Tuesday, April 25, 2023

വായനാനുഭവം - ബുധിനി - സാറാ ജോസഫ്


ബുധിനി - ഹോ എന്തൊരു പുസ്തകം ആണത്. സാറാ ജോസഫ് എന്തൊരു എഴുത്തുകാരിയാണവർ. ശ്രീമതി സാറാ ജോസഫിന്റേതായി ആദ്യമായി വായിക്കുന്ന പുസ്‌തകമാണ്‌ "ബുധിനി" എന്ന് പറയാൻ ലജ്ജ തോന്നുന്നു. വിക്കിപീഡിയയിൽ പോലും സാറാ ജോസഫിൻറെ മികച്ച നോവലായി ബുധിനിയെ പറയുന്നില്ല. 349 പേജുകളുള്ള പുസ്‌തകം വായിച്ചുതീർക്കുമ്പോൾ വിവിധ വികാരങ്ങൾ എൻറെ ഉള്ളിൽ നിറഞ്ഞു. അപൂർവ്വം പുസ്തകങ്ങൾ മാത്രമേ അങ്ങനെ ഒരനുഭവം എനിക്ക് നൽകിയിട്ടുള്ളൂ. ബുധിനിയെ പരിചയപ്പെടുത്തുമ്പോൾ രണ്ടു പരിചയപ്പെടുത്തലുകൾ വേണ്ടിവരും. ഒന്ന് കഥാനായികയായ ബുധിനിയെ, രണ്ട് ശ്രീമതി സാറാ ജോസഫ് എഴുതിയ ബുധിനിഎന്ന നോവലിനെ.

ആദ്യം ബുധിനി എന്ന നോവലിനെക്കുറിച്ചുതന്നെ പറയാം. അതിശക്തമായ പ്രമേയം. പുരാണത്തിലും ചരിത്രത്തിലുമൊക്കെ കടന്നുവന്നിട്ടുള്ള പ്രഥമദൃഷ്‌ട്യാ പ്രധാന കഥാപാത്രങ്ങൾ അല്ലാത്ത കഥാപാത്രങ്ങളെ തിരഞ്ഞുപിടിച്ച് നോവലുകളാക്കുന്ന പ്രവണതകൾ ധാരാളം കണ്ടിട്ടുണ്ട്. ബുധിനിയും അങ്ങനെ ഒരാളാണ് എന്ന് ഒറ്റനോട്ടത്തിൽ പറയാം. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ഭാരതത്തിൻറെ പുരോഗതിയുടെ ഭാഗദേയം നിർണ്ണയിക്കുവാൻ ഭാവിയിലെ മഹാക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്‌റു അണക്കെട്ടുകൾ പണിതുയർത്തിയ ചരിത്രം നമുക്കറിയാം. അതിനായി രൂപംകൊടുത്ത ദാമോദർ വാലി കോർപ്പറേഷൻ നിർമ്മിച്ച പഞ്ചെട് അണക്കെട്ട് ഉദ്‌ഘാടനം ചെയ്യുവാൻ നെഹ്‌റു തിരഞ്ഞെടുത്തത് ആ അണക്കെട്ടിനായി പണിയെടുത്ത ഒരു സന്താൾ ആദിവാസി യുവതിയെയായിരുന്നു. നെഹ്രുവിനോടൊപ്പംനിന്ന് അണക്കെട്ട് രാജ്യത്തിന് സമർപ്പിക്കാൻ അസുലഭ സൗഭാഗ്യം ലഭിച്ച ആ യുവതിയുടെ ഫോട്ടോ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ പെൺകുട്ടിയെക്കുറിച്ച് ആരും അധികം സംസാരിച്ചില്ല. അതിൻറെ ആവശ്യവുമില്ല. ഇന്നും ഇന്റർനെറ്റിൽ പരതിയാൽ പെട്ടെന്ന് തന്നെ ആ ചിത്രം ആർക്കും ലഭിക്കും. നെഹ്‌റുവിനെ മാലയിട്ട് സദസ്സിലേക്ക് സ്വീകരിച്ച ആ പെൺകുട്ടിയെ നെഹ്‌റുവിന്റെ ഭാര്യയെന്നാണ് ചിലർ കളിയാക്കി വിളിച്ചത്. പുറംലോകർക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും സന്താൾ ഗോത്രക്കാരുടെ ആചാരങ്ങൾ അനുസരിച്ച് ആ പെൺകുട്ടി ഒരു തെറ്റ് ചെയ്‌തിരുന്നു. അതിനവൾക്ക് അവർ ശിക്ഷയും വിധിച്ചു. സുഹൃത്ത് ശ്രീ സിവിക് ചന്ദ്രനിൽ നിന്നും ലഭിച്ച ഈ ഒരു അറിവിൽ നിന്നാണ് സാറാ ജോസഫ് ബുധിനിയിലേക്ക് എത്തുന്നത്. അതിനായി അവർ നടത്തിയ കഠിനപ്രയത്‌നം മുന്നൂറിന് മേൽ പേജുകളുള്ള ഈ പുസ്തകത്തിലെ ഓരോ വരിയിലും കാണാം. വെറുതെ ഒരു പെൺകുട്ടിയുടെ കഥ പറയുന്നതിനപ്പുറം നമ്മെയും നോവലിസ്റ്റ് ആ നാടുകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. അവിടെ ജനിച്ചുവളർന്ന സന്താളുകളുടെ ഇടയിലേക്ക്, അവരുടെ വിശ്വാസങ്ങളിലേക്ക്. അവരുടെ ഇടയിലേക്ക് വില്ലന്റെ രൂപത്തിൽ രാജ്യപുരോഗതി കടന്നുവരുന്നത് നാം കാണുന്നു. അത് കാരണം തകർന്ന ജഗദീപ് മുർമു കുടുംബത്തിന്റെ വേദന നമ്മുടെയും വേദനയായി മാറുന്നു. ദുരിതങ്ങളിലൂടെ കടന്നുപോയി അവസാനം ഡൽഹിയിൽ എത്തിപ്പറ്റുന്ന ആ കുടുംബത്തിലെ അവസാനകണ്ണിയായ രൂപി മുർമ്മുവിലൂടെ നമ്മെ ബുധിനിയുടെ കഥ കേൾക്കുവാൻ ക്ഷണിക്കുന്നു.


