Thursday, November 23, 2023

വായനാനുഭവം - പുറ്റ് - വിനോയ് തോമസ്


സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ ഒട്ടേറെ പ്രത്യേകതകളുള്ള സിനിമയായിരുന്നു ശ്രീ ലിജോ ജോസ് പല്ലിശേരി ചെയ്‌ത  "ചുരുളി" ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ചുരുളി എന്ന ഗ്രാമം ആയിരുന്നു സിനിമയുടെ പശ്ചാത്തലം. പലനാടുകളിൽ നിന്നും കുറ്റകൃത്യങ്ങൾ നടത്തി നാടുവിട്ടുപോകുന്ന ക്രിമിനലുകൾ താമസിക്കുന്ന സ്ഥലം, അവരുടേതായ നിയമങ്ങളുള്ള ഒരു ലോകം. ആ സിനിമയുടെ കഥ എഴുതിയ ശ്രീ വിനോയ് തോമസ് ൻറെ ശ്രദ്ധേയമായ നോവലാണ് "പുറ്റ്". മനുഷ്യൻ ഒരു സമൂഹ്യജീവി ആണെങ്കിലും സമൂഹമായി ജീവിക്കുന്ന ജീവികൾ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്നത് ഉറുമ്പ്, ചിതൽ, തേനീച്ച തുടങ്ങിയ ജീവികളായിരിക്കും. ഉറുമ്പുകൾ അല്ലെങ്കിൽ ചിതലുകൾ സമൂഹമായി കഴിയുന്ന ഇടമാണ് പുറ്റുകൾ. അതിനുള്ളിലെ അവയുടെ ജീവിതം എന്നും മനുഷ്യർക്ക് കൗതുകമാണ്. അതുപോലൊരു പുറ്റ് സൃഷ്ടിക്കുകയാണ് ഇവിടെ ശ്രീ വിനോയ് തോമസ് ചെയ്യുന്നത്. പെരുമ്പാടി എന്ന വടക്കൻ മലയോരഗ്രാമമാണ് വിനോയ് സൃഷ്ടിച്ചിരിക്കുന്ന പുറ്റ്. പലപല ജീവിതങ്ങൾ കൂട്ടം കൂടി വലിയൊരു സമൂഹമായി അവിടെ മാറുന്നു. 


ചുരുളിയിലേക്ക് കുറ്റവാളികൾ ആണ് നാടുവിട്ട് കുടിയേറിയിരുന്നതെങ്കിൽ ഇവിടെ പെരുമ്പാടിയിലേക്ക് കുടിയേറുന്നവർ അവർ നല്ല നിലയിൽ കഴിഞ്ഞിരുന്ന നാട്ടിൽ നിന്നും ആരാലും തിരിച്ചറിയപ്പെടാത്ത ഒരു നാട് തേടിയുള്ള പ്രയാണത്തിൽ വന്നടിയുന്നവരാണ്. അപ്പോൾ തന്നെ മനസിലാക്കാം അവിടെ എത്തിയ ഓരോരുത്തരുടെ ഉള്ളിലും പുറത്തുപറയാൻ കൊള്ളില്ലാത്ത കുറച്ച് വശപ്പിശകുകൾ ഉണ്ടെന്ന്. കുടിയേറ്റത്തിൻറെ അൻപതാം വാർഷികം ആഘോഷിക്കുവാൻ പെരുമ്പാടിക്കാർ തയ്യാറെടുക്കുന്നിടത്തുനിന്നാണ് നോവൽ ആരംഭിക്കുന്നത്. കുടിയേറിയവരുടെ മൂന്ന് തലമുറകളെ വരെ നോവലിൽ പരിചയപ്പെടുത്തുന്നുണ്ട്. അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ എസ്.കെ പൊറ്റക്കാട്, മയ്യഴിയുടെ കഥ പറഞ്ഞ എം മുകുന്ദൻ, ഖസാക്കിൻറെ കഥ പറഞ്ഞ ഒ.വി വിജയൻ തുടങ്ങി ഒരു കഥാപാത്രത്തെ മുൻനിർത്തി ഒരു ദേശത്തെ മനോഹരമായി അവതരിപ്പിക്കുന്ന ഒട്ടേറെ കൃതികൾ മലയാളത്തിലുണ്ട്. ആ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു കൃതിയാണ് പുറ്റ് എന്ന് ഒരു രീതിയിൽ ആലോചിച്ചാൽ പറയാം. ഇവിടെ അങ്ങനെ ഒരുങ്ങുന്നു നായകകഥാപാത്രത്തെ വിനോയ് മുന്നോട്ട് വെക്കുന്നില്ല. അൽപ്പമെങ്കിലും പ്രാധാന്യം നൽകിയിട്ടുള്ളത് ജെറമിയാസ്‌ പോളിനായതിനാൽ അദ്ദേഹത്തെ നായകനായി കണക്കാക്കാം. ബുദ്ധിപരമായാണ് ആ നാട്ടിലെ പ്രശ്നങ്ങൾക്കെല്ലാം മാധ്യസ്ഥം വഹിക്കുന്ന ജെറമിയാസ് പോളിനെ നായകനാക്കിയിരിക്കുന്നത്. കാരണം വശപിശകുള്ള ആളുകൾ കുടിയേറി താമസിക്കുന്ന ഒരു നാടിൻറെ പച്ചയായ ജീവിതവും ചരിത്രവുമൊക്കെ പറയുമ്പോൾ ഐതിഹ്യമാലയിൽ കുറെ ഐതിഹ്യങ്ങൾ പറഞ്ഞുപോകുന്നതുപോലെ അവിഹിതകഥകളായി അവിഹതമാലയായിപ്പോകാതെ ഒരു നോവലിന്റെ ചട്ടക്കൂട്ടിലേക്ക് ഒതുക്കാൻ അങ്ങനെ ഒരു മധ്യസ്ഥൻ ഗുണം ചെയ്തിട്ടുണ്ട്.


അവിഹിതമാല എന്ന് പറഞ്ഞത് ചുമ്മാതല്ല. വശപ്പിശകുള്ള ആളുകളുടെ പച്ചയായ ജീവിതങ്ങൾ ആയതുകൊണ്ടായിരിക്കും അടപടലം അവിഹിതമാണ്. ആളുകൾ പോട്ടെ പറന്നുപോകുന്ന പറവയുടെ മുതൽ കൂട്ടിൽ കിടക്കുന്ന വളർത്തുമൃഗങ്ങളുടെ പോലും അവിഹിതങ്ങൾ നോവലിൽ സുലഭമാണ്. പല നാട്ടിൻപുറങ്ങളിലും യുവാക്കളുടെ ഇടയിൽ പ്രചുരപ്രചാരത്തിലുള്ള തുണ്ട് തമാശകൾ പോലും സന്ദർഭോചിതമായി നോവലിസ്റ്റ് പുറ്റിൽ ചേർത്തിണക്കിയിട്ടുണ്ട്. (ഉള്ളതുപറയാമല്ലോ എൻറെ നാട്ടിലെ പലരെയുംപറ്റി പറഞ്ഞുകേട്ടിട്ടുള്ള പല അഡൾട്ട് ജോക്‌സും പെരുമ്പാടിക്കാരെപ്പറ്റി പുറ്റിൽ വായിച്ചു). ഇതൊക്കെ ആണെങ്കിലും ഒരു തുണ്ടുപുസ്തകത്തിൻറെ നിലവാരത്തിലേക്ക് പോകാതെ പറയാൻ ഉദ്ദേശിച്ച ജീവിതങ്ങളെ, ജീവിതസത്യങ്ങളെ, അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളെ ഇതിനിടയിൽ ഉയർത്തിക്കാണിക്കാൻ വിനോയിക്ക് സാധിക്കുന്നുണ്ട്. (തുണ്ടു കഥകൾ എഴുതുന്ന ഒരു മാന്യനെക്കുറിച്ചും കഥയിൽ പരാമർശിക്കുന്നുണ്ട്. ഞാൻ പറഞ്ഞില്ലേ, സകലമാന അവിഹിതക്കാരെയും വേറൊരു ആംഗിളിൽ പൊളിച്ചുകുത്തി നിരത്തിയിട്ടുണ്ട്).


രണ്ടുകാര്യങ്ങൾ കൊണ്ടാണ് എനിക്ക് പുറ്റ് ഇഷ്ടപ്പെട്ടത്. ഒന്ന് മറ്റുള്ളോരുടെ അവിഹിതകഥകൾ കേൾക്കുമ്പോൾ ഏത് മലയാളിക്കും ഉണ്ടാകാറുള്ള താത്‌പര്യം. രണ്ട് ശ്രദ്ധേയനായ ഈ യുവ എഴുത്തുകാരൻറെ എഴുത്തിനോടുള്ള ധൈര്യപരമായ സമീപനം. ഒരു രക്ഷയുമില്ലാത്ത എഴുത്ത്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് ജീവിക്കുന്ന മാന്യന്മാരെക്കുറിച്ച് തന്നെയാണ് പുറ്റിലും പ്രതിപാദിക്കുന്നത്. ചുമ്മാ കുറച്ചു കഥാപാത്രങ്ങളെ സൃഷ്ടിച്ചു വിടുക മാത്രമല്ല. ആ ഗണത്തിൽ പെടുത്തേണ്ട ആളല്ല ഞാൻ എന്ന് പറയുക കൂടെയാണ് ശ്രീ വിനോയ് തോമസ് ചെയ്യുന്നത്. പണ്ട് എനിക്കൊരു കണക്ക് സാറ് ഉണ്ടായിരുന്നു. കണക്കിലെ ബുദ്ധിമുട്ടുള്ള തിയറങ്ങളൊക്കെ പുള്ളി നേരെ പഠിപ്പിക്കില്ല. ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും കഥകളോ തമാശകളോ ആദ്യം പറയും എന്നിട്ട് അതിലൂടെ പഠിപ്പിക്കാൻ ഉദ്ദേശിച്ച പാഠഭാഗം അവതരിപ്പിക്കും. കണക്കിൽ ഏറ്റവും മടിയനായിരുന്ന കുട്ടിപോലും സാറ് പഠിപ്പിക്കുന്ന തിയറങ്ങൾ ഇപ്പോഴും ഓർത്തിരിക്കും. അജ്ജാതി ഒരു സമീപനം ആണ് പുറ്റിലൂടെ ശ്രീ വിനോയ് തോമസ് മുന്നോട്ട് വെച്ചിട്ടുള്ളത്. അഭിനന്ദനങ്ങൾ.


പുറ്റിൽ കഥാപാത്രങ്ങളുടെ ഒരു കുത്തൊഴുക്കാണ്. ഒരു ചെറിയ തുണ്ട് തമാശ ഉൾപ്പെടുത്തുന്നതിനായിപ്പോലും ചില കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ട പോലെ തോന്നും. ജെറമിയാസ്, പ്രസന്നൻ, കൊച്ച രാഘവൻ, നീരു തുടങ്ങി വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മനസ്സിൽ തങ്ങിനിൽക്കുമെങ്കിലും 382 പേജുള്ള പുസ്‌തകം വായിച്ചു തീർക്കുമ്പോൾ വേറെ അധികമൊന്നും ഓർമ്മിക്കുവാൻ ഉണ്ടാവില്ല. അല്ലെങ്കിലും രജനികാന്തിന്റെ സിനിമ കാണാൻ കയറിയിട്ട് അതിൽ ലോജിക് അന്വേഷിക്കേണ്ട കാര്യം ഇല്ലല്ലോ. ചെയ്യാനുള്ളത് ആസ്വദിക്കുക എന്നതാണ്. അത് നല്ല വെടിപ്പായി സാധിക്കും.


അവസാന വാക്ക് പറയാനാണെങ്കിൽ "ഒരു പുറ്റിലെ കഥ"      

Thursday, October 26, 2023

വായനാനുഭവം - കീഴാളൻ - പെരുമാൾ മുരുഗൻ (Book Review - Keezhalan by Perumal Murugan)


ശ്രീ.പെരുമാൾ മുരുഗൻറെ അർദ്ധനാരീശ്വരൻ എന്ന മാസ്റ്റർപീസ് വായിച്ച് ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിൻറെ ശ്രദ്ധേയമായ മറ്റൊരു നോവലായ കീഴാളൻ വായിച്ചുതുടങ്ങിയത്. വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും ജാതി സമ്പ്രദായങ്ങളും കൊടികുത്തിവാഴുന്ന എന്നാൽ ഗ്രാമീണ സൗന്ദര്യവും നിഷ്‌കളങ്കതയും നിറഞ്ഞുനിൽക്കുന്ന തമിഴ് ഗ്രാമം തന്നെയാണ് കീഴാളൻറെയും പശ്ചാത്തലം. അർദ്ധനാരീശ്വരനിളേക്കാളും കീഴാളനിൽ ഗ്രാമീണതയ്ക്ക് കൂടുതൽ പ്രാധാന്യം ഉള്ളതായിത്തോന്നി. വായനയിലേക്ക് കടക്കാം.


പേര് സൂചിപ്പിക്കുന്നതുപോലെ തമിഴ് ജാതി സമ്പ്രദായത്തിൽ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ ജനിച്ചുവീണ് അവർക്കായി ചോരയും നീരും ബലികൊടുത്ത് ജീവിതം അവസാനിപ്പിക്കുന്ന ചക്കിലിയന്മാർ എന്ന വിഭാഗക്കാരുടെ കഥയാണ് കീഴാളൻ. നടന്നുതുടങ്ങുന്ന കാലം മുതൽ യജമാനൻറെ ആടുകളെ പരിപാലിച്ചും പ്രായപൂർത്തിയായിക്കഴിഞ്ഞാൽ അവരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുത്തും യജമാനറെയും കുടുംബത്തിൻറെയും ആട്ടും തുപ്പും ഏറ്റുവാങ്ങിയും മൃഗതുല്യമായ ജീവിതം നയിക്കുന്നവർ. പരമ്പരാഗതമായി ഒരേ തൊഴിൽ ചെയ്യുന്നവരാകയാൽ അതിൽ അവർക്കൊരു ബുദ്ധിമുട്ടും അവർ പ്രകടിപ്പിക്കുന്നില്ല. മറിച്ച് കൊള്ളാവുന്നൊരു യജമാനനെ ലഭിക്കുന്നത് അനുഗ്രഹമായാണ് കണക്കാക്കുന്നതും. അക്കൂട്ടത്തിൽ ഒരാളായ കൂലയ്യന്റെയും കൂട്ടുകാരുടേയും കാഴ്ച്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്. ജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങാത്ത കുട്ടികൾ ആണവർ. ആടുമേയ്ക്കാൻ വരുന്ന മേച്ചിൽപ്പുറങ്ങളിൽ ആട്ടിൻകുട്ടികളെപ്പോലെ അവരും ഓടിനടന്നു കളിക്കുന്നു. രാത്രി തൊഴുത്തിൽ ആടുകളോടൊപ്പം ഉറങ്ങുന്നു. രാപ്പകലില്ലാതെ ആടുകളെ മേയ്ക്കുന്നതിന് അവരുടെ കൂലി അവരുടെ അച്ഛന്മാർ യജമാനന്മാരുടെ കയ്യിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. കണക്കുകളെക്കുറിച്ച് അവർക്ക് അറിയില്ല. എങ്കിലും തങ്ങളുടെ അശ്രദ്ധ കാരണം ആടുകൾക്കെന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് അവർ ബോധവാന്മാരാണ്. ഗൗണ്ടറുടെ ഭാര്യ കൊടുത്തുവിടുന്ന ഭക്ഷണം പ്രസാദം പോലെ വിശുദ്ധമായി അവർ കരുതുന്നു. തങ്ങൾക്ക് വേണ്ടി രാപ്പകൽ പണിയെടുക്കുന്ന വിഭാഗത്തോട് യാതൊരു വിധ ദയയും ഗൗണ്ടർമാർ കാണിക്കുന്നില്ല. കാണിക്കണം എന്നുണ്ടെങ്കിൽപ്പോലും ജാതിസമ്പ്രദായം അവരെ അതിന് അനുവദിക്കുന്നില്ല. 


അതിഭാവുകത്വങ്ങളില്ലാതെ പച്ചയായ ദളിത് ജീവിതം പെരുമാൾ മുരുഗൻ കീഴാളനിൽ വരച്ചിടുന്നുണ്ട്. അവരുടെ വേദനകളും നിസ്സഹായതയ്ക്കുമൊപ്പം അവരുടെ സുന്ദരദേശത്തെയും നമുക്ക് ഇതിൽ ദർശിക്കാനാവും. 'കൂലമാതാരി' എന്നപേരിൽ 2017 ലാണ് ആദ്യമായി ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. കീഴാളൻ എന്ന പേരിൽ മലയാളം വിവർത്തനം നടത്തിയിരിക്കുന്നത് കബനി സി ആണ്. 


അർദ്ധനാരീശ്വരൻ വായിച്ചതിന് ശേഷം വായിച്ചതിനാലാവാം ആദ്യകൃതിയുടെയത്ര വായനാസുഖം കീഴാളനിൽ നിന്നും ലഭിച്ചില്ല. വിവർത്തനവും അതിനൊരു കാരണമായെന്ന് പറയാം. അർദ്ധനാരീശ്വരൻ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള നല്ലൊരു ഫാമിലി ഡ്രാമ ആയിരുന്നെങ്കിൽ കീഴാളൻ, ചക്കിലിയന്മാരുടെ ജീവിതം വർണ്ണിക്കുന്ന ഒരു ഡോക്യുമെന്ററി പോലെ തോന്നി. കൂലയ്യന്റെയും കൂട്ടുകാരുടേയും ജീവിതം പ്രതിപാദിക്കുന്നുണ്ടെങ്കിലും അവർ ശരിക്കും ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അവസാനം ചില നാടകീയതകൾ ഉള്ളത് കുറച്ചുകാണുന്നില്ല. എന്തായാലും വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയാണ് കീഴാളൻ.  

Tuesday, October 24, 2023

വായനാനുഭവം - അർദ്ധനാരീശ്വരൻ - പെരുമാൾ മുരുഗൻ (Book Review - Ardhanareeswaran by Perumal Murugan)


പി.എസ്.സി പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് ഒരു ചോദ്യത്തിൻറെ ഭാഗമായാണ് ശ്രീ പെരുമാൾ മുരുഗനെക്കുറിച്ചും അദ്ദേഹത്തിൻറെ 'അർദ്ധനാരീശ്വരൻ' എന്ന കൃതിയെക്കുറിച്ചും കേൾക്കുന്നത്. സാഹിത്യമോ അവാർഡുകളോ ആയി ബന്ധപ്പെട്ടല്ലായിരുന്നു ആ കൃതിയും ഗ്രന്ഥകർത്താവും അവിടെ ഇടംപിടിച്ചത്. വിവാദമായ കൃതി തമിഴ്‌നാട്ടിൽ നിരോധിക്കപ്പെടുകയും ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ധാരാളം ചർച്ചകൾക്ക് അത് ഇടയാക്കുകയും ചെയ്തതായിരുന്നു കൃതി പി.എസ്.സി പരീക്ഷകളിൽ ഇടംപിടിക്കാനുള്ള കാരണം. അന്ന് ആ പേരുകൾ ആ ഒരു രീതിയിൽ മാത്രമേ പരിഗണിച്ചുള്ളൂ. പിന്നീട് വായനയെ കുറച്ചുകൂടി സീരിയസ് ആയി സമീപിച്ചുതുടങ്ങിക്കഴിഞ്ഞാണ് ആ പേരുകൾ ഒരിക്കൽക്കൂടി അന്വേഷിച്ച് ചെല്ലുന്നത്. - പെരുമാൾ മുരുഗൻ, അർദ്ധനാരീശ്വരൻ. എന്താണ് ആ കൃതിയുടെ കുഴപ്പം? എന്താണ് അല്ലെങ്കിൽ എന്തായിരുന്നു വിവാദം? അടുത്തിടെ ആ കൃതി വായിച്ചു. വിവാദങ്ങളെക്കുറിച്ച് ഓർക്കാൻ പോലും അവസരം നൽകാതെ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന ഒരു കൃതി. വായിച്ചതിന് ശേഷമാണ് അതിനുപിന്നിലെ വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ചത്. വായനാനുഭവവും വിവാദവിശേഷങ്ങളും ചുവടെ ചേർക്കുന്നു. എല്ലാം എൻറെ കാഴ്ചപ്പാടിൽ ആണെന്നുമാത്രം.


