Friday, April 19, 2013

ആലപ്പുഴയിലെ ആദിത്യപൂജ

ആലപ്പുഴ ജില്ലയിൽ മീനം - മേടം മാസങ്ങളിൽ സാധാരണ നടത്തി വരാറുള്ള ഒരു ആചാരം ആണ് ആദിത്യപൂജ. മേടം പത്തിനു (പത്താം ഉദയത്തിനു) മുൻപ് ഈ പൂജ നടത്തുകയാണ് പതിവ്. ക്ഷേത്ര അങ്കണങ്ങൾക്ക് പുറമേ കാവുകളിലും പാടശേഖരങ്ങളിലും മറ്റും ഈ ആചാരം നടത്താറുണ്ട്‌. ശവസംസ്കാരം നടന്നിട്ടില്ലാത്ത ഏതൊരു പുരയിടവും ആദിത്യപൂജക്ക് ഉത്തമം ആണ് . മതപരമായ ഒരു ആചാരത്തെക്കാൾ ഇതൊരു കാർഷിക അനുഷ്ഠാനം ആണെന്ന് പറയാം. അനുഷ്ഠാനങ്ങൾ ഏറെക്കുറെ ആധുനികവല്കരിച്ചിട്ടുന്ടെങ്കിലും നാട്ടുകാരുടെ ഒത്തൊരുമയ്ക്ക് ഒരു വേദി ആകാൻ ഇപ്പോളും പൂജ സ്ഥലങ്ങള്ക്ക് സാധിക്കാറുണ്ട് . സൂര്യന്റെ കാഠിന്യം ഏറ്റവും അനുഭവപ്പെടുന്ന (സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത് നില്ക്കുന്ന) ഈ സമയത്ത് സൂര്യകോപത്തിന്റെ തീവ്രത കുറയുന്നതിനും അടുത്ത കാര്ഷിക സീസണ്‍ തുടങ്ങുന്നതിനു മുൻപായി കാർഷിക രക്ഷകനായ സൂര്യ ഭഗവാന്റെ അനുഗ്രഹം നേടുന്നതിനും ആണ് ഈ ആചാരം നടത്തുന്നത് എന്നാണ് പഴമൊഴി. 

ഈ വിഷു ദിനത്തിൽ നടന്ന ആദിത്യ പൂജയുടെ വിശേഷങ്ങളിലൂടെ.









കാവും കുളവും കൊയ്ത്തു പാടവും ചേർന്ന മനോഹരമായ സ്ഥലമാണ് പൂജസ്ഥലം. കുളം വെട്ടി കാവും പരിസരവും വൃത്തിയാക്കുന്നതോടെ പൂജയുടെ ചടങ്ങുകൾ ആരംഭിക്കുന്നു. പൂജയിൽ പങ്കെടുക്കുന്ന സമീപവാസികൾ തന്നെ ആണ് എല്ലാ പ്രവര്ത്തനങ്ങളും ചെയ്യുന്നതു. പൂജക്ക്‌ ആവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കൽ ആണ് അടുത്ത ചടങ്ങ്. നെല്ല്, തേങ്ങ, ശർക്കര തുടങ്ങിയവ ആണ് പ്രധാനം. പൂജാപ്പം ഉണ്ടാക്കുന്ന എണ്ണ സാധാരണ പോലെ ആട്ടി അല്ല എദുക്കുന്നതു. പച്ച തേങ്ങാ ചുരണ്ടി അതു തിളപ്പിച്ച്‌ വറ്റിച്ചു പാൽ പിഴിഞ്ഞ്‌, അത് തെളിച്ചു ഉണ്ടാകുന്ന എണ്ണ ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു അപ്പത്തിനു തന്നെ അഞ്ചു തേങ്ങയുടെ ആവശ്യം വരും. പൂജക്കായി പ്രത്യേകം കുഴിച്ച കുളത്തിലെ വെള്ളം വേണം പൂജ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ. എണ്ണ പോലെ തന്നെ പൂജാപ്പം ഉണ്ടാക്കുന്ന അരിപ്പൊടിക്കും ഉണ്ട് പ്രത്യെകത. സാധാരണയിൽ നിന്നും വെത്യസ്തമായി നെല്ല് വേവിക്കാതെ കുത്തി എടുക്കുന്ന കുത്തരി ഉരലിൽ ഇട്ടു പൊടിച്ചാണ് ഇതുണ്ടാക്കുന്നത്. 





