Friday, November 30, 2018

കുട്ടനാടൻ ബ്ലോഗ് 3

കുട്ടനാട്ടിലെ എന്നല്ല ആലപ്പുഴയിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമാണ് കുട്ടനാട് കൈനകരി പഞ്ചായത്തിലെ ആർ ബ്ലോക്ക് എന്ന പ്രദേശം.ആലപ്പുഴ കോട്ടയം ബോട്ട് പാതയിൽ ഏകദേശം ഒരു മണിക്കൂർ അടുത്ത് യാത്ര ചെയ്താൽ മാത്രമാണ് ആർ ബ്ലോക്കിൽ എത്തിച്ചേരാൻ സാധിക്കുക. പുന്നമടക്കായലും വേമ്പനാട്ട് കായലും കടന്ന് മാർത്താണ്ഡൻ കായലിലൂടെ ആർ ബ്ലോക്കിലേക്കുള്ള യാത്ര കുട്ടനാടൻ കായൽ യാത്രയുടെ എല്ലാ സൗന്ദര്യവും ഇഴചേർന്നതാണ്. മാർത്താണ്ഡൻ കായൽ അവസാനിക്കുന്ന സ്ഥലത്തുനിന്നാണ് ആർ ബ്ലോക്ക് ആരംഭിക്കുന്നത്. ആലപ്പുഴ കോട്ടയം അതിർത്തിയിൽ ആലപ്പുഴ ഭാഗത്തുള്ള അവസാന ബ്ലോക്കുകളിൽ ഒന്നാണ് 
ആർ ബ്ലോക്ക്. 


ചിത്രം 1 . മാർത്താണ്ഡൻ കായലിലൂടെ ആർ ബ്ലോക്കിലേക്ക് 

തുടർന്ന് മുന്നോട്ട് പോകുന്നതിനു മുൻപ് എന്താണ് ഈ ബ്ലോക്ക് എന്ന് ഒന്ന് വിശദമാക്കാം. ഒന്നാം കുട്ടനാടൻ ബ്ലോഗിൽ പറഞ്ഞത് പോലെ കായൽ നികത്തി വയലുകൾ നിർമ്മിക്കാൻ സ്വകാര്യവ്യക്തികൾ ഇറങ്ങിത്തിരിച്ച കാലത്ത് ഈ കായൽ പ്രദേശം മുഴുവൻ തിരുവിതാംകൂർ രാജവംശത്തിൻറെ കീഴിൽ ആയിരുന്നു. അവരുടെ ഓർമയിലാണ് കായലുകൾക്ക് മാർത്താണ്ഡൻ കായൽ എന്നും, റാണി കായൽ എന്നും ചിത്തിര കായൽ എന്നും ഒക്കെ പേര് നൽകിയിരിക്കുന്നത്. കായൽ പ്രദേശം വ്യക്തികൾക്ക് നൽകുന്നതിനുള്ള എളുപ്പത്തിനായി അവയെ പല ബ്ലോക്കുകളായി തിരിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളുടെ പേര് നൽകുകയുണ്ടായി. എ ബ്ലോക്ക് , ബി ബ്ലോക്ക് എന്നിങ്ങനെ. ഓരോ ബ്ലോക്കും അഞ്ഞൂറുമുതൽ ആയിരത്തിയഞ്ഞൂറു വരെ  ഏക്കറുകൾ വ്യാപിച്ചതാണ്. ഇതിൽ ആയിരത്തി നാന്നൂറ് ഏക്കർ പരന്നുകിടക്കുന്ന ഒരു ഭൂപ്രദേശമാണ് ആർ ബ്ലോക്ക്. 

നമുക്ക് ആർ ബ്ലോക്ക് യാത്രയിലേക്ക് മടങ്ങാം. ആർ ബ്ലോക്ക് എത്തുന്നത് വരെ കായലിൻറെ ഇരുകരകളിലും പ്രളയത്തിന് ശേഷം വിതച്ച നെല്ലുകൾ പച്ച പരവതാനി വിരിച്ച പാടങ്ങളാണ്. അങ്ങോട്ട് ചെല്ലുന്തോറും കായൽ കരകളിൽ ജനവാസം കുറഞ്ഞു തുടങ്ങും. ആർ ബ്ലോക്ക് എത്തുന്നതിന് മുൻപായി കായലിൻറെ വലത്ത് ഭാഗത്തായി ഇപ്പോളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു പാടശേഖരം കാണാം. അതാണ് ഇ ബ്ലോക്ക്. ആറു വർഷമായി അവിടെ മട വീണു കിടക്കുകയാണത്രേ. പ്രളയത്തിന് ശേഷം അവിടെ മടയുടെ പണി ആരംഭിച്ചിട്ടുണ്ടെങ്കിലും വളരെ സാവകാശത്തിലാണ് പണി നീങ്ങുന്നതെന്ന് തദ്ദേശ വാസികൾ പറയുന്നു. കഴിഞ്ഞ ആറു വർഷമായി കൃഷി ഇല്ലാത്തതിനാൽ അവർക്കും കിട്ടിയാൽ കിട്ടി എന്നൊരു ഭാവം ഉള്ളതായി തോന്നി. 


ചിത്രം 2 . മട വീണുകിടക്കുന്ന ഇ ബ്ലോക്ക്. മടയുടെ പണി നടക്കുന്നത് കാണാം 

ഇ ബ്ലോക്കിന്റെ കാഴ്ചകളിൽ നിന്നും കണ്ണ് ഇടത്ത് ഭാഗത്തേക്ക് മാറുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു ഭൂപ്രദേശം കണ്മുന്നിൽ തെളിയും.പതിവ് കുട്ടനാടൻ ബ്ലോക്കുകളിൽ നിന്നും വ്യത്യസ്തമായി പാടശേഖരങ്ങൾക്ക് പകരം തെങ്ങിൻ തോപ്പുകൾ. അതും നൂറു കണക്കിന് തലപോയ തെങ്ങുകൾ. കായൽ വരമ്പിൽ തകർന്ന വീടുകൾ, ഓഫീസ് കെട്ടിടങ്ങൾ, ആകെ കാട് പിടിച്ചു കിടക്കുന്ന പ്രദേശം. ഇംഗ്ലീഷ് സിനിമകളിലും പ്രശസ്തമായ ലോസ്റ്റ് സീരിയലിലും കണ്ടിട്ടുള്ളത് പോലെ ഉപേക്ഷിക്കപ്പെട്ട, എന്നാൽ നല്ലൊരു ഭൂതകാലത്തിന്റെ ഓർമ്മകൾ പേറുന്ന കെട്ടിടങ്ങൾ. വളരെ കുറച്ച് കുടുംബങ്ങൾ മാത്രമേ ഇപ്പോൾ ആർ ബ്ലോക്കിൽ അവശേഷിക്കുന്നുള്ളൂ. പ്രളയത്തെ തുടർന്ന് കുട്ടനാട് വിട്ടുപോയ കുറെ കുടുംബങ്ങൾ ഇപ്പോളും നാട്ടിൽ തന്നെ വീട് വാടകയ്ക്ക് എടുത്ത് അവിടെ ആണ് താമസം. മിച്ചം ഉള്ളത് നൂറോളം ആളുകൾ മാത്രമാണ്. ശരിക്കും നരകതുല്യമാണ് അവിടെ അവശേഷിക്കുന്നവരുടെ ഇപ്പോളത്തെ ജീവിതം. വർഷങ്ങളായി ആ പ്രദേശം വെള്ളത്തിനടിയിലാണ്. അതിനാൽ തന്നെ കാട് കയറി ശുദ്ധജല ദൗർലഭ്യതയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും ഇല്ലാതെയുമാണ് അവർ ഇപ്പോൾ അവിടെ കഴിയുന്നത്. ഇവരെ പുനഃരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കുട്ടനാട്ട്കാരുടെ സ്വഭാവം വെച്ച് അവർ ആ ഭൂപ്രദേശം വിട്ട് അങ്ങനെ പോകാറില്ല. അതിനാൽ എത്ര കുടുംബങ്ങൾ ഒരു പുനരധിവാസത്തിന് തയ്യാറാകുമെന്നത് കണ്ടറിയാം. 


ചിത്രം 3 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം  4. ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 5 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 6 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 7 . ആർ ബ്ലോക്കിൽ ആൾ താമസം ഉള്ള ഒരു വീട്. വരാന്തയിൽ വരെ ഇപ്പോളും വെള്ളം 


ചിത്രം 8 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 9 . ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 10. ആർ ബ്ലോക്ക് കാഴ്ചകൾ 


ചിത്രം 11 . ഉത്സവപ്പറമ്പിലെ വളക്കടകൾ പോലെ കാണുന്ന ഈ ഷെഡുകളിലാണ് ആർ ബ്ലോക്കുകാർ ഇപ്പോൾ താമസിക്കുന്നത് 


ചിത്രം 12. കിടപ്പ് മുറിയും ഓഫീസുമായി രൂപാന്തരപ്പെട്ട ഒരു ബോട്ട് ജെട്ടിയിൽ അവിടുത്തെ കാവൽക്കാർ 


ചിത്രം 13 . ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന് 


ചിത്രം 14 . ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന് 


ചിത്രം 15. ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന് 


ചിത്രം 16. വർഷങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു വീട്. സൺ ഷേഡ് വരെ ഇപ്പോളും വെള്ളം 


ചിത്രം 18. പ്രളയത്തെ തുടർന്ന് കൊണ്ടുവന്ന് വെച്ച പമ്പുകൾ. ഡീസൽ ഇല്ലാത്തതിനാൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ഒരുകാലത്ത് കുട്ടനാടൻ ടൂറിസത്തിൻറെ അവിഭാജ്യ ഘടകമായ കുട്ടനാടൻ കള്ളിന് ഏറ്റവും പ്രശസ്തമായ പ്രദേശമായിരുന്നു ആർ ബ്ലോക്ക്. നെല്ലിൽ നിന്നും മാറി തെങ്ങും മാറ്റ് മരങ്ങളും വെച്ചു പിടിപ്പിച്ച അവിടെ ഒരു സമയത്ത് ആയിരക്കണക്കിന് തെങ്ങുകൾ ആണ് കുട്ടനാടൻ ഫല സമൃദ്ധിയുടെ നേർക്കാഴ്ചയായി നിന്നിരുന്നത്. അഞ്ഞൂറോളം ചെത്ത് തൊഴിലാളികൾ ആർ ബ്ലോക്കിൽ മാത്രം ജോലി നോക്കിയിരുന്നു എന്ന് പഴമക്കാർ പറയുന്നു. തെങ്ങിൽ നിന്നും നേരിട്ട് ചെത്തി ഇറക്കുന്ന കള്ള് തേടി സഞ്ചാരികൾ കുട്ടനാട്ടിലേക്ക് വഞ്ചി കയറുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കാലത്തിന്റെ പ്രേതമാണ് ഇന്നത്തെ ആർ ബ്ലോക്ക്. ഈ ഒരു അവസ്ഥയ്ക്ക് കാരണമായി അവിടുള്ളവർ പറയുന്നത് ഇതാണ്. കുട്ടനാടിനെയും ആർ ബ്ലോക്കിനെയും കുറിച്ച് കേട്ട മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇവിടെ ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൂട്ടി. കുട്ടനാടൻ ഭൂമിശാസ്ത്രത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്ത അവർ മറ്റുള്ള ബ്രോക്കർമാരുടെയും മറ്റും വാക്കുകൾ കേട്ട് കുട്ടനാടിന് ചേരാത്ത കൃഷികൾ അവിടെ പരീക്ഷിക്കുകയും അവർ നോക്കാൻ ഏൽപ്പിച്ച ആളുകളുടെ അനാസ്ഥത മൂലം മടകൾ സംരക്ഷിക്കാതെ തകർന്ന് വെള്ളം കയറുകയും ചെയ്തത്രേ. അങ്ങനെ വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ തെങ്ങുകളും മരങ്ങളും നശിക്കുകയും പുല്ല് കാട് പിടിക്കുകയും ചെയ്തു, ആ മടകൾ കെട്ടി വെള്ളം പറ്റിക്കാൻ ആരും മിനക്കെട്ടില്ല. ഫലമോ? ആ പ്രദേശം ഒരു പ്രേതഭൂമി ആയി പാമ്പുകൾ നിറഞ്ഞു. ഇപ്പോൾ താമസിക്കുന്ന ഓരോ വീട്ടുകാരുടെ കൂടെയും കുറഞ്ഞത് ഒരു പട്ടി എങ്കിലും കൂട്ട് ഉണ്ട്. പാമ്പ് ശല്യം തന്നെ കാരണം. 


ചിത്രം 19. ആർ ബ്ലോക്കുകാർ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കൂടുകൾ 

ഇതൊക്കെ ആണെങ്കിലും ആർ ബ്ലോക്ക് നിവാസികളെ ഇപ്പോളും ആ സ്ഥലത്ത് നിന്നും വിടാതെ പിടിച്ച് നിർത്തുന്ന ഒരു ഘടകം അവിടുത്തെ മൽസ്യ സമ്പത്താണ്. ജനവാസം കുറവായതിനാൽ വരാൽ, കാരി, കരിമീൻ, കക്കാ ഇറച്ചി എന്നിവയുടെ നല്ലൊരു ശേഖരം ആർ ബ്ലോക്കിലും ചുറ്റിനുമായി ഉണ്ട്. അത് തന്നെ ആണ് അവരുടെ പ്രധാന വരുമാനവും. കുട്ടനാടിൻറെ കണ്ണായ ഈ പ്രദേശത്തിന് അതിൻറെ പ്രതാപകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമായില്ലെങ്കിലും ബുദ്ധിപരമായ സമീപനത്തിലൂടെ ടൂറിസത്തിലൂടെയോ കൃഷിയിലൂടെയോ കേരളത്തിന് തന്നെ അഭിമാനമായി മാറുന്ന രീതിയിൽ ആർ ബ്ലോക്ക് ഒരിക്കൽ രൂപാന്തരപ്പെടും എന്ന വിശ്വാസത്തോടെ നിർത്തുന്നു. 