കല്യാണം കഴിഞ്ഞ് പന്ത്രണ്ട് വർഷമായിട്ടും കുട്ടികളില്ലാത്ത കാളി പൊന്ന ദമ്പതികളുടെ കഥയാണ് 'അർദ്ധനാരീശ്വരൻ'. പാതി പുരുഷനും പാതി സ്ത്രീയുമായ ദൈവ (ശിവ-പാർവ്വതി) സങ്കൽപ്പമാണ് 'അർദ്ധനാരീശ്വരൻ' എന്നത്. പുരുഷൻറെ നല്ലപാതിയാണ് ഭാര്യ എന്ന സങ്കൽപ്പം. ആ ഒരു അർത്ഥത്തിന്റെ ശരിയായ തലത്തിൽ ജീവിക്കുന്ന ദമ്പതികളാണ് കാളിയും പൊന്നയും. കാളിയുടെ ഒരു മിഴിയനക്കത്തിന്റെ അർത്ഥം വരെ അറിഞ്ഞുപെരുമാറുന്നവളാണ് പൊന്ന. അവർ തമ്മിലുള്ള ബന്ധത്തെ  അതിസൂക്ഷ്മമായി നോവലിലുടനീളം വിശകലനം ചെയ്തിട്ടുണ്ട്. ദമ്പതികൾ എന്ന നിലയിൽ പൂർണ്ണതയിൽ എത്തിയവരായിരുന്നെങ്കിലും സമൂഹത്തിൻറെ കണ്ണിൽ അവർ കുട്ടികളില്ല എന്ന വലിയ കുറവുള്ളവർ ആയിരുന്നു. എല്ലാ മേഖലകളിൽ നിന്നും ആ പേരിൽ സഹതാപവും കളിയാക്കലും വേർതിരിക്കലും നേരിടേണ്ടിവരുമ്പോൾ അവരുടെ സ്വാഭാവികമായ ജീവിതം തന്നെ മാറിമറിയുന്നു. കാളി തന്റെ കൃഷിയിടത്തിലും ചുറ്റുപ്രദേശങ്ങളിലുമായി ഒതുങ്ങിപ്പോകുന്നു. പൊന്നയാവട്ടെ, സഹതപിക്കാനും കളിയാക്കാനും വരുന്ന സർവരോടും വഴക്കുണ്ടാക്കി തികച്ചും ഏകാകിയായി മാറുന്നു. സമൂഹത്തിന് വേണ്ടി മാത്രം ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചവരാവാം അവർ. കുഞ്ഞിന് വേണ്ടി നേരാത്ത നേർച്ചകളും കയറിയിറങ്ങാത്ത അമ്പലങ്ങളും ഉണ്ടായിരുന്നില്ല. വിശ്വാസങ്ങൾ മാത്രമായിരുന്നു ആ ജനതയുടെ കൂട്ട്. അത്തരം ഒരു വിശ്വാസം അവസാനകയ്യായി അവരെ തേടിയെത്തുന്നു. തേരുത്സവത്തിന്റെ പതിനെട്ടാം നാൾ മലയിലുള്ളവരൊക്കെയും ദൈവങ്ങളാണ് എന്ന സങ്കൽപ്പമാണ്. അന്നവിടുത്തെ ഇരുട്ടിൽ ഉഭയസമ്മതത്തോടെ ആർക്കും ഇണചേരാം. അങ്ങനെ ഉണ്ടാകുന്ന കുട്ടികൾ ദൈവപുള്ളകൾ ആയി വളർത്തപ്പെടും. ദൈവം നൽകിയ കുട്ടികൾ. അന്നേദിവസം ഒരു കളവിലൂടെ പൊന്നയെ സമൂഹം മലയിലേക്കയക്കുന്നു, കാളിയുടെ സമ്മതം കൂടാതെ തന്നെ.  വൈകാരികമായ ഒട്ടേറെ രംഗങ്ങളിലൂടെ അതി വൈകാരികമായിത്തന്നെ വായിക്കാവുന്ന ഒരു മാസ്റ്റർപീസ് നോവൽ ആണ് 'അർദ്ധനാരീശ്വരൻ'. നോവൽ വായന കഴിഞ്ഞാലും കാളിയും പൊന്നയും ഒക്കെ നമ്മുടെ മനസ്സിൽ നിന്നും എളുപ്പം ഇറങ്ങിപ്പോകില്ല.


മനോഹരമായ ഈ നോവലിന് എന്താണ് വിവാദം? ആശ്ചര്യം തോന്നിയതിനാൽ അതിനെക്കുറിച്ച് അന്വേഷിച്ചു. 2010 ലാണ് 'മാതൊരുഭാഗൻ' എന്ന പേരിൽ പെരുമാൾ മുരുഗൻ ഈ കൃതി പുറത്തിറക്കുന്നത്. തമിഴ് നാട്ടിലെ തിരുച്ചെങ്കോട്ടൈ മലൈക കോവിലിലെ പ്രതിഷ്ഠയാണ്  മാതൊരുഭാഗൻ  അഥവാ അർദ്ധനാരീശ്വരൻ. വൈകാശി മാസത്തിലെ തേരുത്സവത്തിൻറെ പതിന്നാലാംദിവസം തിരുച്ചെങ്കോട്ടു കാൽ കുത്തുന്ന എല്ലാവരും ദൈവങ്ങളാണ്. ആ രാത്രി ഉഭയസമ്മതപ്രകാരം ഏതു ആണിനും പെണ്ണിനും എവിടെയും സംഗമിക്കാം. കുട്ടികൾ ഇല്ലാത്തവർക്ക് അന്നൊരു വിശേഷദിനം കൂടിയാണ്. പത്തു മാസം കഴിയുമ്പോൾ അവർക്ക് 'സാമി പുള്ളൈകൾ' ഭൂജാതരാവും. അത് ആ നാടിന്റെ വിശ്വാസമാണ്. ഈ അനുഷ്ഠാനമാണ് പെരുമാൾ മുരുകന്റെ നോവലിന്  ആധാരം. നോവൽ പ്രസിദ്ധീകരിച്ചതോടെ സമുദായ സംഘടനകൾ പ്രക്ഷോഭം തുടങ്ങി. കേസ് മദ്രാസ് ഹൈക്കോടതിയിലെത്തി. താൻ എഴുത്ത് നിർത്തുന്നുവെന്ന് നോവലിസ്റ്റ് പ്രഖ്യാപിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് എതിരായ ഈ നടപടിയിൽ പ്രതിക്ഷേധിച്ച് "അർദ്ധനാരീശ്വരൻ" എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ 2015 ൽ പുറത്തിറക്കി. കേസ് നിലനിൽക്കുന്നതിനാൽ ഇംഗ്ലീഷ് പതിപ്പിൽ നിന്നുമുള്ള പരിഭാഷയാണ് മലയാളത്തിൽ ഇറങ്ങിയത്. എന്നാൽ കേസ് അനുകൂലമായി വിധിവന്ന ശേഷം പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം പതിപ്പിൽ തമിഴിൽ നിന്നും നേരിട്ടുള്ള വിവർത്തനമാണ് ശ്രീ ബാബുരാജ് കളമ്പൂർ നടത്തിയിട്ടുള്ളത്. മനോഹരമായ പരിഭാഷ അർദ്ധനാരീശ്വരനെ വേറിട്ടൊരു ആസ്വാദ്യനിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്. 


തിരുച്ചെങ്കോട്ടൈ കോവിലിനെക്കുറിച്ചോ അവിടെ നിലവിലുണ്ടായിരുന്ന ആചാരങ്ങളെക്കുറിച്ചോ അറിയാത്തവർക്ക് കൂടി അറിയാൻ ഈ വിവാദം ഉപകരിച്ചു എന്നാണ് എനിക്ക് തോന്നിയത്. അത് യാഥാർത്ഥം ആണെന്ന് തോന്നിയില്ലെങ്കിൽ കൂടി നോവലിൻറെ ആസ്വാദ്യതയ്ക്ക് ഒരു കുറവും ഉണ്ടാകില്ല. അത് ഒരു മിത്ത് ആയിരുന്നു, കഥാകാരൻ സങ്കൽപ്പിച്ചെടുത്ത ഒരു ആചാരം എന്ന് വിചാരിച്ചിരുന്നെങ്കിൽ അൽപ്പം കൂടി ആരാധന കൂടിയേനെ എന്നാണ് എൻറെ അഭിപ്രായം. വായനയെ എപ്പോഴും വായനയായിക്കണ്ട് ആസ്വദിക്കണം. അല്ലാതെ അതിൻറെ പിന്നാമ്പുറങ്ങൾ ചികഞ്ഞ് വിവാദങ്ങൾ സൃഷ്ടിക്കുന്നത് വിപണനത്തെ മുന്നിൽക്കണ്ട് ആയാൽപ്പോലും നന്നല്ല .ഇനിയും വായിച്ചിട്ടില്ലാത്തവർ തീർച്ചയായും വായിച്ചിരിക്കേണ്ട മനോഹരമായ ഒരു തമിഴ് ഗ്രാമീണ നോവൽ. വിവാദങ്ങൾക്കപ്പുറം തമിഴ് ഗ്രാമങ്ങളിലെ സൗന്ദര്യവും, ഊഷരതയും, നിഷ്കളങ്കതയും, പച്ചയായ ജീവിതവും നമുക്ക് അർദ്ധനാരീശ്വരനിൽ കാണാൻ സാധിക്കും.

Tuesday, October 17, 2023

വായനാനുഭവം - സ്‌നേഹം കാമം ഭ്രാന്ത് - ജോസഫ് അന്നംക്കുട്ടി ജോസ് (Book Review - Sneham Kamam Bhranth by Joseph Annamkutty Jose)


ജോസഫ് അന്നംക്കുട്ടി ജോസ് - അദ്ദേഹം എഴുതിയ പുസ്തകത്തെക്കുറിച്ച് പറയും മുൻപ് അദ്ദേഹത്തെക്കുറിച്ച് രണ്ടുവാക്ക്. ന്യൂ ജെൻ എഴുത്തുകാർ എന്നൊരു കൂട്ടർ ഉണ്ടോ എന്നറിയില്ല എന്നിരിക്കിലും സോഷ്യൽ മീഡിയയിൽ താരമായ, കേരളത്തിലെ അറിയപ്പെടുന്നൊരു റേഡിയോ ജോക്കി ആയ ഒരാളെന്ന നിലയിൽ അദ്ദേഹത്തിൻറെ പുസ്തകങ്ങളായ ദൈവത്തിൻറെ ചാരന്മാർ, Buried Thoughts തുടങ്ങിയവ ടോപ് സെല്ലറുകളായി മാറിയത് അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടത്. എന്നിരിക്കിലും അതൊന്ന് മേടിച്ച് വായിച്ചുനോക്കാം എന്ന് എന്തോ എനിക്ക് തോന്നിയില്ല. മോട്ടിവേഷണൽ സ്റ്റോറീസ് എന്ന ഗണത്തിലുള്ള പുസ്തകങ്ങളോട് പൊതുവേയുള്ളൊരു വിരസതയായിരുന്നു കാരണം (ആൾറെഡി ഫുള്ളി മോട്ടിവേറ്റഡ് ആയതിനാൽ പുറത്തുനിന്നൊരു സഹായം വേണ്ടെന്നൊരു ലൈൻ). അങ്ങനെയിരിക്കുമ്പോഴാണ് സന്ദർഭവശാൽ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ (നേരത്തെ പറഞ്ഞ രണ്ടു പുസ്തകങ്ങളെ അപേക്ഷിച്ച്) പുസ്തകമായ 'സ്‌നേഹം കാമം ഭ്രാന്ത്' എന്നെ തേടിയെത്തുന്നത്. ഡി സി ബുക്‌സ് 2022 ഡിസംബറിൽ ആദ്യമായി പുറത്തിറക്കിയ സ്‌നേഹം കാമം ഭ്രാന്ത് ൻറെ ആറാമത്തെ പതിപ്പായിരുന്നു 2023 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ഞാൻ വായിച്ച പുസ്‌തകം. അതുതന്നെ ജോസഫ് അന്നംക്കുട്ടി ജോസ് എന്ന എഴുത്തുകാരൻറെ സ്വീകാര്യതയെ കാണിക്കുന്നു. അദ്ദേഹത്തിൻറെ ആദ്യ് കൃതികൾ രണ്ടും ഇരുപതും മുപ്പതും പതിപ്പുകൾ കഴിഞ്ഞുവെന്നതാണ് അറിയാൻ കഴിഞ്ഞത്. യുവ എഴുത്തുകാരിൽ ഇത്രയും സ്വീകാര്യതയുള്ള മറ്റൊരു എഴുത്തുകാരൻ ഇല്ലെന്നുതന്നെ പറയാം.

ഇനി ഞാൻ ആദ്യമായി വായിച്ച അദ്ദേഹത്തിൻറെ 'സ്‌നേഹം കാമം ഭ്രാന്ത്' എന്ന പുസ്തകത്തിലേക്ക് കടക്കാം. പതിനഞ്ച് കഥകളുടെ സമാഹാരമാണ് ഇത്. കഥകൾ എന്നതിനേക്കാളുപരി അദ്ദേഹത്തിന് നേരിട്ടോ അല്ലാതെയോ ഉള്ള പതിനഞ്ച് ജീവിതാനുഭവങ്ങളുടെ വിവരണം ആണെന്ന് പറയാം. 2009 ൽ രഞ്ജിത്ത് അണിയിച്ചൊരുക്കി പുറത്തിറക്കിയ കേരള കഫെ എന്ന ചിത്രം പോലെ ഹൃദ്യമായ കുറച്ചു ജീവിതങ്ങളുടെ വരച്ചിടൽ. ചില കഥകൾ നമ്മളെ പുസ്തകം അടച്ചുവെച്ച് അതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും, ചില കഥകൾ ചെറുതായി ഞെട്ടിക്കും, കൂടുതലും കഥകൾ ചെറുചിരിയോടെയോ, ഇത് കൊള്ളാമല്ലോ എന്ന ചിന്തയോടെയോ വായിച്ചുവിടും. ഒരിക്കൽപ്പോലും ഇതൊക്കെ എന്ത് എഴുതാൻ മാത്രം ഇരിക്കുന്നു എന്ന് തോന്നിയില്ല. ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്നെ എല്ലാം. എന്തുകൊണ്ട് അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ഇത്ര സ്വീകാര്യമാകുന്നു എന്നതിനുള്ള കാരണം അദ്ദേഹം ആദ്യം പറഞ്ഞിരിക്കുന്ന ആമുഖക്കുറിപ്പ് വായിക്കുമ്പോൾ മനസിലാകും. നാല് വർഷത്തോളം ഈ രചനയുടെ മിനുക്ക് പണിക്കായി അദ്ദേഹം ചിലവഴിച്ചിട്ടുണ്ടത്രെ. അതിൻറെ ഗുണം തന്നെയാണ് പുസ്തകത്തിലുടനീളം കാണുന്നതും. നമ്മൾ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള കുറെ കഥാപാത്രങ്ങൾ, അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ചില സംഭവങ്ങൾ. ഇത് അവതരിപ്പിച്ചിരിക്കുന്ന ശൈലി തന്നെയാണ് പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. 

ആദ്യ രണ്ടുപുസ്തകങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളുടെ അവതരണം ആയിരുന്നെങ്കിൽ ആദ്യമായി ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിലേക്ക് ഗ്രന്ഥകർത്താവ് കണ്ണോടിക്കുന്നതാണ് 'സ്‌നേഹം കാമം ഭ്രാന്ത്'. അതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ടെന്ന് പറയാം. അതിനാൽ തന്നെ ഇത്രയും കാലം ഞാൻ വായിക്കാതിരുന്ന ആദ്യ രണ്ടു പുസ്തകങ്ങൾ കൂടി ഉടനെ തേടിപ്പിടിച്ച് വായിക്കേണ്ടിയിരിക്കുന്നു. അത് തന്നെയാണ് ഗ്രന്ഥകാരന്റെ വിജയവും.   

Friday, September 29, 2023

പുസ്‌തകപരിചയം - പാപ്പിയോൺ - ഹെന്ററി ഷാരിയർ



ലോകത്തെമ്പാടുമായി വളരെയധികം ശ്രദ്ധ നേടിയ ഒരു ആത്മകഥയാണ് ഹെന്ററി ഷാരിയർ എഴുതിയ പാപ്പിയോൺ. പാരീസ് അധോലോകത്ത് പാപ്പിയോൺ അഥവാ ചിത്രശലഭം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹെന്ററി ഷാരിയർ ഇരുപത്തിയഞ്ചാം വയസിൽ ചെയ്യാത്ത കുറ്റത്തിനായി ഫ്രഞ്ച് ഗയാനയിലെ ജയിലിൽ അടക്കപ്പെടുകയും തുടർന്ന് അവിടെ നിന്നും രക്ഷപ്പെടുന്നതിനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ഫ്രഞ്ച് ഭാഷയിൽ 1969 ലാണ് ഈ കൃതി ആദ്യമായി രചിക്കപ്പെടുന്നത്. ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് കോപ്പികൾ ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടു. കുറ്റവാളികളുടെ വേദപുസ്തകം എന്ന പേരിലാണ് ഈ ആത്മകഥ അറിയപ്പെടുന്നത്. ഒരു അധോലോകനായകനായ ഷാരിയർ ഒരിക്കലും ഒരു എഴുത്തുകാരൻ ആയിരുന്നില്ല. ഈ പുസ്തകത്തിൻറെ പിറവിയെക്കുറിച്ച് വിവരിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഒരിക്കൽ വെനിസ്വേലയിൽ വെച്ച് ഒരു പുസ്തകക്കട സന്ദർശിക്കാൻ ഇടയായ ഷാരിയർ അവിടെയുള്ള ബെസ്റ്റ് സെല്ലറുകളായ ആത്മകഥകൾ ശ്രദ്ധിക്കാനിടയാകുന്നു. കൗതുകത്തോടെ ആ പുസ്തകങ്ങളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞപ്പോഴാണ് താൻ അനുഭവിച്ച കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പുസ്തകങ്ങളൊക്കെ വെറും കുട്ടിക്കഥകൾ പോലെ ആണല്ലോ എന്ന കാര്യം മനസിലാകുന്നതും അതുപോലൊരു ആത്മകഥ എഴുതിയാലോ എന്ന് വിചാരിക്കുന്നതും. എന്നാൽ അങ്ങനെ തുനിഞ്ഞിരുന്ന് എഴുതാനും എഴുത്തുകാരനായി അറിയപ്പെടാനും അദ്ദേഹത്തിന് താത്‌പര്യം ഇല്ലായിരുന്നു. തൻറെ ജയിൽ അനുഭവങ്ങളെക്കുറിച്ച് പേപ്പറുകളിൽ കുത്തിക്കുറിച്ചതാണ് പിൽക്കാലത്ത് ലോകപ്രശസ്‌ത ആത്മകഥയായി മാറിയ പാപ്പിയോൺ. നോവലിസ്റ്റ് ആയ പാട്രിക് ഒബ്രയാൻ ആണ് ആ പുസ്തകത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഷാരിയർ നാടൻ ഭാഷയിൽ കുറിച്ചിരിക്കുന്ന പല പ്രയോഗങ്ങൾക്കും യോജിച്ച വാക്കുകൾ തനിക്ക് ഇംഗ്ലീഷ് ഭാഷയിൽ ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പരിഭവപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ പാപ്പിയോൺ ബുക്ക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിമനോഹരമായി വിവർത്തനകർമ്മം നിർവഹിച്ചിരിക്കുന്നത് ഡോ എസ് വേലായുധൻ ആണ്. 470 ഓളം പേജുകളുള്ള ബൃഹത്തായ ആത്മകഥയാണ് പാപ്പിയോൺ.

പാരീസിൽ ഒരധ്യാപകന്റെ മകൻനായി ജനിച്ച് പിന്നീട് അധോലോകത്ത് എത്തിപറ്റിയ ഹെന്ററി ഷാരിയർ, ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം ശിക്ഷവിധിക്കപ്പെട്ട് ഫ്രഞ്ച് ഗയാനയിലെ ജയിലിലേക്കുള്ള യാത്രയിൽത്തന്നെ മനസ്സിൽ കുറിക്കുന്ന കാര്യമാണ് എത്രയും പെട്ടെന്ന് ജയിൽ ചാടണം, തന്നെ ചതിച്ചവരോട് പ്രതികാരം ചെയ്യണം എന്നത്. നമ്മുടെ കാലാപാനി പോലൊരു ജയിൽ സംവിധാനം ആയിരുന്നു ഫ്രഞ്ച് ഗയാനയിലും തയ്യാറാക്കിയിരുന്നത്. അതിനാൽ തന്നെ അവിടെ നിന്നും രക്ഷപ്പെടുന്ന കാര്യം അസാധ്യം എന്ന് തന്നെ കേട്ടവരെല്ലാം വിചാരിച്ചു. പക്ഷെ പാപ്പിയുടെ നിശ്ചയദാർഢ്യം, അതൊന്ന് വേറെത്തന്നെ ആയിരുന്നു. 1931 മുതൽ 1945 വരെയുള്ള 14 വർഷക്കാലത്തെ ജയിൽ ജീവിതത്തിനിടയിൽ എട്ടോളം ജയിൽ ചാട്ടങ്ങൾ അദ്ദേഹം നടത്തുന്നു. ഓരോ തവണയും പിടിക്കപ്പെടുമ്പോഴും അടുത്ത തവണ എങ്ങനെ വിജയകരമായി പുറത്തെത്താം എന്ന ചിന്തയോടെയായിരുന്നു പാപ്പി ജയിലിലേക്ക് വീണ്ടും കടക്കുന്നത്. ആ ശ്രമങ്ങൾക്കിടയിലും ജയിലിലെ ജീവിതത്തിനിടയിലും ഒട്ടേറെ ജീവിതങ്ങളെ പാപ്പിയോൺ കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ദയയോടെയും കരുണയുടെയും സഹായ ഹസ്തങ്ങൾ നീട്ടിയ അപരിചിതരായ രാജ്യക്കാർ, സ്വന്തമായി സ്വീകരിച്ച് അവരിലൊരാളായി എല്ലാ സ്വാതന്ത്ര്യത്തോടെയും രണ്ടു ഭാര്യമാരുമായി ജീവിക്കാൻ അനുവദിച്ച റെഡ് ഇന്ത്യക്കാരായ ഗോത്രവർഗക്കാർ, ക്രൂരമായി പെരുമാറുന്ന അധികാരികൾ, ചതിച്ച് വീണ്ടും ജയിലാകുവാൻ കാരണമാകുന്നവർ, തുടങ്ങി പാപ്പിയോൺ കാണുന്നവരെയെല്ലാം നമ്മളും കാണും, സഞ്ചരിക്കുന്നയിടത്തെല്ലാം നമ്മളും യാത്ര ചെയ്യും, മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങളെ പരിചയപ്പെടും. അവസാനം അനുയോജ്യമായ അവസരത്തിനായി വർഷങ്ങളോളം കാത്തിരുന്ന് പാപ്പിയോൺ രക്ഷപ്പെടുകതന്നെ ചെയ്യും. അതും അതി സാഹസികമായി. പിന്നീട് വെനിസ്വേലയിൽ എത്തിച്ചേരുന്നതും ആ രാജ്യത്ത് അഭയം പ്രാപിക്കുന്നതും വരെയുള്ള കാര്യങ്ങളാണ് ആത്മകഥയിൽ പറയുന്നത്. 

