Sunday, March 22, 2026

ആട് ട്രയോളജി - ഒരു താത്വിക അവലോകനം (Aadu 3 Movie review)

 ആട് ട്രയോളജി - ഒരു താത്വിക അവലോകനം 




സോഷ്യൽ മീഡിയ തുറന്നുകഴിഞ്ഞാൽ ആട് 3 സിനിമയെക്കുറിച്ചുള്ള റിവ്യൂ തട്ടിയിട്ട് നടക്കാൻ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. കൊള്ളാം, കൊള്ളില്ല തുടങ്ങിയ റിവ്യൂകൾ വായിച്ച് മടുത്തപ്പോൾ തീരുമാനിച്ചു ഒരെണ്ണം അങ്ങ് പെടച്ചേക്കാം. 

###സ്പോയിലർ അലർട്ട് ###

ആട് 3 യുടെ ട്രെയിലറുകളിൽ കണ്ടത് വെച്ച് ഊഹിക്കാവുന്നതിനപ്പുറം ഒന്നും ഈ റിവ്യൂവിൽ പറയാൻ സാധ്യതയില്ലെങ്കിലും എഴുതുന്ന ഫ്ലോയിൽ അണിയറപ്രവർത്തകർ പടം കാണാത്തവർ അറിയരുതെന്ന് ആഗ്രഹിക്കുന്ന എന്തെങ്കിലും ഇതിൽ ഉൾപ്പെട്ടുപോകുമോ എന്ന് എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല. റിലീസ് ആയിട്ട് ഇന്ന് 3 ദിവസമേ ആകുന്നുള്ളൂ. അതിനാൽ പടം കണ്ടവരും കാണാൻ ഉദ്ദേശമില്ലാത്തവരും വായിച്ചാൽ മതിയാകും. അടുത്ത് തിയേറ്ററിൽ കാണാൻ ഉദ്ദേശിക്കുന്നവർ വായിക്കുന്നത് സ്വന്തം റിസ്കിൽ മതി.

$$$ഡിസ്ക്ളൈമർ (Disclaimar)$$$

കണ്ട സിനിമകളെക്കുറിച്ച് നെഗറ്റിവ് അഭിപ്രായം ഉണ്ടായിട്ടുണ്ടെങ്കിലും അതിനായി ആദ്യ ദിവസങ്ങളിൽ റിവ്യൂ എഴുതി പറത്തി വിടുന്നതിനോട് ഒട്ടും യോജിപ്പില്ലാത്ത ആളാണ് ഞാൻ. സിനിമ എന്നത് കോടികൾ മുതൽ മുടക്കിയുള്ള ഒരു ബിസിനസ് എന്നതിനപ്പുറം ഒട്ടേറെ പ്രഗത്ഭരായുള്ള കലാകാരന്മാരുടെ മാസങ്ങൾ നീണ്ട കഷ്ടപ്പാടിന്റെ വിയർപ്പും പ്രതീക്ഷയുമാണ്. അത് 160 രൂപ മുടക്കി 3 മണിക്കൂർ ചിലവാക്കി എന്ന മൂരാച്ചി ന്യായത്തിന്റെ പുറത്ത് തൃണവത്ഗണിക്കുന്നത് നമ്മുടെ മുഖ്യന്റെ വാക്കുകളിൽ പറഞ്ഞാൽ ചെറ്റത്തരമാണ്. ഈ റിവ്യൂ വായിക്കുന്ന ആർക്കെങ്കിലും അതുകാരണം മാത്രം ഈ സിനിമ തിയേറ്ററിൽ പോയി കാണണ്ട എന്ന് തീരുമാനം എടുക്കേണ്ടി വന്നാൽ അതിനോട് അണിയറപ്രവർത്തകരോട് എന്റെ ആത്മാർത്ഥമായ ക്ഷമാപണം. ഞാൻ ഒരിക്കലും അത് ഉദ്ദേശിച്ചിട്ടില്ല, തന്നെയുമല്ല ആട് 4 റിലീസ് ആകുമ്പോൾ ആദ്യ ദിനങ്ങളിൽ തന്നെ തിയേറ്ററിൽ പോയി കാണുവാൻ കാത്തിരിക്കുന്നു. റിവ്യൂ എഴുതാനല്ല, അതിനുള്ള വകുപ്പ് നിങ്ങൾ ഈ സിനിമയിൽ ഇട്ടുവെച്ചിരിക്കുന്നത് കൊണ്ട് മാത്രം.

ഇനി നമുക്ക് റിവ്യൂവിലേക്ക് വരാം.

