Saturday, June 13, 2026

കൊട്ടിയൂർ അമ്പലദർശനം - ഞാൻ അറിഞ്ഞതും പോകുന്നവർ അറിയേണ്ടതും

കൊട്ടിയൂർ അമ്പലദർശനം - ഞാൻ അറിഞ്ഞതും പോകുന്നവർ അറിയേണ്ടതും 


പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് കൂടെ ജോലിചെയ്തിരുന്ന കണ്ണൂർകാരൻ കൂട്ടുകാരനിൽ നിന്നാണ് കൊട്ടിയൂർ അമ്പലത്തെയും അവിടുത്തെ വൈശാഖ മഹോത്സവത്തെയും കുറിച്ച്  ആദ്യമായി കേൾക്കുന്നത്. കാനനഭംഗിയിൽ മലനിരകൾക്ക് നടുവിൽ ഓലമേഞ്ഞ യാഗശാലകളും മഴയിൽ നനഞ്ഞീറനായി പുഴവെള്ളത്തിൽ നീന്തി വലംവെക്കുന്ന ഭക്തജനങ്ങളും അന്ന് മനസ്സിൽ പതിഞ്ഞു. പിന്നീട് വർഷങ്ങൾ കഴിയുന്തോറും ആ ക്ഷേത്രത്തെയും ഉത്സവത്തെയും പറ്റി കേൾക്കുന്നത് പതിവായി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വൈശാഖ മഹോത്സവനാളിൽ സോഷ്യൽ മീഡിയകളിൽ കൊട്ടിയൂർ മഹോത്സവത്തിന്റെ വിശേഷങ്ങൾ ധാരാളമായി വന്നു തുടങ്ങി. ഇക്കുറി വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് ആലപ്പുഴ KSRTC ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് ഉണ്ടെന്നറിഞ്ഞപ്പോൾ ഇക്കുറി ഒന്ന് പോയാലോ എന്നൊരാലോചന മനസ്സിലുദിച്ചു. ജൂൺ 13,14 ദിവസങ്ങളിലായാണ് സർവീസ്. തിരിച്ചും മറിച്ചും ആലോചിച്ച് അവസാനം സീറ്റ് ബുക്ക് ചെയ്യാനായി വിളിച്ചപ്പോഴേക്കും സീറ്റ് മുഴുവൻ ബുക്കിങ് ആയെന്ന് മറുപടി. എന്തായാലും പോകാമെന്ന് മനസ്സിനെ കൊതിപ്പിച്ചു, അതിനാൽ അടുത്ത വഴികൾ തേടി. ആ വിശേഷങ്ങളാണ് ഇക്കുറി.

ചിത്രത്തിന് കടപ്പാട് ഫേസ് ബുക്ക് 


ആദ്യം നമുക്ക് കൊട്ടിയൂർ ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ വൈശാഖ മഹോത്സവത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നോക്കാം. ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ് കൊട്ടിയൂർ. പുരാണങ്ങളിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ദക്ഷയാഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. ബ്രഹ്‌മാവിന്റെ പുത്രനും പ്രജാപതിയുമായ ദക്ഷൻ ഒരു യാഗം നടത്തി. ദേവകളെ മുഴുവൻ ക്ഷണിച്ചെങ്കിലും ജാമാതാവായ ശിവനെയും പുത്രിയായ സതിയെയും മനഃപൂർവ്വം അവഗണിച്ചു. സ്വന്തം അച്ഛൻ നടത്തുന്ന യാഗമായതിനാൽ അതിൽ പങ്കെടുക്കണമെന്ന് സതീദേവി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ "നീ അച്ഛന്റെ പ്രിയപ്പെട്ട മോളായിരുന്നെങ്കിലും എന്റെ ഭാര്യ ആയതിനാൽ അച്ഛൻ നിന്നെ അപമാനിക്കും. ബന്ധുജനങ്ങളിൽ നിന്നുള്ള അപമാനത്തേക്കാൾ അഭികാമ്യമാണ് ശത്രുക്കളിൽ നിന്നുള്ള പീഡനം" എന്നുപറഞ്ഞ് നിരുത്സാഹപ്പെടുത്തി. പക്ഷെ സ്വന്തം ഗൃഹത്തിലേക്ക് പോകാൻ ആരും ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സതീദേവി യാഗത്തിന് പോയി. അവിടെ എല്ലാ ദേവകൾക്കും യാഗവിഹിതം മാറ്റിവെച്ചിട്ടും ത്രിമൂർത്തികളിൽ ഒരാളായ പരമശിവന് വിഹിതം നൽകിയിട്ടില്ലെന്ന് കണ്ട സതീദേവി കോപിഷ്ഠയായി യാഗാഗ്നിയിൽ ദേഹത്യാഗം ചെയ്തു. ഇതറിഞ്ഞ ശിവൻ കോപാകുലനായി വീരഭദ്രനെയും മറ്റ് ശിവഗണങ്ങളെയും സൃഷ്ടിച്ച് യാഗം മുടക്കുവാനായി അയച്ചു. വീരഭദ്രനും പരിവാരങ്ങളും യാഗശാല തകർക്കുകയും ദക്ഷന്റെ തലയറുക്കുകയും ചെയ്തു. മുടങ്ങിയ യാഗം പൂർത്തിയാക്കുന്നതിനായി ദേവകൾ ശിവനെ സമീപിക്കുകയും ദക്ഷന്റെ തലയിൽ ഒരു ആടിന്റെ തല ചേർത്തുവെച്ച് ജീവൻ നൽകി യാഗം പൂർത്തിയാക്കുവാൻ അനുമതി നൽകുകയും ചെയ്തു. ദക്ഷന്റെ യാഗം നടന്ന ഭൂമിയാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. "ദക്ഷിണ കാശി" എന്ന് കൊട്ടിയൂരിനെ വിളിക്കപ്പെടുന്നു (തെക്കൻ കാശി ആയ തെങ്കാശി ഉണ്ടെങ്കിലും കേരളത്തിലെ ദക്ഷിണ കാശി കൊട്ടിയൂർ തന്നെ. ദക്ഷയാഗം നടന്ന സ്ഥലം ഹരിദ്വാറിനടുത്തുള്ള കങ്കൽ ആണെന്ന് പറയപ്പെടുന്നു. അവിടെ ദക്ഷ മഹാദേവ് ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. കൊട്ടിയൂർ ആ പുരാണ സംഭവത്തിന്റെ ആചാരപരമായ പുനരാവിഷ്കാരമാണ് എന്നും പറയപ്പെടുന്നു).


പണ്ട് വനത്താൽ മൂടപ്പെട്ട ആ സ്ഥലത്ത് വേട്ടയാടി നടന്ന പ്രാദേശീയരായ കുറിച്യരിൽ ഒരാൾ അമ്പിന് മൂർച്ച കൂട്ടാൻ ഉരച്ചപ്പോൾ കല്ലിൽ നിന്നും രക്തപ്രവാഹം ഉണ്ടാവുകയും അതുകണ്ട് പരിഭ്രമിച്ച കുറിച്യർ സമീപത്തുള്ള പടിഞ്ഞാറ്റയിൽ നമ്പൂതിരിമാരെ വിവരമറിയിക്കുകയും ചെയ്തു. ദേവസാന്നിധ്യം കണ്ടെത്തിയ നമ്പൂതിരി നാട്ടുപ്രമാണിമാരായ നായന്മാരുടെ സഹായത്തോടെ പരിഹാരക്രിയകൾ ആരംഭിച്ചെങ്കിലും രക്തപ്രവാഹം നിലച്ചില്ല. അവസാനം ഇളനീർ അഭിഷേകം ചെയ്തപ്പോളാണ് രക്തപ്രവാഹം നിലച്ചത്. പിന്നീട് ക്ഷേത്രത്തിലേക്കുള്ള ആചാരക്രമങ്ങൾ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യർ ആണെന്ന് കരുതപ്പെടുന്നു. 


