Sunday, September 4, 2016

ഗുരു ദേവോ ഭവ:

പവിത്രമായ ഗുരു ശിഷ്യ ബന്ധങ്ങൾക്ക് വളരെ പ്രശസ്തമാണല്ലോ നമ്മുടെ ഭാരതം. ഗുരുവിനെ ദൈവമായി കരുതിപ്പോന്ന നമ്മൾ ലോകർക്കുമുന്നിൽ ധാരാളം ഉദാഹരണങ്ങൾ കാണിച്ചുകൊടുത്ത് അവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പുരാണത്തിലെ ദ്രോണാചാര്യർ-ഏകലവ്യൻ മുതൽ ശ്രീരാമ കൃഷ്ണ പരമഹംസർ-വിവേകാനന്ദ സ്വാമി തുടങ്ങി ഒട്ടനവധി ഗുരുശിഷ്യന്മാർ അവരുടെ ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയാൽ മകുടോദാഹരണങ്ങളായി വിളങ്ങി നിന്നിരുന്ന നാടാണ് ഭാരതം. ഗുരുവച്ചനങ്ങളെ ദൈവ വാക്ക്യം ആയി കരുതിയിരുന്ന ശിഷ്യന്മാർ ഭാരതസംസ്കാരത്തിന്റെ വക്താക്കൾ കൂടെ ആയിരുന്നു. ആധുനിക കാലഘട്ടത്തിലെത്തിയാൽ നമ്മുടെ APJ അബ്ദുൾ കലാമും സച്ചിൻ ടെൻഡുൽക്കറും വരെ അവരുടെ ആത്മകഥകളിൽ അവരുടെ ഗുരുക്കന്മാർ അവരുടെ ജീവിതത്തെ സ്വാധീനിച്ച വിധം മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. നമ്മുടെ ന്യൂ ജെൻ കാലഘട്ടത്തിൽ ആ പവിത്ര ബന്ധത്തിന് അൽപ്പം ഉലച്ചിൽ തട്ടിയിട്ടുണ്ടോ എന്നൊരു പേടി എനിക്കില്ലാതില്ല. വിദ്യാഭ്യാസം മൊത്തത്തിൽ ഒരു കച്ചവടം പോലെ ആയതോടെ അധ്യാപനം എന്നത് ഒരു വരുമാന മാർഗം മാത്രമായി ഒതുങ്ങിയപോലെ. ഒരു തലമുറയെ വാർത്തെടുക്കാൻ, ലക്ഷ്യബോധം ഉള്ള ഒരു ജനതയെ രാജ്യത്തിന് സമർപ്പിക്കാൻ ബാധ്യസ്ഥരാകേണ്ട അധ്യാപകർ ഇന്ന് പാഠപുസ്തകങ്ങളിലെ വാക്കുകളുടെ  അർത്ഥം വിവരിച്ചുകൊടുക്കാൻ വേണ്ടി മാത്രമായി സ്കൂളിലേക്ക് എത്തിതുടങ്ങുമ്പോൾ പവിത്രമായ ഒരു ബന്ധത്തിന്റെ മൂല്യച്ചുതി ആണവിടെ ഉടലെടുക്കുന്നത്. മലയാളത്തിൽ അധ്യാപകരുടെ സർവീസ് കഥകൾ രസകരമായി വർണ്ണിച്ച അക്ബർ കക്കട്ടിലിന്റെ "പാഠം മുപ്പത്" എന്ന പുസ്തകത്തിൽ കഥാകാരനോട് ബി എഡ് ക്ലാസ്സിൽ വെച്ച് അദ്ദേഹത്തിന്റെ ടീച്ചർ, പ്രൊഫ. ഹൈമവതി തായാട്ട് പറഞ്ഞ ഉപദേശം ഇവിടെ സ്മരിക്കുന്നത് ഉചിതമായിരിക്കും. "ഈ കോഴ്സ് കഴിഞ്ഞു നിങ്ങൾ ഇടപെടുന്നത് ജീവനില്ലാത്ത ഫയലുകളോടല്ല, ജീവനുള്ള കുട്ടികളോടാണ്. രക്ഷിതാക്കളും സമൂഹവും എപ്പോളും നിങ്ങളുടെ നേർക്ക് കണ്ണ് തുറന്നു പിടിച്ചിരിക്കുന്നുണ്ടാകും. അത് മറക്കരുത്." ഒരു മാതൃകാ ടീച്ചർ പ്രേമത്തിലെ മലർ മിസ്സിനെ പോലെ ഇരിക്കണം എന്ന് ഒരു വിദ്യാർഥി ആഗ്രഹിച്ചാൽ അത് ആരുടെ കുറ്റം കൊണ്ടാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ അവസരത്തിൽ ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രത കാണിക്കുന്ന, എന്നാൽ അത്ര പ്രശസ്തമല്ലാത്ത ഒരു കഥ ഐതിഹ്യമാലയിൽ വായിച്ചത് നിങ്ങളോടും കൂടെ പങ്കുവെക്കുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു.

സംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള എണ്ണപ്പെട്ട കൃതികളിൽ ഒന്നാണ് ശ്രീ സുകുമാരകവി എഴുതിയ ശ്രീകൃഷ്ണ വിലാസം എന്നാ കാവ്യം. പ്രഭാകരൻ എന്നുകൂടെ നാമധേയമുള്ള ശ്രീ സുകുമാരകവി ആ കാവ്യം രചിച്ചതിനു പിന്നിൽ ഗുരുശിഷ്യ ബന്ധത്തിന്റെ ആഴത്തിലുള്ള ബന്ധങ്ങൾ കാണിക്കുന്ന ഒരു ഐതിഹ്യം ഉണ്ട്. ഗുരുകുലവിദ്യാഭ്യാസം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ നമ്മുടെ പ്രഭാകരനും ഗുരുവിന്റെ കൂടെ താമസിച്ചാണ് വിദ്യ അഭ്യസിച്ചിരുന്നത്. അത്യന്തം ബുദ്ധിമാനും, പഠിക്കാൻ വളരെ മിടുക്കനും സമർത്ഥനുമായിരുന്നു അവൻ. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അവന്റെ ഗുരുനാഥൻ വളരെ ക്രൂരമായിട്ടായിരുന്നു അവനോടു പെരുമാറിയിരുന്നത്. വളരെ പ്രയാസമേറിയ ശ്ലോകങ്ങൾ വരെ മറ്റുള്ള കുട്ടികൾക്ക് പത്തും നൂറും പ്രാവശ്യം പറഞ്ഞു കൊടുക്കുമ്പോൾ പ്രഭാകരന് ഒരു തവണ മാത്രമേ പറഞ്ഞുകൊടുത്തിരുന്നുള്ളൂ. അത് തന്നെയുമല്ല, ആ കുട്ടികൾ തെറ്റുവരുത്തിയാൽ പറഞ്ഞു തിരുത്തുന്ന ഗുരുനാഥൻ, പ്രഭാകരനെ അവൻ കാണിക്കുന്ന ചെറിയ തെറ്റുകൾക്ക് പോലും കഠിനമായി ശിക്ഷിച്ചിരുന്നു. എന്നാലും അവന് പഠിക്കുന്ന കാര്യത്തിൽ ഒരു മടുപ്പോ ദേഷ്യമോ ഇല്ലായിരുന്നു. വർഷങ്ങളോളം ആ ഗുരു ശിഷ്യ ബന്ധം  അങ്ങനെതന്നെ തുടർന്നു പോയി. പ്രഭാകരൻ യുവാവായപ്പോളെക്കും അവൻ മികച്ചൊരു പണ്ഡിതൻ ആയിത്തീർന്നു. എന്നാലും അവൻ ഗുരുമുഘത്തുനിന്നുമുള്ള പഠനം തുടർന്ന് പോന്നു. ഇത്രയും വലിയ ആളായിട്ടും അവനെ ശിക്ഷിക്കൽ ഗുരുവും നിർത്തിയില്ല.

ഒരു ദിവസം പഠിച്ചുകൊണ്ടിരിക്കുമ്പോൾ തോന്നിയ ഒരു സംശയം അവൻ ഗുരുവിനോട് ചോദിച്ചു. അത് കേട്ട ഗുരു ദേഷ്യത്തിൽ "വിഡ്ഢീ, അതുപോലും മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലല്ലേ" എന്നും ചോദിച്ചുകൊണ്ട് ഒരു ചൂരൽ വലിച്ചെടുത്ത് മർദനം തുടങ്ങി. പാവം പ്രഭാകരൻ! അവസാനം തുടയിലെ തൊലി പോയി ചോര ഒഴുകി തുടങ്ങിയതോടെ എഴുന്നേറ്റ് പുറത്തേക്ക് ഓടി.  ഓടി കുറെ ദൂരം ചെന്നുകഴിഞ്ഞപ്പോൾ അവന് ഗുരുവിനോട് ആദ്യമായി മനസ്സിൽ ദേഷ്യം തോന്നി. ഇത്രയും ക്രൂരമായി തന്നെ ശിക്ഷിക്കേണ്ട തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. ഇത് തികച്ചും അനാവശ്യമാണ്. ആ ക്രൂരനെ ഇനി വെച്ചോണ്ടിരിക്കെണ്ട കാര്യമില്ല. എന്നെ ഇത്രയും നാൾ പട്ടിയെപ്പോലെ തല്ലിയതിന് പ്രതികാരമായി അയാളെ കൊല്ലണം. അങ്ങനെ ഗുരുവിനെ കൊല്ലാൻ ഒരു വഴിയും അവൻ കണ്ടുപിടിച്ചു. ഗുരു കിടക്കുന്ന മുറിയുടെ മച്ചിന് മുകളിൽ ഒരു കല്ലുമായി കയറി ഒളിച്ചിരിക്കാം. ഗുരു വന്നുകിടന്ന് ഉറങ്ങുമ്പോൾ കല്ല്‌ ഉരുട്ടി തലയില ഇട്ടു കൊല്ലാം. അങ്ങനെ ഒരു വലിയ കല്ലുമായി അവൻ നേരത്തെ തന്നെ ഗുരുവിന്റെ കട്ടിലിനു മുകളിൽ കയറി ഇരിപ്പായി.

