Monday, November 9, 2009

എന്റെ യാത്രകള്‍ 1- ഒരു യാത്രികന്റെ ജനനം.

യാത്ര. കുട്ടിക്കാലം മുതലേ എനിക്ക് തീറ്റി പോലെ താത്പര്യം തോന്നിയിരുന്ന ഒന്നാണ് അതും. എങ്ങനെ ആണ് അത് എന്റെ മനസ്സില്‍ കേറി പറ്റിയത് എന്ന് ചോദിച്ചാല്‍ കുറെ ഉണ്ട് പറയാന്‍. ആദ്യ കാലത്തൊക്കെ പൊള്ളേത്തൈ എന്ന ഇട്ട വട്ടത്തില്‍ തികച്ചും സംത്രിപ്തന്‍ ആയിരുന്നു ഞാന്‍ . അത് കൊണ്ടു തന്നെ അമ്മയും അച്ഛനും വല്ലപ്പോളും ചേച്ചിയെയും കൂട്ടി ആലപ്പുഴയും ചേര്‍ത്തലയും ഒക്കെ പോകുന്നത് വല്യ കാര്യം ആക്കി എടുത്തിരുന്നില്ല. അത്രേം സ്വാതന്ത്ര്യം കിട്ടിയല്ലോ എന്നോര്‍ത്തു അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള തത്രപാടില്‍ ആയിരുന്നു ഞാന്‍. കന്നിനെ കയറൂരി വിട്ട പോലെ ഞാന്‍ പൊള്ളേത്തൈയുടെ വിരിമാറിലൂടെ വിരാജിച്ചു നടക്കും. യാത്ര പോയവര്‍ തിരിച്ചു വരുമ്പോള്‍ പാവം അല്ലേ, വീട്ടില്‍ ഒറ്റയ്ക്ക് നിന്നതല്ലേ എന്നൊക്കെ ഓര്ത്തു കാഡ്ബരീസും ഡയറി മില്‍ക്കും ഒക്കെ കൊണ്ടു വന്നപ്പോളാണ് പൊള്ളേത്തൈ സിറ്റിക്ക് പുറത്തു അതി വിശാലം ആയ സാമ്രാജ്യം എനിക്കായി കാത്തിരുപ്പുണ്ട് എന്ന സത്യം ആദ്യമായി ഞാന്‍ മനസിലാക്കിയത്. സേവി ചേട്ടന്റെ മുറുക്കാന്‍ കടയില്‍ നിന്നും പതിനഞ്ചു പൈസക്ക്‌ ഗ്യാസ് മിട്ടായിയും ഓറഞ്ച് മിട്ടായിയും തിന്നു ശീലിച്ച എനിക്ക് പെന്‍സില്‍ ബോക്സ്‌ പോലെ ഇരിക്കുന്ന ആ മിട്ടയികള്‍ വല്ലാത്ത ഒരു അനുഭൂതി തന്നെ ആണ് തന്നത്. ഇനി ഇവര്‍ പോകുമ്പോള്‍ കൂടെ പോകണം എന്നും തീരുമാനിച്ചു.


കെ എസ് എഫ്‌ ഇ യില്‍ ചിട്ടിപ്പണം അടക്കാന്‍ അമ്മ എല്ലാ മാസവും ആലപ്പുഴ പോകും. അങ്ങനെ അടുത്ത തവണ പോകുമ്പോള്‍ എന്നേം കൊണ്ടു പോകണം എന്ന അടിയന്തിര പ്രമേയം ഞാന്‍ മുന്നോട്ടു വെച്ചു. ഇനി ഇവനെ നിര്‍ത്തീട്ടു പോയാല്‍ ഞാന്‍ വല്ല അമ്പലത്തിലും ഭജന ഇരിക്കാന്‍ പോകും. എന്നെ കൊണ്ടു വയ്യ നാട്ടുകാരുടെ തെറി കേള്‍ക്കാന്‍ എന്ന പ്രസംഗത്തോടെ അമ്മൂമ്മ എനിക്കുള്ള പിന്തുണ പ്രഗ്യാപിച്ചു. അല്ല അമ്മൂമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല. ഒരു തവണ അമ്മ ആലപ്പുഴയില്‍ നിന്നും വരുമ്പോള്‍ വീടിനു മുന്നില്‍ സാമാന്യം തരക്കേടില്ലാത്ത ആള്‍ക്കൂട്ടം. പൊള്ളേത്തൈ പള്ളിയിലെ ബുധനാഴ്ച നൊവേന ഇനി വീട്ടിലോട്ടെങ്ങാനും മാറ്റിയോ എന്ന് ആണ് ആദ്യം അമ്മ ഓര്‍ത്തത്‌. താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന അമ്മൂമ്മയെ കണ്ടപ്പോള്‍ പിന്നെ ആദിയായി.ഇനി എനിക്കെങ്ങാനും???പിന്നെ ആണ് മനസിലായത്, കൂടിയവരില്‍ പകുതി ആള്‍ക്കാര്‍ പരാതിക്കാരും ബാക്കി ഉള്ളവര്‍ എനിക്കുള്ള ശിക്ഷണ നടപടി കണ്ടു സായൂജ്യം അടയാനും വന്നവരും ആണെന്ന്. എല്ലാവരുടേം വായില്‍ ഇരിക്കുന്ന കേട്ടു കലി കയറി ശിക്ഷിക്കാന്‍ തീപ്പെട്ടി മരത്തിന്റെ കമ്പും പറിച്ചു വന്ന അമ്മ ആദ്യം ചമ്മി, ശിക്ഷ കാണാന്‍ വന്നവര്‍ പിന്നെ ചമ്മി. കാരണം ഞാന്‍ അപ്പോള്‍ രണ്ടു ഫാര്‍ലോങ്ങ്‌ അപ്പുറത്തുള്ള അമ്പല പറമ്പില്‍ പൊരിഞ്ഞ ഇന്ത്യ പാക്‌ യുദ്ധത്തില്‍ ആയിരുന്നു. യുദ്ധം ചെയ്തു ക്ഷീണിച്ചു വന്ന എന്നോട് വല്ലാത്ത പണി തന്നെ ആയിപ്പോയി അമ്മ കാണിച്ചത്. റാംബോ സിനിമയില്‍ സ്ടാലനോട് പോലും അവന്റെ മേലധികാരികള്‍ ഇതിലും നന്നായി പെരുമാറും എന്ന് തോന്നിപ്പോകും. അങ്ങനെ ഉള്ള അനുഭവങ്ങള്‍ ഉള്ള കൊണ്ടു എന്റെ പ്രമേയം പാസാക്കാന്‍ അമ്മ തീരുമാനിച്ചു.


സേവി ചേട്ടന്റെ മുറുക്കാന്‍, മിട്ടായി കടയും കുമാരന്‍ ചേട്ടന്റെ പച്ചക്കറി കടയും മണിയന്‍ ചേട്ടന്റെ ചായ കടയും കൊടി കുത്തി വാഴുന്ന ഞങ്ങളുടെ പൊള്ളേത്തൈ സിറ്റിയില്‍ നിന്നും ആലപ്പുഴയില്‍ എത്തിയ എനിക്ക് അതൊരു മെട്രോ പൊളിട്ടന്‍ സിറ്റി ആയി തന്നെ തോന്നി. അക്കരെ അക്കരെ സിനിമയില്‍ ശ്രീനിവാസന്‍ കണ്ണും മിഴിച്ചു നിന്നപോലെ ഞാന്‍ ഓരോ ബെക്കരിയുടെയും വാതുക്കല്‍ അന്തം വിട്ടു നിന്നു. മണിയന്‍ ചേട്ടന്റെ കടയിലെ ഗാന്ധിജി കടിച്ച ബോണ്ടയും സര്‍ക്കാര്‍ ഓഫീസില്‍ ഫയല്‍ അടുക്കി വെച്ച പോലെ ഇരിക്കുന്ന മടക്കു ബോളിയും (ഓരോ ആഴ്ച കഴിയുമ്പോളും അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞു പാളി പൊട്ടി വീഴുന്ന പോലെ ഓരോ പാളികള്‍ അടര്‍ന്നു വീണു കൊണ്ടിരിക്കും) ആയിരുന്നു എന്നെ സംബന്ധിച്ച് ബേക്കറി സാധനങ്ങള്‍. അത് കൊണ്ടു തന്നെ ആലപ്പുഴയുലെ ബെക്കരിയില്‍ കയറിയ ഞാന്‍ ഏതെടുക്കും മാതാവേ എന്ന അവസ്ഥയില്‍ ആയിരുന്നു. "ദൈവമേ ഓറഞ്ച് ഇടിയപ്പമോ?? "എന്ന് ഞാന്‍ ജിലെബിയെ നോക്കി അല്ഭുതപ്പെട്ടത്‌ അല്പം ഉച്ചത്തില്‍ ആയി പോയെന്ന് അമ്മ എന്റെ വായ് പൊത്തി പിടിച്ചു പുറത്തേക്ക് കൊണ്ടു പോയപ്പോള്‍ മനസിലായി.


