Monday, October 19, 2009

പാതിരാമണല്‍ ദ്വീപ്‌

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍ പതിവു തരികിടകള്‍ക്ക് വെത്യസ്തമായി എന്തെങ്കിലും ഒപ്പിക്കണം എന്ന് വിചാരിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എട്ടു കിലോ മീറ്റര്‍ ദൂരെ ഉള്ള മുഹമ്മ ബോട്ട് ജെട്ടിയില്‍ എത്തിയത്. ജീനും ഷിബുവും പ്രശാന്തും കൂടെ ഉണ്ടായിരുന്നു. ചുമ്മാ കുമരകം മുഹമ്മ ബോട്ടില്‍ കേറി കാറ്റും കൊണ്ടു പോകാം എന്ന് വിചാരിച്ചു ചെന്നപ്പോള്‍ ബോട്ട് അക്കരയ്ക്കു പോയി. ഇനി അര മണിക്കൂര്‍ കഴിയണം. അത് വരെ എങ്ങനെ സമയം കളയാം എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് അടുത്തുള്ള പാതിരാ മണല്‍ ദ്വീപ്‌ കാണുന്നത്. കുറെ നാളായിട്ട് അവിടെ പോണം പോണം എന്ന് വിചാരിക്കുമെന്കിലും പോകാന്‍ പറ്റിയിട്ടില്ല. അങ്ങനെ അടുത്ത് കിടന്ന ഒരു ബോട്ട് ചേട്ടനോട് ചാര്‍ജ് തിരക്കി. നമ്മളെ കണ്ടു ഏതോ വിദേശ കാപ്പിരികളും (അങ്ങനെയൊക്കെ തോന്നുന്ന വേഷം ആയിരുന്നു) ആണെന്ന് തോന്നിയ കൊണ്ടായിരിക്കും പുള്ളി ആ പാട്ടയുടെ വില മൊത്തത്തില്‍ പറഞ്ഞു. എന്തായാലും ഇറങ്ങി. ഇനി പോയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു അടുത്തുള്ള കസിന്‍ ചേട്ടനെ വിളിച്ചു. പുള്ളിക്കാരന്‍ പരിചയത്തില്‍ ഉള്ള ഒരു വള്ളക്കാരനെ ഏര്‍പ്പാടാക്കി തന്നു. അങ്ങേരു കടത്തു നടത്തുന്ന ആള്‍ അല്ല. കായലില്‍ കക്ക വാറന്‍ പോകുന്ന ആള്‍ ആണ്. അങ്ങനെ ആ ചെറിയ വള്ളത്തില്‍ ഒരു കിലോ മീറ്റര്‍ നടുക്കുള്ള പാതിരാ മണല്‍ ദ്വീപിലേക്ക് ഞങ്ങള്‍ യാത്രയായി. കാറ്റത്ത്‌ കായലില്‍ ചെറിയ വള്ളത്തില്‍ ഉള്ള യാത്ര നല്ല രസം ഉണ്ടായിരുന്ന കൊണ്ടു ധൈര്യം കൂടിയ ഞങ്ങള്‍ തറ ടിക്കറ്റ്‌ എടുത്തു നിലത്തു ഇരുന്നാണ് പോയത്. പിന്നെ ഒരു തമാശക്ക് അര്‍ജുനന്റെ പത്തു പേരും മുദ്രാ വാക്യം വിളി പോലെ ചൊല്ലി കൊണ്ടിരുന്നു. ഇതൊന്നും പേടി കൊണ്ടു അല്ലായിരുന്നു കേട്ടോ.





