Tuesday, December 29, 2009

മര്‍ത്ത്യജന്മം ക്ഷണഭംഗുരം



ഓണം, ക്രിസ്മസ്, ആഘോഷങ്ങള്‍ ഏതും ആയിക്കൊള്ളട്ടെ നീ പോലും അറിയാതെ നീ ഞങ്ങളുടെ ഭാഗം ആയി മാറുകയായിരുന്നു.






കൂട്ടുകാരും ഒത്തുള്ള നിമിഷങ്ങള്‍ നീ ഏറ്റവും ആസ്വദിക്കുന്ന നിമിഷങ്ങള്‍ ആണെന്ന് നീ നമ്മള്‍ അവസാനം കണ്ടപ്പോളും പറഞ്ഞു. അതുകൊണ്ട് തന്നെ ആണോ നീ ഈ ലോക വാസം വെടിയാന്‍ കൂട്ടുകാരുമായുള്ള നിമിഷം തന്നെ തിരഞ്ഞെടുത്തത്??നിശ്ചലം ആയ നിന്റെ ശരീരം ഞങ്ങളെ ഏല്‍പ്പിച്ചു നിന്റെ ആത്മാവ് പോകുമ്പോള്‍ നീ എന്തെ ഞങ്ങളെ പറ്റി ഓര്‍ത്തില്ലാ??മനസ്സില്‍ നിന്റെ ആ ചിരിക്കുന്ന മുഖം മാത്രം സൂക്ഷിക്കുന്ന ഞങ്ങള്ക്ക് ഒരിക്കലും ഒരു ആദരാഞ്ജലി നിനക്കു തരാന്‍ ആകില്ല സുഹൃത്തേ.





രണ്ടു ദിവസം മുന്പ് രാത്രി വരെ കൂടെ ക്രിസ്മസ് ആഘോഷിച്ചു പിരിഞ്ഞ ഞങ്ങളുടെ പ്രിയ സ്നേഹിതന്‍, ബിജു സാര്‍, ഈ പോസ്റ്റ് ഞാന്‍ എഴുതുമ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ ആണ്. കഴിഞ്ഞ ശനിയാഴ്ച ടൂര്‍ പോയ സമയത്തു പോത്തുണ്ടി ഡാമില്‍ നിന്നും വീണു ഉണ്ടായ അപകടത്തില്‍ അദ്ദേഹം ഞങ്ങളെ വിട്ടു പോയി.

Thursday, December 10, 2009

പരിശുദ്ധ വെള്ളരിക്ക.

അങ്ങനെ ഡിസംബര്‍ വന്നെത്തി. വൃശ്ചിക കുളിരും ധനുവത്തിലെ മഞ്ഞും ഒത്തു വരുന്ന ഈ മാസം പൊള്ളേത്തൈക്കാരെ സംബന്ധിച്ച് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌. മണ്ഡല കാലം, ക്രിസ്മസ്, പിന്നെ പൊള്ളേത്തൈയുടെ തിലക കുറി ആയ പൊള്ളേത്തൈ പള്ളിയിലെ പെരുന്നാള്‍, പൊള്ളേത്തൈ സ്കൂളിലെ പത്തു ദിവസത്തെ അവധി അങ്ങനെ പലതു കൊണ്ടും. എനിക്കാണെങ്കിലോ ഒട്ടനവധി കൌതുകങ്ങളും ആയിട്ടാണ് ഈ മാസം വരുന്നതു. രാവിലെ നിര്‍മാല്യം തൊഴാന്‍ പോകണ്ടതു കാരണം വെളുപ്പിനെ എഴുന്നേല്‍ക്കണം. വീടിനു പുറത്തേക്ക് ഇറങ്ങിയാല്‍ നല്ല തണുപ്പും. കുളിക്കാന്‍ കുളക്കരയില്‍ പോയി കുറെ നേരം ആലോചിച്ചു നില്‍ക്കണം. നാല് കിലോമീറ്റര്‍ അകലെയുള്ള നാഷണല്‍ ഹൈവയില്‍ കൂടെ പാണ്ടി ലോറികള്‍ പോകുന്ന ഒച്ച വളരെ കൃത്യമായിട്ട്‌ കേള്‍ക്കാം. അത് പോലെ തന്നെ അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് ഉള്ള മാരാരിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ കാത്തു കിടക്കുന്ന ട്രെയിന്‍ ഹോണ്‍ അടിക്കുന്ന കേട്ടാല്‍, അപ്പുറത്തെ വാവച്ചന്‍ ചേട്ടന്റെ വീട്ടില്‍ നിന്നാണ് വരുന്നതു എന്നെ തോന്നൂ. മാരാരിക്കുളം അമ്പലത്തില്‍ നിന്നും, പ്രീതി കുളങ്ങര അമ്പലത്തില്‍ നിന്നും, കോര്തുശ്ശേരി അമ്പലത്തില്‍ നിന്നും സുബ്ബ ലക്ഷ്മിയുടെ കൌസല്യാ സുപ്രഭാതം വാശിക്ക് കാതിലേക്ക് എത്തിക്കൊണ്ടിരിക്കും.പകലൊക്കെ ഈ ഒച്ചകള്‍ എവിടെ പോണോ എന്തോ? കുളിക്കാന്‍ കുളത്തിലേക്ക്‌ ഇറങ്ങുമ്പോള്‍ ആണ് അടുത്ത കൌതുകം. ഈ തണുപ്പിലും കുളത്തിലെ വെള്ളത്തിന്‌ ഒരു ഇളം ചൂടു ഉണ്ടാകും.വീട്ടിലെ കുളത്തില്‍ മാത്രം അല്ല നാട്ടിലെ സകല അമ്പല കുളത്തിലും ഈ പ്രതിഭാസം ഉണ്ടെന്നു പിന്നീട് അറിഞ്ഞു. ഡിസംബറിന്റെ ഓരോ ലീലാ വിലാസങ്ങളെ!!!.


ഞാന്‍ ആദ്യം പറയാന്‍ പഠിച്ച ഇംഗ്ലീഷ് വാക്കുകളില്‍ ഒന്നു ആയിരുന്നു 'Mighty' എന്നത്. സ്കൂള്‍ ഗ്രൌണ്ടിലെ ചേട്ടന്മാരുടെ ക്ലബ്ബിന്റെ പേരു ആയിരുന്നു അത്. 'മൈറ്റി കോര്‍ട്ട്' എന്നായിരുന്നു സ്കൂള്‍ ഗ്രൌണ്ട് അറിയപ്പെട്ടിരുന്നത്. അത് പറഞ്ഞു പറഞ്ഞു മൈറ്റി കോട്ട എന്ന് ആയി തീര്ന്നു. എല്ലാ ദിവസവും വൈകിട്ട് നേരെ കോട്ടയിലേക്ക് വിടും. (ഏഷ്യാഡ് വോളി ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ഏഷ്യാഡ് ഉദയന്‍ ചേട്ടന്‍ ഒക്കെ ആ കോര്‍ട്ടില്‍ കളിച്ചു തെളിഞ്ഞവരായിരുന്നു) ചേട്ടന്മാര്‍ കളിയ്ക്കാന്‍ വരുന്നതിനു മുന്പ് ഞങ്ങളുടെ കുട്ടി പട്ടാളം ഉത്തളങ്ങ ബാറ്റും പത്തല്‍ സ്ടംപും ഒക്കെ ആയി ക്രിക്കറ്റ് കളിയ്ക്കാന്‍ ഇറങ്ങും. കഷ്ട്ടിച്ചു ഒരു കളി കളിയ്ക്കാന്‍ ഉള്ള അവസരം കിട്ടിയേക്കും. അത് കഴിയുമ്പോള്‍ ചേട്ടന്മാര്‍ വന്നു സ്ടുംപ് ഊരും. പിന്നെ എല്ലാം നിരന്നു ഇരുന്നു കളി കാണും.കൂട്ടത്തില്‍ നന്നായി കളിക്കുന്ന കുട്ടനെയും, കാഴ്ചപ്പാടിനെയും ഒക്കെ ചേട്ടന്മാര്‍ കളിയ്ക്കാന്‍ കൂട്ടും. നമുക്കു മണ്ണില്‍ റണ്‍സ് എഴുതല്‍ ആണ് പണി. അതെങ്ങാന്‍ തെറ്റിയാല്‍ ചിലപ്പോള്‍ ബോളിനു ഏറിയും കിട്ടും.


ക്രിസ്മസ് ആയാല്‍ പിന്നെ കരോളിനു ഉള്ള തയ്യാറെടുപ്പ് ആണ്. ക്യാപ്ടന്‍ ആയ കാഴ്ചപ്പാട് സജി ആണ് എല്ലാം ചെയ്യുന്നത്. നമ്മള്‍ സഹായിച്ചാല്‍ മതി. കരോളിനു കൊണ്ടു നടക്കാന്‍ പറ്റിയ ഒരു പുല്‍ക്കൂട്‌ ഉണ്ടാക്കല്‍ ആണ് പ്രധാന പണി. TV യുടെ കൂടിന്റെ അത്രയും ഉള്ള ഒരെണ്ണം ആണ് ഉണ്ടാക്കണ്ടത്. ഓക്ക് എന്ന ചെടിയുടെ കമ്പ് ആണ് ഉപയോഗിക്കുന്നത്. അത് കാണാന്‍ കരിമ്പ്‌ പോലെ ഇരിക്കും എങ്കിലും തരിമ്പു പോലും ഗുണമില്ലെന്ന് ചവച്ചു നോക്കിയപ്പോള്‍ മനസിലായി. ഭാരം ഇല്ല എന്നതാണ് അതിന്റെ പ്രധാന ഗുണം.കൂട്ടില്‍ വെക്കാന്‍ ഒരു കൊച്ചു ഉണ്ണിയേശുവിനെയും മാതാവിനെയും പിതാവിനെയുംബിനോയിയുടെ വീട്ടില്‍ നിന്നും ഒപ്പിച്ചു. ആള്‍ക്കാര്‍ക്ക് ഉണ്ണിയേശുവിനെ കാണാന്‍ നാല് റേഡിയോ ബാറ്ററി പുറകില്‍ അടുക്കി വെച്ചു കാഴ്ചപ്പാട് പുല്ക്കൂടില്‍ ഒരു ടോര്‍ച്ചു ബള്‍ബും കത്തിച്ചു വെച്ചു.ചുമ്മാതല്ല അവന് കാഴ്ചപ്പാട് എന്ന് പേരു വീണത്‌.


ഇനി ആണ് പ്രധാന പണി. ഒരു കാരണവശാലും എന്നെ വീട്ടില്‍ നിന്നും കരോളിനു വിടില്ല. അമ്പലത്തില്‍ ഉത്സവത്തിന്‌ പരുപാടി കാണാന്‍ എന്നെ വിളിക്കാന്‍ വന്നതിന്റെ ഓര്‍മ ഉള്ള കൊണ്ടു കാഴ്ചപ്പാടും കുട്ടനും എന്നെ വിളിക്കാന്‍ വരില്ല എന്ന് തറപ്പിച്ചു പറഞ്ഞു. പിന്നെ ഉള്ളത് അകന്ന ബന്ധുവും തൊട്ടു അടുത്ത വീട്ടിലെ സാനു കുട്ടനാണു. എന്നെക്കാളും അഞ്ചു വയസു മൂത്ത സാനുവിനെ വീട്ടുകാര്‍ക്ക് വിശ്വാസം ആണ്. പക്ഷെ എന്നെ അത്രയ്ക്ക് വിശ്വാസം ഇല്ല. അവസാനം സാനു നോക്കി കൊള്ളാം എന്ന ഉറപ്പില്‍ എന്നെ വിടാം എന്ന് അമ്മ സമ്മതിച്ചു. കാത്തു കാത്തിരുന്ന ഓണ്‍ സൈറ്റ് ഓഫര്‍ കിട്ടിയ സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ സന്തോഷം ആയിരുന്നു എനിക്കപ്പോള്‍.


മഞ്ഞു പ്രമാണിച്ച് രണ്ടു ഷര്‍ട്ടും ഒരു തുകര്‍ത്തും ഒക്കെ ആയിട്ടാണ് ഞാന്‍ ആറുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയത്‌. ക്രിസ്മസ് പപ്പാ ആയി ഇത്തംബി സുമേഷ് ആണ് വരുന്നതു. പാട്ടു പാടാന്‍ ആയി ക്ലബ്ബിലെ ആസ്ഥാന ഗായകന്‍ ആയി സ്വയം സ്ഥാനമേറ്റ ചേട്ടായി ഉണ്ട്. കണ്ണുകളുടെ അസാധാരണം ആയ വലുപ്പം കാരണം കണ്ണപ്പന്‍ എന്ന പേരു കൂടെ ഉള്ള ചേട്ടായി ആളൊരു രസികന്‍ ആണ്. എന്നൊക്കെ അവന്‍ പാട്ടു പാടിയിട്ടുണ്ടോ അന്നൊക്കെ അവന്‍ ആരുടെ എങ്കിലും കൈ വാങ്ങിച്ചിട്ടുണ്ട്. ഓണാഘോഷ പരുപാടിയുടെ ഭാഗമായി നാട്ടുകാരുടെ കണ്ണിലുണ്ണിയും സകല കലാ വല്ലഭനും ആയ ചട്ടുകാലന്‍ ചാണ്ടിചേട്ടന്‍ ഓട്ടം തുള്ളല്‍ കളിച്ചപ്പോള്‍ ഏറ്റു പാടാന്‍ വിളിച്ചത് ഇവനെ ആയിരുന്നു. "അതുകൊണ്ടരിശം തീരാഞ്ഞവനാ കിണ്ടിയെടുത്തു കുളത്തിലെറിഞ്ഞു " എന്ന് ചാണ്ടിച്ചന്‍ പാടിയത് ചേട്ടായി ഏറ്റു പാടിയപ്പോള്‍ കിണ്ടിയുടെ കി ക്ക് പകരം കു എന്ന് ആയി പോയി. കാണികള്‍ ചിരിക്കുന്നത് തന്റെ കൊപ്രാന്തു കണ്ടിട്ടാണെന്ന് ഓര്ത്തു ചാണ്ടിച്ചന്‍ സന്തോഷിച്ചു. അവസാനം "പുരയിടമാകെ മണ്ടി നടന്നു" എന്ന വരി, പുരയിടമാകെ ഞോണ്ടി നടന്നു എന്നാക്കിയത് ചാണ്ടിച്ചന്‍ ശരിക്കും കേട്ടു. ഇതു എന്നെ ഉധേശിച്ചാണ്, എന്നെ മാത്രം ഉധേശിച്ചാണ് എന്ന് ജഗതിയെ പോലെ ആക്രോശിച്ചു കൊണ്ടു തന്റെ ചട്ടുകാല്‍ വീശി ചാണ്ടിച്ചന്‍ കൊടുത്ത അടി അവര്‍ രണ്ടു പേരും മറന്നാലും നാട്ടുകാര്‍ മറക്കില്ല. എല്ലാവരും എത്തിയിട്ടും പപ്പാഞ്ഞി സുമേഷ് മാത്രം വന്നിട്ടില്ല. കുറെ കഴിഞ്ഞപ്പോള്‍ അമ്മച്ചിയുടെ ഒരു പഴയ ചുവപ്പ് നൈറ്റിയും ചുരുട്ടിക്കൊണ്ട് അവന്‍ എത്തി. വീട്ടില്‍ നിന്നും പപ്പാഞ്ഞി വേഷത്തില്‍ ഇറങ്ങിയപ്പോള്‍ അവന്റെ വീട്ടിലെ തന്നെ പട്ടി ഓടിച്ചിട്ട്‌ പോലും. പിന്നെ വീട്ടില്‍ കേറി അത് ഊരി കൊണ്ടാണ് പോന്നതെന്ന്. പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. എല്ലാവരും റെഡി ആയി. പപ്പാഞ്ഞിയുടെ നൈറ്റിയുടെ മണം അടിച്ചപ്പോള്‍ തന്നെ എല്ലാവര്ക്കും പട്ടി ഒടിച്ചിട്ട കാര്യം മനസിലായി. മനുഷ്യരായ ഞങ്ങള്ക്ക് സഹിക്കാന്‍ പറ്റണില്ല പിന്നല്ലേ ഘ്രാണ ശക്തി കൂടുതല്‍ ഉള്ള പട്ടി.


ആദ്യം പള്ളി മുറ്റത്തുള്ള ഉണ്ണി സാറിന്റെ വീട്ടില്‍ കയറി തുടങ്ങാം എന്ന് വെച്ചു നേരെ അങ്ങോട്ട് വിട്ടു. പുല്‍ക്കൂട്‌ മുന്‍പില്‍ കൊണ്ടു വെച്ചു ഗായക സംഘം പാടും പപ്പഞ്ഞിയും കൂടെ ഉള്ളവരും തുള്ളും. അതാണ്‌ ഞങ്ങളുടെ കരോള്‍.മൊത്തം പത്തു പന്ത്രണ്ടു പേര്‍ ഉണ്ട്. വീട്ടുകാര്‍ ഒക്കെ എത്തി. തൊണ്ട ഒക്കെ ശരിയാക്കി ചേട്ടായി പാടി തുടങ്ങി.

" ഉണ്ണി പിറന്നെ, ഉണ്ണി പിറന്നെ,
ശാന്ത രാത്രി ശിവ രാത്രി"

ഉണ്ണി സാര്‍ അപ്പോള്‍ തന്നെ അകത്തേക്ക് വലിഞ്ഞു. കോറസ് ഏറ്റു പാടി. ഞാന്‍ ആദ്യം ഈ "ശിവ രാത്രി" കേട്ടു അമ്പരന്നെങ്കിലും കൂടെ ആഞ്ഞു പാടി. ചേട്ടായി അടുത്ത വരിയിലേക്ക് പോയി.

"താരകം തെങ്ങില്‍ തങ്ങി
ആട്ടിടയര്‍ വലഞ്ഞു
തേജസ് മുന്നില്‍ കണ്ടു
അവര്‍ ദേവനില്‍ വന്നടിഞ്ഞു"

ഒന്നും മനസിലായില്ലെങ്കിലും കോറസ് ഏറ്റു പാടി. പപ്പഞ്ഞിയും കൂട്ടരും തകര്‍ത്താടി. പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസിലായില്ല. നിക്കെടാ കൊച്ചു കഴുവേരികളെ എന്നും പറഞ്ഞോണ്ട് ഉണ്ണി സാറിന്റെ അമ്മച്ചി മറിയാമ്മ ചേച്ചി കയ്യില്‍ ചട്ടകവും ആയി പുറത്തേക്ക് വരുന്നതും, നൈറ്റി മടക്കി കുത്തി കൊണ്ടു പപ്പഞ്ഞി പായുന്നതും മാത്രം ഉണ്ടെനിക്ക് ഓര്‍മ. ബോതം വരുമ്പോള്‍ ഞാന്‍ പള്ളി മുറ്റത്ത്‌ ആണ്.
" താരകം തന്നെ നോക്കി, ആട്ടിടയര്‍ നടന്നു. തേജസ് മുന്നില്‍ കണ്ടു അവര്‍ ദേവനെ വന്നു കണ്ടു" എന്നത് ചേട്ടായിയുടെ വായില്‍ നിന്നും വന്നത് കേട്ടപ്പോള്‍ സത്യാ ക്രിസ്ത്യാനി ആയ മറിയാമ്മ ചേടത്തിക്ക് സഹിച്ചില്ല. ഗണപതിക്ക്‌ വെച്ചത് തന്നെ മറിയാമ്മ ചേടത്തി കൊണ്ടു പോയല്ലോ എന്നോര്‍ത്തപ്പോള്‍ കാഴ്ചപ്പാടിന് സഹിച്ചില്ല. അവന്‍ ഉടനെ മതില്‍ ചാടി അകത്തു ചെന്നു. ഉണ്ണി സര്‍ വെച്ചിരുന്ന പുല്‍ കൂടില്‍ നിന്നും രണ്ടു ആട്ടിന്‍ കുട്ടികളെ എടുത്തോണ്ട് പോന്നു.