ഒരു പരിചയവുമില്ലാത്ത ഒരാളുടെ ആത്മകഥ. അതും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള കാലഘട്ടം. പ്രതിപാദിക്കുന്ന പല കാര്യങ്ങളും ഊഹിച്ച് മനസിലാക്കേണ്ട അവസ്ഥ (പലതും അങ്ങനെ അല്ലായിരുന്നെന്ന് മനസിലായത് 2017 ൽ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി മൈക്കൾ നോയർ സംവിധാനം ചെയ്ത പാപ്പിയോൺ എന്ന സിനിമ കണ്ടപ്പോളാണ് മനസിലായത്. ഈ പുസ്‌തകം വായിച്ചുകഴിഞ്ഞുള്ള അന്വേഷണമാണ് എന്നെ ആ സിനിമയിലേക്ക് എത്തിച്ചത്), എല്ലാറ്റിലുമുപരിയായി 450 ലേറെ പേജുകളുള്ള പുസ്തകത്തിൻറെ വലിപ്പം, എന്നിങ്ങനെ പിന്നോക്കം വലിച്ചേക്കാവുന്ന ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും വായന അവസാനിപ്പിക്കുമ്പോൾ നമുക്ക് ഇനി എന്തൊക്കെ അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്, റെഡ് ഇന്ത്യൻ ഗോത്രക്കാരായ ഭാര്യമാരുടെ അടുത്തേക്ക് അദ്ദേഹം പോകുന്നുണ്ടോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷ മാത്രമേ അവശേഷിക്കൂ. അപ്പോഴാണ് നമ്മൾ മനസിലാക്കുന്നത് നമ്മളും പാപ്പിയോടൊപ്പം ഇതുവരെ ആ ജയിലിൽ ആയിരുന്നെന്ന്.   

മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഇതിഹാസമായാണ്  പാപ്പിയോൺ കണക്കാക്കപ്പെടുന്നത്. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ആത്മകഥ.

Thursday, September 28, 2023

വായനാനുഭവം - മുതൽ - വിനോയ് തോമസ്



പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനും പുറ്റ് എന്ന കൃതിയിലൂടെ 2021 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയും ചെയ്ത ശ്രീ വിനോയ് തോമസിൻറെ പുതിയ നോവൽ - മുതൽ - ൻറെ വായനാനുഭവമാണ് ഇക്കുറി. വിഷമത്തോടെതന്നെ ആദ്യമേ പറയുകയാണ് ശ്രദ്ധേയമായ പുറ്റ്, കരിക്കോട്ടക്കരി എന്നീ നോവലുകൾ എഴുതിയതിന് ശേഷമാണ് 2023 ആഗസ്റ്റിൽ 'മുതൽ' പ്രസിദ്ധീകരിക്കുന്നതെങ്കിലും ഞാൻ ആദ്യമായി വായിക്കുന്ന വിനോയ് തോമസ് കൃതി 'മുതൽ' ആണ്. അതിനാൽ തന്നെ അദ്ദേഹത്തിൻറെ പതിവ് എഴുത്തുരീതികളെക്കുറിച്ച് താരതമ്യം ചെയ്തുനോക്കുവാനോ ഈ പുസ്തകത്തിൽ ഞാൻ വളരെ പ്രത്യേകതയോടെ കാണുന്ന കാര്യങ്ങൾ അദ്ദേഹത്തിൻറെ സ്ഥിരം ചേരുവകകൾ തന്നെ ആണല്ലോയെന്ന് പറയുവാനോ സാധിക്കില്ല. ഒരു കാര്യം ഉറപ്പ് പറയാം അദ്ദേഹത്തിൻറെ മുൻ നോവലുകൾ വായിക്കാതിരുന്നത് മോശമായിപ്പോയി എന്നൊരു തോന്നൽ ഈ നോവൽ വായന കഴിഞ്ഞപ്പോൾ തോന്നി. തീർച്ചയായും വായിക്കുക തന്നെ ചെയ്യും. കാരണം മുതലിൻറെ മുതൽ എഴുത്തുകാരൻറെ ബുദ്ധിയും സാമർത്ഥ്യവുമാണ്. 

നോവലിനെക്കുറിച്ച് പറയാം. വ്യത്യസ്തമായ ഒരു കഥാതന്തുവും അതിലും വ്യത്യസ്തമായ ഒരു അവതരണവുമാണ് നോവലിൻറെ പ്രത്യേകത. മുതൽ - എന്താണ് മുതൽ? ധനം, ധാന്യം, പശു, രാജ്യം, ആരോഗ്യം, സന്താനം എന്നിങ്ങനെ പല രൂപത്തിൽ നമ്മൾ മുതലിനെ കാണുന്നു, അനുഭവിക്കുന്നു. ഒരാൾക്ക് മുതൽ ആകുന്നത് മറ്റൊരാൾക്ക് മുതൽ ആകുന്നില്ല. എന്തായാലും മുതലിനെ തേടിയാണ് മനുഷ്യൻറെ ജീവിതത്തിൻറെ നല്ലപങ്കും ചിലവഴിക്കപ്പെടുന്നത്. ആ മുതലിനെ ഒന്ന് പരിചയപ്പെടുന്നതിനായി നോവലിസ്റ്റ് നടത്തുന്ന യാത്ര. കണ്ടെത്തിയ കാര്യങ്ങൾ ഒരു കഥാകാരൻറെ എല്ലാ സ്വാതന്ത്ര്യങ്ങളോടും കൂടി ഒരു നോവലായി അവതരിപ്പിച്ചിരിക്കുന്നു. അതും രസകരമായി, വേളൂർ കൃഷ്ണൻകുട്ടിയെയോ അതിലേറെ പമ്മനെയോ ഓർമ്മിപ്പിക്കുന്ന രചനാ രീതി. നഷ്ടബോധമില്ലാതെ 381 പേജുകളുള്ള പുസ്‌തകം വായിച്ചു തീർക്കാം. 

കഥാകാരൻറെ സ്വാതന്ത്ര്യം അതിൻറെ പൂർണതോതിൽ വാരിവിതറിയിരിക്കുന്നതിനാൽ എരിവും പുളിയുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും കടന്നുകൂടിയിട്ടുണ്ട്. ശ്രീനാരായണഗുരു മുതൽ ഭഗവൻ രജനീഷ് വരെ, അല്ലെങ്കിൽ സിറാജ് ഉദ്ദ് ദൗള മുതൽ നെഹ്‌റു വരെ ഒരുമാതിരിപ്പെട്ട സകല സാംസ്കാരിക രാഷ്ട്രീയ നേതാക്കളെയും സംഭവങ്ങളെയും മുതലിൽ കെട്ടി അലക്കിയിട്ടുമുണ്ട്. അല്ലെങ്കിലും നമ്മൾ കണ്ടു പരിചയിച്ച ഒരു സംഭവത്തെ വേറൊരു വീക്ഷണകോണകത്തിൽ കാണുമ്പോഴാണല്ലോ ആഗസ്റ്റ് 17 പോലുള്ള കൃതികൾ ഉണ്ടാകുന്നത്. ചില കടുംവെട്ട് പ്രയോഗങ്ങളെയെല്ലാം നായകനായ സുധീഷ് നിലാവിൻറെ തലയിൽകെട്ടിവെച്ച് നോവലിസ്റ്റ് കൈകഴുകുന്നുണ്ട്. എന്തായാലും ഈ സംഭവങ്ങളെയെല്ലാം ഒരു ചരടിൽ കോർത്തിണക്കാൻ വേണ്ടിവന്ന ബുദ്ധിയെക്കുറിച്ചാണ് ഞാൻ ആദ്യം സൂചിപ്പിച്ചതും അദ്ദേഹത്തിൻറെ ബാക്കി പുസ്തകങ്ങൾ കൂടി വായിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും.

എനിക്കൊരു കുഴപ്പമുണ്ട്. അത് എൻറെ മാത്രം കുഴപ്പമാണോയെന്നറിയില്ല. തൃശൂർ പശ്ചാത്തലമാക്കിയുള്ള നോവലോ സിനിമകളോ കണ്ടുകഴിഞ്ഞാൽ കുറെ നേരം ആ സ്ലാങ് വായിൽ നിന്നും പോകില്ല. ന്നാ താൻ കേസ് കൊട് പോലുള്ള കാസർകോടൻ പശ്ചാത്തലമുള്ള സിനിമകൾ കണ്ടാൽ ആ സ്ളാങ് ബഹിർഗമിക്കും. അതായിരിക്കും 381 പേജ് സുധീഷ് നിലാവിൻറെ കൂടെ സഞ്ചരിച്ച ശേഷം നോവലിനെക്കുറിച്ച് രണ്ടുവാക്ക് എഴുതിയേക്കാം എന്ന് വിചാരിച്ചപ്പോൾ പുറത്തേക്ക് വന്നത് താഴെ എഴുതിയിരിക്കുന്ന പാരഗ്രാഫാണ്. അത് വായിച്ച് മാമനോടൊന്നും തോന്നല്ലേ, ഒക്കെ ആ സുധീഷ് നിലാവ് പറയുന്നതാണെന്ന് കരുതിയാൽ മതി.

"ചുമ്മാ ഊമ്പിത്തിരിഞ്ഞ് ഇരിക്കുമ്പോൾ വായിച്ചുതള്ളാൻ പറ്റിയ ഒരു മൂഞ്ചിയ കഥ. അല്ലെങ്കിലും വല്ലവനും അവരാതിച്ച കഥയാണെന്ന് പറഞ്ഞു തന്നാൽ ഇവിടുത്തെ മൈഗുണാണ്ടികൾ ഇടിച്ചുകുത്തിനിന്ന് വായിച്ചുകൊള്ളുമെന്ന് എൻറെ ആശാൻ ശ്രീപൂമരം ഗോപാലനാശാൻ അവർകൾ കാലങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ളതാണ്. അല്ലെങ്കിലും ആശാൻ പറഞ്ഞ ഏത് കാര്യമാണ് പിഴച്ചിട്ടുള്ളത്. എന്നാലും എൻറെ വിനോയ് ആശാനേ സോറി ശ്രീപൂമരം ഗോപാലനാശാനേ നമിക്കുന്നു"

Monday, September 25, 2023

പുസ്‌തകപരിചയം - കാറ്റിൻറെ നിഴൽ - കാർലോസ് റൂയിസ് സാഫോൺ


    കാറ്റിൻറെ നിഴൽ -  സ്‌പാനിഷ്‌ എഴുത്തുകാരനായ കാർലോസ് റൂയിസ് സാഫോൺ 2001 ള്ള പ്രസിദ്ധീകരിച്ച 'ദി ഷാഡോസ് ഓഫ് ദി വിൻഡ്' എന്ന കൃതിയുടെ ശ്രീമതി രമാ മേനോൻ തയ്യാറാക്കിയ മലയാളം പരിഭാഷയാണത്. ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട കൃതിയാണ് 'ദി ഷാഡോസ് ഓഫ് ദി വിൻഡ്'. അതിശയകരമായ ഒരു സൃഷ്ടി തന്നെയാണ് ആ നോവൽ. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ സ്‌പാനിഷ്‌ സിറ്റിയായ ബാഴ്‌സലോണയിലെ ആഭ്യന്തരയുദ്ധകാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അതിനാൽത്തന്നെ ഈ കൃതി 2001 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് നോവൽ വായിച്ചുകഴിയുമ്പോൾ തോന്നും. അത്രയ്ക്ക് മനോഹരമായിട്ടാണ് കാർലോസ് റൂയിസ് സാഫോൺ നോവൽ രചിച്ചിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ക്ലാസിക് രചന.

നോവലിനെക്കുറിച്ച് പറയുവാനാണെങ്കിൽ ഒരു കുറ്റാന്വേഷണ സ്വഭാവത്തിലൂടെ മുന്നേറുന്ന എന്നാൽ പ്രണയവും, ഡ്രാമയും, കുടുംബ വൈകാരികതകളും ആവശ്യത്തിന് മേമ്പൊടിയായിട്ടുള്ള കഥ. ശ്രീ അജയ് പി മങ്ങാട്ട് എഴുതിയ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവൽ പോലെ പുസ്‌തകങ്ങളും ഗ്രന്ഥപ്പുരകളും നിറഞ്ഞൊരു പശ്ചാത്തലത്തിൽ നിന്നാണ് കഥയുടെ തുടക്കം. നായകനായ ഡാനിയേലിൻറെ ബാല്യത്തിൽ ലഭിക്കുന്ന ഒരു പുസ്‌തകം. അത് അവന്റെയും അവനോട് അനുബന്ധിച്ചുള്ളവരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു. വിവിധ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഡാനിയേലും അച്ഛനുമായുള്ള ബന്ധം പോലെ മൂന്നോളം ഊഷ്‌മളമായ അച്ഛൻ-മകൻ ബന്ധങ്ങളെ തികച്ചും വ്യത്യസ്തവും എന്നാൽ മനസ്സിൽ തൊടുന്നരീതികളിൽ നോവലിസ്റ്റ് എഴുതിച്ചേർത്തിരിക്കുന്നു. അതേപോലെ തന്നെയാണ് രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ഡാനിയേലിന്റെയും ജൂലിയൻ കാരക്‌സിന്റെയും പ്രണയത്തിലെ തീവ്രതകളും ഹൃദ്യമെന്ന് വിശേഷിപ്പിക്കാം. ഒരു സിനിമയിൽ കാണുന്നതുപോലെ ബാഴ്‌സലോണയുടെ ആ കാലഘട്ടത്തിലെ ജീവിതങ്ങളെ നമ്മുടെ മുന്നിൽ നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്. 561 പേജുകളുള്ള വലിയൊരു നോവലാണ് കാറ്റിൻറെ നിഴൽ എങ്കിലും ഒരിക്കൽപ്പോലും വായന മതിയാക്കിയേക്കാം എന്നൊരു ചിന്ത വായനക്കാരിൽ ഉളവാകാതെ താൽപര്യത്തോടെ വായനയുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന എഴുത്തുരീതി അഭിനന്ദനാർഹം തന്നെ. ഏച്ചുകെട്ടലുകളില്ലാത്ത രമാ മേനോൻറെ പരിഭാഷയും പ്രശംസനീയം തന്നെ. 

വിശ്വവിഘ്യാതമായ ഒരു നോവലിൽ കുറവുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് പാഴ് വേലയാണ് എന്നറിയാമെങ്കിലും, 561 എന്നത് ഒരു 400 പേജിൽ ഒതുക്കിയിരുന്നെങ്കിൽ നോവലിന് ഒരു ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വേഗത കൈവന്നേക്കുമായിരുന്നു എന്ന് തോന്നി. ശ്രമിച്ചിരുന്നെങ്കിൽ തീർച്ചയായും അത് സംഭവ്യം ആയിരുന്നെന്നും. എന്നിരുന്നാലും ആദ്യമേ പറഞ്ഞതുപോലെ നോവലിൻറെ വലിപ്പം ഒരിക്കലും അതിൻറെ ആസ്വാദ്യതയെ ബാധിച്ചിട്ടില്ല എന്നകാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. 

അവസാനവാക്ക് : നിരാശപ്പെടുത്താത്ത, ഹൃദ്യമായ ഒരു വായനാനുഭവം. വ്യത്യസ്തവും കാമ്പുള്ളതുമായ കൃതികൾ വായിക്കണമെന്നുള്ളവർക്കും പേജുകളുടെ എണ്ണം വായനയെ ബാധിക്കില്ല എന്നുള്ളവർക്കും ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന പുസ്‌തകം.

Thursday, July 20, 2023

വായനാനുഭവം - കുട നന്നാക്കുന്ന ചോയി - എം മുകുന്ദൻ



കുട നന്നാക്കുന്ന ചോയി ആവിക്കപ്പൽ കയറി കടലിനക്കരെ പോയി. പോകുന്നതിന് മുൻപ് മാധവനെ ഒരു കവർ ഏൽപ്പിച്ചിട്ടാണ് പോയത്. പ്രിയ എഴുത്തുകാരൻ ശ്രീ എം മുകുന്ദൻറെ കുട നന്നാക്കുന്ന ചോയി എന്ന നോവലിൻറെ കഥാതന്തു ആണ് ആ പറഞ്ഞത്. ഈ ചോയിയോ മാധവനോ അത്ര പ്രധാനപ്പെട്ട ആളുകൾ അല്ലതാനും. ഇന്നത്തെ കാലത്ത് നിന്ന് ആലോചിക്കുമ്പോൾ അതിനെന്താ ഇത്ര കഥ ഉണ്ടാക്കാൻ മാത്രം എന്ന് തോന്നാം. ഒരു നാട്ടിലെ ഓരോ സ്‌പന്ദനവും നാട്ടുകാർ ഒരുമിച്ച് പങ്കിട്ടിരുന്ന ഒരു കാലഘട്ടമാണ് കഥാപശ്ചാത്തലം. വായിക്കുന്തോറും നമുക്കും തോന്നും ആ ഒരു കാലം മതിയായിരുന്നു. നിഷ്‌കളങ്കരായ നാട്ടുകാർ. ഇന്ന് അടുത്ത വീട്ടിൽ താമസിക്കുന്നവരെക്കുറിച്ച് പോലും യാതൊരു ധാരണയുമില്ലാതെ വളരുന്ന ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള ഒരു ലോകമാണ് ഈ നോവലിൽ വരച്ചിടുന്നത്.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടത്തിലും പശ്ചാത്തലത്തിലും തന്നെയാണ് കുട നന്നാക്കുന്ന ചോയിയും അണിയിച്ചൊരുക്കിയിരിക്കുന്നത്. അന്ന് മയ്യഴിയിൽ നിന്നും മടങ്ങിയ വായനക്കാരന് ഒരിക്കൽക്കൂടി ആ നാട്ടിലൂടെ ഒന്ന് അലയാനുള്ള അവസരം.വളരെ ചെറിയൊരു തന്തു ആയിരുന്നിട്ടും അതിമനോഹരമായി അതിനെ ഇരുന്നൂറ് പേജിന് മുകളിൽ വരുന്നൊരു നോവലാക്കി മാറ്റിയത് ശ്രീ എം മുകുന്ദനെപ്പോലെ അതുല്യ പ്രതിഭകൾക്ക് മാത്രം സാധിക്കുന്നൊരു കഴിവാണ്. മൂപ്പൻ കുന്നും, മയ്യഴിയിലെ നിരത്തുകളും പിന്നെ പ്രധാന കഥാപാത്രങ്ങളായ മാധവനും ചോയിയും അവരോടൊപ്പം ആ നാട്ടിൽ ജീവിച്ച നൂറുകുമാരനും, പത്രാസുകാരൻ പത്രോസും കക്കൂയിയിൽ തോലൻ കാരണവരുമൊക്കെ നാളുകൾ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ നിലനിൽക്കും. 

