Monday, September 16, 2024

പുസ്‌തക പരിചയം - ദി കൗൺസിൽ ഡയറി - ആലാപ് എസ് പ്രതാപ് (Book Review - The Council Diary by Aalap E Prathap)

 


പുസ്‌തക പരിചയം - ദി കൗൺസിൽ ഡയറി - ആലാപ് എസ് പ്രതാപ്

ശക്തമായൊരു രാഷ്ട്രീയം (രാഷ്ട്രത്തെ സംബന്ധിക്കുന്നത്) പ്രമേയമാക്കി പുതിയൊരു എഴുത്തുകാരനായ ശ്രീ ആലാപ് എസ് പ്രതാപ് എഴുതിയ നോവലാണ് "ദി കൗൺസിൽ ഡയറി". വളരെ വ്യത്യസ്തമായൊരു അവതരണരീതിയും പുതുമയുള്ളൊരു പ്രമേയവും കൊണ്ട് സമ്പന്നമാണെങ്കിലും മൊത്തത്തിൽ നിരാശ കലർന്നൊരു വായനാനുഭവം ആയിരുന്നു കൗൺസിൽ ഡയറി സമ്മാനിച്ചത് എന്ന് പറയാതെ വയ്യ. ആദ്യമൊക്കെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പിന്നീടെപ്പോഴോ എഴുത്തുകാരൻറെ കൈയിൽ നിന്നും കൈവിട്ടു പോയതുപോലെ ആയിപ്പോയി. രണ്ടാം പകുതിയൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തിൽ എനിക്ക് മനസിലായില്ല. വീണ്ടും വായിച്ചു നോക്കാമെന്ന് വെച്ചാൽ ആദ്യം ഒന്ന് വായിച്ചു തീർത്ത പാട് ഓർക്കുമ്പോൾ തൽക്കാലം മനസ്സിലാക്കിയിടത്തോളം മതി എന്ന് കരുതേണ്ടി വരും.

280 പേജുകളുള്ള പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. 2023 ഇൽ പ്രസിദ്ധീകരിച്ച നോവലിൻറെ വില 400/- രൂപ ആയിരുന്നു. ജർമ്മനിയിൽ നാസികൾ ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഏകാധിപത്യം ആരംഭിച്ചതുപോലൊരു അവസ്ഥ നമ്മുടെ രാജ്യത്തും ഉണ്ടാകുന്നു. ഉള്ളത് പറയണമല്ലോ ഒരിടത്തും നമ്മുടെ രാജ്യത്തിൻറെ പേര് പ്രതിപാദിച്ചതായി കണ്ടില്ല. അതിനാൽ ഒരു സാങ്കൽപ്പിക രാജ്യത്താണ് കഥ നടക്കുന്നതെന്ന് ആദ്യം കരുതി. ആ രീതിയിൽ ആസ്വദിക്കാമെന്ന് വിചാരിച്ചപ്പോഴാണ് പഴയ ബ്രിട്ടീഷ് ഭരണമൊക്കെയായി ചില സൂചനകൾ തന്ന് ഇത് വേറൊരു രാജ്യമല്ല, നമ്മുടെ രാജ്യത്തെക്കുറിച്ച് തന്നെയാണ് പറയുന്നതെന്ന് മനസിലാക്കുന്നത്. അത് തന്നെയാണ് കഥയിലെ ഏറ്റവും വലിയ പോരായ്‌മ. ഏകാധിപത്യം വരുന്നു, സമ്മതിച്ചു. കൗതുകമുള്ള കഥാ തന്തു. പക്ഷെ വായനക്കാരൻ ആദ്യം അറിയാൻ ആഗ്രഹിക്കുന്നത് ഇന്ന് സ്വാതന്ത്ര്യത്തോടെ കഴിഞ്ഞിരുന്ന അവസ്ഥയിൽ നിന്നും എങ്ങനെ ഏകാധിപത്യത്തിലേക്ക് മാറി എന്നതാണ്. അതിന് വ്യക്തമായൊരു വിശദീകരണം നൽകാൻ നോവലിസ്റ്റിനായിട്ടില്ല. പകരം പഴയ ആര്യൻ സുപ്രീമസി എന്ന വംശീയ ധ്രുവീകരണത്തെ കൂട്ടുപിടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരുമിച്ച് കഴിഞ്ഞവർ, കൂട്ടുകാർ ഒക്കെ ദി കൗൺസിൽ എന്ന ഭരണപക്ഷത്തിന്റെ പിന്തുണയോടെ രണ്ടുചേരിയിലാകുന്നു. ജാതി മത ഭേദമെന്നെ വംശീയ ന്യൂനപക്ഷ പീഡനം ആരംഭിക്കുന്നു. ഈ പറഞ്ഞതും ആൻ ഫ്രാൻകിന്റെ ഡയറിക്കുറിപ്പുകളെ ഓർമ്മിപ്പിക്കുന്നു. നാസികൾ ജൂതന്മാരെ ഒരു സുപ്രഭാതത്തിൽ സ്വന്തം രാജ്യത്തെ അഭയാർത്ഥികളാക്കുന്ന അവസ്ഥ. 


നോവലിൻറെ ആകർഷകമായ ഒന്നാം പകുതിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. രണ്ടാം പകുതിയിൽ എന്താണ് നടന്നതെന്ന് സത്യത്തിൽ മനസിലായിട്ടില്ല. ഒരു രാജ്യം മുഴുവൻ ഏകാധിപത്യത്തിന് കീഴിലാക്കിയ കൗൺസിലിന് എതിരെ ഒരു സംഘം പ്രവർത്തിക്കുന്നു. പുസ്തകങ്ങൾ ആണ് അവരുടെ പ്രധാന ആയുധം എന്ന് മനസിലായി. യാഥാർഥ്യം മനസിലാക്കാൻ സഹായിക്കുന്ന പുസ്തകങ്ങളെ നിരോധിച്ച രാജ്യത്ത് ആ പുസ്തകങ്ങൾ പടവാളാക്കുന്ന ഗ്രൂപ്പ്. (നിരോധിക്കുന്നതിന് മുൻപ് ആ പുസ്തകങ്ങൾ ഉള്ളപ്പോൾ തന്നെയല്ലേ അവർ ഭരണം പിടിച്ചെടുക്കുന്നത്??). അവരുടെ ആശയങ്ങൾ ഒക്കെയാണ് രണ്ടാം പകുതി. 


സത്യത്തിൽ വായിച്ചു കഴിഞ്ഞപ്പോൾ സമയം കുറെ കളഞ്ഞല്ലോ എന്ന് ശരിക്കും സങ്കടം തോന്നിപ്പോയ ഒരപൂർവ്വ വായന.

Sunday, September 8, 2024

പുസ്‌തക പരിചയം - കറുത്തച്ചൻ - എസ്.കെ.ഹരിനാഥ് (Book Review - Karuthachan by SK Harinath)


 പുസ്‌തക പരിചയം - കറുത്തച്ചൻ - എസ്.കെ.ഹരിനാഥ് 

മിസ്റ്ററി വിഭാഗത്തിലെ പുസ്‌തകങ്ങൾ ഇഷ്ടമാണെങ്കിലും അപൂർവ്വമായേ ഹൊറർ ജേർണലിലുള്ള പുസ്തകങ്ങൾ വാങ്ങി വായിക്കാറുള്ളൂ. പണ്ട് ഡ്രാക്കുള വായിച്ച് ഭ്രമം കയറി പിന്നീട് സമീപ വായനശാലകളിൽ നിന്നും ഹൊറർ-മാന്ത്രിക നോവലുകൾ വായിച്ച് മടുത്തത് കൊണ്ടാവാം ഇപ്പോൾ ഒരു താൽപ്പര്യം തോന്നാത്തത്. തന്നെയുമല്ല മിക്കവാറും ഹൊറർ നോവലുകൾക്കും ഒരേ ചട്ടക്കൂട് ആണെന്ന് തോന്നിയിട്ടുണ്ട്. പണ്ട് ബ്രാം സ്റ്റോക്കർ എഴുതി വെച്ചതിൻറെ ചുവടുപിടിച്ച് ഉണ്ടാക്കിയ ഒരു ചട്ടക്കൂട്. ഒരു സാധാരണക്കാരൻ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ദുരാത്മാവുമായി മുട്ടേണ്ടിവരുന്നു. പിന്നെ അതിനെ തളയ്ക്കാൻ വാൻഹെൽസിംഗ് നെ പോലെ ഒരു സ്പെഷ്യലിസ്റ്റ് രംഗത്തുവരുന്നു. പിന്നെ അവർ തമ്മിലുള്ള കൊമ്പുകോർക്കൽ. ഫസ്റ്റ് ഹാഫിൽ ദുരാത്മാവ് ലീഡ് ചെയ്യും. ആ സമയത്ത് സ്പെഷ്യലിസ്റ്റിനോ ആദ്യം വന്ന സാധാരണക്കാരനോ വേണ്ടപ്പെട്ട ആരെങ്കിലും പടമാകും. എന്തായാലും ക്ലൈമാക്സിൽ ദുരാത്മാവ് തോറ്റു പിന്മാറും. ചട്ടക്കൂട് ഇതൊക്കെ ആണെങ്കിലും അവതരണത്തിലൂടെ വായനക്കാരനെ പിടിച്ചിരുത്തുക, പേടിപ്പിക്കുക എന്നിവയിലാണ് നോവലിസ്റ്റിൻറെ വിജയം. പേടിപ്പിക്കാൻ ഉണ്ടാക്കിയ സംഭവങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ പാളിപ്പോയാൽ വൻ കോമഡിയായി മാറുന്ന കാഴ്ചകൾ നമ്മൾ മലയാളം ഹൊറർ സിനിമകളിൽ കണ്ടിട്ടുള്ളതുമാണ്. ഏറ്റവും പ്രധാനം കഥയും സന്ദർഭങ്ങളും കാലാനുവർത്തിയായി നിലനിർത്താൻ സാധിക്കണം. ഏത്  കാലഘട്ടം കഴിഞ്ഞാലും അടുത്ത തലമുറക്കാർ വായിച്ചാലും പേടിക്കണം. അതാണ് ഡ്രാക്കുളയുടെ വിജയം. 

ഞാൻ പറഞ്ഞുവന്നത് സമീപകാലത്ത് മലയാളത്തിലെ ഒരു ഹൊറർ നോവൽ നല്ല അഭിപ്രായം നേടി മുന്നേറുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ശ്രീ. എസ്.കെ.ഹരിനാഥ് എഴുതിയ "കറുത്തച്ചൻ" എന്ന നോവൽ. അടുത്തിടെ ആ നോവൽ ഞാൻ വായിച്ചിരുന്നു. 220 പേജുകളുള്ള പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. 2023 ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ നോവലിൻറെ ആറാം പതിപ്പാണ് ഞാൻ 2024 ജൂലൈ മാസത്തിൽ വാങ്ങിയത് എന്നതിൽ നിന്നും ആ പുസ്തകത്തിന്റെ ജനപ്രീതി മനസിലാക്കാം. കുറേ നാൾക്ക് ശേഷം വായിക്കുന്നതിനാലാവാം നോവൽ മുന്നോട്ടുവെച്ച മിസ്റ്ററി/ ഹൊറർ പശ്ചാത്തലങ്ങൾക്ക് ഒരു ഫ്രഷ്‌നെസ് തോന്നി. തിരുവനന്തപുരത്ത് താമസിച്ചപ്പോൾ ബോണക്കാടും പത്തനംതിട്ടയിലെ നിലക്കൽ പള്ളിയുമൊക്കെ കാണാൻ പോയിട്ടുള്ളതിനാൽ കഥാപശ്ചാത്തലങ്ങൾ നന്നായി കണക്ട് ചെയ്യുവാൻ സാധിച്ചു. ഒരു സിനിമ ആസ്വദിക്കുന്നതുപോലെ വായിച്ചു തീർക്കാവുന്ന ഒരു നോവൽ, ആ ജേർണലിലുള്ള നോവലുകൾ ആവശ്യപെടുന്നതുപോലെ ഒറ്റയിരുപ്പിനുള്ള വായന സാധിക്കുന്ന രീതിയിലെ അവതരണം. മനസിലാക്കിയിടത്തോളം നോവലിസ്റ്റ് ൻറെ ആദ്യ നോവലാണ് കറുത്തച്ചൻ. ആ നിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഒരു എഴുത്തുകാരൻ തന്നെയാണ് ശ്രീ ഹരിനാഥ് എന്ന് നിസംശ്ശയം പറയാം. നല്ല കയ്യടക്കത്തോടെ തന്നെയാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്. തുടർ ഭാഗങ്ങൾ ഉണ്ടായേക്കാം എന്ന സൂചനയോടെയാണ് നോവൽ അവസാനിപ്പിക്കുന്നത്. ഉണ്ടാകട്ടെ. മികച്ച ഹൊറർ പുസ്തകങ്ങൾ നമ്മുടെ ഭാഷയിലും ജനിക്കട്ടെ. ദുരൂഹതകൾ/ഹൊറർ പശ്ചാത്തലങ്ങൾ കുറച്ചുകൂടെ ഭയം ജനിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചാൽ മറ്റൊരു തലത്തിലേക്കെത്താം. ഇപ്പോൾ എല്ലാം കണ്മുന്നിൽ കാണുന്നത് പോലെ മനസിലാക്കാം എങ്കിലും ഹൊറർ ആകുമ്പോൾ വായിച്ചു കഴിഞ്ഞാലും ആ കഥാപാത്രങ്ങൾ നമ്മെയും പിന്തുടരുന്നത് പോലെ തോന്നിപ്പിച്ചാൽ ഉജ്ജ്വലമായിരിക്കും. അങ്ങനെ സാധിക്കുന്ന ഒട്ടേറെ കാര്യങ്ങൾ കറുത്തച്ചനിലുണ്ട്. ഇനിയുള്ള രചനകൾക്കായി കാത്തിരിക്കുന്നു. നോവലിസ്റ്റിന്  ആശംസകൾ.

Tuesday, September 3, 2024

പുസ്‌തക പരിചയം - കൊച്ചിയുടെ പച്ചേക്കോ - ജി സുബ്രഹ്മണ്യൻ (Book review - Kochiyude Pacheco by G Subrahmanyan)


പുസ്‌തക പരിചയം - കൊച്ചിയുടെ പച്ചേക്കോ - ജി സുബ്രഹ്മണ്യൻ 

"ദുവാർട്ടെ പച്ചേക്കോ പെരേര" ആരും കേട്ടിട്ടുപോലുമില്ലാത്ത ഒരു പേര്. ആരാണയാൾ?  ഒരു പോർച്ചുഗീസ് നാവികൻ ആണത്രേ. ഒന്നുകൂടി വിശദമാക്കിയാൽ വാസ്‌കോ ഡ ഗാമയുടെയും ബർത്തലോമിയോ ഡയസിന്റെയുമൊക്കെ സമകാലികൻ. അയാളെക്കുറിച്ച് ഒരു പുസ്‌തകം ഇറങ്ങിയിരിക്കുന്നു. അതും മലയാളത്തിൽ. അതിന് മലയാളവുമായി അയാൾക്ക് എന്താണ് ബന്ധം? കൊച്ചിയുടെ പച്ചേക്കോ എന്ന് എന്താണ് പേരിട്ടത്? 


ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ശ്രീ ജി സുബ്രഹ്മണ്യം എഴുതിയ, ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച "കൊച്ചിയുടെ പച്ചേക്കോ" എന്ന 358 പേജുകൾ ഉള്ള നോവൽ. പൊന്നിയൻ ശെൽവൻ എന്ന പ്രശസ്ത തമിഴ് കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലൂടെ മലയാള സാഹിത്യപ്രേമികൾക്കിടയിൽ സുപരിചിതനായ ശ്രീ ജി സുബ്രഹ്മണ്യം ആദ്യ നോവൽ കൂടിയാണ് "കൊച്ചിയുടെ പച്ചേക്കോ". 


ചരിത്രത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടും ദൗർഭാഗ്യത്താലും അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളാലും തിരിച്ചറിയപ്പെടാതെ പോയ ഒട്ടേറെ വ്യക്തിത്വങ്ങളെ നമുക്ക് കാണുവാൻ സാധിക്കും. സമീപ കാലത്ത് അത്തരം വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ വിഡിയോകളും ലേഖനങ്ങളും സോഷ്യൽ മീഡിയകളിൽ കാണാം. അത്തരത്തിൽ മൺമറഞ്ഞുപോയ ഒരു വ്യക്തിത്വമാണ് ദുവാർട്ടെ പച്ചേക്കോ പെരേര. കൊച്ചിയുടെ ചരിത്രവുമായി വലിയൊരു ബന്ധം അദ്ദേഹത്തിനുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് കോഴിക്കോട് കാപ്പാട് തീരത്ത് കപ്പൽ ഇറങ്ങിയ ആദ്യ യൂറോപ്യൻ ഗാമയുടെ ആ വരവ് ഇന്ന് പാഠപുസ്തകങ്ങളിൽ വായിച്ചതുപോലെ ഒരു വീര പരിവേഷമുള്ള വരവ് ആയിരുന്നില്ല. താരതമ്യേന ആകർഷകമല്ലാത്ത ചരക്കുകളുമായി കപ്പലിൽ എത്തിയ ആ സായിപ്പിനെ അറബികളും ചീനക്കാരുമായി നല്ലരീതിയിൽ വാണിജ്യബന്ധം പുലർത്തിയിരുന്ന കോഴിക്കോടുകാർ ആ യൂറോപ്യൻ നാളിതുവരെയായി നേരിട്ടില്ലാത്ത രീതിയിലെ അവഗണനയോടെയാണ് സ്വീകരിച്ചത്. പുത്തരിയിൽ തന്നെ കടിച്ച ആ കല്ല് താമസിയാതെ പോർച്ചുഗീസുകാരും സാമൂതിരിയുമായുള്ള ഒരു ഉരസലിൽ കലാശിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പോർച്ചുഗീസുകാർക്ക് ആ അവസരത്തിൽ തുണയായത് സാമൂതിരിയുടെ ഭീഷണി നേരിട്ടുകൊണ്ടിരുന്ന കൊച്ചി എന്ന താരതമ്യേന ചെറിയ ഒരു തുറമുഖ നാട്ടുരാജ്യമാണ്. അതോടെ സാമൂതിരിയുടെ കോപത്തിന് ഇരയായ കൊച്ചിയുടെ നേരെ അവർ നടത്തിയ വലിയൊരു ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിച്ചത് അന്ന് കൊച്ചിയിൽ തമ്പടിച്ച ഒരു പോർച്ചുഗീസ് കപ്പിത്താനാണ്. അദ്ദേഹമാണ് പച്ചേക്കോ. അമ്പതിനായിരത്തോളം വരുന്ന പടയുമായാണ് കൊച്ചി പിടിച്ചടക്കാൻ സാമൂതിരി എത്തിയത്. കൊച്ചിയിലെ നായർ പടയുടെ പത്തിരട്ടിയിൽ അധികം ഉണ്ടായിരുന്നു അത്. അവരുടെ മുന്നിൽ നൂറിൽ താഴെ സൈനികരുമായി പച്ചേക്കോ പിടിച്ചുനിന്നു. അവസാനം സാമൂതിരി കൊച്ചി പിടിച്ചടക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങേണ്ടിയും വന്നു. നമുക്ക് ചിരപരിചിതമായ ഇടപ്പള്ളിയും കുമ്പളവുമൊക്കെയായിരുന്നു യുദ്ധക്കളങ്ങൾ. ഇന്ന് ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇതൊക്കെ വേര് കെട്ടുകഥകൾ മാത്രം ആണെന്ന് വിശ്വസിക്കാനേ നമുക്ക് തരമുള്ളൂ. കൊച്ചിയിൽ അദ്ദേഹം നടത്തിയ ആ പോരാട്ടങ്ങൾ പരിഗണിച്ച് പിൽക്കാലത്ത് അദ്ദേഹത്തെ ചരിത്രകാരന്മാർ വിളിച്ചത് 'ദി പോർച്ചുഗീസ് അക്കിലസ്' എന്നായിരുന്നു. 


പച്ചേക്കോയെ കൊച്ചി മറന്നെങ്കിലും അദ്ദേഹത്തിന്റെ ഒരു ശേഷിപ്പ് ഇന്നും അവിടുണ്ട്. പച്ചേക്കോയുടെ സേന താവളമടിച്ച സ്ഥലം പച്ചേക്കോയുടെ താവളം എന്നും അത് ലോപിച്ച് "പാച്ചാളം" എന്നും ആയി മാറി. പാച്ചാളംകാർക്ക് പോലും ഇക്കാര്യം അറിയാമോ എന്നത് സംശയമാണ്. പച്ചേക്കോ പിന്നീട് വിസ്മൃതനായെങ്കിലും അദ്ദേഹം നടത്തിയ യാത്രകളുടെ അടിസ്ഥാനത്തിൽ ഭാവിയിലെ നാവികർക്കായി അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങളും ഭൂപടങ്ങളും നൂറ്റാണ്ടുകൾക്ക് ശേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പോർച്ചുഗീസുകാരുടെ ഏറ്റവും വലിയ കോളനികളിൽ ഒന്നായ ബ്രസീൽ കണ്ടുപിടിച്ചതും പച്ചേക്കോ ആണെന്നത് ചരിത്രത്തിൽ എഴുതപ്പെടാത്ത മറ്റൊരു യാഥാർഥ്യം. ഇത്തരുണത്തിൽ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിത്വം തന്നെയായ ദുവാർട്ടെ പച്ചേക്കോയെ വിശദമായി പരിചയപ്പെടുത്തുന്ന നോവൽ തന്നെയാണ് കൊച്ചിയുടെ പച്ചേക്കോ. 