വൈകിട്ട് സന്ധ്യാവന്ദനവും കഴിഞ്ഞ് ഗുരു വന്നപ്പോൾ അന്തർജ്ജനം അദ്ദേഹത്തിന് കഴിക്കാൻ ഭക്ഷണം വിളമ്പാൻ തുടങ്ങി. അപ്പോൾ ഗുരു, എനിക്ക്ക് നല്ല സുഘമില്ല. അതിനാൽ  ഭക്ഷണം വേണ്ടാ എന്നും പറഞ്ഞു കിടക്കാനായി പോയി. ഭർത്താവ് കഴിക്കാത്തതിനാൽ ഭാര്യയും കഴിക്കാതെ കിടക്കാൻ ചെന്നു. ഭർത്താവിന്റെ മുഖം കണ്ടിട്ട് അവർ എന്തു പറ്റി? എന്താ വല്ലാതിരിക്കുന്നത്? എന്നൊക്കെ ചോദിച്ചു. അപ്പോൾ ഗുരു പറഞ്ഞു. വേറൊന്നുമല്ല, ഞാൻ ഇന്ന് നമ്മുടെ പ്രഭാകരനെ കുറച്ചധികം ശിക്ഷിച്ചു. ഇപ്പോൾ തോന്നുന്നു അത്ര വേണ്ടിയിരുന്നില്ലാ എന്ന്. അവനും ഇന്നു നന്നായി വേദനിച്ചെന്നു തോന്നുന്നു. അവൻ എന്റെ അടുത്തുനിന്നും ഓടി പോയി. ഭർത്താവിന്റെ വിവശത കണ്ട് ഭാര്യ പറഞ്ഞു. ഞാൻ നിങ്ങളോട് എപ്പോളും ചോദിക്കണം എന്നോർക്കും. നിങ്ങൾ എന്തിനാണ് അവനെ ഇങ്ങനെ ശിക്ഷിക്കുന്നത്. അവനെപ്പോലെ മിടുക്കനും ബുദ്ധിശാലിയുമായ ഒരു ശിഷ്യനെ വേറെ ഞാൻ കണ്ടിട്ടില്ല. ഒരിക്കൽപ്പോലും നിങ്ങൾക്ക് അനുചിതമായ ഒരു വാക്കോ പ്രവൃത്തിയോ അവന്റെ ഭാഗത്തു നിന്നും കണ്ടിട്ടില്ല. അങ്ങനെയുള്ള അവനെ നിങ്ങൾ എത്ര ക്രൂരമായാണ് ശിക്ഷിക്കുന്നത്. അപ്പോൾ ഗുരു വിഷമത്തോടെ പറഞ്ഞു, സത്യത്തിൽ എനിക്ക് അവനെ നമ്മുടെ മക്കളെക്കാളും ഇഷ്ടമാണ്. അവൻ ഇത്ര വലുതായെങ്കിലും എനിക്കിപ്പോളും ഒരു കൊച്ചു കുട്ടിയെപ്പോലെ ആണവൻ. ഒരു കൊച്ചുകുട്ടി പുതിയ  കാര്യങ്ങൾ പഠിക്കാൻ കാണിക്കുന്ന ഉത്സാഹം അവൻ എപ്പോളും കാണിക്കുന്നു. എനിക്കുറപ്പുണ്ട് ഭാവിയിൽ അവനെപ്പോലുള്ള ശിഷ്യന്മാരുടെ പേരിലായിരിക്കും ഗുരുക്കന്മാർ അറിയപ്പെടുന്നത്. പിന്നെ ഞാൻ അതൊന്നും പുറത്തു കാണിക്കാത്തത് അവന്റെ നന്മയെക്കരുതിതന്നെ ആണ്. ഞാൻ അവനെ അങ്ങനെ ആണ് കാണുന്നത് എന്നറിഞ്ഞ് അവൻ കഴിവിൽ അഹങ്കാരിക്കാതിരിക്കാനാണ് ഞാൻ അവനെ എപ്പോളും ശിക്ഷിക്കുന്നത്. അതിന്റെ ഗുണം  ഉണ്ടാകും. ഒടുക്കം ലോകം മുഴുവൻ അറിയുന്ന ഒരു വിദ്വാൻ ആയി എന്റെ മാറും.

ഈ സംഭാഷണം കേട്ട പ്രഭാകരൻ പശ്ചാത്താപത്താൽ നീറി. സങ്കടം സഹിക്കവയ്യാതെ അവൻ  ഇറങ്ങി ഗുരുവിന്റെ കാലിൽ വീണു കരഞ്ഞു. ഗുരുവിനും അവനെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.

ഗുരു പറഞ്ഞു "നീ അടി പേടിച്ചു ഇവിടെ കയറി ഒളിച്ചിരിക്കുകയായിരുന്നല്ലേ? ഞാൻ നിന്റെ നല്ലതിന് വേണ്ടിയാണ് ശിക്ഷിക്കുന്നത്, പ്രായാധിക്യത്താൽ ഇപ്പോൾ കോപത്തെ നിയന്ത്രിക്കാൻ പറ്റുന്നില്ല. ഇനി നീ പേടിക്കേണ്ടാ, ഞാൻ നിന്നെ ഇനി ശിക്ഷിക്കില്ല."

അതും കൂടെ കേട്ടതോടെ പ്രഭാകരൻ പൊട്ടിക്കരഞ്ഞുപോയി. അവൻ പറഞ്ഞു. "അങ്ങേയ്ക്ക് എന്നെ എത്രവേണേലും ശകാരിക്കാം, ശിക്ഷിക്കുകയുമാവാം. അടിയുടെ വേദനകൊണ്ടും എന്റെ അറിവില്ലായ്മ കൊണ്ടും ഞാൻ പൊറുക്കാനാവാത്ത ദ്രോഹങ്ങൾ മനസ്സിൽ ചിന്തിച്ചു പോയി. അങ്ങയെ കൊല്ലണമെന്ന ആഗ്രഹത്തോടെ ആണ് ഞാൻ ഇവിടെ ഒളിച്ചിരുന്നത്‌. ദുർവിചാരം മൂലം ഞാൻ ചെയ്ത മഹാപാപം തീരുന്നതിന് ഞാൻ  ചെയ്യണമെന്ന് അങ്ങ് തീരുമാനിക്കണം."

ഗുരു : പശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ല. ഞാനും നിന്നോട് ക്ഷമിച്ചിരിക്കുന്നു. അതിനാൽ നീ ഇനി വേറെ പ്രായശ്ചിത്തം ചെയ്യണമെന്നില്ല.

എന്നാൽ അതൊന്നും കൊണ്ട് പ്രഭാകരന്റെ മനസ്താപം മാറിയില്ല. അവൻ പറഞ്ഞു. "എന്റെ മനസ്സിൽ വന്ന ആ ദുർവിചാരത്തിന് തക്കതായ പ്രായശ്ചിത്തം ചെയ്യാതെ എനിക്ക് സമാധാനം കിട്ടില്ല. അങ്ങ് ഒരു പ്രതിവിധി പറഞ്ഞു തരണം."

ഗുരു : എന്നാൽ നീ നാളെ ഇക്കാര്യം ബ്രാഹ്മണ സഭയിൽ അവതരിപ്പിക്കൂ. അവർ വിധിക്കുന്ന ശിക്ഷ നീ അനുസരിക്കൂ.

അതിൻപ്രകാരം അടുത്ത ദിവസം പ്രഭാകരൻ ബ്രാഹ്മണ സഭയിൽ നടന്ന സംഭവങ്ങൾ അവതരിപ്പിച്ചു. ഗുരുവിനെ വധിക്കാൻ ആലോചിച്ചതിന് ഉമിത്തീയിൽ നീറിയുള്ള മരണം ആയിരുന്നു അവർ വിധിച്ചത്. വിധിയെ സ്വീകരിക്കാൻ പ്രഭാകരന് ഒരു മടിയും ഉണ്ടായില്ല. അങ്ങനെ ശിക്ഷ നടപ്പാക്കാൻ അവർ പ്രഭാകരനെ ഒരു സ്ഥലത്ത് കൊണ്ടുവന്ന് കഴുത്തറ്റം ഉമി നിറച്ച് നാല് ഭാഗത്ത്‌ നിന്നുംതീ കൊടുത്തു. തന്റെ അവസാനം അടുത്തെന്നു മനസില്ലാക്കിയ പ്രഭാകരൻ അവിടെ നിന്നും കൊണ്ട് ലോകർ എന്നും സ്മരിക്കുന്നതിനും, അന്ത്യ നിമിഷങ്ങളിൽ ഭഗവൽ സ്മൃതി നിലനിർത്തുന്നതിനുമായി ഒരു കാവ്യം ചൊല്ലി തുടങ്ങി. അതാണ്‌ പ്രസിദ്ധമായ "ശ്രീ കൃഷ്ണ വിലാസം കാവ്യം". അത് മുഴുമിപ്പിക്കുന്നതിനു മുൻപേ തന്നെ പ്രഭാകരൻ മരണത്തിനു കീഴടങ്ങി. പിൽക്കാലത്ത് ശ്രേഷ്ട കവി ആയിരുന്ന കാളിദാസൻ പാതി നിർത്തിയ അവസാനത്തെ ശ്ലോകത്തെ പൂർത്തിയാക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ ആ സമയം "പട്ടുനൂലിന്റെ കൂടെ വാഴ നാര് കൂട്ടി കെട്ടാൻ നോക്കണ്ടാ"എന്നൊരു അശരീരി ഉണ്ടാവുകയും ആ ശ്രമത്തിൽ നിന്നും കാളിദാസൻ പിന്മാറുകയും ചെയ്തു. അതിൽ നിന്നും പ്രഭാകരന്റെ/ സുകുമാര കവിയുടെ ശ്രേഷ്ടത വ്യക്തമാണല്ലോ. (അന്നുണ്ടായ ഇശ്ചാഭംഗം തീരാനായാണ് കാളിദാസൻ പിന്നീട് കുമാരസംഭവം എഴുതിയതെന്നത് മറ്റൊരു കാര്യം)

നല്ല മനസ്സുള്ള എല്ലാവരുടെ മനസ്സിലും ഒരു നല്ല അദ്ധ്യാപകൻ ഉണ്ടെന്നാണ് എന്റെ ഒരു ഇത്. നല്ലൊരു ഭാവി തലമുറയുടെ സൃഷ്ടിക്കായി നമുക്കോരോരുത്തർക്കും ആകാം, ഒരു നല്ല അദ്ധ്യാപകൻ. മാതൃകയിലൂടെ വഴികാട്ടുന്ന ഒരു നല്ല അദ്ധ്യാപകൻ.

