Monday, September 10, 2018

കുട്ടനാടൻ ബ്ലോഗ് 1

ആലപ്പുഴ ബോട്ട് ജെട്ടിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ ബോട്ടുകൾ ഇപ്പോൾ കുറച്ചു മാറിയുള്ള മാതാ ജെട്ടിയിൽ നിന്നാണ് സർവീസ് നടത്തുന്നത് എന്ന എൻറെ ഫേസ്ബുക് പോസ്റ്റ് കണ്ടപ്പോൾ കുറെ സുഹൃത്തുക്കൾ എന്നോട് അപ്പോൾ കുട്ടനാട്ടിലെ വെള്ളമൊക്കെ ഇറങ്ങി അല്ലേ എന്ന് ചോദിക്കുകയുണ്ടായി. ഞാൻ പറഞ്ഞു "ഹേയ്! അവിടെ ഇപ്പോളും ഓഫീസിലെ പടിയുടെ ഒപ്പം വെള്ളം നിൽപ്പുണ്ട്. അത് മോട്ടോർ വെച്ച് പമ്പ് ചെയ്തു കളഞ്ഞാലേ കുറയൂ". ഇത് കേട്ട മിക്കവർക്കും ഒന്നും മനസിലായില്ല. ഒരു സ്ഥലത്ത് വെള്ളം ഇല്ലാത്തതിനാൽ ബോട്ട് സർവീസ് മുടങ്ങുക. നാലോ അഞ്ചോ കിലോമീറ്റർ അകലെ വീടുകളുടെ പടിയോളം വെള്ളം നിറഞ്ഞു നിൽക്കുക!. അത് മനസിലാകണമെങ്കിൽ ആദ്യം കുട്ടനാട് എന്ന സ്ഥലത്തിൻറെ പ്രത്യേകതകൾ അറിയണം. എങ്കിൽ മാത്രമേ അവിടെ ഇപ്പോൾ ഉണ്ടായ ദുരന്തത്തെയും അത് അവരെ എത്ര ബാധിച്ചു എന്നതിനെയും, ആ ജനത ഇനി നേരിടാൻ പോകുന്ന അതിജീവനത്തെയും കുറിച്ച് മനസിലാകൂ.

