Monday, September 16, 2024

പുസ്‌തക പരിചയം - ദി കൗൺസിൽ ഡയറി - ആലാപ് എസ് പ്രതാപ് (Book Review - The Council Diary by Aalap E Prathap)

 


പുസ്‌തക പരിചയം - ദി കൗൺസിൽ ഡയറി - ആലാപ് എസ് പ്രതാപ്

ശക്തമായൊരു രാഷ്ട്രീയം (രാഷ്ട്രത്തെ സംബന്ധിക്കുന്നത്) പ്രമേയമാക്കി പുതിയൊരു എഴുത്തുകാരനായ ശ്രീ ആലാപ് എസ് പ്രതാപ് എഴുതിയ നോവലാണ് "ദി കൗൺസിൽ ഡയറി". വളരെ വ്യത്യസ്തമായൊരു അവതരണരീതിയും പുതുമയുള്ളൊരു പ്രമേയവും കൊണ്ട് സമ്പന്നമാണെങ്കിലും മൊത്തത്തിൽ നിരാശ കലർന്നൊരു വായനാനുഭവം ആയിരുന്നു കൗൺസിൽ ഡയറി സമ്മാനിച്ചത് എന്ന് പറയാതെ വയ്യ. ആദ്യമൊക്കെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പിന്നീടെപ്പോഴോ എഴുത്തുകാരൻറെ കൈയിൽ നിന്നും കൈവിട്ടു പോയതുപോലെ ആയിപ്പോയി. രണ്ടാം പകുതിയൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തിൽ എനിക്ക് മനസിലായില്ല. വീണ്ടും വായിച്ചു നോക്കാമെന്ന് വെച്ചാൽ ആദ്യം ഒന്ന് വായിച്ചു തീർത്ത പാട് ഓർക്കുമ്പോൾ തൽക്കാലം മനസ്സിലാക്കിയിടത്തോളം മതി എന്ന് കരുതേണ്ടി വരും.

280 പേജുകളുള്ള പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. 2023 ഇൽ പ്രസിദ്ധീകരിച്ച നോവലിൻറെ വില 400/- രൂപ ആയിരുന്നു. ജർമ്മനിയിൽ നാസികൾ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഏകാധിപത്യം ആരംഭിച്ചതുപോലൊരു അവസ്ഥ നമ്മുടെ രാജ്യത്തും ഉണ്ടാകുന്നു. ഉള്ളത് പറയണമല്ലോ ഒരിടത്തും നമ്മുടെ രാജ്യത്തിൻറെ പേര് പ്രതിപാദിച്ചതായി കണ്ടില്ല. അതിനാൽ ഒരു സാങ്കൽപ്പിക രാജ്യത്താണ് കഥ നടക്കുന്നതെന്ന് ആദ്യം കരുതി. ആ രീതിയിൽ ആസ്വദിക്കാമെന്ന് വിചാരിച്ചപ്പോഴാണ് പഴയ ബ്രിട്ടീഷ് ഭരണമൊക്കെയായി ചില സൂചനകൾ തന്ന് ഇത് വേറൊരു രാജ്യമല്ല, നമ്മുടെ രാജ്യത്തെക്കുറിച്ച് തന്നെയാണ് പറയുന്നതെന്ന് മനസിലാക്കുന്നത്. അത് തന്നെയാണ് കഥയിലെ ഏറ്റവും വലിയ പോരായ്‌മ. ഏകാധിപത്യം വരുന്നു, സമ്മതിച്ചു. കൗതുകമുള്ള കഥാ തന്തു. പക്ഷെ വായനക്കാരൻ ആദ്യം അറിയാൻ ആഗ്രഹിക്കുന്നത് ഇന്ന് സ്വാതന്ത്ര്യത്തോടെ കഴിഞ്ഞിരുന്ന അവസ്ഥയിൽ നിന്നും എങ്ങനെ ഏകാധിപത്യത്തിലേക്ക് മാറി എന്നതാണ്. അതിന് വ്യക്തമായൊരു വിശദീകരണം നൽകാൻ നോവലിസ്റ്റിനായിട്ടില്ല. പകരം പഴയ ആര്യൻ സുപ്രീമസി എന്ന വംശീയ ധ്രുവീകരണത്തെ കൂട്ടുപിടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരുമിച്ച് കഴിഞ്ഞവർ, കൂട്ടുകാർ ഒക്കെ ദി കൗൺസിൽ എന്ന ഭരണപക്ഷത്തിന്റെ പിന്തുണയോടെ രണ്ടുചേരിയിലാകുന്നു. ജാതി മത ഭേദമെന്നെ വംശീയ ന്യൂനപക്ഷ പീഡനം ആരംഭിക്കുന്നു. ഈ പറഞ്ഞതും ആൻ ഫ്രാൻകിന്റെ ഡയറിക്കുറിപ്പുകളെ ഓർമ്മിപ്പിക്കുന്നു. നാസികൾ ജൂതന്മാരെ ഒരു സുപ്രഭാതത്തിൽ സ്വന്തം രാജ്യത്തെ അഭയാർത്ഥികളാക്കുന്ന അവസ്ഥ. 