Monday, March 28, 2016

കൊലപാതകി


മുറിയിൽ അത്യാവശ്യം തണുപ്പൊക്കെ ഉണ്ടായിരുന്നെങ്കിലും നല്ലപോലെ വിയർത്തു കുളിച്ചാണ് ഞാൻ എഴുന്നേറ്റത്. 

ഹൊ, എന്തൊരു വൃത്തികെട്ട സ്വപ്നം ആയിരുന്നത്? എനിക്ക് ഓർക്കാൻ പോലും പേടി തോന്നി. 

വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നു കേട്ടിട്ടുണ്ടല്ലോ? അപ്പോൾ ഞാൻ കണ്ട സ്വപ്നവും ഫലിക്കുമോ? പേടിയോടെ ഞാൻ മൊബൈൽ എടുത്തു നോക്കി. അഞ്ചു മണി ആകാൻ ഇനിയും സമയം ഉണ്ട്. വെളുപ്പാൻകാലം തന്നെ. 

പുല്ല്. പോകാൻ പറ. ഓരോരോ അന്ധ വിശ്വാസങ്ങൾ. സ്വപ്നത്തിൽ ആരോ വന്നു ഞാൻ ആരെയോ കൊല്ലും എന്ന് പറഞ്ഞെന്നുവെച്ച് ഞാൻ എന്തിനാ പേടിക്കുന്നെ? 

പണ്ട് ബക്കറ്റിലെ വെള്ളത്തിൽ വീണ ഒരു എലിയെ കൊല്ലാൻ ഞാൻ പെട്ട പാട് ഓർക്കുമ്പോൾ ഞാനിപ്പോൾ ഒരു കൊലപാതകി ആകാൻ ഉള്ള യാതൊരു സാധ്യതയും കാണുന്നില്ല. 


അന്ന് രാവിലെ കുളിക്കാനായി കുളിമുറിയിൽ ചെന്നപ്പോളാണ് ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് നീരാടുന്ന ചുണ്ടെലി ചേട്ടനെ കാണുന്നത്. തട്ടിക്കളയാൻ മാത്രം പ്രകോപനപരമായ ഒരു തെറ്റും ടി യാൻ എന്നോട് ചെയ്തിട്ടില്ലെങ്കിലും, എന്നെപ്പോലെ ഒരു വീരശൂര പരാക്രമി, അതും ഇന്നലത്തെ ഹാങ്ങ്‌ ഓവർ മാറ്റാനായി ഒരു കുളി കുളിക്കാനായി ദാഹിച്ചു വരുമ്പോൾ, ആകെയുള്ള ഒരേ ഒരു ബക്കറ്റിൽ ബട്ടർഫ്ലൈ സ്ട്രോക്കും ബാക്ക് സ്ട്രോക്കും പരീക്ഷിച്ചു കളിക്കുന്ന എലിയെ കണ്ടപ്പോൾ എൻറെ രക്തം തിളച്ചു. തട്ടിക്കളയുക തന്നെ. 

ശിക്ഷ തീരുമാനിച്ചു. ഇനി എങ്ങനെ നടപ്പാക്കാം എന്നായി ചിന്ത. 

വെള്ളത്തിൽ അല്ലേ കിടക്കുന്നത്. മുക്കി കൊല്ലാം. കൈ കൊണ്ട് കഴുത്തിൽ കുത്തി പിടിച്ചു മുക്കിയാലോ? 

വേണ്ട. റിസ്ക്‌ ആണ്, ആ എലിയുടെ മോൻ ചിലപ്പോൾ കടി തരാൻ ചാൻസ് ഉണ്ട്. ദേഹത്തു തൊട്ടുള്ള ഒരു ഇടപാടിനും ഞാനില്ല. പേടി ഉണ്ടായിട്ടല്ല, ഒരു വൃത്തിയില്ലാത്ത ജീവി. നമ്മളെപ്പോലെ മാന്യന്മാർക്ക് തൊടാനുള്ള ഒരു യോഗ്യത ഇല്ലെന്നേ.

പിന്നെ എന്തുകൊണ്ട് മുക്കി പിടിക്കും? ഒരു ആവശ്യത്തിന് നോക്കിയാൽ ഒന്നും കാണില്ല. 

ഐഡിയ! പല്ലുതേക്കുന്ന ബ്രഷ് അതാ കുളിമുറിയുടെ മൂലയിൽ സ്ഥാപിച്ച കപ്പിൽ നിന്നും തല പൊക്കി നോക്കുന്നു. കൂടുതൽ ഒന്നും ആലോചിച്ചില്ല. ബ്രഷിന്റെ പുറകുവശം കൊണ്ട് കുത്തി താഴ്ത്താം. 

എത്ര കുത്തിയിട്ടും ഒന്നും അങ്ങ് കൊള്ളുന്നില്ല. ഇന്നലത്തെ കെട്ട് ഇതുവരെ ഇറങ്ങിയില്ലേ? എന്റെ കുത്തിന്റെയാണോ അതോ എലിയുടെ വലുപ്പക്കുറവിന്റെ ആണോ പ്രശ്നം? 

പല്ല് ഇനി തേച്ചില്ലെങ്കിലും സാരമില്ല. ഇവനെ തട്ടിയിട്ടു തന്നെ കാര്യം. പല്ല് തേക്കുന്ന വശം കൊണ്ടു തന്നെയായി ശ്രമം. സക്സസ്!!. 

വെള്ളത്തിൽ മുക്കിപ്പിടിച്ച് നൂറുവരെ എണ്ണി. കൈ എടുത്തതും അവൻ പൂർവാധികം ശക്തിയോടെ നീന്തുന്നു. 

ഓഹോ! അപ്പോൾ വെള്ളത്തിൽ കുറെ നേരം മുങ്ങി കിടന്നിട്ട് നീന്തിയാൽ സ്പീഡ് കൂടുമല്ലേ? ഇവന് ഇതൊക്കെ അറിയാമല്ലോ? ഇനി എന്ത് ചെയ്യും? 

ബക്കറ്റിൽ ഷോക്കിട്ടാലോ??? 

പണ്ട് കുളത്തിലെ മീൻ പിടിക്കാൻ ചേട്ടന്മാർ കുളത്തിൽ ഷോക്കിടുന്ന കണ്ടിട്ടുണ്ട്. പക്ഷേ ഷോക്കിടാനുള്ള വയർ വേണമെങ്കിൽ ഞാൻ കെട്ടിടം പൊളിക്കണം. മുറിയിൽ ആകെ വയറായി എന്റെ കുടവയർ മാത്രമേ ഉള്ളൂ.  ഇനി എന്താ വഴി? 

ഇന്നലെ അടിച്ച നെപ്പോളിയൻ റമ്മിന്റെ ഗുണം ആണെന്ന് തോന്നുന്നു, ഐഡിയാകൾ ഒന്നിന് പുറകെ ഒന്നായി ഇങ്ങനെ കടന്നു വന്നുകൊണ്ടേയിരുന്നു. 

വെള്ളത്തിൽ മുക്കുമ്പോൾ അവൻ വെള്ളം കുടിക്കുന്നുണ്ട്‌. അപ്പോൾ വെള്ളത്തിൽ വിഷം കലക്കാം. അതോടെ തീരും അവന്റെ പണി. 

പുല്ല്. ഇനി വിഷത്തിന് ഞാൻ എവിടെ പോകും? 

ഒരു ബാച്ചിലറിന്റെ മുറിക്ക് അതിന്റെതായ പരിമിതികൾ ഉണ്ടെന്ന് എലി എന്നെ നോക്കി പറയുന്ന പോലെ തോന്നി. 

കള്ള ബറുവ!! ഒരു ബാച്ചിലറുടെ മുറിയെ പറ്റി കേവലം എലിയായ നിനക്ക് എന്തറിയാം? 

വേറെ ഒന്നുമില്ലെങ്കിലും തലേന്ന് അടിച്ച കുപ്പിയുടെ ബാക്കി ഇല്ലാത്ത എന്ത് ബാച്ചി മുറി? മദ്യം വിഷം ആണെന്നാണല്ലോ വിവരമുള്ള ഗുരുക്കന്മാർ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ കാണിച്ചു തരാം പണി. 

