Showing posts with label നർമ്മം. Show all posts
Showing posts with label നർമ്മം. Show all posts

Wednesday, June 23, 2021

ഒരു നനഞ്ഞ സ്പർശനം


യൂറോകപ്പിലെ വാശിയേറിയ മത്സരം കണ്ടുകഴിഞ്ഞപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു. മത്സരത്തിൻറെ ചൂടിൽ ഉറക്കം അലിഞ്ഞുപോയിരിക്കുന്നു. ടിവിയും ലൈറ്റുകളും ഓഫാക്കി ബെഡ്‌റൂമിലെത്തി. ഭാര്യയും മോളും രണ്ടുറക്കം കഴിഞ്ഞിരിക്കുന്നു. കിടന്നാൽ ഉറക്കം ഉടനൊന്നും വരില്ല. അപ്പുറത്തെ മുറിയിൽ പോയി കുറച്ചുസമയം കൂടി വായിക്കാം. വായനാദിനത്തിൽ വായിച്ചുതുടങ്ങിയ പുസ്തകം ഒരു സസ്‌പെൻസ് ത്രില്ലർ ആയതിനാൽ കൂടുതൽ ആലോചിച്ച് സമയം കളഞ്ഞില്ല. പുസ്തകവുമെടുത്ത് പടിഞ്ഞാറേ മുറിയിൽ പോയി ലൈറ്റും ഫാനുമിട്ട് കട്ടിലിൽ കയറിക്കിടന്ന് വായന തുടങ്ങി. പുസ്തകം കൊള്ളാം, ഒരു ഹൊറർ മൂഡ് ഒക്കെ ഉൾക്കൊള്ളിച്ചിരിക്കുന്നത് കൊണ്ട് രാത്രി വായിക്കുന്നതാണ് അതിൻറെ രസം. വായിച്ച് ഒന്ന് രണ്ട് അദ്ധ്യായം കഴിഞ്ഞപ്പോളേക്കും പുറത്ത് മഴ തുടങ്ങി. മഴയും കാറ്റും വീശിയടിക്കുന്നതിൻറെ ഒച്ചപ്പാടുകൾ പുറത്ത് നിന്നും കേട്ടുതുടങ്ങി. അതിലൊന്നും ശ്രദ്ധിക്കാതെ പുസ്തകത്തിൽ മുഴുകി കിടന്നപ്പോൾ പെട്ടെന്ന് കറണ്ട് പോയി. ഇൻവെർട്ടർ ഉള്ളതിനാൽ കുഴപ്പമില്ല, ഫാനിൻറെ സ്‌പീഡും ട്യൂബിന്റെ ലൈറ്റും അൽപ്പം കൂടിയത് പോലെ തോന്നും. ഇൻവെർട്ടറിൽ നിന്നുള്ള കറണ്ടിലാണ് പ്രവർത്തിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫാൻ ചെറിയ മൂളലും ആരംഭിച്ചിട്ടുണ്ട്. കറണ്ട് ഉടനെ വന്നില്ലെങ്കിൽ ഇൻവെർട്ടറും കയ്യൊഴിയും. എത്ര മഴയും തണുപ്പും ആണെന്ന് പറഞ്ഞാലും ഫാനിൻറെ ഒച്ച കേൾക്കാതെ ഉറങ്ങാൻ പറ്റില്ല. പെട്ടെന്നാണ് ഒരു ബുദ്ധി മനസിലുദിച്ചത്. എന്തായാലും കിടന്ന് വായിക്കുന്നു. പുറത്താണെങ്കിൽ നല്ല മഴയും കാറ്റും. ജനൽ തുറന്നിട്ടാൽ ഫാൻ തത്ക്കാലം ഒഴിവാക്കാം. പിന്നെ ഉറങ്ങാൻ നേരം ഓണാക്കിയാൽ മതി. അത്രയും കൂടി കറണ്ട് സംഭരിക്കാം. ഞാൻ വായനയ്ക്ക് ബ്രേക്ക് കൊടുത്തുകൊണ്ട് എഴുന്നേറ്റ് കട്ടിലിൻറെ സൈഡിലുള്ള ജനലുകൾ തുറന്ന് കൊളുത്തിട്ട് വെച്ചു. പുറത്തുനിന്നും തണുപ്പ് അകത്തേക്ക് അടിച്ചുകയറി. ഇനിയിപ്പോൾ കറണ്ട് ഇല്ലെങ്കിലും സാരമില്ലെന്ന് ഓർത്തുകൊണ്ട് ഞാൻ ഫാൻ ഓഫാക്കി വായന തുടർന്നു. 

എത്രനേരം അങ്ങനെ കിടന്നു എന്നറിയില്ല, അപ്പുറത്തെ ഹാളിൽ തൂക്കിയിരിക്കുന്ന പഴയ സയന്റിഫിക് ക്ലോക്ക് നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഒരു മണിയടിക്കുന്നത് കേട്ടപ്പോളാണ് സമയത്തെക്കുറിച്ച് ഒരു ബോധ്യം ഉണ്ടായത്. എന്തായാലും ഇന്ന് തീരില്ല. നാളെ ഒരിരുപ്പിന് വായിച്ചു തീർക്കാമെന്ന് വിചാരിച്ചുകൊണ്ട് ഞാൻ കിടക്കാൻ തീരുമാനിച്ചു. ഇന്നിനി ഇവിടെ കിടക്കാം. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അപ്പുറത്ത് ചെല്ലുമ്പോൾ വന്ന ഉറക്കം പിന്നെയും പോകും. കട്ടിലിൻറെ തലയ്ക്കലുള്ള സ്വിച്ച് ബോർഡിൽ കയ്യെത്തിച്ച് ലൈറ്റ് ഓഫ് ചെയ്ത് ഫാൻ ഓണാക്കി. ഇതിനിടയിലെപ്പോളോ കറണ്ട് വന്നിരിക്കുന്നു. നോവലിനെ കുറിച്ച് ഓർത്തുകൊണ്ട് തന്നെ ഉറക്കത്തിലേക്ക് കടന്നു. 