ചരിത്രം ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് കൊച്ചിയുടെ പച്ചേക്കോ. ഇന്ന് സിനിമകളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായി പതിനാറാം നൂറ്റാണ്ടിലെ കേരളത്തെ അത്യാവശ്യം നല്ല രീതിയിൽ തന്നെ രേഖപ്പെടുത്തിരിക്കുന്നു. പ്രത്യേകിച്ചും അന്നത്തെ നാട്ടുരാജ്യങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പടലപ്പിണക്കങ്ങളും അവർ തമ്മിലുള്ള യുദ്ധങ്ങളും ജാതി സമ്പ്രദായവും ഒക്കെ സത്യസന്ധമായി അനുഭവപ്പെട്ടു. ഒരു നോവൽ എന്ന രീതിയിൽ ഒഴുക്ക് കുറവാണെങ്കിലും പച്ചേക്കോയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരിതങ്ങളിൽ വായനക്കാരിൽ ഒരു വേദനയുളവാക്കുവാൻ നോവലിസ്റ്റിന് സാധിക്കുന്നുണ്ട്. നോവൽ എന്നത് മാറ്റിനിർത്തി ഒരു ചരിത്ര ആഖ്യായിക എന്ന രീതിയിൽ വായിച്ചാൽ വളരെ ഇഷ്ടപ്പെടും. 


രാജ്യത്തിനായി ആത്മാർത്ഥമായി ജോലിചെയ്യുന്ന ഒരാൾക്ക് അസൂയാലുക്കളുടെ ചരടുവലികൾ മൂലം എല്ലാം നഷ്ടപ്പെടുന്നത് എവിടെയും എപ്പോഴും ഉള്ള സംഭവങ്ങൾ തന്നെയാണെന്ന് കാണിച്ചുകൊണ്ട് നോവൽ അവസാനിക്കുമ്പോൾ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ , പച്ചേക്കോ അദ്ദേഹത്തെ സ്നേഹിച്ച കൊച്ചിയിൽ മടങ്ങി വന്നിരുന്നെങ്കിൽ എന്ന് നാമോരോരുത്തരും ആഗ്രഹിക്കുന്നു എങ്കിൽ അതാണ് നോവലിസ്റ്റിൻറെ വിജയം. 

Monday, July 8, 2024

പുസ്തക പരിചയം - ഏറ്റവും പ്രിയപ്പെട്ട എന്നോട് - നിമ്‌ന വിജയ് (Book Review - Ettavum Priyappetta Ennod by Nimna Vijay)


പുസ്തക പരിചയം - ഏറ്റവും പ്രിയപ്പെട്ട എന്നോട് - നിമ്‌ന വിജയ് 

സമീപകാലത്ത് ഏറ്റവും ട്രെൻഡിങ് ആയി മാറിയ പുസ്തകങ്ങളിൽ ഒന്നാണ് ശ്രീമതി നിമ്‌ന വിജയ് എഴുതിയ "ഏറ്റവും പ്രിയപ്പെട്ട എന്നോട്". അഖിൽ പി ധർമ്മജൻറെ റാം c/o ആനന്ദി പോലെ യുവാക്കളുടെ ഇടയിൽ നല്ലൊരു സ്വീകാര്യത ഈ നോവലിന് ലഭിച്ചിട്ടുണ്ട്. റാം c/o ആനന്ദി ഒരു വിനീത് ശ്രീനിവാസൻ സിനിമ പോലെ ആസ്വദിച്ച് വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം ആണെങ്കിൽ ആ പുസ്തകം ഇഷ്ടപ്പെട്ടവർക്ക് ഇനിയെന്ത് വായിക്കണം എന്നുള്ളതിന് മറുപടിയാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട്. 2023 ഏപ്രിലിൽ ആദ്യപതിപ്പ് പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ഇരുപത്തിയാറാം പതിപ്പാണ് ഞാൻ വായിച്ചത്. മാൻ കൈൻഡ് ലിറ്ററേച്ചർ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 216 പേജുള്ള  പുസ്തകം നല്ല നിലവാരമുള്ള പുറംചട്ട, പേപ്പറുകൾ എന്നിവയോടെ അവതരിപ്പിച്ച പബ്ലിഷേഴ്‌സ് ന് ആദ്യമേ അഭിനന്ദനങ്ങൾ. ഒറ്റയിരിപ്പിന് വായിച്ചുതീർക്കുവാൻ പ്രേരിപ്പിക്കുന്ന ഒഴുക്കുള്ള കഥ. ബോറടിപ്പിക്കാതെ അവതരണം. പിന്നെന്തുവേണം?


റാം c/o ആനന്ദി ചെന്നൈ നഗരത്തിലാണ് നടക്കുന്നതെങ്കിൽ ഇവിടെ കഥ നടക്കുന്നത് ബാംഗ്ലൂർ നഗരത്തിലാണ്. ചെന്നൈയിലെത്തുന്ന റാമിനെ ചുറ്റിപ്പറ്റി, അവൻ കാണുന്ന, അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങളാണ് ആദ്യ പുസ്തകത്തിൽ. ഇവിടെ അതിഥി അഥവാ അമ്മു എന്ന നായിക ബാംഗ്ലൂർ നഗരത്തിലെത്തിയതിന് ശേഷമുള്ള സംഭവ വികാസങ്ങൾ, അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങൾ ഒക്കെയാണ് കഥാഗതി നിർണ്ണയിക്കുന്നത്. ആദ്യപുസ്തകം പോലെ ഇന്നത്തെ യുവതലമുറയ്ക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒട്ടേറെ സംഭവങ്ങളും കഥാപാത്രങ്ങളും ഈ പുസ്തകത്തിലുമുണ്ട്. ഉദാഹരണത്തിന് ടീനേജിലെത്തുന്ന ഇപ്പോഴത്തെ കുട്ടികൾ അവരുടെ മാതാപിതാക്കളുടെ കരുതൽ എത്ര അസഹനീയമായിട്ടാണ് കണക്കാക്കുന്നത്. അതൊക്കെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. (കാലഘട്ടം മാറുന്നത് ഏറ്റവും എളുപ്പത്തിൽ മാതാപിതാക്കളോടുള്ള സമീപനത്തിൽ നിന്നും മനസിലാക്കാം. പണ്ടത്തെ കൃതികളിലെ നായകൻ/നായികമാർ നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അച്ഛനമ്മമാർക്ക് അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ല എന്നതായിരുന്നു). ഈ പുസ്തകങ്ങളെ യുവാക്കളുടെ ഇടയിൽ ട്രെൻഡിങ്ങായി നിലനിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന് അവർക്ക് സ്വജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന സംഭവങ്ങൾ തന്നെ. റാമിൽ നിന്നും വ്യത്യസ്തയായി അതിഥിയെ അവളുടെ ഭൂതകാലവും കുടുംബപശ്ചാത്തലവും വേട്ടയാടുന്നുണ്ട്. അതാണ് ഈ പുസ്തകങ്ങൾ തമ്മിൽ എനിക്ക് തോന്നിയ പ്രധാന വ്യത്യാസങ്ങളിലൊന്ന്. പതിവുപോലെ ഞാൻ കഥയെക്കുറിച്ച് പറയുന്നില്ല. വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കിയ ചെന്നൈ പാസം ചിത്രമായിരുന്നു റാം c/o ആനന്ദി എങ്കിൽ അഞ്ജലി മേനോൻ അണിയിച്ചൊരുക്കിയ ഒരു ബാംഗ്ലൂർ ഡേയ്സ് ആണ് 'ഏറ്റവും പ്രിയപ്പെട്ട എന്നോട്'. ഏറെക്കുറെ ബാംഗ്ലൂർ ഡേയ്‌സ് ലെ ദുൽഖർ കഥാപാത്രം പോലെ എന്തൊക്കെയോ കുഴപ്പങ്ങളുള്ള, എന്നാൽ ഭയങ്കര സംഭവമായ ഒരു കേന്ദ്ര കഥാപാത്രവും.   


വായനാനുഭവം നല്ല സുഖമുള്ളതായിരുന്നു എന്ന് പറയുമ്പോൾ തന്നെ പറയേണ്ട ഒരു നെഗറ്റിവ് ചിന്ത എന്താണെന്നുവെച്ചാൽ ഒരു കാര്യവുമില്ലെങ്കിലും ഈ കഥയിൽ വന്നുപോകുന്ന എല്ലാ സ്ത്രീ കഥാപാത്രങ്ങളും പുരുഷന്മാരെ കൊണ്ട് പൊറുതിമുട്ടിയവരാണ്. അതായത് നായിക ചുമ്മാ നടക്കുമ്പോൾ പെട്ടെന്ന് റോഡിൽ ഒരു പട്ടി വണ്ടിയിടിച്ച് മരിക്കുന്നത് കാണുന്ന സന്ദർഭം ആണെന്നിരിക്കട്ടെ. ഈ നോവലിൽ പറഞ്ഞുവരുമ്പോൾ ആൺപട്ടികൾ കൂട്ടമായി പീഡിപ്പിക്കാൻ ഓടിച്ചിടപ്പെട്ട ഒരു പെൺപട്ടി പ്രാണരക്ഷാർത്ഥം ഓടി വരുമ്പോൾ കാമുകിയുമായി വഴക്കിട്ട്  മദ്യപിച്ച് മദോന്മത്തനായി അലക്ഷ്യമായി വണ്ടിയോടിച്ചു വരുന്ന ഒരു കാമുകൻ ഓടിക്കുന്ന വണ്ടി അവളെ ഇടിച്ച് തെറിപ്പിക്കുന്നു. ഇടികൊണ്ട് വീണ് മരിക്കാൻ തുടങ്ങുമ്പോഴും ആ പട്ടിയുടെ മനസ്സിൽ ജനിപ്പിച്ചിട്ട് കടന്നുകളഞ്ഞ അച്ഛൻ പട്ടിയില്ലാതെ താൻ വളർത്തിക്കൊണ്ടുവരുന്ന പട്ടിക്കുട്ടികളെ കുറിച്ചുള്ള ഓർമ്മകളാണ്. അങ്ങനെ കാണുന്നതും കേൾക്കുന്നതുമായ എല്ലായിടത്തും ആണുങ്ങളെ വില്ലന്മാരാക്കിയിട്ടുണ്ട്. സ്ത്രീ എഴുത്തുകാർ എന്നാൽ ഫെമിനിസ്റ്റുകൾ ആയിരിക്കണമെന്ന ധാരണ മാറ്റിനിർത്തിയാൽ വളരെ പ്രതീക്ഷകൾ നൽകുന്ന ഒരു രചനയാണ്‌ ശ്രീമതി നിമ്‌ന ഏറ്റവും പ്രിയപ്പെട്ട എന്നോട് ലൂടെ മുന്നോട്ട് വെക്കുന്നത്. ഇനിയും ഒരുപാട് മികച്ച കൃതികൾ ആ തൂലികയിൽ നിന്നും പുറത്തുവരട്ടെ എന്ന് ആശംസിക്കുന്നു.

Thursday, June 20, 2024

പുസ്‌തക പരിചയം - കാന്തമല ചരിതം ട്രയോളജി - വിഷ്‌ണു എം സി (Book Review - Kanthamala Charitham Triology by Vishnu M C)



പുസ്‌തക പരിചയം - കാന്തമല ചരിതം  ട്രയോളജി  - വിഷ്‌ണു എം സി 

2024 ലെ വായനാദിനത്തിൽ മലയാളത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു പുസ്‌തകമാണ്‌ ഞാൻ വായന പൂർത്തിയാക്കിയത്. ശരിക്കും പറഞ്ഞാൽ ഒരു പുസ്തകമല്ല. മൂന്ന് പുസ്തകങ്ങൾ അടങ്ങിയ ഒരു ട്രയോളജി. ശ്രീ വിഷ്ണു എം സി എഴുതിയ കാന്തമല ചരിതം  ട്രയോളജി. അഖിനാതെന്റെ നിധി എന്ന ഒന്നാം ഭാഗം, അറോലക്കാടിന്റെ രഹസ്യം എന്ന രണ്ടാം ഭാഗം, യുദ്ധകാണ്ഡം എന്ന മൂന്നാം ഭാഗം. സത്യത്തിൽ ഈ ട്രയോളജി എന്നെ അത്ഭുതപ്പെടുത്തി. ഇതിന് മുൻപ് ഇതേ ജേർണലിൽ വായിച്ച ട്രയോളജി ശ്രീ അമിഷ് എഴുതിയ ശിവ ട്രയോളജി ആയിരുന്നു. അന്ന് അത് വായിച്ചപ്പോൾ തോന്നിയ അത്ഭുതം, ഇന്ത്യയിലെ പുരാണങ്ങളെ ചുവടുപിടിച്ച് അൽപ്പം ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ചേർത്ത് വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതായിരുന്നു. പുരാണകഥകളാൽ സമ്പന്നമായ നമ്മുടെ ഭാരതത്തിൽ ജനിച്ച കുട്ടികൾ ഇന്ന് യാതൊരു സാംസ്‌കാരിക, പൗരാണിക അടിത്തറയുമില്ലാത്ത അമേരിക്കൻ എഴുത്തുകാർ പടച്ചുവിടുന്ന സൂപ്പർ ഹീറോകളിലും അതിശയംകൂറി ആരാധകരായി മാറുന്നു. എന്നാൽ നമ്മുടെ ഓരോ കഥകളെയും അമിഷ് ചെയ്‌തതുപോലെ പുതു തലമുറയ്ക്ക് വിശ്വസിക്കാവുന്ന രീതിയിൽ എഴുതി അവതരിപ്പിക്കാവുന്നതാണ്. അങ്ങനെ ചിന്തിച്ചിരുന്നപ്പോൾ തന്നെ അമിഷ് അടുത്ത പുസ്തക സീരീസ് ആരംഭിച്ചു. ഇക്കുറി അദ്ദേഹം കൈവെച്ചത് സാക്ഷാൽ രാമായണത്തിൽ ആയിരുന്നു. ആദി മഹാകാവ്യം. 


ഇതൊക്കെ പറഞ്ഞത് നമ്മുടെ കാന്തമല ചരിതം എന്ന ട്രയോളജിയിലേക്ക് വരാനാണ്. പരശുരാമൻ മഴുവെറിഞ്ഞ് രൂപം കൊടുത്ത മലയാളനാടിന് വടക്കൻ നാടുകൾക്ക് ഉള്ളതുപോലെ ഒരു പൗരാണിക പശ്ചാത്തലം ഇല്ലെന്നതാണ് വാസ്‌തവം. രാമായണത്തിൽ ആരണ്യകാണ്ഡത്തിലും മഹാഭാരതത്തിൽ ചെറിയ ചില പരാമർശങ്ങളിലും മാത്രമായി നമ്മുടെ മലയാളനാട് ഒതുങ്ങുന്നു. ആ പശ്ചാത്തലത്തിലാണ് കേരളത്തിൽ, തെക്കേ ഇന്ത്യയിൽ തന്നെ ശബരിമല ഐതിഹ്യത്തിനുള്ള പ്രാധാന്യം. വടക്കേ ഇന്ത്യയിൽ അയോധ്യയ്ക്കും മഥുരയ്ക്കുമൊക്കെയുള്ള പരിഗണന തെക്കേ ഇന്ത്യയുടെ സ്വന്തം ദൈവമായ അയ്യപ്പൻറെ ശബരിമലയ്ക്ക് ലഭിക്കുന്നു. മലയാളക്കരയ്ക്ക് കാണാപ്പാഠമായ അയ്യപ്പചരിതമാണ് കാന്തമല ചരിതം എന്ന പേരിൽ ശ്രീ വിഷ്ണു അവതരിപ്പിച്ചിരിക്കുന്നത്. അയ്യപ്പൻറെ ചരിതം ഇങ്ങനെ മൂന്ന് പുസ്തകങ്ങളിലായി എഴുതി തീർക്കാൻ മാത്രം ഉണ്ടോ എന്ന് ആലോചിക്കുമ്പോഴാണ് വിഷ്‌ണുവിന്റെ ബ്രില്ല്യൻസ് മനസിലാകുന്നത്. അയ്യപ്പൻറെ കഥയ്ക്ക് പശ്ചാത്തലമായി ആധുനികകാലത്ത് നടക്കുന്ന ഒരു കഥ, സമാന്തരമായി സാക്ഷാൽ ഈജിപ്ഷ്യൻ ഫറവോമാരെ അണിനിരത്തി മറ്റൊരു കഥ, അയ്യപ്പൻറെ കഥയുടെ അനുബന്ധമായി ചോളന്മാരുടെ കാലഘട്ടത്തിലെ സംഭവവികാസങ്ങൾ - അങ്ങനെ നാല് പ്രധാന കഥകളുടെ സമാഹാരമാണ് കാന്തമല ചരിതത്തിൽ പറയുന്നത്. ഓരോന്നും ഒന്നിനൊന്ന് മികച്ചത്.  അവസാനം മറ്റൊരു സർപ്രൈസും വിഷ്‌ണു നൽകുന്നുണ്ട്. മാർവൽ യൂണിവേഴ്‌സ് ഒക്കെ പോലെ ഒരു "ഇറ യൂണിവേഴ്‌സ്" മലയാളത്തിൽ ഒരുങ്ങുന്നു. അതിൻറെ ഒരു ഭാഗമാണ് കാന്തമല ചരിതം. കഥ മാത്രമല്ല പുസ്തകം തന്നെ ഫുൾ ഓഫ് സർപ്രൈസ്.!പരീക്ഷിക്കാൻ ആരും മടിക്കുന്ന ഒരു വിഷയം ഏറ്റെടുത്ത വിഷ്ണുവിനും അത് പ്രസിദ്ധീകരിക്കാൻ തയ്യാറായ ലോഗോസ് പബ്ലിക്കേഷൻസിനും അതിൻറെ സാരഥി ശ്രീ അജിത്തിനും നന്ദിയും അഭിനന്ദനങ്ങളും. മലയാളസാഹിത്യത്തിൽ ഒരു ചരിത്രത്തിൻറെ ഭാഗമാകാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അമിഷ് ൻറെ പുസ്തകങ്ങളെ ആഘോഷമാക്കുന്നത് പോലെ ഇന്ത്യ ഒട്ടുക്കും ഈ ട്രയോളജിയും പുതിയ യൂണിവേഴ്‌സും സ്വീകരിക്കപ്പെടട്ടെ. കഥാ അവതരണ നിലവാരത്തിൽ അമീഷിന്റെ പുസ്തകങ്ങളെക്കാൾ ഒട്ടും പിന്നിലല്ല വിഷ്‌ണുവിന്റെ പുസ്തകങ്ങൾ എന്ന് അടിവരയിട്ട് ഇതോടൊപ്പം പറയുന്നു.


