Thursday, July 16, 2026

വായനാനുഭവം - ഉഷ്ണമേഖല - കാക്കനാടൻ (Book Review - Ushnamekhala by Kakkanadan)

വായനാനുഭവം - ഉഷ്ണമേഖല - കാക്കനാടൻ 



മലയാള സാഹിത്യത്തിലെ മഹാരഥന്മാരിലൊരാളായ ശ്രീ ജോർജ് വർഗീസ് എന്ന കാക്കനാടന്റെ ശ്രദ്ധേയമായ കൃതിയാണ് ഉഷ്ണമേഖല. 1969 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. കാലംതെറ്റിയുള്ള എന്റെ വായനകളുടെ ഇടയിലേക്ക് ആ കൃതിയും കടന്നുവരുകയുണ്ടായി. കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയകാലഘട്ടവും പാർട്ടിക്ക് സംഭവിച്ച അപചയവും മൂല്യച്യുതിയുമാണ് നോവലിന്റെ പശ്ചാത്തലം. കേരളസംസ്ഥാനം രൂപീകരിക്കപ്പെടുന്നതിന് മുൻപ് ആരംഭിക്കുന്ന കഥ അവസാനിക്കുന്നത് കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി ഭരണത്തിലേറിയ കാലഘട്ടത്തിലാണ്. 


ദാരിദ്ര്യവും അസമത്വവും കൊടികുത്തിവാണിരുന്ന ഒരു സമൂഹത്തിൽ സാധാരണക്കാരന് ഒരു ആശ്രയവും പ്രതീക്ഷയുമായിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടി. ഭരണകൂടത്തിന്റെ നിരന്തരമായ വേട്ടയാടലുകളിൽ നിന്നും പാർട്ടി നേതാക്കന്മാരെ ജീവൻ ബലികൊടുത്തും അവർ സംരക്ഷിച്ച് നിർത്തിയതിന്റെ കാരണവും ആ പ്രതീക്ഷ തന്നെയായിരുന്നു. ഈ നേതാക്കൾ നമുക്ക് അല്ലെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് സമത്വസുന്ദരമായ ഒരു ജീവിതാന്തരീക്ഷം ഒരുക്കിക്കൊടുക്കും എന്ന പ്രതീക്ഷയിൽ അവർ സ്വന്തം ജീവിതം ബലികൊടുത്തും പാർട്ടിയെ വളർത്തി. ആ പ്രതീക്ഷ പാർട്ടിക്ക് പാലിക്കാനായോ എന്നതാണ് നോവലിൽ പരാമർശിക്കുന്നത്. 


ആദര്ശധീരനായ ഒരു കമ്മ്യുണിസ്റ്റ് ആയിരുന്നു ശിവൻ. സ്വന്തം കുടുംബത്തേക്കാളേറെ പാർട്ടിയെ സ്നേഹിച്ചവൻ. സ്വന്തം അച്ഛന്റെ ചിത കൊളുത്താൻ പറ്റാതെ ഒളിവിൽ പോകേണ്ടി വന്നതിൽ വിഷമമില്ലാത്ത, പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അതിന്റെ വരുംവരായ്കകൾ വിലയിരുത്തി നടപ്പിലാക്കിയ സഖാവ്. ഒടുവിൽ സ്വന്തം കുടുംബത്തിനായി പാർട്ടിയിൽ നിന്നും മാറിനിൽക്കേണ്ടി വരുമ്പോഴും ഉള്ളിലെ സാമൂഹ്യബോധവും പാർട്ടി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടിയതിന്റെ കുറ്റബോധത്തിൽ നീറിയുള്ള ജീവിതം. ഒടുക്കം എല്ലാം വ്യർത്ഥമായിരുന്നു എന്ന തിരിച്ചറിവ്. നായകൻറെ മാനസിക സംഘർഷങ്ങൾ മനോഹരമായിത്തന്നെ നോവലിൽ വർണ്ണിച്ചിട്ടുണ്ട്. 


ആദ്യമേ സൂചിപ്പിച്ചതുപോലെ കാലംതെറ്റിയുള്ള ഒരു വായനയായിരുന്നു ഉഷ്ണമേഖല. എങ്കിലും ഒരു ഘട്ടത്തിൽ പോലും ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്തുന്ന കഴിവ് തന്നെയാണ് കാക്കനാടനെ മലയാള സാഹിത്യത്തിലെ മഹാരഥന്മാരിൽ ഒരാളാക്കി മാറ്റുന്നത്. 

Monday, July 13, 2026

വായനാനുഭവം - ചന്ദ്രോത്സവം - ബീയാർ പ്രസാദ് (Book Review - Chandrolsavam by Beeyar Prasad)

