Saturday, September 19, 2009

ഐശ്വര്യ-അഭിഷേക് സഹോദര ബന്ധം???

വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്ന എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു പ്രതിസന്ധി ആണ് അവറ്റകളുടെ അവിഹിത ഗര്‍ഭം. വീട്ടുകാര്‍ ഒന്നു കണ്ണടച്ച് കൊടുത്താല്‍ മതി, രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ വീട് ഒരു പൂച്ചപ്പറമ്പ് ആക്കി മാറ്റാന്‍ അവയ്ക്ക് സാദിക്കും. അതിനാല്‍ പെറ്റുവീഴുന്ന പൂച്ചക്കുട്ടികളെ ഉടന്‍ തന്നെ നാടു കടത്തുകയാണ് പതിവു. ഒരാഴ്ച കൂടുതല്‍ അവയെ വീട്ടില്‍ നിര്‍ത്തിയാല്‍ പിന്നെ തീര്ന്നു. പിന്നെ വീട്ടില്‍ നിന്നും എത്ര ദൂരെ കൊണ്ടു കളഞ്ഞാലും ബൂമരാങ്ങു പോലെ അവ രണ്ടു ദിവസത്തിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തും. അങ്ങനെ മൂന്ന് പ്രാവശ്യം വരെ ഒരു പൂച്ചയെ കളയാന്‍ പോയ ഒരു മാമന്‍ എനിക്കുണ്ട്. മൂന്ന് പ്രാവശ്യവും മാമന്‍ തിരിച്ചെത്തും മുന്നേ പൂച്ച വീടെത്തും.നാലാമത്തെ പ്രാവശ്യം രണ്ടും കല്‍പ്പിച്ചു മാമന്‍ വളരെ ദൂരെയുള്ള ഒരു സ്ഥലത്തു പൂച്ചയെ കളയാന്‍ പോയി. അവസാനം വഴി തെറ്റിപ്പോയ മാമന്‍ തിരിച്ചു വീട്ടില്‍ എത്തിയത് പൂച്ചയെ മുന്‍പില്‍ നടത്തി അതിന്റെ പുറകെ നടന്നാണ്.

പൊള്ളേത്തൈയിലെ മിക്ക ആളുകളും അവരുടെ വീട്ടിലെ അവിഹിത മാര്‍ജാര സന്തതികളെ ഉപേക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നത് പൊള്ളേത്തൈ പള്ളിയുടെ മതിലകം ആണ്. നാലുപാടും മതില്‍ ആയകൊണ്ട് അവ ഉടനൊന്നും പുറത്തു ചാടില്ല എന്നതായിരുന്നു കാരണം. പൊള്ളേത്തൈ പള്ളിയുടെ മതിലിനോട് ചേര്ന്നു തന്നെ ആണ് എന്റെ വീടിന്റെയും മതില്‍ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ചില ആള്‍ക്കാര്‍ പൂച്ച കുഞ്ഞുങ്ങളെ എന്റെ വീടിന്റെ മതിലകതും നിക്ഷേപിക്കാറുണ്ട്. ജനിച്ചു രണ്ടോ മൂന്നോ ദിവസം ആയ പൂച്ച കുഞ്ഞുങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. എന്നെ കാണുമ്പോള്‍ മ്യാവൂ മ്യാവൂ പാടി ഓടി വരുന്ന അവരെ കാണുമ്പോള്‍ നല്ല വാത്സല്യം തോന്നും. വീട്ടില്‍ നിന്നും ചോറും കറിയും ഒക്കെ അടിച്ച് മാറ്റി അമ്മ കാണാതെ കൊണ്ടു കൊടുത്തിട്ടും ഉണ്ട്. അവസാനം ഞാന്‍ അമ്മയോട് പ്രമേയം അവതരിപ്പിച്ചു. " പാവം അല്ലെ അമ്മേ, നമുക്കു അതുങ്ങളെ വളര്‍ത്താം." മാമന്റെ അവസ്ഥ അറിയാവുന്ന കൊണ്ടായിരിക്കും ആ പ്രമേയം തള്ളിപ്പോയി. പിന്നീട് ഒരിക്കല്‍ കൂടി ഞാന്‍ ആ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്‌. അന്ന് അമ്മ പറഞ്ഞതു. "നിന്റെ കട്ട് തീറ്റി കൊണ്ടു തന്നെ ഞാന്‍ പൊറുതി മുട്ടിയിരിക്കുവാ. അപ്പോളാ ഇനി രണ്ടു പൂച്ചേം കൂടി. പൊക്കോണം അവിടുന്ന്" എന്നാണ്. അന്ന് വൈകിട്ട് തന്നെ മീന്‍ വില്‍ക്കാന്‍ വരുന്ന ജോസഫ്‌ ചേട്ടന് ആ പൂച്ച കുഞ്ഞുങ്ങളെ പെറുക്കി കൊടുക്കുകയും ചെയ്തു. പിന്നെ ഞാന്‍ ആ പ്രമേയം വീട്ടില്‍ അവതരിപ്പിച്ചിട്ടില്ല.