Tuesday, October 30, 2018

പുസ്തക നിരൂപണം : സ്വരഭേദങ്ങൾ


തികച്ചും അപ്രതീക്ഷിതമായി വായിക്കാനിടയായ ഒരു പുസ്തകത്തെ കുറിച്ചുള്ള നിരൂപണമാണ് ഇന്ന് കലികാലവൈഭവത്തിൽ. ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീമതി ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ എന്ന പുസ്തകം. 2013 ഇൽ കേരള സാഹിത്യ അക്കാദമി അവാർഡ് ഒക്കെ ലഭിച്ച ഒരു കൃതി ആണെങ്കിലും എനിക്ക് ആ പുസ്തകം വായിക്കണം എന്ന് ഒരിക്കൽപ്പോലും തോന്നിയിരുന്നില്ല. ഭാഗ്യലക്ഷ്മി എന്ന വ്യക്തിയെ എനിക്ക് വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ എങ്കിലും അറിഞ്ഞതൊക്കെ വെച്ച് അവർ കുറച്ച് ഓവർ ആണെന്ന അഭിപ്രായക്കാരൻ ആയിരുന്നു ഞാൻ. ഏതോ ടിവി പരുപാടിയിൽ സംസാരിക്കുന്നതാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. അടുത്ത മുറിയിൽ ഇരുന്നു കേട്ടപ്പോൾ ഒരുപാട് സിനിമകളിൽ കേട്ട ശബ്ദം, ഇത് ഏത് നടി എന്ന് ആലോചിച്ചുനോക്കി. ഉർവശി, ശോഭന, ചിന്താവിഷ്ടയായ ശ്യാമള അങ്ങനെ പലമുഖങ്ങളും മനസ്സിൽ വന്നതോടെ ആകെ കൺഫ്യൂഷൻ ആയി. അങ്ങനെ പോയി നോക്കിയപ്പോളാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ആദ്യമായി ടിവിയിൽ കാണുന്നത്. അങ്ങനെ ശ്രദ്ധിച്ചപ്പോൾ അവരുടെ ഒരു പൊങ്ങച്ചവും ചില ഫെമിനിസ്റ്റ് നിലപാടുകളും അപ്പോൾ തന്നെ ജാഡ എന്ന ലേബൽ ഒട്ടിച്ചു മാറ്റി വെയ്ക്കാനാണ് തോന്നിച്ചത്. എൻറെ ഭാര്യ പക്ഷെ അവരുടെ വലിയ ആരാധിക ആയിരുന്നു. അങ്ങനെ അവൾക്ക് വേണ്ടിയാണ് സ്വരഭേദങ്ങൾ എന്ന പുസ്തകം വീട്ടിലെത്തുന്നത്. വന്ന ദിവസം തന്നെ അവൾ കുത്തിയിരുന്ന് അത് വായിക്കുന്നതും കണ്ടു. പക്ഷെ എനിക്കത് വായിക്കണമെന്ന് തോന്നിയില്ല. പിന്നീട് ഒരിക്കൽ പ്രത്യേകിച്ച് വായിക്കാൻ കയ്യിൽ പുസ്തകങ്ങൾ ഒന്നും ഇല്ലാതെ വന്ന ഒരു അവസരത്തിൽ എൻ്റെ ദൃഷ്ടി ഈ ബുക്കിൽ ഉടക്കി. അങ്ങനെ എടുത്ത് പതിയെ വായിച്ചു തുടങ്ങി. സത്യൻ അന്തിക്കാടും എം ടി വാസുദേവൻ നായരും എഴുതിയ അവതാരികകൾ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഈ പുസ്തകം വായിക്കാൻ അൽപ്പം താമസിച്ചോ എന്നൊരു തോന്നൽ ഉണ്ടായി. ഒരാളെ കുറിച്ച് മനസ്സിൽ ഒരു നെഗറ്റിവ് തോന്നൽ ഉണ്ടായിരിക്കുക അയാളുടെ പുസ്തകം/ആത്മകഥ വായിച്ചുകഴിഞ്ഞ് ആ അഭിപ്രായം മാറുക എന്നത് ശരിക്കും ആ കൃതിയുടെ വിജയം ആണ്. എന്തായാലും പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന രൂപമല്ല വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ മനസ്സിൽ ഭാഗ്യലക്ഷ്മിയെ കുറിച്ച് ഉണ്ടായത്.

നമുക്ക് അത്ര പരിചിതമല്ലാത്ത ഡബ്ബിങ് എന്ന മേഖലയിൽ നിന്നും ഇത്ര പ്രശസ്തയായി വളർന്ന ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ അതിശയിപ്പിക്കുന്നതാണ്. അവരുടെ സ്വഭാവത്തിൽ അനുഭവപ്പെടുന്ന ഗൗരവത്തിന്റെയും സ്ത്രീപക്ഷ ചിന്താഗതിയുടെയും കാരണങ്ങൾ അവർ കൃത്യമായി സൂചിപ്പിച്ചിരുന്നു. പ്രസാധകകുറിപ്പിൽ പറയുന്നത് പോലെ ഭാഗ്യലക്ഷ്മിയുടെ സ്വരത്തിൽ വായിച്ചുകേൾക്കുന്നത് പോലെ ആസ്വാദ്യമാണ് ഈ പുസ്തകം. മുൻവിധികൾ ഒന്നും വലുതായി ഇല്ലാതിരുന്നതിനാൽ തന്നെ നന്നായി ആസ്വദിക്കാൻ സാധിച്ചു. മലയാളം പാഠ്യവിഷയമായി പഠിക്കാതെ വളർന്ന ആളായതിനാൽ ആവണം ആർക്കും മനസിലാകുന്നത്ര സിംപിൾ ആയി കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സിനിമയുടെ പിന്നാമ്പുറവുമായി ബന്ധപ്പെട്ട ജീവിതം ആയതിനാൽ തന്നെ അവരുടെ ആ ജീവചരിത്രം ഒരു പരിധിവരെ നമുക്ക് അനുഭവിച്ചറിയാനും സാധിക്കും. മിക്കവാറും കഥാപാത്രങ്ങളെ നമുക്ക് അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ചും. അനാഥമന്ദിരത്തിലെ ബാല്യം, ചെന്നൈയിൽ കഷ്ടപ്പെട്ട യുവത്വം, വളരെ പ്രതീക്ഷയോടെ കടന്നു ചെന്നിട്ട് അതൊന്നും അനുഭവിക്കാനാവാത്ത ദാമ്പത്യം, എവിടെയും അനുഭവിച്ച ഒറ്റപ്പെടൽ, ഒരു പെൺകുട്ടി എങ്ങനെ ഇന്നത്തെ ഭാഗ്യലക്ഷ്മിയായി എന്നത് ഒരു സിനിമ കഥപോലെ തന്നെ അനുഭവേദ്യമാണ്. 

ആത്മകഥ എഴുതിയിരിക്കുന്ന രീതിയും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു സിനിമ കഥപോലെ ഫ്ലാഷ്ബാക്ക് പോലെ ഉള്ള തുടക്കം, ജീവിതവർണ്ണന, ജോലിയെ പരിചയപ്പെടുത്തൽ, ജീവിതത്തിലെ പ്രധാന വ്യക്തികളെ പരിചയപ്പെടുത്തൽ സ്വഭാവത്തെയും സംഘടനെയും തുടങ്ങി താനുമായി ബന്ധപ്പെട്ട, വായനക്കാർ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും സ്വരഭേദങ്ങളിൽ നന്നായി തന്നെ ഭാഗ്യലക്ഷ്മി വർണ്ണിച്ചിട്ടുണ്ട്. 

അവസാന വാക്ക് : വായിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. വായിച്ചാൽ ആർക്കും ബോറടിക്കില്ല.

Friday, October 19, 2018

പുസ്തക നിരൂപണം : ക്യാൻസർ വാർഡിലെ ചിരി



വിദ്യാരംഭദിനത്തിൽ എന്തെങ്കിലും നല്ല ശീലങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ലൊരു ചോയിസാണ് പുസ്തക വായന. എന്തെങ്കിലും പ്രശസ്തമായ ബുക്കുകൾ വായിച്ചിട്ടില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും അതൊരു വിനോദം ആയി, നിത്യ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുന്നതാണ് ഞാൻ ഉദ്ദേശിച്ചത്. വിശാലമായ ലോകത്തെ അടുത്ത് അറിയാൻ വായന പോലെ നല്ലൊരു മാർഗം വേറെയില്ല. വായനയുടെ മഹത്വം വിളമ്പുകയല്ല ഞാൻ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. ഏത് രീതിയിലുള്ള വായനക്കാർക്കും ഇഷ്ടപ്പെടുന്ന, വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി തിരഞ്ഞെടുക്കാവുന്ന, എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. നമുക്കേവർക്കും പരിചിതനായ ശ്രീ ഇന്നസെൻറ് എഴുതിയ ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകം.

ഇന്നസെൻറ് എന്ന നടനെയും അദ്ദേഹത്തിന് ബാധിച്ച ക്യാൻസർ എന്ന മാരക അസുഖത്തെക്കുറിച്ചും അറിയാത്തവർ കേരളത്തിൽ അധികംപേർ ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം നടൻ എന്നത് കൂടാതെ അമ്മയുടെ പ്രസിഡൻറ്, ഇപ്പോൾ പാർലമെന്റിലെ ജനപ്രതിനിധി എന്ന നിലയിലും പ്രശസ്തനാണ്. അദ്ദേഹത്തിൻറെ ആത്മകഥകൾ മുൻപ് ആഴ്ചപ്പതിപ്പുകളിൽ വരുകയും പിന്നീട് പുസ്തകരൂപത്തിൽ ഞാൻ ഇന്നസെൻറ് എന്നപേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഹാസ്യനടൻ എന്ന് പേരെടുത്ത അദ്ദേഹത്തിൻറെ കൃതികൾ ഓരോന്നും ഹാസ്യാത്മകമാണ്. ഹാസ്യരചന എന്നതിലുപരി അതിലൊക്കെ ജീവിതമുണ്ട്. അത് ഒരു സാധാരണക്കാരൻറെ - വിദ്യാഭ്യാസം അധികം ലഭിച്ചിട്ടില്ലാത്ത ഒരു സാധാരണക്കാരൻറെ ഭാഷയിൽ ജീവിതത്തെ വരച്ചുകാണിച്ചിട്ടുണ്ട്. മഹത്തായ രചനകൾ ഒന്നുമല്ല അവയെങ്കിലും നമുക്ക് പരിചിതമായ ജീവിതദുഃഖങ്ങളെ ഹാസ്യത്തിൻറെ മേൻപൊടിയോടുകൂടി വിവരിക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ബഷീറിൻറെ രചനകളിൽ കണ്ടു ശീലിച്ച ഒരു രീതി. 

ഇന്നസെന്റിന്റെ മറ്റ് രചനകളിൽ നിന്നും വ്യത്യസ്തമാണ് ക്യാൻസർ വാർഡിലെ ചിരി. ഒരാളുടെ, ഒരു പ്രശസ്തന്റെ ജീവിതത്തിൽ ക്യാൻസർ പോലൊരു മഹാമാരി കടന്നു ചെല്ലുന്നതും കുടുംബജീവിതത്തിന് വിലകൽപ്പിക്കുന്ന ഒരു ഗൃഹനാഥൻ കൂടെയായ അദ്ദേഹത്തിൻറെ ജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും ആ രോഗം കരിനിഴൽ വീഴ്ത്തുന്നതും വ്യക്തമായ രീതിയിൽ അദ്ദേഹം വിവരിച്ചു തരുന്നു. ക്യാൻസർ പോലൊരു അസുഖത്തെപ്പറ്റി ഒരാൾക്കുള്ള കാഴ്ചപ്പാട്. അത് രോഗം ബാധിക്കുന്നതിന് മുൻപും ശേഷവും എപ്രകാരമാണ്, ആ രോഗം ഒരു സാധാരണക്കാരൻറെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ഉണ്ടാകുന്ന നിസഹായത ഇതൊക്കെ വായനക്കാരനെ തീർച്ചയായും പിടിച്ചു കുലുക്കും. ആ രോഗത്തെ അദ്ദേഹം നേരിട്ട രീതിയും അതിൽ നിന്നും മേടിക്കുന്ന മോചനവുമാണ് പുസ്തകത്തിൻറെ രണ്ടാം ഭാഗം. ഒരു സിനിമ കഥയിലെ ക്ലൈമാക്സ് ട്വിസ്റ്റ് പോലെ അവസാനം തൻ്റെ ഭാര്യയ്ക്ക് ആ രോഗം ബാധിക്കുന്നതും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു. 

മലയാള സിനിമയിലെ ഏറ്റവും നല്ല ഹാസ്യനടൻ ആണ് ഇന്നസെൻറ് എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഒരു ഹാസ്യനടനെ ഒരു ദുരന്തം ബാധിക്കുന്നതും സമൂഹം അതിനെ കാണുന്ന രീതിയും ഹാസ്യനടൻ എന്ന ബാധ്യത സമൂഹം ചാർത്തി തന്നതിനാൽ ഇനി ഹാസ്യത്തിലൂടെ ഈ ദുരന്തത്തെ നേരിടാം എന്ന രീതിയിൽ നേരിട്ട് ആ ഉദ്ദ്യമത്തിൽ വിജയിച്ച ഇന്നസെന്റിന്റെ ആ അനുഭവങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്. കേരള സർക്കാർ അദ്ദേഹത്തിൻറെ കുറിപ്പുകൾ സ്കൂൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും അതിൽ ഭാവി തലമുറയ്ക്ക് ഗുണകരമായ ചില അതിജീവനപാഠങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ്. നൂറോളം പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകം വായനയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പായി ഞാൻ വായനാ ലോകത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നവർക്ക് നിർദ്ദേശിക്കുന്നു.

Sunday, September 30, 2018

കുട്ടനാടൻ ബ്ലോഗ് 2

ജലത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിലെ പ്രധാന ഗതാഗതമാർഗ്ഗം ജലഗതാഗതം തന്നെയാണ്. കുറെയേറെ സ്ഥലങ്ങളിൽ ഇപ്പോൾ റോഡ് വഴി എത്തിച്ചേരാൻ സാധിക്കും എങ്കിലും ഒരു സൈക്കിൾ പോലും കടന്നുചെല്ലാത്ത വളരെയേറെ സ്ഥലങ്ങൾ കുട്ടനാട്ടിലുണ്ട്. കേരള ജലഗതാഗതവകുപ്പിൻറെ ബോട്ട് സർവീസുകൾ ആണ് കുട്ടനാട്ടിലെ പ്രധാന യാത്രാ ഉപാധി. ആലപ്പുഴയാണ് ജലഗതാഗതവിഭാഗത്തിൻറെ ആസ്ഥാനം. ഒരു നാടിൻറെ ഒട്ടാകെയുള്ള ആശ്രയമായി കുട്ടനാടൻ കായൽപ്പരപ്പുകളെ കീറിമുറിച്ച് നീങ്ങുന്ന ആ ജലകേസരികളെയും അവയുടെ സാരഥികളെയും നമുക്കൊന്ന് പരിചയപ്പെടാം.