ഇനി വായനാനുഭവത്തെക്കുറിച്ച് പറയാം. നേരത്തെ പറഞ്ഞതുപോലെ നാല് പ്രധാനകഥകളാണ്. കഥാ തന്തുവിനെ കുറിച്ച് പറയുന്നില്ല. മൂന്ന് പുസ്തകങ്ങളിലായി വിവരിച്ചിട്ടുള്ള ആ നാല് കഥകളിൽ അയ്യപ്പൻറെ കഥ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഏച്ചുകെട്ടലുകളില്ലാതെ  വിശ്വസനീയമായ രീതിയിൽ അയ്യപ്പൻ എന്ന യുവാവിനെ അവതരിപ്പിച്ചിരിക്കുന്നു. അവസാന ഭാഗത്തുള്ള യുദ്ധമൊക്കെ സിനിമയിൽ കാണുന്നതുപോലെ ആസ്വദിച്ച് വായിക്കാൻ സാധിച്ചു. രണ്ടാമത് ഈജിപ്ഷ്യൻ പശ്ചാത്തലത്തിലുള്ള കഥ. നല്ല രീതിയിലുള്ള പഠനം ആ കഥയ്ക്ക് പിന്നിലുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. ആ കഠിനാധ്വാനം വരികളിൽ അനുഭവിച്ചറിയാം. മൂന്നാമതായി ചോളന്മാരുടെ കാലഘട്ടം. അവസാനമായി ഈ കാലഘട്ടത്തിലെ കഥയും. ഒരു യൂണിവേഴ്‌സ് ന്റെ ഭാഗമാക്കാനുള്ള കണ്ണികളാണ് ഈ കാലഘട്ടത്തിലെ കഥയിലെ കഥാപാത്രങ്ങൾ എന്ന് തോന്നി. അതിനാൽ തന്നെ മറ്റ് കഥകളിലെ കഥാപാത്രങ്ങളെപ്പോലെ ഒട്ടും പൂർണ്ണത അവർക്കില്ല. ഒരു പക്ഷെ ബാക്കി പുസ്തകങ്ങൾ വായിക്കുമ്പോൾ ലഭിച്ചേക്കാം. എങ്കിലും അത്രയും കഥ മുന്നോട്ട് കൊണ്ടുപോകേണ്ടവരാണ് അവരെങ്കിൽ ഈ പുസ്തകത്തിൽ കുറച്ചുകൂടെ അവർക്ക് അടിത്തറ നൽകാമായിരുന്നു. പ്രത്യേകിച്ചും മിഥുൻ, ശ്രീജിത്ത് തുടങ്ങിയവർക്ക്. മറ്റൊരു യൂണിവേഴ്സിലേക്ക് വഴി ഇട്ടുകൊണ്ടുള്ള അവസാനിപ്പിക്കൽ ആയതിനാൽ ട്രയോളജിയുടെ അവസാന അദ്ധ്യായം ആയിരുന്നു ഈ മൂന്ന് പുസ്തകങ്ങളിലെ ഏറ്റവും വീക്ക് എന്ന് പറയാതെ വയ്യ. അയ്യപ്പൻറെ കഥയൊക്കെ അവസാനിപ്പിച്ചത് പോലെ മനോഹരമായി തീർക്കാമായിരുന്നു. ഒരു സിനിമ എത്ര ബോറാണെങ്കിലും അതിൻറെ അവസാന പത്ത് മിനിറ്റ് ടച്ചിങ് ആണെങ്കിൽ അത് മതി പടം ഹിറ്റാവാൻ. ശ്രീനിവാസൻറെ കഥ പറയുമ്പോൾ എന്ന സിനിമ തന്നെ ഉദാഹരണം. ഇവിടെ മൂന്ന് പുസ്തകങ്ങളിലായി പറഞ്ഞുവന്ന  കഥയുടെ അവസാനം കുറച്ചുകൂടെ ശ്രമിച്ചിരുന്നെങ്കിൽ വേറൊരു ലെവലിൽ എത്തിക്കാമായിരുന്നു എന്ന് തോന്നുന്നു.


എന്തായാലും ഒട്ടും നിരാശപ്പെടുത്താത്ത ഒരു വായനാനുഭവമാണ് കാന്തമല ചരിതം നൽകിയത്. ഡി.സി പോലൊരു പബ്ലിഷേഴ്‌സ് ആയിരുന്നു ഇത് പുറത്തിറക്കാൻ ധൈര്യം കാണിച്ചിരുന്നതെങ്കിൽ മലയാളത്തിലെ അമിഷ് ആയി വിഷ്ണു മാറേണ്ട സമയം കഴിഞ്ഞേനെ. നല്ല പുസ്തകങ്ങൾ വായിക്കപ്പെടണം. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രമോഷൻ മാത്രമാണ് അതിനൊരു മാനദന്ധം എന്ന് ആയിരിക്കുന്നു. വിഷ്‌ണുവിന്റെ സംരംഭവും സ്വീകരിക്കപ്പെടും. 2020 ൽ പുറത്തിറങ്ങിയ ആദ്യ പുസ്തകത്തിന്റെ അഞ്ചാം പതിപ്പ്, 2021 ൽ പുറത്തിറങ്ങിയ രണ്ടാം പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ് 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ മൂന്നാമത്തെ പുസ്തകത്തിന്റെ ആദ്യ പതിപ്പ് എന്നിവയാണ് ഞാൻ വായിച്ചത്. 

Saturday, June 8, 2024

പുസ്തക പരിചയം - മെർക്കുറി ഐലന്റ് - അഖിൽ പി ധർമ്മജൻ (Book Review - Mercury Island by Akhil P Dharmajan)


വായനയോടും പുസ്തകങ്ങളോടുമുള്ള അടങ്ങാത്ത അഭിനിവേശം മൂലം ഒരു കൗമാരക്കാരൻ പുസ്‌തകം എഴുതാൻ തീരുമാനിക്കുന്നു. അതിന് അവൻ തിരഞ്ഞെടുത്ത വിഷയം മലയാളത്തിൽ അധികമാരും കൈവച്ചിട്ടില്ലാത്തതും തനിക്ക് ഏറെ ഇഷ്ടമുള്ളതുമായ ഫിക്ഷൻ/ ഫാന്റസി എന്ന വിഭാഗത്തിലെ ഒരു നോവൽ ആയിരുന്നു. എഴുതിത്തുടങ്ങുമ്പോൾ എഴുത്തുകാരന് പ്രായം വെറും പതിനേഴ്. ഫേസ്ബുക്കിലൂടെ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കൾ ആയിരുന്നു അവൻറെ പിൻബലം. ഒരു സാഹിത്യപിൻബലവുമില്ലാത്ത ഒരു കൊച്ച്  എഴുത്തുകാരൻ. എഴുത്ത് മാത്രമായിരുന്നു അവൻറെ ലക്‌ഷ്യം. മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന കഥയെ അക്ഷരങ്ങൾ ആക്കണം. അത് പുസ്തകമാക്കണമെന്നോ ആ പുസ്തകം ഹിറ്റ് ആക്കണമെന്നോ അതിലൂടെ പ്രശസ്തനാവണമെന്നോ അവന് അപ്പോൾ ആഗ്രഹമില്ലായിരുന്നു. ഓരോ അദ്ധ്യായങ്ങളായി എഴുതി ഫേസ്ബുക്കിൽ പബ്ലിഷ് ചെയ്‌തു. വായിക്കുന്നവർ എല്ലാം അവനെ പ്രോത്സാഹിപ്പിച്ചു. വായനക്കാരനെ പിടിച്ചിരുത്തുന്നതിനും അടുത്ത അദ്ധ്യായം വരാൻ കാത്തിരിക്കുന്നതിനുമായി ആവശ്യമുള്ള ഗിമ്മിക്കുകൾ ചേർത്തായിരുന്നു രചന. ഇതിനിടയിൽ മറ്റൊരു കഥയുടെ ത്രെഡ് അവൻറെ മനസ്സിൽ ഉടക്കി. ഇക്കുറി ഫിക്ഷൻ അല്ല, ഹൊറർ. അതിൻറെ ചൂട് മാറും മുന്നേ ആ കഥയുടെ എഴുത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ആദ്യ നോവലായി ആ ഹൊറർ പുസ്തകം പുറത്തിറങ്ങി. ഓജോ ബോർഡ് എന്നായിരുന്നു അതിൻറെ പേര്. സ്വാഭാവികമായും ആ പുസ്തകം നല്ലൊരു പബ്ലിഷറിലൂടെ പുറത്തിറങ്ങിക്കാണാൻ അവനും ആഗ്രഹം ഉണ്ടായി. അതിനായി പ്രശസ്തരും അപ്രശസ്തരുമായ ഏറെക്കുറെ എല്ലാ പബ്ലിഷേഴ്സിനെയും അവൻ സമീപിച്ചു. പക്ഷെ ആരും ആ പുസ്തകം പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. നിരാശനാവാതെ അവൻ ആ പുസ്‌തകം സ്വന്തമായി പുറത്തിറക്കാൻ തീരുമാനിച്ചു. അതിനായി കഥ പബ്ലിക്കേഷൻസ് എന്നൊരു പ്രസിദ്ധീകരണശാല ആരംഭിച്ചു. ഹൊറർ പുസ്തകം ആയതിനാൽ തന്നെ ആലപ്പുഴയിലെ വലിയ ചുടുകാട് എന്ന പൊതു ശ്‌മശാനമാണ് അവൻ പുസ്തകം പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുത്തത്. അതും നട്ടപാതിരായ്ക്ക്. തന്നെ തിരസ്കരിച്ച, പരിഹസിച്ചവരോടുള്ള പ്രതിക്ഷേധവും ആ യുവതുർക്കിയുടെ ആ നടപടിയിൽ പ്രകടമായിരുന്നു. എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയും മറ്റും പരിചയപ്പെട്ട ഒട്ടേറെ സുഹൃത്തുക്കൾ ആ ശ്‌മശാനത്തിൽ അവൻറെ പുസ്തകപ്രസിദ്ധീകരണത്തിനെത്തി പിന്തുണ പ്രഖ്യാപിച്ചു. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ആദ്യം എഴുതിത്തുടങ്ങിയ ഫിക്ഷൻ നോവൽ പൂർത്തിയാക്കുന്നത്. അപ്പോൾ അവന് പ്രായം ഇരുപത്തിയഞ്ച്. ആദ്യ നോവലിന് ലഭിച്ച പിന്തുണയും ഫീഡ്ബാക്കുകളും രണ്ടാമത്തെ പുസ്തകത്തെ സ്വാധീനിച്ചിരുന്നു. എഴുതി തുടങ്ങുമ്പോൾ ഉണ്ടായിരുന്നതിലും ശ്രദ്ധയോടെയും കരുതലോടെയുമാണ് അവൻ ആ പുസ്തകം പൂർത്തിയാക്കിയത്. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത വിഷയം ആയതിനാലും നാന്നൂറിലേറെ പേജുകളുള്ള സാമാന്യം വലിയൊരു പുസ്തകം ആയതിനാലും ഇക്കുറിയും പബ്ലിഷേഴ്‌സ് അവനോട് പുറംതിരിഞ്ഞു നിന്നു. ആദ്യത്തെ അത്ര വിഷമം ഒന്നും മനസ്സിൽ തോന്നാതെ കൂടുതൽ തിണ്ണകൾ നിരങ്ങാൻ നിൽക്കാതെ അവൻ ആ പുസ്തകം കഥ പബ്ലിക്കേഷനിലൂടെ തന്നെ പ്രസിദ്ധീകരിച്ചു. അതായിരുന്നു മെർക്കുറി ഐലന്റ് ലോകാവസാനം. ഇനി എഴുതുന്നത് ആദ്യ രണ്ടുനോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നോവൽ ആയിരിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച് അവൻ ചെന്നൈയിലേക്ക് ട്രെയിൻ കയറി. വ്യത്യസ്തമായ ഒരു വിഷയം തനിക്ക് ആ മഹാനഗരം നൽകിയേക്കുമെന്ന പ്രതീക്ഷയുമായി...(ഇടവേള)


ചെന്നൈയിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ കാച്ചിക്കുറുകി ഒരു നോവൽ അവൻ പൂർത്തിയാക്കി. വലിയ പ്രതീക്ഷകൾ മനസ്സിൽ വെക്കാതെ അവൻ ഇക്കുറിയും പബ്ലിഷേഴ്സിനെ സമീപിച്ചു. എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് കേരളത്തിലെ ഒന്നാംകിട പബ്ലിഷേഴ്‌സ് ആയ ഡി.സി ബുക്ക്സ് ആ പുസ്തകം പുറത്തിറക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ഡി.സി ബുക്സിലൂടെ റാം കെയർ ഓഫ് ആനന്ദി പുറത്തിറങ്ങി. ഒരു സിനിമ കാണുന്നതുപോലെ മനോഹരമായ നോവൽ. ഒരു പുതുക്കക്കാരൻ ആയതിനാലാവാം 2020 ഇൽ പുറത്തിറങ്ങിയ പുസ്‌തകം വളരെ പതുക്കെയാണ് സ്വീകരിക്കപ്പെട്ടത്. എന്തായാലും ഒരു തിരക്കഥാ ശൈലിയിൽ എഴുതപ്പെട്ട ആ നോവൽ വായിച്ച സംവിധായകൻ ജൂഡ് ആൻറണി തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടുകൊണ്ടിരുന്ന ഒരു പ്രതിസന്ധി തരണം ചെയ്യാൻ ആ നോവലിസ്റ്റിന്റെ ക്ഷണിക്കുന്നു. 2018 പ്രളയം ആയിരുന്നു ജൂഡ് സിനിമയാക്കുവാൻ തീരുമാനിച്ചിരുന്നത്. അതും നല്ല ബിഗ് ബഡ്‌ജറ്റിൽ. അങ്ങനെ പുറത്തിറങ്ങുന്ന സിനിമ അൽപ്പം പാളിപ്പോയാൽ ഒരു ഡോക്യൂമെന്ററി നിലവാരത്തിലേക്ക് കൂപ്പുകുത്തപ്പെടും. അങ്ങനെ വരാതിരിക്കണമെങ്കിൽ തിരക്കഥ അതിനൊത്ത് ഉയരണം. അതിനാണ് നമ്മുടെ യുവ നോവലിസ്‌റ്റിന്റെ സഹായം സ്വീകരിക്കുവാൻ തീരുമാനിച്ചത്. 2023 ൽ ഇറങ്ങിയ സിനിമ ചരിത്രം തിരുത്തിക്കുറിക്കുന്ന ഹിറ്റ് ആയിമാറി. അതോടെ ശ്രദ്ധിക്കപ്പെട്ട പേരുകളിൽ ഒന്ന് ജൂഡിനോടൊപ്പം തിരക്കഥ എഴുതിയ നമ്മുടെ ചെക്കന്റെ പേര് ആയിരുന്നു. എന്നാൽ പിന്നെ അവൻറെ നോവൽ നമുക്ക് എന്ന് നോക്കിയേക്കാം എന്ന് കരുതി ബുക്ക് മേടിച്ചവർ ആരും നിരാശപ്പെട്ടില്ല. സോഷ്യൽ മീഡിയയിലൂടെ നോവൽ വൻ പ്രചാരണം നേടി. ആദ്യ രണ്ടുവർഷം കൊണ്ട് രണ്ടോ മൂന്നോ പതിപ്പ് മാത്രം പുറത്തിറങ്ങിയ റാം കെയർ ഓഫ് ആനന്ദിയുടെ ഇരുപതിലധികം പതിപ്പുകൾ 2023 ൽ മാത്രമിറങ്ങി. ഇന്ത്യയിൽ തന്നെ ഏറ്റവും ജനപ്രീതി നേടിയ പുസ്തകങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് നോവൽ കുതിച്ചു. റാം കെയർ ഓഫ് ആനന്ദി യെ തട്ടിയിട്ട് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കയറാൻ വയ്യാത്ത അവസ്ഥയായി. പുസ്തക കടകളുടെ മുന്നിൽ റാം കെയർ ഓഫ് ആനന്ദി ലഭ്യമാണെന്ന് പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും വരെ നിരന്നു. കാറ്റുള്ളപ്പോൾ തൂറ്റാൻ ഡി.സി യെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. 2024 ഏപ്രിൽ ആയപ്പോഴേക്കും ധാ വരുന്നു നമ്മുടെ ചെക്കന്റെ ആദ്യ രണ്ടു നോവലുകളും ഡി സി യുടെ പുറംചട്ടയിൽ. താഴെ ഒരു ടാഗ് ലൈനും " ഫ്രം ദി റൈറ്റർ ഓഫ് റാം കെയർ ഓഫ് ആനന്ദി". ഒരു കാലത്ത് തിരസ്ക്കരിച്ച ആളുകളെക്കൊണ്ട് തന്നെ തൻറെ ആദ്യ രണ്ട് നോവലുകളും പ്രസിദ്ധീകരിപ്പിച്ച ആ നോവലിസ്റ്റ് ആണ് അഖിൽ പി ധർമ്മജൻ എന്ന ആലപ്പുഴയിലെ പാതിരാപ്പള്ളി സ്വദേശി.


അഖിലിനെക്കുറിച്ച് ആദ്യം ഞാൻ കേൾക്കുന്നത് ആലപ്പുഴയിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷമാണ്. എനിക്ക് വായനാ ശീലം ഉണ്ടെന്ന് കണ്ട ഒരു സഹപ്രവർത്തകനാണ് അഖിലിനെക്കുറിച്ച് പറയുന്നത്. ആ ചങ്ങാതിയും ഞാനും ഒരേ സ്കൂളിൽ ആയിരുന്നു പഠിച്ചത്. "നമ്മുടെ സ്കൂളിൽ പഠിച്ച ഒരു പയ്യൻ രണ്ട് നോവലുകൾ എഴുതിയിട്ടുണ്ട്. മേടിച്ച് വായിക്കണം. അവൻ തന്നെ ആണ് പബ്ലിഷ് ചെയ്തത്. വിളിച്ചു പറഞ്ഞാൽ അവൻ തന്നെ സാധനം ഇവിടെ കൊണ്ടുവന്ന് തരും"  എന്ന് പറഞ്ഞു. അവൻ തന്ന നമ്പരിൽ വിളിച്ചെങ്കിലും അഖിൽ സ്ഥലത്തില്ലാതിരുന്നതിനാൽ കിട്ടിയില്ല. പുറത്തെ കടകളിലൊന്നും ഈ നോവലുകൾ ഇല്ലാത്തതിനാൽ ഓഫീസിലെ ചങ്ങാതിയുടെ കയ്യിൽ നിന്നും വാങ്ങി ഓജോ ബോർഡ് വായിച്ചു. ഒരു സാധാരണ ഹൊറർ നോവൽ. രണ്ടാമത്തെ നോവൽ ഉടനെ വായിക്കുവാൻ തോന്നിയില്ല. പകരം ആയിടയ്ക്ക് പുറത്തിറങ്ങിയ റാം കെയർ ഓഫ് ആനന്ദി വാങ്ങി വായിച്ചു. ഇക്കുറി അഖിൽ ഞെട്ടിച്ചു. അഭിപ്രായം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അഖിലിനെ നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്‌തു. ഞാൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് അഖിൽ ഷെയർ ചെയ്തത് സ്വന്തം നാട്ടിലും ആളുകൾ എൻറെ പുസ്തകം സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞായിരുന്നു. 2018 സിനിമ പുറത്തിറങ്ങുന്നതിനും മുൻപായിരുന്നു അത്. റാം കെയർ ഓഫ് ആനന്ദി വായിച്ചതിൻറെ ബലത്തിൽ അഖിലിന്റെ മെർക്കുറി ഐലന്റ് ഞാൻ വായിക്കുവാനെടുത്തു.


മലയാളത്തിൽ അധികം വായിച്ചിട്ടില്ലാത്ത ഫാന്റസി ജേർണലിലുള്ള രചന. അത്യാവശ്യം നല്ല രീതിയിൽ അഖിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ ആനന്ദിയെക്കാൾ അഖിൽ കഷ്ടപ്പെട്ടിട്ടുണ്ടാവുക ഈ നോവലിന് വേണ്ടി ആയിരിക്കാം. പക്ഷെ ആനന്ദിയെ ആഘോഷമാക്കുന്ന യൂത്ത് ഈ പുസ്തകം ആ രീതിയിൽ സമീപിച്ചാൽ നിരാശപ്പെട്ടേക്കാം. ഫിക്ഷൻ നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് നിസംശയം തിരഞ്ഞെടുക്കാവുന്ന നോവലാണ് മെർക്കുറി ഐലന്റ്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതിയിൽ എഴുതപ്പെട്ട നോവൽ. അഖിലിന്റെ ഭ്രാന്തമായ ഭാവനകളെ നമിക്കുന്നു.


ഹോളിവുഡ് സിനിമ കാണുന്നതുപോലെ എന്ന് പറഞ്ഞതിൽ തന്നെയുണ്ട് ആ നോവലിൻറെ പോരായ്‌മ. ഫിക്ഷൻ/ ഫാന്റസി പ്രേമികൾ ആയിരിക്കും ഈ നോവൽ തിരഞ്ഞ് എത്തുക. ആ ആളുകൾ കാണുന്ന പല സിനിമകളും ഈ നോവൽ വായിക്കുമ്പോൾ ഓർമ്മ വരും (ഓർമ്മ വരും എന്ന് വെച്ച് ഒരു ആശയം പോലും അഖിൽ ഈ സിനിമകളിൽ നിന്നും കോപ്പി അടിച്ചിട്ടില്ല എന്ന് നിസംശയം പറയാം. അഖിലിന്റെതായ സൃഷ്ടികൾ മാത്രമാണ് മെർക്കുറി ഐലന്റ് നിറയെ) ജുമാൻജി, ഇന്ത്യാന ജോൺസ്, മമ്മി സീരീസ് തുടങ്ങി ഒട്ടേറെ സിനിമകൾ മനസിലൂടെ മിന്നിക്കൊണ്ടിരുന്നു. അത്തരം സിനിമകൾ കാണാത്ത ആളുകളാണ് വായിക്കുന്നതെങ്കിൽ ഒന്നും നോക്കണ്ട, ഞെട്ടിയിരിക്കും. രണ്ടാമതായി തോന്നിയ പോരായ്മ തുടർ ഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എന്നതുപോലെ ഓരോ അദ്ധ്യായത്തിലും വെച്ചുകെട്ടിയിരിക്കുന്ന സസ്പെൻസുകൾ ആണ്. ഫേസ്ബുക് പോസ്റ്റുകൾ ആയി ഇറക്കുമ്പോൾ അവ ഗുണം ചെയ്യുമെങ്കിലും അറുപത്തിമൂന്ന് അധ്യായങ്ങളുള്ള ഒരു നോവൽ ആയി ഇറക്കുമ്പോൾ ഓരോ അദ്ധ്യായത്തിലും നിർബന്ധപൂർവ്വം വെച്ചിരിക്കുന്ന സസ്പെൻസുകൾ ഏച്ചുകെട്ടലുകൾ പോലെ അനുഭവപ്പെട്ടു. പിന്നെ ഒരു തുടക്കക്കാരൻ എന്ന നിലയിൽ നോക്കിയാൽ ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ നോവൽ വായിച്ചു തീർത്തത്. വെറും ഇരുപത്തിയഞ്ചാം വയസിൽ ഇജ്ജാതി ഒരെണ്ണം എഴുതി തീർത്തെങ്കിൽ അഖിലിൽ നിന്നും ഇനി വരാൻ പോകുന്നത് എന്തൊക്കെ ആയിരിക്കും എന്നോർത്ത്. 