ഞാന്‍ തിരുവനന്തപുരത്ത് ജോലിക്ക് പോയപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും മാത്രമായി.അങ്ങനെ ഇരിക്കുന്ന സമയത്താണ് ആ സംഭവം വീട്ടില്‍ നടക്കുന്നത്. പടിഞ്ഞാറ് ഭാഗത്തായി തേങ്ങയും മറ്റു സാധനങ്ങളും ഇട്ടു വെക്കാനായി ഒരു ഷെഡ്‌ ഉണ്ട്. ഒരു ദിവസം തേങ്ങ എടുക്കാനായി ചെന്ന അമ്മ കണ്ടത് പെറ്റു കിടക്കുന്ന ഒരു പൂച്ചയെ ആണ് കൂടെ കണ്ണ് തുറന്നിട്ടില്ലാത്ത രണ്ടു കുഞ്ഞുങ്ങളും. അന്ന് തന്നെ കൊണ്ടു കളയണ്ട കണ്ണ് തുറന്നിട്ടു മതി എന്ന് തീരുമാനിച്ചു അമ്മ തിരിച്ചു പൊന്നു. വീട്ടില്‍ മീന്‍ വെട്ടുമ്പോള്‍ തല തിന്നാന്‍ വരുന്ന അലവലാതി കുറിഞ്ഞി പൂച്ചയാണ് ഞങ്ങളുടെ ഷെഡ്‌ പ്രസവ വാര്‍ഡ്‌ ആക്കിയത്. പിറ്റേന്ന് രാവിലെ മുറ്റം അടിക്കാന്‍ ചെന്ന അമ്മ കണ്ടത് മുറ്റത്ത്‌ ചത്തു കിടക്കുന്ന കുറിഞ്ഞിയെ ആണ്. നല്ല ഒരു സംഘട്ടനം നടന്നതിന്റെ ലക്ഷണം മുറ്റത്തുണ്ട്. ഫ്രഷ്‌ ബേബികളെ തിന്നാന്‍ ഇറങ്ങിയ ഏതോ കണ്ടന്‍ പൂച്ചയില്‍ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തില്‍ ആണ് ആ ധീര മാര്‍ജാര കൊല്ലപ്പെട്ടത്. അമ്മ പോയതറിയാതെ അകത്തു കിടന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ എന്റെ അമ്മയുടെ മാതൃ ഹൃദയം തേങ്ങി. നേരെ അകത്തു പോയി ഒരു പാത്രത്തില്‍ പാല്‍ എടുത്തു കൊണ്ടു വന്നു കൊടുത്തു. ആ ആഴ്ച വീട്ടില്‍ എത്തിയ ഞാന്‍ രാവിലെ പത്രം നോക്കി കൊണ്ടു മുറ്റത്ത്‌ നില്‍ക്കുമ്പോള്‍ കണ്ട കാഴ്ച ഒരു പാത്രത്തില്‍ പാലുമായി പോകുന്ന അമ്മയെയും സ്നേഹത്തോടെ അമ്മയുടെ കാലിനു ചുറ്റും ഓടുന്ന പൂച്ച കുഞ്ഞുങ്ങളെയും ആണ്. ഞാന്‍ അത്ഭുതത്തോടെ നോക്കുന്ന കണ്ടു അമ്മ പറഞ്ഞു. " പാവങ്ങളാ, പിന്നെ നിങ്ങള്‍ പോയി കഴിഞ്ഞാലും ഞങ്ങള്‍ക്കൊരു കൂട്ട് വേണ്ടേ??" കൊള്ളാം. എന്റെ മനസ് നിറഞ്ഞു . അമ്മ അംഗീകരിച്ച സ്ഥിതിക്ക് ഇനി പേരിടല്‍ ചടങ്ങ് നടത്താം. പത്രം തുറന്നു നോക്കിയപ്പോള്‍ ഐശ്വര്യ അഭിഷേക് കല്യാണ വാര്ത്ത. കൂടുതല്‍ ഒന്നും ആലോചിച്ചില്ല. ഐശ്വര്യമായി പെന്‍ കൊച്ചിന് ഐശ്വര്യാറായി എന്ന് ചെക്കന് അഭിഷേക് ബച്ചന്‍ എന്നും പേരിട്ടു.




