Wednesday, April 26, 2017

തഞ്ചാവൂർ വിശേഷങ്ങൾ 2 (Thanjavur Travelogue 2)


യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം. ദക്ഷിണേന്ത്യ ഒട്ടാകെ അടക്കിഭരിച്ചിരുന്ന, ഗംഗാ നദീതടം വരെ സാമ്രാജ്യം വികസിപ്പിച്ച, ശ്രീലങ്കയിൽ വരെ കപ്പൽമാർഗം സൈന്യത്തെ അയച്ചു കീഴടക്കിയ ചോള ഭരണകാലത്തിന്റെ ജീവിക്കുന്ന അവശിഷ്ടം. അത് പോലുള്ള ഒരെണ്ണം മതി ആ കാലഘട്ടത്തിൻറെയും ആ ഭരണാധികാരികളുടെയും സമ്പന്നതയും കാര്യപ്രാപ്‌തിയും ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് മനസിലാക്കി കൊടുക്കുവാൻ. 


തഞ്ചാവൂരിലേക്കുള്ള യാത്രയ്ക്കുള്ള മുന്നൊരുക്കമായി ആ ക്ഷേത്രത്തെ കുറിച്ച് പഠിച്ചപ്പോളാണ് മൂന്ന് മഹാ ക്ഷേത്രങ്ങൾ ചേർന്നതാണ് യുനോസ്‌കോയുടെ പട്ടികയിൽ ഇടം പിടിച്ച ദി ഗ്രേറ്റ് ലിവിങ് ചോളാ ടെംബിൾസ് എന്ന് ഞാൻ മനസിലാക്കിയത്. തഞ്ചാവൂരിൽ നിന്നും എഴുപത് കിലോമീറ്റർ അകലെയുള്ള ഗംഗൈകൊണ്ട ചോളപുരത്തുള്ള ക്ഷേത്രം, തഞ്ചാവൂരിൽ നിന്നും നാൽപ്പതോളം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഐരാവതേശ്വര ക്ഷേത്രം, പിന്നെ തഞ്ചാവൂർ നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രം. ഇതിൽ ആദ്യം പറഞ്ഞ രണ്ട് ക്ഷേത്രങ്ങളും ഒരു യാത്രയിൽ തന്നെ കണ്ടുകളയാമെന്നും, അടുത്തുള്ള ബൃഹദീശ്വര ക്ഷേത്രം അടുത്ത ദിവസം രാവിലെയോ വൈകിട്ടോ വെയിലിൻറെ ശല്യം ഇല്ലാത്ത രീതിയിൽ കണ്ടുതീർക്കണമെന്നും ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. പ്രതീക്ഷിച്ചതിലും അധികമായി വെയിലിൻറെ തീക്ഷണത ഞങ്ങളെ കൂടുതൽ നേരം ഹോട്ടൽ മുറിയിൽ ഇരിക്കാൻ നിർബന്ധിതരാക്കി. അതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ ആരംഭിക്കേണ്ട യാത്ര ആരംഭിച്ചപ്പോൾ നാലുമണി അടുക്കാറായി. കേരളത്തിൽ ഇരുന്നു  ഗൂഗിൾ മാപ്പ് നോക്കി എഴുപത് കിലോമീറ്റർ എന്നൊക്കെ കണ്ടുപിടിച്ചിരുന്നെങ്കിലും ഡ്രൈവർ കുംഭകോണം ടൌൺ ഒഴിവാക്കിയുള്ള ഒരു റോഡിലൂടെയാണ് വണ്ടി വിട്ടത്. ഫലം നൂറു കിലോമീറ്റർ താണ്ടേണ്ടിവന്നു ഗംഗൈ കൊണ്ട ചോളപുരം എത്താൻ.


ജോസഫ് മുണ്ടശ്ശേരി മാഷിൻറെ യാത്രാ വിവരണത്തിലും മറ്റും ധാരാളം കേട്ടിട്ടുള്ള തഞ്ചാവൂരിൻറെ കാർഷിക സമൃദ്ധി ആസ്വദിക്കാൻ ഉപയോഗപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്ന എന്നെ തികച്ചും നിരാശപ്പെടുത്തുന്ന കാഴ്ചകൾ ആണ് കാത്തിരുന്നത്. തമിഴ് നാടിൻറെ അരി പാത്രം എന്ന് വിളിപ്പേരുള്ള തഞ്ചാവൂരിൻറെ നെൽപ്പാടങ്ങൾ റോഡിൻറെ ഇരുവശങ്ങളിലും ഉണങ്ങി വരണ്ടു കിടക്കുന്നു. ഉണങ്ങി കന്നുകാലികൾ മേഞ്ഞുനടക്കുന്ന മണൽപ്പരപ്പുകൾ ഒരിക്കൽ നിറഞ്ഞൊഴുകിയിരുന്ന നദികൾ ആണെന്ന് വിശ്വസിപ്പിക്കാൻ അതിന് കുറുകെ ഞങ്ങൾ യാത്ര ചെയ്‌ത പാലങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ മണൽപ്പരപ്പിൽ ജലത്തിനായി വലിയ കുളങ്ങൾ പോലെ കുഴിച്ച സ്ഥലങ്ങൾ പോലും വറ്റി വരണ്ട കാഴ്ച്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ഈ വറ്റി വരണ്ട അവസ്ഥയിലും തമിഴൻറെ അധ്വാനത്തിന്റെ പ്രതീകം പോലെ ഏക്കറുകണക്കിന് പരന്നുകിടക്കുന്ന പാടസമുച്ചയത്തിൽ ഒന്നോ രണ്ടോ പാടങ്ങളിൽ എവിടെനിന്നോ ഒഴുക്കിക്കൊണ്ടുവന്ന ജലം  കെട്ടിനിർത്തി നെല്ല് കൃഷി ആരംഭിച്ച കാഴ്ച്ച അത്ഭുതകരമായിരുന്നു. പച്ച കളറിലെ ഒരു ചതുരം ഒരു മൂലയിൽ വരച്ച മഞ്ഞ പരവതാനിപോലെ ആ പാടങ്ങൾ കാണപ്പെട്ടു.


തമിഴ് നാട്ടിൽ ട്രിച്ചിയിൽ ഉണങ്ങി വരണ്ടു കിടക്കുന്ന കാവേരി നദി (ട്രിച്ചി ഫോർട്ട് ടെംപിളിൽ നിന്നും എടുത്തത്). താഴെ അതേ നദി വർഷകാലത്തുള്ള രൂപം വിക്കി പീഡിയയിൽ നിന്നും എടുത്തത്. ഞാൻ തഞ്ചാവൂരിൽ കണ്ട വേനലിന്റെ കാഠിന്യം മനസിലാക്കാൻ ഈ ചിത്രങ്ങൾ മതിയാകും.



നീണ്ട ആ യാത്രയ്ക്ക് ശേഷം ഞങ്ങൾ ഗംഗൈ കൊണ്ട ചോളപുരം അമ്പലത്തിൻറെ മുന്നിലേക്ക് എത്തിയത് മരുഭൂമിയിൽ ഒരു മരുപ്പച്ച പൊട്ടി വീണ പോലുള്ള ഒരു കാഴ്ചയയായിരുന്നു. കണ്ടു മരവിച്ച വരണ്ട കാഴ്ചകൾക്കിടയിൽ പെട്ടെന്ന് ഒരു ക്ഷേത്ര സമുച്ചയം. അതും പ്രശംസനീയമായ രീതിയിൽ പൂമരങ്ങളും പുൽ മൈതാനങ്ങളോടും കൂടി ഒരു പൈതൃക സ്മാരകത്തെ എങ്ങനെ സംരക്ഷിക്കണോ അതുപോലെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. അസ്തമന സൂര്യനെ മറച്ചുകൊണ്ടുള്ള ആ ക്ഷേത്രത്തിൻറെ ആദ്യ ദർശനം അനിർവ്വചനീയം എന്നേ പറയാൻ സാധിക്കൂ. കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണാറുള്ള പോലെ ഒരു തിരക്കും അവിടെ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിന് ദർശനമായി ഉള്ള ഒരു പടുകൂറ്റൻ നന്ദി പ്രതിമ ആണ് കോട്ടമതിൽ പോലുള്ള ക്ഷേത്രമതിൽ കടന്നുചെല്ലുമ്പോൾ കാണുന്ന കാഴ്ച. ആറോളം ഭൂമികുലുക്കങ്ങളെ അതിജീവിച്ച ആ ഋഷഭപ്രതിമയുടെ തലയിൽ അതിൻറെ സൂചകമായി ഒരു വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കൊത്തുപണികളാൽ സമ്പന്നമായ 185 അടി (ഏകദേശം 55 മീറ്റർ) ഉയരമുള്ള ഒരു പടുകൂറ്റൻ ക്ഷേത്രഗോപുരം ആണ് ആ ക്ഷേത്രത്തിൻറെ പ്രധാന ഭാഗം. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗം ആണ് ആ അമ്പലത്തിലെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി നിർമ്മിച്ചിരിക്കുന്ന ആ അമ്പലത്തിൻറെ മുന്നിൽ കിടക്കുന്ന നന്ദിക്ക് തൻറെ ഭഗവാനെ എപ്പോളും കാണാൻ പറ്റുന്ന രീതിയിലാണ് ക്ഷേത്രത്തിൻറെയും നന്ദി പ്രതിമയുടെയും നിർമ്മിതി.





