Wednesday, December 21, 2022

വായനാനുഭവം - പച്ച മഞ്ഞ ചുവപ്പ്



ശ്രീ ടി ഡി രാമകൃഷ്ണൻറെതായി ഞാൻ വായിക്കുന്ന അഞ്ചാമത്തെ നോവൽ ആണ് പച്ച മഞ്ഞ ചുവപ്പ്. ആദ്യമായി അദ്ദേഹത്തിൻറെ ഒരു  പുസ്‌തകം വായിക്കുന്നത് ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി ആണ്ടാൾ ദേവനായകിയും എഴുതിയ ആളുടെ പുസ്‌തകം എന്ന ലേബലിൽ ആയിരുന്നു. ഏറെക്കുറെ അടുത്തടുത്തായാണ് അഞ്ച് പുസ്‌തകങ്ങളും ഞാൻ വായിച്ചുതീർത്തത്. ഒന്നും എന്നെ മടുപ്പിച്ചില്ല എന്ന് മാത്രമല്ല ഇനിയും വായിക്കാനുള്ള ആൽഫാ പോലുള്ള പുസ്‌തകങ്ങൾ തേടിപ്പോകുവാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ രചനകൾ. 

അദ്ദേഹത്തിന്റെ ആദ്യ നാല് നോവലുകളും വായിച്ചപ്പോൾ തോന്നിയ അനുഭവം അദ്ദേഹം മിത്ത് അഥവാ കെട്ടുകഥകളെ അതിമനോഹരമായി യാഥാർഥ്യത്തോട് കൂട്ടിച്ചേർത്ത് എഴുതുന്ന എഴുത്തുകാരൻ ആണെന്ന് ആയിരുന്നു. അതേപോലെ നായികമാർക്ക് അനുഭവിക്കേണ്ടിവരുന്ന ലൈംഗിക പീഡനങ്ങളും ഏറെക്കുറെ പൊതുവായ സാന്നിധ്യം ആയിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു പച്ച മഞ്ഞ ചുവപ്പ്. ടി ഡി യുടെ കൃതികൾ ആസ്വാദ്യകരമാകാൻ അതൊന്നും വേണ്ടായെന്ന് അടിവരയിട്ട് പറയുന്ന പുസ്‌തകം. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ തോന്നുന്ന ഒരു ത്രില്ലർ. ഒരു സിനിമ കാണുന്നത് പോലെ ആസ്വദിച്ച മറ്റൊരു മലയാളം നോവൽ. ഇന്ത്യൻ റയിൽവേ ആണ് പശ്ചാത്തലം. ഈ കൃതിയോട് കൂടുതൽ ആകർഷണീയത തോന്നുവാൻ കാരണം ഗ്രന്ഥകാരൻ ഒരു റയിൽവേ ഉദ്യോഗസ്ഥൻ ആയിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ പൊസിഷൻ ആയിരുന്ന ചീഫ് കൺട്രോളർ എന്നത് എന്തായിരുന്നു എന്ന് നോവൽ വായിച്ചു കഴിയുമ്പോൾ വായനക്കാരന് വളരെ വ്യക്തമാകും. അതോടെ അവനാകെ കൺഫ്യൂഷനിലാകും വായിച്ചതൊക്കെ സത്യമാണോ അതോ മിഥ്യയാണോ എന്ന്.

നമുക്ക് നോവലിൻറെ ഉള്ളടക്കത്തിലേക്ക് ഒന്ന് കടക്കാം. സേലത്തിനടുത്ത് പശ്ചിമഘട്ട മലനിരകളിൽ 1994 ഇൽ നടന്ന ഒരു ട്രെയിൻ അപകടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. അപകടത്തോടനുബന്ധിച്ച് ശിക്ഷിക്കപ്പെടുന്ന ലോക്കൂർ സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രനെ ചുറ്റിപ്പറ്റി കഥ മുന്നോട്ട് പോകുന്നു. ആത്മാർത്ഥമായി ജോലി ചെയ്യുന്ന അല്ലെങ്കിൽ ജോലിയോട് നൂറ്റമ്പത് ശതമാനം ആത്മാർത്ഥത പുലർത്തിയിരുന്ന രാമചന്ദ്രൻ എങ്ങനെ കുറ്റക്കാരനായി എന്നുള്ള അന്വേഷണം വർഷങ്ങൾക്ക് ശേഷം കൊറോണക്കാലത്ത് അദ്ദേഹത്തിൻറെ മകൻ നടത്തുന്നതായാണ് കഥാഗതി. തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയുമൊക്കെ ഏറെക്കുറെ അവസാനിച്ചെങ്കിലും ഇന്ത്യൻ റെയിൽവേ പോലൊരു പ്രസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങൾ അവിടെ നിന്നും വിരമിച്ചൊരാൾ വിവരിക്കുമ്പോൾ അതിശയത്തോടുകൂടിയല്ലാതെ ഓരോ പേജുകളും മറിക്കുവാൻ സാധിക്കില്ല. റെയിൽവേ സിസ്റ്റത്തിലെ കെടുകാര്യസ്ഥതകൾ ഇല്ലാതാക്കി ആ പ്രസ്ഥാനത്തെ ലാഭകരമാക്കുവാൻ രാമചന്ദ്രൻ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങളോട് അയാൾ തങ്ങളേക്കാൾ താഴ്ന്ന പദവിയിൽ ഉള്ള ആളാണെന്ന കാരണത്താൽ മേലുദ്യോഗസ്ഥർ വിമുഖത കാണിക്കുന്നതും കാലാകാലങ്ങളായി തങ്ങൾ ശീലിച്ചുപോന്ന രീതികളിൽ നിന്നും മാറാൻ മടിക്കുന്നതുമൊക്കെ വായിക്കുമ്പോൾ കമ്പ്യൂട്ടർ ഉപയോഗത്തോട് ഒരു വിഭാഗം ജീവനക്കാർ മടി കാണിക്കുന്നത് ഓർമ്മയിലേക്കെത്തി. കെടുകാര്യസ്ഥതയും ഉദ്യോഗദുഷ്പ്രഭുത്വവും സംഘടനകളുടെ അമിതമായ കടന്നുകയറ്റവും ഇന്ത്യൻ റയിൽവേ പോലൊരു പ്രസ്ഥാനത്തെ (പൊതുവെ പറഞ്ഞാൽ ഒരു സർക്കാർ സംരംഭത്തെ) എങ്ങനെ നശിപ്പിക്കുന്നു, അല്ലെങ്കിൽ മറ്റു രാജ്യങ്ങളുടെ നിലവാരത്തെക്കാൾ മുകളിലേക്ക് ഉയരാതെ പോകുന്നു എന്നതൊക്കെ ഇതിലും വ്യക്തമായി വായിച്ചിട്ടില്ലെന്ന് നിസംശ്ശയം പറയാം.

നോവലിൽ എനിക്ക് തോന്നിയ ചെറിയ ചില പോരായ്‌മകൾ പറയാം. പോരായ്‌മ എന്ന് പറയാമോ എന്നറിയില്ല. 1999 ഇൽ ഷാജികൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി അഭിനയിച്ച എഫ്.ഐ.ആർ.എന്നൊരു സിനിമയുണ്ട്. മലയാളത്തിലെ മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ആ സിനിമയിലെ ഷെട്ടി. പെറ്റി തല്ലുകേസ് മുതൽ അതിർത്തിയിലെ ആയുധക്കടത്ത് വരെ അന്വേഷിച്ചു ചെല്ലുമ്പോൾ ഷെട്ടി ആണെന്ന് കാണാൻ സാധിക്കും. അതുപോലെ തന്നെയാണ് ഇതിലെ വില്ലന്മാരും. ഏത് ഉടായിപ്പ് കേസിൻറെ പിന്നാലെ പോയാലും കാരണം ഒന്ന് തന്നെ ആയിരിക്കും. എങ്കിലും നായകന് ഇവരെയൊക്കെ വളരെ നിസാരമായി പൂട്ടാനും സാധിക്കുന്നുണ്ട്. ഇതൊന്നും വായനയുടെ ആസ്വാദനത്തെ പൊടിക്ക് പോലും ബാധിക്കുന്ന കാര്യങ്ങളല്ല. ഒരു മുൻ റയിൽവെ ഉദ്യോഗസ്ഥൻ അനുഭവങ്ങൾ വിവരിക്കുന്നതായി മാത്രമേ തോന്നൂ. അതിനാൽത്തന്നെ റെയിൽവെ സിസ്റ്റത്തിലെ ഒട്ടേറെ കാര്യങ്ങൾ നിസാരമായി നമുക്ക് മനസിലാക്കാൻ സാധിക്കും. അതോടൊപ്പം ആ സിസ്റ്റത്തെ പിന്നോക്കം നയിക്കുന്ന ഘടകങ്ങളെ അടുത്തറിയാനും അധികാരച്ചുഴികളിൽപ്പെട്ട് സാധാരണക്കാരായ മനുഷ്യർ ബലിയാടാകുന്നതും കോർപ്പറേറ്റുകൾ സ്വാർത്ഥലാഭത്തിനായി ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ മരണത്തിന്റെ വ്യാപാരികളാവുകയും ചെയ്യുന്നതൊക്കെ മരവിപ്പോടുകൂടിയല്ലാതെ വായിച്ചു തീർക്കാനാവില്ല. 

അവസാന വാക്ക് : ടി ഡി രാമകൃഷ്ണന്റെ വായിച്ചിരിക്കേണ്ട നോവൽ 

Thursday, November 3, 2022

വായനാനുഭവം - മാമ ആഫ്രിക്ക


ശ്രീ ടി.ഡി രാമകൃഷ്ണൻ ആഫ്രിക്കയിലെ ഉഗാണ്ടയെ പശ്ചാത്തലമാക്കി എഴുതിയ കൃതിയാണ് മാമ ആഫ്രിക്ക. 2019 ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. സ്വതന്ത്രമായ വായനയിൽ മികച്ച രീതിയിൽ ആസ്വദിക്കാൻ പറ്റുന്ന നോവലാണ് അത്. സ്വതസിദ്ധമായ ശൈലിയിൽ ഉഗാണ്ടയെ കണ്മുന്നിൽ കാണുന്നത് പോലെ വിവരിക്കുകയും അവിടുത്തെ ആചാരങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമെല്ലാം അഗാധമായ പഠനം ഈ നോവലിൻറെ പിന്നിലുണ്ടെന്ന് ഓരോ വരിയിൽ നിന്നും വായിച്ചറിയാം. മികച്ച കയ്യടക്കത്തോടെ ഒട്ടും ബോറടിയില്ലാതെ വായിച്ചു തീർക്കാവുന്ന രീതിയിൽ ടി ഡി കഥ അവതരിപ്പിക്കുന്നു.


ഉഗാണ്ട എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ ഒരു ശരാശരി മലയാളിയുടെ മനസിലേക്ക് വരുന്നത് ഇദി അമീൻ എന്ന ഏകാധിപതി ആയിരിക്കും. മാമ ആഫ്രിക്കയിൽ ശ്രദ്ധേയമായ കഥാപാത്രമായി അദ്ദേഹം അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്ന് മാത്രമല്ല ഒരു ആഫ്രിക്കൻ രാജ്യത്ത്, ഇദി അമീനെപ്പോലെ ഒരു ക്രൂരനായ ഏകാധിപതി ഭരിക്കുന്ന രാജ്യത്ത് അകപ്പെട്ടുപോകുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ അവസ്ഥ മനോഹരമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. 


മൂന്ന് തലമുറ മുൻപ് ആഫ്രിക്കയിൽ എത്തിച്ചേർന്ന മലയാളി കുടുംബത്തിൽ ജനിച്ച താര വിശ്വനാഥ് എന്ന എഴുത്തുകാരിയിലൂടെയാണ് മാമ ആഫ്രിക്ക അവതരിപ്പിച്ചിട്ടുള്ളത്. അപ്പൂപ്പൻ ആഫ്രിക്കയിലെ റെയിൽവേയുടെ പണിക്കായി എത്തിച്ചേർന്ന് ഉഗാണ്ടയിൽ ഒരു മസായി യുവതിയെ കല്യാണം കഴിച്ച് താമസിക്കുന്നതോടെയാണ് താരയുടെ ആഫ്രിക്കൻ ബന്ധം ആരംഭിക്കുന്നത്. അച്ഛൻ ഒന്നോ രണ്ടോ തവണ കേരളത്തിൽ പോയിട്ടുണ്ടെങ്കിലും താര കേരളത്തിൽ പോയിട്ടേയില്ല. എങ്കിലും നാടിനോടും ഭാഷയോടും സ്നേഹമുള്ള മാതാപിതാക്കളിലൂടെ മലയാളത്തിലേക്ക് അടുക്കുന്ന താര തൻറെ മനസിലുള്ളതെല്ലാം മലയാളത്തിലാണ് എഴുതുന്നത്. രാമായണം പോലെ അപ്പൂപ്പനും അച്ഛനും വഴി കൈമുതലായുള്ള പുസ്തകങ്ങൾ അല്ലാതെ മലയാള സാഹിത്യത്തെക്കുറിച്ച് ഒന്നും അറിയില്ലാത്തതിനാൽ മലയാളത്തിൽ എഴുതുന്നവ ആഫ്രിക്കൻ ഭാഷയായ സ്വാഹിലിയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയാണ് അവർ പ്രസിദ്ധീകരിക്കുന്നത്. സുന്ദരിയായ താരയ്ക്ക് ഉഗാണ്ടയിൽ വച്ച് സംഭവിക്കുന്ന അവിശ്വസനീയമായ അനുഭവങ്ങളാണ് അവർ സ്വന്തം കൃതികളായി പുറത്തിറക്കുന്നത്. താരയുടെ ആ അവിശ്വസനീയമായ അനുഭവങ്ങൾ ടി ഡി നമ്മൾക്ക് വിശ്വസനീയമായ ഒരു നോവലിൻറെ രൂപത്തിലാക്കി നൽകിയതാണ് മാമ ആഫ്രിക്ക എന്ന് ചുരുക്കി പറയാം.


ആദ്യമേ 'സ്വതന്ത്രമായ വായനയിൽ ഒരു കുറവും തോന്നാതെ വായിക്കാൻ സാധിക്കുന്ന നോവൽ' എന്ന് പറഞ്ഞതിൻറെ കാരണം ടി ഡി യുടെ മറ്റ് നോവലുകൾ വായിച്ചവർക്ക് കുറെയൊക്കെ ആവർത്തനം പലസ്ഥലങ്ങളിലും അനുഭവപ്പെട്ടേക്കാം. ഈ പുസ്തകത്തിന് ശേഷം ടി ഡി എഴുതിയ അന്ധർ ബധിരർ മൂകർ എന്ന കൃതിയായിരുന്നു  അദ്ദേഹത്തിന്റേതായി ഞാൻ ആദ്യം വായിച്ച പുസ്‌തകം. അതിൽ പറയുന്നുണ്ട് അതിലെ നായികയായ ഫാത്തിമ നിലോഫർ ഭട്ട് നെ ടി ഡി യുടെ അടുത്തേക്ക് പറഞ്ഞു വിടുന്നത് താരാ വിശ്വനാഥ് ആണെന്ന്. അവിടെ നിലോഫർ ഭട്ട് പറയുന്നത് പോലെയാണ് ഇവിടെ താര പറയുന്നത്. വ്യത്യസ്തമായ ഒരു ശൈലി ആയിരുന്നെങ്കിലും രണ്ടിലും അത് ആവർത്തിക്കുന്നുണ്ട്. ആവർത്തനങ്ങൾ അതിൽ ഒതുങ്ങുന്നില്ല സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലെ പട്ടാളത്തലവൻ സിംഹത്തിനെ പലപ്പോഴും ഇദി അമീനെക്കുറിച്ച് വായിക്കുമ്പോൾ ഓർമ്മ വരും. നിലോഫർ ഭട്ടും കുടുംബവും നടത്തുന്ന പലായനവും താരയുടെ കുടുംബവുമായുള്ള പലായനവും ഏറെക്കുറെ ഒരേ പാറ്റേണിൽ ആണ് കുറെ സഞ്ചരിക്കുന്നത്. 


ടി ഡി യുടെ നാല് കൃതികൾ വായിച്ചുകഴിഞ്ഞപ്പോൾ ശ്രദ്ധിച്ച മറ്റൊരു കാര്യം രസകരമാണ്. നായികമാർക്ക് ഒടുക്കത്തെ സൗന്ദര്യമാണ്. അത് കാരണം അവർക്കുണ്ടാകുന്ന അനുഭവങ്ങളാണ് മിക്കതിലും പ്രധാന പ്രമേയം. ദേവനായകി തൻറെ സൗന്ദര്യം ആയുധമാക്കിയവൾ ആയിരുന്നു. ഫാത്തിമ നിലോഫറിന് സൗന്ദര്യം ഒരു ബാധ്യത ആയിരുന്നു. ഇവിടെ താരയിലേക്ക് എത്തുമ്പോൾ സൗന്ദര്യം ഒരു അവസരമായി മാറുന്നു. അതി സുന്ദരികളായ ഇട്ടിക്കോരയിലെ പെണ്ണുങ്ങളെക്കുറിച്ച് പറയുന്നില്ല. മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി പുരുഷ കേന്ദ്രീകൃത നോവൽ ആയതിനാൽ പെണ്ണുങ്ങൾക്ക് നിലത്ത് നിൽക്കാനേ സമയമില്ലാത്ത അവസ്ഥയാണ്. 


അവസാനം പറഞ്ഞ കാര്യങ്ങളൊന്നും നോവലിൻറെ ആസ്വാദനത്തെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളായി അനുഭവപ്പെടില്ല. മറിച്ച് ആവശ്യമായ ഘടകങ്ങളായേ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ. ഒരു ചലച്ചിത്രത്തിലെന്നത് പോലെ മിക്ക സംഭവങ്ങളും കൺമുന്നിൽ ആസ്വദിച്ച് കാണുന്നത് പോലെ വായനക്കാരന് അനുഭവപ്പെടുന്നത് ടി ഡി യുടെ കഠിനപ്രയത്നത്തിന്റെ ഫലം തന്നെയാണ്. ഓരോ പുസ്‌തകങ്ങൾ വായിച്ചുകഴിയുമ്പോഴും വായനക്കാരൻ എന്ന നിലയിൽ പ്രതീക്ഷിക്കുന്നതിൻറെ അപ്പുറം അടുത്ത പുസ്തകത്തിൽ നൽകാൻ സാധിക്കുന്ന മലയാളത്തിലെ പുതിയ എഴുത്തുകാരിൽ ഏറ്റവും കേമൻ ടി ഡി രാമകൃഷ്‌ണൻ തന്നെയെന്ന് പറയുവാൻ സാധിക്കും. 

