Thursday, November 27, 2025

വിലായത്ത് ബുദ്ധ - പുസ്തകവും സിനിമയും (Review - Vilayath Budha)

വിലായത്ത് ബുദ്ധ - പുസ്തകവും സിനിമയും   




കഴിഞ്ഞ ദിവസം തിയേറ്ററിൽ പോയി ആസ്വദിച്ച് കണ്ട സിനിമയാണ് പൃഥ്വിരാജ് അഭിനയിച്ച, ജയൻ നമ്പ്യാർ സംവിധാനം നിർവഹിച്ച "വിലായത്ത് ബുദ്ധ". ജി.ആർ ഇന്ദുഗോപൻ എഴുതിയ "വിലായത്ത് ബുദ്ധ" എന്ന നോവൽ സിനിമയാക്കപ്പെടുന്നു എന്ന് കേട്ടപ്പോൾ തന്നെ അത് തിയേറ്ററിൽ കാണണം എന്ന് തീരുമാനിച്ചിരുന്നതാണ്. നോവലിനോട് നൂറുശതമാനം നീതി പുലർത്തിയതായി സിനിമ കണ്ടപ്പോൾ തോന്നി. പക്ഷെ സോഷ്യൽ മീഡിയയിലുടനീളം ഈ സിനിമയ്‌ക്കെതിരെ ഭയങ്കര ഹേറ്റ് ക്യാമ്പയിൻ നടക്കുന്നതായി തോന്നി. റിവ്യൂകൾ വായിച്ചാൽ ഒരുത്തനും തിയേറ്ററിന്റെ പരിസരത്ത് പോലും പോകാൻ തോന്നില്ല. നായകനായ പൃഥ്വിരാജ് ആണ് മിക്കവരുടെയും ഇര. ചിലർ സിനിമയുടെ കഥയിലെ പോരായ്മകൾ വരെ വിളമ്പിയിരിക്കുന്നു. ലൂസിഫർ കണ്ട് ത്രില്ലടിച്ച് എംപുരാൻ ആദ്യ ദിവസം തന്നെ കയറി നിരാശനായ എനിക്ക് വിലായത്ത് ബുദ്ധ നന്നായി ഇഷ്ടപ്പെട്ടു. കൂടെ ഇറങ്ങിയ "എക്കൊ" കയറി കത്തിയതിനാലും കൂടി ആവണം തിയേറ്ററുകളിൽ അർഹിക്കുന്നൊരു പരിഗണന പടത്തിന് കിട്ടുന്നില്ല. എന്തായാലും നമുക്ക് സിനിമയിലേക്കും അതിന് കാരണമായ നോവലിലേക്കും ഒന്ന് കണ്ണോടിക്കാം.

 

നമ്മുടെ ചുറ്റുപാട് നിന്നും ഞെട്ടിക്കുന്ന ത്രെഡുകൾ കണ്ടെത്താൻ പ്രത്യേക കഴിവുള്ള നോവലിസ്റ്റാണ് ശ്രീ ജി ആർ ഇന്ദുഗോപൻ. ഒരു സിനിമ ആസ്വദിക്കുന്നത് പോലെ ഒറ്റയിരുപ്പിൽ അദ്ദേഹത്തിന്റെ നോവലുകൾ വായിച്ച് തീർക്കാൻ സാധിക്കും. ഇരുന്നൂറിൽ താഴെ പേജുകളെ മിക്കവാറും നോവലുകൾക്ക് കാണൂ. അതിൽത്തന്നെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥ ഒരു തെക്കൻ തല്ലുകേസ് എന്നപേരിലും നാലഞ്ച് ചെറുപ്പക്കാർ എന്ന നോവൽ പൊന്മാൻ എന്ന പേരിലും സിനിമകളായി. വിലായത്ത് ബുദ്ധ എന്ന നോവൽ വായിച്ച സംവിധായകൻ സച്ചി ആ നോവൽ സിനിമയാക്കുവാൻ ആഗ്രഹിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തമായതും അവസാനത്തേതുമായ സിനിമ അയ്യപ്പനും കോശിയും പോലെ കരുത്തരായ രണ്ട് നായക കഥാപാത്രങ്ങൾ തമ്മിലുള്ള ക്ലാഷ് ആണ് വിലായത്ത് ബുദ്ധയുടെയും കഥ. നോവലിസ്റ്റ് ഒരിക്കൽ പരിചയപ്പെട്ട കുറച്ച് ചന്ദന മോഷ്ടാക്കൾ പങ്കുവെച്ച അനുഭവങ്ങളിൽ നിന്നാണ് ഈ കഥ ഉരുത്തിരിഞ്ഞു വന്നതെന്ന് അദ്ദേഹം ഒരിക്കൽ എഴുതിയിട്ടുണ്ട്. കേരളത്തിൽ ചന്ദനമരങ്ങൾ വളരുന്ന മറയൂരാണ് കഥാ പശ്ചാത്തലം. നാട്ടിലെ പ്രമാണിയും മുൻ അധ്യാപകനും വിഭാര്യനും സർവ്വോപരി രാഷ്ട്രീയക്കാരനും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ ഭാസ്കരൻമാഷിനെ ചുറ്റിപ്പറ്റിയാണ് നോവൽ വളരുന്നത്. ചെയ്യാത്ത തെറ്റ് കാരണം പതിഞ്ഞ ചീത്തപ്പേര് തന്റെ മരണത്തിലൂടെ മാറ്റണം എന്ന് തീരുമാനിച്ച ഭാസ്കരൻ മാഷ് അതിനായി കരുതി വെച്ചത് പറമ്പിൽ വളരുന്ന ചന്ദനമരമാണ്. അദ്ദേഹത്തിന്റെ മുന്നിലേക്ക് ചന്ദനമോഷ്ടാവായ മുൻ ശിഷ്യൻ എത്തുന്നതോടെ നോവൽ മുറുകുന്നു. ചന്ദനമരം സൂക്ഷിക്കാൻ ഗുരുവിന് ഉള്ളതുപോലെ മോഷ്ടിക്കാൻ ശിഷ്യനായ മോഹനനും തന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു. 120 ഓളം പേജുകൾ മാത്രമുള്ള (അതിൽ തന്നെ പല പേജുകളും ചിത്രങ്ങൾ അപഹരിച്ചിരിക്കുന്നു) നോവൽ വായിച്ചു തുടങ്ങിയാൽ ഒരു സിനിമ കാണുന്നത് പോലെ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കാൻ സാധിക്കും. 


അത്തരം ഒരു നോവൽ സിനിമയാക്കുമ്പോൾ ഒട്ടേറെ പരിമിതികളുണ്ട്. ഏറ്റവും പ്രധാനം മൂലകഥയ്ക്ക് മാറ്റം സംഭവിക്കരുതെന്നതാണ്. തികഞ്ഞ ശ്രദ്ധയോടെ സംവിധായകൻ ജയൻ നമ്പ്യാർ അതിൽ വിജയിച്ചിട്ടുണ്ട്. അതിനാൽ തന്നെ കഥയെക്കുറിച്ച് ഒന്നും പറയാനില്ല. പിന്നീടുള്ളത് സിനിമയാക്കിയപ്പോൾ ഉണ്ടായ കൂട്ടിച്ചേർക്കലുകളാണ്. നോവൽ പ്രധാനമായും ഭാസ്കരൻ മാഷേ കേന്ദ്രീകരിച്ചപ്പോൾ സിനിമയിലെ നായകൻ മോഹനൻ അഥവാ ഡബിൾ മോഹനനായി വേഷമിട്ട പൃഥ്വിരാജ് ആയി. പക്ഷെ ഭാസ്‌ക്കരൻ മാഷായി വന്ന ഷമ്മി തിലകൻ ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസിലൂടെ അദ്ദേഹം ഭാസ്കരൻ മാഷിനെ പിടിച്ചുയർത്തി. സെക്കന്റ് ഹാഫിൽ പലപ്പോഴും നമുക്ക് സാക്ഷാൽ തിലകൻ ചേട്ടനെ ഓർമ്മ വരും. നായകന് ഹീറോയിസം കാണിക്കാൻ കുറച്ച് സ്റ്റണ്ടും പാട്ടും മലകയറ്റവും ഒക്കെ വന്നപ്പോൾ പടം മൂന്ന് മണിക്കൂർ അടുത്ത് എത്തി. ആ ദൈർഘ്യവും പടത്തെ പിന്നോക്കം വലിച്ചു. എടുത്തുപറയേണ്ട മറ്റൊരു പെർഫോമൻസ് ആയിരുന്നു നായികയായി എത്തിയ പ്രിയംവദയുടേത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. മറയൂരിന്റെ മനോഹാരിതയും ഓരോ സ്ക്രീനിലും ആസ്വദിക്കാം.  എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണുന്നത് പോലെ പൃഥ്വിരാജിന്റെ ഏറ്റവും മോശം പടം എന്നൊക്കെ ഈ സിനിമയെ കുറിച്ച് പറയുന്നത് കഷ്ടമാണ്. നല്ലൊരു തിയേറ്റർ  ആസ്വാദനം ഈ സിനിമ അർഹിക്കുന്നുണ്ട്.

Sunday, November 23, 2025

വായനാനുഭവം - ബോഡി ലാബ് - രജത് ആർ (Book Review - Body Lab by Rajath R)

വായനാനുഭവം - ബോഡി ലാബ് - രജത് ആർ  



ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന നോവലിലൂടെ പ്രശസ്തനായ ശ്രീ രജത് ആർ എഴുതിയ ബോഡി ലാബ് എന്ന നോവലിന്റെ വായനാ വിശേഷങ്ങളാണ് ഇക്കുറി. ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറായ രജത് സാർ വളരെ തന്മയത്വത്തോടെയാണ് ഫോറൻസിക് സംബന്ധമായ വിഷയങ്ങളിലൂടെ ത്രില്ലർ വിഭാഗത്തിലുള്ള ഈ നോവൽ എഴുതിയിരിക്കുന്നത്. പുസ്തകത്തെ കുറിച്ച് പറയുമ്പോൾ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്ന അതിന്റെ പുറംചട്ടയെക്കുറിച്ച് പ്രതിപാദിക്കാതെ വയ്യ. ഉള്ളിലുള്ള  വിഷയത്തിന് അനുയോജ്യമായ രീതിയിലാണ് കവർ ഡിസൈൻ. 


ഒരു ടിപ്പിക്കൽ ക്രൈം ത്രില്ലറിൽ നിന്നും വ്യത്യസ്തമായ രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകാൻ നോവലിസ്റ്റ് നെ സഹായിച്ചിരിക്കുന്നത് അദ്ദേഹം ജോലി ചെയ്യുന്ന മേഖലയിലുള്ള പരിജ്ഞാനമാണ്. മെഡിക്കൽ ടെർമിനോളജികൾ ധാരാളം കടന്നുവരുന്നുണ്ടെങ്കിലും ഒരു അദ്ധ്യാപകൻ ക്ലാസെടുക്കുന്നതുപോലെ ലളിതമായി ആ പദങ്ങൾ വായനക്കാരന് മനസ്സിലാക്കിത്തരുവാൻ രജത് സാറിന് സാധിക്കുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളോട് പടപൊരുതി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു ശിഷ്യയെ മോഡലാക്കി അത്തരം പരിമിതികളാൽ വീർപ്പുമുട്ടുന്ന ഒരു നായികയെയാണ് ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ വ്യത്യസ്തതമായ പ്രമേയവും പശ്ചാത്തലവും കൂടിയാകുമ്പോൾ നിരാശപ്പെടുത്താത്ത ഒരു വായനാനുഭവമായി ബോഡി ലാബ് മാറും.


