ജലത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിലെ പ്രധാന ഗതാഗതമാർഗ്ഗം ജലഗതാഗതം തന്നെയാണ്. കുറെയേറെ സ്ഥലങ്ങളിൽ ഇപ്പോൾ റോഡ് വഴി എത്തിച്ചേരാൻ സാധിക്കും എങ്കിലും ഒരു സൈക്കിൾ പോലും കടന്നുചെല്ലാത്ത വളരെയേറെ സ്ഥലങ്ങൾ കുട്ടനാട്ടിലുണ്ട്. കേരള ജലഗതാഗതവകുപ്പിൻറെ ബോട്ട് സർവീസുകൾ ആണ് കുട്ടനാട്ടിലെ പ്രധാന യാത്രാ ഉപാധി. ആലപ്പുഴയാണ് ജലഗതാഗതവിഭാഗത്തിൻറെ ആസ്ഥാനം. ഒരു നാടിൻറെ ഒട്ടാകെയുള്ള ആശ്രയമായി കുട്ടനാടൻ കായൽപ്പരപ്പുകളെ കീറിമുറിച്ച് നീങ്ങുന്ന ആ ജലകേസരികളെയും അവയുടെ സാരഥികളെയും നമുക്കൊന്ന് പരിചയപ്പെടാം.
കാര്യം നമ്മുടെ കെ എസ് ആർ ടി സി യുടെ ജലത്തിലെ പതിപ്പ് ആണ് എന്ന് പറയാമെങ്കിലും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് കേരള ജലഗതാഗത വകുപ്പ് നടത്തുന്ന ഈ ബോട്ട് സർവീസുകൾക്ക്. പ്രൈവറ്റ് ബസുകളെ പോലെ പ്രൈവറ്റ് ബോട്ടുകളുമായി മത്സരിക്കേണ്ട ആവശ്യം ഇവയ്ക്കില്ല. കുട്ടനാട്ടിലെ സാധാരണക്കാരൻറെ യാത്ര ഈ ബോട്ടുകളുടെ കുത്തകയാണ്. ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ യാത്രാമാർഗ്ഗം ജലഗതാഗതം ആണ്. അത് പോലെ തന്നെ താരതമ്യേന കുറഞ്ഞ യാത്രാ നിരക്കുകളാണ് ഈ ബോട്ടുകളിൽ. കരയിലെ വാഹനങ്ങളുടെ വേഗത പ്രതീക്ഷിക്കുകയും വേണ്ട. എങ്കിലും ഇപ്പോൾ പുതുതായി വന്ന ഇരുമ്പ് ബോട്ടുകളേക്കാൾ വേഗതയിൽ കേമൻ തടികൊണ്ടുള്ള പഴയ ബോട്ടുകളാണ്. ശബ്ദവും അവയ്ക്ക് താരതമ്യേന കുറവാണ്. കൊല്ലം, കോട്ടയം ദീർഘദൂര സർവീസുകൾ ഉൾപ്പെടെ അമ്പതോളം സർവീസുകളാണ് കുട്ടനാടുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നിന്നും നടത്തുന്നത്. സാധാരണ ബോട്ടുകൾ കൂടാതെ, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ് ബോട്ടുകളും ഉണ്ട്. സ്റ്റോപ്പുകളിൽ കുറവ് ഉണ്ടെങ്കിലും വേഗതയിൽ അത്ര വ്യത്യാസം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഓർഡിനറി ബസുകൾ പോലെ വരില്ല. ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ട്. രാവിലെ 5.30 മുതൽ രാത്രി 9.30 വരെയാണ് ബോട്ട് സർവീസുകൾ. കോട്ടയം വരെ 29 കിലോമീറ്റർ ഉള്ള സർവീസ് രണ്ടു മണിക്കൂറിൽ കൂടുതൽ എടുക്കും എങ്കിലും കുട്ടനാടിനെ കണ്ടുകൊണ്ടുള്ള ആ യാത്രയ്ക്ക് 17 രൂപയേ ചിലവ് വരുന്നുള്ളൂ. ഇതേ യാത്ര ആലപ്പുഴയിൽ നിന്നും ഒരു പ്രൈവറ്റ് ബോട്ടിൽ ആണെങ്കിൽ കുറഞ്ഞത് 2000 രൂപയും (മണിക്കൂറിന് അഞ്ഞൂറ് രൂപ നിരക്കിൽ പോയി വരാൻ ഉള്ള ചാർജ്ജ്) ഹൗസ് ബോട്ടിനാണെങ്കിൽ കുറഞ്ഞത് 5000 രൂപയും ആകുന്നതാണ്. കാണുന്ന കാഴ്ചകൾ ഒന്ന് തന്നെ.
