വായനാനുഭവം - ചന്ദ്രോത്സവം - ബീയാർ പ്രസാദ്
നോവലിന്റെ പുറംതാളിൽ എഴുതിയിട്ടുണ്ട്, മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയവർ ഇത് സിനിമയാക്കുവാൻ ആഗ്രഹിച്ചിരുന്നു. അല്ലെങ്കിൽ ഇത് ഒരു സിനിമയായി നിർമ്മിക്കാൻ രചിച്ച കഥയാണ്. കാലതാമസം നേരിടുന്നതിനാൽ അദ്ദേഹം അത് നോവലായി പ്രസിദ്ധീകരിക്കുകയായിരുന്നു. ശരിക്കും ഒരു സിനിമ കാണുന്നത് പോലെ ആസ്വദിക്കാൻ പറ്റുന്നതാണീ നോവൽ. 1996 ൽ പുറത്തിറങ്ങിയ കാമസൂത്ര പോലെ ഇറോട്ടിക് കണ്ടന്റ് ന് അപ്പുറം ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സിനിമയായി മാറേണ്ടതായിരുന്നു ചന്ദ്രോത്സവവും.
ദേവന്റെ ദാസിയായി സമൂഹത്തിൽ ഉന്നത ഗണത്തിൽ വിരാജിച്ചിരുന്ന ഗണികകളുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. സകല കലകളിലും അഗ്രഗണ്യകളായിരുന്ന കാമശാസ്ത്രം അരച്ചുകലക്കിക്കുടിച്ച അവരുടെ ഇടയിലേക്ക് ചോരശാസ്ത്രം പഠിച്ച ഒരു തസ്കരൻ കടന്നുവരുന്നു. ദേവദാസി കുലത്തിന്റെ അഭിമാനമായ മഹോത്സവമാണ് ചന്ദ്രോത്സവം. ഒരു ഗണിക എങ്ങനാണ് ദേവതുല്യയായി മാറുന്നതെന്നും അവരുടെ സൗന്ദര്യം വർണ്ണിച്ചുള്ള രചനകൾ എങ്ങനാണ് ഉദയം കൊള്ളുന്നതെന്നും നമുക്ക് നോവൽ മനസ്സിലാക്കിത്തരും. കൊച്ചി രാജ്യത്താണ് കഥ നടക്കുന്നത്. പോർച്ചുഗീസുകാർ ആദ്യമായി കേരളത്തിൽ വന്ന കാലഘട്ടമാണ് പ്രതിപാദ്യം. കൊച്ചി രാജാവിൽ നിന്നും പ്രത്യേക പദവി അനുവദിച്ചുകിട്ടിയ പുത്തൂര് തറവാട്ടിലെ ചാരുമതിയുടെയും അവരുടെ മകൾ മേദിനീ വെണ്ണിലാവ് എന്ന ഭൂലോക സുന്ദരിയുടെയും കഥ. ദേവദാസികൾ കാരണം ജീവിതം തകർന്ന് തസ്കരനായി മാറേണ്ടി വന്ന മണിശേഖരൻ എന്ന നായകൻ മേദിനീ വെണ്ണിലാവിന്റെ ജീവിതത്തെ മാറ്റിക്കുറിക്കുന്നു. പിന്നീട് അവരുടെ പ്രണയം. അതിന് പശ്ചാത്തലമാകുന്ന ചന്ദ്രോത്സവം. എല്ലാംകൊണ്ടും ഒരു സൂപ്പർഹിറ്റ് സിനിമ ആസ്വദിക്കുന്നത് പോലെ ആസ്വദിക്കാവുന്ന ഒരു നോവൽ.
സിനിമ ആസ്വദിക്കുന്നത് പോലെ ആസ്വദിച്ചതിനാൽ ക്ലൈമാക്സ് അല്പം ക്രിഞ്ച് ആയിപ്പോയെന്ന് ഒരു പോരായ്മ തോന്നി. 1995 കാലഘട്ടത്തിൽ എഴുതിയ നോവൽ ആയതിനാൽ അക്കാലത്ത് ഇത് സൂപ്പർ ക്ലൈമാക്സ് ആയിരുന്നേനെ എന്നതിൽ സംശയമൊന്നുമില്ല.
എങ്ങനെ നോക്കിയാലും എല്ലാ രീതിയിലും മികച്ചൊരു വായനാനുഭവം തന്നെയാണ് ചന്ദ്രോത്സവം.