അവിടെനിന്നാണ് കഥാനായികയായ ബുധിനി കടന്നുവരുന്നത്. രൂപി മുർമ്മു അല്ലെങ്കിൽ രൂപിയുടെ രൂപത്തിൽ എത്തുന്ന നോവലിസ്റ്റ് ബുധിനിയെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങളിൽ ഇന്ത്യയുടെ യഥാർത്ഥ ചിത്രം നമുക്ക് കാണാം. ഏതാണ് ശരി? ആരാണ് ശരി? ഏതാണ് തെറ്റ്? എന്ന് നമ്മളെ അമ്പരപ്പിക്കുന്ന സംഭവങ്ങൾ. ഒരു വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ച് അവരുടെ വിശ്വാസങ്ങളിലെ ശരിമാത്രം കണ്ട് ജീവിക്കുന്ന ഒരു ഗോത്രവിഭാഗം. നിരക്ഷരത അവരുടെ വിശ്വാസങ്ങൾക്ക് ആക്കം കൂട്ടുന്നു. ജോലി ചെയ്യുന്ന കമ്പനി പറയുന്നതനുസരിച്ച് വിശേഷ വസ്‌ത്രങ്ങൾ അണിഞ്ഞെത്തി ഒരു 'ഗോർമന്' മാല ചാർത്തുമ്പോൾ അവൾക്ക് നെഹ്‌റു ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. തങ്ങളുടെ ഗോത്രക്കാരുടെ ജീവിതം താറുമാറാക്കിയ അണക്കെട്ടുകൾ പണിയുന്ന ഗോർമാനോട്‌ അവൾക്ക് വലിയ പ്രതിപദ്യവും ഇല്ലായിരുന്നു. എന്നാൽ അന്യ ഗോത്രക്കാരനായ ഒരു ദികുവിനെ മാലയിട്ട സന്താൾ യുവതിയെ അവർ ബിത് ലാഹ എന്ന ഊരുവിലക്ക് വിധിച്ച് പുറംതള്ളി. ബ്രാഹ്മണനായ നെഹ്രുവിന്റെ ഭാര്യ ഒരു ആദിവാസി യുവതിയെന്ന് ആരോ പറയുന്നതുകേട്ട ബ്രാഹ്മണർ അവളുടെ രക്തത്തിനായി മുറവിളികൂട്ടി. ശ്വാസം അടക്കിപ്പിടിച്ചിരുന്നേ ബുധിനിയുടെ പിൽക്കാല ജീവിതത്തെ നമുക്ക് വായിക്കാൻ സാധിക്കൂ. അതേ ഗോത്രസമൂഹത്തിൽ നിന്നുമാണ് ഇന്ത്യയുടെ നിലവിലെ രാഷ്ട്രപതിയായ ദ്രൗപദി മുർമ്മു വന്നിരിക്കുന്നതെന്നോർക്കുമ്പോൾ സന്താൾ പോലുള്ള സമൂഹങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലുണ്ടായിട്ടുള്ള പുരോഗതി ആശാവഹം തന്നെ. പക്ഷെ സന്താൾ പോലെ അത്ര പ്രബലരല്ലാത്ത ധാരാളം ഇന്ത്യൻ ഗോത്രങ്ങളിൽ ഇപ്പോഴും ബുധിനിമാർ ജനിച്ചുകൊണ്ടിരിക്കുന്നിടത്തോളം എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചാലും ഇന്ത്യ ഒരു വികസിതരാജ്യമായി മാറില്ല.

സാറാ ജോസഫ് ബുധിനിയോടൊപ്പം 

ആധുനിക ഇന്ത്യയിൽ റോഡ് വികസനത്തിനും മറ്റുമായി കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് നല്ല പ്രതിഫലം സർക്കാരുകൾ നൽകുന്നുണ്ടെങ്കിലും ജനിച്ച് വളർന്ന മണ്ണിൽ നിന്നും കുടിയിറങ്ങേണ്ടികേറുന്നവർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്തുവാൾ ആ പണത്തിന് സാധിക്കില്ല. രാജ്യത്തിന്റെ വികസനപാതയിൽ ഒട്ടേറെ ചോരയും കണ്ണീരും ഈ മണ്ണിൽ വീണിട്ടുണ്ട്. പക്ഷെ അതിനോടൊപ്പം വിശ്വാസത്തെയും കൂട്ടുപിടിക്കുന്നതോടെ ഈ കുടിയൊഴിപ്പിക്കൽ അത്യന്തം ദുരിതമാകുന്നു. ആ അർത്ഥത്തിൽ ബുധിനി ഒരു ഒറ്റപ്പെട്ട സംഭവമല്ല, അത് ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ആ സംഭവങ്ങളൊക്കെ ഒരു മാധ്യമവും സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നില്ല. പക്ഷെ നോവലിൻറെ തുടക്കത്തിൽ കുറിച്ചിരിക്കുന്നു ഒരു വാക്യമുണ്ട്.