കരോളിന്റെ ആദ്യ പകുതി വളരെ ഭംഗിയായി മുന്നോട്ടു പോയി. രണ്ടാമത്തെ പകുതി ആയപ്പോലെക്കും പള്ളിയില്‍ പാതിരാ കുര്‍ബാന കഴിഞ്ഞിരുന്നു. അങ്ങനെ സോളമന്‍ ചേട്ടന്റെ വീടിന്റെ മുന്നില്‍ എത്തി. വീട്ടില്‍ ചെല്ലണം എങ്കില്‍ ഒരു തോട് കടക്കണം. സാമാന്യം വലിയ തോട് ആണ്. ഒരു തെങ്ങിന്‍ തടി ആണ് പാലം. പിടിച്ചു നടക്കാന്‍ ഒരു കയറും കെട്ടിയിട്ടുണ്ട്. എല്ലാവരും കടന്നു. ഇനി പുല്‍ക്കൂട്‌ അപ്പുറത്ത് എത്തിക്കണം. കാഴ്ചപ്പാടും സാനുവും കൂടെ അതും പിടിച്ചു നടുക്കെത്തി. തെങ്ങിന്‍ തടി ഉരുണ്ടതാണോ അതോ കയറില്‍ ഉള്ള ബാലന്‍സ് പോയതാണോ എന്ന് മനസിലാക്കാന്‍ പറ്റും മുന്പേ എല്ലാം കൂടെ തോട്ടില്‍ വീണു കഴിഞ്ഞിരുന്നു. ഉടനെ എല്ലാം വെള്ളത്തില്‍ ചാടി പുല്‍ക്കൂടും എല്ലാം കരക്ക്‌ കയറ്റി. ബാറ്ററി നനഞ്ഞു പോയി, മാതാവും പിതാവും കുഴപ്പം ഇല്ലാതെ കിട്ടി. ഉണ്ണിയും ആടുകളെയും കാണാന്‍ ഇല്ല. എല്ലാവരും ടെസ്പ് ആയി. പെട്ടെന്ന് കാഴ്ചപ്പാടിന് അടുത്ത വെളിപാടുണ്ടായി. എന്തായാലും കൂട്ടില്‍ ഇപ്പോള്‍ വെട്ടം ഇല്ല അത് കൊണ്ടു ഉണ്ണിയെ ആരും കാണാന്‍ പോകുന്നില്ല. പകരം ഉണ്ണിയുടെ അത്രയും ഉള്ള ഒരു വെള്ളരി കുരുന്നു എടുത്തു തോര്‍ത്തില്‍ പൊതിഞ്ഞു വെക്കാം. എല്ലാവര്ക്കും അത് കൊള്ളാം എന്ന് തോന്നി. ഉടനെ തന്നെ സോളമന്‍ ചേട്ടന്റെ തന്നെ പറമ്പില്‍ കയറി ഉണ്ണിയുടെ പാകത്തിന് ഒരു വെള്ളരി എടുത്തു പൊതിഞ്ഞു മാതാവിന്റെം പിതാവിന്റെം ഇടയ്ക്ക് വെച്ചു. സൂപ്പര്‍. ആര് കണ്ടാലും തിരിച്ചറിയില്ല. വാട്ട്‌ ആണ്‍ ഐഡിയ. സന്തോഷത്തില്‍ എല്ലാവന്മാരും സോളമന്‍ ചേട്ടന്റെ വെള്ളരി തോട്ടം ഒരു ലെവല്‍ ആക്കി. ഉണ്ണി വെള്ളരിയും ആയി നാല് അഞ്ചു വീട് കൂടെ കയറി. എല്ലാം ഓക്കേ. വീട്ടുകാരും ഹാപ്പി ഞങ്ങളും ഹാപ്പി. അങ്ങനെ ഞങ്ങള്‍ എക്സ്ഐസ് ജോണ്‍ ചേട്ടന്റെ വീട്ടില്‍ എത്തി. അവിടത്തെ അമ്മച്ചി വാതത്തിന്റെ അസ്കിത ഉള്ളത് കാരണം പാതിരാ കുര്‍ബാനയ്ക്ക് പോകാന്‍ പറ്റാത്തതിന്റെ ക്ഷീണം വീട്ടുകാരോട് തീര്ത്തു കൊണ്ടു നില്‍ക്കുമ്പോള്‍ ആണ് ഞങ്ങള്‍ അങ്ങോട്ട് ചെല്ലുന്നത്. ഞങ്ങളെ കണ്ടു ജോണ്‍ സാര്‍ അമ്മച്ചിയോട്‌ "ദേ അമ്മച്ചിക്ക് കാണാന്‍ ഉണ്ണി ഈശോ ഇങ്ങോട്ട് വന്നിരിക്കുന്നു. സമാധാനം ആയല്ലോ. എടാ പിള്ളേരെ ആ പുല്‍ കൂട് ഇങ്ങോട്ട് നീക്കി വെച്ചേ. അമ്മച്ചി ഒന്നു കാണട്ടെ" എന്ന് ഞങ്ങളോടും പറഞ്ഞു. ഞങ്ങള്ക്ക് തരാന്‍ കാശ് എടുക്കാന്‍ അകത്തേക്ക് പോയ ജോണ്‍ സാര്‍, എന്റെ കര്‍ത്താവേ ഞാനിനി എന്തൊക്കെ കാണേണ്ടി വരുവേ എന്ന് പറഞ്ഞുള്ള അമ്മച്ചിയുടെ നിലവിളി കേട്ടു പുറത്തേക്ക് വരുമ്പോളേക്കും പുല്‍ക്കൂടും അവിടെ വെച്ചിട്ട് ഞങ്ങള്‍ പൊള്ളേത്തൈ ഗ്രൗണ്ടില്‍ എത്തിയിരുന്നു.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

Monday, November 9, 2009

എന്റെ യാത്രകള്‍ 1- ഒരു യാത്രികന്റെ ജനനം.

യാത്ര. കുട്ടിക്കാലം മുതലേ എനിക്ക് തീറ്റി പോലെ താത്പര്യം തോന്നിയിരുന്ന ഒന്നാണ് അതും. എങ്ങനെ ആണ് അത് എന്റെ മനസ്സില്‍ കേറി പറ്റിയത് എന്ന് ചോദിച്ചാല്‍ കുറെ ഉണ്ട് പറയാന്‍. ആദ്യ കാലത്തൊക്കെ പൊള്ളേത്തൈ എന്ന ഇട്ട വട്ടത്തില്‍ തികച്ചും സംത്രിപ്തന്‍ ആയിരുന്നു ഞാന്‍ . അത് കൊണ്ടു തന്നെ അമ്മയും അച്ഛനും വല്ലപ്പോളും ചേച്ചിയെയും കൂട്ടി ആലപ്പുഴയും ചേര്‍ത്തലയും ഒക്കെ പോകുന്നത് വല്യ കാര്യം ആക്കി എടുത്തിരുന്നില്ല. അത്രേം സ്വാതന്ത്ര്യം കിട്ടിയല്ലോ എന്നോര്‍ത്തു അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള തത്രപാടില്‍ ആയിരുന്നു ഞാന്‍. കന്നിനെ കയറൂരി വിട്ട പോലെ ഞാന്‍ പൊള്ളേത്തൈയുടെ വിരിമാറിലൂടെ വിരാജിച്ചു നടക്കും. യാത്ര പോയവര്‍ തിരിച്ചു വരുമ്പോള്‍ പാവം അല്ലേ, വീട്ടില്‍ ഒറ്റയ്ക്ക് നിന്നതല്ലേ എന്നൊക്കെ ഓര്ത്തു കാഡ്ബരീസും ഡയറി മില്‍ക്കും ഒക്കെ കൊണ്ടു വന്നപ്പോളാണ് പൊള്ളേത്തൈ സിറ്റിക്ക് പുറത്തു അതി വിശാലം ആയ സാമ്രാജ്യം എനിക്കായി കാത്തിരുപ്പുണ്ട് എന്ന സത്യം ആദ്യമായി ഞാന്‍ മനസിലാക്കിയത്. സേവി ചേട്ടന്റെ മുറുക്കാന്‍ കടയില്‍ നിന്നും പതിനഞ്ചു പൈസക്ക്‌ ഗ്യാസ് മിട്ടായിയും ഓറഞ്ച് മിട്ടായിയും തിന്നു ശീലിച്ച എനിക്ക് പെന്‍സില്‍ ബോക്സ്‌ പോലെ ഇരിക്കുന്ന ആ മിട്ടയികള്‍ വല്ലാത്ത ഒരു അനുഭൂതി തന്നെ ആണ് തന്നത്. ഇനി ഇവര്‍ പോകുമ്പോള്‍ കൂടെ പോകണം എന്നും തീരുമാനിച്ചു.


കെ എസ് എഫ്‌ ഇ യില്‍ ചിട്ടിപ്പണം അടക്കാന്‍ അമ്മ എല്ലാ മാസവും ആലപ്പുഴ പോകും. അങ്ങനെ അടുത്ത തവണ പോകുമ്പോള്‍ എന്നേം കൊണ്ടു പോകണം എന്ന അടിയന്തിര പ്രമേയം ഞാന്‍ മുന്നോട്ടു വെച്ചു. ഇനി ഇവനെ നിര്‍ത്തീട്ടു പോയാല്‍ ഞാന്‍ വല്ല അമ്പലത്തിലും ഭജന ഇരിക്കാന്‍ പോകും. എന്നെ കൊണ്ടു വയ്യ നാട്ടുകാരുടെ തെറി കേള്‍ക്കാന്‍ എന്ന പ്രസംഗത്തോടെ അമ്മൂമ്മ എനിക്കുള്ള പിന്തുണ പ്രഗ്യാപിച്ചു. അല്ല അമ്മൂമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല. ഒരു തവണ അമ്മ ആലപ്പുഴയില്‍ നിന്നും വരുമ്പോള്‍ വീടിനു മുന്നില്‍ സാമാന്യം തരക്കേടില്ലാത്ത ആള്‍ക്കൂട്ടം. പൊള്ളേത്തൈ പള്ളിയിലെ ബുധനാഴ്ച നൊവേന ഇനി വീട്ടിലോട്ടെങ്ങാനും മാറ്റിയോ എന്ന് ആണ് ആദ്യം അമ്മ ഓര്‍ത്തത്‌. താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന അമ്മൂമ്മയെ കണ്ടപ്പോള്‍ പിന്നെ ആദിയായി.ഇനി എനിക്കെങ്ങാനും???പിന്നെ ആണ് മനസിലായത്, കൂടിയവരില്‍ പകുതി ആള്‍ക്കാര്‍ പരാതിക്കാരും ബാക്കി ഉള്ളവര്‍ എനിക്കുള്ള ശിക്ഷണ നടപടി കണ്ടു സായൂജ്യം അടയാനും വന്നവരും ആണെന്ന്. എല്ലാവരുടേം വായില്‍ ഇരിക്കുന്ന കേട്ടു കലി കയറി ശിക്ഷിക്കാന്‍ തീപ്പെട്ടി മരത്തിന്റെ കമ്പും പറിച്ചു വന്ന അമ്മ ആദ്യം ചമ്മി, ശിക്ഷ കാണാന്‍ വന്നവര്‍ പിന്നെ ചമ്മി. കാരണം ഞാന്‍ അപ്പോള്‍ രണ്ടു ഫാര്‍ലോങ്ങ്‌ അപ്പുറത്തുള്ള അമ്പല പറമ്പില്‍ പൊരിഞ്ഞ ഇന്ത്യ പാക്‌ യുദ്ധത്തില്‍ ആയിരുന്നു. യുദ്ധം ചെയ്തു ക്ഷീണിച്ചു വന്ന എന്നോട് വല്ലാത്ത പണി തന്നെ ആയിപ്പോയി അമ്മ കാണിച്ചത്. റാംബോ സിനിമയില്‍ സ്ടാലനോട് പോലും അവന്റെ മേലധികാരികള്‍ ഇതിലും നന്നായി പെരുമാറും എന്ന് തോന്നിപ്പോകും. അങ്ങനെ ഉള്ള അനുഭവങ്ങള്‍ ഉള്ള കൊണ്ടു എന്റെ പ്രമേയം പാസാക്കാന്‍ അമ്മ തീരുമാനിച്ചു.


സേവി ചേട്ടന്റെ മുറുക്കാന്‍, മിട്ടായി കടയും കുമാരന്‍ ചേട്ടന്റെ പച്ചക്കറി കടയും മണിയന്‍ ചേട്ടന്റെ ചായ കടയും കൊടി കുത്തി വാഴുന്ന ഞങ്ങളുടെ പൊള്ളേത്തൈ സിറ്റിയില്‍ നിന്നും ആലപ്പുഴയില്‍ എത്തിയ എനിക്ക് അതൊരു മെട്രോ പൊളിട്ടന്‍ സിറ്റി ആയി തന്നെ തോന്നി. അക്കരെ അക്കരെ സിനിമയില്‍ ശ്രീനിവാസന്‍ കണ്ണും മിഴിച്ചു നിന്നപോലെ ഞാന്‍ ഓരോ ബെക്കരിയുടെയും വാതുക്കല്‍ അന്തം വിട്ടു നിന്നു. മണിയന്‍ ചേട്ടന്റെ കടയിലെ ഗാന്ധിജി കടിച്ച ബോണ്ടയും സര്‍ക്കാര്‍ ഓഫീസില്‍ ഫയല്‍ അടുക്കി വെച്ച പോലെ ഇരിക്കുന്ന മടക്കു ബോളിയും (ഓരോ ആഴ്ച കഴിയുമ്പോളും അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞു പാളി പൊട്ടി വീഴുന്ന പോലെ ഓരോ പാളികള്‍ അടര്‍ന്നു വീണു കൊണ്ടിരിക്കും) ആയിരുന്നു എന്നെ സംബന്ധിച്ച് ബേക്കറി സാധനങ്ങള്‍. അത് കൊണ്ടു തന്നെ ആലപ്പുഴയുലെ ബെക്കരിയില്‍ കയറിയ ഞാന്‍ ഏതെടുക്കും മാതാവേ എന്ന അവസ്ഥയില്‍ ആയിരുന്നു. "ദൈവമേ ഓറഞ്ച് ഇടിയപ്പമോ?? "എന്ന് ഞാന്‍ ജിലെബിയെ നോക്കി അല്ഭുതപ്പെട്ടത്‌ അല്പം ഉച്ചത്തില്‍ ആയി പോയെന്ന് അമ്മ എന്റെ വായ് പൊത്തി പിടിച്ചു പുറത്തേക്ക് കൊണ്ടു പോയപ്പോള്‍ മനസിലായി.


ആലപ്പുഴ - ചേര്‍ത്തല യാത്ര കൊണ്ടു ഉണ്ടായിരുന്ന മറ്റൊരു നേട്ടം ആണ് ചിത്ര കഥകള്‍. ബാലരമയും പൂമ്പാറ്റയും വീട്ടില്‍ സ്ഥിരമായി വരുത്താറുണ്ട്. പിന്നെ ഉള്ളത് ബാലാ മംഗളവും അമര്‍ ചിത്ര കഥകളും ആണ്. ഓരോ ബാലരമയിലും പുതിയ അമര്‍ ചിത്ര കഥകളെ പറ്റി കണ്ടാല്‍ പിന്നെ അത് കിട്ടാതെ യാതൊരു സമാധാനവും ഇല്ല. പിന്നെ അടുത്ത തവണ ടൌണില്‍ പോയാല്‍ അതാണ്‌ ടാര്‍ജറ്റ്‌. ബാലരമയും പൂമ്പാറ്റയും വരുത്തുന്ന കൊണ്ടു, വേറെ കഥ പുസ്തകങ്ങള്‍ എളുപ്പം വാങ്ങി തരില്ല. അപ്പോള്‍ പതുക്കെ സാമൂഹ്യപാഠം പുസ്തകം ഒക്കെ എടുത്തു കാണിക്കും. "കണ്ടാ, ഇയാളുടെ കഥയാണ് ആ പുസ്തകത്തില്‍. അത് വായിച്ചാല്‍ നന്നായി പരീക്ഷ എഴുതാം". അങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു സാധനം വാങ്ങിപ്പിക്കും. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ബാലരമ, ചിത്രകഥ ആയി നെപ്പോളിയന്‍ ഇറക്കുന്നത്‌. വായിച്ച കൂട്ടുകാര്‍ വന്നു കഥ പറഞ്ഞു. നിറയെ യുദ്ധവും ഒക്കെ ഉണ്ടത്രേ. എനിക്കാണേല്‍ അത് കിട്ടാഞ്ഞിട്ടു ഒരു സമാധാനവും ഇല്ല. അവസാനം ചേര്‍ത്തലയില്‍ അമ്മ കശുവണ്ടിയും പാക്കും കൊടുക്കാന്‍ പോയ കൂട്ടത്തില്‍ ഞാനും കൂടെ പോയി. പതിവിലും കൂടുതല്‍ പൈസ കിട്ടിയതിനാല്‍ അമ്മ ഹാപ്പി. ഞാന്‍ പതുക്കെ നെപ്പോളിയന്റെ കാര്യം പറഞ്ഞു. അമ്മ ഉടനെ പൈസ തന്നിട്ട് വാങ്ങിചോളന്‍ പറഞ്ഞു . നേരെ അടുത്തുള്ള കടയിലേക്ക് ഓടി. ബസ്സ് സ്ടാന്റിനു അടുത്തുള്ള കടയാണ്. ഞാന്‍ ചെല്ലുമ്പോള്‍ കടയില്‍ വേറെ ഒന്നു രണ്ടു പേരു കൂടെ ഉണ്ട്. കടക്കാരന്‍ മിക്സിയില്‍ ജൂസ് അടിച്ച് കൊണ്ടു നിക്കുവാണ്. ഞാന്‍ ചെന്നു കടക്കാരനോട് ചോദിച്ചു.

"ചേട്ടാ, നെപ്പോളിയന്‍ ഉണ്ടോ??"
"അയ്യോ മോനേ അങ്ങേരു മരിച്ചിട്ട് കുറെ നാളായല്ലോ" എന്നിട്ട് മുഘതൊരു വിഷാദ ഭാവവും. കടയിലുള്ളവര്‍ എന്നെ ആക്കി ചിരി തുടങ്ങി. എനിക്കാണേല്‍ ചൊറിഞ്ഞു വന്നു തുടങ്ങി. പൊള്ളേത്തൈക്കാരുടെ മാനം പോകാതെ നോക്കണമല്ലോ. ഗ്രൌണ്ടിലെ ചേട്ടന്മാരെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ കാച്ചി.

" ചേട്ടാ, ഞാന്‍ ചേട്ടന്റെ അച്ഛന്റെ കാര്യം അല്ല തിരക്കിയത്. കഥ പുസ്തകമാ" . മിക്സിയില്‍ നിന്നും ഷോക്ക്‌ അടിച്ച പോലെയുള്ള ആ ചേട്ടന്റെ നില്‍പ്പ് ഇപ്പോളും എന്റെ മനസ്സില്‍ ഉണ്ട്.

കഥാപുസ്തകം വാങ്ങാന്‍ പോയ മകന്‍ മണിച്ചിത്ര താഴില്‍ ഇന്നസെന്റ് വരുന്നപോലെ പുറകോട്ടും നോക്കി സ്പീഡില്‍ വരുന്ന കണ്ടപ്പോളേ എന്തോ പന്തികേട്‌ അമ്മക്ക് തോന്നിക്കാണും. എന്തായാലും അതിന് ശേഷം ഇതു വരെ ചേര്‍ത്തല പോയി കഥ പുസ്തകം തിരക്കിയിട്ടില്ല.

Monday, October 19, 2009

പാതിരാമണല്‍ ദ്വീപ്‌

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍ പതിവു തരികിടകള്‍ക്ക് വെത്യസ്തമായി എന്തെങ്കിലും ഒപ്പിക്കണം എന്ന് വിചാരിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എട്ടു കിലോ മീറ്റര്‍ ദൂരെ ഉള്ള മുഹമ്മ ബോട്ട് ജെട്ടിയില്‍ എത്തിയത്. ജീനും ഷിബുവും പ്രശാന്തും കൂടെ ഉണ്ടായിരുന്നു. ചുമ്മാ കുമരകം മുഹമ്മ ബോട്ടില്‍ കേറി കാറ്റും കൊണ്ടു പോകാം എന്ന് വിചാരിച്ചു ചെന്നപ്പോള്‍ ബോട്ട് അക്കരയ്ക്കു പോയി. ഇനി അര മണിക്കൂര്‍ കഴിയണം. അത് വരെ എങ്ങനെ സമയം കളയാം എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് അടുത്തുള്ള പാതിരാ മണല്‍ ദ്വീപ്‌ കാണുന്നത്. കുറെ നാളായിട്ട് അവിടെ പോണം പോണം എന്ന് വിചാരിക്കുമെന്കിലും പോകാന്‍ പറ്റിയിട്ടില്ല. അങ്ങനെ അടുത്ത് കിടന്ന ഒരു ബോട്ട് ചേട്ടനോട് ചാര്‍ജ് തിരക്കി. നമ്മളെ കണ്ടു ഏതോ വിദേശ കാപ്പിരികളും (അങ്ങനെയൊക്കെ തോന്നുന്ന വേഷം ആയിരുന്നു) ആണെന്ന് തോന്നിയ കൊണ്ടായിരിക്കും പുള്ളി ആ പാട്ടയുടെ വില മൊത്തത്തില്‍ പറഞ്ഞു. എന്തായാലും ഇറങ്ങി. ഇനി പോയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു അടുത്തുള്ള കസിന്‍ ചേട്ടനെ വിളിച്ചു. പുള്ളിക്കാരന്‍ പരിചയത്തില്‍ ഉള്ള ഒരു വള്ളക്കാരനെ ഏര്‍പ്പാടാക്കി തന്നു. അങ്ങേരു കടത്തു നടത്തുന്ന ആള്‍ അല്ല. കായലില്‍ കക്ക വാറന്‍ പോകുന്ന ആള്‍ ആണ്. അങ്ങനെ ആ ചെറിയ വള്ളത്തില്‍ ഒരു കിലോ മീറ്റര്‍ നടുക്കുള്ള പാതിരാ മണല്‍ ദ്വീപിലേക്ക് ഞങ്ങള്‍ യാത്രയായി. കാറ്റത്ത്‌ കായലില്‍ ചെറിയ വള്ളത്തില്‍ ഉള്ള യാത്ര നല്ല രസം ഉണ്ടായിരുന്ന കൊണ്ടു ധൈര്യം കൂടിയ ഞങ്ങള്‍ തറ ടിക്കറ്റ്‌ എടുത്തു നിലത്തു ഇരുന്നാണ് പോയത്. പിന്നെ ഒരു തമാശക്ക് അര്‍ജുനന്റെ പത്തു പേരും മുദ്രാ വാക്യം വിളി പോലെ ചൊല്ലി കൊണ്ടിരുന്നു. ഇതൊന്നും പേടി കൊണ്ടു അല്ലായിരുന്നു കേട്ടോ.





