Thursday, December 10, 2009

പരിശുദ്ധ വെള്ളരിക്ക.

അങ്ങനെ ഡിസംബര്‍ വന്നെത്തി. വൃശ്ചിക കുളിരും ധനുവത്തിലെ മഞ്ഞും ഒത്തു വരുന്ന ഈ മാസം പൊള്ളേത്തൈക്കാരെ സംബന്ധിച്ച് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്‌. മണ്ഡല കാലം, ക്രിസ്മസ്, പിന്നെ പൊള്ളേത്തൈയുടെ തിലക കുറി ആയ പൊള്ളേത്തൈ പള്ളിയിലെ പെരുന്നാള്‍, പൊള്ളേത്തൈ സ്കൂളിലെ പത്തു ദിവസത്തെ അവധി അങ്ങനെ പലതു കൊണ്ടും. എനിക്കാണെങ്കിലോ ഒട്ടനവധി കൌതുകങ്ങളും ആയിട്ടാണ് ഈ മാസം വരുന്നതു. രാവിലെ നിര്‍മാല്യം തൊഴാന്‍ പോകണ്ടതു കാരണം വെളുപ്പിനെ എഴുന്നേല്‍ക്കണം. വീടിനു പുറത്തേക്ക് ഇറങ്ങിയാല്‍ നല്ല തണുപ്പും. കുളിക്കാന്‍ കുളക്കരയില്‍ പോയി കുറെ നേരം ആലോചിച്ചു നില്‍ക്കണം. നാല് കിലോമീറ്റര്‍ അകലെയുള്ള നാഷണല്‍ ഹൈവയില്‍ കൂടെ പാണ്ടി ലോറികള്‍ പോകുന്ന ഒച്ച വളരെ കൃത്യമായിട്ട്‌ കേള്‍ക്കാം. അത് പോലെ തന്നെ അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് ഉള്ള മാരാരിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ കാത്തു കിടക്കുന്ന ട്രെയിന്‍ ഹോണ്‍ അടിക്കുന്ന കേട്ടാല്‍, അപ്പുറത്തെ വാവച്ചന്‍ ചേട്ടന്റെ വീട്ടില്‍ നിന്നാണ് വരുന്നതു എന്നെ തോന്നൂ. മാരാരിക്കുളം അമ്പലത്തില്‍ നിന്നും, പ്രീതി കുളങ്ങര അമ്പലത്തില്‍ നിന്നും, കോര്തുശ്ശേരി അമ്പലത്തില്‍ നിന്നും സുബ്ബ ലക്ഷ്മിയുടെ കൌസല്യാ സുപ്രഭാതം വാശിക്ക് കാതിലേക്ക് എത്തിക്കൊണ്ടിരിക്കും.പകലൊക്കെ ഈ ഒച്ചകള്‍ എവിടെ പോണോ എന്തോ? കുളിക്കാന്‍ കുളത്തിലേക്ക്‌ ഇറങ്ങുമ്പോള്‍ ആണ് അടുത്ത കൌതുകം. ഈ തണുപ്പിലും കുളത്തിലെ വെള്ളത്തിന്‌ ഒരു ഇളം ചൂടു ഉണ്ടാകും.വീട്ടിലെ കുളത്തില്‍ മാത്രം അല്ല നാട്ടിലെ സകല അമ്പല കുളത്തിലും ഈ പ്രതിഭാസം ഉണ്ടെന്നു പിന്നീട് അറിഞ്ഞു. ഡിസംബറിന്റെ ഓരോ ലീലാ വിലാസങ്ങളെ!!!.