2022 ജൂലൈയിൽ ഡി.സി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ അതേ വർഷം സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച  രണ്ടാം പതിപ്പായിരുന്നു ഞാൻ വായിച്ചത്. 230 പേജുകളുള്ള പുസ്തകത്തിന്റെ വില 280 രൂപ.

Saturday, November 22, 2025

വായനാനുഭവം - നനയുവാൻ ഞാൻ കടലാകുന്നു - നിമ്ന വിജയ് (Book Review - Nanayuvan Njan Kadalaakunnu by Nimna Vijay)

വായനാനുഭവം - നനയുവാൻ ഞാൻ കടലാകുന്നു - നിമ്ന വിജയ്  



ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന ബ്ലോക്ക് ബസ്റ്റർ നോവലിന്റെ രചയിതാവായ ശ്രീമതി നിമ്ന വിജയ് ന്റെ അടുത്ത പുസ്തകം ആണ് "നനയുവാൻ ഞാൻ കടലാകുന്നു". ആദ്യ പുസ്തകത്തോട് ഒട്ടും മമത തോന്നാതിരുന്നതിനാൽ ഈ പുസ്തകത്തിന്റെ പുറത്ത് എഴുതിയിരുന്ന ആ 'ഫ്രം ദി ഓതർ ഓഫ്' എന്ന ലേബലാണ് സത്യത്തിൽ ഇതുവരെ എന്നെ ആ വായനയിൽ നിന്നും പിൻവലിച്ചു നിർത്തിയിരുന്നത്. യാദൃശ്ചികമായാണ് എനിക്ക് ആ പുസ്തകം വായനയ്ക്കായി ലഭിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട എന്നോട് പോലെ സ്ത്രീ കേന്ദ്രീകൃതമായ, പുരുഷന്മാർ ഒന്നടങ്കം ശത്രുപക്ഷത്ത് അണിനിരക്കുന്ന ഒരു നോവൽ പ്രതീക്ഷിച്ച് പുസ്തകം തുറന്ന ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് പറയാം. ഫെമിനിസ്റ്റ് ആയ ഒരു മോഡേൺ എഴുത്തുകാരി എന്നതിൽ നിന്നും അനുജത്തിയോട് തോന്നുന്നത് പോലൊരു വാത്സല്യത്തോടെയാണ് ആ വായന എനിക്ക് അവസാനിപ്പിക്കേണ്ടി വന്നത്. ആർദ്രമായ ഒരു പറ്റം ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.


നിമ്ന വിജയ് ആരായിരുന്നു എന്നതിനൊപ്പം തൊണ്ണൂറുകളിൽ ജനിച്ച ഒരു മലയാളി പെൺകുട്ടിയുടെ ചിന്തകളും ജീവിതവും അടുത്തറിയുവാൻ നമുക്ക് ഈ അനുഭവക്കുറിപ്പുകളിലൂടെ സാധിക്കും. ജോസഫ് അന്നംക്കുട്ടി ജോസ് ന്റെ ദൈവത്തിന്റെ ചാരന്മാരുമായി ഒരു സാദൃശ്യം എനിക്ക് തോന്നി. അതിൽ അന്നംക്കുട്ടി ജോസ് ന്റെ അനുഭവങ്ങൾ വിവരിക്കുന്നു, ഇതിൽ നിമ്നയുടെയും. രണ്ടും തികച്ചും വ്യത്യസ്തമായ ജീവിതപശ്ചാത്തലം ആയതിനാൽ സാദൃശ്യം ആദ്യം പറഞ്ഞത് മാത്രമേയുള്ളൂ. രണ്ടും വായിക്കാൻ ഹൃദ്യവും മനസിനെ ആർദ്രമാക്കുന്നതുമാണ്. ആമുഖമായി നിമ്ന പറയുന്നത് പൂർണ്ണമായും സത്യമാണ്. എഴുതി തീർത്ത വരികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് പലപ്പോഴും നിങ്ങളെ കണ്ടുമുട്ടിയേക്കാം. 


മാൻ കൈൻഡ് പബ്ലിക്കേഷൻസ് 2023 ൽ പുറത്തിറക്കിയ നോവലിന്റെ 2024 ൽ ഇറങ്ങിയ പത്തൊൻപതാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത്. അതിൽ നിന്നും തന്നെ നിമ്നയുടെ പുസ്തകങ്ങളുടെ സ്വീകാര്യത അനുമാനിക്കാവുന്നതാണ്. 168 പേജുകളുള്ള പുസ്തകത്തിന്റെ വില 299 രൂപ.

Wednesday, November 5, 2025

വായനാനുഭവം - രാത്രി 12 നു ശേഷം - അഖിൽ പി ധർമ്മജൻ (Book Review - Rathri 12 nu shesham by Akhil P Dharmajan)

വായനാനുഭവം  - രാത്രി 12 നു ശേഷം - അഖിൽ പി ധർമ്മജൻ



ഒരു നോവലിന്റെ ഓരോ പേജ് വായിച്ചുതീരുമ്പോഴും അടുത്തതായി എന്ത് സംഭവിക്കുമെന്ന ആകാംക്ഷയോടെ അടുത്ത പേജിലേക്ക് കടക്കുക. അങ്ങനെ ഒറ്റയിരുപ്പിൽ ഒരു നോവൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുക. ഏതൊരു നോവലിസ്റ്റും ആഗ്രഹിക്കുന്നൊരു രീതിയാണത്. ത്രില്ലർ വിഭാഗത്തിൽ എഴുതുന്ന നോവലാണെങ്കിൽ പ്രത്യേകിച്ചും. അഖിൽ പി ധർമ്മജൻ എഴുതിയ ഏറ്റവും പുതിയ നോവലായ രാത്രി 12 നു ശേഷം വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിലേക്ക് വന്ന കാര്യം ആണത്. വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കാനും ഒറ്റയിരുപ്പിന് വായിച്ചുതീർക്കുവാനും പ്രേരിപ്പിക്കുന്നൊരു നോവലാണ് രാത്രി 12 നു ശേഷം. ഒരു നോവലിസ്റ്റ് എന്ന നിലയിൽ അഖിലിന്റെ വളർച്ച ഈ നോവൽ വായിക്കുമ്പോൾ മനസ്സിലാകും. അഖിലിന്റെ മൂന്നാമത്തെയും ഏറ്റവും വിഖ്യാതവുമായ നോവൽ രാം c/o ആനന്ദി മാറ്റിവെച്ചാൽ അദ്ദേഹത്തിന്റെ ഓരോ നോവലിലും ആ വളർച്ചയുടെ പടവുകൾ കാണാം. 


ആദ്യ നോവലായ ഓജോ ബോർഡ്, ത്രില്ലറുകളും ഹൊറർ നോവലുകളും വായിച്ച് ഒരു നോവൽ എഴുതുവാൻ തുനിഞ്ഞിറങ്ങുന്ന ഒരു കൗമാരക്കാരന്റെ അത്ര മോശമല്ലാത്ത സൃഷ്ടി ആയിരുന്നെങ്കിൽ രണ്ടാമത്തെ നോവൽ മെർക്കുറി ഐലന്റ് കുറച്ചുകൂടി വിശാലമായ, പക്വമായ ഒരു അവതരണം ആയിരുന്നു. ആ നോവലിൽ ഒരു കല്ലുകടിയായി എനിക്ക് തോന്നിയത് അടുത്തത് എന്ത് സംഭവിക്കുമെന്ന ആകാംക്ഷ വായനക്കാരനിൽ ഉണ്ടാകാൻ വേണ്ടി മാത്രം കൂട്ടിച്ചേർത്ത കുറെ കഥാസന്ദർഭങ്ങളായിരുന്നു. നാലാമത്തെ നോവൽ ആയ രാത്രി 12 നു ശേഷം എത്തുമ്പോൾ അത്തരം ഏച്ചുകെട്ടലുകൾ ഇല്ലാത്ത സസ്പെൻസ് സന്ദർഭങ്ങൾ കഥയിലുടനീളം കാണാം. വ്യത്യസ്തമായൊരു കഥയും ഈ നോവലിന്റെ മുതൽക്കൂട്ടാണ്. 


അഖിലിന്റെ മൂന്നാമത്തെ നോവലായ ആനന്ദിയെ ഞാൻ നേരത്തെ സൂചിപ്പിച്ച പടവുകളിൽ ഉൾപ്പെടുത്താതിരുന്നത് മനഃപൂർവ്വമാണ്. സൂപ്പർ ഹിറ്റായ ആ നോവൽ അഖിലിന് സത്യത്തിൽ ഒരു ബാധ്യതയായി മാറാതിരുന്നാൽ നന്ന്. കാരണം ആ നോവൽ കാരണം നോവലിസ്റ്റിന്റെ മറ്റ് നോവലുകൾ തേടിപ്പോകുന്നവർ നിരാശരാകേണ്ടി വരും. മറ്റ് നോവലുകളും ആനന്ദിയും തമ്മിലുള്ള പ്രധാന വ്യത്യാസം ആ നോവലിൽ ജീവിതം ഉണ്ടായിരുന്നു, ബാക്കി നോവലുകൾ ജീവിത ഗന്ധിയല്ല എന്നതാണ്. വായിച്ചു തുടങ്ങുമ്പോഴേ നോവലിലെ കഥാപാത്രങ്ങൾ കഥാപാത്രങ്ങൾ മാത്രമാണെന്ന് വായനക്കാരന് മനസ്സിലാകും. മല്ലിയെയും ആനന്ദിയെയും റാമിനെയുമൊക്കെ തിരഞ്ഞ് ചെന്നൈയിലേക്ക് വണ്ടി കയറിയപോലെ, റയിൽവെ സ്റ്റേഷനിലെ ബെഞ്ചിൽ റാമിന്റെ പേര് കൊത്തിയത് അന്വേഷിക്കുന്ന പോലെ ആരാധകർ ഈ നോവലുകളിലെ കഥാപാത്രങ്ങളുടെ പിന്നാലെ പോകില്ല.  


വനിത സേവ്യർ എന്ന നായികാകഥാപാത്രത്തിന്റെ വണ്ടി രാത്രിയിൽ ഒരു യുവാവിനെ തട്ടുന്നതിനെ തുടർന്നുണ്ടാവുന്ന വിചിത്രമായ സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ട്വിസ്റ്റുകളിലൂടെ പടർന്ന് പന്തലിക്കുന്ന കഥ പതുക്കെ വേറൊരു ലെവലിലേക്ക് ട്രാക്ക് മാറ്റുന്നു. ഇപ്പോഴത്തെ ന്യൂ ജൻ മലയാള സിനിമകൾ അവസാനിപ്പിക്കുന്നതുപോലെ അടുത്തൊരു ഭാഗം വേണമെങ്കിൽ പ്രതീക്ഷിക്കാം എന്ന രീതിയിൽ അപൂർണ്ണമായൊരു അവസാനിപ്പിക്കലാണ് നോവലിനും ഉള്ളത്. തിരക്കിട്ട് തീർക്കാതെ അൽപ്പം കൂടി ശ്രമിച്ചിരുന്നെങ്കിൽ ഫ്രാൻസിസ് ഇട്ടിക്കോര പോലെ അല്ലെങ്കിൽ മഞ്ഞവെയിൽ മരണങ്ങൾ പോലെ മികച്ചൊരു വായനാനുഭവം ആക്കി ഈ നോവലിനെ മാറ്റാമായിരുന്നു എന്ന് തോന്നി.


