കുന്നുണ്ട്. എന്നാൽ രണ്ടാമത്തേത് ഈയടുത്ത് കണ്ട മാർട്ടിൻ പ്രക്കാട്ട് സിനിമ നായാട്ടിൻറെ ക്ലൈമാക്സ് പോലെ ബാക്കി വായനക്കാരന് പൂരിപ്പിക്കാൻ വിട്ടാണ് നിർത്തുന്നത്. സത്യം പറഞ്ഞാൽ അതൊരു ബ്രില്ലിയൻസ് ആണെന്ന് വായനക്കാർ നടത്തുന്ന ഞാൻ നടത്തിയ പോലെയുള്ള അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ഈ നോവലിൽ ഒരിടത്ത് പറയുന്നുണ്ട് ഒരു നോവലിന്റെ ആദ്യ അഞ്ച് പേജുകൾ വായിക്കുമ്പോൾ വായനക്കാരന് തീരുമാനിക്കാം അതിനെ എങ്ങനെ തുടർന്ന് പരിഗണിക്കണമെന്ന്. ആ രീതിയിൽ നോക്കിയാൽ ആദ്യ അഞ്ച് താളുകൾ മഞ്ഞവെയിൽ മരണങ്ങൾ വായിച്ചു കഴിയുമ്പോൾ നമുക്ക് ഒരു അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങും, എത്രയും വേഗം തുടർന്ന് എന്ന് സംഭവിക്കും എന്ന് അറിയാനുള്ള ആകാംക്ഷ കുത്തിവെക്കുന്ന അസ്വസ്ഥത. അത് നോവൽ ഒറ്റയിരുപ്പിന് വായിച്ചു തീർക്കാനും അതിനു ശേഷം ക്രിസ്റ്റിയെ കുറിച്ചോർത്ത് ആശങ്കപ്പെടാനും വരെ വായനക്കാരനെ എത്തിക്കുന്നു. ആടുജീവിതത്തിലെ നജീബ് യഥാർത്ഥം ആയിരുന്നത് പോലെ ഒരിക്കൽ ക്രിസ്റ്റി അന്ത്രപ്പേരുമായി ശ്രീ ബെന്ന്യാമിൻ പ്രത്യക്ഷപ്പെടും എന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.