പാതിരാ മണല്‍. മുഹമ്മ കുമരകം ബോട്ട് യാത്ര ചെയ്തിട്ടുള്ളവരും തണ്ണീര്‍മുക്കം ബണ്ടിലൂടെ യാത്ര ചെയ്യുന്നവരും കണ്ടിട്ടുള്ള മനോഹരമായ കൊച്ചു ദ്വീപ്‌. ആലപ്പുഴ കോട്ടയം ജില്ല കളുടെ നടുക്ക് ആണ് അത്. ആലപ്പുഴയില്‍ വനം ഇല്ല എന്ന് പറയുന്ന കൊണ്ടു, അത് കോട്ടയത്തിനു അവകാശപ്പെട്ട സ്ഥലം ആണെന്ന് മനസിലാക്കാം. ശവലിയാര്‍ അന്ത്രപ്പര്‍ എന്ന ആളുടെ സ്വന്തം ആയിരുന്ന ആ ദ്വീപില്‍ പത്തോളം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇപ്പോള്‍ അവരെ എല്ലാം കരയിലേക്ക് മാറ്റി താമസിപ്പിച്ചതിനാല് വിജനം ‍ആണ് ആ സ്ഥലം. സൈബീരിയന്‍ കൊക്ക് ഉള്പ്പെടെ ഉള്ള ദേശാടന കിളികളുടെ പ്രിയപ്പെട്ട സ്ഥലം ആണ് ഇതു.

















ഇപ്പോള്‍ ഈ സ്ഥലം സര്‍ക്കാര്‍ അധീനതയില്‍ ആണ്. കഴിഞ്ഞ വര്ഷം ഈ ദ്വീപ്‌ സ്വകാര്യ റിസോര്‍ട്ട് പണിയാന്‍ താജ് ഗ്രൂപ്പിന് പാട്ടത്തിനു കൊടുത്തു. ഈ സൌന്ദര്യവും ഏകാന്തതയും ആ ദ്വീപിനു നഷ്ട്ടപ്പെടാന്‍ അധിക സമയം വേണ്ടി വരില്ല എന്ന് തോന്നുന്നു.

Monday, October 12, 2009

ഉടായിപ്പ് പോലീസും ഗതി കെട്ട കള്ളനും

ഞാന്‍ സ്കൂളില്‍ ചേര്‍ന്ന സമയത്തു പൊള്ളേത്തൈ സ്കൂളിലെ എല്‍ പി, യു പി ക്ലാസുകാരുടെ ഔദ്യോഗിക കായിക വിനോദം ആയിരുന്നു കള്ളനും പോലീസും കളി. ഒന്നാം ക്ലാസ് തുടങ്ങി അധികം താമസിയാതെ തന്നെ ഞങ്ങളുടെ ക്ലാസുകാരും ഒരു ഫ്രാഞ്ചെസ്സി തുടങ്ങി. ഉപ്പുമാങ്ങാ ഭരണി പോലെ ഇരുന്നിരുന്ന എനിക്ക് കള്ളനും പോലീസും കളിയില്‍ എന്താ കാര്യം എന്ന് ചില അസൂയ്യക്കാര്‍ ചോദിച്ചേക്കാം. ഒന്നുകില്‍ ഓടിച്ചിട്ട്‌ കള്ളനെ പിടിക്കണം അല്ലെങ്കില്‍ പോലീസിന്റെ കയ്യില്‍ പെടാതെ ഓടി രക്ഷപ്പെടണം. അന്നത്തെ ഒരു ശാരീരിക അവസ്ഥ വെച്ചു എനിക്ക് ഇതു രണ്ടും പറ്റില്ലായിരുന്ന കൊണ്ടു അവരെ കുറ്റം പറയാനും പറ്റില്ല. പക്ഷെ കളിയില്‍ എനിക്കായിരുന്നു ഏറ്റവും കൂടുതല്‍ മാര്‍ക്കെറ്റ്‌. പ്രധാനമായും മൂന്നു കാരണങ്ങള്‍ ആണ് അതിനുള്ളത്. ഒന്നു എന്റെ ശരീരം തന്നെ. പട്ടണപ്രവേശവും എം എന്‍ ബാലകൃഷ്ണനും ഒക്കെ നിറഞ്ഞു നില്ക്കുന്ന സമയം. ആ മണ്ടന്മാരുടെ വിചാരം ഈ തടി മുഴുവന്‍ ബലം ആണെന്നായിരുന്നു. ബലൂണില്‍ വെള്ളം നിറച്ച പോലെ ആണെന്നുള്ള സത്യം എനിക്കല്ലേ അറിയാവൂ. എന്നാലും കിട്ടിയ അവസരം ഞാന്‍ വിട്ടു കൊടുത്തില്ല. ഇന്നലെ മസില് പിസിച്ചു നോക്കിയപ്പോള്‍ ഷര്‍ട്ടിന്റെ കൈ കീറിപ്പോയി, ഇപ്പോള്‍ മസില് കാരണം വിരല് കൊണ്ടു പല്ലു തേക്കുവാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ ഫീല്‍ഡില്‍ പിടിച്ചു നിന്നു. രണ്ടാമത്തെയും മൂന്നാമത്തെയും കാരണങള്‍, സ്കൂളിന് മതില്‍ ഇല്ല എന്നുള്ളതും എന്റെ വീട് ആണ് സ്കൂളിന്റെ ഏറ്റവും അടുത്തുള്ളത് എന്നതും ആയിരുന്നു. കള്ളന്മാര്‍ക്ക് എവിടെ വേണേലും ഒളിക്കാം. ക്ലാസ്സില്‍ കേറുന്നതിനുള്ള ബെല്‍ അടിക്കുന്നതിനു മുന്പ് സുല്ലിട്ടു തിരിച്ചു വന്നാല്‍ മതി. വീട് അടുത്തായ കൊണ്ടു അവിടെ എന്നെ പോലെ അറിയാവുന്ന ആരും ഇല്ല. എല്ലാ ഒളി സംകേതങ്ങളും എനിക്കറിയാം. അങ്ങനെ മൊത്തത്തില്‍ എനിക്കൊരു കൊള്ള തലവന്‍/ഇന്‍സ്പെക്ടര്‍ റോള്‍ ആയിരുന്നു. അധികം അനങ്ങണ്ട. നിര്‍ദേശങ്ങള്‍ കൊടുത്താല്‍ മതി. വേറെ ഒരു ഗുണം എന്ന് വെച്ചാല്‍ ഈ രണ്ടു റോള്‍ ആണേലും തോക്ക് കൈവശം വെക്കാം. പ്രധാനമായും മൂന്നു വിധത്തില്‍ ഉള്ള തോക്ക് ആണ് ഉള്ളത്. മടക്കിയിട്ടു കല്ലിട്ടു വെടി വെക്കുന്നത്, പൊട്ടാസ് വെച്ചു പൊട്ടിക്കുന്നത്, പിന്നെ വെള്ളംചീറ്റി തെറിപ്പിക്കുന്നത്. പള്ളിയിലെ പെരുന്നാള്‍ ആണ് പ്രധാനമായും ആയുധങ്ങള്‍ സംഭരിക്കുന്ന സമയം.

ഇരുപതാം നൂറ്റാണ്ട് സിനിമ ഇറങ്ങിയ സമയത്തു ഡീലക്സ് നോട്ടു ബുക്കിന്റെ പുറം പേജില്‍ മോഹന്‍ ലാല്‍ ഒരു തോക്കും പിടിച്ചു നില്ക്കുന്ന ഒരു പടം ഉണ്ടായിരുന്നു. എന്റെ അന്നത്തെ ഒരു ചിരകാല അഭിലാഷം ആയിരുന്നു ആ ചെറിയ തോക്ക് ഒരെണ്ണം ഒപ്പിക്കണം എന്നുള്ളത്. ആലപ്പുഴ ചിരപ്പിനു പോയപ്പോള്‍ ആണ് ഞാന്‍ ആ തോക്ക് കടയില്‍ കാണുന്നത്. കളര്‍ പച്ച ആണെന്നെ ഉള്ളൂ.(ലാലിന്റെ കയ്യില്‍ ഉള്ള തോക്ക് കറുപ്പാണ് ). ഞാന്‍ കടക്കാരനോട് കറുപ്പ് തോക്കുണ്ടോ എന്ന് ചോദിച്ചു. പെട്ടെന്ന് മനസിലാകാന്‍ ആ സിനിമയില്‍ മോഹന്‍ ലാലിന്റെ കയ്യില്‍ ഉണ്ടായിരുന്നത് എന്നും കൂടെ പറഞ്ഞു. അപ്പോള്‍ അയാള്‍ മുഘത് പരമാവധി വിഷമം വരുത്തി പറഞ്ഞു. "കറുപ്പ് കളറില്‍ ഉണ്ടായിരുന്നതാണ് സിനിമക്കു കൊണ്ടു പോയത്. ഇതു അതിന്റെ പച്ച. ഇനി കറുപ്പ് ഇറക്കാന്‍ സിനിമാക്കാര്‍ സമ്മതിക്കില്ല".എനിക്ക് അതൊട്ടും വിശ്വാസം വന്നില്ല. അപ്പോള്‍ അയാള്‍ വിശദീകരിച്ചു തന്നു. സിനിമയില്‍ മോഹന്‍ലാല്‍ സുരേഷ് ഗോപിയെ വെടിവേക്കുന്നത് ഇതില്‍ ചുവപ്പ് കളര്‍ വെള്ളം നിറച്ചിട്ടാ. ഇതൊക്കെ അല്ലെ സിനിമയിലെ നമ്പരുകള്‍. അയാള്‍ അതില്‍ വെള്ളം നിറച്ചു ചീട്ടിച്ചു കാണിച്ചു. ശെരിയാണ് കളര്‍ ഇല്ലെന്നെ ഉള്ളൂ. അങ്ങനെ അഭിമാനത്തോടെ അയാള്‍ പറഞ്ഞ വില കൊടുത്തു ആ തോക്കും മേടിച്ചു സാഗര്‍ ഏലിയാസ്‌ ജാക്കി ആയി ഞാന്‍ വീട്ടിലെത്തി. തോക്കിന്റെ വില കേട്ട അച്ഛന്‍ എന്റെ ബമ്പര്‍ ജാക്കി ലിവറിനു അടിച്ച് തകര്‍ത്തില്ലെന്നെ ഉള്ളൂ. അന്ന് രാത്രി ഞാന്‍ നാളെ സ്കൂളില്‍ നടത്താന്‍ പോകുന്ന പരക്രമത്തെ ക്കുറിച്ചും അത് കണ്ടു എല്ലാവരും ഞെട്ടുന്നതും കണ്ടാണ്‌ ഞാന്‍ ഉറങ്ങിയത്. നേരം വെളുത്തപ്പോള്‍ തന്നെ എനിക്ക് ഒരു ബുദ്ധി തോന്നി. പുറത്തേക്ക് ചീറ്റുന്ന വെള്ളത്തിന്‌ ചോരയുടെ നിറം കൂടെ ഉണ്ടെങ്കില്‍ കാര്യം കുശാലായി. ഒരു ഇഷ്ട്ടിക ഉറച്ചു എടുത്താല്‍ മതിയാകും. പക്ഷെ ഇഷ്ട്ടിക വേണമെങ്കില്‍ ഇനി വീട് പൊളിക്കണം. അത് ബുദ്ധിമുട്ടാകും എന്ന കൊണ്ടു തല്ക്കാലം അല്‍പ്പം മുളകുപൊടി കലക്കി തോക്കില്‍ ഒഴിച്ച് കൊണ്ടു പോയി. ഇന്റര്‍വെല്‍ സമയം ആയി. കള്ളന്മാരുടെ ഇടയിലേക്ക് ഇരുപതാം നൂറ്റാണ്ടിലെ തോക്കുമായി ഞാന്‍ ചാടി വീണു. കൊള്ള തലവന്മാരായ പ്രദീപിന്റെം ജോഷീടെം നേരെ സ്റ്റൈലില്‍ ഒരു വെടി. രണ്ടുപേരും അയ്യോ അമ്മേ.എന്നൊക്കെ വിളിച്ചു കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി. വെള്ള യുനോഫോരം ഷര്‍ട്ടില്‍ ഒക്കെ ചുവപ്പ് കളര്‍. അവന്മാര്‍ മുഖം പൊത്തി അലറുന്നു. ആഹ എന്തൊരു ഒറിജിനാലിറ്റി . എനിക്കങ്ങു ബോധിച്ചു. സഹ പോലീസുകാര്‍ ഒക്കെ എന്നെ അഭിനന്ദിച്ചു. മറ്റവന്മാര്‍ ആണേല്‍ മുടിഞ്ഞ നിലവിളി. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്‌. ദൈവമേ ഇവന്മാരുടെ കണ്ണില്‍ എങ്ങാനും മുളകുപൊടി പോയോ?. പിന്നെ നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു. തൊണ്ടിയോടെ എന്നെ സാറന്മാര്‍ പൊക്കി. ആ ഒരു സംഭവത്തോടെ സ്കൂളില്‍ മാരകായുധങ്ങള്‍ കൊണ്ടു വരുന്നതു നിരോധിച്ചു. അങ്ങനെ പൊള്ളേത്തൈ സ്കൂളിലെ നിയമങ്ങളില്‍ ഒട്ടുമിക്കതും എഴുതപ്പെട്ടത് ഞാന്‍ കാരണം ആയിരുന്നു.

ഇങ്ങനെ ഒക്കെ ആണെങ്കിലും നേരിട്ടു ഇതുവരെ ഒരു കള്ളനെ കാണാന്‍ ഉള്ള അവസരം പൊള്ളേത്തൈ നിവാസികള്‍ക്ക് ഉണ്ടായിട്ടില്ലയിരുന്നു. ഞങ്ങളുടെ ക്രമ സമാധാന നിലയിലെ മെച്ചമാണോ അതോ സാമ്പത്തിക നിലയുടെ കുഴപ്പം ആണോ എന്ന് ചോദിച്ചേക്കരുത്. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവം ഉണ്ടാകുന്നത്. വെളുപ്പിന് നാള് മണിക്ക് വള്ളം ഇറക്കാന്‍ കടപ്പുരത്തെക്ക്‌ പോയ ജെയിക്കന്‍ ചേട്ടന്‍ ആണ് ആദ്യം കാണുന്നത്. എന്റെ വീടും കടലും തമ്മില്‍ അര കിലോ മീറ്റര്‍ വെത്യസമേ ഉള്ളൂ എങ്കിലും അവിടെ എത്താന്‍ മൂന്നു ചെറിയ പാലം കടക്കണം. പുള്ളിക്കാരന്‍ രാവിലെ തുഴയും തോളത്തു വെച്ചു പടിഞ്ഞാറോട്ട് ആഞ്ഞു നടക്കുകയായിരുന്നു. ഇന്നു ഒരു ആയിരം രൂപയുടെ പണി ഉണ്ടെങ്കില്‍ അത് എങ്ങനെ തീര്‍ക്കണം എന്ന് ആലോചിച്ചു മൂന്നാമത്തെ പാലം ഇറങ്ങി വളവു തിരിഞ്ഞ ജെയിക്കന്‍ ചേട്ടന്‍ ഞെട്ടിപ്പോയി. മുന്‍പില്‍ അതാ ഒരു ജിംഗാമി. നല്ല ശരീരം. കറുപ്പ് നിറം. അരയില്‍ ഒരു കറുപ്പ് മുണ്ട്. മേത്ത് ആസകലം എണ്ണ പുരട്ടിയിരിക്കുന്നു. രണ്ടുപേരും പരസ്പരം ഒരു മിനുറ്റ്‌ അന്യോന്യം നോക്കി നിന്നു. ജെയിക്കന്‍ ചേട്ടന്‍ പട്ടാളക്കാര്‍ തിരിഞ്ഞു നടക്കുന്ന പോലെ നേരെ തിരിഞ്ഞു കിഴക്കോട്ടും കള്ളന്‍ വാണം വിട്ടപോലെ പടിഞ്ഞാറോട്ടും ഓടി. വീട്ടില്‍ ചെന്നു കയറിയ ജെയിക്കന്‍ ചേട്ടന്‍ കട്ടിലില്‍ കിടന്നിട്ടു പൊങ്ങിയത് പത്താം ദിവസം ആണ്.

"അപ്പാ, പെടുക്കണം" എന്നും പറഞ്ഞു ചിണുങുന്ന മകന്‍ ജോസൂട്ടനേം എടുത്തു കൊണ്ടാണ് ലോനപ്പന്‍ ചേട്ടന്‍ നട്ട പാതിരാക്ക്‌ പുറത്തിറങ്ങിയത്. മകനെ വാതുക്കല്‍ നിര്ത്തി തല നിവര്‍ത്തി നോക്കിയ ലോനപ്പേട്ടന്‍ കണ്ടത് മുറ്റത്ത്‌ നിക്കുന്ന കള്ളനെ ആണ്.വേഷം പഴയത് തന്നെ.പിന്നെ ആലോചിച്ചില്ല പുള്ളിക്കാരന്‍ നേരെ ചാടി വീടിന്റെ അകത്തു കേറി വാതിലിന്റെ രണ്ടു കുറ്റിയും ഇട്ടു . ജോസൂട്ടന്‍ പെടുതിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ അപ്പനുമില്ല മുന്‍പില്‍ കള്ളനുമില്ല. അവസാനം കൊച്ചിന്റെ കരച്ചില്‍ കേട്ടാണ് ലോനപ്പന്‍ ചേട്ടന്റെ ഭാര്യ വാതില്‍ തുറന്നു കൊച്ചിനെ അകത്തു കയറ്റിയത്.

ഇങ്ങനെ നാട്ടുകാരേം പേടിപ്പിച്ചു നടന്നാല്‍ ശരിയാകില്ല എന്ന് തോന്നിയ കൊണ്ടായിരിക്കണം കള്ളന്‍ നാട്ടിലെ ഒരുമാതിരി വലിയ വീടായ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചത്. പഴയ മോഡല്‍ വീടാണ്. അത് കൊണ്ടു ഓടു പൊക്കി കേറാന്‍ എളുപ്പം ആണ്. പിന്നെ മച്ചും കാണും. നാട്ടില്‍ ആകെ ഉള്ള ഒരു കാറ് മുതലാളി ആണ് കടവിലെ പിള്ള സാര്‍. എട്ടു മണി ആയി എന്ന് പള്ളിയിലെ കപ്പ്യാര്‍ അറിയുന്നത് പുള്ളിക്കാരന്‍ തന്റെ പ്രീമിയര്‍ പത്മിനി റൈസ് ചെയ്യുന്ന ഒച്ച കേട്ടാണ്‌. അത് കേട്ടാണ് പുള്ളി എട്ടുമണിക്കുള്ള പള്ളി മണി അടിക്കുന്നത്. അങ്ങനെ കള്ളന്‍ കടവില്‍ വീട്ടില്‍ കയറാന്‍ തീരുമാനിച്ചു. തെക്കേ മുറിയില്‍ ആണ് പിള്ളയും പെണ്ണുമ്പിള്ളയും കിടക്കുന്നതെന്നും ആ മുറിയില്‍ ആണ് അലമാര എന്നും കള്ളന്‍ മനസിലാക്കിയിരുന്നു.