ഉറക്കത്തിനിടയിൽ വലത്ത് കാലിൻറെ മുട്ടിന് താഴെ നിന്നും മുണ്ട് വഴുതി മാറിയ നഗ്നതയിൽ ഒരു തണുപ്പ് പെട്ടെന്ന് അനുഭവപ്പെട്ടപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്. ജനലഴികൾക്കിടയിലൂടെ കാലിൽ സ്പർശിച്ച ഒരു നനഞ്ഞ കൈ അതിവേഗം പുറത്തേക്ക് പോകുന്നതാണ് ഞെട്ടിയുണർന്ന എൻറെ കണ്ണുകൾ കണ്ടത്. മരിച്ചവരുടെ കൈ പോലെ ആ കൈ വല്ലാതെ വിളറി വെളുത്തിരുന്നു. മേലാസകലം പാഞ്ഞുകയറിയ ഒരു കുളിരിൽ ഞാൻ സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേറ്റ് പുറത്തേക്ക് നോക്കി. കട്ടപിടിച്ച ഇരുട്ട് മാത്രം. കട്ടിലിൻറെ അരികിലായി വെച്ചിരുന്ന മൊബൈൽ വേഗം എടുത്ത് ടോർച്ച് ഓണാക്കി പുറത്തേക്ക് തെളിച്ചു നോക്കി. വല്ല കള്ളനും ആണെങ്കിലോ?. അകത്തുള്ള ആളുടെ ഉറക്കത്തിൻറെ ഗാഢത അറിയാൻ ചില കള്ളന്മാർ ജനാലയുടെ അടുക്കൽ ലൈറ്റർ ഒന്ന് ഫ്ലാഷ് ചെയ്യിക്കും എന്ന് ആരോ പറഞ്ഞുകേട്ടത് ഓർമയിൽ വന്നു. അകത്തു നിന്നും പ്രതികരണം ഉണ്ടായില്ലെങ്കിൽ മാത്രമേ മുന്നോട്ട് പോകൂ. അങ്ങനെ എൻറെ ഉറക്കം അളക്കാൻ ആണോ ഇനി കൈ കൊണ്ട് തൊട്ടുനോക്കിയത്?? പുറത്തെങ്ങും ആരും ഉള്ള ലക്ഷണമില്ല. ഞാൻ എത്തിവലിഞ്ഞ് ജനലിന്റെ താഴെയൊക്കെ ടോർച്ച് അടിച്ചു നോക്കി. അവിടെയൊക്കെ ചെടിച്ചട്ടികളാണ്. ആർക്കും ഭിത്തിയോട് ചേർന്ന് നിൽക്കാൻ പറ്റില്ല, അതും ജനലഴികളിലൂടെ കൈ നീട്ടി എന്നെ തൊടാൻ പറ്റുന്ന രീതിയിൽ. അപ്പോൾ ഞാൻ സ്വപ്‌നം കണ്ടത് തന്നെ ആയിരിക്കും. അല്ലാതെ അത്ര വിളറി വെളുത്ത കൈ ഒക്കെ?? അസംഭവ്യം. ഞാൻ ലൈറ്റ് ഓൺ ആക്കി തലയിണയുടെ സമീപം വിശ്രമിക്കുന്ന പുസ്തകം കൈകൊണ്ട് എടുത്ത് കിലുക്കത്തിലെ തിലകനെപ്പോലെ പറഞ്ഞു. "മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ കോപ്പ് എഴുതി വെച്ചേക്കുന്നു.". ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുൻപായി കാലിൽ തൊട്ടു എന്ന് തോന്നിയ ഭാഗത്തേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. നനഞ്ഞ വിരലുകൾ കൊണ്ട് തൊട്ടതുപോലെ അവിടെ ചെറിയ നനവ് വ്യക്തമായി കാണാം. അപ്പോൾ കാലിൽ ആരോ തൊട്ടു എന്നത് എൻറെ സ്വപ്നമല്ല. അവിടെ നനവ് എത്താനുള്ള ഒരു സാധ്യതയുമില്ല. ചെറിയ ഒരു ഭയം എന്നിൽ മൊട്ടിട്ടുതുടങ്ങി. പെട്ടെന്ന് തന്നെ ഞാൻ ജനാലകൾ അടച്ചു കുറ്റിയിട്ടു. കുറച്ചുനേരം കൂടി കട്ടിലിൽ ചുമ്മാതിരുന്നിട്ട് വീണ്ടും കിടന്നു. ലൈറ്റ് ഓഫ് ചെയ്യുമ്പോൾ എൻറെ ഹൃദയമിടിപ്പ് വ്യക്തമായി കേൾക്കുന്നത്രയും ഉച്ചത്തിലാണ് ഹൃദയം ഇടിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഉറങ്ങാനായി കണ്ണടച്ചുകിടക്കുമ്പോളും ചുറ്റുപാടുമുള്ള ഓരോ ചെറിയ അനക്കത്തെക്കുറിച്ചും എൻറെ കാതുകൾ ജാഗ്രതയോടെ ഉണർന്നു നിൽക്കുന്നതായി തോന്നി. ഓരോ ചെറിയ അനക്കത്തിനും ചെറിയ ഉച്ചയ്ക്കും ഞാൻ ഞെട്ടി കണ്ണു തുറന്നു. ആ ജാഗ്രതയ്ക്കിടയിൽ എപ്പോളോ എന്നെ വീണ്ടും ഉറക്കം മാടിവിളിച്ചു തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത്. എൻറെ മൊട്ടത്തലയുടെ ഇടതുഭാഗത്ത് ചെവിയുടെ മുകളിലായി ഒരു തണുത്ത സ്പർശനം. എൻറെ ശരീരത്തിലെ ഓരോ രോമകൂപവും എന്നെക്കാളും മുന്നേ ഉണർന്നുകഴിഞ്ഞിരുന്നു. പെട്ടെന്ന് ഞാൻ ലൈറ്റ് ഇട്ടു. മുറിയിൽ ഒന്നുമില്ല. ഞാൻ തലയിൽ തൊട്ടുനോക്കി. നനവ് ഉള്ളതുപോലെ. ചാടിയെഴുന്നേറ്റ് മുറിയിലെ ചുമരലമാരിയിലെ കണ്ണാടിയുടെ മുന്നിലെത്തി നോക്കി. ചെറുതായി നനവ് ഉണ്ട്. പെട്ടെന്ന് കട്ടിലിൻറെ അടിയിൽ നിന്നൊരു അനക്കം. ആ തണുപ്പിലും ഞാൻ ചെറുതായി വിയർക്കുവാൻ തുടങ്ങി. മുറിയിൽ ഞാൻ തനിച്ചല്ല എന്ന് ഉറപ്പായി. പണ്ട് കണ്ട ഗ്രഡ്ജ് എന്ന ജാപ്പനീസ് പ്രേതപ്പടങ്ങളിലെപ്പോലെ കട്ടിന്നടിയിലെ ഇരുളിൽ വിളറി വെളുത്ത പ്രേതരൂപികൾ പതിയിരിക്കുന്നതായി ഞാൻ ഭയന്നു. അവസാനം എന്തുംവരട്ടെ എന്ന് മനസിലുറപ്പിച്ചുകൊണ്ട് കട്ടിലിൻറെ അടിയിലേക്ക് മൊബൈൽ ടോർച്ച് പ്രകാശിപ്പിച്ചുകൊണ്ട് കുനിഞ്ഞു നോക്കി. പെട്ടെന്ന് ഒരാൾ കയ്യിൽപിടിച്ച് വലിച്ചാൽ ഒറ്റച്ചാട്ടത്തിന് കട്ടിലിൻറെ മുകളിൽ കയറണം എന്ന തയ്യാറെടുപ്പോടുകൂടിയാണ് താഴേക്ക് കുനിഞ്ഞത്. മൊബൈൽ വെളിച്ചത്തിൽ തിളങ്ങുന്ന രണ്ടു കണ്ണുകളായിരുന്നു അവിടെ എന്നെ കാത്തിരുന്നത് 

പുറത്തെ ചെമ്പരത്തിയിൽ ഇരുന്ന് മഴകൊണ്ടുമടുത്തപ്പോളാണ് ആ മരത്തവളയ്ക്ക് വീടിൻറെ ഭിത്തിയിൽ കുറച്ചുസമയം പറ്റിപ്പിടിച്ചിരിക്കാമെന്ന് തോന്നിയത്. ഭിത്തി ലക്ഷ്യംവെച്ച് ചാടിയ ചാട്ടം ഉന്നം തെറ്റി കൃത്യമായി എൻറെ കാലിൻറെ നഗ്നതയിൽ വന്ന് ക്രാഷ് ലാൻറ് ചെയ്യുകയായിരുന്നു. പെട്ടെന്ന് ഭൂമികുലുക്കം പോലെ അനുഭവപ്പെട്ട എൻറെ ഞെട്ടലിൽ തെറിച്ച് കമ്പ്യൂട്ടർ മേശപ്പുറത്ത് പതിച്ച തവളച്ചാർ വീണ്ടും ലൈറ്റ് ഓഫ് ആയപ്പോൾ ജനലിന്റെ നേരെ ചാടിയെങ്കിലും ഫാനിൻറെ സ്പീഡിൽ ലക്ഷ്യത്തിലെത്താതെ എൻറെ തലയിൽ തട്ടി നേരെ താഴേക്ക് വീഴുകയായിരുന്നു. 

