Thursday, May 26, 2011

ഒരു കുളംവെട്ടു കഥ

കുട്ടിക്കാലത്ത് മധ്യവേനല്‍ അവധിക്കു സ്കൂള്‍ അടച്ചാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന രണ്ടു കാര്യങ്ങള്‍ ആയിരുന്നു വിഷുവും നാട്ടിലെ കുളംവെട്ടും. വിഷു എന്നാല്‍ ഒരു ഉത്സവം ആണെങ്കില്‍ കുളംവെട്ടു ഒരു ആഘോഷം തന്നെ ആണ്. നാട്ടിന്‍ പുറങ്ങളില്‍ അപ്രത്യക്ഷം ആയി കൊണ്ടിരിക്കുന്ന ആ കാര്‍ഷിക ആഘോഷം ഇപ്പോള്‍ അങ്ങനെ ഇല്ല എന്ന് തന്നെ പറയാം. കുളം ഉണ്ടെങ്കില്‍ അല്ലെ കുളം വെട്ടേണ്ട ആവശ്യം ഉള്ളൂ. തൊഴിലിന്റെയും അര്‍ഹിക്കുന്ന വേതനത്തിന്റെയും അഭാവം തൊഴിലാളികളെയും, തൊഴിലാളികളുടെ അഭാവം വീട്ടുകാരെയും കുളം വെട്ടില്‍ നിന്നും അകറ്റുന്നു. JCB യുടെ വരവോടെ കുളം കുഴിക്കുകയും മൂടുകയും ചെയ്യുന്നത് ഒരു മണിക്കൂറില്‍ കൂടുതല്‍ ഉള്ള ഒരു കാര്യമേ അല്ലാതായിരിക്കുന്നു. കഴിഞ്ഞ ദിവസം, വര്‍ഷങ്ങള്‍ കൂടി വീട്ടിലെ കുളം വെട്ടുകയുണ്ടായി. യാതൊരു യന്ത്ര സഹായവും കൂടാതെ തികച്ചും മനുഷ്യ പ്രയത്നത്തില്‍ മാത്രം നടന്ന അതിന്റെ ചില ചിത്രങ്ങള്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു.



അതിനു മുന്‍പ് ആലപ്പുഴയിലെ കുളങ്ങളെ കുറിച്ചും പ്രത്യേകിച്ച് തീര പ്രദേശങ്ങളില്‍ ഉള്ള നാട്ടുകാര്‍ക്ക് കുളങ്ങളും ആയുള്ള (ഉണ്ടായിരുന്ന) ബന്ധത്തെ പറ്റി ഒന്ന് പറയാം. കുളം എന്ന് പറയുമ്പോള്‍ മനസ്സില്‍ അമ്പല കുളങ്ങളും സിനിമകളില്‍ കാണാറുള്ള വള്ളുവനാടന്‍ കുളങ്ങളും ആയിരിക്കും പൊതുവേ മനസ്സില്‍ വരുന്നത്. അര ഏക്കറോളം വരുന്ന പടവുകള്‍ കെട്ടിയ, പച്ച നിറത്തിലെ ജലം നിറഞ്ഞ ആ കുളങ്ങളെ പറ്റി അല്ല ഞാന്‍ ഇവിടെ പറയുന്നത്. പണ്ടുകാലത്ത് തെങ്ങ് കൃഷി വ്യാപകം ആയിരുന്നപ്പോള്‍ കുടങ്ങള്‍ ഉപയോഗിച്ചുള്ള കൈ നന ആയിരുന്നു പൊതുവേ ഉപയോഗിച്ചിരുന്നത്. നന മഷീനുകള്‍ വരുന്നതിനു മുന്‍പുള്ള കാര്യം ആണ് . ഒരു ഏക്കര്‍ ഉള്ള സ്ഥലത്ത് മൂന്നോ നാലോ കുളങ്ങള്‍ ഓരോ അതിരിലും ആയി കാണും. മൂന്നു മുതല്‍ അഞ്ചു സെന്റു വരെ ആയിരിക്കും ഒരു കുളത്തിന്റെ വലുപ്പം.