മലയാളി വായനക്കാരിൽ അഖിൽ ഉളവാക്കിയിരിക്കുന്ന പ്രതീക്ഷകൾ എത്ര വലുതാണെന്ന് സോഷ്യൽ മീഡിയ ആയുധമാക്കി വളർന്ന അഖിലിന് തീർച്ചയായും മനസിലായിട്ടുണ്ടാകും. ആ പ്രതീക്ഷയ്ക്ക് അപ്പുറമായി വളരാൻ അനുജന് സാധിക്കട്ടെ എന്ന ആശംസയോടെ നിർത്തുന്നു.

Wednesday, May 22, 2024

പുസ്‌തകപരിചയം - ഒരു പോലീസ് സർജൻറെ ഓർമ്മക്കുറിപ്പുകൾ - ഡോ. ബി.ഉമാദത്തൻ (Book Review - Oru Police Surgeonte Ormakkurippukal by Dr. B Umadathan)



പുസ്‌തകപരിചയം എന്ന് പറയുന്നുണ്ടെങ്കിലും മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത രണ്ട് പേരുകളാണ് ഡോ. ബി. ഉമാദത്തനും, അദ്ദേഹത്തിൻറെ പ്രസിദ്ധമായ ഓർമ്മക്കുറിപ്പുകളും. ഇനിയും വായിച്ചിട്ടില്ലാത്തവർക്ക് വായിക്കുവാൻ ഉതകട്ടെ എന്ന രീതിയിലാണ് ഈ പുസ്‌തകപരിചയം കുറിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഫോറൻസിക് വിദഗ്ദൻ, ഫോറൻസിക് മെഡിസിൻ, പോലീസ് സർജൻ എന്നീ മേഖലകൾക്ക് കേരളത്തിലെ സാധാരണക്കാർക്കിടയിൽ പരിചയവും വിശ്വാസവും നേടിയെടുക്കാൻ സഹായിച്ച വിദഗ്ദൻ എന്നീ രീതിയിലാണ് ഡോ. ബി.ഉമാദത്തനെ വിശേഷിപ്പിക്കുവാനുള്ളത്. നാൽപ്പത് വർഷങ്ങൾ നീണ്ട സുദീർഘമായ സേവനകാലം പ്രശസ്തവും അപ്രശസ്തവുമായ ഒട്ടേറെ കേസുകളിൽ പങ്കെടുക്കുകയും സുപ്രധാനമായ ഫോറൻസിക് തെളിവുകൾ നൽകി ആ കേസുകൾ വിജയിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുസ്ത്യർഹമാണ്. ആ കാലയളവിലേക്കുള്ള ഒരു ഓട്ടപ്രദക്ഷിണമാണ് അദ്ദേഹത്തിൻറെ പ്രശസ്തമായ ഒരു പോലീസ് സർജൻറെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്‌തകം. 2010 ലാണ് അദ്ദേഹം ഈ പുസ്തകം ഡി സി ബുക്സിലൂടെ പുറത്തിറക്കുന്നത്. ഞാൻ വായിക്കുന്നത് 2022 ൽ പുറത്തിറങ്ങിയ ഇരുപത്തിയാറാം പതിപ്പാണ്. ഇതിനിടയിൽ 2019 ൽ അദ്ദേഹം നമ്മോട് വിടപറഞ്ഞുപോയി എന്ന കാര്യം ഖേദത്തോടെ ഓർമ്മിപ്പിക്കട്ടെ. സ്വന്തം പ്രവൃത്തിപഥങ്ങളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് പോകുന്നവരോട് എനിക്ക് എന്നും ഒരു ആരാധനയാണ്. അങ്ങനെയുള്ള ആരാധനാമൂർത്തികളുടെ ലിസ്റ്റിൽ അദ്ദേഹത്തെ ചേർക്കുമ്പോഴേക്കും  ഒരിക്കൽ പോലും അദ്ദേഹത്തെ നേരിൽ കാണുവാൻ അവസരമില്ലല്ലോ എന്ന വിഷമം മാത്രം. 2010 ൽ പുറത്തിറങ്ങിയ ഈ പ്രശസ്തമായ പുസ്തകം വായിക്കുവാൻ 14 വർഷങ്ങൾ താമസിപ്പിച്ചതിന് സ്വയം പഴിക്കുക മാത്രമേ വഴിയുള്ളൂ. 


382  പേജുള്ള ഈ ഓർമ്മക്കുറിപ്പുകളിലെ ഓരോ താളും ഒരു സാധാരണക്കാരൻ എന്ന നിലയിൽ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും "ശാസ്ത്രത്തിൻറെ ഓരോ വളർച്ചയേ!" എന്ന് ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്ന് നിസംശ്ശയം പറയാം. സാമാന്യം വലിയൊരു പുസ്തകമായിരുന്നിട്ടും വായിക്കുന്തോറും ഉടനെയൊന്നും തീരല്ലേ എന്ന് ആഗ്രഹിച്ച് വായിച്ച ഒരു പുസ്‌തകം. പോലീസ് ഉദ്യോഗസ്ഥർക്കും ആ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് പ്രൊഫഷനലുകൾക്കും ഈ പുസ്തകം ഒരു റഫറൻസ് ഗ്രൻഥമായി ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടത്തേക്കാൾ ഇപ്പോൾ ശാസ്‌ത്രം വളരെയധികം പുരോഗമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന സമീപനരീതികൾ തികച്ചും വ്യത്യസ്തം തന്നെ. ഒരു കേസ് അന്വേഷണത്തിൽ ഫോറൻസിക് സർജൻറെ റോൾ എന്താണെന്ന് വിശദമായിത്തന്നെ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള പരിശോധന മുതൽ കോടതി വിചാരണ വരെ നീളുന്നു ആ പങ്കാളിത്തം. 


മലയാളികൾക്ക് സുപരിചിതമായ, കോളിളക്കം സൃഷ്ട്ടിച്ച ഒട്ടേറെ കേസുകളിൽ ഫോറൻസിക് വിഭാഗം കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നതിനാൽ ആ കേസുകളുടെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലുള്ള വിവരണവും നമുക്ക് ലഭിക്കും. സാധാരണ പത്രമാധ്യമങ്ങളിൽ നിന്നും വായിച്ചറിയുന്ന പൊടിപ്പും തൊങ്ങലുമുള്ള വിവരങ്ങളേക്കാൾ മനസ്സിൽ തൊടുന്നവ തന്നെയാണ് അത് അന്വേഷിച്ച സംഘത്തിലെ ഒരാളുടെ കാഴ്ചപ്പാടിലുള്ള വിവരണം. സുകുമാരക്കുറുപ്പ് പ്രതിയായ ചാക്കോ വധക്കേസ്, റിപ്പർ കേസ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രമാണ്. 


തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.

Thursday, May 2, 2024

വായനാനുഭവം - ഹൈഡ്രേഞ്ചിയ - ലാജോ ജോസ് (Book Review - Hydrangea by Lajo Jose)


വായനാനുഭവം - പുതുതലമുറ എഴുത്തുകാരിൽ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ശ്രീ. ലാജോ ജോസ് എഴുതിയ ഹൈഡ്രേഞ്ചിയ എന്ന ത്രില്ലർ നോവലിൻറെ വായനാനുഭവമാണ് ഇക്കുറി. സോഷ്യൽ മീഡിയയിൽ വന്ന റിവ്യൂകൾ വായിച്ചതിനെത്തുടർന്നാണ് ഈ പുസ്തകത്തെക്കുറിച്ച് അറിയുന്നതും അവസാനം വായനയിൽ എത്തിച്ചേർന്നതും. 2019 ഇൽ മാതൃഭൂമി ബുക്ക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞാൻ  വായിക്കുന്നത് 2023 ൽ ഇറങ്ങിയ പത്താം  പതിപ്പ് ആയിരുന്നു എന്നതിൽ നിന്നും തന്നെ നോവലിൻറെ സ്വീകാര്യതയെക്കുറിച്ച് മറ്റ് വിശേഷണങ്ങൾ ആവശ്യമില്ലായെന്നുകാണാം. 


കോഫീ ഹൗസ് എന്ന നോവലിൻറെ രചയിതാവായ ശ്രീ ലാജോ ജോസിൻറെ മറ്റൊരു കൃതി എന്ന രീതിയിലാണ് ഹൈഡ്രേഞ്ചിയ അവതരിപ്പിച്ചിരിക്കുന്നത്. ദൗർഭാഗ്യവശാൽ ആ നോവൽ ഞാൻ വായിച്ചിട്ടില്ല. ഹൈഡ്രേഞ്ചിയ വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ പലരും ആദ്യ നോവലിൽ ഉണ്ടായിരുന്നവർ ആണെന്ന് മനസിലാകും. ഒരു ത്രില്ലർ സീരീസ് പോലെയാവാം നോവലിസ്റ്റ് ഈ നോവലുകൾ ആവിഷ്കരിച്ചിട്ടുള്ളത്‌. എന്തായാലും ചില റഫറൻസുകൾ ഉണ്ടെന്നല്ലാതെ ആദ്യ നോവൽ വായിച്ചിട്ടില്ല എന്നത് രണ്ടാമത്തെ നോവലിൻറെ വായനയെ ഒട്ടും ബാധിക്കാതെ നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്.


നോവലിലേക്ക് വരാം. ത്രില്ലർ വിഭാഗം ഇഷ്ടപ്പെടുന്നവർക്ക് ഈ നോവൽ തീർച്ചയായും ഇഷ്ടപ്പെടും. വിശ്വസനീയമായ രീതിയിലുള്ള അവതരണം, സസ്‌പെൻസ് തുടങ്ങി ആ വിഭാഗത്തിന് ആവശ്യമായതെല്ലാം ചേർത്തിട്ടുള്ള ഒരു നോവൽ. തുടക്കക്കാർക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്ന് മാത്രമല്ല അവസാന സസ്പെൻസിലൊക്കെ ഫ്‌ളാറ്റായിപ്പോകാനും സാധ്യതയുണ്ട്. തുടക്കക്കാർക്ക് എന്ന്  പറയാൻ കാരണം തന്നെയാണ് ഈ നോവലിൻറെ ഒരു പോരായ്‌മ. 2018 ൽ പുറത്തിറങ്ങിയ തമിഴ് ത്രില്ലർ രാക്ഷസൻ, 2020 ൽ പുറത്തിറങ്ങിയ അഞ്ചാം പാതിര (ആ സിനിമ ഇറങ്ങുന്നതിന് മുൻപ് ഈ നോവൽ ഇറങ്ങി, അന്ന് തന്നെ വായിച്ചിരുന്നെങ്കിൽ തികച്ചും വ്യത്യസ്തമായ അഭിപ്രായം ആയിരുന്നേനെ എനിക്ക്) പിന്നീട് ഏറെക്കുറെ ആ രീതിയിൽ ഇറങ്ങിയ കുറെ സിനിമകൾ 2021 ൽ മായാ കിരൺ എഴുതി പ്രസിദ്ധീകരിച്ച നോവൽ ദി ബ്രെയിൻ ഗെയിം തുടങ്ങി ത്രില്ലർ വിഭാഗത്തിൽ ഇറങ്ങിയ നോവലുകൾ ഇവയ്ക്ക് എല്ലാത്തിനും ഒട്ടേറെ സമാനതകൾ കാണാം. ആ സമാനതകൾ എല്ലാം ആലോചിക്കുമ്പോൾ ഇവിടെയും ഒരു പുതുമയും തോന്നുന്നില്ല.


ഒരു സീരിയൽ കില്ലർ, കൊലപാതകങ്ങളിൽ ഉള്ള വ്യത്യസ്തതയാണ് ഈ സിനിമകളെ/ നോവലുകളെ തിരിച്ചറിയാൻ സഹായിക്കുന്നത്. ആ വ്യത്യസ്തത കൊണ്ടുവരാൻ ഒരു ഫ്‌ളാഷ് ബാക്ക്. പിന്നെ പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ടുള്ള കില്ലറുടെ മുഖംമൂടി അഴിക്കൽ. ഇതാണ് മേൽപ്പറഞ്ഞ നോവൽ / സിനിമകളുടെ ചട്ടക്കൂട്. അതിൽ എന്തൊക്കെ മാറ്റം വരുത്താമോ അതൊക്കെ വരുത്തി ഇനിയും ത്രില്ലറുകൾ വന്നേക്കാം. ആ പുതുമയില്ലായ്മയാണ് എനിക്ക് ഹൈഡ്രേഞ്ചിയ വായിച്ചപ്പോൾ തോന്നിയ നെഗറ്റിവ്. മേൽ സൂചിപ്പിച്ചതുപോലെ പുസ്തകം പുറത്തിറങ്ങിയ 2019 ൽ വായിച്ചിരുന്നെങ്കിൽ എന്ന് ആശ്വസിക്കുമ്പോഴും കാലാനുവർത്തിയായ ഒട്ടേറെ ത്രില്ലറുകൾ ഇപ്പോഴും സിനിമയായും നോവലുകളായും നമുക്കിടയിൽ ഉണ്ട് എന്നിരിക്കെ ആ വിഭാഗത്തിൻറെ ആരാധകനായ നോവലിസ്റ്റിന് തീർച്ചയായും മികച്ചൊരു സൃഷ്ടി അവതരിപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ നിർത്തുന്നു.

Monday, April 1, 2024

പുസ്തകപരിചയം - കറ - സാറാ ജോസഫ് (Book Review - Kara - Sarah Joseph)



പ്രിയപ്പെട്ട എഴുത്തുകാരി ശ്രീമതി സാറാ ജോസഫ് 2023 ആഗസ്റ്റിൽ പുറത്തിറക്കിയ കൃതിയാണ് "കറ".  ശ്രീമതി സാറാ ജോസഫിൻറെ ഓരോ കൃതിയും വായിക്കുമ്പോൾ തോന്നും ഇതാണ് അവരുടെ ഏറ്റവും മികച്ച കൃതിയെന്ന്. അവസാനമായി പുറത്തിറങ്ങിയ കറ വായിച്ചപ്പോഴും തോന്നി, ഇതാണ് അവരുടെ ഏറ്റവും മികച്ച കൃതി. മാറ്റാത്തിയും ബുധിനിയും അലാഹയുടെ പെൺമക്കളും പോരാ എന്നല്ല, ഓരോന്നും ഓരോ രീതിയിൽ അല്ലെങ്കിൽ ആ പുസ്തകങ്ങൾ പറയുന്ന കഥാ പശ്ചാത്തലങ്ങളിൽ വളരെ മികച്ച രീതിയിൽ മുന്നിട്ടുനിൽക്കുന്നു. 


പ്രമേയത്തിലെ വ്യത്യസ്തതയാണ് കറയെ ശ്രദ്ധേയമാക്കുന്നത്. ബൈബിൾ പഴയ നിയമത്തിലെ അബ്രാഹാമിൻറെ കാലത്തിലേക്കാണ് ഇക്കുറി നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. അബ്രാഹാമിന്റെ സഹോദരപുത്രനും ബൈബിളിലെ ശ്രദ്ധേയ കഥാപാത്രവുമായി ലോത്ത് ആണ് കഥാനായകൻ. നമ്മെ അക്ഷരാർത്ഥത്തിൽ ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. സോദാമിലേയ്ക്കും ഗാമോറയിലേക്കും നമ്മൾ ഒരു സ്വപ്നത്തിലെന്നപോലെ ആനയിക്കപ്പെടുന്നു. നമ്മുടെ കണ്മുന്നിൽ അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങൾ കണ്ട് മനസ് മരവിച്ച് തിരിച്ചുവരുന്നു. പുസ്തകം വായിച്ചുകഴിഞ്ഞാലും ആ നഗരവും ആ കാലഘട്ടവും ലോത്തും ലോത്തിന്റെ മക്കളും മനസ്സിൽ നിന്നും മായില്ല. 


"കറ" ഒരു കാലഘട്ടത്തിൻറെ കഥയാണ്. ഒരു സമൂഹം ശരി എന്ന പേരിൽ കൊണ്ടുനടന്നിരുന്ന അനാചാരങ്ങളെ, സമൂഹത്തെ ബാധിച്ചിരുന്ന കറയെ തൂത്തുമാറ്റാൻ ശ്രമിക്കുന്ന നീതിമാൻ എബ്രഹാം, നീതിമാനായ ലോത്ത്. ശിശുബലിയും ലൈംഗിക വൈകൃതങ്ങളും കറുപ്പ് പോലുള്ള ലഹരിവസ്‌തുക്കളുടെ ഉപഭോഗവുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി, ആചാരങ്ങളുടെ ഭാഗമായി, ദൈവനിയോഗമായി കരുതിയിരുന്ന ഒരു സമൂഹത്തിനെ ആ കറകളിൽ നിന്നും മോചിപ്പിക്കുകയെന്നത് എത്ര പ്രയാസമേറിയ കാര്യമാണെന്ന് വായനക്കാരന് പൂർണ്ണമായും ബോധ്യമാകുന്ന രചന. 


അബ്രാഹാമിൻറെ സഹോദരപുത്രനായ നീതിമാനായ ലോത്തിനെക്കുറിച്ച് ബൈബിൾ പഴയനിയമത്തിൽ വായിക്കുമ്പോൾ നമുക്ക് അസ്വസ്ഥത തോന്നിയേക്കാം. കാരണം തലമുറകളെ നിലനിർത്തുന്നതിനായി ലോത്തിൽ നിന്നും അദ്ദേഹത്തിൻറെ പെണ്മക്കൾ ഗർഭം ധരിക്കുന്നു എന്നതുകൊണ്ട് തന്നെ. എന്നിട്ടും അദ്ദേഹത്തെ നീതിമാനായ ലോത്ത് എന്നാണ് അതിൽ പരാമർശിക്കുന്നത്. അദ്ദേഹത്തിൻറെ ജീവിതവുമായി ബന്ധപ്പെട്ട ആ വൈരുദ്ധ്യത്തെ മുൻനിർത്തിയാണ് കഥ അവതരിപ്പിക്കുന്നത്. നീതിമാനായ ലോത്ത് എങ്ങനെ തൻറെ പെൺമക്കളിൽ നിന്നും കുട്ടികളെ ജനിപ്പിച്ചു? നോവലിന്റെ അവസാനഭാഗങ്ങളിൽ ലോത്ത് അനുഭവിക്കുന്ന മനോവേദനകൾ ശരിക്കും നമ്മുടെ മനസിനെ ഉലയ്ക്കും. അത്ര തീവ്രമായിത്തന്നെ സാറാ ജോസഫ് വർണ്ണിക്കുന്നുണ്ട്. 


ബൈബിൾ പഴയനിയമത്തിൻറെ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥ. അത് പൂർണ്ണതയിലെത്തിക്കുവാൻ നോവലിസ്റ്റ് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും വായനക്കാരനെ വളരെയധികം സഹായിക്കുന്നുണ്ട്. അന്യമായ ഒരു ദേശം, ചിന്തകൾക്ക് അപ്പുറത്തുള്ള ഒരു കാലഘട്ടം. പക്ഷെ സാറാ ജോസഫിൻറെ തൂലികയിലൂടെ ആ നോവൽ നമുക്ക് കണ്മുന്നിൽ ആസ്വദിക്കാം, അനുഭവിച്ചറിയാം. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു മലയാളം ക്ലാസ്സിക് നോവൽ. എന്തുകൊണ്ടും നിലവിലുള്ള എഴുത്തുകാരിൽ മുന്നിൽ നിൽക്കുവാനുള്ള ക്ലാസ് തനിക്കുണ്ടെന്ന് മലയാളത്തിലെ സീനിയർ എഴുത്തുകാരി വീണ്ടും തെളിയിക്കുന്നു.


വിപണിയിൽ എത്തിച്ചിരിക്കുന്നത് കറന്റ് ബുക്ക്സ്. പേജുകളുടെ എണ്ണം 400. പേപ്പർ ക്വാളിറ്റിയെക്കുറിച്ച് പരാമർശിക്കാതെ വയ്യ. അഭിനന്ദനങ്ങൾ. 

