Monday, November 9, 2009

എന്റെ യാത്രകള്‍ 1- ഒരു യാത്രികന്റെ ജനനം.

യാത്ര. കുട്ടിക്കാലം മുതലേ എനിക്ക് തീറ്റി പോലെ താത്പര്യം തോന്നിയിരുന്ന ഒന്നാണ് അതും. എങ്ങനെ ആണ് അത് എന്റെ മനസ്സില്‍ കേറി പറ്റിയത് എന്ന് ചോദിച്ചാല്‍ കുറെ ഉണ്ട് പറയാന്‍. ആദ്യ കാലത്തൊക്കെ പൊള്ളേത്തൈ എന്ന ഇട്ട വട്ടത്തില്‍ തികച്ചും സംത്രിപ്തന്‍ ആയിരുന്നു ഞാന്‍ . അത് കൊണ്ടു തന്നെ അമ്മയും അച്ഛനും വല്ലപ്പോളും ചേച്ചിയെയും കൂട്ടി ആലപ്പുഴയും ചേര്‍ത്തലയും ഒക്കെ പോകുന്നത് വല്യ കാര്യം ആക്കി എടുത്തിരുന്നില്ല. അത്രേം സ്വാതന്ത്ര്യം കിട്ടിയല്ലോ എന്നോര്‍ത്തു അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള തത്രപാടില്‍ ആയിരുന്നു ഞാന്‍. കന്നിനെ കയറൂരി വിട്ട പോലെ ഞാന്‍ പൊള്ളേത്തൈയുടെ വിരിമാറിലൂടെ വിരാജിച്ചു നടക്കും. യാത്ര പോയവര്‍ തിരിച്ചു വരുമ്പോള്‍ പാവം അല്ലേ, വീട്ടില്‍ ഒറ്റയ്ക്ക് നിന്നതല്ലേ എന്നൊക്കെ ഓര്ത്തു കാഡ്ബരീസും ഡയറി മില്‍ക്കും ഒക്കെ കൊണ്ടു വന്നപ്പോളാണ് പൊള്ളേത്തൈ സിറ്റിക്ക് പുറത്തു അതി വിശാലം ആയ സാമ്രാജ്യം എനിക്കായി കാത്തിരുപ്പുണ്ട് എന്ന സത്യം ആദ്യമായി ഞാന്‍ മനസിലാക്കിയത്. സേവി ചേട്ടന്റെ മുറുക്കാന്‍ കടയില്‍ നിന്നും പതിനഞ്ചു പൈസക്ക്‌ ഗ്യാസ് മിട്ടായിയും ഓറഞ്ച് മിട്ടായിയും തിന്നു ശീലിച്ച എനിക്ക് പെന്‍സില്‍ ബോക്സ്‌ പോലെ ഇരിക്കുന്ന ആ മിട്ടയികള്‍ വല്ലാത്ത ഒരു അനുഭൂതി തന്നെ ആണ് തന്നത്. ഇനി ഇവര്‍ പോകുമ്പോള്‍ കൂടെ പോകണം എന്നും തീരുമാനിച്ചു.


