Sunday, May 24, 2026

വായനാനുഭവം - കപാലം - ഡോ.ബി. ഉമാദത്തൻ (Book Review - Kapalam by Dr. B Umadathan)

വായനാനുഭവം - കപാലം - ഡോ.ബി. ഉമാദത്തൻ  



കേരളത്തിലെ പ്രശസ്തനായ ഫോറൻസിക് വിദഗ്ധൻ ഡോ. ബി ഉമാദത്തൻ തന്റെ സേവനകാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് കപാലം. പ്രമാദമായ ഒട്ടേറെ കേസുകളുടെ പിന്നാമ്പുറ കഥകൾ വിവരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സർവീസ് സ്റ്റോറി, "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ" ഫോറൻസിക് മെഡിസിനെക്കുറിച്ചും ആധുനിക കുറ്റാന്വേഷണ രംഗത്ത് ഫോറൻസിക് വിഭാഗത്തിനുള്ള പങ്കിനെക്കുറിച്ചും പൊതുസമൂഹത്തിന് ഒരു ധാരണയുണ്ടാകുവാൻ ഒത്തിരി സഹായിച്ച പുസ്തകമാണ്. ജനപ്രീതിയിലും ആ പുസ്തകം മുന്നിലെത്താൻ കാരണം ഫോറൻസിക് വിദഗ്ധൻ കൂടിയായ ഗ്രന്ഥാകർത്താവിന്റെ പുസ്തകരചനാ വൈഭവം കൊണ്ട് കൂടിയാണ്. ആ പുസ്തകത്തിന്റെ വിജയത്തെ തുടർന്ന് പതിനഞ്ചോളം പുസ്തകങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഡിസി ബുക്‌സിനായി പ്രസിദ്ധീകരിച്ച പുസ്തകമാണ് കപാലം.


ഒരു ഫോറൻസിക് സർജൻ തന്റെ സർവീസ് പശ്ചാത്തലത്തിൽ 15 പുസ്തകങ്ങൾ ഇറക്കിയാൽ സ്വാഭാവികമായും ആവർത്തന വിരസമായി മാറാൻ സാധ്യതയുണ്ട്. ആ അപകടം മുന്നിൽക്കണ്ട് വ്യത്യസ്തങ്ങളായ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിക്കുകയാണ് കപാലത്തിൽ. ത്രില്ലിംഗ് ആയുള്ള 15 കഥകൾ ആയി നമുക്കത് വായിക്കാം. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ ചുവടുപിടിച്ചാണ് ഈ കഥകൾ എന്നോർക്കുമ്പോൾ വായനയ്ക്ക് മാധുര്യമേറും. 


ഒട്ടേറെ വിജ്ഞാനപ്രദമാണ് ഡോ.ഉമാദത്തന്റെ അവതരണം. പ്രൊഫസർ കൂടിയായ അദ്ദേഹം വായനക്കാരന് കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. എന്നെ ആകർഷിച്ച മറ്റൊരു വസ്തുത കേസുകൾ തിരഞ്ഞെടുത്ത രീതിയാണ്. 15 കേസുകളും ഒന്നിനൊന്ന് വ്യത്യസ്തം. കൊലപാതകങ്ങൾ, ആത്മഹത്യകൾ, അപകടമരണങ്ങൾ, ദുരൂഹ സാഹചര്യത്തിൽ ലഭിക്കുന്ന മൃതദേഹങ്ങൾ തുടങ്ങി ഓരോ കേസും തികച്ചും വ്യത്യസ്തം. യഥാർത്ഥ സംഭവങ്ങളായതിനാൽ സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ കാണുന്ന ലൂപ്‌ഹോളുകൾ ഇവിടെ ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ത്രില്ലിംഗ് എന്നതിനപ്പുറം മനുഷ്യജീവൻ എത്ര നിസാരമാണെന്ന് പലകഥകളും നമ്മെ ഓർമ്മിപ്പിക്കുന്നു. എത്ര നിസ്സാരമായിട്ടാണ് ഓരോ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി മരണം കടന്നുവരുന്നതെന്നും. 