പിന്നെ എല്ലാം യാന്ത്രികം ആയിരുന്നു. ഓടിപ്പോയി കട്ടിലിന്റെ അടിയിൽ നിന്നും നെപ്പോളിയനെ പൊക്കി. കഴുത്ത് പൊട്ടിച്ച് മിച്ചം ഉണ്ടായിരുന്ന രണ്ടു പെഗ്ഗ് നേരെ ബക്കറ്റിലെ വെള്ളത്തിലേക്ക്. നമ്മളോടാ കളി. നൂറു വരെ എണ്ണിയില്ല. എലി ഫ്ലാറ്റ്. "ചത്ത" എലിയെ വാലിൽ തൂക്കി പുറത്തേക്ക് എറിഞ്ഞ ശേഷം എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്നും പറഞ്ഞു നോക്കി നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് എലി കിടന്ന കിടപ്പിൽ ഒരു വാള്. വാളു വെച്ച ശേഷം എന്നെ നോക്കി "ഹോ ഇതൊക്കെ എങ്ങനെ ഇറക്കുന്നു പഹയാ" എന്നമട്ടിൽ ഒരു നോട്ടം നോക്കി തെന്നി തെറിച്ചു നടന്നു തുടങ്ങി. ഇതികർത്തവ്യഥാമൂഡനായി നിന്ന എന്നെ കൂടുതൽ പാതകങ്ങൾ ചെയ്യിക്കാതെ എവിടെനിന്നോ പറന്നുവന്ന ഒരു കാക്ക ആ കുടിയനെയും പൊക്കി പറന്നു പോയി.

ഇത്ര മനോഹരമായ ഒരു കൊലപാതക റെക്കോർഡ് ഉള്ള ഞാനാണ് ഇപ്പോൾ സ്വപ്നത്തിൽ ഒരാൾ വന്ന് ഞാൻ ആരെയോ കൊല്ലാൻ പോണു എന്ന് പറഞ്ഞത് കേട്ട് വിയർക്കുന്നത്. എന്തായാലും ഇന്നത്തെ ഉറക്കം ഗോവിന്ദ. സമയം കളയാതെ നേരെ ജിമ്മിലേക്ക് വിടാം. 

മുറ്റത്തൊക്കെ നല്ല ഇരുട്ട്. വിജനമായ റോഡിലൂടെ വണ്ടി പറപ്പിക്കുമ്പോൾ അറിയാതെ ആ പേടി വീണ്ടും മനസ്സിലേക്ക് കടന്നു വന്നു. ഞാൻ കാരണം ഒരാൾ മരിക്കണമെങ്കിൽ അത് തീർച്ചയായും വണ്ടി തട്ടി ആകാനേ സാധ്യത ഉള്ളൂ. സ്പീഡോ മീറ്ററിൽ സൂചി താഴേക്ക് കുതിച്ചു തുടങ്ങി. 

ഹെൽത്ത് സെന്ററിന്റെ മതിൽ കഴിഞ്ഞപ്പോൾ ആണ് അത് സംഭവിച്ചത്. ബ്രൈറ്റ് ഇട്ടിരുന്ന ലൈറ്റിൽ ഞാൻ വ്യക്തമായി കണ്ടു, എന്റെ കാറിന്റെ വെട്ടം കണ്ട് പുല്ലിൽ നിന്നും റോഡിലേക്ക് ചാടി വരുന്ന ഒരു ഭീമൻ തവള. വെട്ടിച്ചു മാറ്റാനോ ബ്രേക്ക് ചെയ്യാനോ പറ്റും മുൻപേ ഇടത്തേ ടയർ എന്തിലോ കയറിയിറങ്ങി, അതോടൊപ്പം ഫ്രൂട്ടിയുടെ കടലാസ് കൂടിൽ ബസ് കയറുന്ന പോലത്തെ "പ്ടോ" എന്ന ഒരു ശബ്ദവും. 

അതേ!! ഞാൻ രാവിലെ തന്നെ ഒരു ജീവനെടുത്തിരിക്കുന്നു. 

എന്നെ ഒരു വലിയ പാതകത്തിൽ നിന്നും രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുത്ത ശ്രേഷ്ട മണ്ഡൂകമേ, നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഞാൻ. 

Tuesday, March 1, 2016

അച്ചൻകോവിൽ അരചന്റെ സന്നിധിയിൽ


കേരളത്തിന്റെ ഉൽപ്പത്തിയെപ്പറ്റിയുള്ള പരശുരാമന്റെ കഥ കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കമാണല്ലോ. കടലിൽ നിന്നും കേരളത്തെ മഴു എറിഞ്ഞു നേടിയ ശേഷം പരശുരാമൻ ആ ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു. അത് കൂടാതെ കേരളത്തിന്റെ സംരക്ഷണാർത്ഥം കേരളത്തിലങ്ങോളം അദ്ദേഹം കുറെ ക്ഷേത്രങ്ങൾ കൂടെ പണി കഴിപ്പിച്ചു പ്രതിഷ്ട നടത്തി എന്നാണ് ഐതിഹ്യം. അതിൽ പ്രധാനപ്പെട്ടതാണ് ശബരിമല ഉൾപ്പെടുന്ന അഞ്ചു ശാസ്താ ക്ഷേത്രങ്ങൾ. ശാസ്താവിനോളം കേരളക്കരയുമായി ബന്ധമുള്ള മറ്റൊരു ഹൈന്ദവ ദൈവം ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബാക്കി എല്ലാ ദൈവങ്ങളെയും കയ്യടക്കി വെച്ചിരിക്കുന്ന വടക്കേ ഇന്ത്യക്കാർക്കുള്ള ബുദ്ധിപൂർവ്വമായ മറുപടി കൂടെ ആണ് ശൈവ വൈഷ്ണവ സങ്കൽപ്പങ്ങളെ കൂട്ടിച്ചേർക്കുന്ന ശാസ്താവിന്റെ ഐതിഹ്യം. പരശുരാമൻ സ്ഥാപിച്ച അഞ്ചു ശാസ്താ ക്ഷേത്രങ്ങളും ശാസ്താവിന്റെ വിവിധ ഭാവങ്ങൾ കൊണ്ട് വെത്യസ്തമാണ്. കുളത്തുപ്പുഴയിൽ ബാല രൂപത്തിലും, ആര്യങ്കാവ് ബ്രഹ്മചാരിയായ ഒരു യുവാവിന്റെ രൂപത്തിലും, അച്ചൻകോവിലിൽ പൂർണ്ണ- പുഷ്ക്കല സമേതനായി ഗൃഹസ്ഥാശ്രമ ഭാവത്തിലും, ശബരിമലയിൽ സന്യാസരൂപനായും, കാന്ത മലയിൽ വാനപ്രസ്ഥ ഭാവത്തിലും ആണ് ശാസ്താവിനെ കാണാൻ കഴിയുക. ഇതിൽ കാന്തമല ഒഴികെയുള്ള അമ്പലങ്ങൾ ഭക്ത ജനങ്ങൾക്ക് സുപരിചിതം ആണ്. കാന്തമല ആദിവാസി ഗോത്ര വിഭാഗക്കാരുടെ സംരക്ഷണത്തിൽ ഘോര വനത്തിനുള്ളിൽ ആണത്രേ. അവിടത്തെ ഉത്സവത്തിന്‌ ആഴി കൂട്ടുന്നതാണ് ശബരിമലയിൽ മകരവിളക്കിന് തെളിയുന്ന മകര ജ്യോതി എന്നും ഒരു ഐതിഹ്യം ഉണ്ട്. ഈ അഞ്ചു ക്ഷേത്രങ്ങളിൽ ആചാര പരമായും ഐതിഹ്യ പരമായും കുറച്ചു പ്രത്യേകതകൾ നിറഞ്ഞതാണ്‌ അച്ചൻ കോവിൽ അമ്പലം. കഴിഞ്ഞ ദിവസം അവിടം സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ വിശേഷങ്ങളിലേക്ക്.

പത്തനംതിട്ടയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് അച്ചൻ കോവിൽ അമ്പലം സ്ഥിതി ചെയ്യുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള അച്ചൻകോവിൽ വനത്തിനുള്ളിലാണ് അച്ചൻകോവിൽ ടൌൺ സ്ഥിതി ചെയ്യുന്നത്. പമ്പയുടെ പോഷകനദിയായ അച്ചൻകോവിൽ നദി ഇവിടെ കൂടെ ഒഴുകുന്നുണ്ട്. കേരളത്തിൽ ആണ് സ്ഥിതി ചെയ്യുന്നതെങ്കിലും അച്ചൻകോവിലിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത തമിഴ്നാട്ടിലെ ചെങ്കോട്ടയിലൂടെയുള്ള കൊല്ലം-ആര്യങ്കാവ് ചുരം ആണ്. കേരളത്തിൽ പുനലൂര് നിന്നും, കോന്നിയിൽ നിന്നും അങ്ങോട്ട്‌ കാട്ടിലൂടെ റോഡുകൾ ഉണ്ട്. കേരളത്തിലുള്ള ഒരു അമ്പലം സന്ദർശിക്കാൻ എന്തിനു തമിഴ്നാടിനെ കൂട്ടുപിടിക്കണം എന്ന മൂരാച്ചി ചിന്താഗതിയുമായി ഞാൻ പുനലൂർ വഴിയുള്ള പാത ആണ് തിരഞ്ഞെടുത്തത്. അപ്പോളേ ഗൂഗിൾ മാപ്പ് പറഞ്ഞതാ പോകണ്ടാ പോകണ്ടാന്ന്. എവിടെ കേൾക്കാൻ? വരാനുള്ളത് ഗൂഗിളിൽ തങ്ങില്ലല്ലോ?. നല്ലൊരു ദിവസവും നോക്കി അമ്പലത്തിലേക്ക് പുറപ്പെട്ടു. കൂട്ടിന് ഗൂഗിൾ മാപ്പും. വഴി പുനല്ലൂര് വഴിയുള്ള കാട്ടു വഴി. ഇതുപോലുള്ള അമ്പല സന്ദർശനങ്ങൾക്ക് ഞാൻ സാധാരണ വൈകുന്നേരം ആണ് തിരഞ്ഞെടുക്കാറ്. രാവിലെ ഓടിച്ചു ചെല്ലുമ്പോൾ ചിലപ്പോൾ നട അടച്ചുപോയേക്കും. തിരുവനന്തപുരത്തു നിന്നും നൂറ്റിപ്പത്ത് കിലോ മീറ്ററും അത് താണ്ടാൻ മൂന്നര മണിക്കൂറും ആണ് ഗൂഗിൾ അനുവദിച്ചിരിക്കുന്നത്. അഞ്ചു മണിക്ക് നട തുറക്കുന്ന അമ്പലത്തിലെത്താൻ ഞങ്ങൾ ഊണും കഴിച്ച് ഒന്നരയ്ക്ക് തന്നെ ഇറങ്ങി.