പാതിരാ മണല്‍. മുഹമ്മ കുമരകം ബോട്ട് യാത്ര ചെയ്തിട്ടുള്ളവരും തണ്ണീര്‍മുക്കം ബണ്ടിലൂടെ യാത്ര ചെയ്യുന്നവരും കണ്ടിട്ടുള്ള മനോഹരമായ കൊച്ചു ദ്വീപ്‌. ആലപ്പുഴ കോട്ടയം ജില്ല കളുടെ നടുക്ക് ആണ് അത്. ആലപ്പുഴയില്‍ വനം ഇല്ല എന്ന് പറയുന്ന കൊണ്ടു, അത് കോട്ടയത്തിനു അവകാശപ്പെട്ട സ്ഥലം ആണെന്ന് മനസിലാക്കാം. ശവലിയാര്‍ അന്ത്രപ്പര്‍ എന്ന ആളുടെ സ്വന്തം ആയിരുന്ന ആ ദ്വീപില്‍ പത്തോളം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇപ്പോള്‍ അവരെ എല്ലാം കരയിലേക്ക് മാറ്റി താമസിപ്പിച്ചതിനാല് വിജനം ‍ആണ് ആ സ്ഥലം. സൈബീരിയന്‍ കൊക്ക് ഉള്പ്പെടെ ഉള്ള ദേശാടന കിളികളുടെ പ്രിയപ്പെട്ട സ്ഥലം ആണ് ഇതു.

















ഇപ്പോള്‍ ഈ സ്ഥലം സര്‍ക്കാര്‍ അധീനതയില്‍ ആണ്. കഴിഞ്ഞ വര്ഷം ഈ ദ്വീപ്‌ സ്വകാര്യ റിസോര്‍ട്ട് പണിയാന്‍ താജ് ഗ്രൂപ്പിന് പാട്ടത്തിനു കൊടുത്തു. ഈ സൌന്ദര്യവും ഏകാന്തതയും ആ ദ്വീപിനു നഷ്ട്ടപ്പെടാന്‍ അധിക സമയം വേണ്ടി വരില്ല എന്ന് തോന്നുന്നു.

Monday, October 12, 2009

ഉടായിപ്പ് പോലീസും ഗതി കെട്ട കള്ളനും

ഞാന്‍ സ്കൂളില്‍ ചേര്‍ന്ന സമയത്തു പൊള്ളേത്തൈ സ്കൂളിലെ എല്‍ പി, യു പി ക്ലാസുകാരുടെ ഔദ്യോഗിക കായിക വിനോദം ആയിരുന്നു കള്ളനും പോലീസും കളി. ഒന്നാം ക്ലാസ് തുടങ്ങി അധികം താമസിയാതെ തന്നെ ഞങ്ങളുടെ ക്ലാസുകാരും ഒരു ഫ്രാഞ്ചെസ്സി തുടങ്ങി. ഉപ്പുമാങ്ങാ ഭരണി പോലെ ഇരുന്നിരുന്ന എനിക്ക് കള്ളനും പോലീസും കളിയില്‍ എന്താ കാര്യം എന്ന് ചില അസൂയ്യക്കാര്‍ ചോദിച്ചേക്കാം. ഒന്നുകില്‍ ഓടിച്ചിട്ട്‌ കള്ളനെ പിടിക്കണം അല്ലെങ്കില്‍ പോലീസിന്റെ കയ്യില്‍ പെടാതെ ഓടി രക്ഷപ്പെടണം. അന്നത്തെ ഒരു ശാരീരിക അവസ്ഥ വെച്ചു എനിക്ക് ഇതു രണ്ടും പറ്റില്ലായിരുന്ന കൊണ്ടു അവരെ കുറ്റം പറയാനും പറ്റില്ല. പക്ഷെ കളിയില്‍ എനിക്കായിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്കെറ്റ്‌. പ്രധാനമായും മൂന്നു കാരണങ്ങള്‍ ആണ് അതിനുള്ളത്. ഒന്നു എന്റെ ശരീരം തന്നെ. പട്ടണപ്രവേശവും എം എന്‍ ബാലകൃഷ്ണനും ഒക്കെ നിറഞ്ഞു നില്ക്കുന്ന സമയം. ആ മണ്ടന്മാരുടെ വിചാരം ഈ തടി മുഴുവന്‍ ബലം ആണെന്നായിരുന്നു. ബലൂണില്‍ വെള്ളം നിറച്ച പോലെ ആണെന്നുള്ള സത്യം എനിക്കല്ലേ അറിയാവൂ. എന്നാലും കിട്ടിയ അവസരം ഞാന്‍ വിട്ടു കൊടുത്തില്ല. ഇന്നലെ മസില് പിസിച്ചു നോക്കിയപ്പോള്‍ ഷര്‍ട്ടിന്റെ കൈ കീറിപ്പോയി, ഇപ്പോള്‍ മസില് കാരണം വിരല് കൊണ്ടു പല്ലു തേക്കുവാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നിന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കാരണങള്‍, സ്കൂളിന് മതില്‍ ഇല്ല എന്നുള്ളതും എന്റെ വീട് ആണ് സ്കൂളിന്റെ ഏറ്റവും അടുത്തുള്ളത് എന്നതും ആയിരുന്നു. കള്ളന്മാര്‍ക്ക് എവിടെ വേണേലും ഒളിക്കാം. ക്ലാസ്സില്‍ കേറുന്നതിനുള്ള ബെല്‍ അടിക്കുന്നതിനു മുന്പ് സുല്ലിട്ടു തിരിച്ചു വന്നാല്‍ മതി. വീട് അടുത്തായ കൊണ്ടു അവിടെ എന്നെ പോലെ അറിയാവുന്ന ആരും ഇല്ല. എല്ലാ ഒളി സംകേതങ്ങളും എനിക്കറിയാം. അങ്ങനെ മൊത്തത്തില്‍ എനിക്കൊരു കൊള്ള തലവന്‍/ഇന്‍സ്പെക്ടര്‍ റോള്‍ ആയിരുന്നു. അധികം അനങ്ങണ്ട. നിര്‍ദേശങ്ങള്‍ കൊടുത്താല്‍ മതി. വേറെ ഒരു ഗുണം എന്ന് വെച്ചാല്‍ ഈ രണ്ടു റോള്‍ ആണേലും തോക്ക് കൈവശം വെക്കാം. പ്രധാനമായും മൂന്നു വിധത്തില്‍ ഉള്ള തോക്ക് ആണ് ഉള്ളത്. മടക്കിയിട്ടു കല്ലിട്ടു വെടി വെക്കുന്നത്, പൊട്ടാസ് വെച്ചു പൊട്ടിക്കുന്നത്, പിന്നെ വെള്ളംചീറ്റി തെറിപ്പിക്കുന്നത്. പള്ളിയിലെ പെരുന്നാള്‍ ആണ് പ്രധാനമായും ആയുധങ്ങള്‍ സംഭരിക്കുന്ന സമയം.

