വായനാനുഭവം - ഉഷ്ണമേഖല - കാക്കനാടൻ
മലയാള സാഹിത്യത്തിലെ മഹാരഥന്മാരിലൊരാളായ ശ്രീ ജോർജ് വർഗീസ് എന്ന കാക്കനാടന്റെ ശ്രദ്ധേയമായ കൃതിയാണ് ഉഷ്ണമേഖല. 1969 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. കാലംതെറ്റിയുള്ള എന്റെ വായനകളുടെ ഇടയിലേക്ക് ആ കൃതിയും കടന്നുവരുകയുണ്ടായി. കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയകാലഘട്ടവും പാർട്ടിക്ക് സംഭവിച്ച അപചയവും മൂല്യച്യുതിയുമാണ് നോവലിന്റെ പശ്ചാത്തലം. കേരളസംസ്ഥാനം രൂപീകരിക്കപ്പെടുന്നതിന് മുൻപ് ആരംഭിക്കുന്ന കഥ അവസാനിക്കുന്നത് കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി ഭരണത്തിലേറിയ കാലഘട്ടത്തിലാണ്.
ദാരിദ്ര്യവും അസമത്വവും കൊടികുത്തിവാണിരുന്ന ഒരു സമൂഹത്തിൽ സാധാരണക്കാരന് ഒരു ആശ്രയവും പ്രതീക്ഷയുമായിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടി. ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകളിൽ നിന്നും പാർട്ടി നേതാക്കന്മാരെ ജീവൻ ബലികൊടുത്തും അവർ സംരക്ഷിച്ച് നിർത്തിയതിന്റെ കാരണവും ആ പ്രതീക്ഷ തന്നെയായിരുന്നു. ഈ നേതാക്കൾ നമുക്ക് അല്ലെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് സമത്വസുന്ദരമായ ഒരു ജീവിതാന്തരീക്ഷം ഒരുക്കിക്കൊടുക്കും എന്ന പ്രതീക്ഷയിൽ അവർ സ്വന്തം ജീവിതം ബലികൊടുത്തും പാർട്ടിയെ വളർത്തി. ആ പ്രതീക്ഷ പാർട്ടിക്ക് പാലിക്കാനായോ എന്നതാണ് നോവലിൽ പരാമർശിക്കുന്നത്.
ആദര്ശധീരനായ ഒരു കമ്മ്യുണിസ്റ്റ് ആയിരുന്നു ശിവൻ. സ്വന്തം കുടുംബത്തേക്കാളേറെ പാർട്ടിയെ സ്നേഹിച്ചവൻ. സ്വന്തം അച്ഛന്റെ ചിത കൊളുത്താൻ പറ്റാതെ ഒളിവിൽ പോകേണ്ടി വന്നതിൽ വിഷമമില്ലാത്ത, പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അതിന്റെ വരുംവരായ്കകൾ വിലയിരുത്തി നടപ്പിലാക്കിയ സഖാവ്. ഒടുവിൽ സ്വന്തം കുടുംബത്തിനായി പാർട്ടിയിൽ നിന്നും മാറിനിൽക്കേണ്ടി വരുമ്പോഴും ഉള്ളിലെ സാമൂഹ്യബോധവും പാർട്ടി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടിയതിന്റെ കുറ്റബോധത്തിൽ നീറിയുള്ള ജീവിതം. ഒടുക്കം എല്ലാം വ്യർത്ഥമായിരുന്നു എന്ന തിരിച്ചറിവ്. നായകൻറെ മാനസിക സംഘർഷങ്ങൾ മനോഹരമായിത്തന്നെ നോവലിൽ വർണ്ണിച്ചിട്ടുണ്ട്.
ആദ്യമേ സൂചിപ്പിച്ചതുപോലെ കാലംതെറ്റിയുള്ള ഒരു വായനയായിരുന്നു ഉഷ്ണമേഖല. എങ്കിലും ഒരു ഘട്ടത്തിൽ പോലും ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്തുന്ന കഴിവ് തന്നെയാണ് കാക്കനാടനെ മലയാള സാഹിത്യത്തിലെ മഹാരഥന്മാരിൽ ഒരാളാക്കി മാറ്റുന്നത്.

No comments:
Post a Comment