Friday, October 31, 2025

വായനാനുഭവം - സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ - കെ.ആർ മീര (Book Review - Sooryane Aninja oru Sthree by K R Meera)

വായനാനുഭവം - സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ - കെ.ആർ മീര  



ഒരു മലയാളി വനിതാ നോവലിസ്റ്റിന് സ്ത്രീകേന്ദ്രീകൃതമായി ഒരു നോവൽ എഴുതുന്നതിനുള്ള ചേരുവകൾ - സൽഗുണ സമ്പന്നയായ, വിദ്യാഭ്യാസമുള്ള, ഒരു കവിളത്തടിച്ചാൽ മറു കവിള് കാണിച്ചുകൊടുക്കുന്നത്ര ശുദ്ധയായ ഒരു നായിക ഒന്ന്, നായികയെ ഇടം വലം ദ്രോഹിക്കുന്ന കുറച്ച് പുരുഷ കഥാപാത്രങ്ങൾ, പുരുഷന്മാരുടെ ക്രൂരതയ്ക്ക് ഇരയായ കുറച്ച് സ്ത്രീ കഥാപാത്രങ്ങൾ. ഇജ്ജാതി ഫെമിനിസ്റ്റ് നോവലുകൾ കാണുമ്പോഴാണ് ബുധിനിയും അലാഹയുടെ പെൺമക്കളും കറയും പോലുള്ള നോവലുകൾ എഴുതി ജീവിക്കുന്ന പാവം സാറാ ജോസഫിനെ പൂവിട്ടു പൂജിക്കാൻ തോന്നുന്നത്.


ഞാൻ ഈയടുത്ത് വായിച്ച ശ്രീമതി കെ ആർ മീര എഴുതിയ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന നോവൽ പക്ഷെ അങ്ങനത്തെ ഫെമിനിസ്റ്റ് നോവൽ ഒന്നുമല്ല കേട്ടോ. ഒരു അവസരം വന്നപ്പോൾ ഞാൻ ആദ്യത്തെ ഖണ്ഡിക അങ്ങനെ എഴുതിയെന്നേ ഉള്ളൂ. ഘാതകൻ പോലെ, ആരാച്ചാർ പോലെ, ഖബർ പോലെ കെ ആർ മീരയുടേതായി ഞാൻ വായിച്ച മറ്റൊരു മനോഹര നോവലാണ് മേൽപ്പറഞ്ഞ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. പതിവ് പോലെ നായികാ പ്രാധാന്യം ഉള്ള നോവലാണ്. (സ്ത്രീകൾ എഴുതുമ്പോൾ സ്ത്രീകളെ കുറിച്ചല്ലാതെ പിന്നെ പുരുഷന്മാരെ വിവരിച്ച് എഴുതാൻ പറ്റുമോ അല്ലേ?)  മീര മാഡത്തിനെ കൊണ്ട് മാത്രം സാധിക്കുന്ന രീതിയിലുള്ള ആഴത്തിലുള്ള വർണ്ണന നമ്മളെ പിടിച്ചിരുത്തും. കഥാപാത്രത്തിന്റെ കൂടെ നടത്തിക്കും. അവൾക്ക് വേണ്ടി സഹതപിക്കും, അവളെ ദ്രോഹിക്കുന്നവർക്ക് നേരെ പല്ലിറുമ്മും. 2018 ഏപ്രിലിൽ ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ 2025 ഏപ്രിലിൽ പുറത്തിറക്കിയ പത്തൊൻപതാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 384 പേജുകളുള്ള പുസ്തകത്തിന്റെ വില 460 രൂപയായിരുന്നു. 


