പുസ്തക പരിചയം - പ്രേമ നഗരം - ബിനീഷ് പുതുപ്പണം
ഡി.സി ബുക്ക്സ് ന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച പുസ്തകമായ പ്രേമ നഗരം എന്ന നോവൽ പരിചയപ്പെടുത്തുന്നു. ശ്രീ ബിനീഷ് പുതുപ്പണം എഴുതിയ നോവലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത് 2021 നവംബർ മാസത്തിലാണ്. ഞാൻ വായിക്കുന്നത് 2024 സെപ്റ്റംബറിൽ ഇറങ്ങിയ ഇരുപത്തിയൊന്നാം പതിപ്പാണ്. അതിൽ നിന്നുതന്നെ നോവലിന്റെ ജനപ്രീതി വ്യക്തമാണ്. റാം c/o ആനന്ദി പോലെ, ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്നീ ബെസ്റ്റ് സെല്ലറുകൾ പോലെ യൂത്തിന്റെ ഇടയിലാണ് ഈ നോവലിനും പ്രചുരപ്രചാരം ലഭിച്ചിരിക്കുന്നത്. യുവത്വം തന്നെയാണ് നോവൽ മുന്നോട്ട് വെയ്ക്കുന്ന ആശയവും.
നോവൽ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ അത് വായിച്ചുകഴിഞ്ഞപ്പോൾ എന്റെ യുവത്വം കഴിഞ്ഞുപോയെന്ന യാഥാർഥ്യം തലപൊക്കിവന്നു. അമ്മാവൻ സിൻഡ്രോം എന്നിലും കയറിയിരിക്കുന്നു. പരിശുദ്ധ പ്രണയങ്ങൾ വായിച്ചു ശീലിച്ചതിനാലാവാം, മാംസ നിബദ്ധമല്ല രാഗം എന്ന് കേട്ടുവളർന്നതിനാലാവാം, പലതും ദഹിക്കാതെ പുളിച്ചുതികട്ടുന്നു. ഒരു പക്ഷെ കല്യാണത്തിന് മുൻപ് വായിച്ചിരുന്നെങ്കിൽ വേറൊരു ലെവൽ വായനാനുഭവം ആയേനെ.
നീലുവിന്റെയും മാധവിന്റെയും പ്രണയമാണ് പ്രേമാനഗരം. മാധവിന്റെ വീക്ഷണത്തിൽ കഥ ഇതൾ വിരിയുന്നു. ഇന്ന് സമൂഹത്തിൽ കാണുന്ന, എന്നാൽ സാഹിത്യത്തിൽ അത്ര മഹത്വവൽക്കരിക്കപ്പെടാത്തതൊരു പ്രണയമാണ് അവരുടേത്. സാധാരണ പ്രണയത്തിലെ ലക്ഷ്യസ്ഥാനമായ ഒന്നിക്കൽ ഇവർക്ക് ബാധകമല്ല. അത് സാധ്യമല്ലായെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവർ പ്രണയിക്കുന്നതും. കാരണം നീലു മറ്റൊരാളുടെ ഭാര്യയാണ്, പ്രായം തികഞ്ഞൊരു പെൺകുട്ടിയുടെ അമ്മയാണ്. എങ്കിലും അവർ മനസ്സുകൊണ്ട് അടുക്കുന്നു, ശരീരം കൊണ്ട് ഒന്നാകുന്നു, എനിക്കിപ്പോൾ നിന്റെ വിയർപ്പിന്റെ ഗന്ധമാണല്ലോയെന്ന് അത്ഭുതപ്പെടുന്നു. ഭർത്താവും പുത്രിയും ഈ ബന്ധം അറിയുന്നില്ല. അതിനാൽത്തന്നെ അവരുടെ മുന്നിൽ പതിവ്രതയും സ്നേഹനിധിയായ അമ്മയുമാണ് നീലു.
സമൂഹത്തിൽ നിലനിന്നുവന്ന സാമൂഹ്യബോധത്തെ സദാചാരമെന്ന് കരുതുകയും തങ്ങൾ നടത്തുന്ന ഓരോ സാമൂഹ്യവിരുദ്ധതയും സദാചാരവാദികളുടെ മുഖത്തേക്കുള്ള അടിയാണെന്ന് കരുതുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്. മദ്യപാനത്തെ ആഘോഷമാക്കുന്ന സിനിമകളും കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നത് നിസ്സാരവൽക്കരിക്കുന്നതുമായ സിനിമകൾ പുറത്ത് വരുകയും അത് വാണിജ്യവിജയം നേടുകയും ചെയ്യുന്നത് അതിന്റെ സൂചനയാണ്. നിനക്ക് കാണിക്കാം, അത് സിനിമയിൽ വരുമ്പോഴാണ് പ്രശ്നം എന്ന് പറഞ്ഞ് എതിർ സ്വരങ്ങളെ അവർ അടിച്ചമർത്തും. ചുരുക്കം പറഞ്ഞാൽ പൂർണ്ണനായ ഒരാൾക്ക് മാത്രമേ സമൂഹത്തിൽ ഉയർന്നുവരുന്ന ഇത്തരം മൂല്യച്യുതികളെ ചോദ്യം ചെയ്യാൻ സാധിക്കൂ എന്നതായി അവസ്ഥ. തെറ്റ് ചെയ്യാത്തവരായി ആരുമില്ലാത്തതിനാൽ ആർക്കും ഫലത്തിൽ ഒന്നും ചോദ്യം ചെയ്യാൻ സാധിക്കില്ല എന്നായി. ഇതൊക്കെ പറയാൻ കാരണം നോവൽ വായിക്കുമ്പോൾ ഒരു കൊച്ചുപുസ്തകം വായിക്കുമ്പോഴുള്ള പോലെ ഒരു സുഖം കിട്ടുന്നുണ്ടെങ്കിലും അത് മുന്നോട്ട് വെക്കുന്ന പ്രമേയത്തിന്, അവിഹിതത്തിന്, സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത എന്നെ ഭയപ്പെടുത്തുന്നു.