ചോള സാമ്രാജ്യത്തിൻറെ വിസ്തൃതി, ശ്രീലങ്ക, മ്യാൻമാർ, കംബോഡിയ, സുമാത്ര എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച ഏറ്റവും ശക്തമായിരുന്ന ചോളരാജാവ് രാജേന്ദ്ര ചോളനാണ്‌ പതിനൊന്നാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. തൻറെ അച്ഛനായ രാജരാജ ചോളൻറെ ആഗ്രഹപ്രകാരം ഗംഗൈ കൊണ്ട ചോളപുരം എന്നൊരു നഗരം സ്ഥാപിക്കുകയും പിന്നീട് അതിനെ തന്റെ തലസ്ഥാന നഗരിയാക്കി മാറ്റുകയും ചെയ്തത് രാജേന്ദ്ര ചോളനാണ്‌. ഗംഗാ തീരം വരെയുള്ള രാജാക്കന്മാരെ തോൽപ്പിച്ച് സാമ്രാജ്യം സ്ഥാപിച്ചതിനാൽ ഗംഗൈ കൊണ്ട ചോളൻ എന്ന പേര് സ്വീകരിക്കുകയും, നഗരത്തിന് ആ പേര് നൽകുകയും ചെയ്തു എന്നാണ് ചരിത്രം. അച്ഛനോടുള്ള ആദരസൂചകമായി ആണ് അമ്പലത്തിന്റെ ഉയരം തഞ്ചാവൂരിൽ അച്ഛൻ പണികഴിപ്പിച്ച ബൃഹദീശ്വര ക്ഷേത്രത്തേക്കാൾ ചെറുതാക്കി നിർത്തിയത്. എങ്കിലും ശിവലിംഗ പ്രതിഷ്ഠകളിൽ ഏറ്റവും വലുത് ഈ ക്ഷേത്രത്തിൽ തന്നെ സ്ഥാപിക്കുകയാണ് രാജേന്ദ്ര ചോളൻ ചെയ്തത്. മറ്റു രാജാക്കന്മാരിൽ നിന്നും വ്യത്യസ്ഥരായി ചോളരാജാക്കന്മാർ തങ്ങളുടെ കൊട്ടാരങ്ങളെക്കാൾ പ്രാധാന്യം ക്ഷേത്രങ്ങൾക്കാണ് നൽകിയിരുന്നത്. അതിനാൽ തന്നെ ശക്തമായ രണ്ട് കോട്ട മതിലുകളോട് കൂടിയതാണ് ക്ഷേത്ര മൈതാനം. പ്രധാന അമ്പലം കൂടാതെ, ഗണപതി, ചണ്ഡികേശ്വരൻ , ചോളന്മാരുടെ കുലദേവതയായിരുന്ന പരാശക്തി തുടങ്ങിയ ഉപ പ്രതിഷ്ഠകളും അവിടെപ്രൗഢിയോടെ തന്നെ നിലകൊള്ളുന്നു. തമിഴ് ഫോട്ടോഗ്രാഫർമാർ വിവാഹം കഴിഞ്ഞ നവ ദമ്പതിമാരെ ആ ക്ഷേത്രത്തിൻറെ പശ്ചാത്തലത്തിൽ "ഔട്ട് ഡോർ ഷൂട്ടിങ്" നടത്തുന്നതിനായി പല പല പേ കൂത്തുകൾ നടത്തിക്കുന്ന കാഴ്ച രസകരമായി തോന്നി. ഇവിടെ മറൈൻ ഡ്രൈവിൽ യുവമിഥുനങ്ങളെ തല്ലിയൊടിച്ച മാന്യന്മാർ ആ അമ്പലപരിസരത്ത് നടത്തിക്കുന്ന പരാക്രമങ്ങൾ കണ്ടിരുന്നെങ്കിൽ എന്നോർത്തപ്പോൾ ഒരു രസം. ക്ഷേത്രത്തിൻറെ മുന്നിലായി ഒരു പടുകൂറ്റൻ സിംഹപ്രതിമ ഉണ്ട്. സിംഹക്കിണർ (തമിഴിൽ സിംഹക്കെണി) എന്നറിയപ്പെടുന്ന ഒരു കിണർ ആണ് അതിൻറെ അകത്തെന്ന് അടുത്തുചെന്നപ്പോളാണ് മനസിലായത്. വാതിൽ പൂട്ടിയ നിലയിൽ ആയതിനാൽ അകത്തേക്ക് കടക്കാൻ സാധിച്ചില്ല. അപ്പോൾ തന്നെ സമയം ആറ് കഴിഞ്ഞിരുന്നു. അധികസമയം അവിടെ ചിലവഴിക്കാൻ തോന്നിപ്പിക്കുന്ന ഒരു വശ്യത  ആ ക്ഷേത്രപരിസരത്ത് എനിക്ക് അനുഭവപ്പെട്ടു. എങ്കിലും ഇനിയുള്ള ഞങ്ങളുടെ ലക്ഷ്യമായ ഐരാവതേശ്വരം ക്ഷേത്രത്തിലേക്ക് എത്തണമെങ്കിൽ ഉടൻ പുറപ്പെടണമെന്ന് അവിടെ വെച്ച് പരിചയപ്പെട്ട ഒരു പൂജാരി പറഞ്ഞുതന്നതിനാൽ ഉടനെ തന്നെ അവിടെ നിന്നും യാത്ര തിരിച്ചു. ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും കണ്ടു തീർക്കാൻ വേണ്ട സ്ഥലമാണ് ഗംഗൈ കൊണ്ട ചോളപുരം ക്ഷേത്രം. ചോളന്മാരുടെ കാലശേഷം അവിടം കീഴടക്കിയ പാണ്ഢ്യന്മാർ കല്ലിൽ കല്ല് ശേഷിക്കാത്ത രീതിയിൽ അവിടെ നിലനിന്നിരുന്ന കൊട്ടാരവും മറ്റ് ചോള മന്ദിരങ്ങളും നശിപ്പിച്ചുകളഞ്ഞു എങ്കിലും ക്ഷേത്രത്തിനും അതിനോടനുബന്ധിച്ച വസ്തു വകകൾക്കും യാതൊരു കേടുപാടുകളും വരുത്തിയില്ല.


