Wednesday, November 2, 2022

വായനാനുഭവം - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് ശേഷം ശ്രീ. ടി.ഡി രാമകൃഷ്ണൻ എഴുതിയ മറ്റൊരു മാസ്റ്റർപീസ് നോവലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഫ്രാൻസിസ് ഇട്ടിക്കോരയുടെ രചയിതാവ് എന്ന ലേബലിലാണ് അറിയപ്പെടുന്നതെങ്കിലും അതിനേക്കാൾ ഏറെ മികച്ചൊരു കൃതിയാണ് ആണ്ടാൾ ദേവനായകി. രണ്ടും മലയാളസാഹിത്യത്തിന് ഏറെക്കുറെ അപരിചിതമായിരുന്നു ഡാൻ ബ്രൗണിന്റെത് പോലുള്ള ഒരു രചനാരീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. മിത്തും യാഥാർഥ്യവും ഇടകലർത്തിയുള്ള ഈ കൃതികളിൽ ഇട്ടിക്കോര വായിക്കുമ്പോൾ അനുഭവപ്പെട്ടത് പോലുള്ള ഒരു ബോറടി ദേവനായകി വായിച്ചപ്പോൾ തോന്നിയില്ല എന്നതിനാലാണ് മേൽപ്പറഞ്ഞ അഭിപ്രായം പറഞ്ഞത്. ടി ഡി ക്ക് വയലാർ അവാർഡും കേരളം സാഹിത്യ അക്കാദമി അവാർഡും നേടിക്കൊടുത്ത ഈ കൃതി തീർച്ചയായും അദ്ദേഹത്തിന് കൂടുതൽ ബഹുമതികൾ ഇനിയും നേടിക്കൊടുക്കും. 

പുസ്തകത്തിലേക്ക് കടക്കുമ്പോൾ ഇട്ടിക്കോരയിലെപ്പോലെതന്നെ രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന സംഭവങ്ങളാണ് ഇതിലും എന്ന് കാണാം. ഇക്കുറി പശ്ചാത്തലമാകുന്നത് നമ്മുടെ സമീപരാജ്യമായ ശ്രീലങ്കയാണ്‌. പുസ്തകത്തിൻറെ തുടക്കത്തിൽ ഗ്രന്ഥകാരൻ പറയുന്നൊരു കാര്യം പ്രസക്തമാണ്. തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ വരുന്ന അകലമേ നമുക്ക് ശ്രീലങ്കയുമായുള്ളൂ. ഗൾഫ് ഒരു സാധ്യതയായി മലയാളിക്ക് മുന്നിലേക്ക് അവതരിക്കുന്നതിന് മുൻപ് കേരളത്തിൽ നിന്നും ധാരാളം ആളുകൾ തൊഴിൽ തേടി ആ രാജ്യത്തേക്ക് പോയിട്ടുമുണ്ട്. എങ്കിലും അവിടെ നടന്ന ഭീകരമായ വംശീയയുദ്ധത്തോട് ഏറെക്കുറെ നിസംഗമായാണ് നമ്മൾ പ്രതികരിച്ചത്. ആ ഭീകരതയോടുള്ള പ്രതികരണമായാണ് ഈ കൃതിയുടെ പശ്ചാത്തലമായി ശ്രീലങ്ക തിരഞ്ഞെടുക്കാൻ കാരണം. അതിമനോഹരമായാണ് ടി ഡി ശ്രീലങ്കയെ വിവരിച്ചിരിക്കുന്നത്. യാത്രാവിവരണം വായിക്കുന്നത് പോലെ നമുക്ക് ആ സ്ഥലങ്ങളെ മനസ്സിൽ കാണാൻ സാധിക്കും. അന്ധർ ബധിരർ മൂകർ എന്ന പുസ്‌തകത്തിൽ കാശ്മീരിനെയും മാമ ആഫ്രിക്കയിൽ ഉഗാണ്ടയെയും ടി ഡി ഇതുപോലെ വിവരിക്കുന്നുണ്ട്. 