പടം മൂന്ന് കാലഘട്ടങ്ങളിലായാണ് പറയുന്നത്. ഭൂതം, ഭാവി, വർത്തമാനം. അതിനാൽ തന്നെ ഈ റിവ്യൂവും മൂന്ന് കാലഘട്ടങ്ങളിലായി പറയുന്നതായിരിക്കും ഉചിതം 

ഇമ്മിണി വല്യ ഭൂതം - AD 2015 ഫെബ്രുവരി 

ആട് ഒരു ഭീകരജീവിയല്ല എന്ന പേരിൽ ജയസൂര്യ നായകനായി ഒരു സിനിമ റിലീസ് ആകുന്നു. സംവിധാനം മിഥുൻ മാനുവൽ തോമസ്. പടം കണ്ട എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറെ ആളുകളെ ഭീകര ബിൽഡപ്പ് ഒക്കെ കൊടുത്ത് മ്യാരക ബിജിഎം ഒക്കെ ഇട്ട് ഇൻട്രൊഡ്യൂസ് ചെയ്യുന്നതാണ് പടത്തിന്റെ ഭൂരിഭാഗവും. വലിയ കഥയൊന്നും തോന്നിയില്ല. AD2000 ൽ ഇറങ്ങിയ ഹോളിവുഡ് പടം സ്‌നാച്ച് കോപ്പിയടിച്ചതാണെന്ന് മനസ്സിലായി. പിന്നീട് ഏഷ്യാനെറ്റ് മൂവീസിൽ ഒരിക്കൽകൂടി ആട് കണ്ടു. ചാനൽ മാറ്റാൻ തോന്നാത്ത രീതിയിലെ എന്തോ ഒരു ആകര്ഷണീയത. സംവിധായകൻ ഉദ്ദേശിച്ച കോമഡികൾ അപ്പോഴാണ് ശരിക്കും ക്ലിക്ക് ആയത്. വൻ ബിൽഡപ്പോടെ കെട്ടിയിറക്കിയ മണ്ടന്മാരായ കുറെ നായകർ. പിന്നീട് ഓരോ പ്രാവശ്യവും കാണുന്തോറും ആടിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. എന്റെ മാത്രം അവസ്ഥയല്ലെന്ന് പിന്നീട് വന്ന ട്രോളുകളിൽ നിന്നും റിവ്യൂകളിൽ നിന്നും മനസ്സിലായി. ആദ്യകാഴ്ചയിൽ ഫ്ലോപ്പ് ആയി ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉള്ള മലയാളത്തിലെ അപൂർവ്വമായ കൾട്ട് കോമഡി എന്റർടൈനർ ആയി ആട് മാറി.

ചെറ്യേ ഭൂതം - AD 2017 ഡിസംബർ 

ആടിനുണ്ടായ റിപ്പീറ്റ് വാല്യൂവിൽ നിന്നും യൂത്തിന്റെ ഇടയിലുണ്ടായ ജനപ്രീതിയുടെയും പിൻബലത്തിൽ ആട് 2 റിലീസ് ആകുന്നു. ട്രെയിലറുകൾ തന്നെ വൻ ഹിറ്റ്. നോട്ട് നിരോധനമൊക്കെ കോർത്തിണക്കി രസമുള്ളൊരു കഥ കൂടിയായതോടെ പടം സൂപ്പർഹിറ്റ്. യൂത്തും കുട്ടികളും ഒന്നടങ്കം ഷാജിപ്പാപ്പൻ ഫാൻസായി മാറുന്നു. ക്യാമ്പസുകളിൽ ഓണാഘോഷത്തിന് പയ്യന്മാർ പാപ്പന്റെ മുണ്ട് ഉടുത്ത് ഗ്രൂപ്പായി വരുന്നു. കൂട്ടത്തിൽ നടുവേദനയുള്ളവനും ടീം ലീഡർമാർക്കും ഷാജി പാപ്പാൻ എന്ന് പേര് വീഴുന്നു. കഥാപാത്രങ്ങളുടെ ബിജിഎമ്മുകൾ റിങ് ടോണുകൾ ആകുന്നു. ട്രോളുകളിൽ ആട് 2 മീമുകൾ നിറയുന്നു. 