ഈ നോവൽ ഇറങ്ങിയ ദിവസങ്ങളിൽ മിക്ക റിവ്യൂകളിലും നോവലിസ്റ്റ് ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് വലിയ ധാരണ ഇല്ലാതെയാണ് നോവലിൽ അത് കൈകാര്യം ചെയ്തത് എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. സ്പോയിലർ ആയാലോ എന്നോർത്ത് അതിന്റെ പിന്നാലെ പോയില്ല. അത് ഒരുകണക്കിന് നന്നായെന്ന് തോന്നുന്നു. ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് ഒന്നുമറിയാതെ നോവൽ വായിച്ചതുകൊണ്ട് എനിക്ക് അതിൽ അപാകത ഒന്നും അനുഭവപ്പെട്ടില്ല.


ഡി സി ബുക്ക്സ് 2025 ഏപ്രിലിൽ പുറത്തിറക്കിയ ആദ്യ പതിപ്പ് ആണ് ഞാൻ വായിച്ചത്. (25000 കോപ്പിയാണ് രാം c/o ആനന്ദിയുടെ എഴുത്തുകാരന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പിൽ ഡി സി പുറത്തിറക്കിയതെന്ന് വായിച്ചു. സൂപ്പർസ്റ്റാറിന്റെ പടത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് സംശയമുള്ള വിതരണക്കാർ ആദ്യ ദിവസങ്ങളിൽ പരമാവധി തിയേറ്ററുകളിൽ പടം കളിപ്പിച്ച് കിട്ടാവുന്ന പൈസ ആദ്യ ആഴ്ച കൊണ്ട് മേടിക്കുന്ന ആ തന്ത്രം ഓർത്തപ്പോൾ ഡി.സി യെക്കുറിച്ച് സഹതാപവും ആദ്യ രണ്ട് നോവലുകൾ നിരസിച്ച പ്രസാധകരെക്കൊണ്ട് ആ പുസ്തകങ്ങൾ വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുകയും സ്വന്തം കഴിവിനാൽ മേൽപ്പറഞ്ഞ സൂപ്പർസ്റ്റാർ ആകുകയും ചെയ്ത പ്രിയ നാട്ടുകാരൻ അഖിലിനെ കുറിച്ചോർത്ത് അഭിമാനവും തോന്നുന്നു). 304 പേജുകളുള്ള പുസ്തകത്തിന്റെ വില 380 രൂപ. 

Friday, October 31, 2025

വായനാനുഭവം - സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ - കെ.ആർ മീര (Book Review - Sooryane Aninja oru Sthree by K R Meera)

വായനാനുഭവം - സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ - കെ.ആർ മീര  



ഒരു മലയാളി വനിതാ നോവലിസ്റ്റിന് സ്ത്രീകേന്ദ്രീകൃതമായി ഒരു നോവൽ എഴുതുന്നതിനുള്ള ചേരുവകൾ - സൽഗുണ സമ്പന്നയായ, വിദ്യാഭ്യാസമുള്ള, ഒരു കവിളത്തടിച്ചാൽ മറു കവിള് കാണിച്ചുകൊടുക്കുന്നത്ര ശുദ്ധയായ ഒരു നായിക ഒന്ന്, നായികയെ ഇടം വലം ദ്രോഹിക്കുന്ന കുറച്ച് പുരുഷ കഥാപാത്രങ്ങൾ, പുരുഷന്മാരുടെ ക്രൂരതയ്ക്ക് ഇരയായ കുറച്ച് സ്ത്രീ കഥാപാത്രങ്ങൾ. ഇജ്ജാതി ഫെമിനിസ്റ്റ് നോവലുകൾ കാണുമ്പോഴാണ് ബുധിനിയും അലാഹയുടെ പെൺമക്കളും കറയും പോലുള്ള നോവലുകൾ എഴുതി ജീവിക്കുന്ന പാവം സാറാ ജോസഫിനെ പൂവിട്ടു പൂജിക്കാൻ തോന്നുന്നത്.


ഞാൻ ഈയടുത്ത് വായിച്ച ശ്രീമതി കെ ആർ മീര എഴുതിയ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന നോവൽ പക്ഷെ അങ്ങനത്തെ ഫെമിനിസ്റ്റ് നോവൽ ഒന്നുമല്ല കേട്ടോ. ഒരു അവസരം വന്നപ്പോൾ ഞാൻ ആദ്യത്തെ ഖണ്ഡിക അങ്ങനെ എഴുതിയെന്നേ ഉള്ളൂ. ഘാതകൻ പോലെ, ആരാച്ചാർ പോലെ, ഖബർ പോലെ കെ ആർ മീരയുടേതായി ഞാൻ വായിച്ച മറ്റൊരു മനോഹര നോവലാണ് മേൽപ്പറഞ്ഞ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. പതിവ് പോലെ നായികാ പ്രാധാന്യം ഉള്ള നോവലാണ്. (സ്ത്രീകൾ എഴുതുമ്പോൾ സ്ത്രീകളെ കുറിച്ചല്ലാതെ പിന്നെ പുരുഷന്മാരെ വിവരിച്ച് എഴുതാൻ പറ്റുമോ അല്ലേ?)  മീര മാഡത്തിനെ കൊണ്ട് മാത്രം സാധിക്കുന്ന രീതിയിലുള്ള ആഴത്തിലുള്ള വർണ്ണന നമ്മളെ പിടിച്ചിരുത്തും. കഥാപാത്രത്തിന്റെ കൂടെ നടത്തിക്കും. അവൾക്ക് വേണ്ടി സഹതപിക്കും, അവളെ ദ്രോഹിക്കുന്നവർക്ക് നേരെ പല്ലിറുമ്മും. 2018 ഏപ്രിലിൽ ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ 2025 ഏപ്രിലിൽ പുറത്തിറക്കിയ പത്തൊൻപതാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 384 പേജുകളുള്ള പുസ്തകത്തിന്റെ വില 460 രൂപയായിരുന്നു. 


കഥയിലേക്ക് കടക്കാം. ബൈബിൾ പഴയ നിയമത്തിലെ കഥാപാത്രമായ ജെസബേൽ ന്റെ പേരുള്ള ഒരു വനിതാ ഡോക്ടർ ആണ് നായിക. കുടുംബകോടതിയിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. മുക്കാൽ ഭാഗവും കോടതി മുറിയിൽ നിന്നും പെട്ടെന്നു പോകുന്ന ഫ്‌ളാഷ് ബാക്ക് ആയാണ് കഥ വികസിക്കുന്നത്. ജെസബേൽ എന്ന പേര് തന്നെ ഒരൽപ്പം പ്രത്യേകതകളുള്ളതാണ്. ആ പേരിൽ നിന്നാണ് അവളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പഠനത്തിൽ വളരെ മിടുക്കിയായിരുന്ന, ദൈവ ഭയമുള്ള, രക്ഷകർത്താക്കളുടെ ചൊൽപ്പടിക്ക് വിധേയമായി ജീവിച്ചുവന്ന അവളുടെ ജീവിതം കല്യാണത്തെ തുടർന്ന് കീഴ്‌മേൽ മറിയുന്നു. അതിൽ നിന്നും പുറത്തുകടക്കാൻ അവൾ നടത്തുന്ന പോരാട്ടമാണ് ഇതിവൃത്തം. ശക്തമായൊരു സ്ത്രീ കഥാപാത്രമായി നായികയുടെ വല്യമ്മച്ചിയും അവൾക്ക് തുണയായുണ്ട്. കല്യാണം കഴിക്കാത്ത ഇൻട്രോവേർട്ട് ആയ പെൺകുട്ടികൾ ഇത് വായിച്ചാൽ കല്യാണം കഴിക്കാതിരിക്കാനും, ദുരിതം നിറഞ്ഞ ദാമ്പത്യജീവിതം നയിക്കുന്ന പെൺകുട്ടികൾ, ഇതിലെ നായികയുടെ അത്രയും അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നോർത്ത് പിടിച്ചുനിൽക്കാനും  സാധ്യതയുണ്ട്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞത് പോലെയാണ് നായിക നീതിക്കായി സമീപിക്കുന്ന കുടുംബക്കോടതി. കട്ട സ്ത്രീ വിരുദ്ധനായ ഒരു എതിർഭാഗം വക്കീൽ, അങ്ങേര് വിളമ്പുന്ന സ്ത്രീ വിരുദ്ധത ആസ്വദിച്ച് ചിരിക്കുന്ന ജഡ്ജിയും മറ്റുള്ളവരും. പിന്നെ കുറ്റം പറയാൻ പറ്റില്ല കേട്ടോ. എന്തിനും മറുപടി നമ്മുടെ നായികയ്ക്കുണ്ട്. പക്ഷെ എല്ലാം മനസ്സിൽ ആണെന്ന് മാത്രം. എന്ത് ചെയ്യാം സൽഗുണ സമ്പന്ന ആയിപ്പോയില്ലേ. വലം കൈ ചെയ്യുന്ന കാര്യങ്ങൾ ഇടം കൈ അറിയരുത് എന്ന രീതിയിൽ ആണ് അത്തരക്കാർ ജീവിക്കേണ്ടത്. ചെയ്തതിന്റെ നന്മ തിന്മകൾ ദൈവം വിലയിരുത്തിക്കോളും, ജഡ്ജിയും വക്കീലും പോകാൻ പറ. ഒട്ടേറെ കഥാപാത്രങ്ങൾ അവസാനം കടന്നു വരുന്നുണ്ട്. ഇവരൊക്കെ എന്തിനാ വന്നതെന്ന് ചോദിച്ചാൽ അവർ വന്നില്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് പറയാൻ പറ്റില്ലല്ലോ. 


