Monday, March 6, 2023

പുസ്തക പരിചയം - ദി ബ്രെയിൻ ഗെയിം


ഒട്ടേറെ നാളുകൾക്ക് ശേഷമാണ് ഒരു കുറ്റാന്വേഷണ നോവൽ വായിക്കുന്നത്. സമകാലിക എഴുത്തുകാരിൽ ശ്രദ്ധേയയും സർവ്വോപരി എൻറെ നാട്ടുകാരിയുമായ ശ്രീമതി മായ കിരൺ എഴുതിയ "ദി ബ്രെയിൻ ഗെയിം" ഇത്രയും നാളത്തെ കാത്തിരുപ്പ് വെറുതെയായില്ല എന്ന് തെളിയിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരവായനാനുഭവം. 

കുട്ടിക്കാലത്ത് ഷെർലക് ഹോംസ് കൃതികൾ വായിച്ചുകൊണ്ടാണ് കുറ്റാന്വേഷണ പുസ്തകങ്ങളിലേക്ക് ഇറങ്ങുന്നത്. ആവേശത്തോടെ അദ്ദേഹത്തിൻറെ സമ്പൂർണ്ണ കൃതികൾ വായിച്ചു തീർത്തു. രണ്ടും മൂന്നും ആവർത്തി വായിച്ച കൃതികളും ഇല്ലാതില്ല. ഫോറൻസിക്കും പോസ്റ്റ് മോർട്ടവുമൊക്കെ വരുന്നതിന് മുന്നേയുള്ള കാലത്ത് നിരീക്ഷണത്തിലൂടെ കേസുകൾ തെളിയിച്ചിരുന്ന ഹോംസിനെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. ഒരു മൃതദേഹത്തിൽ കാണപ്പെടുന്ന പരുക്ക് മരണത്തിന് മുൻപ് സംഭവിച്ചതാണോ അതോ മരണത്തിന് ശേഷം സംഭവിച്ചതാണോ എന്നറിയാൻ മൃതദേഹത്തെ തല്ലി പരീക്ഷണം നടത്തിയ ഹോംസിൻറെ കാലത്തുനിന്നും അജഗജാന്തരം മാറിയിട്ടുണ്ട് ആധുനിക കുറ്റാന്വേഷണ നോവലുകൾ. ആ മാറ്റം അടിമുടി രേഖപ്പെടുത്തുന്ന നോവലാണ് ബ്രെയിൻ ഗെയിം. 

സോഷ്യൽ മീഡിയ ആണ് കൃതിയിലെ സംഭവങ്ങളുടെ പ്രധാന പശ്ചാത്തലം എന്നതിൽ തുടങ്ങുന്നു ആ ആധുനികതയുടെ കടന്നുകയറ്റം. ആർതർ കോനൻ ഡോയലിന്റെയും അഗതാ ക്രിസ്റ്റിയുടെയും ലോകത്ത് നിന്നും നേരെ കൊച്ചിയിൽ നടക്കുന്നൊരു ബ്രെയിൻ ഗെയിമിലേക്ക് ലാൻഡ് ചെയ്തപ്പോൾ ഉണ്ടായ ഒരു അങ്കലാപ്പ് കുറയാൻ കുറച്ചൊക്കെ സഹായിച്ചത് സമീപകാലത്ത് കണ്ട ഡിറ്റക്ടീവ് സിനിമകളാണ്. ശരിക്കും ഒരു സിനിമ കാണുന്നത് പോലെ ബ്രെയിൻ ഗെയിം നമുക്ക് ആസ്വദിക്കാം. ഏറെക്കുറെ നാല് മണിക്കൂർ മാത്രമാണ് 206 പേജുള്ള ആ നോവൽ വായിച്ചുതീർക്കാൻ വേണ്ടിവന്നത്. ഓരോ അദ്ധ്യായം വായിക്കുമ്പോഴും അടുത്തതായി എന്ത് സംഭവിക്കുമെന്നുള്ള ആകാംക്ഷ നമ്മെ ഇരുത്തി വായിപ്പിക്കും. സസ്പെൻസുകൾ മാലപ്പടക്കം പോലെ പൊട്ടിത്തുടങ്ങിയ അവസാന ഭാഗത്ത് ചെറിയ കൺഫ്യൂഷൻ ഉണ്ടായതൊഴിച്ചാൽ ഒരു നെഗറ്റിവും പറയാനില്ലാത്ത കൃതിയാണ് "ദി ബ്രെയിൻ ഗെയിം".

കുറ്റാന്വേഷണ നോവലിൻറെ ഉള്ളടക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് അതിൻറെ തുടർന്നുള്ള ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ കഥയെക്കുറിച്ച് കൂടുതൽ പറയാനില്ല. കൊച്ചി നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പര, അത് അന്വേഷിക്കുന്ന സമർത്ഥനായ പോലീസ് ഓഫീസർ, അതി ബുദ്ധിമാനായ കുറ്റവാളി ഇങ്ങനെ ഒരു ത്രെഡ് പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു.

നോവലിസ്റ്റിൻറെ ഇതേ കാറ്റഗറിയിൽ ഇറങ്ങിയ പുതിയ നോവൽ "ഇൻസിഷൻ" നല്ല അഭിപ്രായത്തോടെ മുന്നേറുന്നുണ്ട്. ബ്രെയിൻ ഗെയിം നൽകിയ വായനാ സുഖം തീർച്ചയായും ആ നോവൽ വായിക്കാനും പ്രേരിപ്പിക്കും. അതേപോലെ സയൻസ് ഫിക്ഷൻ കാറ്റഗറിയിൽ രചിച്ച "പ്ലാനറ്റ് 9" എന്ന പുസ്തകവും തീർച്ചയായും വായിച്ചിരിക്കും. കാരണം വേറൊരു മേഖലയിൽ ജോലിചെയ്യുന്ന ആളായിരുന്നിട്ടും കുറ്റാന്വേഷണ നോവലായ ബ്രെയിൻ ഗെയിം ഉദ്യോഗഭരിതമാക്കാൻ എഴുത്തുകാരി നടത്തിയിട്ടുള്ള കഠിനാധ്വാനം ഓരോ വരിയിലും നമുക്ക് വായിച്ചറിയാം. തീർച്ചയായും അതേ എഫോർട്ടോ അതിലേറെയോ ഞാൻ വായിക്കാനുള്ള പുസ്തകങ്ങളിലും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും നാളായിട്ടും കായിപ്പുറംകാരിയായ മായ കിരൺ എഴുതിയ പുസ്തകങ്ങൾ വായിച്ചില്ലെന്ന കുറ്റബോധം ആ വായനയെ എത്രയും നേരത്തേയാക്കും. എന്തായാലും ഒരുകാര്യം ഉറപ്പാണ് മലയാള കുറ്റാന്വേഷണ സാഹിത്യശാഖയ്ക്ക് മികച്ചൊരു എഴുത്തുകാരിയെ ലഭിച്ചിരിക്കുന്നു എന്ന ബെന്യാമിൻറെ വാക്കുകൾ വെറുതെയല്ല. അഭിനന്ദനങ്ങൾ

No comments:

Post a Comment