കാര്യം നമ്മുടെ കെ എസ് ആർ ടി സി യുടെ ജലത്തിലെ പതിപ്പ് ആണ് എന്ന് പറയാമെങ്കിലും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് കേരള ജലഗതാഗത വകുപ്പ് നടത്തുന്ന ഈ ബോട്ട് സർവീസുകൾക്ക്. പ്രൈവറ്റ് ബസുകളെ പോലെ പ്രൈവറ്റ് ബോട്ടുകളുമായി മത്സരിക്കേണ്ട ആവശ്യം ഇവയ്ക്കില്ല. കുട്ടനാട്ടിലെ സാധാരണക്കാരൻറെ യാത്ര ഈ ബോട്ടുകളുടെ കുത്തകയാണ്. ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ യാത്രാമാർഗ്ഗം ജലഗതാഗതം ആണ്. അത് പോലെ തന്നെ താരതമ്യേന കുറഞ്ഞ യാത്രാ നിരക്കുകളാണ് ഈ ബോട്ടുകളിൽ. കരയിലെ വാഹനങ്ങളുടെ വേഗത പ്രതീക്ഷിക്കുകയും വേണ്ട. എങ്കിലും ഇപ്പോൾ പുതുതായി വന്ന ഇരുമ്പ് ബോട്ടുകളേക്കാൾ വേഗതയിൽ കേമൻ തടികൊണ്ടുള്ള പഴയ ബോട്ടുകളാണ്. ശബ്ദവും അവയ്ക്ക് താരതമ്യേന കുറവാണ്. കൊല്ലം, കോട്ടയം ദീർഘദൂര സർവീസുകൾ ഉൾപ്പെടെ അമ്പതോളം സർവീസുകളാണ് കുട്ടനാടുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നിന്നും നടത്തുന്നത്. സാധാരണ ബോട്ടുകൾ കൂടാതെ, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് ബോട്ടുകളും ഉണ്ട്. സ്റ്റോപ്പുകളിൽ കുറവ് ഉണ്ടെങ്കിലും വേഗതയിൽ അത്ര വ്യത്യാസം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഓർഡിനറി ബസുകൾ പോലെ വരില്ല. ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ട്. രാവിലെ 5.30 മുതൽ രാത്രി 9.30 വരെയാണ് ബോട്ട് സർവീസുകൾ. കോട്ടയം വരെ 29 കിലോമീറ്റർ ഉള്ള സർവീസ് രണ്ടു മണിക്കൂറിൽ കൂടുതൽ എടുക്കും എങ്കിലും കുട്ടനാടിനെ കണ്ടുകൊണ്ടുള്ള ആ യാത്രയ്ക്ക് 17 രൂപയേ ചിലവ് വരുന്നുള്ളൂ. ഇതേ യാത്ര ആലപ്പുഴയിൽ നിന്നും ഒരു പ്രൈവറ്റ് ബോട്ടിൽ ആണെങ്കിൽ കുറഞ്ഞത് 2000 രൂപയും (മണിക്കൂറിന് അഞ്ഞൂറ് രൂപ നിരക്കിൽ പോയി വരാൻ ഉള്ള ചാർജ്ജ്) ഹൗസ് ബോട്ടിനാണെങ്കിൽ കുറഞ്ഞത് 5000 രൂപയും ആകുന്നതാണ്. കാണുന്ന കാഴ്ചകൾ ഒന്ന് തന്നെ. 


ചിത്രം 1. ആലപ്പുഴ ബോട്ട് ജെട്ടിയിലേക്ക് വരുന്ന തടി ബോട്ട് 


ചിത്രം 1എ. പുതിയ മോഡൽ തടി ബോട്ട് 

ഇവന്മാരാണ് കുട്ടനാട്ടുകാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന യാനങ്ങൾ. വേഗതയിലും യാത്രാസുഖത്തിലും കേമൻ ഈ തടി ബോട്ടുകൾ തന്നെ. കാണാൻ പഴഞ്ചൻ ആണെങ്കിലും ആള് പുലിയാണ്. കുട്ടനാട്ടിലെ പച്ച ജലാശയങ്ങളിലൂടെ ഇവൻറെ വരവ് ഒരു പ്രത്യേക ചന്തം തന്നെയാണ്. അൻപത് മുതൽ നൂറ് വരെയാണ് ഇവൻറെ കപ്പാസിറ്റി. 



ചിത്രം 2. കുട്ടനാടൻ കായൽപ്പരപ്പിനെ കീറിമുറിച്ച് മുന്നേറുന്ന ഇരുമ്പ് ബോട്ട് 


ചിത്രം 3. പ്രളയകാലത്ത് നൂറുകണക്കിന് ആളുകളെ വഹിച്ച് പോകുന്ന ഇരുമ്പ് ബോട്ട് 

ഇരുമ്പുകൊണ്ടുള്ള ഇവന്മാർ പുതുക്കക്കാരാണ്. ഇരുമ്പിൻറെ ഭാരവും കൂടെ താങ്ങേണ്ടത് കൊണ്ടായിരിക്കും താരതമ്യേന പതുക്കെയാണ് ഇവയുടെ സഞ്ചാരം. എന്നാലും കരുത്ത് കൂടുതൽ തോന്നിക്കുന്ന ഈ ബോട്ടുകളിൽ പ്രളയകാലത്ത് നൂറ്റമ്പതിന് മുകളിൽ ആളുകളെ വരെ രക്ഷപ്പെടുത്തിയിരുന്നു. 


ചിത്രം 4. സീ കുട്ടനാട് ബോട്ട് 


ചിത്രം 4എ. സീ കുട്ടനാട് 

ടൂറിസം കൂടെ ഉദ്ദേശിച്ച് ആരംഭിച്ചതാണ് സീ കുട്ടനാട് സർവീസുകൾ. മുകളിൽ ടൂറിസ്റ്റുകൾക്ക് ഇരിക്കാനുള്ള അപ്പർ ഡസ്ക് ആണ് ഇതിൻറെ പ്രത്യേകത. മുകളിൽ പ്രീമിയം റേറ്റ് ആണ്. കൊല്ലത്തേക്കുള്ള സർവീസ് കൂടാതെ കുട്ടനാട് കൈനകരി ഭാഗത്തേക്കും രാവിലെ സീ കുട്ടനാട് സർവീസ് ഉണ്ട്. കുട്ടനാടിനെ ഒന്ന് നന്നായിക്കാണാൻ ഈ സർവീസ് വളരെ യോജിച്ചതാണ്. കൊല്ലം സർവീസ് ധാരാളം സമയം എടുക്കും എന്നതിനാൽ ഇപ്പോൾ അധികം ആരും കയറാറില്ല. എന്നാൽ കൈനകരി സർവീസിൽ കയറാൻ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകൾ മുന്നോട്ട് വരുന്നുണ്ട്. 

ഇനി ഈ ബോട്ടുകളിലെ ജീവനക്കാരെ കൂടെ പരിചയപ്പെടാം. അഞ്ച് ജീവനക്കാരാണ് ഒരു യാത്രാ ബോട്ടിൽ ഉണ്ടാവുക. 


ചിത്രം 5. ബോട്ടിൻറെ മുകളിൽ ഇരുന്നു നിയന്ത്രിക്കുന്ന സ്രാങ്ക് 

ഏറ്റവും മുകളിൽ രാജാവിനെ പോലെ ഇരിക്കുന്ന ഈ മച്ചാൻ ആണ് സ്രാങ്ക്. ബോട്ടിനെ നിയന്ത്രിക്കുക എന്നതാണ് ജോലി. സഞ്ചാരമാർഗ്ഗം അനുസരിച്ച് ബോട്ടിനെ നയിക്കുക, ബോട്ടുജെട്ടിയിലെ ബോട്ട് കയറാൻ ഉള്ള ആളുകളെ നോക്കി അടുപ്പിക്കുക, സൈറൺ മുഴക്കുക ഒക്കെ ഈ ചങ്ങായി ചെയ്യും. സംഭവം ഏറ്റവും മുകളിൽ രാജകീയ പ്രൗഢി ഒക്കെ ആണെങ്കിലും ഒറ്റയ്ക്ക് അറുബോറൻ ഇരുപ്പാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെയിൽ ആകുമ്പോൾ തീ പോലത്തെ ചൂടും ചുറ്റിനും നിന്നും നീരാവിയും കൂടെ ആകുമ്പോൾ പൂർത്തിയാകും. ആധുനിക ബോട്ടുകളിൽ ബോട്ടിൻറെ മുന്നിലായാണ് സ്രാങ്കിൻറെ സ്ഥാനം 


ചിത്രം 6. ബോട്ടിൻറെ നടുക്ക് ഭാഗത്ത് സൈഡിൽ ഇരിക്കുന്ന ഡ്രൈവർ 

സംഭവം സ്റ്റിയറിങ് ഒക്കെ പിടിച്ച് ഇരിക്കും എങ്കിലും സ്രാങ്ക് അല്ല ബോട്ട് ഡ്രൈവ് ചെയ്യുന്നത്. അതിനാണ് ഡ്രൈവർ എന്ന പേരിൽ ഈ മച്ചാനെ ഇരുത്തിയേക്കുന്നത്.സ്രാങ്ക് നിർദ്ദേശിക്കുന്നത് അനുസരിച്ച് ആക്സിലേറ്റർ, ഗിയർ, ബ്രേക്ക് ഇവ പ്രവർത്തിപ്പിക്കുക എന്നതാണ് ഈ ഡ്രൈവറുടെ ജോലി. അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് നേരത്തെ പറഞ്ഞ ബ്രേക്ക് എന്ന സംഭവം ഈ ബോട്ടിൽ ഇല്ല. അല്ലെങ്കിലും വെള്ളത്തിൽ എന്ത് എടുത്തിട്ട് ബ്രേക്ക് ചവുട്ടാനാണ്. അവിടെ റിവേഴ്‌സ് ഗിയർ ആണുള്ളത്. മുന്നോട്ട്, പിന്നോട്ട്, പിന്നെ ന്യൂട്രൽ ഇത് മൂന്നും കൊണ്ട് ഡ്രൈവർ വണ്ടിയെ എത്തിക്കേണ്ടടുത്ത് കൃത്യമായി എത്തിക്കും. അക്ഷരാർത്ഥത്തിൽ ഒരു ഞാണിന്മേൽ കളിയാണ് സ്രാങ്കും ഡ്രൈവറും ചേർന്നുള്ള ഈ ബോട്ട് ഓടിക്കൽ എന്ന് പറയാം. ആ ഞാണിൻറെ ഒരറ്റത്ത് ഒരു മണി കെട്ടിത്തൂക്കിയിരിക്കും. സ്രാങ്ക് ഒരു ബോട്ട്ജെട്ടിയിൽ ആളെ കണ്ടാൽ ഞാണിൽ പിടിച്ച് വലിച്ച് ഒരു മണി അടിക്കും. ഡ്രൈവർ ഉടനെ ആക്‌സിലേറ്ററിൽ നിന്നും ലിവർ ന്യൂട്രലിൽ ആക്കും.സ്രാങ്ക് വളയം തിരിച്ച് ബോട്ടുജെട്ടിയിലേക്ക് ബോട്ടിനെ നയിക്കും. ന്യൂട്രലിൽ ആയതിനാൽ അതുവരെ വന്ന വേഗതയിൽ പതിയെ ബോട്ട് ജെട്ടിയിലേക്ക് ഒഴുകി നീങ്ങും. വേഗത ശകലം കൂടുതൽ ആണെങ്കിൽസ്രാങ്ക് രണ്ട് മണി അടിക്കും. അപ്പോൾ ഡ്രൈവർ വണ്ടി റിവേഴ്‌സ് ഗിയറിൽ ഇട്ട് ഒന്ന് മൂപ്പിക്കും. ബോട്ടിൻറെ മുന്നോട്ടുള്ള വേഗത നിൽക്കും. ഇത് പോലെ തന്നെ ഒന്നും രണ്ടും മണികൾ വെച്ച് തന്നെ ബോട്ടിനെ ജെട്ടിയിൽ നിന്നും മുന്നോട്ടും പായിക്കും. ഇവരുടെ ഈ ഞാണിന്മേൽ കളി ഒന്ന് പാളിയാൽ ബോട്ട് ചിലപ്പോൾ ബോട്ട് ജെട്ടിയിലോ അടുത്ത വീട്ടിലോ പോയി നിൽക്കും. വളവുകളിൽ ഒക്കെ ആണ് ഈ കോമ്പിനേഷൻ നന്നായി പ്രവർത്തിക്കേണ്ടി വരുന്നത്. വെള്ളപ്പൊക്ക സമയത്ത് ബോട്ട് സാധാരണയിലും രണ്ട്-മൂന്ന് അടി ഉയരത്തിൽ പോകേണ്ടിവരുമ്പോൾ താഴ്ന്നു നിൽക്കുന്ന മരക്കൊമ്പുകളിൽസ്രാങ്ക് കുടുങ്ങിപ്പോയ രസകരമായ കഥകളും ബോട്ട് ജീവനക്കാർക്ക് പറയാനുണ്ട്.


ചിത്രം 7. ബോട്ട് ജെട്ടിയിലേക്ക് ബോട്ട് വലിച്ച് അടുപ്പിക്കുന്ന ലാസ്കർമാർ 

ഇനി പരിചയപ്പെടുത്താനുള്ളത് ഈ രണ്ട് ചേട്ടന്മാരെയാണ്. ഇവരാണ് ലാസ്കർമാർ. ബസിലെ കിളിയെ പോലെ ഓൾ റൗണ്ടർമാരാണ് ഇവർ. ബോട്ട് ജെട്ടിയോട് വേഗത കുറഞ്ഞ് അടുക്കുമ്പോൾ ചാടി ഇറങ്ങി വടം ഉപയോഗിച്ച് ബോട്ടിനെ പിടിച്ചു നിർത്തുക, (ബസുകളിലെ പോലെയല്ല, പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കുമൊക്കെ ഇവരുടെ സേവനം അത്യന്താപേക്ഷിതം ആണ്) ബോട്ട് സർവീസ് പോയിന്റിൽ എത്തുമ്പോൾ മുളകൊണ്ട് ബോട്ടിനെ കുത്തി തുഴഞ്ഞ് തിരിക്കുക എന്നിവ കൂടാതെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് ബോട്ടിൻറെ പങ്കയിൽ തുണിയോ, പ്ലാസ്റ്റിക്കോ, പായലോ ചുറ്റിയാൽ ബോട്ട് നിർത്തിയിട്ട് വെള്ളത്തിൽ മുങ്ങി അത് എടുത്ത് മാറ്റുക എന്നത്. ഈ പ്രളയത്തിന് ശേഷം ജലാശയങ്ങളിൽ തുണികളും മറ്റും ധാരാളം ഉള്ളതിനാൽ പങ്കായിൽ തുണി ചുറ്റി ബോട്ട് നിർത്തിയിടേണ്ടി വരുന്നതും ലാസ്കർമാർ ഒരു കത്തിയുമായി ബോട്ടിൻറെ അടിയിലേക്ക് മുങ്ങിപ്പോയി അത് മാറ്റുന്നതും സാധാരണമാണ്. മലിനമായ ജലത്തിൽ ഒരു റോപ്പിൻറെ മാത്രം വിശ്വാസത്തിലാണ് ഇവരുടെ ഈ സ്‌പെഷ്യൽ ഡ്യൂട്ടി. (ഇപ്പോൾ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് പോലെ എന്നാണാവോ ലാസ്കർ ജോലിയിൽ സ്ത്രീകൾ ജോലിക്ക് പ്രവേശിച്ച് തുടങ്ങുന്നത്???) സർവീസ് ഇങ്ങനെ നിർത്തിയിടേണ്ടിവരുന്നതിനാൽ ബോട്ടുകൾ കൃത്യസമയം തെറ്റി സർവീസ് നടത്തേണ്ടി വരുന്നതും , മുടങ്ങുന്നതും സർവ്വസാധാരണമായിരിക്കുന്നു.