രാത്രി കള്ളന്‍ തെക്കേ മുറിയുടെ മുകളിലെ ഓടു പൊക്കി പതുക്കെ താഴേക്ക്‌ ഇറങ്ങി. മച്ചിന്റെ മുകളില്‍ കാന് കുത്തിയതും കാലിന്റെ അടിയില്‍ നിന്നും എന്തോ വഴുതി പോയ പോലെ. ഒപ്പം ഒരു സീല്‍ക്കാരവും കാലില്‍ ഒരു കൊത്തും. കള്ളന്‍ ഉടനെ കയ്യില്‍ കരുതിയിരുന്ന ചെറിയ ടോര്‍ച്ചു എടുത്തു തെളിച്ചു നോക്കി. കടിയും കഴിഞ്ഞു പാട്ടും പാടി പോകുന്നു ഒരു മൂര്‍ഘന്‍. കള്ളന്റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല. ആലോചിച്ചു നില്ക്കാന്‍ സമയവും ഇല്ല. കള്ളന്‍ നേരെ തെക്കേ മുറിയിലോട്ട് ഇറങ്ങി. ഉറങ്ങിക്കിടക്കുന്ന പിള്ള ചേട്ടനെ തോണ്ടി വിളിച്ചു. ഉറക്കത്തില്‍ ജഗതി നോക്കുന്ന പോലെ പിള്ള പതുക്കെ തിരിഞ്ഞു നോക്കി. പെട്ടെന്ന് മനസിലാകാന്‍ കള്ളന്‍ മുഖത്തേയ്ക്ക് ടോര്‍ച്ച്‌ അടിച്ച് വെച്ചിട്ട് പറഞ്ഞു. "ചേട്ടാ കള്ളനാ." കീയോ എന്നൊരു ഞരക്കം മാത്രം പുറപ്പെടുവിച്ചു കൊണ്ടു പിള്ള ചേട്ടന്‍ ചരിഞ്ഞു. കള്ളന്‍ വീണ്ടും തോണ്ടാന്‍ തുടങ്ങി. ഒച്ച കേട്ടാണ് പിള്ളയുടെ ഭാര്യ സുമതി ചേച്ചി കണ്ണ് തുറക്കുന്നത്. ചേച്ചിയെ കണ്ടു കള്ളന്‍ വീണ്ടും പരിചയപ്പെടുത്തി. "ചേച്ചീ കള്ളനാ.പാമ്പ് കടിച്ചു. രക്ഷിക്കണം" ചേച്ചി തന്റെ കണവനേയും കള്ളനെയും മാറി മാറി നോക്കി. പിന്നെ നാടു നടുങ്ങുമാര്‍ ഉച്ചത്തില്‍ അലറി. "അയ്യോ കള്ളന്‍ കയറിയേ. ഓടി വായോ" കള്ളന്‍ വിട്ടു കൊടുക്കുമോ. അവനും അലറി. "അയ്യോ പാമ്പ് കടിച്ചേ. ഞാനിപ്പം ചാകുമേ" ആറ്റ് നോറ്റ് കിട്ടിയ കള്ളനെ തല്ലണോ അതോ രക്ഷിക്കാനോ എന്നറിയാതെ നാട്ടുകാര്‍ അന്തം വിട്ടു നിന്നു. അവസാനം കള്ളനെ ആശുപത്രിയില്‍ കൊണ്ടു പോകാം എന്ന് തീരുമാനിച്ചു. കള്ളനെ പൊക്കി കാറിലിട്ടു. അത്യാവശ്യം ആണെന്ന് പറഞ്ഞാല്‍ പദ്മിനി ഓടില്ലല്ലോ ? അവസാനം പാതിരാത്രി അരകിലോ മീറ്റര്‍ കാറും തള്ളികൊണ്ട് നാട്ടുകാര്‍ ഓടി. ആശുപത്രിയില്‍ കള്ളന്റെ ചെലവ് പിള്ള സാര്‍ ഏറ്റു. അങ്ങനെ നാട്ടില്‍ എത്തിയ കടിഞ്ഞൂല്‍ കള്ളനെ ഇതു പോലെ സ്വീകരിച്ച നാട്ടുകാര്‍ വേറെ എവിടെ ഉണ്ടാകും

Monday, October 5, 2009

പോയവര്‍ക്ക് പോയി....

ഓരോ ദുരന്തങ്ങളും നമ്മുടെ മനസ്സില്‍ വിങ്ങുന്ന വേദനകളായി നിറഞ്ഞു നില്ക്കും. പക്ഷെ എത്ര കാലം?. കാലം എന്ന മഹാ മാന്ത്രികന്‍ മറവി എന്ന മാജിക്കാല്‍ അതെല്ലാം തുടച്ചു മാറ്റും. എന്റെ ഓര്‍മയില്‍ ആദ്യം ഓടി വരുന്ന ഒരു ദുരന്തം ആണ് പെരുമന്‍ തീവണ്ടി അപകടം. അന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചതായിരുന്നു മേലില്‍ തീവണ്ടിയില്‍ കയറില്ലെന്ന്. ഇപ്പോള്‍ ഓരോ ആഴ്ചയും അതേ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും ആ ദുരന്തം ഞാന്‍ ഓര്‍ക്കാറില്ല.
ഞാന്‍ നേരില്‍ കണ്ട ആദ്യ ദുരന്ത രംഗം ആയിരുന്നു കുമരകം അപകടം. ഒരു ശനിയാഴ്ചയുടെ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഇടിത്തീ പോലെ ആ വാര്‍ത്ത ഞാന്‍ കേള്‍ക്കുന്നത്. ചാനലുകള്‍ മത്സരിച്ചു മരണ സംഘ്യ കൂട്ടി കാണിച്ചു കൊണ്ടിരുന്നു. ഒരു കൂട്ടര്‍ പത്തെന്നു പറയുമ്പോള്‍ അടുത്ത ചാനലുകാരന്‍ ഒന്നു കൂട്ടി പതിനൊന്നു എന്ന് പറയും. ദിന രാത്രങ്ങള്‍ ഉറക്കമിളച്ചു നല്ലൊരു ഭാവി ഉണ്ടാക്കാന്‍ PSC പരീക്ഷ എഴുതാന്‍ പോയ ഒരു പറ്റം ചെറുപ്പക്കാര്‍, എത്രയോ മാതാ പിതാക്കാന്‍ മാരുടെ പ്രതീക്ഷകള്‍ ആണ് അന്ന് വേമ്പനാട്ടു കായലില്‍ അസ്തമിച്ചത്. ഞാനും ഒരു കൂട്ടുകാരനും കൂടെ ബോട്ട് ജെട്ടിയില്‍ ചെല്ലുമ്പോള്‍ അങ്ങ് അകലെ ആയി ചത്തു മലച്ച ഒരു മത്സ്യം പോലെ ആ ബോട്ട് കിടപ്പുണ്ടായിരുന്നു.


കഴിഞ്ഞ മാസം വരെ ആ ബോട്ട് ആലപ്പുഴ യാര്‍ഡില്‍ കിടപ്പുണ്ടായിരുന്നു. ചിത്രത്തില്‍ നടുക്ക് കിടക്കുന്നതാണ് കുമരകത്തെ വില്ലന്‍. അടുത്തിടെ അതും അവര്‍ ലേലം ചെയ്തെന്നു കേട്ടു. ആ ഇനത്തിലും നല്ലൊരു തുക ജല ഗതാഗത വകുപ്പിന് കിട്ടി. ഇപ്പോള്‍ ഇതാ വീണ്ടും ഒരു ബോട്ട് അപകടം. ഇത്തവണ നമ്മുടെ അതിഥികള്‍, ദൈവത്തിന്റെ സ്വന്തം നാടു കാണാന്‍ വന്ന അന്യ നാട്ടുകാര്‍. ടൂറിസം വകുപ്പിന്റെ പരസ്യം ഒട്ടും പിഴച്ചിട്ടില്ല. കേരളം കാണാന്‍ വന്നവര്‍ ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലാ....അങ്ങ് സ്വര്ഗത്ത്. അതിഥി ദേവോ ഭവഃ എന്ന് പറയാറുള്ള നമുക്കു അഭിമാനിക്കാം.

ഈ കോലാഹലങ്ങള്‍ എത്ര നാളേക്ക്? തേക്കടിയും കുമരകവും ഒക്കെ ആവര്‍ത്തിച്ചിട്ടും ആരുടേയും കണ്ണ് തുറക്കാത്തത് എന്തെ ? ഈ നിലവിളികള്‍ ആരും കേള്‍ക്കാത്തത് എന്തെ? പോയത് ആര്‍ക്കാ.അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കര്‍ക്കും. അവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍....

കഴിഞ്ഞ ദിവസം പുന്നമട R ബ്ലോക്കില്‍ നിന്നും കണ്ട ഒരു കാഴ്ച. ബോട്ടിന് മുകളില്‍ ഇരുന്നുള്ള ഈ യാത്ര പണ്ടേ നിരോധിച്ചതാണ്. പക്ഷെ അത് പണ്ടല്ലേ..ആര് ചോദിയ്ക്കാന്‍. ഇതു കണ്ടാല്‍ തോന്നും, താഴെ ഇരുന്നുള്ള യാത്ര ആണ് നിരോധിചിരിക്കുന്നെ എന്ന്.


ഇനിയും ഒരു ദുരന്ത വാര്‍ത്ത കൂടി കേള്‍ക്കാന്‍ ഇട വരാതിരിക്കട്ടെ. ചെറിയ ചെറിയ തെറ്റുകള്‍ ആണ് വലിയ വലിയ ദുരന്തങ്ങളിലേക്ക്‌ നമ്മളെ കൂട്ടി കൊണ്ടു പോയിട്ടുള്ളത്. ആ സത്യം അറിയാവുന്ന നമുക്കു ചെറിയ ചെറിയ ആ തെറ്റുകള്‍ തിരുത്തി കൂടെ? തേക്കടിയില്‍ മരിച്ചത് പ്രത്യേകിച്ച് ആരുടേയും അതിഥികളല്ല . കേരളീയര്‍ എന്ന നിലയില്‍ അവര്‍ നമ്മുടെ ഓരോരുത്തരുടെയും അതിഥികളാണ്. ആ നിലക്ക് നമുക്കും ആരെയും പഴി ചാരി കൈ കഴുകാനാവില്ല.

Saturday, September 19, 2009

ഐശ്വര്യ-അഭിഷേക് സഹോദര ബന്ധം???

വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്ന എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു പ്രതിസന്ധി ആണ് അവറ്റകളുടെ അവിഹിത ഗര്‍ഭം. വീട്ടുകാര്‍ ഒന്നു കണ്ണടച്ച് കൊടുത്താല്‍ മതി, രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ വീട് ഒരു പൂച്ചപ്പറമ്പ് ആക്കി മാറ്റാന്‍ അവയ്ക്ക് സാദിക്കും. അതിനാല്‍ പെറ്റുവീഴുന്ന പൂച്ചക്കുട്ടികളെ ഉടന്‍ തന്നെ നാടു കടത്തുകയാണ് പതിവു. ഒരാഴ്ച കൂടുതല്‍ അവയെ വീട്ടില്‍ നിര്‍ത്തിയാല്‍ പിന്നെ തീര്ന്നു. പിന്നെ വീട്ടില്‍ നിന്നും എത്ര ദൂരെ കൊണ്ടു കളഞ്ഞാലും ബൂമരാങ്ങു പോലെ അവ രണ്ടു ദിവസത്തിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തും. അങ്ങനെ മൂന്ന് പ്രാവശ്യം വരെ ഒരു പൂച്ചയെ കളയാന്‍ പോയ ഒരു മാമന്‍ എനിക്കുണ്ട്. മൂന്ന് പ്രാവശ്യവും മാമന്‍ തിരിച്ചെത്തും മുന്നേ പൂച്ച വീടെത്തും.നാലാമത്തെ പ്രാവശ്യം രണ്ടും കല്‍പ്പിച്ചു മാമന്‍ വളരെ ദൂരെയുള്ള ഒരു സ്ഥലത്തു പൂച്ചയെ കളയാന്‍ പോയി. അവസാനം വഴി തെറ്റിപ്പോയ മാമന്‍ തിരിച്ചു വീട്ടില്‍ എത്തിയത് പൂച്ചയെ മുന്‍പില്‍ നടത്തി അതിന്റെ പുറകെ നടന്നാണ്.

പൊള്ളേത്തൈയിലെ മിക്ക ആളുകളും അവരുടെ വീട്ടിലെ അവിഹിത മാര്‍ജാര സന്തതികളെ ഉപേക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നത് പൊള്ളേത്തൈ പള്ളിയുടെ മതിലകം ആണ്. നാലുപാടും മതില്‍ ആയകൊണ്ട് അവ ഉടനൊന്നും പുറത്തു ചാടില്ല എന്നതായിരുന്നു കാരണം. പൊള്ളേത്തൈ പള്ളിയുടെ മതിലിനോട് ചേര്ന്നു തന്നെ ആണ് എന്റെ വീടിന്റെയും മതില്‍ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ചില ആള്‍ക്കാര്‍ പൂച്ച കുഞ്ഞുങ്ങളെ എന്റെ വീടിന്റെ മതിലകതും നിക്ഷേപിക്കാറുണ്ട്. ജനിച്ചു രണ്ടോ മൂന്നോ ദിവസം ആയ പൂച്ച കുഞ്ഞുങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. എന്നെ കാണുമ്പോള്‍ മ്യാവൂ മ്യാവൂ പാടി ഓടി വരുന്ന അവരെ കാണുമ്പോള്‍ നല്ല വാത്സല്യം തോന്നും. വീട്ടില്‍ നിന്നും ചോറും കറിയും ഒക്കെ അടിച്ച് മാറ്റി അമ്മ കാണാതെ കൊണ്ടു കൊടുത്തിട്ടും ഉണ്ട്. അവസാനം ഞാന്‍ അമ്മയോട് പ്രമേയം അവതരിപ്പിച്ചു. " പാവം അല്ലെ അമ്മേ, നമുക്കു അതുങ്ങളെ വളര്‍ത്താം." മാമന്റെ അവസ്ഥ അറിയാവുന്ന കൊണ്ടായിരിക്കും ആ പ്രമേയം തള്ളിപ്പോയി. പിന്നീട് ഒരിക്കല്‍ കൂടി ഞാന്‍ ആ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്‌. അന്ന് അമ്മ പറഞ്ഞതു. "നിന്റെ കട്ട് തീറ്റി കൊണ്ടു തന്നെ ഞാന്‍ പൊറുതി മുട്ടിയിരിക്കുവാ. അപ്പോളാ ഇനി രണ്ടു പൂച്ചേം കൂടി. പൊക്കോണം അവിടുന്ന്" എന്നാണ്. അന്ന് വൈകിട്ട് തന്നെ മീന്‍ വില്‍ക്കാന്‍ വരുന്ന ജോസഫ്‌ ചേട്ടന് ആ പൂച്ച കുഞ്ഞുങ്ങളെ പെറുക്കി കൊടുക്കുകയും ചെയ്തു. പിന്നെ ഞാന്‍ ആ പ്രമേയം വീട്ടില്‍ അവതരിപ്പിച്ചിട്ടില്ല.

ഞാന്‍ തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും മാത്രമായി.അങ്ങനെ ഇരിക്കുന്ന സമയത്താണ് ആ സംഭവം വീട്ടില്‍ നടക്കുന്നത്. പടിഞ്ഞാറ് ഭാഗത്തായി തേങ്ങയും മറ്റു സാധനങ്ങളും ഇട്ടു വെക്കാനായി ഒരു ഷെഡ്‌ ഉണ്ട്. ഒരു ദിവസം തേങ്ങ എടുക്കാനായി ചെന്ന അമ്മ കണ്ടത് പെറ്റു കിടക്കുന്ന ഒരു പൂച്ചയെ ആണ് കൂടെ കണ്ണ് തുറന്നിട്ടില്ലാത്ത രണ്ടു കുഞ്ഞുങ്ങളും. അന്ന് തന്നെ കൊണ്ടു കളയണ്ട കണ്ണ് തുറന്നിട്ടു മതി എന്ന് തീരുമാനിച്ചു അമ്മ തിരിച്ചു പൊന്നു. വീട്ടില്‍ മീന്‍ വെട്ടുമ്പോള്‍ തല തിന്നാന്‍ വരുന്ന അലവലാതി കുറിഞ്ഞി പൂച്ചയാണ് ഞങ്ങളുടെ ഷെഡ്‌ പ്രസവ വാര്‍ഡ്‌ ആക്കിയത്. പിറ്റേന്ന് രാവിലെ മുറ്റം അടിക്കാന്‍ ചെന്ന അമ്മ കണ്ടത് മുറ്റത്ത്‌ ചത്തു കിടക്കുന്ന കുറിഞ്ഞിയെ ആണ്. നല്ല ഒരു സംഘട്ടനം നടന്നതിന്റെ ലക്ഷണം മുറ്റത്തുണ്ട്. ഫ്രഷ്‌ ബേബികളെ തിന്നാന്‍ ഇറങ്ങിയ ഏതോ കണ്ടന്‍ പൂച്ചയില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ ആണ് ആ ധീര മാര്‍ജാര കൊല്ലപ്പെട്ടത്. അമ്മ പോയതറിയാതെ അകത്തു കിടന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ എന്റെ അമ്മയുടെ മാതൃ ഹൃദയം തേങ്ങി. നേരെ അകത്തു പോയി ഒരു പാത്രത്തില്‍ പാല്‍ എടുത്തു കൊണ്ടു വന്നു കൊടുത്തു. ആ ആഴ്ച വീട്ടില്‍ എത്തിയ ഞാന്‍ രാവിലെ പത്രം നോക്കി കൊണ്ടു മുറ്റത്ത്‌ നില്‍ക്കുമ്പോള്‍ കണ്ട കാഴ്ച ഒരു പാത്രത്തില്‍ പാലുമായി പോകുന്ന അമ്മയെയും സ്നേഹത്തോടെ അമ്മയുടെ കാലിനു ചുറ്റും ഓടുന്ന പൂച്ച കുഞ്ഞുങ്ങളെയും ആണ്. ഞാന്‍ അത്ഭുതത്തോടെ നോക്കുന്ന കണ്ടു അമ്മ പറഞ്ഞു. " പാവങ്ങളാ, പിന്നെ നിങ്ങള്‍ പോയി കഴിഞ്ഞാലും ഞങ്ങള്‍ക്കൊരു കൂട്ട് വേണ്ടേ??" കൊള്ളാം. എന്റെ മനസ് നിറഞ്ഞു . അമ്മ അംഗീകരിച്ച സ്ഥിതിക്ക് ഇനി പേരിടല്‍ ചടങ്ങ് നടത്താം. പത്രം തുറന്നു നോക്കിയപ്പോള്‍ ഐശ്വര്യ അഭിഷേക് കല്യാണ വാര്ത്ത. കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ഐശ്വര്യമായി പെന്‍ കൊച്ചിന് ഐശ്വര്യാറായി എന്ന് ചെക്കന് അഭിഷേക് ബച്ചന്‍ എന്നും പേരിട്ടു.




വീട്ടിലെ ഓമനകളായി മാറാന്‍ അവര്ക്കു അധികം സമയം വേണ്ടി വന്നില്ല. ഞാന്‍ പുറത്തിറങ്ങി നടന്നാല്‍ രണ്ടു പേരും കാലിനു ചുറ്റും ഉരുമി നടന്നോണ്ടിരിക്കും. ചിലപ്പോള്‍ ശല്യമായി തോന്നും. രണ്ടും നല്ല കുസ്രിതികള്‍ ആയിരുന്നു.






പേരു പോലെ തന്നെ ആളൊരു സുന്ദരി ആയിരുന്നു ഐശ്വര്യ. ഒരു പൊട്ടും തൊട്ടു കൊടുത്താല്‍ അപ്പോള്‍ തുടങ്ങും ക്യാറ്റ്‌ വാക്ക്. ഒറിജിനല്‍ ഐശ്വര്യാ റായി പോലും ക്യാറ്റ്‌ വാക്കില്‍ അവളോട്‌ തോറ്റു പോകും. അഭിഷേക് ആണേല്‍ പറയണ്ട ധൈര്യത്തില്‍ ഒറിജിനല്‍ ബച്ചനെ കവച്ചു വെക്കും. ഒരു ദിവസം ഒരു എലിക്കുഞ്ഞിനെ കണ്ടു പേടിച്ചു പുളിയില്‍ കയറിയ അവന്‍ രണ്ടാം ദിവസം ആ പുളിയില്‍ ഒരു അണ്ണനെ കണ്ടു പേടിച്ചാണ് താഴെ ഇറങ്ങിയത്‌. മാസങ്ങള്‍ അങ്ങനെ കടന്നു പോയി. ഐശ്വര്യയുടെ സ്വഭാവത്തിലെ ഒരു മാറ്റം ഒരു ദിവസം എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ മുറ്റത്ത്‌ ഇറങ്ങുമ്പോള്‍ കാലിന്റെ അടുത്ത് നിന്നും മാറാത്ത അവള്‍ ഇപ്പോള്‍ അങ്ങനെ അടുക്കുന്നില്ല. തന്നെയുമല്ല ചിലപ്പോളൊക്കെ അവളെ കാണാറില്ല. അഭിഷേക് ഇപ്പോളും ഉഷാറാണ്.