കഥയിലേക്ക് കടക്കാം. ബൈബിൾ പഴയ നിയമത്തിലെ കഥാപാത്രമായ ജെസബേൽ ന്റെ പേരുള്ള ഒരു വനിതാ ഡോക്ടർ ആണ് നായിക. കുടുംബകോടതിയിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. മുക്കാൽ ഭാഗവും കോടതി മുറിയിൽ നിന്നും പെട്ടെന്നു പോകുന്ന ഫ്‌ളാഷ് ബാക്ക് ആയാണ് കഥ വികസിക്കുന്നത്. ജെസബേൽ എന്ന പേര് തന്നെ ഒരൽപ്പം പ്രത്യേകതകളുള്ളതാണ്. ആ പേരിൽ നിന്നാണ് അവളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പഠനത്തിൽ വളരെ മിടുക്കിയായിരുന്ന, ദൈവ ഭയമുള്ള, രക്ഷകർത്താക്കളുടെ ചൊൽപ്പടിക്ക് വിധേയമായി ജീവിച്ചുവന്ന അവളുടെ ജീവിതം കല്യാണത്തെ തുടർന്ന് കീഴ്‌മേൽ മറിയുന്നു. അതിൽ നിന്നും പുറത്തുകടക്കാൻ അവൾ നടത്തുന്ന പോരാട്ടമാണ് ഇതിവൃത്തം. ശക്തമായൊരു സ്ത്രീ കഥാപാത്രമായി നായികയുടെ വല്യമ്മച്ചിയും അവൾക്ക് തുണയായുണ്ട്. കല്യാണം കഴിക്കാത്ത ഇൻട്രോവേർട്ട് ആയ പെൺകുട്ടികൾ ഇത് വായിച്ചാൽ കല്യാണം കഴിക്കാതിരിക്കാനും, ദുരിതം നിറഞ്ഞ ദാമ്പത്യജീവിതം നയിക്കുന്ന പെൺകുട്ടികൾ, ഇതിലെ നായികയുടെ അത്രയും അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നോർത്ത് പിടിച്ചുനിൽക്കാനും  സാധ്യതയുണ്ട്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞത് പോലെയാണ് നായിക നീതിക്കായി സമീപിക്കുന്ന കുടുംബക്കോടതി. കട്ട സ്ത്രീ വിരുദ്ധനായ ഒരു എതിർഭാഗം വക്കീൽ, അങ്ങേര് വിളമ്പുന്ന സ്ത്രീ വിരുദ്ധത ആസ്വദിച്ച് ചിരിക്കുന്ന ജഡ്ജിയും മറ്റുള്ളവരും. പിന്നെ കുറ്റം പറയാൻ പറ്റില്ല കേട്ടോ. എന്തിനും മറുപടി നമ്മുടെ നായികയ്ക്കുണ്ട്. പക്ഷെ എല്ലാം മനസ്സിൽ ആണെന്ന് മാത്രം. എന്ത് ചെയ്യാം സൽഗുണ സമ്പന്ന ആയിപ്പോയില്ലേ. വലം കൈ ചെയ്യുന്ന കാര്യങ്ങൾ ഇടം കൈ അറിയരുത് എന്ന രീതിയിൽ ആണ് അത്തരക്കാർ ജീവിക്കേണ്ടത്. ചെയ്തതിന്റെ നന്മ തിന്മകൾ ദൈവം വിലയിരുത്തിക്കോളും, ജഡ്ജിയും വക്കീലും പോകാൻ പറ. ഒട്ടേറെ കഥാപാത്രങ്ങൾ അവസാനം കടന്നു വരുന്നുണ്ട്. ഇവരൊക്കെ എന്തിനാ വന്നതെന്ന് ചോദിച്ചാൽ അവർ വന്നില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് പറയാൻ പറ്റില്ലല്ലോ. 


എന്തായാലും നല്ലൊരു ഒഴുക്കോടെ വായിച്ചു തീർക്കാൻ പറ്റുന്ന, അൽപ്പം ഓവറായി പോയില്ലേ എന്ന ചിന്ത മനസ്സിലുദിക്കാൻ അവസരം പോലും നൽകാതെ വായിച്ചു തീർക്കാൻ പറ്റിയ നോവലാണ് സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

Friday, October 24, 2025

വായനാനുഭവം - ഘാതകൻ, കെ.ആർ മീര (Book Review - Ghathakan by K R Meera)