ചിത്രം 8. ബോട്ടിൻറെ പങ്കയിൽ കുടുങ്ങിയ തുണി മുങ്ങിച്ചെന്ന് മാറ്റുന്ന ലാസ്കർ സ്റ്റാഫ് 

ഇവരെ കൂടാതെ ടിക്കറ്റ് നൽകാൻ കണ്ടക്ടറും കൂടെ കൂടുമ്പോൾ നമ്മുടെ ബോട്ട് ക്രൂ പൂർണ്ണമാകുന്നു. ബോട്ട് മാസ്റ്റർ എന്നാണ് അദ്ദേഹത്തിൻറെ ഔദ്യോഗിക നാമം. കാര്യം കുട്ടനാടൻ ബ്ലോഗ് എന്ന് പറഞ്ഞിട്ട് ഇത് മുഴുവൻ കേരള വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പിനെ കുറിച്ച് ആണല്ലോ എന്ന് ചോദിച്ചാൽ ഈ ബോട്ട് ചേട്ടന്മാരെക്കുറിച്ച് പറയാതെ കുട്ടനാടൻ ബ്ലോഗ് അപൂർണ്ണം ആണ്. കുട്ടനാടൻ വിശേഷങ്ങൾ ഇനിയും തുടരും

Wednesday, September 26, 2018

പുസ്തക നിരൂപണം : തൃക്കോട്ടൂർ പെരുമ


തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകത്തിന് ശേഷം തികച്ചും യാദൃശ്ചികം ആയി ഞാൻ വായിച്ച പുസ്തകം ആണ് ശ്രീ യു എ ഖാദർ എഴുതിയ തൃക്കോട്ടൂർ പെരുമ. 1982 ഇൽ ആദ്യ പതിപ്പ് ഇറക്കിയ ഈ കൃതിക്ക് 1984 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി.തുടർച്ചയായി രണ്ട് അക്കാദമി അവാർഡ് കൃതികൾ വായിക്കുക, അത് രണ്ടും ഓരോ ദേശത്തെ കുറിക്കുന്ന പുസ്തകങ്ങൾ ആകുക, കഥാ പശ്ചാത്തലം എനിക്ക് നേരിട്ട് അനുഭവിക്കാനായിട്ടില്ലാത്ത വടക്കൻ കേരളം ആവുക എന്നിവ എനിക്ക് കൗതുകം ആയി തോന്നി. തക്ഷൻകുന്ന് സ്വരൂപവും ആയുള്ള സാമ്യങ്ങൾ ഈ പറഞ്ഞതോടെ തീർന്നു. മലയാള സാഹിത്യത്തിൽ ഇതുവരെ ഞാൻ വായിച്ചിട്ടില്ലാത്ത ഒരു രീതിയാണ് യു എ ഖാദർ തൃക്കോട്ടൂർ പെരുമയിൽ കാണിച്ചു തന്നത്.

ഒരു ദേശത്തിൻറെ കൃതി ആണ് തൃക്കോട്ടൂർ പെരുമ. തൃക്കോട്ടൂർ എന്ന വടക്കൻ മലബാറിലെ ഒരു ഗ്രാമത്തിലെ സംഭവ വികാസങ്ങൾ. ഇത് ഒരു കഥ അല്ല. പല പല കഥകൾ, തൃക്കോട്ടൂരിലെ സംഭവങ്ങൾ, അതിൻ്റെ വിവരണമാണ് ഈ പുസ്തകം. നാല് ഭാഗങ്ങളിലായി പതിനൊന്ന് പഴങ്കഥകളാണ് തൃക്കോട്ടൂർ എന്ന ചരടിൽ കോർത്ത് ശ്രീ ഖാദർ എഴുതിയിരിക്കുന്നത്. ആ പഴങ്കഥകളിൽ നമുക്ക് ഒരു വടക്കൻ മലബാർ ഗ്രാമത്തിൻറെ ജീവിതം തൊട്ടറിയാം, അവരുടെ ആ കാലഘട്ടത്തെ അടുത്തറിയാം, ആ വിശ്വാസങ്ങളിൽ പങ്കു ചേരാം. 

തൃക്കോട്ടൂരിനെയും അവിടുത്തെ പ്രമാണിമാരെയും അവർക്ക് ആ സമൂഹത്തിൽ ഉണ്ടായിരുന്ന നിലയും വിലയും സ്വാധീനവും കയ്യൂക്കും കാണിച്ചുതരുന്നതാണ് ഒന്നാമത്തെ ഭാഗത്തിലെ കഥകൾ. ഇവ ആ കാലഘട്ടത്തിലെ കേരളത്തിലെ ഏതൊരു ഗ്രാമത്തിലെയും കാഴ്ചകൾ തന്നെ അല്ലെ എന്ന് സംശയിക്കത്തക്ക വിധത്തിൽ ആണ് നമുക്ക് അനുഭവേദ്യമാക്കി തരുന്നത്. തുടർന്നുള്ള ഭാഗങ്ങളിൽ ആ ഗ്രാമത്തിൻറെ ചൂടും ചൂരും നേരും നെറികേടുകളും കാണിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ നമുക്ക് ദർശിക്കാം. പെണ്ണിനും മദ്യത്തിനും വിശ്വാസത്തിനും പ്രണയത്തിനും ഒരു കാലഘട്ടത്തിൽ കേരള സമൂഹത്തിൽ ഉണ്ടായിരുന്ന സ്വാധീനം വിവരിക്കുന്നതാണ് തൃക്കോട്ടൂർ പെരുമയിലെ ഓരോ കഥകളും.

പരസ്പര ബന്ധമില്ലാത്ത കുറെ കഥകളെ കോർത്തിണക്കിയ ഒട്ടനവധി ചിത്രങ്ങൾ കേരള കഫേക്ക് ശേഷം പുറത്തിറങ്ങുകയുണ്ടായി. അതേ പോലെ കുറെ കഥകളായാണ് എനിക്ക് ഈ നോവൽ അനുഭവപ്പെട്ടത്. തൃക്കോട്ടൂർ എന്ന ഗ്രാമം ആണ് പശ്ചാത്തലം എന്ന് മാത്രം. പതിനൊന്ന് കഥകൾ, അതിൽ ഒന്ന് രണ്ടെണ്ണം ചെറുതായി ബോറടിപ്പിച്ചു എന്ന് സമ്മതിക്കാതിരിക്കാൻ പറ്റില്ല. എങ്കിലും വായിക്കുന്ന ഓരോ കഥയെയും മനസ്സിൽ കാണിച്ചുതരാൻ യു എ ഖാദറിന് സാധിച്ചു.  കഥാപാത്രങ്ങളെ വായിക്കുമ്പോൾ വിധേയനിലെ മമ്മൂട്ടിയുടെ ഭാസ്ക്കര പട്ടേലരും  മാണിക്യത്തിലെ അഹമ്മദ് ഹാജിയും ഗസലിൽ നാസർ അവതരിപ്പിച്ച തങ്ങളും ഒക്കെ മനസ്സിൽ വന്നു. ഈ ചിത്രങ്ങൾ എല്ലാം ഈ പുസ്തകം ഇറങ്ങി വർഷങ്ങൾ  കഴിഞ്ഞാണ് ഇറങ്ങിയത് എന്നത് മറ്റൊരു കാര്യം.

അവസാന വാക്ക്: വായിച്ചിരിക്കേണ്ട പുസ്തകം 

Monday, September 10, 2018

കുട്ടനാടൻ ബ്ലോഗ് 1

ആലപ്പുഴ ബോട്ട് ജെട്ടിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ ബോട്ടുകൾ ഇപ്പോൾ കുറച്ചു മാറിയുള്ള മാതാ ജെട്ടിയിൽ നിന്നാണ് സർവീസ് നടത്തുന്നത് എന്ന എൻറെ ഫേസ്ബുക് പോസ്റ്റ് കണ്ടപ്പോൾ കുറെ സുഹൃത്തുക്കൾ എന്നോട് അപ്പോൾ കുട്ടനാട്ടിലെ വെള്ളമൊക്കെ ഇറങ്ങി അല്ലേ എന്ന് ചോദിക്കുകയുണ്ടായി. ഞാൻ പറഞ്ഞു "ഹേയ്! അവിടെ ഇപ്പോളും ഓഫീസിലെ പടിയുടെ ഒപ്പം വെള്ളം നിൽപ്പുണ്ട്. അത് മോട്ടോർ വെച്ച് പമ്പ് ചെയ്തു കളഞ്ഞാലേ കുറയൂ". ഇത് കേട്ട മിക്കവർക്കും ഒന്നും മനസിലായില്ല. ഒരു സ്ഥലത്ത് വെള്ളം ഇല്ലാത്തതിനാൽ ബോട്ട് സർവീസ് മുടങ്ങുക. നാലോ അഞ്ചോ കിലോമീറ്റർ അകലെ വീടുകളുടെ പടിയോളം വെള്ളം നിറഞ്ഞു നിൽക്കുക!. അത് മനസിലാകണമെങ്കിൽ ആദ്യം കുട്ടനാട് എന്ന സ്ഥലത്തിൻറെ പ്രത്യേകതകൾ അറിയണം. എങ്കിൽ മാത്രമേ അവിടെ ഇപ്പോൾ ഉണ്ടായ ദുരന്തത്തെയും അത് അവരെ എത്ര ബാധിച്ചു എന്നതിനെയും, ആ ജനത ഇനി നേരിടാൻ പോകുന്ന അതിജീവനത്തെയും കുറിച്ച് മനസിലാകൂ.

ചിത്രം 1 . കുട്ടനാടിൻ്റെ ഭൂപടം 

കുട്ടനാടിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് "ഇന്ത്യയിലെ ഏറ്റവും താഴ്ച ഉള്ള സ്ഥലം", "സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന ഭൂപ്രദേശം" എന്നൊക്കെ. എങ്ങനെയാണ് കടലിനോട് ചേർന്ന് കിടക്കുന്ന ആലപ്പുഴയിൽ സമുദ്രനിരപ്പിനേക്കാൾ അര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ താഴ്ന്ന ഒരു ഭൂപ്രദേശം നിലനിൽക്കുന്നത് എന്ന് നോക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിൻറെ സംഭാവനയാണ് കുട്ടനാട് എന്ന പ്രദേശം എന്ന് ചുരുക്കി പറയാം. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ വേമ്പനാട്ട് കായലിൽ വന്നു ചേരുന്ന മേഖലകളിലാണ് കുട്ടനാട് എന്ന പേരിൽ ഈ ഭൂപ്രദേശം വ്യാപിച്ചു  കിടക്കുന്നത്. കുട്ടനാടിനെ പമ്പയുടെ ദാനം എന്നും വിളിക്കാറുണ്ട്. ഈ നദികൾ കിഴക്കൻ മലകളിൽ നിന്നും ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ മണ്ണാണ് കുട്ടനാടിനെ ഫലഭൂയിഷ്ഠമാക്കുന്നത്. പരശുരാമൻ ചുമ്മാ മഴു വലിച്ചെറിഞ്ഞപ്പോൾ കടൽ മാറുകയും അവിടെ കേരളം എന്ന കരപ്രദേശം രൂപം കൊള്ളുകയുമായിരുന്നു എന്നാണല്ലോ ഐതിഹ്യം. ഏതാണ്ട് അതുപോലെ തന്നെ കായലിൽ നിന്നും വീണ്ടെടുത്തതാണ് കുട്ടനാട് എന്ന പ്രദേശത്തെ. അത് പക്ഷെ പരശുരാമൻ ചെയ്ത പോലെ മഴു എറിഞ്ഞല്ല എന്ന് മാത്രം. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലുമാകാത്ത അത്ര കഠിനമായ മനുഷ്യ അധ്വാനത്തിലൂടെ കായലിൻറെ അടിത്തട്ടിൽ നിന്നും ചെളി (ചെള്ള) കുത്തി, വലിയ തെങ്ങിൻ തടികൾ വള്ളത്തിൽ കൊണ്ടുപോയി കായലിൽ നാട്ടി, അതിൽ ചെളി നിറച്ച് ബണ്ട് ഉണ്ടാക്കി, (അതിനെ കുട്ടനാടൻ ഭാഷയിൽ മട എന്ന് വിളിക്കുന്നു), ആ ബണ്ടിന്റെ ഉള്ളിലെ വെള്ളം ചക്രം ചവുട്ടി പറ്റിച്ച് അതിൽ ആണ് കുട്ടനാട്ടുകാർ കൃഷി ഇറക്കിയത്. ആ നിലങ്ങളെ കായൽ നിലങ്ങൾ എന്ന് പൊതുവെ വിളിക്കുന്നു. ചെളിയുടെ ഉറപ്പിൽ ഒരു നാടിന് മുഴുവൻ ആവശ്യമായ നെല്ല് അവിടെ വിളവെടുക്കാൻ സാധിച്ചിരുന്നു. ഒന്നും രണ്ടുമല്ല ഏകദേശം 900 ചതുരശ്ര കിലോമീറ്ററോളം സ്ഥലമാണ് പൊതുവെ കുട്ടനാട് എന്ന പേരിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നത്. ബണ്ട് കെട്ടി തടഞ്ഞു നിർത്തിയിരിക്കുന്നതിനാൽ കൃഷി നടക്കുന്ന പാടത്തിൻറെ കര (മട)യ്ക്ക് അപ്പുറം കായൽ ജലം ഒരാൾ പൊക്കത്തിൽ നിറഞ്ഞു നിൽക്കുമ്പോളും പാടത്തിൽ പുതുനെൽവിത്തുകൾ നാമ്പിട്ട് നിൽക്കുന്ന കാഴ്ച കുട്ടനാടിൻറെ മാത്രം പ്രത്യേകത ആണ്. നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഈ പാടശേഖരങ്ങൾ തന്നെയാണ് കുട്ടനാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഘടകം. ഈ ബണ്ടുകളിൽ അല്ലെങ്കിൽ അതിനോട് ചേർന്ന് തന്നെയാണ് കുട്ടനാട്ടിലെ വീടുകൾ, തെങ്ങ്, മരങ്ങൾ എന്നിവ സ്ഥിതിചെയ്യുന്നത്. അതായത് ചില സ്ഥലങ്ങളിൽ മീറ്ററുകളോളം വീതിയുള്ള ഒരു കര പ്രദേശമായി മാറിയിരിക്കുകയാണ് ഇന്ന് ഭൂരിഭാഗം ബണ്ടുകളും. എങ്കിലും മഴക്കാലത്തു കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞു വ്യാപിച്ചു കിടക്കുന്ന ഈ ബണ്ടിലെ ബലക്ഷയം ഉള്ള ഭാഗം തകരുകയും, കായൽ ജലം അണപൊട്ടിച്ചു വിട്ടപോലെ അകത്തുള്ള പാടശേഖരത്തിലേക്ക് കുത്തി ഒഴുകുകയും ചെയ്യാറുണ്ട്. "മട വീഴൽ" എന്നാണ് അതിന് പൊതുവെ പറയുന്നത്. ആ സമയത്ത് ആ പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന ആൾക്കാരുടെ വീടുകളിൽ വെള്ളം കയറുകയും അവർ അടുത്തുള്ള മടവീഴാത്ത സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് താമസിക്കുകയും ചെയ്യാറുണ്ട്. മട കുത്തി കയറിയ വെള്ളം പമ്പ് ചെയ്ത് കളയും വരെ ആണ് ഈ ക്യാമ്പുകൾ നിലനിൽക്കുന്നത്. ഒരു മട കെട്ടാൻ ഇപ്പോൾ അഞ്ചു മുതൽ പതിനഞ്ച് ലക്ഷം വരെ ചിലവ് ഉണ്ടാകാറുണ്ട്. ആധുനിക സൗകര്യങ്ങളായ ജെ സി ബി, ആധുനിക മോട്ടോറുകൾ എന്നിവ ഉള്ളതിനാൽ ഇപ്പോൾ മട കെട്ടി, വെള്ളം പുറംതള്ളുന്നതിന് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ സമയം മതിയാകും (പാടശേഖരത്തിൻറെ വലുപ്പം അനുസരിച്ച് വ്യത്യാസപ്പെടാം)

