Thursday, September 28, 2023

വായനാനുഭവം - മുതൽ - വിനോയ് തോമസ്



പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനും പുറ്റ് എന്ന കൃതിയിലൂടെ 2021 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയും ചെയ്ത ശ്രീ വിനോയ് തോമസിൻറെ പുതിയ നോവൽ - മുതൽ - ൻറെ വായനാനുഭവമാണ് ഇക്കുറി. വിഷമത്തോടെതന്നെ ആദ്യമേ പറയുകയാണ് ശ്രദ്ധേയമായ പുറ്റ്, കരിക്കോട്ടക്കരി എന്നീ നോവലുകൾ എഴുതിയതിന് ശേഷമാണ് 2023 ആഗസ്റ്റിൽ 'മുതൽ' പ്രസിദ്ധീകരിക്കുന്നതെങ്കിലും ഞാൻ ആദ്യമായി വായിക്കുന്ന വിനോയ് തോമസ് കൃതി 'മുതൽ' ആണ്. അതിനാൽ തന്നെ അദ്ദേഹത്തിൻറെ പതിവ് എഴുത്തുരീതികളെക്കുറിച്ച് താരതമ്യം ചെയ്തുനോക്കുവാനോ ഈ പുസ്തകത്തിൽ ഞാൻ വളരെ പ്രത്യേകതയോടെ കാണുന്ന കാര്യങ്ങൾ അദ്ദേഹത്തിൻറെ സ്ഥിരം ചേരുവകകൾ തന്നെ ആണല്ലോയെന്ന് പറയുവാനോ സാധിക്കില്ല. ഒരു കാര്യം ഉറപ്പ് പറയാം അദ്ദേഹത്തിൻറെ മുൻ നോവലുകൾ വായിക്കാതിരുന്നത് മോശമായിപ്പോയി എന്നൊരു തോന്നൽ ഈ നോവൽ വായന കഴിഞ്ഞപ്പോൾ തോന്നി. തീർച്ചയായും വായിക്കുക തന്നെ ചെയ്യും. കാരണം മുതലിൻറെ മുതൽ എഴുത്തുകാരൻറെ ബുദ്ധിയും സാമർത്ഥ്യവുമാണ്. 

നോവലിനെക്കുറിച്ച് പറയാം. വ്യത്യസ്തമായ ഒരു കഥാതന്തുവും അതിലും വ്യത്യസ്തമായ ഒരു അവതരണവുമാണ് നോവലിൻറെ പ്രത്യേകത. മുതൽ - എന്താണ് മുതൽ? ധനം, ധാന്യം, പശു, രാജ്യം, ആരോഗ്യം, സന്താനം എന്നിങ്ങനെ പല രൂപത്തിൽ നമ്മൾ മുതലിനെ കാണുന്നു, അനുഭവിക്കുന്നു. ഒരാൾക്ക് മുതൽ ആകുന്നത് മറ്റൊരാൾക്ക് മുതൽ ആകുന്നില്ല. എന്തായാലും മുതലിനെ തേടിയാണ് മനുഷ്യൻറെ ജീവിതത്തിൻറെ നല്ലപങ്കും ചിലവഴിക്കപ്പെടുന്നത്. ആ മുതലിനെ ഒന്ന് പരിചയപ്പെടുന്നതിനായി നോവലിസ്റ്റ് നടത്തുന്ന യാത്ര. കണ്ടെത്തിയ കാര്യങ്ങൾ ഒരു കഥാകാരൻറെ എല്ലാ സ്വാതന്ത്ര്യങ്ങളോടും കൂടി ഒരു നോവലായി അവതരിപ്പിച്ചിരിക്കുന്നു. അതും രസകരമായി, വേളൂർ കൃഷ്ണൻകുട്ടിയെയോ അതിലേറെ പമ്മനെയോ ഓർമ്മിപ്പിക്കുന്ന രചനാ രീതി. നഷ്ടബോധമില്ലാതെ 381 പേജുകളുള്ള പുസ്‌തകം വായിച്ചു തീർക്കാം. 