അടുത്ത ആഴ്ച ഞാന്‍ വീട്ടില്‍ ചെന്നു വൈകിട്ട് പുറത്തു അവര്‍ക്കുള്ള ചോറ് കൊണ്ടു ചെന്നിട്ടു വിളിച്ചപ്പോള്‍ അഭിഷേക് മാത്രം വന്നു. ഞാന്‍ അമ്മയോട് തിരക്കി. അപ്പോള്‍ അമ്മ പറഞ്ഞു രണ്ടു ദിവസമായി അവളെ കാണാനില്ല എന്ന്. രാവിലെ ഞാന്‍ ചെന്നു നോക്കിയപ്പോള്‍ അഭി കുറച്ചു ചോറേ തിന്നിട്ടുള്ളൂ. അവള്‍ക്കുള്ളത്‌ മാറ്റി വെച്ചിട്ടുണ്ട്. പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അടുത്തുള്ള ഗോവിന്ദന്‍ ചേട്ടന്റെ വീട്ടിലെ മണിയന്‍ പൂച്ചയെയും കാണാനില്ലാതെ. രണ്ടുപേരെയും വശ പിശകായി പലയിടത്തും കണ്ടിട്ടുണ്ടത്രേ. അപ്പോള്‍ അങ്ങനെ ആണ് കാര്യങ്ങള്‍. അവളെ ഇനി അടുപ്പിക്കുന്ന പ്രശ്നം ഇല്ല. വീടിനും പേരു ദോഷം കേള്‍പ്പിക്കാന്‍ ജനിച്ചവള്‍. അഭിഷേക് ആകെ തളര്‍ന്ന പോലെ തോന്നി. ഒരു ഉഷാറില്ല.


പൊള്ളേത്തൈയിലെ മാര്‍ജര ലോകത്തെ മൊത്തം പിടിച്ചു കുലുക്കിയ ഒരു സംഭവത്തിന്റെ തുടക്കം ആയിരുന്നു അത് എന്ന് ഞാന്‍ അറിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാര്‍ക്കറ്റില്‍ ഐശ്വര്യയുടെ ശവം പ്രത്യക്ഷപ്പെട്ടു. മരിക്കുന്നതിനു മുന്പ് ഭീകരമായ പീടനത്തിനു അവള്‍ ഇരയായിരുന്നു എന്ന് പൂച്ച ഗവേഷകര്‍ കണ്ടു പിടിച്ചതോടെ മാര്‍ക്കറ്റിലെ പല ചട്ടമ്പി പൂച്ചകളും നാടു വിട്ടു. അഭിഷേകിന്റെ കാര്യം ആയിരുന്നു കഷ്ടം. ഞങ്ങള്‍ ആരും പറഞ്ഞില്ലെങ്കിലും അവന്‍ എന്തോ മനസിലാക്കിയിരുന്നു. ഇപ്പോള്‍ എന്റെ കാലില്‍ ചുറ്റാന്‍ ഒന്നും വരാറില്ല. ഒരു ആഴ്ച ഞാന്‍ വീട്ടില്‍ ചെന്നു കഴിഞ്ഞപ്പോള്‍ അവനെ കാണാനില്ല. അപ്പോള്‍ അമ്മ പറഞ്ഞു. അവനിപ്പോള്‍ ഇവിടെ അല്ല. ആ ഗോവിന്ദന്‍ ചേട്ടന്റെ വീട്ടിലാ. ഞാന്‍ ഞെട്ടിപ്പോയി. അവനെന്തിനാ ഗോവിന്ദന്‍ ചേട്ടന്റെ വീട്ടില്‍ പോയത്. അതും മണിയന്‍പൂച്ചയുടെ വീട്ടില്‍. മണിയന്‍ നാടു വിട്ട കാര്യവും ഞാന്‍ ഓര്ത്തു. പെട്ടെന്നാണ് എന്റെ മനസ്സില്‍ മണിയന്റെ അനിയത്തി മണിച്ചി പൂച്ചയെ ഓര്‍മ വന്നത്. ഇനി അവളുമായിട്ട് ഇവനെന്തെന്കിലും.?? ഹെഇ. ചാന്‍സ് ഇല്ല. എന്തെങ്കിലും ആകട്ടെ. ഞാന്‍ അതൊക്കെ വിട്ടു.


കഴിഞ്ഞ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ കളി കാണുക ആയിരുന്നു ഞാന്‍. രാത്രി കുറെ ആയി. എല്ലാവരും കിടന്നു. ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ പുറത്തു നിന്നും ദയനീയമായ ഒരു കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി. കണ്ടന്‍ പൂച്ചയുടെ കരച്ചില്‍. ഞാന്‍ വീണ്ടും കളിയില്‍ ശ്രദ്ധിച്ചു. കരച്ചില്‍ വീടിനെ ചുറ്റുന്നു. ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. അതാ അവന്‍. അഭിഷേക്. അവന്‍ ആകെ ക്ഷീണിച്ചിരിക്കുന്നു. എന്നെ കണ്ടു കരഞ്ഞു കൊണ്ടു ഓടി വന്നു. അവന്റെ ദയനീയമായ മുഖം കണ്ടപ്പോലെ അവന്‍ പട്ടിണി ആയിരുന്നെന്നു മനസിലായി. ഞാന്‍ അകത്തു പോയി രാവിലെ പഴം കഞ്ഞി അടിക്കാന്‍ വെച്ചിരുന്ന ചോറും കറിയും എടുത്തു കൊണ്ടു വന്നു കൊടുത്തു. ആക്രാന്തത്തോടെ തിന്നുന്ന അവനെ കണ്ടപ്പോള്‍ എന്റെ മനസലിഞ്ഞു. അവന്റെ അടുത്ത് ഇരുന്നു തലോടി. അവന്‍ മുഖം ഉയര്ത്തി എന്നെ ദയനീയമായി നോക്കി."പ്ലീസ് ഒന്നു തിന്നോട്ടെ" എണ്ണ ഭാവം ആയിരുന്നു അവന്റെ മുഘത്. തിന്നു കഴിഞ്ഞു അവന്‍ എന്റെ കാലിനോട് ചേര്ന്നു നിന്നു. കാസറ്റ് വലിയുന്ന പോലത്തെ ഒച്ചയില്‍ എന്തോ പറഞ്ഞു. ഞാന്‍ അവന്റെ മുതുകില്‍ തലോടി സമാധാനിപ്പിച്ചു. രണ്ടു ദിവസം മുന്പ് മണിച്ചി പൂച്ചയെ കടിച്ചു കൊന്നിട്ട് അഭിഷേക് നാടു വിട്ട കാര്യം അമ്മ രാവിലെ എന്നോട് പറഞ്ഞിരുന്നു.


ഇപ്പോള്‍ അവന്‍ ആകെ മാറി. ഇരുത്തം വന്ന പ്രകൃതം. ഞാന്‍ പുറത്തിറങ്ങുമ്പോള്‍ കൂടെ വരും. വാത്സല്യം സിനിമയില്‍ മമ്മൂടിയുടെ കൂടെ അബൂബക്കര്‍ നടക്കുന്നപോലെ. അവന്റെ കാവി നിറം അവന് കൂടുതല്‍ ഇണങ്ങുന്നത് ഇപ്പോള്‍ ആണെന്ന് എനിക്ക് തോന്നി.

Saturday, August 29, 2009

ഓണത്തിനിടയില്‍ വാറ്റ് കച്ചവടം

രംഗം 1: 580 കിലോ മീറ്റര്‍ വരുന്ന കേരള കടല്‍ തീരത്തെ ഒരു തെങ്ങിന്‍ തോപ്പ്‌
തെങ്ങോലകളുടെ തണലില്‍ അക്ഷമരായി നില്ക്കുന്ന രണ്ടു കൂട്ടുകാര്‍. ദുര്‍ബലന്‍ പാപ്പിയും പാമ്പ് വിനോദും.
ദുര്‍ബലന്‍: ഹൊ എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാ ഓണത്തിന് ഇത്രേം ബുദ്ധി മുട്ടുന്നത്.
പാമ്പ്: ശരിയാ. ഞാന്‍ സാദാരണ അത്തത്തിനു തന്നെ സാധനം കരുതുന്നതാ.സാമ്പത്തിക പരാദീനത കാരണം ഇത്തവണ ഒന്നും നടന്നില്ല.
ദുര്‍: സമയം പത്തു കഴിഞ്ഞല്ലോ.ആ നാറിയെ കാണുന്നും ഇല്ല. അവന്‍ കൊണ്ടു വരുമോ??
പാമ്പ്: അവന്റെ വീട്ടില്‍ വാറ്റി എന്നുള്ളത് സത്യമാ. എന്റെ വീട്ടീന്ന് പന്ത്രണ്ടു ലിറ്ററിന്റെ പ്രഷര്‍ കുക്കര്‍ മേടിച്ചോണ്ട് പോയാരുന്നു. മുകളിലത്തെ സുനാമണി മാറ്റി അവിടെ കുഴല്‍ പിടിപ്പിച്ചാ പിന്നെ സുഖം അല്ലെ. പോലിസിനേം പേടിക്കണ്ടാ.
ദുര്‍: അവന്‍ വരുന്നുണ്ടെന്ന് തോന്നുന്നു. ങാ ഒരു കുപ്പി കയ്യിലുണ്ട് .....ഒന്നു അനങ്ങി വാടാ കോപ്പേ.
(തൈക്കുഴി മനോജ്‌ ഒരു കുപ്പിയുമായി നടന്നു വരുന്നു)
തൈക്കുഴി മനോജ്‌: അളിയാ ഒരു ലിറ്റര്‍ കിട്ടി. ബാക്കി അച്ഛനും ചേട്ടനും ഒതുക്കി. സാദനം നല്ല സോയംബനാ. ഇത്തവണ ച്യവന പ്രാശം കൂടെ ഇട്ടാ വാറ്റിയത് . മണം അടിച്ചിട്ട് തന്നെ കൊതിയാകുന്നു.
പാമ്പ്: ച്യവന പ്രാശമോ?? അതെന്തിനാ.
തൈ : ഡാ കോപ്പേ, കഴിഞ്ഞ ദിവസം വെള്ളം ഇല്ലാഞ്ഞിട്ടു നമ്മള്‍ അപ്പാപ്പന്റെ അരിഷ്ട്ടത്തില്‍ ഒഴിച്ച് അടിച്ചത് ഓര്‍മ ഇല്ലേ. എന്നാ കിക്ക്‌ ആയിരുന്നു. ഇറക്കാനും സുഖം. അത് കൊണ്ടു ഇപ്പ്രാവശ്യം പഴങ്ങളുടെ കൂടെ ച്യവന പ്രാശവും കൂടെ തട്ടി. നീ ഒന്നു മണത്തു നോക്കിക്കേ.
ദുര്‍: അളിയാ സൂപ്പര്‍. വേഗം ഗ്ലാസ്സ്‌ എട്. സമയം കളയണ്ട. ഞാന്‍ ഡ്രൈ കൊടുക്ക്വാ. നിനക്കൊക്കെ വേണേല്‍ വെള്ളം ആ കുപ്പീലുണ്ട്.
തൈ: ഡാ നീയൊക്കെ ടച്ചിങ്ങ്സ്‌ ഒന്നും മേടിച്ചില്ലേ. വീട്ടീന്ന് കുറച്ചു ചിക്കന്‍ എങ്കിലും എടുത്തോണ്ട് വരാന്‍ മേലായിരുന്നോ?
ദുര്‍: ഓണമായിട്ട് ചിക്കനാ?? ദേ ഇതങ്ങോട്ട് പിടിച്ചേ. ക്ലബ്ബില്‍ അത്തം ഇടാന്‍ മേടിച്ചതിന്റെ ബാക്കിയാ.
തൈ: എന്തോന്നെടെ കാബേജും കാരട്ടുമൊക്കെ?
ദുര്‍: ഓണം അല്ലേടാ. സംഭവം കിടിലനാ. വാപ്പന്റെ മരിപ്പിനു പന്തല്‍ ഇട്ടിട്ടു രാത്രി രണ്ടു മണിക്ക് മാവില കൂട്ടി നിപ്പന്‍ അടിക്കമെങ്കിലാ ഇതു. നീ ഒരെണ്ണം പിടിപ്പിച്ചേ.
തൈ: അപ്പോള്‍ ചിയെര്‍സ്‌ . ഹാപ്പി ഓണം.
(അര മണിക്കൂര്‍ കഴിഞ്ഞു )
പാമ്പ്: അളിയാ കിടിലന്‍ സാദനം തന്നെ കേട്ടാ.ഉമ്മ....ഹൊ ഒരു ലിറ്റര്‍ പോയ വഴി കണ്ടില്ല. ദുര്‍ബലാ, നിന്റെ കപ്പാസിറ്റി ഒക്കെ കൂടിയല്ലാ?. സ്ഥിരം അടി തന്നെ ആണല്ലേ??
ദുര്‍: മച്ചാ, ഇതാണ് സത്യത്തില്‍ ഓണം. ചുമ്മാ വിദേശികളെ മേടിച്ചു അടിച്ചാല്‍ എന്ത് ഓണം? ഇതാണ് സൂപ്പര്‍. കടലീന്നു കാറ്റും കൂടെ ആയപ്പോള്‍ സൂപ്പര്‍. നല്ല കിക്കായി കേട്ടാ...
തൈ: ഡാ എനിക്ക് അത്ര കിക്ക് ആയില്ലാ. വീട്ടില്‍ വൈകുന്നേരം അടിക്കാന്‍ ഒരു അര കൂടെ വെച്ചിട്ടുണ്ട്. അതും അടിക്കേണ്ടി വരുമെന്നാ തോന്നണേ. ആ കാബേജിന്റെ രുചി അത്ര പിടിക്കണില്ല. ഏതാണ്ടക്ക പോലെ . ഒരു വാള് വെച്ചാല്‍ ഓക്കേ ആകുമായിരിക്കും.
ദുര്‍: ഡാ വാള് വെക്കല്ലേ. അത് കണ്ടാല്‍ ഞാനും വെക്കും. നമുക്കു കുറച്ചു നേരം കിടക്കാം..അപ്പോള്‍ ഓക്കേ ആകും.
(മൂന്ന് പേരും കിടക്കുന്നു. തൈക്കുഴിയുടെ കാലില്‍ തല വെച്ചു കിടക്കുന്ന പാമ്പ് അവന്‍ വാള് വെക്കുമ്പോള്‍ ചാടി എഴുന്നേല്‍ക്കുന്നു)
പാമ്പ്: ഡാ കൊനാപ്പീ, നിനക്കു തല ഒന്നു ചരിച്ചു വെച്ചു അടിചൂടെ? ഇതൊരുമാതിരി പാര്‍ക്കിലെ പാവയെപ്പോലെ ഉണ്ടല്ലോ?
തൈ: തല ചരിക്കണം എന്ന് ആഗ്രഹം ഉണ്ടളിയാ, പറ്റാഞ്ഞിട്ടാ.
പാമ്പ്: ശല്യം.. മാറി കിടന്നേക്കാം. ഇല്ലേല്‍ ഞാനും അടിക്കും.
(മൂന്നു പേരും കിടന്നുറങ്ങുന്നു. കുറെ സമയം കഴിഞ്ഞു )
ദുര്‍: അളിയന്മാരെ സന്ധ്യ ആയി. വേഗം എഴുന്നേല്‍ക്ക്.
(രണ്ടു പേരും ഞെട്ടി എഴുന്നേറ്റു ചുറ്റും നോക്കുന്നു)
തൈ: ദൈവമേ, ഉച്ചക്ക് ഊണ് പോലും കഴിച്ചില്ല. വീട്ടുകാര്‍ അടിച്ച് പുറത്താക്കിയ തന്നെ. എത്ര മണി ആയെടാ.
പാമ്പ്: (വാച്ച് നോക്കി കൊണ്ടു) ശെരിക്കും കാണാന്‍ പാടില്ല. പക്ഷെ ഒരു മണി ആകുന്ന പോലെ തോന്നുന്നു.
ദുര്‍: ഒരു മണിയോ? ഇത്ര ഇരുട്ടോ? ഒന്നു പോടാ ഏഴ് മണി എങ്കിലും ആയി കാണും.നീ ശെരിക്കും നോക്കിക്കേ. നിന്റെ വാച്ച് നടക്കുന്നുണ്ടല്ലോ അല്ലെ.
പാമ്പ്: അളിയാ ഒരു മണി തന്നെ. വാച്ചോക്കെ നടക്കുന്നുണ്ട്. ഇനി വല്ല സൂര്യ ഗ്രഹണവും ആണോ?
തൈ: അങ്ങനെ ആണേല്‍ പത്രത്തേല്‍ വരണ്ടേ.?
ദുര്‍: പിന്നെ. പത്രത്തില്‍ കൊടുത്തിട്ടല്ലേ സൂര്യന്‍ ഗ്രഹണി പിടിക്കാന്‍ പോണത്. ക്രിസ്മസിന് സുനാമി വരാമെന്കില്‍ ഓണത്തിന് ഗ്രഹണവും വരാം.
തൈ: അളിയാ, നമ്മുടെ കണ്ണ് അടിച്ച് പോയെന്ന തോന്നണേ. ഞാന്‍ മൊബൈല് എടുത്തു നോക്കിയിട്ട് അത് പിടിച്ചിരിക്കണ കൈ പോലും കാണാന്‍ മേല. ദൈവമേ പണി കിട്ടിയാ.???
പാമ്പ്: ദൈവമേ ഞാന്‍ ഇനി എങ്ങനെ നാട്ടുകാരുടെ മുഘത് നോക്കും??
ദുര്‍: ചതിച്ചല്ലോ കര്‍ത്താവേ....

രംഗം 2: മന്ത്രി സഭാ സമ്മേളനം
എക്സൈസ് മന്ത്രി: ഇതിപ്പോ ഞാന്‍ എന്ത് പറയാനാ. ഒന്നാം തിയതി ആണേലും ഉത്രാടത്തിന് സാദനം കൊടുക്കാമെന്നു ഞാന്‍ പറഞ്ഞതാ. കോടതി സമ്മതിക്കാത്തത് എന്റെ കുറ്റമല്ല. അല്ലേലും പോലീസ് കൂടെ വിചാരിക്കാതെ ചാരായം വാറ്റ് ഒതുക്കാന്‍ പറ്റില്ല.
ആഭ്യന്തര മന്ത്രി: സംസ്ഥാനത്തെ മുക്കാല്‍ ഭാഗം പോലിസിനേം ഓണം പ്രമാണിച്ചു ചാരായം പിടിക്കാന്‍ നിയോഗിച്ചതാ. വീടുകളില്‍ വാറ്റിയാല്‍ പോലീസ് എന്ത് ചെയ്യാനാ. ഇതിപ്പോള്‍ എല്ലാ ഓണത്തിനും ഇതൊരു പതിവാ. നമ്മള്‍ വിചാരിച്ചാല്‍ ഒന്നും നിക്കില്ല.
ഏക്‌. മ: പക്ഷെ ഇത്രേം പേരുടെ കാഴ്ച പോയ സ്ഥിതിക്ക് പ്രതി പക്ഷം ഇപ്പോള്‍ രാജി എന്നും പറഞ്ഞു ഇറങ്ങും. എന്തെങ്കിലും പരിഹാരം ഉണ്ടാക്കിയെ പറ്റൂ.
ആ. മ: ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ പുറത്തു പറയരുത്. കാര്യം നമ്മുടെ നയങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിര്‍ ആണേലും. ഇതിനൊരു പ്രതിവിധി നമ്മളായിട്ട് ഉണ്ടാക്കും എന്ന് തോന്നണില്ല. ഇതു വേറെ എന്തോ കുഴപ്പം കൊണ്ടാണെന്ന എന്റെ ഭാര്യ പറഞ്ഞെ. നമുക്കു ഒന്നു പ്രശ്നം വെച്ചു നോക്കിയാലോ?
ദേവസ്വം മന്ത്രി: ഞാന്‍ ഇതങ്ങോട്ട് പറയാന്‍ ഇരിക്കുക ആയിരുന്നു. എനിക്ക് ഉടനെ മത്രി കസേര കിട്ടുമെന്ന് എന്നോട് ഒരു ജോത്സ്യന്‍ പറഞ്ഞായിരുന്നു. മുഘ്യന്‍ എന്ത് പറയുന്നു.?
മുഘ്യ മന്ത്രി: ഞാന്‍ എന്ത് പറയാനാ. നിങ്ങള്‍ അല്ലെ എല്ലാം തീരുമാനിക്കുന്നത്. പത്രക്കാര്‍ അറിയരുത്. വിശ്വസിക്കാവുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങളുടെ പരിചയത്തില്‍.
ആ. മ: എന്റെ മകന്റെ പരിചയത്തില്‍ ഒന്നു രണ്ടു സ്വാമിമാരുണ്ടായിരുന്നു. പക്ഷെ അവരൊക്കെ ഇപ്പോള്‍ ജയിലിലാ. പക്ഷെ വിളിച്ചാല്‍ വരും കേട്ടോ.വിളിക്കണോ?
മു.മ: വേണ്ട വേണ്ടാ. എന്നാല്‍ എന്റെ പരിചയത്തില്‍ ഒരു ആളുണ്ട്. മിടുക്കനാ.വിശ്വസ്തനും. കേട്ടു കാണും കാപ്ര.
ആ. മ: കൊപ്രയോ? താങ്ങ് വില ചോദിക്കുമോ? അങ്ങേക്ക് എങ്ങനാ പരിചയം.
മു. മ: കൊപ്രാ അല്ല കാപ്ര. തോട്ടപ്പള്ളി പാലം പണിക്കു വന്ന ഹിന്ദിക്കാരന്‍ കോണ്ട്രാക്ടര്‍ ചോപ്രക്ക്‌ നമ്മുടെ തോട്ടപ്പള്ളി കാര്‍ത്ത്തുവില്‍ ഉണ്ടായ മകന്‍. ഇപ്പോള്‍ വലിയ മന്ത്രവാദിയാ. നമ്മുടെ സെക്രട്ടറിക്ക് മൊട്ടയില്‍ ഒരു സൂത്രം പുള്ളി എനിക്ക് വേണ്ടി ചെയ്തു തന്നിട്ടുണ്ട്. ഈ സി ബി ഐ ക്കാരൊക്കെ ചുമ്മാ വന്നതാനെന്നാണോ വിചാരിച്ചത്.
ആ. മ: എന്നാ വിളി കാപ്രയെ.
(കാപ്ര വരുന്നു.)
കാപ്ര: നമുക്കെല്ലാം മനസിലായി. ഒരു ബ്രാഹ്മണ ശാപം ഇവിടെ അലയടിക്കുന്നുണ്ട്. അതാണ്‌ ഈ ദുരന്തതിനൊക്കെ കാരണം.
ആ. മ: ശാപമോ? തെളിച്ചു പറ കാപ്രെ.