Wednesday, November 2, 2022

വായനാനുഭവം - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് ശേഷം ശ്രീ. ടി.ഡി രാമകൃഷ്ണൻ എഴുതിയ മറ്റൊരു മാസ്റ്റർപീസ് നോവലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഫ്രാൻസിസ് ഇട്ടിക്കോരയുടെ രചയിതാവ് എന്ന ലേബലിലാണ് അറിയപ്പെടുന്നതെങ്കിലും അതിനേക്കാൾ ഏറെ മികച്ചൊരു കൃതിയാണ് ആണ്ടാൾ ദേവനായകി. രണ്ടും മലയാളസാഹിത്യത്തിന് ഏറെക്കുറെ അപരിചിതമായിരുന്നു ഡാൻ ബ്രൗണിന്റെത് പോലുള്ള ഒരു രചനാരീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. മിത്തും യാഥാർഥ്യവും ഇടകലർത്തിയുള്ള ഈ കൃതികളിൽ ഇട്ടിക്കോര വായിക്കുമ്പോൾ അനുഭവപ്പെട്ടത് പോലുള്ള ഒരു ബോറടി ദേവനായകി വായിച്ചപ്പോൾ തോന്നിയില്ല എന്നതിനാലാണ് മേൽപ്പറഞ്ഞ അഭിപ്രായം പറഞ്ഞത്. ടി ഡി ക്ക് വയലാർ അവാർഡും കേരളം സാഹിത്യ അക്കാദമി അവാർഡും നേടിക്കൊടുത്ത ഈ കൃതി തീർച്ചയായും അദ്ദേഹത്തിന് കൂടുതൽ ബഹുമതികൾ ഇനിയും നേടിക്കൊടുക്കും. 

പുസ്തകത്തിലേക്ക് കടക്കുമ്പോൾ ഇട്ടിക്കോരയിലെപ്പോലെതന്നെ രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന സംഭവങ്ങളാണ് ഇതിലും എന്ന് കാണാം. ഇക്കുറി പശ്ചാത്തലമാകുന്നത് നമ്മുടെ സമീപരാജ്യമായ ശ്രീലങ്കയാണ്‌. പുസ്തകത്തിൻറെ തുടക്കത്തിൽ ഗ്രന്ഥകാരൻ പറയുന്നൊരു കാര്യം പ്രസക്തമാണ്. തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ വരുന്ന അകലമേ നമുക്ക് ശ്രീലങ്കയുമായുള്ളൂ. ഗൾഫ് ഒരു സാധ്യതയായി മലയാളിക്ക് മുന്നിലേക്ക് അവതരിക്കുന്നതിന് മുൻപ് കേരളത്തിൽ നിന്നും ധാരാളം ആളുകൾ തൊഴിൽ തേടി ആ രാജ്യത്തേക്ക് പോയിട്ടുമുണ്ട്. എങ്കിലും അവിടെ നടന്ന ഭീകരമായ വംശീയയുദ്ധത്തോട് ഏറെക്കുറെ നിസംഗമായാണ് നമ്മൾ പ്രതികരിച്ചത്. ആ ഭീകരതയോടുള്ള പ്രതികരണമായാണ് ഈ കൃതിയുടെ പശ്ചാത്തലമായി ശ്രീലങ്ക തിരഞ്ഞെടുക്കാൻ കാരണം. അതിമനോഹരമായാണ് ടി ഡി ശ്രീലങ്കയെ വിവരിച്ചിരിക്കുന്നത്. യാത്രാവിവരണം വായിക്കുന്നത് പോലെ നമുക്ക് ആ സ്ഥലങ്ങളെ മനസ്സിൽ കാണാൻ സാധിക്കും. അന്ധർ ബധിരർ മൂകർ എന്ന പുസ്‌തകത്തിൽ കാശ്മീരിനെയും മാമ ആഫ്രിക്കയിൽ ഉഗാണ്ടയെയും ടി ഡി ഇതുപോലെ വിവരിക്കുന്നുണ്ട്. 

ചരിത്രവും മിത്തും ഇടകലരുന്ന ആദ്യ കഥയിലാണ് ദേവനായകി എന്ന കേന്ദ്രകഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. കേരളചരിത്രത്തിൽ പരാമർശിക്കുന്ന കാന്തള്ളൂർ രാജ്യത്ത് നിന്നാണ് അവളുടെ കഥ തുടങ്ങുന്നത്. അതീവ സുന്ദരിയായ ദേവനായകി തൻറെ സൗന്ദര്യത്തിൻറെ വില തിരിച്ചറിയുന്നതും അത് പ്രധാന ആയുധമാക്കി മുന്നേറുന്നതുമാണ് ആദ്യ കഥ. അധികാരത്തിന്റെയും ചതിയുടെയും പ്രണയത്തിന്റെയും വടംവലികൾക്കിടയിലൂടെ അവളുടെ പ്രയാണം ചോള രാജാക്കന്മാരിലൂടെ ശ്രീലങ്കയിലേക്ക് എത്തുന്നു. ഒടുക്കം ഒരു അമാനുഷിക ശക്തിയായി പരിണമിക്കുന്ന ഒരു മിത്ത് അഥവാ കെട്ടുകഥയായി പരിണമിക്കുന്ന ദേവനായകിയെ ചരിത്രത്തിൻറെ കൂട്ടുപിടിച്ച് സത്യമേതാ മിഥ്യയേതാ എന്ന ചിന്തയിലേക്ക് ഉയർത്തുന്നതിന് ടി ഡി ക്ക് സാധിച്ചിട്ടുണ്ട്.

തമിഴ് യുദ്ധാനന്തര ശ്രീലങ്കയിലേക്ക് അവരുടെ അതിഥിയായി ചെല്ലുന്ന പീറ്റർ എന്ന എഴുത്തുകാരനിലൂടെയാണ് രണ്ടാമത്തെ കഥ മുന്നോട്ട് പോകുന്നത്.രണ്ട്  കഥകളും തമ്മിൽ ബന്ധിപ്പിക്കുന്നതും പീറ്ററാണ്. യുദ്ധകാലത്ത് ശ്രീലങ്കയിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ അവിശ്വസനീയമാംവണ്ണം ഇവിടെ വിവരിക്കുന്നുണ്ട്. സ്ത്രീകളോടുള്ള പരാക്രമത്തിൽ പുലികളും സിംഹളരും ഒരേപോലെയാണെന്ന് കാണാൻ സാധിക്കും. ആ പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്ന രജനി തിരിനാഗമ എന്ന ആക്ടിവിസ്റ്റും ഇതിൽ കഥാപാത്രമാകുന്നുണ്ട്. പുലി പ്രഭാകരൻറെ കാലത്ത് പരിചയപ്പെട്ട സുഗന്ധി എന്ന തമിഴ് ഈഴ പോരാളിയെത്തേടി പീറ്റർ നടത്തുന്ന യാത്രകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

ഒട്ടും ബോറടിപ്പിക്കാതെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന കൃതിയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഇട്ടിക്കോരയിലെ പോലെ ഭീകരമല്ലെങ്കിലും രതിയും വയലൻസും പുട്ടിന് പീരപോലെ വിതറിയിട്ടുണ്ട്. പീരയില്ലാത്ത പുട്ട് പുട്ടിന് സ്വാദ് കുറയുമെന്നത് പോലെ അത് കൃതിയുടെആസ്വാദ്യതയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് പറയാം. ലോകസാഹിത്യത്തിലെ ഡാൻ ബ്രൗണിനെ പോലെ ടി ഡി മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്രസ്ഥാപിക്കുമെന്ന് വ്യക്തമാക്കുന്ന കൃതി. ഇനിയും ഇതുപോലുള്ള കൃതികൾക്കായി കാത്തിരിക്കുന്നു.

Tuesday, October 25, 2022

വായനാനുഭവം - അറ്റുപോകാത്ത ഓർമ്മകൾ


എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളായിരുന്നു കിരീടവും തന്മാത്രയും തനിയാവർത്തനവുമെങ്കിലും ഒരിക്കൽപ്പോലും ആ സിനിമകൾ ഒരിക്കൽക്കൂടി കാണണം എന്ന് തോന്നിയിട്ടില്ല. നാളുകളോളം മനസിനെ അസ്വസ്ഥമാക്കുന്ന അനുഭവം കാണികളിൽ ഉളവാക്കുന്നു എന്നതുതന്നെയായിരുന്നു ആ സിനിമകളുടെ വിജയവും. ശ്രീ ടി.ജെ ജോസഫ് എഴുതിയ അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥ മേടിച്ച് കുറേനാൾ കയ്യിൽ വെച്ചിട്ടും അത് വായിക്കാൻ ഒരു മടി തോന്നിയതും ആ അനുഭവം ഓർത്തുതന്നെ ആയിരുന്നു. നമുക്കേവർക്കും ചിരപരിചിതനാണ് ശ്രീ ടി.ജെ ജോസഫ്. കേരളസമൂഹത്തിനാകെ അപമാനമായ കൈവെട്ട് കേസിലെ ഇരയാണ് അദ്ദേഹം. 2010 ഇൽ തൊടുപുഴ ന്യൂമാൻ കോളേജിലെ വിവാദമായ വിവാദമായ ചോദ്യപ്പേപ്പർ കേസിൽ ചോദ്യം തയ്യാറാക്കിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ദുരിതങ്ങളിൽ അദ്ദേഹത്തിൻറെ തോളോട് ചേർന്ന് നിന്നിരുന്ന പ്രിയങ്കരിയായ ഭാര്യ 2014 ഇൽ ആത്മഹത്യ വാർത്തയാണ് ഈ പുസ്‌തകവുമായി ബന്ധപ്പെട്ടല്ലാതെ അദ്ദേഹത്തെക്കുറിച്ച് അവസാനമായി കേൾക്കുന്നത്. 

2010 ഇൽ ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യം വായിച്ചപ്പോൾ മനസ്സിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി ഒരു മതവിഭാഗത്തെ ചൊറിയുന്നതിൽ എന്ത് മനഃസംതൃപ്തിയാണ് ഇവനൊക്കെ കിട്ടുന്നതെന്ന് മനസിലോർത്തുകൊണ്ടാണ് അന്ന് അടുത്ത വാർത്തയിലേക്ക് കണ്ണോടിച്ചത്. ആ ചോദ്യത്തിലെ വിവാദമായ സംഭാഷണം അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയതല്ല, പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയ ഒരു പുസ്‌തകത്തിലെ വരികൾ കടമെടുത്തതാണെന്ന് എന്ന് വായിച്ചറിഞ്ഞതോടെ ഓഹ് ഇത്രേയുള്ളോ, അല്ലാതെ ചുമ്മാ ഇങ്ങനെ ഒരു ചോദ്യപ്പേപ്പറിൽ എഴുതിവെക്കേണ്ട കാര്യം ഇല്ലല്ലോ എന്നോർത്ത് ആ അധ്യായം ക്ലോസ് ചെയ്‌തു. അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തകാര്യവും മറ്റും വാർത്തയിൽ വന്നപ്പോൾ അത്ര പ്രാധാന്യം കൊടുത്തില്ല. പിന്നീടാണ് അദ്ദേഹത്തിൻറെ കൈകൾ വെട്ടിയെറിഞ്ഞു എന്ന ഭീകരവാർത്ത കേൾക്കുന്നത്. അത്രയും ക്രൂരമായ ഒരു ശിക്ഷ ഒരു അധ്യാപകന് നൽകിയെന്ന വാർത്ത വളരെയധികം വിഷമിപ്പിച്ചിരുന്നു. പിന്നീട് ഭാര്യയുടെ ആത്മഹത്യയെക്കുറിച്ച് കേട്ടപ്പോൾ ദുരന്തങ്ങളുടെ സഹയാത്രികനായ ആ ആധ്യാപകനെക്കുറിച്ചോർത്ത് സഹതാപം തോന്നി. ഈ ദുരന്തങ്ങൾ അറിയാവുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മകഥ വായിക്കാൻ ഒരു വിമുഖത ആദ്യം തോന്നിയത്. 

തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് സാർ എന്ന മലയാളം വകുപ്പ് മേധാവിയുടെ സാധാരണ ഒരു ദിവസത്തിൽ നിന്നാണ് പുസ്തകം തുടങ്ങുന്നത്. അതിവേഗം അദ്ദേഹത്തിൻറെ ജീവിതം അസാധാരണമായ രീതിയിലേക്ക് മാറുന്നത് തുടർന്നുള്ള പേജുകളിൽ വായിക്കാം. സമൂഹത്തിലെ ബഹുമാന്യനായ വകുപ്പ് മേധാവിയിൽ നിന്നും പ്രത്യേകിച്ച് തെറ്റുകളൊന്നും ചെയ്യാതെ കുറ്റവാളിയായി ഒളിജീവിതത്തിലേക്കും പോലീസ് കസ്റ്റഡിയിലേക്കും ജയിലിലേക്കുമൊക്കെ മാറുന്നത് അവിശ്വസനീയമായ രീതിയിലാണ്. അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ അറിയാമായിരുന്നതിനാൽ ഓരോ പേജ് വായിക്കുമ്പോഴും അടുത്ത പേജിലാണോ ആ ദുരന്തം ഉണ്ടാകുന്നതെന്ന് ഞാൻ ഇടയ്ക്കിടെ മറിച്ച് നോക്കിക്കൊണ്ടിരുന്നു. ഒരുതരം മരവിപ്പോട് കൂടിയല്ലാതെ അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ വിവരിക്കുന്ന ആത്മകഥയിലെ ആദ്യഭാഗം വായിച്ച് തീർക്കാൻ സാധിക്കില്ല. പ്രബുദ്ധമായ ഒരു സമൂഹത്തിൽ ജീവിക്കുന്നു എന്ന് അഹങ്കരിക്കുമ്പോഴും മനപ്പൂർവ്വമല്ലാത്ത ഒരു അക്ഷരപ്പിശക് മതി എൻറെയും ആരുടേയും ജീവിതം ഇതുപോലൊക്കെ അസാധാരണമാകാൻ എന്ന സത്യം ഓരോ പേജ് വായിക്കുമ്പോഴും മുന്നിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. 

കൈവെട്ടിയ മതഭ്രാന്തന്മാരോട് അദ്ദേഹം ക്ഷമിക്കുന്നുണ്ട്, പക്ഷെ അദ്ദേഹത്തെ അതിലേറെ ബാധിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചത് വർഷങ്ങളോളം സ്വന്തമെന്നപോലെ കൊണ്ടുനടന്ന സ്ഥാപനത്തിലെ മേധാവികളിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്ന് ഓരോ വരിയിലും അദ്ദേഹം പറയാതെ പറയുന്നുണ്ട്. അർഹതപ്പെട്ട ആനുകൂല്യങ്ങളോടെ, അഭിമാനത്തോടെ വിരമിക്കാനുള്ള അവസരം തല്ലിക്കെടുത്തിയ മാനേജ്‌മെൻറ് തന്നെയാണ് തൻറെ ഭാര്യയുടെ മനസ്സിൽ അവശേഷിച്ചിരുന്ന അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്. 

ചോദ്യപ്പേപ്പർ വിവാദം ഉണ്ടാക്കിയ അധ്യാപകന്റെ കൈ ഭീകരമായി വെട്ടി വലിച്ചെറിയുന്ന അക്രമികൾ മുന്നോട്ട് വെക്കുന്ന സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ മതത്തിൽ തൊട്ട് കളിക്കുന്നവരുടെ അവസ്ഥ ഇതാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും ഇതുപോലെ ഭീകരമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. അങ്ങനെ ശത്രുക്കളെ പേടിപ്പിച്ച് അതുവഴിയാണ് അനുയായികളെയും സാമ്പത്തിക സഹായങ്ങളും രാഷ്ട്രീയ/മത/തീവ്രവാദ സംഘടനകൾ ലഭ്യമാക്കുന്നത്. ഒരു മുൻപരിചയവുമില്ലാത്ത ഒരു ദുർബലൻറെ നേരെ കണ്ണിൽച്ചോരയില്ലാത്ത ആക്രമണം നടത്താൻ അവരെ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല. ഏറെക്കുറെ അതുപോലെ ഒരു സ്വാർത്ഥലാഭത്തിനാണ് അദ്ദേഹത്തിൻറെ സ്വന്തം മാനേജ്‌മെന്റും അദ്ദേഹത്തിന് അർഹമായ ജോലിയെ വെട്ടി വികൃതമാക്കിയത്. ഒരു മതത്തിൻറെ വക്താക്കളായ തങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ മറ്റൊരു മതവിഭാഗത്തിന് വേദനയുളവാക്കുന്ന ഒരു സംഭവം നടക്കുമ്പോൾ തുടർന്ന് ആ വിഭാഗത്തിലെ കുട്ടികൾ തങ്ങളുടെ സ്ഥാപനത്തിൽ പഠിക്കാൻ വന്നില്ലെങ്കിൽ സംഭവിക്കുന്ന സാമ്പത്തിക നഷ്ടം നികത്താൻ അവർ അവരുടെ പ്രിയങ്കരനായ വകുപ്പ് മേധാവിയെ ബലികൊടുക്കുന്നു. 

അതോടൊപ്പം മറ്റൊരു കാര്യവും ജോസഫ് സാർ സൂചിപ്പിക്കുന്നുണ്ട്. തിടുക്കപ്പെട്ട് ജോലിയിൽ നിന്നും പിരിച്ചുവിട്ട ശേഷം മാനേജ്‌മെൻറ് പകരം ആളെ നിയമിക്കുന്നുണ്ട്. ലക്ഷങ്ങൾ വാങ്ങിച്ചിട്ടാകാം ആ നിയമനം. പിന്നീട് ജോസഫ് സാറിൻറെ പിരിച്ചുവിടൽ അസാധുവാക്കപ്പെട്ടാൽ അത്രയും കാലയളവിൽ സർക്കാരിൽ നിന്നും പകരം നിയമിച്ച അധ്യാപകന് മേടിച്ചുനൽകിയ ശമ്പളം മാനേജ്‌മെൻറ് തിരിച്ചടക്കണം.അതിനാൽ ഏത് വിധേനയും ആ ഗുരുനാഥന് ഒരവസരവും നൽകാതിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. കുത്തഴിഞ്ഞ രീതിയിൽ നിയമനം നടത്തുന്നതിന് പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ കെടുകാര്യസ്ഥതയെ പരോക്ഷമായെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവിടെയും പ്രധാന വില്ലൻ ന്യൂനപക്ഷ/മത പ്രീണനങ്ങൾ തന്നെ. പ്രൈവറ്റ് മാനേജ്‌മെൻറ് സ്ഥാപനങ്ങൾ 99 ശതമാനവും മത/ജാതീയ സംഘടനകളുടെ കയ്യിലായതിനാൽ അവരെ പിണക്കാൻ സർക്കാരുകൾ മടിക്കും. 

മനസിനെ ആർദ്രമാക്കുന്ന, ഒട്ടേറെ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർത്തുന്ന, മലയാളി എന്ന നിലയിൽ നമ്മളിൽ കുറ്റബോധം ജനിപ്പിക്കുന്ന ഒന്നാം ഭാഗം കൂടാതെ ടിപ്പിക്കൽ ആത്മകഥാംശമുള്ള രണ്ടാം ഭാഗവും ചേർന്നതാണ് അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്‌തകം. ജോസഫ് സാറിൻറെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മനോഹരമായി അദ്ദേഹം വിവരിച്ചിരിക്കുന്നു. മലയാളം വിഭാഗം മേധാവി ആയിരുന്നതിനാലാകണം പിഴവുകൾ കൂടാതുള്ള മനോഹരമായ ഒരു രചനയാണ്‌ അറ്റുപോകാത്ത ഓർമ്മകളുടേത്. 