ചരിത്രവും മിത്തും ഇടകലരുന്ന ആദ്യ കഥയിലാണ് ദേവനായകി എന്ന കേന്ദ്രകഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. കേരളചരിത്രത്തിൽ പരാമർശിക്കുന്ന കാന്തള്ളൂർ രാജ്യത്ത് നിന്നാണ് അവളുടെ കഥ തുടങ്ങുന്നത്. അതീവ സുന്ദരിയായ ദേവനായകി തൻറെ സൗന്ദര്യത്തിൻറെ വില തിരിച്ചറിയുന്നതും അത് പ്രധാന ആയുധമാക്കി മുന്നേറുന്നതുമാണ് ആദ്യ കഥ. അധികാരത്തിന്റെയും ചതിയുടെയും പ്രണയത്തിന്റെയും വടംവലികൾക്കിടയിലൂടെ അവളുടെ പ്രയാണം ചോള രാജാക്കന്മാരിലൂടെ ശ്രീലങ്കയിലേക്ക് എത്തുന്നു. ഒടുക്കം ഒരു അമാനുഷിക ശക്തിയായി പരിണമിക്കുന്ന ഒരു മിത്ത് അഥവാ കെട്ടുകഥയായി പരിണമിക്കുന്ന ദേവനായകിയെ ചരിത്രത്തിൻറെ കൂട്ടുപിടിച്ച് സത്യമേതാ മിഥ്യയേതാ എന്ന ചിന്തയിലേക്ക് ഉയർത്തുന്നതിന് ടി ഡി ക്ക് സാധിച്ചിട്ടുണ്ട്.

തമിഴ് യുദ്ധാനന്തര ശ്രീലങ്കയിലേക്ക് അവരുടെ അതിഥിയായി ചെല്ലുന്ന പീറ്റർ എന്ന എഴുത്തുകാരനിലൂടെയാണ് രണ്ടാമത്തെ കഥ മുന്നോട്ട് പോകുന്നത്.രണ്ട്  കഥകളും തമ്മിൽ ബന്ധിപ്പിക്കുന്നതും പീറ്ററാണ്. യുദ്ധകാലത്ത് ശ്രീലങ്കയിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ അവിശ്വസനീയമാംവണ്ണം ഇവിടെ വിവരിക്കുന്നുണ്ട്. സ്ത്രീകളോടുള്ള പരാക്രമത്തിൽ പുലികളും സിംഹളരും ഒരേപോലെയാണെന്ന് കാണാൻ സാധിക്കും. ആ പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്ന രജനി തിരിനാഗമ എന്ന ആക്ടിവിസ്റ്റും ഇതിൽ കഥാപാത്രമാകുന്നുണ്ട്. പുലി പ്രഭാകരൻറെ കാലത്ത് പരിചയപ്പെട്ട സുഗന്ധി എന്ന തമിഴ് ഈഴ പോരാളിയെത്തേടി പീറ്റർ നടത്തുന്ന യാത്രകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

ഒട്ടും ബോറടിപ്പിക്കാതെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന കൃതിയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഇട്ടിക്കോരയിലെ പോലെ ഭീകരമല്ലെങ്കിലും രതിയും വയലൻസും പുട്ടിന് പീരപോലെ വിതറിയിട്ടുണ്ട്. പീരയില്ലാത്ത പുട്ട് പുട്ടിന് സ്വാദ് കുറയുമെന്നത് പോലെ അത് കൃതിയുടെആസ്വാദ്യതയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് പറയാം. ലോകസാഹിത്യത്തിലെ ഡാൻ ബ്രൗണിനെ പോലെ ടി ഡി മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്രസ്ഥാപിക്കുമെന്ന് വ്യക്തമാക്കുന്ന കൃതി. ഇനിയും ഇതുപോലുള്ള കൃതികൾക്കായി കാത്തിരിക്കുന്നു.

No comments:

Post a Comment