വീട്ടിലെ ഓമനകളായി മാറാന്‍ അവര്ക്കു അധികം സമയം വേണ്ടി വന്നില്ല. ഞാന്‍ പുറത്തിറങ്ങി നടന്നാല്‍ രണ്ടു പേരും കാലിനു ചുറ്റും ഉരുമി നടന്നോണ്ടിരിക്കും. ചിലപ്പോള്‍ ശല്യമായി തോന്നും. രണ്ടും നല്ല കുസ്രിതികള്‍ ആയിരുന്നു.






പേരു പോലെ തന്നെ ആളൊരു സുന്ദരി ആയിരുന്നു ഐശ്വര്യ. ഒരു പൊട്ടും തൊട്ടു കൊടുത്താല്‍ അപ്പോള്‍ തുടങ്ങും ക്യാറ്റ്‌ വാക്ക്. ഒറിജിനല്‍ ഐശ്വര്യാ റായി പോലും ക്യാറ്റ്‌ വാക്കില്‍ അവളോട്‌ തോറ്റു പോകും. അഭിഷേക് ആണേല്‍ പറയണ്ട ധൈര്യത്തില്‍ ഒറിജിനല്‍ ബച്ചനെ കവച്ചു വെക്കും. ഒരു ദിവസം ഒരു എലിക്കുഞ്ഞിനെ കണ്ടു പേടിച്ചു പുളിയില്‍ കയറിയ അവന്‍ രണ്ടാം ദിവസം ആ പുളിയില്‍ ഒരു അണ്ണനെ കണ്ടു പേടിച്ചാണ് താഴെ ഇറങ്ങിയത്‌. മാസങ്ങള്‍ അങ്ങനെ കടന്നു പോയി. ഐശ്വര്യയുടെ സ്വഭാവത്തിലെ ഒരു മാറ്റം ഒരു ദിവസം എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ മുറ്റത്ത്‌ ഇറങ്ങുമ്പോള്‍ കാലിന്റെ അടുത്ത് നിന്നും മാറാത്ത അവള്‍ ഇപ്പോള്‍ അങ്ങനെ അടുക്കുന്നില്ല. തന്നെയുമല്ല ചിലപ്പോളൊക്കെ അവളെ കാണാറില്ല. അഭിഷേക് ഇപ്പോളും ഉഷാറാണ്.