അനുഭവങ്ങൾ ആണ് യഥാർത്ഥ ഗുരുനാഥർ. ആ അർത്ഥത്തിൽ ഗുരുനാഥരാൽ അനുഗ്രഹീതമായ ശ്രീ ജോസഫ് സാറിന് മനുഷ്യമനഃസാക്ഷിയെ നേർവഴി കാട്ടുവാൻ ഉതകുന്ന ഒട്ടേറെ രചനകൾ ആ അറ്റുപോകാത്ത കൈവിരലുകളാൽ എഴുതി നൽകുവാൻ സാധിക്കും. സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Wednesday, October 5, 2022

തകഴി സ്‌മാരകം, അമ്പലപ്പുഴ



ഈ നവരാത്രി ദിനത്തിൽ സന്ദർശിച്ചത് ഏറ്റവും അനുഗ്രഹീതമായ ഒരു സ്ഥലമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം, മലയാളത്തിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്‌ക്കാരമായ എഴുത്തച്ഛൻ പുരസ്‌കാരം, ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ തുടങ്ങി സ്‌കൂൾ കാലഘട്ടംമുതൽ കേട്ടിരുന്ന പുരസ്‌ക്കാരങ്ങളൊക്കെ നേരിൽ കൺനിറയെ കണ്ടു. തൊട്ട് വണങ്ങി. ഇതൊക്കെ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ഉണ്ടായിരുന്നിട്ടും എന്തേ ഇതുവരെ അത്രടം വരെ ഒന്നും  പോയില്ല എന്നോർത്ത് പരിതപിച്ചു. ഒരു പക്ഷെ ഈ നവരാത്രി ദിനത്തിൽത്തന്നെ ആ പുണ്യഭൂവിൽ സന്ദർശനം നടത്തണമെന്നത് ഒരു നിയോഗമായിരിക്കും എന്നോർത്ത് ആശ്വസിച്ചു. അതേ വേറെ എവിടെയുമില്ല, ആലപ്പുഴയുടെ സ്വന്തം കാരണവർ, കേരളാ മോപ്പസാങ്, തകഴി ശിവശങ്കരപ്പിള്ളയുടെ കുടുംബവീടായ ശങ്കരമംഗലത്ത് ഇപ്പോൾ കേരളാ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നടത്തുന്ന തകഴി സ്മാരകത്തെക്കുറിച്ചാണ് ഞാൻ  പറഞ്ഞുവരുന്നത്.

ആലപ്പുഴയിലെ പ്രശസ്‌തമായ അമ്പലപ്പുഴ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ നിന്നും കേവലം അഞ്ച് കിലോമീറ്റർ മാത്രം അടുത്താണ് തകഴി സ്‌മാരകം നിലകൊള്ളുന്നത്. ശങ്കരമംഗലം തറവാടിൻറെ നാല് മുറികളിലായാണ് തകഴി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും  അദ്ദേഹത്തിൻറെ അവസാനകാലത്തെ ആശ്രയമായിരുന്ന ഊന്നുവടികളും, വസ്‌ത്രങ്ങളും, കണ്ണടയും ടൈപ്പ് റൈറ്ററും മറ്റ് വസ്തുക്കളുമാണ് അവിടെ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിൻറെ കൃതികളും കാണാം. ആ മഹാനായ എഴുത്തുകാരൻറെ ചാരുകസേരയും കട്ടിലും സന്ദർശിക്കുമ്പോൾ അകക്കണ്ണിൽ ആ കാരണവർ അതിൽ ഇരിക്കുന്നതായി കാണാൻ സാധിക്കും. പഴമയുടെ മണം നിറഞ്ഞുനിൽക്കുന്ന ആ മുറിയിൽ നിന്നും അത് ആസ്വദിക്കുന്നത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്. വീടിൻറെ തെക്ക് ഭാഗത്തായി അദ്ദേഹത്തിൻറെ ഒരു പൂർണ്ണകായ വെങ്കല പ്രതിമയും അടക്കം ചെയ്‌ത മണ്ഡപവുമുണ്ട്.




ഈ പറഞ്ഞതിനുമൊക്കെ അപ്പുറം മറ്റ് പലതും അദ്ദേഹത്തിൻറെ കൃതികൾ വായിച്ച് വളർന്ന ഒരു ആരാധകന് കാണാൻ സാധിക്കും. കുട്ടനാടിൻ്റെ, ആലപ്പുഴയുടെ ഒരു കാലഘട്ടത്തെ ഇത്രയും മനോഹരമായി വരുംതലമുറയ്ക്കായി എഴുതിവെച്ച മറ്റൊരാളില്ല. ആലപ്പുഴയിലെ ഓഫീസിലേക്ക് പോകുന്ന വഴികളിൽ പലപ്പോഴും ഇതല്ലേ ചുടലമുത്തു നടന്നിരുന്ന വഴി എന്ന് മനസിൽ തോന്നാറുണ്ട്. തോട്ടിയുടെ മകനിൽ പറഞ്ഞിരിക്കുന്ന പലസ്ഥലങ്ങളും ഇന്ന് കാണുമ്പോൾ അന്നത്തെ അവസ്ഥയിൽ മനസ്സിൽ കാണിച്ചുതരാൻ ഒരിക്കൽ വായിച്ച അദ്ദേഹത്തിൻറെ വാക്കുകൾക്ക് സാധിക്കുന്നത് അത്ഭുതകരമാണ്. രണ്ടിടങ്ങഴിയും ഏണിപ്പടിയും ചെമ്മീനുമൊക്കെ എത്ര വ്യത്യസ്തമായ ജീവിതങ്ങളാണ് അദ്ദേഹം നമ്മുടെ ഇടയിൽ നിന്നും തിരഞ്ഞെടുത്ത് മലയാളികളുടെ മനസിലേക്ക് പ്രതിഷ്ഠിക്കുന്നത് എന്നത് എന്നും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ സാധിക്കാത്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ പുതുതലമുറയ്ക്ക് മനസിലാക്കാൻ ഒരുപക്ഷെ തകഴിയുടെ രചനകളേക്കാൾ മികച്ച റഫറൻസുകൾ തിരക്കേണ്ടതില്ല. ആ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ ആ അതുല്യപ്രതിഭയെ ഒരിക്കൽ നേരിൽ കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. നാട്ടിലെ ഒരു ഗ്രൻഥശാലയുടെ ഉദ്‌ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമായിരുന്നതിനാൽ ആടിനെന്ത് അങ്ങാടിമരുന്ന് എന്നപോലെ ഏത് തകഴി എന്ന മട്ടിൽ ഉദ്‌ഘാടനച്ചടങ്ങിന് ശേഷം നടക്കാനിരിക്കുന്ന ഗാനമേളയ്ക്കായി അക്ഷമയോടെ സ്റ്റേജിന് മുന്നിലെ ചൊരിമണലിൽ ഇരുന്നത് മാത്രമാണ് ഓർമ. അദ്ദേഹത്തിൻറെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ആ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണുവാനും ആ കാലുകളിൽതൊട്ട് അനുഗ്രഹം മേടിക്കാനും മനസ് വളരെയേറെ കൊതിച്ചു.

മ്യൂസിയം കഴിഞ്ഞുള്ള വീടിൻറെ പ്രധാനഭാഗങ്ങൾ പൂട്ടിയിട്ട നിലയിലാണ്. എങ്കിലും തുറന്നുകിടക്കുന്ന ജനൽപ്പാളികളിലൂടെ അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് അവസാനകാലത്ത് അദ്ദേഹവും പ്രിയപത്‌നി കാത്ത യുമായി ഒരു ക്ഷേത്രപരിസരത്ത് നിൽക്കുന്ന ഫോട്ടോയാണ്. സാഹിത്യാരാധകർക്ക് ചിരപരിചിതയാണ് തകഴിയുടെ വാമഭാഗമായ കാത്ത. പണ്ട് തകഴിയിൽ ജോലിചെയ്തിരുന്ന അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട് റോഡിലൂടെ പോകുമ്പോൾ അകത്ത് തകഴി "കാത്തേ" എന്ന് വിളിക്കുന്നത് കേൾക്കാമായിരുന്നെന്ന്. തകഴിയും കാത്തയും മാത്രമായി ജീവിച്ച,  "കാത്തേ" എന്നുള്ള വിളികൾ മുഴങ്ങിയിരുന്ന ആ മുറികൾ ഇന്ന് ശൂന്യമായിക്കാണുമ്പോൾ കണ്ണുകൾ അറിയാതെ ഈറനായി.

സ്മാരകത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ആ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന തകഴിയുടെ കഥാപാത്രങ്ങളെയും കഥാപശ്ചാത്തലങ്ങളെയും കൂടി പരിചയപ്പെടുത്തുന്ന രീതിയിൽ മൾട്ടി മീഡിയ സഹായത്തോടെ ഒരുക്കിയിരുന്നെങ്കിൽ ചെറിയ പ്രവേശന ഫീസ് ഏർപ്പെടുത്തിയാലും അമൂല്യമായ ഒരു സന്ദർശനം ആയി എല്ലാവർക്കും അനുഭവപ്പെടും. കടപ്പുറത്തെ തെങ്ങിൻതോപ്പിൽ നിൽക്കുന്ന കറുത്തമ്മയും പരീക്കുട്ടിയും (മധുവും ഷീലയുമല്ല), പശ്ചാത്തലത്തിൽ കടലിൻറെ ഇരമ്പം, കുട്ടനാടൻ തേക്ക് പാട്ടിൻറെ പശ്ചാത്തലത്തിൽ ഞാറ് നടുന്ന കോരൻ, അങ്ങനെ നമ്മുടെ വരും തലമുറയ്ക്ക് തകഴിഅപ്പൂപ്പനെയും അദ്ദേഹത്തിലൂടെ മലയാളമനസുകളിൽ ജന്മംകൊണ്ട ഒട്ടനവധി കഥാപാത്രങ്ങളെയും മനസിലാക്കുവാനും ഉതകുന്ന ഒരു സ്ഥലമായി തകഴി മ്യൂസിയം ഭാവിയിൽ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.

Sunday, October 2, 2022

പൊന്നിയിൻ സെൽവൻ - പുസ്‌തകവും സിനിമയും


തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ കൃതിയാണ് ശ്രീ. കൽക്കി കൃഷ്ണമൂർത്തി അദ്ദേഹത്തിന്റെ കൽക്കി എന്ന മാസികയിൽ 1950 മുതൽ 1954 വരെയുള്ള കാലയളവുകളിൽ പ്രസിദ്ധീകരിച്ച പൊന്നിയൻ സെൽവൻ. തമിഴ് ചരിത്രത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും പ്രഗത്ഭനായ രാജാവ്, ചോള രാജവംശത്തിലെ രാജരാജ ചോളൻ ഒന്നാമൻ എന്ന അരുൾമൊഴി വർമ്മന്റെ വിളിപ്പേരാണ് പൊന്നിയൻ സെൽവൻ അഥവാ പൊന്നിയുടെ  (കാവേരിയുടെ) മകൻ. തഞ്ചാവൂരിലെ പ്രഗത്ഭമായ ബൃഹദീശ്വരക്ഷേത്രം നിർമ്മിച്ച രാജാവ് എന്ന നിലയിൽ നമുക്കേവർക്കും പരിചിതനാണ് രാജരാജ ചോളൻ. ചോള സാമ്രാജ്യത്തിൻറെ പ്രശസ്‌തി അതിൻറെ ഉന്നതിയിലേക്ക് എത്തുന്നകാലത്ത് സംഭവിച്ച ചില സംഭവങ്ങളാണ് പുസ്തകത്തിൻറെ ഇതിവൃത്തം. യഥാർത്ഥ തമിഴ് കൃതിയിൽ 2210 പേജുകൾ ഉണ്ടായിരുന്നു. അതിൻറെ സ്വതന്ത്രമായ ഒരു വിവർത്തനമാണ് ശ്രീ. ജി. സുബ്രഹ്മണ്യൻ മലയാളത്തിൽ ഡി സി ബുക്‌സിലൂടെ പുറത്തിറക്കിയിട്ടുള്ളത്. രസകരമാണ് ശ്രീ. സുബ്രഹ്മണ്യത്തിൻറെ പരിഭാഷ. ഒട്ടേറെ കഥാപാത്രങ്ങളും തമിഴ്‌നാട്ടിലെയും ശ്രീലങ്കയിലെയും കുറെ സ്ഥലങ്ങളും ഉൾപ്പെട്ട, വേണമെങ്കിൽ ബോറടിപ്പിച്ചേക്കാവുന്നതും ആശയക്കുഴപ്പത്തിലാക്കാവുന്നതുമായ കൃതിയെ കൊച്ചുകുട്ടികൾക്ക് കഥപറഞ്ഞു നൽകുന്നതുപോലെ ലളിതമായി അദ്ദേഹം എഴുതിയിരിക്കുന്നു. തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തുമ്പോൾ പുസ്തകത്തിൻറെ വലുപ്പം 1200 പേജുകളായി ചുരുങ്ങുന്നു. അഞ്ച് ഭാഗങ്ങളായിട്ടാണ് പുസ്‌തകം രചിച്ചിരിക്കുന്നത്. ഡിസി ബുക്ക്‌സ് അത് രണ്ട് പുസ്‌തകങ്ങളായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.


ഇനി പുസ്തകത്തിൻറെ ഇതിവൃത്തത്തിലേക്ക് നോക്കാം. സുന്ദരചോള ചക്രവർത്തിയുടെ ഭരണകാലം. അദ്ദേഹത്തിൻറെ മൂത്തപുത്രനായ ആദിത്യകരികാലൻ ആണ് യുവരാജാവ്. ആദിത്യനെ കൂടാതെ അരുൾമൊഴിവർമ്മൻ എന്നൊരു മകനും കുന്തവ എന്നൊരു മകളും ചക്രവർത്തിക്കുണ്ട്. വിശാലമായി വളർന്നുകൊണ്ടിരുന്ന ചോളരാജവംശത്തിൻറെ ഏറ്റവും നിർണ്ണായകമായ ഏടായിരുന്നു ചോളാ-പാണ്ഡ്യ യുദ്ധം. അവസാന പാണ്ഡ്യരാജാവായ വീരപാണ്ഢ്യനെ യുദ്ധത്തിൽ വധിച്ച വീരനാണ് ആദിത്യകരികാലൻ. ശ്രീലങ്കയിലേക്കും ഭരണം വ്യാപിപ്പിച്ച ചോള വംശത്തിനായി അവിടെ പടനയിക്കുന്ന വീരനായാണ് പൊന്നിയിൻ സെൽവൻ എന്ന അരുൾമൊഴിവർമ്മനെ ആദ്യമായി അവതരിപ്പിക്കുന്നത്. ചക്രവർത്തി രോഗശയ്യയിലായതോടെ അധികാരം വേറൊരാൾക്ക് നൽകുന്നതിനായി സാമന്ത രാജാക്കന്മാർ പഴുവേട്ടരയന്മാർ എന്ന സേനാനായകന്മാരായ സഹോദരന്മാരുടെ നേതൃത്വത്തിൽ നീക്കം തുടങ്ങുന്നു. ചോളവംശത്തോടും രാജകുമാരന്മാരോടും ആത്മാർത്ഥമായ കൂറ് പുലർത്തുന്ന വല്ലവരായൻ വന്ദ്യദേവൻ ആണ് നായികാപ്രാധാന്യമുള്ള മറ്റൊരു കഥാപാത്രം. ഇത്രയും പറയുമ്പോൾ നമുക്ക് നമ്മുടെ മാർത്താണ്ഡവർമ്മയേയും എട്ടുവീട്ടിൽ പിള്ളമാരെയും അനന്തപത്മനാഭൻ പടത്തലവനെയുമൊക്കെ ഓർമ്മയിൽ വരാം. മാർത്താണ്ഡവർമ്മയിൽ നിന്നും പൊന്നിയിൻ സെൽവനെ വ്യത്യസ്തമാക്കുന്നത് വേറൊന്നാണ്. സാമന്തരാജാക്കന്മാർ അങ്ങനെ ഒരു ആലോചന കൊണ്ടുവന്നുവെങ്കിലും അവരല്ല യഥാർത്ഥ വില്ലന്മാർ. പാണ്ഡ്യരാജാവിൻറെ കൊലയ്ക്ക് പ്രതികാരം ചെയ്യാൻ വരുന്ന പാണ്ഢ്യരാജാവിൻറെ കിങ്കരന്മാരാണ് ഇവിടെ ആ വേഷം കൈകാര്യം ചെയ്യുന്നത്. ജീവൻ കൊടുത്തും ചോളസാമ്രാജ്യത്തിനെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ ചെയ്‌ത വലിയ പഴുവേട്ടരയൻ എന്ന പടത്തലവന്റെ മനസിനെ ഭരിക്കുന്ന ഭാര്യയായി കടന്നുവരുന്ന സുന്ദരിയായ പഴവൂർ റാണിയെപ്പറ്റി പറയാതെ പൊന്നിയൻ സെൽവൻ പൂർത്തിയാകില്ല. അതീവ സുന്ദരിയും ദുരൂഹതകൾ നിറഞ്ഞവളുമായ ആ കഥാപാത്രം കഥയിൽ അത്രയും നിർണ്ണായകമായ ഇടപെടലുകൾ നടത്തുന്നുണ്ട്. 


ചരിത്രത്തെ ഒത്തിരി ഇഷ്ടമുള്ളതുകൊണ്ട് പൊന്നിയൻ സെൽവൻ പുസ്‌തകം വളരെ നന്നായി ഇഷ്ടപ്പെട്ടിരുന്നു. തഞ്ചാവൂരിൽ വെച്ച്  സന്ദർശിച്ച ചോളന്മാരുടെ കൊട്ടാരവും അവർ നിർമ്മിച്ച ക്ഷേത്രങ്ങളും മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട്. (ആ വിശേഷങ്ങൾ ഇവിടെ വായിക്കാം https://kalikalavaibhavam.blogspot.com/2017/04/1-thanjavur-travelogue.html ) എങ്കിലും പൊന്നിയൻ സെൽവൻ വായിച്ചുകഴിഞ്ഞതോടെ അതിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ പ്രത്യേകിച്ചും കാഞ്ചിപുരം-ചിദംബരം-തഞ്ചാവൂർ-കുംഭകോണം-രാമേശ്വരം-മധുര ചേർത്ത് ഒരു യാത്ര നടത്തണം എന്ന ആഗ്രഹം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ചോള ചരിത്രത്തിലെ ഒരു ഏട് മാത്രമാണ് ഈ കൃതി. അതിൽ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾ അതേപോലെ നിലനിർത്തിക്കൊണ്ടാണ് കൽക്കി പുസ്‌തകം അവസാനിപ്പിക്കുന്നത്. അതിനാൽത്തന്നെ നമുക്ക് ഇനിയും കുറേകൂടി വേണം എന്നപോലെ ഒരു ആഗ്രഹം 1200 പേജ് വായിച്ചുകഴിഞ്ഞാലും മനസ്സിൽ നിലനിൽക്കും. ആദ്യമായി പ്രസിദ്ധീകരിച്ച കാലഘട്ടത്തിൽ വായനക്കാർ നിരന്തരം ഈ ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി ഉത്തര രൂപത്തിൽ അതിനൊക്കെ മറുപടി നൽകിയിട്ടുണ്ട്. എന്നിട്ട് ഒരു ഉപദേശവും ""മൂന്ന് വർഷം കൊണ്ടാണ് ഞാൻ ഇത് എഴുതി തീർത്തത്. എന്നിട്ടും ചിലർ പറയുന്നു ഞാൻ പെട്ടെന്ന് തീർത്തുകളഞ്ഞെന്ന്. ഇനി എഴുതാൻ ആണെങ്കിൽ ഇതുപോലെ നാലോ അഞ്ചോ പുസ്തകങ്ങൾ എന്നേക്കാൾ മികച്ച രീതിൽ ഇതിൻറെ തുടർച്ചയായി എഴുതാം. അങ്ങനെ നമ്മുടെ സാഹിത്യത്തിന് സംഭാവനകൾ നൽകട്ടെ". ഇതുപോലെ ഒരു പുസ്തകത്തിനായി അദ്ദേഹം നടത്തിയ ഗവേഷണങ്ങളെയും കഠിനാധ്വാനത്തെയും നമിക്കുന്നു.


