Sunday, June 7, 2026

വായനാനുഭവം - ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം - എം മുകുന്ദൻ (Book Review - Angel Maryilekk 100 divasam by M Mukundan)

വായനാനുഭവം - ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം - എം മുകുന്ദൻ  



മലയാളത്തിലെ ഏറ്റവും മുതിർന്നതും എനിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ എം മുകുന്ദൻ എഴുതിയ ഏറ്റവും പുതിയ നോവലാണ് 2025 ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച "ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം". ഒട്ടേറെ സവിശേഷതകൾ ഉള്ളതിനാലാണ് ഈ നോവലിലേക്ക് ഞാൻ ആകൃഷ്ടനായത്. ഒന്നാമത്തേത് മയ്യഴിയുടെ കഥാകാരൻ, ദൈവത്തിന്റെ വികൃതികളും ഹരിദ്വാറിൽ മണി മുഴങ്ങുമ്പോഴും, മയ്യഴിപ്പുഴയുടെ തീരങ്ങളും ദൽഹി കഥകളും ഒക്കെ എഴുതിയ അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ നിന്നും വിരിഞ്ഞ പുസ്തകം. രണ്ടാമത്തേത് അദ്ദേഹം ആദ്യമായി എഴുതുന്ന മുഴുനീള പ്രണയകഥ, മൂന്നാമത്തേത് 2022 ൽ എൺപത് വയസ് തികഞ്ഞ ഒരാൾ ജെൻ സി കാലഘട്ടത്തെക്കുറിച്ച് എഴുതുന്ന ഒരു നോവൽ അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള നോവലാണ് ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം. 


നോവലിനെക്കുറിച്ച് പറഞ്ഞാൽ നല്ലവനായ ഒരു യുവാവിന് തന്റേടിയായ ഒരു യുവസുന്ദരിയോട് തോന്നുന്ന പ്രണയം ആണ് പ്രമേയം. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പരിചയവുമില്ലാത്ത നായികയെ 100 ദിവസത്തിനുള്ളിൽ നിന്നെ ഞാൻ കെട്ടുമെന്ന് വെല്ലുവിളിക്കുന്നു. പിന്നെ അതിനായി കാണിച്ചുകൂട്ടുന്ന പരാക്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഓരോ ദിവസവും ഓരോ അധ്യായങ്ങളായി വായനക്കാരന്റെ മുന്നിലേക്കെത്തും. നായകന് 100 ദിവസം കൊണ്ട് നായികയെ കിട്ടുമോ എന്ന് തോന്നുന്ന ആകാംക്ഷയാണ് വായനയെ മുന്നോട്ട് കൊണ്ടുപോകുന്നത്. 


380 പേജുകളുള്ള നോവലിനെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന എഴുത്താണ് മുകുന്ദൻ സാറിന്റേത്. പക്ഷെ ദൗർഭാഗ്യവശാൽ അത് മാത്രമാണ് ഈ നോവലിനെക്കുറിച്ച് പോസിറ്റീവ് ആയി പറയാനുള്ളത്. ഒരു വ്യത്യസ്തതയ്ക്ക് എം മുകുന്ദനെപ്പോലൊരു നോവലിസ്റ്റിന് ഈ ഒരു നോവൽ ഇറക്കുന്നതിൽ കുഴപ്പമില്ല. പക്ഷെ 480/- രൂപ മുടക്കി ഈ നോവൽ മേടിച്ച് വായിക്കുന്ന വായനക്കാരനെ ഓർക്കുമ്പോൾ സങ്കടം തോന്നും. മറ്റൊന്നും വേണ്ട, എം മുകുന്ദൻ അല്ലാതെ വേറെ ആരെങ്കിലും, ഒരു പുതുമുഖം ആണ് ഈ നോവൽ എഴുതി നൽകിയതെങ്കിൽ ഡിസി പോയിട്ട് മുഖ്യധാരാ പ്രസാധകർ ആരുംതന്നെ ഇത് പ്രസിദ്ധീകരിക്കുമായിരുന്നു എന്നുപോലും എനിക്ക് തോന്നുന്നില്ല. കാരണങ്ങൾ പറയാം. അൽപ്പം സ്പോയിലർ ഉണ്ട്. താല്പര്യമില്ലാത്തവർ അടുത്ത ഖണ്ഡിക വായിക്കണമെന്നില്ല.


സൽഗുണ സമ്പന്നനായ നായകൻ അങ്ങനെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് നിർത്തിക്കൂടാ, റാങ്ക് ഹോൾഡർ, ഉന്നത ജോലി, ദുഃശീലങ്ങളില്ല, മനുഷ്യസ്നേഹി, സൈക്കിളിൽ മുണ്ടുടുത്ത് ജോലിക്ക് പോകുന്ന കോർപ്പറേറ്റ് ജീവനക്കാരൻ, കുടുംബസ്നേഹി, സ്വന്തമായി ഒരു മാതൃകാ വീട് ഉണ്ടാക്കി ചുമ്മാ അവിടെ പോയിരിക്കുന്ന ആർക്കിടെക്ട്, അനുജത്തിയോട് എന്തും സംസാരിക്കുന്ന, അവൾക്ക് പതിനായിരത്തോളം തുക പ്രതിമാസം പോക്കറ്റ് മണി നൽകുന്ന ഏട്ടൻ അങ്ങനെ ക്രിഞ്ചോട് ക്രിഞ്ചാണ് നായകൻ. പക്ഷെ ഒരിടത്ത് കക്ഷിക്ക് പിഴച്ചുപോയി. വായിച്ചുതള്ളിയ പ്രണയഇതിഹാസങ്ങൾ മുന്നോട്ട് വെച്ച ലക്ഷണങ്ങൾ അനുസരിച്ച് അവനൊരു പെണ്ണിനെ കാണുന്നു. ഐസ്‌ക്രീം ചുണ്ടുള്ള (അതെന്താണോ എന്തോ?) ഒരു സുന്ദരി. ചുണ്ടാണ് നായികയുടെ കൊഴുത്ത ശരീരത്തിലെ മെയിൻ. (പഴയ പാട്ടുകളിലെ മാൻമിഴിയാളെയും പനങ്കുല മുടിയുള്ളവളെയുമൊക്കെ ഞാനൊന്ന് ഓർത്തിട്ട് ഈ ചുണ്ടത്തിയെയും സങ്കൽപ്പിച്ചു നോക്കി. എന്തോ എവിടെയോ ഒരു പന്തികേട് പോലെ. ഈ സൽഗുണ സമ്പന്നൻ എങ്ങനെ വീണുപോയോ എന്തോ?) പ്രണയം എന്ന്  പറഞ്ഞാൽ ലോകത്ത് വേറാർക്കും ഇതുവരെ തോന്നാത്ത ജാതി പ്രണയം. നായികയെ നായകന് തിന്നണമത്രെ. ആദ്യമായി നായികയുമായി ഫോൺ സംഭാഷണം നടത്തുമ്പോൾ സൽഗുണൻ  പറയുന്നത് ഞാൻ നിന്നെ വായിക്കുകയായിരുന്നു. അടിവയറ്റിൽ എത്തിയപ്പോൾ എന്റെ ജീവൻ പോയെന്നാണ്‌. അതുകേട്ട് ബ്ലോക്ക് ചെയ്യാത്ത നായിക നായകനോട് അയാൾ ആവശ്യപ്പെട്ടതനുസരിച്ച് ഓഫീസിൽ വെച്ച് കാണാമെന്ന് സമ്മതിക്കുന്നു. അപ്പോഴേ സാമാന്യബോധമുള്ളവന്മാർ അപകടം മനസിലാക്കി സ്‌കൂട്ടാകും. പക്ഷെ നായകൻ അവിടെ ചെല്ലുമെന്ന് മാത്രമല്ല അവളെ 100 ദിവസത്തിനുള്ളിൽ കെട്ടുമെന്ന് വെല്ലുവിളിക്കുകയും ചെയ്യും. പിന്നെ ഇതെങ്ങനെ സംഭവിക്കുമെന്ന് ഉള്ള ആകാംക്ഷയിൽ ഓരോ പേജും മറിക്കുമ്പോൾ നമുക്ക് ഒരു കാര്യം മനസ്സിലാകും. നായകൻ ഈ ഭൂമിയിൽ ഈ യുഗത്തിലെന്നല്ല, ജനിക്കേണ്ടവനേ അല്ല. അജ്ജാതി കോമാളി. 


നായികയെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ മോശമല്ലേ. പേര് നന്ദന. ഇപ്പോൾ വിളിക്കപ്പെടുന്നത് ഏയ്ഞ്ചൽ മേരി സ്വിഫ്റ്റ് എന്നാണ്. ഗായിക ടെയ്‌ലർ സ്വിഫ്റ്റിനോടുള്ള ആരാധന മൂത്താണ് നന്ദന എന്ന ക്രിഞ്ചു പേര് മാറ്റി ഒരു വെറൈറ്റി പിടിച്ചത് (വട്ട് നായകന് മാത്രമല്ലെന്ന് ചുരുക്കം). പിന്നെ കട്ട ബോൾഡ്, ബോൾഡ് എന്നുപറഞ്ഞാൽ സ്വന്തം തന്തയെ വരെ തന്തയ്ക്ക് വിളിക്കും. പിന്നെ ബിയറടിക്കും, പുകവലിക്കും തെറിവിളിക്കും അങ്ങനെ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. പുരുഷവിരോധിയല്ല, പക്ഷെ വിവാഹവിരോധിയാണ്. 


നോവലിന്റെ ക്ലൈമാക്സ് ആണ് ഇങ്ങനെ ഒരു റിവ്യൂ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. നൂറിലേക്കുള്ള ഓരോ ദിവസവും ആണ് ഓരോ അധ്യായവും എന്ന് പറഞ്ഞല്ലോ. അൻപത് ദിവസം ആയിട്ടും ഒന്നും സംഭവിക്കുന്നില്ല, എന്നിലെ ആകാംക്ഷ കൂടി, എൺപത് ദിവസമായിട്ടും ഒന്നും സംഭവിക്കുന്നില്ല, ആകാംക്ഷ വീണ്ടും കൂടി. അവസാനം ..അല്ലെങ്കിൽ വേണ്ട. പി.ജെ ആന്റണിയുടെ മൂഷികസ്ത്രീ എന്ന നാടകത്തിൽ പെടുമരണം എന്നൊരു കഥാപാത്രമുണ്ട്. പുള്ളി ഒരു നാടകനടനും സംവിധായകനുമൊക്കെയാണ്. ഒരിക്കൽ സ്വയം നായകനായി അദ്ദേഹം ഒരു നാടകം ചെയ്തു. നാടകം അവസാനിക്കുന്നത് നായകൻറെ മരണത്തോടെയാണ്. എന്തൊക്കെ ചെയ്തിട്ടും നായകൻ മരിക്കുന്നില്ല. അവസാനം പുള്ളി കസേരയിൽ കയറി ചുമ്മാ അങ്ങ് ഇരുന്ന് അങ്ങ് മരിച്ചു. അങ്ങനെ നാടകം തീർത്തു. അതോടെ പുള്ളിയുടെ പേര് പെടുമരണം എന്നുമായി. അതുപോലൊരു അവസാനം ആയിപ്പോയെന്നു മാത്രം പറയാം. 

Monday, June 1, 2026

വായനാനുഭവം - ഒട - ജിൻഷാ ഗംഗ (Book Review - Oda by Jinsha Ganga)

വായനാനുഭവം - ഒട - ജിൻഷാ ഗംഗ  



സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലുമൊക്കെ വരുന്ന ചെറുകഥകൾ വായിക്കുമെങ്കിലും പുസ്തകരൂപത്തിലുള്ള ചെറുകഥാ സമാഹാരങ്ങൾ വായിക്കാൻ പൊതുവെ എനിക്ക് ഒരു താൽപ്പര്യക്കുറവുണ്ട്. പുതിയ തലമുറ എഴുത്തുകാരുടെ ചെറുകഥകൾ പ്രത്യേകിച്ചും. അവരൊക്കെ ആ കഥകൾ അവസാനിപ്പിക്കുന്ന രീതിയാണ് എനിക്ക് ദഹിക്കാത്തത്. ചുരുങ്ങിയ താളുകളിൽ ഒരു വലിയ കഥ അവസാനിപ്പിക്കേണ്ടതിനാലാവണം കുറച്ച് തലച്ചോർ പ്രവർത്തിപ്പിച്ചാണ് അവർ കഥ പൂർത്തിയാക്കുന്നത്. അവസാനം എന്താണ് സംഭവിക്കുന്നതെന്ന് അവർ വ്യക്തമാക്കില്ല. അത് വായനക്കാരന് വിട്ടുകൊടുക്കും. പിന്നെ ആ കഥയുടെ അവസാനം ഏത് രീതിയിൽ ആണ് കഥാകൃത്ത് ഉദ്ദേശിച്ചതെന്നും പറഞ്ഞ് വായനക്കാർ തമ്മിൽ അടിയാണ് നടക്കുന്നത്. അങ്ങനെ ഒരു കഥ വായിച്ച് കഥാന്ത്യം ഊഹിച്ച് മിനക്കെടാനുള്ള മടിതന്നെയാണ് ചെറുകഥാ സമാഹാരങ്ങളിൽ നിന്നും എന്നെ അകറ്റി നിർത്തിയിരുന്നത്. 


പുതുതലമുറ എഴുത്തുകാരിൽ ഏറെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ശ്രീമതി ജിൻഷാ ഗംഗ. അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമാണ് "ഒട". ഈ കഥാസമാഹാരം 2024 മെയ് ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്നതിനും ഏറെ മുന്നേതന്നെ സോഷ്യൽ മീഡിയയിൽ ഒട എന്ന കഥയെക്കുറിച്ചും അത് എഴുതിയ ജിൻഷാ ഗംഗ എന്ന മിടുക്കിയെക്കുറിച്ചും ഏറെ വായിച്ചിരുന്നു. ഒട മാത്രമല്ല പ്രേക്ഷകപ്രീതി നേടിയ മറ്റനവധി കഥകളും ജിൻഷാ എഴുതിയിട്ടുള്ളതായി വായിച്ചു. അതിൽ തകഴി ചെറുകഥാ പുരസ്‌കാരം, സർക്കാർ ജീവനക്കാർക്കായി ജോയിന്റ് കൗൺസിൽ നടത്തിയ കഥാമത്സരത്തിലെ പുരസ്‌കാരം തുടങ്ങിയവ ശ്രദ്ധിച്ചിരുന്നു. അതിനാൽത്തന്നെ ഡിസി ബുക്ക്സ് ജിൻഷയുടെ കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞപ്പോൾ ഒട്ടേറെ സന്തോഷവും പ്രതീക്ഷയും തോന്നി. ചെറുകഥാസാഹിത്യത്തോടുള്ള പരിഭവം മാറ്റിവെച്ച് ഒരു പതിപ്പ് ഞാനും സ്വന്തമാക്കി. പ്രതീക്ഷകൾ തെറ്റിക്കുന്നതല്ല, മറിച്ച് ഓരോ പേജിലും എഴുത്തുകാരിയെക്കുറിച്ച് ധാരാളം പ്രതീക്ഷകൾ മുന്നോട്ട് വെക്കുന്നതായിരുന്നു ഒടയുടെ വായന. മലയാള സാഹിത്യത്തിൽ ജിൻഷാ ഗംഗ എന്ന പേര് മുഴങ്ങിക്കേൾക്കുന്ന കാലം വിദൂരമല്ല. 

9 കഥകളാണ് ഒട എന്ന കഥാസമാഹാരത്തിലുള്ളത്. എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. അതിൽ ഏറ്റവും ഇഷ്ടമേറിയ കഥകൾ വെച്ചുള്ള ഓർഡറിൽ അവയെ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം വിലയിരുത്തുന്നു.

1. വിസെലിറ്റ്സ : ഒരു എഴുത്തുകാരന്റെ മനോവ്യഥകളെ അതിമനോഹരമായി അവതരിപ്പിക്കുന്ന കഥ. അതിലെ കേന്ദ്രകഥാപാത്രവുമായി പലപ്പോഴും വ്യക്തമായി സംവദിക്കാൻ സാധിച്ചു. ദുരന്തകഥാപാത്രങ്ങളെ സൃഷ്ടിച്ച് സൃഷ്ടിച്ച് മനസാക്ഷി മരിച്ചുപോകുന്നവരാണോ എഴുത്തുകാർ എന്ന ചോദ്യം വായനാന്ത്യം മുഴച്ചുനിന്നു.

2. തെയ് ദേ വാഴ്‌ക : അവതരണത്തിലെ ആകര്ഷണീയതയാണ് ഈ കഥ ഇഷ്ടപ്പെടാനുള്ള കാരണം 

3. ഉപ്പ് : ശക്തമായ പ്രമേയവും, സസ്പെൻസുകളും അവതരണത്തിലെ ഭംഗികൊണ്ടും വേറിട്ട കഥ 

ഒട നല്ലൊരു കഥയാണെങ്കിലും കഥ അവസാനിപ്പിച്ചരീതിയിൽ അത്ര തൃപ്തനല്ല, കുറച്ചുകൂടെ ഭംഗിയാക്കാമായിരുന്നു. ഉമ്പാച്ചി എന്ന കഥ വ്യത്യസ്തമായിരുന്നെങ്കിലും അവസാനം തനി ന്യൂ ജെൻ കഥപോലെ വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടതായി തോന്നി. പറയാനാണെങ്കിൽ എല്ലാ കഥകളെക്കുറിച്ചും പറയാനുണ്ട്. ബാക്കി കഥകളും മനോഹരമെന്ന ഒറ്റവാക്കിൽ ചുരുക്കുന്നു. 