ഐരാവതേശ്വര ക്ഷേത്രം (കടപ്പാട് ഗൂഗിൾ)

ഗംഗൈ കൊണ്ട ചോളപുരത്തുനിന്നും ഏകദേശം ഒരുമണിക്കൂറിൽ കൂടുതൽ യാത്ര ചെയ്തുകഴിഞ്ഞാണ് ഞങ്ങൾ രണ്ടാമത്തെ ക്ഷേത്രമായ ഐരാവതേശ്വരം ക്ഷേത്രത്തിൽ എത്തിയത്. ഞങ്ങൾ അവിടെ എത്തുമ്പോളേക്കും ഏകദേശം നട  അടക്കാനുള്ള സമയം ആയികൊണ്ടിരിക്കുന്നു. അതുകൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി നേരെ അമ്പലത്തിലേക്ക് കയറി. മൂന്ന് ചോള ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും ചെറുതാണ് 85 അടി മാത്രം ഉയരമുള്ള ഐരാവതേശ്വരം ക്ഷേത്രം. വലിയൊരു കോട്ട പോലെ തോന്നിപ്പിക്കുന്ന ഭീമാകാരൻ മതിൽക്കെട്ടിനുള്ളിൽ ഒരു വലിയ രഥം പോലെ തോന്നിപ്പിക്കുന്ന ആ ക്ഷേത്രവും കൊത്തുപണികളാൽ സമ്പന്നം തന്നെ. കല്ലിൽ കൊത്തി ഉണ്ടാക്കിയിരിക്കുന്ന ഒരു വലിയ രഥം. പണ്ടൊരിക്കൽ ദുർവാസാവ് മഹർഷിയുടെ ശാപത്തിൻറെ ഫലമായി ദേവാംശവും, നിറവും നഷ്ടപ്പെട്ട ദേവേന്ദ്രൻറെ നാൽക്കൊമ്പൻ ആന ഐരാവതം, നഷ്ടപ്പെട്ട കഴിവും കളറും തിരിച്ചു കിട്ടാനായി ഇവിടെ ശിവപൂജ നടത്തി എന്നാണ് ഐതിഹ്യം. ഐരാവതം പൂജ നടത്തിയതിനാലാണത്രെ ഈ ക്ഷേത്രത്തിന് ഐരാവതേശ്വരം എന്ന് പേര് വന്നത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം മരണത്തിൻറെ ദേവനായ യമരാജനുമായി ബന്ധപ്പെട്ടാണ്. ഒരിക്കൽ ഒരു മുനിയുടെ ശാപഫലമായി ശരീരം ചുട്ടുപൊള്ളിക്കൊണ്ടിരുന്ന യമൻ ഇവിടത്തെ കുളത്തിൽ വന്ന് കുളിച്ചെന്നും അങ്ങനെ പൊള്ളലിൽ നിന്നും രക്ഷകിട്ടി. അതിനാൽ ആ കുളത്തിന് യമതീർത്ഥം എന്ന പേര് ലഭിക്കുകയുണ്ടായി. ക്ഷേത്രമതിൽക്കെട്ടിന്‌ പുറത്തായി അതി മനോഹരമായ ഒരു ഉദ്യാനം ഉള്ളതിൽ ധാരാളം ആളുകൾ കുടുംബസമേതം വിശ്രമിക്കുന്നത് അമ്പലത്തിലേക്ക് കാറിൽ പോകുമ്പോൾ തന്നെ കണ്ടിരുന്നു. പക്ഷെ ഞങ്ങൾ തൊഴുത് ഇറങ്ങിയപ്പോളേക്കും നട അടക്കുകയും ലൈറ്റ് എല്ലാം ഓഫാക്കുകയും ചെയ്തു. അതിനാൽ അതൊന്നും കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജരാജ ചോളൻ രണ്ടാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. വിശദമായ ഒരു പുറം കാഴ്ച്ച നഷ്ടപ്പെട്ടെങ്കിലും ആ ക്ഷേത്രത്തിൻറെ സുപ്രധാന ഭാഗമായി കേട്ടിരുന്ന രഥത്തിന്റെ ആകൃതിയിലുള്ള പ്രധാന ഭാഗം കാണാനായതിൻറെയും നട അടയ്ക്കുന്നതിന് മുന്നേ ദർശനം നടത്താനായതിൻറെയും സന്തോഷത്തോടെ ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.

തിരുച്ചിറപ്പള്ളിയിലെ ഫോർട്ട് ടെംപിൾ 


ജംബുലിംഗേശ്വര ക്ഷേത്രം, ട്രിച്ചി 


ശീരംഗനാഥ ക്ഷേത്രം, ട്രിച്ചി 

മുന്നേ ദിവസം ആലോചിച്ച് രൂപപ്പെടുത്തിയ ഒരു തിരുച്ചിറപ്പള്ളി പര്യടനം കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾ കലാശക്കെട്ടായ ബിഗ് ടെംപിൾ, പെരിയ കോവിൽ എന്നൊക്കെ അറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം കാണാനായി പോയത്. പല പല കാരണങ്ങൾ കൊണ്ടും ദക്ഷിണേന്ത്യയിലെ ഒരു അത്ഭുതം ആയി തന്നെ കണക്കാക്കാൻ തോന്നുന്ന ഒരു നിർമ്മിതിയാണ് ആ ക്ഷേത്രം. ശത്രുക്കളുടെ മേൽ നേടിയ ഒരു വിജയത്തിൻറെ ഓർമ്മയ്ക്കായി ആണ് ആയിരത്തിലേറെ വർഷങ്ങൾക്ക് മുൻപ് രാജ രാജ ചോളൻ  ഒന്നാമൻ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവഭക്തനായ രാജാവ് തൻറെ ഇഷ്ട ദേവനുള്ള നന്ദി സൂചകമായി നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം എന്നത് മാത്രമല്ല 216 അടി (66 മീറ്റർ) ഉയരമുള്ള ആ ക്ഷേത്ര ഗോപുരത്തിൻറെ പ്രത്യേകത. ഇന്ത്യയിൽ ഗ്രാനൈറ് കല്ലിൽ നിർമ്മിതമായ ഏറ്റവും പഴയതും ബൃഹത്തായതുമായ നിർമ്മിതി ആണിത്. ഗ്രാനൈറ് ശിൽപ്പങ്ങളുടെ കമനീയ ശേഖരമായ ആ നിർമ്മിതി കണ്ട് നമ്മൾ ശരിക്കും അത്ഭുതപ്പെടുന്നത് ആ ക്ഷേത്രവളപ്പിൻറെ നൂറു കിലോമീറ്റർ ചുറ്റളവിൽ എങ്ങും ഒരു ഗ്രാനൈറ്റ് ക്വറി ഉണ്ടായിരുന്നില്ല എന്ന് അറിയുമ്പോളാണ്. ഒറ്റക്കല്ലിൽ ആണ് ആ ക്ഷേത്രത്തിൻറെ മകുടഗോപുരം പണിതീർത്തിരിക്കുന്നത്. 80 ടണ്ണോളം ഭാരം കണക്കാക്കപ്പെടുന്ന ആ മകുടം നിർമ്മിക്കാനുള്ള ഒറ്റക്കല്ല് ഏറ്റവും മുകളിൽ എങ്ങനെ എത്തിച്ചു എന്നതിനെ കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുകയുണ്ടായി. 11 കിലോമീറ്ററോളം നീളമുള്ള ചരിവ് പാത മുകളിലേക്ക് നിർമ്മിച്ച് ആനകളുടെ സഹായത്തോടെയാണ് അത് മുകളിൽ എത്തിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. വിശാലമായ ആ പിരമിഡ് ആകൃതിയിലെ ക്ഷേത്രത്തിൻറെ മറ്റൊരു സവിശേഷത വർഷത്തിൽ ഒരു ദിവസം പോലും ഉച്ചയ്ക്ക് 12 മണിക്ക് അതിൻറെ നിഴൽ താഴെ വീഴില്ല എന്നതാണ്. ഈജിപ്റ്റിലെ പിരമിഡുകളോട് വലുപ്പത്തിൽ കിടപിടിക്കാൻ സാധിക്കില്ലെങ്കിലും പിരമിഡുകൾക്കില്ലാത്ത ഒട്ടനവധി പ്രത്യേകതകളാൽ സമ്പന്നമാണ് ഈ ക്ഷേത്രം. അതിൽ ഏറ്റവും പ്രാധാന്യമേറിയതാണ് AD 1003 ഇൽ പണികഴിപ്പിക്കപെട്ട ശേഷം ഇതുവരെ ഇവിടുള്ള പൂജകൾക്ക് മുടക്കം വന്നിട്ടില്ല എന്നതാണ്. അതിനാൽ തന്നെ ആണ് ഇത് "ഗ്രേറ്റ് ലിവിങ് ടെംപിൾ" എന്ന് അറിയപ്പെടുന്നത്.


