Thursday, July 20, 2023

വായനാനുഭവം - കുട നന്നാക്കുന്ന ചോയി - എം മുകുന്ദൻ



കുട നന്നാക്കുന്ന ചോയി ആവിക്കപ്പൽ കയറി കടലിനക്കരെ പോയി. പോകുന്നതിന് മുൻപ് മാധവനെ ഒരു കവർ ഏൽപ്പിച്ചിട്ടാണ് പോയത്. പ്രിയ എഴുത്തുകാരൻ ശ്രീ എം മുകുന്ദൻറെ കുട നന്നാക്കുന്ന ചോയി എന്ന നോവലിൻറെ കഥാതന്തു ആണ് ആ പറഞ്ഞത്. ഈ ചോയിയോ മാധവനോ അത്ര പ്രധാനപ്പെട്ട ആളുകൾ അല്ലതാനും. ഇന്നത്തെ കാലത്ത് നിന്ന് ആലോചിക്കുമ്പോൾ അതിനെന്താ ഇത്ര കഥ ഉണ്ടാക്കാൻ മാത്രം എന്ന് തോന്നാം. ഒരു നാട്ടിലെ ഓരോ സ്‌പന്ദനവും നാട്ടുകാർ ഒരുമിച്ച് പങ്കിട്ടിരുന്ന ഒരു കാലഘട്ടമാണ് കഥാപശ്ചാത്തലം. വായിക്കുന്തോറും നമുക്കും തോന്നും ആ ഒരു കാലം മതിയായിരുന്നു. നിഷ്‌കളങ്കരായ നാട്ടുകാർ. ഇന്ന് അടുത്ത വീട്ടിൽ താമസിക്കുന്നവരെക്കുറിച്ച് പോലും യാതൊരു ധാരണയുമില്ലാതെ വളരുന്ന ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള ഒരു ലോകമാണ് ഈ നോവലിൽ വരച്ചിടുന്നത്.

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന കാലഘട്ടത്തിലും പശ്ചാത്തലത്തിലും തന്നെയാണ് കുട നന്നാക്കുന്ന ചോയിയും അണിയിച്ചൊരുക്കിയിരിക്കുന്നത്. അന്ന് മയ്യഴിയിൽ നിന്നും മടങ്ങിയ വായനക്കാരന് ഒരിക്കൽക്കൂടി ആ നാട്ടിലൂടെ ഒന്ന് അലയാനുള്ള അവസരം.വളരെ ചെറിയൊരു തന്തു ആയിരുന്നിട്ടും അതിമനോഹരമായി അതിനെ ഇരുന്നൂറ് പേജിന് മുകളിൽ വരുന്നൊരു നോവലാക്കി മാറ്റിയത് ശ്രീ എം മുകുന്ദനെപ്പോലെ അതുല്യ പ്രതിഭകൾക്ക് മാത്രം സാധിക്കുന്നൊരു കഴിവാണ്. മൂപ്പൻ കുന്നും, മയ്യഴിയിലെ നിരത്തുകളും പിന്നെ പ്രധാന കഥാപാത്രങ്ങളായ മാധവനും ചോയിയും അവരോടൊപ്പം ആ നാട്ടിൽ ജീവിച്ച നൂറുകുമാരനും, പത്രാസുകാരൻ പത്രോസും കക്കൂയിയിൽ തോലൻ കാരണവരുമൊക്കെ നാളുകൾ കഴിഞ്ഞാലും നമ്മുടെ മനസ്സിൽ നിലനിൽക്കും. 

നിരാശപ്പെടുത്താത്ത, നല്ലൊരു വായനാനുഭവം സമ്മാനിച്ച മറ്റൊരു എം മുകുന്ദൻ മയ്യഴിക്കഥ 

No comments:

Post a Comment