രംഗം 3: മഹാബലിയുടെ യാഗഭൂമി. മഹാബലിയും ശുക്രഅചാര്യരും സംസാരിച്ചു കൊണ്ടു നില്ക്കുന്നു. ഒരു ഭടന്‍ ഓടി വരുന്നു.
ഭടന്‍: പ്രഭോ, അങ്ങയെ കണ്ടു ദാനം മേടിക്കണം എന്ന് പറഞ്ഞു ഒരു ബ്രാഹ്മണ കുമാരന്‍ വാതില്‍ക്കല്‍ വന്നു നില്ക്കുന്നു.
ബലി: കടന്നു വരാന്‍ പറയൂ. (ശുക്രനോട്) ഗുരോ, യാഗത്തിന്റെ അവസാനം ഒരു ബ്രാഹ്മണന് ദാനം കൊടുക്കണം എന്ന് പറഞ്ഞതെ ഉള്ളൂ. അപ്പോലെക്കും ഒരാള്‍ എത്തിയല്ലോ. നല്ല ശകുനം ആണല്ലേ?
ഗുരു: പക്ഷെ ശിഷ്യാ, എന്റെ ഇടതു കണ്ണ് അകാരണമായി തുടിക്കുന്നു.
ബലി: അത് പിന്നെ കണ്ണില്‍ പുക കയറിയിട്ടയിരിക്കും. ഒരു ആഴ്ച ആയി യാഗം അല്ലായിരുന്നോ?
(ഭടന്‍ വാമനനേയും കൊണ്ടു വരുന്നു)
ബലി: വരൂ കുമാരാ, അങ്ങ് ആരാണ്? താങ്കള്ക്ക് എന്താണ് ആഗ്രഹം?. ഈ ശുഭ മുഹൂര്‍ത്തത്തില്‍ ആഗതനായ അങ്ങേക്ക് എന്താഗ്രഹവും ഞാന്‍ നടത്തി തരാം.
വാമനന്‍: നന്ദി പ്രഭോ. അദിതി പുത്രനായ വാമനന്‍ ആണ് ഞാന്‍. എനിക്ക് തപസു ചെയ്യാനായി മൂന്ന് അടി മണ്ണ് മാത്രം അങ്ങ് എനിക്ക് തന്നാല്‍ മതി.
ബലി: ഹ ഹ. വെറും മൂന്ന് അടി മണ്ണോ? അങ്ങേക്ക് തപസു ചെയ്യാന്‍ മൂന്ന് ഗ്രാമങ്ങള്‍ തന്നെ ഞാന്‍ നല്‍കാം.
വാമ: വേണ്ട പ്രഭോ, അങ്ങ് എനിക്ക് മൂന്ന് അടി മണ്ണ് അളന്നു എടുക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി.അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ.
(ശുക്രചാര്യര്‍ പെട്ടെന്ന് ബലിയെ അടുത്തേക്ക് വിളിച്ചു രഹസ്യം പറയുന്നു)
ഗുരു: പ്രഭോ, ഇവന്‍ പറയുന്ന കേട്ടിട്ട് എനിക്ക് അത്ര പന്തി തോന്നുന്നില്ല. വെറുതെ കേറി വാക്കൊന്നും കൊടുക്കല്ലേ.
ബലി: ഛെ, ഇത്തിരി ഇല്ലാത്ത ചെറുക്കന്‍ നമ്മെ എന്ത് ചെയ്യാന്‍. ചുമ്മാ അനാവശ്യം പറയാതെ ഗുരോ. ചുമ്മാതല്ല ഒരു ബ്രാഹ്മണന് മറ്റൊരു ബ്രാഹ്മണനെ കണ്ടൂടാ എന്ന് പറയുന്നതു.
ഗുരു: എന്ത് നീ നമ്മെ കളിയാക്കുന്നോ? മകനെ നിന്റെ ഐശ്വര്യം ഒക്കെ അവസാനിക്കാറായി. നീ മുടിഞ്ഞു പോട്ടെ.
ബലി: എന്തായാലും ഞാന്‍ പറഞ്ഞതു കൊടുത്തിരിക്കും. ആരെവിടെ കിണ്ടിയും വെള്ളവും കൊണ്ടു വരൂ.
ഭടന്‍: പ്രഭോ, രണ്ടിന് പോകാനാണോ? അല്ല പതിവില്ലാതെ വെള്ളം ചോദിച്ചത് കൊണ്ടു ചോദിച്ചതാ.
ബലി: മണ്ടാ, നമുക്കു അതിനാണേല്‍ ഒരു കിണ്ടി പോരെന്നു നിനക്കു അറിയില്ലേ . നമ്മുടെ ആചാരം അനുസരിച്ച് ആര്‍ക്കെങ്കിലും ദാനം ചെയ്യണമെങ്കില്‍ ആദ്യം നാം അവരുടെ കാല് കഴുകണം. വേഗം കൊണ്ടു വരൂ.
ഗുരു: (മനസ്സില്‍) ഓഹോ. അപ്പോള്‍ കാല് കഴുകാന്‍ പറ്റിയില്ലേല്‍ ഒന്നും നടക്കില്ല. ഒരു കാര്യം ചെയ്യാം. ഇവിടെ ധ്യാനിക്കുന്ന പോലെ നിന്നിട്ട് ഒരു വണ്ടിന്റെ രൂപത്തില്‍ കിണ്ടിയുടെ കുഴലില്‍ കേറി ഇരിക്കാം. ഈ മണ്ടന്‍ കാല് കഴുകുന്നത് ഒന്നു കാണണമല്ലോ.
(ബലി വാമനന്റെ കാല് കഴുകാന്‍ ശ്രമിക്കുന്നു. കിണ്ടി കുലുക്കി ഒക്കെ നോക്കുന്നു)
വാമ: എന്ത് പറ്റി പ്രഭോ?
ബലി: കിണ്ടിയില്‍ നിന്നും വെള്ളം വരുന്നില്ല. ഞാന്‍ ചരിച്ചും കുലുക്കിയും ഒക്കെ നോക്കി. ഇതെന്താ കഥ.
വാമ: അത്രേ ഉള്ളോ. അത് കുഴലില്‍ എന്തെങ്കിലും തടഞ്ഞതായിരിക്കും. ഒരു ദര്‍ഭ പുല്ലു തന്നെ. ഞാന്‍ ശരിയാക്കി തരാം.
(വാമനന്‍ ദര്‍ഭ മുന കൊണ്ടു കിണ്ടിയുടെ കുഴലില്‍ കുത്തുന്നു. ശുക്രാചാര്യര്‍ അലറിക്കൊണ്ട്‌ ഒരു കണ്ണും പൊത്തിപ്പിടിച്ചു താഴെ വീഴുന്നു )
ബലി: ഗുരുവിനു ഇതെന്തു പറ്റി. എന്തായാലും കിണ്ടി ശരിയായല്ലോ. ആദ്യം ചടങ്ങ് നടക്കട്ടെ.
(ബലി കാല് കഴുകുന്നത്തോടെ ഭീമാകാരമായി വലുതാകുന്ന വാമനന്‍)
വാമ: പ്രഭോ, ഞാന്‍ ആദ്യ ചുവടു കൊണ്ടു ഭൂമിയും പാതാളവും അളന്നു കഴിഞു. രണ്ടാമത്തെ കൊണ്ടു സ്വര്‍ഗ്ഗവും. ഇനി ഞാന്‍ എവിടെ മൂന്നാമത്തെ പാദം വെക്കും.
ബലി: പറഞ്ഞ വാക്കു ഞാന്‍ എന്തായാലും പാലിക്കും. അങ്ങ് എന്റെ തലയില്‍ മൂന്നാമത്തെ പാദം വെച്ചോളൂ.
വാമ: ബാലീ, അങ്ങയുടെ ധര്‍മ നിഷ്ടയില്‍ നാം സംപ്രീതനായി. ഞാന്‍ സാക്ഷാല്‍ മഹാ വിഷ്ണു ആണ്. അങ്ങയെ ദേവ കാര്യാര്‍ധം പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്താന്‍ പോകുന്നു. അതിന് മുന്പ് അങ്ങേക്ക് എന്തെങ്കിലും വരം തരാന്‍ നാം ആഗ്രഹിക്കുന്നു. ചോദിച്ചാലും.
ബലി: പ്രഭോ, അങ്ങനെ ആണെങ്കില്‍ എല്ലാ വര്‍ഷവും ഒരിക്കല്‍ എനിക്കീ പ്രജകളുടെ സന്തോഷവും സമാധാനവും വന്നു കാണാന്‍ അനുവദിക്കണം.
വാമ: തദാസ്തു.
ബലി: പോകുന്നതിനു മുന്പ് ഞാന്‍ ഗുരുവിനോട് ഒന്നു യാത്ര ചോദിച്ചോട്ടെ.
വാമ: ആയിക്കോളൂ
(ബലി ഗുരുവിനെ കുലുക്കി വിളിക്കുന്നു)
ബലി: ഗുരോ, ഗുരോ, എഴുന്നേല്‍ക്കൂ. ദേ എനിക്ക് മഹാവിഷ്ണു എല്ലാ വര്‍ഷവും നാട്ടില്‍ വന്നു പ്രജകളുടെ ക്ഷേമം കാണാന്‍ വരം തന്നു. എന്നെ ഇപ്പോള്‍ പാതാളത്തിലേക്ക്‌ വിടാന്‍ പോകുവാ.
ഗുരു: (ദേഷ്യത്തോടെ കണ്ണും പൊത്തി എഴുന്നേല്‍ക്കുന്നു)ഹും. നാം പറയുന്ന കേള്‍ക്കാതെ മണ്ടത്തരങ്ങള്‍ ഒക്കെ കാട്ടിയിട്ട് ഇപ്പോള്‍ വരം കിട്ടിയെന്നോ. എന്നാല്‍ നാം നിന്നെ ശപിക്കുന്നു. നീ പ്രജകളെ കാണാന്‍ വരുമ്പോളൊക്കെ എന്റെ ഈ കണ്ണ് പോയ കാര്യം നിന്നെ ഓര്‍മിപ്പിക്കാന്‍ നിന്റെ പ്രജകള്‍ കണ്ണും കളഞ്ഞു വിഷമിച്ചു നില്‍ക്കട്ടെ.

രംഗം 4: മന്ത്രി സഭ. കഥ പറഞ്ഞു നിര്‍ത്തുന്ന കാപ്ര.
മു. മ: അപ്പോള്‍ ഈ ശാപത്തില്‍ നിന്നും രക്ഷപെടാന്‍ എന്താ വഴി. അതോടെ പറഞ്ഞു തരണേ കാപ്രെ.
കാപ്ര: വഴി ഉണ്ട്. ഒന്നു, അങ്ങ് പടിഞ്ഞാറന്‍ നാടുകളില്‍ ചെയ്യുന്നപോലെ മദ്യത്തിനു വില കുറച്ചു കോള വില്‍ക്കുന്ന പോലെ വില്‍ക്കുക. അതല്ലെങ്കില്‍ പണ്ടു മാവേലി ഭരിച്ചപോലെ അങ്ങ് ഭരിക്കുക. കള്ളവും ചതിവും ഇല്ലാത്ത ഒരു നാടും ധര്‍മിഷ്ടരായ ഭരണാധികാരികളും.
(ശുഭം)

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്:
ഓണ ദിവസങ്ങളില്‍ പരമാവദി സര്‍ക്കാര്‍ സാധനം മാത്രം സേവിക്കുക.
കള്ളും വാറ്റും പരമാവധി ഒഴിവാക്കുക.
ഇനി ബീവരെജില്‍ നിന്നാണ് വാങ്ങുന്നതെങ്കില്‍ ബില്ല് രണ്ടു ദിവസം സൂക്ഷിക്കുക, നഷ്ട പരിഹാരം കിട്ടാന്‍ ഉപകരിക്കും.

Monday, August 24, 2009

ഉണ്ണിക്കുട്ടന്‍- ഒരു ഓര്‍മ്മക്കുറിപ്പ്‌

തന്നെ കഥയും കഥാപാത്രങ്ങളും തികച്ചും യാഥാര്‍ഥ്യം ആണ്. ഇതെഴുതാനുള്ള സാഹചര്യം ഇതു വായിച്ചു കഴിയുമ്പോള്‍ മനസിലാകും എന്ന് വിചാരിക്കുന്നു.

മാരാരിക്കുളത്ത് പുതുതായി തുടങ്ങിയ ട്യൂഷന്‍ ക്ലാസില്‍ കുട്ടികളുടെ അഡ്മിഷന്‍ നടത്തി കൊണ്ടിരിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഉണ്ണിക്കുട്ടനെ കാണുന്നത്. പൊള്ളേത്തൈയില്‍ ഉള്ള സ്ഥാപനത്തിന് നല്ല പേരു ഉള്ളത് കാരണം കുട്ടികള്‍ നല്ല പോലെ വന്നു തുടങ്ങിയിട്ടുണ്ട്. അന്നൊരു ശനിയാഴ്ച ആയിരുന്നു. ഓഫീസ് റൂമിലേക്ക്‌ കടന്നു വന്ന ചെറുപ്പക്കാരനെ ഞാന്‍ സൂക്ഷിച്ചു നോക്കി. ഏകദേശം എന്റെ പ്രായം വരും. മുണ്ടും ഷര്‍ട്ടും ആണ് വേഷം. ചിലപ്പോള്‍ അനിയനെയോ അനിയത്തിയെയോ ചേര്‍ക്കാന്‍ വന്നതായിരിക്കും. പക്ഷെ ആള്‍ തനിച്ചാണ് . ഞാന്‍ കക്ഷിയോടു ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു.

"പുതിയ അഡ്മിഷനാ??"
"അതെ"
"ആര്‍ക്കാ??"
"എനിക്കാ.. !!!"
" ഏത് ക്ലാസിലാ?"

"എട്ടാം ക്ലാസില്‍......!!!!!!!"

ദൈവമേ പണി ആകുമെന്ന തോന്നണേ.ഞാന്‍ മനസ്സില്‍ പറഞ്ഞു

"പേരു??"
"ഉണ്ണിക്കുട്ടന്‍...!!"
ആഹാ..ശരീരത്തിന് പറ്റിയ പേരു തന്നെ. ആളൊരു ഉണ്ണി കൂറ്റന്‍ തന്നെ...."തന്നെ ചേര്‍ക്കാന്‍ കൂടെ ആരും വന്നില്ലേ?? അച്ഛനോ അമ്മയോ മറ്റോ??" ഞാന്‍ തിരക്കി.

"അപ്പന്‍ ഇവിടെ വന്നിട്ടുണ്ട്. ഒന്‍പതിലെ ജോമോന്‍ എന്റെ അനിയനാ. അവനെ ചേര്‍ക്കാന്‍ വന്നായിരുന്നു. എപ്പോളും എന്തിനാ വരുന്നേ? അതാ ഞാന്‍ തനിച്ചു പോന്നത്." ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
അനിയന്‍ ഒന്‍പതില്‍ ചേട്ടന്‍ എട്ടില്‍...!! കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം മനസിലായി.

അങ്ങനെ ഉണ്ണിക്കുട്ടന്‍ ഞങ്ങളുടെ സ്ഥാപനത്തിലെ അംഗമായി മാറി.

ക്ലാസുകള്‍ പഠിപ്പിച്ചു തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമെ എനിക്ക് ക്ലാസുള്ളൂ. പ്രത്യേകിച്ച് അങ്ങനെ ടൈം ടേബിള്‍ എനിക്കില്ല..സാറില്ലാത്ത ക്ലാസില്‍ കയറും. അത്ര തന്നെ. അങ്ങനെ ആദ്യമായി ഞാന്‍ എട്ടാം ക്ലാസില്‍ കയറി. പെട്ടെന്നുള്ള പൊട്ടി വീഴല്‍ ആയതു കൊണ്ടു കുട്ടികളുടെ ആരുടേയും കയ്യില്‍ പുസ്തകം ഇല്ല. പെട്ടെന് തന്നെ പുറകില്‍ നിന്നുംഒരു ശബ്ദം. "പുസ്തകം ഞാന്‍ പോയി എടുത്തു കൊണ്ടു വരാം സര്‍." ഉണ്ണിക്കുട്ടനാണ്. ശരി പോയി എടുത്തു കൊണ്ടു വരന്‍ ഞാന്‍ പറഞ്ഞു. സമയം കൊണ്ടു പിള്ളേരെ ഒന്നു പരിചയപ്പെടാമല്ലോ.....!പിള്ളേരെ മുഴുവന്‍ ഞാന്‍ പരിചയപ്പെട്ടു കഴിഞ്ഞിട്ടും ബുക്ക്‌ എടുക്കാന്‍ പോയവന്റെ പൊടി പോലും ഇല്ല.അപ്പോള്‍ പിള്ളേര്‍ പതുക്കെ പറഞ്ഞു തുടങ്ങി."സാറേ അവന്‍ വെട്ടിച്ചതാ.അവന്റെ വീട് കടപ്പുറത്താ." ഗണപതിക്ക്‌ വെച്ചത് തന്നെ കാക്ക കൊണ്ടു പോയല്ലോ എന്നോര്‍ത്ത് ഞാന്‍ നില്‍ക്കുമ്പോള്‍ വിയര്‍ത്തു കുളിച്ചു ഉണ്ണിക്കുട്ടന്‍ എത്തി. അവന്‍ കൊണ്ടു വന്ന പുസ്തകം വെച്ചു ഞാന്‍ പഠിപ്പിച്ചു തുടങ്ങി. ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ പുസ്തകം അവനെ മടക്കി ഏല്പിച്ചു. അപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ടു അവന്‍ പറഞ്ഞു

"പുസ്തകം സാറ് വെച്ചോ. എനിക്കിതു കൊണ്ടു വലിയ കാര്യം ഒന്നും ഇല്ല."
"അതെന്താ സ്കൂള്‍ തുറന്നതല്ലേ ഉള്ളൂ??"
"ഓ അത് സാരം ഇല്ല. ഞാന്‍ ജോമോന്‍ പഠിച്ച പുസ്തകം വെച്ചു അഡ്ജസ്റ്റ് ചെയ്തോളാം"

ഞാന്‍ എത്ര പറഞ്ഞിട്ടും അവന്പുസ്തകം വാങ്ങിയില്ല.

കാലം കടന്നു പോയി. എബിസിഡി മുഴുവന്‍ അറിയാത്ത ഉണ്ണിക്കുട്ടന്‍ ഒരു വിദ്യാര്ത്ഥി എന്ന നിലയില്‍ ഞങ്ങള്‍ക്കൊരു തലവേദന ആയിരുന്നെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ടും അവന് ഞങ്ങള്ക്ക് പ്രിയങ്കരന്‍ ആയിരുന്നു. വാര്‍ഷികത്തിന് സ്റ്റേജ് ഒരുക്കുക, ഓണത്തിന് അത്തപ്പൂക്കളം ഉണ്ടാക്കാന്‍ കടപ്പുറത്ത് നിന്നും ട്രോളിയില്‍ മണ്ണ് എടുക്കാന്‍ സഹായിക്കുക തുടങ്ങി എന്ത് കാര്യത്തിനും അവന് മുന്നിലുണ്ടാകും. ഇനി പിള്ളേര്‍ ഭയങ്കരമായി ബഹളം കൂട്ടുമ്പോള്‍ ഒന്നു പൊട്ടിക്കാനും അവനെ ഉണ്ടായിരുന്നുള്ളൂ.അത് കണ്ടു പേടിച്ചു ബാക്കി കുഞ്ഞുങ്ങള്‍ അടങ്ങി ഇരുന്നോളും.