വർത്തമാനം - 2026 മാർച്ച് 19

ആട് 2 കത്തിച്ചുവിട്ട വൻ പ്രതീക്ഷകളുടെ 8 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനിടയിലേക്ക് ആട് 3 റിലീസാകുന്നു. വൻ ഹിറ്റായ ആ രണ്ടാം ഭാഗം തന്നെയാണ് ആട് 3 യിലെ വില്ലൻ. കാരണം അന്ന് ക്ലിക്ക് ആയ എല്ലാ കോമഡികളും ഒരു മാറ്റവുമില്ലാതെ എട്ട് വർഷത്തിന് ശേഷം എടുത്ത് അലക്കിയിട്ടുണ്ട്. കണ്ടുകൊണ്ട് ട്രോളുകൾ പോലും മടുത്തിരിക്കുമ്പോഴാണ് അറക്കൽ അബു യഥാർത്ഥ നായകനുണ്ടാകുന്ന ഡയലോഗും ഡ്യൂഡ് എടാ സോമാ എന്ന ഡയലോഗുമായി അവതരിക്കുന്നത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നേടാവേ എന്ന ഡയലോഗ് പാപ്പനും എടുത്ത് വീശുന്നുണ്ട്. സത്യത്തിൽ മിഥുൻ മാനുവലെന്ന സംവിധായകനോടാണ് ആ ഡയലോഗ് ചോദിക്കേണ്ടത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നേടാവേ. ആളുകളെ ഇക്കിളിയിട്ട് ചിരിപ്പിക്കാൻ ഇറക്കിവിട്ട ധർമ്മജൻ ആണെങ്കിൽ കട്ട വെറുപ്പീര്. പിന്നുള്ള ആശ്വാസം ഡ്യൂഡ് ആയി രണ്ടാം എൻട്രി നടത്തുന്ന വിനായകനും സുധീർ കരമനയുമാണ്. ആട് 3 യുടേതായി എനിക്ക് തോന്നിയത്, ചിരിപ്പിച്ചത് അത് രണ്ട് കാര്യങ്ങളാണ്. അവസാനം ആയപ്പോൾ പടം അൽപ്പം ത്രില്ലിംഗ് ആയി. അപ്പോൾ ദാണ്ടെ പേര് എഴുതി കാണിച്ചിട്ട് പറയുന്നു അടുത്ത ഭാഗത്തിൽ കണ്ടാൽ മതിയെന്ന്. ഇനി കട്ടപ്പ മാമൻ ബാഹുബലിയെ കുത്തിയത് എന്തിനാണെന്ന് അറിയാൻ കാത്തിരുന്നത് പോലെ ഇവന്മാർ ഇത് എങ്ങനെ തീർക്കുമെന്നറിയാനുള്ള കാത്തിരുപ്പ്.

ഭാവി 

എന്താകുമോ എന്തോ??എന്തായാലും അതോടെ ഈ പരിപാടി മതിയാക്കുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്. കോമഡി ഒരുക്കുമ്പോൾ ഒരുകാര്യം ഓർത്താൽ നന്ന്. കുന്തിരിക്കം ഇഷ്ടമാണെന്ന് കരുതി അത് മൂട്ടിൽ കൂട്ടിയിട്ട് കത്തിക്കരുത്. പഴയ കോമഡികളെ ട്രോളന്മാർക്ക് വിട്ടുകൊടുത്തിട്ട് പുതിയ മീമുകൾക്ക് അവസരം ഒരുക്കിത്തരൂ. ഒരു ട്രോളന്റെ പരിവേദനമായി കണക്കാക്കിയാൽ മതി 

©അനൂപ് സുനന്ദൻ

Monday, March 16, 2026

വായനാനുഭവം - ആത്രേയകം - ആർ. രാജശ്രീ (Book Review - Athreyakam by R Rajasree)

വായനാനുഭവം - ആത്രേയകം - ആർ. രാജശ്രീ 



2025 ൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു കൃതിയെന്ന നിലയിൽ ഞാൻ വളരെ ആകാംക്ഷയോടെ തേടിച്ചെന്നു വായിച്ച ഒരു പുസ്തകമാണ് ശ്രീമതി ആർ രാജശ്രീയുടെ ആത്രേയകം. 2021 ൽ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് നേടിയ രാജശ്രീയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലാണ് ആത്രേയകം. ഒരു വായനക്കാരൻ എന്ന നിലയിൽ നോവൽ ഒട്ടുമെന്നെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല പലപ്പോഴും ആശ്‌ചര്യപ്പെടുത്തുകയും ചെയ്തു. പക്ഷെ വ്യക്തിപരമായി എനിക്ക് തോന്നിയ ചില വിയോജിപ്പുകൾ ഉണ്ടായതിനാൽ സമ്മിശ്രമായ ഒരു വികാരത്തോടെയാണ് നോവൽ വായന പൂർത്തിയാക്കിയത്.