ടോർച്ചുമടിച്ച് പ്രേതത്തെ നോക്കുന്നത് പോലെ മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി ചട്ടമ്പിനാടിൽ സുരാജ് വെഞ്ഞാറമ്മൂട് പറയുന്നത് പോലെ മരത്തവള മൊഴിഞ്ഞു. "ഇങ്ങനെ പേടിക്കാതെടാ, വെറുതെ മനുഷ്യർക്ക് പേരുദോഷം ഉണ്ടാക്കാനായിട്ട്"

Saturday, April 25, 2020

ലോക്ക് ഡൗൺ ലോക്കുകൾ

നാട്ടിലെ മാതൃകാ പുരുഷോത്തമനാണ് ഞാൻ സുനിലണ്ണൻ എന്ന് വിളിക്കുന്ന നാട്ടിലെ ഏക കൃഷി ഓഫീസറായ ശ്രീ സുനിൽ കുമാർ. അണ്ണനെ പറ്റി നാട്ടിലെ പാണന്മാർ പാടി നടക്കുന്ന പാട്ടുകൾ കേൾക്കാത്തവരായി ഒരു കുട്ടി പോലും നാട്ടിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഗ്രൗണ്ടിലും റോഡിലുമുള്ള അലുക്കുലുത്ത് കൂട്ടുകെട്ടിൽ ഒന്നിലും പോകാത്ത സൽ സ്വാഭാവി,  കോളേജ് കഴിഞ്ഞയുടനെ പി എസ് സി പരീക്ഷ എഴുതി ഫയർ ഫോഴ്സിൽ ജോലിക്ക് കയറിയവൻ (അന്ന് ഗ്രൗണ്ടിലെ കുശുമ്പന്മാർ എല്ലാം പറഞ്ഞത് ടെസ്റ്റ്‌ എഴുതി എടുക്കാൻ ആർക്ക് വേണമെങ്കിലും പറ്റും പക്ഷെ ഫിസിക്കൽ ടെസ്റ്റ് പാസാക്കാൻ ഇത് വരെ ഓടിപ്പിടുത്തം പോലും കളിച്ചിട്ടില്ലാത്ത സുനിലിനെ കൊണ്ട് സാധിക്കില്ല എന്നായിരുന്നു. എന്നാൽ ആദ്യ അഞ്ച് ഐറ്റംസ് തന്നെ പാസായിക്കൊണ്ട് സുനിലണ്ണൻ അവരുടെ വാ അടപ്പിച്ചു), കുട്ടികൾ കടപ്പുറത്തു പോയി വന്നപ്പോൾ കൊണ്ടു വന്ന കടലാമ കുഞ്ഞിനെ രക്ഷിക്കാൻ കുടിവെള്ളം എടുത്തുകൊണ്ടിരുന്ന കിണറ്റിൽ കല്ലുപ്പ് കലക്കി ആമയെ മുക്കിപ്പിടിച്ച പ്രകൃതി സ്‌നേഹി. സർവ്വോപരി നാട്ടിലെ കുടുംബശ്രീ ചേച്ചിമാരുടെ ആരാധ്യ പുരുഷനായ കർഷക കുലോത്തുംഗൻ. കൃഷിയോടുള്ള സ്നേഹം കാരണം ഫയർ ഫോഴ്സിൽ നിന്നും ടെസ്റ്റ്‌ എഴുതി കൃഷി ഓഫീസറായി ജോലിക്ക് കയറിയതോടെയാണ് നാട്ടിലെ പി എസ് സി വിദ്യാർത്ഥികൾക്കിടയിൽ അണ്ണൻ താരമായത്. ഇങ്ങനെ അണ്ണന്റെ ഗുണഗണങ്ങൾ എഴുതാൻ ആണെങ്കിൽ ഇത് ഇവിടം കൊണ്ടൊന്നും നിൽക്കില്ല. എന്നാലും അണ്ണനെയും കൊണ്ട് പണ്ടൊരിക്കൽ കല്യാണത്തിന് പോയ കഥ പരാമർശിക്കാതെ വിടുന്നത് ഉചിതമായിരിക്കില്ല. 

പുന്നപ്രയുള്ള കല്യാണത്തിന് കൂടാൻ പുള്ളിയെയും കൂട്ടി സ്ഥലത്ത് എത്തുമ്പോൾ അവിടെ നല്ല തിരക്ക്. റോഡിലെങ്ങും വണ്ടി ഇടാൻ സ്ഥലമില്ല. കുറച്ചു മാറി ഒരൽപ്പം സ്ഥലം കണ്ടെത്തിയ ഞാൻ കഷ്ടകാലത്തിന് അണ്ണനോട് അടുത്ത് നിൽക്കുന്ന തെങ്ങിൽ വല്ല തേങ്ങയോ ഓലയോ വീഴാൻ സാധ്യത ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞു. ശരി എന്നും പറഞ്ഞു ഡോർ തുറന്നു പുറത്തിറങ്ങി തെങ്ങിന്റെ അടുത്തേക്ക് ചെന്ന് മുകളിലേക്ക് നോക്കിയ അണ്ണൻ ഞെട്ടിപ്പോയി. പുറമേ ആരോഗ്യവാൻ എന്ന് തോന്നുമെങ്കിലും തെങ്ങിന്റെ മണ്ടയിൽ കൊമ്പൻ ചെല്ലിയുടെ ആക്രമണം, പോരാത്തതിന് മണ്ണിൽ ഫോസ്ഫറസിന്റെ കുറവ് കാരണം ഓലകളിൽ മഞ്ഞളിപ്പ്. ഇങ്ങനെ പോയാൽ ഒരു മാസത്തിനുള്ളിൽ തെങ്ങിന്റെ പണി തീരും. അതോടെ മാറ്ററിൽ നിന്നും മാറിപ്പോയ അണ്ണൻ അടുത്ത് കണ്ട വീട്ടിൽ ചെന്ന് വീട്ടുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അടിയന്തിരമായി ചെയ്യേണ്ട പ്രതിവിധികൾ ഒക്കെ വിശദീകരിച്ചു കൊടുത്തു. എന്താണ് സംഭവം എന്ന് മനസിലാകാതെ അന്തം വിട്ട് കാറിലിരിക്കുന്ന എന്റെ സമീപത്ത് കൂടി വേറൊരുത്തൻ കാർ കൊണ്ടു ചെന്ന് ഞാൻ കണ്ടു വെച്ച സ്ഥലത്ത് പാർക്ക് ചെയ്യുന്നതും കണ്ടതോടെ പൂർത്തിയായി. മനസ്സിൽ തെറിയും പറഞ്ഞു വണ്ടി കൊണ്ടു പോയി അരക്കിലോമീറ്റർ അപ്പുറത്ത് പാർക്ക് ചെയ്ത് ഞാൻ തിരിച്ചു പൊരി വെയിലത്ത് നടന്നു വരുമ്പോൾ അണ്ണൻ ഇതൊന്നും അറിയാതെ സന്ദേശം സിനിമയിലെ സിദ്ദിഖിനെ പോലെ വീട്ടുകാരനുമായി പറമ്പിന് ചുറ്റും നടന്ന് വേണ്ട ഉപദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. 

