Monday, September 30, 2019

ഡൽഹി ഡേയ്സ് 2 : ഇൻഡ്യ ഗേറ്റ്

ഡേ 1: ഡൽഹി യാത്ര, ഇൻഡ്യ ഗേറ്റ്


വ്യാഴാഴ്ച വെളുപ്പിനേ എഴുന്നേറ്റ് കുളിയും ജപവും ഒക്കെ കഴിഞ്ഞ് ആറ് മണിക്ക് മുന്നേ ഞങ്ങൾ വീട്ടിൽ നിന്നും കാറിൽ നെടുമ്പാശ്ശേരിയിലേക്ക് യാത്ര ആരംഭിച്ചു. എത്ര വെളുപ്പിനെ യാത്ര പോണമെങ്കിലും അമ്മ അതിന് മുന്നേ തന്നെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി തരും. പണ്ട് ഞാൻ വെളുപ്പിനെ തിരുവനന്തപുരത്ത് അഞ്ച് മണിക്ക് പോകുന്ന സമയത്തേ ഉള്ള പതിവ് ആണത്. (അന്നൊക്കെ ഉച്ചയ്ക്കുള്ള ചോറും കൂടി പൊതിഞ്ഞ് തന്നു വിടുമായിരുന്നു). അങ്ങനെ രാവിലെ തന്നെ ചൂട് ദോശയും തേങ്ങാ ചട്നിയും കട്ടൻ ചായയും കുടിച്ചിട്ട് ആണ് ഇറങ്ങിയത്. നിയക്കുട്ടി ഒന്നും കഴിച്ചില്ല. തിരക്ക് ഒട്ടും ഇല്ലാതിരുന്നതിനാൽ ഏഴര ആയപ്പോൾ തന്നെ ഞങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. കാർ അവിടെ തന്നെ പാർക്ക് ചെയ്തിട്ട് പോകാൻ ആണ് തീരുമാനിച്ചത്. ദിവസം 250 രൂപ ആണ് നിരക്ക്. തിരിച്ച് ഞങ്ങൾ വരുന്നത് തിങ്കൾ വൈകിട്ട് ആയതിനാൽ അഞ്ച് ദിവസത്തേക്ക് 1250 രൂപ മുൻ‌കൂർ ആയി നൽകി വണ്ടി പാർക്ക് ചെയ്തു. എന്തുകൊണ്ടും ലാഭകരമായ ഒരു ഏർപ്പാട് ആണ് അത് എന്ന് തോന്നി. വണ്ടി വിളിച്ച് പോയാൽ അതിൽ കൂടുതൽ ആവുകയും ചെയ്യും അതേപോലെ തിരിച്ചു പോകാനും വണ്ടി വിളിക്കേണ്ടി വരും. 

എട്ട് മണിക്ക് മുന്നേ ഞങ്ങൾ വിമാനത്താവളത്തിന്റെ ഉള്ളിൽ കടന്നു. ഇന്ത്യയുടെ ഉള്ളിൽ തന്നെ ഉള്ള യാത്ര ആയതിനാൽ മൊബൈലിൽ ഉള്ള ടിക്കറ്റ് കൂടാതെ ആധാർ കാർഡ് മാത്രം മതിയാകും യാത്രാ രേഖകളായി. എയർ ഇന്ത്യയുടെ വെബ് സൈറ്റിൽ വെബ് ചെക്ക് ഇൻ എന്നൊരു ഓപ്ഷൻ ഉണ്ട്. അത് ഉപയോഗിച്ച് യാത്രാ സമയത്തിന് 48 മണിക്കൂർ മുന്നേ നമുക്ക് ചെക്ക് ഇൻ ചെയ്യാം. വീട്ടുകാരുമായി പോകുമ്പോൾ വിൻഡോ സീറ്റ് ഉറപ്പാക്കുന്നതിൽ റിസ്ക് എടുക്കാൻ വയ്യാത്തതിനാൽ ഞാൻ നേരത്തെ അത് ചെയ്തുവച്ചു. വളരെ സിംപിൾ ആയി ചെയ്യാവുന്ന കാര്യം ആണ് അത്. ഗൂഗിൾ ക്രോം ബ്രൗസറിൽ ചെയ്യാൻ ബുദ്ധിമുട്ട് ആയതിനാൽ ഇന്റർനെറ്റ് എക്സ്പ്ലോറർ ബ്രൗസർ വെച്ചാണ് ചെയ്തത്. ഞങ്ങളുടെ കയ്യിൽ ഒരു ചെക്ക് ഇൻ ലഗ്ഗേജ് ഉണ്ടായിരുന്നതിനാൽ അത് കൗണ്ടറിൽ കൊണ്ടുപോയി ചെക്കിൻ ചെയ്തു വിട്ടു. 