പൂജക്ക്‌ മുൻപായി കാവിൽ സർപ്പങ്ങൾക്ക് തളിച്ചുകൊട നടത്താറുണ്ട്‌. ലവണാംശം കൂടിയ ആലപ്പുഴയുടെ തീരപ്രദേശങ്ങൾ ഒട്ടും കൃഷിക്ക് അനുയോജ്യമല്ല. സർപ്പങ്ങൾ അവയുടെ നാവ് ഉപയോഗിച്ചു ലവണാംശം വലിച്ചെടുക്കും എന്നാണു ഐതിഹ്യം. കടലിൽ  മഴു എറിഞ്ഞു കേരളം രൂപീകരിച്ച പരശുരാമൻ ആണത്രേ ഈ ബുദ്ധി അന്ന് കേരളത്തിൽ കുടിയേറി പാർക്കാൻ വന്ന ബ്രാഹ്മണർക്ക് ഉപദേശിച്ചത്.  അതിനാൽ തന്നെ കേരളത്തിലെ പ്രമുഖ നാഗ ക്ഷേത്രങ്ങൾ ആലപ്പുഴയിൽ ആണ് ഉള്ളത്. തളിച്ചുകൊട കഴിഞ്ഞാൽ ആദിത്യ സ്തുതിയും ഭജനയും നടത്തും. 





രാത്രി ആണ് അപ്പം ഉണ്ടാക്കൽ തുടങ്ങുന്നത്. പഴം, കല്ക്കണ്ടം, ഉണക്കമുന്തിരി, ഈന്തപ്പഴം, നെയ്യ്‌ തുടങ്ങിയവ കുഴച്ചു പഞ്ചാമൃതം പോലെ ആക്കും. ഇതിൽ ശർക്കരപ്പാനി ചേർത്ത് കുഴമ്പ് പോലെ ആക്കും. ഇതിലേക്ക് ആണ് മുൻപേ തയ്യാറാക്കി വെച്ച അരിപ്പൊടി ചേർക്കുന്നത്. കുഴക്കാൻ കൂടെ കരിക്കിൻ വെള്ളം ആണ് ഉപയോഗിക്കുന്നത്. മേമ്പൊടി ആയി ശുദ്ധമായ മധുരക്കള്ളും അൽപ്പം ചേർക്കാറുണ്ട്. മിശ്രിതം തയ്യാറായി കഴിഞ്ഞാൽ അപ്പം ചുടാൻ തുടങ്ങും. ചെറിയ ഓട്ടു ഉരുളിയിൽ ആണ് അപ്പം ചുടുന്നത്. ഒരു അപ്പം ശരിയാകാൻ ഏകദേശം അര മണിക്കൂർ എടുക്കും. 




















ചുട്ടുകഴിഞ്ഞ അപ്പം പാത്രങ്ങളിൽ താലം ആയി അടുക്കുന്നു. ഒരു കിണ്ണത്തിൽ ഏഴ് അപ്പങ്ങൾ ആണ് വെക്കുന്നത്. നടുക്ക് തേങ്ങാ മുറിയിൽ തിരി ഇട്ടു വെക്കും. അപ്പത്താലങ്ങൾ പൂജക്കായി ഒരുക്കി നിരത്തി കഴിഞ്ഞാൽ പിന്നെ പൂജ തുടങ്ങാം. പന്ത്രണ്ട് മണിക്ക് മുൻപായി താലം ഉയർത്തണം എന്നാണ് നിയമം. പൂജിച്ച താലത്തിനു സമീപം താലത്തിന്റെ അവകാശികൾ നില്പ്പ് ഉറപ്പിക്കും. പിന്നീടു എല്ലാവരും ഒരുമിച്ചു മൂന്നു പ്രാവശ്യം ഉയരത്തി സൂര്യനു നിവേദിക്കും. സ്ത്രീകൾ കുരവ ഇടുകയും പുരുഷന്മാർ ആർപ്പു വിളിക്കുകയും ചെയ്തു കൊണ്ടാണ് പൂജാപ്പം ഉയർത്തുന്നത്. 