അമർ ചിത്രകഥകളിലൂടെ വന്ന മഹാഭാരതം വായിച്ചുകൊണ്ടാണ് വായനയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയത്. പിന്നീട് മാലിഭാരതവും സാക്ഷാൽ മഹാഭാരതവും അത്ഭുതത്തോടെയാണ് വായിച്ചു തീർത്തത്. കുട്ടിക്കാലത്തെ നിഷ്കളങ്കവും വിശ്വാസവുമൊക്കെയായി ഓരോ തവണയും ആ ഇതിഹാസത്തെക്കുറിച്ച് വിവരണാതീതമായ ഒരു ആരാധന തോന്നിയിരുന്നു. പിന്നീട് മനസ്സിലെ നിഷ്കളങ്കമൊക്കെ വറ്റിത്തീർന്നപ്പോൾ മഹാഭാരതത്തിലെ പലതിനോടും ചെറുതല്ലാത്ത സംശയങ്ങളും ചോദ്യങ്ങളും ഉയർന്നുവന്നു. മഹാഭാരതത്തിന്റെ കേന്ദ്രമായി വർണ്ണിച്ചിരിക്കുന്ന കുരുവംശത്തിന്റെ ധാർമ്മികതയെക്കുറിച്ചായിരുന്നു കൂടുതലും ചോദ്യങ്ങൾ. ഏജ്‌ജാതി കുടുംബം? അച്ഛനോടുള്ള സ്നേഹം/കർത്തവ്യബോധവുമായി കല്യാണം കഴിക്കാതെ ബ്രഹ്മചാരിയായി ജീവിക്കുന്ന പിതാമഹൻ. വംശം നിലനിർത്താൻ മകന്റെ ഭാര്യമാരെ വിവാഹത്തിന് മുൻപുണ്ടായിരുന്ന രഹസ്യപുത്രന് കാഴ്ചവെക്കുന്ന ഒരമ്മ, മഹാമുനിയായ ആ മകനെ പറ്റിക്കാൻ ഇരുട്ടത്ത് ദാസിയെ കിടപ്പറയിലേക്ക് അയക്കുന്ന മരുമകൾ, ഇത് കഴിഞ്ഞുണ്ടാകുന്ന തലമുറയാകട്ടെ പാണ്ഡവർ എന്ന പാണ്ഡു പുത്രർ. പാണ്ഡുവിന് ഈ മക്കളുമായി യാതൊരു ബന്ധവുമില്ല. മത്സരത്തിൽ ജയിച്ചുനേടിയ രാജകുമാരിയെ മക്കൾ അഞ്ചുപേരും കൂടി വിവാഹം കഴിക്കുവാൻ നിർദ്ദേശിക്കുന്ന മറ്റൊരമ്മ. ഇന്നത്തെ കലികാലമല്ലല്ലോ അന്നത്തെ ദ്വാപരയുഗം. ഇന്ന് നമ്മൾ ചിന്തിക്കുന്ന പോലെ ദുഷ് ചിന്തകൾ ഇല്ലാത്ത ധർമ്മയുഗം ആയതിനാൽ ഇതൊക്കെ നടക്കുമായിരിക്കും എന്ന് വിശ്വസിച്ച് സമാധാനിച്ചിരിക്കുമ്പോഴാണ് ആത്രേയകം വായിക്കുന്നത്.


മഹാഭാരതത്തെ മറ്റൊരു വീക്ഷണത്തിലൂടെ കാണുന്നതാണ് നോവലിന്റെ പ്രതിപാദ്യ വിഷയം. (ഭീമന്റെ കണ്ണിലൂടെ എം.ടി രണ്ടാമൂഴത്തിൽ പറഞ്ഞതിന്റെ വേറൊരു വേർഷൻ). നേരത്തെ എനിക്ക്  സംശയങ്ങൾ എന്റെ മാത്രം സംശയങ്ങളല്ലയെന്ന് നോവൽ വായിച്ചപ്പോൾ മനസ്സിലായി. എന്താണ്? എവിടെയാണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത്തിരി സമയമെടുത്തു. അമിഷ് എഴുതുന്ന പുരാണനോവലുകളെ പലപ്പോഴും ഓർമ്മിപ്പിച്ചെങ്കിലും വാക്കുകളിൽ സ്വന്തമായ ഒരു വ്യക്തിത്വം ആത്രേയകത്തിനുണ്ട്. വിശ്വസനീയമായ രീതിയിൽ അഗാധമായ പഠനങ്ങളുടെ പിൻബലത്തിൽ പറയുന്ന കഥ പലപ്പോഴും നമ്മെ ആശ്‌ചര്യപ്പെടുത്തും. മഹാഭാരതത്തിൽ കുരു രാജവംശത്തിന്റെ തലസ്ഥാനമായ ഹസ്തിനപുരിക്കും പാഞ്ചാലത്തിനും ഇടയിലുള്ള ഒരു ഗ്രാമമാണ് ആത്രേയകം. കഥയെക്കുറിച്ച് ഞാൻ വിശദമാക്കുന്നില്ല. മഹാഭാരതം കഥ തന്നെ. അത് വേറൊരു കണ്ണിലൂടെ അവതരിപ്പിക്കുന്നുവെന്ന് മാത്രം. കലികാലത്തിൽ നടക്കുന്ന ഒരു മഹാഭാരതം. അല്ലെങ്കിൽ കലികാലത്തിൽ മനുഷ്യർ എങ്ങനെ പെരുമാറുമോ അതുപോലെ പെരുമാറുന്ന മഹാഭാരതം കഥാപാത്രങ്ങൾ. 