കഥാകാരൻറെ സ്വാതന്ത്ര്യം അതിൻറെ പൂർണതോതിൽ വാരിവിതറിയിരിക്കുന്നതിനാൽ എരിവും പുളിയുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും കടന്നുകൂടിയിട്ടുണ്ട്. ശ്രീനാരായണഗുരു മുതൽ ഭഗവൻ രജനീഷ് വരെ, അല്ലെങ്കിൽ സിറാജ് ഉദ്ദ് ദൗള മുതൽ നെഹ്‌റു വരെ ഒരുമാതിരിപ്പെട്ട സകല സാംസ്കാരിക രാഷ്ട്രീയ നേതാക്കളെയും സംഭവങ്ങളെയും മുതലിൽ കെട്ടി അലക്കിയിട്ടുമുണ്ട്. അല്ലെങ്കിലും നമ്മൾ കണ്ടു പരിചയിച്ച ഒരു സംഭവത്തെ വേറൊരു വീക്ഷണകോണകത്തിൽ കാണുമ്പോഴാണല്ലോ ആഗസ്റ്റ് 17 പോലുള്ള കൃതികൾ ഉണ്ടാകുന്നത്. ചില കടുംവെട്ട് പ്രയോഗങ്ങളെയെല്ലാം നായകനായ സുധീഷ് നിലാവിൻറെ തലയിൽകെട്ടിവെച്ച് നോവലിസ്റ്റ് കൈകഴുകുന്നുണ്ട്. എന്തായാലും ഈ സംഭവങ്ങളെയെല്ലാം ഒരു ചരടിൽ കോർത്തിണക്കാൻ വേണ്ടിവന്ന ബുദ്ധിയെക്കുറിച്ചാണ് ഞാൻ ആദ്യം സൂചിപ്പിച്ചതും അദ്ദേഹത്തിൻറെ ബാക്കി പുസ്തകങ്ങൾ കൂടി വായിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും.

എനിക്കൊരു കുഴപ്പമുണ്ട്. അത് എൻറെ മാത്രം കുഴപ്പമാണോയെന്നറിയില്ല. തൃശൂർ പശ്ചാത്തലമാക്കിയുള്ള നോവലോ സിനിമകളോ കണ്ടുകഴിഞ്ഞാൽ കുറെ നേരം ആ സ്ലാങ് വായിൽ നിന്നും പോകില്ല. ന്നാ താൻ കേസ് കൊട് പോലുള്ള കാസർകോടൻ പശ്ചാത്തലമുള്ള സിനിമകൾ കണ്ടാൽ ആ സ്ളാങ് ബഹിർഗമിക്കും. അതായിരിക്കും 381 പേജ് സുധീഷ് നിലാവിൻറെ കൂടെ സഞ്ചരിച്ച ശേഷം നോവലിനെക്കുറിച്ച് രണ്ടുവാക്ക് എഴുതിയേക്കാം എന്ന് വിചാരിച്ചപ്പോൾ പുറത്തേക്ക് വന്നത് താഴെ എഴുതിയിരിക്കുന്ന പാരഗ്രാഫാണ്. അത് വായിച്ച് മാമനോടൊന്നും തോന്നല്ലേ, ഒക്കെ ആ സുധീഷ് നിലാവ് പറയുന്നതാണെന്ന് കരുതിയാൽ മതി.

"ചുമ്മാ ഊമ്പിത്തിരിഞ്ഞ് ഇരിക്കുമ്പോൾ വായിച്ചുതള്ളാൻ പറ്റിയ ഒരു മൂഞ്ചിയ കഥ. അല്ലെങ്കിലും വല്ലവനും അവരാതിച്ച കഥയാണെന്ന് പറഞ്ഞു തന്നാൽ ഇവിടുത്തെ മൈഗുണാണ്ടികൾ ഇടിച്ചുകുത്തിനിന്ന് വായിച്ചുകൊള്ളുമെന്ന് എൻറെ ആശാൻ ശ്രീപൂമരം ഗോപാലനാശാൻ അവർകൾ കാലങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ളതാണ്. അല്ലെങ്കിലും ആശാൻ പറഞ്ഞ ഏത് കാര്യമാണ് പിഴച്ചിട്ടുള്ളത്. എന്നാലും എൻറെ വിനോയ് ആശാനേ സോറി ശ്രീപൂമരം ഗോപാലനാശാനേ നമിക്കുന്നു"

No comments:

Post a Comment