നോവലിൻറെ ആകർഷകമായ ഒന്നാം പകുതിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. രണ്ടാം പകുതിയിൽ എന്താണ് നടന്നതെന്ന് സത്യത്തിൽ മനസിലായിട്ടില്ല. ഒരു രാജ്യം മുഴുവൻ ഏകാധിപത്യത്തിന് കീഴിലാക്കിയ കൗൺസിലിന് എതിരെ ഒരു സംഘം പ്രവർത്തിക്കുന്നു. പുസ്തകങ്ങൾ ആണ് അവരുടെ പ്രധാന ആയുധം എന്ന് മനസിലായി. യാഥാർഥ്യം മനസിലാക്കാൻ സഹായിക്കുന്ന പുസ്തകങ്ങളെ നിരോധിച്ച രാജ്യത്ത് ആ പുസ്തകങ്ങൾ പടവാളാക്കുന്ന ഗ്രൂപ്പ്. (നിരോധിക്കുന്നതിന് മുൻപ് ആ പുസ്തകങ്ങൾ ഉള്ളപ്പോൾ തന്നെയല്ലേ അവർ ഭരണം പിടിച്ചെടുക്കുന്നത്??). അവരുടെ ആശയങ്ങൾ ഒക്കെയാണ് രണ്ടാം പകുതി. 


സത്യത്തിൽ വായിച്ചു കഴിഞ്ഞപ്പോൾ സമയം കുറെ കളഞ്ഞല്ലോ എന്ന് ശരിക്കും സങ്കടം തോന്നിപ്പോയ ഒരപൂർവ്വ വായന.

Sunday, September 8, 2024

പുസ്‌തക പരിചയം - കറുത്തച്ചൻ - എസ്.കെ.ഹരിനാഥ് (Book Review - Karuthachan by SK Harinath)