Saturday, March 16, 2024

തില്ലൈ നടരാജക്ഷേത്രം ചിദംബരം - Chidambaram Thillai Nataraja Temple Travelogue



ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനത്ത് വരുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ ഗുഡല്ലൂർ ജില്ലയിലെ ചിദംബരത്തുള്ള തില്ലൈ നടരാജക്ഷേത്രം. ശിവന്റെ നടരാജഭാവത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടുള്ളത്. പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം നിർമ്മിച്ചത് ചോള രാജാക്കന്മാരാണ്. അക്കാലത്ത് ചോളസാമ്രാജ്യത്തിൻറെ തലസ്ഥാനം ചിദംബരം ആയിരുന്നു. പിൽക്കാലത്താണ് അവരുടെ തലസ്ഥാനം തഞ്ചാവൂരിലേക്ക് മാറ്റപെടുന്നതും അവിടെ പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രം നിർമ്മിക്കുന്നതും. ചരിത്രപരമായും വിശ്വാസപരമായും ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ക്ഷേത്രമാണ് തില്ലൈ നടരാജക്ഷേത്രം. 


ചിത്തിനെ അംബരം ആക്കുന്ന ചിദംബരം


ചിദംബരം എന്ന പേരിൽ നിന്ന് നമുക്ക് ആരംഭിക്കാം. ചിത്തിനെ അഥവാ മനസ്, ബോധം, ജ്ഞാനത്തിനെ അംബരം അഥവാ ആകാശം ആക്കുന്നത് എന്നതിൽ നിന്നാണ് ചിദംബരം എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. ചിത്തമ്പലം എന്ന വാക്കിൽ നിന്നാണ് പേര് രൂപംകൊണ്ടത് എന്നും വിശ്വസിക്കപ്പെടുന്നു. മനസിനെ ആകാശം പോലെ വിശാലമായ ജ്ഞാനത്തിലേക്ക് കൊണ്ടുപോകുന്ന അമ്പലം എന്നോ ആകാശം പോലെ വിശാലമായ ജ്ഞാനത്തെ ഉൾക്കൊള്ളുവാനുള്ള സ്ഥലമായോ ഈ പേരിനെ വ്യാഖ്യാനിക്കാം. ചിത്തിനെ ആനന്ദമാക്കുന്ന സത് ചിദ് ആനന്ദ ഭാവമാണ് നടരാജന്. അഥവാ സച്ചിദാനന്ദമൂർത്തിയാണ് ചിദംബരത്തെ നടരാജമൂർത്തി. പഞ്ചഭൂതങ്ങളിൽ ആകാശവുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ശിവക്ഷേത്രം ആണ് ചിദംബരത്തുള്ളത്. പണ്ട് തില്ലൈ എന്ന് വിളിക്കപ്പെടുന്ന കണ്ടൽ മരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാൽ ആ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നും ചിദംബരം അമ്പലത്തിന് അടുത്തുള്ള പിച്ചാവരം ഇന്ത്യയിലെ ഏറ്റവും വലുതും മനോഹരവുമായ കണ്ടൽ കാടുകൾക്ക് പ്രശസ്തമാണ്. മന്ത്രികം സിനിമയിലും ദശാവതാരം സിനിമയിലും ഉൾപ്പെടെ പിച്ചാവരത്തിന്റെ സൗന്ദര്യം നാം ആസ്വദിച്ചിട്ടുള്ളതുമാണ്. ചിദംബരം ദർശനത്തിന് ശേഷം സമയംപോലെ പിച്ചാവരത്തും സന്ദർശനം നടത്താവുന്നതാണ്.



നടരാജമൂർത്തി


കോസ്മിക് ഡാൻസറായ ശിവനാണ് നടരാജമൂർത്തിയായി ആരാധിക്കപ്പെടുന്നത്. ശിവന്റെ ഒരു കയ്യിൽ ഡമരുവാണ്. ജീവതാളം അഥവാ സൃഷ്ടിയെയാണ് ആ ഡമരു സൂചിപ്പിക്കുന്നത്. ഒരു കയ്യിൽ അഗ്നിയാണ്. സംഹാരത്തെയാണ് അഗ്നി പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ ഉള്ളിലുള്ള അഹങ്കാരത്തെ നശിപ്പിക്കുന്ന അഗ്നി എന്നാണ് അർത്ഥം. ഒരു കൈ അഭയമുദ്രയാണ്. സ്ഥിതി അഥവാ അഭയം ആ കയ്യാൽ സൂചിപ്പിക്കപ്പെടുന്നു. നൃത്തം ചെയ്യുന്നതിനായി ഉയർത്തിയ രീതിയിലുള്ള ഒരു കാലിലേക്ക് ചൂണ്ടുന്നത് പോലെയാണ് ഒരു കൈ. എല്ലാ ഭക്തരുടെയും അഭയം ആ പാദങ്ങൾക്ക് കീഴിലാണെന്ന് കാണിക്കുന്നതാണ് ആ കൈ എന്ന് വിശ്വാസം. ഒരു കാൽ ഒരു അസുരരൂപിയുടെ മേൽ ചവിട്ടിയാണ് നടരാജമൂർത്തി നൃത്തം ആടുന്നത്. നമ്മുടെയെല്ലാം അഹങ്കാരമാണ് ആ അസുരരൂപി എന്ന് അർത്ഥം.



ചിദംബരത്തെ നടരാജ ഐതിഹ്യം


ഒരു അസുരൻറെ മേൽ നൃത്തം ചെയ്യുന്നതായാണ് നമുക്ക് നടരാജമൂർത്തിയെ കാണുവാൻ സാധിക്കുന്നത്. മുസലകൻ എന്ന അസുരൻറെ മേൽ നൃത്തം ചെയ്യുവാനിടയായ രസകരമായ കഥ നടരാജ ഐതിഹ്യം മനസിലാക്കുവാൻ സഹായിക്കും. പണ്ട് ഭൂമിയിൽ സ്വന്തം തപശ്ശക്തിയിൽ അഹങ്കരിച്ചിരുന്ന ഒരുകൂട്ടം മുനിമാർ താമസിച്ചിരുന്നു. ഭിക്ഷാംദേഹിയായി, ചുടലഭസ്മം പൂശിനടക്കുന്ന ശിവനെ അക്കൂട്ടർ നികൃഷ്ടനായാണ് കണക്കാക്കിയിരുന്നത്. സാമ്പ്രദായിക വിശ്വാസപ്രമാണങ്ങൾ കെട്ടിയുണ്ടാക്കി അതിൽ വിരാജിക്കുന്ന ആ സമൂഹം ഒരിക്കൽ സാക്ഷാൽ മഹാവിഷ്ണുവിൻറെ മോഹിനിയോടൊപ്പം ശിവനെ കാണാനിടയായി. അതോടെ സകല കോൺട്രോളും പോയ അണ്ണന്മാർ ശിവനുമായി ഏറ്റുമുട്ടാൻ ഇടയായി. മന്ത്രം ചൊല്ലാനല്ലാതെ ഇറങ്ങി യുദ്ധം ചെയ്യാനൊന്നും കഴിവില്ലാത്ത അവർ ശിവന് നേരെ ഭീകരസർപ്പത്തെയും വ്യാഘ്രത്തെയുമൊക്കെ സൃഷ്ടിച്ചുവിട്ടു. ശിവൻ അവരെയൊക്കെ വലിച്ചുകീറി പുലിത്തോലായി ഉടുത്തു. അങ്ങനെ അറ്റകൈയ്യായി അവർ സൃഷ്ടിച്ചുവിട്ട തുറുപ്പ് ചീട്ടായിരുന്നു മുസലകൻ എന്ന അസുരൻ. വലിയ ബിൽഡ്അപ്പോടെ തങ്ങൾ വിട്ട മുസാലകനെ അടിച്ചു റൊട്ടിയാക്കി അവൻറെ മേൽ നിന്ന് ശിവൻ ലാസ്യ താണ്ഡവമാടുന്നതുകണ്ട മുനിമാരുടെ എന്തൊക്കെയോ ആണെന്നുള്ള ഭാവം അഥവാ അഹങ്കാരം ഇല്ലാതായി. ഈ നൃത്തം കണ്ട് ഫ്‌ളാറ്റായ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു. മോഹിനീവേഷത്തിലെത്തിയ മഹാവിഷ്‌ണു. തിരികെ വൈകുണ്ഠത്തിലെത്തിലെത്തിക്കഴിഞ്ഞിട്ടും ആ നൃത്തം മഹാവിഷ്ണുവിൻറെ മനസ്സിൽ നിന്നും പോയില്ല. മഹാവിഷ്ണുവിനെ താങ്ങി പാൽക്കടലിൽ കിടന്നിരുന്ന അനന്തന് പെട്ടെന്ന് വിഷ്‌ണുവിന്റെ ഭാരം കൂടുന്നതായി തോന്നി. അതിൻറെ കാരണം തിരക്കിയപ്പോൾ വിഷ്‌ണു താൻ കണ്ട മാസ്‌മരനൃത്തത്തെക്കുറിച്ച് പറഞ്ഞു. സാധാരണ ആയിരം നാവുമായി വിശേഷങ്ങൾ വർണ്ണിക്കുന്ന അനന്തൻ, ഭഗവാൻ പറഞ്ഞുകേട്ട താണ്ഡവനൃത്ത വർണ്ണന കേട്ടപ്പോൾ തനിക്കും ആ നൃത്തം എങ്ങനെയെങ്കിലും കാണണം എന്നൊരു ആഗ്രഹം ഉന്നയിച്ചു. യുഗങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന ആ അതിശയനടനം കാണുവാൻ പ്രയാസമാണെങ്കിലും ഇനി ഒരിക്കൽ മഹാദേവൻ ആ നൃത്തം ആടുകയാണെങ്കിൽ അത് തില്ലൈ മരങ്ങൾ നിറഞ്ഞ, ഇന്നത്തെ ചിദംബരം ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ആയിരിക്കും എന്ന് മഹാവിഷ്ണുവിൽ നിന്നും അറിയുവാൻ സാധിച്ച അനന്തൻ ഭൂമിയിൽ ഒരു മുനിവേഷത്തിൽ എത്തുകയും ചിദംബരത്ത് തപസ്സിരിക്കുകയും ചെയ്‌തു. പതഞ്‌ജലി മഹർഷി അങ്ങനെ ഭൂമിയിലെത്തിയ അനന്തൻ ആണെന്ന് ഐതിഹ്യം. യോഗശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത് അതേ പതഞ്‌ജലി മഹർഷി തന്നെയാണ്. ആ തില്ലൈ വനത്തിൽ ശിവനെ തപസ്സുചെയ്യുന്ന മറ്റൊരു യുവസന്യാസി കൂടെയുണ്ടായിരുന്നു. പരാദങ്ങൾ തേൻ കുടിക്കാത്ത പുഷ്പങ്ങൾ പറിച്ച് ശിവലിംഗത്തിൽ അർച്ചന ചെയ്തിരുന്ന ആ മുനിക്ക് മരങ്ങളിൽ കയറി പുഷ്പങ്ങൾ പറിക്കുന്നതിനായി കാലുകൾ പുലിയുടെ പോലെയായിരുന്നു. അതിനാൽ വ്യാഘ്രപാദമുനി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. (ഈ വ്യാഘ്രപാദ മുനിയുടെ പേരിൽ ഒരു സ്ഥലം നമ്മുടെ കേരളത്തിലുണ്ട്. വ്യാഘ്രപാദപുരം എന്നാണ് ആ സ്ഥലം അറിയപ്പെട്ടിരുന്നത്. ആ പേര് ഇന്നാർക്കും അറിയണമെന്നില്ല. ആ പേര് ലോപിച്ച് ഇന്ന് മറ്റൊരു പേരിൽ ആണ് അറിയപ്പെടുന്നത്. സാക്ഷാൽ വൈക്കം. അങ്ങനെ ആ മുനിയാൽ കേരളത്തിലെ വൈക്കവും തമിഴ് നാട്ടിലെ ചിദംബരവും തമ്മിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.) ഈ രണ്ട് ഭക്തർക്ക് മുന്നിൽ ശിവൻ ആനന്ദനടനം ആടിയെന്നുള്ളതാണ് ക്ഷേത്ര ഐതിഹ്യം.


ചിദംബരം ക്ഷേത്ര പ്രത്യേകതകൾ 


എന്തുകൊണ്ടാണ് മഹാദേവൻ ആനന്ദനൃത്തമാടാൻ ചിദംബരം തിരഞ്ഞെടുത്തത് എന്നുള്ളതിന് വിശ്വാസപരമായി പറയപ്പെടുന്നത് ഭൂമിയുടെ ഹൃദയഭാഗം ആയി കണക്കാക്കപ്പെടുന്നയിടമാണ് ചിദംബരം എന്നാണ്. എന്നാൽ ആധുനിക ശാസ്ത്രം പഠിച്ച കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ് ഗോളാകൃതിയിലുള്ള ഭൂമിക്ക് ഉപരിതലത്തിൽ ഒരു കേന്ദ്രഭാഗം വരില്ല, അത് ഉള്ളിലാണ് എന്ന്. എന്നാൽ അതേ ആധുനിക ശാസ്ത്രത്തിലേക്ക് നോക്കുമ്പോൾ അതിശയിപ്പിക്കുന്ന ചില കാര്യങ്ങൾ പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ക്ഷേത്രം സമ്മാനിക്കും. 


പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് ശിവ ക്ഷേത്രങ്ങൾ (ഭൂമി - കാഞ്ചിപുരം ക്ഷേത്രം, ജലം - തിരുച്ചിറപ്പള്ളി തിരുവാനെക്കാവൽ ക്ഷേത്രം, അഗ്നി - തിരുവണ്ണാമലൈ ക്ഷേത്രം, വായു - ശ്രീ കാളഹസ്‌തി ക്ഷേത്രം, ആകാശം - ചിദംബരം ക്ഷേത്രം) ഉള്ളതിൽ മൂന്നെണ്ണം ഒരേ രേഖയിൽ (79 ഡിഗ്രി 41 മിനിറ്റ്) മറ്റ് രണ്ടെണ്ണം ആ രേഖയിൽ നിന്നും കേവലം ഒരു ഡിഗ്രിയിൽ താഴെ മാത്രം വ്യത്യാസത്തിലുമാണ് നിലകൊള്ളുന്നത്. 9 - 10 നൂറ്റാണ്ടുകളിൽ അക്ഷാംശ രേഖാംശ നിർണ്ണയത്തെക്കുറിച്ച് കേട്ടുകേൾവി ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഇങ്ങനെ അഞ്ച് ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത് ഭാരതീയ ജ്യോതിശാസ്ത്ര മാഹാത്മ്യത്തിന് മകുടോദാഹരണം തന്നെയാണ്. ഇതിൽ കാളഹസ്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ആന്ധ്രാപ്രദേശിൽ ആണെന് കൂടി ഓർക്കണം.


23.5 ഡിഗ്രി ചരിവിൽ സാങ്കൽപ്പിക അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്ന ഭൂമിയുടെ ഭ്രമണവേഗത പരിഗണിച്ചാൽ നേരെ മുകളിലേക്ക് സെൻട്രിഫ്യൂഗൽ ഫോഴ്‌സ് അനുഭവപ്പെടുന്ന 11 ഡിഗ്രി അക്ഷാംശത്തിലാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യോഗശാസ്ത്രപ്രകാരം നമ്മുടെ ഊർജ്ജത്തെ ഏറ്റവും മുകളിലേക്ക് ഉയർത്തുന്നതിന് ഉതകുന്ന മെഡിറ്റേഷൻ പോയിൻറ് ചിദംബരം ആണെന്ന് കരുതപ്പെടുന്നു. 


പ്രധാനകവാടത്തിൽ നിന്നും അകത്തേക്ക് കയറുമ്പോൾ സാധാരണയിൽ നിന്നും വ്യത്യസ്തമായി ശ്രീകോവിൽ നേരെയല്ല സ്ഥിതിചെയ്യുന്നത്. അൽപം ഇടത്തോട്ട് മാറിയാണ് സ്ഥിതിചെയ്യുന്നത്. മനുഷ്യശരീരത്തിൽ ഹൃദയം സ്ഥിതിചെയ്യുന്നതുപോലെ.


ആരോഗ്യവാനായ ഒരാളുടെ മിനിറ്റിൽ 15 എന്ന ശ്വസനനിരക്ക് പരിഗണിച്ചാൽ ഒരു ദിവസം 21600 ശ്വാസോച്ഛാസം എന്ന കണക്കിൽ 21600 സ്വർണ്ണത്തകിടുകളാണ് ക്ഷേത്രത്തിൻറെ മേലാപ്പിൽ പതിച്ചിരിക്കുന്നത്. 


ഈ സ്വർണ്ണത്തകിടുകൾ 72000 സ്വർണ്ണ ആണികൾ ഉപയോഗിച്ചാണ് പതിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലെ നാഡികളുടെ എണ്ണമാണ് 72000. (ഇതൊന്നും ഞാൻ പോയി എണ്ണിനോക്കിയിട്ടില്ല. അവലംബം ക്ഷേത്ര വെബ്‌സൈറ്റ്)


കിഴക്കേ ഗോപുരത്തിൽ നാട്യശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്ന 108 നാട്യകലകളെ ആലേഖനം ചെയ്തിരിക്കുന്നു. 


തമിഴ് ശൈവ സന്യാസിമാരായ നാൽവർ (അപ്പർ, സാംബവർ, സുന്ദരർ, മാണിക്യവാകർ) ഈ ക്ഷേത്രത്തിൽ സമ്മേളിച്ചിരിക്കുന്നു. അവരെ പ്രതിനിധാനം ചെയ്താണ് ക്ഷേത്രത്തിൻറെ നാല് ഗോപുരങ്ങൾ പണികഴിപ്പിച്ചിരിക്കുന്നത്. അതേപോലെ അകത്തുള്ള 64 തൂണുകൾ നായനാർ എന്നറിയപ്പെടുന്ന 64 ശൈവ സന്യാസിമാരെയും 64 സുകുമാരകലകളെയും പ്രതിനിധീകരിക്കുന്നു.


ക്ഷേത്ര ഘടന 



40 ഏക്കറിലായാണ് അമ്പലം വ്യാപിച്ചുകിടക്കുന്നത്. നാല് പ്രകാരങ്ങൾ എന്നറിയപ്പെടുന്ന ഭാഗങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഏറ്റവും പുറമേയുള്ള നാലാം പ്രാകാരത്തിന് അതിശക്തമായ കോട്ടമതിലുകളും ദ്രാവിഡ കൊത്തുപണികൾ നിറഞ്ഞ നാല് ഗോപുരങ്ങളുമുണ്ട്. അതിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചുകഴിയുമ്പോൾ അടുത്ത പ്രാകാരത്തിലേക്ക് കടക്കാം. അവിടെയുള്ളതും കൂട്ടി മനുഷ്യശരീരത്തിലെ നവദ്വാരങ്ങൾ പോലെ ഒൻപത് കവാടങ്ങൾ കോവിലിന് ചുറ്റിനുമായുണ്ട്. വിവിധ ഭാവങ്ങളിലുള്ള സുബ്രഹ്മണ്യൻ, ഗണേശൻ, ശിവകാമി ദേവി, നന്ദി തുടങ്ങിയവരുടെ അമ്പലങ്ങൾ പ്രാകാരത്തിനുള്ളിൽ കാണാം. തെക്കേ ഗോപുരത്തിനടുത്തായി ആദിഗുരുവായ ദക്ഷിണാമൂർത്തിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്യാമറ ഉള്ളിൽ പ്രവേശിപ്പിക്കാനാവാത്തതിനാൽ പ്രധാന ഭാഗമായ ഉള്ളിലെ പ്രാകാരത്തിലെ കാഴ്ചകൾ കണ്ണുകളാൽ ആസ്വദിച്ച് തന്നെ അറിയണം. തമിഴ് ശിൽപ്പകലയുടെ മകുടോദാഹരണം ആണെങ്കിലും സ്വർണ്ണം പൊതിഞ്ഞ പ്രധാന ശ്രീകോവിലിന് കേരളീയ നിർമ്മാണരീതികളോട് സാദൃശ്യം തോന്നുന്നുണ്ട്. കനകസഭ എന്നാണ് ആ ഭാഗം അറിയപ്പെടുന്നത്. നടരാജ ക്ഷേത്രത്തിന് മുന്നിലായി മഹാവിഷ്ണുവിനായി ഒരു കോവിലും കാണാം. ആനന്തശായിയായ മഹാവിഷ്ണുവിനെയാണ് കാണാൻ സാധിക്കുന്നത്. അടുത്തായി ലക്ഷ്‌മി ദേവിയുടെയും ഒരു ക്ഷേത്രമുണ്ട്. അമ്പലത്തിന് മുന്നിലായുള്ള 100 കാൽ മണ്ഡപത്തിൽ തിരക്കുകളും മറ്റ് ചിന്തകളും ഒഴിവാക്കി ധ്യാനിച്ചിരിക്കുന്നത് അവർണ്ണനീയമായ അനുഭവമാണ്. രണ്ടാം പ്രകാരത്തിൽ നൃത്ത സഭ എന്ന പേരിൽ 56 കൽത്തൂണുകളോട് കൂടിയ ഒരു മണ്ഡപം ഉണ്ട്. ശിവൻറെ നൃത്തത്തോട് ദേവി മത്സരിക്കുകയുണ്ടായെന്നും ആ മത്സരത്തിൻറെ അവസാനം ദേവിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനായി മഹാദേവൻ തന്റെ കാതിലെ ഒരു കുണ്ഡലം താഴെ ഇടുകയും ഒരു കാൽ കൊണ്ട് അത് എടുത്ത് നൃത്തത്തിന് തടസം ഉണ്ടാകാത്ത രീതിയിൽ അണിയുകയും ചെയ്‌തു. ആ ഒരു നൃത്തം അനുകരിക്കാൻ സാധിക്കാതെ ദേവി പരാജയം സമ്മതിച്ചു. മത്സരിച്ച് നൃത്തം ചെയ്ത ഊർദ്ധ താണ്ഡവഭാവത്തിലുള്ള ശിവനെ അവിടെ കാണാം. 