ആലപ്പുഴ - ചേര്‍ത്തല യാത്ര കൊണ്ടു ഉണ്ടായിരുന്ന മറ്റൊരു നേട്ടം ആണ് ചിത്ര കഥകള്‍. ബാലരമയും പൂമ്പാറ്റയും വീട്ടില്‍ സ്ഥിരമായി വരുത്താറുണ്ട്. പിന്നെ ഉള്ളത് ബാലാ മംഗളവും അമര്‍ ചിത്ര കഥകളും ആണ്. ഓരോ ബാലരമയിലും പുതിയ അമര്‍ ചിത്ര കഥകളെ പറ്റി കണ്ടാല്‍ പിന്നെ അത് കിട്ടാതെ യാതൊരു സമാധാനവും ഇല്ല. പിന്നെ അടുത്ത തവണ ടൌണില്‍ പോയാല്‍ അതാണ്‌ ടാര്‍ജറ്റ്‌. ബാലരമയും പൂമ്പാറ്റയും വരുത്തുന്ന കൊണ്ടു, വേറെ കഥ പുസ്തകങ്ങള്‍ എളുപ്പം വാങ്ങി തരില്ല. അപ്പോള്‍ പതുക്കെ സാമൂഹ്യപാഠം പുസ്തകം ഒക്കെ എടുത്തു കാണിക്കും. "കണ്ടാ, ഇയാളുടെ കഥയാണ് ആ പുസ്തകത്തില്‍. അത് വായിച്ചാല്‍ നന്നായി പരീക്ഷ എഴുതാം". അങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു സാധനം വാങ്ങിപ്പിക്കും. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ബാലരമ, ചിത്രകഥ ആയി നെപ്പോളിയന്‍ ഇറക്കുന്നത്‌. വായിച്ച കൂട്ടുകാര്‍ വന്നു കഥ പറഞ്ഞു. നിറയെ യുദ്ധവും ഒക്കെ ഉണ്ടത്രേ. എനിക്കാണേല്‍ അത് കിട്ടാഞ്ഞിട്ടു ഒരു സമാധാനവും ഇല്ല. അവസാനം ചേര്‍ത്തലയില്‍ അമ്മ കശുവണ്ടിയും പാക്കും കൊടുക്കാന്‍ പോയ കൂട്ടത്തില്‍ ഞാനും കൂടെ പോയി. പതിവിലും കൂടുതല്‍ പൈസ കിട്ടിയതിനാല്‍ അമ്മ ഹാപ്പി. ഞാന്‍ പതുക്കെ നെപ്പോളിയന്റെ കാര്യം പറഞ്ഞു. അമ്മ ഉടനെ പൈസ തന്നിട്ട് വാങ്ങിചോളന്‍ പറഞ്ഞു . നേരെ അടുത്തുള്ള കടയിലേക്ക് ഓടി. ബസ്സ് സ്ടാന്റിനു അടുത്തുള്ള കടയാണ്. ഞാന്‍ ചെല്ലുമ്പോള്‍ കടയില്‍ വേറെ ഒന്നു രണ്ടു പേരു കൂടെ ഉണ്ട്. കടക്കാരന്‍ മിക്സിയില്‍ ജൂസ് അടിച്ച് കൊണ്ടു നിക്കുവാണ്. ഞാന്‍ ചെന്നു കടക്കാരനോട് ചോദിച്ചു.

"ചേട്ടാ, നെപ്പോളിയന്‍ ഉണ്ടോ??"
"അയ്യോ മോനേ അങ്ങേരു മരിച്ചിട്ട് കുറെ നാളായല്ലോ" എന്നിട്ട് മുഘതൊരു വിഷാദ ഭാവവും. കടയിലുള്ളവര്‍ എന്നെ ആക്കി ചിരി തുടങ്ങി. എനിക്കാണേല്‍ ചൊറിഞ്ഞു വന്നു തുടങ്ങി. പൊള്ളേത്തൈക്കാരുടെ മാനം പോകാതെ നോക്കണമല്ലോ. ഗ്രൌണ്ടിലെ ചേട്ടന്മാരെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ കാച്ചി.

" ചേട്ടാ, ഞാന്‍ ചേട്ടന്റെ അച്ഛന്റെ കാര്യം അല്ല തിരക്കിയത്. കഥ പുസ്തകമാ" . മിക്സിയില്‍ നിന്നും ഷോക്ക്‌ അടിച്ച പോലെയുള്ള ആ ചേട്ടന്റെ നില്‍പ്പ് ഇപ്പോളും എന്റെ മനസ്സില്‍ ഉണ്ട്.

കഥാപുസ്തകം വാങ്ങാന്‍ പോയ മകന്‍ മണിച്ചിത്ര താഴില്‍ ഇന്നസെന്റ് വരുന്നപോലെ പുറകോട്ടും നോക്കി സ്പീഡില്‍ വരുന്ന കണ്ടപ്പോളേ എന്തോ പന്തികേട്‌ അമ്മക്ക് തോന്നിക്കാണും. എന്തായാലും അതിന് ശേഷം ഇതു വരെ ചേര്‍ത്തല പോയി കഥ പുസ്തകം തിരക്കിയിട്ടില്ല.

Monday, October 19, 2009

പാതിരാമണല്‍ ദ്വീപ്‌

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍ പതിവു തരികിടകള്‍ക്ക് വെത്യസ്തമായി എന്തെങ്കിലും ഒപ്പിക്കണം എന്ന് വിചാരിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എട്ടു കിലോ മീറ്റര്‍ ദൂരെ ഉള്ള മുഹമ്മ ബോട്ട് ജെട്ടിയില്‍ എത്തിയത്. ജീനും ഷിബുവും പ്രശാന്തും കൂടെ ഉണ്ടായിരുന്നു. ചുമ്മാ കുമരകം മുഹമ്മ ബോട്ടില്‍ കേറി കാറ്റും കൊണ്ടു പോകാം എന്ന് വിചാരിച്ചു ചെന്നപ്പോള്‍ ബോട്ട് അക്കരയ്ക്കു പോയി. ഇനി അര മണിക്കൂര്‍ കഴിയണം. അത് വരെ എങ്ങനെ സമയം കളയാം എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് അടുത്തുള്ള പാതിരാ മണല്‍ ദ്വീപ്‌ കാണുന്നത്. കുറെ നാളായിട്ട് അവിടെ പോണം പോണം എന്ന് വിചാരിക്കുമെന്കിലും പോകാന്‍ പറ്റിയിട്ടില്ല. അങ്ങനെ അടുത്ത് കിടന്ന ഒരു ബോട്ട് ചേട്ടനോട് ചാര്‍ജ് തിരക്കി. നമ്മളെ കണ്ടു ഏതോ വിദേശ കാപ്പിരികളും (അങ്ങനെയൊക്കെ തോന്നുന്ന വേഷം ആയിരുന്നു) ആണെന്ന് തോന്നിയ കൊണ്ടായിരിക്കും പുള്ളി ആ പാട്ടയുടെ വില മൊത്തത്തില്‍ പറഞ്ഞു. എന്തായാലും ഇറങ്ങി. ഇനി പോയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു അടുത്തുള്ള കസിന്‍ ചേട്ടനെ വിളിച്ചു. പുള്ളിക്കാരന്‍ പരിചയത്തില്‍ ഉള്ള ഒരു വള്ളക്കാരനെ ഏര്‍പ്പാടാക്കി തന്നു. അങ്ങേരു കടത്തു നടത്തുന്ന ആള്‍ അല്ല. കായലില്‍ കക്ക വാറന്‍ പോകുന്ന ആള്‍ ആണ്. അങ്ങനെ ആ ചെറിയ വള്ളത്തില്‍ ഒരു കിലോ മീറ്റര്‍ നടുക്കുള്ള പാതിരാ മണല്‍ ദ്വീപിലേക്ക് ഞങ്ങള്‍ യാത്രയായി. കാറ്റത്ത്‌ കായലില്‍ ചെറിയ വള്ളത്തില്‍ ഉള്ള യാത്ര നല്ല രസം ഉണ്ടായിരുന്ന കൊണ്ടു ധൈര്യം കൂടിയ ഞങ്ങള്‍ തറ ടിക്കറ്റ്‌ എടുത്തു നിലത്തു ഇരുന്നാണ് പോയത്. പിന്നെ ഒരു തമാശക്ക് അര്‍ജുനന്റെ പത്തു പേരും മുദ്രാ വാക്യം വിളി പോലെ ചൊല്ലി കൊണ്ടിരുന്നു. ഇതൊന്നും പേടി കൊണ്ടു അല്ലായിരുന്നു കേട്ടോ.