ത്രില്ലർ വിഭാഗത്തിലുള്ള പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കപാലം. 2019 ഓഗസ്റ്റ് ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ 2022 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ആറാം പതിപ്പാണ് ഞാൻ വായിച്ചത്. 254 പേജുകളുള്ള പുസ്തകത്തിന്റെ വില 299 രൂപ. 

വായനാനുഭവം - അന്ധകാരനഴി - ഇ സന്തോഷ്‌കുമാർ (Book Review - Andhakaranazhy by E Santhosh Kumar)

വായനാനുഭവം - അന്ധകാരനഴി - ഇ  സന്തോഷ്‌കുമാർ 




2012 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് ശ്രീ ഇ സന്തോഷ്‌കുമാർ എഴുതിയ "അന്ധകാരനഴി". അന്ധകാരനഴി, ആ പേരിൽ ഒരു സ്ഥലം ആലപ്പുഴയിലുണ്ട്. വീടിന്റെ അടുത്തുകൂടി അന്ധകാരനഴി ബോർഡ് വെച്ച ബസ് സർവീസ് നടത്തുന്നുമുണ്ട്. അതിനാലാണ് അവാർഡ് പ്രഖ്യാപനസമയത്ത് ഈ നോവലിനെ ശ്രദ്ധിക്കുന്നത്. പിന്നീട് പലകുറി വായിക്കുവാൻ ശ്രമിച്ചെങ്കിലും ഒത്തുവന്നത് ഈയടുത്താണ്. ആ നോവൽ വായനയുടെ വിശേഷമാണ് ഇക്കുറി. 


കടലിലേക്ക് ചെറുപുഴകൾ വന്നുപതിക്കുന്ന അഴികൾ ധാരാളമുള്ള ജില്ലയാണ് ആലപ്പുഴ. അതിലൊരു അഴിയാണ് അന്ധകാരനഴി. കടലുമായോ, അഴിയുമായോ യാതൊരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്തമായ പ്രമേയം ചർച്ച ചെയ്യുന്ന നോവലാണിത്. അതും ശക്തമായ ഒരു പ്രമേയം. സമീപകാല മലയാളരചനകളിൽ ഇങ്ങനെ ഒരു ഭൂതകാല പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നോവൽ ഇല്ലെന്നുതന്നെ പറയാം. അടിയന്തിരാവസ്ഥ പോലൊരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പ്രധാനമായും രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രശസ്ത നോവൽ ചുരുളിയുടെ പോലെ, മുന്നിൽ കാണുന്നതല്ലാതെ ഒട്ടേറെ കാര്യങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അന്ധകാരത്തിന്റെ ഒരു തുരുത്തിൽ അഭയം തേടുന്ന, അവിടുത്തെ ഇടനാഴികളിൽ തളയ്ക്കപ്പെട്ട ഒരു വിപ്ലവകാരിയാണ് ഒരു കഥാപാത്രം. നിഗൂഢതകളുള്ള നിഗൂഢരായ കുറച്ച് ആളുകൾ മാത്രം വസിക്കുന്ന ഒരു തുരുത്ത്. അന്ധമായി തന്റെ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിച്ച് ഒടുക്കം സ്വയമറിയാതെ അതിന്റെ വിപര്യങ്ങളിൽ പര്യവസാനിക്കുന്ന നായകൻറെ ജീവിതം. മറ്റൊരാൾ വിപ്ലവത്തിന്റെ ആവേശത്തിൽ ജീവിതം ബലികൊടുത്ത ഒരു കവിയാണ്. കവികളോടും കഥകളോടും വിപ്ലവകാരിയുടെ സമീപനം കഥയിൽ വ്യക്തമാണ്. നിത്യജീവിതത്തിൽ ആശയങ്ങളോട് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന വിപ്ലവകാരികളെയും അധികാരത്തിലിരിക്കുന്നവരുടെ കളിപ്പാട്ടങ്ങളായി മാറേണ്ടിവരുന്ന ഭരണസംവിധാനത്തെയും നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. 