108 നൃത്തഭാവങ്ങളിൽ ഊർദ്ധ ഭാവവും ആനന്ദഭാവവും ആണ് ചിദംബരം ക്ഷേത്രത്തിൽ ഉള്ളത്. മൂന്നാം പ്രാകാരത്തിൽ വടക്ക് ഭാഗത്തായി വിശാലമായ ഒരു ക്ഷേത്രക്കുളം കാണാം. ശിവഗംഗ എന്നറിയപ്പെടുന്ന ആ തീർത്ഥക്കുളത്തിന്റെ തീരങ്ങളും കൽപ്പണികളാൽ മനോഹരമാക്കിയിട്ടുണ്ട്. അതിന് കിഴക്കായി രാജസഭ എന്നറിയപ്പെടുന്ന ആയിരം കാൽ മണ്ഡപം സ്ഥിതിചെയ്യുന്നു. ഇപ്പോൾ അത് നിർമ്മാണപ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണ്. 

തില്ലൈ മൂവായിരം ദീക്ഷിതർ 


ചിദംബരം അമ്പലത്തിൽ പൂജകൾ ചെയ്യുന്നത് തില്ലൈ മൂവായിരം ദീക്ഷിതർ എന്ന് വിളിക്കപ്പെടുന്ന ബ്രാഹ്മണരാണ്. അവർ തന്നെയാണ് അമ്പലത്തിൻറെ ഭരണസാരഥ്യം വഹിക്കുന്നതും. ദീക്ഷിതരും നടരാജസ്വാമികളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ബ്രഹ്‌മാവ്‌ വിശേഷപ്പെട്ട ഒരു യാഗം നടത്തുവാൻ തീരുമാനിച്ചു. ആ യാഗം നിർവഹിക്കുന്നതിന് തില്ലൈ വനത്തിൽ നടരാജനെ പൂജിക്കുന്ന മൂവായിരം ദീക്ഷിതർമാരെ ക്ഷണിച്ചു. നടരാജമൂർത്തിയെ പൂജ ചെയ്യുന്ന അവർ പോകുവാൻ മടിച്ചെങ്കിലും മഹാദേവന്റെ സമ്മതത്തോടെ അവസാനം യോഗത്തിന് പോയി. തിരികെയെത്തിക്കഴിഞ്ഞ് അവർ എണ്ണി നോക്കിയപ്പോൾ 2999 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ആകെ പരതിയെങ്കിലും അവസാനത്തെ ആളെ കിട്ടിയില്ല. അപ്പോൾ ഒരു അശരീരി മുഴങ്ങി ആ ആൾ ഞാനായിരുന്നു എന്ന്. അത് നടരാജമൂർത്തി തന്നെ ആയിരുന്നു മൂവായിരം ദീക്ഷിതരിൽ ഒരാളായി വന്നത്. മറ്റ് അമ്പലങ്ങളിൽ നിന്നും വ്യത്യസ്തമായി ചിദംബരം അമ്പലത്തിൽ കാണിക്കവഞ്ചികൾ കാണില്ല. കാരണം അവർക്കുള്ള വരുമാനം നടരാജമൂർത്തി തന്നെ നൽകുമെന്നാണ് ഐതിഹ്യം. വിഗ്രഹത്തിന്റെ മുന്നിലായി ഒരു ചെമ്പ് തകിട് വെക്കുമെന്നും ദിവസത്തിൻറെ അവസാനം ആയ തകിട് സ്വർണ്ണമായി മഹാദേവൻ മാറ്റുമെന്നും ഒരു കഥയുണ്ട്. എന്തായാലും ദീക്ഷിതർമാരും ചിദംബരം ക്ഷേത്രവുമായുള്ള ബന്ധം അഭേദ്യമായി ഇന്നും തുടരുന്നു.

ചിദംബരം രഹസ്യം


ചിദംബരം രഹസ്യത്തെക്കുറിച്ച് പരാമർശിക്കാതെ ചിദംബരം ചരിത്രം പൂർണ്ണമാകില്ല. ചിദംബരം പ്രധാന മൂർത്തിയുടെ സമീപത്തായി ഒരു സ്വർണ്ണ കൂവള ഇല വെച്ചിരിപ്പുണ്ട്. അത് ഒരു തിരശീലയാൽ മറയ്ക്കപ്പെട്ട നിലയിൽ ആയിരിക്കും ഉണ്ടാവുക. നിശ്ചിത പൂജാ സമയങ്ങളിൽ പൂജാരി ആ തിരശീല അഥവാ മായയുടെ പ്രതീകത്തെ മാറ്റുന്നു. അപ്പോൾ ഭക്തർക്ക് ചിദംബര രഹസ്യം ആ കൂവള ഇലയിൽ കാണുവാൻ സാധിക്കും. അവിടെ തെളിയിച്ചിരിക്കുന്ന വിളക്കിൻറെ വെളിച്ചത്തിൽ നമ്മൾ കാണുവാൻ ആഗ്രഹിക്കുന്ന രൂപത്തിൽ രൂപമില്ലാത്ത ദൈവത്തെ ദർശിക്കുവാൻ സാധിക്കും. ഇതാണ് ചിദംബര രഹസ്യം. ആകാശം പോലെ സർവ്വവ്യാപിയായ, രൂപ രഹിതനായ ദൈവത്തെയാണ് പഞ്ചഭൂതങ്ങളിൽ ആകാശത്തെ പ്രതിനിധാനം ചെയ്യുന്ന ചിദംബരരഹസ്യം കാണിച്ചുനൽകുന്നത്. ഭക്തന്റെ മനസ് പോലെ അത് വിവിധ രൂപങ്ങൾ അവൻറെ മനസ്സിൽ സൃഷ്ടിക്കുന്നു.

ചിദംബരം യാത്ര


കേരളത്തിൽ നിന്നും നേരിട്ട് ട്രെയിൻ ലഭിക്കാത്തതിനാൽ മറ്റ് ക്ഷേത്രങ്ങളിൽ പോകുന്നതിനേക്കാൾ അൽപ്പം ബുദ്ധിമുട്ടേറിയതാണ് ചിദംബരം യാത്ര. ട്രെയിൻ വഴി നമുക്ക് പോകുവാൻ സാധിക്കുന്ന കോയമ്പത്തൂർ നിന്നും സേലത്ത് നിന്നും ധാരാളം ബസുകൾ ചിദംബരത്തേക്ക് ഉണ്ട്. കോയമ്പത്തൂർ നിന്നും 345 കിലോമീറ്ററും സേലത്ത് നിന്നും 180 കിലോമീറ്ററുമാണ് ചിദംബരത്തേക്ക് ഉള്ളത്. അതിനാൽ സേലം എത്തി അവിടെ നിന്നും ബസിൽ പോകുന്നതാണ് നല്ലത്. സേലത്ത് നിന്നും പകൽ ബസ് യാത്ര ചെയ്യുമ്പോൾ അരമണിക്കൂർ ഇടവിട്ട് ബസ് ഉണ്ടെങ്കിലും എ.സി ബസ് ഉണ്ടെങ്കിൽ അതിൽ പോകുന്നതാണ് ഉത്തമം. രാത്രി എ.സി.സ്ലീപ്പർ ബസുകളും സർവീസ് നടത്തുന്നുണ്ട്. രാവിലെ 6 മുതൽ 12 വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയുമാണ് ദർശനം. ചിദംബരം ദർശനത്തിന് ശേഷം സമീപത്തായുള്ള തില്ലൈ കാളിയമ്മൻ കോവിലിലും ദർശനം നടത്താവുന്നതാണ്. ഊർദ്ധ താണ്ഡവ നൃത്തത്തിൽ പരാജയപ്പെട്ട ദേവി വസിക്കുന്ന ഇടമാണ് അത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 


എന്റെ ചിദംബരം യാത്ര 


ദീർഘനാളായുള്ള ആഗ്രഹമായിരുന്നു ചിദംബരം അമ്പലദർശനം. ദൂരക്കൂടുതലും നേരിട്ട് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതും തയ്യാറെടുപ്പുകൾക്കായി കൂടുതൽ സമയം അപഹരിച്ചു. ജോലിത്തിരക്കും കാലാവസ്ഥയും മറ്റ് വ്യക്തിപരമായ കാരണങ്ങളാലും 2023 ൽ ആ യാത്ര നടത്തുവാൻ സാധിച്ചില്ല. 2024 ൽ ചിദംബരം പോയിട്ടുതന്നെ കാര്യം എന്ന് ഉറപ്പിച്ചു. സേലം വരെ ട്രെയിൻ പിന്നെ ബസ്. പോയി വരാനുള്ള ടിക്കറ്റ് കിട്ടുന്ന ദിവസം പോകാം. നോക്കി നോക്കി അവസാനം മാരാരിക്കുളത്ത് നിന്നും ധൻബാദിൽ സേലത്തിന് ടിക്കറ്റ് ലഭിച്ചു. മടക്കം കൊച്ചുവേളി എക്സ്പ്രസിൽ ചേർത്തലയിലേക്ക്. ട്രെയിൻ ടിക്കറ്റുകൾ ഓക്കേ ആയതോടെ ട്രാവൽ പ്ലാൻ ഉണ്ടാക്കി. രാവിലെ 6.15 ന് മാരാരിക്കുളത്ത് നിന്നും വിട്ടാൽ 3 മണിക്ക് സേലം എത്തും. നാല് മണിക്ക് സേലത്ത് നിന്നും ബസ് കിട്ടിയാൽ 9.30 ന് ചിദംബരം എത്താം. അപ്പോൾ അവിടെ സ്റ്റേ ചെയ്യാൻ ഹോട്ടൽ ബുക്ക് ചെയ്യണം. തെക്കേ ഗോപുരത്തിന്റെ അടുത്തായി ഒരു റൂം ബുക്ക് ചെയ്തു. ചുമ്മാ TNRTC യുടെ സൈറ്റിൽ നോക്കിയപ്പോൾ സേലത്ത് നിന്നും ചിദംബരത്തേക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സീറ്റ് ലഭ്യമാണെന്ന് കാണിക്കുന്നു. ആ സമയത്ത് തോന്നിയ പൊട്ടബുദ്ധിയിൽ ഒന്നും ആലോചിക്കാതെ ഒരു സൈഡ് സീറ്റ് ബുക്ക് ചെയ്തു. തിരികെ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ ആ സേവനം ലഭ്യമല്ലാതാനും. എന്തായാലും കിട്ടിയതായി എന്ന സന്തോഷത്തിൽ യാത്ര ചെയ്യുവാനുള്ള ദിവസത്തിനായി കാത്തിരുന്നു. 


കേരളത്തിൽ കനത്ത ചൂടിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്ന ഒരു മീനമാസപ്പുലരിയിൽ മാരാരിക്കുളത്ത് നിന്നും ധൻബാദിൽ കയറി. സമീപദിവസങ്ങളിൽ ധൻബാദിന്റെ റണ്ണിങ് ഹിസ്റ്ററി നോക്കിയപ്പോൾ ഒരു ദിവസം ഒഴിച്ച് ബാക്കി എല്ലാ ദിവസവും ആശാൻ ഏറെക്കുറെ കൃത്യസമയത്ത് സേലത്ത് എത്തിയിട്ടുണ്ടെന്ന് കണ്ടു. ആശ്വാസത്തിന് പകരം ആ ക്ര്യത്യസമയം പാലിക്കാതിരുന്ന ദിവസം വണ്ടി ഒന്നര മണിക്കൂർ താമസിച്ചിരുന്നു എന്നോർത്തായിരുന്നു എന്റെ ടെൻഷൻ. ഇന്നെങ്ങാനും അതുപോലെ താമസിച്ചാൽ ബസ് പോകും. പലകുറി തമിഴ്‌നാട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് പകൽ സമയത്ത് ഒരു മുഴുനീള യാത്ര. പ്രത്യേകിച്ചും പാലക്കാട് കോയമ്പത്തൂർ റൂട്ടിൽ ഇതുവരെ ഞാൻ പകൽ യാത്ര ചെയ്തിരുന്നില്ല എന്നതിനാൽ ആ പ്രദേശങ്ങൾ കാണുന്ന ത്രില്ലിൽ ആയിരുന്നു. ഉണങ്ങി വരണ്ടുകിടക്കുന്ന ആ പാലക്കാടൻ മലനിരകളും കടന്ന് കൃത്യ സമയത്ത് വണ്ടി തമിഴ് നാട് കയറി. കോയമ്പത്തൂർ കഴിഞ്ഞതോടെ വണ്ടിയിലേക്ക് ബംഗാളി തൊഴിലാളികൾ കുടുംബമായി ഇടിച്ചുകയറിത്തുടങ്ങി. പുറത്തേക്ക് ഇറങ്ങാൻ പറ്റാത്തവിധം വാതുക്കൽ വരെ സാധനങ്ങൾ കുത്തി നിറച്ച് അവർ നിറഞ്ഞതോടെ ആകെ ഒരു ഡാർക്ക് മൂഡായി. എന്തായാലും കൃത്യസമയത്ത് വണ്ടി സേലത്ത് എത്തി. ഓട്ടോയിൽ ബസ് സ്റ്റാന്റിലേക്ക്. ഒന്നര കിലോമീറ്റർ അപ്പുറത്തേക്ക് ഓട്ടോക്കൂലി 150 രൂപ. ഓട്ടോയിൽ പോകുമ്പോൾ തന്നെ തമിഴ് നാട്ടിലെ ചൂടിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചു. ബസ് സ്റ്റാന്റിൽ ചെല്ലുമ്പോൾ ഞാൻ ബുക്ക് ചെയ്ത ബസ് വന്നിട്ടില്ല. ആ ബസ് എ.സി അല്ലെന്നറിഞ്ഞതോടെ വീണ്ടും ഡെസ്പായി. അഞ്ചര മണിക്കൂർ ഈ ചൂടിൽ ബസിൽ ഇരുന്നു പോകണമല്ലോ എന്നോർത്തപ്പോൾ തന്നെ ഞാൻ വിയർത്തു. അവിടെ കണ്ട ഒരു ബസ് ജീവനക്കാരനോട് ചിദംബരത്തേക്ക് എ.സി ബസ് വല്ലതും കിട്ടുമോ എന്ന് ചോദിച്ചു. പുള്ളിക്കാരൻ എന്നെ അവിടെ സ്റ്റാർട്ട് ആക്കി ഇട്ടിരിക്കുന്ന ഒരു ബസ് ചൂണ്ടിക്കാണിച്ചു. എനിക്കായി കാത്തുനിൽക്കുന്ന പോലെ ഒരു എ.സി ബസ് അവിടെ കിടക്കുന്നു. ഞാൻ കയറിയതും അവർ വണ്ടി വിട്ടു. എ.സി യുടെ കുളിർമയിൽ തമിഴ് നാടിന്റെ ഭംഗിയും ഊഷരതയും ആസ്വദിച്ച് പോകുമ്പോഴും എ.സി ബസ് കിട്ടിയില്ലായിരുന്നെങ്കിലുള്ള അവസ്ഥ ഓർത്ത് ഇടയ്ക്കിടെ ഞാൻ ഉഷ്ണിച്ചുപോയി. വർഷത്തിൽ ഒരിക്കലോ മറ്റോ ആയതിനാലാകാം തമിഴ് നാട്ടിലൂടെയുള്ള യാത്രകൾ എനിക്ക് വളരെ ഇഷ്ടമാണ്. രാത്രി നല്ല ഇരുട്ട് ആണെങ്കിലും പരമാവധി കാഴ്ചകൾ കണ്ടുനിൽക്കുവാൻ ഞാൻ ശ്രമിക്കാറുണ്ട്. നമ്മുടെ അയൽ സംസ്ഥാനം ആണെങ്കിലും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്‌കാരവും ജീവിതരീതിയുമൊക്കെ അറിയുവാനും അനുഭവിക്കുവാനും കിട്ടുന്ന അവസരം. മഴയുടെ ദൗർലഭ്യം മൂലം വരണ്ട ഭൂമിയിൽ ഡാമുകളിൽ നിന്നും ചാലുകൾ കീറി എത്തിക്കുന്ന ജലം ഉപയോഗിച്ച് അവർ നടത്തുന്ന കൃഷികൾ കാണുമ്പോൾ നല്ല ഒരു പോസിറ്റിവ് എനർജി, ഒരു പ്രചോദനം ലഭിക്കാറുണ്ട്. ഇക്കുറി ശ്രദ്ധിച്ച കാര്യം തമിഴ് നാട്ടിൽ ഉടനീളം തെങ്ങ് കൃഷി വ്യാപകമായി നടക്കുന്നു എന്നതാണ്. കീടബാധയും രോഗബാധയുമില്ലാതെ നിരയൊപ്പിച്ച് സമൃദ്ധമായി തേങ്ങാ പിടിച്ചുനിൽക്കുന്ന തെങ്ങിൻ തോപ്പുകൾ മലയാളികൾക്ക് ഇന്ന് ആസ്വദിക്കണമെങ്കിൽ അവിടെ എത്തണം. കാഴ്ചകൾ ആസ്വദിച്ച് ചിദംബരത്ത് ഒൻപത് മണിയോടെ എത്തി. താമസിയാതെ ഹോട്ടൽ മുറി കണ്ടുപിടിച്ച് ചെക്ക് ഇൻ ചെയ്തു. കുളിച്ച് ഫ്രഷ് ആയി അമ്പലത്തിൽ ഒന്ന് കയറിയേക്കാമെന്ന ചിന്തയോടെ പുറത്തിറങ്ങിയെങ്കിലും അവിടെ അത്താഴപൂജ പോലെ എന്തോ പൂജകൾ നടക്കുന്നത് കണ്ട് തിരികെ റൂമിലേക്ക് പോന്നു.


രാവിലെ ആറരയ്ക്ക് തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിൽ എത്തി. മുൻപ് വായിച്ചു മനസിലാക്കിയിരുന്നതിനാൽ രീതികളും കോവിലുകളും മനസിലാക്കുവാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. വലിയ അമ്പലം ആണെങ്കിലും ഒട്ടും തിരക്ക് ഇല്ലായിരുന്നു. പ്രധാന കോവിലിന് മുന്നിൽ എത്തിയപ്പോൾ മാത്രമാണ് കുറച്ച് ആളുകളെ കാണുവാൻ സാധിച്ചത്. ഏഴ് മണിക്കുള്ള മഹാ ആരതിയും ചിദംബര രഹസ്യവും കണ്ടശേഷം കുറെ സമയം ആ സഭകളിൽ ചിലവഴിച്ചു. സാധാരണ അമ്പലങ്ങളിലെപ്പോലെ കാണിക്ക ഇല്ലാത്തതും വഴിപാട് കൗണ്ടറുകൾ ഇല്ലാത്തതും അത്ഭുതപ്പെടുത്തി. എങ്കിലും കനകസഭയിൽ കയറി തൊഴുന്നതിന് ഒരാൾക്ക് 100 കൊടുക്കണമെന്ന് പറഞ്ഞപ്പോൾ കാണിക്കയായി കരുതി നൽകിക്കൊണ്ട് കയറി തൊഴുതു. എത്ര സമയം വേണമെങ്കിലും ചിലവഴിക്കാൻ തോന്നുന്ന ഒരു ആമ്പിയൻസ് ആണ് പ്രധാന പ്രാകാരത്തിനുള്ളിൽ. ഏകദേശം ഒരുമണിക്കൂർ ചിലവഴിച്ചിട്ട്  പുറത്തിറങ്ങി. മറ്റ് ഉപദേവതമാരെയും (ഓരോ ഉപദേവതാ ക്ഷേത്രവും കേരളത്തിലെ ഒരു മഹാ ക്ഷേത്രത്തേക്കാൾ വിപുലവും വിശാലവുമാണ്) സമീപത്തുള്ള തില്ലൈ കാളിയമ്മൻ കോവിലിലും തൊഴുതശേഷം ഹോട്ടലിലേക്ക് മടങ്ങി. ശ്രദ്ധിക്കപ്പെട്ട മറ്റൊരുകാര്യം ദക്ഷിണഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ആയിരുന്നിട്ടും പ്രധാന ഗോപുരങ്ങളുടെ അടുത്ത് ഒരു പൂ വിൽപ്പനക്കാരനെ കണ്ടതൊഴിച്ചാൽ അമ്പലത്തിനെ ആശ്രയിച്ചുള്ള കച്ചവടക്കാരെയൊന്നും കണ്ടില്ല. കേരളത്തിലെ അൽപ്പമെങ്കിലും പേരുകേട്ട ക്ഷേത്രങ്ങളുടെ ചുറ്റുപാടുകൾ ഏറെക്കുറെ ഭരിക്കുന്നത് കച്ചവടക്കാർ ആണെന്ന് തോന്നും. ഗുരുവായൂർ അമ്പലത്തിന്റെയൊക്കെ ഒരു കിലോമീറ്റർ ചുറ്റളവിൽ കടകളുടെ ബാഹുല്യമാണ്.