ബാവലിപ്പുഴയുടെ ഇരുകരകളിലുമായി അക്കരക്കൊട്ടിയൂർ ഇക്കരക്കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളാണുള്ളത്. അതിൽ ഇക്കര കൊട്ടിയൂരിൽ സ്ഥിരപ്രതിഷ്ഠയും നിത്യപൂജയും ഉണ്ട്. മൂലസ്ഥാനമായ അക്കരെ കൊട്ടിയൂരിലേക്ക് ശങ്കരാചാര്യർ പോയപ്പോൾ ബാവലി പുഴയോരത്ത് എത്തിയപ്പോൾ നദിയിൽ മുഴുവൻ ശിവലിംഗങ്ങൾ കാണുന്നു എന്നതിനാൽ പുഴ മുറിച്ചുകടക്കാതെ തിരികെ പോയെന്നും വൈശാഖ മഹോത്സവം എന്നപേരിൽ ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയുള്ള 28 ദിവസം അക്കരെ കൊട്ടിയൂരിൽ ദക്ഷയാഗത്തെ അനുസ്മരിപ്പിക്കുന്ന യാഗാദികർമ്മങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. രണ്ടാം നാളായ വൈശാഖ ദിവസം അമ്പലത്തിലേക്ക് ഭണ്ഡാരങ്ങൾ എഴുന്നള്ളിക്കുന്ന ചടങ്ങിന് ശേഷം മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനമുള്ളൂ. അവസാന മകം നാളിന് ശേഷം സ്ത്രീകൾക്ക് പ്രവേശനവുമില്ല. അതിനാൽത്തന്നെ പ്രവേശനമുള്ള ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. 


അക്കരെ കൊട്ടിയൂരിൽ അമ്പലങ്ങളില്ല എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. അവിടെ പ്രധാനമായും കുറച്ച് തറകളാണുള്ളത്. സ്വയംഭൂ ആയ ശിവലിംഗം കാണപ്പെട്ട മണിത്തറയും സതീ ദേവി ദേഹത്യാഗം ചെയ്‌തെന്ന് കരുതപ്പെടുന്ന അമ്മാറക്കല്ലുമാണ് അതിൽ പ്രധാനം. രക്തം ഒഴുകിയെന്ന് കരുതപ്പെടുന്ന ചുറ്റിലുമുള്ള ചിറ തിരുവാഞ്ചിറ എന്നപേരിൽ അറിയപ്പെടുന്നു. ബാവലിപ്പുഴയിലെ ജലം ഈ ചിറയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. ആ ജലത്തിലൂടെയാണ് ഭക്തർ ക്ഷേത്രസങ്കല്പത്തെ വലംവെക്കുന്നത്. ആദ്യ പതിനൊന്ന് ദിവസങ്ങളിൽ ശിവൻ കോപിഷ്ഠനായിരിക്കുമെന്നും ഇളനീരാട്ടം എന്ന വഴിപാടിന് ശേഷമാണ് ദേഷ്യം കുറയുന്നതെന്നും സങ്കല്പം. ഉത്സവം തുടങ്ങുന്ന ദിവസങ്ങളിൽ താൽക്കാലികമായി ഓലയും മറ്റും ഉപയോഗിച്ച് കെട്ടിയുണ്ടാക്കുന്നതാണ്പർണ്ണശാല. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗക്കാരും സമീപത്തായി 34 താൽക്കാലിക കുടിലുകൾ കെട്ടി താമസിക്കണം. ഓരോ വിഭാഗക്കാർക്കും ഉത്സവത്തിലെ ചടങ്ങുകളിൽ പ്രത്യേക പ്രാതിനിധ്യമുണ്ട്. അവയും ചടങ്ങുകളും വിവരിക്കുന്നില്ല. ഉത്സവം കഴിയുന്ന ചിത്തിരനാളിൽ ഈ താത്കാലിക പർണ്ണശാലയും കുടിലുകളും പൊളിക്കും. പിന്നീട് അടുത്ത ഉത്സവം വരെ അക്കരെ കൊട്ടിയൂരിലേക്ക് ആർക്കും പ്രവേശനമില്ല. ഭണ്ഡാരം എഴുന്നളളത്ത് മുതൽ ഉത്രാടം വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ്‌ വിശ്വാസം. ഉത്സവം തീരുമ്പോൾ യാഗം പൂർത്തിയാക്കരുതെന്നാണ് പ്രമാണം. നിർത്തിയ ചടങ്ങുകൾ അടുത്ത ഉത്സവത്തിന്റെ ആദ്യ ദിനങ്ങളിലാണ് പൂർത്തിയാക്കുന്നത്. ഉത്സവദിനങ്ങളിൽ മൂന്ന് നേരം ആനപ്പുറത്ത് നടത്തുന്ന ശീവേലിക്കും പ്രത്യേകതകളുണ്ട്. രണ്ട് ആനകളാണ് പങ്കെടുക്കുന്നത്. മുന്നിലെ ആനപ്പുറത്ത് ഭഗവാനും പിന്നാലെ ഭഗവതിയും ശീവേലിയിൽ പങ്കെടുക്കും. വെടിക്കെട്ട്, ആനകൾക്ക് നെറ്റിപ്പട്ടം, മുത്തുക്കുട തുടങ്ങിയവ ഉണ്ടാവില്ല. യാഗനെയ്യ്, അപ്പം, പായസം എന്നിവയാണ് പ്രധാന പ്രസാദങ്ങൾ. ഇത്തവണ (2026) വില നെയ് 50 രൂപ, പായസം 100 രൂപ, അപ്പം 40 രൂപ എന്നിങ്ങനെയാണ്. വൈശാഖം ഉത്സവനാളുകളിൽ ഇക്കരെ കൊട്ടിയൂർ ക്ഷേത്രം അടച്ചിടും. പൂജകളൊന്നും ഉണ്ടാവില്ല. എന്നാലും മലബാറിന്റെ തനത് രീതിയിൽ നിർമ്മിച്ച ക്ഷേത്രത്തിൽ നല്ല ഭക്തജനത്തിരക്ക് ഉണ്ടാവും. രണ്ട് ക്ഷേത്രപരിസരത്തും ദിനവും സൗജന്യ അന്നദാനം നടത്തപ്പെടുന്നുണ്ട്. വിവിധ സംഘടനകളും മറ്റും നടത്തുന്ന സൗജന്യ ചുക്കുകാപ്പി വിതരണം, ഔഷധകുടിവെള്ള വിതരണം എന്നിവ എവിടെയും കാണാം. ദക്ഷന്റെ യാഗത്തിന് നേതൃത്വം നൽകിയ ഭൃഗു മുനിയുടെ താടി വീരഭദ്രൻ പറിച്ചുകളഞ്ഞതായി പുരാണത്തിലുണ്ട്. അതിനെ അനുസ്മരിപ്പിക്കുന്ന "മുടിപ്പൂ" മുളയിൽ നിന്നും ഉണ്ടാക്കി എല്ലാ കടകളിലും വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്.