ലോക്ക് ഡൗൺ കാലവും ആ മാതൃകാ പുരുഷൻ മാതൃകാ പരമായി തന്നെ ആചരിച്ചു. ബാക്കിയുള്ളവർ ലോക്ക് ഡൗണിൽ സമയം കളയാൻ ഒന്നും ചെയ്യാനില്ലാതെ യൂട്യൂബിൽ ഐഡിയകൾ പരതുമ്പോൾ അണ്ണൻ പറമ്പിൽ പൂണ്ടു വിളയാടി. പകൽ സമയം തികയാതെ വന്നപ്പോൾ രാത്രി പറമ്പിൽ ലൈറ്റ് ഇട്ടും പണി തുടർന്നപ്പോൾ വീട്ടുകാരും നാട്ടുകാരും മാസ്കിന് മുകളിൽ വിരൽ വെച്ച് ആശ്ചര്യം പ്രകടിപ്പിച്ചു. 

അങ്ങനെ കഴിഞ്ഞ ദിവസം നട്ട കപ്പകൾക്ക് നനക്കാൻ വൈകുന്നേരം പറമ്പിൽ വന്നു കഴിഞ്ഞപ്പോളാണ് സുനിലണ്ണൻ ആകാശത്തെ മഴക്കാറ് ശ്രദ്ധിച്ചത്. ഇപ്പോളത്തെ ചൂട് വെച്ച് നോക്കിയാൽ വേനൽ മഴ കനക്കും. ഒരു കുഴപ്പമുണ്ട് അപ്പുറത്തെ പാടത്തോട് ചേർന്നുള്ള കുളത്തിൽ നിറയെ മീനുണ്ട്. എല്ലാ വേനലിലും ഒരു പിടുത്തം ഉള്ളതാണ്. ഇക്കുറി അത് നടന്നിട്ടില്ല. മഴ തുടങ്ങിയാൽ പണി പാളും. പിന്നെ പിടിക്കാൻ പാടാണ്. വെള്ളം വീർത്താൽ ചിലപ്പോൾ മീൻ പാടത്തേക്ക് കയറി പോകാനും സാധ്യത ഉണ്ട്. ഉടനെ പിടിക്കണം. ഇറങ്ങി പിടിക്കാൻ ഉള്ള വട്ടവല ആ വേലായുധൻ ചേട്ടന്റെ കയ്യിൽ കാണും. പുള്ളിയുടെ വീട്ടിൽ പോയി അതും എടുത്തു കൊണ്ട് വരാം. അങ്ങേരെയും വിളിക്കാം. വണ്ടി വേണ്ട. ഇടവഴി നടന്നു പോകാം. അതാകുമ്പോൾ വലയും പിടിച്ചു വരാനും പറ്റും. 

"ഡീ ഞാൻ ഇപ്പോൾ വരാമേ" കൂടുതൽ ഒന്നും പറയാതെ അണ്ണൻ നടപ്പ് തുടങ്ങി 

"എവിടെ പോകുന്നു. ഉടുപ്പ് ഇട്ടോണ്ട് പോ" ഭാര്യ വിളിച്ചു പറഞ്ഞു 

"ഓ നമ്മുടെ വേലായുധൻ ചേട്ടന്റെ വീട് വരെ പോകാനാ. അതിനെന്നാത്തിനാ ഷർട്ട്"

എത്ര നാളായി ഈ വഴിയിലൂടെ ഒക്കെ നടന്നിട്ട്. ബൈക്ക് എടുത്തതിന് ശേഷം ഒരിടത്തും നടന്നു പോയിട്ടില്ലെന്ന് മനസ്സിൽ ഓർത്തു. വഴി ഒക്കെ ചെറുതായി. ധാരാളം പുതിയ വീടുകൾ. കുടുംബശ്രീ പെണ്ണുങ്ങൾ ആയിരിക്കും, എല്ലായിടത്തും എന്തെങ്കിലും ഒക്കെ കൃഷി ചെയ്യുന്നുണ്ട്. അണ്ണൻ മനസ്സിൽ സന്തോഷിച്ചു. 

നടന്നു കിഴക്കേ റോഡിലെ കയർ ഫാക്ടറിയുടെ അടുത്ത് എത്തിയപ്പോളാണ് മാവിൻ ചോട്ടിൽ വട്ടം കൂടിയിരുന്നു ചീട്ട് കളിക്കുന്ന കുറേ പേരെ കാണുന്നത്. അല്ലെങ്കിലും പണ്ടേ ഈ ചീട്ട് കളി എന്ന് കേൾക്കുന്നതേ അലർജി ആണ്. ഇവന്മാർക്ക് ഈ സാമൂഹിക അകലം എന്നതൊന്നും ബാധകമല്ലേ?  മനസ്സിൽ അങ്ങനെ ഓർത്ത് നടക്കുമ്പോളാണ് ഒരു വിളി കേട്ടത്

"കൊച്ചേ എവിടെ പോകുന്നു?"

നോക്കുമ്പോൾ അതാ തേടിയ വേലായുധൻ ചേട്ടൻ വള്ളിയും തലയിൽ കെട്ടി ചീട്ട് കളിക്കാനിരിക്കുന്നു. 

"ഞാൻ ചേട്ടന്റെ വീട്ടിലേക്ക് വന്നതായിരുന്നു." അണ്ണൻ പതുക്കെ ചീട്ടുകളി സ്ഥലത്തേക്ക് നടന്നു. വലയുടെ കാര്യം മിണ്ടിയില്ല. മീൻ പിടുത്തം ഉണ്ടെന്ന് അറിഞ്ഞാൽ ഇവന്മാർ എല്ലാം കൂടി അങ്ങോട്ട് കെട്ടിയെടുക്കും. 

സുനിലണ്ണൻറെ പരുങ്ങൽ കണ്ട് കാര്യം മനസിലായിട്ടായിരിക്കും വേലായുധൻ ചേട്ടൻ പറഞ്ഞു. "ഈ കൈ ഒന്ന് തീർന്നോട്ടെ, ഞാൻ വരാം. കൊച്ച് നിൽക്ക്"

ഇതൊക്കെ പറയുമ്പോളും ബാക്കി ഉള്ളവർ ഗൗരവത്തിൽ കയ്യിലുള്ള ചീട്ടിലേക്കും നോക്കി ഇരിക്കുന്നുണ്ടായിരുന്നു. കളി ഒന്നും മനസിലാകുന്നില്ല എങ്കിലും അണ്ണനും പതുക്കെ അവർ കളിക്കുന്നതും നോക്കി നിൽപ്പായി.

പെട്ടെന്നാണ് റോഡിലൂടെ ഒരു പോലീസ് ജീപ്പ് പതിയെ വടക്കുനിന്നും വരുന്നത് ഒരുത്തൻ കണ്ടത്. "ഓടിക്കോ..പോലീസ്!" എന്നും പറഞ്ഞ് അവൻ ചീട്ടും വലിച്ചെറിഞ്ഞ് ചാടിയെണീറ്റ് ഒറ്റ ഓട്ടം. ഇത് കേട്ട താമസം കളിക്കാർ എല്ലാം പലവഴി ചിതറിയോടി. 