പാതിരാ മണല്‍. മുഹമ്മ കുമരകം ബോട്ട് യാത്ര ചെയ്തിട്ടുള്ളവരും തണ്ണീര്‍മുക്കം ബണ്ടിലൂടെ യാത്ര ചെയ്യുന്നവരും കണ്ടിട്ടുള്ള മനോഹരമായ കൊച്ചു ദ്വീപ്‌. ആലപ്പുഴ കോട്ടയം ജില്ല കളുടെ നടുക്ക് ആണ് അത്. ആലപ്പുഴയില്‍ വനം ഇല്ല എന്ന് പറയുന്ന കൊണ്ടു, അത് കോട്ടയത്തിനു അവകാശപ്പെട്ട സ്ഥലം ആണെന്ന് മനസിലാക്കാം. ശവലിയാര്‍ അന്ത്രപ്പര്‍ എന്ന ആളുടെ സ്വന്തം ആയിരുന്ന ആ ദ്വീപില്‍ പത്തോളം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇപ്പോള്‍ അവരെ എല്ലാം കരയിലേക്ക് മാറ്റി താമസിപ്പിച്ചതിനാല് വിജനം ‍ആണ് ആ സ്ഥലം. സൈബീരിയന്‍ കൊക്ക് ഉള്പ്പെടെ ഉള്ള ദേശാടന കിളികളുടെ പ്രിയപ്പെട്ട സ്ഥലം ആണ് ഇതു.

















ഇപ്പോള്‍ ഈ സ്ഥലം സര്‍ക്കാര്‍ അധീനതയില്‍ ആണ്. കഴിഞ്ഞ വര്ഷം ഈ ദ്വീപ്‌ സ്വകാര്യ റിസോര്‍ട്ട് പണിയാന്‍ താജ് ഗ്രൂപ്പിന് പാട്ടത്തിനു കൊടുത്തു. ഈ സൌന്ദര്യവും ഏകാന്തതയും ആ ദ്വീപിനു നഷ്ട്ടപ്പെടാന്‍ അധിക സമയം വേണ്ടി വരില്ല എന്ന് തോന്നുന്നു.

Monday, October 12, 2009

ഉടായിപ്പ് പോലീസും ഗതി കെട്ട കള്ളനും

ഞാന്‍ സ്കൂളില്‍ ചേര്‍ന്ന സമയത്തു പൊള്ളേത്തൈ സ്കൂളിലെ എല്‍ പി, യു പി ക്ലാസുകാരുടെ ഔദ്യോഗിക കായിക വിനോദം ആയിരുന്നു കള്ളനും പോലീസും കളി. ഒന്നാം ക്ലാസ് തുടങ്ങി അധികം താമസിയാതെ തന്നെ ഞങ്ങളുടെ ക്ലാസുകാരും ഒരു ഫ്രാഞ്ചെസ്സി തുടങ്ങി. ഉപ്പുമാങ്ങാ ഭരണി പോലെ ഇരുന്നിരുന്ന എനിക്ക് കള്ളനും പോലീസും കളിയില്‍ എന്താ കാര്യം എന്ന് ചില അസൂയ്യക്കാര്‍ ചോദിച്ചേക്കാം. ഒന്നുകില്‍ ഓടിച്ചിട്ട്‌ കള്ളനെ പിടിക്കണം അല്ലെങ്കില്‍ പോലീസിന്റെ കയ്യില്‍ പെടാതെ ഓടി രക്ഷപ്പെടണം. അന്നത്തെ ഒരു ശാരീരിക അവസ്ഥ വെച്ചു എനിക്ക് ഇതു രണ്ടും പറ്റില്ലായിരുന്ന കൊണ്ടു അവരെ കുറ്റം പറയാനും പറ്റില്ല. പക്ഷെ കളിയില്‍ എനിക്കായിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്കെറ്റ്‌. പ്രധാനമായും മൂന്നു കാരണങ്ങള്‍ ആണ് അതിനുള്ളത്. ഒന്നു എന്റെ ശരീരം തന്നെ. പട്ടണപ്രവേശവും എം എന്‍ ബാലകൃഷ്ണനും ഒക്കെ നിറഞ്ഞു നില്ക്കുന്ന സമയം. ആ മണ്ടന്മാരുടെ വിചാരം ഈ തടി മുഴുവന്‍ ബലം ആണെന്നായിരുന്നു. ബലൂണില്‍ വെള്ളം നിറച്ച പോലെ ആണെന്നുള്ള സത്യം എനിക്കല്ലേ അറിയാവൂ. എന്നാലും കിട്ടിയ അവസരം ഞാന്‍ വിട്ടു കൊടുത്തില്ല. ഇന്നലെ മസില് പിസിച്ചു നോക്കിയപ്പോള്‍ ഷര്‍ട്ടിന്റെ കൈ കീറിപ്പോയി, ഇപ്പോള്‍ മസില് കാരണം വിരല് കൊണ്ടു പല്ലു തേക്കുവാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നിന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കാരണങള്‍, സ്കൂളിന് മതില്‍ ഇല്ല എന്നുള്ളതും എന്റെ വീട് ആണ് സ്കൂളിന്റെ ഏറ്റവും അടുത്തുള്ളത് എന്നതും ആയിരുന്നു. കള്ളന്മാര്‍ക്ക് എവിടെ വേണേലും ഒളിക്കാം. ക്ലാസ്സില്‍ കേറുന്നതിനുള്ള ബെല്‍ അടിക്കുന്നതിനു മുന്പ് സുല്ലിട്ടു തിരിച്ചു വന്നാല്‍ മതി. വീട് അടുത്തായ കൊണ്ടു അവിടെ എന്നെ പോലെ അറിയാവുന്ന ആരും ഇല്ല. എല്ലാ ഒളി സംകേതങ്ങളും എനിക്കറിയാം. അങ്ങനെ മൊത്തത്തില്‍ എനിക്കൊരു കൊള്ള തലവന്‍/ഇന്‍സ്പെക്ടര്‍ റോള്‍ ആയിരുന്നു. അധികം അനങ്ങണ്ട. നിര്‍ദേശങ്ങള്‍ കൊടുത്താല്‍ മതി. വേറെ ഒരു ഗുണം എന്ന് വെച്ചാല്‍ ഈ രണ്ടു റോള്‍ ആണേലും തോക്ക് കൈവശം വെക്കാം. പ്രധാനമായും മൂന്നു വിധത്തില്‍ ഉള്ള തോക്ക് ആണ് ഉള്ളത്. മടക്കിയിട്ടു കല്ലിട്ടു വെടി വെക്കുന്നത്, പൊട്ടാസ് വെച്ചു പൊട്ടിക്കുന്നത്, പിന്നെ വെള്ളംചീറ്റി തെറിപ്പിക്കുന്നത്. പള്ളിയിലെ പെരുന്നാള്‍ ആണ് പ്രധാനമായും ആയുധങ്ങള്‍ സംഭരിക്കുന്ന സമയം.