ഇനി കൊട്ടിയൂർ എങ്ങനെ എത്തിച്ചേരാമെന്ന് നോക്കാം. തലശ്ശേരിയാണ് അടുത്തുള്ള റയിൽവെ സ്റ്റേഷൻ. അവിടെ നിന്നും 58 കിലോമീറ്റർ ആണ് കൊട്ടിയൂരിലേക്ക്. ഉത്സവ ദിനങ്ങളിൽ എന്നും രാവിലെ 5 മണിമുതൽ ബസ് ഉണ്ടാവും. വൈകുന്നേരം 7.45-8 മണി വരെ കൊട്ടിയൂർ നിന്നും മടക്ക സർവീസ് ഉണ്ടാകും. തിരക്ക് അനുസരിച്ച് സ്‌പെഷ്യൽ സർവീസുകൾ ധാരാളം ഉണ്ടാകും. പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. അതിനാൽ തലശേരി എത്തിയാൽ കൊട്ടിയൂർക്കുള്ള കാര്യം പേടിക്കേണ്ട. തെക്കൻ ജില്ലകളിൽ നിന്നും ട്രെയിനിൽ എത്തുന്നവർക്ക് രാവിലെ കുളിക്കാനും പ്രഭാതകർമ്മങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യം തലശേരി റയിൽവെ സ്റ്റേഷനിലുണ്ട്. അത്യാവശ്യം മികച്ച നിലവാരത്തിൽത്തന്നെ അവ സംരക്ഷിച്ചുപോരുന്നു.  കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നും KSRTC വഴി തലശ്ശേരി/കണ്ണൂർ എത്തിച്ചേരാം. രണ്ടു സ്ഥലങ്ങളിൽ നിന്നും കൊട്ടിയൂർ ബസ് ലഭിക്കും. കൊട്ടിയൂർ ഇപ്പോൾ ധാരാളം താമസസൗകര്യങ്ങൾ ലഭ്യമാണ്. ഹോം സ്റ്റേകളും ധാരാളമുണ്ട്. അത് പ്രയോജനപ്പെടുത്താം. അല്ലെങ്കിൽ തലശ്ശേരി/ഇരിട്ടി തുടങ്ങിയ സമീപ സ്ഥലങ്ങളിൽ താമസിക്കാം. സ്വന്തം വണ്ടിയിൽ വരുന്നവർക്ക് തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ വഴി കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുള്ള കൊട്ടിയൂർ എത്താം. പാർക്കിങ് സൗകര്യം തിരക്കുള്ള ദിവസങ്ങളിൽ അൽപ്പം ബുദ്ധിമുട്ടായിരിക്കും. ട്രാഫിക് ബ്ലോക്ക് വേറെ. 


എത്തുമ്പോൾ ആദ്യം അക്കരെ കൊട്ടിയൂർ പോകുക. ക്ലോക്ക് റൂമുകൾ പ്രയോജനപ്പെടുത്തി ബാഗുകളും ചെരുപ്പും ഒഴിവാക്കി വേണം പോകാൻ. ബാവലി പുഴയിൽ മുങ്ങി ഈറനണിഞ്ഞ് പോകണമെന്ന് പറയുമെങ്കിലും വൈശാഖാഉത്സവങ്ങളിൽ മഴ ഒരു പ്രധാനഘടകം ആയതിനാൽ ഈറനോടെ പോണമെന്ന് നിർബന്ധം പിടിക്കേണ്ടതില്ല, നനഞ്ഞിരിക്കും. ഇപ്പോൾ അഞ്ചോളം പാലങ്ങൾ അക്കരെയിലേക്ക് വന്നിട്ടുണ്ട്. പണ്ട് പുഴ മുറിച്ചുകടന്നിരുന്നതിനാൽ കുളിയും ആ കൂട്ടത്തിൽ നടക്കും. ഇപ്പോൾ ജനത്തിരക്ക് കൂടിയതിനാൽ പുഴയിലേക്ക് ഇറങ്ങാനുള്ള സ്ഥലങ്ങൾ കുറെയൊക്കെ അടച്ചിട്ടുണ്ട്. അടിയൊഴുക്ക് ഉള്ളതിനാൽ ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും കൂടെ ആയതോടെ കുളിക്കാൻ ഇറങ്ങുന്നവർ കുറവാണ്. മണിത്തറയിലുള്ള ശിവലിംഗം ദർശിക്കുവാൻ നല്ല തിരക്കുണ്ടാകും. മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടിവരും. അതല്ലാതെ തിരുവാഞ്ചിറയിലൂടെ വലത്തുവെച്ച് തൊഴുന്നതിന് ക്യൂ നിൽക്കേണ്ടതില്ല. ഒരു അമ്പലം അല്ലാത്തതിനാൽ വലത്ത് വെക്കുമ്പോൾ നന്നായി തൊഴാനും സാധിക്കും. എവിടെനിന്നും ഭക്തർക്ക് ഭഗവാനെ തൊഴാമെന്നുള്ള സൗകര്യവും ഉള്ളതിനാൽ തിരക്കുള്ള ദിവസങ്ങളിൽ ക്യൂ നിൽക്കേണ്ടതില്ലെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പ്രധാനമായും അക്കര കൊട്ടിയൂർ ഒരു യാഗഭൂമിയാണെന്ന് മനസ്സിലാക്കി ആ പവിത്രതയോടെ ദർശനം നടത്താൻ ശ്രമിക്കുക. കാനനവും പുഴയും മലകളും മഴയുമൊക്കെയായി പ്രകൃതി ഒരുക്കിയിരിക്കുന്ന അവാച്യമായ അന്തരീക്ഷം പ്രകൃതിയോടിണങ്ങിത്തന്നെ ആസ്വദിക്കുക.