സുനിലണ്ണന് കാര്യത്തിൻറെ ഗൗരവം അത്ര മനസിലായില്ല. അപ്പോളേക്കും അടുത്ത വീടിൻറെ പിന്നിലെത്തിയ വേലായുധൻ ചേട്ടൻ വിളിച്ചു പറഞ്ഞു. "കുഞ്ഞേ ഓടിക്കോ. ചീട്ടുകളിച്ചത് മാത്രമല്ല, ലോക്ക് ഡൗണിൽ കൂട്ടം കൂടി നിന്നതിനും പണി കിട്ടും"

ഡോറയുടെ പ്രയാണങ്ങളിൽ കുറുനരിയെ കാണുമ്പോൾ ഡോറയും കൂട്ടുകാരും "കുറുനരി മോഷ്ടിക്കരുത്" എന്ന് പറയുമ്പോൾ "മോഷ്ടിക്കാനോ ഞാനോ?" എന്നും പറഞ്ഞ് കുറുനരി സ്കൂട്ട് ആകുന്നത് പോലെ "ചീട്ടുകളിക്കാനോ ഞാനോ" എന്നും ചോദിച്ച് സുനിലണ്ണൻ പോലീസുകാർ എത്തുമ്പോളേക്കും രണ്ടു പറമ്പ് ചാടി കടന്നിരുന്നു. 

എന്തായാലും നേരായ വഴി പോകണ്ട. വീടുകളുടെ ഇടയിലൂടെ ഓടാം എന്നോർത്ത് പണ്ട് ഫയർ ഫോഴ്സിൽ ട്രെയിനിങ് കാലത്തേ ഓർമ്മകൾ മനസ്സിൽ വെച്ച് നൂറേ നൂറിൽ വീട്ടിലേക്ക് പറന്നു. ആദ്യത്തെ നാലഞ്ച് വീട് കുഴപ്പമില്ലാതെ കടന്നു. അഞ്ചാമത്തെ വീടിൻറെ വേലി ചാടി ഓടുമ്പോഴാണ് അത് സംഭവിച്ചത്. മുണ്ട് എന്തിലോ ഉടക്കി. പത്ത് സ്റ്റെപ്പ് വെച്ചപ്പോളേക്കും തൻറെ അരയിൽ സന്തത സഹചാരിയായി ഉണ്ടായിരുന്ന ആ കാവി തുണി നഷ്ടമായ വിവരം സുനിലണ്ണൻ ഒരു ഞെട്ടലോടെ മനസിലാക്കി. ഭാഗ്യം ഇരുട്ടി തുടങ്ങിയിരിക്കുന്നു. അടുത്തെങ്ങും ആരുമില്ല. തിരിച്ചു പോയി മുണ്ട് എടുക്കാം എന്ന് വിചാരിച്ചപ്പോളാണ് അത് കണ്ടത്. മുന്നിലെ അഴയിൽ കുറച്ച് തുണി അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നു. അതിൽ കറുത്ത കളറിലെ ഒരു മുണ്ട് കാറ്റിൽ ആടി കളിക്കുന്നു. അണ്ണന്റെ മനസ്സിൽ ഒരു ലഡു പൊട്ടി. ഐഡിയ!!. പോയ മുണ്ട് പോട്ടെ. അണ്ണൻ ആ കറുത്ത മുണ്ട് വലിച്ച് ഉടുത്ത് മുടങ്ങിയ ഓട്ടം റീസ്റ്റാർട്ട് ചെയ്തു. വീടിൻറെ പറമ്പിലേക്ക് ലാൻറ് ചെയ്ത അണ്ണന്റെ മനസ്സിൽ മറ്റൊരു ഐഡിയ പൊട്ടി. ഒന്നും നോക്കിയില്ല. കഴിഞ്ഞ ദിവസം കുത്തിയ കപ്പക്കമ്പുകൾ പെട്ടെന്ന് തന്നെ കുറെയെണ്ണം പറിച്ച് കൂട്ടി. മുറ്റത്ത് കളിച്ചുകൊണ്ട് നിന്ന ഇളയ മകനെയും വിളിച്ച് അടുത്ത് നിർത്തി. ഓടിയതിന്റെ കിതപ്പിനിടയിലും മുന്നിലുള്ള റോഡിലേക്ക് പാളി നോക്കിക്കൊണ്ട് കപ്പക്കമ്പുകൾ വീണ്ടും കുത്തി തുടങ്ങി. അണ്ണന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. കൃത്യം മൂന്നാമത്തെ കപ്പക്കൊമ്പ് നടുമ്പോളെക്കും ദാ വരുന്നു പോലീസ് വാഹനം. പറമ്പിൻറെ അങ്ങേ അതിരിൽ വണ്ടി പതുക്കെ ചവുട്ടി നിർത്തി. വണ്ടിയിൽ നിന്നും മാസ്‌ക് വെച്ച ഒന്ന് രണ്ടു പോലീസുകാർ തല പുറത്തേക്ക് ഇട്ട് നോക്കി. 

കറുപ്പ് മുണ്ടും കയ്യിലെ കപ്പക്കമ്പും ഒക്കെ കണ്ട് ഏയ് ഇവനല്ല എന്ന മട്ടിൽ അവർ തല വലിച്ചു. 

എന്താ സാറേ? അണ്ണൻ ഒന്നുമറിയാത്ത പോലെ വിളിച്ചു ചോദിച്ചു. 

"ഏയ് ഒന്നുമില്ല. ആരും പുറത്തിറങ്ങി നടക്കരുത്. ആരെങ്കിലും ഇത് വഴി പോയാരുന്നോ?"

"ഇത് വഴി ആരും വന്നില്ല സാറേ" 

അണ്ണന്റെ മറുപടി കേട്ടതും വണ്ടി പതുക്കെ മുന്നോട്ട് നീങ്ങി. വണ്ടിയുടെ പിൻ സീറ്റിൽ പോലീസുകാർ കൊടുത്ത മാസ്കും കെട്ടി ഇരുന്ന വേലായുധൻ ചേട്ടൻ പുറത്ത് കപ്പക്കൊമ്പും പിടിച്ചു നിൽക്കുന്ന സുനിലണ്ണനെ കണ്ട് അന്തിച്ച് നന്ദനത്തിലെ ഇന്നസെന്റിനെ പോലെ മനസ്സിൽ മൊഴിഞ്ഞു. "കുമ്പിടിയാ കുമ്പിടി" 
----------------------------------------------