ഈ കൃതി സിനിമയാക്കുവാൻ 1958 മുതൽ ശ്രമം നടക്കുന്നു. ആദ്യകാലത്ത് MGR മുതൽ കമലഹാസൻ വരെ ഇതിനായി പരിശ്രമിച്ചിട്ടുണ്ട്. ഇതുപോലെ ഒട്ടേറെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഒരു ബിഗ് ബജറ്റ് ചിത്രം ആയതുകൊണ്ടാവാം അത് നടക്കാൻ തമിഴ് സിനിമയിലെ ഏറ്റവും പ്രഗത്ഭനായ സംവിധായകൻ ശ്രീ മണിരത്നം തന്നെ അവതരിക്കേണ്ടി വന്നു, അതൊന്ന് സിനിമയാക്കുവാൻ. രണ്ടു ഭാഗങ്ങളായാണ് സിനിമ റിലീസ് ചെയ്യുന്നത്. രണ്ടായിരത്തിൽ പരം പേജുകളുള്ള ഒരു കൃതിയെ 5-6 മണിക്കൂർ കൊണ്ട് പറഞ്ഞു തീർക്കണം എങ്കിൽ അസാമാന്യ കഴിവ് തന്നെ വേണ്ടിവരും. തന്നെയുമല്ല വലിയൊരു താരനിരയെ അണിനിരത്തി എടുക്കുന്ന ചിത്രം ആയതിനാൽ കാണുവാൻ വരുന്നവരെ പരമാവധി തൃപ്തിപ്പെടുത്താൻ സാധിക്കണം. എല്ലാവരും ചരിത്രകുതുകികൾ ആവണമെന്നില്ല. ഇഷ്ടതാരത്തിന്റെ വ്യത്യസ്തമായ വേഷം കാണാൻ വരുന്ന ഫാൻസും ഉണ്ടാകും. എല്ലാറ്റിലും ഉപരി വാണിജ്യപരമായ വിജയത്തിനായി ചിലതൊക്കെ ഒഴിവാക്കണം ചിലത് കൂട്ടിച്ചേർക്കണം. വായിച്ച പുസ്തകത്തിലെ കഥാപാത്രങ്ങളെ ഇഷ്ടതാരങ്ങൾ അവതരിപ്പിക്കുന്ന കൗതുകം കാരണം വളരെ പ്രതീക്ഷയോടെയാണ് ഒന്നാം ഭാഗം കാണുവാൻ പോയത്. സത്യസന്ധമായി പറഞ്ഞാൽ കഥാപാത്രങ്ങൾ പുസ്തകത്തിൽ നിന്നും ഇറങ്ങിവന്നത് പോലെ ഭൂരിഭാഗവും ആസ്വദിക്കാൻ പറ്റി. സിനിമയ്ക്കായി വരുത്തിയ മാറ്റങ്ങളിൽ അവസാന ഭാഗത്തുള്ള തിരുത്തലുകൾ അത്ര സുഖിച്ചില്ല. വായനയെ മാറ്റിനിർത്തി ചിത്രത്തെക്കുറിച്ച് പറഞ്ഞാൽ നല്ല സിനിമ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു


മിക്കവരും ഈ സിനിമയെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നതായി കണ്ടു. രണ്ടും തമ്മിലുള്ള വ്യത്യാസം ബാഹുബലി ഒരു കെട്ടുകഥയാണ്. സിനിമയ്‌ക്കായി അതിൽ എന്ത് രസക്കൂട്ടും ചേർക്കാം. അതുപോലല്ല തമിഴ് ജനത ഹൃദയത്തിൽ കൊണ്ടുനടക്കുന്ന അവരുടെ ചരിത്രം സിനിമയാക്കുമ്പോൾ. എങ്കിലും ഒരു പക്ഷെ മണിരത്നത്തിന് മാത്രം സാധിക്കുന്ന രീതിയിൽ അദ്ദേഹം ഒട്ടും ബോറടിപ്പിക്കാതെ അദ്ദേഹത്തിൻറെ ഭാഗം ചെയ്തിട്ടുണ്ട്. കാസ്റ്റിങ് ഒരു രക്ഷയുമില്ല. പ്രത്യേകിച്ചും ജയറാം, കാർത്തി, , ഐശ്വര്യ ലക്ഷ്‌മി, ഐശ്വര്യാ റായ് എന്നിവരെ അല്ലാതെ വേറെ ആരെയും ആ കഥാപാത്രങ്ങൾക്ക് പകരമായി ചിന്തിക്കാൻ വയ്യ. ബോംബെ, റോജ ചിത്രങ്ങളിലൂടെ കുട്ടിക്കാലത്ത് മധുരമായ ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച മണിരത്നം-എ ആർ റഹ്‌മാൻ കൂട്ടുകെട്ടിന് അത്ര മധുരം ഇപ്പോൾ തോന്നിയില്ല. ഐശ്വര്യാ റായിക്ക് ഈ പ്രായത്തിലും എന്താ സൗന്ദര്യം. അതിമോഹിനിയായ നന്ദിനിയെ അവതരിപ്പിക്കുവാൻ ഇന്നും ഇന്ത്യയിൽ (ലോകത്തിൽ) അവർ മാത്രമേ ഉള്ളൂ എന്നത് അത്ഭുതം തന്നെ. പീരിയോഡിക്കൽ സിനിമയ്ക്ക് അനുയോജ്യമായ രീതിയിൽ അവതരിപ്പിക്കപ്പെട്ട  ലൊക്കേഷനുകൾ അതീവ മനോഹരമായിരുന്നു. ആകെ കല്ലുകടിയായി തോന്നിയത് മലയാളം ഡബ്ബിങ് ആയിരുന്നു. പ്രത്യേകിച്ചും ഐശ്വര്യാ റായിക്ക് ഭാഗ്യലക്ഷ്‌മിയുടെ ശബ്‌ദം ഒട്ടും ചേരാത്തത് പോലെ തോന്നി. 


കഥയെക്കുറിച്ച് കൂടുതലൊന്നും പറയാത്തത് ഇനി ഒരു ഭാഗം വരാനുള്ളത് കൊണ്ട് സ്പോയിലർ ആക്കുവാൻ താത്പര്യമില്ലാത്തതിനാലാണ്. സിനിമ അവസാനിക്കുന്നത് പോലെ ട്വിസ്റ്റ് ഓട് ട്വിസ്റ്റ് ആണ് ഇനിയുള്ള ഭാഗം. ഈ താരങ്ങളുടെയെല്ലാം ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ മണിരത്നം എങ്ങനെ പടം അവസാനിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ അടുത്ത ഭാഗം വരുന്നത് വരെ ഇനി കാത്തിരിക്കാം. 

Wednesday, September 28, 2022

പുസ്തക പരിചയം - പട്ടം പറത്തുന്നവൻ

അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ ഇപ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് താലിബാനും അവരുടെ ഭീകരഭരണവുമായിരിക്കും. മഹത്തായ  പാരമ്പര്യം ഉള്ള രാജ്യമാണ് ഇന്ന് ആ ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. ഒരുകാലത്ത്, കൃത്യമായിപ്പറഞ്ഞാൽ സോവിയറ്റ് യൂണിയൻ അധിനിവേശത്തിന് മുൻപ് നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹിയേക്കാൾ പ്രതാപത്തോടെ കഴിഞ്ഞിരുന്ന അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ ജനിച്ച് വളരുകയും പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്ത ഖാലിദ് ഹൊസൈനിയുടെ ആദ്യത്തേതും ലോകപ്രശസ്‌തവുമായ കൃതിയാണ് ദി കൈറ്റ് റണ്ണർ. ഖാലിദ് ഹൊസൈനിയുടെ ആത്മകഥാംശമുള്ള കൃതിയെ മലയാളത്തിലേക്ക് പട്ടം പറത്തുന്നവൻ എന്ന പേരിൽ വിവർത്തനം ചെയ്ത് ഡിസി ബുക്‌സിലൂടെ പുറത്തിറക്കിയിരിക്കുന്നത് രമാ മേനോൻ ആണ്. 


ഉന്നതനിലവാരത്തിൽ ജീവിച്ചിരുന്ന അഫ്‌ഗാൻ ജനത എങ്ങനെ ഇന്ന് കാണുന്ന സാംസ്കാരിക അധഃപതനത്തിലേക്ക് എത്തി എന്നറിയാനുള്ള ആകാംക്ഷയാണ് ഈ പുസ്തകത്തിലേക്ക് എത്താൻ എന്നെ പ്രേരിപ്പിച്ചത്. പ്രത്യേകിച്ചും നോവലിസ്റ്റ് ഒരു അനുഭവസ്ഥൻ ആയതിനാൽ കൗതുകം കൂടി. വായിച്ചു തുടങ്ങിയപ്പോൾ അതിനേക്കാളേറെ എന്നെ ആകർഷിച്ചത് മാനുഷികബന്ധങ്ങളുടെ തീവ്രത ആ കൃതിയിൽ വർണ്ണിച്ചിരിക്കുന്നതാണ്. ഹൊസൈനിയെപ്പോലെ അമേരിക്കയിലേക്ക് കുടിയേറിയ അമീർ എന്ന കഥാപാത്രത്തിലൂടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. കാബൂളിലെ പ്രഭുകുടുംബത്തിൽ ജനിച്ച അമീറും വീട്ടിലെ ജോലിക്കാരനായ ഹസ്സനും തമ്മിലുള്ള ബന്ധമാണ് ആദ്യഭാഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അഫ്‌ഗാന്റെ പതനത്തിന് ഒരു പരിധിവരെ കാരണമായ പഷ്തുക്കളും ഹസാരകളും തമ്മിലുള്ള വംശീയ സ്പർദ്ധ ഈ സൗഹൃദത്തിൽ ഉണ്ടാക്കുന്ന വിള്ളലുകൾ നമ്മെ വേദനിപ്പിക്കും. യജമാനനായ അമീറിനെ ജീവനേക്കാളേറെ നിഷ്കളങ്കമായി സ്‌നേഹിക്കുന്ന ഹസ്സനും, സ്വന്തം സൗകര്യംപോലെ അവനെ പരിഗണിക്കുകയും അവഗണിക്കുകയും ചെയ്യുന്ന അമീറും. നമ്മുടെ ഇടയിൽ കണ്ടുമറന്ന ആരെയൊക്കെയോ ഇവർ ഓർമ്മിപ്പിക്കും. സ്നേഹിതന് വേണ്ടി ഒരു ആപത്തിൽ ബലിയാടാകേണ്ടി വരുന്ന ഹസ്സനെ രക്ഷപ്പെടുത്തുന്നതിന് പകരം പേടിച്ച് പിന്മാറുന്ന അമീർ പിന്നീട് ആ തെറ്റിൽ നിന്നും ഒളിച്ചോടുന്നതിനായി ഹസനെയും അവൻറെ അച്ഛൻ അലിയെയും വീട്ടിൽ നിന്നും പുറത്താക്കുന്നത് വൈകാരിക തീവ്രതയോടെത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. 


അമീറും അവൻറെ ബാബയും (അച്ഛനും) തമ്മിലുള്ള ബന്ധമാണ് അടുത്തതായി കടന്നുവരുന്നത്. ധീരനായ ബാബയും ഭീരുവായ മകനും. സോവിയറ്റ് അധിനിവേശത്തെ തുടർന്ന് പാക്കിസ്ഥാനിലേക്കും അവിടെനിന്നും അമേരിക്കയിലേക്കും കുടിയേറുന്ന അവരിലൂടെ രണ്ട് വ്യത്യസ്ത വ്യക്തികളിൽ കുടിയേറ്റം ഉണ്ടാക്കുന്ന മാനസികാവസ്ഥകൾ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. 


പിന്നീട് ഒരിക്കൽക്കൂടി കാബൂളിലേക്ക് വരേണ്ടിവരുന്ന അമീർ കാണുന്നത് പ്രേതനഗരമായ ജന്മനാടിനെയാണ്. താലിബാൻ ഭരണത്തിൻറെ ഭീകരതയും വൈകൃതങ്ങളും വിവരിക്കുന്നത് ആ ഭാഗങ്ങളിലാണ്. തൻറെ സഹോദരൻ തന്നെ ആയിരുന്നു ഹസൻ എന്ന് തിരിച്ചറിയുകയും അവനോട് ചെയ്‌ത അപരാധങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതിനുമായാണ് അമീർ ഒരിക്കൽക്കൂടി കാബൂളിലെത്തുന്നത്. 


ഒരിക്കൽ അഫ്‌ഗാനിലെ ജനകീയ ആഘോഷമായിരുന്നു പട്ടം പറത്തൽ മത്സരങ്ങൾ. പറവ എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതമായ ആ മത്സരം പിന്നീട് താലിബാൻ നിരോധിക്കുന്നുണ്ട്. അച്ഛന്റെ ചങ്കൂറ്റം തൊട്ടുതെറിച്ചിട്ടില്ലാത്ത, അതിന്റെ നീരസം ബാബയുടെ മുഖത്തുനിന്നും തന്നെ കേൾക്കേണ്ടിവരുന്ന അമീർ തന്റെ ബാബയുടെ മുന്നിൽ വിജയിയായി നിൽക്കുന്നത് പട്ടം പറത്തലിലൂടെയാണ്. പട്ടം പറത്തി വിജയിക്കുന്നത് പോലെ കടുപ്പമേറിയതാണ് പൊട്ടിവീഴുന്ന പട്ടങ്ങൾ ഓടി കരസ്ഥമാക്കാനുള്ള മത്സരവും. അമീറിന് വേണ്ടി ഒരായിരം തവണ പട്ടങ്ങൾ ഓടിയെടുക്കാൻ വെമ്പുന്ന ഹസൻ. അവസാനം ഹസന് വേണ്ടിയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അമീർ പട്ടം പിടിച്ചെടുക്കാൻ ഓടുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.


ഒട്ടേറെ പ്രത്യേകതകളുണ്ട് ആ പുസ്തകത്തിനെന്ന് വായിച്ചു തീർത്തുകഴിഞ്ഞപ്പോൾ തോന്നി. അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തിന് നേരിടേണ്ടിവരുന്ന ദുരന്തം, മാനുഷിക ബന്ധങ്ങളുടെ തീവ്രത എന്നിവ ഒരു സിനിമയിൽ കാണുന്നതുപോലെ വിവരിച്ചിരിക്കുന്നു. (Kite Runner എന്ന പേരിൽ 2007 ഇൽ ഈ നോവൽ സിനിമയാക്കിയിട്ടുണ്ട്). ആദ്യഭാഗങ്ങളിൽ വിവരിച്ചിരിക്കുന്ന സ്വതന്ത്ര അഫ്‌ഗാനിലെ ജീവിതത്തിൽ ഖാലിദ് ഹൊസൈൻ തൻറെ ജീവിതാനുഭവങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്. അമേരിക്കയിലേക്ക് നടത്തുന്ന കുടിയേറ്റത്തിന് ശേഷം കഥയിൽ ചെറിയൊരു വലിച്ചിൽ അനുഭവപ്പെട്ടെങ്കിലും മികച്ച ഒരു വായനാനുഭവം തന്നെയായിരുന്നു പട്ടം പറത്തുന്നവൻ. ശ്രീമതി രമാ മേനോൻറെ വിവർത്തനവും മികച്ച നിലവാരം പുലർത്തി. യാഥാർത്ഥകൃതിയുടെ ആത്മസത്ത ഒട്ടും നഷ്ടപ്പെടാതെകാക്കാൻ വിവർത്തകയ്ക്കായിട്ടുണ്ട്.

Tuesday, September 20, 2022

വായനാനുഭവം - മീശ


ഒരു മീശയെ ചുറ്റിപ്പറ്റി ശ്രീ.എസ്. ഹരീഷ് രചിച്ച ക്ലാസിക് നോവൽ "മീശ"യെ കുറിച്ചുള്ള വായനാനുഭവമാണ് ഇത്തവണ. എഴുതാൻ വേണ്ടി എഴുതുന്നതല്ലാതെ ഒരു നോവൽ വായിച്ചു തീർത്തുകഴിയുമ്പോൾ അതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കണം എന്ന് തോന്നുകയും അതിൻറെ ഫലമായി കുറിക്കപ്പെടുകയും ചെയ്യുന്ന വായനാനുഭവങ്ങളുണ്ട്. ആ ഗണത്തിൽപ്പെടുന്നതാണ് ഇത്. ചരിത്രം എനിക്ക് ഏറെ ഇഷ്ടമുള്ള വിഷയമാണ്. നമ്മുടെ പൂർവ്വികരെക്കുറിച്ച് അറിയുന്നത് എപ്പോഴും കൗതുകമുള്ള കാര്യം തന്നെയാണല്ലോ. രാജാക്കന്മാരുടെ കഥകൾ നാം വളരെയധികം വായിച്ചിട്ടുമുണ്ട്. എന്നാൽ ശ്രീ ഹരീഷ് പറയുന്ന ചരിത്രം പലപ്പോഴും നമ്മുടെ സ്വന്തം അപ്പൂപ്പന്മാർ കണ്ടും കൊണ്ടും അനുഭവിച്ച കാര്യങ്ങളാണ്. നമ്മുടെ രണ്ടു തലമുറ മുൻപുള്ളവർ ജീവിച്ച വഴിത്താരകൾ അദ്ദേഹം തൻറെ നോവലുകളിൽ വരച്ചുകാണിക്കുന്നുണ്ട്. അത്ര ദൂരെയല്ലാതെ നടന്നതായി പറയുന്ന സംഭവങ്ങളായതിനാലാവാം മീശ എന്നെ ഹഠാദാകർഷിച്ചു.

വെബ് പേജുകൾ ഉണ്ടാക്കുമ്പോൾ ഒരു പ്രധാന മെനു കാണും. അതിൽ നിന്നും സബ് മെനുക്കൾ. സബ് മെനു ഞെക്കിയാൽ ചിലപ്പോൾ വേറെ സബ് മെനുക്കൾ കിട്ടും. അങ്ങനെ ഉണ്ടാക്കിയെടുത്ത വെബ് പേജ് പോലെയാണ് മീശ. മീശ അഥവാ മീശധാരിയായ വാവച്ചനാണ് പ്രധാന മെനു. അവനെ ഏതെങ്കിലും രീതിയിൽ ലിങ്ക് ചെയ്യുന്ന ധാരാളം കഥാപാത്രങ്ങൾ സബ് മെനുകളായി ഉണ്ട്. അവ ഓരോന്നും ഓരോ ജീവിതം ആണ് പറയുന്നത്. ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് ജീവിച്ച ജീവിതങ്ങൾ.അന്നത്തെ മനുഷ്യരുടെ ദാരിദ്ര്യവും കെടുതികളുമൊക്കെ ഇത്ര പച്ചയായി അടുത്തകാലത്ത് വായിച്ചനുഭവിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. പ്രകൃതിയോട് കൂടുതൽ ചേർന്ന്, പ്രകൃതിയോട് പടവെട്ടി ജീവിക്കുന്ന മനുഷ്യർ. കക്കൂസ് എന്നത് എന്താണെന്ന് പോലും അറിയാത്ത ആളുകൾ, നാട്ടിൽ ഒരാൾ വീട്ടിലെ സ്ത്രീജനങ്ങൾക്ക് വേണ്ടി ഒരു കക്കൂസ് ഉണ്ടാക്കിയെന്നറിഞ്ഞ് വിസർജ്യത്തിൻറെ മേൽ വിസർജ്ജിക്കുന്നവർ എന്ന പേരിൽ പരിഹസിക്കുന്നത് കൗതുകവും അതിലേറെ അന്നത്തെ ജീവിതത്തെ അറിയുമ്പോഴുള്ള ആശ്ചര്യവും നൽകി. അങ്ങനെ ആശ്ചര്യപ്പെടുത്തുന്ന ഒട്ടേറെ സംഭവങ്ങൾ മീശയിൽ വർണ്ണിക്കുന്നുണ്ട്. അതേപോലെ വെള്ളക്കാർ ഭരിക്കുന്ന കാലത്ത് നമ്മുടെ ഇടയിൽ താമസിച്ച ബെക്കർ സായിപ്പിനെയും ബ്രണ്ടൻ സായിപ്പിനെയും പോലുള്ളവരുടെ ജീവിതങ്ങളും വ്യത്യസ്തമായ അനുഭവം ആയിരുന്നു. 