കഥകൾ വായിച്ചുതീർക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും, ചെറുകഥാ സാഹിത്യത്തിൽ തുടങ്ങുന്നെന്നേയുള്ളൂ ജിൻഷയിൽ നിന്നും ജീവിതഗന്ധിയായ നോവലുകൾ നമുക്ക് പ്രതീക്ഷിക്കാം. യുവകഥാകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 

Sunday, May 24, 2026

വായനാനുഭവം - കപാലം - ഡോ.ബി. ഉമാദത്തൻ (Book Review - Kapalam by Dr. B Umadathan)

വായനാനുഭവം - കപാലം - ഡോ.ബി. ഉമാദത്തൻ  



കേരളത്തിലെ പ്രശസ്തനായ ഫോറൻസിക് വിദഗ്ധൻ ഡോ. ബി ഉമാദത്തൻ തന്റെ സേവനകാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് കപാലം. പ്രമാദമായ ഒട്ടേറെ കേസുകളുടെ പിന്നാമ്പുറ കഥകൾ വിവരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സർവീസ് സ്റ്റോറി, "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ" ഫോറൻസിക് മെഡിസിനെക്കുറിച്ചും ആധുനിക കുറ്റാന്വേഷണ രംഗത്ത് ഫോറൻസിക് വിഭാഗത്തിനുള്ള പങ്കിനെക്കുറിച്ചും പൊതുസമൂഹത്തിന് ഒരു ധാരണയുണ്ടാകുവാൻ ഒത്തിരി സഹായിച്ച പുസ്തകമാണ്. ജനപ്രീതിയിലും ആ പുസ്തകം മുന്നിലെത്താൻ കാരണം ഫോറൻസിക് വിദഗ്ധൻ കൂടിയായ ഗ്രന്ഥാകർത്താവിന്റെ പുസ്തകരചനാ വൈഭവം കൊണ്ട് കൂടിയാണ്. ആ പുസ്തകത്തിന്റെ വിജയത്തെ തുടർന്ന് പതിനഞ്ചോളം പുസ്തകങ്ങൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഡിസി ബുക്‌സിനായി പ്രസിദ്ധീകരിച്ച പുസ്തകമാണ് കപാലം.


ഒരു ഫോറൻസിക് സർജൻ തന്റെ സർവീസ് പശ്ചാത്തലത്തിൽ 15 പുസ്തകങ്ങൾ ഇറക്കിയാൽ സ്വാഭാവികമായും ആവർത്തന വിരസമായി മാറാൻ സാധ്യതയുണ്ട്. ആ അപകടം മുന്നിൽക്കണ്ട് വ്യത്യസ്തങ്ങളായ 15 കേസുകൾ കഥാരൂപത്തിൽ അവതരിപ്പിക്കുകയാണ് കപാലത്തിൽ. ത്രില്ലിംഗ് ആയുള്ള 15 കഥകൾ ആയി നമുക്കത് വായിക്കാം. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ ചുവടുപിടിച്ചാണ് ഈ കഥകൾ എന്നോർക്കുമ്പോൾ വായനയ്ക്ക് മാധുര്യമേറും. 


ഒട്ടേറെ വിജ്ഞാനപ്രദമാണ് ഡോ.ഉമാദത്തന്റെ അവതരണം. പ്രൊഫസർ കൂടിയായ അദ്ദേഹം വായനക്കാരന് കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. എന്നെ ആകർഷിച്ച മറ്റൊരു വസ്തുത കേസുകൾ തിരഞ്ഞെടുത്ത രീതിയാണ്. 15 കേസുകളും ഒന്നിനൊന്ന് വ്യത്യസ്തം. കൊലപാതകങ്ങൾ, ആത്മഹത്യകൾ, അപകടമരണങ്ങൾ, ദുരൂഹ സാഹചര്യത്തിൽ ലഭിക്കുന്ന മൃതദേഹങ്ങൾ തുടങ്ങി ഓരോ കേസും തികച്ചും വ്യത്യസ്തം. യഥാർത്ഥ സംഭവങ്ങളായതിനാൽ സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ കാണുന്ന ലൂപ്‌ഹോളുകൾ ഇവിടെ ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ത്രില്ലിംഗ് എന്നതിനപ്പുറം മനുഷ്യജീവൻ എത്ര നിസാരമാണെന്ന് പലകഥകളും നമ്മെ ഓർമ്മിപ്പിക്കുന്നു. എത്ര നിസ്സാരമായിട്ടാണ് ഓരോ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി മരണം കടന്നുവരുന്നതെന്നും. 


ത്രില്ലർ വിഭാഗത്തിലുള്ള പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കപാലം. 2019 ഓഗസ്റ്റ് ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ 2022 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ആറാം പതിപ്പാണ് ഞാൻ വായിച്ചത്. 254 പേജുകളുള്ള പുസ്തകത്തിന്റെ വില 299 രൂപ. 

വായനാനുഭവം - അന്ധകാരനഴി - ഇ സന്തോഷ്‌കുമാർ (Book Review - Andhakaranazhy by E Santhosh Kumar)

വായനാനുഭവം - അന്ധകാരനഴി - ഇ  സന്തോഷ്‌കുമാർ 




2012 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് ശ്രീ ഇ സന്തോഷ്‌കുമാർ എഴുതിയ "അന്ധകാരനഴി". അന്ധകാരനഴി, ആ പേരിൽ ഒരു സ്ഥലം ആലപ്പുഴയിലുണ്ട്. വീടിന്റെ അടുത്തുകൂടി അന്ധകാരനഴി ബോർഡ് വെച്ച ബസ് സർവീസ് നടത്തുന്നുമുണ്ട്. അതിനാലാണ് അവാർഡ് പ്രഖ്യാപനസമയത്ത് ഈ നോവലിനെ ശ്രദ്ധിക്കുന്നത്. പിന്നീട് പലകുറി വായിക്കുവാൻ ശ്രമിച്ചെങ്കിലും ഒത്തുവന്നത് ഈയടുത്താണ്. ആ നോവൽ വായനയുടെ വിശേഷമാണ് ഇക്കുറി. 


കടലിലേക്ക് ചെറുപുഴകൾ വന്നുപതിക്കുന്ന അഴികൾ ധാരാളമുള്ള ജില്ലയാണ് ആലപ്പുഴ. അതിലൊരു അഴിയാണ് അന്ധകാരനഴി. കടലുമായോ, അഴിയുമായോ യാതൊരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്തമായ പ്രമേയം ചർച്ച ചെയ്യുന്ന നോവലാണിത്. അതും ശക്തമായ ഒരു പ്രമേയം. സമീപകാല മലയാളരചനകളിൽ ഇങ്ങനെ ഒരു ഭൂതകാല പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നോവൽ ഇല്ലെന്നുതന്നെ പറയാം. അടിയന്തിരാവസ്ഥ പോലൊരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പ്രധാനമായും രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രശസ്ത നോവൽ ചുരുളിയുടെ പോലെ, മുന്നിൽ കാണുന്നതല്ലാതെ ഒട്ടേറെ കാര്യങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അന്ധകാരത്തിന്റെ ഒരു തുരുത്തിൽ അഭയം തേടുന്ന, അവിടുത്തെ ഇടനാഴികളിൽ തളയ്ക്കപ്പെട്ട ഒരു വിപ്ലവകാരിയാണ് ഒരു കഥാപാത്രം. നിഗൂഢതകളുള്ള നിഗൂഢരായ കുറച്ച് ആളുകൾ മാത്രം വസിക്കുന്ന ഒരു തുരുത്ത്. അന്ധമായി തന്റെ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിച്ച് ഒടുക്കം സ്വയമറിയാതെ അതിന്റെ വിപര്യങ്ങളിൽ പര്യവസാനിക്കുന്ന നായകൻറെ ജീവിതം. മറ്റൊരാൾ വിപ്ലവത്തിന്റെ ആവേശത്തിൽ ജീവിതം ബലികൊടുത്ത ഒരു കവിയാണ്. കവികളോടും കഥകളോടും വിപ്ലവകാരിയുടെ സമീപനം കഥയിൽ വ്യക്തമാണ്. നിത്യജീവിതത്തിൽ ആശയങ്ങളോട് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന വിപ്ലവകാരികളെയും അധികാരത്തിലിരിക്കുന്നവരുടെ കളിപ്പാട്ടങ്ങളായി മാറേണ്ടിവരുന്ന ഭരണസംവിധാനത്തെയും നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. 