"When journalism is silenced, Literature must speek. Because while journalism speaks with facts, literature speaks with truth"

അവിടെയാണ് സമൂഹത്തിൽ ഒരു സാഹിത്യകാരൻറെ പ്രസക്തി വ്യക്തമാകുന്നത്. എൻറെ അഭിപ്രായത്തിൽ ബുധിനി ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്‌തകമാണ്‌. നമ്മുടെ രാജ്യം യഥാർത്ഥത്തിൽ എന്താണെന്ന് അറിയണമെങ്കിൽ ഇതുപോലുള്ള പുസ്തകങ്ങൾ ഇനിയും ഉണ്ടാകണം, സാറാ ജോസഫിനെ പോലെ ശക്തരായ എഴുത്തുകാർക്ക് മാത്രമേ അതിന് കഴിയൂ. വായനയുടെ പലഘട്ടങ്ങളിലും നോവലിസ്റ്റ് പ്രയോഗിച്ചിരിക്കുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി. ചുരുളിയിൽ അസഭ്യം കണ്ടവർക്ക് ബുധിനിയിൽ വയർ നിറച്ചും നോവലിസ്റ്റ് നൽകും. തീർച്ചയായും സാറാ ജോസഫിൻറെ മറ്റ് കൃതികളും ഞാൻ അധികം താമസിയാതെ തേടിയെത്തും. അവരോട് ഈ നോവലിൻറെ പിന്നിൽ അനുഭവിച്ച പ്രയത്നങ്ങളെക്കുറിച്ച് നേരിട്ട് ചോദിച്ചറിയണമെന്ന് ആഗ്രഹം ബാക്കിവെച്ചുകൊണ്ടാണ് ഞാൻ വായന അവസാനിപ്പിക്കുന്നത്.

Sunday, April 23, 2023

വായനാനുഭവം - വിഷകന്യക - എസ്.കെ.പൊറ്റക്കാട്


    ഐക്യകേരള രൂപീകരണത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുമൊക്കെ മുൻപ് തിരുവിതാംകൂറിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികളെത്തുടർന്ന് ഉള്ളതൊക്കെ വിറ്റുപെറുക്കി അന്ന് മദിരാശിയുടെ ഭാഗമായിരുന്ന മലബാറിലേക്ക് കുടിയേറിയ ഒരുപറ്റം മനുഷ്യരുടെ കഥപറയുന്ന എസ്.കെ പൊറ്റക്കാടിൻറെ നോവലാണ് വിഷകന്യക. ഒരു ദേശത്തിന്റെയും ഒരു തെരുവിന്റെയും കഥകളിലൂടെ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകളുടെ ജീവിതം വിവരിച്ച ശ്രീ പൊറ്റക്കാടിൻറെ വ്യത്യസ്തമായ ഒരു അവതരണമാണ് വിഷകന്യകയിൽ കാണുവാൻ സാധിക്കുന്നത്. 

ജന്മിയുടെ ഭൂമിയിൽ എല്ലുമുറിയെ പണിയെടുത്തിട്ടും നിത്യദാരിദ്യം മറികടക്കാനാവാതെ വന്നവരുടെ കഥകൾ തകഴിയുടെ കഥകളിലൊക്കെ നാം വായിച്ചിട്ടുള്ളതാണ്. അത്തരക്കാരുടെ മുന്നിലേക്ക് പ്രതീക്ഷയുടെ ഒരു കിരണമായി മലബാർ എന്ന ഭൂമി പ്രത്യക്ഷപ്പെടുന്നു. തുച്ഛമായ വിലയ്ക്ക് കൃഷിഭൂമി ലഭിക്കുമെന്നറിഞ്ഞ് ഉള്ളതെല്ലാം വിറ്റുപെറുക്കി മലബാറിലേക്ക് അവർ കുടിയേറുന്നു. ജന്മിമാർ കനിഞ്ഞുനൽകുന്ന കുടികിടപ്പ് ഭൂമിയിൽ കുടിൽ കെട്ടി താമസിച്ചിരുന്നവർ, ഏക്കറുകണക്കിന് കൃഷിഭൂമി വളരെ വിലകുറഞ്ഞ് ലഭിക്കുമെന്നുകേട്ട് ആ ഭൂമിയിൽ സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാം എന്ന പ്രതീക്ഷയോടെ കേട്ടുകേൾവി മാത്രമുള്ള ആ ലോകത്തേക്ക് പലായനം ചെയ്യുന്നു. ആദ്യമായി വധൂഗൃഹത്തിലെത്തിയ പുതുമണവാളനെയെന്നപോലെ മലബാർ അവരെ സ്വീകരിക്കുന്നു. കേട്ടറിഞ്ഞതിലും വിശാലമായ ഭൂമിയാണ് തങ്ങൾക്കായി അവിടെ കാത്തിരിക്കുന്നതെന്നറിഞ്ഞ് വന്നവർ സന്തുഷ്ടരാകുന്നു. കയ്യിലാകെയുള്ള സമ്പാദ്യത്തിൽ ചെറിയൊരുഭാഗം മാത്രം മാറ്റിവെച്ച് അവർ അവിടെ ഭൂമിവാങ്ങിക്കൂട്ടുന്നു. സ്വന്തമായി വാങ്ങിയ ഭൂമിയിൽ ഒരു കുടിലും കുത്തി അവർ പ്രതീക്ഷയുടെ വിളവിറക്കുന്നു. 