എല്ലാവരും കുടുംബസമേതം ഒരുമിക്കുന്ന ഈ രണ്ടു ദിവസം ശരിക്കും ഒരു ആഘോഷം തന്നെ ആണ്. കുട്ടികൾ അവധിക്കാലം പടക്കം പൊട്ടിച്ചും വിവിധ കളികളിൽ ഏർപ്പെട്ടും പൂജസ്ഥലത്ത്‌ ആഘോഷിക്കും. മുതിർന്നവർ പാചകത്തിലും പൂജ ചടങ്ങുകളിലും മുഴുകും. എല്ലാവരുടെയും രണ്ടു ദിവസത്തെ ഭക്ഷണം അവിടെ തന്നെ ഉണ്ടാക്കുന്നത്‌ ആയിരിക്കും. പൂജപ്പത്തിന്റെ പണികൾ കഴിഞ്ഞു വിഷുക്കണിയും ഉണ്ടാക്കി കഴിയുമ്പോൾ നേരം പുലരും. എല്ലാവരും ചേർന്നുള്ള വിഷു അങ്ങനെ അതിന്റേതായ തനിമയോടെ ആഘോഷിച്ച സംതൃപ്തി ആയിരുന്നു എല്ലാവർക്കും. 

Thursday, May 26, 2011

ഒരു കുളംവെട്ടു കഥ

കുട്ടിക്കാലത്ത് മധ്യവേനല്‍ അവധിക്കു സ്കൂള്‍ അടച്ചാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന രണ്ടു കാര്യങ്ങള്‍ ആയിരുന്നു വിഷുവും നാട്ടിലെ കുളംവെട്ടും. വിഷു എന്നാല്‍ ഒരു ഉത്സവം ആണെങ്കില്‍ കുളംവെട്ടു ഒരു ആഘോഷം തന്നെ ആണ്. നാട്ടിന്‍ പുറങ്ങളില്‍ അപ്രത്യക്ഷം ആയി കൊണ്ടിരിക്കുന്ന ആ കാര്‍ഷിക ആഘോഷം ഇപ്പോള്‍ അങ്ങനെ ഇല്ല എന്ന് തന്നെ പറയാം. കുളം ഉണ്ടെങ്കില്‍ അല്ലെ കുളം വെട്ടേണ്ട ആവശ്യം ഉള്ളൂ. തൊഴിലിന്റെയും അര്‍ഹിക്കുന്ന വേതനത്തിന്റെയും അഭാവം തൊഴിലാളികളെയും, തൊഴിലാളികളുടെ അഭാവം വീട്ടുകാരെയും കുളം വെട്ടില്‍ നിന്നും അകറ്റുന്നു. JCB യുടെ വരവോടെ കുളം കുഴിക്കുകയും മൂടുകയും ചെയ്യുന്നത് ഒരു മണിക്കൂറില്‍ കൂടുതല്‍ ഉള്ള ഒരു കാര്യമേ അല്ലാതായിരിക്കുന്നു. കഴിഞ്ഞ ദിവസം, വര്‍ഷങ്ങള്‍ കൂടി വീട്ടിലെ കുളം വെട്ടുകയുണ്ടായി. യാതൊരു യന്ത്ര സഹായവും കൂടാതെ തികച്ചും മനുഷ്യ പ്രയത്നത്തില്‍ മാത്രം നടന്ന അതിന്റെ ചില ചിത്രങ്ങള്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു.