ചിത്രം 2 . കുട്ടനാടൻ പാടം. ജലനിരപ്പുമായുള്ള വ്യത്യാസം 

ചിത്രം 3. മട കെട്ടൽ 

ചിത്രം 4. ജെസിബി യും ഡ്രഡ്ജറും ഉപയോഗിച്ചുള്ള മട കെട്ടൽ 

ചിത്രം 5. കായലിൽ നിന്നും ചെളി കുത്തി വള്ളത്തിൽ നിറക്കുന്ന കർഷകൻ 


ചിത്രം 6. പരമ്പരാഗത ചക്രം ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.
ചിത്രം 7. ആധുനിക പമ്പിങ് സിസ്റ്റം 

ഇനി ഇപ്പോൾ കുട്ടനാട്ടിൽ സംഭവിച്ച ദുരന്തം എന്താണെന്നു നോക്കാം. ജൂലൈ പകുതിയോടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിലെ മിക്കവാറും പ്രദേശങ്ങളിൽ മട വീണു. ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറുകയും നൂറോളം ക്യാമ്പുകൾ കുട്ടനാടൻ പ്രദേശങ്ങളിൽ തുടങ്ങുകയും ചെയ്തു. ഇത് മിക്ക മഴക്കാലത്തും സംഭവിക്കാറുള്ളതായതിനാൽ അവർ പതുക്കെ അതിൽ നിന്നും കരകയറിത്തുടങ്ങി. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച്ച നടത്തുന്ന നെഹ്‌റു ട്രോഫി വള്ളംകളി കുട്ടനാടിൻറെ പൂരം തന്നെ ആണ്. അതിനുള്ള തയ്യാറെടുപ്പുകൾ ഒരു വശത്ത്, മടകെട്ടിയ സ്ഥലങ്ങളിൽ നിന്നും പമ്പിങ് മറുവശത്ത്. അങ്ങനെ പോകുമ്പോളാണ് കർക്കിടകം അവസാന ദിനങ്ങളിലെ കൊടും പ്രളയവും ഡാം തുറക്കലും ഒക്കെ ഉണ്ടാകുന്നത്. കുട്ടനാട്ടിൽ ജലം പെട്ടെന്ന് തന്നെ ഒഴുകിയെത്തി. ചിങ്ങം ഒന്നാം തിയതി ആയപ്പൊളേക്കും കായൽ കരകവിഞ്ഞ് മടയുടെ മുകളിലൂടെ പാടങ്ങളിലേക്ക് കുതിച്ചൊഴുകി. ചിങ്ങം മൂന്ന് ആയപ്പൊളേക്കും ബണ്ടുകൾക്ക് മുകളിൽ രണ്ട്‌ മുതൽ അഞ്ച് അടി വരെ ജലനിരപ്പ് ഉയർന്നു. കുട്ടനാട്ടിൽ മുങ്ങാത്തതായി ഒരു പാടശേഖരവും ഒരു വീടും ബാക്കിയില്ല എന്ന അവസ്ഥയായി. അതോടെയാണ് ചരിത്രത്തിൽ ഇടംപിടിച്ച ഒഴിപ്പിക്കൽ കുട്ടനാട്ടിൽ അരങ്ങേറിയത്. ഒരു നാട്ടിലെ മുഴുവൻ ജനത്തെയും രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി. ഇപ്പോൾ വെള്ളം ഇറങ്ങിത്തുടങ്ങി. കായലുകളിൽ ജലം തോട്ടപ്പള്ളി സ്പിൽ വേ വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും കടലിലേക്ക് ഒഴുകി മാറി. കരകവിഞ്ഞു പാടശേഖരങ്ങളിൽ കയറിയ വെള്ളം ഇപ്പോളും അതേപോലെ കിടക്കുന്നു. മടവീണ പാടങ്ങളിൽ ജലം പുറത്തെ കായലിന്റെ ലെവലിൽ നിൽക്കുമ്പോൾ മട വീഴാത്ത സ്ഥലങ്ങളിൽ അകത്ത് നിറഞ്ഞും പുറത്ത് കുറഞ്ഞും നിൽക്കുന്ന അവസ്ഥ. ഇപ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ മട കെട്ടലും  പമ്പിങ്ങും നടക്കുന്നു. ഒന്ന് രണ്ട് ആഴ്ചകൾക്കുള്ളിൽ ജലം മുഴുവൻ പറ്റിച്ചു തീർക്കണം എന്നാണ് ലക്ഷ്യം. തുലാം പകുതിയോടെ വീണ്ടും കൃഷി ഇറക്കാൻ സാധിക്കണം എന്നാണ് ബഹുമാനപ്പെട്ട കൃഷി മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എല്ലാം അത് പോലെ നടക്കട്ടെ. പ്രതീക്ഷയുടെ നാമ്പുകൾ വീണ്ടും തലപൊക്കട്ടെ. 

വാൽക്കഷ്ണം: കുട്ടനാട് പോലൊരു ഭൂമി ഇവിടെ ഇല്ലായിരുന്നെങ്കിൽ, ഒഴുകി വന്ന പ്രളയജലത്തെ സ്വീകരിക്കാൻ കുട്ടനാടിൻറെ പാടങ്ങൾ കൊയ്യാറായ നെല്ലുകളെ ബലികൊടുത്ത് കൈ നീട്ടിയില്ലായിരുന്നെങ്കിൽ, ആലപ്പുഴ എന്ന പട്ടണം തന്നെ ഇന്ന് ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. 

Monday, July 16, 2018

പുസ്തക നിരൂപണം : തക്ഷൻകുന്ന് സ്വരൂപം


കുറെ നാൾ കൂടി ഒരു പുസ്തകനിരൂപണം എഴുതണം എന്ന് മനസ്സിൽ തോന്നിപ്പിച്ചുകൊണ്ട് ഞാൻ ഒരു പുസ്തകം വായിച്ചു തീർത്തു. യു.കെ.കുമാരൻറെ തക്ഷൻകുന്ന് സ്വരൂപം. സംസ്ഥാന സാഹിത്യ അക്കാദമി,വയലാർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ പുസ്തകം. എന്നെ ഒട്ടനവധി ആകർഷിച്ച, എന്നെ സ്വാധീനിച്ച ഒരു പുസ്തകം ആയിരുന്നു എസ്. കെ. പൊറ്റക്കാടിൻറെ ഒരു ദേശത്തിൻറെ കഥ. ആ പുസ്തകം വായിച്ചു തീർത്തതോടെ അതുപോലുള്ള പുസ്തകങ്ങൾ തേടി അലഞ്ഞിട്ടുണ്ട്. പൊറ്റക്കാടിൻറെ തന്നെ ഒരു തെരുവിൻറെ കഥയും, എം ടി യുടെ കഥകളും ഒക്കെ വായിച്ചത് ആ അന്വേഷണത്തിൻറെ ഭാഗം ആയിരുന്നു. എന്നാലും ഒരു ദേശത്തിൻറെ കഥ പോലെ എനിക്ക് അവ തോന്നിയില്ല. പിന്നീട് ഇപ്പോൾ തക്ഷൻകുന്ന് സ്വരൂപം വായിച്ചപ്പോൾ ആണ് എനിക്ക് ആ ഒരു ഫീലിംഗ്, ആ ഒരു മാനസികാവസ്ഥ വീണ്ടും അനുഭവിക്കാനായത്. സാമ്യതകൾ ഒട്ടേറെ ഉണ്ട് ഈ രണ്ടു കൃതികളിലും എന്നാൽ ഇവ രണ്ടും വ്യത്യസ്തമാണ്. രണ്ട് വ്യത്യസ്ത ദേശങ്ങളാണ് ഇതിലെ രണ്ടിലേയും പ്രതിപാദ്യം. രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങൾ ഉള്ളവരാണ് ഇതിലെ രണ്ടിലേയും നായകന്മാർ. ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിലെ രണ്ട് മഹാരഥന്മാർ നിർമ്മിച്ചു നൽകിയ രണ്ട് വ്യത്യസ്ത വായനാനുഭവങ്ങൾ ആണ് ഒരു ദേശത്തിൻറെ കഥയും തക്ഷൻകുന്ന് സ്വരൂപവും. പിന്നെ എനിക്ക് എങ്ങനെ സാദൃശ്യം തോന്നി എന്ന് ചിന്തിച്ചാൽ, കഥ പറഞ്ഞിരിക്കുന്ന രീതി. രണ്ടിലും കഥ വളരുന്നത് അതിലെ നായകന്മാരോടൊപ്പം ആണ്. അവരുടെ ബാല്യവും, കൗമാരവും പ്രണയവും നഷ്ടങ്ങളും ഒക്കെ ആണ് പ്രതിപാദ്യം. അതിരാണിപ്പാടം പോലെ ഒരു വടക്കൻ ഗ്രാമം ആണ് തക്ഷൻകുന്നും. നാട്ടുകാരും അതേ പോലെ തന്നെ തനി നാടൻ. ആ ഗ്രാമം വളർന്നു വലുതാകുമ്പോൾ അറിയാതെ നഷ്ടമാകുന്ന ആ ഗ്രാമീണത്വം. കാലഘട്ടത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം. ഗ്രാമീണ പ്രണയം ഇതൊക്കെ എന്നിൽ ഒരു ദേശത്തിൻറെ കഥ വായിച്ചപ്പോൾ കിട്ടിയ ആ സമ്പൂർണ്ണത ഇവിടെയും തോന്നിക്കാൻ കാരണമായി.

ഇനി നമുക്ക് തക്ഷൻകുന്നിലേക്ക് ഒന്ന് പോയി വരാം. എൻറെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ആ നാടും അവിടത്തെ നാട്ടുകാരും. അവിടത്തെ ഇരുൾ മൂടിയ ഒരു രാത്രിയിൽ വീടുവിട്ട് വന്ന്, കരഞ്ഞു തളർന്ന്  ഒരു ഒറ്റത്തടിപ്പാലത്തിൽ കിടക്കുന്ന നിലയിൽ ആണ്  കഥയിലെ നായകനായ രാമറെ ഞാൻ കണ്ടത്. അവിടെ മുതൽ രാമറിനൊപ്പം സഞ്ചരിക്കുമ്പോൾ ആ നാടിനെ നമുക്ക് മനസിലാകുന്നു. ചെയ്യുന്ന കാര്യങ്ങളിൽ, ജോലിയിൽ കാണിക്കുന്ന ആത്മാർത്ഥത രാമറെ ഒരു ധനികനാക്കുന്നത് ഒട്ടും അതിഭാവുകത്വം ഇല്ലാതെ വരച്ചിട്ടിരിക്കുന്നു. വളരെ യാദൃശ്ചികമായി ആണ് രാമർ ഒരു പ്രണയത്തിൽ അകപ്പെടുന്നത്. നായകൻറെ പ്രണയത്തെ വിവരിക്കാൻ പേപ്പറുകൾ അധികം മാറ്റിവെച്ചിട്ടില്ല എങ്കിലും മനസിനെ ഒട്ടേറെ ആകർഷിക്കാൻ ആ നാടൻ പ്രണയത്തിനായി. കുടുംബ ബന്ധങ്ങൾക്ക് കൊടുക്കുന്ന വില, അത് മാതാപിതാക്കളും കുട്ടികളും തമ്മിൽ ഉള്ളതായാലും ഭാര്യയും ഭർത്താവും തമ്മിലുള്ളതായാലും മാതൃകാപരമായാണ് രാമർ കൊണ്ടുനടന്നത്.  നായിക കല്യാണി വളരെ താമസിച്ചാണ് കഥയിൽ കടന്നു വരുന്നതെങ്കിലും ശക്തമായ ഒരു സ്ത്രീ കഥാപാത്രം തന്നെയാണവൾ. മക്കളാൽ തഴയപ്പെട്ട കോരുക്കുട്ടി ആ കഥ പറയുമ്പോൾ അത് എന്ത് അവസ്ഥ എന്ന് പോലും മനസിലാകാതെ ഇരിക്കുന്ന രാമർ ഉണ്ട് ഒരിടത്ത്. രാമർ ഒരു ഹീറോ അല്ല, എങ്കിലും അയാൾ ചെയ്യുന്ന, ഒരു സാധാരണക്കാരൻ ചെയ്യാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും അയാളെ ആ നാട്ടിലെ ബഹുമാന്യനായ ഒരാളാക്കി മാറ്റുന്നുണ്ട്. നാട്ടിലെ അനീതികൾക്ക് എതിരെ പ്രതികരിക്കുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് രാമർ.