മനസ്സിനെ പിടിച്ചുകുലുക്കുന്ന കഥാസന്ദർഭങ്ങളോ വായനയ്ക്ക് ശേഷവും മനസ്സിൽ നിന്നും കുടിയിറങ്ങാൻ വിസമ്മതിക്കുന്ന കഥാപാത്രങ്ങളോ കഥാ പശ്ചാത്തലങ്ങളോ നോവലിൽ നിന്നും എനിക്ക് ലഭിച്ചില്ല. 368 പേജുകളുള്ള നോവൽ ഇടക്കുവെച്ച് മതിയാകാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ നോവലിലുണ്ട്. അത് തന്നെയാണ് എന്റെ അവസാന അഭിപ്രായവും. 2011 മെയ് മാസത്തിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ ഈ 2022 ഡിസംബറിൽ പ്രസിദ്ധീകരിച്ച എട്ടാമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. വില 420/- രൂപ.

Monday, May 18, 2026

വായനാനുഭവം - സ്‌ട്രേഞ്ച് ഹൗസെസ് - ഉകെത്സു (Book Review - Strange Houses by Uketsu)

വായനാനുഭവം - സ്‌ട്രേഞ്ച് ഹൗസെസ് - ഉകെത്സു 



മിസ്റ്ററി, ഹൊറർ ജേർണലുകളിൽ ജപ്പാനിൽ വളരെയധികം ജനപ്രീതി നേടിയ എഴുത്തുകാരനാണ് ഉകെത്സു. വിചിത്രമായ ജീവിതരീതി പിന്തുടരുന്ന അദ്ദേഹം ഇതുവരെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. യൂട്യൂബ് വീഡിയോകളിൽ മുഖംമൂടി ധരിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്. ജാപ്പനീസ് മാംഗാ കൃതികളുടെ ആരാധികയായ മകളിൽ നിന്നാണ് എനിക്ക് അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് നോവലായ "സ്‌ട്രേഞ്ച് ഹൗസെസ്" വായിക്കുവാൻ സാധിച്ചത്. അദ്ദേഹം എഴുതിയ സ്‌ട്രേഞ്ച് പിക്ചെർസ്, സ്‌ട്രേഞ്ച് ബിൽഡിങ്‌സ് എന്നീ നോവലുകളും ലോകത്തെമ്പാടുമുള്ള മിസ്റ്ററി ആരാധകരുടെ പ്രിയപ്പെട്ടതാണ്.

ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് വളരെയധികം പ്രത്യേകതകളുള്ള നോവലാണ് 'സ്‌ട്രേഞ്ച് ഹൗസെസ്'. സുപ്രധാനമായ കാര്യങ്ങളെല്ലാം ചിത്രങ്ങളുടെ രൂപത്തിലാണ് നൽകിയിരിക്കുന്നത്. തുടക്കം മുതൽ വായനക്കാരനെ പിടിച്ചിരുത്തുന്ന നിഗൂഢത, യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന അവതരണം, രാത്രി വായനയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് സ്‌ട്രേഞ്ച് ഹൗസെസ്. 

ടോക്യോയിൽ ഒരു വീട് വാങ്ങുവാൻ പോകുന്ന സുഹൃത്ത്, ആ വീടിന്റെ പ്ലാനിൽ അസാധാരണമായ ഒരു ഡിസൈൻ കണ്ടതിനെ തുടർന്ന് ഇത്തരം കാര്യങ്ങളിൽ തല്പരനായ നോവലിസ്റ്റിന്റെ കാണുവാൻ വരുന്നതാണ് തുടക്കം. ആ അസാധാരണത്തെ പിന്തുടർന്ന് പോകുന്ന നോവലിസ്റ്റ് കണ്ടെത്തുന്ന കാര്യങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ട്വിസ്റ്റുകളും നിഗൂഢതകളും ആവശ്യത്തിന്. ഏറ്റവും ഹൈലറ്റ് ആയി തോന്നിയത് ആവശ്യമായ എല്ലാ വിശദീകരണങ്ങളും ചിത്രങ്ങളായി നൽകിയിരുന്നതാണ്. ഓരോ പേജിലും സസ്‌പെൻസ് നിറഞ്ഞു നിൽക്കുന്നു. ഇന്ത്യൻ രീതികളുമായി അജഗജാന്തര വ്യത്യാസമുള്ള ജാപ്പനീസ് പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും നമുക്ക് കഥയും പശ്ചാത്തലങ്ങളും ഒരു സിനിമയിലെന്നപോലെ വ്യക്തമാകും. 

ജിം റിയോൺ ആണ് നോവൽ ഇംഗ്ലീഷ് ലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 

Sunday, May 17, 2026

വായനാനുഭവം - സമ്പർക്കക്രാന്തി - വി ഷിനിലാൽ (Novel Review - Sambarkakranthi by V Shinilal)

വായനാനുഭവം - സമ്പർക്കക്രാന്തി - വി ഷിനിലാൽ 



2022 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലാണ് വി ഷിനിലാലിന്റെ "സമ്പർക്കക്രാന്തി". ആ ഒരു അറിവിന്റെ പുറത്താണ് നോവൽ വായനയ്‌ക്കായി തിരഞ്ഞെടുത്തത്. തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യ നോവലാണ് ഇത് എന്ന് പുറംപേജിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ആദ്യാവസാനം തീവണ്ടിയാണ് പശ്ചാത്തലം. കഥയാവട്ടെ തീവണ്ടി പാളങ്ങൾ പോലെ ഒരിക്കലും തമ്മിൽ സന്ധിക്കാതെ ലീനിയറായി നീണ്ടുപോകുന്നതും. പല ജാതി, മത, ഭാഷാ സംസ്കാരമുള്ള ആളുകൾ ഒരുമിച്ച് കൂടുന്ന തീവണ്ടിയെ ഒരു മിനി ഇന്ത്യയായിട്ടാണ് നോവലിസ്റ്റ് കാണുന്നത്. വിവിധ ജനപഥങ്ങളിലൂടെ ആ തീവണ്ടി ഓടുന്നു. 

പ്രതീകാത്മകമായി തീവണ്ടിയെയും അതിലെ യാത്രക്കാരെയും മുൻനിർത്തി സമകാലിക ഇന്ത്യയെക്കുറിച്ചുള്ള ആവലാതികളാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നി. ദക്ഷിണ റയിൽവേയിലെ ഉദ്യോഗസ്ഥനായതിനാലും വടക്കേ ഇന്ത്യയിലുൾപ്പെടെ ജോലിയുടെ ഭാഗമായോ അല്ലാതെയോ സഞ്ചരിച്ചിട്ടുള്ള പരിചയമുള്ളതിനാലും ആധികാരികമായി കഥാസന്ദർഭങ്ങൾ ഒരുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. പോരാത്തതിന് നല്ല കയ്യടക്കമുള്ള ഭാഷയും. വിനയ്‌ഫോർട്ടിന്റെ എസ്.ഐ കഥാപാത്രം മോഹിനിയാട്ടം സിനിമയിൽ പറയുന്നതുപോലെ എനിക്ക് അത്രയ്‌ക്കങ്ട് മനസ്സിലായില്ല എങ്കിലും എന്തൊക്കെയോ വലിയ വലിയ കാര്യങ്ങൾ വരികൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നി. ജീവിതത്തെയും സമകാലിക ഇന്ത്യയെപ്പറ്റിയും അദ്ദേഹം മുന്നോട്ടുവെച്ച ചില കാഴ്ചപ്പാടുകളോട് 100% യോജിക്കാമെന്നും തോന്നി. 

തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കുന്ന സമ്പർക്കക്രാന്തി എക്സ്പ്രസിനൊപ്പം യാഥാർഥ്യവും ഭാവനയും യാത്ര തുടങ്ങുന്നു. ഇതിൽ ഭാവനയേതാ യാഥാർഥ്യം ഏതാ എന്ന് മിക്കപ്പോഴും തിരിച്ചറിയാൻ പറ്റാതെവരും. ഗൗരി ലങ്കേഷ്, കൽബുർഗി എന്നിവരുടെ കൊലപാതകങ്ങൾ ഒക്കെ ഇടയ്ക്ക് വന്നുപോകുന്നത് കാണാം. ട്രെയിനിനുള്ളിൽ ഒരു അധികാരകേന്ദ്രം രൂപീകരിക്കുന്ന കുറച്ച് ആൾക്കാരെയും കാണാം. അതാണ് പറഞ്ഞത്. ഇതിനൊക്കെ എന്തൊക്കെയോ വലിയ അർത്ഥങ്ങളുണ്ട്. അല്ലാതെ ചുമ്മാ അക്കാദമി അവാർഡ് ഒന്നും ലഭിക്കില്ലല്ലോ. 