അതിനു മുന്‍പ് ആലപ്പുഴയിലെ കുളങ്ങളെ കുറിച്ചും പ്രത്യേകിച്ച് തീര പ്രദേശങ്ങളില്‍ ഉള്ള നാട്ടുകാര്‍ക്ക് കുളങ്ങളും ആയുള്ള (ഉണ്ടായിരുന്ന) ബന്ധത്തെ പറ്റി ഒന്ന് പറയാം. കുളം എന്ന് പറയുമ്പോള്‍ മനസ്സില്‍ അമ്പല കുളങ്ങളും സിനിമകളില്‍ കാണാറുള്ള വള്ളുവനാടന്‍ കുളങ്ങളും ആയിരിക്കും പൊതുവേ മനസ്സില്‍ വരുന്നത്. അര ഏക്കറോളം വരുന്ന പടവുകള്‍ കെട്ടിയ, പച്ച നിറത്തിലെ ജലം നിറഞ്ഞ ആ കുളങ്ങളെ പറ്റി അല്ല ഞാന്‍ ഇവിടെ പറയുന്നത്. പണ്ടുകാലത്ത് തെങ്ങ് കൃഷി വ്യാപകം ആയിരുന്നപ്പോള്‍ കുടങ്ങള്‍ ഉപയോഗിച്ചുള്ള കൈ നന ആയിരുന്നു പൊതുവേ ഉപയോഗിച്ചിരുന്നത്. നന മഷീനുകള്‍ വരുന്നതിനു മുന്‍പുള്ള കാര്യം ആണ് . ഒരു ഏക്കര്‍ ഉള്ള സ്ഥലത്ത് മൂന്നോ നാലോ കുളങ്ങള്‍ ഓരോ അതിരിലും ആയി കാണും. മൂന്നു മുതല്‍ അഞ്ചു സെന്റു വരെ ആയിരിക്കും ഒരു കുളത്തിന്റെ വലുപ്പം.



കുളങ്ങളെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ "കുടിക്കുളം", "കുളികുളം", "ചകിരിക്കുളം" എന്നൊക്കെ തരം തിരിക്കാം. കാവുകളോട് ചേര്‍ന്ന് ഇതിലൊന്നിലും പെടാത്ത "സര്‍പ്പ കുളങ്ങളും" നാട്ടിന്‍ പുറങ്ങളില്‍ സാധാരണം ആണ്. കൈ നന പോയിട്ട് കുഴല്‍ കിണറുകള്‍ വന്നതോടെ കുളങ്ങളുടെ കഷ്ടകാലം ആരംഭിച്ചു. സ്ഥല വില സെന്റിന് ലക്ഷങ്ങള്‍ കടക്കുമ്പോള്‍ ആര്‍ക്കും മൂന്നോ നാലോ സെന്റു അങ്ങനെ "കുളം തോണ്ടാന്‍" വയ്യ. കുളങ്ങള്‍ മൂടാന്‍ തുടങ്ങിയതോടെ കുളങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. കുടി വെള്ളത്തിനായി കുളങ്ങളെ ആശ്രയിച്ചിരുന്നവര്‍ കിണറുകളിലേക്കും കുഴല്‍ കിണറുകളിലേക്കും പിന്നീട് പഞ്ചായത്ത് പൈപ്പുകളിലെക്കും മാറി. കുളത്തിലെ കുളി കുളി മുറികളുടെ നാല് ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി. കുറഞ്ഞ വിലക്ക് തമിഴ് നാടില്‍ നിന്നും കെട്ടു ചകിരി എത്തി തുടങ്ങിയതോടെ തൊണ്ട് ചീയിക്കള്‍, തൊണ്ട് തല്ലല്‍ തുടങ്ങിയ പരുപാടികളും ചകിരി കുളങ്ങലോടൊപ്പം മൂടപ്പെട്ടു. കുളങ്ങള്‍ ഇല്ലാതായതോടെ കുളത്തില്‍ കണ്ടു വന്നിരുന്ന വരാല്‍, കാരി തുടങ്ങിയ മീനുകളും കുറഞ്ഞു വരുന്നു.