വലിയൊരു കോട്ട പോലെ ആണ് ക്ഷേത്രപരിസരം സംരക്ഷിച്ചിട്ടുള്ളത്. ഗംഭീരമായ കിടങ്ങുകൾ ഇപ്പോൾ വറ്റി വരണ്ട് കാടുപിടിച്ചു കിടക്കുന്നു. രണ്ടു വലിയ ഗോപുരവാതിലുകൾ പിന്നിട്ടാണ് ക്ഷേത്രത്തിൻറെ അങ്കണത്തിലേക്ക് നാം എത്തിച്ചേരുന്നത്. ഗ്രാനൈറ്റ് ശിലകളിൽ തീർത്ത, കൊത്തുപണികളാൽ സമ്പന്നമാണ് അവ ഓരോന്നും. ആദ്യ കമാനം കേരളം ഭരിച്ചിരുന്ന പാണ്ഡ്യാ രാജാക്കന്മാരെ തറപറ്റിച്ച് കേരളാന്തകൻ എന്നറിയപ്പെട്ട ചോളരാജാവിൻറെ പേരിലും അകത്തെ കമാനം രാജ രാജ ചോളൻറെ പേരിലും ആണ് അറിയപ്പെടുന്നത്. ക്ഷേത്രമൈതാനത്ത് ആദ്യം തന്നെ ശ്രദ്ധ ആകർഷിക്കുന്നത് 12 അടി ഉയരത്തിൽ അമ്പലത്തെ ദർശനമായി ഒറ്റക്കല്ലിൽ പണി തീർത്തിരിക്കുന്ന നന്ദി വിഗ്രഹമാണ്. അമ്പലത്തിലെ ശിവലിംഗത്തിനും ആ പ്രതിമയ്ക്കും ഒരേ ഉയരം ആണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ നന്ദി പ്രതിമയാണ് തഞ്ചാവൂരിലേത്. പ്രധാന കോവിലിന്റെ അകം കൽവിളക്കുകളാലും തനത് തഞ്ചാവൂർ പെയിന്റിങ്ങുകളാലും കാൽപ്പനിക സൗന്ദര്യം നിറഞ്ഞു തോന്നിച്ചു. തൊഴുതു തീർത്തുകഴിഞ്ഞാൽ സമീപത്തായി ഗണേശ ക്ഷേത്രവും, 55 അടി ഉയരമുള്ള സുബ്രഹ്മണ്യ ക്ഷേത്രവും, ചന്ദ്രികേശ്വര ക്ഷേത്രം, അമ്മൻ കോവിൽ, നടരാജ മണ്ഡപം എന്നിവ നമ്മെ കൊത്തുപണികൾ കാണിച്ചു മടുപ്പിക്കാൻ എന്നപോലെ നിൽക്കുന്നുണ്ടായിരിക്കും. ഭക്തിയോടെ തൊഴുത് പ്രാർത്ഥിച്ച് പോകാൻ ആണെങ്കിൽ ആഴ്ചകൾ കൊണ്ട് തൊഴുതു തീർക്കാൻ മാത്രം വിഗ്രഹങ്ങൾ ആ ചുറ്റമ്പലത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. പണ്ട് മൂന്നാർ പഠിക്കുമ്പോൾ തേയില തോട്ടങ്ങളിലെ മരച്ചുവടുകളിൽ ഒരു കല്ലിൽ മഞ്ഞളും പൂശി ചുവന്ന പട്ടും ഉടുപ്പിച്ച് ഒരു ശൂലവും കുത്തി വെച്ചിരിക്കുന്ന ലോക്കൽ പ്രതിഷ്ഠകളെ താണു വീണു പ്രാർത്ഥിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. അവനെങ്ങാനും ഇവിടെ വന്നിരുന്നെങ്കിൽ ഒത്ത ശിവലിംഗങ്ങൾ തന്നെ തൊഴുത് മുതുക് വളഞ്ഞുപോയേനെ. കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും ചിലവഴിക്കാനുള്ള കാഴ്ചകൾ ആ നാലമ്പലത്തിൻറെ ഉള്ളിൽ തന്നെ ഉണ്ട്. ഒട്ടും മോശമല്ലാത്ത അഞ്ചോളം അമ്പലങ്ങൾ അടിപ്പിച്ചു കണ്ടതിനു ശേഷം ഈ കോവിൽ കാണാൻ പോയാൽ പ്രത്യേകിച്ച് ഒന്നും തോന്നാൻ ഇടയില്ല എന്ന മുൻവിധിയെ തകർക്കാനുള്ള കോപ്പൊക്കെ ആ ബൃഹദ് ക്ഷേത്രം എനിക്കായി കരുതിവെച്ചിരുന്നു.








തിരികെ പോരാനായി തഞ്ചാവൂർ റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോൾ ഇരുളിലും തലയുയർത്തി നിൽക്കുന്ന ആ ഗോപുരവും അതിൻറെ മുകളിലായി തെളിച്ചിരിക്കുന്ന ഒരു വലിയ ലൈറ്റും കാണാൻ സാധിക്കും. ഏകദേശം അറുപതിനായിരം ടൺ ഗ്രാനൈറ്റ് ആണ് ഈ ക്ഷേത്ര നിർമ്മിതിക്കായി ഇനിയും അറിയപ്പെടാത്ത ഏതോ സ്രോതസിൽ നിന്നും ചോളന്മാർ തഞ്ചാവൂരിൽ എത്തിച്ചത്. ഭരതനാട്യത്തിന്റെയും സംഗീതത്തിൻറെയും ഈറ്റില്ലമായിരുന്ന തഞ്ചാവൂരിൻറെ സാംസ്കാരിക കേന്ദ്രമായി നൂറ്റാണ്ടുകളോളം വർത്തിച്ച ആ മഹാക്ഷേത്രത്തെ 1987 ഇൽ ആണ് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. മറ്റു രണ്ടു ക്ഷേത്രങ്ങളെ 2004ഇൽ ഉൾപ്പെടുത്തുകയാണ് ഉണ്ടായത്. തമിഴ് നാടിൻറെ ഭക്ഷ്യ കലവറയായി നിലനിൽക്കുന്നതിനോടൊപ്പം ആ കലാ പാരമ്പര്യത്തിൻറെ പ്രതീകമായി തഞ്ചാവൂർ തലയാട്ടി ബൊമ്മകളും മൃദംഗങ്ങളും ഇപ്പോളും ധാരാളമായി ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്.


തഞ്ചാവൂർ തലയാട്ടി പ്രതിമ 

സന്ദർശിക്കാൻ തിരഞ്ഞെടുത്ത സമയവും അതുമൂലം നേരിടേണ്ടി വന്ന ചൂടും ഒഴിവാക്കിയാൽ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു ദിവസങ്ങൾ സമ്മാനിച്ചാണ് ഞങ്ങൾ തഞ്ചാവൂരിൽ നിന്നും കേരളത്തിലേക്ക് വണ്ടി കയറിയത്.

Monday, April 17, 2017

തഞ്ചാവൂർ വിശേഷങ്ങൾ 1 (Thanjavur Travelogue)


ശില്പ ചാതുര്യം കൊണ്ടും പഴമകൊണ്ടും കാഴ്ചക്കാരിൽ എന്നും അത്ഭുതങ്ങൾ നിറച്ചിട്ടുള്ളവയാണ് തമിഴ്നാട്ടിലെ ഒട്ടുമിക്ക അമ്പലങ്ങളും. ഒരു പക്ഷെ കേരളത്തെക്കാളും നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പഴമ തമിഴ്നാടിന് ഇക്കാര്യത്തിൽ അവകാശപ്പെടാനായേക്കും. കഴിഞ്ഞ ദിവസം വളരെനാളായുള്ള ആഗ്രഹത്തിൻറെ ഒരു പൂർത്തീകരണമായി തഞ്ചാവൂർ സന്ദർശിക്കാൻ സാധിച്ചു. അവിടെ ഞാൻ കണ്ട, എന്നെ ആകർഷിച്ച വിശേഷങ്ങൾ ഇവിടെ പങ്കുവെയ്ക്കുകയാണ്.


സ്കൂളിൽ വെച്ച് ജോസഫ് മുണ്ടശ്ശേരി മാഷിൻറെ ഒരു തഞ്ചാവൂർ യാത്രാവിവരണം പാഠഭാഗമായി പഠിക്കുമ്പോളാണ് ആദ്യമായി ആ സ്ഥലത്തെക്കുറിച്ച് ഞാൻ കേൾക്കുന്നത്. പിന്നീടൊരിക്കൽ മാതൃഭൂമി തൊഴിൽവാർത്തയുടെ കൂടെ ലഭിക്കുന്ന ഹരിശ്രീയിൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കൂടുതൽ വായിക്കുന്നതോടെയാണ് അവിടം ഒന്ന് സന്ദർശിക്കണം എന്ന ആഗ്രഹം ഉദിച്ചത്. ദൂരക്കൂടുതൽ കൊണ്ടും, നേരിട്ടുള്ള ട്രെയിനുകളുടെ കുറവും മൂലം ആ ആഗ്രഹം അങ്ങനെ നീണ്ടുപോയി. അങ്ങനെയിരിക്കുമ്പോളാണ് എറണാകുളത്തുനിന്നും കാരയ്‌ക്കൽ എക്സ്പ്രസ്സ് ദിവസവും തഞ്ചാവൂർ വഴി സർവീസ് നടത്തുന്ന കാര്യം കേൾക്കാനിടയായത്. പിന്നെ ഒട്ടും താമസിച്ചില്ല. കുടുംബത്തെയും പെറുക്കി നേരെ തഞ്ചാവൂരിലേക്ക്.