ചിത്രം 1. ആലപ്പുഴ ബോട്ട് ജെട്ടിയിലേക്ക് വരുന്ന തടി ബോട്ട്
ചിത്രം 1എ. പുതിയ മോഡൽ തടി ബോട്ട്
ഇവന്മാരാണ് കുട്ടനാട്ടുകാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന യാനങ്ങൾ. വേഗതയിലും യാത്രാസുഖത്തിലും കേമൻ ഈ തടി ബോട്ടുകൾ തന്നെ. കാണാൻ പഴഞ്ചൻ ആണെങ്കിലും ആള് പുലിയാണ്. കുട്ടനാട്ടിലെ പച്ച ജലാശയങ്ങളിലൂടെ ഇവൻറെ വരവ് ഒരു പ്രത്യേക ചന്തം തന്നെയാണ്. അൻപത് മുതൽ നൂറ് വരെയാണ് ഇവൻറെ കപ്പാസിറ്റി.
ചിത്രം 2. കുട്ടനാടൻ കായൽപ്പരപ്പിനെ കീറിമുറിച്ച് മുന്നേറുന്ന ഇരുമ്പ് ബോട്ട്
ചിത്രം 3. പ്രളയകാലത്ത് നൂറുകണക്കിന് ആളുകളെ വഹിച്ച് പോകുന്ന ഇരുമ്പ് ബോട്ട്
ഇരുമ്പുകൊണ്ടുള്ള ഇവന്മാർ പുതുക്കക്കാരാണ്. ഇരുമ്പിൻറെ ഭാരവും കൂടെ താങ്ങേണ്ടത് കൊണ്ടായിരിക്കും താരതമ്യേന പതുക്കെയാണ് ഇവയുടെ സഞ്ചാരം. എന്നാലും കരുത്ത് കൂടുതൽ തോന്നിക്കുന്ന ഈ ബോട്ടുകളിൽ പ്രളയകാലത്ത് നൂറ്റമ്പതിന് മുകളിൽ ആളുകളെ വരെ രക്ഷപ്പെടുത്തിയിരുന്നു.
ചിത്രം 4. സീ കുട്ടനാട് ബോട്ട്
ചിത്രം 4എ. സീ കുട്ടനാട്
ടൂറിസം കൂടെ ഉദ്ദേശിച്ച് ആരംഭിച്ചതാണ് സീ കുട്ടനാട് സർവീസുകൾ. മുകളിൽ ടൂറിസ്റ്റുകൾക്ക് ഇരിക്കാനുള്ള അപ്പർ ഡസ്ക് ആണ് ഇതിൻറെ പ്രത്യേകത. മുകളിൽ പ്രീമിയം റേറ്റ് ആണ്. കൊല്ലത്തേക്കുള്ള സർവീസ് കൂടാതെ കുട്ടനാട് കൈനകരി ഭാഗത്തേക്കും രാവിലെ സീ കുട്ടനാട് സർവീസ് ഉണ്ട്. കുട്ടനാടിനെ ഒന്ന് നന്നായിക്കാണാൻ ഈ സർവീസ് വളരെ യോജിച്ചതാണ്. കൊല്ലം സർവീസ് ധാരാളം സമയം എടുക്കും എന്നതിനാൽ ഇപ്പോൾ അധികം ആരും കയറാറില്ല. എന്നാൽ കൈനകരി സർവീസിൽ കയറാൻ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകൾ മുന്നോട്ട് വരുന്നുണ്ട്.
ഇനി ഈ ബോട്ടുകളിലെ ജീവനക്കാരെ കൂടെ പരിചയപ്പെടാം. അഞ്ച് ജീവനക്കാരാണ് ഒരു യാത്രാ ബോട്ടിൽ ഉണ്ടാവുക.