ഞാന്‍ ആദ്യം പറയാന്‍ പഠിച്ച ഇംഗ്ലീഷ് വാക്കുകളില്‍ ഒന്നു ആയിരുന്നു 'Mighty' എന്നത്. സ്കൂള്‍ ഗ്രൌണ്ടിലെ ചേട്ടന്മാരുടെ ക്ലബ്ബിന്റെ പേരു ആയിരുന്നു അത്. 'മൈറ്റി കോര്‍ട്ട്' എന്നായിരുന്നു സ്കൂള്‍ ഗ്രൌണ്ട് അറിയപ്പെട്ടിരുന്നത്. അത് പറഞ്ഞു പറഞ്ഞു മൈറ്റി കോട്ട എന്ന് ആയി തീര്ന്നു. എല്ലാ ദിവസവും വൈകിട്ട് നേരെ കോട്ടയിലേക്ക് വിടും. (ഏഷ്യാഡ് വോളി ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ഏഷ്യാഡ് ഉദയന്‍ ചേട്ടന്‍ ഒക്കെ ആ കോര്‍ട്ടില്‍ കളിച്ചു തെളിഞ്ഞവരായിരുന്നു) ചേട്ടന്മാര്‍ കളിയ്ക്കാന്‍ വരുന്നതിനു മുന്പ് ഞങ്ങളുടെ കുട്ടി പട്ടാളം ഉത്തളങ്ങ ബാറ്റും പത്തല്‍ സ്ടംപും ഒക്കെ ആയി ക്രിക്കറ്റ് കളിയ്ക്കാന്‍ ഇറങ്ങും. കഷ്ട്ടിച്ചു ഒരു കളി കളിയ്ക്കാന്‍ ഉള്ള അവസരം കിട്ടിയേക്കും. അത് കഴിയുമ്പോള്‍ ചേട്ടന്മാര്‍ വന്നു സ്ടുംപ് ഊരും. പിന്നെ എല്ലാം നിരന്നു ഇരുന്നു കളി കാണും.കൂട്ടത്തില്‍ നന്നായി കളിക്കുന്ന കുട്ടനെയും, കാഴ്ചപ്പാടിനെയും ഒക്കെ ചേട്ടന്മാര്‍ കളിയ്ക്കാന്‍ കൂട്ടും. നമുക്കു മണ്ണില്‍ റണ്‍സ് എഴുതല്‍ ആണ് പണി. അതെങ്ങാന്‍ തെറ്റിയാല്‍ ചിലപ്പോള്‍ ബോളിനു ഏറിയും കിട്ടും.


ക്രിസ്മസ് ആയാല്‍ പിന്നെ കരോളിനു ഉള്ള തയ്യാറെടുപ്പ് ആണ്. ക്യാപ്ടന്‍ ആയ കാഴ്ചപ്പാട് സജി ആണ് എല്ലാം ചെയ്യുന്നത്. നമ്മള്‍ സഹായിച്ചാല്‍ മതി. കരോളിനു കൊണ്ടു നടക്കാന്‍ പറ്റിയ ഒരു പുല്‍ക്കൂട്‌ ഉണ്ടാക്കല്‍ ആണ് പ്രധാന പണി. TV യുടെ കൂടിന്റെ അത്രയും ഉള്ള ഒരെണ്ണം ആണ് ഉണ്ടാക്കണ്ടത്. ഓക്ക് എന്ന ചെടിയുടെ കമ്പ് ആണ് ഉപയോഗിക്കുന്നത്. അത് കാണാന്‍ കരിമ്പ്‌ പോലെ ഇരിക്കും എങ്കിലും തരിമ്പു പോലും ഗുണമില്ലെന്ന് ചവച്ചു നോക്കിയപ്പോള്‍ മനസിലായി. ഭാരം ഇല്ല എന്നതാണ് അതിന്റെ പ്രധാന ഗുണം.കൂട്ടില്‍ വെക്കാന്‍ ഒരു കൊച്ചു ഉണ്ണിയേശുവിനെയും മാതാവിനെയും പിതാവിനെയുംബിനോയിയുടെ വീട്ടില്‍ നിന്നും ഒപ്പിച്ചു. ആള്‍ക്കാര്‍ക്ക് ഉണ്ണിയേശുവിനെ കാണാന്‍ നാല് റേഡിയോ ബാറ്ററി പുറകില്‍ അടുക്കി വെച്ചു കാഴ്ചപ്പാട് പുല്ക്കൂടില്‍ ഒരു ടോര്‍ച്ചു ബള്‍ബും കത്തിച്ചു വെച്ചു.ചുമ്മാതല്ല അവന് കാഴ്ചപ്പാട് എന്ന് പേരു വീണത്‌.


