Monday, September 16, 2024

പുസ്‌തക പരിചയം - ദി കൗൺസിൽ ഡയറി - ആലാപ് എസ് പ്രതാപ് (Book Review - The Council Diary by Aalap E Prathap)

 


പുസ്‌തക പരിചയം - ദി കൗൺസിൽ ഡയറി - ആലാപ് എസ് പ്രതാപ്

ശക്തമായൊരു രാഷ്ട്രീയം (രാഷ്ട്രത്തെ സംബന്ധിക്കുന്നത്) പ്രമേയമാക്കി പുതിയൊരു എഴുത്തുകാരനായ ശ്രീ ആലാപ് എസ് പ്രതാപ് എഴുതിയ നോവലാണ് "ദി കൗൺസിൽ ഡയറി". വളരെ വ്യത്യസ്തമായൊരു അവതരണരീതിയും പുതുമയുള്ളൊരു പ്രമേയവും കൊണ്ട് സമ്പന്നമാണെങ്കിലും മൊത്തത്തിൽ നിരാശ കലർന്നൊരു വായനാനുഭവം ആയിരുന്നു കൗൺസിൽ ഡയറി സമ്മാനിച്ചത് എന്ന് പറയാതെ വയ്യ. ആദ്യമൊക്കെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പിന്നീടെപ്പോഴോ എഴുത്തുകാരൻറെ കൈയിൽ നിന്നും കൈവിട്ടു പോയതുപോലെ ആയിപ്പോയി. രണ്ടാം പകുതിയൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തിൽ എനിക്ക് മനസിലായില്ല. വീണ്ടും വായിച്ചു നോക്കാമെന്ന് വെച്ചാൽ ആദ്യം ഒന്ന് വായിച്ചു തീർത്ത പാട് ഓർക്കുമ്പോൾ തൽക്കാലം മനസ്സിലാക്കിയിടത്തോളം മതി എന്ന് കരുതേണ്ടി വരും.

280 പേജുകളുള്ള പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. 2023 ഇൽ പ്രസിദ്ധീകരിച്ച നോവലിൻറെ വില 400/- രൂപ ആയിരുന്നു. ജർമ്മനിയിൽ നാസികൾ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഏകാധിപത്യം ആരംഭിച്ചതുപോലൊരു അവസ്ഥ നമ്മുടെ രാജ്യത്തും ഉണ്ടാകുന്നു. ഉള്ളത് പറയണമല്ലോ ഒരിടത്തും നമ്മുടെ രാജ്യത്തിൻറെ പേര് പ്രതിപാദിച്ചതായി കണ്ടില്ല. അതിനാൽ ഒരു സാങ്കൽപ്പിക രാജ്യത്താണ് കഥ നടക്കുന്നതെന്ന് ആദ്യം കരുതി. ആ രീതിയിൽ ആസ്വദിക്കാമെന്ന് വിചാരിച്ചപ്പോഴാണ് പഴയ ബ്രിട്ടീഷ് ഭരണമൊക്കെയായി ചില സൂചനകൾ തന്ന് ഇത് വേറൊരു രാജ്യമല്ല, നമ്മുടെ രാജ്യത്തെക്കുറിച്ച് തന്നെയാണ് പറയുന്നതെന്ന് മനസിലാക്കുന്നത്. അത് തന്നെയാണ് കഥയിലെ ഏറ്റവും വലിയ പോരായ്‌മ. ഏകാധിപത്യം വരുന്നു, സമ്മതിച്ചു. കൗതുകമുള്ള കഥാ തന്തു. പക്ഷെ വായനക്കാരൻ ആദ്യം അറിയാൻ ആഗ്രഹിക്കുന്നത് ഇന്ന് സ്വാതന്ത്ര്യത്തോടെ കഴിഞ്ഞിരുന്ന അവസ്ഥയിൽ നിന്നും എങ്ങനെ ഏകാധിപത്യത്തിലേക്ക് മാറി എന്നതാണ്. അതിന് വ്യക്തമായൊരു വിശദീകരണം നൽകാൻ നോവലിസ്റ്റിനായിട്ടില്ല. പകരം പഴയ ആര്യൻ സുപ്രീമസി എന്ന വംശീയ ധ്രുവീകരണത്തെ കൂട്ടുപിടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരുമിച്ച് കഴിഞ്ഞവർ, കൂട്ടുകാർ ഒക്കെ ദി കൗൺസിൽ എന്ന ഭരണപക്ഷത്തിന്റെ പിന്തുണയോടെ രണ്ടുചേരിയിലാകുന്നു. ജാതി മത ഭേദമെന്നെ വംശീയ ന്യൂനപക്ഷ പീഡനം ആരംഭിക്കുന്നു. ഈ പറഞ്ഞതും ആൻ ഫ്രാൻകിന്റെ ഡയറിക്കുറിപ്പുകളെ ഓർമ്മിപ്പിക്കുന്നു. നാസികൾ ജൂതന്മാരെ ഒരു സുപ്രഭാതത്തിൽ സ്വന്തം രാജ്യത്തെ അഭയാർത്ഥികളാക്കുന്ന അവസ്ഥ. 


നോവലിൻറെ ആകർഷകമായ ഒന്നാം പകുതിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. രണ്ടാം പകുതിയിൽ എന്താണ് നടന്നതെന്ന് സത്യത്തിൽ മനസിലായിട്ടില്ല. ഒരു രാജ്യം മുഴുവൻ ഏകാധിപത്യത്തിന് കീഴിലാക്കിയ കൗൺസിലിന് എതിരെ ഒരു സംഘം പ്രവർത്തിക്കുന്നു. പുസ്തകങ്ങൾ ആണ് അവരുടെ പ്രധാന ആയുധം എന്ന് മനസിലായി. യാഥാർഥ്യം മനസിലാക്കാൻ സഹായിക്കുന്ന പുസ്തകങ്ങളെ നിരോധിച്ച രാജ്യത്ത് ആ പുസ്തകങ്ങൾ പടവാളാക്കുന്ന ഗ്രൂപ്പ്. (നിരോധിക്കുന്നതിന് മുൻപ് ആ പുസ്തകങ്ങൾ ഉള്ളപ്പോൾ തന്നെയല്ലേ അവർ ഭരണം പിടിച്ചെടുക്കുന്നത്??). അവരുടെ ആശയങ്ങൾ ഒക്കെയാണ് രണ്ടാം പകുതി. 


സത്യത്തിൽ വായിച്ചു കഴിഞ്ഞപ്പോൾ സമയം കുറെ കളഞ്ഞല്ലോ എന്ന് ശരിക്കും സങ്കടം തോന്നിപ്പോയ ഒരപൂർവ്വ വായന.

No comments:

Post a Comment