വരുന്ന വഴിക്ക് തന്നെ തിരികെ സേലത്തേക്കുള്ള എ.സി ബസ് സമയം തിരക്കിവെച്ചിരുന്നതിനാൽ അത് അനുസരിച്ച് ചെക്ക് ഔട്ട് നടത്തി മടക്കയാത്ര ആരംഭിച്ചു. ചിദംബരം സമീപത്തായുള്ള രണ്ട് ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും ചൂട് കാരണം ആ പ്ലാൻ ഉപേക്ഷിച്ചു. മടങ്ങി സേലത്ത് എത്തിയ ശേഷം അവിടെയുള്ള രണ്ട് ക്ഷേത്രങ്ങൾ സന്ദർശിച്ച് ആ കുറവ് പരിഹരിച്ചിട്ടാണ് നാട്ടിലേക്കുള്ള ട്രെയിൻ കയറിയത്. 

Friday, March 15, 2024

വായനാനുഭവം - ആനോ - ജി.ആർ. ഇന്ദുഗോപൻ (Book Review - Aano - G R Indugopan)


മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവയായിരുന്നു ആനക്കഥകൾ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ആനക്കഥകൾ കേൾക്കാത്തവരായ മലയാളികളുടെ എണ്ണം ചുരുങ്ങും. അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു ആനക്കഥയാണ് പ്രിയ എഴുത്തുകാരൻ ശ്രീ ജി.ആർ ഇന്ദുഗോപൻ 2023 ൽ പുറത്തിറക്കിയ നോവൽ "ആനോ". ഇതൊരു ഐതിഹ്യമല്ല, 1962 ൽ വിശുദ്ധ നഗരമായ വത്തിക്കാനിൽ നിന്നും ലഭിച്ച ഒരു ആനയുടെ അവശിഷ്ടങ്ങളുടെ ചുവടുപിടിച്ച് വികസിപ്പിച്ചെടുത്ത ഒരു ചരിത്ര ആഖ്യായിക ആണെന്ന് പറയാം. ആ ആന നമ്മുടെ മലയാളക്കരയിൽ നിന്നും റോമിലേക്ക് എത്തിക്കപ്പെട്ട ഒരു സഹ്യസന്തതി ആയിരുന്നത്രേ. മലബാർ കീഴടക്കാൻ വന്ന പോർച്ചുഗീസുകാർ പുതിയ നാട്ടിൽ നിന്നും അവരുടെ സഭാ മേധാവിയായ പോപ്പിനെ പ്രസാദിപ്പിക്കാൻ കൊണ്ടുപോയ കേശവൻ എന്ന ആന. ആന എന്നത് അവർ വിളിച്ചപ്പോൾ "ആനോ" എന്നായി. ആ പേരിൽ അവൻ യൂറോപ്പിൽ മുഴുവൻ പ്രശസ്തനായി. സ്വാഭാവികമായും അവനെ മെരുക്കുന്നതിനും പരിപാലിക്കുന്നതിനും ഒരു മലയാളി ആനപ്പാപ്പാനും കൂടെ കൊണ്ടുപോകപ്പെട്ടിട്ടുണ്ടാകാം. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആ മലയാളി പാപ്പാൻ ആണ് നോവലിലെ നായകനായ ചീരൻ. ചരിത്രത്തെ തൊട്ടുതലോടി ജി.ആർ ഇന്ദുഗോപൻ പറയുന്നത് അവരുടെ കഥയാണ്. ആനോയുടെയും ചീരന്റെയും. 540  പേജോളം വരുന്ന നോവൽ, വിശ്വസനീയമായ രീതിയിൽ ചരിത്രപുരുഷന്മാരായ ലിയനാർഡോ ഡാവിഞ്ചി, റാഫേൽ, പോപ്പ് ലിയോ പത്താമൻ, സാക്ഷാൽ വാസ്‌കോ ഡാ ഗാമ, എഴുത്തച്ഛൻ, പോർച്ചുഗീസ് രാജാവ് മാനുവൽ ഒന്നാമൻ തുടങ്ങിയവരെ കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്നതിൽ നോവലിസ്റ്റ് നടത്തിയിരിക്കുന്ന കഠിനപ്രയത്നത്തെക്കുറിച്ചായിരുന്നു ഓരോ അദ്ധ്യായം വായിക്കുമ്പോഴും ചിന്ത. വർഷങ്ങൾ നീണ്ട പഠനത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും അനുബന്ധത്തിൽ നോവലിസ്റ്റ് വിവരിക്കുന്നുമുണ്ട്. ചുമ്മാ നാടകീയതകൾ നിറഞ്ഞ, വായനക്കാരനെ പിടിച്ചിരുത്താൻ പ്രയോഗിക്കുന്ന ഗിമ്മിക്കുകൾ നിറഞ്ഞ ഒരു നോവലായി മാറാതെ അതിന്റെ ആധികാരികതയെക്കൊണ്ട്, വിശ്വസിപ്പിക്കുന്ന വസ്തുതകൾ കൊണ്ട് വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നോവൽ. 

എത്ര രസകരമായിട്ടാണ് ഒരു വരി കഥാതന്തുവിനെ 520 പേജുള്ള ഒരു നോവലാക്കി ശ്രീ ഇന്ദുഗോപൻ മാറ്റിയിരിക്കുന്നത്. ആനയെ യൂറോപ്പിലേക്ക് കൊണ്ടുപോകണമെങ്കിൽ കൂടെ തീർച്ചയായും വിദഗ്ദനായ ഒരു പാപ്പാനും കൂടെ കാണണം. ആനയ്ക്ക് പരിചിതമായ ഭാഷ സംസാരിക്കുന്ന ഒരു മലയാളി പാപ്പാൻ ആയിരിക്കണം അത്. അഞ്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ഗാമയുടെ കാലത്തുള്ള കപ്പലിൽ കടലിനോട് മല്ലിട്ട്, ആഫ്രിക്കൻ മുനമ്പ് ചുറ്റിയുള്ള ഒരു യാത്ര എത്ര ഭീകരമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. അപ്പോൾ ആ ദീർഘയാത്രയിൽ ആ കപ്പലിൽ ഒരു ആന കൂടെ ഉണ്ടെങ്കിലോ? ആ യാത്രയുടെ ഭീകരത ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. അടിമക്കച്ചവടം കൊടുമ്പിരികൊണ്ടിരിക്കുന്ന ആ നാളുകളിൽ മലബാറിയായ ആ ആനക്കാരനോട് സായിപ്പിൻറെ പെരുമാറ്റം എങ്ങനെയിരിക്കും. അവൻറെ യൂറോപ്പിലുള്ള ജീവിതം എപ്രകാരം ആയിരിക്കും. ഇന്ത്യയിലെ അക്കാലഘട്ടത്തിലെ ജാതി രാഷ്ട്രീയം, യൂറോപ്പിലെ ജാതി, രാഷ്ട്രീയം. ഇതൊക്കെ നേരിട്ട് കണ്ടറിഞ്ഞ ഒരാൾ വിവരിക്കുന്നതുപോലെ ലളിതമായി ഇന്ദുഗോപൻ വരച്ചിടുന്നു. അതിനാൽത്തന്നെ ചീരനും ആനോയും വായനയ്ക്ക് ശേഷവും വായനക്കാരൻറെ മനസ്സിൽ നിറഞ്ഞുനിൽക്കും. അത് നോവലിസ്റ്റിന്റെ വിജയം തന്നെയാണ്. 

ചരിത്രത്തെ കുറച്ചൊക്കെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലാണ് ആനോ. ഇതുപോലൊരു ബൃഹദ് ഗ്രൻഥം അണിയിച്ചൊരുക്കിയ നോവലിസ്റ്റ് ശ്രീ ഇന്ദുഗോപനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കാരണം അദ്ദേഹം ഇതിനായി നടത്തിയ പ്രയത്നത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു. ആ പ്രയത്നത്തിന് ഫലം ഉണ്ടാകുന്ന രീതിയിൽ ആനോ യെ മലയാളി വായനക്കാർ ഹൃദയത്തിൽ സ്വീകരിക്കട്ടെ. ഒരു കാര്യം ഉറപ്പ്, ചുമ്മാ ഒരു നേരംപോക്കായി  വായനയെ സമീപിക്കുന്നവർക്ക് ഈ ഗ്രൻഥം ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ ശരിയായ അർത്ഥത്തിൽ അതിൻറെ പ്രാധാന്യത്തോടെ കാണുന്നവരുടെ മനസ്സിൽ നിന്നും ചീരനും ആനോയും അതിൻറെ സൃഷ്ടാവായ ഇന്ദുഗോപനും ഏറെനാൾ തങ്ങിനിൽക്കും.

Wednesday, February 21, 2024

ഭ്രമയുഗം, പ്രേമലു - തിയേറ്റർ എക്സ്പീരിയൻസ്


കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ വെച്ച് കണ്ട രണ്ട് സിനിമാ അനുഭവങ്ങൾ പങ്കുവെക്കാം. ഇത് ആ സിനിമകളുടെ റിവ്യൂ അല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ. തിയേറ്റർ എക്സ്പീരിയൻസ് മാത്രമായിരുന്നു ആയിരുന്നു പറയാൻ ഉദ്ദേശിച്ചത്. പക്ഷെ സിനിമകളെ കുറിച്ചും രണ്ടു വാക്ക് പറയുവാൻ പ്രേരിപ്പിക്കുന്ന തലത്തിലെ സിനിമകൾ ആയിരുന്നതിനാൽ അവയെക്കുറിച്ചും പറയാം 

ആദ്യം കണ്ടത് മമ്മൂട്ടിയുടെ ഭ്രമയുഗം ആയിരുന്നു.

ഭ്രമയുഗം 

സംവിധാനം : രാഹുൽ സദാശിവൻ 

ദൈർഘ്യം : 2 മണിക്കൂർ 20 മിനിറ്റ്

തിയേറ്റർ : പങ്കജ് ആലപ്പുഴ 

കാണാൻ പ്രേരിപ്പിച്ച ഘടകം : സോഷ്യൽ മീഡിയയിലുള്ള മ്യാരക പ്രചാരണം. സിനിഫൈൽ ഗ്രൂപ്പിലൊക്കെ കയറിയാൽ ഭ്രമയുഗം റിവ്യൂസ് തട്ടി നടക്കാൻ മേലാത്ത അവസ്ഥ. അങ്ങനെയുള്ള ഹൈപ്പിൽ വീഴാത്തതാണെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് ലുള്ള ഒരു സിനിമ തിയേറ്ററിൽ കാണുന്ന അനുഭവം ഓർത്തപ്പോൾ പോയേക്കാമെന്ന് വിചാരിച്ചു. പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾ കൂടി നല്ല അഭിപ്രായം നേടി മുന്നേറിയതോടെ ഏതെങ്കിലും ഒരെണ്ണം തിയേറ്ററിൽ പോയി കാണാമെന്ന് തീരുമാനിച്ചപ്പോൾ നറുക്ക് വീണത് ഭ്രമയുഗത്തിന്. 

സിനിമയെക്കുറിച്ചുള്ള അഭിപ്രായം : തിയേറ്ററിൽ പോയി കാണുവാനുള്ള തീരുമാനം ഏറ്റവും ഉചിതമായിരുന്നു എന്ന് തോന്നിപ്പിച്ച സിനിമ. ആകെ മൂന്ന് പ്രധാന കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ എങ്കിലും ഈ മൂന്ന് പേരിൽ ആർക്ക് വേണമെങ്കിലും മികച്ച നടനുള്ള അവാർഡ് ഇത്തവണ ലഭിച്ചാൽ അത്ഭുതപ്പെടാനില്ലാത്ത വിധമുള്ള അഭിനയം. അഭിനയകുലപതി മമ്മൂട്ടിയോട് യുവതാരങ്ങളായ സിദ്ധാർഥ് ഭരതനും അർജുൻ അശോകനും കട്ടയ്ക്ക് മത്സരിച്ച് അഭിനയിക്കുന്നത് കാണാൻ തന്നെയുണ്ട്. പേടിക്കാൻ വേണ്ടി ഈ സിനിമ കാണാൻ പോകേണ്ട എന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നതിനാൽ അങ്ങനെ ഒരു മൂഡിലല്ല പോയത്. അദ്ദേഹത്തിൻറെ  മുൻചിത്രമായ ഭൂതകാലത്തിൻറെ അത്ര പേടിപ്പിക്കുന്ന ചേരുവകകൾ കണ്ടതുമില്ല. ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആക്കാതെ കാടും പുഴയുമൊക്കെ കളറിൽ ആക്കിയിരുന്നെകിൽ കളറായേനെ എന്നൊരു അഭിപ്രായമുണ്ട്. എങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് തീം ചിത്രത്തിന് ചേരുന്നുണ്ട്. നമ്മളെ സംബന്ധിച്ച് നസീറിൻറെ കാലത്തിന് മുൻപുള്ളതെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നല്ലോ. അപ്പോൾ പതിനേഴാം നൂറ്റാണ്ടിലെ കഥ കളറിൽ ആയിരുന്നെങ്കിൽ അതും കുറ്റമായി ചൂണ്ടിക്കാണിച്ചേനെ. ആർട്ട് വർക്ക് ഇത്ര എറിച്ചുനിൽക്കുന്നതും ബ്ലാക്ക് ആൻഡ് വൈറ്റ് ആയതിനാലാണെന്ന് തോന്നി. സൂക്ഷ്മമായി കുറ്റവും കുറവും കണ്ടുപിടിക്കാൻ നിൽക്കുന്നവർ വിയർക്കും. 

തിയേറ്റർ എക്സ്പീരിയൻസ് : ആദ്യമായി ആലപ്പുഴയിൽ സിനിമ കാണാൻ പോയ തിയേറ്ററായ പങ്കജിലേക്ക് കല്യാണത്തിന് ശേഷം ആദ്യമായാണ് സിനിമ കാണാൻ പോകുന്നത്. സ്ഥിരം പോകുന്ന തിയേറ്റർ അല്ലാത്തതിനാൽ പോകുന്ന വഴി ഫാമിലിക്ക് ആ തിയേറ്ററിനെക്കുറിച്ച് നല്ല ബിൽഡപ്പ് ഒക്കെ കൊടുത്തുകൊണ്ടാണ് പോയത്. ആലപ്പുഴയിലെ ഏറ്റവും വലിയ തിയേറ്റർ. തിരുവനന്തപുരത്ത് ബാഹുബലി കാണാൻപോയ ഏരീസ്പ്ലസ് തിയേറ്ററിനോട് കിടപിടിക്കുന്ന ഐറ്റം. പുതിയ തിയേറ്ററുകളിൽ കൊള്ളുന്ന ആകെ ആളുകൾ പങ്കജിലെ ബാൽക്കണിയിൽ മാത്രം കൊള്ളും. മണിച്ചിത്രത്താഴും, ജുറാസിക് പാർക്കും അനിയത്തിപ്രാവും ഓ ഫാബിയുമൊക്കെ കണ്ട നൊസ്റ്റാൾജിക് ആയ തിയേറ്റർ. സർവ്വോപരി നാഷണൽ ഹൈവേയോട് ചേർന്നായതിനാൽ എത്തിച്ചേരാനും ഏറ്റവും എളുപ്പം. പറഞ്ഞു പറഞ്ഞ് തിയേറ്ററിന്റെ ഗേറ്റിൻറെ അകത്തേക്ക് വണ്ടി കയറിയപ്പോൾ മുതൽ തുടങ്ങി റിയൽ എക്സ്പീരിയൻസ്. കേട്ടതെല്ലാം പൊയ്, കാണപ്പൊറത് നിജം. ഫസ്റ്റ് ഇൻ ലാസ്റ്റ് ഔട്ട് എന്ന രീതിയിൽ പാർക്കിങ് ഉള്ള ആലപ്പുഴയിലെ ഏക തിയേറ്റർ അതാണെന്ന് അപ്പോഴാണ് ഓർത്തത്. വണ്ടികൾ അടുക്കി അടുക്കി പാർക്ക് ചെയ്യിക്കും. അവസാനം വന്ന വണ്ടികൾ പോയി തീർന്നാലേ ആദ്യം വന്ന വണ്ടികൾക്ക് പോകാൻ പറ്റൂ. ഇടയ്ക്ക് എന്തെങ്കിലും അത്യാവശ്യം വന്ന് വണ്ടി എടുത്ത് പോകാമെന്ന് വെച്ചാൽ നടന്നത് തന്നെ. വണ്ടിയും കൊണ്ട് വരുന്നവരോട് എന്തോ വൈരാഗ്യം ഉണ്ടെന്ന് തോന്നിപ്പിച്ച ഒരാളായിരുന്നു സെക്യൂരിറ്റി വേഷത്തിൽ വണ്ടികളെ അടുക്കിയിടാൻ സഹായിച്ചിരുന്നത്. ഇടുങ്ങിയതും പുറകിലേക്ക് ചാരാൻ സമ്മതിക്കാതെ ബലം പിടിച്ചിരിക്കുന്ന കസേരകൾ കൂടിയായതോടെ പൂർത്തിയായി. കാലിന് അധികം നീളമില്ലാത്ത ഫാമിലി ആയിരുന്നിട്ടും മുന്നിലെ കസേരകളിൽ മുട്ട് മുട്ടിയുരുമ്മി ഇരിക്കാം. ചെറിയൊരു ആശ്വാസം തേടി ഇന്റർവെൽ ആയപ്പോൾ ചാടി പുറത്തിറങ്ങി. സ്‌നാക്‌സ് കൗണ്ടറിൽ ചെന്നപ്പോൾ അതിലും ദയനീയം. പണ്ട് വന്നപ്പോൾ എങ്ങനായിരുന്നോ അതുപോലെ തന്നെ ഇന്നും. പ്ലാസ്റ്റിക് കവറുകളിൽ നിറച്ച പൊട്ടറ്റോ, കപ്പ ചിപ്സ്, സാധാ പോപ്‌കോൺ, ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത ബ്രാൻഡ് ജ്യൂസ്. കൗണ്ടർ നടത്താൻ ക്വോട്ടേഷൻ എടുത്ത ആളോട് കലിപ്പുള്ള കുറച്ച് ജീവനക്കാർ. മീൻകാരും ഉത്സവപ്പറമ്പിലെ കപ്പലണ്ടിക്കാരും വരെ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്ന ഈ കാലത്ത് അവർ ഗൂഗിൾ പേ എന്ന് കേട്ടിട്ട് പോലുമില്ല. 90 രൂപയ്ക്ക് സാധനം മേടിച്ചിട്ട് 100 കൊടുത്തപ്പോൾ ചില്ലറ ഇല്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി. ചില്ലറ കിട്ടി അകത്ത് ചെന്നപ്പോൾ പടം തുടങ്ങിക്കഴിഞ്ഞിരുന്നു. ബ്ലാക്ക് ഷേഡിൽ കുറ്റാക്കൂരിരുട്ട് കാണിച്ചിരുന്നത് കൊണ്ട് അകത്ത് നല്ല ഇരുട്ട്. നീലിമല കയറുന്നതുപോലെ തപ്പിത്തടഞ്ഞ് സീറ്റിൽ എത്തിയപ്പോഴേക്കും മടുത്തിരുന്നു. ഇതൊക്കെ പറഞ്ഞത് കുറ്റമായിട്ടല്ല. നല്ല രീതിയിൽ നടത്തിയിരുന്നെങ്കിൽ ശരിക്കും ഏരീസ് പ്ലസ് നോട് കിടപിടിക്കുന്ന തിയേറ്റർ ആക്കാൻ പറ്റിയ എല്ലാ സംവിധാനവുമുള്ള ആലപ്പുഴയിലെ ഏക തിയേറ്റർ ഇങ്ങനൊക്കെ നടത്തുന്നത് കണ്ട വിഷമം പങ്കുവെച്ചതാണ്.