നിരാശപ്പെടുത്താത്ത, നല്ലൊരു വായനാനുഭവം സമ്മാനിച്ച മറ്റൊരു എം മുകുന്ദൻ മയ്യഴിക്കഥ 

വായനാനുഭവം - പ്ലാനറ്റ് 9 - മായ കിരൺ


മലയാളത്തിൽ വായിച്ചതിൽ വെച്ച് വ്യത്യസ്തമായ ഒരു പ്രമേയത്തെ മുൻനിർത്തി ശ്രീമതി മായാ കിരൺ എഴുതിയ നോവലാണ് പ്ലാനറ്റ് 9. അന്യഗ്രഹജീവികൾ കഥാപാത്രമായി വരുന്ന സ്‌പേസ് ഫിക്ഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന നോവലാണിത്. ശരിക്കും ഒരു ഹോളിവുഡ് സിനിമ ആസ്വദിക്കുന്നതുപോലെ ആസ്വാദനീയമായി നോവൽ ഒരുക്കിയ ശ്രീമതി മായാ കിരണിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. 

സയൻസ് ഫിക്ഷൻ വിഭാഗത്തിലെ പുസ്തകങ്ങൾ ആവശ്യപ്പെടുന്നതുപോലെ മനസ്സിരുത്തിയുള്ള ഒരു വായന ആവശ്യപ്പെടുന്നൊരു പുസ്തകമാണ് പ്ലാനറ്റ് 9. ഫിക്ഷനോ യാഥാർഥ്യമോ എന്ന് സംശയം ജനിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളും, സംഭവ്യം എന്ന് തോന്നിപ്പിക്കുന്ന ഒട്ടനവധി സംഭവങ്ങളും കഥയിലുടനീളം കാണാം.

കഥയിലേക്ക് ഒന്നെത്തിനോക്കിയാൽ ഭൂമി നേരിടാൻ പോകുന്ന ഒരു ആപത്ത്, മനുഷ്യരാശിയെത്തന്നെ തുടച്ചുനീക്കിയേക്കാവുന്ന ഒരു അന്യഗ്രഹ ജീവിയുടെ ആക്രമണം തിരിച്ചറിയപ്പെടുന്നതും അതിൽ നിന്ന് ലോകം രക്ഷപ്പെടുന്നതുമാണ് നോവലിലെ പ്രതിപാദ്യം. സംഭവങ്ങളെ എൺപത് ശതമാനവും സംഭാഷണങ്ങളിലൂടെയാണ് വിവരിക്കുന്നത്. അതും നാസ. ഇസ്രോ, സ്പേസ് എക്‌സ് തുടങ്ങിയ ബഹിരാകാശ ഗവേഷണരംഗത്തെ ഭീമന്മാരിലെ കൂടിയ തലകൾ തമ്മിലുള്ള സംഭാഷണം. പുസ്തകം വായിക്കുന്ന ഏതൊരാൾക്കും അതിശയോക്തി കൂടാതെ അവരുടെ മീറ്റിങ്ങുകൾ വായിച്ചെടുക്കാം, അവർ പറയുന്ന കാര്യങ്ങൾ മനസിലാക്കാം (എന്തായാലും എനിക്ക് മനസിലായി) എന്നത് എഴുത്തുകാരിയുടെ വിജയമാണ്. ഇനിയും യോഗി കഥയ്ക്ക് തുടർക്കഥകൾ ഉണ്ടായേക്കാം എന്ന രീതിയിലാണ് കഥ അവസാനിപ്പിക്കുന്നത്. ഇതുപോലൊരു വിഷയം ഇന്റർനെറ്റും ലോകസിനിമകളും കൈക്കുമ്പിളിലിട്ട് അമ്മാനമാടുന്ന മലയാളി വായനക്കാർക്ക് മുന്നിൽ സധൈര്യം അവതരിപ്പിച്ച എഴുത്തുകാരിക്ക് ബിഗ് സല്യൂട്ട്. എവിടെയെങ്കിലും അൽപ്പം പാളിപ്പോയിരുന്നെങ്കിൽ വൻ ഫ്ലോപ്പ് ആയിപ്പോകുമായിരുന്ന ടോപ്പിക്കിനായി അവർ നടത്തിയിട്ടുള്ള അണിയറപ്രവർത്തനങ്ങൾ ഊഹിക്കാവുന്നതിനുമപ്പുറമാണ്.

നെഗറ്റീവ് ആയി തോന്നിയത് മലയാളത്തിൽ ഈ കാറ്റഗറിയിൽ പുസ്തകങ്ങൾ കണ്ടിട്ടില്ലെങ്കിലും ഇതുപോലെയുള്ള തീമുകൾ ധാരാളം ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളതായി തോന്നി. ഏറെക്കുറെ എല്ലാ സമസ്യകൾക്കും ഉത്തരം നൽകുന്നുണ്ടെങ്കിലും എന്തോ എവിടെയോ വിട്ടുപോയപോലൊരു തോന്നൽ അവസാനം എന്നിലവശേഷിച്ചു. ഒരുപക്ഷെ അത് എൻറെ വായനയുടെ കുഴപ്പമാകാം. 

വ്യത്യസ്തമായ വായനക്കായി സധൈര്യം സമീപിക്കാവുന്ന നോവലാണ് പ്ലാനറ്റ് 9  

Saturday, July 8, 2023

വായനാനുഭവം - ആൽഫ - ടി ഡി രാമകൃഷ്‌ണൻ


    ഒരു ഹോളിവുഡ് സിനിമയുടേത് പോലെ വ്യത്യസ്‌തമായ പ്രമേയം, വായനക്കാരനെ പിടിച്ചിരുത്തുന്ന തുടക്കം, എന്തുകൊണ്ട് ഇങ്ങനെ ഞാൻ ചിന്തിച്ചില്ല? അല്ലെങ്കിൽ ഇങ്ങനെ എപ്പോഴോ ഞാൻ ചിന്തിച്ചിട്ടുള്ളതാണല്ലോ? എന്ന് തോന്നിപ്പിക്കുന്ന കഥാ സന്ദർഭങ്ങൾ, അവസാനം ഇതിലും നന്നായി അവസാനിപ്പിക്കാമായിരുന്നല്ലോ എന്ന് തോന്നിപ്പിച്ചുകൊണ്ട് പൂർണ്ണ സംതൃപ്‌തി നൽകാതെയുള്ള അവസാനിപ്പിക്കൽ. ശ്രീ ടി.ഡി രാമകൃഷ്ണൻറെ നോവലുകളെ കുറിച്ച് പൊതുവെ (പച്ച മഞ്ഞ ചുവപ്പ് നെ ഒഴിവാക്കുന്നു) പറയാവുന്ന അഭിപ്രായം ആണെങ്കിലും ഇപ്പോൾ പറഞ്ഞുവന്നത് അദ്ദേഹത്തിന്റേതായി ഞാൻ അവസാനം വായിച്ച നോവൽ ആൽഫ യെ കുറിച്ചാണ്.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും ഫ്രാൻസിസ് ഇട്ടിക്കോരയുമൊക്കെ രചിച്ച ശ്രീ ടി ഡി രാമകൃഷ്ണൻറെ ആദ്യ നോവലാണ് 2003 ഇൽ ഡി സി ബുക്‌സിലൂടെ പ്രസിദ്ധീകരിച്ച "ആൽഫ". 2021 ഇൽ പ്രസിദ്ധീകരിച്ച അതിൻറെ ഏഴാം പതിപ്പ് ഞാൻ വായിക്കുമ്പോൾ പുസ്തകത്തിൻറെ പുറംചട്ടയിൽ ഗ്രന്ഥകാരൻറെ പേരിന് മുന്നിലായി ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിൻറെ രചയിതാവ് എന്നൊരു പരിചയപ്പെടുത്തൽ കണ്ടപ്പോൾ കൗതുകം തോന്നി. കുറച്ചുകൂടെ ശ്രമിച്ചിരുന്നെങ്കിൽ ഫ്രാൻസിസ് ഇട്ടിക്കോരയേക്കാൾ ഒരുപക്ഷെ ലോകപ്രശസ്തിയിലേക്ക് തന്നെ ഉയരേണ്ടിയിരുന്ന പുസ്‌തകം തന്നെയാണ് ആൽഫ. ആ ഒരു കൃതിയിലൂടെ സാഹിത്യലോകത്തേക്ക് കടന്നുവന്ന ടി ഡി രാമകൃഷ്ണൻറെ എൻട്രി ആണ് ശരിക്കും മാസ് എൻട്രി. അദ്ദേഹത്തിൽ നിന്നും ലോകം കീഴടക്കുന്ന കൃതികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ആൽഫ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്.

കൃതിയിലേക്ക് വരാം. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് മനുഷ്യൻ നേടിയെടുത്ത ഈ പുരോഗതി വെറും 25 വര്ഷം കൊണ്ട് നേടിയെടുക്കാൻ സാധിക്കുമെന്ന് തെളിയിക്കാൻ വിചിത്രമായ ഒരു പരീക്ഷണത്തിന് ഇറങ്ങിത്തിരിക്കുന്ന നരവംശ ഗവേഷകൻ പ്രൊഫസർ ഉപലേന്ദു ചാറ്റർജിയുടെയും അദ്ദേഹത്തോടൊപ്പം അതിനായി ഇറങ്ങിത്തിരിക്കുന്ന 12 ചെറുപ്പക്കാരുടെയും അനുഭവങ്ങളാണ് കഥാപശ്ചാത്തലം. 1973 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത് ആരാലും തിരിച്ചറിയപ്പെടാതെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒറ്റപെട്ടുകിടക്കുന്ന ഒരു ദ്വീപ് ആണ്. ആ ദ്വീപിന് നൽകുന്ന പേരാണ് ആൽഫ. പുറംലോകവുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച്, വസ്ത്രങ്ങളും കണ്ണടകളുമുൾപ്പെടെ മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ നേടിയെടുത്തതെല്ലാം ഉപേക്ഷിച്ച് അവർ ആ ദ്വീപിലേക്ക് കടക്കുന്നു. മനുഷ്യർ സൃഷ്ടിച്ച ഭാഷയും നിയമങ്ങളും എല്ലാം അവർ ഉപേക്ഷിക്കുന്നു. പിന്നീട് അവർക്ക് എന്ത് സംഭവിക്കുന്നു? ഇതാണ് നോവൽ. 

പോസിറ്റിവ് വശങ്ങൾ നോക്കിയാൽ മുകളിലെ ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്നത് വായിക്കുമ്പോൾ ആർക്കും തോന്നുന്ന കൗതുകം തന്നെയാണ് മുഖ്യം. ഓരോ ആളുകളുടെയും അനുഭവങ്ങളിലൂടെ മുന്നോട്ട് പോകുന്ന കഥ പലപ്പോഴും നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. മനുഷ്യരുടെ പല പൊയ്‌മുഖങ്ങളെയും നാട്യങ്ങളെയും നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്. സർവ്വോപരി ഓരോ പേജ് വായിക്കുമ്പോഴും വായനക്കാരന് സ്വന്തമായി ആ ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള ധാരാളം അവസരങ്ങൾ നോവലിലുണ്ട്. 

നെഗറ്റിവ് വശമായി ചൂണ്ടിക്കാണിക്കാനുള്ളത് മേൽപ്പറഞ്ഞ ആ സ്വാതന്ത്ര്യം ആസ്വദിച്ച് വരുമ്പോഴേക്കും നോവലിസ്റ്റ് നീ അത്രയും അങ്ങട് ആസ്വദിക്കണ്ട എന്ന് പറയുംപോലെ പെട്ടെന്ന് അങ്ങ് തീർത്തുകളയുന്നു എന്നതാണ്. ശരിക്കും നൂറിൽ താഴെ മാത്രം പേജുകളേ നോവലിനുള്ളൂ. ആദ്യ അൻപത് പേജ് അത്യാവശ്യം നല്ല രീതിയിൽ പോയിട്ടുണ്ടെന്ന് പറയാം. അവസാന 50 പേജുകൾ പെട്ടെന്ന് അവസാനിക്കും. നല്ലൊരു എൻഡിങ് കഥയ്ക്ക് ലഭിക്കാത്തത് പോലെ. പക്ഷെ ഒരു തുടക്കകാരൻറെ കൃതിയാണ് ആൽഫയെന്ന് ഒരിക്കലും വിശ്വസിക്കാൻ തോന്നില്ല. വ്യത്യസ്തമായ വിഷയങ്ങൾ ആഗ്രഹിക്കുന്നവർക്കും നരവംശ വിഷയത്തിൽ താത്‌പര്യമുള്ളവർക്കും ധൈര്യപൂർവ്വം തിരഞ്ഞെടുക്കാവുന്ന കൃതിയാണ് ആൽഫ.

Sunday, June 18, 2023

വായനാനുഭവം - മാറ്റാത്തി - സാറാ ജോസഫ്


എസ്.കെ പൊറ്റക്കാടിൻറെ ഒരു ദേശത്തിൻറെ കഥ വായിച്ചു തീർത്തുകഴിഞ്ഞപ്പോൾ അത് കഴിയാതിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. അതിൻറെ അടുത്ത ഭാഗം ആയിരിക്കും എന്നുകരുതിയാണ് ഒരു തെരുവിൻറെ കഥ വായിച്ചത്. ആ നോവൽ അത്ര സുഖിക്കാതിരുന്നതിൻറെ ഒരു കാരണവും ആ പാളിപ്പോയ പ്രതീക്ഷവെക്കൽ ആയിരുന്നു. ഇതിപ്പോൾ ഇവിടെ പറയാൻ കാരണം ഒരു ദേശം നൽകിയ വായനാസുഖം അടുത്തകാലത്ത് എനിക്ക് സാറാ ജോസഫിൻറെ ആലാഹയുടെ പെണ്മക്കൾ വായിച്ചപ്പോൾ ലഭിച്ചിരുന്നു. ആലാഹയ്ക്ക് ശേഷം വായിച്ചതും സാറാ ജോസഫിൻറെ തന്നെ മറ്റൊരു കൃതിയായ "മാറ്റാത്തി" ആയിരുന്നു. അത്ഭുതകരമെന്ന് പറയാം. ആദ്യ പുസ്തകത്തിൻറെ തുടർച്ച പോലെ നല്ല വായനാസുഖം നൽകുന്ന പുസ്‌തകം. സ്ത്രീ കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻറെ തലതൊട്ടമ്മ എന്ന് വിളിക്കാവുന്ന ശ്രീമതി സാറാ ജോസഫ് നൽകിയ മറ്റൊരു വിസ്മയം.

ആലാഹായിൽ ആനിയുടെ കണ്ണുകളിലൂടെ കോക്കാഞ്ചറയുടെ കഥയാണ് പറഞ്ഞതെങ്കിൽ ലൂസിയുടെ കണ്ണുകളിലൂടെ മറിയപുരത്തിന്റെ കഥയാണ് മാറ്റാത്തി പറയുന്നത്. ആനിയുടെ അമ്മാമ കോക്കാഞ്ചറക്കാരി മറിയാമ്മ ഗസ്റ്റ് റോളിൽ മാറ്റാത്തിയിൽ പരാമർശിക്കപ്പെടുന്നുണ്ട്. മാറ്റാത്തി ലൂസിയുടെ കഥയാണ്. അനാഥയായ അവളെ വളർത്തുന്ന അല്ലെങ്കിൽ മുതലെടുക്കുന്ന ബ്രിജിത്തയുടെയും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന മറിയപുരം സ്വദേശികളുടെയും കഥയാണ്.

ഒരു സിനിമയിൽ കാണുന്നതുപോലെയുള്ള വർണ്ണന, മനസ്സിൽ തൊടുന്ന മനുഷ്യബന്ധങ്ങളുടെ വർണ്ണന, ഇരുത്തി ചിന്തിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ എന്നിവയാൽ സമ്പന്നമാണ് മാറ്റാത്തി. 

സത്യത്തിൽ സാറാ ജോസഫിൻറെ ഒതപ്പ് എന്ന നോവൽ തിരക്കി ചെന്നപ്പോൾ കയ്യിൽ തടഞ്ഞ നോവലാണ് മാറ്റാത്തി. കറന്റ് ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പുസ്‌തകം തീർച്ചയായും വായനക്കാരിൽ സംതൃപ്‌തി നൽകുന്ന നോവലാണ്.     

വായനാനുഭവം - പെർഫ്യൂം - പാട്രിക് സൂസ്‌കിൻറ്


ഇത്തവണത്തെ വായനാദിനത്തിന് മുന്നോടിയായി വായിച്ചുതീർത്തത് ലോക ക്ലാസിക്കുകളിൽ ഒന്നായ പെർഫ്യൂം - ദി സ്റ്റോറി ഓഫ് എ മർഡറർ ആണ്. ജർമ്മൻ എഴുത്തുകാരനായ പാട്രിക് സൂസ്‌കിൻറ് 1985 ഇൽ പുറത്തിറക്കിയ നോവലിന് ശ്രീ പി ആർ പരമേശ്വരൻ രചിച്ച പെർഫ്യൂം - ഒരു കൊലപാതകിയുടെ കഥ എന്ന മലയാള പരിഭാഷയാണ് വായിച്ചത്. പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് എച്ച് ബി ഓ യിലോ സ്റ്റാർ മൂവീസിലോ പെർഫ്യൂം എന്ന സിനിമ കാണുമ്പോൾ ആ പേരിൽ ഒരു നോവൽ ഉള്ളതായും ആ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത സിനിമയാണ് ഇതെന്നും അറിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ഈ പുസ്തകം വായിക്കുന്നതിനായി നൽകിയ പ്രിയ സുഹൃത്തിന് നന്ദി. ഒരു സാഹിത്യകാരൻറെ ഭാവനകൾക്ക് അതിരുകളില്ല എന്നതിന് മകുടോദാഹരണമാണ് ഈ പുസ്‌തകം. മനുഷ്യൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് കൂട്ടുന്നതും ശാസ്‌ത്രീയമായ അടിത്തറകൾ നൽകി വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലും പാശ്ചാത്യ രചയിതാക്കൾ എന്നും ബഹുദൂരം മുന്നിലും നമ്മൾ ഇന്നും അതിഭാവുകത്വങ്ങൾ നിറഞ്ഞ മിത്തുകളുടെ പിന്നാലെയുമാണെന്നത് അതിശയകരമായ വസ്തുതയാണ്. അന്യഗ്രഹജീവികളും മറ്റ് ഗ്രഹങ്ങളിലെ ജീവിതങ്ങളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മണ്ണടിഞ്ഞ ദിനോസറുകളുടെ മടങ്ങിവരവുമൊക്കെ ഓരോ ഭാവനകളിൽ ചിറകുവിരിയുന്നതും സത്യൻ അന്തിക്കാട് അടുത്ത വീട്ടിലെ കഥ പറയുമ്പോൾ തോന്നുന്ന വിശ്വാസ്യതയോടെ തിയേറ്ററുകളിൽ ആസ്വദിക്കുമ്പോഴും ആ വസ്തുതയാണ് തെളിഞ്ഞുവരുന്നത്. അതേപോലെ അത്ഭുതപ്പെടുത്തുന്ന ഒരു ചിന്തയാണ് പെർഫ്യൂം എന്ന നോവലിൻറെ അടിസ്ഥാനം. അവിശ്വസനീയമായ ഒരു പ്രമേയത്തെ ഓരോ വരിയിലും വിശ്വാസയോഗ്യമായ വസ്‌തുതകൾ നിരത്തി വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് ഗ്രന്ഥകാരന്റെ വിജയം. നോവൽ വായന പൂർത്തിയാക്കിയ ശേഷം ഞാൻ ആദ്യം ചെയ്‌തത്‌ പാട്രിക് സൂസ്‌കിൻറ് എഴുതിയ മറ്റ് കൃതികളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അത്രയ്ക്ക് വ്യത്യസ്തമായ സൃഷ്ടി തന്നെയാണ് പെർഫ്യൂം. ആ നിലയ്ക്ക് അദ്ദേഹത്തിൻറെ മറ്റ് കൃതികളിലും ആ സ്‌പർശം പ്രകടമാകാതെയിരിക്കില്ലല്ലോ. നോവലിനോട് നൂറ് ശതമാനം നീതിപുലത്തുന്ന രീതിയിലാണ് 2005 ഇൽ പ്രശസ്ത സംവിധായകൻ ടോം ടൈക്കർ ഇതേ പേരിൽ സിനിമ ഇറക്കിയിരിക്കുന്നത്.