എം സി റോഡിൽ നിന്നും ചടയമംഗലം കഴിഞ്ഞ് അഞ്ചലിലേക്കുള്ള റോഡിലേക്ക് കയറിയപ്പോൾ തന്നെ ഒരു വശപ്പിശക് തോന്നി. വിജനമായ ഒരു ഇടുങ്ങിയ റോഡ്‌. ഇടയ്ക്ക് അഞ്ചലും പുനലൂരും എത്തിയപ്പോൾ മരുന്നിനെന്നപോലെ അൽപ്പം ആൾത്തിരക്ക്. പുനലൂർ കഴിഞ്ഞതോടെ അതും തീർന്നു. എന്നാലും തരക്കേടില്ലാത്ത റോഡ്‌. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഞങ്ങൾ കരവൂർ എന്നു പറയുന്ന സ്ഥലത്തെത്തി. ഗൂഗിൾ പ്രകാരം അവിടെ മുതൽ ആണ് കാട് തുടങ്ങുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ മുന്നിൽ റോഡ്‌ ഇല്ല. പകരം, പണി നടക്കുന്നതിനാൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു എന്നൊരു ബോർഡ്‌ മാത്രം. അവിടെ തന്നെ ഫോറസ്റ്റിന്റെ ഒരു ചെക്ക്‌ പോയിന്റ്‌ ഉണ്ടായിരുന്നു. അവിടത്തെ ഗാർഡിനോട് വഴിയെപ്പറ്റി തിരക്കി. ബോർഡ് ഒന്നും നോക്കണ്ടാ നേരെ പൊയ്ക്കോ എന്നായിരുന്നു പുള്ളിയുടെ ആഹ്വാനം. പണി നടക്കുന്നതിനാൽ സ്പീഡിൽ പോകാൻ പറ്റില്ല കേട്ടോ എന്നൊരു ഉപദേശവും. പുള്ളിക്ക് നന്ദി പറഞ്ഞു ഞങ്ങൾ കാട് കയറി. റോഡ്‌ ഇല്ല, പകരം ഒന്നര ഇഞ്ചിന്റെ മെറ്റൽ നിരത്തിയിരിക്കുകയാണ്. ഏകദേശം അഞ്ചു കിലോമീറ്ററോളം ചെന്നപ്പോൾ റോഡിൽ മുഴുവൻ വണ്ടി പോകാത്ത വിധത്തിൽ മെറ്റൽ കുറുകെ ഇറക്കിയിരിക്കുന്നു. അവിടെ നിന്ന ഒരു നാട്ടുകാരൻ ഞങ്ങൾക്ക് വേറൊരു വഴി ഉപദേശിച്ചു തന്നു. ഞങ്ങൾ വഴി ചോദിച്ച ചെക്ക്‌ പോസ്റ്റിന്റെ അടുത്ത് നിന്നും വലത്തേക്കുള്ള വഴി ആയിരുന്നു അത്. ഗാർഡിനെയും ഗൂഗിളിനെയും മനസ്സിൽ പ്രാകിക്കൊണ്ട്‌ വണ്ടി തിരിച്ചു. പുതിയ വഴിയിലൂടെ ഒരു എട്ടു കിലോമീറ്ററോളം ചെന്നപ്പോൾ ഞങ്ങൾ ആ പണി നടക്കുന്നതിന്റെ അങ്ങേ അറ്റത്തുള്ള റോഡിൽ ചെന്നു കയറി. ഗൂഗിൾ ഇതിനിടക്ക്‌ ഈ കളിക്ക് ഞാനില്ല എന്നും പറഞ്ഞു പണി മുടക്കിയിരുന്നു. പിന്നെ എല്ലാം വഴിയിൽ അവിടവിടെ കണ്ട നാട്ടുകാർ ആയിരുന്നു ഗൂഗിൾ. പിന്നീടുള്ള ഒരു ഇരുപതു കിലോമീറ്റർ കാട്ടിലൂടെ തന്നെ ആയിരുന്നു യാത്ര. എന്നാലും മുൻ അനുഭവങ്ങളിൽ നിന്നും വെത്യസ്തമായി, ഉണങ്ങി വരണ്ട ആ വനാന്തരീക്ഷം ഒട്ടും നയനാനന്ദകരം അല്ലായിരുന്നു. ഗൂഗിൾ മാപ്പ് എർത്ത് വ്യൂവിൽ റോഡിനോട് ചേർന്ന് ഒഴുകുന്ന അച്ചൻകോവിൽ ആറിനെ കണ്ടു കാട്ടാറിൽ കുളിക്കാനായി തോർത്തും ഡ്രെസ്സും ഒക്കെയായി ചെന്ന ഞാൻ ഉണങ്ങി വരണ്ടു മണൽത്തിട്ടയായി രൂപാന്തരപ്പെട്ട നദിയെ കണ്ടു പകച്ചുപോയി. പണ്ടുകാലത്ത് വനത്തിൽ നിന്നും തടി വെട്ടി ആലപ്പുഴ വരെ ഒഴുക്കിക്കൊണ്ടു  പോയിരുന്ന  ആ പമ്പയുടെ കൈവഴിയിലൂടെ ഇപ്പോൾ നാട്ടുകാരായ ചേച്ചിമാർ ആടിനെയും മേയ്ച്ച്, ചുള്ളിക്കമ്പുകളും ശേഖരിച്ച് കഥകളും പറഞ്ഞു വീട്ടിലേക്കു നടക്കുന്നു. ഞാൻ പോയ സീസണിന്റെ ആകാം. മഴക്കാലത്ത് ഇതേ നദിയെത്തന്നെ ചിലപ്പോൾ ഉഗ്രരൂപിണി ആയി കണ്ടേക്കാം. കാട്ടിൽ നിന്നും കുരങ്ങനെ കാണിച്ചു തരാം എന്നും പറഞ്ഞു കൊണ്ടുപോയ മോൾ, എന്റെ മുഖം തന്നെ കണ്ടുകണ്ട് തൃപ്തിയായി കിടന്നുറക്കമായി. കുറെ ദൂരം ചെന്നുകഴിഞ്ഞപ്പോൾ പെട്ടെന്ന് പൊട്ടിവീണപോലെ അച്ചൻകോവിൽ ടൌണും അതിന്റെ മധ്യഭാഗത്തായി അമ്പലവും പ്രത്യക്ഷപ്പെട്ടു. അഞ്ചരയോടെ ഞങ്ങൾ അവിടെ എത്തുമ്പോളേക്കും ഗൂഗിൾ പറഞ്ഞതിൽ നിന്നും ഇരുപതു കിലോമീറ്റർ കൂടുതൽ ഞങ്ങൾ ഓടിയിരുന്നു.


ഞാൻ നേരത്തെ പറഞ്ഞിരുന്ന പോലെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്‌ അച്ചൻകോവിൽ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ടിച്ച മറ്റു ശാസ്താ വിഗ്രഹങ്ങൾ (ശബരിമലയിൽ പോലും) കാലപ്പഴക്കത്തിലും, തീ പിടുത്തത്തിലും ഒക്കെ നശിച്ചുപോയപ്പോളും ഇവിടുള്ള വിഗ്രഹം ഇപ്പോളും കേടുപാടുകൂടാതെ നിലനിൽക്കുന്നു. പത്നിമാരായ പൂർണ്ണ ദേവിയോടും പുഷ്ക്കല ദേവിയോടും കൂടെ ആണ് ധർമ്മ ശാസ്താവിനെ നമുക്ക് കാണാൻ സാധിക്കുന്നത്. പൂർണ്ണ ദേവി, സംതൃപ്തിയെയും പുഷ്ക്കല ദേവി, ഐശ്വര്യത്തെയും പ്രധാനം ചെയ്യുന്നു എന്നാണ് സങ്കല്പ്പം. വലതുകാൽ മടക്കി നിലത്തും ഇടതുകാൽ ഉയർത്തി, മുട്ടിന്മേൽ കൈ വെച്ച നിലയിലും ആണ് അയ്യപ്പ വിഗ്രഹം. റോഡിൽ നിന്നും അമ്പലത്തിലേക്ക് കയറുമ്പോൾ പതിനെട്ടു പടികളും പടികൾക്ക് ഇരുവശത്തുമായി ഗണപതിയുടെയും മുരുകന്റെയും ഉപപ്രതിഷ്ഠകളും കാണാം. മതിൽക്കെട്ടിനകത്ത് കൃഷ്ണൻ, ആദിമൂല ഗണപതി തുടങ്ങിയ ഉപദേവതകളും അമ്പലത്തിന്റെ പിന്നിലായി സർപ്പദൈവങ്ങളും യക്ഷിയമ്മയും ഉള്ളൊരു സർപ്പക്കാവും ഉണ്ട്. അമ്പല മതിലിനെ ചുറ്റി രഥം വലിച്ചുകൊണ്ട് പോകാനുള്ള ഒരു പാത ഉണ്ട്. ധനു മാസത്തിലെ ഉത്സവത്തിലെ പ്രധാന ചടങ്ങാണ് രഥോൽസവം. അമ്പലത്തിൽ നിന്നും ഏകദേശം നൂറുമീറ്റർ കിഴക്കുമാറി ശാസ്താവിന്റെ പരിവാരങ്ങളെ എല്ലാം പ്രതിഷ്ടിച്ചിരിക്കുന്നു. കറുപ്പസ്വാമി ആണ് അതിൽ പ്രധാനി. അയ്യപ്പനെ പ്രീതിപ്പെടുത്താൻ കറുപ്പസ്വാമിയെ പ്രസാദിപ്പിച്ചാൽ മതിയെന്നാണ് ഐതിഹ്യം. കറുപ്പ സ്വാമിയെ കുറിച്ചും അദ്ദേഹത്തിന്റെ ഇഷ്ട വഴിപാടായ കറുപ്പനൂട്ടിനെ കുറിച്ചുമൊക്കെ ഐതിഹ്യമാലയിൽ ധാരാളം കഥകളുണ്ട്.


