Thursday, June 20, 2024

പുസ്‌തക പരിചയം - കാന്തമല ചരിതം ട്രയോളജി - വിഷ്‌ണു എം സി (Book Review - Kanthamala Charitham Triology by Vishnu M C)



പുസ്‌തക പരിചയം - കാന്തമല ചരിതം  ട്രയോളജി  - വിഷ്‌ണു എം സി 

2024 ലെ വായനാദിനത്തിൽ മലയാളത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു പുസ്‌തകമാണ്‌ ഞാൻ വായന പൂർത്തിയാക്കിയത്. ശരിക്കും പറഞ്ഞാൽ ഒരു പുസ്തകമല്ല. മൂന്ന് പുസ്തകങ്ങൾ അടങ്ങിയ ഒരു ട്രയോളജി. ശ്രീ വിഷ്ണു എം സി എഴുതിയ കാന്തമല ചരിതം  ട്രയോളജി. അഖിനാതെന്റെ നിധി എന്ന ഒന്നാം ഭാഗം, അറോലക്കാടിന്റെ രഹസ്യം എന്ന രണ്ടാം ഭാഗം, യുദ്ധകാണ്ഡം എന്ന മൂന്നാം ഭാഗം. സത്യത്തിൽ ഈ ട്രയോളജി എന്നെ അത്ഭുതപ്പെടുത്തി. ഇതിന് മുൻപ് ഇതേ ജേർണലിൽ വായിച്ച ട്രയോളജി ശ്രീ അമിഷ് എഴുതിയ ശിവ ട്രയോളജി ആയിരുന്നു. അന്ന് അത് വായിച്ചപ്പോൾ തോന്നിയ അത്ഭുതം, ഇന്ത്യയിലെ പുരാണങ്ങളെ ചുവടുപിടിച്ച് അൽപ്പം ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ചേർത്ത് വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതായിരുന്നു. പുരാണകഥകളാൽ സമ്പന്നമായ നമ്മുടെ ഭാരതത്തിൽ ജനിച്ച കുട്ടികൾ ഇന്ന് യാതൊരു സാംസ്‌കാരിക, പൗരാണിക അടിത്തറയുമില്ലാത്ത അമേരിക്കൻ എഴുത്തുകാർ പടച്ചുവിടുന്ന സൂപ്പർ ഹീറോകളിലും അതിശയംകൂറി ആരാധകരായി മാറുന്നു. എന്നാൽ നമ്മുടെ ഓരോ കഥകളെയും അമിഷ് ചെയ്‌തതുപോലെ പുതു തലമുറയ്ക്ക് വിശ്വസിക്കാവുന്ന രീതിയിൽ എഴുതി അവതരിപ്പിക്കാവുന്നതാണ്. അങ്ങനെ ചിന്തിച്ചിരുന്നപ്പോൾ തന്നെ അമിഷ് അടുത്ത പുസ്തക സീരീസ് ആരംഭിച്ചു. ഇക്കുറി അദ്ദേഹം കൈവെച്ചത് സാക്ഷാൽ രാമായണത്തിൽ ആയിരുന്നു. ആദി മഹാകാവ്യം. 