മലയാളികൾ അത്ര അധികം താൽപ്പര്യം കാണിച്ചിട്ടില്ലാത്ത ഒരു സ്ഥലമാണ് തഞ്ചാവൂർ എന്ന് തോന്നുന്നു. ആനന്ദം എന്ന സിനിമ വന്നതോടെയാണല്ലോ  ഹംപി എന്ന ചരിത്ര പ്രാധാന്യം ഉള്ള സ്ഥലത്തെ കുറിച്ച് നമ്മളിൽ പലരും  കേൾക്കുന്നത് തന്നെ. അതുപോലെ തന്നെ തഞ്ചാവൂരിനെ പറ്റി കേൾക്കുമ്പോൾ അതൊരു തീർത്ഥാടന കേന്ദ്രമാണോ ടൂറിസ്റ്റ് കേന്ദ്രമാണോ എന്നൊരു തീരുമാനത്തിലെത്താൻ പറ്റാത്തത്കൊണ്ടായിരിക്കും മിക്കവരും തഞ്ചാവൂർ ഒഴിവാക്കുന്നത് എന്ന് തോന്നുന്നു. എന്നാൽ പോയ അനുഭവത്തിൽ നിന്നും ഉറപ്പിച്ചു പറയട്ടെ, ഭക്തി, വിശ്വാസം ഇവയൊക്കെ മാറ്റി നിർത്തിയാൽ പോലും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് തഞ്ചാവൂർ. കാഴ്ചക്കാരിൽ ഒരു "വൗ" എഫക്ട് ഉളവാക്കുന്ന പലതും ആ നഗരത്തിലുണ്ട്.


രാവിലെ ഒൻപത് മണിയോടെയാണ് ഞങ്ങൾ കാരയ്‌ക്കൽ എക്സ്പ്രസിനോട് വിടപറഞ്ഞ് തഞ്ചാവൂരിൽ കാലു കുത്തുന്നത്. അടുത്ത ദിവസം വൈകിട്ട് അതേ ട്രെയിനിൽ കയറുന്നതിന് മുൻപായി കണ്ടുതീർക്കാൻ ഉള്ള സ്ഥലങ്ങളുടെ വിശദമായ ഒരു ലിസ്റ്റും കയ്യിൽ പിടിച്ചുകൊണ്ടാണ് അവിടെ എത്തിയത്. അമ്പലങ്ങൾ കൂടാതെ ഒരു മ്യൂസിയം, പാലസ്, മറാത്താ ദർബാർ ഹാൾ, സരസ്വതി മഹൽ ലൈബ്രറി തുടങ്ങിയവ ആ ലിസ്റ്റിൽ കയറിപ്പറ്റിയിരുന്നു. അമ്പലങ്ങൾക്ക് ദർശനത്തിന് സമയം ഉള്ളതിനാൽ ആ ഗ്യാപ്പ് ഫിൽ ചെയ്യാൻ വേണ്ടിയായിരുന്നു പ്രധാനമായും അവയെ കരുതിയിരുന്നത്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യേണ്ട സമയം പന്ത്രണ്ട് മണി ആയതിനാൽ അതുവരെ മ്യൂസിയം സന്ദർശിക്കാമെന്ന് തീരുമാനിച്ചു. റയിൽവെ സ്റ്റേഷൻറെ അടുത്തുനിന്നും ഒരു "ഓല" കാർ പിടിച്ച് പാലസ് കോമ്പൗണ്ടിൽ എത്തി. പാലസ്, മ്യൂസിയം, ലൈബ്രറി ഇവയെല്ലാം ഒരു മതിൽക്കെട്ടിൽ തന്നെ ഉള്ളവയാണ്. അതിനാൽ ഒറ്റ ടിക്കറ്റിൽ അവയെല്ലാം സന്ദർശിക്കാൻ സാധിക്കും.


പേര് മറാത്താ പാലസ് എന്നാണെങ്കിലും ഈ കൊട്ടാരം നിർമ്മിച്ചത് തഞ്ചാവൂർ നായിക്ക് ഭരണാധികാരികളാണ്. പിന്നീട് കൊട്ടാരം കൈവശപ്പെടുത്തിയ മാറാത്ത രാജവംശം ചില പരിഷ്‌കാരങ്ങൾ വരുത്തിയതോടെയാണ് ഇന്ന് അറിയപ്പെടുന്ന മറാത്താ പാലസ് എന്ന പേര് ലഭിച്ചത്. ശിവഗംഗ കോട്ട എന്നായിരുന്നു നായിക്ക് ഭരണകാലത്ത് ആ കൊട്ടാരം അറിയപ്പെട്ടിരുന്നതെന്ന് ചരിത്രം. ചേര, പാണ്ഡ്യാ ഭരണകാലത്തിന് ശേഷമാണ് സേവപ്പ നായിക്ക് തഞ്ചാവൂരിന്റെ ഭരണാധികാരി ആകുന്നതും 1535 ഓടെ ഈ കൊട്ടാരം പണികഴിപ്പിക്കുന്നതും. 1674 ഇൽ മറാത്ത ഭരണാധികാരിയായിരുന്ന വെങ്കോജി ഈ കൊട്ടാരം പിടിച്ചെടുത്ത് അവരുടെ കൊട്ടാരമാക്കി. 1799 ഇൽ ബ്രിട്ടീഷുകാർ കയ്യടക്കുന്നതുവരെ ഈ കൊട്ടാരം മറാത്തക്കാർ ഭരിച്ചു.


ആദ്യമായി ഞങ്ങൾ തഞ്ചാവൂരിൽ സന്ദർശിക്കാൻ കയറിയത് മാറാത്ത ദർബാർ ഹാളിലേക്ക് ആയിരുന്നു. കൊത്തുപണികളുടെയും ചുവർ ചിത്രങ്ങളുടെയും ഒരു വിസ്മയ കുടീരം തന്നെ ആയിരുന്നു ആ ദർബാർ ഹാൾ. വിശാലവും പ്രൗഢവുമായ ആ ദർബാർ ഹാളിൽ സന്ദർശന സമയത്ത് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ രാജകീയമായി തന്നെ അവിടം ഞങ്ങൾക്ക് ആസ്വദിക്കാൻ സാധിച്ചു. ദർബാർ ഹാളിനോട് ചേർന്ന് മ്യൂസിയത്തിൻറെ ഭാഗമായി പ്രാചീനമായ തഞ്ചാവൂരിൽ നിന്നും കണ്ടെടുത്ത വിവിധ ദേവ കൽപ്രതിമകളും, ശിലാശാസനങ്ങളും നിരത്തിയിരുന്നു.