അച്ചൻകോവിൽ അമ്പലം ഇപ്പോൾ പ്രസിദ്ധമായത് അവിടത്തെ വിഷ ചികിത്സയെ അനുബന്ധിച്ചാണ്. വിഷം തീണ്ടിയവർ ഏതു സമയത്ത് അമ്പലത്തിൽ ചെന്നാലും അവിടെ ഉടൻ നട തുറക്കും. എല്ലാദിവസവും രാവിലെ നട തുറക്കുന്ന സമയത്ത് പൂജാരി അയ്യപ്പൻറെ ഇടത് കയ്യിൽ പ്രത്യേകമായി തയ്യാറാക്കിയ ഒരു കളഭകൂട്ട് വെക്കും. അടുത്ത ദിവസം രാവിലെ മാത്രമേ അത് അവിടെ നിന്നും മാറ്റൂ. വിഷം തീണ്ടിയവർ എത്തിയാൽ ഉടൻ തന്നെ ആ കളഭത്തിൽ നിന്നും കുറച്ച് രോഗിക്ക് കഴിക്കാനും കുറച്ച് വിഷം തീണ്ടിയിടത്ത് തേക്കാനും കൊടുക്കും. അതോടൊപ്പം അൽപ്പം തീർത്ഥവും സേവിക്കാൻ നൽകും. അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം. ഇതിന്റെ പിന്നിലുള്ള രഹസ്യവും കളഭകൂട്ടിന്റെ ചേരുവകളും ഇന്നും അജ്ഞാതമായി നിലനിൽക്കുന്നു. ശാസ്ത്രം ഇത്ര പുരോഗതി കൈവരിച്ച ഇക്കാലഘട്ടത്തിലും ധാരാളം ആളുകൾ ഇന്നും അവിടെ ചികിത്സ തേടി എത്തുന്നു എന്നാണ് സമീപവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ഐതിഹ്യങ്ങളുടെ കൂമ്പാരമായ ഐതിഹ്യമാലയിൽ അച്ചൻകോവിൽ ശാസ്താവിനെയും പരിവാരങ്ങളെയും പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഈ വിഷചികിൽസയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഉദ്ധിഷ്ട കാര്യപ്രാപ്ത്തിക്കായി നടത്തുന്ന കറുപ്പനൂട്ടിനെ കുറിച്ചാണ് അതിൽ കൂടുതലും. അയ്യപ്പൻറെ സുഹൃത്തായ കറുപ്പസ്വാമിയുടെ പ്രീതിക്കായി ഭക്തർ നേരുന്നതാണ് കറുപ്പനൂട്ട്. കറുപ്പസ്വാമിക്ക് പ്രിയപ്പെട്ട കള്ളും കഞ്ചാവും ഭക്ഷണവും തയ്യാറാക്കി, വലിയ ആഴി കൂട്ടി ആയിരുന്നു കറുപ്പനൂട്ട് നടത്തിയിരുന്നത്. പൂജാരി തുള്ളി ഫലം പറഞ്ഞു കൊടുത്തിരുന്നതായും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ കഥകളിൽ പറയുന്ന പോലെ ആഴി കൂട്ടാറില്ലെന്നും തനിക്കും കൂടെ സൌകര്യപ്രദമായ ദിവസങ്ങളിൽ ആണ് ഇപ്പോൾ കറുപ്പനൂട്ട് നടത്തുന്നതെന്ന് അവിടെ വെച്ച് പരിചയപ്പെട്ട കറുപ്പസ്വാമി നടയിലെ പൂജാരി പറഞ്ഞു. ഏകദേശം എണ്ണായിരം രൂപയോളം ചിലവ് ഒരുദിവസം നീളുന്ന ആ പൂജയ്ക്ക് ഉണ്ടത്രേ. പൂജാ സാധനങ്ങളൊക്കെ അമ്പലക്കാര് തന്നെ മേടിച്ച് നൽകുകയാണ് പതിവ്. ഇപ്പോളും മാസത്തിൽ ഒന്നെങ്കിലും കറുപ്പനൂട്ട് ഭക്തന്മാർ നടത്തിക്കാറുണ്ട്. പൂജ നടത്തുന്നവർക്ക് താമസ സൌകര്യാർത്ഥം ഒരു PWD ഗസ്റ്റ് ഹൗസും അമ്പലത്തോട് ചേർന്നുണ്ട്.

അമ്പല ദർശനം എല്ലാം കഴിഞ്ഞപ്പോൾ ആ വേനലിന് ഒരു ശമനമായി പെട്ടെന്നൊരു മഴ അവിടെ പൊട്ടി വീണു. തികച്ചും അപ്രതീക്ഷിതമായി പെയ്തതിനാൽ മുഴുവൻ നിന്നുകൊണ്ടു. അത് അയ്യപ്പൻറെ അനുഗ്രഹമായി കരുതിയതിനാൽ മനസ്സിൽ ഒരു കുളിർമ്മ തോന്നി. സന്ധ്യ ആയതിനാലും തിരിച്ചും ആ റോഡിലൂടെ ഓടിക്കേണ്ട അവസ്ഥ ഓർത്തിട്ടും തിരിച്ചു ഞങ്ങൾ ചെങ്കോട്ട വഴിയുള്ള റോഡ്‌ ആണ് തിരഞ്ഞെടുത്തത്. കാട്ടിലൂടെ കുറെ ദൂരം പോകണമായിരുന്നു. പക്ഷെ നല്ല റോഡ്‌.


ചെങ്കൊട്ടയ്ക്ക് മുൻപായി പൻപൊലി എന്നൊരു സ്ഥലമുണ്ട്. അവിടെ ഈ അമ്പലത്തിൻറെ പേരിൽ കുറെ കൃഷിഭൂമി ഉണ്ട്. പണ്ടൊരു ബ്രാഹ്മണൻ അമ്പലത്തിന്റെ പേരിൽ എഴുതിക്കൊടുത്ത തരിശായ സ്ഥലം ആണത്. അമ്പലത്തിൻറെ പേരിലായ ശേഷം അവിടെ നല്ല വിളവ്‌ ലഭിച്ചു തുടങ്ങി എന്നാണ് ഐതിഹ്യം. ആ നിലങ്ങളിൽ കൃഷി ചെയ്യുന്ന നെല്ല് ആണ് ഇപ്പോൾ ശബരിമലയിൽ അയ്യപ്പന് വിഷുക്കണി ഒരുക്കാൻ ഉപയോഗിക്കുന്നത്. ചെങ്കോട്ടയിൽ നിന്നും തിരുവനന്തപുരത്തെക്ക് മൂന്നു മണിക്കൂറിനുള്ളിൽ എത്താം. അമ്പലത്തിലേക്ക് പുനലൂരുനിന്നും ചെങ്കോട്ട നിന്നും ബസ് സർവീസ് നടത്തുന്നുണ്ട്. കൂടാതെ ജീപ്പ് സർവിസുകളും ഇപ്പോൾ ഈ റൂട്ടിൽ ഉണ്ട്.

ഓ.ടോ: ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ. പിന്നെ എന്റെ മൊബൈലും 

Monday, February 8, 2016

അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ട്......