വളരെ നേരത്തെ തന്നെ എത്തിയതിനാൽ വിമാനത്താവളം മൊത്തം നടന്നു കണ്ടു. മുൻപ് ഒരിക്കൽ അവിടെ നിന്നും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ മൊത്തം മാറിയിരിക്കുന്നു. ജീവസുറ്റ കുറെ കേരളാ കലാരൂപങ്ങൾ ഒക്കെ നിരത്തി മനോഹരം ആക്കിയിട്ടുണ്ട്. സെക്യൂരിറ്റി ചെക്കിനും കഴിഞ്ഞ് നേരത്തെ പോയി ഗേറ്റിന്റെ അടുത്ത് സീറ്റ് പിടിച്ചു.

നെടുമ്പാശ്ശേരിയിലെ കേരളാ കലാരൂപങ്ങൾ 

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കണ്ട കൃഷ്ണൻറെ കഥകളിരൂപത്തിനൊപ്പം നിയക്കുട്ടി 

കൃത്യസമയത്ത് തന്നെ ബോർഡിങ് ആരംഭിച്ചു. അങ്ങനെ ഒൻപത് അര കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ കയറിയ എയർ ഇന്ത്യയുടെ എയർബസ് 320 വിമാനം ചലിച്ചു തുടങ്ങി. നിയക്കുട്ടി വിൻഡോ സീറ്റിൽ ആകാംക്ഷയോടെ കാഴ്ചകൾ കണ്ടിരുന്നു. അടുത്തായി നിമ്മിയും. അറ്റത്താണെങ്കിലും എത്തി വലിഞ്ഞ് കാഴ്ചകൾ നോക്കിക്കൊണ്ട് ഞാനും. വിമാനം പൊങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഭക്ഷണം എത്തി. ആദ്യമായി ആകാശത്ത് നിന്നും ലഭിച്ച ഭക്ഷണം നിമ്മിയും നിയക്കുട്ടിയും ആസ്വദിച്ച് കഴിച്ചു. എനിക്ക് പിന്നെ ആകാശത്തിലാണെങ്കിലും ജലത്തിലാണെങ്കിലും ഭക്ഷണം ഒരു വീക്നസ് തന്നെ ആയത് കൊണ്ട് പ്രത്യേകിച്ച് പറയുന്നില്ല. കുറെ നേരം കാഴ്ച കണ്ടിരുന്നു കഴിഞ്ഞപ്പോൾ നിയക്കുട്ടി മടുത്ത് തുടങ്ങി. ആ തക്കം നോക്കി ഞാൻ വിൻഡോ സീറ്റിലേക്ക് ചാടി. തൂവെള്ള മേഘക്കെട്ടുകൾ ഭൂമിയെ മറച്ച് പരവതാനി വിരിച്ച പോലെ ഉണ്ടായിരുന്നു എങ്കിലും ഞാൻ പ്രതീക്ഷയോടെ താഴേക്ക് നോക്കിയിരുന്നു. ഈ വിമാനം യാത്ര ചെയ്യുന്ന പാത ഡിസ്പ്ലേ ചെയ്തിരുന്നെങ്കിൽ എന്ന് തോന്നി. കേരളം കഴിഞ്ഞപ്പോൾ തന്നെ അത് മനസിലായി. ആ പച്ചപ്പും വീടുകളുടെ ബാഹുല്യവും ഒക്കെ മാറി ചുവപ്പ് നിറത്തിൽ തരിശ് ഭൂമികൾ കണ്ടു തുടങ്ങി. ആൾപ്പാർപ്പ് കുറഞ്ഞ ഭൂപ്രദേശങ്ങൾ. പാറക്കെട്ടുകൾ, തമിഴ്‌നാട്ടിൽ കാണുന്ന തരാം കുറ്റിച്ചെടികൾ. ഇന്ത്യയുടെ മധ്യഭാഗത്തേക്കാണ് യാത്ര, പണ്ട് ഭൂമിശാസ്ത്ര ക്ലാസുകളിൽ പഠിച്ച നദികളും വിന്ധ്യാ സത്പുരാ പർവ്വതങ്ങളും അവയുടെ നടുവിലൂടെ ഒഴുകുന്ന നർമ്മദയും ഒക്കെ കാണും എന്ന് ഞാൻ ഓർത്തു. എവിടെ? ഏത് സംസ്ഥാനത്തിന് മുകളിലൂടെ ആണ് പറക്കുന്നത് എന്ന് പോലും അറിയാൻ പറ്റുന്നില്ല. മൊത്തം മേഘങ്ങൾ മാത്രം. അല്ലാത്തപ്പോൾ കുറെ തരിശ് ഭൂമിയും. 