മനസ്സിനെ പിടിച്ചുകുലുക്കുന്ന കഥാസന്ദർഭങ്ങളോ വായനയ്ക്ക് ശേഷവും മനസ്സിൽ നിന്നും കുടിയിറങ്ങാൻ വിസമ്മതിക്കുന്ന കഥാപാത്രങ്ങളോ കഥാ പശ്ചാത്തലങ്ങളോ നോവലിൽ നിന്നും എനിക്ക് ലഭിച്ചില്ല. 368 പേജുകളുള്ള നോവൽ ഇടക്കുവെച്ച് മതിയാകാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ നോവലിലുണ്ട്. അത് തന്നെയാണ് എന്റെ അവസാന അഭിപ്രായവും. 2011 മെയ് മാസത്തിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ ഈ 2022 ഡിസംബറിൽ പ്രസിദ്ധീകരിച്ച എട്ടാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. വില 420/- രൂപ.

Monday, May 18, 2026

വായനാനുഭവം - സ്‌ട്രേഞ്ച് ഹൗസെസ് - ഉകെത്സു (Book Review - Strange Houses by Uketsu)

വായനാനുഭവം - സ്‌ട്രേഞ്ച് ഹൗസെസ് - ഉകെത്സു 



മിസ്റ്ററി, ഹൊറർ ജേർണലുകളിൽ ജപ്പാനിൽ വളരെയധികം ജനപ്രീതി നേടിയ എഴുത്തുകാരനാണ് ഉകെത്സു. വിചിത്രമായ ജീവിതരീതി പിന്തുടരുന്ന അദ്ദേഹം ഇതുവരെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. യൂട്യൂബ് വീഡിയോകളിൽ മുഖംമൂടി ധരിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. ജാപ്പനീസ് മാംഗാ കൃതികളുടെ ആരാധികയായ മകളിൽ നിന്നാണ് എനിക്ക് അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് നോവലായ "സ്‌ട്രേഞ്ച് ഹൗസെസ്" വായിക്കുവാൻ സാധിച്ചത്. അദ്ദേഹം എഴുതിയ സ്‌ട്രേഞ്ച് പിക്ചെർസ്, സ്‌ട്രേഞ്ച് ബിൽഡിങ്‌സ് എന്നീ നോവലുകളും ലോകത്തെമ്പാടുമുള്ള മിസ്റ്ററി ആരാധകരുടെ പ്രിയപ്പെട്ടതാണ്.

ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് വളരെയധികം പ്രത്യേകതകളുള്ള നോവലാണ് 'സ്‌ട്രേഞ്ച് ഹൗസെസ്'. സുപ്രധാനമായ കാര്യങ്ങളെല്ലാം ചിത്രങ്ങളുടെ രൂപത്തിലാണ് നൽകിയിരിക്കുന്നത്. തുടക്കം മുതൽ വായനക്കാരനെ പിടിച്ചിരുത്തുന്ന നിഗൂഢത, യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന അവതരണം, രാത്രി വായനയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് സ്‌ട്രേഞ്ച് ഹൗസെസ്. 