കുഞ്ഞുനാളിലെ നിറമുള്ള ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന  അനുഭവം ആയിരുന്നു അർത്തുങ്കൽ പള്ളിയിലെ പെരുന്നാൾ. ഞങ്ങളുടെ  വീട്ടിൽ നിന്നും ഏകദേശം പത്തു കിലോ മീറ്റർ വടക്ക് ഭാഗത്തായിട്ടാണ് ചരിത്ര പ്രസിദ്ധമായ ഈ പള്ളി നിലകൊള്ളുന്നത്. എല്ലാ വർഷവും ജനുവരി 20 നാണ് അവിടുത്തെ പ്രധാന പെരുന്നാൾ കൊണ്ടാടുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ പെരുന്നാൾ "മകരം പെരുന്നാൾ"എന്നും വിളിക്കപെടുന്നുണ്ട്. പെരുന്നാളിന് കൊടി കയറുന്ന ജനുവരി പത്താം തിയതി വൈകിട്ട് നാലു മണിക്ക് പള്ളി അങ്കണത്തിൽ കതിനാ വെടി മുഴക്കുന്ന  ചടങ്ങ് ഉണ്ട്. ഈ വെടി ശബ്ദം കേൾക്കുന്നവർ ഉച്ചത്തിൽ കൂവും. ഈ കൂവൽ  ആൾക്കാർ എല്ലാം അത് ഏറ്റു പിടിച്ച് തുടർന്ന് കൂവും. അങ്ങനെ ആ പെരുന്നാൾ വിളംബരം നിമിഷ നേരത്തിനുള്ളിൽ നാട് മുഴുവൻ പരക്കും. മിനിറ്റുകൾക്കുള്ളിൽ പത്തു കിലോ മീറ്റർ അപ്പുറത്തുള്ള ഞങ്ങളെ പിന്നിടുന്ന ആ കൂവൽ, പന്തളം കൊട്ടാരത്തിൽ വസിക്കുന്ന അർത്തുങ്കൽ വെളുത്തച്ചന്റെ സുഹൃത്ത് അയ്യപ്പൻറെ ചെവിയിൽ വരെ എത്തണം എന്നാണ് ഐതിഹ്യം. വെളുത്തച്ഛന്റെയും അയ്യപ്പന്റെയും സൌഹൃദത്തെ പറ്റി വഴിയെ പറയാം. കുട്ടിക്കാലത്ത് ഞങ്ങൾ എല്ലാ വർഷവും കൊതിയോടെ കാത്തിരുന്ന ഒരു അവസരം കൂടെ ആയിരുന്നു ഈ കൂവൽ വിളംബരം. സ്കൂൾ കഴിഞ്ഞു വീട്ടിലോ വഴിയിലോ ആയിരിക്കും ആ സമയത്ത്. ദൂരെ വടക്ക് ഭാഗത്തുനിന്നും വലിയ ഒരു ഇരമ്പൽ അടുത്തുവരുന്നത്‌ കേൾക്കാം. ആദ്യം തേനീച്ചയുടെ മൂളൽ പോലെയും പിന്നെ കടൽ ഇരമ്പം പോലെയും തോന്നുന്ന അത്, മഴ പെയ്തു അടുത്തേക്ക് വരുന്നതു പോലെ പെട്ടെന്ന് പാഞ്ഞു എത്തും. എവിടെ ആണെങ്കിലും ദൂരെ നിന്നും വരുന്ന ആ ഇരമ്പൽ കേട്ട്, പരമാവധി ഉച്ചത്തിൽ കൂവാറുണ്ടായിരുന്നു. ഒരു കൂവൽ ആണ് കണക്ക് എങ്കിലും രണ്ടും മൂന്നും ഒക്കെ കൂവി കിട്ടിയ അവസരം ആഘോഷിക്കും. ഇന്നിപ്പോൾ കുട്ടികൾ ഒക്കെ ആ സമയത്ത് ട്യൂഷനും മറ്റും ആയി തിരക്കിൽ ആയതോടെ കൂവൽ വിളംബരം ഏതാണ്ട് നിലച്ച പോലെ ആയി. തന്നെയുമല്ല ഒരു പ്രധാന പെരുന്നാൾ തുടങ്ങുമ്പോൾ കൂവി ആണോ ആഘോഷിക്കുന്നെ? എന്നൊക്കെ ഇന്നത്തെ തലമുറ ഒരു വൈക്ക്ലബ്യത്തോടെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പെരുന്നാൾ തുടങ്ങുന്നത് ടി വി വാർത്തയിലും, പത്രത്തിലും ഒക്കെ ആയി മാത്രം അറിയാൻ തുടങ്ങി. പാവം അയ്യപ്പൻ!!.ഇതൊക്കെ കാണാറുണ്ടോ എന്തോ?




ജനുവരി പതിനെട്ടിന് സെബസ്റ്റ്യാനോസ് പുണ്യാളന്റെ തിരു സ്വരൂപം പുറത്ത് ദർശനത്തിനായി ഇറക്കുന്നതോടെ പള്ളിയിൽ തിരക്ക് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തും. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥർ അർത്തുങ്കലേക്ക് ഒഴുകിയെത്തും. അടൂർ ഗോപാലകൃഷ്ണന്റെ പടം പോലെ കിടന്നിരുന്ന ഞങ്ങളുടെ തീരദേശ റോഡ്‌, ഷാജി കൈലാസ് പടം പോലെ ഫുൾ ബിസ്സി ആയി മാറുന്ന നാളുകൾ ആണത്. സാധാരണ കാണുന്ന പ്രൈവറ്റ് ബസ്സുകൾ കൂടാതെ ആലപ്പുഴ നിന്നും KSRTC ബസ്സുകളും അപ്പോൾ ആ റോഡിൽ വിരുന്നിനെത്തും. അന്നൊക്കെ പള്ളിയിൽ പോകാൻ ആ ബസ്സുകൾ മതി എന്നും പറഞ്ഞു എപ്പോളും പോകാറുള്ള പ്രൈവറ്റ് ബസ്സുകളെ പുശ്ചിച്ചു ബസ് സ്റ്റോപ്പിൽ KSRTC ബസ്സുകൾക്കായി കാത്തു നിൽക്കാറുണ്ടായിരുന്നു. ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ ദൂര ദേശങ്ങളിൽ നിന്നും കാൽ നടയായി ധാരാളം ആളുകൾ കടപ്പുറത്ത് കൂടെ പള്ളിയിലേക്ക് നടന്നു പോകാറുണ്ട്. അതുകാരണം ധാരാളം ചായ കടകളും മറ്റും കടപ്പുറത്ത് ആ ദിവസങ്ങളിൽ പൊട്ടി മുളക്കും. അങ്ങനെ നടക്കുന്ന ആളുകൾക്ക് അർത്തുങ്കൽ ആയി എന്ന് മനസിലാകാനായി ഒരു കുരിശ് അർത്തുങ്കൽ കടപ്പുറത്ത് വെച്ചിട്ടുണ്ട്. ഇപ്പോൾ അതുപോലത്തെ കുരിശുകൾ കടപ്പുറത്ത് ധാരാളമായി കണ്ടു വരാറുണ്ട് എങ്കിലും അർത്തുങ്കൽ കടപ്പുറത്തെ തിരക്കും ഉത്സവ പ്രതീതിയും ഒക്കെ കൊണ്ട് സ്ഥലം മനസിലാക്കാൻ എളുപ്പമാണ്. കടപ്പുറത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരം ഉണ്ട് പള്ളിയിലേക്ക്. കടപ്പുറത്തേക്ക് തിരു സ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ആണ് പെരുന്നാൾ ദിവസത്തെ ഒരു പ്രധാന ചടങ്ങ്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ആ പ്രദക്ഷിണത്തിന്റെ സമയത്ത് ആകാശത്ത് ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് അനുഗമിക്കാറുണ്ട്. രോഗ ശാന്തി തേടി ധാരാളം വിശ്വാസികൾ കടപ്പുറത്ത് നിന്നും പള്ളിയിലേക്ക് ശയന പ്രദക്ഷിണവും, മുട്ടിൽ നിരങ്ങലും ഒക്കെ നടത്താറുണ്ട്‌. പുണ്യാളന് അമ്പും വില്ലും സമർപ്പണം, നേർച്ച സമർപ്പണം, അടിമ കൊടുക്കൽ തുടങ്ങിയവ ആണ് മറ്റു പ്രധാന വഴിപാടുകൾ. 2009 ഇൽ ഒന്നര ലക്ഷത്തോളം അമ്പും വില്ലും സമർപ്പണം ഉണ്ടായിരുന്നു എന്നാണ് പള്ളിയുടെ വെബ്‌ സൈറ്റിൽ നിന്നും മനസിലായത്. അതിൽ നിന്നും തന്നെ ആ തിരക്ക് ഒന്ന് ഊഹിക്കാവുന്നതാണ്. ജനുവരി 20 ന് പ്രധാന പെരുന്നാളിന് ശേഷവും എട്ടു ദിവസം കൂടി തിരുനാൾ ആഘോഷങ്ങൾ തുടരും. എട്ടാം പെരുന്നാൾ എന്ന പേരിൽ 27 നാണ് പെരുന്നാൾ സമാപിക്കുന്നത്. വിശുദ്ധന്റെ തിരുസ്വരൂപം നാല്പ്പത് ദിവസത്തോളം പൊതു ദർശനത്തിന് ഉണ്ടായിരിക്കും.


ഇനി അല്പ്പം ചരിത്രത്തിലേക്ക് നോക്കാം. കഥ നടക്കുന്നത് അഞ്ചു പതിറ്റാണ്ടുകൾക്ക് മുന്പാണ്. അന്ന് ആ പ്രദേശം "മൂത്തേടത്" രാജ്യത്തിന്റെ തലസ്ഥാനമായ "മൂത്തേടത്തുങ്കൽ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ആ പേര് ലോപിച്ച് "ഇടത്തുങ്കൽ" എന്നും, കാല ക്രമേണ അത് അർത്തുങ്കൽ എന്നും ആയി മാറി എന്നും ആണ് പറയപ്പെടുന്നത്‌. അന്ന് ആ പ്രദേശത്ത് ധാരാളം ആളുകൾ ക്രിസ്തുമതം സ്വീകരിച്ചു മതം മാറിയതിനാൽ അന്നത്തെ പോർച്ചുഗീസ് മിഷനറിമാർ അവിടത്തെ രാജാവിനോട് ഒരു പള്ളി സ്ഥാപിക്കാൻ ഉള്ള അനുവാദം ചോദിച്ചു. 1581 ഇൽ രാജാവ് അനുവാദം കൊടുക്കുകയും, സമീപവാസികളായ ഹിന്ദുക്കളുടെ കൂടെ സഹായത്തോടെ ഒരു പള്ളി, തടിയും ഓലയും ഉപയോഗിച്ച്  ചെയ്തു. സെന്റ്‌ ആൺഡ്രൂസ് പുണ്യാളന്റെ പേരിൽ നിർമ്മിച്ച ആ പള്ളി ആണ് ഇന്ന് കാണുന്ന അർത്തുങ്കൽ പള്ളിയുടെ പൂർവികൻ. ഇപ്പോളും പള്ളി അറിയപ്പെടുന്നത് ആ വിശുദ്ധന്റെ നാമധേയത്തിൽ തന്നെ ആണ്. ഫാദർ ഗാസ്പർ പയസ് ആയിരുന്നു പള്ളി നിർമ്മിക്കാൻ മേൽനോട്ടം നൽകിയ ആദ്യ വികാരി.