നോവലിൻറെ കഥയിലേക്ക് ഒന്ന് നോക്കാം. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസ് ആണ് പശ്ചാത്തലം. ജന്മം തന്നെ അസാധാരണമായ രീതിയിലായ ഷാങ് ബാപ്റ്റിസ്റ്റ് ഗ്രെനോയ്‌ൽ എന്നയാളാണ് കഥാനായകൻ. യേശു ക്രിസ്‌തു പിറന്നത് കാലിത്തൊഴുത്തിൽ ആയിരുന്നെങ്കിൽ ഗ്രെനോയ്‌ൽ ജനിക്കുന്നത് ഒരു മീൻമാർക്കറ്റിലാണ്. അവിടുത്തെ ദുർഗന്ധത്തിൻറെ ഇടയിലേക്ക് പെറ്റുവീഴുന്ന അവന് വിസ്മയകരമായ ഒരു കഴിവ് ജന്മനാലെ ലഭിക്കുന്നു. ഗന്ധങ്ങളെ അതിസൂക്ഷ്മമായി തിരിച്ചറിയുന്നതിനുള്ള കഴിവ്. അനാഥനായി വളരുമ്പോഴും തനിക്ക് ലഭിച്ചിരിക്കുന്ന സിദ്ധിയെക്കുറിച്ച് ബോധവാനായ ഗ്രെനോയ്‌ൽ ആ കഴിവിനെ പ്രയോജനപ്പെടുത്തി ഒരു അവസരത്തിനായി കാത്തിരിക്കുന്നു. തന്നെ അനാഥമായി തള്ളിവിട്ട മനുഷ്യരാശിയോട് തന്നെ മറുപടി നൽകുവാൻ. പടിപടിയായി തൻറെ ലക്ഷ്യത്തിലേക്കുള്ള വളർച്ചയിൽ ഗന്ധം എന്നത് മറ്റ് രസങ്ങളെ അപേക്ഷിച്ച് ഒട്ടേറെ ഗുണങ്ങൾ ഉള്ളതാണെന്ന് തിരിച്ചറിയുന്നതോടെ അതിവിചിത്രവും അത്ഭുതകരവുമായ ഗന്ധങ്ങൾ അവൻ സൃഷ്ടിക്കുന്നു. അതിനായുള്ള യാത്രയിൽ ഒട്ടേറെ കൊലപാതകങ്ങൾ അവൻ നടത്തുന്നു. കൊലപാതകിക്ക് ഒരു ലക്ഷ്യം മാത്രം. ഇരയുടെ ഗന്ധം. അവസാനം കൊലപാതകിയെ പിടികൂടുമ്പോൾ ഗ്രെനോയ്‌ൽ കുറ്റം നിഷേധിക്കുന്നില്ല. എന്നാൽ ശിക്ഷ നടപ്പാക്കുവാൻ അധികാരികൾക്ക് സാധിക്കുന്നില്ല. മന്ത്രികവിദ്യയിലെന്നപോലെ ഗ്രെനോയ്‌ൽ രക്ഷപ്പെട്ടുപോകുന്നത് നോവലിൽ വായിക്കുമ്പോൾ ലഭിക്കുന്ന പൂർണ്ണത സിനിമയിൽ കിട്ടില്ല. 

ഷെർലക് ഹോംസ് എന്ന ലോകപ്രശസ്ത കഥാപാത്രത്തെ സൃഷ്‌ടിച്ച സർ ആർതർ കാനൻ ഡോയൽ പ്രൊഫസർ ചലഞ്ചർ എന്ന പേരിൽ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒട്ടനവധി ഫിക്ഷൻ രചനകൾ നടത്തിയിട്ടുണ്ട്. അതിൽ പറയുന്നതുപോലെ ഭ്രാന്തമായ ഒരു ഭാവനയാണ് പെർഫ്യൂം എന്ന നോവലും. വ്യത്യസ്തമായ കൃതികൾ വായിക്കണം എന്നുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം. ശ്രീ പി ആർ പരമേശ്വരൻറെ പരിഭാഷ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കറന്റ് ബുക്‌സ് .

Wednesday, June 7, 2023

വായനാനുഭവം - ആലാഹയുടെ പെൺമക്കൾ - സാറാ ജോസഫ്


 ഏതൊരു പുസ്‌തകം വായിച്ചുതീർത്താലും അതിനെക്കുറിച്ച് രണ്ടുവാക്ക് എഴുതിവെക്കുന്ന ശീലമുണ്ട്. ശ്രീമതി സാറാ ജോസഫ് എഴുതിയ ആലാഹയുടെ പെൺമക്കൾ വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയകാര്യം, ഇതിനെക്കുറിച്ച് എഴുതാം പക്ഷെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ മുതിരണ്ട. കാരണം ആലാഹയുടെ പെൺമക്കൾ ഇപ്പോഴാണ് വായിക്കുന്നത് എന്ന് പറയുന്നതുതന്നെ കുറച്ചിലാണ്. ഞാൻ ആദ്യമായി വായിക്കുന്ന നോവൽ ഒരു ദേശത്തിൻറെ കഥ ആയിരുന്നു. വായിച്ച് എത്ര നാൾ കഴിഞ്ഞിട്ടും ആ കഥയും കഥാപാത്രങ്ങളും മനസ്സിൽ നിന്നും ഇറങ്ങിപ്പോയില്ല. അതുപോലൊരു പുസ്‌തകം തേടിയാണ് ഒരു തെരുവിൻറെ കഥയിലേക്കും പിന്നീട് മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങളിലേക്കും എൻറെ വായന പടർന്നത്. അതിരാണിപ്പാടത്തെ ശ്രീധരനും കൂട്ടരും നൽകിയ സുഖം പിന്നീട് ലഭിക്കാതിരുന്നതിനാൽ ആ പുസ്തകം തന്നെ പിന്നീട് പലകുറി വായിച്ചിട്ടുണ്ട്. 

1999 ലാണ് സാറാ ജോസഫിൻറെ 'ആലാഹയുടെ പെൺമക്കൾ' ആദ്യമായി പുറത്തിറങ്ങുന്നത്. 2023 ഇൽ ബുധിനിയാണ് എഴുത്തുകാരിയുടേതായി ആദ്യമായി ഞാൻ വായിക്കുന്ന കൃതി. അതിലെ വാക്കുകളുടെ ശക്തിയും അവതരണത്തിലെ ഒറിജിനാലിറ്റിയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. ശ്രീമതി സാറാ ജോസഫിൻറെ പുസ്‌തകം വായിക്കുവാൻ ഇത്രയും വൈകിയതിൽ മനസാ മാപ്പ് പറഞ്ഞുകൊണ്ടാണ് വായന അവസാനിപ്പിച്ചത്. മനസ്സിൽ നിറഞ്ഞു നിന്ന ബുധിനി യുടെ വായനാനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ലഭിച്ച കമന്റുകളിൽ അധികവും "ഇതൊക്കെ എന്ത്? നിങ്ങൾ 'ആലാഹയുടെ പെൺമക്കൾ' വായിക്ക്" എന്ന രീതിയിലായിരുന്നു. അങ്ങനെയാണ് ഞാൻ ആ പുസ്തകത്തിലേക്ക് എത്തുന്നത്.

ഒരു ദേശത്തിൻറെ കഥയുമായി ഒരു വിദൂരസാമ്യം 'ആലാഹയുടെ പെൺമക്കൾ' എനിക്ക് തോന്നിച്ചു. മറ്റൊന്നുമല്ല, നമ്മളുടെ ചുറ്റുവട്ടത്ത് കാണുന്ന ജീവിതങ്ങളുടെ സൂക്ഷ്‌മമായ അവതരണം രണ്ടിലും കാണാം. ചതുപ്പ് തൂർത്തെടുത്ത അതിരാണിപ്പാടത്ത് കുടിയേറിയ ജീവിതങ്ങളെ അവിടെ ജനിച്ചുവളർന്ന ശ്രീധരന്റെ കണ്ണിലൂടെ കാണുകയാണ് ഒരു ദേശത്തിൻറെ കഥയിൽ. തൃശൂർ നഗരത്തിൻറെ മാലിന്യസംഭരണകേന്ദ്രമായ കോക്കാഞ്ചിറയും അവിടുള്ളോരുടെ ജീവിതവും ആനിയുടെ കണ്ണിലൂടെ കാണുന്നതാണ് 'ആലാഹയുടെ പെൺമക്കൾ'. 

ആനിയുടെയും അവളുടെ വീടിന്റെയും വീട്ടുകാരുടെയും കോക്കാഞ്ചറക്കാരുടെയും കഥയാണ് നോവലിൽ പറയുന്നത്. ആനിയെന്ന കുട്ടി തൻറെ നിഷ്‌കളങ്കമായ കണ്ണിലൂടെ ജീവിതത്തെ കാണുന്നത് തൃശൂർ ഭാഷയിൽ വിവരിച്ചിരിക്കുന്നത് വളരെ രസകരമായി അനുഭവപ്പെട്ടു. അല്ലെങ്കിലും നിഷ്കളങ്കമായി സംസാരിക്കാൻ തൃശൂർ ഭാഷ ബെസ്റ്റാണ്. വായിച്ചുകഴിഞ്ഞാലും വീണ്ടും കുറേനാൾ നമ്മുടെ മനസ്സിൽ മറിഞ്ച്ചേടത്തിയും കുട്ടിപ്പാപ്പനും ആനിയുടെ അമ്മയും ചിന്നമ്മയും ചിയമ്മയുമൊക്കെ നിറഞ്ഞുനിൽക്കും. ആനി ചോദിക്കുന്ന പല ചോദ്യങ്ങളും നമ്മുടെ ഉള്ളിൽ കൊള്ളും. അവസാനം ഒരു നൊമ്പരമായി ആ കോക്കാഞ്ചറക്കാർ അവശേഷിക്കും. അതിരാണിപ്പാടത്തുകാരെപ്പോലെ കോക്കാഞ്ചറക്കാരെയും ഒരിക്കൽ നേരിൽ കാണണമെന്നു മനസ്സിൽ ഓർക്കും.  

Tuesday, April 25, 2023

വായനാനുഭവം - ബുധിനി - സാറാ ജോസഫ്


ബുധിനി - ഹോ എന്തൊരു പുസ്തകം ആണത്. സാറാ ജോസഫ് എന്തൊരു എഴുത്തുകാരിയാണവർ. ശ്രീമതി സാറാ ജോസഫിന്റേതായി ആദ്യമായി വായിക്കുന്ന പുസ്‌തകമാണ്‌ "ബുധിനി" എന്ന് പറയാൻ ലജ്ജ തോന്നുന്നു. വിക്കിപീഡിയയിൽ പോലും സാറാ ജോസഫിൻറെ മികച്ച നോവലായി ബുധിനിയെ പറയുന്നില്ല. 349 പേജുകളുള്ള പുസ്‌തകം വായിച്ചുതീർക്കുമ്പോൾ വിവിധ വികാരങ്ങൾ എൻറെ ഉള്ളിൽ നിറഞ്ഞു. അപൂർവ്വം പുസ്തകങ്ങൾ മാത്രമേ അങ്ങനെ ഒരനുഭവം എനിക്ക് നൽകിയിട്ടുള്ളൂ. ബുധിനിയെ പരിചയപ്പെടുത്തുമ്പോൾ രണ്ടു പരിചയപ്പെടുത്തലുകൾ വേണ്ടിവരും. ഒന്ന് കഥാനായികയായ ബുധിനിയെ, രണ്ട് ശ്രീമതി സാറാ ജോസഫ് എഴുതിയ ബുധിനിഎന്ന നോവലിനെ.

ആദ്യം ബുധിനി എന്ന നോവലിനെക്കുറിച്ചുതന്നെ പറയാം. അതിശക്തമായ പ്രമേയം. പുരാണത്തിലും ചരിത്രത്തിലുമൊക്കെ കടന്നുവന്നിട്ടുള്ള പ്രഥമദൃഷ്‌ട്യാ പ്രധാന കഥാപാത്രങ്ങൾ അല്ലാത്ത കഥാപാത്രങ്ങളെ തിരഞ്ഞുപിടിച്ച് നോവലുകളാക്കുന്ന പ്രവണതകൾ ധാരാളം കണ്ടിട്ടുണ്ട്. ബുധിനിയും അങ്ങനെ ഒരാളാണ് എന്ന് ഒറ്റനോട്ടത്തിൽ പറയാം. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ഭാരതത്തിൻറെ പുരോഗതിയുടെ ഭാഗദേയം നിർണ്ണയിക്കുവാൻ ഭാവിയിലെ മഹാക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്‌റു അണക്കെട്ടുകൾ പണിതുയർത്തിയ ചരിത്രം നമുക്കറിയാം. അതിനായി രൂപംകൊടുത്ത ദാമോദർ വാലി കോർപ്പറേഷൻ നിർമ്മിച്ച പഞ്ചെട് അണക്കെട്ട് ഉദ്‌ഘാടനം ചെയ്യുവാൻ നെഹ്‌റു തിരഞ്ഞെടുത്തത് ആ അണക്കെട്ടിനായി പണിയെടുത്ത ഒരു സന്താൾ ആദിവാസി യുവതിയെയായിരുന്നു. നെഹ്രുവിനോടൊപ്പംനിന്ന് അണക്കെട്ട് രാജ്യത്തിന് സമർപ്പിക്കാൻ അസുലഭ സൗഭാഗ്യം ലഭിച്ച ആ യുവതിയുടെ ഫോട്ടോ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ പെൺകുട്ടിയെക്കുറിച്ച് ആരും അധികം സംസാരിച്ചില്ല. അതിൻറെ ആവശ്യവുമില്ല. ഇന്നും ഇന്റർനെറ്റിൽ പരതിയാൽ പെട്ടെന്ന് തന്നെ ആ ചിത്രം ആർക്കും ലഭിക്കും. നെഹ്‌റുവിനെ മാലയിട്ട് സദസ്സിലേക്ക് സ്വീകരിച്ച ആ പെൺകുട്ടിയെ നെഹ്‌റുവിന്റെ ഭാര്യയെന്നാണ് ചിലർ കളിയാക്കി വിളിച്ചത്. പുറംലോകർക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും സന്താൾ ഗോത്രക്കാരുടെ ആചാരങ്ങൾ അനുസരിച്ച് ആ പെൺകുട്ടി ഒരു തെറ്റ് ചെയ്‌തിരുന്നു. അതിനവൾക്ക് അവർ ശിക്ഷയും വിധിച്ചു. സുഹൃത്ത് ശ്രീ സിവിക് ചന്ദ്രനിൽ നിന്നും ലഭിച്ച ഈ ഒരു അറിവിൽ നിന്നാണ് സാറാ ജോസഫ് ബുധിനിയിലേക്ക് എത്തുന്നത്. അതിനായി അവർ നടത്തിയ കഠിനപ്രയത്‌നം മുന്നൂറിന് മേൽ പേജുകളുള്ള ഈ പുസ്തകത്തിലെ ഓരോ വരിയിലും കാണാം. വെറുതെ ഒരു പെൺകുട്ടിയുടെ കഥ പറയുന്നതിനപ്പുറം നമ്മെയും നോവലിസ്റ്റ് ആ നാടുകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. അവിടെ ജനിച്ചുവളർന്ന സന്താളുകളുടെ ഇടയിലേക്ക്, അവരുടെ വിശ്വാസങ്ങളിലേക്ക്. അവരുടെ ഇടയിലേക്ക് വില്ലന്റെ രൂപത്തിൽ രാജ്യപുരോഗതി കടന്നുവരുന്നത് നാം കാണുന്നു. അത് കാരണം തകർന്ന ജഗദീപ് മുർമു കുടുംബത്തിന്റെ വേദന നമ്മുടെയും വേദനയായി മാറുന്നു. ദുരിതങ്ങളിലൂടെ കടന്നുപോയി അവസാനം ഡൽഹിയിൽ എത്തിപ്പറ്റുന്ന ആ കുടുംബത്തിലെ അവസാനകണ്ണിയായ രൂപി മുർമ്മുവിലൂടെ നമ്മെ ബുധിനിയുടെ കഥ കേൾക്കുവാൻ ക്ഷണിക്കുന്നു.


അവിടെനിന്നാണ് കഥാനായികയായ ബുധിനി കടന്നുവരുന്നത്. രൂപി മുർമ്മു അല്ലെങ്കിൽ രൂപിയുടെ രൂപത്തിൽ എത്തുന്ന നോവലിസ്റ്റ് ബുധിനിയെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങളിൽ ഇന്ത്യയുടെ യഥാർത്ഥ ചിത്രം നമുക്ക് കാണാം. ഏതാണ് ശരി? ആരാണ് ശരി? ഏതാണ് തെറ്റ്? എന്ന് നമ്മളെ അമ്പരപ്പിക്കുന്ന സംഭവങ്ങൾ. ഒരു വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ച് അവരുടെ വിശ്വാസങ്ങളിലെ ശരിമാത്രം കണ്ട് ജീവിക്കുന്ന ഒരു ഗോത്രവിഭാഗം. നിരക്ഷരത അവരുടെ വിശ്വാസങ്ങൾക്ക് ആക്കം കൂട്ടുന്നു. ജോലി ചെയ്യുന്ന കമ്പനി പറയുന്നതനുസരിച്ച് വിശേഷ വസ്‌ത്രങ്ങൾ അണിഞ്ഞെത്തി ഒരു 'ഗോർമന്' മാല ചാർത്തുമ്പോൾ അവൾക്ക് നെഹ്‌റു ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. തങ്ങളുടെ ഗോത്രക്കാരുടെ ജീവിതം താറുമാറാക്കിയ അണക്കെട്ടുകൾ പണിയുന്ന ഗോർമാനോട്‌ അവൾക്ക് വലിയ പ്രതിപദ്യവും ഇല്ലായിരുന്നു. എന്നാൽ അന്യ ഗോത്രക്കാരനായ ഒരു ദികുവിനെ മാലയിട്ട സന്താൾ യുവതിയെ അവർ ബിത് ലാഹ എന്ന ഊരുവിലക്ക് വിധിച്ച് പുറംതള്ളി. ബ്രാഹ്മണനായ നെഹ്രുവിന്റെ ഭാര്യ ഒരു ആദിവാസി യുവതിയെന്ന് ആരോ പറയുന്നതുകേട്ട ബ്രാഹ്മണർ അവളുടെ രക്തത്തിനായി മുറവിളികൂട്ടി. ശ്വാസം അടക്കിപ്പിടിച്ചിരുന്നേ ബുധിനിയുടെ പിൽക്കാല ജീവിതത്തെ നമുക്ക് വായിക്കാൻ സാധിക്കൂ. അതേ ഗോത്രസമൂഹത്തിൽ നിന്നുമാണ് ഇന്ത്യയുടെ നിലവിലെ രാഷ്ട്രപതിയായ ദ്രൗപദി മുർമ്മു വന്നിരിക്കുന്നതെന്നോർക്കുമ്പോൾ സന്താൾ പോലുള്ള സമൂഹങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലുണ്ടായിട്ടുള്ള പുരോഗതി ആശാവഹം തന്നെ. പക്ഷെ സന്താൾ പോലെ അത്ര പ്രബലരല്ലാത്ത ധാരാളം ഇന്ത്യൻ ഗോത്രങ്ങളിൽ ഇപ്പോഴും ബുധിനിമാർ ജനിച്ചുകൊണ്ടിരിക്കുന്നിടത്തോളം എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചാലും ഇന്ത്യ ഒരു വികസിതരാജ്യമായി മാറില്ല.

സാറാ ജോസഫ് ബുധിനിയോടൊപ്പം 

ആധുനിക ഇന്ത്യയിൽ റോഡ് വികസനത്തിനും മറ്റുമായി കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് നല്ല പ്രതിഫലം സർക്കാരുകൾ നൽകുന്നുണ്ടെങ്കിലും ജനിച്ച് വളർന്ന മണ്ണിൽ നിന്നും കുടിയിറങ്ങേണ്ടികേറുന്നവർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്തുവാൾ ആ പണത്തിന് സാധിക്കില്ല. രാജ്യത്തിന്റെ വികസനപാതയിൽ ഒട്ടേറെ ചോരയും കണ്ണീരും ഈ മണ്ണിൽ വീണിട്ടുണ്ട്. പക്ഷെ അതിനോടൊപ്പം വിശ്വാസത്തെയും കൂട്ടുപിടിക്കുന്നതോടെ ഈ കുടിയൊഴിപ്പിക്കൽ അത്യന്തം ദുരിതമാകുന്നു. ആ അർത്ഥത്തിൽ ബുധിനി ഒരു ഒറ്റപ്പെട്ട സംഭവമല്ല, അത് ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ആ സംഭവങ്ങളൊക്കെ ഒരു മാധ്യമവും സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നില്ല. പക്ഷെ നോവലിൻറെ തുടക്കത്തിൽ കുറിച്ചിരിക്കുന്നു ഒരു വാക്യമുണ്ട്.

"When journalism is silenced, Literature must speek. Because while journalism speaks with facts, literature speaks with truth"

അവിടെയാണ് സമൂഹത്തിൽ ഒരു സാഹിത്യകാരൻറെ പ്രസക്തി വ്യക്തമാകുന്നത്. എൻറെ അഭിപ്രായത്തിൽ ബുധിനി ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്‌തകമാണ്‌. നമ്മുടെ രാജ്യം യഥാർത്ഥത്തിൽ എന്താണെന്ന് അറിയണമെങ്കിൽ ഇതുപോലുള്ള പുസ്തകങ്ങൾ ഇനിയും ഉണ്ടാകണം, സാറാ ജോസഫിനെ പോലെ ശക്തരായ എഴുത്തുകാർക്ക് മാത്രമേ അതിന് കഴിയൂ. വായനയുടെ പലഘട്ടങ്ങളിലും നോവലിസ്റ്റ് പ്രയോഗിച്ചിരിക്കുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി. ചുരുളിയിൽ അസഭ്യം കണ്ടവർക്ക് ബുധിനിയിൽ വയർ നിറച്ചും നോവലിസ്റ്റ് നൽകും. തീർച്ചയായും സാറാ ജോസഫിൻറെ മറ്റ് കൃതികളും ഞാൻ അധികം താമസിയാതെ തേടിയെത്തും. അവരോട് ഈ നോവലിൻറെ പിന്നിൽ അനുഭവിച്ച പ്രയത്നങ്ങളെക്കുറിച്ച് നേരിട്ട് ചോദിച്ചറിയണമെന്ന് ആഗ്രഹം ബാക്കിവെച്ചുകൊണ്ടാണ് ഞാൻ വായന അവസാനിപ്പിക്കുന്നത്.