അടുത്ത ആഴ്ച ഞാന്‍ വീട്ടില്‍ ചെന്നു വൈകിട്ട് പുറത്തു അവര്‍ക്കുള്ള ചോറ് കൊണ്ടു ചെന്നിട്ടു വിളിച്ചപ്പോള്‍ അഭിഷേക് മാത്രം വന്നു. ഞാന്‍ അമ്മയോട് തിരക്കി. അപ്പോള്‍ അമ്മ പറഞ്ഞു രണ്ടു ദിവസമായി അവളെ കാണാനില്ല എന്ന്. രാവിലെ ഞാന്‍ ചെന്നു നോക്കിയപ്പോള്‍ അഭി കുറച്ചു ചോറേ തിന്നിട്ടുള്ളൂ. അവള്‍ക്കുള്ളത്‌ മാറ്റി വെച്ചിട്ടുണ്ട്. പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അടുത്തുള്ള ഗോവിന്ദന്‍ ചേട്ടന്റെ വീട്ടിലെ മണിയന്‍ പൂച്ചയെയും കാണാനില്ലാതെ. രണ്ടുപേരെയും വശ പിശകായി പലയിടത്തും കണ്ടിട്ടുണ്ടത്രേ. അപ്പോള്‍ അങ്ങനെ ആണ് കാര്യങ്ങള്‍. അവളെ ഇനി അടുപ്പിക്കുന്ന പ്രശ്നം ഇല്ല. വീടിനും പേരു ദോഷം കേള്‍പ്പിക്കാന്‍ ജനിച്ചവള്‍. അഭിഷേക് ആകെ തളര്‍ന്ന പോലെ തോന്നി. ഒരു ഉഷാറില്ല.


പൊള്ളേത്തൈയിലെ മാര്‍ജര ലോകത്തെ മൊത്തം പിടിച്ചു കുലുക്കിയ ഒരു സംഭവത്തിന്റെ തുടക്കം ആയിരുന്നു അത് എന്ന് ഞാന്‍ അറിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാര്‍ക്കറ്റില്‍ ഐശ്വര്യയുടെ ശവം പ്രത്യക്ഷപ്പെട്ടു. മരിക്കുന്നതിനു മുന്പ് ഭീകരമായ പീടനത്തിനു അവള്‍ ഇരയായിരുന്നു എന്ന് പൂച്ച ഗവേഷകര്‍ കണ്ടു പിടിച്ചതോടെ മാര്‍ക്കറ്റിലെ പല ചട്ടമ്പി പൂച്ചകളും നാടു വിട്ടു. അഭിഷേകിന്റെ കാര്യം ആയിരുന്നു കഷ്ടം. ഞങ്ങള്‍ ആരും പറഞ്ഞില്ലെങ്കിലും അവന്‍ എന്തോ മനസിലാക്കിയിരുന്നു. ഇപ്പോള്‍ എന്റെ കാലില്‍ ചുറ്റാന്‍ ഒന്നും വരാറില്ല. ഒരു ആഴ്ച ഞാന്‍ വീട്ടില്‍ ചെന്നു കഴിഞ്ഞപ്പോള്‍ അവനെ കാണാനില്ല. അപ്പോള്‍ അമ്മ പറഞ്ഞു. അവനിപ്പോള്‍ ഇവിടെ അല്ല. ആ ഗോവിന്ദന്‍ ചേട്ടന്റെ വീട്ടിലാ. ഞാന്‍ ഞെട്ടിപ്പോയി. അവനെന്തിനാ ഗോവിന്ദന്‍ ചേട്ടന്റെ വീട്ടില്‍ പോയത്. അതും മണിയന്‍പൂച്ചയുടെ വീട്ടില്‍. മണിയന്‍ നാടു വിട്ട കാര്യവും ഞാന്‍ ഓര്ത്തു. പെട്ടെന്നാണ് എന്റെ മനസ്സില്‍ മണിയന്റെ അനിയത്തി മണിച്ചി പൂച്ചയെ ഓര്‍മ വന്നത്. ഇനി അവളുമായിട്ട് ഇവനെന്തെന്കിലും.?? ഹെഇ. ചാന്‍സ് ഇല്ല. എന്തെങ്കിലും ആകട്ടെ. ഞാന്‍ അതൊക്കെ വിട്ടു.