 പുസ്‌തക പരിചയം - കറുത്തച്ചൻ - എസ്.കെ.ഹരിനാഥ് 

മിസ്റ്ററി വിഭാഗത്തിലെ പുസ്‌തകങ്ങൾ ഇഷ്ടമാണെങ്കിലും അപൂർവ്വമായേ ഹൊറർ ജേർണലിലുള്ള പുസ്തകങ്ങൾ വാങ്ങി വായിക്കാറുള്ളൂ. പണ്ട് ഡ്രാക്കുള വായിച്ച് ഭ്രമം കയറി പിന്നീട് സമീപ വായനശാലകളിൽ നിന്നും ഹൊറർ-മാന്ത്രിക നോവലുകൾ വായിച്ച് മടുത്തത് കൊണ്ടാവാം ഇപ്പോൾ ഒരു താൽപ്പര്യം തോന്നാത്തത്. തന്നെയുമല്ല മിക്കവാറും ഹൊറർ നോവലുകൾക്കും ഒരേ ചട്ടക്കൂട് ആണെന്ന് തോന്നിയിട്ടുണ്ട്. പണ്ട് ബ്രാം സ്റ്റോക്കർ എഴുതി വെച്ചതിൻറെ ചുവടുപിടിച്ച് ഉണ്ടാക്കിയ ഒരു ചട്ടക്കൂട്. ഒരു സാധാരണക്കാരൻ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ദുരാത്മാവുമായി മുട്ടേണ്ടിവരുന്നു. പിന്നെ അതിനെ തളയ്ക്കാൻ വാൻഹെൽസിംഗ് നെ പോലെ ഒരു സ്പെഷ്യലിസ്റ്റ് രംഗത്തുവരുന്നു. പിന്നെ അവർ തമ്മിലുള്ള കൊമ്പുകോർക്കൽ. ഫസ്റ്റ് ഹാഫിൽ ദുരാത്മാവ് ലീഡ് ചെയ്യും. ആ സമയത്ത് സ്പെഷ്യലിസ്റ്റിനോ ആദ്യം വന്ന സാധാരണക്കാരനോ വേണ്ടപ്പെട്ട ആരെങ്കിലും പടമാകും. എന്തായാലും ക്ലൈമാക്സിൽ ദുരാത്മാവ് തോറ്റു പിന്മാറും. ചട്ടക്കൂട് ഇതൊക്കെ ആണെങ്കിലും അവതരണത്തിലൂടെ വായനക്കാരനെ പിടിച്ചിരുത്തുക, പേടിപ്പിക്കുക എന്നിവയിലാണ് നോവലിസ്റ്റിൻറെ വിജയം. പേടിപ്പിക്കാൻ ഉണ്ടാക്കിയ സംഭവങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ പാളിപ്പോയാൽ വൻ കോമഡിയായി മാറുന്ന കാഴ്ചകൾ നമ്മൾ മലയാളം ഹൊറർ സിനിമകളിൽ കണ്ടിട്ടുള്ളതുമാണ്. ഏറ്റവും പ്രധാനം കഥയും സന്ദർഭങ്ങളും കാലാനുവർത്തിയായി നിലനിർത്താൻ സാധിക്കണം. ഏത്  കാലഘട്ടം കഴിഞ്ഞാലും അടുത്ത തലമുറക്കാർ വായിച്ചാലും പേടിക്കണം. അതാണ് ഡ്രാക്കുളയുടെ വിജയം. 