വ്യക്തിപരമായ ചില വിയോജിപ്പുകൾ  എനിക്കുണ്ടെന്ന് പറഞ്ഞല്ലോ.  മഹാഭാരതത്തിൽ നായകസ്ഥാനത്തുള്ള എല്ലാത്തിനെയും പ്രതിനായകസ്ഥാനത്ത് കൊണ്ടുവരാൻ മനഃപൂർവ്വം ശ്രമിച്ചത് പോലെ തോന്നി. ആണത്തമില്ലാത്ത ഭീഷ്മർ, ലോക തോൽവി അർജുനൻ, തുടങ്ങി എല്ലാം നെഗറ്റിവ് അടിക്കാൻ ശ്രമിച്ചത് ഏച്ചുകെട്ടൽ പോലെ തോന്നി. 


എന്തായാലും 2024 ജൂണിൽ മാതൃഭൂമി പുറത്തിറക്കിയ നോവലിന്റെ 2025 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച 33 ആമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. അതിൽ നിന്നും നോവലിന്റെ സ്വീകാര്യത വ്യക്തമാണ്. 391 പേജുകളുള്ള ഈ വലിയ നോവലിന്റെ വില 450 രൂപയായിരുന്നു. 


തികച്ചും വ്യക്തിപരമായി ഞാൻ പറഞ്ഞ വിയോജിപ്പുകൾ മാറ്റിനിർത്തിയാൽ മികച്ചൊരു വായനാനുഭവം തന്നെയായിരുന്നു. ആത്രേയകം 

Monday, January 26, 2026

വായനാനുഭവം - തപോമയിയുടെ അച്ഛൻ - ഇ സന്തോഷ് കുമാർ (Book Review : Thapomayiyude Achan by E Santhosh Kumar)

വായനാനുഭവം - തപോമയിയുടെ അച്ഛൻ - ഇ സന്തോഷ് കുമാർ 



2026 ൽ ആദ്യമായി വായിച്ചുതീർത്ത പുസ്തകമാണ് ഇ സന്തോഷ് കുമാർ എഴുതിയ "തപോമയിയുടെ അച്ഛൻ". 2025 ലെ വയലാർ അവാർഡ് നേടിയ കൃതി എന്ന രീതിയിലാണ് ഈ നോവൽ ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോൾ മുതൽ കേട്ടുവന്ന പോസിറ്റീവ് ഫീഡ്ബാക്കുകൾ എത്രയും പെട്ടെന്ന് ആ പുസ്തകത്തിലേക്ക് എന്നെ എത്തിച്ചു. 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ നോവലിന്റെ 2025 ൽ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പതിമൂന്നാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത്. 333 പേജുകളുള്ള നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്ക്സ് ആണ്. 399 രൂപയായിരുന്നു വില.


സൂക്ഷ്മമായ എഴുത്താണ് ശ്രീ സന്തോഷ് കുമാറിന്റേത്. നോവൽ വായിച്ചുതുടങ്ങിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് അതായിരുന്നു. മികച്ച ഒരു രചന. കാമ്പുള്ള, വായനക്കാരനെ പിടിച്ചിരുത്തുന്ന കഥ, ശ്രദ്ധയോടെ മെനഞ്ഞെടുത്ത, ധാരാളം തയ്യാറെടുപ്പുകൾ നടത്തി മിനുക്കിയെടുത്ത കഥാ പശ്ചാത്തലം. ഓരോ താളിലും അവശേഷിപ്പിക്കുന്ന സസ്പെൻസ്. ഒരു ത്രില്ലർ ഗണത്തിൽ അല്ലാതിരുന്നിട്ടും ആദ്യാവസാനം വായനക്കാരനിൽ ഒരു ആകാംക്ഷ നിലനിർത്താൻ നോവലിസ്റ്റിനായിട്ടുണ്ട്. പ്രത്യേക അഭിനന്ദനങ്ങൾ. മനസ്സിനെ ആർദ്രമാക്കുന്ന കുറച്ചു കഥാപാത്രങ്ങൾ, സ്നേഹം, ദുരൂഹമായ മനുഷ്യജീവിതം. ഇനിയുള്ള കുറച്ചുനാളുകൾ ആ വൃദ്ധൻ, തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ എന്നിൽ നിറഞ്ഞുനിൽക്കുമെന്ന് തീർച്ച. സമീപകാല രചനകളിൽ അപൂർവ്വമായി ലഭിക്കുന്ന മികച്ചൊരു കഥാപാത്രസൃഷ്ടിയാണ് ഗോപാൽ ബറുവ. 


മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു കഥാപശ്ചാത്തലമാണ് അഭയാർത്ഥികളുടെ ജീവിതം. കൊൽക്കത്ത, അഭയാർത്ഥികൾ ഒക്കെ കണ്ടപ്പോൾ ഒരു ബുദ്ധിജീവി നോവലായിരിക്കുമോ എന്ന് ഒരുമാത്ര ശങ്കിച്ചെങ്കിലും ആ ഒരു ലെവലിലേക്ക് പോയി വെറുപ്പിക്കാതെ നോവലിസ്റ്റ് കഥ അവതരിപ്പിച്ചു. ദില്ലിയിലെ അഭയാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകനായ തപോമയി ബറുവ കഥാകാരനെ കണ്ടുമുട്ടുന്നതാണ് പശ്ചാത്തലം. തപോമയിയുടെ അച്ഛന് ഗൂഢലിപികളിൽ വൈദഗ്ധ്യം ഉണ്ടെന്ന അറിവിൽ നിന്നും ആ വിഷയത്തിൽ താൽപ്പരകക്ഷിയായ കഥാകാരൻ അച്ഛനുമായി പരിചയപ്പെടുന്നു. പിന്നീട് അദ്ദേഹത്തിന്റെ - ഗോപാൽ ബറുവയുടെ ജീവിതമാണ് നോവലിൽ നിറയുന്നത്. നല്ല രീതിയിൽ, നല്ലൊരു കഥ, ഗൂഢലിപികളും, അഭയാർത്ഥികളുടെ പ്രശ്നങ്ങളുമൊക്കെ ഇടയ്ക്ക് കടന്നുവരുന്നുണ്ടെങ്കിലും ഗോപാൽ ദായുടെ ജീവിതത്തിൽ തന്നെയാണ് കഥയുടെ മൂലതന്തു. 


ബ്ലോക്ക് ബസ്റ്റർ സിനിമപോലെയല്ല തപോമയിയുടെ അച്ഛൻ എന്ന നോവൽ. നോവലിന് മാത്രം പകർന്നുനൽകാൻ സാധിക്കുന്ന മനോഹരമായ ഒരു ചിത്രീകരണമുണ്ട്. സമീപകാലത്ത്, പ്രത്യേകിച്ചും പുതിയ എഴുത്തുകാരിൽ നിന്നും ലഭിക്കാത്ത ഒരു അനുഭവമാണത്. അത് എനിക്ക് ഈ നോവലിൽ ആസ്വദിക്കാൻ പറ്റി. നിങ്ങൾ ഒരു വായനാപ്രേമിയാണെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നോവൽ.  

Thursday, December 4, 2025

വായനാനുഭവം - ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി - ടി.ഡി രാമകൃഷ്ണൻ (Book Review - Aaru Viralukalulla Unniyeshuvinte Palli by T D Ramakrushnan)

വായനാനുഭവം - ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി - ടി.ഡി രാമകൃഷ്ണൻ 



സുഗന്ധി ആണ്ടാൾ ദേവനായകി, ഫ്രാൻസിസ് ഇട്ടിക്കോര എന്നീ നോവലുകളുടെ രചയിതാവായ ശ്രീ ടി.ഡി രാമകൃഷ്ണൻ എഴുതിയ ആദ്യ കഥാ സമാഹാരമാണ് "ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി". ഏഴ് കഥകളുള്ള ചെറിയൊരു പുസ്തകം. വായനക്കാരനെ പിടിച്ചിരുത്തുന്ന, വ്യത്യസ്തങ്ങളായ പ്രമേയങ്ങളാൽ ശ്രദ്ധ നേടിയ നാല് നോവലുകളുടെ കർത്താവായ താൻ ആദ്യമായിട്ടാണ് കഥകൾ എഴുതാൻ ശ്രമിക്കുന്നതെന്ന് കഥാകൃത്ത് ആദ്യമേ പറഞ്ഞിട്ടുണ്ട്. 


സത്യത്തിൽ കഥകൾ എന്ന് വിളിക്കാൻ പറ്റുമോ എന്നറിയില്ല. കഥാകൃത്ത് നേരിട്ട് അനുഭവിച്ച അല്ലെങ്കിൽ അറിഞ്ഞ കുറച്ച് അനുഭവങ്ങൾ. ഹൃദ്യമായ രീതിയിൽ അവയെ വിവരിച്ചിരിക്കുന്നു. എനിക്ക് സത്യത്തിൽ കഥകളേക്കാൾ ആകർഷകമായി തോന്നിയത് അവസാനം കഥയും കാലവും എന്ന പേരിൽ ഓരോ കഥയും ജനിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് കഥാകൃത്ത് വിവരിക്കുന്നതാണ്. കഥകളിലെ യാഥാർഥ്യവും ഭാവനയും എന്നതിനെക്കുറിച്ച് ടി പത്മനാഭനെയും സി വി ശ്രീരാമനെയും ഉദ്ധരിച്ച് അദ്ദേഹം വിശദീകരിക്കുന്നത് മുന്നിൽ വായിച്ച കഥകളുടെ പശ്ചാത്തലത്തിൽ എളുപ്പത്തിൽ വായനക്കാരന് ഗ്രഹിക്കുവാൻ സാധിക്കുന്നതാണ്. 