എന്തായാലും എനിക്ക് ഈ നോവൽ ഇഷ്ടപ്പെട്ടു. അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കണ്ടല്ല, അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ ശക്തികൊണ്ട്. 

2019 ഡിസംബറിൽ ഡിസി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ 2024 നവംബറിൽ പ്രസിദ്ധീകരിച്ച പത്താമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. 264 പേജുകളുള്ള നോവലിന്റെ വില 299 രൂപ. 

Friday, May 15, 2026

വായനാനുഭവം - ലോറാ നീ എവിടെ - മുട്ടത്ത് വർക്കി (Book Review - Laura Nee Evide)

വായനാനുഭവം - ലോറാ നീ എവിടെ - മുട്ടത്ത് വർക്കി 



ന്യൂ ജൻ പുസ്തകവായനകൾക്കിടയിൽ പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്കായിരുന്നു മുട്ടത്ത് വർക്കിയുടെ "ലോറാ നീ എവിടെ?" എന്ന നോവൽ വായന. ജനപ്രിയ സാഹിത്യത്തിന്റെ രാജാവായ മുട്ടത്ത് വർക്കിയുടെ അധികം കൃതികൾ ഞാൻ വായിച്ചിട്ടില്ലയെന്ന നഗ്നസത്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ. പക്ഷെ കുട്ടിക്കാലത്ത് കണ്ട പല മലയാളസിനിമകളുടെയും മൂലകഥ അദ്ദേഹത്തിൻ്റെ കൃതികൾ ആയിരുന്നെന്ന് കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ 1971 ൽ സിനിമയാക്കപ്പെട്ട നോവലാണ് "ലോറാ നീ എവിടെ?"

പ്രേം നസീറും ഉമ്മറുമൊക്കെ അഭിനയിച്ച ആ സിനിമ കാണുന്നത് പോലെ തന്നെ നമുക്ക് നോവൽ ആസ്വദിച്ച് വായിക്കുവാൻ സാധിക്കും. 60-70 കളിൽ കണ്ടിരുന്ന ഒരു ലോ ക്ലാസ്സ്, മിഡിൽ ക്ലാസ് കുടുംബകഥ. ദരിദ്രകുടുംബത്തിൽ പിറന്ന അതീവ സുന്ദരിയായ ലോറ എന്ന നിഷ്കളങ്ക നായികയുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളാണ് ഇതിവൃത്തം. ഇപ്പോഴത്തെ യുഗത്തിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത രീതിയിലെ ദുരന്തങ്ങളാണ് നായികയ്ക്ക് നേരിടേണ്ടി വരുന്നതെങ്കിലും അതിന്റെ യഥാർത്ഥ വികാരവിക്ഷുബ്ധതയോടെ വായനക്കാരനിലെത്തിക്കാൻ മുട്ടത്ത് വർക്കി എന്ന അതുല്യ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

1971 ലാണ് ഈ നോവൽ പ്രസിദ്ധപ്പെടുത്തിയത്.

Wednesday, March 25, 2026

വായനാനുഭവം - കമ്പിളികണ്ടത്തെ കൽഭരണികൾ - ബാബു അബ്രഹാം (Book Review - Kambilikandathe kalbharanikal by Babu Abraham)

വായനാനുഭവം - കമ്പിളികണ്ടത്തെ കൽഭരണികൾ - ബാബു അബ്രഹാം


2025 ൽ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട മറ്റൊരു കൃതിയായിരുന്നു കമ്പിളികണ്ടത്തെ കൽഭരണികൾ. ഓർമ്മക്കുറിപ്പുകൾ എന്ന ജേർണലിലുള്ള പുസ്തകങ്ങൾ മലയാളത്തിൽ അങ്ങനെ ഹിറ്റ് ചാർട്ടിൽ പ്രത്യക്ഷപ്പെടുന്ന പതിവില്ലാത്തതാണ്. അപ്പോഴാണ് ആ ജേർണലിൽ ഇറങ്ങിയ കമ്പിളികണ്ടത്തെ കൽഭരണികൾ ഹിറ്റ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിക്കുന്നത്. ആ ഒരു കൗതുകത്തോടെ വാങ്ങി വായിച്ചത് വെറുതെയായില്ല. മനസ്സിനെ ആർദ്രമാക്കുന്ന ഒരുപിടി ജീവിതസ്മരണകൾ.


ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ ബാബു അബ്രഹാമിന്റെ ആദ്യ പുസ്തകമാണ് കമ്പിളികണ്ടത്തെ കൽഭരണികൾ. അച്ഛനുപേക്ഷിച്ചുപോയ മൂന്ന് മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന അമ്മയുടെ കഥയാണ് ശരിക്കും ആ പുസ്തകം. ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും പടുകുഴിയിൽ വീണിട്ടും ആത്മാഭിമാനത്തോടെ പടവെട്ടിയ ഒരു പോരാളി. ആ അമ്മയ്ക്കുള്ള മകന്റെ ആത്മസമർപ്പണമാണ് നമ്മെ ആ പുസ്തകത്തോട് ചേർത്തുനിർത്തുന്നതും. ഏറെക്കുറെ ഞാൻ ജീവിച്ച കാലഘട്ടമായതിനാലാവാം അതിൽ പറയുന്നതെല്ലാം മനസ്സിൽ വ്യക്തമായി കാണുവാൻ സാധിച്ചു. അത്ഭുതകരമാണ്  ഗ്രന്ഥകാരനായ ബാബുവിന്റെ പടിപടിയായുള്ള വളർച്ച. പലപ്പോഴും പകച്ചുനിൽക്കുന്നുണ്ട്, ഇടറിവീഴുന്നുണ്ട്. പക്ഷെ അവസാനം ആ അമ്മ ആഗ്രഹിച്ചൊരു ജീവിതത്തിലേക്ക് മകൻ എത്തുമ്പോൾ നമ്മുടെ മനസ്സും നിറയും. പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് നെ പലപ്പോഴും ആ വളർച്ച ഓർമ്മിപ്പിച്ചു. ആത്മാർത്ഥമായി ബാബു ആഗ്രഹിച്ച, അവൻ അർഹിച്ച ജീവിതവിജയത്തിലേക്ക് അവനെ കൈപിടിച്ച് നടത്തുവാൻ ലോകം കൂടെ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. തന്റെ ജീവിതത്തിൽ കൂടെ നടന്നവരെ, ചേർത്തുപിടിച്ചവരെ നന്ദിയോടെ സ്മരിക്കുന്നത് നമുക്ക് ഓരോ വരിയിലും കാണുവാൻ സാധിക്കും.

അവസാനം പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ആളുകളുടെ ഇപ്പോഴത്തെ  ഫോട്ടോകൾ കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായേനെ എന്നൊരു അഭിപ്രായം മാത്രമേ മുന്നോട്ട് വെക്കാനുള്ളൂ. നന്ദികുന്നേൽ മേരിയുടെ കുടുംബത്തോട് അത്ര അടുത്ത ആളായിട്ടാണ് വായന അവസാനിപ്പിക്കുന്നത്. എന്നിട്ടും അവരെ ആരെയും അറിയില്ല എന്ന് പറയുന്നത് ഒരു കുറച്ചിലായിത്തന്നെ തോന്നി.

2025 ഏപ്രിലിൽ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ നോവലിന്റെ 2026 ജനുവരിയിൽ പ്രസിദ്ധീകരിച്ച 59 ആം പതിപ്പാണ് ഞാൻ വായിച്ചത്. വെറും 8 മാസത്തിനുള്ളിൽ 59 പതിപ്പുകൾ !!. പുസ്തകത്തെ കൂടുതൽ പരിചയപ്പെടുത്തി സമയം കളയേണ്ടെന്ന് സാരം. 207 പേജുകളുള്ള പുസ്തകത്തിന്റെ വില 300 രൂപ.

Sunday, March 22, 2026

ആട് ട്രയോളജി - ഒരു താത്വിക അവലോകനം (Aadu 3 Movie review)

 ആട് ട്രയോളജി - ഒരു താത്വിക അവലോകനം 




സോഷ്യൽ മീഡിയ തുറന്നുകഴിഞ്ഞാൽ ആട് 3 സിനിമയെക്കുറിച്ചുള്ള റിവ്യൂ തട്ടിയിട്ട് നടക്കാൻ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്. കൊള്ളാം, കൊള്ളില്ല തുടങ്ങിയ റിവ്യൂകൾ വായിച്ച് മടുത്തപ്പോൾ തീരുമാനിച്ചു ഒരെണ്ണം അങ്ങ് പെടച്ചേക്കാം. 