ഞാൻ പറഞ്ഞുവന്നത് സമീപകാലത്ത് മലയാളത്തിലെ ഒരു ഹൊറർ നോവൽ നല്ല അഭിപ്രായം നേടി മുന്നേറുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ശ്രീ. എസ്.കെ.ഹരിനാഥ് എഴുതിയ "കറുത്തച്ചൻ" എന്ന നോവൽ. അടുത്തിടെ ആ നോവൽ ഞാൻ വായിച്ചിരുന്നു. 220 പേജുകളുള്ള പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. 2023 ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ നോവലിൻറെ ആറാം പതിപ്പാണ് ഞാൻ 2024 ജൂലൈ മാസത്തിൽ വാങ്ങിയത് എന്നതിൽ നിന്നും ആ പുസ്തകത്തിന്റെ ജനപ്രീതി മനസിലാക്കാം. കുറേ നാൾക്ക് ശേഷം വായിക്കുന്നതിനാലാവാം നോവൽ മുന്നോട്ടുവെച്ച മിസ്റ്ററി/ ഹൊറർ പശ്ചാത്തലങ്ങൾക്ക് ഒരു ഫ്രഷ്‌നെസ് തോന്നി. തിരുവനന്തപുരത്ത് താമസിച്ചപ്പോൾ ബോണക്കാടും പത്തനംതിട്ടയിലെ നിലക്കൽ പള്ളിയുമൊക്കെ കാണാൻ പോയിട്ടുള്ളതിനാൽ കഥാപശ്ചാത്തലങ്ങൾ നന്നായി കണക്ട് ചെയ്യുവാൻ സാധിച്ചു. ഒരു സിനിമ ആസ്വദിക്കുന്നതുപോലെ വായിച്ചു തീർക്കാവുന്ന ഒരു നോവൽ, ആ ജേർണലിലുള്ള നോവലുകൾ ആവശ്യപെടുന്നതുപോലെ ഒറ്റയിരുപ്പിനുള്ള വായന സാധിക്കുന്ന രീതിയിലെ അവതരണം. മനസിലാക്കിയിടത്തോളം നോവലിസ്റ്റ് ൻറെ ആദ്യ നോവലാണ് കറുത്തച്ചൻ. ആ നിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഒരു എഴുത്തുകാരൻ തന്നെയാണ് ശ്രീ ഹരിനാഥ് എന്ന് നിസംശ്ശയം പറയാം. നല്ല കയ്യടക്കത്തോടെ തന്നെയാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്. തുടർ ഭാഗങ്ങൾ ഉണ്ടായേക്കാം എന്ന സൂചനയോടെയാണ് നോവൽ അവസാനിപ്പിക്കുന്നത്. ഉണ്ടാകട്ടെ. മികച്ച ഹൊറർ പുസ്തകങ്ങൾ നമ്മുടെ ഭാഷയിലും ജനിക്കട്ടെ. ദുരൂഹതകൾ/ഹൊറർ പശ്ചാത്തലങ്ങൾ കുറച്ചുകൂടെ ഭയം ജനിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചാൽ മറ്റൊരു തലത്തിലേക്കെത്താം. ഇപ്പോൾ എല്ലാം കണ്മുന്നിൽ കാണുന്നത് പോലെ മനസിലാക്കാം എങ്കിലും ഹൊറർ ആകുമ്പോൾ വായിച്ചു കഴിഞ്ഞാലും ആ കഥാപാത്രങ്ങൾ നമ്മെയും പിന്തുടരുന്നത് പോലെ തോന്നിപ്പിച്ചാൽ ഉജ്ജ്വലമായിരിക്കും. അങ്ങനെ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ കറുത്തച്ചനിലുണ്ട്. ഇനിയുള്ള രചനകൾക്കായി കാത്തിരിക്കുന്നു. നോവലിസ്റ്റിന്  ആശംസകൾ.

Tuesday, September 3, 2024

പുസ്‌തക പരിചയം - കൊച്ചിയുടെ പച്ചേക്കോ - ജി സുബ്രഹ്മണ്യൻ (Book review - Kochiyude Pacheco by G Subrahmanyan)


പുസ്‌തക പരിചയം - കൊച്ചിയുടെ പച്ചേക്കോ - ജി സുബ്രഹ്മണ്യൻ 

"ദുവാർട്ടെ പച്ചേക്കോ പെരേര" ആരും കേട്ടിട്ടുപോലുമില്ലാത്ത ഒരു പേര്. ആരാണയാൾ?  ഒരു പോർച്ചുഗീസ് നാവികൻ ആണത്രേ. ഒന്നുകൂടി വിശദമാക്കിയാൽ വാസ്‌കോ ഡ ഗാമയുടെയും ബർത്തലോമിയോ ഡയസിന്റെയുമൊക്കെ സമകാലികൻ. അയാളെക്കുറിച്ച് ഒരു പുസ്‌തകം ഇറങ്ങിയിരിക്കുന്നു. അതും മലയാളത്തിൽ. അതിന് മലയാളവുമായി അയാൾക്ക് എന്താണ് ബന്ധം? കൊച്ചിയുടെ പച്ചേക്കോ എന്ന് എന്താണ് പേരിട്ടത്? 


ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ശ്രീ ജി സുബ്രഹ്മണ്യം എഴുതിയ, ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച "കൊച്ചിയുടെ പച്ചേക്കോ" എന്ന 358 പേജുകൾ ഉള്ള നോവൽ. പൊന്നിയൻ ശെൽവൻ എന്ന പ്രശസ്ത തമിഴ് കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലൂടെ മലയാള സാഹിത്യപ്രേമികൾക്കിടയിൽ സുപരിചിതനായ ശ്രീ ജി സുബ്രഹ്മണ്യം ആദ്യ നോവൽ കൂടിയാണ് "കൊച്ചിയുടെ പച്ചേക്കോ". 


