Tuesday, March 21, 2023

വായനാനുഭവം - സൂസന്നയുടെ ഗ്രന്ഥപ്പുര (അജയ് പി മങ്ങാട്ട്)



ശ്രീ അജയ് പി മങ്ങാട്ടിന്റെതായി ഞാൻ വായിച്ച നോവൽ മൂന്ന് കല്ലുകൾ ആയിരുന്നു. അദ്ദേഹത്തിൻറെ ആദ്യ നോവലായ സൂസന്നയുടെ ഗ്രന്ഥപ്പുര ദൗർഭാഗ്യവശാൽ രണ്ടാമതായാണ് വായിക്കുന്നത്. സങ്കീർണ്ണമായ മനുഷ്യമനസും അതിനേക്കാൾ സങ്കീർണ്ണമായ ബന്ധങ്ങളുമാണ് സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ പ്രതിപാദ്യവിഷയം. ഗ്രന്ഥകാരന്റേതായി ആദ്യം വായിച്ച പുസ്തകമായ മൂന്ന് കല്ലുകളിലെയും ഈ പുസ്തകത്തിലെയും കഥകൾ തമ്മിൽ താരതമ്യം ചെയ്‌താൽ ചില സാമ്യങ്ങൾ കണ്ടെത്താൻ സാധിക്കും. രണ്ടിലും മനസിന്റെയും മനുഷ്യബന്ധങ്ങളുടെയും സങ്കീർണ്ണതകൾ തേടിയുള്ള അന്വേഷണം തന്നെയാണ് പ്രതിപാദ്യം. രണ്ടിലെയും പ്രാധാനകഥാപാത്രങ്ങൾ അവർ അനുഭവിക്കുന്ന പലവിധ പ്രശ്‌നങ്ങളാൽ ഉള്ളിലേക്ക് ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കപ്പെടുന്ന ആളുകളാണ്. 

മൂന്ന് കല്ലുകളേക്കാൾ സുഖമുള്ളൊരു വായനാനുഭവം നൽകാൻ സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്ക് സാധിച്ചു. രണ്ടുപുസ്‌തകങ്ങളും വായനക്കാരനെ അവൻറെ വഴിക്ക് അഴിഞ്ഞാടാൻ അനുവദിക്കാതെ ശ്രദ്ധയോടെയുള്ളൊരു വായന ആവശ്യപ്പെടുന്നുണ്ട്.  


മികച്ചൊരു വായനക്കാരൻനോട് അവൻ വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളും അവയുടെ രചയിതാക്കളും അവനോട് സംവദിക്കുന്നു. അഗാധമായ വായന അവനെ എഴുത്തിൻറെ ലോകത്തിലേക്ക് ക്ഷണിക്കുന്നു. വായിച്ച പുസ്തകങ്ങളിൽ നിന്നുമുള്ള അനുഭവങ്ങളും രചയിതാക്കൾ അവരുടെ വരികളിലൂടെ പറഞ്ഞുകൊടുത്ത അനുഭവങ്ങളും എഴുതുന്ന കൃതിയെ നല്ലൊരു സാഹിത്യസൃഷ്ടിയാക്കുവാൻ അവനെ സഹായിക്കും. അജയ് പി മങ്ങാടിന്റെ ആദ്യ കൃതി വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയത് അത്തരം ഒരു സൃഷ്ടിയുടെ ജനനമായിട്ടാണ്. ലോകോത്തരമായ ഒട്ടനവധി സാഹിത്യസൃഷ്ടികളുടെയും സാഹിത്യകാരന്മാരുടെയും സാന്നിധ്യത്താൽ സമ്പന്നമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. പുസ്തകരചയിതാവിൻറെ ആഴത്തിലുള്ള വായനയും അവ സന്ദർഭോചിതമായി ഗ്രന്ഥപ്പുരയിൽ അടുക്കിവെച്ചിരിക്കുന്ന രചനാവൈഭവവും ശരിക്കും അത്ഭുതപ്പെടുത്തും.