വായനാനുഭവം - ഘാതകൻ, കെ.ആർ മീര 





കെ.ആർ മീരയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലായിരുന്നു "ഘാതകൻ". 2021 ഏപ്രിലിൽ ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ 2023 പുറത്തിറങ്ങിയ ആറാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത്. 688 പേജുകളുള്ള ഈ വലിയ നോവലിന്റെ വില 650 രൂപയായിരുന്നു. 688 പേജുകൾ. ആ വലുപ്പം തന്നെയായിരുന്നു നോവൽ വായന ഇത്രയും താമസിപ്പിക്കുവാനുള്ള ഒരു കാരണം. പക്ഷെ ഒരിക്കൽക്കൂടി വായിക്കണം എന്ന ആഗ്രഹം അവശേഷിപ്പിച്ചുകൊണ്ടാണ് നോവൽ വായന അവസാനിപ്പിച്ചത്. അമ്മാതിരി അത്ഭുതാവഹമായ രചനയാണ് കെ.ആർ മീര ഘാതകനിലൂടെ അവതരിപ്പിക്കുന്നത്. ഇത്ര ഒഴുക്കോടെ, അത്രമാത്രം കാര്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട്, എത്ര ശക്തമായ വിഷയങ്ങൾ നിരത്തിക്കൊണ്ട് എങ്ങനെ ഇത്രയും വലിയൊരു നോവൽ എഴുതാൻ സാധിക്കുന്നെന്ന് അത്ഭുതപ്പെട്ടുപോകുന്നു. ഓരോ പേജിലും വായനക്കാരനെ ഞെട്ടിക്കുന്ന ജീവിതഗന്ധിയായൊരു ത്രില്ലറായിരുന്നു ഘാതകനെന്ന് സത്യമായും ഞാൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ നോവൽ വായിക്കുവാൻ ഇത്രയും താമസിക്കില്ലായിരുന്നു.


നായിക സത്യപ്രിയ നടത്തുന്ന ഒരു അന്വേഷണമാണ് ഇതിവൃത്തം. നോട്ട് നിരോധനം നടത്തിയ നാളുകളിലൊന്നിൽ സത്യയ്ക്ക് നേരെ ഒരു കൊലപാതകശ്രമം നടക്കുന്നു. ആളുമാറി സംഭവിച്ചതായിരിക്കുമെന്ന് കരുതിയെങ്കിലും തൊട്ടു പിന്നാലെ വരുന്ന ഒരു ഫോൺ സന്ദേശത്തിൽ നിന്നും അത് ഒരു ആകസ്മിക സംഭവം അല്ലെന്നും തന്റെ പിന്നാലെ ഒരു ഘാതകൻ ഉണ്ടെന്നും സത്യാ മനസ്സിലാക്കുന്നു. ആരാണ് ആ ഘാതകൻ? അയാൾ എന്തിനാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നത്? ഈ അന്വേഷണങ്ങൾ നടത്താതെ താൻ കൊല്ലപ്പെട്ടാൽ എന്ന ചിന്തയിൽ നിന്നും അവളുടെ അന്വേഷണം ആരംഭിക്കുന്നു. ആ അന്വേഷണം ചെന്നെത്തുന്നത് അവളുടെ ചരിത്രത്തിലേക്ക് തന്നെയാണ്. ഞെട്ടലുളവാക്കുന്ന, പൊള്ളിക്കുന്ന അനുഭവങ്ങളാണ് പിന്നീടുള്ള ഓരോ പേജും നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഹൃദ്യവും ഉള്ളിൽ തൊടുന്നതുമായ സംഭാഷണങ്ങൾ, പ്രത്യേകിച്ചും നായികയും അമ്മ വസന്തലക്ഷ്മിയുമായുള്ള സംഭാഷണങ്ങൾ അതീവ ഹൃദ്യമാണ്. ഒരുവേള നാം സംശയിച്ചു പോകും ഇതിലെ നായിക ശരിക്കും സത്യ ആണോ അതോ അവളുടെ അമ്മയാണോ എന്ന്. എന്തായാലും ഒരു കാര്യം നിസ്സംശയം പറയാം. മലയാള സാഹിത്യലോകം കണ്ട ഏറ്റവും കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രം തന്നെയാണ് സത്യയുടെ അമ്മ വസന്തലക്ഷ്മി. 