സാധാരണക്കാരനായ രാമർ ജീവിക്കുന്ന ആ ചുറ്റുപാടിൽ അന്നത്തെ സാഹചര്യം മനസിലാക്കിത്തരാൻ നമുക്ക് പരിചിതരായ ചിലർ കൂടെ കഥാപാത്രങ്ങളാകുന്നുണ്ട് ഈ നോവലിൽ. വേറാരും അല്ല, കേരള ഗാന്ധി കെ കേളപ്പനും, കേരള സുഭാഷ് ചന്ദ്രബോസ് അബ്ദുൽ റഹിമാൻ സാഹിബും പിന്നെ സാക്ഷാൽ ഗാന്ധിജിയും. സ്വാതന്ത്ര്യം നേടാൻ നടന്ന പരിശ്രമങ്ങളും അത് നേടിയ രാവിൽ നമ്മിൽ നിന്നും നഷ്ടപ്പെട്ടുപോകുന്ന ചില നന്മകളും ലക്ഷ്യബോധവും വരികൾക്കിടയിൽ കാണാൻ സാധിക്കും. ഒരു ദേശത്തിൻറെ കഥ ഒരു ഘട്ടത്തിൽ എത്തുമ്പോൾ മനസിനെ അസ്വസ്ഥമാക്കുന്ന ഒരു ഘട്ടത്തിലെത്തുന്നുണ്ട്. വേണ്ടപ്പെട്ടവരുടെ വേർപാട്. അത് ഏകദേശം അതേ രീതിയിൽ തന്നെ ഈ നോവലിലും അനുഭവിക്കാൻ സാധിക്കും. അതേ പോലെ ആ നാട് പുരോഗതിയിലേക്ക് കടക്കുമ്പോൾ നമുക്ക് എന്തോ അസ്വസ്ഥത ആണ് മനസ്സിൽ തോന്നുന്നത്. അത് മറ്റൊന്നുംകൊണ്ടല്ല ആ പുരോഗതിക്കൊപ്പം അവർക്ക് നഷ്ടമാകുന്ന ആ ഗ്രാമീണതയുടെ നന്മയെ കാണുന്നത് കൊണ്ടാണ്. 

ഒരു ദേശത്തിൻറെ കഥ എസ്. കെ. പൊറ്റക്കാടിൻറെ ആത്മകഥാംശം ഉള്ള നോവൽ ആണെന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ അതിൽ ഒട്ടും നാടകീയത ഇല്ല. എന്നാൽ തക്ഷൻകുന്നിൽ എത്തുമ്പോൾ, ചില കഥാസന്ദർഭങ്ങൾ അല്ലെങ്കിൽ ചില കഥാപാത്രങ്ങൾ നിർമ്മിക്കപ്പെട്ടത് പ്രത്യേക ഉദ്ദേശത്തോടെ തന്നെ ആണെന്ന് ചിലപ്പോൾ തോന്നിപ്പോകുന്നു.  അത് മാത്രമാണ് എനിക്ക് തോന്നിയ നിസാരവൽക്കരിക്കാവുന്ന ഒരു പോരായ്മ. 

തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. ഗ്രാമീണതയുടെ നന്മയും വിശുദ്ധിയും ഈ കാലഘട്ടത്തിലും നന്നായി വരച്ചിട്ട യു കെ കുമാരൻ അഭിനന്ദനാർഹമായ ഒരു സംഭാവനയാണ് ഇപ്പോളത്തെ തലമുറയ്ക്ക് നൽകിയത്. അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകൾ, പ്രത്യേകിച്ച് ഒരു കാലഘട്ടത്തെ പുനഃനിർമ്മിക്കാൻ അദ്ദേഹം നടത്തിയ സൂക്ഷ്മത അത്ഭുതാവഹം തന്നെ. മലയാള സാഹിത്യത്തിലെ ഒരു രാജമൗലി എന്ന് അത്ഭുതത്തോടെ പറയാൻ മാത്രമേ എനിക്ക് സാധിക്കൂ. 

Thursday, June 14, 2018

ദശരഥം

ഇന്ന് ശരിക്കും താമസിച്ചു. ഇനി വീട്ടിലേക്ക് ഓട്ടോ കിട്ടുമോ എന്തോ?

കഴക്കൂട്ടത്ത് നിന്നും ബസ് കയറുമ്പോൾ തന്നെ സമയം പത്തുമണി.

പേടിച്ചത് പോലെ തന്നെ സംഭവിച്ചു. ദേശീയപാതയിലെ സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ ഓട്ടോ പോയിട്ട് ഒരു മനുഷ്യജീവി പോലുമില്ല. വീട്ടിലേക്ക് ഇനി മൂന്ന് കിലോമീറ്ററോളം നടക്കാൻ ഉണ്ട്. നടക്കുന്നത് പ്രശ്നം ആയിട്ടല്ല. വഴി മുഴുവൻ പട്ടി ശല്യം. കൂട്ടുകാരെ ആരെയെങ്കിലും വിളിക്കാമെന്ന് വെച്ചാൽ തന്നെ വണ്ടിയുള്ള ആരും ഇപ്പോൾ നാട്ടിൽ ഉണ്ടാകില്ല.

കുറച്ചുനേരം നിന്നു നോക്കി. നോ രക്ഷ. നടക്കുക തന്നെ. അവിടെ കിടന്ന ഒരു വടിയും കയ്യിൽ പിടിച്ച് ആഞ്ഞു നടന്നു. ഭാഗ്യം. വഴിവിളക്കുകൾ എല്ലാം തെളിഞ്ഞു കിടക്കുന്നതുകൊണ്ട് റോഡ് മുഴുവൻ പ്രകാശമാനമാണ്.

റെയിൽവെ ട്രാക്ക് എത്തിയപ്പോൾ ഗേറ്റ് അടഞ്ഞു കിടക്കുന്നു. റോഡിൽ വണ്ടികൾ ഒന്നും തന്നെയില്ല. സൈഡിലുള്ള വഴിയിലൂടെ അപ്പുറത്തേക്ക് കടക്കാം. ഗേറ്റിൻറെ അകത്തുകയറിക്കഴിഞ്ഞ് പതിവുപോലെ രണ്ടു സൈഡിലേക്ക്കും നോക്കി. വടക്കു നിന്നും ട്രെയിൻ പാഞ്ഞു വരുന്നു.

വേണ്ട. ട്രെയിൻ പോയിട്ട് പോകാം.

ട്രെയിൻ വരുന്നതും നോക്കി ഗേറ്റിന് പുറത്തേക്ക് പോകാൻ ഭാവിച്ചപ്പോളാണ് അത് കണ്ടത്. ട്രാക്കിൻറെ സൈഡിലൂടെ ട്രെയിന് നേരെ നടക്കുന്ന ഒരു മനുഷ്യൻ.

ഉള്ളിലൂടെ ഒരു കുളിരാണ് ആദ്യം ഓടി കയറിയത്. ആത്മഹത്യ തന്നെ ആകും ഉദ്ദേശം. പലവട്ടം കേട്ടിട്ടുള്ള ആ ദാരുണ ദൃശ്യത്തിന് ഇതാ താൻ സാക്ഷിയാകാൻ പോകുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം മരവിച്ചു നിന്നുപോയി. ആ മനുഷ്യനിപ്പോൾ ട്രെയിൻ എത്തുമ്പോൾ ചാടാൻ തയ്യാറായ പോലെ ട്രെയിനെ നോക്കി നിൽക്കുകയാണ്. ട്രെയിൻ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു.

എവിടെ നിന്നോ തോന്നിയ ഒരു ശക്തിയിൽ ശരീരത്തിലെ മുഴുവൻ ഊർജ്ജവും തൊണ്ടയിൽ ആവാഹിച്ച് ഒറ്റ അലർച്ചയായിരുന്നു.

"ചേട്ടാ..ചാടല്ലേ"

ഇരച്ചു വരുന്ന തീവണ്ടി എഞ്ചിൻറെ ശബ്ദത്തെ തോൽപ്പിച്ചുകൊണ്ടുള്ള എൻറെ അലർച്ച കേട്ട് അയാൾ പെട്ടെന്ന് ഞെട്ടി പുറകോട്ട് നോക്കി. ആ ഒരു നിമിഷം മതിയായിരുന്നു ട്രെയിന് കടന്നു പോകാൻ.

ചൂളം കുത്തി എന്നെയും കടന്ന് ആ ശകടാസുരൻ കടന്നുപോയപ്പോൾ ഞാൻ വിറച്ചുകൊണ്ട് താഴെ ഇരുന്ന് അടിയിലൂടെ നോക്കി. ചക്രങ്ങളുടെ ഇടയിലൂടെ അയാൾ നിന്നിരുന്ന സ്ഥലത്ത് അയാളുടെ മുണ്ടിൻറെ നിറം കണ്ട്  ഞാൻ ആശ്വസിച്ചു. 

ട്രെയിൻ പോയതോടെ ഗേറ്റ് കീപ്പർ എൻറെ അടുത്തേക്ക് ഓടിയെത്തി. "എന്താ എന്ത് പറ്റി?"

"അവിടെ ഒരാൾ. ട്രെയിന് ചാടാൻ നോക്കി. ചാടിയില്ലെന്ന് തോന്നുന്നു. അവിടെ കിടക്കുന്ന കണ്ടോ?"

ഞാൻ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഗേറ്റ് കീപ്പർ ടോർച്ച് അടിച്ചു. അവിടെ ഒരാൾ കിടപ്പുണ്ട്. ഇനി ട്രെയിൻ തട്ടിക്കാണുമോ? എൻറെ കയ്യും കാലും വിറച്ചു. ഗേറ്റ് കീപ്പർ ടോർച്ചും തെളിച്ച് അങ്ങോട്ട് നടന്നു. 

"വാ പോയി നോക്കാം" അയാൾ വിളിച്ചു.

സ്വപ്നത്തിൽ എന്നപോലെ ഞാൻ അയാളെ അനുഗമിച്ചു. ടോർച്ചിൻറെ വെളിച്ചത്തിൽ അയാൾ അനങ്ങുന്നുണ്ട്. ഗേറ്റ് കീപ്പർ ഓടി ചെന്ന് അയാളെ പിടിച്ചു. അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഞാനും ഓടിച്ചെന്ന് കയ്യിലെ മൊബൈൽ ടോർച്ചിൻറെ വെളിച്ചത്തിൽ മൊത്തം ഒന്ന് നോക്കി.ട്രെയിൻ തട്ടിയ ലക്ഷണമില്ല. ഞാൻ മൊബൈൽ പോക്കറ്റിലിട്ട് അയാളെ പിടിച്ചു. അയാൾ തളർന്ന ചേമ്പിൻ തണ്ട് പോലെ കിടക്കുകയാണ്. മുഖത്തേക്ക് ടോർച്ച് അടിച്ച് ഗേറ്റ് കീപ്പർ അയാളെ തട്ടി വിളിക്കാൻ നോക്കുന്നുണ്ട്. കണ്ണ് തുറന്ന അയാൾ ഞങ്ങളെ തുറിച്ചു നോക്കി. 

"എനിക്ക് മരിക്കണം. എനിക്ക് മരിക്കണം. എൻറെ ശവം കണ്ടുകഴിയുമ്പോൾ അവൾക്ക് മനസിലാകും ഞാൻ അവൾക്ക് വേണ്ടിയാണ് ജീവിച്ചതെന്ന്. എനിക്ക് മരിക്കണം"

തളർന്ന ശബ്ദത്തിൽ അയാൾ പുലമ്പി. എന്തോ പ്രണയനൈരാശ്യം ആയിരിക്കും. കണ്ടിട്ട് നല്ല പ്രായം തോന്നുന്നുണ്ട്. എന്തായാലും മുടിയൊക്കെ കുറച്ച് നരച്ചിട്ടുണ്ട്. ഈ പ്രായത്തിൽ ട്രെയിന് ചാടാൻ തോന്നിപ്പിച്ച പ്രണയമോ? ഞാൻ അത്ഭുതപ്പെട്ടു.

ഇതിനിടയിൽ ഞങ്ങൾ രണ്ടുപേരും കൂടെ അയാളെ താങ്ങി എഴുന്നേൽപ്പിച്ചു. ആള് തീർത്തും അവശനാണ്. ഞങ്ങൾ അയാളെ രണ്ടു വശത്തു നിന്നും താങ്ങി ഗേറ്റിൽ എത്തിച്ചു. അയാൾ അപ്പോളും "എനിക്ക് മരിക്കണം" എന്ന് മാത്രം പുലമ്പുന്നുണ്ടായിരുന്നു.

ഗേറ്റിനോട് ചേർന്ന് അയാൾ ചാരിയിരുന്നു. ഗേറ്റ് കീപ്പർ അയാളെ ഇരുത്തിയിട്ട് ഫോൺ ചെയ്ത് പോലീസിനെ വിളിക്കാൻ തുടങ്ങി. ഞാൻ ആ സമയത്ത് അയാളോട് കാര്യങ്ങൾ ചോദിച്ചറിയാൻ ഒരു വിഫലശ്രമം നടത്തി. അയാൾക്ക് ആകെ ഇപ്പോൾ പറയാനുള്ളത് മരിക്കണം എന്ന് മാത്രമാണ്.  

"എവിടുള്ള ആളാ? എന്തെങ്കിലും പറഞ്ഞോ?" മടങ്ങിയെത്തിയ ഗേറ്റ് കീപ്പർ ചോദിച്ചു.

"ഏയ്. ഒന്നും പറഞ്ഞില്ല. അടുത്ത ട്രെയിൻ ഉടനെ വരുമോ? ഇയാള് ചിലപ്പോൾ ഇനിയും ചാടാൻ നോക്കും". ഞാൻ അൽപ്പം പരിഭ്രമത്തോടെ പറഞ്ഞു. 

"ട്രെയിൻ ഇനി ഉടനൊന്നും ഇല്ല. എന്തായാലും ഇപ്പോൾ പോലീസ് വരും. നിങ്ങളും കൂടെ ഒന്ന് നിൽക്കണെ. വേറെ കുഴപ്പം ഒന്നും ഉണ്ടാകില്ല. അവർ വന്ന് കൊണ്ടുപോകട്ടെ. നമ്മൾ എന്തിനാ റിസ്‌ക് എടുക്കുന്നെ?"

അയാൾ തീരെ അവശനായി തോന്നി. ദയനീയമായി ഞങ്ങളെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. "വെള്ളം".

ഗേറ്റ് കീപ്പർ വെള്ളം എടുക്കാനായി അകത്തേക്ക് പാഞ്ഞു. തളർന്ന കൈകൾ ഉയർത്തി അയാൾ എന്നെ വിളിക്കാൻ നോക്കി. ഞാൻ കുനിഞ്ഞ് അയാളോട് അടുത്തതും അയാൾ എൻറെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു.

"ഞാൻ മരിക്കും. ഞാൻ മരിച്ചാൽ എൻറെ ശവം പോലും അവളെ കാണിക്കരുത്. അവൾക്ക് ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല. എന്നിട്ടും അവളെന്നെ പുറംകാലിന് തട്ടി ഇറങ്ങിപ്പോയി. അവൾ പതിനെട്ട് വയസ് തികയാൻ കാത്തിരിക്കുകയായിരുന്നു എൻറെ കയ്യിൽ നിന്നും രക്ഷപെടാൻ. അവളുടെ എല്ലാ ബർത്ത് ഡേയും ആഘോഷമാക്കാൻ കാത്തിരുന്ന എനിക്ക് ഒരു എഴുത്തും എഴുതിവെച്ച് അവൾ ഇറങ്ങിപ്പോയി."