മീശയും ആഗസ്റ്റ് 17 ഉം വായിച്ചുകഴിഞ്ഞപ്പോൾ ചില സന്ദർഭങ്ങളിൽ നല്ല സാദൃശ്യം തോന്നിയെന്നത് എൻറെ മാത്രം അനുഭവം ആണോയെന്നറിയില്ല. കഥകൾ നടക്കുന്ന കാലഘട്ടം ഏറെക്കുറെ ഒന്നായതിനാലാവാം. മീശയിൽ കൊച്ചുപിള്ള വാഴകൃഷി ചെയ്യുന്നത് വായിച്ചപ്പോൾ ആഗസ്റ്റ് 17 ഇൽ മലബാറിലേക്ക് കുടിയേറ്റം നടത്തിയ സമയത്ത് ഭാസി കൃഷി നടത്തുന്ന കൃഷിഭൂമി മനസിലേക്ക് ഓടിയെത്തി. തിരുവിതാംകൂർ രാജ ഭരണത്തോടുള്ള അസംതൃപ്തിയും രണ്ടിലും കാണാം. എന്നിരിക്കിലും സ്വന്തമായ അസ്‌തിത്വം ഉള്ള കൃതി തന്നെയാണ് മീശ.

കുട്ടനാടിൻറെ ചെളിയിലും വിയർപ്പിലും നിന്നും മലയാളത്തിന് ഒട്ടേറെ പൊൻകതിരുകൾ തകഴിയും കാവാലവുമൊക്കെ കൊയ്തെടുത്തുകഴിഞ്ഞു. അവർ കൊയ്ത്തു മാറിയ പാടശേഖരത്തിൽ നിന്നും ഇനിയും വിളവ് നേടാമെന്ന് ശ്രീ ഹരീഷ് മനോഹരമായി തെളിയിച്ചിരിക്കുന്നു. മലയാളത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒരാളായി മീശയും എണ്ണപ്പെടും.

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഹരീഷ് എന്ന എഴുത്തുകാരൻ പുലർത്തുന്ന ചങ്കൂറ്റം ആണ്. സത്യത്തിൽ മീശയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് സ്ത്രീവിരുദ്ധമായ ചില പ്രയോഗങ്ങൾ അതിലുണ്ടെന്ന് പറഞ്ഞുള്ള വിവാദവുമായി ചേർന്നാണ്. ഹരീഷിൻറെ വാക്കുകളിൽ ഒരു നോവൽ എന്നാൽ സ്വതന്ത്രമായ ഒരു രാജ്യമാണ്. അവിടത്തെ പ്രജകളായ കഥാപാത്രങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ രചയിതാവിന് അധികാരമില്ല. പൊതുസമൂഹത്തിന് ശ്ലീലമല്ലാത്തതും സഭ്യമല്ലാത്തതുമായ വാക്കുകൾ ഒരു കഥയിലെ കഥാപാത്രങ്ങൾ സംസാരിക്കാനോ വിചാരിക്കാനോ പാടില്ല എന്ന് പറയുന്നത് ശുദ്ധ ഭോഷത്തമാണ്. കഥയോട് ഇണങ്ങിനിൽക്കുന്ന സംഭാഷണങ്ങളിൽ യാതൊരു വൈകൃതവും എനിക്ക് അനുഭവപ്പെട്ടില്ല. പറയുന്ന കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാൻ അത് വളരെയധികം സഹായിക്കുന്നുമുണ്ട്. ഇനിയും ഹരീഷിൻറെ രചനകൾ ഞാൻ തേടിയെത്തുന്നത് പൊതുസമൂഹത്തെക്കുറിച്ചോർത്ത് മറ്റ് എഴുത്തുകാർ പറയാൻ പേടിക്കുന്ന പ്രയോഗങ്ങൾ അതിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കും. അല്ലെങ്കിലും ചുരുളി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ ആളുടെ ചങ്കൂറ്റം അളക്കാൻ നോക്കുന്നത് കടൽവെള്ളത്തിന്റെ ഉപ്പ് നോക്കുന്നത് പോലെയാണല്ലോ.

Tuesday, August 23, 2022

വായനാനുഭവം - ഫ്രാൻസിസ് ഇട്ടിക്കോര


സമീപകാലത്ത് ഇത്രയും ആഗ്രഹിച്ച് വായിച്ച മറ്റൊരു പുസ്‌തകം ഉണ്ടായിരുന്നില്ല. ഇതുവരെ ആയിട്ടും ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചിട്ടില്ല എന്നത് ഒരു കുറച്ചിലായിത്തന്നെ തോന്നിത്തുടങ്ങിയപ്പോഴാണ് ആ പുസ്‌തകം ഞാൻ വായിക്കുന്നത്. അപ്പോഴേക്കും ശ്രീ ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന മാസ്റ്റർപീസ് പുറത്തിറങ്ങിയിട്ട് കൃത്യം 13 വർഷം പൂർത്തിയായിരുന്നു. ഇരുപത്തിമൂന്നാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത് എന്നതിൽ നിന്നും ആ പുസ്‌തകത്തിന്റെ ജനപ്രീതിയെക്കുറിച്ച് വ്യക്തമായ ധാരണകൾ ലഭിച്ചിരുന്നു. ഇനി ആ പുസ്‌തകത്തിന്റെ വായനാനുഭവങ്ങളിലേക്ക് കടക്കാം.

ആദ്യം കൃതിയുടെ പോസിറ്റിവ് വശങ്ങളിലേക്ക്. മലയാളത്തിൽ ഇതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത ഇട്ടിക്കോരയുടെ രചനാശൈലി അത്ഭുതപ്പെടുത്തി. തുടക്കത്തിൽത്തന്നെ വായനക്കാരെ ഞെട്ടിക്കുകയും പിടിച്ചിരുത്തുകയും ചെയ്യുന്ന അവതരണം. ആധികാരികമായി തയ്യാറാക്കപ്പെട്ട ഒരു കെട്ടുകഥ. മലയാളത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളായി ശ്രീ. ടി ഡി രാമകൃഷ്ണനെ നിസംശയം പരിചയപ്പെടുത്താൻ സഹായിക്കുന്ന ഗ്രന്ഥം. ഈ ഒരു പുസ്തകരചനയ്ക്കായി അദ്ദേഹം നടത്തിയിട്ടുള്ള പഠനങ്ങളെ മനസാ സ്മരിക്കാതെ വയ്യ. മലയാളത്തിൽ കണ്ടുശീലിച്ചിട്ടില്ലാത്ത കാനിബോളിസം പോലുള്ള വയലൻസും റേപ്പ് ഉൾപ്പെട്ട ലൈംഗികതയും ഒരു ട്രെൻഡ് സെറ്റർ ആകുന്ന ലക്ഷണമുണ്ട്. ഡാൻ ബ്രൗണിനെ പോലുള്ള വിദേശ എഴുത്തുകാർക്ക് മാത്രമല്ല നമ്മൾ മലയാളികൾക്കും മിത്തും മിസ്റ്ററിയും അടങ്ങിയ ഉപജാപസിദ്ധാന്തങ്ങൾ എഴുതിഫലിപ്പിക്കാൻ പറ്റും എന്ന് തോന്നിപ്പിക്കുന്ന ഒരു കൃതി. 

ഇനി കഥയിലേക്ക് കടക്കാം. പണ്ട് ചരിത്ര ക്ലാസുകളിൽ വാസ്‌കോ ഡ ഗാമ ഇന്ത്യയെ കണ്ടെത്തിയെന്നും കേരളക്കരയിലെത്തിയ സായിപ്പ് ഈ നാട്ടിലെ സമ്പന്നതയെയും സംസ്‌കാരത്തെയും കണ്ട് കണ്ണുമിഴിച്ചു നിന്നുപോയി എന്നുമൊക്കെ വായിച്ചപ്പോൾ തോന്നിയ ഒരു സംശയമുണ്ട്. എന്തുകൊണ്ട് അത്ര സമ്പന്നരായിരുന്ന മലയാളികൾ ആരും കപ്പലോടിച്ച് മറ്റ് രാജ്യങ്ങൾ തിരഞ്ഞ് പോയില്ല എന്നത്. എന്നാൽ അങ്ങനെ മലയാളികൾ കപ്പലോടിച്ച് പോയിട്ടുണ്ട്. പോയിട്ടുണ്ട് എന്ന് മാത്രമല്ല യൂറോപ്പിൽ നമ്മുടെ സ്വകാര്യ അഹങ്കാരം ആയ കുരുമുളകും മറ്റും വിറ്റ് പണവും സ്വാധീനവും ആവോളം നേടിയിട്ടുമുണ്ട്. അങ്ങനെ ഒരാളാണ് കുന്നുംകുളംകാരനായ ഫ്രാൻസിസ് ഇട്ടിക്കോര എന്ന കോരപ്പാപ്പൻ. കോരപ്പാപ്പനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളാണ് കഥയുടെ നട്ടെല്ല്. കച്ചവടത്തിലും കണക്കിലും കാമത്തിലും അഗ്രഗണ്യനായ കോരപ്പാപ്പൻ ഇറ്റലിയിലെ വരേണ്യവർഗത്തിനിടയിൽ വ്യക്തമായ സ്വാധീനം ഉള്ള ആളായിരുന്നു. വിവിധ രാജ്യങ്ങളിലായി 18 ഭാര്യമാരും 79 മക്കളും ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ പിൻഗാമികൾ പതിനെട്ടാംകൂറ്റുകാർ എന്ന നിഗൂഢ സംഘമായി തുടരുന്നു. പാപ്പന്റെ ഒരു വിദേശ ബന്ധത്തിൽ ഉണ്ടായ സേവ്യർ ഇട്ടിക്കോര എന്ന അമേരിക്കക്കാരൻ കേരളത്തിലേക്ക് വരാൻ തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. 

നമ്മുടെ ഇടയിൽ നാം അറിയാതെ പ്രവർത്തിക്കുന്ന ഇല്യൂമിനാട്ടി പോലുള്ള നിഗൂഢ സംഘങ്ങൾ എന്നും സാഹിത്യലോകത്തും സിനിമകളിലും ഒരു മിനിമം ഗ്യാരണ്ടി സൃഷ്ടിക്കുന്ന മസാലക്കൂട്ടാണ്‌.  അത്തരം ഒരു നിഗൂഢ സംഘമായ പതിനെട്ടാംകൂറ്റുകാർ ഫ്രാൻസിസ് ഇട്ടിക്കോരയെ ജനപ്രിയമാക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.പ്രഗത്ഭരായ പല മാത്തമാറ്റിഷ്യന്മാരും സാക്ഷാൽ ഡാവിൻസിയും മൈക്കൽ ആഞ്ചലോയുമൊക്കെ ഈ മിത്തിൽ ഇടംപിടിക്കുന്നു. പ്രത്യേകിച്ചും പുരാതന റോമൻ ഗണിതശാസ്ത്രജ്ഞ ഹൈപ്പേഷ്യ കുറേ അധ്യായങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. പുട്ടിന് പീരയെന്നപോലെ അതിസുന്ദരികളായ സ്ത്രീ കഥാപാത്രങ്ങളും വ്യത്യസ്ത ലൈംഗിക പരാക്രമങ്ങളും കടന്നുവരുന്നുണ്ട്. 

അവസാനമായി എനിക്ക് അനുഭവപ്പെട്ട നെഗറ്റീവ് വശങ്ങൾ പറയാം. ഇട്ടിക്കോരയെ അവതരിപ്പിച്ചിരിക്കുന്നത് ഇഷ്ടപ്പെട്ടെങ്കിലും കുറച്ചൊക്കെ ഓവറായി തോന്നി. മനോഹരമായി ഭൂരിഭാഗവും എഴുതിയിട്ടുള്ള നോവലിൻറെ അവസാനം എടുപിടിയിൽ അവസാനിപ്പിക്കുന്നത് പോലെയായിപ്പോയി. ഗണിതചരിത്രവും ഗണിതശാസ്ത്രജ്ഞരെയുമൊക്കെ കുറച്ചധികം വിവരിച്ചത് അൽപ്പം കുറച്ചിരുന്നെങ്കിൽ പുസ്‌തകം വേറൊരു ലെവൽ ആയി മാറുമായിരുന്നു. ആ ഭാഗങ്ങൾ ബോറടിപ്പിച്ചു എന്ന് പറയാതെ വയ്യ. ലോകത്തിൽ നടന്നിട്ടുള്ള ഒട്ടുമിക്ക സംഭവങ്ങളും ഇട്ടിക്കോരയിൽ പ്രതിപാദിക്കണം എന്നൊരു ഉദ്ദേശത്തോടെ വിവരിക്കപ്പെട്ടത് പോലെ തോന്നി. മിക്ക സംഭവങ്ങളും എന്തിനാണ് ഇതിൽ പ്രതിപാദിച്ചതെന്ന് സത്യം പറഞ്ഞാൽ മുഴുവൻ വായിച്ചു തീർന്നപ്പോഴും മനസിലായില്ല. 

അവസാനവാക്ക് : ഒട്ടേറെ പ്രതീക്ഷിച്ച് ചെന്നത് കൊണ്ടായിരിക്കും അത്രയ്ക്ക് അങ്ങ് ഏശിയില്ല. വിവരിക്കപ്പെട്ട ഒട്ടേറെ സംഭവങ്ങൾ എല്ലാംകൂടി മനസിലാക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ദഹനക്കേട് ആയിട്ട് കൂട്ടിയാൽ മതി. അത് എൻറെ മാത്രം കുഴപ്പമാകാം. ടി ഡി രാമകൃഷ്ണൻ നിരാശപ്പെടുത്തിയില്ല. മലയാളത്തിന് ഒട്ടേറെ വ്യത്യസ്ത രചനകൾ ആ തൂലികയിൽ നിന്നും പ്രതീക്ഷിക്കാം.

Sunday, August 21, 2022

വായനാനുഭവം - അന്ധർ ബധിരർ മൂകർ


ശ്രീ ടി ഡി രാമകൃഷ്ണൻ എഴുതിയ അന്ധർ ബധിരർ മൂകർ എന്ന കൃതിയായിരുന്നു അദ്ദേഹത്തിന്റേതായി ഞാൻ ആദ്യമായി വായിക്കുന്ന പുസ്‌തകം എന്ന മുൻ‌കൂർ ജാമ്യത്തോടെ ആ പുസ്‌തകവുമായി ബന്ധപ്പെട്ട എൻറെ വായനാനുഭവം ഇവിടെ കുറിക്കുന്നു. 

'സാമൂഹ്യപ്രതിബദ്ധതയുള്ളവനാകണം ഒരു സാഹിത്യകാരൻ'. നാട്ടിൽ ഒച്ചപ്പാട് ഉണ്ടാക്കുന്ന ഏതൊരു വാർത്തയോട് ചേർന്നും ഇതുപോലുള്ള ഒരു ആവശ്യം ആരെങ്കിലും ഉന്നയിച്ച് കേൾക്കാറുണ്ട്. സാഹിത്യകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ എല്ലാ വിഷയത്തെക്കുറിച്ചും ആധികാരികമായി പ്രതികരിക്കുവാൻ സാധിക്കുന്ന ഒരാളായി ഒരാൾ മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഏത് വിഷയത്തെക്കുറിച്ചും ഏതൊരാൾക്കും എഴുതാനുള്ള സ്വാതന്ത്ര്യം നമ്മുടെ സമൂഹം അനുവദിച്ചുനൽകിയിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിൻറെ മകുടോദാഹരണമാണ് ശ്രീ.ടി.ഡി.രാമകൃഷ്ണൻ എഴുതിയിട്ടുള്ള 'അന്ധർ ബധിരർ മൂകർ'. 

ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഒരു നിയമം മൂലം ഒരു സമൂഹം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെയാണ് നോവലിൻറെ പേര് അർത്ഥമാക്കുന്നത്. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് ഇതാണ് എന്ന് ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ച കാശ്മീരിന് പ്രത്യേക അധികാരം നൽകിയ ഭരണഘടനാ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനെ തുടർന്ന് കാശ്മീരി ജനത അനുഭവിക്കുന്ന പ്രതിസന്ധികളാണ് നോവലിൻറെ ഇതിവൃത്തം. ഇന്ത്യയിലെത്തന്നെ ഏറ്റവും മനോഹരമായ ആ ഭൂപ്രദേശം സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ സംഘർഷങ്ങളിലൂടെ കടന്നുപോയിട്ടുള്ള മേഖല കൂടിയാണ്. സംഘർഷങ്ങളും തീവ്രവാദികളും പട്ടാളക്കാരും നിരന്തരം ജീവിതത്തിൽ പ്രതിസന്ധികൾ തീർക്കുമ്പോൾ സ്വാഭാവികമായും അതിന് ഏറ്റവും കൂടുതൽ വിലകൊടുക്കേണ്ടി വരുന്നത് ലോകത്തിലെത്തന്നെ ഏറ്റവും സുന്ദരികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരി പെണ്ണുങ്ങൾ തന്നെയാണ്.

ഫാത്തിമ നിലോഫർ ഭട്ട് എന്ന കാശ്മീരി പെൺകൊടി പറയുന്നതായാണ് നോവലിൻറെ അവതരണം. അതിമനോഹരമായിത്തന്നെ നോവലിസ്റ്റ് ഒരു പരകായപ്രവേശം നടത്തിയിരിക്കുന്നു. ഒരു ഘട്ടത്തിൽ ആശ്ചര്യത്തോടെ  മാത്രമേ  ഇത് ശരിക്കും നിലോഫർ ഭട്ട് അല്ല ടി.ഡി.രാമകൃഷ്ണൻ ആണ് എഴുതിയത് എന്ന് മനസിലോർക്കൂ. ഒരു കാശ്മീർ നിവാസി പറയുന്നത് പോലെ കൺമുന്നിൽ ദിവസവും കാണുന്ന സ്ഥലങ്ങൾ എന്നപോലെ കാശ്മീരിനെ മനോഹരമായി വിവരിച്ചിരിക്കുന്നു. 