ചിത്രം 5. ബോട്ടിൻറെ മുകളിൽ ഇരുന്നു നിയന്ത്രിക്കുന്ന സ്രാങ്ക്
ഏറ്റവും മുകളിൽ രാജാവിനെ പോലെ ഇരിക്കുന്ന ഈ മച്ചാൻ ആണ് സ്രാങ്ക്. ബോട്ടിനെ നിയന്ത്രിക്കുക എന്നതാണ് ജോലി. സഞ്ചാരമാർഗ്ഗം അനുസരിച്ച് ബോട്ടിനെ നയിക്കുക, ബോട്ടുജെട്ടിയിലെ ബോട്ട് കയറാൻ ഉള്ള ആളുകളെ നോക്കി അടുപ്പിക്കുക, സൈറൺ മുഴക്കുക ഒക്കെ ഈ ചങ്ങായി ചെയ്യും. സംഭവം ഏറ്റവും മുകളിൽ രാജകീയ പ്രൗഢി ഒക്കെ ആണെങ്കിലും ഒറ്റയ്ക്ക് അറുബോറൻ ഇരുപ്പാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെയിൽ ആകുമ്പോൾ തീ പോലത്തെ ചൂടും ചുറ്റിനും നിന്നും നീരാവിയും കൂടെ ആകുമ്പോൾ പൂർത്തിയാകും. ആധുനിക ബോട്ടുകളിൽ ബോട്ടിൻറെ മുന്നിലായാണ് സ്രാങ്കിൻറെ സ്ഥാനം
ചിത്രം 6. ബോട്ടിൻറെ നടുക്ക് ഭാഗത്ത് സൈഡിൽ ഇരിക്കുന്ന ഡ്രൈവർ
സംഭവം സ്റ്റിയറിങ് ഒക്കെ പിടിച്ച് ഇരിക്കും എങ്കിലും സ്രാങ്ക് അല്ല ബോട്ട് ഡ്രൈവ് ചെയ്യുന്നത്. അതിനാണ് ഡ്രൈവർ എന്ന പേരിൽ ഈ മച്ചാനെ ഇരുത്തിയേക്കുന്നത്.സ്രാങ്ക് നിർദ്ദേശിക്കുന്നത് അനുസരിച്ച് ആക്സിലേറ്റർ, ഗിയർ, ബ്രേക്ക് ഇവ പ്രവർത്തിപ്പിക്കുക എന്നതാണ് ഈ ഡ്രൈവറുടെ ജോലി. അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് നേരത്തെ പറഞ്ഞ ബ്രേക്ക് എന്ന സംഭവം ഈ ബോട്ടിൽ ഇല്ല. അല്ലെങ്കിലും വെള്ളത്തിൽ എന്ത് എടുത്തിട്ട് ബ്രേക്ക് ചവുട്ടാനാണ്. അവിടെ റിവേഴ്‌സ് ഗിയർ ആണുള്ളത്. മുന്നോട്ട്, പിന്നോട്ട്, പിന്നെ ന്യൂട്രൽ ഇത് മൂന്നും കൊണ്ട് ഡ്രൈവർ വണ്ടിയെ എത്തിക്കേണ്ടടുത്ത് കൃത്യമായി എത്തിക്കും. അക്ഷരാർത്ഥത്തിൽ ഒരു ഞാണിന്മേൽ കളിയാണ് സ്രാങ്കും ഡ്രൈവറും ചേർന്നുള്ള ഈ ബോട്ട് ഓടിക്കൽ എന്ന് പറയാം. ആ ഞാണിൻറെ ഒരറ്റത്ത് ഒരു മണി കെട്ടിത്തൂക്കിയിരിക്കും. സ്രാങ്ക് ഒരു ബോട്ട്ജെട്ടിയിൽ ആളെ കണ്ടാൽ ഞാണിൽ പിടിച്ച് വലിച്ച് ഒരു മണി അടിക്കും. ഡ്രൈവർ ഉടനെ ആക്‌സിലേറ്ററിൽ നിന്നും ലിവർ ന്യൂട്രലിൽ ആക്കും.സ്രാങ്ക് വളയം തിരിച്ച് ബോട്ടുജെട്ടിയിലേക്ക് ബോട്ടിനെ നയിക്കും. ന്യൂട്രലിൽ ആയതിനാൽ അതുവരെ വന്ന വേഗതയിൽ പതിയെ ബോട്ട് ജെട്ടിയിലേക്ക് ഒഴുകി നീങ്ങും. വേഗത ശകലം കൂടുതൽ ആണെങ്കിൽസ്രാങ്ക് രണ്ട് മണി അടിക്കും. അപ്പോൾ ഡ്രൈവർ വണ്ടി റിവേഴ്‌സ് ഗിയറിൽ ഇട്ട് ഒന്ന് മൂപ്പിക്കും. ബോട്ടിൻറെ മുന്നോട്ടുള്ള വേഗത നിൽക്കും. ഇത് പോലെ തന്നെ ഒന്നും രണ്ടും മണികൾ വെച്ച് തന്നെ ബോട്ടിനെ ജെട്ടിയിൽ നിന്നും മുന്നോട്ടും പായിക്കും. ഇവരുടെ ഈ ഞാണിന്മേൽ കളി ഒന്ന് പാളിയാൽ ബോട്ട് ചിലപ്പോൾ ബോട്ട് ജെട്ടിയിലോ അടുത്ത വീട്ടിലോ പോയി നിൽക്കും. വളവുകളിൽ ഒക്കെ ആണ് ഈ കോമ്പിനേഷൻ നന്നായി പ്രവർത്തിക്കേണ്ടി വരുന്നത്. വെള്ളപ്പൊക്ക സമയത്ത് ബോട്ട് സാധാരണയിലും രണ്ട്-മൂന്ന് അടി ഉയരത്തിൽ പോകേണ്ടിവരുമ്പോൾ താഴ്ന്നു നിൽക്കുന്ന മരക്കൊമ്പുകളിൽസ്രാങ്ക് കുടുങ്ങിപ്പോയ രസകരമായ കഥകളും ബോട്ട് ജീവനക്കാർക്ക് പറയാനുണ്ട്.