സുഗന്ധിയുടെയും ഇട്ടിക്കോരയുടെയും രചയിതാവിൽ നിന്നും ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ കഥ പ്രതീക്ഷിച്ച് പുസ്തകം വാങ്ങിക്കുന്നവർ ഒരു പക്ഷെ നിരാശരായേക്കാം. പക്ഷെ ടി ഡി രാമകൃഷ്ണൻ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുന്നയാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ അനുഭവകഥകളും ഇഷ്ടമാകും. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 96 പേജുകളുള്ള പുസ്തകത്തിന്റെ വില 160 രൂപ. 2025 ജൂൺ മാസത്തിൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ 2025 ആഗസ്റ്റിൽ ഇറങ്ങിയ മൂന്നാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 

Thursday, November 27, 2025

വിലായത്ത് ബുദ്ധ - പുസ്തകവും സിനിമയും (Review - Vilayath Budha)

വിലായത്ത് ബുദ്ധ - പുസ്തകവും സിനിമയും   




കഴിഞ്ഞ ദിവസം തിയേറ്ററിൽ പോയി ആസ്വദിച്ച് കണ്ട സിനിമയാണ് പൃഥ്വിരാജ് അഭിനയിച്ച, ജയൻ നമ്പ്യാർ സംവിധാനം നിർവഹിച്ച "വിലായത്ത് ബുദ്ധ". ജി.ആർ ഇന്ദുഗോപൻ എഴുതിയ "വിലായത്ത് ബുദ്ധ" എന്ന നോവൽ സിനിമയാക്കപ്പെടുന്നു എന്ന് കേട്ടപ്പോൾ തന്നെ അത് തിയേറ്ററിൽ കാണണം എന്ന് തീരുമാനിച്ചിരുന്നതാണ്. നോവലിനോട് നൂറുശതമാനം നീതി പുലർത്തിയതായി സിനിമ കണ്ടപ്പോൾ തോന്നി. പക്ഷെ സോഷ്യൽ മീഡിയയിലുടനീളം ഈ സിനിമയ്‌ക്കെതിരെ ഭയങ്കര ഹേറ്റ് ക്യാമ്പയിൻ നടക്കുന്നതായി തോന്നി. റിവ്യൂകൾ വായിച്ചാൽ ഒരുത്തനും തിയേറ്ററിന്റെ പരിസരത്ത് പോലും പോകാൻ തോന്നില്ല. നായകനായ പൃഥ്വിരാജ് ആണ് മിക്കവരുടെയും ഇര. ചിലർ സിനിമയുടെ കഥയിലെ പോരായ്മകൾ വരെ വിളമ്പിയിരിക്കുന്നു. ലൂസിഫർ കണ്ട് ത്രില്ലടിച്ച് എംപുരാൻ ആദ്യ ദിവസം തന്നെ കയറി നിരാശനായ എനിക്ക് വിലായത്ത് ബുദ്ധ നന്നായി ഇഷ്ടപ്പെട്ടു. കൂടെ ഇറങ്ങിയ "എക്കൊ" കയറി കത്തിയതിനാലും കൂടി ആവണം തിയേറ്ററുകളിൽ അർഹിക്കുന്നൊരു പരിഗണന പടത്തിന് കിട്ടുന്നില്ല. എന്തായാലും നമുക്ക് സിനിമയിലേക്കും അതിന് കാരണമായ നോവലിലേക്കും ഒന്ന് കണ്ണോടിക്കാം.

 