കന്നഡ വിവാദവും തിരക്കും. ഈയിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കൊട്ടിയൂരിനെക്കുറിച്ച് വരുന്ന വാർത്ത അവിടത്തെ തിരക്കിനെക്കുറിച്ചാണ്. അഭൂതപൂർവ്വമായ തിരക്കാണ് ഇക്കുറി (2026ൽ ) കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കർണ്ണാടകത്തിലെ ഒരു സെലിബ്രിറ്റി നടത്തിയ കൊട്ടിയൂർ സന്ദർശനവും അദ്ദേഹത്തിന്റെ വ്ലോഗുമാണ്. അതുകണ്ട് കന്നഡക്കാർ കൂട്ടമായി എത്തുന്നതാണ് തിരക്കിന് കാരണം എന്നതാണ് ആരോപണം. കന്നഡ രെജിസ്ട്രേഷൻ വാഹനങ്ങൾ കേരളാ രജിസ്‌ട്രേഷൻ വാഹനങ്ങളെക്കാൾ കൂടുതൽ കാണുന്നുണ്ടെന്നത് സത്യം തന്നെയാണ്. കർണ്ണാടക അതിർത്തിയോട് അടുത്തുള്ള ആ അമ്പലത്തിൽ അത് സ്വാഭാവികം തന്നെയാണ്. കോഴിക്കോടിനേക്കാൾ കൊട്ടിയൂരിന്  അടുത്താണ് കർണ്ണാടകത്തിലെ കുടക്. തിരക്കിന് കാരണമായി എനിക്ക് തോന്നുന്നത് ഇക്കുറി സോഷ്യൽ മീഡിയയിൽ വന്ന റീലുകളും വ്ലോഗുകളും ആണെന്നാണ്. തെക്കൻ ജില്ലകളിൽ നിന്നും വൻ ജനപ്രവാഹമാണ് ഇക്കുറി. കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ക്ഷേത്രങ്ങളുടെ മുന്നിലും ഇക്കുറി കൊട്ടിയൂർ പരസ്യബോർഡ് കണ്ടിരുന്നു. KSRTC പരസ്യം വേറെ. അങ്ങനെ നല്ലൊരു ക്യാംപെയിൻ ഇക്കുറി ഉണ്ടായിരുന്നു. ഇത്രയും ആളുകളെയും വാഹനങ്ങളെയും ഉൾക്കൊള്ളാൻ കൊട്ടിയൂർ എന്ന വനയോരഗ്രാമത്തിന് സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. സർക്കാർ എല്ലാ സംവിധാനങ്ങളുമൊരുക്കിയിട്ടും ശബരിമല പോലും ഇപ്പോഴും ഈ പ്രശ്നങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല. അപ്പോഴാണ് പരിമിതമായ സംവിധാനങ്ങളുള്ള കൊട്ടിയൂർ. അക്കരെ കൊട്ടിയൂരിൽ പോലീസിനേക്കാൾ കൂടുതൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഒരു ഐഡന്റിറ്റി കാർഡ് പോലുമില്ലാത്ത വോളന്റിയർമാരാണ്. അവർ പ്രത്യേകിച്ചും കന്നഡക്കാരോട് അൽപ്പം രൂക്ഷമായാണ് പെരുമാറുന്നത്. ഇവർ ആരാണ് എന്താണ് എന്നറിയാത്തതിനാൽ കന്നഡക്കാർ പ്രതികരിക്കുകയും അത് വിഡിയോകളായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. കർണ്ണാടകയിലെ യുവാക്കൾ ഒരു തീർത്ഥാടനം എന്നതിനേക്കാൾ മസനഗുഡി വഴി ഊട്ടിക്ക് പോകുന്നതുപോലെ ഒരു ട്രിപ്പ് ആയാണ് കൊട്ടിയൂർ വരുന്നത്. അവർ ഫോട്ടോയെടുത്തും റീലെടുത്തും ബഹളം വെച്ചും പോകുന്നത് മലയാളികൾക്ക് പിടിക്കുന്നില്ല. കന്നഡക്കാർ കുളിച്ചിട്ട് പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പോകുന്നത് മൂലമുള്ള പ്രശ്നങ്ങൾ വേറെ. കൊട്ടിയൂരിലെ ആചാരങ്ങൾ അറിയില്ലാത്തത് മൂലമുള്ള പ്രശ്നങ്ങളാണ് ഏറെയും. അന്യസംസ്ഥാനക്കാർ ശബരിമലയോടാണ് കൊട്ടിയൂരിനെ താരതമ്യം ചെയ്യുന്നത്. അതിനാൽ ശരണം വിളി പോലെ ഉച്ചത്തിൽ വിളിച്ചുകൂവുന്നത് കേൾക്കാം. കണ്ണൂരിലെ ആചാരങ്ങൾ തെക്കൻ ജില്ലകളിൽ നിന്നും തികച്ചും വിഭിന്നമാണ്. അതിനാൽ തെക്ക് നിന്ന് ചെല്ലുന്ന മലയാളികളും മണിക്കൂറുകൾ ക്യൂ നിന്ന് എന്ത് ചെയ്യണം എന്ത് തൊഴണം എന്നറിയാതെ ഇറങ്ങിവരുന്നത് കാണാം. ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു എന്ന് എല്ലായിടത്തും എഴുതിവെച്ചിട്ടുണ്ടെങ്കിലും കുട്ടികൾ മുതൽ വൃദ്ധർ വരെ അമ്പലം പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നത് കാണാം. ട്രെൻഡിങ് ആയ സ്ഥലത്ത് എത്തിയത് കാണിക്കാൻ അത് ഉടനെ റീലായും വ്ലോഗായും സ്റ്റോറിയായും (ചിലർക്ക് ബ്ലോഗായും) പോസ്റ്റ് ചെയ്യാതെ സമാധാനം കിട്ടില്ല. ഓരോ കൃമികടി അല്ലാണ്ടെന്താ അതിന് പറയുക. പുഴയോരത്ത് ധാരാളമായി കാണുന്ന കല്ലുകളെ ഏതോ ഒരുത്തൻ ദിലീപിന്റെ സിനിമയിൽ കണ്ട ഓർമയിൽ ഒന്നിന് മേലെ ഒന്നായി അടുക്കി വെച്ചു. ഇപ്പോൾ അവിടെയുള്ള എല്ലാ മരങ്ങൾക്ക് ചുറ്റും കല്ല് അടുക്കി വെച്ചിരിക്കുന്നതിന്റെ ബഹളമാണ്. ചോദിച്ചപ്പോൾ ഒരുത്തൻ പറയുവാ വീട് വെക്കാനുള്ള തടസം മാറാൻ ഇത് നല്ലതാണെന്ന്. ഓരോ ആചാരങ്ങൾ ജനിക്കുന്ന വഴികളേ. 



തിരക്ക് ഇനി ഓരോ വർഷവും കൂടിവരും. കൊട്ടിയൂരിന്റെ പാവനതയെ നശിപ്പിക്കാതിരിക്കണമെങ്കിൽ ദീർഘവീക്ഷണത്തോടെ സമഗ്രമായ പദ്ധതി തയ്യാറാക്കി ഉടനെ നടപ്പിലാക്കണം. പൊന്മുട്ടയിടുന്ന താറാവായി കണ്ടാൽ ശബരിമല പോലെ ഒരു ടൗൺഷിപ്പ് മാത്രമായി ഈ യാഗഭൂമിയും മാറും. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് ആശിക്കാം.- അനൂപ് സുനന്ദൻ 

വായനാനുഭവം - ഇരു - വി ഷിനിലാൽ (Book Review - Iru by V Shinilal)

വായനാനുഭവം - ഇരു - വി ഷിനിലാൽ 




സമീപകാലത്ത് വായിച്ചതിൽ അത്ഭുതത്തോടെ, സംതൃപ്തിയോടെ വായന അവസാനിപ്പിച്ച പുസ്തകമാണ് ശ്രീ. വി ഷിനിലാൽ എഴുതിയ "ഇരു". ശരിക്കും ഇതാണ് പുതുതലമുറയുടെ നോവൽ എന്ന് തോന്നിപ്പോയി. എന്നെ അത്ഭുതപ്പെടുത്തിയ ആ നോവലിന്റെ വിശേഷങ്ങളാണ് ഇക്കുറി. 


ഷിനിലാലിന് അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവൽ സമ്പർക്കക്രാന്തി അത്ര ദഹിക്കാഞ്ഞതിനാൽ അദ്ദേഹത്തിന്റെ പുതിയ നോവലായ ഇരു വായിക്കുവാൻ ചെറിയൊരു വൈമനസ്യമുണ്ടായിരുന്നു. വായിച്ചു തുടങ്ങിയപ്പോഴും ആ ഒരു പുളിച്ചുതികട്ടൽ വായനാനുഭവത്തെ തടസപ്പെടുത്തിക്കൊണ്ടിരുന്നു. മൂന്ന് ഭാഗങ്ങളാണ് നോവലിനുള്ളത്. രണ്ടാമത്തെ ഭാഗം വായിച്ചുതുടങ്ങിയതോടെ സീൻ മാറി. പിന്നെ ഞാൻ അക്ഷരാർത്ഥത്തിൽ വേറൊരു ലോകത്തിലേക്ക് ആയി. പിന്നീട് ആ ലോകത്ത് നിന്നും ഞാൻ ഇറങ്ങുന്നത് മൂന്നാമത്തെ ഭാഗം വായിച്ചുതീർത്തതിന് ശേഷമാണ്. എന്നിട്ട് ഞാൻ ആദ്യം ചെയ്തത് ആദ്യ ഭാഗം ഒന്നുകൂടി വായിക്കുക എന്നതാണ്. എനിക്ക് തോന്നുന്നു നോവലിസ്റ്റ് ഉദ്ദേശിച്ചതും അതുതന്നെ ആയിരുന്നു എന്നാണ്. അദ്ദേഹം വരച്ച വരയിലൂടെ വായനക്കാരൻ ചലിക്കുന്നു. വായനയുടെ ലോകത്ത് എത്തിയ നാളുകളിൽ അത്ഭുതപ്പെടുത്തിയ പുസ്തകങ്ങളായിരുന്നു ശ്രീ സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയും ധർമ്മരാജയുമൊക്കെ. അന്നത്തെ തിരുവിതാംകൂറിനെ ഞാൻ ആ പുസ്തകങ്ങളിലൂടെ നേരിൽ കണ്ടു. ആ വായനയുടെ വാങ്ങലിൽ ഞാൻ തിരുവനന്തപുരം കാണുവാൻ പോയി. ശരിക്കും മാർത്താണ്ഡവർമ്മ എന്ന ചരിത്രാഖ്യായികയിലെ രണ്ട് അധ്യായങ്ങൾക്കിടയിലെ സംഭവങ്ങളായിട്ടാണ് ഇരു വിലെ സംഭവങ്ങൾ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഒരു ഇതിഹാസത്തിലേക്ക് ഒരു വരച്ചുചേർക്കൽ നടത്തുകയെന്നത് എത്ര വെല്ലുവിളി നിറഞ്ഞ കർത്തവ്യം ആണെന്ന് ആലോചിച്ചുനോക്കൂ. എന്നാൽ നിശ്ചയമായും പറയാം മനോഹരമായി നോവലിസ്റ്റ് അത് നിർവഹിച്ചിരിക്കുന്നു. ആധുനിക മലയാള സാഹിത്യത്തിലെ സി.വി രാമൻപിള്ളയാണ് ശ്രീ ഷിനിലാൽ എന്ന് തീർച്ചയായും പറയാം.


ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത, മുഖ്യധാരയിലൊന്നും പ്രത്യക്ഷപ്പെടാത്ത ഒരു ജനവിഭാഗത്തിന്റെ കഥയാണ്, ചരിത്രമാണ്, ജീവിതമാണ് ഇരു എന്ന നോവലിൽ ശ്രീ ഷിനിലാൽ വിവരിക്കുന്നത്. ചരിത്രം എപ്പോഴും രചിക്കുന്നത് വിജയികളാണ്. കേരളത്തിലെ ആദിമ ജനതയായി വേടരും കാണികളുമൊക്കെ പിന്നിലേക്ക് മാറിപ്പോയത് അപ്രകാരമാണ്. അവരായിരുന്നു നമ്മുടെ യഥാർത്ഥ പൂർവികർ. പ്രകൃതിയോടിണങ്ങി, പ്രകൃതിയെ സ്നേഹിച്ചും ആരാധിച്ചും ജീവിച്ച ജനത. അവർ ഒന്നും നാളേക്കായി കരുതി വെച്ചില്ല. അതിനാൽത്തന്നെ സമ്പാദ്യങ്ങളോ തമ്മിൽ കലഹങ്ങളോ അവർക്കില്ലായിരുന്നു. പിന്നീട് ആധുനിക ജനത കടന്നുവന്നതപ്പോൾ അവർ കാടുകളിൽ കുടിയേറി, അവരുടേതായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് ജീവിച്ചുപോന്നു. വനമേഖലയിൽ ഡാമുകൾ നിർമ്മിക്കപ്പെട്ടപ്പോൾ ആ ആവാസവ്യവസ്ഥയാണ് നശിക്കപ്പെട്ടത്, അവരുടെ സംസ്കാരവും. ആധുനികരുടെ കാഴ്ചപ്പാടിൽ അവർക്ക് നഷ്ടമാകുന്നത് ചെറ്റക്കുടിലുകൾ മാത്രമായിരിക്കും. പകരം അവർ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പുനരധിവാസം അടിച്ചേൽപ്പിച്ച് കർത്തവ്യം നിർവഹിച്ച് മടങ്ങും. വെള്ളത്തിനടിയിൽ അവർക്ക് നഷ്ടപ്പെട്ടതെന്താണെന്ന് നോവലിൽ വ്യക്തമാക്കിത്തരുന്നുണ്ട്. 


മാർത്താണ്ഡവർമ്മയുടെ കാലം മുതലുള്ള 300 വർഷത്തെ ചരിത്രമാണ് നോവലിന്റെ ഇതിവൃത്തം. പശ്ചിമഘട്ടമലനിരകളിൽ ജീവിച്ചുപോന്ന ഗോത്രവിഭാഗമായ കാണികളുടെയും അതിനോട് ചേർന്നുള്ള മലയോരപ്രദേശങ്ങളിൽ ജീവിക്കുന്ന വേടർ എന്ന വിഭാഗത്തിന്റെയും കഥ. അതിനോടൊപ്പം നാട്ടിലെ പ്രമുഖരായിരുന്ന തമ്പിമാരുടെ കഥയും. നേർ രേഖയിലുള്ള ഒരു അവതരണമല്ല ഇരുവിലേത്. ആധുനികതയും ചരിത്രവും ഇടകലർന്ന് വരുന്നു. മലയാളത്തിൽ അധികം കണ്ടുശീലിച്ചിട്ടില്ലാത്ത ഒരു കഥാ അവതരണശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. പാളിപ്പോകാൻ സാധ്യതയുള്ള ആ അവതരണത്തിലും ഷിനിലാൽ വിജയിച്ചിരിക്കുന്നു. ഒരു പരിചയവുമില്ലാത്ത പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും പുസ്തകം അടച്ചുവെച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളിൽ കഥയിലുണ്ട്. തിരുവിതാംകൂർ ചരിത്രം മാത്രമല്ല, രണ്ടാം  ലോകമഹായുദ്ധവും ഇന്ത്യ - പാക്ക് വിഭജനവും യുദ്ധവുമൊക്കെ നോവലിൽ കടന്നുവരുന്നു. ഇടയ്ക്ക് ഒരു കഥാപാത്രമായി നോവലിസ്റ്റും പ്രത്യക്ഷപ്പെടുന്നുണ്ട്. അതെല്ലാം വായനക്കാരനെ സത്യമേതാ, മിഥ്യയേതാ എന്ന ആശങ്കയിൽ ആഴ്ത്തുന്നുമുണ്ട്, നോവലിസ്റ്റ് ആഗ്രഹിച്ചത് പോലെ.


എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് നോവലിലെ ഭാഷ. ഈ നോവൽ മനസ്സിൽ തൊടാൻ സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന് അതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. വേടരുടെയും കാണികളുടെയും ആ കാലഘട്ടത്തിലെ തിരുവിതാംകൂറുകാരുടെയും ഭാഷ മനോഹരമായി നോവലിൽ സന്നിവേശിച്ചിരിക്കുന്നു. ഇപ്പോൾ ആ ഭാഷ ആരും സംസാരിക്കുന്നില്ലായിരിക്കാം. തനത് സംസ്‌കാരത്തിനൊപ്പം അവരുടെ തനത് ഭാഷയിലും ആധുനികരുടെ സ്വാധീനം കടന്നു കയറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ അവരുടെ ഭാഷയെ ഒരു പുസ്തകത്തിൽ അവതരിപ്പിക്കാൻ മുന്നിട്ട് വന്നതിന് നോവലിസ്റ്റിന് പ്രത്യേകം അഭിനന്ദനങ്ങൾ. 


സമ്പർക്കക്രാന്തിയുടെ എഴുത്തുകാരൻ എന്നതിനേക്കാൾ ഷിനിലാൽ ഇനി ഇരു വിന്റെ എഴുത്തുകാരൻ എന്നായിരിക്കും അറിയപ്പെടാൻ പോകുന്നത്. നോവൽ വായിച്ചുകഴിഞ്ഞതിന് ശേഷം ആ നോവലിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ കാണണമെന്ന ആഗ്രഹം തീവ്രമായി മനസ്സിൽ നിറയുന്നു. അതിലുണ്ട് ആ നോവൽ പകർന്നുനൽകിയ അനുഭവം.