എന്തായാലും നല്ലൊരു ഒഴുക്കോടെ വായിച്ചു തീർക്കാൻ പറ്റുന്ന, അൽപ്പം ഓവറായി പോയില്ലേ എന്ന ചിന്ത മനസ്സിലുദിക്കാൻ അവസരം പോലും നൽകാതെ വായിച്ചു തീർക്കാൻ പറ്റിയ നോവലാണ് സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

Friday, October 24, 2025

വായനാനുഭവം - ഘാതകൻ, കെ.ആർ മീര (Book Review - Ghathakan by K R Meera)

വായനാനുഭവം - ഘാതകൻ, കെ.ആർ മീര 





കെ.ആർ മീരയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലായിരുന്നു "ഘാതകൻ". 2021 ഏപ്രിലിൽ ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ 2023 പുറത്തിറങ്ങിയ ആറാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത്. 688 പേജുകളുള്ള ഈ വലിയ നോവലിന്റെ വില 650 രൂപയായിരുന്നു. 688 പേജുകൾ. ആ വലുപ്പം തന്നെയായിരുന്നു നോവൽ വായന ഇത്രയും താമസിപ്പിക്കുവാനുള്ള ഒരു കാരണം. പക്ഷെ ഒരിക്കൽക്കൂടി വായിക്കണം എന്ന ആഗ്രഹം അവശേഷിപ്പിച്ചുകൊണ്ടാണ് നോവൽ വായന അവസാനിപ്പിച്ചത്. അമ്മാതിരി അത്ഭുതാവഹമായ രചനയാണ് കെ.ആർ മീര ഘാതകനിലൂടെ അവതരിപ്പിക്കുന്നത്. ഇത്ര ഒഴുക്കോടെ, അത്രമാത്രം കാര്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട്, എത്ര ശക്തമായ വിഷയങ്ങൾ നിരത്തിക്കൊണ്ട് എങ്ങനെ ഇത്രയും വലിയൊരു നോവൽ എഴുതാൻ സാധിക്കുന്നെന്ന് അത്ഭുതപ്പെട്ടുപോകുന്നു. ഓരോ പേജിലും വായനക്കാരനെ ഞെട്ടിക്കുന്ന ജീവിതഗന്ധിയായൊരു ത്രില്ലറായിരുന്നു ഘാതകനെന്ന് സത്യമായും ഞാൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ നോവൽ വായിക്കുവാൻ ഇത്രയും താമസിക്കില്ലായിരുന്നു.


നായിക സത്യപ്രിയ നടത്തുന്ന ഒരു അന്വേഷണമാണ് ഇതിവൃത്തം. നോട്ട് നിരോധനം നടത്തിയ നാളുകളിലൊന്നിൽ സത്യയ്ക്ക് നേരെ ഒരു കൊലപാതകശ്രമം നടക്കുന്നു. ആളുമാറി സംഭവിച്ചതായിരിക്കുമെന്ന് കരുതിയെങ്കിലും തൊട്ടു പിന്നാലെ വരുന്ന ഒരു ഫോൺ സന്ദേശത്തിൽ നിന്നും അത് ഒരു ആകസ്മിക സംഭവം അല്ലെന്നും തന്റെ പിന്നാലെ ഒരു ഘാതകൻ ഉണ്ടെന്നും സത്യാ മനസ്സിലാക്കുന്നു. ആരാണ് ആ ഘാതകൻ? അയാൾ എന്തിനാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നത്? ഈ അന്വേഷണങ്ങൾ നടത്താതെ താൻ കൊല്ലപ്പെട്ടാൽ എന്ന ചിന്തയിൽ നിന്നും അവളുടെ അന്വേഷണം ആരംഭിക്കുന്നു. ആ അന്വേഷണം ചെന്നെത്തുന്നത് അവളുടെ ചരിത്രത്തിലേക്ക് തന്നെയാണ്. ഞെട്ടലുളവാക്കുന്ന, പൊള്ളിക്കുന്ന അനുഭവങ്ങളാണ് പിന്നീടുള്ള ഓരോ പേജും നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഹൃദ്യവും ഉള്ളിൽ തൊടുന്നതുമായ സംഭാഷണങ്ങൾ, പ്രത്യേകിച്ചും നായികയും അമ്മ വസന്തലക്ഷ്മിയുമായുള്ള സംഭാഷണങ്ങൾ അതീവ ഹൃദ്യമാണ്. ഒരുവേള നാം സംശയിച്ചു പോകും ഇതിലെ നായിക ശരിക്കും സത്യ ആണോ അതോ അവളുടെ അമ്മയാണോ എന്ന്. എന്തായാലും ഒരു കാര്യം നിസ്സംശയം പറയാം. മലയാള സാഹിത്യലോകം കണ്ട ഏറ്റവും കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രം തന്നെയാണ് സത്യയുടെ അമ്മ വസന്തലക്ഷ്മി. 


സ്ത്രീ കേന്ദ്രീകൃതമായി പറയുന്ന കഥ ആയതിനാലാവാം നായികയ്ക്ക് എവിടെ തിരിഞ്ഞാലും പുരുഷ പ്രജകളുടെ കയ്യിൽ നിന്നും ദുരനുഭവം ഏറ്റുവാങ്ങുവാനാണ് വിധി. അത് സ്വന്തം വീട്ടിൽ അച്ഛനിൽ നിന്നും തുടങ്ങുന്നു. ഇതിനും മാത്രം ക്രൂരന്മാരാണോ പുരുഷന്മാർ എന്ന് പലകുറി മനസ്സിൽ തോന്നുമെങ്കിലും നിമ്ന വിജയ് എഴുതിയ ഏറ്റവും പ്രിയപ്പെട്ട എന്നോട് വായിച്ചപ്പോൾ തോന്നിയത് പോലെ ഓവറാക്കി ചളമാക്കല്ലേ എന്ന് പറയാൻ തോന്നാത്തത് കെ ആർ മീരയുടെ എഴുത്തിന്റെ ഭംഗി കൊണ്ടാണ്. എന്ത് രസമായിട്ടാണ്, എത്ര പ്രൊഫഷനലായാണ് കെ ആർ മീര കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. 


അവസാന വാക്ക് പറയുകയാണെങ്കിൽ അവിസ്മരണീയമായ വായനാനുഭവം !

Monday, October 20, 2025

വായനാനുഭവം - പട്ടുനൂൽപ്പുഴു - എസ് ഹരീഷ് (Book Review - Pattunoolppuzhu by S Harish)

വായനാനുഭവം - പട്ടുനൂൽപ്പുഴു - എസ് ഹരീഷ് 




മലയാളികൾക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ വായനാനുഭവം പകർന്നു നൽകിയ കൃതികളായിരുന്നു "മീശ"യും "ആഗസ്റ്റ് 17" ഉം. കേരളചരിത്രത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തിലൂടെ വായനക്കാരനെ കൈ പിടിച്ചു നടത്തിച്ച ആ നോവലുകൾ വായിക്കുമ്പോൾ ശരിക്കും ആ സൃഷ്ടികൾക്ക് വേണ്ടി നോവലിസ്റ്റ് നടത്തിയ തയ്യാറെടുപ്പുകളെയോർത്ത് അത്ഭുതം തോന്നിയിരുന്നു. അത്രത്തോളം ചരിത്രത്തെ പഠിച്ചെങ്കിൽ മാത്രമേ അത് ഒരു കഥ പോലെ അവതരിപ്പിക്കുവാനും തിരുത്തി എഴുതുവാനും സാധിക്കൂ. ആ മഹത്കൃത്യം നിർവഹിച്ച നോവലിസ്റ്റ് ശ്രീ എസ്. ഹരീഷ് ന്റെ ഏറ്റവും പുതിയ നോവലാണ് പട്ടുനൂൽപ്പുഴു. ആദ്യ രണ്ടുനോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാ തന്തുവാണ് ഇക്കുറി നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്നും മനസ്സിലായത് അദ്ദേഹം ആദ്യം എഴുതുവാൻ നിശ്ചയിച്ചിരുന്ന നോവലായിരുന്നു പട്ടുനൂൽപ്പുഴുവെന്നാണ്. പിന്നീട് മീശയും ആഗസ്റ്റ് 17 ഉം എഴുതിക്കഴിഞ്ഞ് പുറത്തിറങ്ങാനായിരുന്നു ഈ നോവലിന്റെ വിധി. മുൻ നോവലുകളിലൂടെ ഒരു നോവലിസ്റ്റ് എന്ന നിലയിൽ ശ്രീ ഹരീഷ് കൈവരിച്ച പരിചയസമ്പത്ത് മൂന്നാമത്തെ നോവലിന് ഗുണം ചെയ്തിട്ടുണ്ടെന്നുതന്നെ പറയാം. ആദ്യനോവലുകളിൽ കഥ പറഞ്ഞ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനവും കഥാതന്തുവും കൊണ്ടുവരാനുള്ള നോവലിസ്റ്റിന്റെ ശ്രമം വിജയിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.


2024 ഡിസംബറിൽ ഡിസി ബുക്സിലൂടെ പുറത്തിറങ്ങിയ നോവലിന്റെ 2025 ജൂണിൽ പുറത്തിറങ്ങിയ ഒൻപതാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. അതിൽ നിന്നും നോവൽ കൈവരിച്ച ജനപ്രീതി വ്യക്തമാണ്. 284 പേജുകളുള്ള നോവലിന്റെ വില 350 രൂപയാണ്. 


വായനയിലേക്ക് വരാം. ഇത് സാംസ യുടെ കഥയാണ്. സംസയെ ചുറ്റിപ്പറ്റിയുള്ളവരാണ് നോവലിൽ കടന്നുവരുന്ന മറ്റ് കഥാപാത്രങ്ങൾ. പൊതുവായി ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നത് ഏകാന്തതയാണ്. അന്തർമുഖനായ നായകൻ, മാനസിക പ്രശ്നങ്ങൾ നേരിടുന്ന നായകൻറെ സുഹൃത്ത്, ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയുന്നത് അന്വർത്ഥമാക്കുന്ന രീതിയിൽ സ്വപ്നലോകത്ത് ജീവിച്ച് ദുരന്തപര്യവസായിയായ ജീവിതം ചോദിച്ചുവാങ്ങുന്ന അച്ഛൻ കഥാപാത്രം, അതിന്റെ ഫലം അനുഭവിക്കുന്ന അമ്മ ആനി, അവരുടെ വീട്ടിലെ പട്ടി തുടങ്ങി വളരെ കുറച്ച് കഥാപാത്രങ്ങളാണ് നോവലിലുള്ളത്. അവരുടെ മാനസിക സംഘർഷങ്ങളും ചിന്താവ്യാപാരങ്ങളും കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു. വിഷാദം, മരണം, ഏകാന്തത എന്നിവയാൽ നിർമ്മിക്കപ്പെട്ടൊരു കൂട്ടിനുള്ളിലെ പ്യൂപ്പ അവസ്ഥയിലാണ് ഈ കഥാപാത്രങ്ങൾ. ആ പ്യൂപ്പ അവസ്ഥയിൽ നിന്നും പൊട്ടിച്ച് പുറത്തുവരുന്ന ശലഭങ്ങളായി അവരെ കാണിക്കുന്നില്ല. പ്യൂപ്പയാവാൻ നിർമ്മിക്കുന്ന കൂടിനുവേണ്ടി ജീവൻ ത്യജിക്കേണ്ടിവരുന്ന പട്ടുനൂൽപ്പുഴുവിന്റെ പേര് നോവലിന് നൽകിയതും അതുകൊണ്ടാവാം.   


എസ്. ഹരീഷിന്റെ മുൻ നോവലുകൾ ഇഷ്ടപ്പെട്ടിട്ടുള്ള വായനക്കാർക്ക് തീർച്ചയായും ഇഷ്ട്ടപ്പെടുന്ന നോവൽ തന്നെയാണ് പട്ടുനൂൽപ്പുഴു. പരിചിതമെങ്കിലും നോവലിലാകെ നിറഞ്ഞു നിൽക്കുന്ന ഏകാന്തതയും വിഷാദവും എല്ലാവർക്കും ദഹിക്കണമെന്നില്ല. പക്ഷെ എന്നെ സംബന്ധിച്ച് ഇതിലെ പല സന്ദർഭങ്ങളും പരിചിതമായി തോന്നി. ആയതിനാൽ എന്റെ കപ്പിലെ കാപ്പി തന്നെയായിരുന്നു ഈ നോവലും.