സ്വന്തമായി അസ്തിത്വം ഉള്ള ഒരു ഭൂപ്രദേശം രാഷ്ട്രീയമായ കാരണങ്ങളാൽ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ദുരിതങ്ങളിൽ നിന്നും ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുന്നത് വായനയുടെ ഓരോ ഘട്ടത്തിലും അനുഭവിച്ചറിയാൻ സാധിക്കുന്നു. ദൗർഭാഗ്യവശാൽ അവരുടെ സ്വാതന്ത്ര്യം തച്ചുതകർക്കുന്ന വില്ലൻ കഥാപാത്രമായി ഇന്ത്യയും നമ്മുടെ സൈനികരും കടന്നുവരുന്നതിൻറെ അസ്‌കിത മാറ്റിനിർത്തി വായിച്ചാൽ കൈറ്റ് റണ്ണർ പോലെ മനോഹരമായ ഒരു കൃതി തന്നെയാണ് 'അന്ധർ ബധിരർ മൂകർ'. നായരും സിക്കുകാരനും കാശ്മീരിയും ഉൾപ്പെട്ട ഇന്ത്യൻ സൈനികരാൽ മാനഭംഗം ചെയ്യപ്പെട്ട് അതിൽ ആരുടെയോ ഒരാളുടെ മകളായി പിറക്കേണ്ടിവരുന്ന കാശ്മീരി പെൺകൊടിയാണ് നായികയായ ഫാത്തിമ നിലോഫർ ഭട്ട്. പ്രതിക്ഷേധക്കാരെ തുരത്താൻ ഇന്ത്യൻ സൈന്യം നടത്തുന്ന പെല്ലറ്റ് ആക്രമണത്തിൽ കണ്ണിനു തകരാർ സംഭവിച്ച പുത്രനെയും അവൻറെ സഹോദരനെയും പ്രായമായ അമ്മയെയും  കൂട്ടി നടത്തുന്ന പലായനം പലപ്പോഴും മനസിനെ ആർദ്രമാക്കും. ഇന്ത്യയുടെ കയ്യിൽ നിന്നും കശ്മീർ ജനതയെ റാഞ്ചിയെടുക്കാൻ തക്കംപാർത്തിരിക്കുന്ന താലിബാൻ പോലുള്ള ഭീകരസംഘടനകളെയും വിഘടനവാദികൾക്ക് വളംവെച്ചു കൊടുക്കുന്ന പാകിസ്ഥാനെയും ഇതിൽ കാണാം. ഇന്ത്യൻ സൈനികർ ഇല്ലെങ്കിൽ കശ്മീർ താഴ്വരയുടെ അവസ്ഥ എന്ത് എന്നതും കൃതിയിൽ വ്യക്തമാണ്. കശ്മീർ വിഷയം പൊക്കിപ്പിടിച്ചുള്ള ഒരു രാഷ്ട്രീയ നോവൽ ആയി മാറാതെ കൃതി ഒരുക്കിയതിന് ശ്രീ. രാമകൃഷ്ണൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ഒറ്റയിരുപ്പിന് വായിച്ചുതീർക്കാവുന്ന ഒരു ചെറിയ നോവൽ ആണ് 'അന്ധർ ബധിരർ മൂകർ'. അങ്ങനെ ഒരു വായനയെ സഹായിക്കുന്ന ഒഴുക്കുള്ള, ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള രചന തന്നെയാണ് രചയിതാവ് സ്വീകരിച്ചിട്ടുള്ളതും. വായനയുടെ ലോകത്ത് വലിയ അനുഭവം ഇല്ലാത്തതിനാൽ നമ്മുടെ മലയാളത്തിൽ നിന്ന് ഇതുപോലെ ഭരണകൂടത്തെയും സൈനികരെയും വിമർശനാത്മകമായി പ്രതിനായകപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു മുഖ്യധാരാ നോവൽ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്നത് സമ്മതിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. 

Saturday, July 30, 2022

വായനാനുഭവം - റാം കെയറോഫ് ആനന്ദി

 


എൻറെ സ്വന്തം നാട്ടുകാരനും സർവ്വോപരി ഞാൻ പഠിച്ച പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിയുമായിരുന്ന ശ്രീ അഖിൽ പി ധർമ്മജൻ രചിച്ച റാം കെയറോഫ് ആനന്ദി എന്ന നോവലിലേക്ക് സത്യത്തിൽ ഞാൻ എത്തിച്ചേർന്നത് വളരെ വൈകിയാണ്. ശരിക്കും പറഞ്ഞാൽ ഞാൻ അത് വായിക്കുന്ന സമയത്താണ് ആ കൃതിയുടെ ഏഴാം പതിപ്പ് പുറത്തിറങ്ങുന്നത്. ഇത്രനാളും ഞാൻ ഈ മുറ്റത്തെ മുല്ലയെ അറിഞ്ഞില്ലല്ലോ എന്നൊരു വിഷമം ആയിരുന്നു വായിച്ചു തീർന്നപ്പോൾ മനസ്സിൽ അവശേഷിച്ചത്. 


തുടക്കത്തിൽ തന്നെ അഖിൽ പറയുന്നുണ്ട് ഇതൊരു സിനിമാറ്റിക് നോവൽ ആണെന്ന്. അക്ഷരാർത്ഥത്തിൽ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആദ്യത്തെ ഒന്നോ രണ്ടോ പേജുകൾ വായിക്കുമ്പോൾ തന്നെ മനസിലാകും. ഒരു സിനിമ കാണുന്നത് പോലെ ആസ്വദിക്കാവുന്ന ഒരു നോവൽ. വളരെ വ്യത്യസ്‌തമായ ഒരു അനുഭവം തന്നെ ആയിരുന്നു അത്. ഒരു സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നത് മറ്റുള്ളവർക്ക് അത് ആസ്വദിക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിനാൽ കഥയെക്കുറിച്ച് ഒന്നും പ്രതിപാദിക്കുന്നില്ല.


അടുത്തിടയ്ക്ക് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമ കണ്ടതിന് ശേഷം ആയിരുന്നു ഈ പുസ്തകം വായിച്ചതെന്നതിനാൽ ആദ്യമൊക്കെ ആ സിനിമയിലെ രംഗങ്ങളും പശ്ചാത്തലങ്ങളും മനസിലേക്ക് വന്നു. പക്ഷെ പെട്ടെന്നങ്ങോട്ട് കഥാഗതി നമ്മളെ തമിഴ്‌നാട്ടിലേക്ക് വലിച്ചുകൊണ്ട് പോകും, മുൻപ് കണ്ട ഒരു സിനിമയിലേക്കും ആലോചിക്കുവാൻ അവസരം നൽകാതെതന്നെ. നല്ല അടക്കത്തോടെ കഥയെ വർണ്ണിച്ചിരിക്കുന്ന അഖിലിന് അഭിനന്ദനങ്ങൾ. വായിച്ചു തീർന്നുകഴിഞ്ഞാലും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളും കഥാ പശ്ചാത്തലങ്ങളും. ബെന്യാമിൻറെ ചില കൃതികളിൽ കണ്ടിട്ടുള്ളത് പോലെ റിയലിസ്റ്റിക് ആയ കഥാപശ്ചാത്തലം ഒരുക്കുവാൻ നോവലിസ്റ്റ് വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. അത് ഒരിക്കലും ഒരു ഏച്ചുകെട്ടലായി മാറാതെ മനോഹരമായി കഥയിൽ തുന്നിച്ചേർക്കാൻ അഖിലിനായി എന്നത് വളരെ ശ്രദ്ധേയമാണ്. 


അഖിലിൻറെ മറ്റുപുസ്തകങ്ങൾ ഇതുവരെ വായിച്ചിട്ടില്ല എന്നത് അൽപ്പം കുറ്റബോധത്തോടുകൂടി തന്നെ സമ്മതിക്കുന്നു. പക്ഷെ തന്റെ മറ്റ് പുസ്തകങ്ങളിലേക്ക് വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ഒരു പ്രത്യേക ആകർഷണീയത റാം കെയറോഫ് ആനന്ദിയിൽ അനുഭവിക്കാൻ സാധിച്ചു. ഇനിയും ഒരുപാട് നല്ല നല്ല രചനകൾ അഖിലിൽ നിന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.  

Thursday, June 23, 2022

വായനാനുഭവം - തരകൻസ് ഗ്രന്ഥവരി


മലയാള സാഹിത്യവേദിയിൽ അടുത്തകാലത്ത് കോളിളക്കം സൃഷ്‌ടിച്ച കൃതി ആയിരുന്നു ശ്രീ. ബെന്യാമിൻ രചിച്ച 'തരകൻസ് ഗ്രന്ഥവരി'. ഒട്ടേറെ പ്രത്യേകതകളും വിവാദങ്ങളും ഈ കൃതിയുമായി ബന്ധപ്പെട്ടുള്ളതിനാൽ ഈ വായനാദിനത്തിൽ വായിച്ചു തുടങ്ങുവാൻ തീരുമാനിച്ചത് മേൽപ്പടി പുസ്‌തകമായിരുന്നു. ആദ്യമേ ഒരു മുൻ‌കൂർ ജാമ്യം എടുത്തുകൊള്ളട്ടെ, ഞാൻ ഒരു പുസ്തക ആസ്വാദകൻ ആണ്, നിരൂപകൻ അല്ല. അതുപോലെ ഇതൊരു നിരൂപണവുമല്ല പതിവുപോലെ എനിക്ക് ഈ പുസ്തകത്തിൽ നിന്നും ലഭിച്ച വായനാനുഭവം മാത്രമാണ്. 

ആദ്യമേതന്നെ ഈ പുസ്‌തകവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകളും വിവാദങ്ങളുമൊക്കെ ഉണ്ടെന്ന് പ്രതിപാദിച്ചതിനാൽ അതിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർക്കായി ഒന്ന് വിശദീകരിക്കുന്നു. സാഹിത്യചരിത്രത്തിൽ ആദ്യമായി ആയിരക്കണക്കിന് രീതിയിൽ പാരായണക്രമം സാധ്യമാകുന്ന പുസ്‌തകം, വായനക്കാരൻറെ യുക്തിക്കനുസരിച്ച് വായിക്കാവുന്ന പുസ്‌തകം. പേജ് നമ്പരോ അദ്ധ്യായങ്ങളുടെ ക്രമമോ രേഖപ്പെടുത്താതെ 120 കാർഡുകൾ. ഡി സി ബുക്‌സും പ്രിയ എഴുത്തുകാരൻ ശ്രീ ബെന്യാമിനും ചേർന്ന് അവതരിപ്പിക്കുന്ന സാഹിത്യ പരീക്ഷണം. വായനാദിനത്തിൽ ആരംഭം കുറിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ലെന്ന് ഞാൻ ഉറപ്പിച്ചു. ഇത്രയുമാണ് ആദ്യം പറഞ്ഞ പ്രത്യേകതകൾ. അതിൻറെ വിശകലനം വായനാനുഭവത്തിൽ ചുവടെ ചേർക്കാം. 

ഇനി ഈ പുസ്തകത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിലേക്കൊന്ന് കണ്ണോടിക്കാം. മേൽപ്പറഞ്ഞ പുസ്‌തകം ആദ്യ എഡിഷൻ കളക്റ്റേഴ്സ് എഡിഷൻ ആയിട്ടാണ് പ്രസിദ്ധീകരിച്ചത്. പ്രീ ബുക്ക് ചെയ്‌തവർക്ക് മാത്രം ലഭിക്കുന്ന ലിമിറ്റഡ് എഡിഷൻ. ഓടിപ്പോയി കടയിൽ നിന്നും മേടിക്കാൻ സാധിക്കില്ലെന്ന് അർത്ഥം. മേൽപ്പറഞ്ഞ പ്രത്യേകതകൾ അറിയുമ്പോൾ ഒരു ചരിത്ര സംഭവത്തിൽ പങ്കാളിയായെന്ന ചാരിതാർഥ്യത്തോടെ തൻറെ പുസ്‌തക കളക്ഷനിൽ ഒരു മുതൽക്കൂട്ട് എന്നരീതിയിൽ വാങ്ങിക്കുന്നവർക്ക്, അല്ലെങ്കിൽ പ്രിയ എഴുത്തുകാരൻ ശ്രീ ബെന്യാമിൻ തൻറെ അടുത്ത രചന സ്വന്തം കയ്യൊപ്പോടുകൂടി ലിമിറ്റഡ് എഡിഷനായി ഇറക്കുന്നു എന്നറിഞ്ഞ് അതിൻറെ സവിശേഷതകളെക്കുറിച്ച് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും സാരമില്ലെന്ന് കരുതി മേടിക്കുന്ന ആരാധകർക്ക്, തുടങ്ങി വില എന്നത് ഒരിക്കലും ഇതിനൊരു മാനദണ്ഡമായി കണക്കാക്കാത്തവരെ ഉദ്ദേശിച്ച് മാത്രമാണ് അങ്ങനെ ഒരു എഡിഷൻ 799 രൂപയ്ക്ക് ഇറക്കിയിട്ടുള്ളത്. അത്തരക്കാരെ ഈ പുസ്തകപ്പെട്ടി നിരാശരാക്കിയിട്ടില്ല എന്ന് മാത്രമല്ല അവർ ആവേശഭരിതരായിട്ടാണ് അതിനെ സ്വീകരിച്ചിട്ടുള്ളതെന്ന് പല പല വീഡിയോകളിൽ അവർ പോസ്റ്റ് ചെയ്‌തതായി കണ്ടിട്ടുണ്ട്. അധികം താമസിയാതെ 399 രൂപയ്ക്ക് പുസ്തകരൂപത്തിൽ ഹാർഡ് ബൗണ്ട് എഡിഷൻ പുറത്തിറങ്ങുന്നു എന്ന് കേട്ടതോടെയാണ് വിവാദങ്ങൾ പല പല കമന്റുകളായി ഉരുത്തിരിഞ്ഞു കണ്ടത്. ആദ്യം മേടിച്ചവർ മണ്ടന്മാർ ആണോ എന്നതായിരുന്നു അവരുടെ പ്രധാന ചോദ്യം. ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ആളുകളുടെ പരിവേദനം ആയി മാത്രമേ അതിനെ കാണാൻ കഴിയൂ എന്ന് പറയുമ്പോൾ തന്നെ ഇങ്ങനെ പിന്നാലെ സാധാരണക്കാർക്കുള്ള പതിപ്പുകൾ വരുന്നുണ്ട് എന്നത് പ്രസാധകർ സൂചിപ്പിച്ചില്ല എന്ന വാദത്തിൽ കഴമ്പില്ലാതില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഇനിയൊരിക്കലും വായിക്കാൻ കിട്ടിയേക്കില്ല എന്ന് കരുതിമാത്രം പ്രീ ബുക്ക് ചെയ്‌ത ചിലർക്കെങ്കിലും മാറിനിൽക്കുവാൻ സാധിച്ചേനെ എന്ന് മാത്രമല്ല ഈ ലിമിറ്റഡ് എഡിഷൻ കിട്ടാഞ്ഞതിൽ വിഷമിക്കുന്ന ചില ഫാൻ ബോയ്‌സിന് അതിനുള്ള അവസരവും ലഭിച്ചേനെ. (അങ്ങനെ തെറ്റിദ്ധാരണ മൂലം വിഷമിക്കുന്നവർക്ക്  നൽകാൻ അവസരമുണ്ടെന്ന് ഗ്രന്ഥകർത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കണ്ടിരുന്നു)

ഇനി നമുക്ക് പ്രധാന ഐറ്റത്തിലേക്ക് കടക്കാം. വായനാനുഭവം. മനോഹരമായി തയ്യാറാക്കിയ ഒരു പെട്ടിയിൽ ഗ്രന്ഥകാരന്റെ കയ്യൊപ്പോടുകൂടി ഉള്ളടക്കം ചെയ്‌ത 120 കാർഡുകൾ. ഉള്ളടക്കം ചെയ്തിട്ടുള്ള കാർഡുകൾ എല്ലാം ഉണ്ട് എന്ന് ഉറപ്പിക്കുന്നതിനായി എല്ലാ അധ്യായങ്ങളുടെയും പേരെഴുതിയ ഒരു കാർഡ് കൂടെയുണ്ട്. എങ്ങനെ എവിടെനിന്ന് വായിച്ചു തുടങ്ങണമെന്ന് യാതൊരു നിർദ്ദേശവും ഇല്ല. എല്ലാം വായനക്കാരൻറെ സ്വാതന്ത്ര്യം. കുറച്ചുതാളുകൾ വായിച്ചുകഴിഞ്ഞപ്പോൾ തോന്നി ഒരു നോവൽ, പേജ് നമ്പർ ഇടാതെ കുത്തിക്കെട്ട് അഴിച്ചുകളഞ്ഞ് വായിച്ചോളൂ എന്ന് പറഞ്ഞു തന്നതായിരിക്കുമെന്ന്. 50-60 താളുകൾ കഴിഞ്ഞപ്പോൾ എന്തോ എവിടെയോ ഉരുത്തിരിഞ്ഞു വരുന്നത് പോലെ തോന്നി. ഇപ്പോൾ വായിക്കുന്നതിൻറെ അടുത്ത താൾ എന്താണെന്ന് ബാക്കിയുള്ള താളുകൾ പരതാൻ ആരംഭിച്ചു. കുറച്ചൊക്കെ വിജയിച്ചു. എന്തായാലും ഒരു കാര്യം അപ്പോഴേ മനസിലായി. വെറും പുസ്തകവായന അല്ല, ഒരു പസിൽ ഗെയിം കൂടെ ഇതിലുണ്ടെന്ന്. ഗെയിം കളിക്കാൻ പണ്ടേ ഇഷ്ടമല്ലാത്തതിനാൽ ഒരു വട്ടം വായന പൂർത്തിയാക്കിയിട്ട് രണ്ടാമത് ആ അനുഭവം വെച്ച് ഒരു ഓർഡർ ആക്കിനോക്കാം എന്ന് വിചാരിച്ച് ആദ്യറൗണ്ട് വായന പൂർത്തിയാക്കി. അതിൽ നിന്നും താഴെപ്പറയുന്ന നിഗമനങ്ങളിൽ ഞാൻ എത്തിച്ചേർന്നു.

* കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകമാണ് നോവലിൻറെ പശ്ചാത്തലം ആണ് ഇക്കുറി ശ്രീ ബെന്യാമിൻ തിരഞ്ഞെടുത്തിരിക്കുന്നത്.

* എന്നാൽ ഇതൊരു കുറ്റാന്വേഷണ സസ്‌പെൻസ് ത്രില്ലർ അല്ല.

* കൊല്ലപ്പെട്ട ചെറുപ്പക്കാരൻറെ കുടുംബചരിത്രത്തിലേക്ക്, അതിലൂടെ തിരുവിതാംകൂർ ചരിത്രത്തിൽ മാത്തു തരകൻ എന്നയാൾ ചെലുത്തിയ സ്വാധീനത്തിലേക്ക് കഥ സഞ്ചരിക്കുന്നു.

* വർത്തമാനകാലത്തെയും ഭൂതകാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി സ്വർണ്ണത്തിൽ തീർത്ത രണ്ടു ചെവികളെ മനോഹരമായി നോവലിസ്റ്റ് തുന്നിച്ചേർത്തിരിക്കുന്നു.

* ഓരോ താളിനും സ്വാതന്ത്ര്യം നൽകുക എന്ന ഉദ്ദേശത്തോടു കൂടി ആയിരിക്കണം ആ ചെവികൾ മേടിക്കാൻ ചെല്ലുന്ന കഥാകാരനെയും  കൂട്ടുകാരനെയും കഥയിൽ തിരുകിക്കയറ്റിയിട്ടുള്ളത്. 

* ഞാൻ മനസിലാക്കിയ കഥാഗതി ആണെങ്കിൽ 120 താളുകൾ ആവശ്യം ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

* പരീക്ഷണത്തിന് മുതിരാതെ നേർപാതയിലുള്ള ഒരു പുസ്‌തകമായിരുന്നു ഇതെങ്കിൽ ഒരുപക്ഷെ മാത്തു തരകന്റെ കഥയും ജോജു തരകന്റെ കൊലപാതകവുമൊക്കെ ചേർത്ത് കുറേക്കൂടി മനോഹരമായ രചന ആക്കാമായിരുന്നു.