പുതുമോടി മാറുന്നതോടെ തനിസ്വഭാവം പുറത്തെടുക്കുന്ന മലബാറിലെ പ്രകൃതിയും വന്യജീവികളും ആ പാവങ്ങളുടെ പ്രതീക്ഷകളുടെ മേൽ കള വാരി വിതറുന്നതാണ് തുടർന്നു നാം കാണുന്നത്. സ്വദേശികളായ ഭൂവുടമകൾ വരുത്തരായ തിരുവിതാംകൂറുകാർ കൃഷിഭൂമിയോട് കാണിക്കുന്ന കൊതിയോട് നിസംഗതയോടെ പ്രതികരിക്കുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നാമെങ്കിലും ഭാവിയിൽ ആ ഭൂമിയുടെ തനിസ്വഭാവം മനസ്സിലാക്കുമ്പോൾ മേടിച്ചതിന്റെ നാലിലൊന്ന് വിലയ്ക്ക് ആ ഭൂമി മടക്കി നൽകിയിട്ട് ജീവനും കൊണ്ട് മടങ്ങുന്നവരെ കാണുമ്പോൾ ആ ആളുകളുടെ നിസംഗതയുടെ അർത്ഥം മനസിലാക്കാൻ സാധിക്കും. 

1948 ലാണ് എസ്.കെ പൊറ്റക്കാട് വിഷകന്യക എന്ന നോവൽ പുറത്തിറക്കുന്നത്. പിന്നീട് ആ ഭൂപ്രദേശത്തെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം പാർലമെൻറ് അംഗമായി മാറി. ആ സമയത്ത് ആ ഭൂമിയിൽ കുടിയേറിയവരെ കൂടുതൽ അടുത്തറിയുകയും ആദ്യം നേരിട്ട തകർച്ചയ്ക്ക് ശേഷം അതിശയകരമായ നിശ്ചയദാർഢ്യത്തോടെ ആ ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് വിജയക്കൊടി പാറിക്കുകയും ചെയ്ത ധാരാളം ആളുകളെ അവിടെ കണ്ടെത്തുകയും ചെയ്തതോടെ വിഷകന്യകയ്ക്ക് ഒരു രണ്ടാം ഭാഗം എഴുതാൻ അദ്ദേഹം തീരുമാനിച്ചു. വിഷകന്യക പരാജിതരുടെ കഥയായിരുന്നെങ്കിൽ "വീരകന്യക" എന്ന പേരിൽ മലബാറിൽ കുടിയേറി വിജയിച്ചവരുടെ കഥ പുറത്തിറക്കാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ദൗർഭാഗ്യവശാൽ ആ കൃതി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഒരു കാലഘട്ടത്തെ മനസിലാക്കുവാൻ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഴുത്തുകാരുടെ കൃതികളോളം സഹായം ഒരു ചരിത്രപുസ്തകവും നൽകില്ല എന്നതിന് മികച്ച മറ്റൊരു ഉദാഹരണം കൂടിയാണ് വിഷകന്യക. കഥയുടെ പശ്ചാത്തലം കാലഹരണപ്പെട്ടെങ്കിലും മനുഷ്യരുടെ ഇന്നുള്ള സൗകര്യങ്ങളുടെ പിന്നിൽ ഇതുപോലെ പരാജിതരുടെ ജീവിതങ്ങളും ഉണ്ടെന്ന സത്യം കൃതിയെ കാലാനുവർത്തിയാക്കുന്നു. 

Wednesday, April 12, 2023

പുസ്തകപരിചയം - മാസ്റ്റർ പീസ് - ഫ്രാൻസിസ് നൊറോണ


അടുത്തകാലത്ത് വായിച്ച രസകരമായ ഒരു ചെറിയ പുസ്തകമാണ് ശ്രീ ഫ്രാൻസിസ് നൊറോണ എഴുതിയ മാസ്റ്റർപീസ് എന്ന നോവൽ. രസകരമായ ഒരു പ്രമേയമാണ് ആ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. ഒരു എഴുത്തുകാരൻ ആണതിലെ നായകൻ. എഴുത്തുമായി ബന്ധപ്പെട്ട് അദ്ദേഹം നേരിടുന്ന പ്രതിസന്ധികളൊക്കെയാണ് വിവരിക്കുന്നത്. വായനക്കാരനെ ബോറടിപ്പിക്കാതെ കഥ അവതരിപ്പിച്ചിട്ടുമുണ്ട്. പദ്‌മശ്രീ സരോജ് കുമാർ എന്നൊരു ശ്രീനിവാസൻ സിനിമ ഉണ്ടായിരുന്നു. ഉദയനാണ് താരം എന്ന മോഹൻലാൽ സിനിമയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം ഒരു സംവിധായകനാകാൻ ശ്രമിക്കുന്ന നായകൻ നേരിടുന്ന പ്രതിസന്ധികളാണ് പ്രമേയമെങ്കിൽ രണ്ടാം ഭാഗത്ത് ഒരു മലയാള നായകനടൻറെ ജീവിതമാണ് കാണിക്കുന്നത്. അത് കാണുമ്പോൾ നമുക്ക് പലരെയും പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട ആളുകളെ കളിയാക്കുന്നതായി കാണാം. അതൊക്കെ മാത്രമായിരുന്നു രണ്ടാമത്തെ സിനിമയിൽ ആസ്വദിക്കാൻ ആകെ ഉണ്ടായിരുന്നത്. അതുപോലെ മാസ്റ്റർപീസ് വായിക്കുമ്പോഴും നമുക്ക് സാഹിത്യമേഖലയിലെ പലരെയും ശ്രീ നൊറോണ പരാമർശിക്കുന്നില്ലേ എന്ന് തോന്നും. ആ തോന്നൽ ആ എഴുത്തുകാരൻറെ ജീവിതത്തെ മാറ്റിമറിച്ചു എന്നത് മറ്റൊരു കാര്യം. 