Sunday, April 23, 2023

വായനാനുഭവം - വിഷകന്യക - എസ്.കെ.പൊറ്റക്കാട്


    ഐക്യകേരള രൂപീകരണത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുമൊക്കെ മുൻപ് തിരുവിതാംകൂറിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികളെത്തുടർന്ന് ഉള്ളതൊക്കെ വിറ്റുപെറുക്കി അന്ന് മദിരാശിയുടെ ഭാഗമായിരുന്ന മലബാറിലേക്ക് കുടിയേറിയ ഒരുപറ്റം മനുഷ്യരുടെ കഥപറയുന്ന എസ്.കെ പൊറ്റക്കാടിൻറെ നോവലാണ് വിഷകന്യക. ഒരു ദേശത്തിന്റെയും ഒരു തെരുവിന്റെയും കഥകളിലൂടെ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകളുടെ ജീവിതം വിവരിച്ച ശ്രീ പൊറ്റക്കാടിൻറെ വ്യത്യസ്തമായ ഒരു അവതരണമാണ് വിഷകന്യകയിൽ കാണുവാൻ സാധിക്കുന്നത്. 

ജന്മിയുടെ ഭൂമിയിൽ എല്ലുമുറിയെ പണിയെടുത്തിട്ടും നിത്യദാരിദ്യം മറികടക്കാനാവാതെ വന്നവരുടെ കഥകൾ തകഴിയുടെ കഥകളിലൊക്കെ നാം വായിച്ചിട്ടുള്ളതാണ്. അത്തരക്കാരുടെ മുന്നിലേക്ക് പ്രതീക്ഷയുടെ ഒരു കിരണമായി മലബാർ എന്ന ഭൂമി പ്രത്യക്ഷപ്പെടുന്നു. തുച്ഛമായ വിലയ്ക്ക് കൃഷിഭൂമി ലഭിക്കുമെന്നറിഞ്ഞ് ഉള്ളതെല്ലാം വിറ്റുപെറുക്കി മലബാറിലേക്ക് അവർ കുടിയേറുന്നു. ജന്മിമാർ കനിഞ്ഞുനൽകുന്ന കുടികിടപ്പ് ഭൂമിയിൽ കുടിൽ കെട്ടി താമസിച്ചിരുന്നവർ, ഏക്കറുകണക്കിന് കൃഷിഭൂമി വളരെ വിലകുറഞ്ഞ് ലഭിക്കുമെന്നുകേട്ട് ആ ഭൂമിയിൽ സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാം എന്ന പ്രതീക്ഷയോടെ കേട്ടുകേൾവി മാത്രമുള്ള ആ ലോകത്തേക്ക് പലായനം ചെയ്യുന്നു. ആദ്യമായി വധൂഗൃഹത്തിലെത്തിയ പുതുമണവാളനെയെന്നപോലെ മലബാർ അവരെ സ്വീകരിക്കുന്നു. കേട്ടറിഞ്ഞതിലും വിശാലമായ ഭൂമിയാണ് തങ്ങൾക്കായി അവിടെ കാത്തിരിക്കുന്നതെന്നറിഞ്ഞ് വന്നവർ സന്തുഷ്ടരാകുന്നു. കയ്യിലാകെയുള്ള സമ്പാദ്യത്തിൽ ചെറിയൊരുഭാഗം മാത്രം മാറ്റിവെച്ച് അവർ അവിടെ ഭൂമിവാങ്ങിക്കൂട്ടുന്നു. സ്വന്തമായി വാങ്ങിയ ഭൂമിയിൽ ഒരു കുടിലും കുത്തി അവർ പ്രതീക്ഷയുടെ വിളവിറക്കുന്നു. 

പുതുമോടി മാറുന്നതോടെ തനിസ്വഭാവം പുറത്തെടുക്കുന്ന മലബാറിലെ പ്രകൃതിയും വന്യജീവികളും ആ പാവങ്ങളുടെ പ്രതീക്ഷകളുടെ മേൽ കള വാരി വിതറുന്നതാണ് തുടർന്നു നാം കാണുന്നത്. സ്വദേശികളായ ഭൂവുടമകൾ വരുത്തരായ തിരുവിതാംകൂറുകാർ കൃഷിഭൂമിയോട് കാണിക്കുന്ന കൊതിയോട് നിസംഗതയോടെ പ്രതികരിക്കുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നാമെങ്കിലും ഭാവിയിൽ ആ ഭൂമിയുടെ തനിസ്വഭാവം മനസ്സിലാക്കുമ്പോൾ മേടിച്ചതിന്റെ നാലിലൊന്ന് വിലയ്ക്ക് ആ ഭൂമി മടക്കി നൽകിയിട്ട് ജീവനും കൊണ്ട് മടങ്ങുന്നവരെ കാണുമ്പോൾ ആ ആളുകളുടെ നിസംഗതയുടെ അർത്ഥം മനസിലാക്കാൻ സാധിക്കും. 

1948 ലാണ് എസ്.കെ പൊറ്റക്കാട് വിഷകന്യക എന്ന നോവൽ പുറത്തിറക്കുന്നത്. പിന്നീട് ആ ഭൂപ്രദേശത്തെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം പാർലമെൻറ് അംഗമായി മാറി. ആ സമയത്ത് ആ ഭൂമിയിൽ കുടിയേറിയവരെ കൂടുതൽ അടുത്തറിയുകയും ആദ്യം നേരിട്ട തകർച്ചയ്ക്ക് ശേഷം അതിശയകരമായ നിശ്ചയദാർഢ്യത്തോടെ ആ ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് വിജയക്കൊടി പാറിക്കുകയും ചെയ്ത ധാരാളം ആളുകളെ അവിടെ കണ്ടെത്തുകയും ചെയ്തതോടെ വിഷകന്യകയ്ക്ക് ഒരു രണ്ടാം ഭാഗം എഴുതാൻ അദ്ദേഹം തീരുമാനിച്ചു. വിഷകന്യക പരാജിതരുടെ കഥയായിരുന്നെങ്കിൽ "വീരകന്യക" എന്ന പേരിൽ മലബാറിൽ കുടിയേറി വിജയിച്ചവരുടെ കഥ പുറത്തിറക്കാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ദൗർഭാഗ്യവശാൽ ആ കൃതി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഒരു കാലഘട്ടത്തെ മനസിലാക്കുവാൻ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഴുത്തുകാരുടെ കൃതികളോളം സഹായം ഒരു ചരിത്രപുസ്തകവും നൽകില്ല എന്നതിന് മികച്ച മറ്റൊരു ഉദാഹരണം കൂടിയാണ് വിഷകന്യക. കഥയുടെ പശ്ചാത്തലം കാലഹരണപ്പെട്ടെങ്കിലും മനുഷ്യരുടെ ഇന്നുള്ള സൗകര്യങ്ങളുടെ പിന്നിൽ ഇതുപോലെ പരാജിതരുടെ ജീവിതങ്ങളും ഉണ്ടെന്ന സത്യം കൃതിയെ കാലാനുവർത്തിയാക്കുന്നു. 

Wednesday, April 12, 2023

പുസ്തകപരിചയം - മാസ്റ്റർ പീസ് - ഫ്രാൻസിസ് നൊറോണ


അടുത്തകാലത്ത് വായിച്ച രസകരമായ ഒരു ചെറിയ പുസ്തകമാണ് ശ്രീ ഫ്രാൻസിസ് നൊറോണ എഴുതിയ മാസ്റ്റർപീസ് എന്ന നോവൽ. രസകരമായ ഒരു പ്രമേയമാണ് ആ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. ഒരു എഴുത്തുകാരൻ ആണതിലെ നായകൻ. എഴുത്തുമായി ബന്ധപ്പെട്ട് അദ്ദേഹം നേരിടുന്ന പ്രതിസന്ധികളൊക്കെയാണ് വിവരിക്കുന്നത്. വായനക്കാരനെ ബോറടിപ്പിക്കാതെ കഥ അവതരിപ്പിച്ചിട്ടുമുണ്ട്. പദ്‌മശ്രീ സരോജ് കുമാർ എന്നൊരു ശ്രീനിവാസൻ സിനിമ ഉണ്ടായിരുന്നു. ഉദയനാണ് താരം എന്ന മോഹൻലാൽ സിനിമയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം ഒരു സംവിധായകനാകാൻ ശ്രമിക്കുന്ന നായകൻ നേരിടുന്ന പ്രതിസന്ധികളാണ് പ്രമേയമെങ്കിൽ രണ്ടാം ഭാഗത്ത് ഒരു മലയാള നായകനടൻറെ ജീവിതമാണ് കാണിക്കുന്നത്. അത് കാണുമ്പോൾ നമുക്ക് പലരെയും പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട ആളുകളെ കളിയാക്കുന്നതായി കാണാം. അതൊക്കെ മാത്രമായിരുന്നു രണ്ടാമത്തെ സിനിമയിൽ ആസ്വദിക്കാൻ ആകെ ഉണ്ടായിരുന്നത്. അതുപോലെ മാസ്റ്റർപീസ് വായിക്കുമ്പോഴും നമുക്ക് സാഹിത്യമേഖലയിലെ പലരെയും ശ്രീ നൊറോണ പരാമർശിക്കുന്നില്ലേ എന്ന് തോന്നും. ആ തോന്നൽ ആ എഴുത്തുകാരൻറെ ജീവിതത്തെ മാറ്റിമറിച്ചു എന്നത് മറ്റൊരു കാര്യം. 

സാഹിത്യമേഖലയിൽ നടമാടുന്ന ചില പ്രവണതകളെ ഹാസ്യത്തിൻറെ മേമ്പൊടിയോടെ നൊറോണ വിവരിക്കുമ്പോൾ നമുക്ക് അവിശ്വസിക്കാൻ തോന്നില്ല. ഇമ്മാതിരി തോന്ന്യവാസങ്ങൾ നടക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടും. അപ്പോഴും സമാന അനുഭവങ്ങൾ പരിചയത്തിലുള്ള ചില എഴുത്തുകാർ പറഞ്ഞുകേട്ടിട്ടുള്ളതുമായി കൂട്ടി ആലോചിച്ചപ്പോൾ ഇതൊക്കെ ചേർത്ത് ഒരു പുസ്തകമാക്കി ഇറക്കിയ എഴുത്തുകാരനെ അഭിനന്ദിക്കണമെന്ന് തന്നെ തോന്നി. 

നൂറിൽ താഴെ മാത്രം പേജുകളുള്ള ചെറിയൊരു പുസ്തകമായതുകൊണ്ട് തന്നെ വായനാപ്രേമികൾക്ക് ധൈര്യപൂർവ്വം മേടിച്ചു വായിക്കാവുന്ന പുസ്തകമാണ് മാസ്റ്റർപീസ് എന്ന് പറഞ്ഞുകൊണ്ട് ഇതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് ഒന്ന് ഓടിച്ചുനോക്കാം. സർക്കാർ ജീവനക്കാരനായ സോറി ആയിരുന്ന ശ്രീ ഫ്രാൻസിസ് നൊറോണ സർക്കാരിന്റെ അനുമതി കൂടാതെ സാഹിത്യപ്രവർത്തനം നടത്തുന്നതിനെ ചോദ്യം ചെയ്ത് കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യപ്പെടുകയും തുടർന്ന് അദ്ദേഹം മൂന്ന് വർഷത്തെ സർവീസ് ബാക്കി നിൽക്കുമ്പോൾ സർക്കാർ സേവനത്തിൽ നിന്നും സ്വയം വിശ്രമിക്കുകയും ചെയ്തു. ഈ വാർത്ത പത്രങ്ങളിൽ വന്നതോടെയാണ് പുസ്തകവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായത്. സർക്കാർ ജീവനക്കാർക്ക് സാഹിത്യപ്രവർത്തനങ്ങൾ നടത്താൻ പാടില്ലായെന്നില്ല. അതിനായി സർക്കാരിൽ നിന്നും അനുമതി തേടണം. അനുമതിയോടെ സാഹിത്യപ്രവർത്തനം നടത്തുന്ന ധാരാളം സർക്കാർ ജീവനക്കാരുണ്ട്. മാസ്റ്റർപീസിലെ നായകനും സാഹിത്യത്തിൽ പൂർണ്ണമായും മുഴുകുന്നതിനായി ജോലി ഉപേക്ഷിക്കുന്ന വ്യക്തിയാണ് എന്നത് അറംപറ്റുന്നത് പോലെയായിപ്പോയെന്ന് ഗ്രന്ഥകാരൻ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു. അനുമതി തേടാനുള്ള സാദ്ധ്യതകൾ മുന്നിലുള്ളപ്പോഴും അദ്ദേഹം വിരമിക്കുവാനുള്ള തീരുമാനമെടുത്തത് സ്വതന്ത്രമായ സാഹിത്യപ്രവർത്തനം ആഗ്രഹിക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാസ്റ്റർപീസ് എന്ന കൃതി വായിച്ചിട്ട് അദ്ദേഹത്തിനെതിരെ പരാതികൊടുക്കുവാൻ മാത്രം ആരെങ്കിലും തുനിഞ്ഞു എന്നെനിക്ക് തോന്നുന്നില്ല. ആ കൃതി ആരെയെങ്കിലും പ്രത്യേകിച്ച് സാഹിത്യപ്രവർത്തനം നടത്തുന്നയാളെ വിഷമിപ്പിക്കുകയും അതിനാൽ കേസ് കൊടുക്കുകയും ചെയ്തതാകാം എന്നത് എഴുത്തുകാരനെയും വിഷമിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ ഒരു കഥ കക്കുകളി എന്ന പേരിൽ നാടകം ആക്കപ്പെടുകയും ആ നാടകം ഒരു സമുദായവുമായി ബദ്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തതുമായി കൂട്ടിവായിക്കുമ്പോൾ ശ്രീ ഫ്രാൻസിസ് നൊറോണയുടെ സാഹിത്യപ്രവർത്തനങ്ങളുടെ കണ്ണിലെ കരടാകാനുള്ള നീക്കമായിരിക്കും ആ കേസ് എന്ന് പറയാതെ പറയുന്നുണ്ട്. എന്തായാലും മരം കുലുക്കി പേടിപ്പിക്കാൻ നോക്കിയവനെ മരം വെട്ടിയിട്ട് പ്രതികരിച്ചുകാണിച്ചതോടെ അദ്ദേഹം ശക്തമായൊരു സന്ദേശം അവർക്കായി മുന്നോട്ട് വെക്കുന്നുണ്ട്. സർക്കാർ ജീവനക്കാരനായിരുന്ന എഴുത്തുകാരൻ നൊറോണയെക്കാൾ പതിന്മടങ്ങ് ഭയക്കേണ്ട വ്യക്തിയാണ് സർവീസ് ചട്ടങ്ങളുടെ ചട്ടക്കൂടിൽ നിന്നും പറന്നിറങ്ങുന്ന എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ. ശക്തമായ തീരുമാനമെടുത്ത സാഹിത്യകാരന് അഭിവാദ്യങ്ങൾ.

Monday, April 10, 2023

വായനാനുഭവം - ഹരിദ്വാറിൽ മണി മുഴങ്ങുന്നു - എം മുകുന്ദൻ


കാലാനുവർത്തിയായ രചനകളാണ് എം മുകുന്ദൻ എഴുതിയിട്ടുള്ള മിക്കവാറും കൃതികൾ. മയ്യഴിപ്പുഴയുടെ തീരങ്ങളും ദൽഹി ഗാഥകളും ദൈവത്തിൻറെ വികൃതികളുമൊക്കെ വായിക്കുമ്പോൾ നാമറിയാതെ ആ കാലഘട്ടത്തിലെ മയ്യഴിയിലേക്കും ഡൽഹിയിലേക്കുമൊക്കെ അലഞ്ഞു നടക്കും. ഇന്ന് നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഡൽഹിയുമായോ മാഹിയുമായോ വിദൂരസാമ്യം പോലും ആ കഥാപശ്ചാത്തലങ്ങൾക്ക് ഉണ്ടാവണമെന്നില്ല. അതാണ് ഡൽഹി, അല്ലെങ്കിൽ അതാണ് മയ്യഴിയെന്ന് ആ സ്ഥലങ്ങൾ നേരിൽ കണ്ടിട്ടില്ലാത്ത വായനക്കാരൻ വിശ്വസിക്കും. അതൊരസാധ്യ കഴിവുതന്നെയാണ്. സമകാലീന എഴുത്തുകാരിൽ എം. മുകുന്ദൻ, എം ടി തുടങ്ങിയവരുടെ തട്ട് ഒരു പടി ഉയർന്നുനിൽക്കുന്നതിന് കാരണവും എഴുത്തിലെ ഈ മാന്ത്രികത തന്നെയാവാം.

എം മുകുന്ദൻ സാറിൻറെ ഏറ്റവും മികച്ചതെന്ന് പറയാനാവില്ലെങ്കിലും നിലവാരത്തിൽ ഉന്നതനിലവാരം പുലർത്തുന്ന കൃതിയാണ് "ഹരിദ്വാറിൽ മണി മുഴങ്ങുന്നു". എഴുപതുകളുടെ തുടക്കത്തിലെ ഡൽഹിയും ഹരിദ്വാറുമാണ് കഥയുടെ പശ്ചാത്തലം. ഡൽഹിയിൽ ഒരു വിദേശി നടത്തുന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന രമേശ് ആണ് കഥാനായകൻ. തൊഴിലുടമയുടെ വിശ്വസ്തനും പരിഭാഷകനുമൊക്കെയായ രമേശിന് മോശമല്ലാത്ത പ്രതിഫലവും അവിടെനിന്നും ലഭിക്കുന്നുണ്ട്. പണത്തിൻറെ ധാരാളിത്തവും ഉത്തരേന്ത്യയിൽ സുലഭമായ ലഹരിവസ്തുക്കളുടെ ഉപഭോഗവും അന്തർമുഖനായി അമ്മയുടെ കീഴിൽ വളർന്ന രമേശിന്റെ ജീവിതത്തെ കീഴ്‌മേൽ മറിക്കുന്നുണ്ട്. 

തന്നോടൊപ്പം ജീവിക്കാൻ തീരുമാനിച്ച കാമുകി സുജയുമായി ഒരു അവധി ആഘോഷിക്കുവാൻ ഹരിദ്വാറിലേക്ക് രമേശ് നടത്തുന്ന യാത്രയാണ് നോവലിൻറെ പ്രതിപാദ്യം. ലഹരിവിമുക്ത പുണ്യഭൂമിയായ ഹരിദ്വാറിൽ ചിലവഴിക്കേണ്ടിവരുന്ന മൂന്ന് ദിവസങ്ങൾ അതിമനോഹരമായാണ് നോവലിസ്റ്റ് വർണ്ണിച്ചിരിക്കുന്നത്. ലഹരിയുടെ ഉപയോഗം മൂലം ഒരാൾ നശിക്കുന്നത് ആ ദിവസങ്ങളിൽ കാണാം. ലഹരിയില്ലാത്ത സമയങ്ങളിലെ സന്തോഷങ്ങളും മാന്യതയും പിന്നീട് ലഹരിക്ക് കീഴ്പ്പെടുമ്പോൾ സംഭവിക്കുന്ന വിഷമങ്ങളും ചപലതകളും രാവും പകലും പോലെ നമുക്ക് മുന്നിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നു. ഒരാൾ എങ്ങനെയാവരുത് എന്നതിനുദാഹരണമായി നായകൻ മാറുന്നു. സന്തുഷ്ട ജീവിതം കണ്മുന്നിൽ നിൽക്കുമ്പോഴും അതിനെ നിഷ്ക്കരുണം തള്ളിമാറ്റി ലഹരിയിലേക്ക് അഭയം തേടുന്നതും അവസാനം ജീവിതത്തിൽ നിന്നും  ഒളിച്ചോടുന്നതിനുള്ള ഇടമായിക്കണ്ട് ആത്മീയതയെ സ്വീകരിക്കുന്നതും നെടുവീർപ്പോടെയല്ലാതെ വായിക്കാൻ സാധിക്കില്ല.