കെ എസ് എഫ്‌ ഇ യില്‍ ചിട്ടിപ്പണം അടക്കാന്‍ അമ്മ എല്ലാ മാസവും ആലപ്പുഴ പോകും. അങ്ങനെ അടുത്ത തവണ പോകുമ്പോള്‍ എന്നേം കൊണ്ടു പോകണം എന്ന അടിയന്തിര പ്രമേയം ഞാന്‍ മുന്നോട്ടു വെച്ചു. ഇനി ഇവനെ നിര്‍ത്തീട്ടു പോയാല്‍ ഞാന്‍ വല്ല അമ്പലത്തിലും ഭജന ഇരിക്കാന്‍ പോകും. എന്നെ കൊണ്ടു വയ്യ നാട്ടുകാരുടെ തെറി കേള്‍ക്കാന്‍ എന്ന പ്രസംഗത്തോടെ അമ്മൂമ്മ എനിക്കുള്ള പിന്തുണ പ്രഗ്യാപിച്ചു. അല്ല അമ്മൂമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല. ഒരു തവണ അമ്മ ആലപ്പുഴയില്‍ നിന്നും വരുമ്പോള്‍ വീടിനു മുന്നില്‍ സാമാന്യം തരക്കേടില്ലാത്ത ആള്‍ക്കൂട്ടം. പൊള്ളേത്തൈ പള്ളിയിലെ ബുധനാഴ്ച നൊവേന ഇനി വീട്ടിലോട്ടെങ്ങാനും മാറ്റിയോ എന്ന് ആണ് ആദ്യം അമ്മ ഓര്‍ത്തത്‌. താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന അമ്മൂമ്മയെ കണ്ടപ്പോള്‍ പിന്നെ ആദിയായി.ഇനി എനിക്കെങ്ങാനും???പിന്നെ ആണ് മനസിലായത്, കൂടിയവരില്‍ പകുതി ആള്‍ക്കാര്‍ പരാതിക്കാരും ബാക്കി ഉള്ളവര്‍ എനിക്കുള്ള ശിക്ഷണ നടപടി കണ്ടു സായൂജ്യം അടയാനും വന്നവരും ആണെന്ന്. എല്ലാവരുടേം വായില്‍ ഇരിക്കുന്ന കേട്ടു കലി കയറി ശിക്ഷിക്കാന്‍ തീപ്പെട്ടി മരത്തിന്റെ കമ്പും പറിച്ചു വന്ന അമ്മ ആദ്യം ചമ്മി, ശിക്ഷ കാണാന്‍ വന്നവര്‍ പിന്നെ ചമ്മി. കാരണം ഞാന്‍ അപ്പോള്‍ രണ്ടു ഫാര്‍ലോങ്ങ്‌ അപ്പുറത്തുള്ള അമ്പല പറമ്പില്‍ പൊരിഞ്ഞ ഇന്ത്യ പാക്‌ യുദ്ധത്തില്‍ ആയിരുന്നു. യുദ്ധം ചെയ്തു ക്ഷീണിച്ചു വന്ന എന്നോട് വല്ലാത്ത പണി തന്നെ ആയിപ്പോയി അമ്മ കാണിച്ചത്. റാംബോ സിനിമയില്‍ സ്ടാലനോട് പോലും അവന്റെ മേലധികാരികള്‍ ഇതിലും നന്നായി പെരുമാറും എന്ന് തോന്നിപ്പോകും. അങ്ങനെ ഉള്ള അനുഭവങ്ങള്‍ ഉള്ള കൊണ്ടു എന്റെ പ്രമേയം പാസാക്കാന്‍ അമ്മ തീരുമാനിച്ചു.


സേവി ചേട്ടന്റെ മുറുക്കാന്‍, മിട്ടായി കടയും കുമാരന്‍ ചേട്ടന്റെ പച്ചക്കറി കടയും മണിയന്‍ ചേട്ടന്റെ ചായ കടയും കൊടി കുത്തി വാഴുന്ന ഞങ്ങളുടെ പൊള്ളേത്തൈ സിറ്റിയില്‍ നിന്നും ആലപ്പുഴയില്‍ എത്തിയ എനിക്ക് അതൊരു മെട്രോ പൊളിട്ടന്‍ സിറ്റി ആയി തന്നെ തോന്നി. അക്കരെ അക്കരെ സിനിമയില്‍ ശ്രീനിവാസന്‍ കണ്ണും മിഴിച്ചു നിന്നപോലെ ഞാന്‍ ഓരോ ബെക്കരിയുടെയും വാതുക്കല്‍ അന്തം വിട്ടു നിന്നു. മണിയന്‍ ചേട്ടന്റെ കടയിലെ ഗാന്ധിജി കടിച്ച ബോണ്ടയും സര്‍ക്കാര്‍ ഓഫീസില്‍ ഫയല്‍ അടുക്കി വെച്ച പോലെ ഇരിക്കുന്ന മടക്കു ബോളിയും (ഓരോ ആഴ്ച കഴിയുമ്പോളും അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞു പാളി പൊട്ടി വീഴുന്ന പോലെ ഓരോ പാളികള്‍ അടര്‍ന്നു വീണു കൊണ്ടിരിക്കും) ആയിരുന്നു എന്നെ സംബന്ധിച്ച് ബേക്കറി സാധനങ്ങള്‍. അത് കൊണ്ടു തന്നെ ആലപ്പുഴയുലെ ബെക്കരിയില്‍ കയറിയ ഞാന്‍ ഏതെടുക്കും മാതാവേ എന്ന അവസ്ഥയില്‍ ആയിരുന്നു. "ദൈവമേ ഓറഞ്ച് ഇടിയപ്പമോ?? "എന്ന് ഞാന്‍ ജിലെബിയെ നോക്കി അല്ഭുതപ്പെട്ടത്‌ അല്പം ഉച്ചത്തില്‍ ആയി പോയെന്ന് അമ്മ എന്റെ വായ് പൊത്തി പിടിച്ചു പുറത്തേക്ക് കൊണ്ടു പോയപ്പോള്‍ മനസിലായി.