ഇരുപതാം നൂറ്റാണ്ട് സിനിമ ഇറങ്ങിയ സമയത്തു ഡീലക്സ് നോട്ടു ബുക്കിന്റെ പുറം പേജില്‍ മോഹന്‍ ലാല്‍ ഒരു തോക്കും പിടിച്ചു നില്ക്കുന്ന ഒരു പടം ഉണ്ടായിരുന്നു. എന്റെ അന്നത്തെ ഒരു ചിരകാല അഭിലാഷം ആയിരുന്നു ആ ചെറിയ തോക്ക് ഒരെണ്ണം ഒപ്പിക്കണം എന്നുള്ളത്. ആലപ്പുഴ ചിരപ്പിനു പോയപ്പോള്‍ ആണ് ഞാന്‍ ആ തോക്ക് കടയില്‍ കാണുന്നത്. കളര്‍ പച്ച ആണെന്നെ ഉള്ളൂ.(ലാലിന്റെ കയ്യില്‍ ഉള്ള തോക്ക് കറുപ്പാണ് ). ഞാന്‍ കടക്കാരനോട് കറുപ്പ് തോക്കുണ്ടോ എന്ന് ചോദിച്ചു. പെട്ടെന്ന് മനസിലാകാന്‍ ആ സിനിമയില്‍ മോഹന്‍ ലാലിന്റെ കയ്യില്‍ ഉണ്ടായിരുന്നത് എന്നും കൂടെ പറഞ്ഞു. അപ്പോള്‍ അയാള്‍ മുഘത് പരമാവധി വിഷമം വരുത്തി പറഞ്ഞു. "കറുപ്പ് കളറില്‍ ഉണ്ടായിരുന്നതാണ് സിനിമക്കു കൊണ്ടു പോയത്. ഇതു അതിന്റെ പച്ച. ഇനി കറുപ്പ് ഇറക്കാന്‍ സിനിമാക്കാര്‍ സമ്മതിക്കില്ല".എനിക്ക് അതൊട്ടും വിശ്വാസം വന്നില്ല. അപ്പോള്‍ അയാള്‍ വിശദീകരിച്ചു തന്നു. സിനിമയില്‍ മോഹന്‍ലാല്‍ സുരേഷ് ഗോപിയെ വെടിവേക്കുന്നത് ഇതില്‍ ചുവപ്പ് കളര്‍ വെള്ളം നിറച്ചിട്ടാ. ഇതൊക്കെ അല്ലെ സിനിമയിലെ നമ്പരുകള്‍. അയാള്‍ അതില്‍ വെള്ളം നിറച്ചു ചീട്ടിച്ചു കാണിച്ചു. ശെരിയാണ് കളര്‍ ഇല്ലെന്നെ ഉള്ളൂ. അങ്ങനെ അഭിമാനത്തോടെ അയാള്‍ പറഞ്ഞ വില കൊടുത്തു ആ തോക്കും മേടിച്ചു സാഗര്‍ ഏലിയാസ്‌ ജാക്കി ആയി ഞാന്‍ വീട്ടിലെത്തി. തോക്കിന്റെ വില കേട്ട അച്ഛന്‍ എന്റെ ബമ്പര്‍ ജാക്കി ലിവറിനു അടിച്ച് തകര്‍ത്തില്ലെന്നെ ഉള്ളൂ. അന്ന് രാത്രി ഞാന്‍ നാളെ സ്കൂളില്‍ നടത്താന്‍ പോകുന്ന പരക്രമത്തെ ക്കുറിച്ചും അത് കണ്ടു എല്ലാവരും ഞെട്ടുന്നതും കണ്ടാണ്‌ ഞാന്‍ ഉറങ്ങിയത്. നേരം വെളുത്തപ്പോള്‍ തന്നെ എനിക്ക് ഒരു ബുദ്ധി തോന്നി. പുറത്തേക്ക് ചീറ്റുന്ന വെള്ളത്തിന്‌ ചോരയുടെ നിറം കൂടെ ഉണ്ടെങ്കില്‍ കാര്യം കുശാലായി. ഒരു ഇഷ്ട്ടിക ഉറച്ചു എടുത്താല്‍ മതിയാകും. പക്ഷെ ഇഷ്ട്ടിക വേണമെങ്കില്‍ ഇനി വീട് പൊളിക്കണം. അത് ബുദ്ധിമുട്ടാകും എന്ന കൊണ്ടു തല്ക്കാലം അല്‍പ്പം മുളകുപൊടി കലക്കി തോക്കില്‍ ഒഴിച്ച് കൊണ്ടു പോയി. ഇന്റര്‍വെല്‍ സമയം ആയി. കള്ളന്മാരുടെ ഇടയിലേക്ക് ഇരുപതാം നൂറ്റാണ്ടിലെ തോക്കുമായി ഞാന്‍ ചാടി വീണു. കൊള്ള തലവന്മാരായ പ്രദീപിന്റെം ജോഷീടെം നേരെ സ്റ്റൈലില്‍ ഒരു വെടി. രണ്ടുപേരും അയ്യോ അമ്മേ.എന്നൊക്കെ വിളിച്ചു കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി. വെള്ള യുനോഫോരം ഷര്‍ട്ടില്‍ ഒക്കെ ചുവപ്പ് കളര്‍. അവന്മാര്‍ മുഖം പൊത്തി അലറുന്നു. ആഹ എന്തൊരു ഒറിജിനാലിറ്റി . എനിക്കങ്ങു ബോധിച്ചു. സഹ പോലീസുകാര്‍ ഒക്കെ എന്നെ അഭിനന്ദിച്ചു. മറ്റവന്മാര്‍ ആണേല്‍ മുടിഞ്ഞ നിലവിളി. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്‌. ദൈവമേ ഇവന്മാരുടെ കണ്ണില്‍ എങ്ങാനും മുളകുപൊടി പോയോ?. പിന്നെ നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു. തൊണ്ടിയോടെ എന്നെ സാറന്മാര്‍ പൊക്കി. ആ ഒരു സംഭവത്തോടെ സ്കൂളില്‍ മാരകായുധങ്ങള്‍ കൊണ്ടു വരുന്നതു നിരോധിച്ചു. അങ്ങനെ പൊള്ളേത്തൈ സ്കൂളിലെ നിയമങ്ങളില്‍ ഒട്ടുമിക്കതും എഴുതപ്പെട്ടത് ഞാന്‍ കാരണം ആയിരുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും നേരിട്ടു ഇതുവരെ ഒരു കള്ളനെ കാണാന്‍ ഉള്ള അവസരം പൊള്ളേത്തൈ നിവാസികള്‍ക്ക് ഉണ്ടായിട്ടില്ലയിരുന്നു. ഞങ്ങളുടെ ക്രമ സമാധാന നിലയിലെ മെച്ചമാണോ അതോ സാമ്പത്തിക നിലയുടെ കുഴപ്പം ആണോ എന്ന് ചോദിച്ചേക്കരുത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവം ഉണ്ടാകുന്നത്. വെളുപ്പിന് നാള് മണിക്ക് വള്ളം ഇറക്കാന്‍ കടപ്പുരത്തെക്ക്‌ പോയ ജെയിക്കന്‍ ചേട്ടന്‍ ആണ് ആദ്യം കാണുന്നത്. എന്റെ വീടും കടലും തമ്മില്‍ അര കിലോ മീറ്റര്‍ വെത്യസമേ ഉള്ളൂ എങ്കിലും അവിടെ എത്താന്‍ മൂന്നു ചെറിയ പാലം കടക്കണം. പുള്ളിക്കാരന്‍ രാവിലെ തുഴയും തോളത്തു വെച്ചു പടിഞ്ഞാറോട്ട് ആഞ്ഞു നടക്കുകയായിരുന്നു. ഇന്നു ഒരു ആയിരം രൂപയുടെ പണി ഉണ്ടെങ്കില്‍ അത് എങ്ങനെ തീര്‍ക്കണം എന്ന് ആലോചിച്ചു മൂന്നാമത്തെ പാലം ഇറങ്ങി വളവു തിരിഞ്ഞ ജെയിക്കന്‍ ചേട്ടന്‍ ഞെട്ടിപ്പോയി. മുന്‍പില്‍ അതാ ഒരു ജിംഗാമി. നല്ല ശരീരം. കറുപ്പ് നിറം. അരയില്‍ ഒരു കറുപ്പ് മുണ്ട്. മേത്ത് ആസകലം എണ്ണ പുരട്ടിയിരിക്കുന്നു. രണ്ടുപേരും പരസ്പരം ഒരു മിനുറ്റ്‌ അന്യോന്യം നോക്കി നിന്നു. ജെയിക്കന്‍ ചേട്ടന്‍ പട്ടാളക്കാര്‍ തിരിഞ്ഞു നടക്കുന്ന പോലെ നേരെ തിരിഞ്ഞു കിഴക്കോട്ടും കള്ളന്‍ വാണം വിട്ടപോലെ പടിഞ്ഞാറോട്ടും ഓടി. വീട്ടില്‍ ചെന്നു കയറിയ ജെയിക്കന്‍ ചേട്ടന്‍ കട്ടിലില്‍ കിടന്നിട്ടു പൊങ്ങിയത് പത്താം ദിവസം ആണ്.