കഴിഞ്ഞ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ കളി കാണുക ആയിരുന്നു ഞാന്‍. രാത്രി കുറെ ആയി. എല്ലാവരും കിടന്നു. ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ പുറത്തു നിന്നും ദയനീയമായ ഒരു കരച്ചില്‍ കേള്‍ക്കാന്‍ തുടങ്ങി. കണ്ടന്‍ പൂച്ചയുടെ കരച്ചില്‍. ഞാന്‍ വീണ്ടും കളിയില്‍ ശ്രദ്ധിച്ചു. കരച്ചില്‍ വീടിനെ ചുറ്റുന്നു. ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. അതാ അവന്‍. അഭിഷേക്. അവന്‍ ആകെ ക്ഷീണിച്ചിരിക്കുന്നു. എന്നെ കണ്ടു കരഞ്ഞു കൊണ്ടു ഓടി വന്നു. അവന്റെ ദയനീയമായ മുഖം കണ്ടപ്പോലെ അവന്‍ പട്ടിണി ആയിരുന്നെന്നു മനസിലായി. ഞാന്‍ അകത്തു പോയി രാവിലെ പഴം കഞ്ഞി അടിക്കാന്‍ വെച്ചിരുന്ന ചോറും കറിയും എടുത്തു കൊണ്ടു വന്നു കൊടുത്തു. ആക്രാന്തത്തോടെ തിന്നുന്ന അവനെ കണ്ടപ്പോള്‍ എന്റെ മനസലിഞ്ഞു. അവന്റെ അടുത്ത് ഇരുന്നു തലോടി. അവന്‍ മുഖം ഉയര്ത്തി എന്നെ ദയനീയമായി നോക്കി."പ്ലീസ് ഒന്നു തിന്നോട്ടെ" എണ്ണ ഭാവം ആയിരുന്നു അവന്റെ മുഘത്. തിന്നു കഴിഞ്ഞു അവന്‍ എന്റെ കാലിനോട് ചേര്ന്നു നിന്നു. കാസറ്റ് വലിയുന്ന പോലത്തെ ഒച്ചയില്‍ എന്തോ പറഞ്ഞു. ഞാന്‍ അവന്റെ മുതുകില്‍ തലോടി സമാധാനിപ്പിച്ചു. രണ്ടു ദിവസം മുന്പ് മണിച്ചി പൂച്ചയെ കടിച്ചു കൊന്നിട്ട് അഭിഷേക് നാടു വിട്ട കാര്യം അമ്മ രാവിലെ എന്നോട് പറഞ്ഞിരുന്നു.


ഇപ്പോള്‍ അവന്‍ ആകെ മാറി. ഇരുത്തം വന്ന പ്രകൃതം. ഞാന്‍ പുറത്തിറങ്ങുമ്പോള്‍ കൂടെ വരും. വാത്സല്യം സിനിമയില്‍ മമ്മൂടിയുടെ കൂടെ അബൂബക്കര്‍ നടക്കുന്നപോലെ. അവന്റെ കാവി നിറം അവന് കൂടുതല്‍ ഇണങ്ങുന്നത് ഇപ്പോള്‍ ആണെന്ന് എനിക്ക് തോന്നി.

20 comments:

  1. കുറ്റം ചെയ്യുന്നത് പോലെ കുറ്റകരമാണ് കുറ്റവാളിക്ക് കൂട്ട് നില്‍ക്കുന്നതും! അതോര്‍മ്മയുണ്ടായാല്‍ നല്ലത്!

    ReplyDelete
  2. ഹഹ സഹോദരാ ഉഷാറായി കഥ.
    എന്റെ വീട്ടിലും രണ്ടു പൂച്ചകളുണ്ടായിരുന്നു.
    മാമനു പറ്റിയ പറ്റ് എനിക്കും പറ്റിയിട്ടുണ്ട്.