ഇരുപതാം നൂറ്റാണ്ട് സിനിമ ഇറങ്ങിയ സമയത്തു ഡീലക്സ് നോട്ടു ബുക്കിന്റെ പുറം പേജില്‍ മോഹന്‍ ലാല്‍ ഒരു തോക്കും പിടിച്ചു നില്ക്കുന്ന ഒരു പടം ഉണ്ടായിരുന്നു. എന്റെ അന്നത്തെ ഒരു ചിരകാല അഭിലാഷം ആയിരുന്നു ആ ചെറിയ തോക്ക് ഒരെണ്ണം ഒപ്പിക്കണം എന്നുള്ളത്. ആലപ്പുഴ ചിരപ്പിനു പോയപ്പോള്‍ ആണ് ഞാന്‍ ആ തോക്ക് കടയില്‍ കാണുന്നത്. കളര്‍ പച്ച ആണെന്നെ ഉള്ളൂ.(ലാലിന്റെ കയ്യില്‍ ഉള്ള തോക്ക് കറുപ്പാണ് ). ഞാന്‍ കടക്കാരനോട് കറുപ്പ് തോക്കുണ്ടോ എന്ന് ചോദിച്ചു. പെട്ടെന്ന് മനസിലാകാന്‍ ആ സിനിമയില്‍ മോഹന്‍ ലാലിന്റെ കയ്യില്‍ ഉണ്ടായിരുന്നത് എന്നും കൂടെ പറഞ്ഞു. അപ്പോള്‍ അയാള്‍ മുഘത് പരമാവധി വിഷമം വരുത്തി പറഞ്ഞു. "കറുപ്പ് കളറില്‍ ഉണ്ടായിരുന്നതാണ് സിനിമക്കു കൊണ്ടു പോയത്. ഇതു അതിന്റെ പച്ച. ഇനി കറുപ്പ് ഇറക്കാന്‍ സിനിമാക്കാര്‍ സമ്മതിക്കില്ല".എനിക്ക് അതൊട്ടും വിശ്വാസം വന്നില്ല. അപ്പോള്‍ അയാള്‍ വിശദീകരിച്ചു തന്നു. സിനിമയില്‍ മോഹന്‍ലാല്‍ സുരേഷ് ഗോപിയെ വെടിവേക്കുന്നത് ഇതില്‍ ചുവപ്പ് കളര്‍ വെള്ളം നിറച്ചിട്ടാ. ഇതൊക്കെ അല്ലെ സിനിമയിലെ നമ്പരുകള്‍. അയാള്‍ അതില്‍ വെള്ളം നിറച്ചു ചീട്ടിച്ചു കാണിച്ചു. ശെരിയാണ് കളര്‍ ഇല്ലെന്നെ ഉള്ളൂ. അങ്ങനെ അഭിമാനത്തോടെ അയാള്‍ പറഞ്ഞ വില കൊടുത്തു ആ തോക്കും മേടിച്ചു സാഗര്‍ ഏലിയാസ്‌ ജാക്കി ആയി ഞാന്‍ വീട്ടിലെത്തി. തോക്കിന്റെ വില കേട്ട അച്ഛന്‍ എന്റെ ബമ്പര്‍ ജാക്കി ലിവറിനു അടിച്ച് തകര്‍ത്തില്ലെന്നെ ഉള്ളൂ. അന്ന് രാത്രി ഞാന്‍ നാളെ സ്കൂളില്‍ നടത്താന്‍ പോകുന്ന പരക്രമത്തെ ക്കുറിച്ചും അത് കണ്ടു എല്ലാവരും ഞെട്ടുന്നതും കണ്ടാണ്‌ ഞാന്‍ ഉറങ്ങിയത്. നേരം വെളുത്തപ്പോള്‍ തന്നെ എനിക്ക് ഒരു ബുദ്ധി തോന്നി. പുറത്തേക്ക് ചീറ്റുന്ന വെള്ളത്തിന്‌ ചോരയുടെ നിറം കൂടെ ഉണ്ടെങ്കില്‍ കാര്യം കുശാലായി. ഒരു ഇഷ്ട്ടിക ഉറച്ചു എടുത്താല്‍ മതിയാകും. പക്ഷെ ഇഷ്ട്ടിക വേണമെങ്കില്‍ ഇനി വീട് പൊളിക്കണം. അത് ബുദ്ധിമുട്ടാകും എന്ന കൊണ്ടു തല്ക്കാലം അല്‍പ്പം മുളകുപൊടി കലക്കി തോക്കില്‍ ഒഴിച്ച് കൊണ്ടു പോയി. ഇന്റര്‍വെല്‍ സമയം ആയി. കള്ളന്മാരുടെ ഇടയിലേക്ക് ഇരുപതാം നൂറ്റാണ്ടിലെ തോക്കുമായി ഞാന്‍ ചാടി വീണു. കൊള്ള തലവന്മാരായ പ്രദീപിന്റെം ജോഷീടെം നേരെ സ്റ്റൈലില്‍ ഒരു വെടി. രണ്ടുപേരും അയ്യോ അമ്മേ.എന്നൊക്കെ വിളിച്ചു കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി. വെള്ള യുനോഫോരം ഷര്‍ട്ടില്‍ ഒക്കെ ചുവപ്പ് കളര്‍. അവന്മാര്‍ മുഖം പൊത്തി അലറുന്നു. ആഹ എന്തൊരു ഒറിജിനാലിറ്റി . എനിക്കങ്ങു ബോധിച്ചു. സഹ പോലീസുകാര്‍ ഒക്കെ എന്നെ അഭിനന്ദിച്ചു. മറ്റവന്മാര്‍ ആണേല്‍ മുടിഞ്ഞ നിലവിളി. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്‌. ദൈവമേ ഇവന്മാരുടെ കണ്ണില്‍ എങ്ങാനും മുളകുപൊടി പോയോ?. പിന്നെ നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു. തൊണ്ടിയോടെ എന്നെ സാറന്മാര്‍ പൊക്കി. ആ ഒരു സംഭവത്തോടെ സ്കൂളില്‍ മാരകായുധങ്ങള്‍ കൊണ്ടു വരുന്നതു നിരോധിച്ചു. അങ്ങനെ പൊള്ളേത്തൈ സ്കൂളിലെ നിയമങ്ങളില്‍ ഒട്ടുമിക്കതും എഴുതപ്പെട്ടത് ഞാന്‍ കാരണം ആയിരുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും നേരിട്ടു ഇതുവരെ ഒരു കള്ളനെ കാണാന്‍ ഉള്ള അവസരം പൊള്ളേത്തൈ നിവാസികള്‍ക്ക് ഉണ്ടായിട്ടില്ലയിരുന്നു. ഞങ്ങളുടെ ക്രമ സമാധാന നിലയിലെ മെച്ചമാണോ അതോ സാമ്പത്തിക നിലയുടെ കുഴപ്പം ആണോ എന്ന് ചോദിച്ചേക്കരുത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവം ഉണ്ടാകുന്നത്. വെളുപ്പിന് നാള് മണിക്ക് വള്ളം ഇറക്കാന്‍ കടപ്പുരത്തെക്ക്‌ പോയ ജെയിക്കന്‍ ചേട്ടന്‍ ആണ് ആദ്യം കാണുന്നത്. എന്റെ വീടും കടലും തമ്മില്‍ അര കിലോ മീറ്റര്‍ വെത്യസമേ ഉള്ളൂ എങ്കിലും അവിടെ എത്താന്‍ മൂന്നു ചെറിയ പാലം കടക്കണം. പുള്ളിക്കാരന്‍ രാവിലെ തുഴയും തോളത്തു വെച്ചു പടിഞ്ഞാറോട്ട് ആഞ്ഞു നടക്കുകയായിരുന്നു. ഇന്നു ഒരു ആയിരം രൂപയുടെ പണി ഉണ്ടെങ്കില്‍ അത് എങ്ങനെ തീര്‍ക്കണം എന്ന് ആലോചിച്ചു മൂന്നാമത്തെ പാലം ഇറങ്ങി വളവു തിരിഞ്ഞ ജെയിക്കന്‍ ചേട്ടന്‍ ഞെട്ടിപ്പോയി. മുന്‍പില്‍ അതാ ഒരു ജിംഗാമി. നല്ല ശരീരം. കറുപ്പ് നിറം. അരയില്‍ ഒരു കറുപ്പ് മുണ്ട്. മേത്ത് ആസകലം എണ്ണ പുരട്ടിയിരിക്കുന്നു. രണ്ടുപേരും പരസ്പരം ഒരു മിനുറ്റ്‌ അന്യോന്യം നോക്കി നിന്നു. ജെയിക്കന്‍ ചേട്ടന്‍ പട്ടാളക്കാര്‍ തിരിഞ്ഞു നടക്കുന്ന പോലെ നേരെ തിരിഞ്ഞു കിഴക്കോട്ടും കള്ളന്‍ വാണം വിട്ടപോലെ പടിഞ്ഞാറോട്ടും ഓടി. വീട്ടില്‍ ചെന്നു കയറിയ ജെയിക്കന്‍ ചേട്ടന്‍ കട്ടിലില്‍ കിടന്നിട്ടു പൊങ്ങിയത് പത്താം ദിവസം ആണ്.