* വീണ്ടും വീണ്ടും വായിക്കുന്തോറും പണ്ട് സ്‌കൂളിൽ ഇംഗ്ലീഷ് സെക്കൻറ് പരീക്ഷയ്ക്ക് ഔട്ട് ലൈൻ സ്റ്റോറി ഉണ്ടാക്കുന്നതുപോലെ ഒരു വ്യക്തത വരുത്താൻ സാധിക്കുമെങ്കിലും ബെന്യാമിൻറെ ഞാൻ വായിച്ച ഇതരകൃതികൾ പോലെ മനോഹരമാകാൻ പോകുന്നില്ല എന്ന കാര്യത്തിൽ വ്യക്തത ആദ്യവായനയിൽ തന്നെ ലഭിക്കും.

* ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന ഹാർഡ് ബൗണ്ട് എഡിഷൻ കൂടി വായിച്ചെങ്കിലേ നോവലിസ്റ്റ് ശരിക്കും ഉദ്ദേശിച്ച രീതിയിൽ ഈ പസിൽ പൂരിപ്പിക്കാൻ സാധിക്കൂ എന്ന് തോന്നുന്നു. അങ്ങനെ ചിന്തിക്കുന്ന 799 രൂപ മുടക്കിയ ആരാധകർ ഒരു 399 രൂപ കൂടി മുടക്കാൻ അമാന്തിക്കില്ല എന്ന് വിചാരിക്കാം. 

* ഏത് ഗെയിം കിട്ടിയാലും അതിൻറെ ചീറ്റ് കോഡ് തപ്പിയിരുന്ന ഞാൻ രണ്ടാമത് എന്തായാലും ഈ പസിൽ കളിക്കുന്നില്ല. എന്നെങ്കിലും ഹാർഡ് ബൗണ്ട് എഡിഷൻ കിട്ടുമ്പോൾ അത് വായിച്ച് നിർവൃതി അടഞ്ഞോളാം. 

ഇന്നത്തെ മലയാളം എഴുത്തുകാരിൽ പ്രൊഫഷണലിസം ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്ന എഴുത്തുകാരൻ തന്നെയാണ് ശ്രീ ബെന്യാമിൻ. ധാരാളം പുതു എഴുത്തുകാരുമായി ചേർന്ന് 'പുഴ മീനുകളെ കൊല്ലുന്ന വിധം' എന്ന പരീക്ഷണം അദ്ദേഹം മുൻപ് നടത്തിയിട്ടുണ്ട്. ഒരു സസ്‌പെൻസ് കഥയുടെ ക്ലൈമാക്സ് വായനക്കാർക്ക് ഊഹിക്കാനും അതിലൂടെ ഭാവനയെ വളർത്താനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇന്ന് ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിനെ ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദിക്കുകയാണ്. ഇതുപോലൊരു പരീക്ഷണം നവയുഗ മലയാളം ആസ്വാദകർക്ക് മുന്നിലേക്ക് നൽകുവാൻ ധൈര്യം കാണിച്ചതിന്. രണ്ടാമത് ഹാർഡ് ബൗണ്ട് എഡിഷൻ പുസ്തകം ഇറക്കാനിടയായ സാഹചര്യം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിശദമാക്കിയതിൽ നിന്നും മനസിലാക്കാം. പുസ്‌തക പ്രസാധനം എന്നത് സിനിമ പോലെ കുറെ ആളുകളുടെ ജീവനോപാധി കൂടെയാണെന്ന് മനസിലാക്കുന്നു. പരീക്ഷണാർത്ഥം മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ഒരു സിനിമ തിയേറ്ററിൽ ഇറക്കി ഒരു മാസത്തിന് ശേഷം അത് OTT ആയി ഇറക്കുമ്പോൾ ഇത് മുൻപേ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ തിയേറ്ററിൽ പോകില്ലായിരുന്നല്ലോ എന്ന് പറയുന്നത് പോലെ ആ വിവാദങ്ങളെ തള്ളിക്കളയാം. 'പുഴ മീനുകളെ കൊല്ലുന്ന വിധ'ത്തിൽ ക്ലൈമാക്സ് മാത്രമായിരുന്നു വായനക്കാരന് ചിന്തിക്കേണ്ടിയിരുന്നെങ്കിൽ ഇവിടെ 120 താളുകൾക്കിടയിൽ ഓരോ തവണയും വായനക്കാരന് അവയെ തമ്മിൽ കൂട്ടിയോജിപ്പിക്കുവാൻ ഭാവന ഉപയോഗിക്കേണ്ടി വരും. പരീക്ഷണങ്ങൾ തുടരുന്നു എന്നതാണ് പ്രൊഫഷണലിസത്തിന്റെ ഏറ്റവും വലിയ ലക്ഷണം. കായികരംഗത്തും സിനിമാ മേഖലയിലും ഒക്കെ കണ്ടുവരുന്ന, പരാജയങ്ങൾക്കിടയിലും പ്രതീക്ഷയുടെ വിത്ത് വിതറുന്ന ആ പ്രൊഫഷണൽ സമീപനം മലയാള സാഹിത്യലോകത്തിനും നൽകിയ എഴുത്തുകാരനും അതിന് മുൻകൈ എടുത്ത ഡി സി ബൂക്സിനും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് നിർത്തുന്നു.

Monday, June 20, 2022

പുസ്തകനിരൂപണം - നിശബ്‌ദ സഞ്ചാരങ്ങൾ


നീൽ ആംസ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തുമ്പോൾ അവിടെ ചായക്കട നടത്തുന്ന ഒരു നായരേട്ടനെ കാണുകയുണ്ടായി. ലോകത്തിൻറെ മുക്കിലും മൂലയിലും വരെ കടന്നുചെന്നിട്ടുള്ള മലയാളികളെക്കുറിച്ച് പറഞ്ഞുകേൾക്കുന്ന ഒരു ക്ളീഷേ കോമഡി ആണത്. മലയാളികളുടെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട് ധാരാളം പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിനാൽത്തന്നെ അക്കപ്പോരിൻറെ ഇരുപത് നസ്രാണി വർഷങ്ങൾ, മാന്തളിരിലെ ഇരുപത് കമ്മ്യുണിസ്റ്റ് വർഷങ്ങൾ എന്നിവയ്ക്ക് ശേഷം ഇരുപത് പ്രവാസിവർഷങ്ങൾ എന്ന കൃതിയെപ്പറ്റി ആ കൃതികളുടെ കർത്താവായ ശ്രീ ബെന്യാമിൻ പരാമർശിച്ചപ്പോൾ ഒട്ടൊരു കൗതുകം തോന്നി. ഇന്നും ബഹുഭൂരിപക്ഷം മലയാളികളുടെ ഇടയിൽ പ്രവാസിയായ നജീബിൻറെ കഥ പറഞ്ഞ എഴുത്തുകാരൻ എന്ന ലേബലിൽ തന്നെയാണ് അദ്ദേഹം അറിയപ്പെടുന്നത്. എല്ലാത്തിലുമുപരി അനേകവർഷം വിദേശത്ത് താമസിച്ച ഇപ്പോഴും പ്രവാസി ബന്ധങ്ങളുള്ള ബെന്യാമിൻ അത്തരം ഒരു കൃതി എഴുതുമ്പോൾ ഒരു മിനിമം ഗ്യാരന്റി ഇപ്പോഴേ ഉറപ്പിക്കാം. അപ്പോഴാണ് പ്രവാസജീവിതം ആസ്‌പദമാക്കി 'നിശബ്‌ദ സഞ്ചാരങ്ങൾ' എന്നൊരു കൃതി അദ്ദേഹത്തിൻറെ തൂലികയിൽ നിന്നും വിരിഞ്ഞിറങ്ങുന്നത്.

പുരുഷകേന്ദ്രീകൃതമായ ഒരു യാത്രയല്ല ഇതിൽ എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്തിൻറെ മുക്കിലും മൂലയിലും മലയാളി വനിതകൾ ഒരുപക്ഷെ അറിയപ്പെടുന്നത് ആതുരസേവനത്തിൻറെ പേരിൽ തന്നെ ആയിരിക്കും. അതെ. ലോകത്തിൻറെ അതിരുകളോളം തനിച്ച് പാലായനം നടത്തുകയും, സ്വന്തമായ ഇടം അവിടെ സ്ഥാപിക്കുകയും, കുടുംബത്തെ കരകയറ്റുകയും ചെയ്‌തിട്ടുള്ള, ചെയ്‌തുകൊണ്ടിരിക്കുന്ന മലയാളി നഴ്‌സുമാർക്ക് സമർപ്പിച്ചുകൊണ്ടാണ് ഈ കൃതി രചിച്ചിരിക്കുന്നത്‌. നഴ്‌സുമാരുടെ ഈ കുടിയേറ്റം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ആ വേരുകൾ ചികയുകയാണ് ഈ നോവലിൽ. 

മാന്തളിരിലെ ഒരു പ്രവാസികുടുംബത്തിൽ നിന്നാണ് നായകൻ. നഴ്‌സിംഗ് എന്ന തൊഴിലിനോടുള്ള കാഴ്ച്ചപ്പാടും അതിലുണ്ടാകുന്ന മാറ്റങ്ങളും കുടുംബത്തിലെ ബന്ധുക്കളായ നഴ്‌സ്‌മാരുടെ അനുഭവങ്ങളുമാണ് പ്രധാനമായി പ്രതിപാദിക്കപ്പെടുന്നത്. മൂന്ന് തലമുറയ്ക്ക് മുൻപ് കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിക്കുന്നതിനായി ധൈര്യപൂർവ്വം കടൽകടക്കുന്ന മറിയാമ്മ എന്ന നഴ്‌സിനെക്കുറിച്ച് നായകൻ അറിയുന്നതും പിന്നീട് അവർക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

സമീപകാലത്ത് നടക്കുന്ന രീതിയിൽ കോവിഡും ലോക്ക് ഡൗണുമൊക്കെ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും മഞ്ഞവെയിൽ മരണങ്ങൾ, മുല്ലപ്പൂ നിറമുള്ള പകലുകൾ തുടങ്ങിയവ പോലെ റിയലിസ്റ്റിക് ആയി തോന്നിപ്പിക്കുന്ന ആ സവിശേഷ ബെന്യാമിൻ ടച്ച് അത്ര ഫീൽ ചെയ്‌തില്ല. മുൻ മാന്തളിർ കഥകളിൽ നിന്നും അത്ര അപരിചിതമല്ലാത്ത കുടുംബ പശ്ചാത്തലങ്ങൾ, പ്രവചനാത്മകമായ ക്ലൈമാക്സ്, അതിലേക്ക് എത്തുന്ന യാദൃശ്ചികതകളിൽ അനുഭവപ്പെടുന്ന മുൻ കൃതികളിലെ സാദൃശ്യം എന്നിവയൊക്കെ പോരായ്‌മകളായി ചൂണ്ടിക്കാണിക്കുവാൻ സാധിക്കുമെങ്കിലും ഒരിക്കലും ബോറടിക്കാതെ വായനക്കാരന് പുസ്‌തകം ആസ്വദിക്കാൻ സാധിക്കുമെന്നത് അടിവരയിട്ട് പറയാം. 

ഒരിടത്തും രേഖപ്പെടുത്താതെ പോയ് മറഞ്ഞ മലയാളി നഴ്‌സുമാരുടെ ജീവിതം ആസ്‌പദമാക്കി ഈ കോവിഡ് കാലത്ത് ഒരു പുസ്‌തകം പുറത്തിറക്കിയതിന് ഗ്രന്ഥാകർത്താവിന് ഒരായിരം അഭിനന്ദനങ്ങൾ. അവരുടെ ത്യാഗവും കഷ്ടപ്പാടുകളും കുടുംബസ്‌നേഹവും നാളിതുവരെയായി ഒരിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന നീതികേടിൽ നിന്നും ഈ കൃതി തീർച്ചയായും മലയാളികളെ രക്ഷിക്കും. കാരണം നമ്മുടെ നാട് ഇന്ന് കൈവരിച്ചിട്ടുള്ള പുരോഗതിയിൽ അവർക്കുള്ള പങ്ക് ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ലായെന്നത് തന്നെ. സാധാരണക്കാർക്ക് നഴ്‌സ്മാരോടുള്ള, പ്രത്യേകിച്ചും വിദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളി നഴ്‌സ്മാരോടുള്ള കാഴ്ച്ചപ്പാട് മാറ്റിമറിക്കാൻ ഈ ഹൃദയസ്പർശിയായ അവതരണത്തിന് സാധിക്കുമെന്നത് തന്നെയാണ് നിശബ്ദ സഞ്ചാരങ്ങളെ വേറിട്ടൊരു ഗ്രന്ഥമായി അനുഭവപ്പെടാൻ കാരണം. 

Friday, June 10, 2022

പുസ്തകനിരൂപണം - പണ്ട് പണ്ട് പണ്ട്



തിരുവനന്തപുരത്തിനും മധ്യകേരളത്തിനും മലപ്പുറത്തിനും വടക്കൻ കേരളത്തിനുമൊക്കെ മലയാളം സംസാരിക്കുന്നതിന് ഓരോ രീതി(സ്ലാങ്)കളുണ്ടെങ്കിലും സ്ലാങിൻറെ കാര്യത്തിൽ തൃശൂർ സ്ലാങ് ഒരുപടി മുന്നിൽ നിൽക്കുമെന്നാണ് എൻറെയൊരു ഇത്. മറ്റ് ഏത് നാട്ടിലും ഒരു വർഷം താമസിച്ചാലും നമ്മുടെ സ്വതസിദ്ധമായ സ്ലാങിനെ കീഴടക്കി അവരുടെ സ്ലാങ് ആക്കിമാറ്റാൻ അൽപ്പം പ്രയാസപ്പെടുമെങ്കിലും തൃശൂർ പോകുമ്പോൾ ഏതെങ്കിലും രണ്ടുപേരോട് വണ്ടി നിർത്തി വഴി ചോദിക്കേണ്ടിവന്നാൽ മൂന്നാമത്തെയാളോട് നമ്മൾ സംസാരിക്കുന്നത് തൃശൂർ സ്ലാങ്ങിൽ ആയിരിക്കും.


ആലപ്പുഴ എന്ന ഇട്ടാവട്ടത്തു നിന്നും പുറത്തേക്ക് പോയില്ലെങ്കിലും രണ്ടുദിവസമായി എൻറെ സംസാരത്തിൽ ചെറിയൊരു പ്രാഞ്ചിയേട്ടൻ ശൈലി കടന്നുകൂടിയിട്ടുണ്ടോ എന്ന് വീട്ടുകാർക്കൊരു സംശയം. "ഒന്ന് പോയേരാ ", "ന്തൂട്ട്?", "ഞാല്ല്യാട്ടാ" തുടങ്ങി നിഷ്‌കളങ്കമായ തൃശൂർ ശൈലി അവസരത്തിലും അനവസരത്തിലുമൊക്കെ എടുത്ത് പ്രയോഗിക്കാൻ തുടങ്ങിയത് കേട്ട് മടുത്ത അവർ അങ്ങനെ സംശയിച്ചില്ലെങ്കിലേ അതിശയമുള്ളൂ. :ന്താപ്പോ ഈ ഗെഡിക്ക് സംഭവിച്ചേ" എന്നൊന്ന് ആലോചിച്ചപ്പോഴുള്ള ഫ്ലാഷ്ബാക്കിലാണ് നമ്മുടെ കഥാനായകൻറെ ഇൻട്രോ. ഇവിടെ നായകൻ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനം എഴുതിയ പുസ്തകമാകുന്നു.

ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന സമയത്ത് എല്ലാവർഷവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് കമ്പനിയുടെ ഫൌണ്ടേഷൻ ഡേ. നെസ്റ്റിൽ ആയിരുന്നപ്പോൾ നെസ്റ്റ് നൈറ്റ് എന്നപേരിലും ക്വസ്റ്റ് ആയപ്പോൾ ക്വസ്റ്റ് നൈറ്റ് എന്നപേരിലും ആ ആഘോഷങ്ങൾ നടന്നുപോന്നു. എച്ച് ആർ പറയുന്ന ഡ്രസ്സ് കോഡിൽ തിളങ്ങി വരുന്ന സുന്ദരികളെപ്പോലെ, കേരളത്തിലെ പ്രഗത്ഭരായ ഷെഫുമാർ തയ്യാറാക്കുന്ന ഫൈവ് സ്റ്റാർ ഡിന്നറുകൾ പോലെ ആ ദിവസം ആകർഷകമാക്കിയിരുന്ന ഒരു സംഭവമായിരുന്നു മഹേഷേട്ടൻ രചന, സംവിധാനം നിർവഹിച്ച് തട്ടിൽ കയറ്റുന്ന സ്‌കിറ്റുകൾ. ജോഷി ട്വന്റി 20 സിനിമ ഇറക്കിയതുപോലെ കമ്പനിയിലെ പ്രമുഖരെയെല്ലാം അണിനിരത്തി ഏവർക്കും ആവോളം ചിരിക്കാനുള്ള വക നൽകിയിരുന്ന ആ സ്‌കിറ്റുകളും അതെഴുതിയിരുന്ന മഹേഷേട്ടനും ഒരത്ഭുതം തന്നെയായിരുന്നു. 

പിന്നീട് ഫേസ്ബുക്കിലൂടെ അദ്ദേഹം അതിലും മികച്ച നർമ്മ രചനകൾ വിളമ്പിയപ്പോൾ അഭിമാനത്തോടെ അത് ഷെയർ ചെയ്യുകയും "ന്റെ കൂട്ടുകാരൻ എഴുതിയതാ" എന്ന ആമുഖത്തോടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആ ചുള്ളൻ ഒരു പുസ്തകം ഇറക്കുവാൻ പോകുന്നു എന്ന് കേട്ടപ്പോൾ മുതൽ എഴുതിയിട്ടിരുന്നതാണ് മേൽപ്പറഞ്ഞതത്രയും. ഇനി പറയാൻ പോകുന്നത് പുസ്‌തകം വായിച്ച അനുഭവമാണ്. "പണ്ട് പണ്ട് പണ്ട്."  

കുട്ടീഷ്‌ണനും, ആംബ്രോസേട്ടനുമൊക്കെ ഓരോ ഉപമകളിലൂടെ തകർക്കുമ്പോൾ ഞാൻ കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നത് കണ്ട് ഭാര്യയും മോളുമൊക്കെ "ഇതെന്നാ പറ്റി?" എന്നാലോചിച്ച് അന്തംവിട്ടു. അവരോട് സമയം കിട്ടുമ്പോൾ ഈ പുസ്തകം ഒന്ന് വായിച്ചുനോക്കാൻ റെക്കമെൻറ് ചെയ്‌തു. "കഥകളാണോ?" എന്നായിരുന്നു മോളുടെ സംശയം. "കഥകൾ ആണോ എന്ന് ചോദിച്ചാൽ കഥകൾ തന്നെ എന്ന് പറയാം. പക്ഷെ ഞാൻ ഇത് കൺമുന്നിൽ കണ്ടതുപോലെയാണ് അനുഭവിച്ചറിഞ്ഞത്. അതുകൊണ്ടാണ് മുൻപ് വായിച്ചതായിരുന്നിട്ടും ഇപ്പോഴും ഇതുപോലെ ചിരിച്ച് ആസ്വദിക്കാൻ സാധിച്ചത്."

"അപ്പോൾ ഇത് മുൻപ് വായിച്ചതാണോ? എന്നിട്ടാണോ ഇങ്ങനെ ചിരിക്കുന്നത്?" ഭാര്യയ്ക്ക് അതിശയം.