###സ്പോയിലർ അലർട്ട് ###

ആട് 3 യുടെ ട്രെയിലറുകളിൽ കണ്ടത് വെച്ച് ഊഹിക്കാവുന്നതിനപ്പുറം ഒന്നും ഈ റിവ്യൂവിൽ പറയാൻ സാധ്യതയില്ലെങ്കിലും എഴുതുന്ന ഫ്ലോയിൽ അണിയറപ്രവർത്തകർ പടം കാണാത്തവർ അറിയരുതെന്ന് ആഗ്രഹിക്കുന്ന എന്തെങ്കിലും ഇതിൽ ഉൾപ്പെട്ടുപോകുമോ എന്ന് എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല. റിലീസ് ആയിട്ട് ഇന്ന് 3 ദിവസമേ ആകുന്നുള്ളൂ. അതിനാൽ പടം കണ്ടവരും കാണാൻ ഉദ്ദേശമില്ലാത്തവരും വായിച്ചാൽ മതിയാകും. അടുത്ത് തിയേറ്ററിൽ കാണാൻ ഉദ്ദേശിക്കുന്നവർ വായിക്കുന്നത് സ്വന്തം റിസ്കിൽ മതി.

$$$ഡിസ്ക്ളൈമർ (Disclaimar)$$$

കണ്ട സിനിമകളെക്കുറിച്ച് നെഗറ്റിവ് അഭിപ്രായം ഉണ്ടായിട്ടുണ്ടെങ്കിലും അതിനായി ആദ്യ ദിവസങ്ങളിൽ റിവ്യൂ എഴുതി പറത്തി വിടുന്നതിനോട് ഒട്ടും യോജിപ്പില്ലാത്ത ആളാണ് ഞാൻ. സിനിമ എന്നത് കോടികൾ മുതൽ മുടക്കിയുള്ള ഒരു ബിസിനസ് എന്നതിനപ്പുറം ഒട്ടേറെ പ്രഗത്ഭരായുള്ള കലാകാരന്മാരുടെ മാസങ്ങൾ നീണ്ട കഷ്ടപ്പാടിന്റെ വിയർപ്പും പ്രതീക്ഷയുമാണ്. അത് 160 രൂപ മുടക്കി 3 മണിക്കൂർ ചിലവാക്കി എന്ന മൂരാച്ചി ന്യായത്തിന്റെ പുറത്ത് തൃണവത്ഗണിക്കുന്നത് നമ്മുടെ മുഖ്യന്റെ വാക്കുകളിൽ പറഞ്ഞാൽ ചെറ്റത്തരമാണ്. ഈ റിവ്യൂ വായിക്കുന്ന ആർക്കെങ്കിലും അതുകാരണം മാത്രം ഈ സിനിമ തിയേറ്ററിൽ പോയി കാണണ്ട എന്ന് തീരുമാനം എടുക്കേണ്ടി വന്നാൽ അതിനോട് അണിയറപ്രവർത്തകരോട് എന്റെ ആത്മാർത്ഥമായ ക്ഷമാപണം. ഞാൻ ഒരിക്കലും അത് ഉദ്ദേശിച്ചിട്ടില്ല, തന്നെയുമല്ല ആട് 4 റിലീസ് ആകുമ്പോൾ ആദ്യ ദിനങ്ങളിൽ തന്നെ തിയേറ്ററിൽ പോയി കാണുവാൻ കാത്തിരിക്കുന്നു. റിവ്യൂ എഴുതാനല്ല, അതിനുള്ള വകുപ്പ് നിങ്ങൾ ഈ സിനിമയിൽ ഇട്ടുവെച്ചിരിക്കുന്നത് കൊണ്ട് മാത്രം.

ഇനി നമുക്ക് റിവ്യൂവിലേക്ക് വരാം.

പടം മൂന്ന് കാലഘട്ടങ്ങളിലായാണ് പറയുന്നത്. ഭൂതം, ഭാവി, വർത്തമാനം. അതിനാൽ തന്നെ ഈ റിവ്യൂവും മൂന്ന് കാലഘട്ടങ്ങളിലായി പറയുന്നതായിരിക്കും ഉചിതം 

ഇമ്മിണി വല്യ ഭൂതം - AD 2015 ഫെബ്രുവരി 

ആട് ഒരു ഭീകരജീവിയല്ല എന്ന പേരിൽ ജയസൂര്യ നായകനായി ഒരു സിനിമ റിലീസ് ആകുന്നു. സംവിധാനം മിഥുൻ മാനുവൽ തോമസ്. പടം കണ്ട എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറെ ആളുകളെ ഭീകര ബിൽഡപ്പ് ഒക്കെ കൊടുത്ത് മ്യാരക ബിജിഎം ഒക്കെ ഇട്ട് ഇൻട്രൊഡ്യൂസ് ചെയ്യുന്നതാണ് പടത്തിന്റെ ഭൂരിഭാഗവും. വലിയ കഥയൊന്നും തോന്നിയില്ല. AD2000 ൽ ഇറങ്ങിയ ഹോളിവുഡ് പടം സ്‌നാച്ച് കോപ്പിയടിച്ചതാണെന്ന് മനസ്സിലായി. പിന്നീട് ഏഷ്യാനെറ്റ് മൂവീസിൽ ഒരിക്കൽകൂടി ആട് കണ്ടു. ചാനൽ മാറ്റാൻ തോന്നാത്ത രീതിയിലെ എന്തോ ഒരു ആകര്ഷണീയത. സംവിധായകൻ ഉദ്ദേശിച്ച കോമഡികൾ അപ്പോഴാണ് ശരിക്കും ക്ലിക്ക് ആയത്. വൻ ബിൽഡപ്പോടെ കെട്ടിയിറക്കിയ മണ്ടന്മാരായ കുറെ നായകർ. പിന്നീട് ഓരോ പ്രാവശ്യവും കാണുന്തോറും ആടിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു. എന്റെ മാത്രം അവസ്ഥയല്ലെന്ന് പിന്നീട് വന്ന ട്രോളുകളിൽ നിന്നും റിവ്യൂകളിൽ നിന്നും മനസ്സിലായി. ആദ്യകാഴ്ചയിൽ ഫ്ലോപ്പ് ആയി ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യൂ ഉള്ള മലയാളത്തിലെ അപൂർവ്വമായ കൾട്ട് കോമഡി എന്റർടൈനർ ആയി ആട് മാറി.

ചെറ്യേ ഭൂതം - AD 2017 ഡിസംബർ 

ആടിനുണ്ടായ റിപ്പീറ്റ് വാല്യൂവിൽ നിന്നും യൂത്തിന്റെ ഇടയിലുണ്ടായ ജനപ്രീതിയുടെയും പിൻബലത്തിൽ ആട് 2 റിലീസ് ആകുന്നു. ട്രെയിലറുകൾ തന്നെ വൻ ഹിറ്റ്. നോട്ട് നിരോധനമൊക്കെ കോർത്തിണക്കി രസമുള്ളൊരു കഥ കൂടിയായതോടെ പടം സൂപ്പർഹിറ്റ്. യൂത്തും കുട്ടികളും ഒന്നടങ്കം ഷാജിപ്പാപ്പൻ ഫാൻസായി മാറുന്നു. ക്യാമ്പസുകളിൽ ഓണാഘോഷത്തിന് പയ്യന്മാർ പാപ്പന്റെ മുണ്ട് ഉടുത്ത് ഗ്രൂപ്പായി വരുന്നു. കൂട്ടത്തിൽ നടുവേദനയുള്ളവനും ടീം ലീഡർമാർക്കും ഷാജി പാപ്പാൻ എന്ന് പേര് വീഴുന്നു. കഥാപാത്രങ്ങളുടെ ബിജിഎമ്മുകൾ റിങ് ടോണുകൾ ആകുന്നു. ട്രോളുകളിൽ ആട് 2 മീമുകൾ നിറയുന്നു. 

