Tuesday, October 30, 2018

പുസ്തക നിരൂപണം : സ്വരഭേദങ്ങൾ


തികച്ചും അപ്രതീക്ഷിതമായി വായിക്കാനിടയായ ഒരു പുസ്തകത്തെ കുറിച്ചുള്ള നിരൂപണമാണ് ഇന്ന് കലികാലവൈഭവത്തിൽ. ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീമതി ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ എന്ന പുസ്തകം. 2013 ഇൽ കേരള സാഹിത്യ അക്കാദമി അവാർഡ് ഒക്കെ ലഭിച്ച ഒരു കൃതി ആണെങ്കിലും എനിക്ക് ആ പുസ്തകം വായിക്കണം എന്ന് ഒരിക്കൽപ്പോലും തോന്നിയിരുന്നില്ല. ഭാഗ്യലക്ഷ്മി എന്ന വ്യക്തിയെ എനിക്ക് വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ എങ്കിലും അറിഞ്ഞതൊക്കെ വെച്ച് അവർ കുറച്ച് ഓവർ ആണെന്ന അഭിപ്രായക്കാരൻ ആയിരുന്നു ഞാൻ. ഏതോ ടിവി പരുപാടിയിൽ സംസാരിക്കുന്നതാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. അടുത്ത മുറിയിൽ ഇരുന്നു കേട്ടപ്പോൾ ഒരുപാട് സിനിമകളിൽ കേട്ട ശബ്ദം, ഇത് ഏത് നടി എന്ന് ആലോചിച്ചുനോക്കി. ഉർവശി, ശോഭന, ചിന്താവിഷ്ടയായ ശ്യാമള അങ്ങനെ പലമുഖങ്ങളും മനസ്സിൽ വന്നതോടെ ആകെ കൺഫ്യൂഷൻ ആയി. അങ്ങനെ പോയി നോക്കിയപ്പോളാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ആദ്യമായി ടിവിയിൽ കാണുന്നത്. അങ്ങനെ ശ്രദ്ധിച്ചപ്പോൾ അവരുടെ ഒരു പൊങ്ങച്ചവും ചില ഫെമിനിസ്റ്റ് നിലപാടുകളും അപ്പോൾ തന്നെ ജാഡ എന്ന ലേബൽ ഒട്ടിച്ചു മാറ്റി വെയ്ക്കാനാണ് തോന്നിച്ചത്. എൻറെ ഭാര്യ പക്ഷെ അവരുടെ വലിയ ആരാധിക ആയിരുന്നു. അങ്ങനെ അവൾക്ക് വേണ്ടിയാണ് സ്വരഭേദങ്ങൾ എന്ന പുസ്തകം വീട്ടിലെത്തുന്നത്. വന്ന ദിവസം തന്നെ അവൾ കുത്തിയിരുന്ന് അത് വായിക്കുന്നതും കണ്ടു. പക്ഷെ എനിക്കത് വായിക്കണമെന്ന് തോന്നിയില്ല. പിന്നീട് ഒരിക്കൽ പ്രത്യേകിച്ച് വായിക്കാൻ കയ്യിൽ പുസ്തകങ്ങൾ ഒന്നും ഇല്ലാതെ വന്ന ഒരു അവസരത്തിൽ എൻ്റെ ദൃഷ്ടി ഈ ബുക്കിൽ ഉടക്കി. അങ്ങനെ എടുത്ത് പതിയെ വായിച്ചു തുടങ്ങി. സത്യൻ അന്തിക്കാടും എം ടി വാസുദേവൻ നായരും എഴുതിയ അവതാരികകൾ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഈ പുസ്തകം വായിക്കാൻ അൽപ്പം താമസിച്ചോ എന്നൊരു തോന്നൽ ഉണ്ടായി. ഒരാളെ കുറിച്ച് മനസ്സിൽ ഒരു നെഗറ്റിവ് തോന്നൽ ഉണ്ടായിരിക്കുക അയാളുടെ പുസ്തകം/ആത്മകഥ വായിച്ചുകഴിഞ്ഞ് ആ അഭിപ്രായം മാറുക എന്നത് ശരിക്കും ആ കൃതിയുടെ വിജയം ആണ്. എന്തായാലും പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന രൂപമല്ല വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ മനസ്സിൽ ഭാഗ്യലക്ഷ്മിയെ കുറിച്ച് ഉണ്ടായത്.