നമ്മുടെ ചുറ്റുപാട് നിന്നും ഞെട്ടിക്കുന്ന ത്രെഡുകൾ കണ്ടെത്താൻ പ്രത്യേക കഴിവുള്ള നോവലിസ്റ്റാണ് ശ്രീ ജി ആർ ഇന്ദുഗോപൻ. ഒരു സിനിമ ആസ്വദിക്കുന്നത് പോലെ ഒറ്റയിരുപ്പിൽ അദ്ദേഹത്തിന്റെ നോവലുകൾ വായിച്ച് തീർക്കാൻ സാധിക്കും. ഇരുന്നൂറിൽ താഴെ പേജുകളെ മിക്കവാറും നോവലുകൾക്ക് കാണൂ. അതിൽത്തന്നെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥ ഒരു തെക്കൻ തല്ലുകേസ് എന്നപേരിലും നാലഞ്ച് ചെറുപ്പക്കാർ എന്ന നോവൽ പൊന്മാൻ എന്ന പേരിലും സിനിമകളായി. വിലായത്ത് ബുദ്ധ എന്ന നോവൽ വായിച്ച സംവിധായകൻ സച്ചി ആ നോവൽ സിനിമയാക്കുവാൻ ആഗ്രഹിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തമായതും അവസാനത്തേതുമായ സിനിമ അയ്യപ്പനും കോശിയും പോലെ കരുത്തരായ രണ്ട് നായക കഥാപാത്രങ്ങൾ തമ്മിലുള്ള ക്ലാഷ് ആണ് വിലായത്ത് ബുദ്ധയുടെയും കഥ. നോവലിസ്റ്റ് ഒരിക്കൽ പരിചയപ്പെട്ട കുറച്ച് ചന്ദന മോഷ്ടാക്കൾ പങ്കുവെച്ച അനുഭവങ്ങളിൽ നിന്നാണ് ഈ കഥ ഉരുത്തിരിഞ്ഞു വന്നതെന്ന് അദ്ദേഹം ഒരിക്കൽ എഴുതിയിട്ടുണ്ട്. കേരളത്തിൽ ചന്ദനമരങ്ങൾ വളരുന്ന മറയൂരാണ് കഥാ പശ്ചാത്തലം. നാട്ടിലെ പ്രമാണിയും മുൻ അധ്യാപകനും വിഭാര്യനും സർവ്വോപരി രാഷ്ട്രീയക്കാരനും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ ഭാസ്കരൻമാഷിനെ ചുറ്റിപ്പറ്റിയാണ് നോവൽ വളരുന്നത്. ചെയ്യാത്ത തെറ്റ് കാരണം പതിഞ്ഞ ചീത്തപ്പേര് തന്റെ മരണത്തിലൂടെ മാറ്റണം എന്ന് തീരുമാനിച്ച ഭാസ്കരൻ മാഷ് അതിനായി കരുതി വെച്ചത് പറമ്പിൽ വളരുന്ന ചന്ദനമരമാണ്. അദ്ദേഹത്തിന്റെ മുന്നിലേക്ക് ചന്ദനമോഷ്ടാവായ മുൻ ശിഷ്യൻ എത്തുന്നതോടെ നോവൽ മുറുകുന്നു. ചന്ദനമരം സൂക്ഷിക്കാൻ ഗുരുവിന് ഉള്ളതുപോലെ മോഷ്ടിക്കാൻ ശിഷ്യനായ മോഹനനും തന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു. 120 ഓളം പേജുകൾ മാത്രമുള്ള (അതിൽ തന്നെ പല പേജുകളും ചിത്രങ്ങൾ അപഹരിച്ചിരിക്കുന്നു) നോവൽ വായിച്ചു തുടങ്ങിയാൽ ഒരു സിനിമ കാണുന്നത് പോലെ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കാൻ സാധിക്കും. 


അത്തരം ഒരു നോവൽ സിനിമയാക്കുമ്പോൾ ഒട്ടേറെ പരിമിതികളുണ്ട്. ഏറ്റവും പ്രധാനം മൂലകഥയ്ക്ക് മാറ്റം സംഭവിക്കരുതെന്നതാണ്. തികഞ്ഞ ശ്രദ്ധയോടെ സംവിധായകൻ ജയൻ നമ്പ്യാർ അതിൽ വിജയിച്ചിട്ടുണ്ട്. അതിനാൽ തന്നെ കഥയെക്കുറിച്ച് ഒന്നും പറയാനില്ല. പിന്നീടുള്ളത് സിനിമയാക്കിയപ്പോൾ ഉണ്ടായ കൂട്ടിച്ചേർക്കലുകളാണ്. നോവൽ പ്രധാനമായും ഭാസ്കരൻ മാഷേ കേന്ദ്രീകരിച്ചപ്പോൾ സിനിമയിലെ നായകൻ മോഹനൻ അഥവാ ഡബിൾ മോഹനനായി വേഷമിട്ട പൃഥ്വിരാജ് ആയി. പക്ഷെ ഭാസ്‌ക്കരൻ മാഷായി വന്ന ഷമ്മി തിലകൻ ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസിലൂടെ അദ്ദേഹം ഭാസ്കരൻ മാഷിനെ പിടിച്ചുയർത്തി. സെക്കന്റ് ഹാഫിൽ പലപ്പോഴും നമുക്ക് സാക്ഷാൽ തിലകൻ ചേട്ടനെ ഓർമ്മ വരും. നായകന് ഹീറോയിസം കാണിക്കാൻ കുറച്ച് സ്റ്റണ്ടും പാട്ടും മലകയറ്റവും ഒക്കെ വന്നപ്പോൾ പടം മൂന്ന് മണിക്കൂർ അടുത്ത് എത്തി. ആ ദൈർഘ്യവും പടത്തെ പിന്നോക്കം വലിച്ചു. എടുത്തുപറയേണ്ട മറ്റൊരു പെർഫോമൻസ് ആയിരുന്നു നായികയായി എത്തിയ പ്രിയംവദയുടേത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. മറയൂരിന്റെ മനോഹാരിതയും ഓരോ സ്ക്രീനിലും ആസ്വദിക്കാം.  എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണുന്നത് പോലെ പൃഥ്വിരാജിന്റെ ഏറ്റവും മോശം പടം എന്നൊക്കെ ഈ സിനിമയെ കുറിച്ച് പറയുന്നത് കഷ്ടമാണ്. നല്ലൊരു തിയേറ്റർ  ആസ്വാദനം ഈ സിനിമ അർഹിക്കുന്നുണ്ട്.