ചരിത്രത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടും ദൗർഭാഗ്യത്താലും അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളാലും തിരിച്ചറിയപ്പെടാതെ പോയ ഒട്ടേറെ വ്യക്തിത്വങ്ങളെ നമുക്ക് കാണുവാൻ സാധിക്കും. സമീപ കാലത്ത് അത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ വിഡിയോകളും ലേഖനങ്ങളും സോഷ്യൽ മീഡിയകളിൽ കാണാം. അത്തരത്തിൽ മൺമറഞ്ഞുപോയ ഒരു വ്യക്തിത്വമാണ് ദുവാർട്ടെ പച്ചേക്കോ പെരേര. കൊച്ചിയുടെ ചരിത്രവുമായി വലിയൊരു ബന്ധം അദ്ദേഹത്തിനുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് കോഴിക്കോട് കാപ്പാട് തീരത്ത് കപ്പൽ ഇറങ്ങിയ ആദ്യ യൂറോപ്യൻ ഗാമയുടെ ആ വരവ് ഇന്ന് പാഠപുസ്തകങ്ങളിൽ വായിച്ചതുപോലെ ഒരു വീര പരിവേഷമുള്ള വരവ് ആയിരുന്നില്ല. താരതമ്യേന ആകർഷകമല്ലാത്ത ചരക്കുകളുമായി കപ്പലിൽ എത്തിയ ആ സായിപ്പിനെ അറബികളും ചീനക്കാരുമായി നല്ലരീതിയിൽ വാണിജ്യബന്ധം പുലർത്തിയിരുന്ന കോഴിക്കോടുകാർ ആ യൂറോപ്യൻ നാളിതുവരെയായി നേരിട്ടില്ലാത്ത രീതിയിലെ അവഗണനയോടെയാണ് സ്വീകരിച്ചത്. പുത്തരിയിൽ തന്നെ കടിച്ച ആ കല്ല് താമസിയാതെ പോർച്ചുഗീസുകാരും സാമൂതിരിയുമായുള്ള ഒരു ഉരസലിൽ കലാശിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പോർച്ചുഗീസുകാർക്ക് ആ അവസരത്തിൽ തുണയായത് സാമൂതിരിയുടെ ഭീഷണി നേരിട്ടുകൊണ്ടിരുന്ന കൊച്ചി എന്ന താരതമ്യേന ചെറിയ ഒരു തുറമുഖ നാട്ടുരാജ്യമാണ്. അതോടെ സാമൂതിരിയുടെ കോപത്തിന് ഇരയായ കൊച്ചിയുടെ നേരെ അവർ നടത്തിയ വലിയൊരു ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിച്ചത് അന്ന് കൊച്ചിയിൽ തമ്പടിച്ച ഒരു പോർച്ചുഗീസ് കപ്പിത്താനാണ്. അദ്ദേഹമാണ് പച്ചേക്കോ. അമ്പതിനായിരത്തോളം വരുന്ന പടയുമായാണ് കൊച്ചി പിടിച്ചടക്കാൻ സാമൂതിരി എത്തിയത്. കൊച്ചിയിലെ നായർ പടയുടെ പത്തിരട്ടിയിൽ അധികം ഉണ്ടായിരുന്നു അത്. അവരുടെ മുന്നിൽ നൂറിൽ താഴെ സൈനികരുമായി പച്ചേക്കോ പിടിച്ചുനിന്നു. അവസാനം സാമൂതിരി കൊച്ചി പിടിച്ചടക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങേണ്ടിയും വന്നു. നമുക്ക് ചിരപരിചിതമായ ഇടപ്പള്ളിയും കുമ്പളവുമൊക്കെയായിരുന്നു യുദ്ധക്കളങ്ങൾ. ഇന്ന് ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇതൊക്കെ വേര് കെട്ടുകഥകൾ മാത്രം ആണെന്ന് വിശ്വസിക്കാനേ നമുക്ക് തരമുള്ളൂ. കൊച്ചിയിൽ അദ്ദേഹം നടത്തിയ ആ പോരാട്ടങ്ങൾ പരിഗണിച്ച് പിൽക്കാലത്ത് അദ്ദേഹത്തെ ചരിത്രകാരന്മാർ വിളിച്ചത് 'ദി പോർച്ചുഗീസ് അക്കിലസ്' എന്നായിരുന്നു. 