മിക്കവയും മഹേഷേട്ടൻറെ ഫേസ്ബുക് രചനകളാണ്. അവിടെ വച്ച് വായിച്ച് ചിരിച്ചിട്ടുണ്ട്. എന്ന് വെച്ച് ഇപ്പോൾ വായിക്കുമ്പോൾ പുതുമ ഒട്ടും നഷ്ടപ്പെടാതെ ചിരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഈ പുസ്തകത്തിന്റെ റേഞ്ച് പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ?

തൃശൂർ ഭാഷ പോലെ നിഷ്‌കളങ്കമായ ഫലിതം. മഹേഷേട്ടന് ആശംസകൾ. ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു. മഹേഷേട്ടൻറെ മാസ്റ്റർ പീസ് പുരാണങ്ങൾ ആയതിനാലും ഒറ്റ പുരാണകഥ പോലും ഈ പുസ്തകത്തിൽ ഇല്ലാതിരുന്നതിനാലും മഹേഷ് പുരാണങ്ങൾ ഒരു ചിരി ഇതിഹാസമായി സമീപകാല ഭാവിയിൽ ഇറങ്ങിയേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.

Tuesday, June 7, 2022

പുസ്തകനിരൂപണം - ആഗസ്റ്റ് 17


ലോകത്തിൻറെ ഗതിയെ സ്വാധീനിച്ച ചരിത്രസംഭവങ്ങൾ നമുക്ക് ഏവർക്കും പരിചിതമായിരിക്കും. ഇന്ത്യയിലേക്ക് മുഹമ്മദ് ഗോറിയും വാസ്‌കോ ഡ ഗാമ എത്തിയതും ഇന്ത്യയിലെ ഓരോ രാജവംശങ്ങൾ ഉദയംകൊണ്ടതും അസ്തമിച്ചതും ഇന്ത്യ വിദേശ ഭരണത്തിന് കീഴിലാകുന്നതും സ്വാതന്ത്ര്യം നേടുന്നതും ലോകയുദ്ധങ്ങളുമൊക്കെ കൊച്ചുകുട്ടികൾ വരെ ആവേശത്തോടെ വായിച്ചുപോകുന്ന ചരിത്ര സംഭവങ്ങളാണ്.

ഈ ചരിത്രത്തെ വേറൊരു രീതിയിൽ കീഴ്‌മേൽ മറിച്ചുകൊണ്ട് ഒരു എഴുത്തുകാരൻ ഭാവനയിൽ കാണുന്നു. അങ്ങനെയാണ് പ്രതിചരിത്രങ്ങൾ (Alternate History) ഉണ്ടാവുന്നത്. അത്തരം പുസ്തകങ്ങളും സിനിമകളും ധാരാളമുണ്ട്. ഹിറ്റ്ലർ രണ്ടാം ലോകമഹായുദ്ധം ജയിച്ച് ലോകം ഭരിക്കുന്ന കാലഘട്ടമാണ് 1994 ഇൽ പുറത്തിറങ്ങിയ ഫാദർലാൻറ് എന്ന ചിത്രത്തിനാധാരം. മലയാളത്തിൽ അത്തരം രചനകൾ അധികമായി പുറത്തിറങ്ങിയിട്ടില്ല. ആ കാറ്റഗറിയിൽ ശ്രദ്ധതേടിയ ഒരു പുസ്തകമാണ് മീശ എന്ന നോവലിലൂടെ പ്രശസ്തനായ ശ്രീ എസ്. ഹരീഷ് എഴുതിയ ആഗസ്റ്റ് 17 എന്ന നോവൽ.

തിരുവിതാംകൂർ എന്ന നാട്ടുരാജ്യം ദിവാൻ സർ സി.പി യുടെ നേതൃത്വത്തിൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിൻറെ കീഴിൽ ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്ര രാജ്യമായി മാറുന്നു. സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂർ രാജ്യം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും അതിനെ നേരിടുന്നതുമൊക്കെയാണ് ഇതിവൃത്തം. രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ശത്രു രാജ്യമായി ഇന്ത്യ, ഇന്ത്യൻ സൈന്യവും നേവിയും ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്ന രാജ്യ അതിർത്തിയായ കൊച്ചി, മഹാരാജാവിനെ കൊല്ലാൻ ശ്രമിച്ച് പരാജയപ്പെട്ട വിപ്ലവകാരിയായ KSC മണി തുടങ്ങി വളരെ വ്യത്യസ്തവും വിചിത്രവും കൗതുകകരവുമായ ഭാവനാലോകമാണ് ശ്രീ ഹരീഷിൻറെ ആഗസ്റ്റ് 17.  

ശരിക്കും ഒരു എഴുത്തുകാരൻറെ ഭാവനാ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ കൃതിയിലുടനീളം കാണാൻ സാധിക്കുന്നത്. നമുക്ക് ചിരപരിചിതരായ ഒട്ടുമിക്ക പ്രമുഖ നേതാക്കളെയും എഴുത്തുകാരെയും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായി ഇതിൽ കാണാൻ സാധിക്കും. വെറുതെ വ്യത്യസ്തമായ ഒരു ചിന്ത എന്ന രീതിയിൽ തട്ടിക്കൂട്ടാതെ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നു എന്ന് വായനക്കാരനെക്കൊണ്ട് സമ്മതിപ്പിക്കുന്ന രീതിയിൽ ആ പ്രതിചരിത്രത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. അതിനായി ശ്രീ ഹരീഷ് നടത്തിയ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കാതെ തരമില്ല. ഒരു ചരിത്രപുസ്തകം എന്നരീതിയിൽ തന്നെ അവതരിപ്പിക്കുവാനും ആ കാലഘട്ടത്തെ മികച്ച കയ്യടക്കത്തോടെ അവതരിപ്പിക്കുവാനും നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.

തിരുവിതാംകൂർ രാജ്യത്തിൻറെ വിനീതദാസനായ ഒരു ഏജന്റിലൂടെയാണ് കഥയുടെ വികാസം. അദ്ദേഹത്തിൻറെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ് തിരുവിതാംകൂർ എന്ന സ്വതന്ത്ര രാജ്യത്തിനെ നമ്മൾ കാണുന്നത്. സ്വന്തം പേര് പോലും പ്രസക്തമല്ലാത്ത രീതിയിൽ രാജ്യത്തിനായി സേവനമനുഷ്ടിക്കുന്ന നായകൻ. യഥാർത്ഥത്തിൽ നമുക്ക് മുന്നിലുള്ള പല ചരിത്രസംഭവങ്ങളിലും അദ്ദേഹത്തിന് പങ്കുള്ളതായി കാണാൻ സാധിക്കും. എല്ലാം രാജ്യത്തിനായി സമർപ്പിച്ച് മനോനില തന്നെ തകരാറിവുകയും താൻ ചെയ്‌ത കാര്യങ്ങളൊക്കെ ഒരിടത്തും രേഖപ്പെടുത്തപ്പെടുന്നില്ലെന്ന വസ്തുത തിരിച്ചറിയുകയും സ്വന്തം അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നതും ഒരു മനോഹരമായിത്തന്നെ വിവരിച്ചിട്ടുണ്ടെങ്കിലും, ശ്രദ്ധ മുഖ്യപ്രമേയമായ തിരുവിതാംകൂർ ചരിത്രത്തിൽ കിടന്നു കറങ്ങുന്നതിനാൽ അർഹിക്കുന്ന പരിഗണന നൽകുവാൻ വായനക്കാരൻ എന്ന നിലയിൽ എനിക്ക് സാധിച്ചില്ല.

സമീപകാലത്ത് വായിച്ചതിൽ വ്യത്യസ്തമായ പ്രമേയമായിരുന്നു എന്നത് മാറ്റിനിർത്തിയാൽ വായനക്കാരനെ ആ ആസ്വാദനതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് ഗ്രന്ഥകാരന്റെ ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് സാധിച്ചിട്ടില്ല എന്ന് എൻറെ വായനാനുഭവത്തിന്റെ വെളിച്ചത്തിൽ നിരാശയോടെ പറയേണ്ടിയിരിക്കുന്നു. പുസ്തകത്തിൻറെ വലിപ്പം തന്നെയാണ് പ്രധാന പ്രശ്‌നം. മുന്നൂറ്റി അൻപതോളം പേജുകളുള്ള ഈ പുസ്തകം പലപ്പോഴും തീരാൻ ഇനി എത്ര പേജുകൾ ഉണ്ട് എന്ന് ഇടയ്ക്കിടയ്ക്ക് നോക്കുവാൻ പ്രേരിപ്പിക്കുന്നു. സ്വതവേ സങ്കീർണ്ണമായ പ്രമേയത്തെ കഥാപാത്രങ്ങളുടെ മാനസിക വിഭ്രാന്തികൾ വരച്ചുകാട്ടി കൂടുതൽ സങ്കീർണ്ണമാക്കിയത് പോലെ തോന്നി. ആവശ്യമില്ലാത്ത(തെന്ന് എനിക്ക് തോന്നിയ) കുറേ ഭാഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ മലയാള സാഹിത്യചരിത്രത്തിലെ തന്നെ വേറിട്ടൊരു സൃഷ്ടിയായി ആഗസ്റ്റ് 17 ന് മാറുവാൻ സാധിച്ചേനേയെന്ന് നിസംശയം പറയുവാൻ സാധിക്കും.

Tuesday, January 4, 2022

വായനാനുഭവം : മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ


ശ്രീ ബെന്യാമിന് 2021 ലെ വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയാണ് "മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ". ഒരുകാര്യം ഉറപ്പാണ് മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായി ശ്രീ ബെന്യാമിൻ സിംഹാസനം അരക്കിട്ടുറപ്പിക്കുന്ന കൃതി എന്ന പേരിലായിരിക്കും ഈ കൃതി ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്. ചെറുതും വലുതുമായ ധാരാളം അവാർഡുകൾ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളെ തേടി ഇനിയുമെത്തും. 

ആടുജീവിതത്തിലൂടെയാണ് ശ്രീ ബെന്യാമിൻ എന്ന എഴുത്തുകാരനെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും വായിച്ചനുഭവിക്കുന്നതും. അന്ന് തോന്നി ഒരു എഴുത്തുകാരൻറെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ഏറ്റവും മികച്ച സൃഷ്ടി എന്നൊന്ന് ഉണ്ടെങ്കിൽ അതായിരിക്കും ബെന്യാമിന് ആടുജീവിതം എന്നാണ്. പിന്നീട് അദ്ദേഹത്തിൻറെ ഓരോ കൃതികൾ വായിക്കുമ്പോളും ആ ധാരണ തെറ്റായിരുന്നുവെന്ന് മനസിലായി. അദ്ദേഹത്തിൻറെ പുസ്തകങ്ങളിലെ താളുകൾ വായിച്ചു തീർക്കുന്തോറും അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും അത്ഭുതവും കൂടിക്കൂടിവരുന്നു. റിയലിസ്റ്റിക് നോവലുകൾക്ക് ഉത്തമനിദാന്തമാണ് ബെന്യാമിൻറെ കൃതികൾ. സത്യമാണോ അതോ ഭാവനയാണോ എന്ന് വായനക്കാരന് സ്ഥലജലവിഭ്രമം ഉണ്ടാക്കുകയും അവസാനം ഇത് നടന്ന സംഭവം തന്നെ അല്ലാതെ ഇങ്ങനെയൊക്കെ ഭാവനയിൽ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുമോ എന്നൊരു ചിന്തയോടെ വായിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കൃതികൾ. ഇനിയും അതുപോലുള്ള ധാരാളം കൃതികൾ അദ്ദേഹത്തിൻറെ തൂലികയിൽ നിന്നും ജന്മംകൊള്ളട്ടെ എന്ന് ആശംസിക്കുന്നു, കാത്തിരിക്കുന്നു.

സ്വദേശമായ മാന്തളിർ ദേശത്തെ ആധാരമാക്കി നാല് പുസ്തകങ്ങൾ - ഒരു നോവൽ സഞ്ചയം. മാന്തളിരിലെ ഇരുപത് വർഷങ്ങളുടെ ജീവിതത്തെ ഓരോ പുസ്തകങ്ങളിലാക്കി നാല് ഭാഗങ്ങളായി പുറത്തിറക്കുകയാണ് അദ്ദേഹത്തിൻറെ മനസിലുള്ളതെന്ന് ഈ പുസ്തകത്തിന്റെ മുഖവുരയിൽ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ആദ്യപുസ്തകം, "അക്കപ്പോരിൻറെ ഇരുപത് നസ്രാണി വർഷങ്ങൾ" പുറത്തിറങ്ങിക്കഴിഞ്ഞ് രണ്ടാമത്തെ പുസ്തകമായാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ പുറത്തിറങ്ങുന്നതെങ്കിലും സ്വതന്ത്രമായ ഒരു വായനാനുഭവം നൽകുന്ന കൃതി തന്നെയാണ് രണ്ടാമത്തെ പുസ്തകം. ഇനിയും രണ്ട് പുസ്തകങ്ങൾ കൂടി ഈ സഞ്ചയത്തിൽ ബാക്കിയുണ്ട് എന്നത് മനസിന് വളരെ സന്തോഷം നൽകുന്നു. ആദ്യ പുസ്തകം മാന്തളിർ ദേശത്തെ പള്ളിയുമായി ബന്ധപ്പെട്ട് ഉള്ള സഭാ തർക്കങ്ങളെയാണ് വരച്ചിട്ടത്. മാന്തളിർ മത്തായിയും അനുജൻ മാന്തളിർ കുഞ്ഞൂഞ്ഞുമായിരുന്നു അവിടെ കേന്ദ്രകഥാപാത്രങ്ങൾ. രണ്ടാമത്തെ പുസ്തകത്തിലെത്തുമ്പോൾ ആദ്യപുസ്തകത്തിൽ പ്രതിപാദിച്ച 20 വർഷങ്ങൾക്ക് ശേഷമുള്ള 20 വർഷത്തെ ജീവിതങ്ങൾ വിവരിക്കപ്പെടുന്നു. അതിലൂടെ മാന്തളിർ കുടുംബത്തെ നമ്മൾ വളരെ അടുത്ത് പരിചയപ്പെടുന്നു. മാന്തളിർ മത്തായിയുടെ ചെറുമകനാണ് ഇവിടെ കേന്ദ്രകഥാപാത്രം. ആദ്യകഥയിൽ സഭാതർക്കങ്ങൾ ആയിരുന്നെങ്കിൽ ഇവിടെ തർക്കം രണ്ട് വിശ്വാസപ്രമാണങ്ങൾ തമ്മിലാകുന്നു. മതവും കമ്മ്യൂണിസവും. വളരെ പ്രകോപനപരമായ ഈ രണ്ടു വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ ഹൈലൈറ്റ്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും, ഇതിലെ ഓരോ അധ്യായങ്ങളും. കൗതുകം ജനിപ്പിച്ച പുസ്തകത്തിൻറെ പുറംചട്ടയെക്കുറിച്ചും പറയാതെ തരമില്ല. ചെഗുവേരയെ ഒരു കസേരയിലിരുത്തി കൊണ്ടുപോകുന്ന കുറെ സഖാക്കൾ. അതിൽ ജയരാജനെയും കോടിയേരിയെയും പോലെ പരിചിതമുഖങ്ങൾ. ഇ.എം.എസിനെ കസേരയിൽ കൊണ്ടുപോകുന്ന ചിത്രം എഡിറ്റ് ചെയ്ത് ഒരു കഥാപാത്രംകൂടിയായ ചെഗുവേരയെ പ്രതിഷ്ഠിച്ചതാണെന്ന് പിന്നീട് നടത്തിയ അന്വേഷണം മനസിലാക്കിത്തന്നു.

വായനക്കാരന് ഒരു സ്വാതന്ത്ര്യവും നൽകാതെ വരച്ച വരയിലൂടെ ഓരോ പേജിലും സഞ്ചരിക്കുവാൻ നിർബന്ധിതമാക്കിയ മറ്റൊരു പുസ്തകം എൻറെ ഓർമ്മയിലില്ല. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരുതരത്തിലും ഊഹിക്കുവാൻ സാധിക്കില്ല. എന്തിനേറെ ഒരു ഭാഗത്തുനിന്നും അടുത്ത ഭാഗത്തേക്ക് കടക്കുമ്പോൾ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര കഥാപാത്രത്തെ തന്നെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുവാൻ ബെന്യാമിൻ കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എന്തായാലും  കേന്ദ്രകഥാപാത്രത്തിനു അൽപ്പമെങ്കിലും റോൾ നൽകിയിട്ടുള്ളത് അവസാന ഭാഗങ്ങളിൽ മാത്രമാണ്. അതുവരെ കഥ വിവരിക്കുക എന്ന കർത്തവ്യം ഭംഗിയായി നിർവഹിക്കുകമാത്രമാണ് കേന്ദ്രകഥാപാത്രത്തിന് ചെയ്യുവാനുണ്ടായിരുന്നത്. അക്കാര്യം ഭംഗിയായിത്തന്നെ നിർവഹിക്കുകയും ചെയ്തു. കഥ അവസാനിപ്പിക്കുവാനുള്ള ത്വരയിൽ ആണോ എന്നറിയില്ല റോൾ കിട്ടിക്കഴിഞ്ഞ് സ്വന്തം മാനസികവ്യാപാരങ്ങളെ വിവരിക്കുന്ന ഭാഗങ്ങൾ ഏച്ചു കെട്ടിയത് പോലെ അനുഭവപ്പെട്ടു. പക്ഷെ വിശ്വാസിയായി ജീവിച്ചുമരിച്ച വല്യപ്പച്ഛന്റെ ചിന്തകളും കമ്മ്യൂണിസ്റ്റായി ജീവിച്ച് അന്ധവിശ്വാസിയായി പരിണമിച്ച വല്യച്ചായൻറെ മനോവ്യാപാരങ്ങളും അതിഗംഭീരമായിത്തന്നെ വിവരിച്ചിരിക്കുന്നു. ശരിക്കും വായനക്കാരൻറെ മനസിനെ ഇളക്കുന്ന രീതിയിൽ തന്നെ. 

ചരിത്രത്തിലും രാഷ്ട്രീയത്തിലും താത്പര്യമില്ലാത്തവർ നാന്നൂറിൽ കൂടുതൽ പേജുകൾ വരുന്ന ഈ പുസ്തകം എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല. പക്ഷെ എൺപതുകളിൽ ജനിച്ച എനിക്ക് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന കാലഘട്ടം നന്നായി മനസിലാക്കാൻ സാധിച്ചു. ടിവിയുടെയും ഓട്ടോറിക്ഷയുടേയുമൊക്കെ കടന്നുവരവ്, രാജീവ് ഗാന്ധി വധം തുടങ്ങിയവ എൻറെയും ഓർമ്മകളെ പിന്നിലേക്ക് നയിച്ചു.

കൂടുതൽ ആ പുസ്തകത്തെക്കുറിച്ച് വിവരിക്കുന്നത് ഇനി വായിക്കുവാനിരിക്കുന്നവരോട് ചെയ്യുന്ന ക്രൂരതയാകും. അതിനാൽ നിർത്തുന്നു. ഇനി മാന്തളിരിലെ ഇരുപത് പ്രവാസി വർഷങ്ങൾക്കായുള്ള കാത്തിരുപ്പ്. 

അവസാന വാക്ക് : തീർച്ചയായും വായിച്ചിരിക്കേണ്ട ബെന്യാമിൻറെ മറ്റൊരു മാസ്റ്റർപീസ്.