2023 സെപ്റ്റംബറിൽ ഡിസി ബുക്ക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞാൻ വായിച്ചത് 2023 ഡിസംബറിൽ പുറത്തിറങ്ങിയ മൂന്നാമത്തെ പതിപ്പായിരുന്നു. 413 പേജുള്ള നോവലിന്റെ വില 470 രൂപ ആയിരുന്നു. 

Sunday, June 7, 2026

വായനാനുഭവം - ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം - എം മുകുന്ദൻ (Book Review - Angel Maryilekk 100 divasam by M Mukundan)

വായനാനുഭവം - ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം - എം മുകുന്ദൻ  



മലയാളത്തിലെ ഏറ്റവും മുതിർന്നതും എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ എം മുകുന്ദൻ എഴുതിയ ഏറ്റവും പുതിയ നോവലാണ് 2025 ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച "ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം". ഒട്ടേറെ സവിശേഷതകൾ ഉള്ളതിനാലാണ് ഈ നോവലിലേക്ക് ഞാൻ ആകൃഷ്ടനായത്. ഒന്നാമത്തേത് മയ്യഴിയുടെ കഥാകാരൻ, ദൈവത്തിന്റെ വികൃതികളും ഹരിദ്വാറിൽ മണി മുഴങ്ങുമ്പോഴും, മയ്യഴിപ്പുഴയുടെ തീരങ്ങളും ദൽഹി കഥകളും ഒക്കെ എഴുതിയ അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ നിന്നും വിരിഞ്ഞ പുസ്തകം. രണ്ടാമത്തേത് അദ്ദേഹം ആദ്യമായി എഴുതുന്ന മുഴുനീള പ്രണയകഥ, മൂന്നാമത്തേത് 2022 ൽ എൺപത് വയസ് തികഞ്ഞ ഒരാൾ ജെൻ സി കാലഘട്ടത്തെക്കുറിച്ച് എഴുതുന്ന ഒരു നോവൽ അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള നോവലാണ് ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം. 


നോവലിനെക്കുറിച്ച് പറഞ്ഞാൽ നല്ലവനായ ഒരു യുവാവിന് തന്റേടിയായ ഒരു യുവസുന്ദരിയോട് തോന്നുന്ന പ്രണയം ആണ് പ്രമേയം. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പരിചയവുമില്ലാത്ത നായികയെ 100 ദിവസത്തിനുള്ളിൽ നിന്നെ ഞാൻ കെട്ടുമെന്ന് വെല്ലുവിളിക്കുന്നു. പിന്നെ അതിനായി കാണിച്ചുകൂട്ടുന്ന പരാക്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഓരോ ദിവസവും ഓരോ അധ്യായങ്ങളായി വായനക്കാരന്റെ മുന്നിലേക്കെത്തും. നായകന് 100 ദിവസം കൊണ്ട് നായികയെ കിട്ടുമോ എന്ന് തോന്നുന്ന ആകാംക്ഷയാണ് വായനയെ മുന്നോട്ട് കൊണ്ടുപോകുന്നത്. 


380 പേജുകളുള്ള നോവലിനെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന എഴുത്താണ് മുകുന്ദൻ സാറിന്റേത്. പക്ഷെ ദൗർഭാഗ്യവശാൽ അത് മാത്രമാണ് ഈ നോവലിനെക്കുറിച്ച് പോസിറ്റീവ് ആയി പറയാനുള്ളത്. ഒരു വ്യത്യസ്തതയ്ക്ക് എം മുകുന്ദനെപ്പോലൊരു നോവലിസ്റ്റിന് ഈ ഒരു നോവൽ ഇറക്കുന്നതിൽ കുഴപ്പമില്ല. പക്ഷെ 480/- രൂപ മുടക്കി ഈ നോവൽ മേടിച്ച് വായിക്കുന്ന വായനക്കാരനെ ഓർക്കുമ്പോൾ സങ്കടം തോന്നും. മറ്റൊന്നും വേണ്ട, എം മുകുന്ദൻ അല്ലാതെ വേറെ ആരെങ്കിലും, ഒരു പുതുമുഖം ആണ് ഈ നോവൽ എഴുതി നൽകിയതെങ്കിൽ ഡിസി പോയിട്ട് മുഖ്യധാരാ പ്രസാധകർ ആരുംതന്നെ ഇത് പ്രസിദ്ധീകരിക്കുമായിരുന്നു എന്നുപോലും എനിക്ക് തോന്നുന്നില്ല. കാരണങ്ങൾ പറയാം. അൽപ്പം സ്പോയിലർ ഉണ്ട്. താല്പര്യമില്ലാത്തവർ അടുത്ത ഖണ്ഡിക വായിക്കണമെന്നില്ല.


സൽഗുണ സമ്പന്നനായ നായകൻ അങ്ങനെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് നിർത്തിക്കൂടാ, റാങ്ക് ഹോൾഡർ, ഉന്നത ജോലി, ദുഃശീലങ്ങളില്ല, മനുഷ്യസ്നേഹി, സൈക്കിളിൽ മുണ്ടുടുത്ത് ജോലിക്ക് പോകുന്ന കോർപ്പറേറ്റ് ജീവനക്കാരൻ, കുടുംബസ്നേഹി, സ്വന്തമായി ഒരു മാതൃകാ വീട് ഉണ്ടാക്കി ചുമ്മാ അവിടെ പോയിരിക്കുന്ന ആർക്കിടെക്ട്, അനുജത്തിയോട് എന്തും സംസാരിക്കുന്ന, അവൾക്ക് പതിനായിരത്തോളം തുക പ്രതിമാസം പോക്കറ്റ് മണി നൽകുന്ന ഏട്ടൻ അങ്ങനെ ക്രിഞ്ചോട് ക്രിഞ്ചാണ് നായകൻ. പക്ഷെ ഒരിടത്ത് കക്ഷിക്ക് പിഴച്ചുപോയി. വായിച്ചുതള്ളിയ പ്രണയഇതിഹാസങ്ങൾ മുന്നോട്ട് വെച്ച ലക്ഷണങ്ങൾ അനുസരിച്ച് അവനൊരു പെണ്ണിനെ കാണുന്നു. ഐസ്‌ക്രീം ചുണ്ടുള്ള (അതെന്താണോ എന്തോ?) ഒരു സുന്ദരി. ചുണ്ടാണ് നായികയുടെ കൊഴുത്ത ശരീരത്തിലെ മെയിൻ. (പഴയ പാട്ടുകളിലെ മാൻമിഴിയാളെയും പനങ്കുല മുടിയുള്ളവളെയുമൊക്കെ ഞാനൊന്ന് ഓർത്തിട്ട് ഈ ചുണ്ടത്തിയെയും സങ്കൽപ്പിച്ചു നോക്കി. എന്തോ എവിടെയോ ഒരു പന്തികേട് പോലെ. ഈ സൽഗുണ സമ്പന്നൻ എങ്ങനെ വീണുപോയോ എന്തോ?) പ്രണയം എന്ന്  പറഞ്ഞാൽ ലോകത്ത് വേറാർക്കും ഇതുവരെ തോന്നാത്ത ജാതി പ്രണയം. നായികയെ നായകന് തിന്നണമത്രെ. ആദ്യമായി നായികയുമായി ഫോൺ സംഭാഷണം നടത്തുമ്പോൾ സൽഗുണൻ  പറയുന്നത് ഞാൻ നിന്നെ വായിക്കുകയായിരുന്നു. അടിവയറ്റിൽ എത്തിയപ്പോൾ എന്റെ ജീവൻ പോയെന്നാണ്‌. അതുകേട്ട് ബ്ലോക്ക് ചെയ്യാത്ത നായിക നായകനോട് അയാൾ ആവശ്യപ്പെട്ടതനുസരിച്ച് ഓഫീസിൽ വെച്ച് കാണാമെന്ന് സമ്മതിക്കുന്നു. അപ്പോഴേ സാമാന്യബോധമുള്ളവന്മാർ അപകടം മനസിലാക്കി സ്‌കൂട്ടാകും. പക്ഷെ നായകൻ അവിടെ ചെല്ലുമെന്ന് മാത്രമല്ല അവളെ 100 ദിവസത്തിനുള്ളിൽ കെട്ടുമെന്ന് വെല്ലുവിളിക്കുകയും ചെയ്യും. പിന്നെ ഇതെങ്ങനെ സംഭവിക്കുമെന്ന് ഉള്ള ആകാംക്ഷയിൽ ഓരോ പേജും മറിക്കുമ്പോൾ നമുക്ക് ഒരു കാര്യം മനസ്സിലാകും. നായകൻ ഈ ഭൂമിയിൽ ഈ യുഗത്തിലെന്നല്ല, ജനിക്കേണ്ടവനേ അല്ല. അജ്ജാതി കോമാളി. 


നായികയെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ മോശമല്ലേ. പേര് നന്ദന. ഇപ്പോൾ വിളിക്കപ്പെടുന്നത് ഏയ്ഞ്ചൽ മേരി സ്വിഫ്റ്റ് എന്നാണ്. ഗായിക ടെയ്‌ലർ സ്വിഫ്റ്റിനോടുള്ള ആരാധന മൂത്താണ് നന്ദന എന്ന ക്രിഞ്ചു പേര് മാറ്റി ഒരു വെറൈറ്റി പിടിച്ചത് (വട്ട് നായകന് മാത്രമല്ലെന്ന് ചുരുക്കം). പിന്നെ കട്ട ബോൾഡ്, ബോൾഡ് എന്നുപറഞ്ഞാൽ സ്വന്തം തന്തയെ വരെ തന്തയ്ക്ക് വിളിക്കും. പിന്നെ ബിയറടിക്കും, പുകവലിക്കും തെറിവിളിക്കും അങ്ങനെ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. പുരുഷവിരോധിയല്ല, പക്ഷെ വിവാഹവിരോധിയാണ്. 


നോവലിന്റെ ക്ലൈമാക്സ് ആണ് ഇങ്ങനെ ഒരു റിവ്യൂ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. നൂറിലേക്കുള്ള ഓരോ ദിവസവും ആണ് ഓരോ അധ്യായവും എന്ന് പറഞ്ഞല്ലോ. അൻപത് ദിവസം ആയിട്ടും ഒന്നും സംഭവിക്കുന്നില്ല, എന്നിലെ ആകാംക്ഷ കൂടി, എൺപത് ദിവസമായിട്ടും ഒന്നും സംഭവിക്കുന്നില്ല, ആകാംക്ഷ വീണ്ടും കൂടി. അവസാനം ..അല്ലെങ്കിൽ വേണ്ട. പി.ജെ ആന്റണിയുടെ മൂഷികസ്ത്രീ എന്ന നാടകത്തിൽ പെടുമരണം എന്നൊരു കഥാപാത്രമുണ്ട്. പുള്ളി ഒരു നാടകനടനും സംവിധായകനുമൊക്കെയാണ്. ഒരിക്കൽ സ്വയം നായകനായി അദ്ദേഹം ഒരു നാടകം ചെയ്തു. നാടകം അവസാനിക്കുന്നത് നായകൻറെ മരണത്തോടെയാണ്. എന്തൊക്കെ ചെയ്തിട്ടും നായകൻ മരിക്കുന്നില്ല. അവസാനം പുള്ളി കസേരയിൽ കയറി ചുമ്മാ അങ്ങ് ഇരുന്ന് അങ്ങ് മരിച്ചു. അങ്ങനെ നാടകം തീർത്തു. അതോടെ പുള്ളിയുടെ പേര് പെടുമരണം എന്നുമായി. അതുപോലൊരു അവസാനം ആയിപ്പോയെന്നു മാത്രം പറയാം. 

Monday, June 1, 2026

വായനാനുഭവം - ഒട - ജിൻഷാ ഗംഗ (Book Review - Oda by Jinsha Ganga)

വായനാനുഭവം - ഒട - ജിൻഷാ ഗംഗ  



സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലുമൊക്കെ വരുന്ന ചെറുകഥകൾ വായിക്കുമെങ്കിലും പുസ്തകരൂപത്തിലുള്ള ചെറുകഥാ സമാഹാരങ്ങൾ വായിക്കാൻ പൊതുവെ എനിക്ക് ഒരു താൽപ്പര്യക്കുറവുണ്ട്. പുതിയ തലമുറ എഴുത്തുകാരുടെ ചെറുകഥകൾ പ്രത്യേകിച്ചും. അവരൊക്കെ ആ കഥകൾ അവസാനിപ്പിക്കുന്ന രീതിയാണ് എനിക്ക് ദഹിക്കാത്തത്. ചുരുങ്ങിയ താളുകളിൽ ഒരു വലിയ കഥ അവസാനിപ്പിക്കേണ്ടതിനാലാവണം കുറച്ച് തലച്ചോർ പ്രവർത്തിപ്പിച്ചാണ് അവർ കഥ പൂർത്തിയാക്കുന്നത്. അവസാനം എന്താണ് സംഭവിക്കുന്നതെന്ന് അവർ വ്യക്തമാക്കില്ല. അത് വായനക്കാരന് വിട്ടുകൊടുക്കും. പിന്നെ ആ കഥയുടെ അവസാനം ഏത് രീതിയിൽ ആണ് കഥാകൃത്ത് ഉദ്ദേശിച്ചതെന്നും പറഞ്ഞ് വായനക്കാർ തമ്മിൽ അടിയാണ് നടക്കുന്നത്. അങ്ങനെ ഒരു കഥ വായിച്ച് കഥാന്ത്യം ഊഹിച്ച് മിനക്കെടാനുള്ള മടിതന്നെയാണ് ചെറുകഥാ സമാഹാരങ്ങളിൽ നിന്നും എന്നെ അകറ്റി നിർത്തിയിരുന്നത്. 


പുതുതലമുറ എഴുത്തുകാരിൽ ഏറെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ശ്രീമതി ജിൻഷാ ഗംഗ. അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമാണ് "ഒട". ഈ കഥാസമാഹാരം 2024 മെയ് ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്നതിനും ഏറെ മുന്നേതന്നെ സോഷ്യൽ മീഡിയയിൽ ഒട എന്ന കഥയെക്കുറിച്ചും അത് എഴുതിയ ജിൻഷാ ഗംഗ എന്ന മിടുക്കിയെക്കുറിച്ചും ഏറെ വായിച്ചിരുന്നു. ഒട മാത്രമല്ല പ്രേക്ഷകപ്രീതി നേടിയ മറ്റനവധി കഥകളും ജിൻഷാ എഴുതിയിട്ടുള്ളതായി വായിച്ചു. അതിൽ തകഴി ചെറുകഥാ പുരസ്‌കാരം, സർക്കാർ ജീവനക്കാർക്കായി ജോയിന്റ് കൗൺസിൽ നടത്തിയ കഥാമത്സരത്തിലെ പുരസ്‌കാരം തുടങ്ങിയവ ശ്രദ്ധിച്ചിരുന്നു. അതിനാൽത്തന്നെ ഡിസി ബുക്ക്സ് ജിൻഷയുടെ കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞപ്പോൾ ഒട്ടേറെ സന്തോഷവും പ്രതീക്ഷയും തോന്നി. ചെറുകഥാസാഹിത്യത്തോടുള്ള പരിഭവം മാറ്റിവെച്ച് ഒരു പതിപ്പ് ഞാനും സ്വന്തമാക്കി. പ്രതീക്ഷകൾ തെറ്റിക്കുന്നതല്ല, മറിച്ച് ഓരോ പേജിലും എഴുത്തുകാരിയെക്കുറിച്ച് ധാരാളം പ്രതീക്ഷകൾ മുന്നോട്ട് വെക്കുന്നതായിരുന്നു ഒടയുടെ വായന. മലയാള സാഹിത്യത്തിൽ ജിൻഷാ ഗംഗ എന്ന പേര് മുഴങ്ങിക്കേൾക്കുന്ന കാലം വിദൂരമല്ല. 