Thursday, October 16, 2025

വായനാനുഭവം - മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ (Book Review - Mulberry Ennodu ninte Zorbatekkurichu parayu by Bennyamin)

വായനാനുഭവം - മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ - ബെന്യാമിൻ




മലയാളിയായ നജീബ് എന്ന ചെറുപ്പക്കാരന് മലയാളികളുടെ സ്വപ്നഭൂമിയായിരുന്ന ഗൾഫിൽ വെച്ച് സംഭവിച്ച ദുരന്തകഥ "ആടുജീവിതം" എന്ന പേരിൽ അവതരിപ്പിച്ചുകൊണ്ട് മലയാള സാഹിത്യലോകത്തേക്ക്  ആധികാരികമായി കടന്നുവന്ന എഴുത്തുകാരനാണ് മുൻ പ്രവാസി കൂടിയായ ശ്രീ ബെന്യമിൻ. വായനക്കാരനെ നജീബിന്റെ കൂടെ നടത്തിക്കുന്ന, പൊള്ളിക്കുന്ന ഭാഷ തന്നെയായിരുന്നു ആടുജീവിതത്തിന്റെ വിജയത്തിന് പിന്നിലുള്ള ചാലകശക്തി. പിന്നീട് അദ്ദേഹം എഴുതിയ ഓരോ നോവലിലും വായനക്കാരനെ സത്യത്തിനും മിഥ്യയ്ക്കും ഇടയിൽ കെട്ടി വലിക്കുന്ന ഒരു മാന്ത്രികത ദർശിക്കാൻ സാധിക്കും. ആ ബെന്യമിൻ ഇക്കുറി മറ്റൊരു സംഭവകഥയുമായി വരുമ്പോൾ വായനക്കാരന് ധൈര്യമായി അതിലേക്ക് ഇറങ്ങാം. സത്യമേതാ മിഥ്യയേതാ എന്നറിയാത്തൊരു പ്രഹേളികയിലേക്കാണ് താൻ ഇറങ്ങാൻ പോകുന്നതെന്നൊരു വിശ്വാസത്തോടെ. ആ വിശ്വാസത്തോട് നൂറു ശതമാനം നീതി പുലർത്തിയ പുസ്തകമാണ് അദ്ദേഹം എഴുതിയ ഏറ്റവും പുതിയ നോവൽ "മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ"


എന്നിലെ വായനക്കാരൻ എത്രമാത്രം ശൈശവാവസ്ഥയിലാണ് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ നോവലിനെക്കുറിച്ച് അറിഞ്ഞപ്പോഴുണ്ടായ എന്റെ ആദ്യ പ്രതികരണം. "മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ" എന്തൊരു ഊളപ്പേര്! കേൾക്കുമ്പോഴേ അറിയാം കട്ട ക്രിഞ്ച്  ആണെന്ന്. മൾബറി എന്ത് പറയാനാണ്? ഇനി അതൊരു പേരാണെങ്കിൽ അങ്ങനെയൊക്കെ ആരെങ്കിലും പേരിടുമോ? സോർബയെക്കുറിച്ച് പറയാൻ ആരാണ് ഈ സോർബ. ബെന്യാമിൻ അടുത്തിടെ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തിയതായി അറിഞ്ഞിരുന്നു. ആ വഴിയിൽ കിട്ടിയ വല്ല യൂറോപ്യൻ കഥയുമായിരിക്കും. എന്തായാലും പുസ്തകത്തെ നൈസായി ഞാൻ അവഗണിച്ചു. പിന്നീട് പല കോണുകളിൽ നിന്നും നോവലിനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേട്ടുതുടങ്ങിയതുകൊണ്ടും അദ്ദേഹത്തിന്റെ മുൻ രചനകൾ ഓട് നിരാശപ്പെടുത്താതിരുന്നതുകൊണ്ടും രണ്ടതും കൽപ്പിച്ച് വാങ്ങിച്ചു. ഡി.സി ബുക്ക്സ് 2025 ജൂലൈയിൽ പുറത്തിറക്കിയ ആദ്യപതിപ്പിൽ ഒന്ന് തന്നെയാണ് വാങ്ങിയത് 431 പേജുകളുള്ള പുസ്തകത്തിന്റെ വില 499 രൂപയായിരുന്നു.


വായനാനുഭവത്തെക്കുറിച്ച് പറയാം. ആദ്യ പേജ് മുതൽ പിടിച്ചിരുത്തി വായിപ്പിക്കുന്ന ആഖ്യാനശൈലി. ബെന്യാമിന് മനോഹരമായി  യാത്രാവിവരണം രചിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന രീതിയിലാണ് ആദ്യ അദ്ധ്യായം. പിന്നീട്, നായികയായ ഡെയ്‌സി നടത്തുന്ന ഗ്രീസ് യാത്രയും അവരുടെ ഫ്ലാഷ് ബാക്കും ഇടകലർത്തി മുന്നോട്ടുപോകുന്നു. ഡെയ്സിയുടെ മൂന്ന് കാലഘട്ടങ്ങളാണ് കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിലൂടെ ആരാണ് ഡെയ്സിയെന്നും, അവരുടെ ഭർത്താവ് ഷെൽവിയെക്കുറിച്ചും അവരെ ഒന്നിപ്പിച്ച അവരുടെ ആരാധ്യപുരുഷനായ ഗ്രീക്ക് എഴുത്തുകാരൻ കസാൻദ്സാക്കിസിനെക്കുറിച്ചും അവരുടെ മൾബറി ബുക്ക്സ് എന്ന പുസ്തകപ്രസിദ്ധീകരണ സ്ഥാപനത്തെക്കുറിച്ചും സോർബയെക്കുറിച്ചുമൊക്കെ വിവരിക്കുന്നു. കോഴിക്കോടേക്ക് ഷെൽവിക്കും ഡെയ്സിക്കുമൊപ്പം നടക്കാൻ വായനക്കാരൻ നിർബന്ധിതനാകുന്നു. അവരുടെ വിജയങ്ങളിൽ സന്തോഷിക്കുന്നു. അവരുടെ ഇടർച്ചകളിൽ മനസ്സ് പതറുന്നു. ഒടുക്കം ഒരുതരം നിർവികാരതയോടെ ഒരു നെടുവീർപ്പോടെ വായിച്ച് തീർക്കുന്നു. യഥാർത്ഥ നജീബിനെ കണ്ടതുപോലെ യഥാർത്ഥ ഡെയ്സിയെയും കാണാൻ ഒരു ആഗ്രഹം ആ വായന അവശേഷിപ്പിക്കും. 


പുസ്തകപ്രസാധനം എന്താണെന്നും ആ മേഖലയിൽ നടക്കുന്ന മത്സരങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഒരു പാഠപുസ്തകം പിലെ നോവൽ വിവരിക്കുന്നു. ഒരു പാഷൻ ആയി തുടങ്ങുന്ന സംരംഭം പിന്നീട് ബിസിനസ് മാത്രമായി കൂപ്പുകുത്തുമ്പോൾ ഉണ്ടാകുന്ന അധഃപതനവും ദുരന്തവും കണ്ണുതുറപ്പിക്കുന്നതാണ്. പുസ്തകമേളകളിൽ പോകുമ്പോൾ പേരറിയാത്ത നൂറുകണക്കിന് പ്രസാധകരെ കാണുവാൻ സാധിക്കും. ഈ നോവൽ വായിക്കുമ്പോൾ തിരിഞ്ഞുപോലും നോക്കാതെ കടന്നുപോയ ആ പ്രസാധകരെയൊക്കെ ഓർമ്മവരും. സാഹിത്യലോകം ഒരു കടലാണ്. മീനുകൾ പുസ്തകങ്ങളാവുമ്പോൾ എഴുത്തുകാർ മീൻപിടുത്തക്കാരാവുന്നു. അത് പ്രസിദ്ധീകരിക്കുന്നവർ കടപ്പുറത്ത് മൽസ്യം ലേലം ചെയ്യാൻ വരുന്ന തരകന്മാരെപ്പോലെയും ആണ്. ആയിരക്കണക്കിന് തീരങ്ങളിൽ ഒരേ സമയം ലേലം വിളികൾ നടക്കുന്നുണ്ട്. അതിൽ രക്ഷപെട്ടുപോയവർ ആരൊക്കെ? മൽസ്യം വിൽക്കാൻ വരുന്നവരെ അറിഞ്ഞാലും ആരാണ് ഈ താരകന്മാരെ അറിയുന്നത്?


എനിക്ക് അത്ഭുതം തോന്നിപ്പിച്ച ഒരു എഴുത്തുകാരനാണ് ശ്രീ ബെന്യമിൻ. എന്തൊരു എഴുത്താണ് അദ്ദേഹത്തിന്റെ. ബുധിജീവി ഭാഷയില്ലാതെ, വായനക്കാരനെ കിടിലം കൊള്ളിക്കുന്ന മലയാള പദങ്ങൾ കുത്തിനിറയ്ക്കാതെ എന്ത് മനോഹരമായാണ് അദ്ദേഹം ജീവിതങ്ങൾ വരച്ചിടുന്നത്. വായനക്കാരന്റെ പൾസ് അറിയുന്ന നിലവിലെ ഏറ്റവും മികച്ച എഴുത്തുകാരൻ താനാണെന്ന് മൾബെറിയിലൂടെ ബെന്യമിൻ അടിവരയിടുന്നു. ഓരോ നോവലിലും എഴുത്തുകാരൻ എന്ന നിലയിൽ  അദ്ദേഹം കൈവരിക്കുന്ന പുരോഗതി കൃത്യമായി വായിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇനിയും നമുക്ക് കാത്തിരിക്കാം സ്ഥലജലവിഭ്രമം വരുത്തുന്ന അടുത്ത നോവലിനായി.

Monday, July 14, 2025

വായനാനുഭവം - മാൽഗുഡിയിലെ നരഭോജി (Book Review - Malgudiyile Narabhoji by R K Narayan)

വായനാനുഭവം - മാൽഗുഡിയിലെ നരഭോജി  



സുപ്രസിദ്ധ ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ ശ്രീ ആർ.കെ നാരായൺ എഴുതിയ മാൽഗുഡിയിലെ നരഭോജി എന്ന നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. ആർ.കെ നാരായൺ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന സ്ഥലമാണ് മാൽഗുഡി. കർണ്ണാടകത്തിലെ മാൽഗുഡി എന്നത് അദ്ദേഹം സൃഷ്ടിച്ച ഒരു അത്ഭുത സാങ്കൽപ്പിക പ്രദേശമാണ്. ആ പ്രദേശത്തിനെ അടിസ്ഥാനമാക്കി പതിനാലോളം നോവലുകളും അതിലേറെ കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു നോവലാണ് മാൽഗുഡിയിലെ നരഭോജി. 