"അപ്പാ, പെടുക്കണം" എന്നും പറഞ്ഞു ചിണുങുന്ന മകന്‍ ജോസൂട്ടനേം എടുത്തു കൊണ്ടാണ് ലോനപ്പന്‍ ചേട്ടന്‍ നട്ട പാതിരാക്ക്‌ പുറത്തിറങ്ങിയത്. മകനെ വാതുക്കല്‍ നിര്ത്തി തല നിവര്‍ത്തി നോക്കിയ ലോനപ്പേട്ടന്‍ കണ്ടത് മുറ്റത്ത്‌ നിക്കുന്ന കള്ളനെ ആണ്.വേഷം പഴയത് തന്നെ.പിന്നെ ആലോചിച്ചില്ല പുള്ളിക്കാരന്‍ നേരെ ചാടി വീടിന്റെ അകത്തു കേറി വാതിലിന്റെ രണ്ടു കുറ്റിയും ഇട്ടു . ജോസൂട്ടന്‍ പെടുതിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ അപ്പനുമില്ല മുന്‍പില്‍ കള്ളനുമില്ല. അവസാനം കൊച്ചിന്റെ കരച്ചില്‍ കേട്ടാണ് ലോനപ്പന്‍ ചേട്ടന്റെ ഭാര്യ വാതില്‍ തുറന്നു കൊച്ചിനെ അകത്തു കയറ്റിയത്.