ആലപ്പുഴ - ചേര്‍ത്തല യാത്ര കൊണ്ടു ഉണ്ടായിരുന്ന മറ്റൊരു നേട്ടം ആണ് ചിത്ര കഥകള്‍. ബാലരമയും പൂമ്പാറ്റയും വീട്ടില്‍ സ്ഥിരമായി വരുത്താറുണ്ട്. പിന്നെ ഉള്ളത് ബാലാ മംഗളവും അമര്‍ ചിത്ര കഥകളും ആണ്. ഓരോ ബാലരമയിലും പുതിയ അമര്‍ ചിത്ര കഥകളെ പറ്റി കണ്ടാല്‍ പിന്നെ അത് കിട്ടാതെ യാതൊരു സമാധാനവും ഇല്ല. പിന്നെ അടുത്ത തവണ ടൌണില്‍ പോയാല്‍ അതാണ്‌ ടാര്‍ജറ്റ്‌. ബാലരമയും പൂമ്പാറ്റയും വരുത്തുന്ന കൊണ്ടു, വേറെ കഥ പുസ്തകങ്ങള്‍ എളുപ്പം വാങ്ങി തരില്ല. അപ്പോള്‍ പതുക്കെ സാമൂഹ്യപാഠം പുസ്തകം ഒക്കെ എടുത്തു കാണിക്കും. "കണ്ടാ, ഇയാളുടെ കഥയാണ് ആ പുസ്തകത്തില്‍. അത് വായിച്ചാല്‍ നന്നായി പരീക്ഷ എഴുതാം". അങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു സാധനം വാങ്ങിപ്പിക്കും. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ബാലരമ, ചിത്രകഥ ആയി നെപ്പോളിയന്‍ ഇറക്കുന്നത്‌. വായിച്ച കൂട്ടുകാര്‍ വന്നു കഥ പറഞ്ഞു. നിറയെ യുദ്ധവും ഒക്കെ ഉണ്ടത്രേ. എനിക്കാണേല്‍ അത് കിട്ടാഞ്ഞിട്ടു ഒരു സമാധാനവും ഇല്ല. അവസാനം ചേര്‍ത്തലയില്‍ അമ്മ കശുവണ്ടിയും പാക്കും കൊടുക്കാന്‍ പോയ കൂട്ടത്തില്‍ ഞാനും കൂടെ പോയി. പതിവിലും കൂടുതല്‍ പൈസ കിട്ടിയതിനാല്‍ അമ്മ ഹാപ്പി. ഞാന്‍ പതുക്കെ നെപ്പോളിയന്റെ കാര്യം പറഞ്ഞു. അമ്മ ഉടനെ പൈസ തന്നിട്ട് വാങ്ങിചോളന്‍ പറഞ്ഞു . നേരെ അടുത്തുള്ള കടയിലേക്ക് ഓടി. ബസ്സ് സ്ടാന്റിനു അടുത്തുള്ള കടയാണ്. ഞാന്‍ ചെല്ലുമ്പോള്‍ കടയില്‍ വേറെ ഒന്നു രണ്ടു പേരു കൂടെ ഉണ്ട്. കടക്കാരന്‍ മിക്സിയില്‍ ജൂസ് അടിച്ച് കൊണ്ടു നിക്കുവാണ്. ഞാന്‍ ചെന്നു കടക്കാരനോട് ചോദിച്ചു.