മെഡിക്കൽ സ്റ്റോർ അടക്കും മുൻപ് അത്യാവശ്യം "സാധനം" മേടിച്ച് സ്റ്റോക്ക് ചെയ്യാൻ ഇറങ്ങിയതായിരുന്നു ഗിരി. ശെടാ ഈ ലോക്ക് ഡൌൺ ഇങ്ങനെ തുടർന്നാൽ ജീവിതം ആകെ കട്ടപ്പൊക ആകുമല്ലോ. ഈ പോക്ക് ആണെങ്കിൽ ഒരു നല്ല ജോലി കിട്ടിയിട്ട് മതി നമുക്ക് ഒരു കുഞ്ഞ് എന്ന തൻറെ ഭാര്യയുടെ ആഗ്രഹം പൊളിയാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. കൊറോണ കാരണം ആൾക്കാരെ വിളിക്കാതെ കല്യാണം നടത്തിയതിന്റെ ലാഭം മുഴുവൻ ഇങ്ങനെ "ഈ സാധനം" മേടിച്ച് തീരുമെന്നാണ് തോന്നുന്നത്. അല്ലെങ്കിലും ഇപ്പോൾ ആകെ വീട്ടിൽ നിന്നും പുറത്തോട്ട് ഒന്ന് ഇറങ്ങുന്നത് ഇത് മേടിക്കാൻ വേണ്ടി മാത്രമാണല്ലോ..  ഇങ്ങനെ പലതും ഓർത്തുകൊണ്ട് ഗിരി ബൈക്ക് വീട്ടിലേക്കുള്ള നടവഴിയിലേക്ക് തിരിച്ചു. ഇരുട്ടി തുടങ്ങി. വേലിയുടെ അകത്തേക്ക് വണ്ടി ഓടിച്ചു കയറ്റി വണ്ടിയുടെ സ്പീഡോമീറ്ററിന്റെ മുന്നിൽ വെച്ചിരുന്ന പാക്കറ്റ് എടുത്ത് മുണ്ടിൽ ചേടാൻ നോക്കുമ്പോളാണ് വീടിൻറെ പുറകിൽ നിന്നും ഒരു ശബ്ദം കേൾക്കുന്നത്. ആരോ ചാടി ഓടുന്നത് പോലെ.

എന്താ സംഭവം എന്നറിയാൻ വീടിൻറെ പുറകിലേക്ക് നോക്കിയ ഗിരി ഞെട്ടിപ്പോയി. വേലിയോട് ചേർന്നുള്ള പുളിയുടെ അടുത്തുകൂടെ ഒരാൾ വെടികൊണ്ടത് പോലെ പായുന്നു. ഇരുട്ടി തുടങ്ങിയത് കൊണ്ട് ആളെ മനസിലാകുന്നില്ല. പക്ഷെ ആളുടെ ശരീരത്ത് തുണിയില്ല എന്ന് മനസിലാക്കാനുള്ള വെളിച്ചമൊക്കെ ഉണ്ട് താനും. ഓടിക്കൊണ്ടിരുന്ന ആൾ പെട്ടെന്ന് നിന്ന് അവിടെ അഴയിൽ അലക്കി വിരിച്ചിരുന്ന തൻ്റെ കറുപ്പ് മുണ്ട് വാരി ഉടുക്കുന്നത് കണ്ടപ്പോളാണ് ഗിരിയുടെ ആദ്യത്തെ ഷോക്ക് വിട്ടു മാറിയത്.

"നിക്കെടാ അവിടെ" ഗിരി അലറി.

മുണ്ട് വലിച്ചു ചുറ്റിക്കഴിഞ്ഞ അയാൾ അതോടെ അപ്പുറത്തെ കൈത്തോടും ചാടി പറക്കുന്നതാണ് പിന്നെ കണ്ടത്. ഓടി ഗിരി അങ്ങോട്ട് എത്തുമ്പോളേക്കും ആളുടെ പൊടിപോലും കാണാനില്ലായിരുന്നു. ഇനി കള്ളൻ എങ്ങാനും ആണോ? കല്യാണം കഴിഞ്ഞ വീടല്ലേ സ്വർണം കാണുമെന്നോർത്ത് വന്നതാകും. പക്ഷെ ഈ സന്ധ്യ നേരത്ത്..അതും തുണി ഇല്ലാതെ കള്ളൻ വരുമോ. കള്ളൻ ഓടി വന്ന വഴിയിലൂടെ നടന്നുനോക്കിയ ഗിരി എത്തിയത് പറമ്പിൻറെ അതിരിലുള്ള മറപ്പുരയുടെ സമീപത്തേക്ക് ആയിരുന്നു. അവിടെ അതാ പ്ലാവിൻറെ വേരിനോട് ചേർന്ന് എന്തോ കിടക്കുന്നു. ഒരു കാവി മുണ്ട് !!

ഗിരിയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. പുറത്തേക്ക് പോകാൻ നേരം "നീ ഒന്ന് കുളിച്ചിട്ടൊക്കെ നിൽക്ക്" എന്ന് ഭാര്യയോട് പറഞ്ഞത് അവൻറെ മനസിലേക്ക് എത്തി. അവിടെ അഴിഞ്ഞു കിടന്ന മുണ്ട് കുനിഞ്ഞെടുത്ത് ഗിരി എന്നെന്നും കണ്ണേട്ടൻ സിനിമയിൽ ജഗതി വിളിക്കും പോലെ അലറി വിളിച്ചു.

"എടാ..."

"എടീ..."

സോഫയിൽ ചാരിയിരുന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും കണ്ടുകൊണ്ട് കയ്യിലെ വനിതയിലുള്ള "ലോക്ക് ഡൗണും ലൈംഗികതയും" പംക്തി വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭാര്യ സുനിത ഭർത്താവിൻറെ അലറൽ കേട്ട് ഞെട്ടി എഴുന്നേറ്റു.

"ആരാടീ നിൻറെ കുളിമുറിയിൽ ഉണ്ടായിരുന്നത്" കയ്യിൽ ഒരു കാവി മുണ്ടും പിടിച്ച് കണ്ണേട്ടൻ മോഡൽ ജഗതിയെ പോലെ കയറി വന്ന കണവനെ കണ്ട് സുനിതയ്ക്ക് ഒരു പിടിയും കിട്ടിയില്ല. ബഹളം കേട്ട് അകത്ത് നാമം ചൊല്ലിക്കൊണ്ടിരുന്ന ഗിരിയുടെ അമ്മ വിമല ചേച്ചി പുറത്തേക്ക് വന്നു.

എന്താ മോനെ കാര്യം?

ഈ മുണ്ട്..ഈ മുണ്ട്..ആരാണ് ഇവളുടെ കുളിമുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് എനിക്ക് ഇപ്പോൾ അറിയണം.

"ദേ മനുഷ്യാ വേണ്ടാതീനം പറയരുത്" കഥ മുഴുവനായി മനസിലായില്ലെങ്കിലും തൻ്റെ ചാരിത്ര്യത്തെ ആണ് ചോദ്യം ചെയ്യുന്നത് എന്ന് മനസിലാക്കിയ സുനിത സടകുടഞ്ഞ് എണീറ്റു.

"ആര് ഓടിയ കാര്യമാ നീ ഈ പറയുന്നത്?" ഭാഗ്യത്തിന് വിമലച്ചേച്ചി ഇടയ്ക്ക് കയറി

"ഇവളുടെ കുളിമുറിക്ക് അടുത്ത് നിന്നും കിട്ടിയതാ ഈ മുണ്ട്. ഒരുത്തൻ എൻറെ വണ്ടിയുടെ ഒച്ച കേട്ട് വടക്കോട്ട് പാഞ്ഞു പോകുന്നതും കണ്ടു. എൻറെ അലക്കി ഇട്ടിരുന്ന മുണ്ടും എടുത്ത് ചുറ്റിക്കൊണ്ടാണ് അവൻ ഓടിയത്"