സ്ത്രീ കേന്ദ്രീകൃതമായി പറയുന്ന കഥ ആയതിനാലാവാം നായികയ്ക്ക് എവിടെ തിരിഞ്ഞാലും പുരുഷ പ്രജകളുടെ കയ്യിൽ നിന്നും ദുരനുഭവം ഏറ്റുവാങ്ങുവാനാണ് വിധി. അത് സ്വന്തം വീട്ടിൽ അച്ഛനിൽ നിന്നും തുടങ്ങുന്നു. ഇതിനും മാത്രം ക്രൂരന്മാരാണോ പുരുഷന്മാർ എന്ന് പലകുറി മനസ്സിൽ തോന്നുമെങ്കിലും നിമ്ന വിജയ് എഴുതിയ ഏറ്റവും പ്രിയപ്പെട്ട എന്നോട് വായിച്ചപ്പോൾ തോന്നിയത് പോലെ ഓവറാക്കി ചളമാക്കല്ലേ എന്ന് പറയാൻ തോന്നാത്തത് കെ ആർ മീരയുടെ എഴുത്തിന്റെ ഭംഗി കൊണ്ടാണ്. എന്ത് രസമായിട്ടാണ്, എത്ര പ്രൊഫഷനലായാണ് കെ ആർ മീര കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. 


അവസാന വാക്ക് പറയുകയാണെങ്കിൽ അവിസ്മരണീയമായ വായനാനുഭവം !

Monday, October 20, 2025

വായനാനുഭവം - പട്ടുനൂൽപ്പുഴു - എസ് ഹരീഷ് (Book Review - Pattunoolppuzhu by S Harish)

വായനാനുഭവം - പട്ടുനൂൽപ്പുഴു - എസ് ഹരീഷ് 




മലയാളികൾക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ വായനാനുഭവം പകർന്നു നൽകിയ കൃതികളായിരുന്നു "മീശ"യും "ആഗസ്റ്റ് 17" ഉം. കേരളചരിത്രത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തിലൂടെ വായനക്കാരനെ കൈ പിടിച്ചു നടത്തിച്ച ആ നോവലുകൾ വായിക്കുമ്പോൾ ശരിക്കും ആ സൃഷ്ടികൾക്ക് വേണ്ടി നോവലിസ്റ്റ് നടത്തിയ തയ്യാറെടുപ്പുകളെയോർത്ത് അത്ഭുതം തോന്നിയിരുന്നു. അത്രത്തോളം ചരിത്രത്തെ പഠിച്ചെങ്കിൽ മാത്രമേ അത് ഒരു കഥ പോലെ അവതരിപ്പിക്കുവാനും തിരുത്തി എഴുതുവാനും സാധിക്കൂ. ആ മഹത്കൃത്യം നിർവഹിച്ച നോവലിസ്റ്റ് ശ്രീ എസ്. ഹരീഷ് ന്റെ ഏറ്റവും പുതിയ നോവലാണ് പട്ടുനൂൽപ്പുഴു. ആദ്യ രണ്ടുനോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാ തന്തുവാണ് ഇക്കുറി നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്നും മനസ്സിലായത് അദ്ദേഹം ആദ്യം എഴുതുവാൻ നിശ്ചയിച്ചിരുന്ന നോവലായിരുന്നു പട്ടുനൂൽപ്പുഴുവെന്നാണ്. പിന്നീട് മീശയും ആഗസ്റ്റ് 17 ഉം എഴുതിക്കഴിഞ്ഞ് പുറത്തിറങ്ങാനായിരുന്നു ഈ നോവലിന്റെ വിധി. മുൻ നോവലുകളിലൂടെ ഒരു നോവലിസ്റ്റ് എന്ന നിലയിൽ ശ്രീ ഹരീഷ് കൈവരിച്ച പരിചയസമ്പത്ത് മൂന്നാമത്തെ നോവലിന് ഗുണം ചെയ്തിട്ടുണ്ടെന്നുതന്നെ പറയാം. ആദ്യനോവലുകളിൽ കഥ പറഞ്ഞ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനവും കഥാതന്തുവും കൊണ്ടുവരാനുള്ള നോവലിസ്റ്റിന്റെ ശ്രമം വിജയിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.


2024 ഡിസംബറിൽ ഡിസി ബുക്സിലൂടെ പുറത്തിറങ്ങിയ നോവലിന്റെ 2025 ജൂണിൽ പുറത്തിറങ്ങിയ ഒൻപതാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. അതിൽ നിന്നും നോവൽ കൈവരിച്ച ജനപ്രീതി വ്യക്തമാണ്. 284 പേജുകളുള്ള നോവലിന്റെ വില 350 രൂപയാണ്. 