9 കഥകളാണ് ഒട എന്ന കഥാസമാഹാരത്തിലുള്ളത്. എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. അതിൽ ഏറ്റവും ഇഷ്ടമേറിയ കഥകൾ വെച്ചുള്ള ഓർഡറിൽ അവയെ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം വിലയിരുത്തുന്നു.

1. വിസെലിറ്റ്സ : ഒരു എഴുത്തുകാരന്റെ മനോവ്യഥകളെ അതിമനോഹരമായി അവതരിപ്പിക്കുന്ന കഥ. അതിലെ കേന്ദ്രകഥാപാത്രവുമായി പലപ്പോഴും വ്യക്തമായി സംവദിക്കാൻ സാധിച്ചു. ദുരന്തകഥാപാത്രങ്ങളെ സൃഷ്ടിച്ച് സൃഷ്ടിച്ച് മനസാക്ഷി മരിച്ചുപോകുന്നവരാണോ എഴുത്തുകാർ എന്ന ചോദ്യം വായനാന്ത്യം മുഴച്ചുനിന്നു.

2. തെയ് ദേ വാഴ്‌ക : അവതരണത്തിലെ ആകര്ഷണീയതയാണ് ഈ കഥ ഇഷ്ടപ്പെടാനുള്ള കാരണം 

3. ഉപ്പ് : ശക്തമായ പ്രമേയവും, സസ്പെൻസുകളും അവതരണത്തിലെ ഭംഗികൊണ്ടും വേറിട്ട കഥ 

ഒട നല്ലൊരു കഥയാണെങ്കിലും കഥ അവസാനിപ്പിച്ചരീതിയിൽ അത്ര തൃപ്തനല്ല, കുറച്ചുകൂടെ ഭംഗിയാക്കാമായിരുന്നു. ഉമ്പാച്ചി എന്ന കഥ വ്യത്യസ്തമായിരുന്നെങ്കിലും അവസാനം തനി ന്യൂ ജെൻ കഥപോലെ വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടതായി തോന്നി. പറയാനാണെങ്കിൽ എല്ലാ കഥകളെക്കുറിച്ചും പറയാനുണ്ട്. ബാക്കി കഥകളും മനോഹരമെന്ന ഒറ്റവാക്കിൽ ചുരുക്കുന്നു. 

കഥകൾ വായിച്ചുതീർക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും, ചെറുകഥാ സാഹിത്യത്തിൽ തുടങ്ങുന്നെന്നേയുള്ളൂ ജിൻഷയിൽ നിന്നും ജീവിതഗന്ധിയായ നോവലുകൾ നമുക്ക് പ്രതീക്ഷിക്കാം. യുവകഥാകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 

Sunday, May 24, 2026

വായനാനുഭവം - കപാലം - ഡോ.ബി. ഉമാദത്തൻ (Book Review - Kapalam by Dr. B Umadathan)

വായനാനുഭവം - കപാലം - ഡോ.ബി. ഉമാദത്തൻ  



കേരളത്തിലെ പ്രശസ്തനായ ഫോറൻസിക് വിദഗ്ധൻ ഡോ. ബി ഉമാദത്തൻ തന്റെ സേവനകാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് കപാലം. പ്രമാദമായ ഒട്ടേറെ കേസുകളുടെ പിന്നാമ്പുറ കഥകൾ വിവരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സർവീസ് സ്റ്റോറി, "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ" ഫോറൻസിക് മെഡിസിനെക്കുറിച്ചും ആധുനിക കുറ്റാന്വേഷണ രംഗത്ത് ഫോറൻസിക് വിഭാഗത്തിനുള്ള പങ്കിനെക്കുറിച്ചും പൊതുസമൂഹത്തിന് ഒരു ധാരണയുണ്ടാകുവാൻ ഒത്തിരി സഹായിച്ച പുസ്തകമാണ്. ജനപ്രീതിയിലും ആ പുസ്തകം മുന്നിലെത്താൻ കാരണം ഫോറൻസിക് വിദഗ്ധൻ കൂടിയായ ഗ്രന്ഥാകർത്താവിന്റെ പുസ്തകരചനാ വൈഭവം കൊണ്ട് കൂടിയാണ്. ആ പുസ്തകത്തിന്റെ വിജയത്തെ തുടർന്ന് പതിനഞ്ചോളം പുസ്തകങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഡിസി ബുക്‌സിനായി പ്രസിദ്ധീകരിച്ച പുസ്തകമാണ് കപാലം.


ഒരു ഫോറൻസിക് സർജൻ തന്റെ സർവീസ് പശ്ചാത്തലത്തിൽ 15 പുസ്തകങ്ങൾ ഇറക്കിയാൽ സ്വാഭാവികമായും ആവർത്തന വിരസമായി മാറാൻ സാധ്യതയുണ്ട്. ആ അപകടം മുന്നിൽക്കണ്ട് വ്യത്യസ്തങ്ങളായ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിക്കുകയാണ് കപാലത്തിൽ. ത്രില്ലിംഗ് ആയുള്ള 15 കഥകൾ ആയി നമുക്കത് വായിക്കാം. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ ചുവടുപിടിച്ചാണ് ഈ കഥകൾ എന്നോർക്കുമ്പോൾ വായനയ്ക്ക് മാധുര്യമേറും. 


ഒട്ടേറെ വിജ്ഞാനപ്രദമാണ് ഡോ.ഉമാദത്തന്റെ അവതരണം. പ്രൊഫസർ കൂടിയായ അദ്ദേഹം വായനക്കാരന് കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. എന്നെ ആകർഷിച്ച മറ്റൊരു വസ്തുത കേസുകൾ തിരഞ്ഞെടുത്ത രീതിയാണ്. 15 കേസുകളും ഒന്നിനൊന്ന് വ്യത്യസ്തം. കൊലപാതകങ്ങൾ, ആത്മഹത്യകൾ, അപകടമരണങ്ങൾ, ദുരൂഹ സാഹചര്യത്തിൽ ലഭിക്കുന്ന മൃതദേഹങ്ങൾ തുടങ്ങി ഓരോ കേസും തികച്ചും വ്യത്യസ്തം. യഥാർത്ഥ സംഭവങ്ങളായതിനാൽ സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ കാണുന്ന ലൂപ്‌ഹോളുകൾ ഇവിടെ ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ത്രില്ലിംഗ് എന്നതിനപ്പുറം മനുഷ്യജീവൻ എത്ര നിസാരമാണെന്ന് പലകഥകളും നമ്മെ ഓർമ്മിപ്പിക്കുന്നു. എത്ര നിസ്സാരമായിട്ടാണ് ഓരോ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി മരണം കടന്നുവരുന്നതെന്നും. 


ത്രില്ലർ വിഭാഗത്തിലുള്ള പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കപാലം. 2019 ഓഗസ്റ്റ് ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ 2022 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ആറാം പതിപ്പാണ് ഞാൻ വായിച്ചത്. 254 പേജുകളുള്ള പുസ്തകത്തിന്റെ വില 299 രൂപ.