"അപ്പാ, പെടുക്കണം" എന്നും പറഞ്ഞു ചിണുങുന്ന മകന്‍ ജോസൂട്ടനേം എടുത്തു കൊണ്ടാണ് ലോനപ്പന്‍ ചേട്ടന്‍ നട്ട പാതിരാക്ക്‌ പുറത്തിറങ്ങിയത്. മകനെ വാതുക്കല്‍ നിര്ത്തി തല നിവര്‍ത്തി നോക്കിയ ലോനപ്പേട്ടന്‍ കണ്ടത് മുറ്റത്ത്‌ നിക്കുന്ന കള്ളനെ ആണ്.വേഷം പഴയത് തന്നെ.പിന്നെ ആലോചിച്ചില്ല പുള്ളിക്കാരന്‍ നേരെ ചാടി വീടിന്റെ അകത്തു കേറി വാതിലിന്റെ രണ്ടു കുറ്റിയും ഇട്ടു . ജോസൂട്ടന്‍ പെടുതിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ അപ്പനുമില്ല മുന്‍പില്‍ കള്ളനുമില്ല. അവസാനം കൊച്ചിന്റെ കരച്ചില്‍ കേട്ടാണ് ലോനപ്പന്‍ ചേട്ടന്റെ ഭാര്യ വാതില്‍ തുറന്നു കൊച്ചിനെ അകത്തു കയറ്റിയത്.

ഇങ്ങനെ നാട്ടുകാരേം പേടിപ്പിച്ചു നടന്നാല്‍ ശരിയാകില്ല എന്ന് തോന്നിയ കൊണ്ടായിരിക്കണം കള്ളന്‍ നാട്ടിലെ ഒരുമാതിരി വലിയ വീടായ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചത്. പഴയ മോഡല്‍ വീടാണ്. അത് കൊണ്ടു ഓടു പൊക്കി കേറാന്‍ എളുപ്പം ആണ്. പിന്നെ മച്ചും കാണും. നാട്ടില്‍ ആകെ ഉള്ള ഒരു കാറ് മുതലാളി ആണ് കടവിലെ പിള്ള സാര്‍. എട്ടു മണി ആയി എന്ന് പള്ളിയിലെ കപ്പ്യാര്‍ അറിയുന്നത് പുള്ളിക്കാരന്‍ തന്റെ പ്രീമിയര്‍ പത്മിനി റൈസ് ചെയ്യുന്ന ഒച്ച കേട്ടാണ്‌. അത് കേട്ടാണ് പുള്ളി എട്ടുമണിക്കുള്ള പള്ളി മണി അടിക്കുന്നത്. അങ്ങനെ കള്ളന്‍ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചു. തെക്കേ മുറിയില്‍ ആണ് പിള്ളയും പെണ്ണുമ്പിള്ളയും കിടക്കുന്നതെന്നും ആ മുറിയില്‍ ആണ് അലമാര എന്നും കള്ളന്‍ മനസിലാക്കിയിരുന്നു.

രാത്രി കള്ളന്‍ തെക്കേ മുറിയുടെ മുകളിലെ ഓടു പൊക്കി പതുക്കെ താഴേക്ക്‌ ഇറങ്ങി. മച്ചിന്റെ മുകളില്‍ കാന് കുത്തിയതും കാലിന്റെ അടിയില്‍ നിന്നും എന്തോ വഴുതി പോയ പോലെ. ഒപ്പം ഒരു സീല്‍ക്കാരവും കാലില്‍ ഒരു കൊത്തും. കള്ളന്‍ ഉടനെ കയ്യില്‍ കരുതിയിരുന്ന ചെറിയ ടോര്‍ച്ചു എടുത്തു തെളിച്ചു നോക്കി. കടിയും കഴിഞ്ഞു പാട്ടും പാടി പോകുന്നു ഒരു മൂര്‍ഘന്‍. കള്ളന്റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. ആലോചിച്ചു നില്ക്കാന്‍ സമയവും ഇല്ല. കള്ളന്‍ നേരെ തെക്കേ മുറിയിലോട്ട് ഇറങ്ങി. ഉറങ്ങിക്കിടക്കുന്ന പിള്ള ചേട്ടനെ തോണ്ടി വിളിച്ചു. ഉറക്കത്തില്‍ ജഗതി നോക്കുന്ന പോലെ പിള്ള പതുക്കെ തിരിഞ്ഞു നോക്കി. പെട്ടെന്ന് മനസിലാകാന്‍ കള്ളന്‍ മുഖത്തേയ്ക്ക് ടോര്‍ച്ച്‌ അടിച്ച് വെച്ചിട്ട് പറഞ്ഞു. "ചേട്ടാ കള്ളനാ." കീയോ എന്നൊരു ഞരക്കം മാത്രം പുറപ്പെടുവിച്ചു കൊണ്ടു പിള്ള ചേട്ടന്‍ ചരിഞ്ഞു. കള്ളന്‍ വീണ്ടും തോണ്ടാന്‍ തുടങ്ങി. ഒച്ച കേട്ടാണ് പിള്ളയുടെ ഭാര്യ സുമതി ചേച്ചി കണ്ണ് തുറക്കുന്നത്. ചേച്ചിയെ കണ്ടു കള്ളന്‍ വീണ്ടും പരിചയപ്പെടുത്തി. "ചേച്ചീ കള്ളനാ.പാമ്പ് കടിച്ചു. രക്ഷിക്കണം" ചേച്ചി തന്റെ കണവനേയും കള്ളനെയും മാറി മാറി നോക്കി. പിന്നെ നാടു നടുങ്ങുമാര്‍ ഉച്ചത്തില്‍ അലറി. "അയ്യോ കള്ളന്‍ കയറിയേ. ഓടി വായോ" കള്ളന്‍ വിട്ടു കൊടുക്കുമോ. അവനും അലറി. "അയ്യോ പാമ്പ് കടിച്ചേ. ഞാനിപ്പം ചാകുമേ" ആറ്റ് നോറ്റ് കിട്ടിയ കള്ളനെ തല്ലണോ അതോ രക്ഷിക്കാനോ എന്നറിയാതെ നാട്ടുകാര്‍ അന്തം വിട്ടു നിന്നു. അവസാനം കള്ളനെ ആശുപത്രിയില്‍ കൊണ്ടു പോകാം എന്ന് തീരുമാനിച്ചു. കള്ളനെ പൊക്കി കാറിലിട്ടു. അത്യാവശ്യം ആണെന്ന് പറഞ്ഞാല്‍ പദ്മിനി ഓടില്ലല്ലോ ? അവസാനം പാതിരാത്രി അരകിലോ മീറ്റര്‍ കാറും തള്ളികൊണ്ട് നാട്ടുകാര്‍ ഓടി. ആശുപത്രിയില്‍ കള്ളന്റെ ചെലവ് പിള്ള സാര്‍ ഏറ്റു. അങ്ങനെ നാട്ടില്‍ എത്തിയ കടിഞ്ഞൂല്‍ കള്ളനെ ഇതു പോലെ സ്വീകരിച്ച നാട്ടുകാര്‍ വേറെ എവിടെ ഉണ്ടാകും

Monday, October 5, 2009

പോയവര്‍ക്ക് പോയി....