വായനയിലേക്ക് വരാം. ഇത് സാംസ യുടെ കഥയാണ്. സംസയെ ചുറ്റിപ്പറ്റിയുള്ളവരാണ് നോവലിൽ കടന്നുവരുന്ന മറ്റ് കഥാപാത്രങ്ങൾ. പൊതുവായി ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നത് ഏകാന്തതയാണ്. അന്തർമുഖനായ നായകൻ, മാനസിക പ്രശ്നങ്ങൾ നേരിടുന്ന നായകൻറെ സുഹൃത്ത്, ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയുന്നത് അന്വർത്ഥമാക്കുന്ന രീതിയിൽ സ്വപ്നലോകത്ത് ജീവിച്ച് ദുരന്തപര്യവസായിയായ ജീവിതം ചോദിച്ചുവാങ്ങുന്ന അച്ഛൻ കഥാപാത്രം, അതിന്റെ ഫലം അനുഭവിക്കുന്ന അമ്മ ആനി, അവരുടെ വീട്ടിലെ പട്ടി തുടങ്ങി വളരെ കുറച്ച് കഥാപാത്രങ്ങളാണ് നോവലിലുള്ളത്. അവരുടെ മാനസിക സംഘർഷങ്ങളും ചിന്താവ്യാപാരങ്ങളും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു. വിഷാദം, മരണം, ഏകാന്തത എന്നിവയാൽ നിർമ്മിക്കപ്പെട്ടൊരു കൂട്ടിനുള്ളിലെ പ്യൂപ്പ അവസ്ഥയിലാണ് ഈ കഥാപാത്രങ്ങൾ. ആ പ്യൂപ്പ അവസ്ഥയിൽ നിന്നും പൊട്ടിച്ച് പുറത്തുവരുന്ന ശലഭങ്ങളായി അവരെ കാണിക്കുന്നില്ല. പ്യൂപ്പയാവാൻ നിർമ്മിക്കുന്ന കൂടിനുവേണ്ടി ജീവൻ ത്യജിക്കേണ്ടിവരുന്ന പട്ടുനൂൽപ്പുഴുവിന്റെ പേര് നോവലിന് നൽകിയതും അതുകൊണ്ടാവാം.   


എസ്. ഹരീഷിന്റെ മുൻ നോവലുകൾ ഇഷ്ടപ്പെട്ടിട്ടുള്ള വായനക്കാർക്ക് തീർച്ചയായും ഇഷ്ട്ടപ്പെടുന്ന നോവൽ തന്നെയാണ് പട്ടുനൂൽപ്പുഴു. പരിചിതമെങ്കിലും നോവലിലാകെ നിറഞ്ഞു നിൽക്കുന്ന ഏകാന്തതയും വിഷാദവും എല്ലാവർക്കും ദഹിക്കണമെന്നില്ല. പക്ഷെ എന്നെ സംബന്ധിച്ച് ഇതിലെ പല സന്ദർഭങ്ങളും പരിചിതമായി തോന്നി. ആയതിനാൽ എന്റെ കപ്പിലെ കാപ്പി തന്നെയായിരുന്നു ഈ നോവലും.

Thursday, October 16, 2025

വായനാനുഭവം - മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ (Book Review - Mulberry Ennodu ninte Zorbatekkurichu parayu by Bennyamin)