കഥയിൽ കടന്നുപോകുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ഒരു സന്ദേശം വായനക്കാരന് കൈമാറാൻ കഥാകാരനായിട്ടുണ്ട്. ചെഗുവേരയെ ഇഷ്ടപ്പെടുന്ന, വിപ്ലവചിന്തകൾ മനസ്സിൽ സൂക്ഷിക്കുമ്പോഴും നിഷ്‌കളങ്കമായി രമേശിനെ പ്രണയിക്കുന്ന നായികാ സുജ, രമേഷിൻറെ രണ്ട് വ്യക്തിത്വങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്ന റിക്ഷാക്കാരൻ ഹനുമാൻ, തലസ്ഥാനനഗരത്തിലെ തിരക്കിലും കാപട്യങ്ങളിലും മനസുമടുത്ത് ഹരിദ്വാറിലെത്തുന്ന നായകനോട് അവസരങ്ങൾ തേടി നഗരത്തിൽ ചേക്കേറാനുള്ള താൽപ്പര്യം വെളിപ്പെടുത്തുന്ന ഹോട്ടൽ ജീവനക്കാരൻ, തുടങ്ങി ഓരോരുത്തർക്കും ഓരോ വ്യക്തിത്വങ്ങൾ എം മുകുന്ദൻ കൃത്യമായി നൽകുന്നുണ്ട്. 

എഴുപതുകളിലെ ഹരിദ്വാറിൻറെ മുക്കും മൂലയും നാം രമേശിനൊപ്പവും സുജയ്‌ക്കൊപ്പവും നടന്നു കാണും. വായനകഴിഞ്ഞാലും ആ സ്ഥലങ്ങളും കഥാപാത്രങ്ങളും കുറച്ചുനാൾ വായനക്കാരൻറെ ഉള്ളിൽ നിറഞ്ഞുനിൽക്കും. വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് "ഹരിദ്വാറിൽ മണി മുഴങ്ങുന്നു"

Tuesday, April 4, 2023

വായനാനുഭവം - ഇഷാംബരം - അരുൺ ആർ


1947 ലാണ് മലയാളത്തിലെ ഇതിഹാസം ശ്രീ തകഴി ശിവശങ്കരപ്പിള്ള ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ ദുരിതജീവിതം വരച്ചുകാട്ടിക്കൊണ്ട് "തോട്ടിയുടെ മകൻ" പുറത്തിറക്കുന്നത്. ആ ഒരു കാലഘട്ടത്തിൽ സമൂഹത്തിൻറെ താഴെക്കിടയിലുള്ള വിവിധ ജനസമൂഹങ്ങളുടെ ദുരിതങ്ങൾ പിന്നീടുള്ള തലമുറയ്ക്കായി ആ കാലഘട്ടത്തിലുണ്ടായിരുന്ന തകഴിക്കും കേശവദേവിനും ഉറൂബിനുമൊക്കെ സാധിച്ചിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് ആ ദുരിതവും ദാരിദ്ര്യവുമൊക്കെ വായിക്കുമ്പോൾ ഒരുപക്ഷെ അത് വിശ്വസനീയമായി തോന്നണമെന്നില്ല. കാരണം അവർക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ലോകമഹായുദ്ധങ്ങളുടെ കാലഘട്ടത്തിൽ നമ്മുടെ പൂർവ്വികർ അനുഭവിച്ച ക്ഷാമകാലം. 

കോവിഡിനെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ആവശ്യവസ്തുക്കൾക്ക് പോലും ദൗർലഭ്യം നേരിടുകയും ചെയ്ത സമയത്ത് പഴയ തലമുറക്കാർ പുതുതലമുറയ്ക്ക് ആ ക്ഷാമകാലത്തെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ നൽകിയിരുന്നു. അധികം പരീക്ഷിക്കാതെ ഇളവുകൾ പ്രഖ്യാപിച്ചതോടെ ആ ദുരിതകാലത്തെ ജനം മറക്കുകയും വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. ഉപഭോക്‌തൃ സംസ്ഥാനമായിരുന്നിട്ടും അധികം ബുദ്ധിമുട്ടില്ലാതെ തന്നെ കേരളം ലോക്ക് ഡൗണിനെ മറികടന്നെങ്കിലും അങ്ങനെ ആയിരുന്നില്ല രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇടതിങ്ങി പാർക്കുന്ന പ്രദേശങ്ങളിലൊന്നായ മുംബൈയിലെ ചേരികളിൽ താമസിക്കുന്ന, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവരെ ആ അവസ്ഥ എങ്ങനെ ബാധിച്ചു എന്നതിൻറെ മനോഹരമായ അവതരണമാണ് ശ്രീ അരുൺ ആർ രചിച്ച ഇഷാംബരം എന്ന നോവൽ. പ്രതീക്ഷയുണർത്തുന്ന ഒരു എഴുത്തുകാരൻറെ ഉദയമാണ് ഇഷാംബരം എന്ന് പറയാം. അത്രയും മികച്ച രീതിയിൽ, മികച്ച കയ്യടക്കത്തോടെ ആ വിഷയത്തെ അരുൺ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കോവിഡ് കാലത്ത് നാം കേട്ട ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് അരുൺ ഈ കൃതി രചിച്ചിരിക്കുന്നത്. ഒരു പക്ഷെ ലോകശ്രദ്ധ ഇന്ത്യയിലേക്ക് ക്ഷണിക്കപ്പെടേണ്ട ഒരു വാർത്ത ആയിരുന്നത്. ദൗർഭാഗ്യവശാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, ഒരു ചാനലിലെയും അന്തി ചർച്ചയ്ക്ക് പോലും വിഷയമാകാതെ പോകാനായിരുന്നു ആധുനികഭാരതം കണ്ട ഏറ്റവും വലിയ പലായനത്തിന്റെ വിധി. മങ്ങിയ പത്രത്താളുകളിൽ ഒതുങ്ങിപ്പോകാതെ ആയിരങ്ങളുടെ മനസിലേക്ക് ആ വേദനകളെ പകർന്നു നൽകിയ ശ്രീ അരുണിന് അഭിനന്ദനങ്ങൾ.

ഇഷാംബരം ഇഷാനിയുടെ കഥയാണ്. ഇഷാനിയാവട്ടെ വർത്തമാന ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിൻറെ പ്രതിനിധിയാണ്. തന്റേതല്ലാത്ത കാരണത്താൽ ജനിക്കപ്പെട്ട വംശത്താൽ വെറുക്കപ്പെട്ട, സ്ത്രീ ആയതിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടിവരുന്ന അധഃകൃതയായ ഒരു സ്ത്രീ. അവളുടെ മാനസിക വ്യാപാരങ്ങൾ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും. ജീവിതത്തിൽ ഒരിക്കലും ആരാലും സ്നേഹിക്കപ്പെടാത്ത ഒരുവൾ. ഓരോ നിമിഷവും ജീവിതത്തെക്കുറിച്ച് പ്രതീക്ഷയുമായി ജീവിക്കുന്ന ഇഷാനിയിലൂടെ മുബൈ ചേരിയായ ധാരാവിയിലെ സ്ത്രീജീവിതം കൂടി നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. അവൾക്ക് കൂട്ടുള്ളതാകട്ടെ നോട്ടത്തിൽപ്പോലും സ്നേഹം പങ്കുവയ്ക്കാൻ അറിയാത്ത ദാസും, ഏതുനേരവും മലം നാറുന്ന ശുചീകരണ തൊഴിലാളി. ചുടലമുത്തുവിനെപ്പോലെ ആ സമുദായത്തിൽ ജനിച്ചുപോയതുകൊണ്ട് ആ തൊഴിലിലേക്ക് ഇറങ്ങേണ്ടിവരുന്ന ഹതഭാഗ്യവാൻ. നിത്യജീവിതത്തിനായി കഷ്ടപ്പെടുന്ന ആ പാവങ്ങളുടെ ഇടയിലേക്ക് കോവിഡ് മഹാമാരിയുടെ പേരിൽ ലോക്ക് ഡൌൺ അവതരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സിനിമയും പുസ്തകവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ അരുണിന്റെ ഇഷാംബരം വായിച്ചാൽ മതിയാകും. ഒരു സിനിമയിലെന്ന പോലെ ഉൾകണ്ണിൽ കാണാൻ സാധിക്കുമെന്നത് കൂടാതെ കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി നമ്മെ അവരുടെ ചിന്തകളിൽ പങ്കാളിയുമാക്കുന്ന വരികൾ. 

അവിടെനിന്നുമാണ് നോവലിൻറെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്. ഇന്ത്യയുടെ ഒരറ്റത്തുനിന്നും മറ്റൊരു വശത്തേക്കുള്ള പ്രയാണം. അധികാരികളുടെ കണ്ണിൽപ്പെടാതെ കിട്ടിയതുമായി ഒരു ജനത നടത്തുന്ന പലായനം. പ്രതീക്ഷയോടെ സ്വന്തം നാട് ഉപേക്ഷിച്ച് മുംബൈ എന്ന നഗരത്തിലെ ചേരിയിൽ കുടിയേറിയ ഒരു ജനത മഹാമാരിയുടെ നാളുകളിൽ ആ നഗരം തങ്ങളെ നിഷ്‌കരുണം കയ്യൊഴിയുന്നതുകണ്ട് പകച്ചു നിൽക്കുന്നതും അവസാനം മറ്റൊരു പ്രതീക്ഷയുമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതുമാണ് ആ പലായനം. മഹാമാരി മനുഷ്യരെ പേടിയോടെ കാണാൻ മനുഷ്യരെ പ്രേരിപ്പിച്ച നാളുകൾ ആയതിനാൽ അവരുടെ ദുരിതം കൂടി. 

അതിശക്തമായ ഒരു പ്രമേയമാണ് ശ്രീ അരുൺ തൻറെ ആദ്യ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. വർത്തമാനകാല ഇന്ത്യയുടെ പൊയ്‌മുഖം പൊളിച്ചെഴുതാൻ ഒരു യുവ എഴുത്തുകാരൻ മലയാളത്തിൽ നിന്നും ഉദിച്ചുയർന്നത് പ്രതീക്ഷകൾക്ക് വകവെക്കുന്നു. പച്ചയായ യാഥാർഥ്യങ്ങൾ അത് എത്ര നാറുന്നതാണെങ്കിലും തുറന്നെഴുതാൻ അരുണിന് ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Tuesday, March 21, 2023

വായനാനുഭവം - സൂസന്നയുടെ ഗ്രന്ഥപ്പുര (അജയ് പി മങ്ങാട്ട്)



ശ്രീ അജയ് പി മങ്ങാട്ടിന്റെതായി ഞാൻ വായിച്ച നോവൽ മൂന്ന് കല്ലുകൾ ആയിരുന്നു. അദ്ദേഹത്തിൻറെ ആദ്യ നോവലായ സൂസന്നയുടെ ഗ്രന്ഥപ്പുര ദൗർഭാഗ്യവശാൽ രണ്ടാമതായാണ് വായിക്കുന്നത്. സങ്കീർണ്ണമായ മനുഷ്യമനസും അതിനേക്കാൾ സങ്കീർണ്ണമായ ബന്ധങ്ങളുമാണ് സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ പ്രതിപാദ്യവിഷയം. ഗ്രന്ഥകാരന്റേതായി ആദ്യം വായിച്ച പുസ്തകമായ മൂന്ന് കല്ലുകളിലെയും ഈ പുസ്തകത്തിലെയും കഥകൾ തമ്മിൽ താരതമ്യം ചെയ്‌താൽ ചില സാമ്യങ്ങൾ കണ്ടെത്താൻ സാധിക്കും. രണ്ടിലും മനസിന്റെയും മനുഷ്യബന്ധങ്ങളുടെയും സങ്കീർണ്ണതകൾ തേടിയുള്ള അന്വേഷണം തന്നെയാണ് പ്രതിപാദ്യം. രണ്ടിലെയും പ്രാധാനകഥാപാത്രങ്ങൾ അവർ അനുഭവിക്കുന്ന പലവിധ പ്രശ്‌നങ്ങളാൽ ഉള്ളിലേക്ക് ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കപ്പെടുന്ന ആളുകളാണ്. 

മൂന്ന് കല്ലുകളേക്കാൾ സുഖമുള്ളൊരു വായനാനുഭവം നൽകാൻ സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്ക് സാധിച്ചു. രണ്ടുപുസ്‌തകങ്ങളും വായനക്കാരനെ അവൻറെ വഴിക്ക് അഴിഞ്ഞാടാൻ അനുവദിക്കാതെ ശ്രദ്ധയോടെയുള്ളൊരു വായന ആവശ്യപ്പെടുന്നുണ്ട്.  


മികച്ചൊരു വായനക്കാരൻനോട് അവൻ വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളും അവയുടെ രചയിതാക്കളും അവനോട് സംവദിക്കുന്നു. അഗാധമായ വായന അവനെ എഴുത്തിൻറെ ലോകത്തിലേക്ക് ക്ഷണിക്കുന്നു. വായിച്ച പുസ്തകങ്ങളിൽ നിന്നുമുള്ള അനുഭവങ്ങളും രചയിതാക്കൾ അവരുടെ വരികളിലൂടെ പറഞ്ഞുകൊടുത്ത അനുഭവങ്ങളും എഴുതുന്ന കൃതിയെ നല്ലൊരു സാഹിത്യസൃഷ്ടിയാക്കുവാൻ അവനെ സഹായിക്കും. അജയ് പി മങ്ങാടിന്റെ ആദ്യ കൃതി വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയത് അത്തരം ഒരു സൃഷ്ടിയുടെ ജനനമായിട്ടാണ്. ലോകോത്തരമായ ഒട്ടനവധി സാഹിത്യസൃഷ്ടികളുടെയും സാഹിത്യകാരന്മാരുടെയും സാന്നിധ്യത്താൽ സമ്പന്നമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. പുസ്തകരചയിതാവിൻറെ ആഴത്തിലുള്ള വായനയും അവ സന്ദർഭോചിതമായി ഗ്രന്ഥപ്പുരയിൽ അടുക്കിവെച്ചിരിക്കുന്ന രചനാവൈഭവവും ശരിക്കും അത്ഭുതപ്പെടുത്തും.


ശരിക്കും സൂസന്നയുടെ കഥയല്ല ഈ നോവൽ പറയുന്നത്. പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുന്ന അലി എന്നയാളുടെ കഥയാണ്. പുസ്തകങ്ങളുമായി ബന്ധപ്പെട്ട് അലി കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും അവരുമായി അവൻ സ്ഥാപിക്കുന്ന ബന്ധങ്ങളുമാണ് നോവൽ പറയുന്നത്. എങ്കിലും ഒരു ഗ്രന്ഥപ്പുരയിലെന്നതുപോലെ ലോക ക്ലാസിക്കുകൾ അതിമനോഹരമായി ഈ പുസ്തകത്തിലുടനീളം അടുക്കിവെച്ചിരിക്കുന്നത് കാണാം. വായനയെ ജീവനായിക്കാണുന്ന ഒരുപറ്റം ആളുകൾ. കമ്പം സഭ പോലെ വായനാനുഭവങ്ങൾ പങ്കുവെച്ച് ഒരുമിച്ചുകൂടുന്ന വിവിധതരക്കാരായ ആളുകൾ. അവരിലൂടെയെല്ലാം വായനയെ എങ്ങനെ സമീപിക്കണമെന്നതും സാഹിത്യസൃഷ്ടികളുടെ ഉദയത്തെക്കുറിച്ചുമൊക്കെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. 


അജയ് പി മങ്ങാട് ൻറെ രണ്ടു കൃതികളും വായിച്ചുകഴിഞ്ഞപ്പോൾ ഈ നോവലുകളെക്കുറിച്ച് ആരോഗ്യകരമായ ഒരു ചർച്ച നടത്താൻ സാധിച്ചെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകൾ പോലെ ഞാൻ മനസിലാക്കുന്നത് ആയിരിക്കണമെന്നില്ല വേറൊരാൾ വായിച്ചെടുക്കുന്ന അർത്ഥതലങ്ങൾ. അവ പങ്കുവെക്കുന്നത് രസകരമായിരിക്കും. നൻപകൽ നേരത്ത് മയക്കം, ചുരുളി തുടങ്ങിയ സിനിമകളെക്കുറിച്ചൊക്കെ സോഷ്യൽ മീഡിയകളിൽ വന്ന റിവ്യൂകൾ വായിച്ചപ്പോഴാണ് ഇതിന് ഇങ്ങനെയും അർത്ഥം ഉണ്ടോ എന്ന് ആലോചിക്കുന്നത് (ആ അർത്ഥങ്ങൾ സംവിധായകൻ പോലും മനസ്സിൽ കണ്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്)


വ്യത്യസ്തമായൊരു വായനാനുഭവം തന്നെയായിരുന്നു സൂസന്നയുടെ ഗ്രന്ഥപ്പുര നൽകിയതെന്ന് നിസംശ്ശയം പറയാം. ഇനിയുള്ള എൻറെ വായനകളെ ഈ പുസ്‌തകം സ്വാധീനിക്കുമെന്നും തോന്നുന്നു. ഒരു പുനർവായന കൂടി വേണമെന്നും എനിക്ക് തോന്നുന്നു. കാരണം രചയിതാവ് പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ ഒരു വായനക്കാരൻ എന്ന നിലയിൽ ഗുണകരമാണെന്ന് തോന്നിയിരുന്നു. മികച്ചൊരു വായനക്കാരൻ തൻറെ അനുഭവത്തിൽ നിന്നും നൽകുന്ന ഉപദേശങ്ങളായാണ് ഒരു എളിയ വായനക്കാരനായ, ഇനിയും വായനയെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കാത്ത എനിക്ക് അനുഭവപ്പെട്ടത്. 


അവസാന വാക്ക് : വായനയെ സ്നേഹിക്കുന്നവർക്ക് ധൈര്യപൂർവ്വം സമീപിക്കാവുന്ന ഗ്രൻഥശാലയാണ് സൂസന്നയുടെ  ഗ്രൻഥശാല.

Sunday, March 12, 2023

വായനാനുഭവം - മൂന്ന് കല്ലുകൾ



2023 ഇൽ വളരെ പ്രതീക്ഷയോടെ വായിച്ച പുസ്തകങ്ങളിലൊന്നായിരുന്നു ശ്രീ.അജയ് പി മങ്ങാട് എഴുതിയ മൂന്ന് കല്ലുകൾ എന്ന നോവൽ. എനിക്കത്ര പഥ്യമല്ലാത്ത നോൺ ലീനിയറായ രചനയാണ്‌ മൂന്ന് കല്ലുകളിൽ ഉള്ളത്. അതിനാൽത്തന്നെ ഞാൻ പുലർത്തിയ പ്രതീക്ഷയോട് പൂർണ്ണമായും തൃപ്തി നൽകിയ വായനാനുഭവമായിരുന്നു ആ നോവലിൽ നിന്നും ലഭിച്ചതെന്ന് പറയാൻ സാധിക്കില്ല. വായനക്കാരനെ അധികം മിനക്കെടുത്താതെ നേരെ വാ നേരെ പോ എന്ന രീതിയിൽ പറയുന്ന കഥകളെ ഇഷ്ടപ്പെടുന്ന ഒരു മടിയൻ വായനക്കാരൻ ആയതിനാലാവാം എനിക്ക് ആ ഒരു അനുഭവം ഉണ്ടായത്. ഒരുപക്ഷെ എഴുതിയതിൽ കൂടുതൽ എഴുതാൻ ഉണ്ടാകുമെന്നും അത് വായനക്കാരൻ അവൻറെ ഭാവനയിൽ പൂരിപ്പിച്ചുകൊള്ളട്ടെ എന്ന രീതിയിൽ എഴുതുന്ന ആധുനിക നോവലുകളിൽ ഉൾപ്പെടുത്താവുന്ന കൃതിയാണ് മൂന്ന് കല്ലുകൾ. ശ്രദ്ധയോടെയുള്ള വായന ആവശ്യപ്പെടുന്ന പുസ്‌തകം. ശ്രദ്ധയില്ലാതെ വായിച്ചാൽ ഇതിപ്പോൾ ഇവിടെ എന്താ സംഭവിച്ചത്? ഇവന്മാരൊക്കെ ആരാ? അപ്പോൾ നേരത്തെ പറഞ്ഞവന്മാരും ഇവന്മാരുമായിട്ട് എന്താ ബന്ധം എന്നൊക്കെ തോന്നിയാൽ കുറ്റം പറയാൻ സാധിക്കില്ല. 

കഥയേക്കാൾ ഒരുപിടി കഥാപാത്രങ്ങളെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത് എന്നതാണ് ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ വിജയം. ഒരു പ്രൂഫ് റീഡറായ കറുപ്പൻ, കറുപ്പൻ എന്ന പേരുകാരനായ പിതാവുള്ള മാധവൻ, അവരെ ബന്ധിപ്പിക്കുന്ന കബീർ എന്നിവരിലൂടെയാണ് കോഴിക്കോട് പശ്ചാത്തലമായ കഥ വികസിക്കുന്നത്. കഥ അല്ല കഥകൾ. കറുപ്പനെ ചുറ്റിപ്പറ്റി ഒരു കഥയുണ്ട്, മാധവനെ ചുറ്റിപ്പറ്റി അവൻറെ കഥയുണ്ട്, ആ കഥയിൽ ചോര, കാക്ക, രാധ, റഷീദ, ഏക, ഊറായി എന്നിങ്ങനെ കഥാപാത്രങ്ങളുണ്ട്, പശ്ചാത്തലമായി മലയോരഗ്രാമമായ ഇരുട്ടുകാനവും മലമുണ്ടയുമുണ്ട്. ഇവരെല്ലാവരെയും കുറിച്ച് വായനക്കാരനെ ചിന്തിക്കാൻ നോവൽ പ്രാപ്തരാക്കുന്നുണ്ട്. 