സാഹിത്യമേഖലയിൽ നടമാടുന്ന ചില പ്രവണതകളെ ഹാസ്യത്തിൻറെ മേമ്പൊടിയോടെ നൊറോണ വിവരിക്കുമ്പോൾ നമുക്ക് അവിശ്വസിക്കാൻ തോന്നില്ല. ഇമ്മാതിരി തോന്ന്യവാസങ്ങൾ നടക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടും. അപ്പോഴും സമാന അനുഭവങ്ങൾ പരിചയത്തിലുള്ള ചില എഴുത്തുകാർ പറഞ്ഞുകേട്ടിട്ടുള്ളതുമായി കൂട്ടി ആലോചിച്ചപ്പോൾ ഇതൊക്കെ ചേർത്ത് ഒരു പുസ്തകമാക്കി ഇറക്കിയ എഴുത്തുകാരനെ അഭിനന്ദിക്കണമെന്ന് തന്നെ തോന്നി. 

നൂറിൽ താഴെ മാത്രം പേജുകളുള്ള ചെറിയൊരു പുസ്തകമായതുകൊണ്ട് തന്നെ വായനാപ്രേമികൾക്ക് ധൈര്യപൂർവ്വം മേടിച്ചു വായിക്കാവുന്ന പുസ്തകമാണ് മാസ്റ്റർപീസ് എന്ന് പറഞ്ഞുകൊണ്ട് ഇതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് ഒന്ന് ഓടിച്ചുനോക്കാം. സർക്കാർ ജീവനക്കാരനായ സോറി ആയിരുന്ന ശ്രീ ഫ്രാൻസിസ് നൊറോണ സർക്കാരിന്റെ അനുമതി കൂടാതെ സാഹിത്യപ്രവർത്തനം നടത്തുന്നതിനെ ചോദ്യം ചെയ്ത് കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യപ്പെടുകയും തുടർന്ന് അദ്ദേഹം മൂന്ന് വർഷത്തെ സർവീസ് ബാക്കി നിൽക്കുമ്പോൾ സർക്കാർ സേവനത്തിൽ നിന്നും സ്വയം വിശ്രമിക്കുകയും ചെയ്തു. ഈ വാർത്ത പത്രങ്ങളിൽ വന്നതോടെയാണ് പുസ്തകവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായത്. സർക്കാർ ജീവനക്കാർക്ക് സാഹിത്യപ്രവർത്തനങ്ങൾ നടത്താൻ പാടില്ലായെന്നില്ല. അതിനായി സർക്കാരിൽ നിന്നും അനുമതി തേടണം. അനുമതിയോടെ സാഹിത്യപ്രവർത്തനം നടത്തുന്ന ധാരാളം സർക്കാർ ജീവനക്കാരുണ്ട്. മാസ്റ്റർപീസിലെ നായകനും സാഹിത്യത്തിൽ പൂർണ്ണമായും മുഴുകുന്നതിനായി ജോലി ഉപേക്ഷിക്കുന്ന വ്യക്തിയാണ് എന്നത് അറംപറ്റുന്നത് പോലെയായിപ്പോയെന്ന് ഗ്രന്ഥകാരൻ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു. അനുമതി തേടാനുള്ള സാദ്ധ്യതകൾ മുന്നിലുള്ളപ്പോഴും അദ്ദേഹം വിരമിക്കുവാനുള്ള തീരുമാനമെടുത്തത് സ്വതന്ത്രമായ സാഹിത്യപ്രവർത്തനം ആഗ്രഹിക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാസ്റ്റർപീസ് എന്ന കൃതി വായിച്ചിട്ട് അദ്ദേഹത്തിനെതിരെ പരാതികൊടുക്കുവാൻ മാത്രം ആരെങ്കിലും തുനിഞ്ഞു എന്നെനിക്ക് തോന്നുന്നില്ല. ആ കൃതി ആരെയെങ്കിലും പ്രത്യേകിച്ച് സാഹിത്യപ്രവർത്തനം നടത്തുന്നയാളെ വിഷമിപ്പിക്കുകയും അതിനാൽ കേസ് കൊടുക്കുകയും ചെയ്തതാകാം എന്നത് എഴുത്തുകാരനെയും വിഷമിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ ഒരു കഥ കക്കുകളി എന്ന പേരിൽ നാടകം ആക്കപ്പെടുകയും ആ നാടകം ഒരു സമുദായവുമായി ബദ്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തതുമായി കൂട്ടിവായിക്കുമ്പോൾ ശ്രീ ഫ്രാൻസിസ് നൊറോണയുടെ സാഹിത്യപ്രവർത്തനങ്ങളുടെ കണ്ണിലെ കരടാകാനുള്ള നീക്കമായിരിക്കും ആ കേസ് എന്ന് പറയാതെ പറയുന്നുണ്ട്. എന്തായാലും മരം കുലുക്കി പേടിപ്പിക്കാൻ നോക്കിയവനെ മരം വെട്ടിയിട്ട് പ്രതികരിച്ചുകാണിച്ചതോടെ അദ്ദേഹം ശക്തമായൊരു സന്ദേശം അവർക്കായി മുന്നോട്ട് വെക്കുന്നുണ്ട്. സർക്കാർ ജീവനക്കാരനായിരുന്ന എഴുത്തുകാരൻ നൊറോണയെക്കാൾ പതിന്മടങ്ങ് ഭയക്കേണ്ട വ്യക്തിയാണ് സർവീസ് ചട്ടങ്ങളുടെ ചട്ടക്കൂടിൽ നിന്നും പറന്നിറങ്ങുന്ന എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ. ശക്തമായ തീരുമാനമെടുത്ത സാഹിത്യകാരന് അഭിവാദ്യങ്ങൾ.