ഓരോ ദുരന്തങ്ങളും നമ്മുടെ മനസ്സില്‍ വിങ്ങുന്ന വേദനകളായി നിറഞ്ഞു നില്ക്കും. പക്ഷെ എത്ര കാലം?. കാലം എന്ന മഹാ മാന്ത്രികന്‍ മറവി എന്ന മാജിക്കാല്‍ അതെല്ലാം തുടച്ചു മാറ്റും. എന്റെ ഓര്‍മയില്‍ ആദ്യം ഓടി വരുന്ന ഒരു ദുരന്തം ആണ് പെരുമന്‍ തീവണ്ടി അപകടം. അന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചതായിരുന്നു മേലില്‍ തീവണ്ടിയില്‍ കയറില്ലെന്ന്. ഇപ്പോള്‍ ഓരോ ആഴ്ചയും അതേ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും ആ ദുരന്തം ഞാന്‍ ഓര്‍ക്കാറില്ല.
ഞാന്‍ നേരില്‍ കണ്ട ആദ്യ ദുരന്ത രംഗം ആയിരുന്നു കുമരകം അപകടം. ഒരു ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഇടിത്തീ പോലെ ആ വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത്. ചാനലുകള്‍ മത്സരിച്ചു മരണ സംഘ്യ കൂട്ടി കാണിച്ചു കൊണ്ടിരുന്നു. ഒരു കൂട്ടര്‍ പത്തെന്നു പറയുമ്പോള്‍ അടുത്ത ചാനലുകാരന്‍ ഒന്നു കൂട്ടി പതിനൊന്നു എന്ന് പറയും. ദിന രാത്രങ്ങള്‍ ഉറക്കമിളച്ചു നല്ലൊരു ഭാവി ഉണ്ടാക്കാന്‍ PSC പരീക്ഷ എഴുതാന്‍ പോയ ഒരു പറ്റം ചെറുപ്പക്കാര്‍, എത്രയോ മാതാ പിതാക്കാന്‍ മാരുടെ പ്രതീക്ഷകള്‍ ആണ് അന്ന് വേമ്പനാട്ടു കായലില്‍ അസ്തമിച്ചത്. ഞാനും ഒരു കൂട്ടുകാരനും കൂടെ ബോട്ട് ജെട്ടിയില്‍ ചെല്ലുമ്പോള്‍ അങ്ങ് അകലെ ആയി ചത്തു മലച്ച ഒരു മത്സ്യം പോലെ ആ ബോട്ട് കിടപ്പുണ്ടായിരുന്നു.


കഴിഞ്ഞ മാസം വരെ ആ ബോട്ട് ആലപ്പുഴ യാര്‍ഡില്‍ കിടപ്പുണ്ടായിരുന്നു. ചിത്രത്തില്‍ നടുക്ക് കിടക്കുന്നതാണ് കുമരകത്തെ വില്ലന്‍. അടുത്തിടെ അതും അവര്‍ ലേലം ചെയ്തെന്നു കേട്ടു. ആ ഇനത്തിലും നല്ലൊരു തുക ജല ഗതാഗത വകുപ്പിന് കിട്ടി. ഇപ്പോള്‍ ഇതാ വീണ്ടും ഒരു ബോട്ട് അപകടം. ഇത്തവണ നമ്മുടെ അതിഥികള്‍, ദൈവത്തിന്റെ സ്വന്തം നാടു കാണാന്‍ വന്ന അന്യ നാട്ടുകാര്‍. ടൂറിസം വകുപ്പിന്റെ പരസ്യം ഒട്ടും പിഴച്ചിട്ടില്ല. കേരളം കാണാന്‍ വന്നവര്‍ ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലാ....അങ്ങ് സ്വര്ഗത്ത്. അതിഥി ദേവോ ഭവഃ എന്ന് പറയാറുള്ള നമുക്കു അഭിമാനിക്കാം.

ഈ കോലാഹലങ്ങള്‍ എത്ര നാളേക്ക്? തേക്കടിയും കുമരകവും ഒക്കെ ആവര്‍ത്തിച്ചിട്ടും ആരുടേയും കണ്ണ് തുറക്കാത്തത് എന്തെ ? ഈ നിലവിളികള്‍ ആരും കേള്‍ക്കാത്തത് എന്തെ? പോയത് ആര്‍ക്കാ.അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കര്‍ക്കും. അവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍....

കഴിഞ്ഞ ദിവസം പുന്നമട R ബ്ലോക്കില്‍ നിന്നും കണ്ട ഒരു കാഴ്ച. ബോട്ടിന് മുകളില്‍ ഇരുന്നുള്ള ഈ യാത്ര പണ്ടേ നിരോധിച്ചതാണ്. പക്ഷെ അത് പണ്ടല്ലേ..ആര് ചോദിയ്ക്കാന്‍. ഇതു കണ്ടാല്‍ തോന്നും, താഴെ ഇരുന്നുള്ള യാത്ര ആണ് നിരോധിചിരിക്കുന്നെ എന്ന്.


ഇനിയും ഒരു ദുരന്ത വാര്‍ത്ത കൂടി കേള്‍ക്കാന്‍ ഇട വരാതിരിക്കട്ടെ. ചെറിയ ചെറിയ തെറ്റുകള്‍ ആണ് വലിയ വലിയ ദുരന്തങ്ങളിലേക്ക്‌ നമ്മളെ കൂട്ടി കൊണ്ടു പോയിട്ടുള്ളത്. ആ സത്യം അറിയാവുന്ന നമുക്കു ചെറിയ ചെറിയ ആ തെറ്റുകള്‍ തിരുത്തി കൂടെ? തേക്കടിയില്‍ മരിച്ചത് പ്രത്യേകിച്ച് ആരുടേയും അതിഥികളല്ല . കേരളീയര്‍ എന്ന നിലയില്‍ അവര്‍ നമ്മുടെ ഓരോരുത്തരുടെയും അതിഥികളാണ്. ആ നിലക്ക് നമുക്കും ആരെയും പഴി ചാരി കൈ കഴുകാനാവില്ല.

Saturday, September 19, 2009

ഐശ്വര്യ-അഭിഷേക് സഹോദര ബന്ധം???

വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്ന എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു പ്രതിസന്ധി ആണ് അവറ്റകളുടെ അവിഹിത ഗര്‍ഭം. വീട്ടുകാര്‍ ഒന്നു കണ്ണടച്ച് കൊടുത്താല്‍ മതി, രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ വീട് ഒരു പൂച്ചപ്പറമ്പ് ആക്കി മാറ്റാന്‍ അവയ്ക്ക് സാദിക്കും. അതിനാല്‍ പെറ്റുവീഴുന്ന പൂച്ചക്കുട്ടികളെ ഉടന്‍ തന്നെ നാടു കടത്തുകയാണ് പതിവു. ഒരാഴ്ച കൂടുതല്‍ അവയെ വീട്ടില്‍ നിര്‍ത്തിയാല്‍ പിന്നെ തീര്ന്നു. പിന്നെ വീട്ടില്‍ നിന്നും എത്ര ദൂരെ കൊണ്ടു കളഞ്ഞാലും ബൂമരാങ്ങു പോലെ അവ രണ്ടു ദിവസത്തിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തും. അങ്ങനെ മൂന്ന് പ്രാവശ്യം വരെ ഒരു പൂച്ചയെ കളയാന്‍ പോയ ഒരു മാമന്‍ എനിക്കുണ്ട്. മൂന്ന് പ്രാവശ്യവും മാമന്‍ തിരിച്ചെത്തും മുന്നേ പൂച്ച വീടെത്തും.നാലാമത്തെ പ്രാവശ്യം രണ്ടും കല്‍പ്പിച്ചു മാമന്‍ വളരെ ദൂരെയുള്ള ഒരു സ്ഥലത്തു പൂച്ചയെ കളയാന്‍ പോയി. അവസാനം വഴി തെറ്റിപ്പോയ മാമന്‍ തിരിച്ചു വീട്ടില്‍ എത്തിയത് പൂച്ചയെ മുന്‍പില്‍ നടത്തി അതിന്റെ പുറകെ നടന്നാണ്.