വ്യത്യസ്തമായ ഒരു ആഖ്യാനശൈലികൊണ്ട് ശ്രദ്ധേയമാകുന്ന നോവലാണ് മൂന്ന് കല്ലുകൾ എന്ന് നിസംശ്ശയം പറയാം. ആ കൃതിക്ക് എങ്ങനെ ആ പേര് വന്നു എന്നതിനെക്കുറിച്ചുപോലും വായനക്കാരന് അവന്റേതായ രീതിയിൽ നിഗമനങ്ങളിലെത്താം. മൂന്ന് കല്ലുകളെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ട്. പക്ഷെ നോവലിന് തന്നെ പ്രതിപാദ്യം ആകുവാൻ മാത്രം എന്താണ് അതിന് പ്രാധാന്യം എന്ന് ചിന്തിച്ചുകൊണ്ട് നോവലിലേക്ക് നോക്കിയാൽ ആ കല്ലുകൾ വരാനുള്ള സാഹചര്യം, അതുമായി ബന്ധപ്പെടുന്ന ചോര, ചോരയുമായി ബന്ധപ്പെടുന്ന മാധവൻ, മാധവനുമായി ബന്ധപ്പെടുന്ന കബീർ, കബീറുമായി ബന്ധപ്പെടുന്ന കറുപ്പൻ എന്നിങ്ങനെ പലരിലേക്കും ആ കല്ലുകളുടെ ഭാരം കടക്കുന്നതായി കാണാം. അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രം കണ്ടതിന് ശേഷം ആസ്വാദകർ സ്വന്തമായി പല നിഗമനങ്ങളിലേക്ക് എത്തിയതുപോലെ ഈ നോവലിൽ നിന്നും അത്തരം ഒരനുഭവം ലഭിക്കും. അത് തന്നെയാണ് ആ സിനിമയുടെയും നോവലിന്റെയും വിജയം. ചുമ്മാ വായിച്ചു തള്ളിക്കളയാവുന്ന നോവൽ അല്ല മൂന്ന് കല്ലുകൾ എന്ന് ചുരുക്കം. 

Monday, March 6, 2023

പുസ്തക പരിചയം - ദി ബ്രെയിൻ ഗെയിം


ഒട്ടേറെ നാളുകൾക്ക് ശേഷമാണ് ഒരു കുറ്റാന്വേഷണ നോവൽ വായിക്കുന്നത്. സമകാലിക എഴുത്തുകാരിൽ ശ്രദ്ധേയയും സർവ്വോപരി എൻറെ നാട്ടുകാരിയുമായ ശ്രീമതി മായ കിരൺ എഴുതിയ "ദി ബ്രെയിൻ ഗെയിം" ഇത്രയും നാളത്തെ കാത്തിരുപ്പ് വെറുതെയായില്ല എന്ന് തെളിയിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരവായനാനുഭവം. 

കുട്ടിക്കാലത്ത് ഷെർലക് ഹോംസ് കൃതികൾ വായിച്ചുകൊണ്ടാണ് കുറ്റാന്വേഷണ പുസ്തകങ്ങളിലേക്ക് ഇറങ്ങുന്നത്. ആവേശത്തോടെ അദ്ദേഹത്തിൻറെ സമ്പൂർണ്ണ കൃതികൾ വായിച്ചു തീർത്തു. രണ്ടും മൂന്നും ആവർത്തി വായിച്ച കൃതികളും ഇല്ലാതില്ല. ഫോറൻസിക്കും പോസ്റ്റ് മോർട്ടവുമൊക്കെ വരുന്നതിന് മുന്നേയുള്ള കാലത്ത് നിരീക്ഷണത്തിലൂടെ കേസുകൾ തെളിയിച്ചിരുന്ന ഹോംസിനെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഒരു മൃതദേഹത്തിൽ കാണപ്പെടുന്ന പരുക്ക് മരണത്തിന് മുൻപ് സംഭവിച്ചതാണോ അതോ മരണത്തിന് ശേഷം സംഭവിച്ചതാണോ എന്നറിയാൻ മൃതദേഹത്തെ തല്ലി പരീക്ഷണം നടത്തിയ ഹോംസിൻറെ കാലത്തുനിന്നും അജഗജാന്തരം മാറിയിട്ടുണ്ട് ആധുനിക കുറ്റാന്വേഷണ നോവലുകൾ. ആ മാറ്റം അടിമുടി രേഖപ്പെടുത്തുന്ന നോവലാണ് ബ്രെയിൻ ഗെയിം. 

സോഷ്യൽ മീഡിയ ആണ് കൃതിയിലെ സംഭവങ്ങളുടെ പ്രധാന പശ്ചാത്തലം എന്നതിൽ തുടങ്ങുന്നു ആ ആധുനികതയുടെ കടന്നുകയറ്റം. ആർതർ കോനൻ ഡോയലിന്റെയും അഗതാ ക്രിസ്റ്റിയുടെയും ലോകത്ത് നിന്നും നേരെ കൊച്ചിയിൽ നടക്കുന്നൊരു ബ്രെയിൻ ഗെയിമിലേക്ക് ലാൻഡ് ചെയ്തപ്പോൾ ഉണ്ടായ ഒരു അങ്കലാപ്പ് കുറയാൻ കുറച്ചൊക്കെ സഹായിച്ചത് സമീപകാലത്ത് കണ്ട ഡിറ്റക്ടീവ് സിനിമകളാണ്. ശരിക്കും ഒരു സിനിമ കാണുന്നത് പോലെ ബ്രെയിൻ ഗെയിം നമുക്ക് ആസ്വദിക്കാം. ഏറെക്കുറെ നാല് മണിക്കൂർ മാത്രമാണ് 206 പേജുള്ള ആ നോവൽ വായിച്ചുതീർക്കാൻ വേണ്ടിവന്നത്. ഓരോ അദ്ധ്യായം വായിക്കുമ്പോഴും അടുത്തതായി എന്ത് സംഭവിക്കുമെന്നുള്ള ആകാംക്ഷ നമ്മെ ഇരുത്തി വായിപ്പിക്കും. സസ്പെൻസുകൾ മാലപ്പടക്കം പോലെ പൊട്ടിത്തുടങ്ങിയ അവസാന ഭാഗത്ത് ചെറിയ കൺഫ്യൂഷൻ ഉണ്ടായതൊഴിച്ചാൽ ഒരു നെഗറ്റിവും പറയാനില്ലാത്ത കൃതിയാണ് "ദി ബ്രെയിൻ ഗെയിം".

കുറ്റാന്വേഷണ നോവലിൻറെ ഉള്ളടക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് അതിൻറെ തുടർന്നുള്ള ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ കഥയെക്കുറിച്ച് കൂടുതൽ പറയാനില്ല. കൊച്ചി നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പര, അത് അന്വേഷിക്കുന്ന സമർത്ഥനായ പോലീസ് ഓഫീസർ, അതി ബുദ്ധിമാനായ കുറ്റവാളി ഇങ്ങനെ ഒരു ത്രെഡ് പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു.

നോവലിസ്റ്റിൻറെ ഇതേ കാറ്റഗറിയിൽ ഇറങ്ങിയ പുതിയ നോവൽ "ഇൻസിഷൻ" നല്ല അഭിപ്രായത്തോടെ മുന്നേറുന്നുണ്ട്. ബ്രെയിൻ ഗെയിം നൽകിയ വായനാ സുഖം തീർച്ചയായും ആ നോവൽ വായിക്കാനും പ്രേരിപ്പിക്കും. അതേപോലെ സയൻസ് ഫിക്ഷൻ കാറ്റഗറിയിൽ രചിച്ച "പ്ലാനറ്റ് 9" എന്ന പുസ്തകവും തീർച്ചയായും വായിച്ചിരിക്കും. കാരണം വേറൊരു മേഖലയിൽ ജോലിചെയ്യുന്ന ആളായിരുന്നിട്ടും കുറ്റാന്വേഷണ നോവലായ ബ്രെയിൻ ഗെയിം ഉദ്യോഗഭരിതമാക്കാൻ എഴുത്തുകാരി നടത്തിയിട്ടുള്ള കഠിനാധ്വാനം ഓരോ വരിയിലും നമുക്ക് വായിച്ചറിയാം. തീർച്ചയായും അതേ എഫോർട്ടോ അതിലേറെയോ ഞാൻ വായിക്കാനുള്ള പുസ്തകങ്ങളിലും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും നാളായിട്ടും കായിപ്പുറംകാരിയായ മായ കിരൺ എഴുതിയ പുസ്തകങ്ങൾ വായിച്ചില്ലെന്ന കുറ്റബോധം ആ വായനയെ എത്രയും നേരത്തേയാക്കും. എന്തായാലും ഒരുകാര്യം ഉറപ്പാണ് മലയാള കുറ്റാന്വേഷണ സാഹിത്യശാഖയ്ക്ക് മികച്ചൊരു എഴുത്തുകാരിയെ ലഭിച്ചിരിക്കുന്നു എന്ന ബെന്യാമിൻറെ വാക്കുകൾ വെറുതെയല്ല. അഭിനന്ദനങ്ങൾ

Sunday, February 26, 2023

പുസ്തക പരിചയം - പോരാ പോരാ (MORE)

സമീപകാലത്ത് ഏറ്റവും കൂടുതൽ സമയമെടുത്ത് വായിച്ച പുസ്‌തകമാണ്‌ ടർക്കിഷ് എഴുത്തുകാരനായ ഹകൻ ഗുണ്ടായ് രചിച്ച 'മോർ' എന്ന നോവലിൻറെ മലയാളം പരിഭാഷയായ 'പോരാ പോരാ'. സമയം എടുത്തു എന്ന് പറഞ്ഞാൽ പോരാ ശരിക്കും സമയം എടുത്തു. ഈ പുസ്‌തകം എനിക്ക് തന്ന സുഹൃത്ത് അന്ന് കുറച്ച് കാന്താരി മുളകിൻതൈകൾ കൂടെ കൂടെ തന്നിരുന്നു. ആ മുളക് തൈകൾ വീട്ടിൽ കൊണ്ടുവന്ന് നട്ട്, അതിൽ നിന്നും കാന്താരി പറിച്ചു തുടങ്ങിയപ്പോഴും ആ പുസ്‌തകം വായിച്ചു തീർന്നിട്ടില്ലായിരുന്നു. ഇതിൽ ഒട്ടും അതിശയോക്തിയില്ല. എനിക്ക് വായിക്കുന്നതിന് ഒരു രീതിയുണ്ട്. ഈ പുസ്‌തകം വായിച്ചു തുടങ്ങിയതോടെ അതൊക്കെ എവിടെയോ പോയിമറഞ്ഞു. ഒരു പേജ് വായിച്ചുതീർക്കും മുന്നേ ഉറങ്ങിപ്പോയ ദിവസങ്ങളുമുണ്ട്. അത്ര ബോറൻ പുസ്‌തകമാണോ? പിന്നെന്തിന് കഷ്ടപ്പെട്ട് വായിക്കുന്നു എന്നൊക്കെ ചോദിച്ചാൽ അതിനുള്ള മറുപടിയാണ് ഈ പുസ്‌തകപരിചയം. 

ആദ്യം തന്നെ എന്തുകൊണ്ട് കടിച്ചുപിടിച്ച് ഈ പുസ്‌തകം വായിക്കാൻ ശ്രമിച്ചു എന്നതിനുള്ള മറുപടി പറയാം. അതായത് ഈ പുസ്തകത്തിന്റെ പോസിറ്റിവ് ആയ വശം. വളരെ വ്യത്യസ്തമായ ഒരു പ്രമേയം, ഇരുത്തി ചിന്തിപ്പിക്കുന്ന വരികൾ, പലപ്പോഴും അനുഭവപ്പെടുന്ന നമ്മുടെ ജീവിതവുമായുള്ള സാദൃശ്യം, അത് മനുഷ്യരുടെ കുടിലതയുടെ, സ്വാർത്ഥതയുടെ, ക്രൂരതയുടെ പൊതുസ്വഭാവമാണല്ലോ എന്ന തിരിച്ചറിവ് ഇതൊക്കെ എത്ര കഷ്ടപ്പെട്ടും ഈ പുസ്‌തകം വായിച്ചുതീർക്കാൻ എന്നെ പ്രേരിപ്പിച്ചു.

മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മനുഷ്യക്കടത്ത് നടത്തുന്ന ഒരു വ്യക്തിയാണ് നായകൻ. നായകൻ എന്നല്ല, അയാളുടെ ചിന്തകളിലൂടെയാണ് പുസ്‌തകം മുന്നോട്ട് പോകുന്നത്. ടർക്കി എന്ന രാജ്യത്തിന് ഒരു പ്രത്യേകതയുണ്ട്. ആ രാജ്യത്തിൻറെ പകുതി ഏഷ്യയിലും പകുതി യുറോപ്പിലുമാണ്. ഏഷ്യയ്ക്കും യുറോപ്പിനും ഇടയിലുള്ള രാജ്യം. അതിനാൽ തന്നെ യുദ്ധത്താലും തീവ്രവാദത്താലും പൊറുതിമുട്ടിയ അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ജീവനുംകൊണ്ട് ഓടിവരുന്ന ആയിരങ്ങൾ അവരുടെ അവസാന പ്രതീക്ഷയായ യൂറോപ്പിലേക്ക് പലായനം ചെയ്യുന്നത് ടർക്കിയിലൂടെയാണ്. അനധികൃതമായി കുടിയേറ്റം നടത്തുന്ന ആ മനുഷ്യരുടെ അവസ്ഥയെ ചൂഷണം ചെയ്ത് ജീവിക്കുന്ന ധാരാളം മനുഷ്യക്കടത്തുകാർ ആ രാജ്യത്തുണ്ട്. ഒരു തുക കൈപ്പറ്റി ഇറാൻ അതിർത്തിയിൽ നിന്നും "ചരക്ക്" എടുത്ത് രാജ്യം കടത്തി ബോട്ടിൽ കയറ്റി വിടുകയാണ് അവർ ചെയ്യുന്നത്. അനധികൃതമായിട്ടായതിനാൽ ചരക്കിനു സംഭവിക്കുന്ന കുഴപ്പങ്ങൾക്ക് അവർ ഉത്തരവാദികൾ ആയിരിക്കില്ല. സൗകര്യപ്രദമായ സമയം നോക്കി ചരക്ക് ബോട്ടിൽ കയറ്റുന്നതിന് മുൻപ് ദിവസങ്ങളോളം അധികാരികളുടെ കണ്ണിൽപ്പെടാതെ അവരെ ആ രാജ്യത്ത് സൂക്ഷിക്കേണ്ടിവരും. അതിനായി തടവറകൾ പോലെ ഇടുങ്ങിയ ഭൂഗർഭ മുറികൾ കടത്തുകാർ തയ്യാറാക്കിയിട്ടുണ്ടാകും. ഭാഷ അറിയാത്ത ആ ആളുകളെ എത്ര ദിവസം താമസിപ്പിക്കേണ്ടിവരുമെന്ന് ഒരു നിശ്ചയവും കാണില്ല. അതിനാൽ റേഷൻ പോലെ ചുരുങ്ങിയ അളവിൽ ഭക്ഷണവും വെള്ളവും ആ ജീവികൾക്ക് വിതരണം ചെയ്യും. അത് മതിയാകാതെ വരുമ്പോൾ അവർ ടർക്കി ഭാഷയിൽ ഒരു വാക്ക് പറയാൻ നിർബന്ധിതരാകും. "മോർ" അഥവാ "പോരാ പോരാ" ഇനിയും വേണം എന്ന വാക്ക്. എന്ത് ആവശ്യം ഉണ്ടെങ്കിലും ടർക്കി ഭാഷയിൽ പറയാൻ അവർക്ക് ഒരു വാക്ക് മാത്രമേ അറിയാവുള്ളൂ. "മോർ". പലർക്കും അതിൻറെ അർത്ഥം പോലുമറിയാതെ രക്ഷിക്കണേ എന്ന അർത്ഥത്തിൽ വരെ ആ വാക്ക് പുലമ്പും. 

ടർക്കിയിലെ ഒരു മനുഷ്യക്കടത്തുകാരൻറെ മകനാണ് നായകനായ ഗാസ. ഒൻപതാമത്തെ വയസിലാണ് അവനെ അച്ഛൻ ജോലിക്ക് കൂട്ടുന്നത്. മറ്റൊരാളെ പണിക്ക് വെച്ചാൽ ലാഭത്തിൽ ഉണ്ടാകുന്ന കുറവ് ഇല്ലാതാക്കാനാണ് ഗാസയെ അച്ഛൻ പണിക്ക് ഇറക്കുന്നത്. പഠിക്കാൻ മിടുക്കനായിരുന്ന ഗാസ അച്ഛൻ കാണിക്കുന്ന അവഗണനയും മറ്റ് സാഹചര്യങ്ങളും കാരണം ക്രൂരത നിറഞ്ഞ ഒരു സാഡിസ്റ്റ് ആയി മാറുന്നു. വീടിനോട് ചേർന്നുള്ള അറയിൽ താമസിപ്പിക്കുന്ന കുടിയേറ്റക്കാരിൽ ക്രൂരമായ പല പരീക്ഷണങ്ങളും അവൻ നടത്തുന്നു. അവരുടെ സാഹചര്യങ്ങളെ ക്രൂരമായി ചൂഷണം ചെയ്ത് രസിക്കുന്നു. നരകത്തിൽ നിന്നും വരുന്ന ജനങ്ങളെ സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് തങ്ങളുടേതെന്ന് അവൻ കരുതുന്നു. സ്വർഗ്ഗത്തിലും നരകത്തിലും വിശ്വാസമില്ലാത്ത അവന് അറിയാമായിരുന്നു നരകതുല്യവുമായ പ്രദേശങ്ങളിൽ നിന്നും കയ്യിൽ കിട്ടിയതുമായി ഓടിവരുന്ന പാവങ്ങൾ ഒരിടത്ത് സ്വർഗം അവരെ കാത്തിരിക്കുന്നു എന്നതിൽ വിശ്വസിക്കുമെന്ന്. ആ വിശ്വാസം ചൂഷണം ചെയ്യുക തന്നെയായിരുന്നു ഗാസ. 

വളരെ മികച്ചൊരു വിഷയമാണ് പുസ്‌തകം മുന്നോട്ട് വെക്കുന്നത്. അതി വിദഗ്ദ്ധമായിത്തന്നെ അവതരിപ്പിക്കുന്നുമുണ്ട്. പിന്നെന്താണ് ഇത് വായിക്കാൻ പ്രയാസം എന്നതിനുള്ള മറുപടി പുസ്തകത്തിന്റെ വലുപ്പം 424 പേജാണ്. ഒരു 200  250 പേജിൽ വെടിപ്പായി തീർക്കാമായിരുന്നു എന്ന് തോന്നുന്നു. ഗാസയുടെ മാനസിക വിഭ്രാന്തികൾ വലിച്ച് നീട്ടി ഒരു 200 പേജെങ്കിലും അധികം ആക്കിയിട്ടുള്ളത് പോലെ തോന്നി. ഏറ്റവും ബുദ്ധിമുട്ടിച്ച കാര്യം ഇതിൽ അദ്ധ്യായങ്ങൾ തിരിച്ചിട്ടില്ല എന്നതാണ്. വായിച്ചാലും വായിച്ചാലും ഒരു അധ്യായം തീർത്താൽ കിട്ടുന്ന ആശ്വാസം പോലും കിട്ടില്ലായെന്നർത്ഥം. ഇത് തികച്ചും വ്യക്തിപരമായ ഒരു ആസ്വാദനത്തിൻറെ കാര്യം ആയതിനാൽ ഈ ബുദ്ധിമുട്ടിപ്പിച്ച കാര്യം പോസിറ്റീവ് ആയി അനുഭവപ്പെടുന്ന ആളുകളും ഉണ്ടാകാം. 

2023 ഇൽ ആദ്യമായി ഞാൻ വായിച്ചുതീർത്ത ഹകൻ ഗുണ്ടായ് എഴുതിയ മോർ എന്ന പുസ്‌തകത്തെക്കുറിച്ച് പറയുമ്പോൾ അത് മലയാളത്തിൽ പോരാ പോരാ എന്ന പേരിൽ തർജ്ജിമ ചെയ്ത രമാ മേനോനെക്കുറിച്ച് പ്രതിപാദിക്കാതിരിക്കാനാവില്ല. പുസ്‌തകത്തിന്റെ ആത്മാവ് ഒട്ടും നഷ്ടമാക്കാത്ത വിവർത്തനം തന്നെയെന്ന് പറയാം. പോസിറ്റിവും നെഗറ്റിവും ഒരുപോലെ തോന്നിയതിനാൽ പുസ്തകത്തെക്കുറിച്ചുള്ള അവസാന വാക്കിൽ പറയാനുള്ളത്, എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, വായിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.