അത്ഭുതകരമായ ഒരു രചനയാണ്‌ ശ്രീ ആർ കെ നാരായണിന്റെത് . അദ്ദേഹത്തിന്റേതായ ഒരു സാമ്രാജ്യം - മാൽഗുഡി - സൃഷ്ടിക്കുന്നു. അവിടെ അദ്ദേഹം ഇതിഹാസങ്ങൾ രചിക്കുന്നു. സത്യവും മിഥ്യയും തിരിച്ചറിയാൻ പറ്റാത്ത ചുഴിയിലകപ്പെട്ടതുപോലെ വായനക്കാർ വട്ടം ചുറ്റുന്നു. ആ മാൽഗുഡിയിലെ സാധാരണക്കാരനായ ഒരു പ്രസ് ഉടമയുടെ കഥയാണ് മാൽഗുഡിയിലെ നരഭോജി. നടരാജ്. അദ്ദേഹവും കുടുംബവും പ്രസും അവിടെ വരുന്ന സുഹൃത്തുക്കളും കസ്റ്റമേഴ്സും പിന്നെ ജീവനക്കാരനായ ശാസ്ത്രിയും. ഇതാണ് അദ്ദേഹത്തിന്റെ ലോകം. ഏതൊരു ഇന്ത്യക്കാരനും മനസിലാക്കാൻ, അല്ലെങ്കിൽ ഉൾക്കണ്ണിൽ കാണുവാൻ സാധിക്കുന്ന ഒരു ലോകം. അവിടേക്ക് ഒരാൾ കടന്നു വരുന്നു. അയാളുടെ കടന്നുവരാളോടെ നടരാജന്റെ ജീവിതത്തിലും മാൽഗുഡിയിലും ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഇതിവൃത്തം. ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന രചനാ രീതി. 


കാലംതെറ്റിയുള്ള വായനയായിരുന്നെങ്കിലും കാലാതീതമായ ഒരു കൃതി ആയതിനാൽ ആസ്വാദനത്തിന് കുറവുകളൊന്നും സംഭവിച്ചില്ല. കുറച്ച് ദിവസത്തേക്ക് മാൽഗുഡിയിൽ ഒന്ന് പോയി വന്ന പ്രതീതി ജനിപ്പിച്ച നോവൽ. 2019 ൽ മലയാളം പരിഭാഷ തയ്യാറാക്കിയത് ശ്രീ സൈനു കുര്യൻ ജോർജ് ആണ്. ഡിസി ബുക്ക്സ് ആയിരുന്നു പ്രസാധകർ.

Wednesday, July 9, 2025

വായനാനുഭവം - കാലം - എം.ടി വാസുദേവൻ നായർ (Book review - Kaalam by MT Vasudevan Nair)

വായനാനുഭവം - കാലം - എം.ടി വാസുദേവൻ നായർ  



എം.ടി വാസുദേവൻ നായരുടേതായി ഒരു നോവൽ വായിക്കുന്നത് കുറെ നാളുകൾക്ക് ശേഷമാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി - കാലം ആണ് ആ നോവൽ. 1969 ൽ പുറത്തിറങ്ങിയ നോവലിന്റെ 2023 ൽ ഇറങ്ങിയ മുപ്പത്തിയെട്ടാമത്‌ പതിപ്പായിരുന്നു ഞാൻ വായിച്ചത്. കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ പ്രസാധകക്കുറിപ്പിൽ അവർ പറയുന്നത് മലയാളത്തിൽ ആധുനിക സാഹിത്യത്തിന് തുടക്കം കുറിച്ച ആദ്യ 'ഇന്ത്യൻ നോവൽ" ആണ് കാലം എന്നാണ്. സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായില്ല. ഏത് രീതിയിൽ ആണ് ഇത് ഒരു ഇന്ത്യൻ നോവൽ എന്ന് വിശേഷിപ്പിച്ചതെന്നും മനസിലായില്ല. വർഷങ്ങൾക്ക് ശേഷം ഒരു എം ടി നോവൽ വായിക്കുമ്പോൾ മനസ്സിൽ പഴയ അസുരവിത്തും നാലുകെട്ടും അതിലെ നായകന്മാരും ഓർമ്മയിൽ വന്നു. ഒരു പക്ഷെ ആ കാലഘട്ടത്തിൽ ഇതൊരു ആധുനികതയുടെ തുടക്കം ആയിരുന്നിരിക്കാം. എന്നിരിക്കിലും കാലവും എം ടി യുടെ സ്വത്വ പ്രതിസന്ധി നേരിടുന്ന നായകന്മാരുള്ള മറ്റ് നോവലുകളിൽ നിന്നും വ്യത്യാസമൊന്നും തോന്നാതിരുന്നത് എന്റെ പരിമിതി ആയിരിക്കാം.


കാലം സേതുവിൻറെ കഥയാണ്. ക്ഷയിച്ച ഒരു നായർ തറവാട്ടിലെ പുതു തലമുറക്കാരനാണ് സേതുവും. സേതുവിന്റെ ചിന്തകളെയും പ്രതിസന്ധികളെയും അതിമനോഹരമായി ഈ നോവലിൽ വർണ്ണിച്ചിരിക്കുന്നു. പലപ്പോഴും എന്റെയും ഉള്ളിലുള്ള അന്തർമുഖതകൾ തന്നെയല്ലേ ഈ നായകനും പ്രകടിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന അവതരണം. സേതുവിനെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളാണ് മറ്റുള്ളവർ. ക്ഷയോന്മുഖമായ പശ്ചാത്തലത്തിൽ നിന്നും വരുന്നതിനാൽ ഉന്നതമായൊരു ജീവിതം മുന്നിൽക്കണ്ടുകൊണ്ട് സേതു സഞ്ചരിക്കുമ്പോൾ ആ പാതയിലൂടെ വായനക്കാരനും സഞ്ചരിക്കുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ അനുഭവിക്കുന്ന ദാരിദ്ര്യവും ജോലിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പരീക്ഷണങ്ങളും ഒടുക്കം താൻ നേടിയതൊക്കെയും പരാജയങ്ങളായിരുന്നെന്ന തിരിച്ചറിവും എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.


എം ടി യുടെ രചനാ വൈഭവം പിടിച്ചുലച്ചുകളഞ്ഞെങ്കിലും കാലം തെറ്റിയുള്ള വായനയായിരുന്നു കാലം എന്ന് എനിക്ക് തോന്നാതിരുന്നില്ല. അസുരവിത്ത്, നാലുകെട്ട് ഒക്കെ വായിച്ച സമയത്ത് ഈ നോവൽ വായിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഒത്തിരിയേറെ എനിക്ക് ഈ നോവലിനെക്കുറിച്ച് പറയാനുണ്ടാകുമായിരുന്നു എന്ന് തോന്നിപ്പോയി.

Wednesday, June 11, 2025

പുസ്തക പരിചയം - പ്രേമ നഗരം - ബിനീഷ് പുതുപ്പണം (Book Review - Prema Nagaram by Bineesh Puthuppanam)

പുസ്തക പരിചയം  - പ്രേമ നഗരം - ബിനീഷ് പുതുപ്പണം 




ഡി.സി ബുക്ക്സ് ന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച പുസ്തകമായ പ്രേമ നഗരം എന്ന നോവൽ പരിചയപ്പെടുത്തുന്നു. ശ്രീ ബിനീഷ് പുതുപ്പണം എഴുതിയ നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 2021 നവംബർ മാസത്തിലാണ്. ഞാൻ വായിക്കുന്നത് 2024 സെപ്റ്റംബറിൽ ഇറങ്ങിയ ഇരുപത്തിയൊന്നാം പതിപ്പാണ്. അതിൽ നിന്നുതന്നെ നോവലിന്റെ ജനപ്രീതി വ്യക്തമാണ്. റാം c/o ആനന്ദി പോലെ, ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്നീ ബെസ്റ്റ് സെല്ലറുകൾ പോലെ യൂത്തിന്റെ ഇടയിലാണ് ഈ നോവലിനും പ്രചുരപ്രചാരം ലഭിച്ചിരിക്കുന്നത്. യുവത്വം തന്നെയാണ് നോവൽ മുന്നോട്ട് വെയ്ക്കുന്ന ആശയവും.


നോവൽ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ അത് വായിച്ചുകഴിഞ്ഞപ്പോൾ എന്റെ യുവത്വം കഴിഞ്ഞുപോയെന്ന യാഥാർഥ്യം തലപൊക്കിവന്നു. അമ്മാവൻ സിൻഡ്രോം എന്നിലും കയറിയിരിക്കുന്നു. പരിശുദ്ധ പ്രണയങ്ങൾ വായിച്ചു ശീലിച്ചതിനാലാവാം, മാംസ നിബദ്ധമല്ല രാഗം എന്ന് കേട്ടുവളർന്നതിനാലാവാം, പലതും ദഹിക്കാതെ പുളിച്ചുതികട്ടുന്നു. ഒരു പക്ഷെ കല്യാണത്തിന് മുൻപ് വായിച്ചിരുന്നെങ്കിൽ വേറൊരു ലെവൽ വായനാനുഭവം ആയേനെ. 


നീലുവിന്റെയും മാധവിന്റെയും പ്രണയമാണ് പ്രേമാനഗരം. മാധവിന്റെ വീക്ഷണത്തിൽ കഥ ഇതൾ വിരിയുന്നു. ഇന്ന് സമൂഹത്തിൽ കാണുന്ന, എന്നാൽ സാഹിത്യത്തിൽ അത്ര മഹത്വവൽക്കരിക്കപ്പെടാത്തതൊരു പ്രണയമാണ് അവരുടേത്. സാധാരണ പ്രണയത്തിലെ ലക്ഷ്യസ്ഥാനമായ ഒന്നിക്കൽ ഇവർക്ക് ബാധകമല്ല. അത് സാധ്യമല്ലായെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ പ്രണയിക്കുന്നതും. കാരണം നീലു മറ്റൊരാളുടെ ഭാര്യയാണ്, പ്രായം തികഞ്ഞൊരു പെൺകുട്ടിയുടെ അമ്മയാണ്. എങ്കിലും അവർ മനസ്സുകൊണ്ട് അടുക്കുന്നു, ശരീരം കൊണ്ട് ഒന്നാകുന്നു, എനിക്കിപ്പോൾ നിന്റെ വിയർപ്പിന്റെ ഗന്ധമാണല്ലോയെന്ന് അത്ഭുതപ്പെടുന്നു. ഭർത്താവും പുത്രിയും ഈ ബന്ധം അറിയുന്നില്ല. അതിനാൽത്തന്നെ അവരുടെ മുന്നിൽ പതിവ്രതയും സ്നേഹനിധിയായ അമ്മയുമാണ് നീലു. 