    ഞങ്ങളുടെ നാട്ടിൽ പൂച്ചകളെ കൊണ്ടു വിടുന്നത് ഒരു ദ്വീപിലാണ്.
    സാധാരണ ഇവ തിരിച്ചെത്താറില്ല.
    പക്ഷെ ഇവ തിരികെ നീന്തിയെത്തി. പിന്നീട് പറഞ്ഞു വിടാൻ തോന്നിയില്ല.
    പിന്നെ വീട്ടിലെ കോഴിക്കുഞ്ഞുങ്ങൾക്ക് കാവലായി രണ്ടുപേരും

    ഇപ്പോൾ രണ്ടുപേരും മരിച്ചു. ഒന്നു ഒരു കാർ ആക്സിഡന്റ് ആയിരുന്നു.
    മറ്റേത് സ്വാഭാവിക മരണവും.

    വളരെ നന്നായി എന്നു വീണ്ടും പറയട്ടെ.

    ReplyDelete
  3. കൂട്ടുകാരാ,
    ഒരു തെറ്റിധാരണ ഉണ്ടായി എന്ന് തോന്നുന്നു.
    ഞാന്‍ പത്തനംതിട്ട യിലെ പൂങ്കാവില്‍ ആണ്. ആലപ്പുഴ പൂങ്കാവ് അല്ല.
    :)

    ReplyDelete
  4. പൂച്ചപുരാണം നന്നായി, ചിത്രങ്ങള്‍ സൂപ്പര്‍

    അവസാനം വഴി തെറ്റിപ്പോയ മാമന്‍ തിരിച്ചു വീട്ടില്‍ എത്തിയത് പൂച്ചയെ മുന്‍പില്‍ നടത്തി അതിന്റെ പുറകെ നടന്നാണ്.
    (ഇത് കലക്കി)

    ReplyDelete
  5. നല്ല കൌതുകമുള്ള പൂച്ചകള്‍. അതിലൊരെണ്ണമല്ലേ ഇനിയുള്ളൂ.

    ReplyDelete
  6. പൂച്ചകളുടെ മരണം തമാശയായാണ് പറഞ്ഞതെങ്കിലും വായിച്ചപ്പോൾ ഒരു വിഷമം തോന്നി.നല്ല എഴുത്ത്.

    ReplyDelete
  7. നല്ലത് ഈ പൂച്ചക്കഥ..... പിന്നെ പൂച്ചനടത്തത്തില്‍ പൂച്ചയെ തോല്‍പ്പിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമോ?
    ഐശ്വര്യയും അഭിഷേകും എന്തായാലും ഈ കഥ കേള്‍ക്കണ്ട. എന്റെ പേര് നിന്റെ പൂച്ചക്കിട്ടോ എന്ന് അവരാരേലും പറഞ്ഞായിരുന്നോ?

    ReplyDelete
  8. നാട്ടുകാരാ, കാര്യം ഇങ്ങനെയൊക്കെ ആണേലും മണിച്ചി പൂച്ചയുടെ ബോഡിക്ക് സമീപം നിന്നും കിട്ടിയ കത്തിക്ക് 'എ' ഷേപ്പ് ഇല്ലാതിരുന്ന കൊണ്ട് അഭിഷേക് രക്ഷപ്പെട്ടു. പിന്നെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നും പറഞ്ഞു ചെറിയ ഒരു പെറ്റി കേസ് മാത്രമേ അവനെതിരെ ഉള്ളൂ.
    ജോണ്‍ ചാക്കോ, പള്ളിക്കുളം, അരീക്കോടന്‍ മാഷേ, നന്ദി
    ജോണ്‍, പത്തനംതിട്ടയിലും ഒരു പൂങ്കാവ് ഉണ്ടെന്നു ഇപ്പോളാ അറിയുന്നത്. പരിചയപ്പെടാന്‍ പറ്റിയതിനു നന്ദി.
    കുറുപ്പേ, നന്ദി. ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. മറുപടി കിട്ടിയില്ല.
    ഗന്ധര്‍വന്‍, രഘുനാഥന്‍ ചേട്ടന്‍, നന്ദി.
    എഴുത്തുകാരി ചേച്ചീ, അഭിഷേക് മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂ.
    ടോട്ടോച്ചാന്‍, ചില സുന്ദരികളുടെ നടപ്പ് കണ്ടാല്‍, ക്യാറ്റ്‌ വാക്ക്‌ കണ്ടു പിടിച്ചത് അവരാണെന്ന് തോന്നിപ്പോകും.

