Wednesday, September 26, 2018

പുസ്തക നിരൂപണം : തൃക്കോട്ടൂർ പെരുമ


തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകത്തിന് ശേഷം തികച്ചും യാദൃശ്ചികം ആയി ഞാൻ വായിച്ച പുസ്തകം ആണ് ശ്രീ യു എ ഖാദർ എഴുതിയ തൃക്കോട്ടൂർ പെരുമ. 1982 ഇൽ ആദ്യ പതിപ്പ് ഇറക്കിയ ഈ കൃതിക്ക് 1984 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി.തുടർച്ചയായി രണ്ട് അക്കാദമി അവാർഡ് കൃതികൾ വായിക്കുക, അത് രണ്ടും ഓരോ ദേശത്തെ കുറിക്കുന്ന പുസ്തകങ്ങൾ ആകുക, കഥാ പശ്ചാത്തലം എനിക്ക് നേരിട്ട് അനുഭവിക്കാനായിട്ടില്ലാത്ത വടക്കൻ കേരളം ആവുക എന്നിവ എനിക്ക് കൗതുകം ആയി തോന്നി. തക്ഷൻകുന്ന് സ്വരൂപവും ആയുള്ള സാമ്യങ്ങൾ ഈ പറഞ്ഞതോടെ തീർന്നു. മലയാള സാഹിത്യത്തിൽ ഇതുവരെ ഞാൻ വായിച്ചിട്ടില്ലാത്ത ഒരു രീതിയാണ് യു എ ഖാദർ തൃക്കോട്ടൂർ പെരുമയിൽ കാണിച്ചു തന്നത്.

ഒരു ദേശത്തിൻറെ കൃതി ആണ് തൃക്കോട്ടൂർ പെരുമ. തൃക്കോട്ടൂർ എന്ന വടക്കൻ മലബാറിലെ ഒരു ഗ്രാമത്തിലെ സംഭവ വികാസങ്ങൾ. ഇത് ഒരു കഥ അല്ല. പല പല കഥകൾ, തൃക്കോട്ടൂരിലെ സംഭവങ്ങൾ, അതിൻ്റെ വിവരണമാണ് ഈ പുസ്തകം. നാല് ഭാഗങ്ങളിലായി പതിനൊന്ന് പഴങ്കഥകളാണ് തൃക്കോട്ടൂർ എന്ന ചരടിൽ കോർത്ത് ശ്രീ ഖാദർ എഴുതിയിരിക്കുന്നത്. ആ പഴങ്കഥകളിൽ നമുക്ക് ഒരു വടക്കൻ മലബാർ ഗ്രാമത്തിൻറെ ജീവിതം തൊട്ടറിയാം, അവരുടെ ആ കാലഘട്ടത്തെ അടുത്തറിയാം, ആ വിശ്വാസങ്ങളിൽ പങ്കു ചേരാം. 

തൃക്കോട്ടൂരിനെയും അവിടുത്തെ പ്രമാണിമാരെയും അവർക്ക് ആ സമൂഹത്തിൽ ഉണ്ടായിരുന്ന നിലയും വിലയും സ്വാധീനവും കയ്യൂക്കും കാണിച്ചുതരുന്നതാണ് ഒന്നാമത്തെ ഭാഗത്തിലെ കഥകൾ. ഇവ ആ കാലഘട്ടത്തിലെ കേരളത്തിലെ ഏതൊരു ഗ്രാമത്തിലെയും കാഴ്ചകൾ തന്നെ അല്ലെ എന്ന് സംശയിക്കത്തക്ക വിധത്തിൽ ആണ് നമുക്ക് അനുഭവേദ്യമാക്കി തരുന്നത്. തുടർന്നുള്ള ഭാഗങ്ങളിൽ ആ ഗ്രാമത്തിൻറെ ചൂടും ചൂരും നേരും നെറികേടുകളും കാണിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെ നമുക്ക് ദർശിക്കാം. പെണ്ണിനും മദ്യത്തിനും വിശ്വാസത്തിനും പ്രണയത്തിനും ഒരു കാലഘട്ടത്തിൽ കേരള സമൂഹത്തിൽ ഉണ്ടായിരുന്ന സ്വാധീനം വിവരിക്കുന്നതാണ് തൃക്കോട്ടൂർ പെരുമയിലെ ഓരോ കഥകളും.

പരസ്പര ബന്ധമില്ലാത്ത കുറെ കഥകളെ കോർത്തിണക്കിയ ഒട്ടനവധി ചിത്രങ്ങൾ കേരള കഫേക്ക് ശേഷം പുറത്തിറങ്ങുകയുണ്ടായി. അതേ പോലെ കുറെ കഥകളായാണ് എനിക്ക് ഈ നോവൽ അനുഭവപ്പെട്ടത്. തൃക്കോട്ടൂർ എന്ന ഗ്രാമം ആണ് പശ്ചാത്തലം എന്ന് മാത്രം. പതിനൊന്ന് കഥകൾ, അതിൽ ഒന്ന് രണ്ടെണ്ണം ചെറുതായി ബോറടിപ്പിച്ചു എന്ന് സമ്മതിക്കാതിരിക്കാൻ പറ്റില്ല. എങ്കിലും വായിക്കുന്ന ഓരോ കഥയെയും മനസ്സിൽ കാണിച്ചുതരാൻ യു എ ഖാദറിന് സാധിച്ചു.  കഥാപാത്രങ്ങളെ വായിക്കുമ്പോൾ വിധേയനിലെ മമ്മൂട്ടിയുടെ ഭാസ്ക്കര പട്ടേലരും  മാണിക്യത്തിലെ അഹമ്മദ് ഹാജിയും ഗസലിൽ നാസർ അവതരിപ്പിച്ച തങ്ങളും ഒക്കെ മനസ്സിൽ വന്നു. ഈ ചിത്രങ്ങൾ എല്ലാം ഈ പുസ്തകം ഇറങ്ങി വർഷങ്ങൾ  കഴിഞ്ഞാണ് ഇറങ്ങിയത് എന്നത് മറ്റൊരു കാര്യം.

അവസാന വാക്ക്: വായിച്ചിരിക്കേണ്ട പുസ്തകം 

No comments:

Post a Comment