2023 ൽ വായിക്കണം എന്ന് ആഗ്രഹിച്ച് 2024 തുടക്കത്തിൽ വായിച്ചുതീർത്ത പുസ്‌തകമാണ് ഡോ.നിഖിലേഷ് മേനോൻ രചിച്ച ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന നോവൽ ഹനനം. ആരോഗ്യവകുപ്പിൽ കോവിഡ് കാലഘട്ടത്തിലൊക്കെ ശ്രദ്ധേയമായ സേവനങ്ങൾ നൽകിയ ഡോക്ടറാണ് ഡോ.നിഖിലേഷ് മേനോൻ. അദ്ദേഹം ഒരു ക്രൈം വിഭാഗത്തിലെ ഒരു നോവലുമായി എത്തുമ്പോൾ പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന ബേബി ബ്ലൂസ് എന്ന മാനസികാവസ്ഥയെ ചുറ്റിപ്പറ്റിയാണ് കഥാതന്തുവിനെ വികസിപ്പിച്ചിരിക്കുന്നത്. ഹനനം എന്ന വാക്കിന് ഉപദ്രവം, പീഡനം എന്നൊക്കെയാണ് അർത്ഥം. പുസ്തകത്തിൻറെ പുറംചട്ടയിൽ പൊക്കിൾക്കൊടിയോടുകൂടിയ ഭ്രൂണാവസ്ഥയിലുള്ള ഒരു കുഞ്ഞിൻറെ ചിത്രമാണ് നൽകിയിരിക്കുന്നത്. ഇതുരണ്ടും കൂടി കൂട്ടിആലോചിച്ചുകഴിഞ്ഞപ്പോൾ അബോർഷൻ, അതിനെത്തുടർന്നുള്ള എന്തെങ്കിലും സംഭവവികാസങ്ങൾ ആയിരിക്കും പ്രതിപാദ്യം എന്നോർത്ത് മേടിക്കുവാൻ ഒന്ന് മടിച്ചിരുന്നു. 2022 അവസാനകാലഘട്ടത്തിൽ ഈ നോവലിനെക്കുറിച്ച് കുറേ നല്ല അഭിപ്രായങ്ങൾ കേട്ടതിനെത്തുടർന്നാണ് 2023 വായിക്കുവാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
വായനാനുഭവം ആദ്യമേ പറയാം. നിരാശപ്പെടുത്തിയില്ല. ഒരു സാദാ ക്രൈം ത്രില്ലർ. അത്ര ഭീകരമായ സംഭവവികാസങ്ങളോ ട്വിസ്റ്റുകളോ ഇല്ല. പക്ഷെ അവതരിപ്പിച്ചിരിക്കുന്ന രീതി പുതുമയുള്ളതാണ്. ശരിക്കും രണ്ട് നോവലുകൾ വായിക്കുന്ന ഒരു പ്രതീതി ലഭിക്കും. രണ്ട് ക്രൈം ത്രില്ലറുകൾ. രണ്ടിലും അത്യാവശ്യം സസ്‌പെൻസ് നിലനിർത്തിതന്നെ പാരലലായി മുന്നോട്ട് കൊണ്ടുപോകാൻ നോവലിസ്റ്റിനായിട്ടുണ്ട്. അദ്ദേഹത്തിൻറെ മൂന്നാമത്തെ കൃതി ആണ് ഹനനം. ആദ്യ കൃതികളും ക്രൈം ത്രില്ലർ വിഭാഗത്തിൽ തന്നെ ഉള്ളവയാണ്. വായിച്ചിട്ടില്ലാത്തതിനാൽ അടുത്ത വായനയിൽ ആ പുസ്തകങ്ങളും പരിഗണിക്കണം. നവയുഗ ക്രൈം ത്രില്ലറുകളിൽ നോവലിസ്റ്റുകൾക്ക് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ടെക്നോളജിയിലുള്ള കുതിച്ചുചാട്ടവും ഫോറൻസിക് സാധ്യതകളുമൊക്കെ കൃത്യമായ അപഗ്രഥനം നടത്തേണ്ടിവരും. ക്രൈം നടത്തുന്ന രീതിയിൽ വ്യത്യസ്തത ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിർത്തേണ്ടിവരും. തീർച്ചയായും ഈ കാര്യങ്ങളിലൊക്കെ കൃത്യമായ മുന്നൊരുക്കങ്ങൾ ഡോ. നിഖിലേഷ് മേനോൻ നടത്തിയിട്ടുള്ളതായിക്കാണാം. പ്രത്യേകിച്ചും അദ്ദേഹത്തിൻറെ കോർ ഏരിയ ആയ മെഡിക്കൽ സാധ്യതകളിൽ.
No comments:
Post a Comment