Sunday, September 4, 2016

ഗുരു ദേവോ ഭവ:

പവിത്രമായ ഗുരു ശിഷ്യ ബന്ധങ്ങൾക്ക് വളരെ പ്രശസ്തമാണല്ലോ നമ്മുടെ ഭാരതം. ഗുരുവിനെ ദൈവമായി കരുതിപ്പോന്ന നമ്മൾ ലോകർക്കുമുന്നിൽ ധാരാളം ഉദാഹരണങ്ങൾ കാണിച്ചുകൊടുത്ത് അവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പുരാണത്തിലെ ദ്രോണാചാര്യർ-ഏകലവ്യൻ മുതൽ ശ്രീരാമ കൃഷ്ണ പരമഹംസർ-വിവേകാനന്ദ സ്വാമി തുടങ്ങി ഒട്ടനവധി ഗുരുശിഷ്യന്മാർ അവരുടെ ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയാൽ മകുടോദാഹരണങ്ങളായി വിളങ്ങി നിന്നിരുന്ന നാടാണ് ഭാരതം. ഗുരുവച്ചനങ്ങളെ ദൈവ വാക്ക്യം ആയി കരുതിയിരുന്ന ശിഷ്യന്മാർ ഭാരതസംസ്കാരത്തിന്റെ വക്താക്കൾ കൂടെ ആയിരുന്നു. ആധുനിക കാലഘട്ടത്തിലെത്തിയാൽ നമ്മുടെ APJ അബ്ദുൾ കലാമും സച്ചിൻ ടെൻഡുൽക്കറും വരെ അവരുടെ ആത്മകഥകളിൽ അവരുടെ ഗുരുക്കന്മാർ അവരുടെ ജീവിതത്തെ സ്വാധീനിച്ച വിധം മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. നമ്മുടെ ന്യൂ ജെൻ കാലഘട്ടത്തിൽ ആ പവിത്ര ബന്ധത്തിന് അൽപ്പം ഉലച്ചിൽ തട്ടിയിട്ടുണ്ടോ എന്നൊരു പേടി എനിക്കില്ലാതില്ല. വിദ്യാഭ്യാസം മൊത്തത്തിൽ ഒരു കച്ചവടം പോലെ ആയതോടെ അധ്യാപനം എന്നത് ഒരു വരുമാന മാർഗം മാത്രമായി ഒതുങ്ങിയപോലെ. ഒരു തലമുറയെ വാർത്തെടുക്കാൻ, ലക്ഷ്യബോധം ഉള്ള ഒരു ജനതയെ രാജ്യത്തിന് സമർപ്പിക്കാൻ ബാധ്യസ്ഥരാകേണ്ട അധ്യാപകർ ഇന്ന് പാഠപുസ്തകങ്ങളിലെ വാക്കുകളുടെ  അർത്ഥം വിവരിച്ചുകൊടുക്കാൻ വേണ്ടി മാത്രമായി സ്കൂളിലേക്ക് എത്തിതുടങ്ങുമ്പോൾ പവിത്രമായ ഒരു ബന്ധത്തിന്റെ മൂല്യച്ചുതി ആണവിടെ ഉടലെടുക്കുന്നത്. മലയാളത്തിൽ അധ്യാപകരുടെ സർവീസ് കഥകൾ രസകരമായി വർണ്ണിച്ച അക്ബർ കക്കട്ടിലിന്റെ "പാഠം മുപ്പത്" എന്ന പുസ്തകത്തിൽ കഥാകാരനോട് ബി എഡ് ക്ലാസ്സിൽ വെച്ച് അദ്ദേഹത്തിന്റെ ടീച്ചർ, പ്രൊഫ. ഹൈമവതി തായാട്ട് പറഞ്ഞ ഉപദേശം ഇവിടെ സ്മരിക്കുന്നത് ഉചിതമായിരിക്കും. "ഈ കോഴ്സ് കഴിഞ്ഞു നിങ്ങൾ ഇടപെടുന്നത് ജീവനില്ലാത്ത ഫയലുകളോടല്ല, ജീവനുള്ള കുട്ടികളോടാണ്. രക്ഷിതാക്കളും സമൂഹവും എപ്പോളും നിങ്ങളുടെ നേർക്ക് കണ്ണ് തുറന്നു പിടിച്ചിരിക്കുന്നുണ്ടാകും. അത് മറക്കരുത്." ഒരു മാതൃകാ ടീച്ചർ പ്രേമത്തിലെ മലർ മിസ്സിനെ പോലെ ഇരിക്കണം എന്ന് ഒരു വിദ്യാർഥി ആഗ്രഹിച്ചാൽ അത് ആരുടെ കുറ്റം കൊണ്ടാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ അവസരത്തിൽ ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രത കാണിക്കുന്ന, എന്നാൽ അത്ര പ്രശസ്തമല്ലാത്ത ഒരു കഥ ഐതിഹ്യമാലയിൽ വായിച്ചത് നിങ്ങളോടും കൂടെ പങ്കുവെക്കുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു.

സംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള എണ്ണപ്പെട്ട കൃതികളിൽ ഒന്നാണ് ശ്രീ സുകുമാരകവി എഴുതിയ ശ്രീകൃഷ്ണ വിലാസം എന്നാ കാവ്യം. പ്രഭാകരൻ എന്നുകൂടെ നാമധേയമുള്ള ശ്രീ സുകുമാരകവി ആ കാവ്യം രചിച്ചതിനു പിന്നിൽ ഗുരുശിഷ്യ ബന്ധത്തിന്റെ ആഴത്തിലുള്ള ബന്ധങ്ങൾ കാണിക്കുന്ന ഒരു ഐതിഹ്യം ഉണ്ട്. ഗുരുകുലവിദ്യാഭ്യാസം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ നമ്മുടെ പ്രഭാകരനും ഗുരുവിന്റെ കൂടെ താമസിച്ചാണ് വിദ്യ അഭ്യസിച്ചിരുന്നത്. അത്യന്തം ബുദ്ധിമാനും, പഠിക്കാൻ വളരെ മിടുക്കനും സമർത്ഥനുമായിരുന്നു അവൻ. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അവന്റെ ഗുരുനാഥൻ വളരെ ക്രൂരമായിട്ടായിരുന്നു അവനോടു പെരുമാറിയിരുന്നത്. വളരെ പ്രയാസമേറിയ ശ്ലോകങ്ങൾ വരെ മറ്റുള്ള കുട്ടികൾക്ക് പത്തും നൂറും പ്രാവശ്യം പറഞ്ഞു കൊടുക്കുമ്പോൾ പ്രഭാകരന് ഒരു തവണ മാത്രമേ പറഞ്ഞുകൊടുത്തിരുന്നുള്ളൂ. അത് തന്നെയുമല്ല, ആ കുട്ടികൾ തെറ്റുവരുത്തിയാൽ പറഞ്ഞു തിരുത്തുന്ന ഗുരുനാഥൻ, പ്രഭാകരനെ അവൻ കാണിക്കുന്ന ചെറിയ തെറ്റുകൾക്ക് പോലും കഠിനമായി ശിക്ഷിച്ചിരുന്നു. എന്നാലും അവന് പഠിക്കുന്ന കാര്യത്തിൽ ഒരു മടുപ്പോ ദേഷ്യമോ ഇല്ലായിരുന്നു. വർഷങ്ങളോളം ആ ഗുരു ശിഷ്യ ബന്ധം  അങ്ങനെതന്നെ തുടർന്നു പോയി. പ്രഭാകരൻ യുവാവായപ്പോളെക്കും അവൻ മികച്ചൊരു പണ്ഡിതൻ ആയിത്തീർന്നു. എന്നാലും അവൻ ഗുരുമുഘത്തുനിന്നുമുള്ള പഠനം തുടർന്ന് പോന്നു. ഇത്രയും വലിയ ആളായിട്ടും അവനെ ശിക്ഷിക്കൽ ഗുരുവും നിർത്തിയില്ല.