വർത്തമാനം - 2026 മാർച്ച് 19

ആട് 2 കത്തിച്ചുവിട്ട വൻ പ്രതീക്ഷകളുടെ 8 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനിടയിലേക്ക് ആട് 3 റിലീസാകുന്നു. വൻ ഹിറ്റായ ആ രണ്ടാം ഭാഗം തന്നെയാണ് ആട് 3 യിലെ വില്ലൻ. കാരണം അന്ന് ക്ലിക്ക് ആയ എല്ലാ കോമഡികളും ഒരു മാറ്റവുമില്ലാതെ എട്ട് വർഷത്തിന് ശേഷം എടുത്ത് അലക്കിയിട്ടുണ്ട്. കണ്ടുകൊണ്ട് ട്രോളുകൾ പോലും മടുത്തിരിക്കുമ്പോഴാണ് അറക്കൽ അബു യഥാർത്ഥ നായകനുണ്ടാകുന്ന ഡയലോഗും ഡ്യൂഡ് എടാ സോമാ എന്ന ഡയലോഗുമായി അവതരിക്കുന്നത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നേടാവേ എന്ന ഡയലോഗ് പാപ്പനും എടുത്ത് വീശുന്നുണ്ട്. സത്യത്തിൽ മിഥുൻ മാനുവലെന്ന സംവിധായകനോടാണ് ആ ഡയലോഗ് ചോദിക്കേണ്ടത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നേടാവേ. ആളുകളെ ഇക്കിളിയിട്ട് ചിരിപ്പിക്കാൻ ഇറക്കിവിട്ട ധർമ്മജൻ ആണെങ്കിൽ കട്ട വെറുപ്പീര്. പിന്നുള്ള ആശ്വാസം ഡ്യൂഡ് ആയി രണ്ടാം എൻട്രി നടത്തുന്ന വിനായകനും സുധീർ കരമനയുമാണ്. ആട് 3 യുടേതായി എനിക്ക് തോന്നിയത്, ചിരിപ്പിച്ചത് അത് രണ്ട് കാര്യങ്ങളാണ്. അവസാനം ആയപ്പോൾ പടം അൽപ്പം ത്രില്ലിംഗ് ആയി. അപ്പോൾ ദാണ്ടെ പേര് എഴുതി കാണിച്ചിട്ട് പറയുന്നു അടുത്ത ഭാഗത്തിൽ കണ്ടാൽ മതിയെന്ന്. ഇനി കട്ടപ്പ മാമൻ ബാഹുബലിയെ കുത്തിയത് എന്തിനാണെന്ന് അറിയാൻ കാത്തിരുന്നത് പോലെ ഇവന്മാർ ഇത് എങ്ങനെ തീർക്കുമെന്നറിയാനുള്ള കാത്തിരുപ്പ്.

ഭാവി 

എന്താകുമോ എന്തോ??എന്തായാലും അതോടെ ഈ പരിപാടി മതിയാക്കുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്. കോമഡി ഒരുക്കുമ്പോൾ ഒരുകാര്യം ഓർത്താൽ നന്ന്. കുന്തിരിക്കം ഇഷ്ടമാണെന്ന് കരുതി അത് മൂട്ടിൽ കൂട്ടിയിട്ട് കത്തിക്കരുത്. പഴയ കോമഡികളെ ട്രോളന്മാർക്ക് വിട്ടുകൊടുത്തിട്ട് പുതിയ മീമുകൾക്ക് അവസരം ഒരുക്കിത്തരൂ. ഒരു ട്രോളന്റെ പരിവേദനമായി കണക്കാക്കിയാൽ മതി 

©അനൂപ് സുനന്ദൻ

Monday, March 16, 2026

വായനാനുഭവം - ആത്രേയകം - ആർ. രാജശ്രീ (Book Review - Athreyakam by R Rajasree)

വായനാനുഭവം - ആത്രേയകം - ആർ. രാജശ്രീ 



2025 ൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു കൃതിയെന്ന നിലയിൽ ഞാൻ വളരെ ആകാംക്ഷയോടെ തേടിച്ചെന്നു വായിച്ച ഒരു പുസ്തകമാണ് ശ്രീമതി ആർ രാജശ്രീയുടെ ആത്രേയകം. 2021 ൽ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിലൂടെ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് നേടിയ രാജശ്രീയുടേതായി ഞാൻ ആദ്യമായി വായിക്കുന്ന നോവലാണ് ആത്രേയകം. ഒരു വായനക്കാരൻ എന്ന നിലയിൽ നോവൽ ഒട്ടുമെന്നെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല പലപ്പോഴും ആശ്‌ചര്യപ്പെടുത്തുകയും ചെയ്തു. പക്ഷെ വ്യക്തിപരമായി എനിക്ക് തോന്നിയ ചില വിയോജിപ്പുകൾ ഉണ്ടായതിനാൽ സമ്മിശ്രമായ ഒരു വികാരത്തോടെയാണ് നോവൽ വായന പൂർത്തിയാക്കിയത്.


അമർ ചിത്രകഥകളിലൂടെ വന്ന മഹാഭാരതം വായിച്ചുകൊണ്ടാണ് വായനയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയത്. പിന്നീട് മാലിഭാരതവും സാക്ഷാൽ മഹാഭാരതവും അത്ഭുതത്തോടെയാണ് വായിച്ചു തീർത്തത്. കുട്ടിക്കാലത്തെ നിഷ്കളങ്കവും വിശ്വാസവുമൊക്കെയായി ഓരോ തവണയും ആ ഇതിഹാസത്തെക്കുറിച്ച് വിവരണാതീതമായ ഒരു ആരാധന തോന്നിയിരുന്നു. പിന്നീട് മനസ്സിലെ നിഷ്കളങ്കമൊക്കെ വറ്റിത്തീർന്നപ്പോൾ മഹാഭാരതത്തിലെ പലതിനോടും ചെറുതല്ലാത്ത സംശയങ്ങളും ചോദ്യങ്ങളും ഉയർന്നുവന്നു. മഹാഭാരതത്തിന്റെ കേന്ദ്രമായി വർണ്ണിച്ചിരിക്കുന്ന കുരുവംശത്തിന്റെ ധാർമ്മികതയെക്കുറിച്ചായിരുന്നു കൂടുതലും ചോദ്യങ്ങൾ. ഏജ്‌ജാതി കുടുംബം? അച്ഛനോടുള്ള സ്നേഹം/കർത്തവ്യബോധവുമായി കല്യാണം കഴിക്കാതെ ബ്രഹ്മചാരിയായി ജീവിക്കുന്ന പിതാമഹൻ. വംശം നിലനിർത്താൻ മകന്റെ ഭാര്യമാരെ വിവാഹത്തിന് മുൻപുണ്ടായിരുന്ന രഹസ്യപുത്രന് കാഴ്ചവെക്കുന്ന ഒരമ്മ, മഹാമുനിയായ ആ മകനെ പറ്റിക്കാൻ ഇരുട്ടത്ത് ദാസിയെ കിടപ്പറയിലേക്ക് അയക്കുന്ന മരുമകൾ, ഇത് കഴിഞ്ഞുണ്ടാകുന്ന തലമുറയാകട്ടെ പാണ്ഡവർ എന്ന പാണ്ഡു പുത്രർ. പാണ്ഡുവിന് ഈ മക്കളുമായി യാതൊരു ബന്ധവുമില്ല. മത്സരത്തിൽ ജയിച്ചുനേടിയ രാജകുമാരിയെ മക്കൾ അഞ്ചുപേരും കൂടി വിവാഹം കഴിക്കുവാൻ നിർദ്ദേശിക്കുന്ന മറ്റൊരമ്മ. ഇന്നത്തെ കലികാലമല്ലല്ലോ അന്നത്തെ ദ്വാപരയുഗം. ഇന്ന് നമ്മൾ ചിന്തിക്കുന്ന പോലെ ദുഷ് ചിന്തകൾ ഇല്ലാത്ത ധർമ്മയുഗം ആയതിനാൽ ഇതൊക്കെ നടക്കുമായിരിക്കും എന്ന് വിശ്വസിച്ച് സമാധാനിച്ചിരിക്കുമ്പോഴാണ് ആത്രേയകം വായിക്കുന്നത്.


