Friday, June 10, 2022

പുസ്തകനിരൂപണം - പണ്ട് പണ്ട് പണ്ട്



തിരുവനന്തപുരത്തിനും മധ്യകേരളത്തിനും മലപ്പുറത്തിനും വടക്കൻ കേരളത്തിനുമൊക്കെ മലയാളം സംസാരിക്കുന്നതിന് ഓരോ രീതി(സ്ലാങ്)കളുണ്ടെങ്കിലും സ്ലാങിൻറെ കാര്യത്തിൽ തൃശൂർ സ്ലാങ് ഒരുപടി മുന്നിൽ നിൽക്കുമെന്നാണ് എൻറെയൊരു ഇത്. മറ്റ് ഏത് നാട്ടിലും ഒരു വർഷം താമസിച്ചാലും നമ്മുടെ സ്വതസിദ്ധമായ സ്ലാങിനെ കീഴടക്കി അവരുടെ സ്ലാങ് ആക്കിമാറ്റാൻ അൽപ്പം പ്രയാസപ്പെടുമെങ്കിലും തൃശൂർ പോകുമ്പോൾ ഏതെങ്കിലും രണ്ടുപേരോട് വണ്ടി നിർത്തി വഴി ചോദിക്കേണ്ടിവന്നാൽ മൂന്നാമത്തെയാളോട് നമ്മൾ സംസാരിക്കുന്നത് തൃശൂർ സ്ലാങ്ങിൽ ആയിരിക്കും.


ആലപ്പുഴ എന്ന ഇട്ടാവട്ടത്തു നിന്നും പുറത്തേക്ക് പോയില്ലെങ്കിലും രണ്ടുദിവസമായി എൻറെ സംസാരത്തിൽ ചെറിയൊരു പ്രാഞ്ചിയേട്ടൻ ശൈലി കടന്നുകൂടിയിട്ടുണ്ടോ എന്ന് വീട്ടുകാർക്കൊരു സംശയം. "ഒന്ന് പോയേരാ ", "ന്തൂട്ട്?", "ഞാല്ല്യാട്ടാ" തുടങ്ങി നിഷ്‌കളങ്കമായ തൃശൂർ ശൈലി അവസരത്തിലും അനവസരത്തിലുമൊക്കെ എടുത്ത് പ്രയോഗിക്കാൻ തുടങ്ങിയത് കേട്ട് മടുത്ത അവർ അങ്ങനെ സംശയിച്ചില്ലെങ്കിലേ അതിശയമുള്ളൂ. :ന്താപ്പോ ഈ ഗെഡിക്ക് സംഭവിച്ചേ" എന്നൊന്ന് ആലോചിച്ചപ്പോഴുള്ള ഫ്ലാഷ്ബാക്കിലാണ് നമ്മുടെ കഥാനായകൻറെ ഇൻട്രോ. ഇവിടെ നായകൻ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനം എഴുതിയ പുസ്തകമാകുന്നു.

ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന സമയത്ത് എല്ലാവർഷവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് കമ്പനിയുടെ ഫൌണ്ടേഷൻ ഡേ. നെസ്റ്റിൽ ആയിരുന്നപ്പോൾ നെസ്റ്റ് നൈറ്റ് എന്നപേരിലും ക്വസ്റ്റ് ആയപ്പോൾ ക്വസ്റ്റ് നൈറ്റ് എന്നപേരിലും ആ ആഘോഷങ്ങൾ നടന്നുപോന്നു. എച്ച് ആർ പറയുന്ന ഡ്രസ്സ് കോഡിൽ തിളങ്ങി വരുന്ന സുന്ദരികളെപ്പോലെ, കേരളത്തിലെ പ്രഗത്ഭരായ ഷെഫുമാർ തയ്യാറാക്കുന്ന ഫൈവ് സ്റ്റാർ ഡിന്നറുകൾ പോലെ ആ ദിവസം ആകർഷകമാക്കിയിരുന്ന ഒരു സംഭവമായിരുന്നു മഹേഷേട്ടൻ രചന, സംവിധാനം നിർവഹിച്ച് തട്ടിൽ കയറ്റുന്ന സ്‌കിറ്റുകൾ. ജോഷി ട്വന്റി 20 സിനിമ ഇറക്കിയതുപോലെ കമ്പനിയിലെ പ്രമുഖരെയെല്ലാം അണിനിരത്തി ഏവർക്കും ആവോളം ചിരിക്കാനുള്ള വക നൽകിയിരുന്ന ആ സ്‌കിറ്റുകളും അതെഴുതിയിരുന്ന മഹേഷേട്ടനും ഒരത്ഭുതം തന്നെയായിരുന്നു. 