1584 ഇൽ അന്നത്തെ വികാരി ആയിരുന്ന ഫാദർ ജേക്കൊമ ഫെനിഷ്യൊ പള്ളിയെ പുതുക്കി പണിതു. ജന പ്രിയൻ ആയിരുന്ന ആ വികാരി ആണ് പിന്നീട് അർത്തുങ്കൽ വെളുത്തച്ഛൻ എന്ന പേരിൽ പ്രസിദ്ധനായത്‌. നല്ലൊരു വൈദ്യനും അത്ഭുത സിദ്ധികൾ പ്രദർശിപ്പിചിരുന്നവനും ആയ വെളുത്തച്ഛൻ, കളരി അഭ്യാസങ്ങൾ പഠിക്കാൻ ആയി സമീപ ഗ്രാമം ആയ മുഹമ്മയിൽ ഒരു കളരിയിൽ പഠിക്കാൻ ചേർന്ന സമയത്ത് തന്നെ ആണ് പന്തള രാജാവിന്റെ അടുത്ത് നിന്നും കളരി പഠിക്കാനായി അയ്യപ്പനും അവിടെ എത്തിച്ചേർന്നത്. അവിടെ വെച്ചാണ് അവർ തമ്മിൽ സൌഹൃദം പൊട്ടി മുളക്കുന്നത്. ആ സൌഹൃദത്തിന്റെ ഓർമ്മക്കായി ആയിരക്കണക്കിന് അയ്യപ്പഭക്തന്മാർ ശബരിമല ദർശനം കഴിഞ്ഞ് അർത്തുങ്കൽ വെളുത്തച്ഛനെ കാണാനായി എത്താറുണ്ട്. അതിനു ശേഷം മാത്രമേ മാല ഊരി വ്രതം മുറിക്കാവൂ എന്നൊരു വിശ്വാസവും നിലവിലുണ്ട്. അങ്ങനെ വരുന്ന ഭക്തർക്ക് കുളിച്ചു മാല ഊരി വ്രതം മുറിക്കാനുള്ള അവസരം പള്ളിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. മത സൌഹാർദ്ദത്തിന്റെ മകുടോദാഹരണമായിട്ടാണ്  വെളുത്തച്ഛൻ-അയ്യപ്പൻ സൌഹൃദത്തെ കാണുന്നത്.



1632-ഇൽ വെളുത്തച്ഛൻ കാലം ചെയ്ത ശേഷമാണ് പടിഞ്ഞാറേക്ക് ദർശനം ആയ രീതിയിൽ ഒരു പള്ളി പണി കഴിപ്പിച്ചത്. 1647 ഇലാണ് ഇറ്റലിയിലെ മിലാനിൽ നിർമ്മിച്ച വിശുദ്ധ സെബസ്റ്റ്യാനോസ് പുണ്യാളന്റെ തിരു സ്വരൂപം അർത്തുങ്കൽ പള്ളിയിൽ സ്ഥാപിക്കപ്പെട്ടത്‌. അക്കാലത്തു നിർമ്മിച്ച ആ പഴയ പള്ളി ഇപ്പോളും കേടുപാടുകൾ കൂടാതെ സമീപത്തായി സംരക്ഷിച്ചു പോരുന്നുണ്ട്. ഈ പള്ളിയിൽ വെച്ചാണ് 1829 ഇൽ വിശുദ്ധ ചാവറ കുര്യാക്കോസ് അച്ഛൻ പൌരോഹത്യം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സേവനങ്ങളാൽ പള്ളി കൂടുതൽ അനുഗ്രഹീതമായി. ഇപ്പോൾ കാണുന്ന പുതിയ പള്ളിയുടെ പണി ആരംഭിച്ചത് 1910 ഓടു കൂടിയാണ്. പൂർണ്ണമായും കരിങ്കല്ലിൽ ആണ് ഇതിന്റെ പണി തീർത്തിരിക്കുന്നത്. 1967 ഇൽ ദേവാലയം ആശിർവദിക്കപ്പെട്ടു. 2010 ഇൽ ഈ ദേവാലയം ബസലിക്ക ആയി പ്രഘ്യാപിക്കപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ആദ്യത്തെയും, കേരളത്തിലെ ഏഴാമത്തെയും ബസലിക്ക ആണ് അർത്തുങ്കൽ ബസലിക്ക. പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന പഞ്ചലോഹ നിർമ്മിതമായ മണി അതിന്റെ പഴമ കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും വളരെ പ്രശസ്തമാണ്. പണ്ടുകാലങ്ങളിൽ ആ മണിയുടെ മുഴക്കം കിലോമീറ്ററുകൾ അപ്പുറത്തുള്ള ചേർത്തല ചന്തയിൽ വരെ കേൾക്കാമായിരുന്നത്രേ.

ആലപ്പുഴ- ചേർത്തല തീരദേശ പാതയുടെ അരികിലായാണ്‌ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. NH 47 നു സമാന്തരം ആയി കിടക്കുന്ന ഈ റോഡിൽ എത്തിയാൽ പള്ളിയിലേക്കുള്ള യാത്ര വളരെ എളുപ്പമാണ്. ആലപ്പുഴ നിന്നും ചേർത്തല നിന്നും ധാരാളം ബസ് സർവീസുകൾ ഇപ്പോൾ ആ റോഡിൽ ഉണ്ട്. NH ലൂടെ ആലപ്പുഴ നിന്നും വരുന്നവർക്ക് കണിച്ചുകുളങ്ങര നിന്നോ, അത് കഴിഞ്ഞുള്ള പതിനൊന്നാം മൈൽ നിന്നോ ഇടത്തേക്ക് പോകുന്ന റോഡിലൂടെ തീരദേശ പാതയിൽ എത്താവുന്നതാണ്. അടുത്തുള്ള റെയിൽവെ സ്റ്റെഷൻ, ചേർത്തല ആണ്.

ഓ.ടോ : ചിത്രങ്ങൾക്ക് കടപ്പാട് സാക്ഷാൽ ഗൂഗിളിനോട്. വിവരങ്ങൾക്ക് കടപ്പാട് വിക്കി പീഡിയയ്ക്കും പള്ളി വെബ്‌ സൈറ്റിനും.

Wednesday, February 3, 2016

ഇടവേളക്ക് ശേഷം

യാത്ര ഇഷ്ടപ്പെടാത്തവർ ആയി അധികം ആളുകൾ ഉണ്ടാകും എന്ന് തോന്നുന്നില്ല. സ്ഥിരം കാണുന്ന കാഴ്ചകളിൽ നിന്നും വെത്യസ്ഥമായ കാഴ്ചകൾ തേടി അലയാൻ കൊതിക്കുന്ന സ്വഭാവം മനുഷ്യസഹജം ആണ്. എന്നാൽ സാമ്പത്തികവും, ചുമതലകളുടെ ഭാരവും, ആരോഗ്യവും  നമ്മളെ പിന്തിരിപ്പിക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ യാത്രികരുടെ അനുഭവക്കുറിപ്പുകൾ എന്നും എവിടെയും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുണ്ട്. നമ്മുടെ തന്നെ, എസ് കെ പൊറ്റക്കാട്‌ മുതൽ സന്തോഷ്‌ ജോർജ് കുളങ്ങര വരെ ഉദാഹരണങ്ങൾ. സഞ്ചാരം ഡി വി ഡി കളുടെ പ്രചാരം തന്നെ വല്ലാതെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം ഒരു ചർച്ചയിൽ പറഞ്ഞത് ഓര്ക്കുന്നു. ആ ഒരു ധൈര്യത്തിൽ ആണത്രേ അദ്ദേഹം ഒരു ചാനൽ തന്നെ തുടങ്ങിയത്. മലയാളം ബ്ലോഗ്ഗിങ്ങിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ സ്വാധീനത്തിൽ ഒരു ബ്ലോഗ്ഗർ ആകാൻ ഇറങ്ങിത്തിരിച്ച എനിക്ക് പിന്നീട് അതിൽ തുടർന്ന് പോകാൻ സാധിച്ചില്ല. ജോലിത്തിരക്കും പ്രാരാബ്ധങ്ങളും ഒക്കെ ഒരു കാരണമായി പറയാം. എങ്കിലും ഒരു അവസരം കിട്ടിയപ്പോൾ വീണ്ടും ഇതിൽ എന്റെ ചെറിയ ചെറിയ യാത്രാ വിശേഷങ്ങൾ പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു. എന്തരാകുമോ എന്തോ?

ഇത്രേം നാളത്തെ ഒരു ഇത് വെച്ച് നോക്കിയാൽ, ഒരു യാത്ര പോയി എന്ന് പറയണമെങ്കിൽ അത് ആ യാത്രക്ക് വേണ്ടി തന്നെ ആകണം. അല്ലാതെ കല്യാണം കൂടാൻ പോകുന്ന വഴിക്കും, ജോലിയുടെ ഭാഗമായിട്ടും ഒക്കെ പോകുന്ന വഴിക്ക് ഓരോ സ്ഥലങ്ങൾ കാണുന്നത് ഒരിക്കലും പൂർണ്ണം ആകണമെന്നില്ല. ആ കണക്കിന് നോക്കിയാൽ ഞാൻ നടത്തിയ യാത്രകൾ വിരലിൽ എണ്ണാൻ പോലും ഇല്ല.

ജീവിതം തന്നെ ഒരു യാത്ര ആണല്ലോ!!!വേറെ എന്തെങ്കിലും കുറിക്കണം എന്നുണ്ടെങ്കിൽ അത് ഈ പേരിൽ ഒതുക്കാം. അല്ല പിന്നെ.