കൃത്യസമയത്ത് തന്നെ വിമാനം ദില്ലിയിൽ ലാൻഡ് ചെയ്തു. മൂന്ന് മണിക്കൂർ മാത്രം എടുത്ത പറക്കൽ. ലഗ്ഗേജ് വരാൻ ശകലം താമസിച്ചു എന്നതൊഴിച്ചാൽ ബുദ്ധിമുട്ട് ഒട്ടും ഇല്ലായിരുന്നു. നല്ല നിലവാരം പുലർത്തിയ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഭാര്യയും കുട്ടിയുമായി ആദ്യ യാത്ര നടത്താൻ സാധിച്ചതിൽ സന്തോഷം തോന്നി. സിംഗപ്പൂരും ഹോങ്കോങ്ങും പോലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ഇന്ദിരാഗാന്ധി വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഇന്റർനാഷണൽ ഏരിയയിൽ ഞങ്ങൾ കടന്നില്ലെങ്കിൽ കൂടി മൊത്തത്തിൽ സംഭവം ജോർ ആയിരുന്നു.

ഞങ്ങൾ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 
ഡൽഹി വിമാനത്താവളത്തിൽ 
ഞങ്ങൾ പുറത്തിറങ്ങിയപ്പോളേക്കും ഒരു മലയാളി ചേട്ടൻറെ ടാക്സിയുമായി കണ്ണനും ചിത്രയും എത്തി. ഡൽഹി മലയാളിയായ ഗോപിച്ചേട്ടൻ പഴയൊരു പട്ടാളക്കാരനാണ്. എഴുപതുകളുടെ അവസാനം ഡൽഹിയിൽ താമസം തുടങ്ങിയ ഗോപിച്ചേട്ടന് ഡൽഹിയുടെ മുക്കും മൂലയും വളരെ പരിചിതമാണ്. അതിനേക്കാൾ ഉപരി ഡൽഹിയിലെ ട്രാഫിക്കിൽ എങ്ങനെ വണ്ടി ഓടിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ആളുമാണ്. ആദ്യം ഒന്ന് പകച്ചെങ്കിലും കുറച്ചു നേരം പുള്ളിയുടെ കൂടെ കാറിൽ ഇരുന്ന് റോഡിലെ വാഹനങ്ങൾ നോക്കിയപ്പോൾ തന്നെ ഡൽഹി ട്രാഫിക്കിനെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചു. വളരെ മികച്ച ഗതാഗത സൗകര്യങ്ങളാണ് ദില്ലിയിൽ കാണാൻ കഴിഞ്ഞത്. ആറും എട്ടും ലൈനുകളുള്ള റോഡുകൾ, അന്താരാഷ്ട്ര നിലവാരമുള്ള ഓവർ ബ്രിഡ്ജുകൾ. തീർന്നു. ട്രാഫിക്കിനെ കുറിച്ചുള്ള നല്ല വശങ്ങൾ അത്ര മാത്രം.  