ഇങ്ങനെ നാട്ടുകാരേം പേടിപ്പിച്ചു നടന്നാല്‍ ശരിയാകില്ല എന്ന് തോന്നിയ കൊണ്ടായിരിക്കണം കള്ളന്‍ നാട്ടിലെ ഒരുമാതിരി വലിയ വീടായ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചത്. പഴയ മോഡല്‍ വീടാണ്. അത് കൊണ്ടു ഓടു പൊക്കി കേറാന്‍ എളുപ്പം ആണ്. പിന്നെ മച്ചും കാണും. നാട്ടില്‍ ആകെ ഉള്ള ഒരു കാറ് മുതലാളി ആണ് കടവിലെ പിള്ള സാര്‍. എട്ടു മണി ആയി എന്ന് പള്ളിയിലെ കപ്പ്യാര്‍ അറിയുന്നത് പുള്ളിക്കാരന്‍ തന്റെ പ്രീമിയര്‍ പത്മിനി റൈസ് ചെയ്യുന്ന ഒച്ച കേട്ടാണ്‌. അത് കേട്ടാണ് പുള്ളി എട്ടുമണിക്കുള്ള പള്ളി മണി അടിക്കുന്നത്. അങ്ങനെ കള്ളന്‍ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചു. തെക്കേ മുറിയില്‍ ആണ് പിള്ളയും പെണ്ണുമ്പിള്ളയും കിടക്കുന്നതെന്നും ആ മുറിയില്‍ ആണ് അലമാര എന്നും കള്ളന്‍ മനസിലാക്കിയിരുന്നു.