ഇതൊക്കെ പറഞ്ഞത് നമ്മുടെ കാന്തമല ചരിതം എന്ന ട്രയോളജിയിലേക്ക് വരാനാണ്. പരശുരാമൻ മഴുവെറിഞ്ഞ് രൂപം കൊടുത്ത മലയാളനാടിന് വടക്കൻ നാടുകൾക്ക് ഉള്ളതുപോലെ ഒരു പൗരാണിക പശ്ചാത്തലം ഇല്ലെന്നതാണ് വാസ്‌തവം. രാമായണത്തിൽ ആരണ്യകാണ്ഡത്തിലും മഹാഭാരതത്തിൽ ചെറിയ ചില പരാമർശങ്ങളിലും മാത്രമായി നമ്മുടെ മലയാളനാട് ഒതുങ്ങുന്നു. ആ പശ്ചാത്തലത്തിലാണ് കേരളത്തിൽ, തെക്കേ ഇന്ത്യയിൽ തന്നെ ശബരിമല ഐതിഹ്യത്തിനുള്ള പ്രാധാന്യം. വടക്കേ ഇന്ത്യയിൽ അയോധ്യയ്ക്കും മഥുരയ്ക്കുമൊക്കെയുള്ള പരിഗണന തെക്കേ ഇന്ത്യയുടെ സ്വന്തം ദൈവമായ അയ്യപ്പൻറെ ശബരിമലയ്ക്ക് ലഭിക്കുന്നു. മലയാളക്കരയ്ക്ക് കാണാപ്പാഠമായ അയ്യപ്പചരിതമാണ് കാന്തമല ചരിതം എന്ന പേരിൽ ശ്രീ വിഷ്ണു അവതരിപ്പിച്ചിരിക്കുന്നത്. അയ്യപ്പൻറെ ചരിതം ഇങ്ങനെ മൂന്ന് പുസ്തകങ്ങളിലായി എഴുതി തീർക്കാൻ മാത്രം ഉണ്ടോ എന്ന് ആലോചിക്കുമ്പോഴാണ് വിഷ്‌ണുവിന്റെ ബ്രില്ല്യൻസ് മനസിലാകുന്നത്. അയ്യപ്പൻറെ കഥയ്ക്ക് പശ്ചാത്തലമായി ആധുനികകാലത്ത് നടക്കുന്ന ഒരു കഥ, സമാന്തരമായി സാക്ഷാൽ ഈജിപ്ഷ്യൻ ഫറവോമാരെ അണിനിരത്തി മറ്റൊരു കഥ, അയ്യപ്പൻറെ കഥയുടെ അനുബന്ധമായി ചോളന്മാരുടെ കാലഘട്ടത്തിലെ സംഭവവികാസങ്ങൾ - അങ്ങനെ നാല് പ്രധാന കഥകളുടെ സമാഹാരമാണ് കാന്തമല ചരിതത്തിൽ പറയുന്നത്. ഓരോന്നും ഒന്നിനൊന്ന് മികച്ചത്.  അവസാനം മറ്റൊരു സർപ്രൈസും വിഷ്‌ണു നൽകുന്നുണ്ട്. മാർവൽ യൂണിവേഴ്‌സ് ഒക്കെ പോലെ ഒരു "ഇറ യൂണിവേഴ്‌സ്" മലയാളത്തിൽ ഒരുങ്ങുന്നു. അതിൻറെ ഒരു ഭാഗമാണ് കാന്തമല ചരിതം. കഥ മാത്രമല്ല പുസ്തകം തന്നെ ഫുൾ ഓഫ് സർപ്രൈസ്.!പരീക്ഷിക്കാൻ ആരും മടിക്കുന്ന ഒരു വിഷയം ഏറ്റെടുത്ത വിഷ്ണുവിനും അത് പ്രസിദ്ധീകരിക്കാൻ തയ്യാറായ ലോഗോസ് പബ്ലിക്കേഷൻസിനും അതിൻറെ സാരഥി ശ്രീ അജിത്തിനും നന്ദിയും അഭിനന്ദനങ്ങളും. മലയാളസാഹിത്യത്തിൽ ഒരു ചരിത്രത്തിൻറെ ഭാഗമാകാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അമിഷ് ൻറെ പുസ്തകങ്ങളെ ആഘോഷമാക്കുന്നത് പോലെ ഇന്ത്യ ഒട്ടുക്കും ഈ ട്രയോളജിയും പുതിയ യൂണിവേഴ്‌സും സ്വീകരിക്കപ്പെടട്ടെ. കഥാ അവതരണ നിലവാരത്തിൽ അമീഷിന്റെ പുസ്തകങ്ങളെക്കാൾ ഒട്ടും പിന്നിലല്ല വിഷ്‌ണുവിന്റെ പുസ്തകങ്ങൾ എന്ന് അടിവരയിട്ട് ഇതോടൊപ്പം പറയുന്നു.