ശരിക്കും സൂസന്നയുടെ കഥയല്ല ഈ നോവൽ പറയുന്നത്. പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുന്ന അലി എന്നയാളുടെ കഥയാണ്. പുസ്തകങ്ങളുമായി ബന്ധപ്പെട്ട് അലി കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും അവരുമായി അവൻ സ്ഥാപിക്കുന്ന ബന്ധങ്ങളുമാണ് നോവൽ പറയുന്നത്. എങ്കിലും ഒരു ഗ്രന്ഥപ്പുരയിലെന്നതുപോലെ ലോക ക്ലാസിക്കുകൾ അതിമനോഹരമായി ഈ പുസ്തകത്തിലുടനീളം അടുക്കിവെച്ചിരിക്കുന്നത് കാണാം. വായനയെ ജീവനായിക്കാണുന്ന ഒരുപറ്റം ആളുകൾ. കമ്പം സഭ പോലെ വായനാനുഭവങ്ങൾ പങ്കുവെച്ച് ഒരുമിച്ചുകൂടുന്ന വിവിധതരക്കാരായ ആളുകൾ. അവരിലൂടെയെല്ലാം വായനയെ എങ്ങനെ സമീപിക്കണമെന്നതും സാഹിത്യസൃഷ്ടികളുടെ ഉദയത്തെക്കുറിച്ചുമൊക്കെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. 


അജയ് പി മങ്ങാട് ൻറെ രണ്ടു കൃതികളും വായിച്ചുകഴിഞ്ഞപ്പോൾ ഈ നോവലുകളെക്കുറിച്ച് ആരോഗ്യകരമായ ഒരു ചർച്ച നടത്താൻ സാധിച്ചെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകൾ പോലെ ഞാൻ മനസിലാക്കുന്നത് ആയിരിക്കണമെന്നില്ല വേറൊരാൾ വായിച്ചെടുക്കുന്ന അർത്ഥതലങ്ങൾ. അവ പങ്കുവെക്കുന്നത് രസകരമായിരിക്കും. നൻപകൽ നേരത്ത് മയക്കം, ചുരുളി തുടങ്ങിയ സിനിമകളെക്കുറിച്ചൊക്കെ സോഷ്യൽ മീഡിയകളിൽ വന്ന റിവ്യൂകൾ വായിച്ചപ്പോഴാണ് ഇതിന് ഇങ്ങനെയും അർത്ഥം ഉണ്ടോ എന്ന് ആലോചിക്കുന്നത് (ആ അർത്ഥങ്ങൾ സംവിധായകൻ പോലും മനസ്സിൽ കണ്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്)


വ്യത്യസ്തമായൊരു വായനാനുഭവം തന്നെയായിരുന്നു സൂസന്നയുടെ ഗ്രന്ഥപ്പുര നൽകിയതെന്ന് നിസംശ്ശയം പറയാം. ഇനിയുള്ള എൻറെ വായനകളെ ഈ പുസ്‌തകം സ്വാധീനിക്കുമെന്നും തോന്നുന്നു. ഒരു പുനർവായന കൂടി വേണമെന്നും എനിക്ക് തോന്നുന്നു. കാരണം രചയിതാവ് പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ ഒരു വായനക്കാരൻ എന്ന നിലയിൽ ഗുണകരമാണെന്ന് തോന്നിയിരുന്നു. മികച്ചൊരു വായനക്കാരൻ തൻറെ അനുഭവത്തിൽ നിന്നും നൽകുന്ന ഉപദേശങ്ങളായാണ് ഒരു എളിയ വായനക്കാരനായ, ഇനിയും വായനയെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കാത്ത എനിക്ക് അനുഭവപ്പെട്ടത്. 


അവസാന വാക്ക് : വായനയെ സ്നേഹിക്കുന്നവർക്ക് ധൈര്യപൂർവ്വം സമീപിക്കാവുന്ന ഗ്രൻഥശാലയാണ് സൂസന്നയുടെ  ഗ്രൻഥശാല.

No comments:

Post a Comment