ഒരു ദിവസം പഠിച്ചുകൊണ്ടിരിക്കുമ്പോൾ തോന്നിയ ഒരു സംശയം അവൻ ഗുരുവിനോട് ചോദിച്ചു. അത് കേട്ട ഗുരു ദേഷ്യത്തിൽ "വിഡ്ഢീ, അതുപോലും മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലല്ലേ" എന്നും ചോദിച്ചുകൊണ്ട് ഒരു ചൂരൽ വലിച്ചെടുത്ത് മർദനം തുടങ്ങി. പാവം പ്രഭാകരൻ! അവസാനം തുടയിലെ തൊലി പോയി ചോര ഒഴുകി തുടങ്ങിയതോടെ എഴുന്നേറ്റ് പുറത്തേക്ക് ഓടി.  ഓടി കുറെ ദൂരം ചെന്നുകഴിഞ്ഞപ്പോൾ അവന് ഗുരുവിനോട് ആദ്യമായി മനസ്സിൽ ദേഷ്യം തോന്നി. ഇത്രയും ക്രൂരമായി തന്നെ ശിക്ഷിക്കേണ്ട തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. ഇത് തികച്ചും അനാവശ്യമാണ്. ആ ക്രൂരനെ ഇനി വെച്ചോണ്ടിരിക്കെണ്ട കാര്യമില്ല. എന്നെ ഇത്രയും നാൾ പട്ടിയെപ്പോലെ തല്ലിയതിന് പ്രതികാരമായി അയാളെ കൊല്ലണം. അങ്ങനെ ഗുരുവിനെ കൊല്ലാൻ ഒരു വഴിയും അവൻ കണ്ടുപിടിച്ചു. ഗുരു കിടക്കുന്ന മുറിയുടെ മച്ചിന് മുകളിൽ ഒരു കല്ലുമായി കയറി ഒളിച്ചിരിക്കാം. ഗുരു വന്നുകിടന്ന് ഉറങ്ങുമ്പോൾ കല്ല്‌ ഉരുട്ടി തലയില ഇട്ടു കൊല്ലാം. അങ്ങനെ ഒരു വലിയ കല്ലുമായി അവൻ നേരത്തെ തന്നെ ഗുരുവിന്റെ കട്ടിലിനു മുകളിൽ കയറി ഇരിപ്പായി.

വൈകിട്ട് സന്ധ്യാവന്ദനവും കഴിഞ്ഞ് ഗുരു വന്നപ്പോൾ അന്തർജ്ജനം അദ്ദേഹത്തിന് കഴിക്കാൻ ഭക്ഷണം വിളമ്പാൻ തുടങ്ങി. അപ്പോൾ ഗുരു, എനിക്ക്ക് നല്ല സുഘമില്ല. അതിനാൽ  ഭക്ഷണം വേണ്ടാ എന്നും പറഞ്ഞു കിടക്കാനായി പോയി. ഭർത്താവ് കഴിക്കാത്തതിനാൽ ഭാര്യയും കഴിക്കാതെ കിടക്കാൻ ചെന്നു. ഭർത്താവിന്റെ മുഖം കണ്ടിട്ട് അവർ എന്തു പറ്റി? എന്താ വല്ലാതിരിക്കുന്നത്? എന്നൊക്കെ ചോദിച്ചു. അപ്പോൾ ഗുരു പറഞ്ഞു. വേറൊന്നുമല്ല, ഞാൻ ഇന്ന് നമ്മുടെ പ്രഭാകരനെ കുറച്ചധികം ശിക്ഷിച്ചു. ഇപ്പോൾ തോന്നുന്നു അത്ര വേണ്ടിയിരുന്നില്ലാ എന്ന്. അവനും ഇന്നു നന്നായി വേദനിച്ചെന്നു തോന്നുന്നു. അവൻ എന്റെ അടുത്തുനിന്നും ഓടി പോയി. ഭർത്താവിന്റെ വിവശത കണ്ട് ഭാര്യ പറഞ്ഞു. ഞാൻ നിങ്ങളോട് എപ്പോളും ചോദിക്കണം എന്നോർക്കും. നിങ്ങൾ എന്തിനാണ് അവനെ ഇങ്ങനെ ശിക്ഷിക്കുന്നത്. അവനെപ്പോലെ മിടുക്കനും ബുദ്ധിശാലിയുമായ ഒരു ശിഷ്യനെ വേറെ ഞാൻ കണ്ടിട്ടില്ല. ഒരിക്കൽപ്പോലും നിങ്ങൾക്ക് അനുചിതമായ ഒരു വാക്കോ പ്രവൃത്തിയോ അവന്റെ ഭാഗത്തു നിന്നും കണ്ടിട്ടില്ല. അങ്ങനെയുള്ള അവനെ നിങ്ങൾ എത്ര ക്രൂരമായാണ് ശിക്ഷിക്കുന്നത്. അപ്പോൾ ഗുരു വിഷമത്തോടെ പറഞ്ഞു, സത്യത്തിൽ എനിക്ക് അവനെ നമ്മുടെ മക്കളെക്കാളും ഇഷ്ടമാണ്. അവൻ ഇത്ര വലുതായെങ്കിലും എനിക്കിപ്പോളും ഒരു കൊച്ചു കുട്ടിയെപ്പോലെ ആണവൻ. ഒരു കൊച്ചുകുട്ടി പുതിയ  കാര്യങ്ങൾ പഠിക്കാൻ കാണിക്കുന്ന ഉത്സാഹം അവൻ എപ്പോളും കാണിക്കുന്നു. എനിക്കുറപ്പുണ്ട് ഭാവിയിൽ അവനെപ്പോലുള്ള ശിഷ്യന്മാരുടെ പേരിലായിരിക്കും ഗുരുക്കന്മാർ അറിയപ്പെടുന്നത്. പിന്നെ ഞാൻ അതൊന്നും പുറത്തു കാണിക്കാത്തത് അവന്റെ നന്മയെക്കരുതിതന്നെ ആണ്. ഞാൻ അവനെ അങ്ങനെ ആണ് കാണുന്നത് എന്നറിഞ്ഞ് അവൻ കഴിവിൽ അഹങ്കാരിക്കാതിരിക്കാനാണ് ഞാൻ അവനെ എപ്പോളും ശിക്ഷിക്കുന്നത്. അതിന്റെ ഗുണം  ഉണ്ടാകും. ഒടുക്കം ലോകം മുഴുവൻ അറിയുന്ന ഒരു വിദ്വാൻ ആയി എന്റെ മാറും.