ഇനി ആണ് പ്രധാന പണി. ഒരു കാരണവശാലും എന്നെ വീട്ടില്‍ നിന്നും കരോളിനു വിടില്ല. അമ്പലത്തില്‍ ഉത്സവത്തിന്‌ പരുപാടി കാണാന്‍ എന്നെ വിളിക്കാന്‍ വന്നതിന്റെ ഓര്‍മ ഉള്ള കൊണ്ടു കാഴ്ചപ്പാടും കുട്ടനും എന്നെ വിളിക്കാന്‍ വരില്ല എന്ന് തറപ്പിച്ചു പറഞ്ഞു. പിന്നെ ഉള്ളത് അകന്ന ബന്ധുവും തൊട്ടു അടുത്ത വീട്ടിലെ സാനു കുട്ടനാണു. എന്നെക്കാളും അഞ്ചു വയസു മൂത്ത സാനുവിനെ വീട്ടുകാര്‍ക്ക് വിശ്വാസം ആണ്. പക്ഷെ എന്നെ അത്രയ്ക്ക് വിശ്വാസം ഇല്ല. അവസാനം സാനു നോക്കി കൊള്ളാം എന്ന ഉറപ്പില്‍ എന്നെ വിടാം എന്ന് അമ്മ സമ്മതിച്ചു. കാത്തു കാത്തിരുന്ന ഓണ്‍ സൈറ്റ് ഓഫര്‍ കിട്ടിയ സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ സന്തോഷം ആയിരുന്നു എനിക്കപ്പോള്‍.


മഞ്ഞു പ്രമാണിച്ച് രണ്ടു ഷര്‍ട്ടും ഒരു തുകര്‍ത്തും ഒക്കെ ആയിട്ടാണ് ഞാന്‍ ആറുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയത്‌. ക്രിസ്മസ് പപ്പാ ആയി ഇത്തംബി സുമേഷ് ആണ് വരുന്നതു. പാട്ടു പാടാന്‍ ആയി ക്ലബ്ബിലെ ആസ്ഥാന ഗായകന്‍ ആയി സ്വയം സ്ഥാനമേറ്റ ചേട്ടായി ഉണ്ട്. കണ്ണുകളുടെ അസാധാരണം ആയ വലുപ്പം കാരണം കണ്ണപ്പന്‍ എന്ന പേരു കൂടെ ഉള്ള ചേട്ടായി ആളൊരു രസികന്‍ ആണ്. എന്നൊക്കെ അവന്‍ പാട്ടു പാടിയിട്ടുണ്ടോ അന്നൊക്കെ അവന്‍ ആരുടെ എങ്കിലും കൈ വാങ്ങിച്ചിട്ടുണ്ട്. ഓണാഘോഷ പരുപാടിയുടെ ഭാഗമായി നാട്ടുകാരുടെ കണ്ണിലുണ്ണിയും സകല കലാ വല്ലഭനും ആയ ചട്ടുകാലന്‍ ചാണ്ടിചേട്ടന്‍ ഓട്ടം തുള്ളല്‍ കളിച്ചപ്പോള്‍ ഏറ്റു പാടാന്‍ വിളിച്ചത് ഇവനെ ആയിരുന്നു. "അതുകൊണ്ടരിശം തീരാഞ്ഞവനാ കിണ്ടിയെടുത്തു കുളത്തിലെറിഞ്ഞു " എന്ന് ചാണ്ടിച്ചന്‍ പാടിയത് ചേട്ടായി ഏറ്റു പാടിയപ്പോള്‍ കിണ്ടിയുടെ കി ക്ക് പകരം കു എന്ന് ആയി പോയി. കാണികള്‍ ചിരിക്കുന്നത് തന്റെ കൊപ്രാന്തു കണ്ടിട്ടാണെന്ന് ഓര്ത്തു ചാണ്ടിച്ചന്‍ സന്തോഷിച്ചു. അവസാനം "പുരയിടമാകെ മണ്ടി നടന്നു" എന്ന വരി, പുരയിടമാകെ ഞോണ്ടി നടന്നു എന്നാക്കിയത് ചാണ്ടിച്ചന്‍ ശരിക്കും കേട്ടു. ഇതു എന്നെ ഉധേശിച്ചാണ്, എന്നെ മാത്രം ഉധേശിച്ചാണ് എന്ന് ജഗതിയെ പോലെ ആക്രോശിച്ചു കൊണ്ടു തന്റെ ചട്ടുകാല്‍ വീശി ചാണ്ടിച്ചന്‍ കൊടുത്ത അടി അവര്‍ രണ്ടു പേരും മറന്നാലും നാട്ടുകാര്‍ മറക്കില്ല. എല്ലാവരും എത്തിയിട്ടും പപ്പാഞ്ഞി സുമേഷ് മാത്രം വന്നിട്ടില്ല. കുറെ കഴിഞ്ഞപ്പോള്‍ അമ്മച്ചിയുടെ ഒരു പഴയ ചുവപ്പ് നൈറ്റിയും ചുരുട്ടിക്കൊണ്ട് അവന്‍ എത്തി. വീട്ടില്‍ നിന്നും പപ്പാഞ്ഞി വേഷത്തില്‍ ഇറങ്ങിയപ്പോള്‍ അവന്റെ വീട്ടിലെ തന്നെ പട്ടി ഓടിച്ചിട്ട്‌ പോലും. പിന്നെ വീട്ടില്‍ കേറി അത് ഊരി കൊണ്ടാണ് പോന്നതെന്ന്. പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. എല്ലാവരും റെഡി ആയി. പപ്പാഞ്ഞിയുടെ നൈറ്റിയുടെ മണം അടിച്ചപ്പോള്‍ തന്നെ എല്ലാവര്ക്കും പട്ടി ഒടിച്ചിട്ട കാര്യം മനസിലായി. മനുഷ്യരായ ഞങ്ങള്ക്ക് സഹിക്കാന്‍ പറ്റണില്ല പിന്നല്ലേ ഘ്രാണ ശക്തി കൂടുതല്‍ ഉള്ള പട്ടി.


ആദ്യം പള്ളി മുറ്റത്തുള്ള ഉണ്ണി സാറിന്റെ വീട്ടില്‍ കയറി തുടങ്ങാം എന്ന് വെച്ചു നേരെ അങ്ങോട്ട് വിട്ടു. പുല്‍ക്കൂട്‌ മുന്‍പില്‍ കൊണ്ടു വെച്ചു ഗായക സംഘം പാടും പപ്പഞ്ഞിയും കൂടെ ഉള്ളവരും തുള്ളും. അതാണ്‌ ഞങ്ങളുടെ കരോള്‍.മൊത്തം പത്തു പന്ത്രണ്ടു പേര്‍ ഉണ്ട്. വീട്ടുകാര്‍ ഒക്കെ എത്തി. തൊണ്ട ഒക്കെ ശരിയാക്കി ചേട്ടായി പാടി തുടങ്ങി.

" ഉണ്ണി പിറന്നെ, ഉണ്ണി പിറന്നെ,
ശാന്ത രാത്രി ശിവ രാത്രി"

ഉണ്ണി സാര്‍ അപ്പോള്‍ തന്നെ അകത്തേക്ക് വലിഞ്ഞു. കോറസ് ഏറ്റു പാടി. ഞാന്‍ ആദ്യം ഈ "ശിവ രാത്രി" കേട്ടു അമ്പരന്നെങ്കിലും കൂടെ ആഞ്ഞു പാടി. ചേട്ടായി അടുത്ത വരിയിലേക്ക് പോയി.

"താരകം തെങ്ങില്‍ തങ്ങി
ആട്ടിടയര്‍ വലഞ്ഞു
തേജസ് മുന്നില്‍ കണ്ടു
അവര്‍ ദേവനില്‍ വന്നടിഞ്ഞു"

ഒന്നും മനസിലായില്ലെങ്കിലും കോറസ് ഏറ്റു പാടി. പപ്പഞ്ഞിയും കൂട്ടരും തകര്‍ത്താടി. പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസിലായില്ല. നിക്കെടാ കൊച്ചു കഴുവേരികളെ എന്നും പറഞ്ഞോണ്ട് ഉണ്ണി സാറിന്റെ അമ്മച്ചി മറിയാമ്മ ചേച്ചി കയ്യില്‍ ചട്ടകവും ആയി പുറത്തേക്ക് വരുന്നതും, നൈറ്റി മടക്കി കുത്തി കൊണ്ടു പപ്പഞ്ഞി പായുന്നതും മാത്രം ഉണ്ടെനിക്ക് ഓര്‍മ. ബോതം വരുമ്പോള്‍ ഞാന്‍ പള്ളി മുറ്റത്ത്‌ ആണ്.
" താരകം തന്നെ നോക്കി, ആട്ടിടയര്‍ നടന്നു. തേജസ് മുന്നില്‍ കണ്ടു അവര്‍ ദേവനെ വന്നു കണ്ടു" എന്നത് ചേട്ടായിയുടെ വായില്‍ നിന്നും വന്നത് കേട്ടപ്പോള്‍ സത്യാ ക്രിസ്ത്യാനി ആയ മറിയാമ്മ ചേടത്തിക്ക് സഹിച്ചില്ല. ഗണപതിക്ക്‌ വെച്ചത് തന്നെ മറിയാമ്മ ചേടത്തി കൊണ്ടു പോയല്ലോ എന്നോര്‍ത്തപ്പോള്‍ കാഴ്ചപ്പാടിന് സഹിച്ചില്ല. അവന്‍ ഉടനെ മതില്‍ ചാടി അകത്തു ചെന്നു. ഉണ്ണി സര്‍ വെച്ചിരുന്ന പുല്‍ കൂടില്‍ നിന്നും രണ്ടു ആട്ടിന്‍ കുട്ടികളെ എടുത്തോണ്ട് പോന്നു.


കരോളിന്റെ ആദ്യ പകുതി വളരെ ഭംഗിയായി മുന്നോട്ടു പോയി. രണ്ടാമത്തെ പകുതി ആയപ്പോലെക്കും പള്ളിയില്‍ പാതിരാ കുര്‍ബാന കഴിഞ്ഞിരുന്നു. അങ്ങനെ സോളമന്‍ ചേട്ടന്റെ വീടിന്റെ മുന്നില്‍ എത്തി. വീട്ടില്‍ ചെല്ലണം എങ്കില്‍ ഒരു തോട് കടക്കണം. സാമാന്യം വലിയ തോട് ആണ്. ഒരു തെങ്ങിന്‍ തടി ആണ് പാലം. പിടിച്ചു നടക്കാന്‍ ഒരു കയറും കെട്ടിയിട്ടുണ്ട്. എല്ലാവരും കടന്നു. ഇനി പുല്‍ക്കൂട്‌ അപ്പുറത്ത് എത്തിക്കണം. കാഴ്ചപ്പാടും സാനുവും കൂടെ അതും പിടിച്ചു നടുക്കെത്തി. തെങ്ങിന്‍ തടി ഉരുണ്ടതാണോ അതോ കയറില്‍ ഉള്ള ബാലന്‍സ് പോയതാണോ എന്ന് മനസിലാക്കാന്‍ പറ്റും മുന്പേ എല്ലാം കൂടെ തോട്ടില്‍ വീണു കഴിഞ്ഞിരുന്നു. ഉടനെ എല്ലാം വെള്ളത്തില്‍ ചാടി പുല്‍ക്കൂടും എല്ലാം കരക്ക്‌ കയറ്റി. ബാറ്ററി നനഞ്ഞു പോയി, മാതാവും പിതാവും കുഴപ്പം ഇല്ലാതെ കിട്ടി. ഉണ്ണിയും ആടുകളെയും കാണാന്‍ ഇല്ല. എല്ലാവരും ടെസ്പ് ആയി. പെട്ടെന്ന് കാഴ്ചപ്പാടിന് അടുത്ത വെളിപാടുണ്ടായി. എന്തായാലും കൂട്ടില്‍ ഇപ്പോള്‍ വെട്ടം ഇല്ല അത് കൊണ്ടു ഉണ്ണിയെ ആരും കാണാന്‍ പോകുന്നില്ല. പകരം ഉണ്ണിയുടെ അത്രയും ഉള്ള ഒരു വെള്ളരി കുരുന്നു എടുത്തു തോര്‍ത്തില്‍ പൊതിഞ്ഞു വെക്കാം. എല്ലാവര്ക്കും അത് കൊള്ളാം എന്ന് തോന്നി. ഉടനെ തന്നെ സോളമന്‍ ചേട്ടന്റെ തന്നെ പറമ്പില്‍ കയറി ഉണ്ണിയുടെ പാകത്തിന് ഒരു വെള്ളരി എടുത്തു പൊതിഞ്ഞു മാതാവിന്റെം പിതാവിന്റെം ഇടയ്ക്ക് വെച്ചു. സൂപ്പര്‍. ആര് കണ്ടാലും തിരിച്ചറിയില്ല. വാട്ട്‌ ആണ്‍ ഐഡിയ. സന്തോഷത്തില്‍ എല്ലാവന്മാരും സോളമന്‍ ചേട്ടന്റെ വെള്ളരി തോട്ടം ഒരു ലെവല്‍ ആക്കി. ഉണ്ണി വെള്ളരിയും ആയി നാല് അഞ്ചു വീട് കൂടെ കയറി. എല്ലാം ഓക്കേ. വീട്ടുകാരും ഹാപ്പി ഞങ്ങളും ഹാപ്പി. അങ്ങനെ ഞങ്ങള്‍ എക്സ്ഐസ് ജോണ്‍ ചേട്ടന്റെ വീട്ടില്‍ എത്തി. അവിടത്തെ അമ്മച്ചി വാതത്തിന്റെ അസ്കിത ഉള്ളത് കാരണം പാതിരാ കുര്‍ബാനയ്ക്ക് പോകാന്‍ പറ്റാത്തതിന്റെ ക്ഷീണം വീട്ടുകാരോട് തീര്ത്തു കൊണ്ടു നില്‍ക്കുമ്പോള്‍ ആണ് ഞങ്ങള്‍ അങ്ങോട്ട് ചെല്ലുന്നത്. ഞങ്ങളെ കണ്ടു ജോണ്‍ സാര്‍ അമ്മച്ചിയോട്‌ "ദേ അമ്മച്ചിക്ക് കാണാന്‍ ഉണ്ണി ഈശോ ഇങ്ങോട്ട് വന്നിരിക്കുന്നു. സമാധാനം ആയല്ലോ. എടാ പിള്ളേരെ ആ പുല്‍ കൂട് ഇങ്ങോട്ട് നീക്കി വെച്ചേ. അമ്മച്ചി ഒന്നു കാണട്ടെ" എന്ന് ഞങ്ങളോടും പറഞ്ഞു. ഞങ്ങള്ക്ക് തരാന്‍ കാശ് എടുക്കാന്‍ അകത്തേക്ക് പോയ ജോണ്‍ സാര്‍, എന്റെ കര്‍ത്താവേ ഞാനിനി എന്തൊക്കെ കാണേണ്ടി വരുവേ എന്ന് പറഞ്ഞുള്ള അമ്മച്ചിയുടെ നിലവിളി കേട്ടു പുറത്തേക്ക് വരുമ്പോളേക്കും പുല്‍ക്കൂടും അവിടെ വെച്ചിട്ട് ഞങ്ങള്‍ പൊള്ളേത്തൈ ഗ്രൗണ്ടില്‍ എത്തിയിരുന്നു.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