നമുക്ക് അത്ര പരിചിതമല്ലാത്ത ഡബ്ബിങ് എന്ന മേഖലയിൽ നിന്നും ഇത്ര പ്രശസ്തയായി വളർന്ന ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ അതിശയിപ്പിക്കുന്നതാണ്. അവരുടെ സ്വഭാവത്തിൽ അനുഭവപ്പെടുന്ന ഗൗരവത്തിന്റെയും സ്ത്രീപക്ഷ ചിന്താഗതിയുടെയും കാരണങ്ങൾ അവർ കൃത്യമായി സൂചിപ്പിച്ചിരുന്നു. പ്രസാധകകുറിപ്പിൽ പറയുന്നത് പോലെ ഭാഗ്യലക്ഷ്മിയുടെ സ്വരത്തിൽ വായിച്ചുകേൾക്കുന്നത് പോലെ ആസ്വാദ്യമാണ് ഈ പുസ്തകം. മുൻവിധികൾ ഒന്നും വലുതായി ഇല്ലാതിരുന്നതിനാൽ തന്നെ നന്നായി ആസ്വദിക്കാൻ സാധിച്ചു. മലയാളം പാഠ്യവിഷയമായി പഠിക്കാതെ വളർന്ന ആളായതിനാൽ ആവണം ആർക്കും മനസിലാകുന്നത്ര സിംപിൾ ആയി കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സിനിമയുടെ പിന്നാമ്പുറവുമായി ബന്ധപ്പെട്ട ജീവിതം ആയതിനാൽ തന്നെ അവരുടെ ആ ജീവചരിത്രം ഒരു പരിധിവരെ നമുക്ക് അനുഭവിച്ചറിയാനും സാധിക്കും. മിക്കവാറും കഥാപാത്രങ്ങളെ നമുക്ക് അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ചും. അനാഥമന്ദിരത്തിലെ ബാല്യം, ചെന്നൈയിൽ കഷ്ടപ്പെട്ട യുവത്വം, വളരെ പ്രതീക്ഷയോടെ കടന്നു ചെന്നിട്ട് അതൊന്നും അനുഭവിക്കാനാവാത്ത ദാമ്പത്യം, എവിടെയും അനുഭവിച്ച ഒറ്റപ്പെടൽ, ഒരു പെൺകുട്ടി എങ്ങനെ ഇന്നത്തെ ഭാഗ്യലക്ഷ്മിയായി എന്നത് ഒരു സിനിമ കഥപോലെ തന്നെ അനുഭവേദ്യമാണ്. 

ആത്മകഥ എഴുതിയിരിക്കുന്ന രീതിയും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു സിനിമ കഥപോലെ ഫ്ലാഷ്ബാക്ക് പോലെ ഉള്ള തുടക്കം, ജീവിതവർണ്ണന, ജോലിയെ പരിചയപ്പെടുത്തൽ, ജീവിതത്തിലെ പ്രധാന വ്യക്തികളെ പരിചയപ്പെടുത്തൽ സ്വഭാവത്തെയും സംഘടനെയും തുടങ്ങി താനുമായി ബന്ധപ്പെട്ട, വായനക്കാർ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും സ്വരഭേദങ്ങളിൽ നന്നായി തന്നെ ഭാഗ്യലക്ഷ്മി വർണ്ണിച്ചിട്ടുണ്ട്. 

അവസാന വാക്ക് : വായിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. വായിച്ചാൽ ആർക്കും ബോറടിക്കില്ല.

Friday, October 19, 2018

പുസ്തക നിരൂപണം : ക്യാൻസർ വാർഡിലെ ചിരി



വിദ്യാരംഭദിനത്തിൽ എന്തെങ്കിലും നല്ല ശീലങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ലൊരു ചോയിസാണ് പുസ്തക വായന. എന്തെങ്കിലും പ്രശസ്തമായ ബുക്കുകൾ വായിച്ചിട്ടില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും അതൊരു വിനോദം ആയി, നിത്യ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുന്നതാണ് ഞാൻ ഉദ്ദേശിച്ചത്. വിശാലമായ ലോകത്തെ അടുത്ത് അറിയാൻ വായന പോലെ നല്ലൊരു മാർഗം വേറെയില്ല. വായനയുടെ മഹത്വം വിളമ്പുകയല്ല ഞാൻ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. ഏത് രീതിയിലുള്ള വായനക്കാർക്കും ഇഷ്ടപ്പെടുന്ന, വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി തിരഞ്ഞെടുക്കാവുന്ന, എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. നമുക്കേവർക്കും പരിചിതനായ ശ്രീ ഇന്നസെൻറ് എഴുതിയ ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകം.