രാത്രി കള്ളന്‍ തെക്കേ മുറിയുടെ മുകളിലെ ഓടു പൊക്കി പതുക്കെ താഴേക്ക്‌ ഇറങ്ങി. മച്ചിന്റെ മുകളില്‍ കാന് കുത്തിയതും കാലിന്റെ അടിയില്‍ നിന്നും എന്തോ വഴുതി പോയ പോലെ. ഒപ്പം ഒരു സീല്‍ക്കാരവും കാലില്‍ ഒരു കൊത്തും. കള്ളന്‍ ഉടനെ കയ്യില്‍ കരുതിയിരുന്ന ചെറിയ ടോര്‍ച്ചു എടുത്തു തെളിച്ചു നോക്കി. കടിയും കഴിഞ്ഞു പാട്ടും പാടി പോകുന്നു ഒരു മൂര്‍ഘന്‍. കള്ളന്റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. ആലോചിച്ചു നില്ക്കാന്‍ സമയവും ഇല്ല. കള്ളന്‍ നേരെ തെക്കേ മുറിയിലോട്ട് ഇറങ്ങി. ഉറങ്ങിക്കിടക്കുന്ന പിള്ള ചേട്ടനെ തോണ്ടി വിളിച്ചു. ഉറക്കത്തില്‍ ജഗതി നോക്കുന്ന പോലെ പിള്ള പതുക്കെ തിരിഞ്ഞു നോക്കി. പെട്ടെന്ന് മനസിലാകാന്‍ കള്ളന്‍ മുഖത്തേയ്ക്ക് ടോര്‍ച്ച്‌ അടിച്ച് വെച്ചിട്ട് പറഞ്ഞു. "ചേട്ടാ കള്ളനാ." കീയോ എന്നൊരു ഞരക്കം മാത്രം പുറപ്പെടുവിച്ചു കൊണ്ടു പിള്ള ചേട്ടന്‍ ചരിഞ്ഞു. കള്ളന്‍ വീണ്ടും തോണ്ടാന്‍ തുടങ്ങി. ഒച്ച കേട്ടാണ് പിള്ളയുടെ ഭാര്യ സുമതി ചേച്ചി കണ്ണ് തുറക്കുന്നത്. ചേച്ചിയെ കണ്ടു കള്ളന്‍ വീണ്ടും പരിചയപ്പെടുത്തി. "ചേച്ചീ കള്ളനാ.പാമ്പ് കടിച്ചു. രക്ഷിക്കണം" ചേച്ചി തന്റെ കണവനേയും കള്ളനെയും മാറി മാറി നോക്കി. പിന്നെ നാടു നടുങ്ങുമാര്‍ ഉച്ചത്തില്‍ അലറി. "അയ്യോ കള്ളന്‍ കയറിയേ. ഓടി വായോ" കള്ളന്‍ വിട്ടു കൊടുക്കുമോ. അവനും അലറി. "അയ്യോ പാമ്പ് കടിച്ചേ. ഞാനിപ്പം ചാകുമേ" ആറ്റ് നോറ്റ് കിട്ടിയ കള്ളനെ തല്ലണോ അതോ രക്ഷിക്കാനോ എന്നറിയാതെ നാട്ടുകാര്‍ അന്തം വിട്ടു നിന്നു. അവസാനം കള്ളനെ ആശുപത്രിയില്‍ കൊണ്ടു പോകാം എന്ന് തീരുമാനിച്ചു. കള്ളനെ പൊക്കി കാറിലിട്ടു. അത്യാവശ്യം ആണെന്ന് പറഞ്ഞാല്‍ പദ്മിനി ഓടില്ലല്ലോ ? അവസാനം പാതിരാത്രി അരകിലോ മീറ്റര്‍ കാറും തള്ളികൊണ്ട് നാട്ടുകാര്‍ ഓടി. ആശുപത്രിയില്‍ കള്ളന്റെ ചെലവ് പിള്ള സാര്‍ ഏറ്റു. അങ്ങനെ നാട്ടില്‍ എത്തിയ കടിഞ്ഞൂല്‍ കള്ളനെ ഇതു പോലെ സ്വീകരിച്ച നാട്ടുകാര്‍ വേറെ എവിടെ ഉണ്ടാകും