ചിത്രം 1 . കുട്ടനാടിൻ്റെ ഭൂപടം 

കുട്ടനാടിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് "ഇന്ത്യയിലെ ഏറ്റവും താഴ്ച ഉള്ള സ്ഥലം", "സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന ഭൂപ്രദേശം" എന്നൊക്കെ. എങ്ങനെയാണ് കടലിനോട് ചേർന്ന് കിടക്കുന്ന ആലപ്പുഴയിൽ സമുദ്രനിരപ്പിനേക്കാൾ അര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ താഴ്ന്ന ഒരു ഭൂപ്രദേശം നിലനിൽക്കുന്നത് എന്ന് നോക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിൻറെ സംഭാവനയാണ് കുട്ടനാട് എന്ന പ്രദേശം എന്ന് ചുരുക്കി പറയാം. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ വേമ്പനാട്ട് കായലിൽ വന്നു ചേരുന്ന മേഖലകളിലാണ് കുട്ടനാട് എന്ന പേരിൽ ഈ ഭൂപ്രദേശം വ്യാപിച്ചു  കിടക്കുന്നത്. കുട്ടനാടിനെ പമ്പയുടെ ദാനം എന്നും വിളിക്കാറുണ്ട്. ഈ നദികൾ കിഴക്കൻ മലകളിൽ നിന്നും ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ മണ്ണാണ് കുട്ടനാടിനെ ഫലഭൂയിഷ്ഠമാക്കുന്നത്. പരശുരാമൻ ചുമ്മാ മഴു വലിച്ചെറിഞ്ഞപ്പോൾ കടൽ മാറുകയും അവിടെ കേരളം എന്ന കരപ്രദേശം രൂപം കൊള്ളുകയുമായിരുന്നു എന്നാണല്ലോ ഐതിഹ്യം. ഏതാണ്ട് അതുപോലെ തന്നെ കായലിൽ നിന്നും വീണ്ടെടുത്തതാണ് കുട്ടനാട് എന്ന പ്രദേശത്തെ. അത് പക്ഷെ പരശുരാമൻ ചെയ്ത പോലെ മഴു എറിഞ്ഞല്ല എന്ന് മാത്രം. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലുമാകാത്ത അത്ര കഠിനമായ മനുഷ്യ അധ്വാനത്തിലൂടെ കായലിൻറെ അടിത്തട്ടിൽ നിന്നും ചെളി (ചെള്ള) കുത്തി, വലിയ തെങ്ങിൻ തടികൾ വള്ളത്തിൽ കൊണ്ടുപോയി കായലിൽ നാട്ടി, അതിൽ ചെളി നിറച്ച് ബണ്ട് ഉണ്ടാക്കി, (അതിനെ കുട്ടനാടൻ ഭാഷയിൽ മട എന്ന് വിളിക്കുന്നു), ആ ബണ്ടിന്റെ ഉള്ളിലെ വെള്ളം ചക്രം ചവുട്ടി പറ്റിച്ച് അതിൽ ആണ് കുട്ടനാട്ടുകാർ കൃഷി ഇറക്കിയത്. ആ നിലങ്ങളെ കായൽ നിലങ്ങൾ എന്ന് പൊതുവെ വിളിക്കുന്നു. ചെളിയുടെ ഉറപ്പിൽ ഒരു നാടിന് മുഴുവൻ ആവശ്യമായ നെല്ല് അവിടെ വിളവെടുക്കാൻ സാധിച്ചിരുന്നു. ഒന്നും രണ്ടുമല്ല ഏകദേശം 900 ചതുരശ്ര കിലോമീറ്ററോളം സ്ഥലമാണ് പൊതുവെ കുട്ടനാട് എന്ന പേരിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നത്. ബണ്ട് കെട്ടി തടഞ്ഞു നിർത്തിയിരിക്കുന്നതിനാൽ കൃഷി നടക്കുന്ന പാടത്തിൻറെ കര (മട)യ്ക്ക് അപ്പുറം കായൽ ജലം ഒരാൾ പൊക്കത്തിൽ നിറഞ്ഞു നിൽക്കുമ്പോളും പാടത്തിൽ പുതുനെൽവിത്തുകൾ നാമ്പിട്ട് നിൽക്കുന്ന കാഴ്ച കുട്ടനാടിൻറെ മാത്രം പ്രത്യേകത ആണ്. നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഈ പാടശേഖരങ്ങൾ തന്നെയാണ് കുട്ടനാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഘടകം. ഈ ബണ്ടുകളിൽ അല്ലെങ്കിൽ അതിനോട് ചേർന്ന് തന്നെയാണ് കുട്ടനാട്ടിലെ വീടുകൾ, തെങ്ങ്, മരങ്ങൾ എന്നിവ സ്ഥിതിചെയ്യുന്നത്. അതായത് ചില സ്ഥലങ്ങളിൽ മീറ്ററുകളോളം വീതിയുള്ള ഒരു കര പ്രദേശമായി മാറിയിരിക്കുകയാണ് ഇന്ന് ഭൂരിഭാഗം ബണ്ടുകളും. എങ്കിലും മഴക്കാലത്തു കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞു വ്യാപിച്ചു കിടക്കുന്ന ഈ ബണ്ടിലെ ബലക്ഷയം ഉള്ള ഭാഗം തകരുകയും, കായൽ ജലം അണപൊട്ടിച്ചു വിട്ടപോലെ അകത്തുള്ള പാടശേഖരത്തിലേക്ക് കുത്തി ഒഴുകുകയും ചെയ്യാറുണ്ട്. "മട വീഴൽ" എന്നാണ് അതിന് പൊതുവെ പറയുന്നത്. ആ സമയത്ത് ആ പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന ആൾക്കാരുടെ വീടുകളിൽ വെള്ളം കയറുകയും അവർ അടുത്തുള്ള മടവീഴാത്ത സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് താമസിക്കുകയും ചെയ്യാറുണ്ട്. മട കുത്തി കയറിയ വെള്ളം പമ്പ് ചെയ്ത് കളയും വരെ ആണ് ഈ ക്യാമ്പുകൾ നിലനിൽക്കുന്നത്. ഒരു മട കെട്ടാൻ ഇപ്പോൾ അഞ്ചു മുതൽ പതിനഞ്ച് ലക്ഷം വരെ ചിലവ് ഉണ്ടാകാറുണ്ട്. ആധുനിക സൗകര്യങ്ങളായ ജെ സി ബി, ആധുനിക മോട്ടോറുകൾ എന്നിവ ഉള്ളതിനാൽ ഇപ്പോൾ മട കെട്ടി, വെള്ളം പുറംതള്ളുന്നതിന് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ സമയം മതിയാകും (പാടശേഖരത്തിൻറെ വലുപ്പം അനുസരിച്ച് വ്യത്യാസപ്പെടാം)

ചിത്രം 2 . കുട്ടനാടൻ പാടം. ജലനിരപ്പുമായുള്ള വ്യത്യാസം 

ചിത്രം 3. മട കെട്ടൽ 

ചിത്രം 4. ജെസിബി യും ഡ്രഡ്ജറും ഉപയോഗിച്ചുള്ള മട കെട്ടൽ 

ചിത്രം 5. കായലിൽ നിന്നും ചെളി കുത്തി വള്ളത്തിൽ നിറക്കുന്ന കർഷകൻ 


ചിത്രം 6. പരമ്പരാഗത ചക്രം ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.
ചിത്രം 7. ആധുനിക പമ്പിങ് സിസ്റ്റം 