പറയാന്‍ ആണേല്‍ കുളം വിശേഷങ്ങള്‍ ധാരാളം ഉണ്ട്. ആദ്യം കുറച്ചു കുളം വെട്ടു ചിത്രങ്ങള്‍ കാണാം.



ഇവനെ ആണ് നമുക്ക് റെഡി ആക്കേണ്ടത്






ആദ്യം കുളം തേകുന്ന വെള്ളം ഒഴുക്കാന്‍ സ്ഥലം കണ്ടെത്തണം. സമീപത്തെ തെങ്ങുകള്‍ക്ക് കോള്‍ ആയി.






ഇനി കുളത്തിലേക്ക്‌ ഇടിഞ്ഞു കിടക്കുന്ന മണ്ണ് വെട്ടി കയറ്റി തുടങ്ങാം. കുളം വെട്ടിലെ പ്രധാന ചടങ്ങാണിത്‌. കുളത്തിന് ഷേപ്പ് കിട്ടുന്നത് ഇപ്പോളാണ്.






ഇടവേളയില്‍ ഒരുമിച്ചൊരു കഞ്ഞി കുടി. കഞ്ഞിയും പയറും ചമ്മന്തിയും .






കഞ്ഞി കുടിയൊക്കെ കഴിഞ്ഞു ചെറിയ വിശ്രമവും കഴിഞ്ഞു പ്രധാന ചടങ്ങായ വെള്ളം തേകല്‍ തുടങ്ങുകയായി. വെള്ളം വീണു മണ്ണ് ഇടിയാതിരിക്കാന്‍ ആണ് പ്ലാസ്റ്റിക്‌ ഇടുന്നത്. വെള്ളം കൂടുതല്‍ ഉള്ളതിനാല്‍ രണ്ടു തേക്ക് പാട്ടകള്‍ ആണ് ഉപയോഗിച്ചത്. ഒരു തേക്ക്പാട്ടക്ക് രണ്ടു പേര്‍ വേണം. ആള്‍ക്കാര്‍ മാറി മാറി നില്‍ക്കും. കുളത്തിലെ വെള്ളം തൂമ്പ ഉപയോഗിച്ച് രണ്ടു പേര്‍ നന്നായി കലക്കി കൊടുക്കും. കുളത്തിലെ ചെളി അങ്ങനെ കരയില്‍ എത്തും.

















ഊണ് കഴിക്കാന്‍ നേരമായപ്പോള്‍ ഈ പരുവത്തില്‍ ആയി. പോയി വരുമ്പോള്‍ വെള്ളം വീണ്ടും നിറയതിരിക്കാന്‍ മോട്ടോര്‍ ഉപയോഗിക്കാം. ഇല്ലെങ്കില്‍ പണി ഇരട്ടിക്കും.



ബോണസ് ആയി ഇങ്ങനെ ചിലതും കിട്ടും.



അങ്ങനെ കുളം വെളുത്തു.



മേട ചൂടില്‍ കുളത്തില്‍ മുങ്ങിയുള്ള കുളി. അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. മെയ്‌ മാസം അവസാനം വെള്ളം ശരിക്കും പറ്റി കഴിഞ്ഞാണ് ഇപ്പ്രാവശ്യം കുളം വെട്ടിയത്. മഴ എത്തുന്നതോടെ കുളം നിറയും. അതില്‍ നീന്തി തുടിക്കുമ്പോള്‍ മനസും...

Thursday, February 10, 2011

കാമുകന്‍

കാമുകനായാല്‍ ഇങ്ങനെ വേണം............:)


Wednesday, October 6, 2010

ഒരുമ ഉണ്ടെങ്കില്‍.........

