വായനാനുഭവം - പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം - ഗബ്രിയേൽ ഗാർസിയ മാർക്കസ്
ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരിൽ ഒരാളായ ഗബ്രിയേൽ ഗാർസിയ മാർക്കസ് എഴുതിയ ചെറിയൊരു നോവലാണ് പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം. വെറും 111 പേജുകൾ മാത്രമുള്ള ഒരു ചെറിയൊരു നോവൽ. കൊളംബിയയുടെ വടക്കൻ തീരത്തുള്ള ഒരു പട്ടണത്തിൽ നടക്കുന്ന കൊലപാതകമാണ് നോവലിന്റെ ഇതിവൃത്തം.
പട്ടണത്തിൽ താമസിക്കുന്ന സാന്റിയാഗോ നാസർ എന്ന അറബ് വംശജൻ സമീപ വാസികളായ രണ്ട് ഇരട്ട സഹോദരന്മാരാൽ ക്രൂരമായി കൊലചെയ്യപ്പെടുന്നു. അതിന് മുന്നേ ദിവസമായിരുന്നു ഇരട്ടകളുടെ സഹോദരിയെ ആ പട്ടണത്തിൽ വന്നു താമസിക്കുന്ന ഒരു ധനികയുവാവ് വിവാഹം ചെയ്തത്. പട്ടണം കണ്ടിട്ടില്ലാത്ത വിധം ആഡംബരമായൊരു വിവാഹമായിരുന്നു അത്. ആ ആഘോഷം തീരുന്നതിന് മുന്നേ വധുവിനെ വരൻ വീട്ടിൽ കൊണ്ടുവന്ന് ആക്കുന്നു. കാരണം അവൾ കന്യക അല്ലായിരുന്നു. വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ അതിന് കാരണമായി അവൾ പറയുന്നത് സാന്റിയാഗോയുടെ പേര് ആയിരുന്നു. കുടുംബത്തിന് ഉണ്ടായ മാനഹാനിക്ക് പകരം ചോദിക്കാൻ പോയ സഹോദരർ തങ്ങൾ അവനെ കൊല്ലാൻ പോവുകയാണെന്ന വിവരം എല്ലാവരോടും വിളിച്ചു പറയുന്നു. മിക്കവരും അത് മദ്യലഹരിയിലുള്ള പുലമ്പലായി കരുതി, ചിലർ സാന്റിയാഗോയ്ക്ക് മുന്നറിയിപ്പ് നൽകണമെന്ന് കരുതി. ചിലർ കരുതി സാന്റിയാഗോ അറിഞ്ഞുകാണുമെന്ന്. എന്തായാലും ആ പട്ടണത്തിൽ സാന്റിയാഗോ ഒഴിച്ച് ബാക്കി ആരും ആ സംഭവം അറിഞ്ഞില്ല. അവൻ അറിഞ്ഞപ്പോഴേക്കും വളരെ താമസിച്ചു പോയി. കൊലയാളികളിൽ നിന്നും രക്ഷപ്പെടാൻ വീട്ടിലേക്ക് ഓടിയ അവന്റെ മുന്നിൽ വീടിന്റെ വാതിൽ അടഞ്ഞു കിടന്നു. കൊലവിളി അറിഞ്ഞ അമ്മ കരുതിയത് മകൻ അകത്ത് ഉണ്ടാകുമെന്നാണ്. മകനെ രക്ഷിക്കാൻ ആണവർ വാതിലടച്ചിട്ടത്. അതി ക്രൂരമായി സാന്റിയാഗോ കൊല ചെയ്യപ്പെടുന്നു.
ഇത്രയും കാര്യങ്ങളാണ് നോവലിൽ വിശദീകരിച്ചിരിക്കുന്നത്. ഉള്ളത് പറഞ്ഞാൽ എന്റെ കപ്പിലെ കോഫി അല്ല ഈ ലാറ്റിനമേരിക്കൻ നോവലുകൾ. കോളറക്കാലത്തെ പ്രണയവും ഏകാന്തതയുടെ നൂറ് വർഷങ്ങളും എന്തിനേറെ ആൽക്കെമിസ്റ്റ് പോലും എനിക്ക് അത്ര ദഹിച്ചിട്ടില്ല. എന്തുകൊണ്ട് ഇത് ഇത്രയധികം വിറ്റഴിക്കപ്പെടുന്ന എന്നതിലാണ് സത്യത്തിൽ എന്റെ അത്ഭുതം. എനിക്ക് തോന്നിയത് ഇത് എന്റെ കുഴപ്പം തന്നെ ആണെന്നാണ്. പിന്നീട് ഒരു കാരണം ഞാൻ വായിച്ച മലയാളം പതിപ്പുകളുടേതാകാം. അത്ര വെറുപ്പിക്കൽ തർജ്ജിമ ആയി പലപ്പോഴും ഇവയെല്ലാം അനുഭവപ്പെട്ടു. ഇതൊന്നും നേരിട്ട് തർജ്ജിമ ചെയ്യപ്പെട്ടവയല്ലല്ലോ. ഒറിജിനൽ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും അതിൽ നിന്നും മലയാളത്തിലേക്കും തർജ്ജിമ ചെയ്തത് കൊണ്ടാവാം ആ ഒരു പോരായ്മ വന്നത്.
ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ വില 130 രൂപ.

No comments:
Post a Comment