അടുത്തതായി ഞങ്ങൾ പാലസിന്റെ അകത്തായി സ്ഥിതിചെയ്യുന്ന മ്യൂസിയം കാണാനാണ് പോയത്. ഹൈന്ദവ- ബുദ്ധ  ശില്പങ്ങളുടെ ഒരു കമനീയ ശേഖരം തന്നെ ഞങ്ങൾക്കായി അവിടെ കാത്തിരുപ്പുണ്ടായിരുന്നു. കല്ലിലും ലോഹങ്ങളിലും തീർത്ത ആ വിഗ്രഹങ്ങൾക്ക് അനേകം നൂറ്റാണ്ടുകളുടെ കഥകൾ പറയാൻ ഉണ്ടാകും. തഞ്ചാവൂരിന്റെ  പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ആരാധനാലയങ്ങളിലെ വിഗ്രഹങ്ങൾ തന്നെ ആയിരുന്നു അവ. എത്ര എത്ര അപേക്ഷകളും പരിഭവങ്ങളും കണ്ടു തഴമ്പിച്ച ആ പ്രതിമകൾ ഇപ്പോൾ ആ കൊട്ടാരത്തിലെ തൂണുകളുടെ തണലിൽ കാഴ്ചക്കാരോട് വിശേഷങ്ങൾ പങ്കുവെച്ച് വിശ്രമിക്കുന്നു. ഓരോ പ്രതിമകളുടെയും ഐതിഹ്യങ്ങൾ, പ്രത്യേകതകൾ എന്നിവയൊക്കെ വിദേശ ടൂറിസ്റ്റുകളോട് അവിടെ ഉള്ള ഗൈഡ് വിവരിക്കുന്നുണ്ടായിരുന്നു. ഐതിഹ്യങ്ങളിൽ പ്രത്യേകിച്ച് താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമല്ല, ഓരോ പ്രതിമയ്ക്ക് ചുറ്റും അഞ്ചു പത്ത് മിനിറ്റ് ചിലവഴിക്കാൻ മാത്രം സമയം ഇല്ലാതിരുന്ന കൊണ്ടും ഞങ്ങൾ ഗൈഡ് സേവനം ഉപയോഗപ്പെടുത്തിയില്ല. സമയം അനുവദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കാര്യങ്ങൾ മനസിലാക്കാൻ ഒരു ഗൈഡിൻറെ സേവനം ഇതുപോലുള്ള സ്ഥലങ്ങളിൽ അത്യാവശ്യമാണ്. ആ മ്യൂസിയം കോമ്പ്ലെക്സിലെ സർപ്രൈസ് ഐറ്റം അതിന്റെ പ്രധാന ഭാഗമായ ആയുധ ഗോപുരത്തിന്റെ ഒന്നാം നിലയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഭീമാകാരൻ നീലത്തിമിംഗലത്തിന്റെ അസ്ഥികൂടം ആണ്. തഞ്ചാവൂർ പോലെ കടലുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ഥലത്ത്, ഒരു പറ്റം പുരാണ പ്രാചീന പ്രതിമകളുടെ കൂടെ അതും അവിടെ നിലകൊള്ളുന്നു. 1955 ഇൽ തമിഴ്‌നാട്ടിലെ തരംഗമ്പാടി കടൽത്തീരത്ത് അടിഞ്ഞതാണ് 92 അടി നീളമുള്ള ആ കൂറ്റൻ തിമിംഗലം.







ആ കൊട്ടാരസമുച്ചയത്തിൻറെ ഏറ്റവും ആകർഷണീയമായി തോന്നിയ രണ്ടു ഗോപുരങ്ങളിൽ-ആയുധ ഗോപുരവും, മണി ഗോപുരവും- പണി നടക്കുന്നതിനാൽ കയറാൻ സാധിക്കാതിരുന്നത് വലിയ നഷ്ടമായി തോന്നി. 192 അടി ഉയരത്തിൽ, എട്ട് നിലകളിൽ ആയാണ് ആയുധ ഗോപുരം (തമിഴിൽ കൂടഗോപുരം) പണികഴിപ്പിച്ചിരിക്കുന്നത്. പിരമിഡിന്റെ ആകൃതി ആണ് അതിന്. പ്രവേശനം ഉള്ള ഒന്നാം നിലയിൽ നിന്നും മുകളിലേക്കുള്ള ഇടുങ്ങിയ ഏണിപ്പടികൾ അതിൻറെ മുകളിൽ കയറാൻ സാധിച്ചിരുന്നെങ്കിൽ അതൊരു അവിസ്മരണീയ അനുഭവം ആയിരുന്നേനെ എന്ന സൂചനകൾ നൽകി. ശത്രുക്കളുടെ കടന്നുകയറ്റത്തെ എതിർക്കാൻ നിർമ്മിച്ച ആ ഇടുങ്ങിയ കൽപ്പടികൾ സൂചിപ്പിക്കുന്നത് ഒരു കൊട്ടാരം എന്നതിനേക്കാൾ കോട്ട എന്ന നിലയിലാണ് ഇത് പണികഴിപ്പിച്ചത് എന്നാണ്. നായക് ഭരണകാലത്ത് രണ്ടു നില മാത്രം ഉണ്ടായിരുന്ന ഈ ഗോപുരത്തിനെ ഇന്നുകാണുന്ന രൂപത്തിലും ഉയരത്തിലും മാറ്റിയത് മറാത്ത ഭരണാധികാരികൾ ആണ്. ദുഖകരം എന്ന് പറയട്ടെ, പ്രവേശനമുള്ള ഒന്നാം നിലയിലെ ചുവരുകൾ മുഴുവൻ പേരുകൾ കൊത്തിവെച്ചും മുറുക്കി തുപ്പിയും നശിപ്പിച്ചു വെച്ചിരിക്കുന്ന കാഴ്ചയാണ് അവിടെ കാണാൻ സാധിച്ചത്. ഈ കൊട്ടാരത്തിൽ നിന്നും രണ്ടു തുരങ്കങ്ങൾ ഉള്ളതായി വായിച്ചറിഞ്ഞിരുന്നു.  ഒരെണ്ണം ബൃഹദീശ്വര ക്ഷേത്രം വരെ നീളുന്നതും, രണ്ടു കുതിരകളെ വരെ ഒരേ സമയം ഓടിക്കാവുന്നത്രയും വലുതും ആണത്രേ. പക്ഷെ ഇപ്പോൾ അത് നിലവിൽ ഇല്ല. രണ്ടാമത്തെ ചെറിയ തുരങ്കം 2014 ഇൽ ടൂറിസത്തിനായി പുതുക്കി പണിത് തുറന്നുകൊടുത്തു എന്ന് പറഞ്ഞെങ്കിലും ഇപ്പോൾ അടഞ്ഞുകിടക്കുന്നതിനാൽ കാണാൻ സാധിച്ചില്ല. അതേപോലെ തന്നെ ഇപ്പോൾ പ്രവേശനം നിഷേധിക്കപ്പെട്ട മൂന്ന് രഹസ്യ അറകളും ആ കൊട്ടാരത്തിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഗോപുരത്തിന്റെ അടിയിലായി നിർമ്മിച്ചിരിക്കുന്ന ആ അറകളിൽ ഇരുന്നാൽ മുകളിലത്തെ മൂന്ന്‌ നിലകളിൽ നിന്നുള്ള ചെറിയ ശബ്ദം പോലും കേൾക്കാൻ സാധിക്കുമത്രേ. അവിടെ നിന്നും കാണാൻ സാധിക്കാതെ മടങ്ങേണ്ടിവന്ന മണി ഗോപുരവും വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു നിർമ്മിതി ആണ്. ഇപ്പോൾ ഏഴു നില ഉള്ള ആ ചതുരാകൃതിയിൽ ഉള്ള നിർമ്മിതിയുടെ മുകളിൽ നിന്ന് നായിക്ക് രാജാക്കന്മാർ ട്രിച്ചിയിലെ ശ്രീരംഗനാഥ ക്ഷേത്രത്തിലേക്ക് പൂജകൾ നടത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. ധാരാളം നിലകൾ ഉണ്ടായിരുന്ന ആ നിർമ്മിതിയുടെ മുകൾഭാഗം ഇടിവെട്ടിലും പേമാരിയിലും നശിച്ചു പോയതിന്റെ ശേഷിപ്പാണ് ഇപ്പോൾ അവിടെ കാണുന്ന മണിഗോപുരം. തഞ്ചാവൂർ മുഴുവൻ സമയം അറിയിച്ചിരുന്നു ഒരു ക്ലോക്ക് അതിൽ സ്ഥാപിച്ചത് കൊണ്ടാണ് മണിഗോപുരം എന്ന പേര് ലഭിച്ചത്. ആ ക്ലോക്കും ഇപ്പോളില്ല.






ആ സമുച്ചയത്തിൽ അവസാനമായി കാണാൻ പോയത് സരസ്വതി മഹൽ ലൈബ്രറി ആണ്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ കയ്യെഴുത്ത് രേഖകൾ സൂക്ഷിക്കുന്ന ആ ലൈബ്രറിയിൽ കയറുമ്പോൾ തന്നെ പഴമയുടെ ഒരു ഗന്ധം നമ്മുടെ മൂക്കിലേക്ക് അടിച്ചുകയറും. മറാത്ത രാജാവായിരുന്ന സർഫോജിയുടെ പെയിന്റിങ്ങുകളും തമിഴ്, സംസ്കൃതം,മണിപ്രവാളം, തുടങ്ങിയ ഭാഷകളിൽ രചിക്കപ്പെട്ട അനവധി കയ്യെഴുത്ത് പ്രതികളും അടങ്ങിയതാണ് ആ ലൈബ്രറി. എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക നടത്തിയ സർവേ പ്രകാരം ഈ ലൈബ്രറി ഇന്ത്യയിലെ ഏറ്റവും റിമാർക്കബിൾ ലൈബ്രറി എന്ന പദവിയിൽ എത്തുകയുണ്ടായി. നളന്ദ പോലുള്ള സ്ഥലങ്ങളിലെ പ്രാചീന ലൈബ്രറികളെ പിൻതള്ളിയാണ് സരസ്വതി മഹൽ ലൈബ്രറി ഈ പദവിയിൽ എത്തിയത്.