ചിത്രം 7. ബോട്ട് ജെട്ടിയിലേക്ക് ബോട്ട് വലിച്ച് അടുപ്പിക്കുന്ന ലാസ്കർമാർ
ഇനി പരിചയപ്പെടുത്താനുള്ളത് ഈ രണ്ട് ചേട്ടന്മാരെയാണ്. ഇവരാണ് ലാസ്കർമാർ. ബസിലെ കിളിയെ പോലെ ഓൾ റൗണ്ടർമാരാണ് ഇവർ. ബോട്ട് ജെട്ടിയോട് വേഗത കുറഞ്ഞ് അടുക്കുമ്പോൾ ചാടി ഇറങ്ങി വടം ഉപയോഗിച്ച് ബോട്ടിനെ പിടിച്ചു നിർത്തുക, (ബസുകളിലെ പോലെയല്ല, പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കുമൊക്കെ ഇവരുടെ സേവനം അത്യന്താപേക്ഷിതം ആണ്) ബോട്ട് സർവീസ് പോയിന്റിൽ എത്തുമ്പോൾ മുളകൊണ്ട് ബോട്ടിനെ കുത്തി തുഴഞ്ഞ് തിരിക്കുക എന്നിവ കൂടാതെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് ബോട്ടിൻറെ പങ്കയിൽ തുണിയോ, പ്ലാസ്റ്റിക്കോ, പായലോ ചുറ്റിയാൽ ബോട്ട് നിർത്തിയിട്ട് വെള്ളത്തിൽ മുങ്ങി അത് എടുത്ത് മാറ്റുക എന്നത്. ഈ പ്രളയത്തിന് ശേഷം ജലാശയങ്ങളിൽ തുണികളും മറ്റും ധാരാളം ഉള്ളതിനാൽ പങ്കായിൽ തുണി ചുറ്റി ബോട്ട് നിർത്തിയിടേണ്ടി വരുന്നതും ലാസ്കർമാർ ഒരു കത്തിയുമായി ബോട്ടിൻറെ അടിയിലേക്ക് മുങ്ങിപ്പോയി അത് മാറ്റുന്നതും സാധാരണമാണ്. മലിനമായ ജലത്തിൽ ഒരു റോപ്പിൻറെ മാത്രം വിശ്വാസത്തിലാണ് ഇവരുടെ ഈ സ്‌പെഷ്യൽ ഡ്യൂട്ടി. (ഇപ്പോൾ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് പോലെ എന്നാണാവോ ലാസ്കർ ജോലിയിൽ സ്ത്രീകൾ ജോലിക്ക് പ്രവേശിച്ച് തുടങ്ങുന്നത്???) സർവീസ് ഇങ്ങനെ നിർത്തിയിടേണ്ടിവരുന്നതിനാൽ ബോട്ടുകൾ കൃത്യസമയം തെറ്റി സർവീസ് നടത്തേണ്ടി വരുന്നതും , മുടങ്ങുന്നതും സർവ്വസാധാരണമായിരിക്കുന്നു.
ചിത്രം 8. ബോട്ടിൻറെ പങ്കയിൽ കുടുങ്ങിയ തുണി മുങ്ങിച്ചെന്ന് മാറ്റുന്ന ലാസ്കർ സ്റ്റാഫ്
ഇവരെ കൂടാതെ ടിക്കറ്റ് നൽകാൻ കണ്ടക്ടറും കൂടെ കൂടുമ്പോൾ നമ്മുടെ ബോട്ട് ക്രൂ പൂർണ്ണമാകുന്നു. ബോട്ട് മാസ്റ്റർ എന്നാണ് അദ്ദേഹത്തിൻറെ ഔദ്യോഗിക നാമം. കാര്യം കുട്ടനാടൻ ബ്ലോഗ് എന്ന് പറഞ്ഞിട്ട് ഇത് മുഴുവൻ കേരള വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പിനെ കുറിച്ച് ആണല്ലോ എന്ന് ചോദിച്ചാൽ ഈ ബോട്ട് ചേട്ടന്മാരെക്കുറിച്ച് പറയാതെ കുട്ടനാടൻ ബ്ലോഗ് അപൂർണ്ണം ആണ്. കുട്ടനാടൻ വിശേഷങ്ങൾ ഇനിയും തുടരും