പിന്നീട് ഫേസ്ബുക്കിലൂടെ അദ്ദേഹം അതിലും മികച്ച നർമ്മ രചനകൾ വിളമ്പിയപ്പോൾ അഭിമാനത്തോടെ അത് ഷെയർ ചെയ്യുകയും "ന്റെ കൂട്ടുകാരൻ എഴുതിയതാ" എന്ന ആമുഖത്തോടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആ ചുള്ളൻ ഒരു പുസ്തകം ഇറക്കുവാൻ പോകുന്നു എന്ന് കേട്ടപ്പോൾ മുതൽ എഴുതിയിട്ടിരുന്നതാണ് മേൽപ്പറഞ്ഞതത്രയും. ഇനി പറയാൻ പോകുന്നത് പുസ്‌തകം വായിച്ച അനുഭവമാണ്. "പണ്ട് പണ്ട് പണ്ട്."  

കുട്ടീഷ്‌ണനും, ആംബ്രോസേട്ടനുമൊക്കെ ഓരോ ഉപമകളിലൂടെ തകർക്കുമ്പോൾ ഞാൻ കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നത് കണ്ട് ഭാര്യയും മോളുമൊക്കെ "ഇതെന്നാ പറ്റി?" എന്നാലോചിച്ച് അന്തംവിട്ടു. അവരോട് സമയം കിട്ടുമ്പോൾ ഈ പുസ്തകം ഒന്ന് വായിച്ചുനോക്കാൻ റെക്കമെൻറ് ചെയ്‌തു. "കഥകളാണോ?" എന്നായിരുന്നു മോളുടെ സംശയം. "കഥകൾ ആണോ എന്ന് ചോദിച്ചാൽ കഥകൾ തന്നെ എന്ന് പറയാം. പക്ഷെ ഞാൻ ഇത് കൺമുന്നിൽ കണ്ടതുപോലെയാണ് അനുഭവിച്ചറിഞ്ഞത്. അതുകൊണ്ടാണ് മുൻപ് വായിച്ചതായിരുന്നിട്ടും ഇപ്പോഴും ഇതുപോലെ ചിരിച്ച് ആസ്വദിക്കാൻ സാധിച്ചത്."

"അപ്പോൾ ഇത് മുൻപ് വായിച്ചതാണോ? എന്നിട്ടാണോ ഇങ്ങനെ ചിരിക്കുന്നത്?" ഭാര്യയ്ക്ക് അതിശയം.

മിക്കവയും മഹേഷേട്ടൻറെ ഫേസ്ബുക് രചനകളാണ്. അവിടെ വച്ച് വായിച്ച് ചിരിച്ചിട്ടുണ്ട്. എന്ന് വെച്ച് ഇപ്പോൾ വായിക്കുമ്പോൾ പുതുമ ഒട്ടും നഷ്ടപ്പെടാതെ ചിരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഈ പുസ്തകത്തിന്റെ റേഞ്ച് പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ?

തൃശൂർ ഭാഷ പോലെ നിഷ്‌കളങ്കമായ ഫലിതം. മഹേഷേട്ടന് ആശംസകൾ. ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു. മഹേഷേട്ടൻറെ മാസ്റ്റർ പീസ് പുരാണങ്ങൾ ആയതിനാലും ഒറ്റ പുരാണകഥ പോലും ഈ പുസ്തകത്തിൽ ഇല്ലാതിരുന്നതിനാലും മഹേഷ് പുരാണങ്ങൾ ഒരു ചിരി ഇതിഹാസമായി സമീപകാല ഭാവിയിൽ ഇറങ്ങിയേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.

No comments:

Post a Comment