പൊള്ളേത്തൈയിലെ മിക്ക ആളുകളും അവരുടെ വീട്ടിലെ അവിഹിത മാര്‍ജാര സന്തതികളെ ഉപേക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നത് പൊള്ളേത്തൈ പള്ളിയുടെ മതിലകം ആണ്. നാലുപാടും മതില്‍ ആയകൊണ്ട് അവ ഉടനൊന്നും പുറത്തു ചാടില്ല എന്നതായിരുന്നു കാരണം. പൊള്ളേത്തൈ പള്ളിയുടെ മതിലിനോട് ചേര്ന്നു തന്നെ ആണ് എന്റെ വീടിന്റെയും മതില്‍ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ചില ആള്‍ക്കാര്‍ പൂച്ച കുഞ്ഞുങ്ങളെ എന്റെ വീടിന്റെ മതിലകതും നിക്ഷേപിക്കാറുണ്ട്. ജനിച്ചു രണ്ടോ മൂന്നോ ദിവസം ആയ പൂച്ച കുഞ്ഞുങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. എന്നെ കാണുമ്പോള്‍ മ്യാവൂ മ്യാവൂ പാടി ഓടി വരുന്ന അവരെ കാണുമ്പോള്‍ നല്ല വാത്സല്യം തോന്നും. വീട്ടില്‍ നിന്നും ചോറും കറിയും ഒക്കെ അടിച്ച് മാറ്റി അമ്മ കാണാതെ കൊണ്ടു കൊടുത്തിട്ടും ഉണ്ട്. അവസാനം ഞാന്‍ അമ്മയോട് പ്രമേയം അവതരിപ്പിച്ചു. " പാവം അല്ലെ അമ്മേ, നമുക്കു അതുങ്ങളെ വളര്‍ത്താം." മാമന്റെ അവസ്ഥ അറിയാവുന്ന കൊണ്ടായിരിക്കും ആ പ്രമേയം തള്ളിപ്പോയി. പിന്നീട് ഒരിക്കല്‍ കൂടി ഞാന്‍ ആ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്‌. അന്ന് അമ്മ പറഞ്ഞതു. "നിന്റെ കട്ട് തീറ്റി കൊണ്ടു തന്നെ ഞാന്‍ പൊറുതി മുട്ടിയിരിക്കുവാ. അപ്പോളാ ഇനി രണ്ടു പൂച്ചേം കൂടി. പൊക്കോണം അവിടുന്ന്" എന്നാണ്. അന്ന് വൈകിട്ട് തന്നെ മീന്‍ വില്‍ക്കാന്‍ വരുന്ന ജോസഫ്‌ ചേട്ടന് ആ പൂച്ച കുഞ്ഞുങ്ങളെ പെറുക്കി കൊടുക്കുകയും ചെയ്തു. പിന്നെ ഞാന്‍ ആ പ്രമേയം വീട്ടില്‍ അവതരിപ്പിച്ചിട്ടില്ല.

ഞാന്‍ തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും മാത്രമായി.അങ്ങനെ ഇരിക്കുന്ന സമയത്താണ് ആ സംഭവം വീട്ടില്‍ നടക്കുന്നത്. പടിഞ്ഞാറ് ഭാഗത്തായി തേങ്ങയും മറ്റു സാധനങ്ങളും ഇട്ടു വെക്കാനായി ഒരു ഷെഡ്‌ ഉണ്ട്. ഒരു ദിവസം തേങ്ങ എടുക്കാനായി ചെന്ന അമ്മ കണ്ടത് പെറ്റു കിടക്കുന്ന ഒരു പൂച്ചയെ ആണ് കൂടെ കണ്ണ് തുറന്നിട്ടില്ലാത്ത രണ്ടു കുഞ്ഞുങ്ങളും. അന്ന് തന്നെ കൊണ്ടു കളയണ്ട കണ്ണ് തുറന്നിട്ടു മതി എന്ന് തീരുമാനിച്ചു അമ്മ തിരിച്ചു പൊന്നു. വീട്ടില്‍ മീന്‍ വെട്ടുമ്പോള്‍ തല തിന്നാന്‍ വരുന്ന അലവലാതി കുറിഞ്ഞി പൂച്ചയാണ് ഞങ്ങളുടെ ഷെഡ്‌ പ്രസവ വാര്‍ഡ്‌ ആക്കിയത്. പിറ്റേന്ന് രാവിലെ മുറ്റം അടിക്കാന്‍ ചെന്ന അമ്മ കണ്ടത് മുറ്റത്ത്‌ ചത്തു കിടക്കുന്ന കുറിഞ്ഞിയെ ആണ്. നല്ല ഒരു സംഘട്ടനം നടന്നതിന്റെ ലക്ഷണം മുറ്റത്തുണ്ട്. ഫ്രഷ്‌ ബേബികളെ തിന്നാന്‍ ഇറങ്ങിയ ഏതോ കണ്ടന്‍ പൂച്ചയില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ ആണ് ആ ധീര മാര്‍ജാര കൊല്ലപ്പെട്ടത്. അമ്മ പോയതറിയാതെ അകത്തു കിടന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ എന്റെ അമ്മയുടെ മാതൃ ഹൃദയം തേങ്ങി. നേരെ അകത്തു പോയി ഒരു പാത്രത്തില്‍ പാല്‍ എടുത്തു കൊണ്ടു വന്നു കൊടുത്തു. ആ ആഴ്ച വീട്ടില്‍ എത്തിയ ഞാന്‍ രാവിലെ പത്രം നോക്കി കൊണ്ടു മുറ്റത്ത്‌ നില്‍ക്കുമ്പോള്‍ കണ്ട കാഴ്ച ഒരു പാത്രത്തില്‍ പാലുമായി പോകുന്ന അമ്മയെയും സ്നേഹത്തോടെ അമ്മയുടെ കാലിനു ചുറ്റും ഓടുന്ന പൂച്ച കുഞ്ഞുങ്ങളെയും ആണ്. ഞാന്‍ അത്ഭുതത്തോടെ നോക്കുന്ന കണ്ടു അമ്മ പറഞ്ഞു. " പാവങ്ങളാ, പിന്നെ നിങ്ങള്‍ പോയി കഴിഞ്ഞാലും ഞങ്ങള്‍ക്കൊരു കൂട്ട് വേണ്ടേ??" കൊള്ളാം. എന്റെ മനസ് നിറഞ്ഞു . അമ്മ അംഗീകരിച്ച സ്ഥിതിക്ക് ഇനി പേരിടല്‍ ചടങ്ങ് നടത്താം. പത്രം തുറന്നു നോക്കിയപ്പോള്‍ ഐശ്വര്യ അഭിഷേക് കല്യാണ വാര്ത്ത. കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ഐശ്വര്യമായി പെന്‍ കൊച്ചിന് ഐശ്വര്യാറായി എന്ന് ചെക്കന് അഭിഷേക് ബച്ചന്‍ എന്നും പേരിട്ടു.




വീട്ടിലെ ഓമനകളായി മാറാന്‍ അവര്ക്കു അധികം സമയം വേണ്ടി വന്നില്ല. ഞാന്‍ പുറത്തിറങ്ങി നടന്നാല്‍ രണ്ടു പേരും കാലിനു ചുറ്റും ഉരുമി നടന്നോണ്ടിരിക്കും. ചിലപ്പോള്‍ ശല്യമായി തോന്നും. രണ്ടും നല്ല കുസ്രിതികള്‍ ആയിരുന്നു.