ഒരുമ ഉണ്ടെങ്കില്‍ എന്താ ആകാന്‍ പാടില്ലാത്തത്,

ഒരു പൂങ്കുല തന്നെ തേന്‍ ഉണ്ണാന്‍ ധാരാളം......



ഒരു കമ്പ് തന്നെ ഈ മുളകുകള്‍ക്ക് ധാരാളം........


ഈ ചെറിയ സ്ഥലം തന്നെ ഈ പൂവുകള്‍ക്ക് ധാരാളം..........


Wednesday, June 16, 2010

കന്യാകുമാരിയിലെ കവിത...

ഓഫീസിലെ ജോലി തിരക്കുകളില്‍ നിന്നും, മലയാളിയുടെ അലസതയെ തഴുകി ഉണര്‍ത്തുന്ന ഇടവപ്പാതി മഴയില്‍ നിന്നും ഒരു ചെറിയ ഒളിച്ചോട്ടം. കേരളത്തിന്റെ നഷ്ട സൌന്ദര്യം ആയ പദ്മനാഭപുരം കൊട്ടാരവും കന്യാകുമാരിയും ഉള്ളപ്പോള്‍ പറ്റിയ വേറെ സ്ഥലം തേടി സമയം കളയേണ്ട കാര്യം ഇല്ലല്ലോ. മനസ് അറിഞ്ഞ പോലെ, പ്രകൃതിയുടെ അനുഗ്രഹാശിസുകളോടെ ഒരു യാത്ര. തെക്കന്‍ കേരളം ഇടവപ്പാതിയില്‍ കുതിരുംബോളും വഴി നീളെ വെയില്‍ ചൊരിഞ്ഞു പ്രകൃതി തന്റെ ഭാഗം ഭംഗിയാക്കി.


കേരളീയ വസ്തു വിദ്യയുടെ നേര്‍ കാഴ്ച ആണ് നാനൂറു വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കം ഉള്ള കൊട്ടാരമുത്തച്ഛന്‍. മാര്‍ത്താണ്ഡ വര്‍മയിലും, ധര്‍മ രാജയിലും വര്‍ണിച്ചിരിക്കുന്ന ചരിത്ര മുഹൂര്തങ്ങള്‍ക്ക് കൊട്ടാരം ആണ് സാക്ഷ്യം വഹിച്ചത്.









കേരം തിങ്ങുന്ന ഈ കൊട്ടാര വളപ്പ് ഇപ്പോളും കേരള സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ ആണ്.





കോട മഞ്ഞു ഇറങ്ങുന്ന സഹ്യന്റെ ദൃശ്യം ഈ കൊട്ടാരത്തില്‍ ഇരുന്നു ആസ്വദിക്കുന്നത് തന്നെ മനസിന്‌ കുളിര്‍മ നല്‍കും.



അസ്തമനം കാണാന്‍ കൃത്യ സമയത്ത് തന്നെ കന്യാകുമാരിയില്‍ ഹാജര്‍.


തിരുവള്ളുവരുടെ ഈ ഭീമാകാരന്‍ പ്രതിമയുടെ മുകളിലൂടെ ആണ് സുനാമി തിരകള്‍ ചീറി അടുത്തത് എന്നോര്‍ത്തപ്പോള്‍ അവിശ്വസനീയത കലര്‍ന്ന ഒരു ഉള്‍ക്കിടിലം.


ആളൊഴിഞ്ഞ വിവേകാനന്ദ പാറയുടെ ഒരു ദൃശ്യം (തിരുവള്ളുവര്‍ പ്രതിമയില്‍ നിന്നും)



അസ്തമന സൂര്യനെയും സഞ്ചാരികളെയും യാത്രയാക്കി വിഷമിക്കാന്‍ ഒരുങ്ങുന്ന വിവേകാനന്ദ പാറയും വള്ളുവര്‍ പ്രതിമയും...........നല്ലൊരു നാളെക്കായി.....