ഇത്രയും തന്നെ വിഷമിച്ച് പറഞ്ഞു തീർത്തപ്പോൾ അയാളുടെ വായിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ഓടിയെത്തിയ ഗേറ്റ് കീപ്പർ തൻ്റെ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും വെള്ളം അയാൾക്ക് ഒഴിച്ചുകൊടുത്തു. വെള്ളം ഇറക്കാൻ വിഷമിച്ച അയാൾ അതെല്ലാം പുറത്തേക്ക് തുപ്പി. മൊത്തം ചോര കലർന്നിരുന്നു. ഞങ്ങൾ പരിഭ്രമിച്ച് അന്യോന്യം നോക്കി.

"ഞാൻ വിഷം കഴിച്ചിട്ടുണ്ട്. എന്നാലും ഈ ശരീരം നശിപ്പിച്ചു കളയാനാ ഞാൻ ട്രെയിന് ചാടാൻ വന്നത്. എൻറെ പൊന്നുമോൾ അറിയട്ടെ അവൾ എനിക്ക് എന്ത് വേദനയാണ് തന്നിട്ട് പോയതെന്ന്"

അപ്പോളേക്കും ഞാൻ വന്ന ഭാഗത്തുനിന്നും പോലീസ് ജീപ്പ് പാഞ്ഞെത്തി. അതിൽ നിന്നും SI യും പോലീസുകാരും ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി. ഞങ്ങൾ ഒറ്റശ്വാസത്തിൽ കാര്യം മുഴുവൻ പറഞ്ഞു. അയാൾ വിഷം കഴിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം എന്നും പറഞ്ഞപ്പോൾ പോലീസുകാർ പെട്ടെന്ന് ഉഷാറായി. SI ഉൾപ്പെടെ രണ്ടു പോലീസുകാർ ഞങ്ങളുടെ കൂടെ നിന്നിട്ട് ബാക്കിയുള്ളവർ അയാളെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഗേറ്റിൻറെ അപ്പുറത്തായി നിർത്തിയിട്ട ഒരു കാർ കണ്ടെത്തി. ലോക്ക് ചെയ്യാതിരുന്നതിൽ നിന്നും, എൻജിൻ അപ്പോളും ചൂട് ആയിരുന്നതിൽ നിന്നും ആ കാർ അയാളുടെ തന്നെ ആയിരിക്കും എന്ന് പോലീസുകാർ അനുമാനത്തിലെത്തി. സേതുമാധവൻ എന്ന ഒരാളുടെ പേരിൽ ആയിരുന്നു ആ കാർ  രജിസ്റ്റർ ചെയ്തിരുന്നത്.

****************************************************************************

ശരീരത്തിൻറെ ഉള്ളിൽ എന്തൊക്കെയോ കൊളുത്തി വലിക്കുന്നപോലത്തെ വേദന.

താൻ മരിച്ചില്ലേ? ഇല്ല, മരിച്ചിട്ടില്ല. താൻ  ഏതോ വണ്ടിയിൽ ആണെന്ന് തോന്നുന്നു.

ഈ വേദനയൊന്നും തൻറെ മകൾ തന്നിട്ട് പോയ വേദനയുടെ പകരം നിൽക്കാൻ പറ്റുന്നതല്ലെന്ന് സേതു തിരിച്ചറിയുകയായിരുന്നു.

എവിടെയാണ് തനിക്ക് പിഴച്ചത്? നാലാം വയസിൽ അവളെ ഏൽപ്പിച്ച് രേണു പോയതിന് ശേഷം താൻ ജീവിച്ചത് തന്നെ അവൾക്ക് വേണ്ടിയല്ലേ? തൻറെ എല്ലാ സുഖങ്ങളും അവൾക്കായി താൻ ത്യജിച്ചില്ലേ? എന്നിട്ടും അവൾ എത്ര നിസാരമായാണ് തന്നെ ഉപേക്ഷിച്ചു പോയത്. അവൾ ആവശ്യപ്പെട്ടത് എല്ലാം നൽകി ഒരു രാജകുമാരിയെപ്പോലെ അല്ലായിരുന്നോ അവളെ നോക്കിയിരുന്നത്. അമ്മ ഇല്ലാത്തതിന്റെ കുറവ് അവൾ ഒരിക്കലും അറിയാതിരിക്കാൻ താൻ അവൾക്ക് ഒത്തിരിയേറെ സ്വാതന്ത്ര്യം നൽകിയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഏറ്റവും നല്ല മൊബൈൽ ഫോണും അത് മതിവരുവോളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു. കഴിഞ്ഞ കുറെ നാളുകളായി അവൾ തന്നിൽ നിന്നും അകന്നു മാറാനും എന്തോ തന്നിൽ നിന്നും ഒളിപ്പിക്കാൻ ശ്രമിക്കുന്നതായും തോന്നിയിരുന്നു. ഒരിക്കൽ രാത്രി വൈകി മുറിയിൽ ലൈറ്റ് കണ്ട് തൻ ചോദിച്ചപ്പോൾ പഠിക്കുകയായിരുന്നു എന്ന് പറഞ്ഞെങ്കിലും എന്തോ കള്ളത്തരം കണ്ടുപിടിക്കപ്പെട്ടപോലെ അവൾ അസ്വസ്ഥയായിരുന്നു. ഒടുക്കം തനിക്ക് എഴുതിവെച്ച എഴുത്തിൽ എന്താണ് അവൾ എഴുതിയത്? അവളെ മനസിലാക്കുന്ന,  ഇഷ്ടപ്പെടുന്ന ഒരാളുടെ കൂടെ ജീവിക്കാൻ പോകുന്നു എന്ന്. ഇനി താൻ എന്തിനു ജീവിക്കണം. മരിക്കണം. അതേ. താൻ മരിക്കുകയാണ്. ശ്വാസവായുവിന് കട്ടി കൂടിവരുന്നതായി സേതുവിന്‌ തോന്നി.

താൻ എവിടാ ഇപ്പോൾ? സേതു കണ്ണ് തുറക്കാൻ ശ്രമിച്ചു. ആരോ തന്നെ തള്ളിക്കൊണ്ട് പോകുന്നപോലെ. ഒന്നും വ്യക്തമല്ല. പുക വന്ന് മൂടിയപോലെ. ഇത് ആ ആശുപത്രിയല്ലേ? അവസാനം താൻ വീണ്ടും ഇവിടെ എത്തി. ഇരുപത് വർഷങ്ങൾക്ക് ശേഷം. വീണ്ടും ആ വൃദ്ധൻ. ഇയാൾ ഇപ്പോളും ഇവിടെ? അന്നത്തെ അതേ ദയനീയമായ കണ്ണുകൾ. അത് തന്നെ തന്നെ തുറിച്ചു നോക്കുന്നു. ആ നോട്ടം തന്നെ കൊളുത്തി വലിക്കുന്ന പോലെ.

"അവസാനകാലത്ത് ഞങ്ങൾക്ക് ഒരു ആശ്രയമാകേണ്ടിയിരുന്ന ഞങ്ങളുടെ മകൻറെ ചിതയ്ക്ക് നീ എന്നെക്കൊണ്ട് കൊള്ളി വെപ്പിച്ചു. അവനെക്കുറിച്ചുള്ള ഓർമ്മകളിൽ നീറി തന്നെ ഞങ്ങളും തീർന്നു. ഇന്ന് നീ ഇവിടെ എത്തിയിരിക്കുന്നു, സ്വന്തം മകളെ കുറിച്ചുള്ള ഓർമ്മകളും പേറി" അയാൾ ദൈന്യത നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു.

"ഇല്ല. ഞാൻ മനപ്പൂർവ്വം നിങ്ങളുടെ മകനെ കൊന്നിട്ടില്ല. എനിക്ക് മാപ്പ് തരൂ"

സേതുവിൻറെ മനസിലേക്ക് ആ രാത്രിയിലെ ദൃശ്യങ്ങൾ ഓടിയെത്തി.

*****************************************************************

"ഡാ നീ ഇന്ന് കുറച്ച് ഓവറാ. വണ്ടി ഞാൻ എടുക്കാം". മനോജിൻറെ സ്വരത്തിൽ ഒരു അപേക്ഷാഭാവം ഉണ്ടായിരുന്നു.

"ഒന്ന് പോടാ ചെക്കാ, അടിച്ചു പാമ്പായി നിന്നെയും ആ തടിയനെയും ട്രിപ്പിൾസ് വെച്ച് കൊണ്ട് പോയത് നിനക്ക് ഓർമയുണ്ടല്ലോ. പിന്നാ ഈ കാർ. നീ അങ്ങ് കയറിക്കേ"

വണ്ടിയിൽ കയറി സീറ്റ് ബെൽറ്റിടുമ്പോൾ ഒരു അവസാന ശ്രമം എന്ന നിലയിൽ മനോജ് ഒന്നുകൂടെ പറഞ്ഞു നോക്കി. "പോലീസ് എങ്ങാനും പിടിച്ചാൽ.."

"കാറിൽ ഒക്കെ ഏത് പോലീസ് ചെക്ക് ചെയ്യാനാടോ. ഇനി പോലീസ് പിടിച്ചാലും നിനക്ക് കുഴപ്പമില്ലല്ലോ. ചുമ്മാ പണിമുടക്കുമായി വന്നോളും" സേതു വണ്ടിയെടുത്തു.

മനോജ് പിന്നൊന്നും പറയാൻ പോയില്ല. പറഞ്ഞിട്ട് കാര്യമില്ല. ഭാഗ്യം, സമയം ഒരുമണി ആകുന്ന കൊണ്ട് റോഡിൽ ഒട്ടും തിരക്കില്ല. അല്ലാതെ തന്നെ സേതു വണ്ടി പറപ്പിച്ചേ ഓടിക്കാറുള്ളൂ. ഒഴിഞ്ഞ റോഡും നിറഞ്ഞ ലഹരിയും അവൻറെ കാലുകളെ ആക്‌സിലേറ്ററിൽ അമർത്തി. അതോടൊപ്പം അവൻ ഒരു സിഗരറ്റും കൂടെ എടുത്ത് ചുണ്ടിൽ വെച്ച് തീ കൊളുത്തി. മനോജിന് ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഈ സിഗരറ്റ് വലി. അതും കാറിൽ ഇരുന്ന്.

"ഡാ കോപ്പേ നീ സിഗരറ്റ് വലി നിർത്തി എന്നല്ലേ പറഞ്ഞത് എന്നിട്ടിപ്പോൾ പുകച്ചു തള്ളുന്നുണ്ടല്ലോ"

"നിർത്തിയെടാ. എന്നാലും രണ്ടെണ്ണം അടിച്ചാൽ രണ്ടു പഫ് എടുത്തില്ലേൽ ഒരു ഗുമ്മില്ല. അതാ ഈ കാറിനുള്ള സൗകര്യം" സേതു പറഞ്ഞു നിർത്തിയിട്ട് സിഗരറ്റ് ആഞ്ഞു വലിച്ചു.

കാർ മെഡിക്കൽ കോളേജ് ജംഗ്ഷൻ അടുത്തപ്പോഴാണ് അത് സംഭവിച്ചത്. പെട്ടെന്നായിരുന്നു എല്ലാം. റോഡിൻറെ ഇടതുവശത്ത് നിന്നും ഒരാൾ കാറിൻറെ മുന്നിലേക്ക് ചാടികയറി. ഞെട്ടി അയാൾ തിരിഞ്ഞു നോക്കിയതും കാർ അയാളെ ഇടിച്ചു തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ നിയന്ത്രണം വിടാതെ സേതു മുന്നോട്ടു കയറ്റി നിർത്തി. അവൻ കുടിച്ച മദ്യം മുഴുവൻ ആവിയായി പോയിരുന്നു. ഇടിയും തെറിച്ചു പോകുന്ന ആളെയും വ്യക്തമായി കണ്ട മനോജ് ഉടനെ അവസരത്തിനൊത്ത് ഉയർന്നു.

"ഡാ, പ്രശ്‌നമാണ്. നല്ല ഇടി കിട്ടി. നീ വേഗം പുറകോട്ട് ഇറങ്ങ്. വണ്ടി ഞാനാണ് ഓടിച്ചതെന്ന് പറയാം. അവൻറെ കുഴപ്പം ആണെങ്കിലും നിന്നെ ഈ അവസ്ഥയിൽ കണ്ടാൽ പണി പാളും."

ആദ്യത്തെ ഞെട്ടലിൽ നിന്നും ഉണർന്ന സേതു വേഗം പുറകിലേക്ക് കയറി ഇരുന്നു. ഡ്രൈവർ സീറ്റിലേക്ക് കയറിയ മനോജ് ഡോർ തുറന്നു പുറത്തേക്ക് ചെന്നു. ഭാഗ്യം ആരും സ്ഥലത്തില്ല. തുറന്നിരിക്കുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നും ഒരാൾ പുറത്തേക്ക് വരുന്നുണ്ട്. ദൂരെ ജംഗ്ഷനിൽ നിന്നും കുറച്ച് ആളുകൾ ഓടി വരുന്നുണ്ട്. സേതുവും പതിയെ പുറകിലെ ഡോർ തുറന്ന് ഇറങ്ങി. നടപ്പാതയിൽ ഒരു ടെലഫോൺ പോസ്റ്റിൻറെ ചുവട്ടിൽ ചോരയിൽ കുളിച്ച് ഒരു യുവാവ് കിടന്നു പിടയുന്നു. മനോജ് എത്തുമ്പോൾ തന്നെ മെഡിക്കൽ സ്റ്റോറുകാരനും എത്തിയിരുന്നു. മനോജ് പറഞ്ഞു. "ഞാൻ മര്യാദയ്ക്കാ വന്നത്. ഇയാൾ വട്ടം ചാടിയതാ".

"ഇയാൾ ഇപ്പോൾ കടയിൽ നിന്ന് മരുന്നും മേടിച്ച് ഇറങ്ങിയതാ. അൽപ്പം വെപ്രാളത്തിൽ ആയിരുന്നു. ഏതായാലും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാം. പിടിക്ക്."

കടക്കാരനും മനോജും കൂടെ അയാളെ പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോളേക്കും ഓടിയെത്തിയ രണ്ടു പേര് കൂടെ എത്തി സഹായിച്ചു.

"സേതൂ, നീ വണ്ടിയിലോട്ട് ഇരുന്ന് ഇയാളെ പിടിക്ക്. ഞാൻ വണ്ടിയെടുക്കാം" മനോജ് വിളിച്ചു പറഞ്ഞു.