മഹാഭാരതത്തെ മറ്റൊരു വീക്ഷണത്തിലൂടെ കാണുന്നതാണ് നോവലിന്റെ പ്രതിപാദ്യ വിഷയം. (ഭീമന്റെ കണ്ണിലൂടെ എം.ടി രണ്ടാമൂഴത്തിൽ പറഞ്ഞതിന്റെ വേറൊരു വേർഷൻ). നേരത്തെ എനിക്ക്  സംശയങ്ങൾ എന്റെ മാത്രം സംശയങ്ങളല്ലയെന്ന് നോവൽ വായിച്ചപ്പോൾ മനസ്സിലായി. എന്താണ്? എവിടെയാണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത്തിരി സമയമെടുത്തു. അമിഷ് എഴുതുന്ന പുരാണനോവലുകളെ പലപ്പോഴും ഓർമ്മിപ്പിച്ചെങ്കിലും വാക്കുകളിൽ സ്വന്തമായ ഒരു വ്യക്തിത്വം ആത്രേയകത്തിനുണ്ട്. വിശ്വസനീയമായ രീതിയിൽ അഗാധമായ പഠനങ്ങളുടെ പിൻബലത്തിൽ പറയുന്ന കഥ പലപ്പോഴും നമ്മെ ആശ്‌ചര്യപ്പെടുത്തും. മഹാഭാരതത്തിൽ കുരു രാജവംശത്തിന്റെ തലസ്ഥാനമായ ഹസ്തിനപുരിക്കും പാഞ്ചാലത്തിനും ഇടയിലുള്ള ഒരു ഗ്രാമമാണ് ആത്രേയകം. കഥയെക്കുറിച്ച് ഞാൻ വിശദമാക്കുന്നില്ല. മഹാഭാരതം കഥ തന്നെ. അത് വേറൊരു കണ്ണിലൂടെ അവതരിപ്പിക്കുന്നുവെന്ന് മാത്രം. കലികാലത്തിൽ നടക്കുന്ന ഒരു മഹാഭാരതം. അല്ലെങ്കിൽ കലികാലത്തിൽ മനുഷ്യർ എങ്ങനെ പെരുമാറുമോ അതുപോലെ പെരുമാറുന്ന മഹാഭാരതം കഥാപാത്രങ്ങൾ. 


വ്യക്തിപരമായ ചില വിയോജിപ്പുകൾ  എനിക്കുണ്ടെന്ന് പറഞ്ഞല്ലോ.  മഹാഭാരതത്തിൽ നായകസ്ഥാനത്തുള്ള എല്ലാത്തിനെയും പ്രതിനായകസ്ഥാനത്ത് കൊണ്ടുവരാൻ മനഃപൂർവ്വം ശ്രമിച്ചത് പോലെ തോന്നി. ആണത്തമില്ലാത്ത ഭീഷ്മർ, ലോക തോൽവി അർജുനൻ, തുടങ്ങി എല്ലാം നെഗറ്റിവ് അടിക്കാൻ ശ്രമിച്ചത് ഏച്ചുകെട്ടൽ പോലെ തോന്നി. 


എന്തായാലും 2024 ജൂണിൽ മാതൃഭൂമി പുറത്തിറക്കിയ നോവലിന്റെ 2025 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച 33 ആമത്തെ പതിപ്പാണ് ഞാൻ വായിച്ചത്. അതിൽ നിന്നും നോവലിന്റെ സ്വീകാര്യത വ്യക്തമാണ്. 391 പേജുകളുള്ള ഈ വലിയ നോവലിന്റെ വില 450 രൂപയായിരുന്നു. 


തികച്ചും വ്യക്തിപരമായി ഞാൻ പറഞ്ഞ വിയോജിപ്പുകൾ മാറ്റിനിർത്തിയാൽ മികച്ചൊരു വായനാനുഭവം തന്നെയായിരുന്നു. ആത്രേയകം 

Monday, January 26, 2026

വായനാനുഭവം - തപോമയിയുടെ അച്ഛൻ - ഇ സന്തോഷ് കുമാർ (Book Review : Thapomayiyude Achan by E Santhosh Kumar)

വായനാനുഭവം - തപോമയിയുടെ അച്ഛൻ - ഇ സന്തോഷ് കുമാർ 



2026 ൽ ആദ്യമായി വായിച്ചുതീർത്ത പുസ്തകമാണ് ഇ സന്തോഷ് കുമാർ എഴുതിയ "തപോമയിയുടെ അച്ഛൻ". 2025 ലെ വയലാർ അവാർഡ് നേടിയ കൃതി എന്ന രീതിയിലാണ് ഈ നോവൽ ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോൾ മുതൽ കേട്ടുവന്ന പോസിറ്റീവ് ഫീഡ്ബാക്കുകൾ എത്രയും പെട്ടെന്ന് ആ പുസ്തകത്തിലേക്ക് എന്നെ എത്തിച്ചു. 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ നോവലിന്റെ 2025 ൽ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പതിമൂന്നാമത്തെ പതിപ്പായിരുന്നു ഞാൻ വായിച്ചത്. 333 പേജുകളുള്ള നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്ക്സ് ആണ്. 399 രൂപയായിരുന്നു വില.


സൂക്ഷ്മമായ എഴുത്താണ് ശ്രീ സന്തോഷ് കുമാറിന്റേത്. നോവൽ വായിച്ചുതുടങ്ങിയപ്പോൾ ആദ്യം ശ്രദ്ധിച്ചത് അതായിരുന്നു. മികച്ച ഒരു രചന. കാമ്പുള്ള, വായനക്കാരനെ പിടിച്ചിരുത്തുന്ന കഥ, ശ്രദ്ധയോടെ മെനഞ്ഞെടുത്ത, ധാരാളം തയ്യാറെടുപ്പുകൾ നടത്തി മിനുക്കിയെടുത്ത കഥാ പശ്ചാത്തലം. ഓരോ താളിലും അവശേഷിപ്പിക്കുന്ന സസ്പെൻസ്. ഒരു ത്രില്ലർ ഗണത്തിൽ അല്ലാതിരുന്നിട്ടും ആദ്യാവസാനം വായനക്കാരനിൽ ഒരു ആകാംക്ഷ നിലനിർത്താൻ നോവലിസ്റ്റിനായിട്ടുണ്ട്. പ്രത്യേക അഭിനന്ദനങ്ങൾ. മനസ്സിനെ ആർദ്രമാക്കുന്ന കുറച്ചു കഥാപാത്രങ്ങൾ, സ്നേഹം, ദുരൂഹമായ മനുഷ്യജീവിതം. ഇനിയുള്ള കുറച്ചുനാളുകൾ ആ വൃദ്ധൻ, തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ എന്നിൽ നിറഞ്ഞുനിൽക്കുമെന്ന് തീർച്ച. സമീപകാല രചനകളിൽ അപൂർവ്വമായി ലഭിക്കുന്ന മികച്ചൊരു കഥാപാത്രസൃഷ്ടിയാണ് ഗോപാൽ ബറുവ. 


മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു കഥാപശ്ചാത്തലമാണ് അഭയാർത്ഥികളുടെ ജീവിതം. കൊൽക്കത്ത, അഭയാർത്ഥികൾ ഒക്കെ കണ്ടപ്പോൾ ഒരു ബുദ്ധിജീവി നോവലായിരിക്കുമോ എന്ന് ഒരുമാത്ര ശങ്കിച്ചെങ്കിലും ആ ഒരു ലെവലിലേക്ക് പോയി വെറുപ്പിക്കാതെ നോവലിസ്റ്റ് കഥ അവതരിപ്പിച്ചു. ദില്ലിയിലെ അഭയാർത്ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകനായ തപോമയി ബറുവ കഥാകാരനെ കണ്ടുമുട്ടുന്നതാണ് പശ്ചാത്തലം. തപോമയിയുടെ അച്ഛന് ഗൂഢലിപികളിൽ വൈദഗ്ധ്യം ഉണ്ടെന്ന അറിവിൽ നിന്നും ആ വിഷയത്തിൽ താൽപ്പരകക്ഷിയായ കഥാകാരൻ അച്ഛനുമായി പരിചയപ്പെടുന്നു. പിന്നീട് അദ്ദേഹത്തിന്റെ - ഗോപാൽ ബറുവയുടെ ജീവിതമാണ് നോവലിൽ നിറയുന്നത്. നല്ല രീതിയിൽ, നല്ലൊരു കഥ, ഗൂഢലിപികളും, അഭയാർത്ഥികളുടെ പ്രശ്നങ്ങളുമൊക്കെ ഇടയ്ക്ക് കടന്നുവരുന്നുണ്ടെങ്കിലും ഗോപാൽ ദായുടെ ജീവിതത്തിൽ തന്നെയാണ് കഥയുടെ മൂലതന്തു. 


ബ്ലോക്ക് ബസ്റ്റർ സിനിമപോലെയല്ല തപോമയിയുടെ അച്ഛൻ എന്ന നോവൽ. നോവലിന് മാത്രം പകർന്നുനൽകാൻ സാധിക്കുന്ന മനോഹരമായ ഒരു ചിത്രീകരണമുണ്ട്. സമീപകാലത്ത്, പ്രത്യേകിച്ചും പുതിയ എഴുത്തുകാരിൽ നിന്നും ലഭിക്കാത്ത ഒരു അനുഭവമാണത്. അത് എനിക്ക് ഈ നോവലിൽ ആസ്വദിക്കാൻ പറ്റി. നിങ്ങൾ ഒരു വായനാപ്രേമിയാണെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നോവൽ.