കുളങ്ങളെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ "കുടിക്കുളം", "കുളികുളം", "ചകിരിക്കുളം" എന്നൊക്കെ തരം തിരിക്കാം. കാവുകളോട് ചേര്‍ന്ന് ഇതിലൊന്നിലും പെടാത്ത "സര്‍പ്പ കുളങ്ങളും" നാട്ടിന്‍ പുറങ്ങളില്‍ സാധാരണം ആണ്. കൈ നന പോയിട്ട് കുഴല്‍ കിണറുകള്‍ വന്നതോടെ കുളങ്ങളുടെ കഷ്ടകാലം ആരംഭിച്ചു. സ്ഥല വില സെന്റിന് ലക്ഷങ്ങള്‍ കടക്കുമ്പോള്‍ ആര്‍ക്കും മൂന്നോ നാലോ സെന്റു അങ്ങനെ "കുളം തോണ്ടാന്‍" വയ്യ. കുളങ്ങള്‍ മൂടാന്‍ തുടങ്ങിയതോടെ കുളങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. കുടി വെള്ളത്തിനായി കുളങ്ങളെ ആശ്രയിച്ചിരുന്നവര്‍ കിണറുകളിലേക്കും കുഴല്‍ കിണറുകളിലേക്കും പിന്നീട് പഞ്ചായത്ത് പൈപ്പുകളിലെക്കും മാറി. കുളത്തിലെ കുളി കുളി മുറികളുടെ നാല് ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി. കുറഞ്ഞ വിലക്ക് തമിഴ് നാടില്‍ നിന്നും കെട്ടു ചകിരി എത്തി തുടങ്ങിയതോടെ തൊണ്ട് ചീയിക്കള്‍, തൊണ്ട് തല്ലല്‍ തുടങ്ങിയ പരുപാടികളും ചകിരി കുളങ്ങലോടൊപ്പം മൂടപ്പെട്ടു. കുളങ്ങള്‍ ഇല്ലാതായതോടെ കുളത്തില്‍ കണ്ടു വന്നിരുന്ന വരാല്‍, കാരി തുടങ്ങിയ മീനുകളും കുറഞ്ഞു വരുന്നു.

പറയാന്‍ ആണേല്‍ കുളം വിശേഷങ്ങള്‍ ധാരാളം ഉണ്ട്. ആദ്യം കുറച്ചു കുളം വെട്ടു ചിത്രങ്ങള്‍ കാണാം.



ഇവനെ ആണ് നമുക്ക് റെഡി ആക്കേണ്ടത്






ആദ്യം കുളം തേകുന്ന വെള്ളം ഒഴുക്കാന്‍ സ്ഥലം കണ്ടെത്തണം. സമീപത്തെ തെങ്ങുകള്‍ക്ക് കോള്‍ ആയി.






ഇനി കുളത്തിലേക്ക്‌ ഇടിഞ്ഞു കിടക്കുന്ന മണ്ണ് വെട്ടി കയറ്റി തുടങ്ങാം. കുളം വെട്ടിലെ പ്രധാന ചടങ്ങാണിത്‌. കുളത്തിന് ഷേപ്പ് കിട്ടുന്നത് ഇപ്പോളാണ്.






ഇടവേളയില്‍ ഒരുമിച്ചൊരു കഞ്ഞി കുടി. കഞ്ഞിയും പയറും ചമ്മന്തിയും .






കഞ്ഞി കുടിയൊക്കെ കഴിഞ്ഞു ചെറിയ വിശ്രമവും കഴിഞ്ഞു പ്രധാന ചടങ്ങായ വെള്ളം തേകല്‍ തുടങ്ങുകയായി. വെള്ളം വീണു മണ്ണ് ഇടിയാതിരിക്കാന്‍ ആണ് പ്ലാസ്റ്റിക്‌ ഇടുന്നത്. വെള്ളം കൂടുതല്‍ ഉള്ളതിനാല്‍ രണ്ടു തേക്ക് പാട്ടകള്‍ ആണ് ഉപയോഗിച്ചത്. ഒരു തേക്ക്പാട്ടക്ക് രണ്ടു പേര്‍ വേണം. ആള്‍ക്കാര്‍ മാറി മാറി നില്‍ക്കും. കുളത്തിലെ വെള്ളം തൂമ്പ ഉപയോഗിച്ച് രണ്ടു പേര്‍ നന്നായി കലക്കി കൊടുക്കും. കുളത്തിലെ ചെളി അങ്ങനെ കരയില്‍ എത്തും.

















ഊണ് കഴിക്കാന്‍ നേരമായപ്പോള്‍ ഈ പരുവത്തില്‍ ആയി. പോയി വരുമ്പോള്‍ വെള്ളം വീണ്ടും നിറയതിരിക്കാന്‍ മോട്ടോര്‍ ഉപയോഗിക്കാം. ഇല്ലെങ്കില്‍ പണി ഇരട്ടിക്കും.



ബോണസ് ആയി ഇങ്ങനെ ചിലതും കിട്ടും.



അങ്ങനെ കുളം വെളുത്തു.



മേട ചൂടില്‍ കുളത്തില്‍ മുങ്ങിയുള്ള കുളി. അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. മെയ്‌ മാസം അവസാനം വെള്ളം ശരിക്കും പറ്റി കഴിഞ്ഞാണ് ഇപ്പ്രാവശ്യം കുളം വെട്ടിയത്. മഴ എത്തുന്നതോടെ കുളം നിറയും. അതില്‍ നീന്തി തുടിക്കുമ്പോള്‍ മനസും...

Thursday, February 10, 2011

കാമുകന്‍

കാമുകനായാല്‍ ഇങ്ങനെ വേണം............:)