തലയ്ക്ക് കൈ കൊടുത്ത് തളർന്നു നിന്നിരുന്ന സേതു ചാടി പുറകിലേക്ക് കയറി. എല്ലാവരും കൂടെ അയാളെ സേതുവിൻറെ മടിയിൽ കിടത്തി. ഓടി വന്ന ഒരു ചെറുപ്പക്കാരൻ കൂടെ മുന്നിൽ കയറി. മനോജ് വേഗം വണ്ടിയെടുത്തു. ഇടി കൊണ്ട യുവാവ് വേദന കൊണ്ട് പുളയുകയാണ്. അയാളുടെ തലയിൽ നിന്നും രക്തം തൻ്റെ പാൻറ്സിനെ നനക്കുന്നതായി സേതുവിന്‌ മനസിലായി. അവന് തലചുറ്റുന്ന പോലെ തോന്നി. അധികം പ്രായം ഒന്നും തോന്നുന്നില്ല. ഇരുപത് വയസ് അടുത്തേ കാണൂ. പെട്ടെന്ന് ആ പയ്യൻ അവൻറെ കയ്യിൽ പിടിച്ചിരുന്ന കടലാസ് കവർ സേതുവിൻറെ കയ്യിൽ കൊടുത്തു. "അമ്മയ്ക്ക് ....മരുന്ന്..അവിടെ ICU.."

അവൻറെ വാക്കുകൾ മുറിഞ്ഞു. അതുവരെ ചുരുട്ടി പിടിച്ചിരുന്ന ആ കൈ നിവർന്ന് താഴേക്ക് വീണു. സേതുവിൻറെ ഉടലിലൂടെ ഒരു കൊള്ളിയാൻ മിന്നി. തൻ്റെ മടിയിൽ കിടന്ന് ഒരു ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. അതും താൻ കാരണം. ഒന്ന് അലറി കരയണം എന്ന് അവന്  തോന്നി. പക്ഷെ ഒച്ച പുറത്തു വരുന്നില്ല. "ഡാ ഇയാള് ....പോയി  എന്ന് തോന്നുന്നു"

സേതു കരയുന്നതായി മനോജിന് തോന്നി. അവൻ വണ്ടി മെഡിക്കൽ കോളേജിൻറെ പോർച്ചിലേക്ക് ഓടിച്ചു കയറ്റി നിർത്തി. മനോജും മുന്നിലിരുന്ന ചെറുപ്പക്കാരനും കൂടെ ചാടി പുറത്തിറങ്ങി ഒരു ട്രോളി വലിച്ചുകൊണ്ട് വന്നു. അപ്പോളേക്കും ഒന്ന് രണ്ടു അറ്റൻഡർമാരും ഓടിയെത്തി. എല്ലാവരും കൂടെ അയാളെ ട്രോളിയിൽ കയറ്റി തള്ളിക്കൊണ്ടുപോകുന്നത് സേതു കാറിൽ നിർവികാരനായി നോക്കിയിരുന്നു. അവൻറെ കയ്യിൽ അപ്പോളും ചോരയിൽ കുതിർന്ന ആ മരുന്നു പൊതി ഉണ്ടായിരുന്നു.

സേതു പതിയെ ഡോർ തുറന്നിറങ്ങി വണ്ടിയിൽ ചാരി നിന്നു. കുറച്ചു കഴിഞ്ഞ് മനോജ് ഓടി വന്നു. കൂടെ വേറൊരാളും. "എടാ ആ പയ്യൻ രക്ഷപ്പെട്ടില്ല. പോലീസിൽ റിപ്പോർട് ചെയ്യണം. ഇവിടെ എയ്ഡ് പോസ്റ്റിൽ പോയി പറഞ്ഞിട്ട് വരാം. നീ ഇവിടെ നിന്നാൽ മതി."

"എടാ മനോജേ, ഞാൻ...." സേതു അവൻറെ മുഖത്ത് ദയനീയമായി നോക്കി അർത്ഥഗർഭമായി നിർത്തി.

"നമ്മുടെ തെറ്റല്ലല്ലോടാ. അവൻ ഇങ്ങോട്ട് വന്ന് ചാടിയതല്ലേ. നീ വിഷമിക്കാതെ. ഞങ്ങൾ പോയി റിപ്പോർട്ട് ചെയ്തിട്ട് വരാം" മനോജ് പോലീസ് എയ്‌ഡ്‌ പോസ്റ്റിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞു രണ്ട് പോലീസുകാരുമായി സംസാരിച്ചു കൊണ്ട് അവൻ വന്നു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റതിന്റെ നീരസം അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. മനോജ് അവർക്ക് ഇടിച്ച സ്ഥലം ഒക്കെ കാണിച്ചു കൊടുത്തു. അപ്പോളാണ് സേതുവിനെ പോലീസുകാർ കണ്ടത്. അവർ ചോദ്യഭാവത്തിൽ നോക്കുന്ന കണ്ടപ്പോൾ തന്നെ മനോജ് ചാടിക്കയറി പറഞ്ഞു. "ഇതാണ് എൻറെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ."

പോലീസുകാർ കാറിന് ചുറ്റി ഒന്ന് നടന്ന ശേഷം അകത്തേക്ക് പോയി. സേതു അവിടെ തന്നെ നിന്നു. അവൻറെ മനസ് ആകെ മരവിച്ചിരുന്നു. ഒരു പോലീസുകാരൻ തിരികെ എയ്‌ഡ്‌ പോസ്റ്റിലേക്ക് പോകുന്നത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ജീപ്പ് പോലീസ് അവിടെ എത്തി. ജീപ്പിൻറെ ശബ്ദം കേട്ടപ്പോൾ അകത്തു പോയ പോലീസുകാരൻ പുറത്തേക്ക് വന്നു. കൂടെ മനോജും. എസ് ഐയോട് പോലീസുകാരൻ കാര്യങ്ങൾ വിശദീകരിച്ചു. അയാൾ മനോജിനെ വിളിച്ച് ചോദ്യങ്ങൾ ചോദിച്ചു. അത് കഴിഞ്ഞ് അയാൾ സേതുവിനെ നോക്കി. "നീ ആണോ കൂടെ ഉണ്ടായിരുന്നത്?"

"അതേ"

"നീ വെള്ളമടിച്ചിട്ടുണ്ടല്ലേ?"

"ഹമ്...അതെ" സേതു തലയാട്ടി.

"നീ ആണോ വണ്ടി ഓടിച്ചത്?"

"അല്ല സാറേ, ഞാനാ" മനോജ് ഇടയ്ക്ക് കയറി പറഞ്ഞു.

"നിന്നോട് ചോദിച്ചില്ലല്ലോ. അങ്ങോട്ട് മാറി നിൽക്ക്"

"അല്ല സാറേ, അവനാ വണ്ടി ഓടിച്ചത്. ഞാൻ പുറകിൽ ഇരിക്കുവായിരുന്നു" സേതു പറഞ്ഞു.

"അതെന്താ നീ പുറകിൽ ഇരുന്നത്. ഇവനാരാ നിൻറെ ഡ്രൈവർ ആണോ"

"അല്ല സാറേ, എൻറെ വണ്ടിയാ. മദ്യപിച്ച കൊണ്ട് അവൻ ഓടിക്കാമെന്ന് പറഞ്ഞു. ഞാൻ ഉറങ്ങാം എന്നും പറഞ്ഞ് പുറകിൽ പോയതാ"

അവിടെ നിന്ന പോലീസുകാരൻ SI യോട് ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ ഉള്ള ഒരു പേഷ്യന്റിന്റെ മോൻ ആണെന്ന് പറഞ്ഞു. അവൻറെ അമ്മ ഇവിടെ ICU വിൽ ഉണ്ടത്രേ. എന്തോ മരുന്ന് മേടിക്കാൻ പോയതാ. ഇപ്പോൾ അച്ഛൻ ഇവിടുണ്ട്. അയാളുടെ അവസ്ഥയും അത്ര നല്ലതല്ലത്രേ. അത് കൊണ്ട് അറിയിച്ചിട്ടില്ല. വേറെ ബന്ധുക്കൾ ആരുമില്ല. ആകെ കഷ്ടത്തിൽ ആണ് അവരുടെ കാര്യമെന്നാ ഇവർ പറയുന്നത്.

SI അകത്തേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞു വന്നിട്ട് ഒരു പോലീസുകാരനോട് കാർ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. മനോജിനോട് ജീപ്പിൽ കയറി സംഭവസ്ഥലം കാണിക്കാൻ പറഞ്ഞു. പോകാൻ നേരം മനോജ് അവനെ സാരമില്ല. ഞാൻ നോക്കിക്കോളാം എന്ന ഭാവത്തിൽ ഒന്ന് നോക്കി. സേതുവും എയ്‌ഡ്‌ പോസ്റ്റിലെ പോലീസുകാരും മാത്രം അവശേഷിച്ചു.

അവർ എയ്‌ഡ്‌ പോസ്റ്റിലേക്ക് പോയപ്പോൾ സേതു പതിയെ അകത്തേക്ക് നടന്നു. അവൻറെ മനസ്സിൽ ആ പയ്യൻ പറഞ്ഞ അവസാന വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു. കയ്യിൽ അവൻ പിടിച്ചേൽപ്പിച്ച ആ മരുന്നുമായി അവൻ വേച്ചു വേച്ച് ICU ന്  നേരെ നടന്നു.

റിസപ്‌ഷനിൽ നിന്നും ഓടിവന്ന സിനി സിസ്റ്റർ പറഞ്ഞ വാർത്തകേട്ട് ഞെട്ടി ഇരിക്കുകയായിരുന്നു ICU വിലെ ഡ്യൂട്ടി നഴ്‌സുമാർ.

"നീ ശരിക്കും കണ്ടോ? അത് ആ പയ്യൻ തന്നെ ആണോ?"

"അതേ സിസ്റ്ററെ, കുറച്ചുമുൻപ് ആ ചെറുക്കൻ പുറത്തേക്ക് ഓടി പോകുന്നത് ഞാൻ കണ്ടതല്ലേ" സിനി സിസ്റ്റർ പറഞ്ഞു നിർത്തി

"ഈശ്വരാ, ഞാൻ പറഞ്ഞിട്ടാണല്ലോ അവൻ ആ മെഡിസിൻ മേടിക്കാൻ ഇപ്പോൾ പോയത്. അവൻറെ അമ്മയ്ക്ക് അത്ര വയ്യാത്ത കൊണ്ടാ രാത്രി വൈകിയിട്ടും ഞാൻ ആ മെഡിസിൻ കൊണ്ടുവരാൻ പറഞ്ഞത്. അവൻ പോയെന്നറിഞ്ഞാൽ അവൻറെ അച്ഛനും അമ്മയും പിന്നെ ജീവനോടെ ഉണ്ടാകില്ല. അത്രയ്ക്ക് അവശരാണ് അവർ" ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിസ്റ്റർ അത്രയും പറഞ്ഞപ്പോളേക്കും വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.

"അവൻറെ അച്ഛൻ..??" സിനി സിസ്റ്റർ ചോദ്യഭാവത്തിൽ നിർത്തി.

"ആകെ കഷ്ടമാ സിസ്റ്ററെ. നല്ല പ്രായം ഉണ്ട്. അമ്മയും അതേ പോലെ തന്നെ. അയാൾക്ക് കാഴ്ചയും കുറവാ ചെവിയും കേൾക്കില്ല. ഒറ്റ മോനാ. അവനാ എല്ലാം നോക്കുന്നത്. അച്ഛൻ ഇവിടെ തന്നെ ഉണ്ടാകും. അവന് ജോലിയൊന്നും ആയിട്ടില്ല. കാശില്ലാത്ത കൊണ്ടാ അമ്മയുടെ ഓപ്പറേഷൻ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത്. ഇന്നിപ്പോൾ ആരോടോ കാശ് കടം വാങ്ങാൻ പോയത് കൊണ്ടാ താമസിച്ചത്. മരുന്ന് കൊടുക്കേണ്ട സമയം കഴിഞ്ഞതിന് ഞാൻ രണ്ടു പറയുകയും ചെയ്തിരുന്നു" അവരുടെ കണ്ണുകൾ നിറഞ്ഞു.

നഴ്‌സ് റൂമിൽ സംസാരം കേട്ടാണ് സേതു വാതിൽക്കലേക്ക് ചെന്നത്.

ഒരു അപരിചിതനെ കണ്ട് നേഴ്‌സുമാർ പെട്ടെന്ന് സംസാരം നിർത്തി. രക്തം പുരണ്ട അവൻറെ വേഷം കൂടെ കണ്ടപ്പോൾ അവർ ഞെട്ടി.

"ഇവിടെ ഉള്ള ഒരു പേഷ്യന്റിന്റെ മോനെ വണ്ടി ഇടിച്ചു" അവൻ വിക്കി വിക്കി പറഞ്ഞു.

"ങാ ഞങ്ങൾ ഇപ്പോൾ അത് പറയുവായിരുന്നു. നിങ്ങൾ ആരാ?"

"ഞങ്ങളാ അവനെ ഇവിടെ എത്തിച്ചത്. ഈ മരുന്ന് അമ്മയ്ക്ക് ആണെന്ന് പറഞ്ഞു." സേതുവിൻറെ ശബ്ദം ഇടറി.

ഡ്യൂട്ടി നഴ്‌സ്‌ ഓടിവന്ന് മരുന്ന് കവർ മേടിച്ചു. രക്തം പുരണ്ട ആ കവർ കണ്ട് അവർ വിതുമ്പിപ്പോയി. ഏതാനും നിമിഷങ്ങൾക്ക് മുൻപ് താനാണല്ലോ അവനെ മരുന്ന് മേടിക്കാൻ പറഞ്ഞുവിട്ടത്. അവൻറെ രക്തം ഇതാ തൻറെ കയ്യിൽ പുരണ്ടിരിക്കുന്നു. അവർ തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു.

സേതു ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി. അയാളുടെ കണ്ണുകൾ അറിയാതെ ICU വിന് നേരെ നീണ്ടു. അവിടെ ഡോറിൽ പിടിച്ച്, അകത്തേക്ക് തുറിച്ചു നോക്കി ഒരു വൃദ്ധൻ നിൽക്കുന്നുണ്ടായിരുന്നു. അയാൾ പ്രതീക്ഷയോടെ പുറത്തേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. മരുന്ന് വാങ്ങാൻ പോയ മകനെയും കാത്ത്.

*******************************************************************

"ഇല്ല... നിങ്ങളുടെ മോനെ ഞാൻ അറിഞ്ഞുകൊണ്ടല്ല..." സേതുവിൻറെ വാക്കുകൾ കുഴഞ്ഞു. തൻറെ ട്രോളിയുടെ അടുത്ത് നിന്ന് ചിരിക്കുന്ന ആ വൃദ്ധൻറെ രൂപം മങ്ങി തുടങ്ങി, അവിടെ അതാ തൻറെ മോൾ നിന്ന് ചിരിക്കുന്നു. താൻ എന്നും കൊതിച്ചിരുന്ന അവളുടെ പഴയ ഓമനത്തം തുളുമ്പുന്ന ചിരി. അവളെ തൊടാനായി, ഒന്ന് തലോടാനായി, കൈകൾ ഉയർത്താനായി ഒരു ശ്രമം. സേതുവിൻറെ ദേഹം ഒന്ന് വിറകൊണ്ടു. പിന്നെ നിശ്ചലമായി. എന്നെന്നേക്കുമായി.