Sunday, August 16, 2026

വായനാനുഭവം - മരണവംശം - പി.വി ഷാജികുമാർ (Book Review - Maranavamsham by P V Shajikumar)

വായനാനുഭവം - മരണവംശം - പി.വി ഷാജികുമാർ



കേരളത്തിന്റെ വടക്കേ അതിർത്തി ഗ്രാമമായ ഏർക്കാന എന്ന പ്രദേശത്തെ ആളുകളുടെ ജീവിതവും പകയും പ്രതികാരവുമൊക്കെ അണിനിരത്തി ശ്രീ പി.വി ഷാജികുമാർ  എഴുതിയ നോവലാണ് 'മരണവംശം'. തലമുറകളായി കൈമാറി പോകുന്ന കുടിപ്പക. വാളെടുത്തവൻ വാളാൽ തീരുമെന്ന ലോകതത്ത്വം. ഇതാണ് നോവലിന്റെ ഉള്ളടക്കമെന്ന് ചുരുക്കി പറയാം. 


സമീപകാലത്ത് തന്നെ ഇറങ്ങിയ ശ്രീ കെ.എൻ പ്രശാന്ത് എഴുതിയ പൊനം എന്ന നോവലിനും ഇതേ കഥാപശ്ചാത്തലവും ഇതിവൃത്തവുമായതിനാൽ ഒറ്റവാക്കിൽ കേട്ടാൽ അതുതാൻ അല്ലയോ ഇത് എന്ന് വർണ്ണ്യത്തിൽ ആശങ്കയുണ്ടായേക്കാം. എന്നാൽ ഈ സാമ്യങ്ങൾ മാറ്റിനിർത്തി വ്യത്യസ്തമായ കഥകളാണ് ഈ നോവലിസ്റ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. ഏർക്കാനയിലെ മൂന്ന് തലമുറകളുടെ കഥയാണ് മരണവംശം പറയുന്നത്. കാട് വെട്ടിത്തെളിച്ച് പൊനം കൃഷി ചെയ്തു ജീവിതം പുലർത്തുന്ന പച്ചയായ മനുഷ്യരുടെ കഥ. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും റാക്കും കോഴിപ്പോരും അവതരിപ്പിച്ച് തുടങ്ങുന്ന കഥ പെണ്ണിലേക്കും കാമനയിലേക്കും കടക്കുന്നതോടെ സ്വാഭാവികമായും പകയും പ്രതികാരവും കൂടെ കടന്നുവരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ മമ്മൂട്ടി ചിത്രം വിധേയനും ഭാസ്ക്കരപ്പട്ടേലരെയും ഓർമ്മിപ്പിക്കുന്ന ജന്മിമാർ. സഹോദരങ്ങളുടെ മക്കളായി പിറന്നവർ തമ്മിൽ ഉരുത്തിരിഞ്ഞുണ്ടാകുന്ന പകയിലേക്ക് രാഷ്ട്രീയം എണ്ണകോരിയൊഴിക്കുന്നതോടെ ഗ്രാമത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്നു. 


ആണുങ്ങൾ തമ്മിലുള്ള പകയുടെ ഇടയിൽ എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളെ നോവലിലുടനീളം കാണാം. പ്രത്യേകിച്ചും തമ്മിൽ അന്യോന്യം വാളെടുത്തു നിൽക്കുന്ന പേരക്കിടാങ്ങളുള്ള കുഞ്ഞമ്മാർ. ഭാസ്‌ക്കരനെ പ്രണയിച്ച നളിനി. തുടങ്ങി പുരുഷ കേന്ദ്രീകൃതമായ കഥയാണെങ്കിലും വായനക്കാരന്റെ മനസ്സിനെ സ്പർശിക്കുന്ന ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളെ കാണാം. 


കന്നഡ കലർന്ന മലയാളം ആണ് കഥയിലുടനീളം. കഥാ പശ്ചാത്തലവും ആചാരങ്ങളുമൊക്കെ വടക്കേ മലബാറിലെ ആയതിനാൽ പലപ്പോഴും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ വായിക്കേണ്ടതായി വരുന്നുണ്ട്. പക്ഷെ ആ ഭാഷയും പ്രയോഗങ്ങളും പ്രാദേശികമായ ഒരു സൗന്ദര്യം നോവലിന് നൽകുന്നുണ്ടെന്ന് പറയാതെ വയ്യ.


കുടിപ്പക, പ്രതികാരം തുടങ്ങിയവ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും മേടിക്കാവുന്ന നോവലാണ് മരണവംശം. എല്ലാവർക്കും ദഹിക്കണമെന്നുമില്ല. 


മാതൃഭൂമി ബുക്ക്സ് 2024 ജൂണിൽ പ്രസിദ്ധീകരിച്ച നോവലിന്റെ 2025 ജനുവരിയിൽ പുറത്തിറങ്ങിയ പത്താമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. നോവലിന്റെ സ്വീകാര്യത അത് സൂചിപ്പിക്കുന്നു. 318 പേജുകളുള്ള പുസ്തകത്തിന്റെ വില 420 രൂപ. 


No comments:

Post a Comment