സുനിത വാ പൊളിച്ചത് പോലെ നിൽക്കുന്നത് കണ്ട വിമല ചേച്ചി മകനോട് കയർത്തു. "നിന്നോട് ഞാൻ കല്യാണത്തിന് മുന്നേ പറഞ്ഞതല്ലേ അത്യാവശ്യം ആയി കുളിമുറി പണിയണമെന്ന്. ഈ നാട്ടിൽ വേറെ ഏത് വീട്ടിൽ ഉണ്ടെടാ ഇതുപോലത്തെ മറപ്പുര. നാണം ഉണ്ടോടാ നിനക്ക്. കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ ഇങ്ങനെ അടച്ചുറപ്പില്ലാത്ത മറപ്പുര നിന്ന് കുളിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ഇത് പോലെ പലവന്മാരും വരും. എന്നെ ഇവിടെ കെട്ടിക്കൊണ്ട് വന്നപ്പോൾ ഞാൻ കുറെ അനുഭവിച്ചതാ..ഉടനെ തന്നെ ഇവിടെ കുളിമുറി പണിതോണം. മനസാ വാചാ അറിയാത്ത കൊച്ചിനെ കുറ്റം പറയരുത്. അലവലാതി"

ഒറ്റ ശ്വാസത്തിൽ വന്ന ഈ ഡയലോഗ് കേട്ട് മകനും മരുമകളും അന്തിച്ചു നിന്നപ്പോൾ മുടങ്ങിപ്പോയ നാമം ചൊല്ലൽ പൂർത്തിയാക്കാൻ വിമലച്ചേച്ചി സ്ഥലം കാലിയാക്കി. മുഖം പൊത്തി ഒരു കരച്ചിലോടെ സുനിതയും മുറിയിലേക്ക് ഓടിയതോടെ വടക്കുനോക്കി യന്ത്രത്തിൽ അമ്മായി അച്ഛനെ തല്ലിയിട്ട് നിൽക്കുന്ന ദിനേശനെ പോലെ ഗിരി മാത്രം അവിടെ ബാക്കിയായി. എന്നാലും ഭൂലോക തരികിടയായ എൻ്റെ വീട്ടിൽ വന്ന് എൻ്റെ ഭാര്യയുടെ കുളിമുറിയിൽ എത്തിനോക്കിയവൻ ആരായിരിക്കും. എന്തായാലും ഞാൻ പുറത്തു പോയ സമയം മനസിലാക്കി കൃത്യമായി എത്തണമെങ്കിൽ അവൻ ചില്ലറക്കാരൻ ആയിരിക്കില്ല. എൻറെ മുണ്ടും അടിച്ചു കൊണ്ട് ഓടിയ അവനെ എന്നെങ്കിലും ഞാൻ പൂട്ടും മണിച്ചിത്ര താഴിട്ട് പൂട്ടും. ഗിരി പല്ലു കടിച്ചു 

Monday, March 28, 2016

കൊലപാതകി


മുറിയിൽ അത്യാവശ്യം തണുപ്പൊക്കെ ഉണ്ടായിരുന്നെങ്കിലും നല്ലപോലെ വിയർത്തു കുളിച്ചാണ് ഞാൻ എഴുന്നേറ്റത്. 

ഹൊ, എന്തൊരു വൃത്തികെട്ട സ്വപ്നം ആയിരുന്നത്? എനിക്ക് ഓർക്കാൻ പോലും പേടി തോന്നി. 

വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നു കേട്ടിട്ടുണ്ടല്ലോ? അപ്പോൾ ഞാൻ കണ്ട സ്വപ്നവും ഫലിക്കുമോ? പേടിയോടെ ഞാൻ മൊബൈൽ എടുത്തു നോക്കി. അഞ്ചു മണി ആകാൻ ഇനിയും സമയം ഉണ്ട്. വെളുപ്പാൻകാലം തന്നെ. 

പുല്ല്. പോകാൻ പറ. ഓരോരോ അന്ധ വിശ്വാസങ്ങൾ. സ്വപ്നത്തിൽ ആരോ വന്നു ഞാൻ ആരെയോ കൊല്ലും എന്ന് പറഞ്ഞെന്നുവെച്ച് ഞാൻ എന്തിനാ പേടിക്കുന്നെ? 

പണ്ട് ബക്കറ്റിലെ വെള്ളത്തിൽ വീണ ഒരു എലിയെ കൊല്ലാൻ ഞാൻ പെട്ട പാട് ഓർക്കുമ്പോൾ ഞാനിപ്പോൾ ഒരു കൊലപാതകി ആകാൻ ഉള്ള യാതൊരു സാധ്യതയും കാണുന്നില്ല. 


അന്ന് രാവിലെ കുളിക്കാനായി കുളിമുറിയിൽ ചെന്നപ്പോളാണ് ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് നീരാടുന്ന ചുണ്ടെലി ചേട്ടനെ കാണുന്നത്. തട്ടിക്കളയാൻ മാത്രം പ്രകോപനപരമായ ഒരു തെറ്റും ടി യാൻ എന്നോട് ചെയ്തിട്ടില്ലെങ്കിലും, എന്നെപ്പോലെ ഒരു വീരശൂര പരാക്രമി, അതും ഇന്നലത്തെ ഹാങ്ങ്‌ ഓവർ മാറ്റാനായി ഒരു കുളി കുളിക്കാനായി ദാഹിച്ചു വരുമ്പോൾ, ആകെയുള്ള ഒരേ ഒരു ബക്കറ്റിൽ ബട്ടർഫ്ലൈ സ്ട്രോക്കും ബാക്ക് സ്ട്രോക്കും പരീക്ഷിച്ചു കളിക്കുന്ന എലിയെ കണ്ടപ്പോൾ എൻറെ രക്തം തിളച്ചു. തട്ടിക്കളയുക തന്നെ. 

ശിക്ഷ തീരുമാനിച്ചു. ഇനി എങ്ങനെ നടപ്പാക്കാം എന്നായി ചിന്ത. 

വെള്ളത്തിൽ അല്ലേ കിടക്കുന്നത്. മുക്കി കൊല്ലാം. കൈ കൊണ്ട് കഴുത്തിൽ കുത്തി പിടിച്ചു മുക്കിയാലോ? 

വേണ്ട. റിസ്ക്‌ ആണ്, ആ എലിയുടെ മോൻ ചിലപ്പോൾ കടി തരാൻ ചാൻസ് ഉണ്ട്. ദേഹത്തു തൊട്ടുള്ള ഒരു ഇടപാടിനും ഞാനില്ല. പേടി ഉണ്ടായിട്ടല്ല, ഒരു വൃത്തിയില്ലാത്ത ജീവി. നമ്മളെപ്പോലെ മാന്യന്മാർക്ക് തൊടാനുള്ള ഒരു യോഗ്യത ഇല്ലെന്നേ.

പിന്നെ എന്തുകൊണ്ട് മുക്കി പിടിക്കും? ഒരു ആവശ്യത്തിന് നോക്കിയാൽ ഒന്നും കാണില്ല. 

ഐഡിയ! പല്ലുതേക്കുന്ന ബ്രഷ് അതാ കുളിമുറിയുടെ മൂലയിൽ സ്ഥാപിച്ച കപ്പിൽ നിന്നും തല പൊക്കി നോക്കുന്നു. കൂടുതൽ ഒന്നും ആലോചിച്ചില്ല. ബ്രഷിന്റെ പുറകുവശം കൊണ്ട് കുത്തി താഴ്ത്താം. 

എത്ര കുത്തിയിട്ടും ഒന്നും അങ്ങ് കൊള്ളുന്നില്ല. ഇന്നലത്തെ കെട്ട് ഇതുവരെ ഇറങ്ങിയില്ലേ? എന്റെ കുത്തിന്റെയാണോ അതോ എലിയുടെ വലുപ്പക്കുറവിന്റെ ആണോ പ്രശ്നം? 