സമൂഹത്തിൽ നിലനിന്നുവന്ന സാമൂഹ്യബോധത്തെ സദാചാരമെന്ന് കരുതുകയും തങ്ങൾ നടത്തുന്ന ഓരോ സാമൂഹ്യവിരുദ്ധതയും സദാചാരവാദികളുടെ മുഖത്തേക്കുള്ള അടിയാണെന്ന് കരുതുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്. മദ്യപാനത്തെ ആഘോഷമാക്കുന്ന സിനിമകളും കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നത് നിസ്സാരവൽക്കരിക്കുന്നതുമായ സിനിമകൾ പുറത്ത് വരുകയും അത് വാണിജ്യവിജയം നേടുകയും ചെയ്യുന്നത് അതിന്റെ സൂചനയാണ്. നിനക്ക് കാണിക്കാം, അത് സിനിമയിൽ വരുമ്പോഴാണ് പ്രശ്നം എന്ന് പറഞ്ഞ് എതിർ സ്വരങ്ങളെ അവർ അടിച്ചമർത്തും. ചുരുക്കം പറഞ്ഞാൽ പൂർണ്ണനായ ഒരാൾക്ക് മാത്രമേ സമൂഹത്തിൽ ഉയർന്നുവരുന്ന ഇത്തരം മൂല്യച്യുതികളെ ചോദ്യം ചെയ്യാൻ സാധിക്കൂ എന്നതായി അവസ്ഥ. തെറ്റ് ചെയ്യാത്തവരായി ആരുമില്ലാത്തതിനാൽ ആർക്കും ഫലത്തിൽ ഒന്നും ചോദ്യം ചെയ്യാൻ സാധിക്കില്ല എന്നായി. ഇതൊക്കെ പറയാൻ കാരണം നോവൽ വായിക്കുമ്പോൾ ഒരു കൊച്ചുപുസ്തകം വായിക്കുമ്പോഴുള്ള പോലെ ഒരു സുഖം കിട്ടുന്നുണ്ടെങ്കിലും അത് മുന്നോട്ട് വെക്കുന്ന പ്രമേയത്തിന്, അവിഹിതത്തിന്, സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത എന്നെ ഭയപ്പെടുത്തുന്നു.

Friday, May 30, 2025

പുസ്തക പരിചയം - റെഡ് ഡേറ്റാ ബുക്ക് - ദീപു കാട്ടൂർ (Book Review - Red Data Book by Deepu Kattoor)

പുസ്തക പരിചയം  - റെഡ് ഡേറ്റാ ബുക്ക് - ദീപു കാട്ടൂർ  

 

പ്രിയ സുഹൃത്ത് ശ്രീ ദീപു കാട്ടൂർ എഴുതിയ നോവൽ "റെഡ് ഡേറ്റാ ബുക്ക്" കഴിഞ്ഞ ദിവസം വായിക്കുവാനിടയായി. ദീപു ചേട്ടൻ എഴുതിയ കഥകൾ വായിച്ചിട്ടുണ്ട്, സംവിധാനം ചെയ്ത ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട്. എല്ലാത്തിലുമുപരിയായി ഞങ്ങളുടെ പഞ്ചായത്തായ മാരാരിക്കുളത്തെ സാഹിത്യ പ്രേമികളുടെ കൂട്ടായ്മകളുടെ തലപ്പത്ത് ശ്രദ്ധേയമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത് വായിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനിടയിലും കുടുംബവും സാഹിത്യവും സാംസ്കാരികപ്രവർത്തനങ്ങളും ഏകോപിപ്പിച്ച് കൊണ്ടുപോകുന്ന ഒരു മനുഷ്യസ്നേഹി.


ദീപുച്ചേട്ടന്റെ തൂലികയിൽ നിന്നും വന്ന ആദ്യ നോവൽ സംരംഭമായേ റെഡ് ഡേറ്റാ ബുക്ക് നെ കാണാൻ സാധിക്കൂ. ചെറിയൊരു നോവൽ, കാര്യമാത്രപ്രസക്തമായ അവതരണം. ഇരുത്തി ചിന്തിപ്പിക്കുന്ന സംഭാഷണ ശകലങ്ങൾ. -  വെറും 83 പേജുകൾ മാത്രമുള്ള പുസ്തകത്തിലെ എഴുപതോളം പേജുകൾ മാത്രം കയ്യടക്കിയിട്ടുള്ള ആ നോവലിനെക്കുറിച്ച് ചുരുക്കത്തിൽ ഇങ്ങനെ പറയാം. 


കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അടിത്തറ തീർത്ത പുന്നപ്ര വയലാർ സമരത്തിലെ സുപ്രധാന സമരമുഖമായിരുന്നു കാട്ടൂർ എന്ന തീരദേശ ഗ്രാമം. ആ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന സ്വന്തം അപ്പൂപ്പനിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങളും 'പ്രശ്നങ്ങളൊന്നുമില്ലാത്ത സമൂഹത്തിൽ വളർന്നു വന്ന പുതു തലമുറ' ചരിത്രത്തെ മറന്ന് മുന്നോട്ട് കുതിക്കാനുള്ള വെമ്പലിൽ ഉയർന്നുവരുന്ന മൂല്യച്യുതികളും ഭംഗിയായിത്തന്നെ ചുരുങ്ങിയ വാക്കുകളിൽ നോവലിസ്റ്റ് വർണ്ണിച്ചിരിക്കുന്നു. 


റെഡ് ഡേറ്റാ ബുക്ക് എന്നത് അന്യം നിന്നുപോകുന്ന ജീവിവർഗങ്ങളെ കുറിച്ചുള്ള പുസ്തകമാണ്. ഇതും അതുപോലെ സമൂഹത്തിൽ അന്യം നിന്നുപോകുന്ന ഒരു തലമുറയെക്കുറിച്ചുള്ള, നശിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെക്കുറിച്ചുള്ള രേഖപ്പെടുത്തുന്ന പുസ്തകമാണ്. കൂടുതൽ ഈ പുസ്തകം വായിക്കപ്പെടട്ടെ എന്ന് ആഗ്രഹിച്ചുപോവുകയാണ്. പ്രത്യേകിച്ചും പുതുതലമുറ. സമരകാലത്തെ ജീവിതം ഇന്നവർക്ക് യക്ഷിക്കഥകൾ പോലെ കെട്ടുകഥയായി അനുഭവപ്പെട്ടേക്കാം. പക്ഷെ ഇതിൽ പറഞ്ഞിരിക്കുന്നതൊന്നും കെട്ടുകഥകളല്ല. പച്ചയായ യാഥാർഥ്യമാണ്. ഒരു തലമുറ രക്തത്തിൽ എഴുതിവെച്ച യാഥാർഥ്യം.


അഭിനന്ദനങ്ങൾ ദീപുച്ചേട്ടാ, ഈ നല്ല ഉദ്യമത്തിന്. ഇനിയും നല്ല നല്ല രചനകൾ, സാഹിത്യ സൃഷ്ടികൾ ആ തൂലികയിൽ നിന്നും പുറത്തുവരട്ടെ. ആശംസകൾ.

Tuesday, May 27, 2025

വായനാനുഭവം - മുടിയറകൾ- ഫ്രാൻസിസ് നൊറോണ Book Review - Mutiyarakal by Francis Norona



മുടിയറകൾ- ഫ്രാൻസിസ് നൊറോണ

ആലപ്പുഴയുടെ തീരദേശ ഗ്രാമത്തിൽ ജനിച്ച് ക്രിസ്ത്യൻ ലാറ്റിൻ കത്തോലിക്കരുടെ ജീവിത പശ്ചാത്തലത്തിൽ സമുദായത്തിലെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ എഴുത്തുകാരനാണ് ശ്രീ. ഫ്രാൻസിസ് നൊറോണ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതിയായ കക്കുകളി, തൊട്ടപ്പൻ തുടങ്ങിയവ ആ ഗണത്തിൽ പുറത്തുവന്നവയായിരുന്നു. തുടർന്ന് മാസ്റ്റർപീസ് എന്ന സാഹിത്യകാരന്മാരുടെ ജീവിതത്തിലെ പൊള്ളത്തരങ്ങൾ വിളിച്ചുപറഞ്ഞ നോവലും അനുബന്ധിച്ചുണ്ടായ വിവാദങ്ങളും അദ്ദേഹത്തെ കൂടുതൽ പ്രശക്തനാക്കി. എഴുത്തിന് വേണ്ടി സർക്കാർ ഉദ്യോഗം ബഹിഷ്‌ക്കരിച്ച അദ്ദേഹത്തിന്റെ തുടർന്ന് പുറത്തിറങ്ങിയ നോവലാണ് മുടിയറകൾ. ആഗസ്റ്റ് 2024 ൽ ആണ് ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ഡിസി ബുക്ക്സ് പുറത്തിറക്കിയ 381 പേജുകളുള്ള പുസ്തകത്തിന്റെ വില 450 രൂപ ആയിരുന്നു.

എഴുത്തിനെ പ്രൊഫഷനായി തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ പുസ്തകത്തിൽ അദ്ദേഹം പറയുന്നത് പ്രസക്തമായ ഒരു വിഷയമാണ്. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന മത സ്ഥാപനങ്ങൾ. ഞാറക്കടവ് എന്ന ഗ്രാമത്തിൽ ജനിച്ച കുഞ്ഞാപ്പിയിൽ നിന്നുമാണ് കഥ ആരംഭിക്കുന്നതെങ്കിലും ക്രമേണ കഥ അവിടത്തെ പള്ളിയിലേക്കും മഠത്തിലേക്കും വ്യാപിക്കും. ഒരു വിശുദ്ധ ഉണ്ടാകേണ്ടത് ആ സഭയ്ക്ക് നിലനിൽപ്പിന്റെ പ്രശ്നമായി മാറുന്നതും ഒന്നുമില്ലായ്മയിൽ നിന്നും ഒരു വിശുദ്ധയെ സൃഷ്ടിക്കുന്നതും മനോഹരമായി ശ്രീ ഫ്രാൻസിസ് നൊറോണ വിവരിക്കുന്നുണ്ട്. ശക്തമായ പ്രമേയത്തെ നേരെ അങ്ങ് വരച്ചിടാതെ കൂടുതൽ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് വിശാലമായൊരു ക്യാൻവാസിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ ജീവിതത്തിൽ നാം കാണുന്ന ചതിയും വിശ്വാസവഞ്ചനയും സാഹചര്യങ്ങളെ ചൂഷണം ചെയ്യലുമൊക്കെ നോവലിൽ കാണാൻ സാധിക്കും.


രസത്തോടെ ഒരിക്കൽ വായിച്ചു തീർക്കാവുന്ന പുസ്തകമാണ് മുടിയറകൾ. കക്കുകളി എന്ന കഥയ്‌ക്കെതിരെ സമൂഹത്തിലെ ചില മേഖലകളിൽ നിന്നും എതിർപ്പുകളും വിവാദങ്ങളുമുണ്ടായതുപോലെ ഈ നോവലിനെ ചുറ്റിപ്പറ്റിയും വിവാദങ്ങൾ ഉയർന്നുവന്നാൽ അത്ഭുതപ്പെടാനില്ല. വായനക്കാരനെ ആശ്ചര്യം കൊള്ളിക്കുന്ന ചില തുറന്നെഴുത്തലുകൾ ഈ നോവലിൽ നമുക്ക് കാണുവാൻ സാധിക്കും.