Monday, April 10, 2023

വായനാനുഭവം - ഹരിദ്വാറിൽ മണി മുഴങ്ങുന്നു - എം മുകുന്ദൻ


കാലാനുവർത്തിയായ രചനകളാണ് എം മുകുന്ദൻ എഴുതിയിട്ടുള്ള മിക്കവാറും കൃതികൾ. മയ്യഴിപ്പുഴയുടെ തീരങ്ങളും ദൽഹി ഗാഥകളും ദൈവത്തിൻറെ വികൃതികളുമൊക്കെ വായിക്കുമ്പോൾ നാമറിയാതെ ആ കാലഘട്ടത്തിലെ മയ്യഴിയിലേക്കും ഡൽഹിയിലേക്കുമൊക്കെ അലഞ്ഞു നടക്കും. ഇന്ന് നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഡൽഹിയുമായോ മാഹിയുമായോ വിദൂരസാമ്യം പോലും ആ കഥാപശ്ചാത്തലങ്ങൾക്ക് ഉണ്ടാവണമെന്നില്ല. അതാണ് ഡൽഹി, അല്ലെങ്കിൽ അതാണ് മയ്യഴിയെന്ന് ആ സ്ഥലങ്ങൾ നേരിൽ കണ്ടിട്ടില്ലാത്ത വായനക്കാരൻ വിശ്വസിക്കും. അതൊരസാധ്യ കഴിവുതന്നെയാണ്. സമകാലീന എഴുത്തുകാരിൽ എം. മുകുന്ദൻ, എം ടി തുടങ്ങിയവരുടെ തട്ട് ഒരു പടി ഉയർന്നുനിൽക്കുന്നതിന് കാരണവും എഴുത്തിലെ ഈ മാന്ത്രികത തന്നെയാവാം.

എം മുകുന്ദൻ സാറിൻറെ ഏറ്റവും മികച്ചതെന്ന് പറയാനാവില്ലെങ്കിലും നിലവാരത്തിൽ ഉന്നതനിലവാരം പുലർത്തുന്ന കൃതിയാണ് "ഹരിദ്വാറിൽ മണി മുഴങ്ങുന്നു". എഴുപതുകളുടെ തുടക്കത്തിലെ ഡൽഹിയും ഹരിദ്വാറുമാണ് കഥയുടെ പശ്ചാത്തലം. ഡൽഹിയിൽ ഒരു വിദേശി നടത്തുന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന രമേശ് ആണ് കഥാനായകൻ. തൊഴിലുടമയുടെ വിശ്വസ്തനും പരിഭാഷകനുമൊക്കെയായ രമേശിന് മോശമല്ലാത്ത പ്രതിഫലവും അവിടെനിന്നും ലഭിക്കുന്നുണ്ട്. പണത്തിൻറെ ധാരാളിത്തവും ഉത്തരേന്ത്യയിൽ സുലഭമായ ലഹരിവസ്തുക്കളുടെ ഉപഭോഗവും അന്തർമുഖനായി അമ്മയുടെ കീഴിൽ വളർന്ന രമേശിന്റെ ജീവിതത്തെ കീഴ്‌മേൽ മറിക്കുന്നുണ്ട്. 

തന്നോടൊപ്പം ജീവിക്കാൻ തീരുമാനിച്ച കാമുകി സുജയുമായി ഒരു അവധി ആഘോഷിക്കുവാൻ ഹരിദ്വാറിലേക്ക് രമേശ് നടത്തുന്ന യാത്രയാണ് നോവലിൻറെ പ്രതിപാദ്യം. ലഹരിവിമുക്ത പുണ്യഭൂമിയായ ഹരിദ്വാറിൽ ചിലവഴിക്കേണ്ടിവരുന്ന മൂന്ന് ദിവസങ്ങൾ അതിമനോഹരമായാണ് നോവലിസ്റ്റ് വർണ്ണിച്ചിരിക്കുന്നത്. ലഹരിയുടെ ഉപയോഗം മൂലം ഒരാൾ നശിക്കുന്നത് ആ ദിവസങ്ങളിൽ കാണാം. ലഹരിയില്ലാത്ത സമയങ്ങളിലെ സന്തോഷങ്ങളും മാന്യതയും പിന്നീട് ലഹരിക്ക് കീഴ്പ്പെടുമ്പോൾ സംഭവിക്കുന്ന വിഷമങ്ങളും ചപലതകളും രാവും പകലും പോലെ നമുക്ക് മുന്നിൽ മാറിമാറി പ്രത്യക്ഷപ്പെടുന്നു. ഒരാൾ എങ്ങനെയാവരുത് എന്നതിനുദാഹരണമായി നായകൻ മാറുന്നു. സന്തുഷ്ട ജീവിതം കണ്മുന്നിൽ നിൽക്കുമ്പോഴും അതിനെ നിഷ്ക്കരുണം തള്ളിമാറ്റി ലഹരിയിലേക്ക് അഭയം തേടുന്നതും അവസാനം ജീവിതത്തിൽ നിന്നും  ഒളിച്ചോടുന്നതിനുള്ള ഇടമായിക്കണ്ട് ആത്മീയതയെ സ്വീകരിക്കുന്നതും നെടുവീർപ്പോടെയല്ലാതെ വായിക്കാൻ സാധിക്കില്ല.