Monday, October 5, 2009

പോയവര്‍ക്ക് പോയി....

ഓരോ ദുരന്തങ്ങളും നമ്മുടെ മനസ്സില്‍ വിങ്ങുന്ന വേദനകളായി നിറഞ്ഞു നില്ക്കും. പക്ഷെ എത്ര കാലം?. കാലം എന്ന മഹാ മാന്ത്രികന്‍ മറവി എന്ന മാജിക്കാല്‍ അതെല്ലാം തുടച്ചു മാറ്റും. എന്റെ ഓര്‍മയില്‍ ആദ്യം ഓടി വരുന്ന ഒരു ദുരന്തം ആണ് പെരുമന്‍ തീവണ്ടി അപകടം. അന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചതായിരുന്നു മേലില്‍ തീവണ്ടിയില്‍ കയറില്ലെന്ന്. ഇപ്പോള്‍ ഓരോ ആഴ്ചയും അതേ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും ആ ദുരന്തം ഞാന്‍ ഓര്‍ക്കാറില്ല.
ഞാന്‍ നേരില്‍ കണ്ട ആദ്യ ദുരന്ത രംഗം ആയിരുന്നു കുമരകം അപകടം. ഒരു ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഇടിത്തീ പോലെ ആ വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത്. ചാനലുകള്‍ മത്സരിച്ചു മരണ സംഘ്യ കൂട്ടി കാണിച്ചു കൊണ്ടിരുന്നു. ഒരു കൂട്ടര്‍ പത്തെന്നു പറയുമ്പോള്‍ അടുത്ത ചാനലുകാരന്‍ ഒന്നു കൂട്ടി പതിനൊന്നു എന്ന് പറയും. ദിന രാത്രങ്ങള്‍ ഉറക്കമിളച്ചു നല്ലൊരു ഭാവി ഉണ്ടാക്കാന്‍ PSC പരീക്ഷ എഴുതാന്‍ പോയ ഒരു പറ്റം ചെറുപ്പക്കാര്‍, എത്രയോ മാതാ പിതാക്കാന്‍ മാരുടെ പ്രതീക്ഷകള്‍ ആണ് അന്ന് വേമ്പനാട്ടു കായലില്‍ അസ്തമിച്ചത്. ഞാനും ഒരു കൂട്ടുകാരനും കൂടെ ബോട്ട് ജെട്ടിയില്‍ ചെല്ലുമ്പോള്‍ അങ്ങ് അകലെ ആയി ചത്തു മലച്ച ഒരു മത്സ്യം പോലെ ആ ബോട്ട് കിടപ്പുണ്ടായിരുന്നു.