Thursday, April 17, 2025

പുസ്‌തകപരിചയം - ഒരിക്കൽ, എൻ മോഹനൻ (Book Review - Orikkal by N Mohanan)



 പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജനത്തിന്റെ പുത്രനും ശ്രദ്ധേയമായ ഒട്ടേറെ കൃതികളുടെ രചയിതാവുമായ ശ്രീ എൻ മോഹനൻ രചിച്ച ഒരിക്കൽ എന്ന ചെറു നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. ഡി.സി ബുക്ക്സ് 1999 ൽ പുറത്തിറക്കിയ നോവലിന്റെ മുപ്പത്തിയൊൻപതാം പതിപ്പായിരുന്നു ഞാൻ 2024 ൽ വാങ്ങിയത്. അതിൽ നിന്നും ഈ നോവലിനുള്ള സ്വീകാര്യത വ്യക്തമാണ്. സോഷ്യൽ മീഡിയകളിൽ സമീപകാലത്ത് ട്രെൻഡിങ് ആയതോടെയാണ് ഈ നോവലിനെക്കുറിച്ച് കേൾക്കുന്നത്. അത് തന്നെയായിരുന്നു പുസ്‌തകം വാങ്ങുന്നതിനുള്ള പ്രചോദനം എന്നതും ചേർത്ത് പറഞ്ഞുകൊള്ളട്ടെ. 112 പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിലെ നൂറിൽ താഴെയുള്ള പേജുകളിൽ മാത്രമായി ഒതുങ്ങിക്കിടക്കുന്ന നോവലിന്റെ വില 150 രൂപ ആയിരുന്നു.(അതല്പം കൂടുതൽ അല്ലേ എന്നായിരുന്നു വായന തീർന്നപ്പോൾ തോന്നിയ ആദ്യ ചിന്ത)

ശ്രീ എൻ മോഹനനെ കുറിച്ച് മുൻപ് കേട്ടിട്ടില്ലായിരുന്നതിനാൽ മുൻവിധികൾ ഇല്ലാതെയാണ് വായനയിലേക്ക് കടന്നത്. ഇതൊരു പ്രണയകഥയാണ് എന്ന് മാത്രം അറിയാം. വിവാഹിതനായി നല്ലൊരു കുടുംബജീവിതം നയിക്കുന്ന ഗ്രന്ഥകാരന്റെ ഒരു തുറന്നു പറച്ചിൽ ആണത്രേ നോവൽ. അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രകീർത്തിച്ച് കേട്ട റീലുകളും സോഷ്യൽ മീഡിയ കുറിപ്പുകൾക്കും കടപ്പാടോടെ വായന ആരംഭിച്ചു. ആമുഖത്തിൽ തന്നെ കഥാകൃത്ത് പറയുന്നുണ്ട്, ഇത് ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ഒരു സ്ത്രീയെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടപ്പോൾ എഴുതിയ ഒരു കുറിപ്പ് മാത്രമാണ്. അത് വായിച്ച സുഹൃത്തുക്കളുടെ നിർബന്ധത്താൽ പുസ്തകമായി പ്രസിദ്ധീകരിച്ചതാണെന്ന്. ലളിതാംബിക അന്തർജനത്തിന്റെ പുത്രനാണ് നോവലിസ്റ്റ് എന്നും അറിയുന്നത് പുസ്തകം വായിച്ചുതുടങ്ങിയതിന് ശേഷം മാത്രം.

നോവൽ എന്ന് പറയുമെങ്കിലും ഇത് ഒരു ആത്മകഥാഭാഗമാണ്. നോവലിസ്റ്റിന്റെ ജീവിതത്തിൽ കടന്നുവന്ന് ഒരു സുപ്രഭാതത്തിൽ വിടപറഞ്ഞു പോയ കാമുകിയെക്കുറിച്ചും അവരുടെ പ്രണയത്തെക്കുറിച്ചും ചെറുതെങ്കിലും മനോഹരമായ രീതിയിൽ വിവരിക്കുന്നു. 1950 കളിലാണ് കഥ നടക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് അന്യമായ പരിശുദ്ധ പ്രണയം. മാംസനിബദ്ധമായി മാത്രം കരുത്താനുള്ളതല്ലായെന്ന് കരുതുന്ന പ്രണയം. ജാതിയും മതവും കുടുംബമഹിമയുമൊക്കെ വ്യക്തമായ സ്വാധീനം ജീവിതത്തിൽ ചെലുത്തിയിരുന്ന കാലം. ഫ്ലാഷ് ബാക്ക് ആയി പറഞ്ഞിരിക്കുന്ന കഥയിൽ വലിയ പ്രത്യേകതകളൊന്നും തോന്നിയില്ല. മറ്റുള്ള പ്രണയകഥകളിൽ നിന്നും ഇതിനെ വേറിട്ട് നിർത്തുന്നത് എന്താണെന്ന് ആലോചിച്ചാൽ അത് നോവലിസ്റ്റ് ഓരോ വരിയിലും വിവരിക്കുന്ന തന്റെ പ്രണയവും അതിലെ ആത്മാർത്ഥതയുമാണ് എന്ന് പറയാം. 

സോഷ്യൽ മീഡിയ കൊട്ടിഘോഷിക്കുന്നത് പോലെ അത്ര രുചികരമല്ലെങ്കിലും മനസ്സിൽ ആത്മാർത്ഥ പ്രണയം സൂക്ഷിക്കുന്നവർക്ക് രുചിച്ചുനോക്കാവുന്ന നോവലാണ് ഒരിക്കൽ  

Monday, February 3, 2025

പുസ്‌തക പരിചയം - നിങ്ങൾ - എം മുകുന്ദൻ (Book Review - Ningal by M Mukundan)



  മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ സാറിന്റെ ഏറ്റവും പുതിയ കൃതിയാണ് 2023 ജനുവരിയിൽ പ്രസിദ്ധീകരിച്ച "നിങ്ങൾ". ഡി.സി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ ആറാം പതിപ്പായിരുന്നു ഞാൻ വായിച്ചത് (2024 ഏപ്രിൽ). എം. മുകുന്ദൻ സാറിന്റെ കൃതികൾ നിരൂപണം ചെയ്യാനുള്ള അവിവേകം മനസിലില്ല, ആ കൃതിയുടെ വായനാനുഭവം ഒന്ന് പങ്കുവെക്കുന്നു. അത്രമാത്രം. 

എന്താണ് നോവലിന്റെ ഉള്ളടക്കം എന്നത് ഏറെക്കുറെ ആ പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുതിവെച്ചിട്ടുണ്ട്. പുസ്തകഷോപ്പിൽ ചെല്ലുമ്പോൾ എം മുകുന്ദന്റെ പുതിയ പുസ്തകം വന്നു എന്ന് കേട്ടാൽ മേടിക്കാൻ രണ്ടാമതൊന്ന് വായനാപ്രേമികൾക്ക് ആലോചിക്കേണ്ടി വരില്ല. എന്നാൽ ആളെ അത്ര പരിചയമില്ലാത്ത ഒരാൾ ആണ് പുസ്തകം എടുത്ത് പിന്നിലെ കുറിപ്പ് വായിക്കുന്നതെങ്കിൽ അയാളെ ആ പുസ്തകം മേടിക്കുവാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ആ പിൻകുറിപ്പുകൾ. പുസ്തകം പ്രസിദ്ധീകരിച്ചു എന്നറിഞ്ഞെങ്കിലും മേടിച്ച പുസ്തകങ്ങൾ വായിച്ചു തീരാത്തതിനാൽ പുതിയ പുസ്തകങ്ങൾ ഇപ്പോൾ മേടിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തിരുന്നതിനാൽ 'നിങ്ങൾ' മേടിക്കുവാൻ ലേശം വൈകി. അത്രയും നാൾ പിടിച്ചിരിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നാമത് എഴുതിയിരിക്കുന്നത് എം മുകുന്ദൻ, രണ്ടാമത് അതിന്റെ പിന്നിൽ സസ്പെൻസ് ഒളിപ്പിച്ച കുറിപ്പ്. ഒടുക്കം പുസ്തകം മേടിച്ച് വായിച്ചു കഴിഞ്ഞപ്പോൾ ആകെ ഒരു നെഗറ്റിവ് ആയി തോന്നിയത് പിന്നിൽ എഴുതിയിരുന്ന ആ സസ്പെൻസ് വരികൾ ആയിരുന്നു. ഒരുമാതിരി ഇപ്പോഴത്തെ ഓൺലൈൻ മാധ്യമങ്ങൾ എഴുതുന്ന തലക്കെട്ടുകൾ മനസിലേക്ക് വന്നുപോയി. ഷൂട്ടിങ് മുടങ്ങി വീട്ടിലെത്തിയ പ്രമുഖ നടി കിടപ്പുമുറിയിൽ കണ്ട കാഴ്ച. എന്നായിരിക്കും തലക്കെട്ട്. ആക്രാന്തം പിടിച്ച് വായിച്ചു ചെല്ലുമ്പോഴായിരിക്കും ഫാൻ അല്ലെങ്കിൽ എസി ഓഫാക്കാൻ മറന്നതായിരുന്നു ആ കാഴ്ച എന്ന് അറിയുന്നത്. നോവലിലെ നായകൻ ഒരു പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു. "ഞാൻ അടുത്ത മാസം പതിനാറിന് മരിക്കും" അത് ഒരു ആത്മഹത്യ ആയിരിക്കില്ല. അപ്പോൾ എങ്ങനെയായിരിക്കും ആ മരണം. ആ ആകാംക്ഷയുമായി നോവൽ വായിക്കാനിരുന്നാൽ നിരാശരാകും.

പക്ഷെ അല്ലാതെ ആ നോവൽ വായിച്ചാൽ വേറൊന്നായിരിക്കും ഫലം. എം മുകുന്ദൻ എന്ന ക്ലാസിക് എഴുത്തുകാരന്റെ രചന നമ്മെ പിടിച്ചിരുത്തും. ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാര്യം ഇതിലെ നായകനെ അഭിസംബോധന ചെയ്യുന്നത് "നിങ്ങൾ" എന്നാണ്. നിങ്ങളുടെ ജീവിതം വായിക്കുമ്പോൾ ഒട്ടേറെ പരിചയം നമുക്ക് തോന്നും, അതോടൊപ്പം അപരിചിതത്വങ്ങളും. നമുക്ക് പലപ്പോഴും തോന്നും ഈ സന്ദർഭങ്ങൾ നമുക്ക് പരിചയമുള്ള ആരുടെയോ ജീവിതത്തിലെ സംഭവങ്ങൾ അല്ലേ? എന്ന്. അതെ, ഇത് നിങ്ങളുടെ കഥയാണ്. നിങ്ങളുടെ കഥ എനിക്ക് പരിചയം ഉണ്ടാകാതിരിക്കില്ലല്ലോ. പക്ഷെ നിങ്ങൾ എന്താണ് അങ്ങനെ ചെയ്തത്? ആ അപരിചിതത്വവും നമുക്ക് പരിചയമുണ്ട്. 

ഒരു കാലഘട്ടത്തെ മനോഹരമായി എഴുതിഫലിപ്പിച്ച മഹാരഥന്മാർ ഏറെയുണ്ടായിരുന്ന നമ്മുടെ മലയാളത്തിൽ ഇപ്പോൾ ആ നിരയിൽ എം മുകുന്ദനെപ്പോലെ അധികം ആരെയും കാണാൻ സാധിക്കുന്നില്ല എന്നൊരു സങ്കടം ആയിരുന്നു നോവൽ വായന അവസാനിപ്പിക്കുമ്പോൾ. അദ്ദേഹത്തിന്റെ മുൻ കൃതികളുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കില്ലെങ്കിലും നിങ്ങൾ മികച്ചൊരു വായനാനുഭവം തന്നെ ആയിരുന്നു എന്ന് പറയാതെ വയ്യ.