Saturday, August 8, 2026

പുസ്തകപരിചയം - കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ - ടി.ഡി.രാമകൃഷ്ണൻ (Book Review - Korappappanu Sthuthiyayirikkatte by T D Ramakrishnan)

പുസ്തകപരിചയം - കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ - ടി.ഡി.രാമകൃഷ്ണൻ  



ടി.ഡി.രാമകൃഷ്ണന്റെ സൂപ്പർഹിറ്റ് ആയ നോവൽ "ഫ്രാൻസിസ് ഇട്ടിക്കോര" യുടെ രണ്ടാം ഭാഗമാണ് 2026 ൽ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച "കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ". മുൻപ് ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ എനിക്ക് തോന്നിയ നല്ല വശങ്ങളും പോരായ്മകളും മുൻപ് ഒരു ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്. ഇട്ടിക്കോര അവസാനിച്ച് വർഷങ്ങൾക്ക് ശേഷം നടക്കുന്ന അതും 2020 ന് ശേഷം നടക്കുന്ന കാര്യങ്ങളാണ് കോരപ്പാപ്പനിൽ പരാമർശിച്ചിരിക്കുന്നത്. 


സോഷ്യൽ മീഡിയയും ഇന്റർനെറ്റും നോവൽ ആവശ്യങ്ങൾക്ക് ഏറ്റവും ബുദ്ധിപരമായി ഉപയോഗിക്കുന്ന മലയാളം എഴുത്തുകാരനാണ് ശ്രീ ടി.ഡി.രാമകൃഷ്ണനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ നോവലും ആ വിശ്വാസത്തിന് അടിത്തറയിടുന്നു. ജെൻസികളുടെ ജീവിതവും ശൈലികളും നന്നായി നോവലിൽ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ ഇടയിൽ പ്രചുരപ്രചാരം നേടിയ കെ പോപ്പിലെ വരികൾ വരെ പലയിടത്തും ഉദ്ധരിച്ചിട്ടുണ്ട്. 


നോവലിനെക്കുറിച്ച് പറയുവാനാണെങ്കിൽ ആദ്യഭാഗം വായിച്ചവർക്കുള്ളതാണ് രണ്ടാം ഭാഗമായ കോരപ്പാപ്പൻ. ഇട്ടിക്കോരയെ വായിക്കാതെ കോരപ്പാപ്പന് വായിക്കാൻ പോയാൽ ഒട്ടും ദഹിക്കണമെന്നില്ല. കോരപ്പാപ്പന്റെ ഉയർത്തെഴുന്നേൽപ്പും പതിനെട്ടാംകൂറ്റുകാർ അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നുള്ളതുമാണ് ഇതിവൃത്തം. ആദ്യഭാഗം പോലെ വയലൻസിനും ലൈംഗികതയ്ക്കും കുറവൊന്നുമില്ല. ആദ്യഭാഗത്തിൽ വെറുപ്പിച്ച കണക്കിന്റെ അതിപ്രസരം ഒഴിവാക്കിയതിനാലാവാം കുറച്ചുകൂടി എൻഗേജിങ് ആയി തോന്നി. തികച്ചും സിനിമാറ്റിക് ആയ അവതരണം. ചിലതൊക്കെ വായിക്കുമ്പോൾ നമ്മുക്ക് ടി.ജി രവിയെപ്പോലുള്ള ചില മലയാളം സിനിമ നടന്മാരെ ഓർമ്മവരുക പോലും ചെയ്യും. 


ആദ്യഭാഗത്തിന് ഒരു പോരായ്മയായി എനിക്ക് തോന്നിയത് പെട്ടെന്ന് കഥ അവസാനിപ്പിച്ചു എന്നതായിരുന്നു. അതിനേക്കാൾ വളരെ മോശമായ രീതിയിലാണ് കോരപ്പാപ്പന്റെ കഥ അവസാനിപ്പിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. 422 പേജുകളാണ് നോവലിനുള്ളത്. അതി ഗംഭീരമായി വായിച്ചുപോരുന്ന നോവൽ ഏകദേശം 400 പേജിനോട് അടുക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ടെൻഷൻ ഉടലെടുക്കാൻ തുടങ്ങും, ഇനിയുള്ള പേജുകൾ മതിയാകുമോ ഇതിന്റെ ക്ലൈമാക്സ് വർണ്ണിക്കുവാൻ എന്ന്. ഓരോ പേജ് കഴിയുന്തോറും ആ ആകാംക്ഷ കൂടിക്കൂടി വരും. 420 പേജ് ആയപ്പോൾ പോലും എനിക്ക് ഒരു പിടിയും കിട്ടിയില്ല രണ്ട് പേജുകൾ വെച്ച് ഇത് എങ്ങനെ നോവലിസ്റ്റ് അവസാനിപ്പിക്കുമെന്ന്. ആ ആശങ്ക വെറുതെയായില്ല. ഇനി ഒരു പേപ്പർ കൂടുതൽ എടുത്താൽ ഞങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ഭീഷണിപ്പെടുത്തിയെന്ന് തോന്നുന്നപോലെ കഥ അങ്ങോട്ട് അവസാനിപ്പിച്ചു. അതുവരെ ഓരോ ചെറിയ സംഭവങ്ങളും സിനിമയിൽ കാണുന്നത് പോലെ വർണ്ണിച്ചിരുന്ന ആൾ, ക്ലൈമാക്സ് "അവസാനം വില്ലന്മാരെ എല്ലാം നായകനും കൂട്ടുകാരും കൂടി അടിച്ചു പഞ്ചറാക്കി വിജയിച്ചു" എന്ന് പറയുംപോലെ കഥ അവസാനിപ്പിച്ചു.


ആ ഒരു പോരായ്മയൊഴിച്ചാൽ നല്ലൊരു വായനാനുഭവം തന്നെയായിരുന്നു കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ. നല്ല റിയലിസ്റ്റിക്കായി അവതരണം. എഴുത്തിന്റെ പാതയിൽ മിനിമം ഗ്യാരന്റിയുള്ള ഒരു നിലവാരം സൂക്ഷിക്കുന്ന എഴുത്തുകാരനാണ് ശ്രീ, ടി.ഡി. രാമകൃഷ്ണൻ. ആ ഒരു വിശ്വാസം കാത്തുസൂക്ഷിക്കാൻ കോരപ്പാപ്പനിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 

No comments:

Post a Comment