പല്ല് ഇനി തേച്ചില്ലെങ്കിലും സാരമില്ല. ഇവനെ തട്ടിയിട്ടു തന്നെ കാര്യം. പല്ല് തേക്കുന്ന വശം കൊണ്ടു തന്നെയായി ശ്രമം. സക്സസ്!!. 

വെള്ളത്തിൽ മുക്കിപ്പിടിച്ച് നൂറുവരെ എണ്ണി. കൈ എടുത്തതും അവൻ പൂർവാധികം ശക്തിയോടെ നീന്തുന്നു. 

ഓഹോ! അപ്പോൾ വെള്ളത്തിൽ കുറെ നേരം മുങ്ങി കിടന്നിട്ട് നീന്തിയാൽ സ്പീഡ് കൂടുമല്ലേ? ഇവന് ഇതൊക്കെ അറിയാമല്ലോ? ഇനി എന്ത് ചെയ്യും? 

ബക്കറ്റിൽ ഷോക്കിട്ടാലോ??? 

പണ്ട് കുളത്തിലെ മീൻ പിടിക്കാൻ ചേട്ടന്മാർ കുളത്തിൽ ഷോക്കിടുന്ന കണ്ടിട്ടുണ്ട്. പക്ഷേ ഷോക്കിടാനുള്ള വയർ വേണമെങ്കിൽ ഞാൻ കെട്ടിടം പൊളിക്കണം. മുറിയിൽ ആകെ വയറായി എന്റെ കുടവയർ മാത്രമേ ഉള്ളൂ.  ഇനി എന്താ വഴി? 

ഇന്നലെ അടിച്ച നെപ്പോളിയൻ റമ്മിന്റെ ഗുണം ആണെന്ന് തോന്നുന്നു, ഐഡിയാകൾ ഒന്നിന് പുറകെ ഒന്നായി ഇങ്ങനെ കടന്നു വന്നുകൊണ്ടേയിരുന്നു. 

വെള്ളത്തിൽ മുക്കുമ്പോൾ അവൻ വെള്ളം കുടിക്കുന്നുണ്ട്‌. അപ്പോൾ വെള്ളത്തിൽ വിഷം കലക്കാം. അതോടെ തീരും അവന്റെ പണി. 

പുല്ല്. ഇനി വിഷത്തിന് ഞാൻ എവിടെ പോകും? 

ഒരു ബാച്ചിലറിന്റെ മുറിക്ക് അതിന്റെതായ പരിമിതികൾ ഉണ്ടെന്ന് എലി എന്നെ നോക്കി പറയുന്ന പോലെ തോന്നി. 

കള്ള ബറുവ!! ഒരു ബാച്ചിലറുടെ മുറിയെ പറ്റി കേവലം എലിയായ നിനക്ക് എന്തറിയാം? 

വേറെ ഒന്നുമില്ലെങ്കിലും തലേന്ന് അടിച്ച കുപ്പിയുടെ ബാക്കി ഇല്ലാത്ത എന്ത് ബാച്ചി മുറി? മദ്യം വിഷം ആണെന്നാണല്ലോ വിവരമുള്ള ഗുരുക്കന്മാർ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ കാണിച്ചു തരാം പണി. 

പിന്നെ എല്ലാം യാന്ത്രികം ആയിരുന്നു. ഓടിപ്പോയി കട്ടിലിന്റെ അടിയിൽ നിന്നും നെപ്പോളിയനെ പൊക്കി. കഴുത്ത് പൊട്ടിച്ച് മിച്ചം ഉണ്ടായിരുന്ന രണ്ടു പെഗ്ഗ് നേരെ ബക്കറ്റിലെ വെള്ളത്തിലേക്ക്. നമ്മളോടാ കളി. നൂറു വരെ എണ്ണിയില്ല. എലി ഫ്ലാറ്റ്. "ചത്ത" എലിയെ വാലിൽ തൂക്കി പുറത്തേക്ക് എറിഞ്ഞ ശേഷം എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്നും പറഞ്ഞു നോക്കി നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് എലി കിടന്ന കിടപ്പിൽ ഒരു വാള്. വാളു വെച്ച ശേഷം എന്നെ നോക്കി "ഹോ ഇതൊക്കെ എങ്ങനെ ഇറക്കുന്നു പഹയാ" എന്നമട്ടിൽ ഒരു നോട്ടം നോക്കി തെന്നി തെറിച്ചു നടന്നു തുടങ്ങി. ഇതികർത്തവ്യഥാമൂഡനായി നിന്ന എന്നെ കൂടുതൽ പാതകങ്ങൾ ചെയ്യിക്കാതെ എവിടെനിന്നോ പറന്നുവന്ന ഒരു കാക്ക ആ കുടിയനെയും പൊക്കി പറന്നു പോയി.

ഇത്ര മനോഹരമായ ഒരു കൊലപാതക റെക്കോർഡ് ഉള്ള ഞാനാണ് ഇപ്പോൾ സ്വപ്നത്തിൽ ഒരാൾ വന്ന് ഞാൻ ആരെയോ കൊല്ലാൻ പോണു എന്ന് പറഞ്ഞത് കേട്ട് വിയർക്കുന്നത്. എന്തായാലും ഇന്നത്തെ ഉറക്കം ഗോവിന്ദ. സമയം കളയാതെ നേരെ ജിമ്മിലേക്ക് വിടാം. 

മുറ്റത്തൊക്കെ നല്ല ഇരുട്ട്. വിജനമായ റോഡിലൂടെ വണ്ടി പറപ്പിക്കുമ്പോൾ അറിയാതെ ആ പേടി വീണ്ടും മനസ്സിലേക്ക് കടന്നു വന്നു. ഞാൻ കാരണം ഒരാൾ മരിക്കണമെങ്കിൽ അത് തീർച്ചയായും വണ്ടി തട്ടി ആകാനേ സാധ്യത ഉള്ളൂ. സ്പീഡോ മീറ്ററിൽ സൂചി താഴേക്ക് കുതിച്ചു തുടങ്ങി. 

ഹെൽത്ത് സെന്ററിന്റെ മതിൽ കഴിഞ്ഞപ്പോൾ ആണ് അത് സംഭവിച്ചത്. ബ്രൈറ്റ് ഇട്ടിരുന്ന ലൈറ്റിൽ ഞാൻ വ്യക്തമായി കണ്ടു, എന്റെ കാറിന്റെ വെട്ടം കണ്ട് പുല്ലിൽ നിന്നും റോഡിലേക്ക് ചാടി വരുന്ന ഒരു ഭീമൻ തവള. വെട്ടിച്ചു മാറ്റാനോ ബ്രേക്ക് ചെയ്യാനോ പറ്റും മുൻപേ ഇടത്തേ ടയർ എന്തിലോ കയറിയിറങ്ങി, അതോടൊപ്പം ഫ്രൂട്ടിയുടെ കടലാസ് കൂടിൽ ബസ് കയറുന്ന പോലത്തെ "പ്ടോ" എന്ന ഒരു ശബ്ദവും. 

അതേ!! ഞാൻ രാവിലെ തന്നെ ഒരു ജീവനെടുത്തിരിക്കുന്നു. 

എന്നെ ഒരു വലിയ പാതകത്തിൽ നിന്നും രക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുത്ത ശ്രേഷ്ട മണ്ഡൂകമേ, നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഞാൻ.