Wednesday, December 22, 2021

കേശവൻറെ വിലാപവും സങ്കീർത്തനം പോലെയും


ശ്രീ. എം. മുകുന്ദനും ശ്രീ പെരുമ്പടവം ശ്രീധരനും. മലയാള സാഹിത്യത്തിലെ രണ്ട് മുടിചൂടാമന്നന്മാരുടെ രണ്ടു മാസ്റ്റർപീസ് കൃതികൾ ഞാൻ വായിച്ചത് ഏറെക്കുറെ അടുത്തടുത്ത ദിവസങ്ങളിലായായിരുന്നു. കേശവൻറെ വിലാപങ്ങളും ഒരു സങ്കീർത്തനം പോലെയും. ഹൃദ്യമായ വായനാനുഭവം പകർന്നു നൽകിയ ഈ രണ്ടു കൃതികളുടെയും ചിന്തകൾ വായിച്ചുകഴിഞ്ഞാലും ദിവസങ്ങളോളം മനസ്സിൽ നിൽക്കും. അങ്ങനെയുള്ള ഒരു അയവിറക്കലിലാണ് ഇവ തമ്മിലുള്ള ഒരു ചെറിയ സാദൃശ്യം മനസിലുടക്കിയത്. രണ്ടു കൃതികളും വിവരിക്കുന്നത് ഒരു എഴുത്തുകാരൻറെ ജീവിതത്തെയും ചിന്തകളെയും ഭാവനാപരമായ പ്രതിസന്ധികളെയും കുറിച്ചാണ്. രണ്ടു കൃതികളിലും അവരുടെ ഒരു രചന എന്നപേരിൽ മറ്റൊരു കഥയെയും ഉള്ളടക്കം ചെയ്തിരിക്കുന്നു. 

കേശവൻറെ വിലാപങ്ങൾ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ശ്രീ ഇ.എം.എസിനെ കുറിച്ച് പ്രതിപാദിക്കുന്ന നോവൽ എന്ന രീതിയിലാണ് പ്രശസ്തമായത്. പക്ഷെ ഒരു സങ്കീർത്തനം പോലെയിൽ വിശ്വ സാഹിത്യകാരൻ ശ്രീ ദസ്തയോവ്‌സ്‌കിയെ നായകസ്ഥാനത്ത് നിർത്തിയിരിക്കുന്നത് വെച്ച് നോക്കിക്കഴിഞ്ഞാൽ ആദ്യ നോവലിൽ ഇ.എം.എസിന് ഗസ്റ്റ് റോൾ മാത്രമേ ഉള്ളൂ എന്ന് കാണാം. ആദ്യ നോവൽ ഒരു ദുഃഖ പര്യവസായിയാണ്. പ്രശസ്‌തനായ ഒരു നോവലിസ്‌റ്റിൻറെ ജീവിതം പ്രതിസന്ധികളിലൂടെ മുന്നോട്ടുപോകുന്നതും തകർന്ന് അവസാനിക്കുന്നതും അതിൽ കാണാം. എന്നാൽ ദസ്തയോവ്‌സ്‌കിയുടെ കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും ആരംഭിക്കുന്ന സങ്കീർത്തനം പോലെയിൽ നായിക അന്നയുടെ കടന്നുവരവോടെ ഒരു പുതുവെളിച്ചം കടന്നുവരുന്നു. വായനക്കാരുടെ മനസിലും തിളക്കം നൽകിക്കൊണ്ട് അത് ശുഭപര്യവസായിയായി പരിണമിക്കുന്നു. സാഹിത്യരചനയിൽ ഒരു സാഹിത്യകാരൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ബാഹ്യമായ ഇടപെടലുകളും രണ്ടു നായകന്മാരിലൂടെയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

മഹത്തായ ഈ രണ്ടു കൃതികൾ തമ്മിൽ താരതമ്യം ചെയ്യുന്നതുപോലെ നിരർത്ഥകമാണ് എന്നിരിക്കിലും പൂർണ്ണമായും മറ്റൊരു നോവൽ പൂർണ്ണമായി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഇരട്ട വായനാനുഭവം പകർന്നു നൽകിയ കേശവൻറെ വിലാപങ്ങളെക്കാൾ ദസ്തയോവ്‌സ്‌കിയുടെയും അന്നയുടെയും പ്രണയം അതിമനോഹരമായി വിവരിച്ച ഒരു സങ്കീർത്തനം പോലെയുടെ തട്ട് ഒരു പൊടിക്ക് താഴ്ന്നു തന്നെ നിൽക്കുന്നു എന്നാണ് എൻറെ അഭിപ്രായം. തീർച്ചയായും വായിച്ചിരിക്കേണ്ട, വ്യത്യസ്തമായ വായനാനുഭവം പകർന്നു നൽകുന്ന രണ്ടു കൃതികൾ. 

No comments:

Post a Comment