പേരു പോലെ തന്നെ ആളൊരു സുന്ദരി ആയിരുന്നു ഐശ്വര്യ. ഒരു പൊട്ടും തൊട്ടു കൊടുത്താല്‍ അപ്പോള്‍ തുടങ്ങും ക്യാറ്റ്‌ വാക്ക്. ഒറിജിനല്‍ ഐശ്വര്യാ റായി പോലും ക്യാറ്റ്‌ വാക്കില്‍ അവളോട്‌ തോറ്റു പോകും. അഭിഷേക് ആണേല്‍ പറയണ്ട ധൈര്യത്തില്‍ ഒറിജിനല്‍ ബച്ചനെ കവച്ചു വെക്കും. ഒരു ദിവസം ഒരു എലിക്കുഞ്ഞിനെ കണ്ടു പേടിച്ചു പുളിയില്‍ കയറിയ അവന്‍ രണ്ടാം ദിവസം ആ പുളിയില്‍ ഒരു അണ്ണനെ കണ്ടു പേടിച്ചാണ് താഴെ ഇറങ്ങിയത്‌. മാസങ്ങള്‍ അങ്ങനെ കടന്നു പോയി. ഐശ്വര്യയുടെ സ്വഭാവത്തിലെ ഒരു മാറ്റം ഒരു ദിവസം എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ മുറ്റത്ത്‌ ഇറങ്ങുമ്പോള്‍ കാലിന്റെ അടുത്ത് നിന്നും മാറാത്ത അവള്‍ ഇപ്പോള്‍ അങ്ങനെ അടുക്കുന്നില്ല. തന്നെയുമല്ല ചിലപ്പോളൊക്കെ അവളെ കാണാറില്ല. അഭിഷേക് ഇപ്പോളും ഉഷാറാണ്.

അടുത്ത ആഴ്ച ഞാന്‍ വീട്ടില്‍ ചെന്നു വൈകിട്ട് പുറത്തു അവര്‍ക്കുള്ള ചോറ് കൊണ്ടു ചെന്നിട്ടു വിളിച്ചപ്പോള്‍ അഭിഷേക് മാത്രം വന്നു. ഞാന്‍ അമ്മയോട് തിരക്കി. അപ്പോള്‍ അമ്മ പറഞ്ഞു രണ്ടു ദിവസമായി അവളെ കാണാനില്ല എന്ന്. രാവിലെ ഞാന്‍ ചെന്നു നോക്കിയപ്പോള്‍ അഭി കുറച്ചു ചോറേ തിന്നിട്ടുള്ളൂ. അവള്‍ക്കുള്ളത്‌ മാറ്റി വെച്ചിട്ടുണ്ട്. പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അടുത്തുള്ള ഗോവിന്ദന്‍ ചേട്ടന്റെ വീട്ടിലെ മണിയന്‍ പൂച്ചയെയും കാണാനില്ലാതെ. രണ്ടുപേരെയും വശ പിശകായി പലയിടത്തും കണ്ടിട്ടുണ്ടത്രേ. അപ്പോള്‍ അങ്ങനെ ആണ് കാര്യങ്ങള്‍. അവളെ ഇനി അടുപ്പിക്കുന്ന പ്രശ്നം ഇല്ല. വീടിനും പേരു ദോഷം കേള്‍പ്പിക്കാന്‍ ജനിച്ചവള്‍. അഭിഷേക് ആകെ തളര്‍ന്ന പോലെ തോന്നി. ഒരു ഉഷാറില്ല.


പൊള്ളേത്തൈയിലെ മാര്‍ജര ലോകത്തെ മൊത്തം പിടിച്ചു കുലുക്കിയ ഒരു സംഭവത്തിന്റെ തുടക്കം ആയിരുന്നു അത് എന്ന് ഞാന്‍ അറിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാര്‍ക്കറ്റില്‍ ഐശ്വര്യയുടെ ശവം പ്രത്യക്ഷപ്പെട്ടു. മരിക്കുന്നതിനു മുന്പ് ഭീകരമായ പീടനത്തിനു അവള്‍ ഇരയായിരുന്നു എന്ന് പൂച്ച ഗവേഷകര്‍ കണ്ടു പിടിച്ചതോടെ മാര്‍ക്കറ്റിലെ പല ചട്ടമ്പി പൂച്ചകളും നാടു വിട്ടു. അഭിഷേകിന്റെ കാര്യം ആയിരുന്നു കഷ്ടം. ഞങ്ങള്‍ ആരും പറഞ്ഞില്ലെങ്കിലും അവന്‍ എന്തോ മനസിലാക്കിയിരുന്നു. ഇപ്പോള്‍ എന്റെ കാലില്‍ ചുറ്റാന്‍ ഒന്നും വരാറില്ല. ഒരു ആഴ്ച ഞാന്‍ വീട്ടില്‍ ചെന്നു കഴിഞ്ഞപ്പോള്‍ അവനെ കാണാനില്ല. അപ്പോള്‍ അമ്മ പറഞ്ഞു. അവനിപ്പോള്‍ ഇവിടെ അല്ല. ആ ഗോവിന്ദന്‍ ചേട്ടന്റെ വീട്ടിലാ. ഞാന്‍ ഞെട്ടിപ്പോയി. അവനെന്തിനാ ഗോവിന്ദന്‍ ചേട്ടന്റെ വീട്ടില്‍ പോയത്. അതും മണിയന്‍പൂച്ചയുടെ വീട്ടില്‍. മണിയന്‍ നാടു വിട്ട കാര്യവും ഞാന്‍ ഓര്ത്തു. പെട്ടെന്നാണ് എന്റെ മനസ്സില്‍ മണിയന്റെ അനിയത്തി മണിച്ചി പൂച്ചയെ ഓര്‍മ വന്നത്. ഇനി അവളുമായിട്ട് ഇവനെന്തെന്കിലും.?? ഹെഇ. ചാന്‍സ് ഇല്ല. എന്തെങ്കിലും ആകട്ടെ. ഞാന്‍ അതൊക്കെ വിട്ടു.


കഴിഞ്ഞ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ കളി കാണുക ആയിരുന്നു ഞാന്‍. രാത്രി കുറെ ആയി. എല്ലാവരും കിടന്നു. ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ പുറത്തു നിന്നും ദയനീയമായ ഒരു കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി. കണ്ടന്‍ പൂച്ചയുടെ കരച്ചില്‍. ഞാന്‍ വീണ്ടും കളിയില്‍ ശ്രദ്ധിച്ചു. കരച്ചില്‍ വീടിനെ ചുറ്റുന്നു. ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. അതാ അവന്‍. അഭിഷേക്. അവന്‍ ആകെ ക്ഷീണിച്ചിരിക്കുന്നു. എന്നെ കണ്ടു കരഞ്ഞു കൊണ്ടു ഓടി വന്നു. അവന്റെ ദയനീയമായ മുഖം കണ്ടപ്പോലെ അവന്‍ പട്ടിണി ആയിരുന്നെന്നു മനസിലായി. ഞാന്‍ അകത്തു പോയി രാവിലെ പഴം കഞ്ഞി അടിക്കാന്‍ വെച്ചിരുന്ന ചോറും കറിയും എടുത്തു കൊണ്ടു വന്നു കൊടുത്തു. ആക്രാന്തത്തോടെ തിന്നുന്ന അവനെ കണ്ടപ്പോള്‍ എന്റെ മനസലിഞ്ഞു. അവന്റെ അടുത്ത് ഇരുന്നു തലോടി. അവന്‍ മുഖം ഉയര്ത്തി എന്നെ ദയനീയമായി നോക്കി."പ്ലീസ് ഒന്നു തിന്നോട്ടെ" എണ്ണ ഭാവം ആയിരുന്നു അവന്റെ മുഘത്. തിന്നു കഴിഞ്ഞു അവന്‍ എന്റെ കാലിനോട് ചേര്ന്നു നിന്നു. കാസറ്റ് വലിയുന്ന പോലത്തെ ഒച്ചയില്‍ എന്തോ പറഞ്ഞു. ഞാന്‍ അവന്റെ മുതുകില്‍ തലോടി സമാധാനിപ്പിച്ചു. രണ്ടു ദിവസം മുന്പ് മണിച്ചി പൂച്ചയെ കടിച്ചു കൊന്നിട്ട് അഭിഷേക് നാടു വിട്ട കാര്യം അമ്മ രാവിലെ എന്നോട് പറഞ്ഞിരുന്നു.


ഇപ്പോള്‍ അവന്‍ ആകെ മാറി. ഇരുത്തം വന്ന പ്രകൃതം. ഞാന്‍ പുറത്തിറങ്ങുമ്പോള്‍ കൂടെ വരും. വാത്സല്യം സിനിമയില്‍ മമ്മൂടിയുടെ കൂടെ അബൂബക്കര്‍ നടക്കുന്നപോലെ. അവന്റെ കാവി നിറം അവന് കൂടുതല്‍ ഇണങ്ങുന്നത് ഇപ്പോള്‍ ആണെന്ന് എനിക്ക് തോന്നി.