ഉണ്ണിക്കുട്ടന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം. എന്റെ അധ്യയന ജീവിതത്തിലെ വലിയൊരു അനുഭവം എനിക്ക് അവനില്‍ നിന്നും ഉണ്ടായി. ക്ലാസ്സില്‍ ഞാന്‍ സിപ്‌ ഫയലുകളെ കുറിച്ചു പറഞ്ഞു കൊടുക്കുകയായിരുന്നു. സൈസ് കൂടിയ ഫയലുകളെ സൈസ് കുറഞ്ഞ രൂപത്തില്‍ ആക്കി മാറ്റാനാണ് സിപ്പിംഗ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു. "സിപ്‌ എന്നതിന് മലയാളത്തില്‍ പറയുന്ന പേരാണു സിബ്ബ്‌ . ബാഗിലൊക്കെ ഉപയോഗിക്കുന്ന സിബ്ബ്‌ നിങ്ങള്‍ക്കറിയില്ലേ??ഒരു ബാഗില്‍ പത്തു ഷര്‍ട്ട്‌ അടുക്കി വെക്കാം. നിങ്ങള്ക്ക് പതിനഞ്ചു ഷര്‍ട്ട്‌ ഉണ്ട്.എന്ത് ചെയ്യും.?"
"ഞെക്കി കൊള്ളിക്കും" ഒരുത്തന്‍ വിളിച്ചു പറഞ്ഞു.
"ഓക്കേ.ഞെക്കി കൊള്ളിച്ചു സിബ്ബ്‌ അടച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നും പേടിക്കേണ്ട.ആവശ്യം ഉള്ള സമയത്തു സിബ്ബ്‌ തുറക്കുകഷര്‍ട്ട്‌ പുറത്തെടുക്കുക. അതുപോലെ ആണ് സൈസ് കൂടിയ ഫയല്‍ നമ്മള്‍ സിപ്‌ ചെയ്തു വെക്കുന്നത്.മനസിലായോ?"
എല്ലാവരും ഓക്കേ. ഞാന്‍ അടുത്ത ഭാഗം പഠിപ്പിക്കാനായി തുടങ്ങി. പെട്ടെന്നൊരു ശബ്ദം. "സാര്‍ ഒരു സംശയം"


ദൈവമേ!!! ഉണ്ണിക്കുട്ടന്‍,! ശരീരത്തും സംശയമോ? ഞാന്‍ അത്ഭുതപ്പെട്ടു. ഇത്രനാള്‍ കൂടെ പഠിച്ചിട്ടും കൈ ഉയര്‍ത്തു സാറിനോട് ഒന്നിന് പൊയ്ക്കോട്ടേ എന്ന് പോലും ചോദിക്കാത്ത ഇവനിപ്പോള്‍ സംശയമോ എന്ന് സഹപാഠികള്‍ അത്ഭുതപ്പെട്ടു. എല്ലാവരും അവനെ തന്നെ തുറിച്ചു നോക്കി. ഞാന്‍ അവനോടു ചോദിയ്ക്കാന്‍ പറഞ്ഞു. ക്ലാസില്‍ പൂര്ണ്ണ നിശബ്ദത. അവന് ചോദിച്ചു.

"അപ്പോള്‍ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പാന്റിനു എന്തിനാ സിബ്ബ്‌?"

ക്ല, ക്ലാ ,ക്ലി...എന്റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി . കുട്ടികള്‍ ആണേല്‍ പൊരിഞ്ഞ ചിരി.രണ്ടു വര്‍ഷം ആയി ഇതേ ഉദാഹരണം കൊണ്ടു നടക്കുന്ന എനിക്ക് തോന്നാത്ത കാര്യം ആണ് അവന് ഇപ്പോള്‍ രണ്ടു നിമിഷം കൊണ്ടു തോന്നിയത്. ബഹളം ഒന്നു കുറഞ്ഞപ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു "മകനെ, നീ ബുദ്ധി നല്ല കാര്യത്തിനു ആണ് ഉപയോഗിച്ചിരുന്നത് എങ്കില്‍ നീ വല്ല ഐസക് ന്യൂടണോ മറ്റോ ആയി പോയേനെ. "

ഉണ്ണിക്കുട്ടന്‍ പത്തിലായപ്പോള്‍ ആണ് ഞങ്ങള്‍ ശരിക്കും കുഴഞ്ഞത്. തുടര്‍ച്ചയായ രണ്ടു വര്ഷവും നൂറു ശതമാനം ഉണ്ടായിരുന്ന ഞങ്ങള്ക്ക് ഹാട്ട്രിക്കിനു മുന്നില്‍ തടസം അവന്‍ മാത്രം ആയിരുന്നു.അവന്
ഇതുവരേ നേരെ ചൊവ്വേ പേര് എഴുതാന്‍ പോലും അറിയില്ല. ഇപ്പോളത്തെ വിദ്യാഭാസ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി സ്കൂളില്‍ ആരുംതോല്പ്പിക്കില്ലത്തതിനാല്‍ പത്തിലെത്തി നില്‍ക്കുന്നു. അവസാനം ഞങ്ങള്‍ അവനെ ചോദ്യ പേപ്പര്‍ നോക്കി ചോദ്യം പേപ്പറില്‍ എഴുതി വെക്കാന്‍ പഠിപ്പിച്ചു. വാട്ട്‌ഈസ്‌ ദിസ്‌ എന്ന് ചോദിച്ചാല്‍ ദിസ്‌ ഈസ്‌ വാട്ട്‌ എന്ന മട്ടില്‍ ഉത്തരം.

പത്തിലെ റിസള്‍ട്ട്‌ വന്നപ്പോള്‍ ഉണ്ണിക്കുട്ടന്‍ പാസ്‌. ഹാട്ട്രിക്ക്നേക്കാള്‍ ഞങ്ങള്‍ക്ക് സന്തോഷം തോന്നിയത് അവന്റെ സന്തോഷം കണ്ടപ്പോളാണ്. പടക്കം പൊട്ടിക്കാനും തുള്ളനും ഒക്കെ അവന്‍ മുന്നില്‍ നിന്നു. എല്ലാവരും പോയിട്ടും അവനു പോകാന്‍ ഒരു മടി. എന്നാല്‍ വിഷമം പ്രകടിപ്പിക്കുന്നില്ല. ഷെല്‍ഫിലെ ബുക്കും മേശയും ഒക്കെ തൂത്ത് നില്‍ക്കുന്നു. അവസാനം അവന്‍ വന്നു കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു. "സാറേ പോട്ടെ,ഓണത്തിന് വരാം. ഗള്‍ഫില്‍ പോയ ബിപിന്‍ സാറിനേം തിരക്കിയെന്നു വിളിക്കുമ്പോള്‍ പറയണം." എന്നിട്ട് അവന്‍ പോയി. ഇതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാന കാഴ്ച.

കഴിഞ്ഞ വെള്ളിയാഴ്ച ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ നിന്നും പ്രിന്‍സിപ്പല്‍ കൂടിയായ കൂട്ടുകാരന്‍ ഷിബു വിളിച്ചു. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍വിളിക്കാന്‍ വരുന്ന കാര്യം ആണെന്ന് കരുതി ഞാന്‍ ഫോണ്‍ എടുത്തു. അപ്പുറത്ത് നിന്നും ഒരു വിതുമ്പല്‍ "എടാ നമ്മുടെ ഉണ്ണിക്കുട്ടന്‍ ആത്മഹത്യ ചെയ്തു. ഇന്നലെഒതളങ്ങ കഴിച്ചു മരിച്ചു. ഇതിനു വേണ്ടി ആണോടാ നമ്മള്‍ കഴുവേറിയെ കഷ്ട്ടപ്പെട്ടു വിജയിപ്പിച്ചത്" ഷിബു വിതുമ്പിപ്പോയി. ഞാന്‍ ഞെട്ടിപ്പോയി. അവന്‍ആത്മഹത്യ ചെയ്തെന്നോ??എനിക്ക് വിശ്വസിക്കാനായില്ല. "പത്തു കഴിഞ്ഞു ഒരു ടി സിയില്‍ പഠിക്കാന്‍ ആണ് ഉണ്ണിക്കുട്ടന്‍ ചേര്‍ന്നത്‌. കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന അവന്‍ മൊബൈല്‍വേണം എന്ന് പറഞ്ഞു ഒരേ വാശി. ഓണത്തിന് അരി മേടിക്കാന്‍ കാശ് ഇല്ലാതിരിക്കുന്ന അവന്റെ അപ്പന് തുഴ കൊണ്ട് ഒരു അടി കൊടുക്കാനാണ് തോന്നിയത്. ഇതുവരെ അവര്‍ മകനെ തല്ലിയിട്ടില്ല.വഴക്കും പറഞ്ഞിട്ടില്ല.ഇത്തവണ അപ്പന് ക്ഷമ കെട്ടു. മകനെ ശരിക്കും വഴക്ക് പറഞ്ഞു. നീ ഇനി പഠിക്കാന്‍ പോകേണ്ട എന്നുംപറഞ്ഞു. എല്ലാം കഴിഞ്ഞു അവന്‍ പുറത്തേക്കു പോയി. രാത്രി കയറി വന്നു ഒന്നും മിണ്ടാതെ കയറി കിടന്നു. പിണങ്ങി കഴിഞ്ഞാല്‍ ഒന്നും കഴിക്കുന്ന പതിവ് ഇല്ലാത്തകൊണ്ട് വീട്ടുകാര്‍ വിളിച്ചില്ല.അവന്‍ ഉറങ്ങിപ്പോയി.രാത്രി രണ്ടു മണി കഴിഞ്ഞപ്പോള്‍ മുതല്‍ നല്ല ശര്‍ദ്ദില്‍. വീട്ടുകാര്‍ ഉണര്‍ന്നു കാര്യം ചോദിച്ചപ്പോള്‍ ആണ് ഒതളങ്ങകഴിച്ച കാര്യം പറയുന്നത്. ഉടനെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷപെട്ടില്ല." ഷിബു പറഞ്ഞു നിര്‍ത്തുമ്പോള്‍ ഒരു നിര്‍വികാരതയില്‍ ആയിരുന്നു ഞാന്‍.

നാട്ടില്‍ എത്തിയിട്ടും ഞങ്ങള്‍ അവനെ പറ്റി ഒന്നും സംസാരിച്ചില്ല. ശനിയാഴ്ച ട്യൂഷന്‍ ക്ലാസിലോട്ടു പോകാന്‍ ബുക്ക്‌ തപ്പിയ എന്റെ കയ്യില്‍ തടഞ്ഞത് ഉണ്ണിക്കുട്ടന്‍ തന്ന പുസ്തകം. അന്ന് ഞാന്‍ ട്യൂഷന് പോയില്ല.

എന്നെങ്കിലും ഉണ്ണിക്കുട്ടനെ പറ്റി ഒരു പോസ്റ്റ്‌ വിടണം എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. അത് പക്ഷെ ഒരിക്കലും ഒരു ഓര്‍മകുറിപ്പ് ആകുമെന്ന് ഞാന്‍ കരുതിയില്ല. അവന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

പാവപ്പെട്ടവന്റെ വിഷം എന്ന് അറിയപ്പെടുന്ന ഈ ഒതളങ്ങാ ഭീകരന്‍ ഈ പാവപ്പെട്ടവന്റെ അടുത്ത് നിന്നും കൊണ്ടുപോയ മൂന്നാമത്തെ ഇര ആയിരുന്നു ഉണ്ണിക്കുട്ടന്‍.ആ ഭീകരനെ ശിവേട്ടന്റെ ബ്ലോഗ്ഗില്‍ നോക്കിയാല്‍ കാണാം.കടപ്പാട് ശിവേട്ടന്.

Wednesday, August 19, 2009

കൊതുക് രാജു മോന്‍

പഠിച്ച സ്കൂളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ പറ്റുക എന്ന് വെച്ചാല്‍ ഒരു ഭാഗ്യം തന്നെ ആണേ. ഞാന്‍ പഠിച്ച പൊള്ളേത്തൈ ഗവന്മേന്റ്റ്‌ സ്കൂളില്‍ നിന്നും ആ ഭാഗ്യം ആദ്യമായി ലഭിച്ച വ്യക്തി ആണ് നമ്മുടെ രാജു മോന്‍. അധ്യാപകന്‍ ആയാണോ രാജുമോന്‍ സ്കൂളില്‍ ജോലിക്ക് പോയത് എന്ന് ചോദിച്ചാല്‍, അല്ല. കാരണം രാജുമോന്‍ കോളേജില്‍ പഠിച്ചിട്ടില്ല.കോളേജില്‍ പഠിക്കാത്തവരെ ടീച്ചരാക്കില്ലല്ലോ? അപ്പോള്‍ പിന്നെ പ്യൂണ്‍ ആയിട്ടായിരിക്കും എന്ന് കരുതാനും വയ്യ. പത്താം ക്ലാസ്സ് ജയിക്കത്തവര്‍ക്ക് പ്യൂണ്‍ ആകാനും പറ്റില്ലല്ലോ. പിന്നെങ്ങനെ രാജുമോന്‍ ഇതു ഒപ്പിച്ചു എന്നറിയണമെങ്കില്‍ ആദ്യം രാജുമോനെ പറ്റി അറിയണം...

രാജു മോന്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും പെട്ടെന്ന് മനസിലാകില്ല. മനസിലാകണമെങ്കില്‍ കൊതുക്‌ എന്ന് കൂടെ പറയണം.ആളെ കണ്ടാല്‍ കൊതുകിനെ പോലെ ഇരിക്കുന്ന കൊണ്ടല്ല പുള്ളിക്കാരന് ആ പേരു കല്‍പ്പിച്ചു കിട്ടിയത്.അഞ്ചു മിനിറ്റ്‌ എങ്കിലും രാജുമോന്റെ കൂടെ ഇരുന്നാല്‍ യഥാര്‍ത്ഥ കാരണം ആര്‍ക്കായാലും മനസിലായിക്കോളും. കത്തി വെച്ചു കത്തി വെച്ചു കൊതുക് ചോര മുഴുവന്‍ ഊറ്റി എടുക്കും. കൊതുകിന്റെ കത്തിയെ പറ്റി ധാരാളം കഥകള്‍ ഉണ്ട്. ഞാന്‍ കൊതുകിനെ കാണാന്‍ തുടങ്ങിയത് ഗ്രൗണ്ടില്‍ കളിയ്ക്കാന്‍ പോകുമ്പോള്‍ ആണ്. അന്ന് നാട്ടില്‍ ഒന്നോ രണ്ടോ വീട്ടില്‍ മാത്രമെ ടിവി ഉള്ളൂ.അതും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്. കൊതുക് എല്ലാവരോടുമായി പറഞ്ഞിരിക്കുന്നത് അവന്റെ വീട്ടിലും ടിവി ഉണ്ടെന്നാണ്‌. ഒരിക്കല്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ അവനോടു ടിവിയെ പറ്റി തിരക്കി.മുഘത്ത്‌ യാതൊരു ഭാവ വെത്യസവും വരുത്താതെ അന്നവന്‍ പറഞ്ഞതു അമ്മ മേശയില്‍ വെച്ചു പൂട്ടിയിരിക്കുകയാണെന്നാണ്. കുട്ടിക്കാലത്ത്, കാണുന്ന എല്ലാവരോടും കൊതുക് അഭിമാനത്തോടെ പറയുമായിരുന്നു."മദം പൊട്ടിയ കൊമ്പന്റെ മസ്തകത്തില്‍ (നെറ്റിക്ക്) കൊട്ടുവടിക്ക്‌ അടിച്ച് ഇരുത്തിയിട്ടുണ്ട് എന്റെ അച്ഛന്‍."പിന്നെ അച്ഛനെ പറ്റി കുറെ വീര വാദങ്ങള്‍ പുരകെയുണ്ടാകും.എന്നിട്ടിപ്പോള്‍ അച്ഛന്‍ എന്ത് ചെയ്യുന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍, "എന്ത് ചെയ്യാന്‍. ആന ചവിട്ടി കൊന്നു" എന്ന് നിര്‍വികാരനായി പറഞ്ഞിട്ട് പതുക്കെ സ്ഥലം കാലിയാക്കും.

കൊതുകിന്റെ അച്ഛന്‍ ആശാരി നീലാണ്ടന്‍ ചേട്ടന്‍ ആളൊരു രസികന്‍ ആയിരുന്നു. കൊതുകിനെ പോലെ കത്തിയുടെ കാര്യത്തില്‍ പുള്ളിയും ഒട്ടും മോശം അല്ലായിരുന്നു. എന്നും പണി കഴിഞ്ഞു നേരെ ദാമോദരന്‍ ചേട്ടന്റെ ചാരായ ഷാപ്പില്‍ ചെന്നു രണ്ടു മൂല വെട്ടി മേടിച്ചു പുഴുങ്ങിയ താറാവ് മുട്ടയും തിന്നു കൊണ്ടു ഒരു മണിക്കൂര്‍ അവിടെ അങ്ങിനെ കത്തി വെച്ചിരിക്കും. പുള്ളിയുടെ ഈ പതിവു അറിയാവുന്ന പരിചയക്കാര്‍ ആ സമയങ്ങളില്‍ ഷാപ്പില്‍ പോക്ക് പരമാവധി ഒഴിവാക്കും. അത് കൊണ്ടു തന്നെ ദാമോദരന്‍ ചേട്ടന് പുള്ളിയെ കാണുമ്പോള്‍ രമേശ്‌ ചെന്നിത്തലക്ക് മുരളീധരനെ കാണുന്നപോലെ ആയിരുന്നു.

ഒരു ദിവസം പതിവു പോലെ ഷാപ്പില്‍ ചെന്നു കഴിഞ്ഞപ്പോള്‍ പുള്ളിക്ക് കത്തി വെക്കാന്‍ ഒരു ഇരയെ കിട്ടി.നാട്ടിലെ ഏക ആന ആയ ശങ്കരന്‍ കുട്ടിയുടെ(അപ്പോള്‍ ഞാനോ എന്ന് ചോദിക്കും എന്ന് എനിക്കറിയാം.ഇതു ഒറിജിനല്‍ ആന) പാപ്പാന്‍ പപ്പനാവന്‍ ചേട്ടന്‍. പതിവിനു വിപരീതം ആയി ഇത്തവണ ആശാരിക്കു കത്തി വെക്കാന്‍ അവസരം കൊടുക്കാതെ പാപ്പാന്‍ കത്തി കയറി കളഞ്ഞു.പാപ്പാന്‍ മാരുടെ വിഷമങ്ങള്‍, ദുരിതങ്ങള്‍ അങ്ങനെ പലതും പുള്ളി വിളമ്പി.ഉത്സവ പറമ്പില്‍ വെച്ചു ആനയുടെ ചവിട്ടു കൊണ്ടു മരിച്ച കൂട്ടുകാരന്റെ കഥ പപ്പനാവന്‍ ചേട്ടന്‍ വിവരിച്ചു കഴിഞ്ഞപ്പോളെക്കും വിഷമം കാരണം നീലാണ്ടന്‍ ചേട്ടന്‍ മൂലവെട്ടി നാല്‌ വെട്ടി കഴിഞ്ഞിരുന്നു. അങ്ങനെ തെന്നി തെറിച്ചു ഒരു കയ്യില്‍ പണി ആയുധങ്ങള്‍ വെച്ച സഞ്ചിയും ആയി ആശാരി പുറത്തിറങ്ങി. വേലി കഴിഞ്ഞു നോക്കുമ്പോള്‍ അതാ നില്ക്കുന്നു ശങ്കരന്‍ കുട്ടി. പപ്പനാവന്‍ ചേട്ടനെയും നോക്കി "എത്ര നേരമായ് ഞാന്‍ കാത്തു കാത്തു നില്‍പ്പൂ ഒന്നിങ്ങു പോരുമോ കാലമാടാ" എന്ന് പാട്ടും പാടി നില്ക്കുന്ന ആനയെ കണ്ടപ്പോള്‍ നീലാണ്ടന്‍ ചേട്ടന്റെ മനസ്സില്‍ ഉത്സവ പറമ്പില്‍ നിസഹായനായ പാപ്പാന്റെ നെഞ്ചില്‍ കാലോങ്ങി നില്ക്കുന്ന മദയാനയെ ആണ് ഓര്മ വന്നത്.പുള്ളിയുടെ സമയദോഷം അല്ലാതെന്തു പറയാന്‍. ആശാരിയുടെ കാതില്‍ ഒരു പാപ്പാന്റെ ദയനീയമായ നിലവിളി മുഴങ്ങി . പിന്നെ ഒന്നും ആലോചിച്ചില്ല. സഞ്ചിയില്‍ നിന്നും കൊട്ടുവടി വലിച്ചെടുത്തു. സഞ്ചി ദൂരെ വലിച്ചെറിഞ്ഞു. കിരീടത്തില്‍ മോഹന്‍ലാല്‍ ചെല്ലുന്നപോലെ ഒരു കുതിപ്പായിരുന്നു ആനയുടെ നേര്‍ക്ക്‌. ഒറ്റ അടി.ബഹളം കെട്ട് ആളുകള്‍ ഓടി എത്തി നോക്കുമ്പോള്‍ കാണുന്നത്, ഒന്നും സംഭവിക്കാത്ത പോലെ നില്ക്കുന്ന ആനയെയും പാണ്ടി ലോറി കയറിയ തവളയെ പോലെ കിടക്കുന്ന നീലാണ്ടന്‍ ചേട്ടനെയും ആണ്.