വായനാനുഭവം - ചന്ദ്രോത്സവം - ബീയാർ പ്രസാദ് 



അപ്രതീക്ഷിതമായി ലഭിച്ച മികച്ചൊരു വായനാനുഭവം അതാണ് അടുത്തകാലത്ത് നമ്മളിൽ നിന്നും വിടവാങ്ങിയ അനുഗ്രഹീത എഴുത്തുകാരൻ ശ്രീ. ബീയാർ പ്രസാദ് എഴുതിയ ചന്ദ്രോത്സവം എന്ന നോവൽ. സഞ്ചാരം ചാനലിലൂടെയാണ് ശ്രീ. ബീയാർ പ്രസാദ് നെ ആദ്യമായി അറിയുന്നത്. പിന്നീട് കിളിച്ചുണ്ടൻ മാമ്പഴം, വെട്ടം, ജലോത്സവം തുടങ്ങി സിനിമകളേക്കാൾ ഹിറ്റായ പാട്ടുകൾ ഉള്ള ചിത്രങ്ങളുടെ ഗാനരചയിതാവ് എന്ന പേരിൽ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിക്കണ്ടു. അദ്ദേഹത്തിന്റെ മരണശേഷമാണ് അദ്ദേഹം രചിച്ച ചന്ദ്രോത്സവം എന്ന നോവലിനെ കുറിച്ച് കേൾക്കുന്നത്. കവി എന്ന പേരിൽ അറിയപ്പെട്ട, ശുദ്ധ സാഹിത്യകാരന്റെ നോവൽ, അതും സംസ്കൃത നാടകങ്ങളുടെ ഇതിവൃത്തമായിരുന്ന ദേവദാസി കാലഘട്ടത്തിലെ കഥ. ദഹിക്കാൻ പാടായിരിക്കും എന്ന മുൻവിധി കാരണം ആദ്യം അത് പരിഗണിച്ചില്ല. മികച്ചൊരു സാഹിത്യാസ്വാദകനായ സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അവസാനം വായനയ്ക്ക് തിരഞ്ഞെടുത്തത്. പക്ഷെ തികച്ചും അത്ഭുതപ്പെടുത്തിയ ഒരു വായനാനുഭവം ആയിരുന്നു എന്ന് പറയാതെ വയ്യ. 

നോവലിന്റെ പുറംതാളിൽ എഴുതിയിട്ടുണ്ട്, മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയവർ ഇത് സിനിമയാക്കുവാൻ ആഗ്രഹിച്ചിരുന്നു. അല്ലെങ്കിൽ ഇത് ഒരു സിനിമയായി നിർമ്മിക്കാൻ രചിച്ച കഥയാണ്. കാലതാമസം നേരിടുന്നതിനാൽ അദ്ദേഹം അത് നോവലായി പ്രസിദ്ധീകരിക്കുകയായിരുന്നു. ശരിക്കും ഒരു സിനിമ കാണുന്നത് പോലെ ആസ്വദിക്കാൻ പറ്റുന്നതാണീ നോവൽ. 1996 ൽ പുറത്തിറങ്ങിയ കാമസൂത്ര പോലെ ഇറോട്ടിക് കണ്ടന്റ് ന് അപ്പുറം ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സിനിമയായി മാറേണ്ടതായിരുന്നു ചന്ദ്രോത്സവവും. 

ദേവന്റെ ദാസിയായി സമൂഹത്തിൽ ഉന്നത ഗണത്തിൽ വിരാജിച്ചിരുന്ന ഗണികകളുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. സകല കലകളിലും അഗ്രഗണ്യകളായിരുന്ന കാമശാസ്ത്രം അരച്ചുകലക്കിക്കുടിച്ച അവരുടെ ഇടയിലേക്ക് ചോരശാസ്ത്രം പഠിച്ച ഒരു തസ്കരൻ കടന്നുവരുന്നു. ദേവദാസി കുലത്തിന്റെ അഭിമാനമായ മഹോത്സവമാണ് ചന്ദ്രോത്സവം. ഒരു ഗണിക എങ്ങനാണ് ദേവതുല്യയായി മാറുന്നതെന്നും അവരുടെ സൗന്ദര്യം വർണ്ണിച്ചുള്ള രചനകൾ എങ്ങനാണ് ഉദയം കൊള്ളുന്നതെന്നും നമുക്ക് നോവൽ മനസ്സിലാക്കിത്തരും. കൊച്ചി രാജ്യത്താണ് കഥ നടക്കുന്നത്. പോർച്ചുഗീസുകാർ ആദ്യമായി കേരളത്തിൽ വന്ന കാലഘട്ടമാണ് പ്രതിപാദ്യം. കൊച്ചി രാജാവിൽ നിന്നും പ്രത്യേക പദവി അനുവദിച്ചുകിട്ടിയ പുത്തൂര് തറവാട്ടിലെ ചാരുമതിയുടെയും അവരുടെ മകൾ മേദിനീ വെണ്ണിലാവ് എന്ന ഭൂലോക സുന്ദരിയുടെയും കഥ. ദേവദാസികൾ കാരണം ജീവിതം തകർന്ന് തസ്കരനായി മാറേണ്ടി വന്ന മണിശേഖരൻ എന്ന നായകൻ മേദിനീ വെണ്ണിലാവിന്റെ ജീവിതത്തെ മാറ്റിക്കുറിക്കുന്നു. പിന്നീട് അവരുടെ പ്രണയം. അതിന് പശ്ചാത്തലമാകുന്ന ചന്ദ്രോത്സവം. എല്ലാംകൊണ്ടും ഒരു സൂപ്പർഹിറ്റ് സിനിമ ആസ്വദിക്കുന്നത് പോലെ ആസ്വദിക്കാവുന്ന ഒരു നോവൽ.

സിനിമ ആസ്വദിക്കുന്നത് പോലെ ആസ്വദിച്ചതിനാൽ ക്ലൈമാക്സ് അല്പം ക്രിഞ്ച് ആയിപ്പോയെന്ന് ഒരു പോരായ്മ തോന്നി. 1995 കാലഘട്ടത്തിൽ എഴുതിയ നോവൽ ആയതിനാൽ അക്കാലത്ത് ഇത് സൂപ്പർ ക്ലൈമാക്സ് ആയിരുന്നേനെ എന്നതിൽ സംശയമൊന്നുമില്ല. 

എങ്ങനെ നോക്കിയാലും എല്ലാ രീതിയിലും മികച്ചൊരു വായനാനുഭവം തന്നെയാണ് ചന്ദ്രോത്സവം.