കഥയിൽ കടന്നുപോകുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ഒരു സന്ദേശം വായനക്കാരന് കൈമാറാൻ കഥാകാരനായിട്ടുണ്ട്. ചെഗുവേരയെ ഇഷ്ടപ്പെടുന്ന, വിപ്ലവചിന്തകൾ മനസ്സിൽ സൂക്ഷിക്കുമ്പോഴും നിഷ്‌കളങ്കമായി രമേശിനെ പ്രണയിക്കുന്ന നായികാ സുജ, രമേഷിൻറെ രണ്ട് വ്യക്തിത്വങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്ന റിക്ഷാക്കാരൻ ഹനുമാൻ, തലസ്ഥാനനഗരത്തിലെ തിരക്കിലും കാപട്യങ്ങളിലും മനസുമടുത്ത് ഹരിദ്വാറിലെത്തുന്ന നായകനോട് അവസരങ്ങൾ തേടി നഗരത്തിൽ ചേക്കേറാനുള്ള താൽപ്പര്യം വെളിപ്പെടുത്തുന്ന ഹോട്ടൽ ജീവനക്കാരൻ, തുടങ്ങി ഓരോരുത്തർക്കും ഓരോ വ്യക്തിത്വങ്ങൾ എം മുകുന്ദൻ കൃത്യമായി നൽകുന്നുണ്ട്. 

എഴുപതുകളിലെ ഹരിദ്വാറിൻറെ മുക്കും മൂലയും നാം രമേശിനൊപ്പവും സുജയ്‌ക്കൊപ്പവും നടന്നു കാണും. വായനകഴിഞ്ഞാലും ആ സ്ഥലങ്ങളും കഥാപാത്രങ്ങളും കുറച്ചുനാൾ വായനക്കാരൻറെ ഉള്ളിൽ നിറഞ്ഞുനിൽക്കും. വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് "ഹരിദ്വാറിൽ മണി മുഴങ്ങുന്നു"

Tuesday, April 4, 2023

വായനാനുഭവം - ഇഷാംബരം - അരുൺ ആർ


1947 ലാണ് മലയാളത്തിലെ ഇതിഹാസം ശ്രീ തകഴി ശിവശങ്കരപ്പിള്ള ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ ദുരിതജീവിതം വരച്ചുകാട്ടിക്കൊണ്ട് "തോട്ടിയുടെ മകൻ" പുറത്തിറക്കുന്നത്. ആ ഒരു കാലഘട്ടത്തിൽ സമൂഹത്തിൻറെ താഴെക്കിടയിലുള്ള വിവിധ ജനസമൂഹങ്ങളുടെ ദുരിതങ്ങൾ പിന്നീടുള്ള തലമുറയ്ക്കായി ആ കാലഘട്ടത്തിലുണ്ടായിരുന്ന തകഴിക്കും കേശവദേവിനും ഉറൂബിനുമൊക്കെ സാധിച്ചിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് ആ ദുരിതവും ദാരിദ്ര്യവുമൊക്കെ വായിക്കുമ്പോൾ ഒരുപക്ഷെ അത് വിശ്വസനീയമായി തോന്നണമെന്നില്ല. കാരണം അവർക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ലോകമഹായുദ്ധങ്ങളുടെ കാലഘട്ടത്തിൽ നമ്മുടെ പൂർവ്വികർ അനുഭവിച്ച ക്ഷാമകാലം. 

കോവിഡിനെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ആവശ്യവസ്തുക്കൾക്ക് പോലും ദൗർലഭ്യം നേരിടുകയും ചെയ്ത സമയത്ത് പഴയ തലമുറക്കാർ പുതുതലമുറയ്ക്ക് ആ ക്ഷാമകാലത്തെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ നൽകിയിരുന്നു. അധികം പരീക്ഷിക്കാതെ ഇളവുകൾ പ്രഖ്യാപിച്ചതോടെ ആ ദുരിതകാലത്തെ ജനം മറക്കുകയും വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. ഉപഭോക്‌തൃ സംസ്ഥാനമായിരുന്നിട്ടും അധികം ബുദ്ധിമുട്ടില്ലാതെ തന്നെ കേരളം ലോക്ക് ഡൗണിനെ മറികടന്നെങ്കിലും അങ്ങനെ ആയിരുന്നില്ല രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇടതിങ്ങി പാർക്കുന്ന പ്രദേശങ്ങളിലൊന്നായ മുംബൈയിലെ ചേരികളിൽ താമസിക്കുന്ന, സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവരെ ആ അവസ്ഥ എങ്ങനെ ബാധിച്ചു എന്നതിൻറെ മനോഹരമായ അവതരണമാണ് ശ്രീ അരുൺ ആർ രചിച്ച ഇഷാംബരം എന്ന നോവൽ. പ്രതീക്ഷയുണർത്തുന്ന ഒരു എഴുത്തുകാരൻറെ ഉദയമാണ് ഇഷാംബരം എന്ന് പറയാം. അത്രയും മികച്ച രീതിയിൽ, മികച്ച കയ്യടക്കത്തോടെ ആ വിഷയത്തെ അരുൺ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കോവിഡ് കാലത്ത് നാം കേട്ട ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് അരുൺ ഈ കൃതി രചിച്ചിരിക്കുന്നത്. ഒരു പക്ഷെ ലോകശ്രദ്ധ ഇന്ത്യയിലേക്ക് ക്ഷണിക്കപ്പെടേണ്ട ഒരു വാർത്ത ആയിരുന്നത്. ദൗർഭാഗ്യവശാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ, ഒരു ചാനലിലെയും അന്തി ചർച്ചയ്ക്ക് പോലും വിഷയമാകാതെ പോകാനായിരുന്നു ആധുനികഭാരതം കണ്ട ഏറ്റവും വലിയ പലായനത്തിന്റെ വിധി. മങ്ങിയ പത്രത്താളുകളിൽ ഒതുങ്ങിപ്പോകാതെ ആയിരങ്ങളുടെ മനസിലേക്ക് ആ വേദനകളെ പകർന്നു നൽകിയ ശ്രീ അരുണിന് അഭിനന്ദനങ്ങൾ.