"ചേട്ടാ, നെപ്പോളിയന്‍ ഉണ്ടോ??"
"അയ്യോ മോനേ അങ്ങേരു മരിച്ചിട്ട് കുറെ നാളായല്ലോ" എന്നിട്ട് മുഘതൊരു വിഷാദ ഭാവവും. കടയിലുള്ളവര്‍ എന്നെ ആക്കി ചിരി തുടങ്ങി. എനിക്കാണേല്‍ ചൊറിഞ്ഞു വന്നു തുടങ്ങി. പൊള്ളേത്തൈക്കാരുടെ മാനം പോകാതെ നോക്കണമല്ലോ. ഗ്രൌണ്ടിലെ ചേട്ടന്മാരെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ കാച്ചി.

" ചേട്ടാ, ഞാന്‍ ചേട്ടന്റെ അച്ഛന്റെ കാര്യം അല്ല തിരക്കിയത്. കഥ പുസ്തകമാ" . മിക്സിയില്‍ നിന്നും ഷോക്ക്‌ അടിച്ച പോലെയുള്ള ആ ചേട്ടന്റെ നില്‍പ്പ് ഇപ്പോളും എന്റെ മനസ്സില്‍ ഉണ്ട്.

കഥാപുസ്തകം വാങ്ങാന്‍ പോയ മകന്‍ മണിച്ചിത്ര താഴില്‍ ഇന്നസെന്റ് വരുന്നപോലെ പുറകോട്ടും നോക്കി സ്പീഡില്‍ വരുന്ന കണ്ടപ്പോളേ എന്തോ പന്തികേട്‌ അമ്മക്ക് തോന്നിക്കാണും. എന്തായാലും അതിന് ശേഷം ഇതു വരെ ചേര്‍ത്തല പോയി കഥ പുസ്തകം തിരക്കിയിട്ടില്ല.

16 comments:

  1. കൊള്ളാം .. നന്നായിട്ടുണ്ട്..
    തുടരുക..

    ആശംസകൾ..

    ReplyDelete
  2. പൊള്ളേത്തൈ സിറ്റിക്ക് പുറത്തു അതി വിശാലം ആയ സാമ്രാജ്യം എനിക്കായി കാത്തിരുപ്പുണ്ട് എന്ന സത്യം ആദ്യമായി ഞാന്‍ മനസിലാക്കിയത്.
    (ഹ ഹ ഹ ആലപ്പുഴ നമ്മള്‍ക്ക് ആ സമയത്ത് മെട്രോ സിറ്റി തന്നെ ആയിരുന്നു)
    ഞാന്‍ അപ്പോള്‍ രണ്ടു ഫാര്‍ലോങ്ങ്‌ അപ്പുറത്തുള്ള അമ്പല പറമ്പില്‍ പൊരിഞ്ഞ ഇന്ത്യ പാക്‌ യുദ്ധത്തില്‍ ആയിരുന്നു. യുദ്ധം ചെയ്തു ക്ഷീണിച്ചു വന്ന എന്നോട് വല്ലാത്ത പണി തന്നെ ആയിപ്പോയി അമ്മ കാണിച്ചത്. റാംബോ സിനിമയില്‍ സ്ടാലനോട് പോലും അവന്റെ മേലധികാരികള്‍ ഇതിലും നന്നായി പെരുമാറും എന്ന് തോന്നിപ്പോകും. അങ്ങനെ ഉള്ള അനുഭവങ്ങള്‍ ഉള്ള കൊണ്ടു എന്റെ പ്രമേയം പാസാക്കാന്‍ അമ്മ തീരുമാനിച്ചു. (മുടിഞ്ഞ അലക്ക് മച്ചൂ, നീ കലവൂര്‍കാരുടെ മനം കാക്കും)
    ദൈവമേ ഓറഞ്ച് ഇടിയപ്പമോ?? "എന്ന് ഞാന്‍ ജിലെബിയെ നോക്കി അല്ഭുതപ്പെട്ടത്‌ അല്പം ഉച്ചത്തില്‍ ആയി പോയെന്ന് അമ്മ എന്റെ വായ് പൊത്തി പിടിച്ചു പുറത്തേക്ക് കൊണ്ടു പോയപ്പോള്‍ മനസിലായി. (സത്യം, നല്ല വിവരണം, നീ പുലിയാടാ)
    എന്തായാലും കഥ പുസ്തകങ്ങള്‍ ഒത്തിരി നമ്മുടെ ഒക്കെ ജീവിതത്തില്‍ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്, ഡിങ്കന്‍, കപീഷ്, സൂത്രന്‍, അങ്ങനെ എന്തൊക്കെ കഥാപാത്രങ്ങള്‍. എന്തായാലും അളിയാ ക്ലൈമാക്സ്‌ കലക്കി പൊരിച്ചു, കുംബാരി നീ അലക്കെട ഇനിയും ഇത് പോലെ.