    ReplyDelete
  9. നല്ലൊരു പൂച്ച കഥ... കുറെ ഓര്‍മ്മകള്‍ ഉന്തി തള്ളി വരുന്നു... ഞങ്ങളും ഒരു പൂച്ചയെ വളര്‍ത്തിയിരുന്നു... പൂച്ചകുട്ടികളെയും... അലര്‍ജി വന്നതിനാല്‍ പിന്നീട് പൂച്ചവളര്‍ത്തല്‍ നിര്‍ത്തി!

    ReplyDelete
  10. പൂച്ചകളും കൊള്ളാം.വളര്‍ത്തഛനും കൊള്ളാം. വളര്‍ത്തി വളര്‍ത്തി പൂച്ചകളേ വഴി തെറ്റിച്ചു എന്നു പറഞ്ഞാല്‍ മതിയേല്ലൊ!!! ഇതു വായിച്ചപ്പൊള്‍ അറിയാതെ ഐശ്വര്യാറായിനെ ഓര്‍ത്തു എനിലും പോയി....!!!

    ReplyDelete
  11. Good, enjoyed story of iswarya and abhishek.Keep an eye on him, if Karishma come back!!

    i also have two cats, they are from mallu wood, (not from Boly wood) Kaavya Madhavan & Navya Nair (May be she is the only nair cat in the world)

    ReplyDelete
  12. എന്റെ നാട്ടിലെ വീട്ടില്‍ ചിഞ്ചു വിനും കുട്ടനും കൂടി മൂന്ന് കോഴി യെ കിട്ടി...
    ഒരു പൂവനും രണ്ടു പിടകോഴി യും..
    ആ സമയത്ത് ആണ് നിറം സിനിമ ഇറങ്ങിയത്‌.. നമ്മള്‍ അതിനു പേരും ഇട്ടു....
    കുഞ്ചാക്കോ ബോബന്‍,ശാലിനി,ജോമോള്‍....എന്നും അവന്റെ പുറകെ യെവളുമാര്‍ കാണും....ഈ മൂന്ന് പേരും എന്റെ വീട്ടില്‍ മാത്രം അല്ല...അവിടെ പരിസരത്തും ഫേമസ് ആയിരുന്നു...
    ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതാണ്‌ എനിക്ക് ഓര്‍മ്മ വന്നത്..
    ;)
    ..

    ReplyDelete
  13. കൊട്ടായി,നന്ദി.
    Reini, അതുകൊള്ളാം, ഇപ്പോള്‍ കുറ്റം എനിക്കായി അല്ലെ.
    നീലകുറിഞ്ഞി, രണ്ടു പെണ്‍ പൂച്ചകളല്ലേ, സൂക്ഷിക്കണേ.

    ReplyDelete
  14. Such a cute cats,
    all so lovely and beautiful :)
    Amazing shots ....

    greetings from The Netherlands
    Kareltje =^.^=
    Anya :)

    ReplyDelete
  15. ente aliya, kadha kalakki....gambheeram...

    ReplyDelete
  16. ചാത്തനേറ്:“വാത്സല്യം സിനിമയില്‍ മമ്മൂടിയുടെ കൂടെ അബൂബക്കര്‍ നടക്കുന്നപോലെ.” -- അപ്പോള്‍ തനിക്കു പല്ല് എത്ര എണ്ണം പോയി അബൂബക്കറിനെ പോലെ

    ReplyDelete