ഈ റോഡുകളിൽ എല്ലാം നിറഞ്ഞ്, തോന്നിയ പോലെ ഓടുന്ന വണ്ടികൾ, ട്രാഫിക് നിയമങ്ങൾ കേട്ടിട്ട് പോലും ഇല്ലെന്ന് തോന്നി.  (വെറുതെ അല്ല കേന്ദ്രസർക്കാർ എടുത്താൽ പൊങ്ങാത്ത ട്രാഫിക് ചാർജുകൾ കൊണ്ട് വന്നത്. അവരുടെ മൂക്കിന്റെ താഴെ ആണല്ലോ ഇതൊക്കെ നടക്കുന്നത്. രസം എന്താന്ന് വെച്ചാൽ ഡൽഹിയിൽ പുതിയ ട്രാഫിക് ഫൈൻ നിരക്ക് ആണ് ഇപ്പോൾ. എന്നിട്ട് ആണ് ഈ പരുവം). ബൈ റോഡിൽ നിന്നും ആറുവരി പാതയിലേക്ക് അരക്കിലോമീറ്റർ പോകാതെ നേരെ റിവേഴ്‌സ് ഗിയറിൽ പുറകോട്ട് ഓടിച്ചു കയറ്റുന്നതൊക്കെ സർവ്വ സാധാരണം. റോഡിൽ ഉള്ളതിൽ 98 ശതമാനം വണ്ടികളും തട്ടുകയോ ഉരയുകയോ ചെയ്ത പാട് ഉള്ളതാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല.

ഞങ്ങൾക്ക് പ്രത്യേകിച്ച് ഇന്ന് പ്ലാനുകൾ ഇല്ല എന്ന് പറഞ്ഞപ്പോൾ ഗോപിച്ചേട്ടൻ തന്നെ ഒരു പ്ലാൻ മുന്നോട്ട് വച്ചു. ആദ്യം ഭരണ സിരാകേന്ദ്രമായ പാർലമെൻറ് മന്ദിരവും രാഷ്‌ട്രപതി ഭവനുമൊക്കെ സ്ഥിതിചെയ്യുന്ന രാജ്പഥ് റോഡിലേക്ക് പോകാം. വണ്ടിയിൽ ഇരുന്നു തന്നെ രാഷ്‌ട്രപതി ഭവൻ കണ്ടു. മുകളിലെ കൊടിമരത്തിൽ ദേശീയപതാക കാണാതിരുന്നതിൽ നിന്നും രാഷ്‌ട്രപതി ഇന്ത്യയിൽ ഇല്ല എന്ന് മനസിലായി. കഴിഞ്ഞ ദിവസം അദ്ദേഹം ഐസ് ലൻറ് സന്ദർശിക്കുന്ന വാർത്ത പത്രത്തിൽ കണ്ടത് ഓർമ്മ വന്നു. രാഷ്‌ട്രപതി ഭവനെ ഒന്ന് ചുറ്റി, ഗോപിച്ചേട്ടൻ വണ്ടി ഇന്ത്യാ ഗേറ്റിന് അഭിമുഖമായി കൊണ്ടുചെന്ന് നിർത്തി. ഞങ്ങൾ അവിടെ ഇറങ്ങി ഒന്ന് രണ്ട് ഫോട്ടോ എടുത്തിട്ട് പോരാം എന്ന് വെച്ചു.

രാഷ്‌ട്രപതി ഭവൻ. കാറിൽ നിന്നുള്ള കാഴ്ച്ച. രാജ്പഥിന്റെ എതിർവശം.
ഏതാനും മീറ്ററുകൾക്ക് മാത്രം അകലെ എഡ്വിൻ ല്യൂട്ടിൻസ് നിർമ്മിച്ച ആ മനോഹര നിർമ്മിതി, രാഷ്ട്രപതി ഭവൻ. തൊട്ട് മുന്നിലായി വലിയ കോട്ടകൾ പോലെ ആഭ്യന്തര വകുപ്പിൻറെയും ധനകാര്യ വകുപ്പിന്റെയും കാര്യാലയങ്ങൾ. അതിൻറെ ഉള്ളിലൂടെ അകത്തേക്ക് നീണ്ടു കിടക്കുന്ന റോഡ് രാഷ്ട്രപതി ഭവനിലേക്കാണ്. എന്നാൽ അങ്ങോട്ട് പ്രവേശിക്കാൻ മുൻപേ അനുമതി ഒക്കെ നേടേണ്ടതുണ്ട്. തന്നെയുമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷ പ്രാധാന്യമുള്ള സ്ഥലമാണ്. ചുമ്മാ ചെന്ന് കേറി കൊടുത്താൽ പിന്നെ ലേലു അല്ലു ലേലു അല്ലു പറഞ്ഞു നിൽക്കാനേ പറ്റൂ. എന്തായാലും വാഹനങ്ങൾ അധികം ഇല്ലാത്ത റോഡിൻറെ മധ്യഭാഗത്ത് പോയി രാഷ്‌ട്രപതി ഭവന്റെ ഒരു ലോങ്ങ് ഷോട്ട് എടുക്കാം എന്ന് വിചാരിച്ച ഞാൻ തീർത്തും നിരാശനായി. റൈസിന ഹിൽസ് എന്ന ചെറിയൊരു കുന്നിന്റെ ഒരു ചെരുവിലായിട്ടാണ് രാഷ്‌ട്രപതി ഭവൻ നിർമ്മിച്ചിരിക്കുന്നത്. അതിൻറെ എതിർ വശത്തുള്ള ചരിവിലാണ് ഞാൻ നിൽക്കുന്നത്. അതായത് കുന്നിൻറെ മധ്യഭാഗത്താണ് ആഭ്യന്തര-ധനകാര്യ മന്ത്രാലയങ്ങൾ നിലകൊള്ളുന്നത്. നല്ല ഉയരമുള്ള രാഷ്‌ട്രപതി ഭവന്റെ ഏറ്റവും മുകളിലുള്ള മീനാരം മാത്രം ചെറുതായി കണ്ട് തൃപ്തിയടഞ്ഞു. വലത്ത് വശത്തായി പാർലമെൻറ് മന്ദിരം നിലകൊള്ളുന്നു. ബൃഹത്തായ ആ കെട്ടിടവും ചെറിയ ഒരു ഭാഗം മാത്രമേ അവിടെ നിന്നും നോക്കിയാൽ കാണാൻ സാധിക്കൂ.

രാജ്പഥ് സൈഡിൽ നിന്നുള്ള കാഴ്ച്ച. ഇടത് വശത്ത് ആഭ്യന്തര മന്ത്രാലയം, വലത് വശം ധനകാര്യ മന്ത്രാലയം.
അധികനേരം അവിടെ കിടന്ന് കറങ്ങുന്നതിൽ വലിയ ഗുണമൊന്നും ഇല്ലെന്ന് തോന്നിയതിനാൽ കാറിൽ കയറി ഇന്ത്യാ ഗേറ്റ് കാണാൻ പോയി. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥ് എന്ന രാജപാതയിലൂടെ എന്റെ ആദ്യ യാത്ര. 71 വർഷങ്ങൾക്ക് മുൻപ് മഹാത്മാ ഗാന്ധിയുടെ നിശ്ചല ശരീരവും വഹിച്ചുള്ള വിലാപയാത്ര കടന്നുപോയപ്പോൾ ഇന്ത്യ മൊത്തം കണ്ണീരണിഞ്ഞ് തടിച്ചുകൂടിയ നിരത്തുവക്ക്.