    ReplyDelete
  3. ചാത്തനേറ്:“ഓറഞ്ച് ഇടിയപ്പം“ കലക്കി.

    ReplyDelete
  4. "ങ്ങനെ ഇരിക്കുമ്പോള്‍ ആണ് ബാലരമ, ചിത്രകഥ ആയി നെപ്പോളിയന്‍ ഇറക്കുന്നത്‌." - അയ്യോ ...എപ്പം ?? എന്യിക്ക് കിട്ടിയില്ല ...

    “ഓറഞ്ച് ഇടിയപ്പം“ കലക്കി

    നല്ല എഴുത്ത് :)

    ReplyDelete
  5. ഹി ഹി....അമ്മയുടെ നല്ല സമയമായതു കാരണം ആലപ്പുഴക്കാരുടെ തല്ലു കൊള്ളാതെ രക്ഷപ്പെട്ടു അല്ലേ..:).ഒന്നൊന്നായി ഇതു പോലേ ചെയ്തു കൂട്ടിയ വിക്രുതികള്‍ പോരട്ടേ...

    ReplyDelete
  6. " ചേട്ടാ, ഞാന്‍ ചേട്ടന്റെ അച്ഛന്റെ കാര്യം അല്ല തിരക്കിയത്. കഥ പുസ്തകമാ"

    അത് കടുത്തു പോയി അണ്ണാ... :)

    ReplyDelete
  7. ഹി ഹി കൂട്ടുകാരാ...പോരട്ടെ പോരട്ടെ പൊള്ളേത്തൈ കഥകള്‍...

    ReplyDelete
  8. ദൈവമേ ഓറഞ്ച് ഇടിയപ്പമോ??
    ഇത് സൂപ്പര്‍!!
    :)

    ReplyDelete
  9. വി കെ, ചാത്താ, Reini, Captian Haddok, രഘു നാഥന്‍ ചേട്ടാ, അരുണ്‍ ചേട്ടാ നന്ദി.
    കുറുപ്പേ, നമ്മുടെ നാട്ടിലെ കഥകള്‍ പറഞ്ഞാല്‍ ഒരിക്കലും മതിയാകില്ല എന്ന് തോന്നും.
    പയ്യന്‍. ചുമ്മാ ഒരു വഴിക്ക് പോണതല്ലേ ഇരിക്കട്ടെന്നു.

    ReplyDelete
  10. പോരട്ടെ വീണ്ടും പൊള്ളേത്തൈ പൊള്ളത്തരങ്ങള്‍ ...ആ ഓറഞ്ച് ജിലേബി കലക്കി ട്ടോ .....

    ReplyDelete
  11. പൊള്ളേത്തൈ വിശേഷങ്ങൾ ഇഷ്ടായിട്ടാ

    ReplyDelete
  12. Jamal,ഭൂതത്താന്‍. നന്ദി

    ReplyDelete
  13. -:)

    പുതിയ യാത്രാവിവരണങ്ങളും കഥകളും പോരട്ടെ...

    ReplyDelete
  14. ENTE ANOOP MASHE KALAKKI KETTO........ NALLA AVATHARAN SAILI ... VEENDUM EZHUTHUKA, KATHIRIKKUNNU

    ReplyDelete
  15. :)

    ഓറഞ്ച് ഇടിയപ്പം ഇഷ്ടപ്പെട്ടു.

    ReplyDelete
  16. ആര്‍ദ്ര ആസാദ്, LOVE , വശം വദന്‍, നന്ദി.

    ReplyDelete