ഈ സംഭാഷണം കേട്ട പ്രഭാകരൻ പശ്ചാത്താപത്താൽ നീറി. സങ്കടം സഹിക്കവയ്യാതെ അവൻ  ഇറങ്ങി ഗുരുവിന്റെ കാലിൽ വീണു കരഞ്ഞു. ഗുരുവിനും അവനെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.

ഗുരു പറഞ്ഞു "നീ അടി പേടിച്ചു ഇവിടെ കയറി ഒളിച്ചിരിക്കുകയായിരുന്നല്ലേ? ഞാൻ നിന്റെ നല്ലതിന് വേണ്ടിയാണ് ശിക്ഷിക്കുന്നത്, പ്രായാധിക്യത്താൽ ഇപ്പോൾ കോപത്തെ നിയന്ത്രിക്കാൻ പറ്റുന്നില്ല. ഇനി നീ പേടിക്കേണ്ടാ, ഞാൻ നിന്നെ ഇനി ശിക്ഷിക്കില്ല."

അതും കൂടെ കേട്ടതോടെ പ്രഭാകരൻ പൊട്ടിക്കരഞ്ഞുപോയി. അവൻ പറഞ്ഞു. "അങ്ങേയ്ക്ക് എന്നെ എത്രവേണേലും ശകാരിക്കാം, ശിക്ഷിക്കുകയുമാവാം. അടിയുടെ വേദനകൊണ്ടും എന്റെ അറിവില്ലായ്മ കൊണ്ടും ഞാൻ പൊറുക്കാനാവാത്ത ദ്രോഹങ്ങൾ മനസ്സിൽ ചിന്തിച്ചു പോയി. അങ്ങയെ കൊല്ലണമെന്ന ആഗ്രഹത്തോടെ ആണ് ഞാൻ ഇവിടെ ഒളിച്ചിരുന്നത്‌. ദുർവിചാരം മൂലം ഞാൻ ചെയ്ത മഹാപാപം തീരുന്നതിന് ഞാൻ  ചെയ്യണമെന്ന് അങ്ങ് തീരുമാനിക്കണം."

ഗുരു : പശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ല. ഞാനും നിന്നോട് ക്ഷമിച്ചിരിക്കുന്നു. അതിനാൽ നീ ഇനി വേറെ പ്രായശ്ചിത്തം ചെയ്യണമെന്നില്ല.