ടോക്യോയിൽ ഒരു വീട് വാങ്ങുവാൻ പോകുന്ന സുഹൃത്ത്, ആ വീടിന്റെ പ്ലാനിൽ അസാധാരണമായ ഒരു ഡിസൈൻ കണ്ടതിനെ തുടർന്ന് ഇത്തരം കാര്യങ്ങളിൽ തല്പരനായ നോവലിസ്റ്റിന്റെ കാണുവാൻ വരുന്നതാണ് തുടക്കം. ആ അസാധാരണത്തെ പിന്തുടർന്ന് പോകുന്ന നോവലിസ്റ്റ് കണ്ടെത്തുന്ന കാര്യങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ട്വിസ്റ്റുകളും നിഗൂഢതകളും ആവശ്യത്തിന്. ഏറ്റവും ഹൈലറ്റ് ആയി തോന്നിയത് ആവശ്യമായ എല്ലാ വിശദീകരണങ്ങളും ചിത്രങ്ങളായി നൽകിയിരുന്നതാണ്. ഓരോ പേജിലും സസ്‌പെൻസ് നിറഞ്ഞു നിൽക്കുന്നു. ഇന്ത്യൻ രീതികളുമായി അജഗജാന്തര വ്യത്യാസമുള്ള ജാപ്പനീസ് പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും നമുക്ക് കഥയും പശ്ചാത്തലങ്ങളും ഒരു സിനിമയിലെന്നപോലെ വ്യക്തമാകും. 

ജിം റിയോൺ ആണ് നോവൽ ഇംഗ്ലീഷ് ലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 

Sunday, May 17, 2026

വായനാനുഭവം - സമ്പർക്കക്രാന്തി - വി ഷിനിലാൽ (Novel Review - Sambarkakranthi by V Shinilal)

വായനാനുഭവം - സമ്പർക്കക്രാന്തി - വി ഷിനിലാൽ 



2022 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് വി ഷിനിലാലിന്റെ "സമ്പർക്കക്രാന്തി". ആ ഒരു അറിവിന്റെ പുറത്താണ് നോവൽ വായനയ്‌ക്കായി തിരഞ്ഞെടുത്തത്. തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യ നോവലാണ് ഇത് എന്ന് പുറംപേജിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ആദ്യാവസാനം തീവണ്ടിയാണ് പശ്ചാത്തലം. കഥയാവട്ടെ തീവണ്ടി പാളങ്ങൾ പോലെ ഒരിക്കലും തമ്മിൽ സന്ധിക്കാതെ ലീനിയറായി നീണ്ടുപോകുന്നതും. പല ജാതി, മത, ഭാഷാ സംസ്കാരമുള്ള ആളുകൾ ഒരുമിച്ച് കൂടുന്ന തീവണ്ടിയെ ഒരു മിനി ഇന്ത്യയായിട്ടാണ് നോവലിസ്റ്റ് കാണുന്നത്. വിവിധ ജനപഥങ്ങളിലൂടെ ആ തീവണ്ടി ഓടുന്നു. 

പ്രതീകാത്മകമായി തീവണ്ടിയെയും അതിലെ യാത്രക്കാരെയും മുൻനിർത്തി സമകാലിക ഇന്ത്യയെക്കുറിച്ചുള്ള ആവലാതികളാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി. ദക്ഷിണ റയിൽവേയിലെ ഉദ്യോഗസ്ഥനായതിനാലും വടക്കേ ഇന്ത്യയിലുൾപ്പെടെ ജോലിയുടെ ഭാഗമായോ അല്ലാതെയോ സഞ്ചരിച്ചിട്ടുള്ള പരിചയമുള്ളതിനാലും ആധികാരികമായി കഥാസന്ദർഭങ്ങൾ ഒരുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. പോരാത്തതിന് നല്ല കയ്യടക്കമുള്ള ഭാഷയും. വിനയ്‌ഫോർട്ടിന്റെ എസ്.ഐ കഥാപാത്രം മോഹിനിയാട്ടം സിനിമയിൽ പറയുന്നതുപോലെ എനിക്ക് അത്രയ്‌ക്കങ്ട് മനസ്സിലായില്ല എങ്കിലും എന്തൊക്കെയോ വലിയ വലിയ കാര്യങ്ങൾ വരികൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നി. ജീവിതത്തെയും സമകാലിക ഇന്ത്യയെപ്പറ്റിയും അദ്ദേഹം മുന്നോട്ടുവെച്ച ചില കാഴ്ചപ്പാടുകളോട് 100% യോജിക്കാമെന്നും തോന്നി. 

തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കുന്ന സമ്പർക്കക്രാന്തി എക്സ്പ്രസിനൊപ്പം യാഥാർഥ്യവും ഭാവനയും യാത്ര തുടങ്ങുന്നു. ഇതിൽ ഭാവനയേതാ യാഥാർഥ്യം ഏതാ എന്ന് മിക്കപ്പോഴും തിരിച്ചറിയാൻ പറ്റാതെവരും. ഗൗരി ലങ്കേഷ്, കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾ ഒക്കെ ഇടയ്ക്ക് വന്നുപോകുന്നത് കാണാം. ട്രെയിനിനുള്ളിൽ ഒരു അധികാരകേന്ദ്രം രൂപീകരിക്കുന്ന കുറച്ച് ആൾക്കാരെയും കാണാം. അതാണ് പറഞ്ഞത്. ഇതിനൊക്കെ എന്തൊക്കെയോ വലിയ അർത്ഥങ്ങളുണ്ട്. അല്ലാതെ ചുമ്മാ അക്കാദമി അവാർഡ് ഒന്നും ലഭിക്കില്ലല്ലോ. 

എന്തായാലും എനിക്ക് ഈ നോവൽ ഇഷ്ടപ്പെട്ടു. അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കണ്ടല്ല, അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ ശക്തികൊണ്ട്. 

2019 ഡിസംബറിൽ ഡിസി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ 2024 നവംബറിൽ പ്രസിദ്ധീകരിച്ച പത്താമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 264 പേജുകളുള്ള നോവലിന്റെ വില 299 രൂപ. 

Friday, May 15, 2026

വായനാനുഭവം - ലോറാ നീ എവിടെ - മുട്ടത്ത് വർക്കി (Book Review - Laura Nee Evide)

വായനാനുഭവം - ലോറാ നീ എവിടെ - മുട്ടത്ത് വർക്കി 



ന്യൂ ജൻ പുസ്തകവായനകൾക്കിടയിൽ പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്കായിരുന്നു മുട്ടത്ത് വർക്കിയുടെ "ലോറാ നീ എവിടെ?" എന്ന നോവൽ വായന. ജനപ്രിയ സാഹിത്യത്തിന്റെ രാജാവായ മുട്ടത്ത് വർക്കിയുടെ അധികം കൃതികൾ ഞാൻ വായിച്ചിട്ടില്ലയെന്ന നഗ്നസത്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ. പക്ഷെ കുട്ടിക്കാലത്ത് കണ്ട പല മലയാളസിനിമകളുടെയും മൂലകഥ അദ്ദേഹത്തിൻ്റെ കൃതികൾ ആയിരുന്നെന്ന് കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ 1971 ൽ സിനിമയാക്കപ്പെട്ട നോവലാണ് "ലോറാ നീ എവിടെ?"

പ്രേം നസീറും ഉമ്മറുമൊക്കെ അഭിനയിച്ച ആ സിനിമ കാണുന്നത് പോലെ തന്നെ നമുക്ക് നോവൽ ആസ്വദിച്ച് വായിക്കുവാൻ സാധിക്കും. 60-70 കളിൽ കണ്ടിരുന്ന ഒരു ലോ ക്ലാസ്സ്, മിഡിൽ ക്ലാസ് കുടുംബകഥ. ദരിദ്രകുടുംബത്തിൽ പിറന്ന അതീവ സുന്ദരിയായ ലോറ എന്ന നിഷ്കളങ്ക നായികയുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളാണ് ഇതിവൃത്തം. ഇപ്പോഴത്തെ യുഗത്തിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത രീതിയിലെ ദുരന്തങ്ങളാണ് നായികയ്ക്ക് നേരിടേണ്ടി വരുന്നതെങ്കിലും അതിന്റെ യഥാർത്ഥ വികാരവിക്ഷുബ്ധതയോടെ വായനക്കാരനിലെത്തിക്കാൻ മുട്ടത്ത് വർക്കി എന്ന അതുല്യ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

1971 ലാണ് ഈ നോവൽ പ്രസിദ്ധപ്പെടുത്തിയത്.