Sunday, May 17, 2026

വായനാനുഭവം - സമ്പർക്കക്രാന്തി - വി ഷിനിലാൽ (Novel Review - Sambarkakranthi by V Shinilal)

വായനാനുഭവം - സമ്പർക്കക്രാന്തി - വി ഷിനിലാൽ 



2022 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് വി ഷിനിലാലിന്റെ "സമ്പർക്കക്രാന്തി". ആ ഒരു അറിവിന്റെ പുറത്താണ് നോവൽ വായനയ്‌ക്കായി തിരഞ്ഞെടുത്തത്. തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യ നോവലാണ് ഇത് എന്ന് പുറംപേജിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ആദ്യാവസാനം തീവണ്ടിയാണ് പശ്ചാത്തലം. കഥയാവട്ടെ തീവണ്ടി പാളങ്ങൾ പോലെ ഒരിക്കലും തമ്മിൽ സന്ധിക്കാതെ ലീനിയറായി നീണ്ടുപോകുന്നതും. പല ജാതി, മത, ഭാഷാ സംസ്കാരമുള്ള ആളുകൾ ഒരുമിച്ച് കൂടുന്ന തീവണ്ടിയെ ഒരു മിനി ഇന്ത്യയായിട്ടാണ് നോവലിസ്റ്റ് കാണുന്നത്. വിവിധ ജനപഥങ്ങളിലൂടെ ആ തീവണ്ടി ഓടുന്നു. 

പ്രതീകാത്മകമായി തീവണ്ടിയെയും അതിലെ യാത്രക്കാരെയും മുൻനിർത്തി സമകാലിക ഇന്ത്യയെക്കുറിച്ചുള്ള ആവലാതികളാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി. ദക്ഷിണ റയിൽവേയിലെ ഉദ്യോഗസ്ഥനായതിനാലും വടക്കേ ഇന്ത്യയിലുൾപ്പെടെ ജോലിയുടെ ഭാഗമായോ അല്ലാതെയോ സഞ്ചരിച്ചിട്ടുള്ള പരിചയമുള്ളതിനാലും ആധികാരികമായി കഥാസന്ദർഭങ്ങൾ ഒരുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. പോരാത്തതിന് നല്ല കയ്യടക്കമുള്ള ഭാഷയും. വിനയ്‌ഫോർട്ടിന്റെ എസ്.ഐ കഥാപാത്രം മോഹിനിയാട്ടം സിനിമയിൽ പറയുന്നതുപോലെ എനിക്ക് അത്രയ്‌ക്കങ്ട് മനസ്സിലായില്ല എങ്കിലും എന്തൊക്കെയോ വലിയ വലിയ കാര്യങ്ങൾ വരികൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നി. ജീവിതത്തെയും സമകാലിക ഇന്ത്യയെപ്പറ്റിയും അദ്ദേഹം മുന്നോട്ടുവെച്ച ചില കാഴ്ചപ്പാടുകളോട് 100% യോജിക്കാമെന്നും തോന്നി. 

തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കുന്ന സമ്പർക്കക്രാന്തി എക്സ്പ്രസിനൊപ്പം യാഥാർഥ്യവും ഭാവനയും യാത്ര തുടങ്ങുന്നു. ഇതിൽ ഭാവനയേതാ യാഥാർഥ്യം ഏതാ എന്ന് മിക്കപ്പോഴും തിരിച്ചറിയാൻ പറ്റാതെവരും. ഗൗരി ലങ്കേഷ്, കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾ ഒക്കെ ഇടയ്ക്ക് വന്നുപോകുന്നത് കാണാം. ട്രെയിനിനുള്ളിൽ ഒരു അധികാരകേന്ദ്രം രൂപീകരിക്കുന്ന കുറച്ച് ആൾക്കാരെയും കാണാം. അതാണ് പറഞ്ഞത്. ഇതിനൊക്കെ എന്തൊക്കെയോ വലിയ അർത്ഥങ്ങളുണ്ട്. അല്ലാതെ ചുമ്മാ അക്കാദമി അവാർഡ് ഒന്നും ലഭിക്കില്ലല്ലോ. 

എന്തായാലും എനിക്ക് ഈ നോവൽ ഇഷ്ടപ്പെട്ടു. അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കണ്ടല്ല, അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ ശക്തികൊണ്ട്. 

2019 ഡിസംബറിൽ ഡിസി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ 2024 നവംബറിൽ പ്രസിദ്ധീകരിച്ച പത്താമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 264 പേജുകളുള്ള നോവലിന്റെ വില 299 രൂപ. 

No comments:

Post a Comment