കൊതുക് പഠിത്തം നിര്ത്തി ആദ്യം അച്ഛന്റെ മാര്‍ഗം പിന്തുടര്‍ന്ന് ആശാരി പണിക്കു പോയിത്തുടങ്ങി. ആര് പണിക്കു വിളിച്ചാലും പുള്ളിക്കാരന്‍, മേടിക്കേണ്ട സാധനങ്ങളുടെ കൂടെ രണ്ടു റൂള്‍ പെന്‍സില്‍ കൂടെ എഴുത്തും. ഒരെണ്ണം വരക്കാനും ഒരെണ്ണം കാതില്‍ വെക്കാനും.പണിയുടെ ഗുണം കൊണ്ടു കൊതുകിനെ ആരും പണിക്കു വിളിക്കാതായി. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ലൈന്‍ മാന്‍ മനോഹരന്‍ ചേട്ടന്‍ ഓഫീസ് പൊളിച്ചപ്പോള്‍ ലേലത്തില്‍ പിടിച്ച തേക്ക് തടി കൊണ്ടു ഒരു കട്ടില്‍ പണിയിക്കാന്‍ കൊതുകിനെ വിളിച്ചത്. പണി മൂന്ന് ദിവസം ആയിട്ടും കട്ടില്‍ ആകുന്നില്ല. അവസാനം മനോഹരന്‍ ചേട്ടന്‍ ചൂടായി തുടങ്ങി. അപ്പോള്‍ കൊതുക് പറഞ്ഞു. " ചേട്ടാ ഇതു കടച്ചില്‍ അല്ല. കൈ പണിയാ. ഇതൊരു കലയാണു. പണിതു കഴിയുമ്പോള്‍ കണ്ടോളൂ".അങ്ങനെ നാലാമത്തെ ദിവസം മുറ്റത്തെ മാവിന്‍ ചുവട്ടില്‍ വെച്ചു കൊതുക് കട്ടില്‍ കൂട്ടാന്‍ തുടങ്ങി. കൊതുകിന്റെ കത്തി സഹിക്കാന്‍ വയ്യാണ്ട് ഒന്നു പോയി മയങ്ങിയിട്ടു വന്ന മനോഹരന്‍ ചേട്ടന്‍ കണ്ട കാഴ്ച ദയനീയം ആയിരുന്നു. കൂട്ടി തീരാറായ കട്ടിലും അതിന്റെ നടുക്കായി കൊടിമരം പോലെ മാവും. പിന്നെ അവിടെ നടന്നത് കടച്ചില്‍ ആണോ കൈ പണി ആണോ എന്ന് ഇപ്പോളും ആളുകള്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റിയിട്ടില്ല. എന്തായാലും കൊതുക് അന്ന് കൊണ്ടു മരപ്പണി നിര്ത്തി.

പിന്നെയാണ് രാജുമോന്‍ രാജു സൌണ്ട്സ്‌ എന്ന് പേരില്‍ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് വര്‍ക്കിന് ഇറങ്ങിയത്‌. കല്യാണം, ഭജന തുടങ്ങിയവ ആയിരുന്നു കൊതുകിന്റെ പ്രധാന പണിസ്ഥലങ്ങള്‍. കല്യാണത്തിന് കെട്ട് മേളത്തിന് പകരം മുക്കാല മുക്കബിലയും ഒക്കെ ആയി കൊതുക് കല്യാണങ്ങള്‍ കൊഴുപ്പിച്ചിരുന്നു ആ ഇടക്കാണ്‌ സ്കൂളിലെ യുവജനോത്സവത്തിന് ലൈറ്റ് ആന്‍ഡ്‌ സൌണ്ട് പണി രാജു സൌണ്ട്സിനു കിട്ടുന്നത്. സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ ഗമ ആയിരുന്നു കൊതികിനു.മൈക്കില്‍ നിന്നും രണ്ടു പിള്ളേര്‍ക്ക് ഷോക്ക് അടിച്ചത് ഒഴിച്ചാല്‍ വലിയ പ്രശ്നം ഇല്ലാതെ യുവജനോല്‍സവം കൊതുക് അവസാനിപ്പിച്ച്. അങ്ങനെ ആണ് സ്കൂളിലെ ജയമോഹന്‍ സര്‍ കൊതുകിനെ വിളിച്ചു ആ വര്‍ക്ക് കൊടുക്കുന്നത്."ഈ വരുന്ന മുപ്പതാം തിയതി ഞാന്‍ റിട്ടയര്‍ ചെയ്യുകയാണ്.വീട്ടില്‍ ചെറിയ പരുപാടി ഒക്കെ ഉണ്ടാകും. നീ അഞ്ചു ട്യൂബ് കൊണ്ടു വന്നു അന്ന് കേട്ടിയെക്കണം." കൊതുക് ഏറ്റു . അഞ്ചാം തിയതി ജോലി കഴിഞ്ഞു വന്ന ജയമോഹന്‍ സര്‍ കണ്ടത് വീട്ടിലെ തെങ്ങിലും വാഴയിലും ഒക്കെ ആയി മുപ്പതു ട്യൂബും കെട്ടി നെഞ്ചും വിരിച്ചു നില്ക്കുന്ന കൊതുകിനെ ആണ്.

Tuesday, August 4, 2009

തൊമ്മനും മക്കളും

പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ നിറഞ്ഞ എന്റെ ഗ്രാമത്തില്‍ രംഗത്തെ ഒരു ബ്രാഡ്മാന്‍ ആയിരുന്നു തൊമ്മിചെട്ടന്‍ എന്ന് വിളിക്കുന്ന ശ്രീമാന്‍ തൊമ്മന്‍ അവര്‍കള്‍. കടല്‍ അതിന്റെ തനി കൊണം കാണിക്കുന്ന കര്‍കിടകത്തില്‍ വരെ കഴുത്തൊപ്പം കടലില്‍ ഇറങ്ങി വല വീശി മീന്‍ പിടിച്ചു വരുന്ന തൊമ്മന്‍ ചേട്ടന്‍, വളര്‍ന്നു വരുന്ന മുക്കുവ കുട്ടികള്‍ക്ക് ഒരു മാതൃക എന്നതില്‍ ഉപരി അത്ഭുതം തന്നെ ആയിരുന്നു. ബ്രാഡ്മാന്‍ ക്രിക്കറ്റ് ഇല്ലാത്ത സമയങ്ങളില്‍ ടെന്നിസിലും കഴിവ് തെളിയിച്ചിരുന്ന പോലെ നമ്മുടെ തൊമ്മി ചേട്ടനും മീന്‍ പിടുത്തം ഇല്ലാത്ത സമയങ്ങളില്‍ സന്തതി പരമ്പരകളില്‍ കഴിവ് തെളിയിച്ചിരുന്നു . അത് കൊണ്ടു തന്നെ ആറു ആണ്‍ തരികള്‍ ഉള്‍പ്പെടെ പത്തു കുട്ടികളുടെ തന്ത ആയിരുന്നു നമ്മുടെ കഥാ നായകന്‍. കടലിനോടു ഒരു വീശു വലയും ആയി മല്ലിട്ട് വീട്ടിലെ ദാരിദ്ര്യം അടക്കുക മാത്രമല്ല, ഒന്നോ രണ്ടോ പേര്‍ക്ക് പോകാവുന്ന ചെറിയ ഒരു വള്ളം കൂടെ സംഘടിപ്പിച്ചു മൂപ്പിലാന്‍.

മീന്‍ ഇല്ലാതെ ഒരു ഉരുള ചോറ് പോലും ഇറങ്ങാത്ത എന്നെ സംബന്ധിച്ച് തൊമ്മന്‍ ചേട്ടന്‍ വലിയൊരു അനുഗ്രഹം ആയിരുന്നു. പ്രത്യേകിച്ച് കടല്‍ കലിപ്പ് ഉണ്ടാക്കുന്ന ദിവസങ്ങളില്‍. ഒഴിവു ദിവസങ്ങളില്‍ ഞാന്‍ അടങ്ങി ഇരിക്കുന്നത് തൊമ്മന്‍ ചേട്ടന്‍ വലയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നിടത്ത് പോയിരിക്കുമ്പോള്‍ ആണ്. കടലില്‍ വെച്ചു അങ്ങേര്‍നടത്തിയിട്ടുള്ള വീര സാഹസികതകള്‍ വിവരിച്ചു തരുമ്പോള്‍ ഞാന്‍ അങ്ങേരുടെ ഒരു ആരാധകന്‍ ആയി മാറിയിരുന്നു.( അത് കൊണ്ടാണല്ലോ രണ്ടിലെ സയന്‍സ് പരീക്ഷക്ക്‌ വല ഉപയോഗിച്ചു ഇര പിടിക്കുന്ന ജീവിയുടെ പേരു ചോദിച്ചപ്പോള്‍ തൊമ്മന്‍ ചേട്ടന്‍ എന്ന് എഴുതി വെച്ചത്). കടലമ്മയെ നേരിട്ടു കണ്ടതും തിമിന്ഗലത്തിന്റ്റെ കൊച്ചിനെ ചൂണ്ടയിട്ടു പിടിച്ചതും ഒക്കെ വിവരിക്കുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരിക്കുമായിരുന്നു.

തൊമ്മിചെട്ടന്റെ ആണ്മക്കള്‍ ആറു പേരും അപ്പന്റെ മാര്‍ഗം പിന്തുടര്‍ന്ന് പങ്ക (തുഴ) പിടിക്കാന്‍ പ്രായം ആയപ്പോള്‍ തന്നെ വള്ളത്തില്‍ പോകാന്‍ തുടങ്ങി. മക്കളുടെ കഴിവില്‍ അഭിമാനിച്ചിരുന്ന തൊമ്മിചെട്ടന്‍ അവര്‍ക്ക് കല്‍പ്പിച്ചു കൊടുത്ത പേരാണ് "പാണ്ഡവപ്പട" പാണ്ഡവന്മാര്‍ അഞ്ചു പേരല്ലേ ഉള്ളൂ എന്ന് ഞാന്‍ ആദ്യം ഓര്‍ത്തെങ്കിലും കര്‍ണനും കര്‍മ്മണാ അല്ലേലും ജന്മനാ ഒരു പാണ്ഡവന്‍ ആണല്ലോ എന്നോര്‍ത്ത് സമാധാനിച്ചു.അതോടൊപ്പം എഴുത്തും വായനയും ഇല്ലെങ്കിലും, സത്യ ക്രിസ്ത്യാനി ആയിരുന്നിട്ടും തൊമ്മിചെട്ടന്റെ പുരാണ ബോധത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ എനിക്ക് അങ്ങേരോടുള്ള ആരാധന കൂടിയതെ ഉള്ളൂ. ഒരിക്കല്‍ ഇതേ സംശയം നേരിട്ടു ചോദിച്ച ഒരാളോട് കണക്കു മനസിലാക്കി കൊടുക്കാന്‍ തൊമ്മിചെട്ടന്‍ ഒരു ചൊല്ല് ചൊല്ലി കേള്‍ക്കണ വരെ ആരാധന നീണ്ടു. "പഞ്ചാപാണ്ഡവര്‍ കട്ടിലിന്റെ കാല് പോലെ ആറു പേര്‍". ശരിയാണ് .തൊമ്മിചെട്ടന്‍ കിടക്കുന്ന കയറു മേഞ്ഞ കട്ടിലിനു കാലുകള്‍ ആറാണ്.

മക്കളുടെ കാര്യത്തില്‍ തൊമ്മിചെട്ടനു കണക്കു കൂട്ടലുകള്‍ അവിടം മുതല്‍ പിഴക്കാന്‍ തുടങ്ങി എന്നാണ് തോന്നുന്നത്. താമസിയാതെ അപ്പനും മക്കളും ചേര്‍ന്ന് പത്തു പേര്‍ക്ക് പോകാവുന്ന ഒരു വള്ളം വാങ്ങി. വള്ളത്തിനു പേരു പാണ്ഡവപ്പട എന്ന് തന്നെ ഇട്ടു. ആദ്യ കാലങ്ങളില്‍ അപ്പന്‍ തന്നെ ആയിരുന്നു ക്യാപ്ടന്‍. അപ്പനും മക്കളും കൂടെ തുഴയും തോളത്തു വച്ചു പണിക്കു പോകുന്ന കണ്ടാല്‍ ക്രിസ് ഗെയിലിന്റെ കീഴിലുള്ള വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ മുണ്ടും ഉടുത്തു ബാറ്റും തോളത്തു വെച്ചു പോവുക ആണെന്നെ തോന്നൂ. കാലം കഴിഞ്ഞപ്പോള്‍ തൊമ്മി ചേട്ടന്റെ അവസ്ഥ കൊല്കട്ട ടീമിലെ ഗാംഗുലിയെ പോലെ ആയി. ക്യാപ്ടന്‍ സ്ഥാനം പോയി. അതോടെ വള്ളത്തിന്റെ ചുമതല മക്കള്‍ ഏറ്റെടുത്തു. ഓരോരുത്തരും അവരവര്‍ക്ക് തോന്നിയ പോലെ വള്ളത്തെ അണിയിച്ചൊരുക്കി സ്നേഹം പ്രകടിപ്പിച്ചു.നിറയെ കൊടിയും റിബണും ഒക്കെ ആയി മൊത്തത്തില്‍ വള്ളം കണ്ടാല്‍ ഒരു ചാന്ത്പൊട്ട്‌ ലുക്ക്‌ ഉണ്ടായിരുന്നു.

കാലയളവില്‍ നാട്ടിലെ ഒട്ടു മിക്ക അടിപിടി കേസുകളിലും ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി പാണ്ഡവന്മാര്‍ മാറിയിരുന്നു. അവരുടെ പിതാസ്നേഹം നാട്ടില്‍ വളരെ ഫേമസ് ആയതു പെട്ടെന്നാണ്.ഒരിക്കല്‍ ഒരു ചാകര സമയം. ക്യാപ്ടന്‍ സ്ഥാനം പോയെങ്കിലും വള്ളത്തില്‍ ഒരു കോച്ചിന്റെ റോളില്‍ തൊമ്മി ചേട്ടനും ഉണ്ടായിരുന്നു. അന്ന് അവര്‍ക്ക് നല്ല കോള് തന്നെ കിട്ടി. വല നിറയെ മത്തി (ചാള). വലയില്‍ നിന്നും ബക്കറ്റില്‍ മീന്‍ വാരി വള്ളത്തില്‍ ഇട്ടിട്ടു വള്ളം നിറഞ്ഞു മുങ്ങാറായി . വലയില്‍ രണ്ടോ മൂന്നോ ബക്കറ്റ് മീന്‍ ബാക്കി. ഇനി എന്ത് ചെയ്യണം എന്ന് എല്ലാരും അമരത്തുള്ള യുധിഷ്ടിരന്‍ ആന്റപ്പനെ നോക്കി. ആന്റപ്പന്‍ വള്ളതിലെക്കും വലയിലെക്കും മാറി മാറി നോക്കി. പിന്നെ വിധി പറഞ്ഞു. "വലയില്‍ ഇനിയും മീന്‍ ഉള്ള കൊണ്ടു ഒരു കാര്യം ചെയ്യ്‌. അപ്പനെ എടുത്തു വെള്ളത്തില്‍ ഇട്ടേച്ചും ബാക്കി മീന്‍ വാരി വള്ളത്തിലിട് ".ബാക്കി പാണ്ഡവന്മാര്‍ അത് കേട്ട് ആഞ്ഞു ചിരിച്ചെങ്കിലും പിന്നെ തൊമ്മി ചേട്ടന്‍ അവരുടെ കൂടെ വള്ളത്തില്‍ പോയിട്ടില്ല.

ഒരിക്കല്‍ ഒരു കടല്‍ ഇളക്കകാലത്ത് കട്ടിലില്‍ ചാകാന്‍ റെഡി ആയി കിടക്കുന്ന അപ്പനേം കണ്ടു ബീഡി ഒന്നു ആഞ്ഞു വലിച്ചു കടപ്പുറത്തേക്ക് പോയതായിരുന്നു മൂന്നാമന്‍ മൈക്കള്‍. ഇളകി മറിയുന്ന കടലിനെ നോക്കി, ഇളകി മറിയുന്ന വയറിനെ ശാന്തമാക്കി, ആണ്ടമാന്‍ നിക്കോബാറില്‍ ഞണ്ട് ഇറുക്കതിരിക്കാന്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ ആണ് അയലത്തെ ജോപ്പന്‍ വന്നു പറയുന്നതു."അപ്പന്‍ പണ്ടാരടങ്ങി." മൈക്കള്‍ ചെയ്തിരുന്ന കാര്യം പൂര്‍ത്തിയാക്കി, നേരെ പള്ളിയില്‍ ചെന്നു കുടിശിക തീര്‍ത്തു രശീത്‌ വാങ്ങി. അഞ്ചു മണിക്ക് അടക്കത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.നേരെ പോയി പെട്ടിക്ക് ഓര്‍ഡര്‍ കൊടുത്തു. വീട്ടിലേക്ക് പോണ വഴി ദിവാകരേട്ടന്റെ ഷാപ്പില്‍ കേറി വൈകിട്ടത്തേക്ക് കള്ളിന് കാശ് കൊടുത്തു. എല്ലാവരുടേം ക്ഷീണം മാറണ്ടേ? ഒരു ഇരുപതു ലിറ്റര്‍ തന്നെ ആയിക്കോട്ടെ. ഇപ്പോള്‍ ഒരു ബലത്തിന് ഒരു കുപ്പീം മേടിച്ചു. ഒരു കുപ്പി കള്ള് അങ്ങനെ നിപ്പന്‍ അടിച്ച് നില്‍ക്കുമ്പോള്‍ പുള്ളിയെ തിരക്കി മൂത്ത ചേട്ടന്റെ മോന്‍ ജിമ്മിച്ചന്‍ എത്തി. ജിമ്മിച്ചന്‍ ഇളയപ്പനോട് കിതച്ചു കൊണ്ടു പറഞ്ഞു . "അമ്മച്ചീം എല്ലാരും കൂടെ ഉച്ചത്തില്‍ കാറണ കേട്ടു അപ്പാപ്പന്‍ എഴുന്നേറ്റു. എല്ലാവരേം തെറി പറഞ്ഞു പിന്നേം കിടന്നു ". ഇതു കേട്ട് എല്ലാവരും മൈക്കള്‍ കുഞ്ഞിനെ കളിയാക്കി.കലി കയറിയ മൈക്കള്‍ എല്ലാവരോടുമായി പറഞ്ഞു. "അപ്പന്‍ ചത്താലും ചത്തില്ലെലും അടക്കം അഞ്ചു മണിക്കുണ്ടാകും".

ഇങ്ങനെ അപ്പനും മക്കളും തമ്മിലുള്ള സ്നേഹത്തെ പറ്റി നാട്ടിലെ പണിയില്ലാത്ത പാണന്മാര്‍ പാടി നടന്നു.ഇങ്ങനെയൊക്കെ ആണെങ്കിലും വിശേഷ ദിവസങ്ങളിലും,വിശേഷം ഇല്ലാത്ത ദിവസങ്ങളിലും കുടിക്കാനായി പാണ്ഡവന്മാര്‍ ചാരായം വാറ്റുമ്പോള്‍ ആദ്യം അവര്‍ അപ്പന് കൊടുക്കുമായിരുന്നു...കൃത്യം രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും അപ്പനൊന്നും സംഭവിച്ചില്ലേല്‍ മാത്രമേ രണ്ടാമതൊരാള്‍്ക്ക് അവര്‍ ചാരായം കുടിക്കാന്‍കൊടുത്തിരുന്നുള്ളൂ.

വര്‍ഷങ്ങള്‍ പലതങ്ങനെ കഴിഞ്ഞു പോയി.കഴിഞ്ഞ മാസം നാലാമത്തെ മകന്‍ പീറ്റര്കുട്ടിയുടെ നാല്‍പ്പതു അടിയന്തിരത്തിന് ഞങ്ങള്‍ പന്തല്‍ ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ബീഡി ഒന്നുകൂടെ ആഞ്ഞു വലിച്ചു കൊണ്ട് തൊമ്മന്‍ ചേട്ടന്‍ പിറു പിറുക്കുന്നുണ്ടായിരുന്നു." ബാക്കിയുള്ളവന്മാര്‍ കൂടെ ചത്ത്‌ കഴിഞ്ഞാല്‍ പിന്നെ ഒരു നല്ല മീന്‍ കറി കൂട്ടാന്‍ ഞാന്‍ തന്നെ വള്ളത്തില്‍ പോകേണ്ടി വരുമെന്നാ തോന്നണത് എന്റെ കര്‍ത്താവേ."