ഇനി വായനാനുഭവത്തെക്കുറിച്ച് പറയാം. നേരത്തെ പറഞ്ഞതുപോലെ നാല് പ്രധാനകഥകളാണ്. കഥാ തന്തുവിനെ കുറിച്ച് പറയുന്നില്ല. മൂന്ന് പുസ്തകങ്ങളിലായി വിവരിച്ചിട്ടുള്ള ആ നാല് കഥകളിൽ അയ്യപ്പൻറെ കഥ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഏച്ചുകെട്ടലുകളില്ലാതെ  വിശ്വസനീയമായ രീതിയിൽ അയ്യപ്പൻ എന്ന യുവാവിനെ അവതരിപ്പിച്ചിരിക്കുന്നു. അവസാന ഭാഗത്തുള്ള യുദ്ധമൊക്കെ സിനിമയിൽ കാണുന്നതുപോലെ ആസ്വദിച്ച് വായിക്കാൻ സാധിച്ചു. രണ്ടാമത് ഈജിപ്ഷ്യൻ പശ്ചാത്തലത്തിലുള്ള കഥ. നല്ല രീതിയിലുള്ള പഠനം ആ കഥയ്ക്ക് പിന്നിലുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. ആ കഠിനാധ്വാനം വരികളിൽ അനുഭവിച്ചറിയാം. മൂന്നാമതായി ചോളന്മാരുടെ കാലഘട്ടം. അവസാനമായി ഈ കാലഘട്ടത്തിലെ കഥയും. ഒരു യൂണിവേഴ്‌സ് ന്റെ ഭാഗമാക്കാനുള്ള കണ്ണികളാണ് ഈ കാലഘട്ടത്തിലെ കഥയിലെ കഥാപാത്രങ്ങൾ എന്ന് തോന്നി. അതിനാൽ തന്നെ മറ്റ് കഥകളിലെ കഥാപാത്രങ്ങളെപ്പോലെ ഒട്ടും പൂർണ്ണത അവർക്കില്ല. ഒരു പക്ഷെ ബാക്കി പുസ്തകങ്ങൾ വായിക്കുമ്പോൾ ലഭിച്ചേക്കാം. എങ്കിലും അത്രയും കഥ മുന്നോട്ട് കൊണ്ടുപോകേണ്ടവരാണ് അവരെങ്കിൽ ഈ പുസ്തകത്തിൽ കുറച്ചുകൂടെ അവർക്ക് അടിത്തറ നൽകാമായിരുന്നു. പ്രത്യേകിച്ചും മിഥുൻ, ശ്രീജിത്ത് തുടങ്ങിയവർക്ക്. മറ്റൊരു യൂണിവേഴ്സിലേക്ക് വഴി ഇട്ടുകൊണ്ടുള്ള അവസാനിപ്പിക്കൽ ആയതിനാൽ ട്രയോളജിയുടെ അവസാന അദ്ധ്യായം ആയിരുന്നു ഈ മൂന്ന് പുസ്തകങ്ങളിലെ ഏറ്റവും വീക്ക് എന്ന് പറയാതെ വയ്യ. അയ്യപ്പൻറെ കഥയൊക്കെ അവസാനിപ്പിച്ചത് പോലെ മനോഹരമായി തീർക്കാമായിരുന്നു. ഒരു സിനിമ എത്ര ബോറാണെങ്കിലും അതിൻറെ അവസാന പത്ത് മിനിറ്റ് ടച്ചിങ് ആണെങ്കിൽ അത് മതി പടം ഹിറ്റാവാൻ. ശ്രീനിവാസൻറെ കഥ പറയുമ്പോൾ എന്ന സിനിമ തന്നെ ഉദാഹരണം. ഇവിടെ മൂന്ന് പുസ്തകങ്ങളിലായി പറഞ്ഞുവന്ന  കഥയുടെ അവസാനം കുറച്ചുകൂടെ ശ്രമിച്ചിരുന്നെങ്കിൽ വേറൊരു ലെവലിൽ എത്തിക്കാമായിരുന്നു എന്ന് തോന്നുന്നു.


എന്തായാലും ഒട്ടും നിരാശപ്പെടുത്താത്ത ഒരു വായനാനുഭവമാണ് കാന്തമല ചരിതം നൽകിയത്. ഡി.സി പോലൊരു പബ്ലിഷേഴ്‌സ് ആയിരുന്നു ഇത് പുറത്തിറക്കാൻ ധൈര്യം കാണിച്ചിരുന്നതെങ്കിൽ മലയാളത്തിലെ അമിഷ് ആയി വിഷ്ണു മാറേണ്ട സമയം കഴിഞ്ഞേനെ. നല്ല പുസ്തകങ്ങൾ വായിക്കപ്പെടണം. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രമോഷൻ മാത്രമാണ് അതിനൊരു മാനദന്ധം എന്ന് ആയിരിക്കുന്നു. വിഷ്‌ണുവിന്റെ സംരംഭവും സ്വീകരിക്കപ്പെടും. 2020 ൽ പുറത്തിറങ്ങിയ ആദ്യ പുസ്തകത്തിന്റെ അഞ്ചാം പതിപ്പ്, 2021 ൽ പുറത്തിറങ്ങിയ രണ്ടാം പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ് 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ മൂന്നാമത്തെ പുസ്തകത്തിന്റെ ആദ്യ പതിപ്പ് എന്നിവയാണ് ഞാൻ വായിച്ചത്. 

No comments:

Post a Comment