രണ്ടാമത് കണ്ട ചിത്രം പ്രേമലു 

പ്രേമലു

സംവിധാനം : ഗിരീഷ് എ ഡി  

ദൈർഘ്യം : 2 മണിക്കൂർ 36 മിനിറ്റ്

തിയേറ്റർ : പാൻ തിയേറ്റർ ആലപ്പുഴ 

കാണാൻ പ്രേരിപ്പിച്ച ഘടകം : ഭാര്യയുടെയും മകളുടെയും നിർബന്ധം. സത്യത്തിൽ തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ പടങ്ങൾ പോലാണെന്നൊക്കെ കേട്ടതുകൊണ്ട് OTT വരുമ്പോൾ കാണാമെന്ന് കരുതിയിരുന്നതാണ്.  

സിനിമയെക്കുറിച്ചുള്ള അഭിപ്രായം : തിയേറ്ററിൽ പോയി കണ്ടില്ലായിരുന്നെങ്കിൽ വൻ നഷ്ടമായേനെ. അടുത്തകാലത്ത് നന്നായി ആസ്വദിച്ച് കണ്ട സിനിമ. യൂത്തിനും, മനസ്സിൽ യുവത്വം സൂക്ഷിക്കുന്ന എന്നെപ്പോലെയുള്ളവർക്കും വൺ വേ പ്രണയങ്ങൾ കൊണ്ടുനടന്ന സിംഗിൾ പശങ്കകൾക്കും ശരിക്കും സുഖിക്കും. ബാക്കിയുള്ളവർക്കും ഇഷ്ടപ്പെടാതിരിക്കില്ല. മ്യാരക കോമഡി ഒന്നുമല്ല. പക്ഷെ ഒരു റൊമാന്റിക് കോമഡി എന്ന രീതിയിൽ നന്നായി ആസ്വദിക്കാം. ഏറ്റവും പോസിറ്റിവ് പ്രധാന കഥാപാത്രങ്ങളുടെ കാസ്റ്റിങ്, ഹൈദരാബാദ് നൽകിയ ഫ്രഷ് എക്സ്പീരിയൻസ്. 

തിയേറ്റർ എക്സ്പീരിയൻസ് : പങ്കജ് ബാൽക്കണി ടിക്കറ്റ് ചാർജ്ജ് 130 രൂപ, പാൻ ഗോൾഡ് ടിക്കറ്റ് ചാർജ്ജ് 180 രൂപ. 50 രൂപ കൂടുതൽ ആണെന്നല്ല, ആ സീറ്റിൽ പോയി ചാരി കിടക്കുമ്പോഴുള്ള റിലാക്‌സേഷൻ ആണ് മനസ്സിൽ നിൽക്കുന്നത്. പങ്കജിലെ പോപ്‌കോൺ (സാധാ) 50 രൂപ, പാൻ പോപ്‌കോൺ മീഡിയം ബോക്സ്  (മൂന്ന് ഫ്ലേവറുകളിൽ) 150 രൂപ. നൂറ് രൂപയുടെ വ്യത്യാസം അത് കഴിച്ചുതന്നെ അനുഭവിക്കണം. (ഉള്ളത് പറയണമല്ലോ, പങ്കജിൽ പുറത്തുനിന്നു എന്തും മേടിച്ചുകൊണ്ട് അകത്തു കയറാം. പക്ഷെ പാനിൽ പുറത്ത് നിന്നും ഒരു ചോക്ലേറ്റ് പ്ലം അകത്തേക്ക് കയറ്റാൻ അനുവദിക്കില്ല. അവരുടെ പ്രധാന വരുമാനം തന്നെ സ്നാക്ക്സ് ആണെന്ന് തോന്നും. അത് ശരിയാണെന്ന് തോന്നുന്ന രീതിയിൽ സീറ്റുകളിൽ വന്നു ധാരാളം ഓർഡറുകൾ വിതരണം ചെയ്യുന്നത് കാണാം. കൗണ്ടറിൽ പോയി ഇടിപിടിക്കേണ്ട കാര്യമില്ല. കുടുംബവുമായി ഒരു ദിവസം റിലാക്‌സ് ചെയ്യാൻ പുറത്തിറങ്ങിന്നവർ ആഗ്രഹിക്കുന്ന ആമ്പിയൻസ് നൽകാൻ ഏറെക്കുറെ പാൻ തിയേറ്ററിന് സാധിക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും എടുത്തുകൊണ്ട് പോകാൻ പറ്റുന്ന രീതിയിലെ പാർക്കിങ്, സ്റ്റാഫിന്റെ നല്ല പെരുമാറ്റം.

Monday, January 22, 2024

വായനാനുഭവം - ഹനനം - ഡോ.നിഖിലേഷ് മേനോൻ (Book Review - Hananam by Nikhilesh Menon)


2023 ൽ വായിക്കണം എന്ന് ആഗ്രഹിച്ച് 2024 തുടക്കത്തിൽ വായിച്ചുതീർത്ത പുസ്‌തകമാണ്‌ ഡോ.നിഖിലേഷ് മേനോൻ രചിച്ച ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന നോവൽ ഹനനം. ആരോഗ്യവകുപ്പിൽ കോവിഡ് കാലഘട്ടത്തിലൊക്കെ ശ്രദ്ധേയമായ സേവനങ്ങൾ നൽകിയ ഡോക്ടറാണ് ഡോ.നിഖിലേഷ് മേനോൻ. അദ്ദേഹം ഒരു ക്രൈം വിഭാഗത്തിലെ ഒരു നോവലുമായി എത്തുമ്പോൾ പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന ബേബി ബ്ലൂസ് എന്ന മാനസികാവസ്ഥയെ ചുറ്റിപ്പറ്റിയാണ് കഥാതന്തുവിനെ വികസിപ്പിച്ചിരിക്കുന്നത്. ഹനനം എന്ന വാക്കിന് ഉപദ്രവം, പീഡനം എന്നൊക്കെയാണ് അർത്ഥം. പുസ്തകത്തിൻറെ പുറംചട്ടയിൽ പൊക്കിൾക്കൊടിയോടുകൂടിയ ഭ്രൂണാവസ്ഥയിലുള്ള ഒരു കുഞ്ഞിൻറെ ചിത്രമാണ് നൽകിയിരിക്കുന്നത്. ഇതുരണ്ടും കൂടി കൂട്ടിആലോചിച്ചുകഴിഞ്ഞപ്പോൾ അബോർഷൻ, അതിനെത്തുടർന്നുള്ള എന്തെങ്കിലും സംഭവവികാസങ്ങൾ ആയിരിക്കും പ്രതിപാദ്യം എന്നോർത്ത് മേടിക്കുവാൻ ഒന്ന് മടിച്ചിരുന്നു. 2022 അവസാനകാലഘട്ടത്തിൽ ഈ നോവലിനെക്കുറിച്ച് കുറേ നല്ല അഭിപ്രായങ്ങൾ കേട്ടതിനെത്തുടർന്നാണ് 2023 വായിക്കുവാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. 

വായനാനുഭവം ആദ്യമേ പറയാം. നിരാശപ്പെടുത്തിയില്ല. ഒരു സാദാ ക്രൈം ത്രില്ലർ. അത്ര ഭീകരമായ സംഭവവികാസങ്ങളോ ട്വിസ്റ്റുകളോ ഇല്ല. പക്ഷെ അവതരിപ്പിച്ചിരിക്കുന്ന രീതി പുതുമയുള്ളതാണ്. ശരിക്കും രണ്ട് നോവലുകൾ വായിക്കുന്ന ഒരു പ്രതീതി ലഭിക്കും. രണ്ട് ക്രൈം ത്രില്ലറുകൾ. രണ്ടിലും അത്യാവശ്യം സസ്‌പെൻസ് നിലനിർത്തിതന്നെ പാരലലായി മുന്നോട്ട് കൊണ്ടുപോകാൻ നോവലിസ്റ്റിനായിട്ടുണ്ട്. അദ്ദേഹത്തിൻറെ മൂന്നാമത്തെ കൃതി ആണ് ഹനനം. ആദ്യ കൃതികളും ക്രൈം ത്രില്ലർ വിഭാഗത്തിൽ തന്നെ ഉള്ളവയാണ്. വായിച്ചിട്ടില്ലാത്തതിനാൽ അടുത്ത വായനയിൽ ആ പുസ്തകങ്ങളും പരിഗണിക്കണം. നവയുഗ ക്രൈം ത്രില്ലറുകളിൽ നോവലിസ്റ്റുകൾക്ക് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ടെക്നോളജിയിലുള്ള കുതിച്ചുചാട്ടവും ഫോറൻസിക് സാധ്യതകളുമൊക്കെ കൃത്യമായ അപഗ്രഥനം നടത്തേണ്ടിവരും. ക്രൈം നടത്തുന്ന രീതിയിൽ വ്യത്യസ്തത ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിർത്തേണ്ടിവരും. തീർച്ചയായും ഈ കാര്യങ്ങളിലൊക്കെ കൃത്യമായ മുന്നൊരുക്കങ്ങൾ ഡോ. നിഖിലേഷ് മേനോൻ നടത്തിയിട്ടുള്ളതായിക്കാണാം. പ്രത്യേകിച്ചും അദ്ദേഹത്തിൻറെ കോർ ഏരിയ ആയ മെഡിക്കൽ സാധ്യതകളിൽ. 

Monday, January 1, 2024

വായനാനുഭവം - ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ് - കീഗോ ഹിഗാഷിനോ (Book Review: The Devotion of Suspect X by Keigo Higashino)



2023 ൽ വായിച്ച മനോഹരമായൊരു സസ്‌പെൻസ് ത്രില്ലർ നോവൽ ആണ് കീഗോ ഹിഗാഷിനോ എന്ന ജാപ്പനീസ് എഴുത്തുകാരൻ രചിച്ച ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്. ലോകമെമ്പാടുമായി ഏറ്റവുമധികം വായിക്കപ്പെട്ട ജാപ്പനീസ് ത്രില്ലറാണ് ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്. 2005 ലാണ് ഈ ജാപ്പനീസ് കൃതി പുറത്തിറങ്ങുന്നത്. 2011 ൽ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുകയും തുടർന്ന് ലോകമെമ്പാടും വിവിധ ഭാഷകളിലായി ഈ കൃതി വിവർത്തനം ചെയ്യപ്പെടുകയും ചെയ്‌തു. തുടർന്ന് ഒട്ടേറെ സിനിമകളും ഈ കഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങുകയുണ്ടായി. അതിൽ 2017 ൽ അതേ പേരിൽ പുറത്തിറങ്ങിയ ചൈനീസ് സിനിമയും 'സസ്‌പെക്ട് എക്‌സ്' എന്ന പേരിൽ 2008 ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രവും 2012 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം 'പെർഫെക്റ്റ് നമ്പരും' ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഹിറ്റുകളാണ്. 

തികച്ചും യാദൃശ്ചികമായാണ് ഈ പുസ്തകം ഞാൻ വായിച്ചതെങ്കിലും 2023 ഡിസംബർ മാസത്തിൽ മലയാളത്തിൽ സംവിധായകൻ ജിത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' എന്ന സിനിമ ഹിറ്റ് ചാർട്ടിലേക്ക് കയറിയതോടെ സിനിമ ഗ്രൂപ്പുകളിൽ ഈ സിനിമകളുടെ പേരും പരാമർശിക്കപ്പെട്ടു കേൾക്കുകയുണ്ടായി. തെറ്റിദ്ധരിക്കേണ്ട. നേര് സിനിമയുമായി ഈ നോവലിന് പുലബന്ധം പോലുമില്ല. ഈയടുത്ത് ഏതെങ്കിലും ചിത്രം ഹിറ്റ് ആകുമ്പോൾ അതിൻറെ മൂലകഥ ഏതെങ്കിലും കൊറിയൻ അല്ലെങ്കിൽ ഹോളിവുഡ് ചിത്രത്തിൽ നിന്ന് ചൂണ്ടിയതാണ് എന്ന ആരോപണവുമായി എന്തെങ്കിലും പറഞ്ഞിറക്കുക എന്നതൊരു പതിവായി മാറുകയാണ്. ഒരു മലയാളി സ്വന്തമായി അങ്ങനെ ഒരു ക്ലാസിക് ഉണ്ടാക്കാൻ മാത്രം കഴിവുള്ളവനാണെന്ന് സമ്മതിക്കാൻ എന്തോ ബുദ്ധിമുട്ടുള്ള ഒരുകൂട്ടം ബുദ്ധിജീവികൾ. നേര് സിനിമയെ കീറിമുറിച്ച് ബുദ്ധിമുട്ടിയപ്പോഴാണ് ഏതോ ഒരു ബുദ്ധിജീവിക്ക് ആ കണ്ടെത്തൽ നടത്താൻ സാധിച്ചത്. "ഈ പറയുന്ന ജീത്തു ജോസഫ് ഇത്ര ശ്രദ്ധിക്കപ്പെട്ടത് ദൃശ്യം സിനിമയോടെയല്ലേ? ആ സിനിമ കൊറിയൻ ചിത്രം പെർഫെക്റ്റ് നമ്പരിന്റെ അടിച്ചുമാറ്റലാണ്, ജാപ്പനീസ് ചിത്രം സസ്‌പെക്ട് എക്‌സ് ൻറെ അടിച്ചുമാറ്റലാണ്". അങ്ങനെയാണ് ആ പേര് ഈയടുത്ത് പരാമർശിക്കപ്പെട്ടത്. 

മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച സസ്‌പെൻസ് ത്രില്ലറുകളിൽ മുൻ നിരയിൽ തന്നെയുള്ള ചിത്രങ്ങളാണ് ദൃശ്യവും, ദൃശ്യം 2 വും. അതുവരെയുണ്ടായിരുന്ന ത്രില്ലറുകളിൽ നിന്നും ആ സിനിമകളെ വ്യത്യസ്തമാക്കിയ പ്രധാന പോയിൻറ്, നായകൻ കുറ്റകൃത്യത്തിലെ പ്രതിയുടെ സ്ഥാനത്താണ് എന്നതാണ്. കുറ്റം അന്വേഷിക്കുന്നതിലുള്ള ത്രില്ലല്ല പ്രേക്ഷകർ ആസ്വദിക്കുന്നത്, മറിച്ച് കുറ്റം സമർത്ഥമായി മറയ്ക്കപ്പെടുന്നതാണ് ഇവിടെ കാണുന്നത്. ഈ ഒരു സാമ്യം മാത്രമാണ് ദൃശ്യവും സസ്‌പെക്ട് എക്‌സും തമ്മിലുള്ള ആകെയുള്ള ബന്ധം. സുകുമാരക്കുറുപ്പ് കേസിന് ശേഷം എവിടെ ആരെങ്കിലും ഇൻഷുറൻസ് തുകയ്ക്കായി കൊലപാതകം നടത്തിയാലും അതെല്ലാം ചാക്കോ വധക്കേസിൻറെ കോപ്പിയടിയാണ് എന്ന് പറയുന്നതുപോലുള്ള ലോജിക് പോലും മേൽപ്പറഞ്ഞ താരതമ്യത്തിലില്ല എന്ന് നോവൽ വായിക്കുമ്പോൾ മനസിലാകും. കാരണം ഈ നോവലിൻറെ പേര് പോലെ ഇതിലെ പ്രധാന ഇതിവൃത്തം ഒരാളുടെ അഗാധമായ പ്രണയമാണ്, ആ ആൾ ആകട്ടെ ഒരു കുറ്റകൃത്യം ചെയ്തതായി സംശയിക്കപ്പെടുന്ന ആളാണ്. ആ ആൾ ആരാണ്? ആരോടാണ് അയാളുടെ പ്രണയം? അയാൾ ഏത് കുറ്റകൃത്യത്തിനാണ് സംശയിക്കപ്പെടുന്നത്? എന്തുകൊണ്ട്? ശരിക്കും അയാൾ കുറ്റവാളിയാണോ? ഇതൊക്കെയാണ് ആ നോവലിനെ ഇത്ര ജനകീയമാക്കിയത്. മേൽപ്പറഞ്ഞ ബുദ്ധിജീവികളെപ്പോലെ ഞാൻ ഈ നോവലിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് ദൃശ്യം സിനിമയുമായി താരതമ്യം ചെയ്ത് ഉത്തരം പറയാം. അത് വായിച്ചിട്ട് നിങ്ങൾക്ക് തീരുമാനിക്കാം ഇതൊരു കോപ്പിയടി ആണോ അല്ലയോ എന്ന്. 

ജോർജുകുട്ടി ആണ് നായകൻ. നായകൻ ക്രൈം ചെയ്യുന്നില്ല. പക്ഷെ ജോർജ്ജുകുട്ടിക്ക് പ്രിയപ്പെട്ടവർ ഒരു ക്രൈം ചെയ്യുന്നുണ്ട്. തികച്ചും യാദൃശ്ചികമായി, അല്ലെങ്കിൽ ഒരു വില്ലനെപ്പോലെ കടന്നുവന്ന ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ അവർക്ക് കൊല്ലേണ്ടിവരുന്നുണ്ട്. പ്രിയപ്പെട്ടവർക്ക് വേണ്ടി ജോർജുകുട്ടി ആ കുറ്റം ഒളിപ്പിക്കുന്നു. എങ്ങനെ ഒളിപ്പിച്ചു എന്ന സത്യം ജോർജുകുട്ടിക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. തൻറെ പ്രിയപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. തിയതികൾ മാറ്റിമറിച്ച്, ധ്യാനം കൂടാൻ പോയി ആ ദിവസം പുനഃ സൃഷ്ടിക്കുകവരെ ചെയ്യുന്നുണ്ട്. സമർത്ഥരായ പോലീസ് ഉദ്യോഗസ്ഥർ  ജോർജുകുട്ടിയുടെ പിന്നാലെതന്നെയുണ്ട്. പക്ഷെ അവർ വിജയിക്കുന്നില്ല. എന്തായിരിക്കാം സംഭവിച്ചത് എന്ന് അനുമാനിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. ക്രൈം ആ കുടുംബത്തിൽ നടന്നിട്ടുണ്ട് എന്ന് അവർക്ക് ഉറപ്പുമുണ്ട്. പക്ഷെ തെളിവുകളില്ലാതെ അവർ നിസ്സഹായരാണ്. അല്ലെങ്കിൽ ജോർജുകുട്ടി അവരെ നിസ്സഹായരാക്കിയിരിക്കുകയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെല്ലാം നമ്മുടെ നോവലിലെ നായകനായ ഇഷിഗാമി ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴും ഞാൻ പറയുന്നു ദൃശ്യം വേറെ സസ്‌പെക്ട് എക്‌സ് വേറെ. ജോർജുകുട്ടിയുടെ അച്ഛനായി വരും ഇതിലെ ഇഷിഗാമി. തനി ജാപ്പനീസ് രാവണൻ. തിയതികൾ മാറ്റിമറിക്കാൻ കാണിക്കുന്ന ഗിമിക്കുകളല്ല സത്യത്തിൽ ദൃശ്യത്തിൻറെ വിജയം. ഇപ്പോൾ പിടി വീഴും എന്ന് പ്രേക്ഷകർ ഉറപ്പിച്ചിരിക്കുന്ന സമയത്ത് നായകൻ നേടുന്ന ഒരു വിജയമുണ്ട്. ഒരുതരത്തിലുമുള്ള ഊഹാപോഹങ്ങൾക്ക് പോലും ഇടനൽകാതെ തനി ക്രിമിനൽ മൈൻഡിൽ രൂപംകൊടുക്കുന്ന ആ ട്വിസ്റ്റുകളാണ് സിനിമകളുടെ ഹൈലൈറ്റ്. അജ്ജാതി ഒരു കഠോര ട്വിസ്റ്റ് നോവലിലുമുണ്ട്. സസ്‌പെൻസ് - ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന പുസ്തകമാണ് ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്. 

ദൃശ്യം സിനിമ കണ്ടു എന്നത് ഈ വായനാനുഭവത്തെയും ബാധിക്കില്ല, ഈ നോവൽ വായിച്ചു എന്നത് ചലച്ചിത്രാനുഭവത്തെയും ബാധിക്കില്ല. അങ്ങനെ ഒരു വാദം കേട്ടപ്പോൾ ഈ വായനാനുഭവം എഴുതണം എന്ന് തോന്നി. ശ്രീമതി. ലക്ഷ്‌മി മോഹനാണ് മലയാളത്തിലേക്ക് വിവർത്തനം നടത്തിയിരിക്കുന്നത്. ജാപ്പനീസ് ഒറിജിനൽ കൃതിയിൽ നിന്നല്ലാതെ ഇംഗ്ലീഷ് വിവർത്തനത്തിൽ നിന്നും മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നതിനാൽ ചില പ്രയോഗങ്ങളൊക്കെ അരോചകമായിത്തോന്നി. പക്ഷെ അതൊരിക്കലും വായനയെ ബാധിച്ചില്ല. 

അവസാനവാക്ക് : നിരാശപ്പെടുത്താത്ത നല്ലൊരു വായനാനുഭവം