വായനാനുഭവം - മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ




മലയാളിയായ നജീബ് എന്ന ചെറുപ്പക്കാരന് മലയാളികളുടെ സ്വപ്നഭൂമിയായിരുന്ന ഗൾഫിൽ വെച്ച് സംഭവിച്ച ദുരന്തകഥ "ആടുജീവിതം" എന്ന പേരിൽ അവതരിപ്പിച്ചുകൊണ്ട് മലയാള സാഹിത്യലോകത്തേക്ക്  ആധികാരികമായി കടന്നുവന്ന എഴുത്തുകാരനാണ് മുൻ പ്രവാസി കൂടിയായ ശ്രീ ബെന്യമിൻ. വായനക്കാരനെ നജീബിന്റെ കൂടെ നടത്തിക്കുന്ന, പൊള്ളിക്കുന്ന ഭാഷ തന്നെയായിരുന്നു ആടുജീവിതത്തിന്റെ വിജയത്തിന് പിന്നിലുള്ള ചാലകശക്തി. പിന്നീട് അദ്ദേഹം എഴുതിയ ഓരോ നോവലിലും വായനക്കാരനെ സത്യത്തിനും മിഥ്യയ്ക്കും ഇടയിൽ കെട്ടി വലിക്കുന്ന ഒരു മാന്ത്രികത ദർശിക്കാൻ സാധിക്കും. ആ ബെന്യമിൻ ഇക്കുറി മറ്റൊരു സംഭവകഥയുമായി വരുമ്പോൾ വായനക്കാരന് ധൈര്യമായി അതിലേക്ക് ഇറങ്ങാം. സത്യമേതാ മിഥ്യയേതാ എന്നറിയാത്തൊരു പ്രഹേളികയിലേക്കാണ് താൻ ഇറങ്ങാൻ പോകുന്നതെന്നൊരു വിശ്വാസത്തോടെ. ആ വിശ്വാസത്തോട് നൂറു ശതമാനം നീതി പുലർത്തിയ പുസ്തകമാണ് അദ്ദേഹം എഴുതിയ ഏറ്റവും പുതിയ നോവൽ "മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ"


എന്നിലെ വായനക്കാരൻ എത്രമാത്രം ശൈശവാവസ്ഥയിലാണ് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ നോവലിനെക്കുറിച്ച് അറിഞ്ഞപ്പോഴുണ്ടായ എന്റെ ആദ്യ പ്രതികരണം. "മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ" എന്തൊരു ഊളപ്പേര്! കേൾക്കുമ്പോഴേ അറിയാം കട്ട ക്രിഞ്ച്  ആണെന്ന്. മൾബറി എന്ത് പറയാനാണ്? ഇനി അതൊരു പേരാണെങ്കിൽ അങ്ങനെയൊക്കെ ആരെങ്കിലും പേരിടുമോ? സോർബയെക്കുറിച്ച് പറയാൻ ആരാണ് ഈ സോർബ. ബെന്യാമിൻ അടുത്തിടെ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തിയതായി അറിഞ്ഞിരുന്നു. ആ വഴിയിൽ കിട്ടിയ വല്ല യൂറോപ്യൻ കഥയുമായിരിക്കും. എന്തായാലും പുസ്തകത്തെ നൈസായി ഞാൻ അവഗണിച്ചു. പിന്നീട് പല കോണുകളിൽ നിന്നും നോവലിനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേട്ടുതുടങ്ങിയതുകൊണ്ടും അദ്ദേഹത്തിന്റെ മുൻ രചനകൾ ഓട് നിരാശപ്പെടുത്താതിരുന്നതുകൊണ്ടും രണ്ടതും കൽപ്പിച്ച് വാങ്ങിച്ചു. ഡി.സി ബുക്ക്സ് 2025 ജൂലൈയിൽ പുറത്തിറക്കിയ ആദ്യപതിപ്പിൽ ഒന്ന് തന്നെയാണ് വാങ്ങിയത് 431 പേജുകളുള്ള പുസ്തകത്തിന്റെ വില 499 രൂപയായിരുന്നു.