കഴിഞ്ഞ മാസം വരെ ആ ബോട്ട് ആലപ്പുഴ യാര്‍ഡില്‍ കിടപ്പുണ്ടായിരുന്നു. ചിത്രത്തില്‍ നടുക്ക് കിടക്കുന്നതാണ് കുമരകത്തെ വില്ലന്‍. അടുത്തിടെ അതും അവര്‍ ലേലം ചെയ്തെന്നു കേട്ടു. ആ ഇനത്തിലും നല്ലൊരു തുക ജല ഗതാഗത വകുപ്പിന് കിട്ടി. ഇപ്പോള്‍ ഇതാ വീണ്ടും ഒരു ബോട്ട് അപകടം. ഇത്തവണ നമ്മുടെ അതിഥികള്‍, ദൈവത്തിന്റെ സ്വന്തം നാടു കാണാന്‍ വന്ന അന്യ നാട്ടുകാര്‍. ടൂറിസം വകുപ്പിന്റെ പരസ്യം ഒട്ടും പിഴച്ചിട്ടില്ല. കേരളം കാണാന്‍ വന്നവര്‍ ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലാ....അങ്ങ് സ്വര്ഗത്ത്. അതിഥി ദേവോ ഭവഃ എന്ന് പറയാറുള്ള നമുക്കു അഭിമാനിക്കാം.

ഈ കോലാഹലങ്ങള്‍ എത്ര നാളേക്ക്? തേക്കടിയും കുമരകവും ഒക്കെ ആവര്‍ത്തിച്ചിട്ടും ആരുടേയും കണ്ണ് തുറക്കാത്തത് എന്തെ ? ഈ നിലവിളികള്‍ ആരും കേള്‍ക്കാത്തത് എന്തെ? പോയത് ആര്‍ക്കാ.അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കര്‍ക്കും. അവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍....

കഴിഞ്ഞ ദിവസം പുന്നമട R ബ്ലോക്കില്‍ നിന്നും കണ്ട ഒരു കാഴ്ച. ബോട്ടിന് മുകളില്‍ ഇരുന്നുള്ള ഈ യാത്ര പണ്ടേ നിരോധിച്ചതാണ്. പക്ഷെ അത് പണ്ടല്ലേ..ആര് ചോദിയ്ക്കാന്‍. ഇതു കണ്ടാല്‍ തോന്നും, താഴെ ഇരുന്നുള്ള യാത്ര ആണ് നിരോധിചിരിക്കുന്നെ എന്ന്.


ഇനിയും ഒരു ദുരന്ത വാര്‍ത്ത കൂടി കേള്‍ക്കാന്‍ ഇട വരാതിരിക്കട്ടെ. ചെറിയ ചെറിയ തെറ്റുകള്‍ ആണ് വലിയ വലിയ ദുരന്തങ്ങളിലേക്ക്‌ നമ്മളെ കൂട്ടി കൊണ്ടു പോയിട്ടുള്ളത്. ആ സത്യം അറിയാവുന്ന നമുക്കു ചെറിയ ചെറിയ ആ തെറ്റുകള്‍ തിരുത്തി കൂടെ? തേക്കടിയില്‍ മരിച്ചത് പ്രത്യേകിച്ച് ആരുടേയും അതിഥികളല്ല . കേരളീയര്‍ എന്ന നിലയില്‍ അവര്‍ നമ്മുടെ ഓരോരുത്തരുടെയും അതിഥികളാണ്. ആ നിലക്ക് നമുക്കും ആരെയും പഴി ചാരി കൈ കഴുകാനാവില്ല.