കുറഞ്ഞത് മൂന്ന്‌ മണിക്കൂർ എങ്കിലും ഉണ്ടെങ്കിൽ ഈ പാലസ് സമുച്ചയം ഓടിച്ചൊന്ന് കണ്ടുതീർക്കാം. ആവശ്യത്തിന് സമയവും ഒരു നല്ല ഗൈഡ്ന്റെ സേവനവും ഉണ്ടെങ്കിൽ അത് അഞ്ചുമണിക്കൂർ വരെ നീളാനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട കുറെ ഭാഗങ്ങൾ കാണാൻപറ്റിയില്ല എന്നൊരു വിഷമം മനസ്സിൽ നിന്നെങ്കിലും കണ്ടുതീർത്ത ഭാഗങ്ങൾ ഞങ്ങളുടെ മനം നിറയ്ക്കാൻ പര്യാപ്തമായിരുന്നു.

കത്തുന്ന ചൂട് ആയതിനാൽ ഹോട്ടലിൽ പോയി വിശ്രമിച്ചതിനുശേഷം തഞ്ചാവൂരിലെ ഞങ്ങളുടെ പ്രധാന ലക്ഷ്യമായ ബൃഹദീശ്വര ക്ഷേത്ര സമുച്ചയം കാണാം എന്ന തീരുമാനത്തോടെ ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.
                                                                                                       (തുടരും)

Tuesday, January 3, 2017

കൃഷ്ണപുരം കൊട്ടാരം



മൺമറഞ്ഞുപോയ നമ്മുടെ പൂർവ്വികരുടെ ജീവിതം എപ്രകാരം ആയിരുന്നു എന്ന് അറിയാൻ ആഗ്രഹം ഇല്ലാത്തവരായി അധികം ആളുകൾ ഉണ്ടെന്നു തോന്നുന്നില്ല. ഒരു ചരിത്ര കൗതുകി അല്ലെങ്കിലും നമ്മുടെ ചരിത്രം എന്നെ എപ്പോളും ആകർഷിച്ചിട്ടുള്ള ഒരു വിഷയമാണ്. പഴയ കാലത്തെ കഥകൾ കേൾക്കുക, പഴയ കാലത്തെ ഫോട്ടോകൾ കാണുക, മ്യൂസിയങ്ങൾ സന്ദർശിക്കുക, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക, പ്രത്യേകിച്ച് വായിച്ചിട്ടുള്ള ഒരു കഥ അല്ലെങ്കിൽ സംഭവം നടന്ന സ്ഥലത്ത് പോയി നേരിൽ കാണുന്ന അനുഭവം  ഒന്ന് വേറെതന്നെയാണ്. മ്യൂസിയങ്ങളെ അപേക്ഷിച്ച് ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാൻ താൽപ്പര്യം തോന്നുന്നതിന്റെ കാരണം അതാണ്‌. എന്നിരുന്നാലും എനിക്ക് നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായിട്ടുള്ള ചരിത്ര സ്മാരകങ്ങൾ വളരെ കുറവാണ്, പ്രത്യേകിച്ച് കൊട്ടാരങ്ങൾ. ടിപ്പുവിന്റെ കൊട്ടാരം ആയിരുന്നു ആദ്യമായി കണ്ടത്. കുഞ്ഞുനാളിലെ ഒരു ആരാധ്യപുരുഷൻ ആയിരുന്നതിനാൽ അവിടെയുള്ള ഓരോ നിമിഷവും മനസ്സിൽ കണ്ട് ആസ്വദിക്കാൻ സാധിച്ചു. കോളേജ് ടൂറിനിടയിൽ പോയി കണ്ട മൈസൂർ കൊട്ടാരം, ആ തിരക്കിനിടയിൽ അത്രയ്ക്ക് ആസ്വദിക്കാൻ പറ്റിയില്ല. പിന്നീട് സന്ദർശിച്ച പദ്മനാഭപുരം കൊട്ടാരവും കുതിരമാളികയും എന്റെ മനസ്സിനെ ആ കാലഘട്ടങ്ങളിലോട്ടൊക്കെ ഒരു ഓട്ട പ്രദക്ഷിണം നടത്താൻ വളരെയധികം സഹായിച്ചു. ഇത്രയൊക്കെയായിട്ടും എന്റെ സ്വന്തം നാടായ ആലപ്പുഴയിൽ മനോഹരമായ ഒരു കൊട്ടാരം ഉണ്ടായിരുന്നിട്ടും ഞാൻ അത് കാണാൻ പോയത്  കഴിഞ്ഞ ദിവസം ആണ്. 

കൃഷ്ണപുരം കൊട്ടാരം. തിരുവിതാംകൂർ രാജവംശ സ്ഥാപകൻ ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പണികഴിപ്പിച്ച ആ മനോഹര നിർമ്മിതി സ്ഥിതി ചെയ്യുന്നത് ഓച്ചിറയ്ക്കും കായംകുളത്തിനും ഇടയിലായി അതേ പേരിൽ തന്നെയുള്ള ഒരു ഗ്രാമത്തിലാണ്. നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം അര കിലോമീറ്ററോളം പടിഞ്ഞാറ് മാറിയാണ് കൊട്ടാരം നിലനിൽക്കുന്നത്. ഇപ്പോൾ ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിലാണ് കൊട്ടാരത്തിന്റെ സംരക്ഷണവും നടത്തിപ്പും. കേരളീയ വാസ്തു ശിൽപ്പവിദ്യയുടെ മകുടോദാഹരണം ആണ് പതിനാറു കെട്ട് മാതൃകയിൽ നിർമ്മിച്ച ഈ കെട്ടിടം. നയന മനോഹരമായ ഒരു പൂന്തോട്ടം പരിപാലിക്കുന്നതുൾപ്പെടെ പ്രശംസനീയമായ രീതിയിൽ പുരാവസ്തു വകുപ്പ് ഈ കൊട്ടാരം സംരക്ഷിച്ചു പോരുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും വകുപ്പ് സംരക്ഷിക്കുന്ന പല അപൂർവ്വ വസ്തുക്കളും പ്രദർശിപ്പിച്ച് ഒരു മ്യൂസിയം എന്ന നിലയിൽ ഇവിടം സന്ദർശിക്കുന്ന ഒരാൾക്ക് സംതൃപ്തി നൽക്കുന്ന കാഴ്ച ഒരുക്കാൻ അവർക്കായിട്ടുണ്ട്. വിവിധ തസ്തികകളിലായി ഇരുപത്തി രണ്ടോളം ജീവനക്കാർ ഇവിടെ ജോലി നോക്കുന്നുണ്ട്.