ഇഷാംബരം ഇഷാനിയുടെ കഥയാണ്. ഇഷാനിയാവട്ടെ വർത്തമാന ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിൻറെ പ്രതിനിധിയാണ്. തന്റേതല്ലാത്ത കാരണത്താൽ ജനിക്കപ്പെട്ട വംശത്താൽ വെറുക്കപ്പെട്ട, സ്ത്രീ ആയതിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടിവരുന്ന അധഃകൃതയായ ഒരു സ്ത്രീ. അവളുടെ മാനസിക വ്യാപാരങ്ങൾ നമ്മളെ പിടിച്ചിരുത്തി വായിപ്പിക്കും. ജീവിതത്തിൽ ഒരിക്കലും ആരാലും സ്നേഹിക്കപ്പെടാത്ത ഒരുവൾ. ഓരോ നിമിഷവും ജീവിതത്തെക്കുറിച്ച് പ്രതീക്ഷയുമായി ജീവിക്കുന്ന ഇഷാനിയിലൂടെ മുബൈ ചേരിയായ ധാരാവിയിലെ സ്ത്രീജീവിതം കൂടി നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. അവൾക്ക് കൂട്ടുള്ളതാകട്ടെ നോട്ടത്തിൽപ്പോലും സ്നേഹം പങ്കുവയ്ക്കാൻ അറിയാത്ത ദാസും, ഏതുനേരവും മലം നാറുന്ന ശുചീകരണ തൊഴിലാളി. ചുടലമുത്തുവിനെപ്പോലെ ആ സമുദായത്തിൽ ജനിച്ചുപോയതുകൊണ്ട് ആ തൊഴിലിലേക്ക് ഇറങ്ങേണ്ടിവരുന്ന ഹതഭാഗ്യവാൻ. നിത്യജീവിതത്തിനായി കഷ്ടപ്പെടുന്ന ആ പാവങ്ങളുടെ ഇടയിലേക്ക് കോവിഡ് മഹാമാരിയുടെ പേരിൽ ലോക്ക് ഡൌൺ അവതരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സിനിമയും പുസ്തകവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ അരുണിന്റെ ഇഷാംബരം വായിച്ചാൽ മതിയാകും. ഒരു സിനിമയിലെന്ന പോലെ ഉൾകണ്ണിൽ കാണാൻ സാധിക്കുമെന്നത് കൂടാതെ കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി നമ്മെ അവരുടെ ചിന്തകളിൽ പങ്കാളിയുമാക്കുന്ന വരികൾ. 

അവിടെനിന്നുമാണ് നോവലിൻറെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്. ഇന്ത്യയുടെ ഒരറ്റത്തുനിന്നും മറ്റൊരു വശത്തേക്കുള്ള പ്രയാണം. അധികാരികളുടെ കണ്ണിൽപ്പെടാതെ കിട്ടിയതുമായി ഒരു ജനത നടത്തുന്ന പലായനം. പ്രതീക്ഷയോടെ സ്വന്തം നാട് ഉപേക്ഷിച്ച് മുംബൈ എന്ന നഗരത്തിലെ ചേരിയിൽ കുടിയേറിയ ഒരു ജനത മഹാമാരിയുടെ നാളുകളിൽ ആ നഗരം തങ്ങളെ നിഷ്‌കരുണം കയ്യൊഴിയുന്നതുകണ്ട് പകച്ചു നിൽക്കുന്നതും അവസാനം മറ്റൊരു പ്രതീക്ഷയുമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതുമാണ് ആ പലായനം. മഹാമാരി മനുഷ്യരെ പേടിയോടെ കാണാൻ മനുഷ്യരെ പ്രേരിപ്പിച്ച നാളുകൾ ആയതിനാൽ അവരുടെ ദുരിതം കൂടി. 

അതിശക്തമായ ഒരു പ്രമേയമാണ് ശ്രീ അരുൺ തൻറെ ആദ്യ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. വർത്തമാനകാല ഇന്ത്യയുടെ പൊയ്‌മുഖം പൊളിച്ചെഴുതാൻ ഒരു യുവ എഴുത്തുകാരൻ മലയാളത്തിൽ നിന്നും ഉദിച്ചുയർന്നത് പ്രതീക്ഷകൾക്ക് വകവെക്കുന്നു. പച്ചയായ യാഥാർഥ്യങ്ങൾ അത് എത്ര നാറുന്നതാണെങ്കിലും തുറന്നെഴുതാൻ അരുണിന് ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.