13 comments:

  1. This comment has been removed by the author.

    ReplyDelete
  2. അതി ഗംഭീരം ആയ IDEA. ഇതെങ്ങനെ ഒപ്പിച്ചു..!!!ഇത്രയൊക്കെ ആയിട്ടും നാട്ടുകാര്‍ വെറുതെ വിട്ടോ???? ഇപ്പോഴും കരോളിനു പോകാറുണ്ടോ??? ക്രിസ്മസ് ആശംസകള്‍..:)

    ReplyDelete
  3. ഉണ്ണി വെള്ളരി കലക്കിട്ടോ

    ReplyDelete
  4. കിടു.....തേജസ്സു മുന്നിൽ കണ്ടു അവർ ബത്‌ലഹേം തന്നിൽ വന്നു...എന്നല്ലേ?...ഏതായാലും സൂപ്പർ മച്ചൂ...

    ReplyDelete
  5. kollam




    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  6. കാശടുച്ചുമാറ്റാൻ കിട്ടുന്ന ഏക അവസരം ആയതുകൊണ്ട് ഞാനും കുറെ കരോളിന് പോയിട്ടുണ്ട്... പക്ഷേ ഉണ്ണി വെള്ളരിക്കാ.. അത് കലക്കി മാഷെ :)

    ReplyDelete
  7. ഹ ഹ ഹാ...ഉണ്ണീ പാലു കുടിക്കാന്‍ അപ്പുറത്തെ വീട്ടിലാന്ന് തട്ടരുതായിരുന്നോ?

    ReplyDelete
  8. ഹ ഹ. കിടിലന്‍ സംഭവങ്ങള്‍ തന്നെ.

    എന്നാലും ആ കരോള്‍ ഗാനം അത്രയും തെറ്റിച്ച് പാടീട്ടും ഒരു പണി തരാന്‍ ആ അമ്മച്ചിയേ ഉണ്ടായിരുന്നുള്ളൂ അല്ലേ? ;)

    വെള്ളരി പരിപാടിയും കലക്കി

    ReplyDelete
  9. ആര്‍ദ്ര ആസാദ്, Reini, കണ്ണനുണ്ണി, ഭൂതത്താന്‍, മുക്കുവന്‍, അരീക്കോടന്‍ മാഷ്, ശ്രീ, അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
    കിടന്ഗൂരാനെ, ഞാന്‍ അത് കുറെ നേരം ഓര്‍ത്തു..തെറ്റ് കാണിച്ചു തന്നതിന് നന്ദി..ഇനി മറക്കില്ല

    ReplyDelete
  10. ചാത്തനേറ്:തല്ലുകിട്ടാത്ത കരോള്‍ എപ്പോഴേലും ഉണ്ടായീട്ടുണ്ടോ?

    ReplyDelete
  11. " പകലൊക്കെ ഈ ഒച്ചകള്‍ എങ്ങോട്ട് പോണോ എന്തോ ? “ ,....ഹിഹി..ഈ പ്രയോഗം എനിക്കിസ്റ്റപ്പെട്ടൂട്ടാ...

    ReplyDelete
  12. ചാത്താ, ഗോപന്‍, നന്ദി.

    ReplyDelete