വായനാനുഭവത്തെക്കുറിച്ച് പറയാം. ആദ്യ പേജ് മുതൽ പിടിച്ചിരുത്തി വായിപ്പിക്കുന്ന ആഖ്യാനശൈലി. ബെന്യാമിന് മനോഹരമായി  യാത്രാവിവരണം രചിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന രീതിയിലാണ് ആദ്യ അദ്ധ്യായം. പിന്നീട്, നായികയായ ഡെയ്‌സി നടത്തുന്ന ഗ്രീസ് യാത്രയും അവരുടെ ഫ്ലാഷ് ബാക്കും ഇടകലർത്തി മുന്നോട്ടുപോകുന്നു. ഡെയ്സിയുടെ മൂന്ന് കാലഘട്ടങ്ങളാണ് കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിലൂടെ ആരാണ് ഡെയ്സിയെന്നും, അവരുടെ ഭർത്താവ് ഷെൽവിയെക്കുറിച്ചും അവരെ ഒന്നിപ്പിച്ച അവരുടെ ആരാധ്യപുരുഷനായ ഗ്രീക്ക് എഴുത്തുകാരൻ കസാൻദ്സാക്കിസിനെക്കുറിച്ചും അവരുടെ മൾബറി ബുക്ക്സ് എന്ന പുസ്തകപ്രസിദ്ധീകരണ സ്ഥാപനത്തെക്കുറിച്ചും സോർബയെക്കുറിച്ചുമൊക്കെ വിവരിക്കുന്നു. കോഴിക്കോടേക്ക് ഷെൽവിക്കും ഡെയ്സിക്കുമൊപ്പം നടക്കാൻ വായനക്കാരൻ നിർബന്ധിതനാകുന്നു. അവരുടെ വിജയങ്ങളിൽ സന്തോഷിക്കുന്നു. അവരുടെ ഇടർച്ചകളിൽ മനസ്സ് പതറുന്നു. ഒടുക്കം ഒരുതരം നിർവികാരതയോടെ ഒരു നെടുവീർപ്പോടെ വായിച്ച് തീർക്കുന്നു. യഥാർത്ഥ നജീബിനെ കണ്ടതുപോലെ യഥാർത്ഥ ഡെയ്സിയെയും കാണാൻ ഒരു ആഗ്രഹം ആ വായന അവശേഷിപ്പിക്കും. 


പുസ്തകപ്രസാധനം എന്താണെന്നും ആ മേഖലയിൽ നടക്കുന്ന മത്സരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഒരു പാഠപുസ്തകം പിലെ നോവൽ വിവരിക്കുന്നു. ഒരു പാഷൻ ആയി തുടങ്ങുന്ന സംരംഭം പിന്നീട് ബിസിനസ് മാത്രമായി കൂപ്പുകുത്തുമ്പോൾ ഉണ്ടാകുന്ന അധഃപതനവും ദുരന്തവും കണ്ണുതുറപ്പിക്കുന്നതാണ്. പുസ്തകമേളകളിൽ പോകുമ്പോൾ പേരറിയാത്ത നൂറുകണക്കിന് പ്രസാധകരെ കാണുവാൻ സാധിക്കും. ഈ നോവൽ വായിക്കുമ്പോൾ തിരിഞ്ഞുപോലും നോക്കാതെ കടന്നുപോയ ആ പ്രസാധകരെയൊക്കെ ഓർമ്മവരും. സാഹിത്യലോകം ഒരു കടലാണ്. മീനുകൾ പുസ്തകങ്ങളാവുമ്പോൾ എഴുത്തുകാർ മീൻപിടുത്തക്കാരാവുന്നു. അത് പ്രസിദ്ധീകരിക്കുന്നവർ കടപ്പുറത്ത് മൽസ്യം ലേലം ചെയ്യാൻ വരുന്ന തരകന്മാരെപ്പോലെയും ആണ്. ആയിരക്കണക്കിന് തീരങ്ങളിൽ ഒരേ സമയം ലേലം വിളികൾ നടക്കുന്നുണ്ട്. അതിൽ രക്ഷപെട്ടുപോയവർ ആരൊക്കെ? മൽസ്യം വിൽക്കാൻ വരുന്നവരെ അറിഞ്ഞാലും ആരാണ് ഈ താരകന്മാരെ അറിയുന്നത്?


എനിക്ക് അത്ഭുതം തോന്നിപ്പിച്ച ഒരു എഴുത്തുകാരനാണ് ശ്രീ ബെന്യമിൻ. എന്തൊരു എഴുത്താണ് അദ്ദേഹത്തിന്റെ. ബുധിജീവി ഭാഷയില്ലാതെ, വായനക്കാരനെ കിടിലം കൊള്ളിക്കുന്ന മലയാള പദങ്ങൾ കുത്തിനിറയ്ക്കാതെ എന്ത് മനോഹരമായാണ് അദ്ദേഹം ജീവിതങ്ങൾ വരച്ചിടുന്നത്. വായനക്കാരന്റെ പൾസ് അറിയുന്ന നിലവിലെ ഏറ്റവും മികച്ച എഴുത്തുകാരൻ താനാണെന്ന് മൾബെറിയിലൂടെ ബെന്യമിൻ അടിവരയിടുന്നു. ഓരോ നോവലിലും എഴുത്തുകാരൻ എന്ന നിലയിൽ  അദ്ദേഹം കൈവരിക്കുന്ന പുരോഗതി കൃത്യമായി വായിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇനിയും നമുക്ക് കാത്തിരിക്കാം സ്ഥലജലവിഭ്രമം വരുത്തുന്ന അടുത്ത നോവലിനായി.