എന്നാൽ അതൊന്നും കൊണ്ട് പ്രഭാകരന്റെ മനസ്താപം മാറിയില്ല. അവൻ പറഞ്ഞു. "എന്റെ മനസ്സിൽ വന്ന ആ ദുർവിചാരത്തിന് തക്കതായ പ്രായശ്ചിത്തം ചെയ്യാതെ എനിക്ക് സമാധാനം കിട്ടില്ല. അങ്ങ് ഒരു പ്രതിവിധി പറഞ്ഞു തരണം."

ഗുരു : എന്നാൽ നീ നാളെ ഇക്കാര്യം ബ്രാഹ്മണ സഭയിൽ അവതരിപ്പിക്കൂ. അവർ വിധിക്കുന്ന ശിക്ഷ നീ അനുസരിക്കൂ.

അതിൻപ്രകാരം അടുത്ത ദിവസം പ്രഭാകരൻ ബ്രാഹ്മണ സഭയിൽ നടന്ന സംഭവങ്ങൾ അവതരിപ്പിച്ചു. ഗുരുവിനെ വധിക്കാൻ ആലോചിച്ചതിന് ഉമിത്തീയിൽ നീറിയുള്ള മരണം ആയിരുന്നു അവർ വിധിച്ചത്. വിധിയെ സ്വീകരിക്കാൻ പ്രഭാകരന് ഒരു മടിയും ഉണ്ടായില്ല. അങ്ങനെ ശിക്ഷ നടപ്പാക്കാൻ അവർ പ്രഭാകരനെ ഒരു സ്ഥലത്ത് കൊണ്ടുവന്ന് കഴുത്തറ്റം ഉമി നിറച്ച് നാല് ഭാഗത്ത്‌ നിന്നുംതീ കൊടുത്തു. തന്റെ അവസാനം അടുത്തെന്നു മനസില്ലാക്കിയ പ്രഭാകരൻ അവിടെ നിന്നും കൊണ്ട് ലോകർ എന്നും സ്മരിക്കുന്നതിനും, അന്ത്യ നിമിഷങ്ങളിൽ ഭഗവൽ സ്മൃതി നിലനിർത്തുന്നതിനുമായി ഒരു കാവ്യം ചൊല്ലി തുടങ്ങി. അതാണ്‌ പ്രസിദ്ധമായ "ശ്രീ കൃഷ്ണ വിലാസം കാവ്യം". അത് മുഴുമിപ്പിക്കുന്നതിനു മുൻപേ തന്നെ പ്രഭാകരൻ മരണത്തിനു കീഴടങ്ങി. പിൽക്കാലത്ത് ശ്രേഷ്ട കവി ആയിരുന്ന കാളിദാസൻ പാതി നിർത്തിയ അവസാനത്തെ ശ്ലോകത്തെ പൂർത്തിയാക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ ആ സമയം "പട്ടുനൂലിന്റെ കൂടെ വാഴ നാര് കൂട്ടി കെട്ടാൻ നോക്കണ്ടാ"എന്നൊരു അശരീരി ഉണ്ടാവുകയും ആ ശ്രമത്തിൽ നിന്നും കാളിദാസൻ പിന്മാറുകയും ചെയ്തു. അതിൽ നിന്നും പ്രഭാകരന്റെ/ സുകുമാര കവിയുടെ ശ്രേഷ്ടത വ്യക്തമാണല്ലോ. (അന്നുണ്ടായ ഇശ്ചാഭംഗം തീരാനായാണ് കാളിദാസൻ പിന്നീട് കുമാരസംഭവം എഴുതിയതെന്നത് മറ്റൊരു കാര്യം)

നല്ല മനസ്സുള്ള എല്ലാവരുടെ മനസ്സിലും ഒരു നല്ല അദ്ധ്യാപകൻ ഉണ്ടെന്നാണ് എന്റെ ഒരു ഇത്. നല്ലൊരു ഭാവി തലമുറയുടെ സൃഷ്ടിക്കായി നമുക്കോരോരുത്തർക്കും ആകാം, ഒരു നല്ല അദ്ധ്യാപകൻ. മാതൃകയിലൂടെ വഴികാട്ടുന്ന ഒരു നല്ല അദ്ധ്യാപകൻ.

No comments:

Post a Comment