1746 ലെ മാർത്താണ്ഡ വർമ്മയുടെ കായംകുളം അധിനിവേശത്തോടെയാണ് ഈ കൊട്ടാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്ന് ഓടനാട് എന്നറിയപ്പെട്ടിരുന്ന ഒരു ചെറിയ രാജ്യം ആയിരുന്നു കായംകുളം. അവിടുത്തെ രാജാവായിരുന്ന വീര രവി വർമ്മയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ മാർത്താണ്ഡ വർമ്മ, അദ്ദേഹത്തിന്റെ കൊട്ടാരം പിടിച്ചടക്കി. അന്നൊരു നാലുകെട്ട് മാതൃകയിൽ സ്ഥിതി ചെയ്തിരുന്ന പഴയ കൊട്ടാരം പൊളിച്ചു പകരം തന്റെ സ്വന്തം കൊട്ടാരമായ പദ്മനാഭ പുരം കൊട്ടാരത്തിന്റെ മാതൃകയിൽ ഒരു കൊട്ടാരം പണിയാൻ വിശ്വസ്ഥനായ രാമയ്യൻ ദളവയെ ചുമതലപ്പെടുത്തി. സമീപത്തു തന്നെ ഒരു കുളവും ഒക്കെയായി ഒരു എട്ടുകെട്ടാണ് രാമയ്യൻ ദളവ പണികഴിപ്പിച്ചത്.  പിന്നീട് പതിനാറു കെട്ട് ആയി വിപുലപ്പെടുത്തിയത് പ്രധാന മന്ത്രി ആയിരുന്ന അയ്യപ്പൻ മാർത്താണ്ഡൻ പിള്ള ആയിരുന്നു. ഒരു സ്ഥിര താമസത്തിനല്ല, വടക്കൻ പര്യടന വേളകളിൽ തങ്ങാനുള്ള ഒരു ഔട്ട്‌ ഹൌസ് മാത്രമായിരുന്നു മാർത്താണ്ഡ വർമ്മയ്ക്ക് ഈ കൊട്ടാരമെങ്കിലും പ്രൌഡിയിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. വൈദ്യുതി കണ്ടുപിടിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തിൽ മതിയായ വായു സഞ്ചാരം എല്ലാ മുറികളിലും ഉറപ്പിക്കാൻ പതിനാറു കെട്ടിന്റെ പ്രത്യേകതയായ നാല് നടു മുറ്റങ്ങളും എല്ലാ മുറികളിലും ധാരാളമായുള്ള ജനലുകളും സഹായിക്കുന്നു. പടിഞ്ഞാറ് ഭാഗത്തായി കൊട്ടാരത്തിന്റെ ഉള്ളിലേക്ക് കയറി കിടക്കുന്ന വലിയ കുളം ഒരു എയർ കണ്ടിഷൻ തണുപ്പ് മുറികൾക്ക് നൽകുന്നുണ്ട്. രാജാവ് കുളത്തിൽ നിന്നും കുളി കഴിഞ്ഞ് കയറിവരുമ്പോൾ തൊഴാനായി ചുമരിൽ വരച്ചിട്ടുള്ള ഗജേന്ദ്ര മോക്ഷം എന്ന ചുവർചിത്രമാണ് കേരളത്തിലെ ഏറ്റവും വലിയ ഒറ്റ ചുമർ ചിത്രം. തേക്കിലും ആഞ്ഞിലിയിലും കടഞ്ഞെടുത്ത കൊത്തുപണികളാൽ സമ്പന്നമാണ് ഇവിടെയുള്ള 22 മുറികളും. ഇടുങ്ങിയ ഇടനാഴികളും കുത്തനെയുള്ള ഗോവണികളും കൊട്ടാരത്തിലെ സ്ത്രീകൾക്ക് പുറം കാഴ്ചകൾ കാണാനായി നിർമ്മിച്ചിട്ടുള്ള കിളിവാതിലുകളും ഇവിടുത്തെ ആകർഷണങ്ങളാണ്. പുറത്തു നിൽക്കുന്ന ഒരാൾക്ക് അകത്തുള്ളവരെ കാണാനാകില്ല എന്നതാണ് ഈ കിളിവാതിലുകളുടെ സവിശേഷത. രാജ കൊട്ടാരങ്ങളുടെ മുഖ മുദ്രയായ ദർബാർ ഹാളും കഥകളിയും മറ്റും അരങ്ങേറിയിരുന്ന ഒരു നൃത്ത മണ്ഡപവും വലുപ്പത്തിൽ ചെറുതാണെങ്കിലും ഇവിടെയും ഇടം പിടിച്ചിട്ടുണ്ട്. മറ്റൊരു പ്രത്യേകതയായി ഈ കൊട്ടാരത്തിൽ കണ്ട ഒന്നാണ് മുകളിലെ നിലയിലുള്ള പള്ളി കക്കൂസ്. ഒരു കക്കൂസിൽ എന്താണിത്ര പ്രത്യേകത എന്നു ചോദിച്ചാൽ, ഇത്രയും വാസ്തു ശാസ്ത്രം ഒക്കെ ശ്രദ്ധിച്ച് നിർമ്മിച്ച ഈ കൊട്ടാരത്തിലെ കക്കൂസ് കന്നി മൂലയിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നുള്ളതാണ്. കൂടെ വന്ന ഗൈഡ് ഉടനെ സംശയനിവാരണം വരുത്തി തന്നു. ഡച്ച്കാരുമായി സൌഹൃദത്തിൽ ആയപ്പോൾ അവർ പണികഴിപ്പിച്ചതാണത്രേ ആ കക്കൂസ്. ഡച്ച്കാർക്കെന്തു വാസ്തു ശാസ്ത്രം.



കൊത്തു പണികൾ നിറഞ്ഞ മുറികൾ കൂടാതെ ഒരു മ്യൂസിയം എന്ന നിലയിൽ എണ്ണം പറഞ്ഞ കുറേ ചരിത്ര വസ്തുക്കളും ഇവിടെ കാണാം. അതിൽ പ്രധാനപ്പെട്ടവയാണ് ഇരുതല മൂർച്ചയുള്ള പ്രസിദ്ധമായ കായംകുളം വാൾ, വിവിധ യുദ്ധ ഉപകരണങ്ങൾ, കയ്യാമങ്ങൾ, സംസ്കൃതത്തിൽ രചിച്ചിട്ടുള്ള ഒരു ബൈബിൾ, പല്ലക്ക്, നാണയങ്ങൾ, നാണയം നിർമ്മിച്ചിരുന്ന കമ്മട്ടം, പിന്നെ കുറേ ചരിത്ര വസ്തുക്കളുടെ മാതൃകകൾ തുടങ്ങിയവ. തകഴി ശിവ ശങ്കരപ്പിള്ളയുടെ ഭവനം ഒരു ചരിത്ര സ്മാരകം ആക്കി മാറ്റുന്നതിന്റെ പണി അവിടെ നടക്കുന്നതിനാൽ തകഴിക്ക് കിട്ടിയ ജ്ഞാനപീഠപുരസ്ക്കാരവും അവിടെ കാണാൻ സാധിച്ചു.






കൊട്ടാരത്തിന്റെ പുറത്തു പടിപ്പുരകൾ നിറഞ്ഞ ഒരു ഉദ്യാനം ആണുള്ളത്. ഉദ്യാനത്തിന്റെ തെക്കേ അറ്റത്തായി ഒരു ബുദ്ധന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളതായി കാണാം. ഒറ്റക്കല്ലിൽ പണി തീർത്തിരിക്കുന്ന ആ പ്രതിമ പണ്ട് ആലപ്പുഴ പ്രദേശത്ത് നിലനിന്നിരുന്ന ബുദ്ധ സങ്കേതങ്ങളുടെ ചൂണ്ടു പലകയാണ്. കരുനാഗപ്പള്ളിക്ക് അടുത്തുള്ള ബുദ്ധക്കുളം എന്ന സ്ഥലത്ത് നിന്നും ലഭിച്ചതാണ് ഹീനയാന കാലഘട്ടത്തിൽ നിർമ്മിച്ച ആ പ്രതിമ എന്ന് അറിയാൻ കഴിഞ്ഞു.




ഇങ്ങനെ ഒരു പകുതി ദിവസത്തോളം ചിലവഴിക്കാൻ പറ്റിയ കാഴ്ച്ചയൊക്കെ ആലപ്പുഴയുടെ സ്വന്തം കൊട്ടാരമായ ഈ കൃഷ്ണ പുരം കൊട്ടാരത്തിൽ സുലഭമാണ്.

ഓ ടോ : രാജാവിന്റെ കൊട്ടാരം ആണെങ്കിലും, കാണാൻ ഒക്കെ കൊള്ളാമെങ്കിലും ഈ കൊട്ടാരത്തിലും പത്മനാഭപുരം പാലസിലും ഒക്കെ തോന്നിയ ഒരു കാര്യം മുറികൾ ഒക്കെ വളരെ ഇടുങ്ങിയതാണ് എന്നതാണ്. ഒരാൾ നീണ്ടു നിവർന്നു കിടന്നാൽ തലയും കാലും ഭിത്തിയിൽ മുട്ടി നിൽക്കും എന്ന് തോന്നും. കൊട്ടാരങ്ങൾക്ക് ഇതാണ് അവസ്ഥ എങ്കിൽ സാധാരണക്കാരുടെ വീടുകൾ അക്കാലത്ത് എപ്രകാരം ആയിരുന്നു എന്നത് ചിന്തനീയം തന്നെ.