ഇനി ഇപ്പോൾ കുട്ടനാട്ടിൽ സംഭവിച്ച ദുരന്തം എന്താണെന്നു നോക്കാം. ജൂലൈ പകുതിയോടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിലെ മിക്കവാറും പ്രദേശങ്ങളിൽ മട വീണു. ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറുകയും നൂറോളം ക്യാമ്പുകൾ കുട്ടനാടൻ പ്രദേശങ്ങളിൽ തുടങ്ങുകയും ചെയ്തു. ഇത് മിക്ക മഴക്കാലത്തും സംഭവിക്കാറുള്ളതായതിനാൽ അവർ പതുക്കെ അതിൽ നിന്നും കരകയറിത്തുടങ്ങി. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച്ച നടത്തുന്ന നെഹ്‌റു ട്രോഫി വള്ളംകളി കുട്ടനാടിൻറെ പൂരം തന്നെ ആണ്. അതിനുള്ള തയ്യാറെടുപ്പുകൾ ഒരു വശത്ത്, മടകെട്ടിയ സ്ഥലങ്ങളിൽ നിന്നും പമ്പിങ് മറുവശത്ത്. അങ്ങനെ പോകുമ്പോളാണ് കർക്കിടകം അവസാന ദിനങ്ങളിലെ കൊടും പ്രളയവും ഡാം തുറക്കലും ഒക്കെ ഉണ്ടാകുന്നത്. കുട്ടനാട്ടിൽ ജലം പെട്ടെന്ന് തന്നെ ഒഴുകിയെത്തി. ചിങ്ങം ഒന്നാം തിയതി ആയപ്പൊളേക്കും കായൽ കരകവിഞ്ഞ് മടയുടെ മുകളിലൂടെ പാടങ്ങളിലേക്ക് കുതിച്ചൊഴുകി. ചിങ്ങം മൂന്ന് ആയപ്പൊളേക്കും ബണ്ടുകൾക്ക് മുകളിൽ രണ്ട്‌ മുതൽ അഞ്ച് അടി വരെ ജലനിരപ്പ് ഉയർന്നു. കുട്ടനാട്ടിൽ മുങ്ങാത്തതായി ഒരു പാടശേഖരവും ഒരു വീടും ബാക്കിയില്ല എന്ന അവസ്ഥയായി. അതോടെയാണ് ചരിത്രത്തിൽ ഇടംപിടിച്ച ഒഴിപ്പിക്കൽ കുട്ടനാട്ടിൽ അരങ്ങേറിയത്. ഒരു നാട്ടിലെ മുഴുവൻ ജനത്തെയും രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി. ഇപ്പോൾ വെള്ളം ഇറങ്ങിത്തുടങ്ങി. കായലുകളിൽ ജലം തോട്ടപ്പള്ളി സ്പിൽ വേ വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും കടലിലേക്ക് ഒഴുകി മാറി. കരകവിഞ്ഞു പാടശേഖരങ്ങളിൽ കയറിയ വെള്ളം ഇപ്പോളും അതേപോലെ കിടക്കുന്നു. മടവീണ പാടങ്ങളിൽ ജലം പുറത്തെ കായലിന്റെ ലെവലിൽ നിൽക്കുമ്പോൾ മട വീഴാത്ത സ്ഥലങ്ങളിൽ അകത്ത് നിറഞ്ഞും പുറത്ത് കുറഞ്ഞും നിൽക്കുന്ന അവസ്ഥ. ഇപ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ മട കെട്ടലും  പമ്പിങ്ങും നടക്കുന്നു. ഒന്ന് രണ്ട് ആഴ്ചകൾക്കുള്ളിൽ ജലം മുഴുവൻ പറ്റിച്ചു തീർക്കണം എന്നാണ് ലക്ഷ്യം. തുലാം പകുതിയോടെ വീണ്ടും കൃഷി ഇറക്കാൻ സാധിക്കണം എന്നാണ് ബഹുമാനപ്പെട്ട കൃഷി മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എല്ലാം അത് പോലെ നടക്കട്ടെ. പ്രതീക്ഷയുടെ നാമ്പുകൾ വീണ്ടും തലപൊക്കട്ടെ. 

വാൽക്കഷ്ണം: കുട്ടനാട് പോലൊരു ഭൂമി ഇവിടെ ഇല്ലായിരുന്നെങ്കിൽ, ഒഴുകി വന്ന പ്രളയജലത്തെ സ്വീകരിക്കാൻ കുട്ടനാടിൻറെ പാടങ്ങൾ കൊയ്യാറായ നെല്ലുകളെ ബലികൊടുത്ത് കൈ നീട്ടിയില്ലായിരുന്നെങ്കിൽ, ആലപ്പുഴ എന്ന പട്ടണം തന്നെ ഇന്ന് ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. 

5 comments:

  1. അഭിപ്രായങ്ങൾ പറയണേ. കുട്ടനാടിൻറെ ചരിത്രവും ജീവിതവും ഉൾപ്പെടുത്തിയ ഒരു ബ്ലോഗ് പരമ്പര ആണ് എൻറെ ആഗ്രഹം.

    ReplyDelete
  2. വളരെ നല്ല വിവരണം...

    ReplyDelete
  3. നന്നായിട്ടുണ്ട് അനൂപേ...

    ReplyDelete
  4. Nalla vivaranam. Congratz.

    ReplyDelete
  5. good work,expecting more in future

    ReplyDelete