പച്ചേക്കോയെ കൊച്ചി മറന്നെങ്കിലും അദ്ദേഹത്തിന്റെ ഒരു ശേഷിപ്പ് ഇന്നും അവിടുണ്ട്. പച്ചേക്കോയുടെ സേന താവളമടിച്ച സ്ഥലം പച്ചേക്കോയുടെ താവളം എന്നും അത് ലോപിച്ച് "പാച്ചാളം" എന്നും ആയി മാറി. പാച്ചാളംകാർക്ക് പോലും ഇക്കാര്യം അറിയാമോ എന്നത് സംശയമാണ്. പച്ചേക്കോ പിന്നീട് വിസ്മൃതനായെങ്കിലും അദ്ദേഹം നടത്തിയ യാത്രകളുടെ അടിസ്ഥാനത്തിൽ ഭാവിയിലെ നാവികർക്കായി അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങളും ഭൂപടങ്ങളും നൂറ്റാണ്ടുകൾക്ക് ശേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പോർച്ചുഗീസുകാരുടെ ഏറ്റവും വലിയ കോളനികളിൽ ഒന്നായ ബ്രസീൽ കണ്ടുപിടിച്ചതും പച്ചേക്കോ ആണെന്നത് ചരിത്രത്തിൽ എഴുതപ്പെടാത്ത മറ്റൊരു യാഥാർഥ്യം. ഇത്തരുണത്തിൽ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിത്വം തന്നെയായ ദുവാർട്ടെ പച്ചേക്കോയെ വിശദമായി പരിചയപ്പെടുത്തുന്ന നോവൽ തന്നെയാണ് കൊച്ചിയുടെ പച്ചേക്കോ. 


ചരിത്രം ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് കൊച്ചിയുടെ പച്ചേക്കോ. ഇന്ന് സിനിമകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി പതിനാറാം നൂറ്റാണ്ടിലെ കേരളത്തെ അത്യാവശ്യം നല്ല രീതിയിൽ തന്നെ രേഖപ്പെടുത്തിരിക്കുന്നു. പ്രത്യേകിച്ചും അന്നത്തെ നാട്ടുരാജ്യങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പടലപ്പിണക്കങ്ങളും അവർ തമ്മിലുള്ള യുദ്ധങ്ങളും ജാതി സമ്പ്രദായവും ഒക്കെ സത്യസന്ധമായി അനുഭവപ്പെട്ടു. ഒരു നോവൽ എന്ന രീതിയിൽ ഒഴുക്ക് കുറവാണെങ്കിലും പച്ചേക്കോയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരിതങ്ങളിൽ വായനക്കാരിൽ ഒരു വേദനയുളവാക്കുവാൻ നോവലിസ്റ്റിന് സാധിക്കുന്നുണ്ട്. നോവൽ എന്നത് മാറ്റിനിർത്തി ഒരു ചരിത്ര ആഖ്യായിക എന്ന രീതിയിൽ വായിച്ചാൽ വളരെ ഇഷ്ടപ്പെടും. 


രാജ്യത്തിനായി ആത്മാർത്ഥമായി ജോലിചെയ്യുന്ന ഒരാൾക്ക് അസൂയാലുക്കളുടെ ചരടുവലികൾ മൂലം എല്ലാം നഷ്ടപ്പെടുന്നത് എവിടെയും എപ്പോഴും ഉള്ള സംഭവങ്ങൾ തന്നെയാണെന്ന് കാണിച്ചുകൊണ്ട് നോവൽ അവസാനിക്കുമ്പോൾ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ , പച്ചേക്കോ അദ്ദേഹത്തെ സ്നേഹിച്ച കൊച്ചിയിൽ മടങ്ങി വന്നിരുന്നെങ്കിൽ എന്ന് നാമോരോരുത്തരും ആഗ്രഹിക്കുന്നു എങ്കിൽ അതാണ് നോവലിസ്റ്റിൻറെ വിജയം.