Monday, July 14, 2025

വായനാനുഭവം - മാൽഗുഡിയിലെ നരഭോജി (Book Review - Malgudiyile Narabhoji by R K Narayan)

വായനാനുഭവം - മാൽഗുഡിയിലെ നരഭോജി  



സുപ്രസിദ്ധ ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ ശ്രീ ആർ.കെ നാരായൺ എഴുതിയ മാൽഗുഡിയിലെ നരഭോജി എന്ന നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. ആർ.കെ നാരായൺ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന സ്ഥലമാണ് മാൽഗുഡി. കർണ്ണാടകത്തിലെ മാൽഗുഡി എന്നത് അദ്ദേഹം സൃഷ്ടിച്ച ഒരു അത്ഭുത സാങ്കൽപ്പിക പ്രദേശമാണ്. ആ പ്രദേശത്തിനെ അടിസ്ഥാനമാക്കി പതിനാലോളം നോവലുകളും അതിലേറെ കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു നോവലാണ് മാൽഗുഡിയിലെ നരഭോജി. 

അത്ഭുതകരമായ ഒരു രചനയാണ്‌ ശ്രീ ആർ കെ നാരായണിന്റെത് . അദ്ദേഹത്തിന്റേതായ ഒരു സാമ്രാജ്യം - മാൽഗുഡി - സൃഷ്ടിക്കുന്നു. അവിടെ അദ്ദേഹം ഇതിഹാസങ്ങൾ രചിക്കുന്നു. സത്യവും മിഥ്യയും തിരിച്ചറിയാൻ പറ്റാത്ത ചുഴിയിലകപ്പെട്ടതുപോലെ വായനക്കാർ വട്ടം ചുറ്റുന്നു. ആ മാൽഗുഡിയിലെ സാധാരണക്കാരനായ ഒരു പ്രസ് ഉടമയുടെ കഥയാണ് മാൽഗുഡിയിലെ നരഭോജി. നടരാജ്. അദ്ദേഹവും കുടുംബവും പ്രസും അവിടെ വരുന്ന സുഹൃത്തുക്കളും കസ്റ്റമേഴ്സും പിന്നെ ജീവനക്കാരനായ ശാസ്ത്രിയും. ഇതാണ് അദ്ദേഹത്തിന്റെ ലോകം. ഏതൊരു ഇന്ത്യക്കാരനും മനസിലാക്കാൻ, അല്ലെങ്കിൽ ഉൾക്കണ്ണിൽ കാണുവാൻ സാധിക്കുന്ന ഒരു ലോകം. അവിടേക്ക് ഒരാൾ കടന്നു വരുന്നു. അയാളുടെ കടന്നുവരാളോടെ നടരാജന്റെ ജീവിതത്തിലും മാൽഗുഡിയിലും ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഇതിവൃത്തം. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന രചനാ രീതി. 


കാലംതെറ്റിയുള്ള വായനയായിരുന്നെങ്കിലും കാലാതീതമായ ഒരു കൃതി ആയതിനാൽ ആസ്വാദനത്തിന് കുറവുകളൊന്നും സംഭവിച്ചില്ല. കുറച്ച് ദിവസത്തേക്ക് മാൽഗുഡിയിൽ ഒന്ന് പോയി വന്ന പ്രതീതി ജനിപ്പിച്ച നോവൽ. 2019 ൽ മലയാളം പരിഭാഷ തയ്യാറാക്കിയത് ശ്രീ സൈനു കുര്യൻ ജോർജ് ആണ്. ഡിസി ബുക്ക്സ് ആയിരുന്നു പ്രസാധകർ.