രാജ്പഥിലൂടെ. മുന്നിൽ ഇന്ത്യാഗേറ്റ് 
ഇന്ത്യാ ഗേറ്റിന് മുൻപിലായി ഗോപിച്ചേട്ടൻ വണ്ടി നിർത്തി. കണ്ടു കഴിഞ്ഞ് അവിടെ വന്നാൽ മതി എന്ന് പറഞ്ഞ് പുള്ളി അവിടെ വെയിറ്റ് ചെയ്തു. ഡൽഹിയിൽ ഞങ്ങൾ ആദ്യമായി സന്ദർശിക്കാൻ പോകുന്ന നിർമ്മിതി. ഇന്ത്യാ ഗേറ്റ്. പ്രതീക്ഷിച്ചത് പോലെ പോയിട്ട് സാധാരണ ഗുരുവായൂർ അമ്പലത്തിൽ ഒക്കെ കാണുന്ന പോലുള്ള ചെറിയ സെക്യൂരിറ്റി മാത്രമേ അവിടെ കണ്ടുള്ളൂ. സെക്യൂരിറ്റിയെ കടന്നു ചെന്നാൽ അവിടെ ഫോട്ടോഗ്രാഫർമാരുടെ തിരക്കാണ്. വരുന്ന ഓരോ സഞ്ചാരിയുടെയും ഒപ്പം, ഇന്ത്യാഗേറ്റ് പശ്ചാത്തലമാക്കി വിവിധ ഫോട്ടോകൾ കാണിച്ച്, അതേപോലെ ഫോട്ടോ എടുത്ത് തരാമെന്നു പറഞ്ഞു മൂന്നോ നാലോ ആളുകൾ ക്യാമറയും തൂക്കി വരും. സഞ്ചാരികളേക്കാൾ കൂടുതൽ ഫോട്ടോഗ്രാഫർമാർ. അവരുടെ ശല്യം ഒഴിവാക്കിയാൽ ഇന്ത്യാഗേറ്റ് എന്ന നിർമ്മിതി നമുക്ക് ആസ്വദിക്കാം. ഒന്നാം ലോകമഹായുദ്ധത്തിലും ഇൻഡോ അഫ്ഗാൻ യുദ്ധത്തിലുമായി വീരചരമം പ്രാപിച്ച 70,000 ഇന്ത്യൻ സൈനികരുടെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ട ആ മഹദ് നിർമ്മിതിയിൽ 13,300 സൈനികരുടെ പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. ആ ഗേറ്റിന്റെ മദ്ധ്യത്തിലായി 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൻറെ സ്മാരകമായ അമർ ജവാൻ ജ്യോതി നിലകൊള്ളുന്നു. ആ സ്മൃതി മണ്ഡപത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നത്. എഡ്‌വിൻ ല്യൂട്ടിൻസ് രൂപകൽപ്പന ചെയ്ത ഇന്ത്യാഗേറ്റും പരിസരവും ചുറ്റിനടന്ന് കാണാൻ മാത്രം ഉണ്ട്. വൈകുന്നേരങ്ങളിൽ നല്ല ദീപാലങ്കാരവും മറ്റും ആസ്വദിച്ച് അടുത്തുള്ള ഉദ്യാനങ്ങളിൽ വിശ്രമിക്കാം. എന്തായാലും ദില്ലി സന്ദർശനം നടത്തുന്നവർ ആദ്യം തന്നെ കണ്ട് തുടങ്ങേണ്ടത് ഇന്ത്യാഗേറ്റ് തന്നെ ആണെന്നാണ് എൻറെ ഒരു അനുഭവം. ഇടയ്‌ക്കോ അവസാനമോ ആണ് അവിടെ പോകുന്നതെങ്കിൽ ആ പ്രധാന നിർമ്മിതിയെ ആ പ്രാധാന്യത്തോടെ ആസ്വദിക്കുവാൻ സാധിക്കണം എന്നില്ല.

അമർ ജവാൻ ജ്യോതി 

ഇന്ത്യാഗേറ്റിന്‌ സമീപത്തുള്ള ഉദ്യാനം 
                                                                                                                  (തുടരും)

No comments:

Post a Comment