ഇന്നസെൻറ് എന്ന നടനെയും അദ്ദേഹത്തിന് ബാധിച്ച ക്യാൻസർ എന്ന മാരക അസുഖത്തെക്കുറിച്ചും അറിയാത്തവർ കേരളത്തിൽ അധികംപേർ ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം നടൻ എന്നത് കൂടാതെ അമ്മയുടെ പ്രസിഡൻറ്, ഇപ്പോൾ പാർലമെന്റിലെ ജനപ്രതിനിധി എന്ന നിലയിലും പ്രശസ്തനാണ്. അദ്ദേഹത്തിൻറെ ആത്മകഥകൾ മുൻപ് ആഴ്ചപ്പതിപ്പുകളിൽ വരുകയും പിന്നീട് പുസ്തകരൂപത്തിൽ ഞാൻ ഇന്നസെൻറ് എന്നപേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഹാസ്യനടൻ എന്ന് പേരെടുത്ത അദ്ദേഹത്തിൻറെ കൃതികൾ ഓരോന്നും ഹാസ്യാത്മകമാണ്. ഹാസ്യരചന എന്നതിലുപരി അതിലൊക്കെ ജീവിതമുണ്ട്. അത് ഒരു സാധാരണക്കാരൻറെ - വിദ്യാഭ്യാസം അധികം ലഭിച്ചിട്ടില്ലാത്ത ഒരു സാധാരണക്കാരൻറെ ഭാഷയിൽ ജീവിതത്തെ വരച്ചുകാണിച്ചിട്ടുണ്ട്. മഹത്തായ രചനകൾ ഒന്നുമല്ല അവയെങ്കിലും നമുക്ക് പരിചിതമായ ജീവിതദുഃഖങ്ങളെ ഹാസ്യത്തിൻറെ മേൻപൊടിയോടുകൂടി വിവരിക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ബഷീറിൻറെ രചനകളിൽ കണ്ടു ശീലിച്ച ഒരു രീതി. 

ഇന്നസെന്റിന്റെ മറ്റ് രചനകളിൽ നിന്നും വ്യത്യസ്തമാണ് ക്യാൻസർ വാർഡിലെ ചിരി. ഒരാളുടെ, ഒരു പ്രശസ്തന്റെ ജീവിതത്തിൽ ക്യാൻസർ പോലൊരു മഹാമാരി കടന്നു ചെല്ലുന്നതും കുടുംബജീവിതത്തിന് വിലകൽപ്പിക്കുന്ന ഒരു ഗൃഹനാഥൻ കൂടെയായ അദ്ദേഹത്തിൻറെ ജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും ആ രോഗം കരിനിഴൽ വീഴ്ത്തുന്നതും വ്യക്തമായ രീതിയിൽ അദ്ദേഹം വിവരിച്ചു തരുന്നു. ക്യാൻസർ പോലൊരു അസുഖത്തെപ്പറ്റി ഒരാൾക്കുള്ള കാഴ്ചപ്പാട്. അത് രോഗം ബാധിക്കുന്നതിന് മുൻപും ശേഷവും എപ്രകാരമാണ്, ആ രോഗം ഒരു സാധാരണക്കാരൻറെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ഉണ്ടാകുന്ന നിസഹായത ഇതൊക്കെ വായനക്കാരനെ തീർച്ചയായും പിടിച്ചു കുലുക്കും. ആ രോഗത്തെ അദ്ദേഹം നേരിട്ട രീതിയും അതിൽ നിന്നും മേടിക്കുന്ന മോചനവുമാണ് പുസ്തകത്തിൻറെ രണ്ടാം ഭാഗം. ഒരു സിനിമ കഥയിലെ ക്ലൈമാക്സ് ട്വിസ്റ്റ് പോലെ അവസാനം തൻ്റെ ഭാര്യയ്ക്ക് ആ രോഗം ബാധിക്കുന്നതും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു. 

മലയാള സിനിമയിലെ ഏറ്റവും നല്ല ഹാസ്യനടൻ ആണ് ഇന്നസെൻറ് എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഒരു ഹാസ്യനടനെ ഒരു ദുരന്തം ബാധിക്കുന്നതും സമൂഹം അതിനെ കാണുന്ന രീതിയും ഹാസ്യനടൻ എന്ന ബാധ്യത സമൂഹം ചാർത്തി തന്നതിനാൽ ഇനി ഹാസ്യത്തിലൂടെ ഈ ദുരന്തത്തെ നേരിടാം എന്ന രീതിയിൽ നേരിട്ട് ആ ഉദ്ദ്യമത്തിൽ വിജയിച്ച ഇന്നസെന്റിന്റെ ആ അനുഭവങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്. കേരള സർക്കാർ അദ്ദേഹത്തിൻറെ കുറിപ്പുകൾ സ്കൂൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും അതിൽ ഭാവി തലമുറയ്ക്ക് ഗുണകരമായ ചില അതിജീവനപാഠങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ്. നൂറോളം പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകം വായനയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പായി ഞാൻ വായനാ ലോകത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നവർക്ക് നിർദ്ദേശിക്കുന്നു.