Sunday, June 18, 2023

വായനാനുഭവം - പെർഫ്യൂം - പാട്രിക് സൂസ്‌കിൻറ്


ഇത്തവണത്തെ വായനാദിനത്തിന് മുന്നോടിയായി വായിച്ചുതീർത്തത് ലോക ക്ലാസിക്കുകളിൽ ഒന്നായ പെർഫ്യൂം - ദി സ്റ്റോറി ഓഫ് എ മർഡറർ ആണ്. ജർമ്മൻ എഴുത്തുകാരനായ പാട്രിക് സൂസ്‌കിൻറ് 1985 ഇൽ പുറത്തിറക്കിയ നോവലിന് ശ്രീ പി ആർ പരമേശ്വരൻ രചിച്ച പെർഫ്യൂം - ഒരു കൊലപാതകിയുടെ കഥ എന്ന മലയാള പരിഭാഷയാണ് വായിച്ചത്. പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് എച്ച് ബി ഓ യിലോ സ്റ്റാർ മൂവീസിലോ പെർഫ്യൂം എന്ന സിനിമ കാണുമ്പോൾ ആ പേരിൽ ഒരു നോവൽ ഉള്ളതായും ആ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത സിനിമയാണ് ഇതെന്നും അറിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ഈ പുസ്തകം വായിക്കുന്നതിനായി നൽകിയ പ്രിയ സുഹൃത്തിന് നന്ദി. ഒരു സാഹിത്യകാരൻറെ ഭാവനകൾക്ക് അതിരുകളില്ല എന്നതിന് മകുടോദാഹരണമാണ് ഈ പുസ്‌തകം. മനുഷ്യൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് കൂട്ടുന്നതും ശാസ്‌ത്രീയമായ അടിത്തറകൾ നൽകി വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലും പാശ്ചാത്യ രചയിതാക്കൾ എന്നും ബഹുദൂരം മുന്നിലും നമ്മൾ ഇന്നും അതിഭാവുകത്വങ്ങൾ നിറഞ്ഞ മിത്തുകളുടെ പിന്നാലെയുമാണെന്നത് അതിശയകരമായ വസ്തുതയാണ്. അന്യഗ്രഹജീവികളും മറ്റ് ഗ്രഹങ്ങളിലെ ജീവിതങ്ങളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മണ്ണടിഞ്ഞ ദിനോസറുകളുടെ മടങ്ങിവരവുമൊക്കെ ഓരോ ഭാവനകളിൽ ചിറകുവിരിയുന്നതും സത്യൻ അന്തിക്കാട് അടുത്ത വീട്ടിലെ കഥ പറയുമ്പോൾ തോന്നുന്ന വിശ്വാസ്യതയോടെ തിയേറ്ററുകളിൽ ആസ്വദിക്കുമ്പോഴും ആ വസ്തുതയാണ് തെളിഞ്ഞുവരുന്നത്. അതേപോലെ അത്ഭുതപ്പെടുത്തുന്ന ഒരു ചിന്തയാണ് പെർഫ്യൂം എന്ന നോവലിൻറെ അടിസ്ഥാനം. അവിശ്വസനീയമായ ഒരു പ്രമേയത്തെ ഓരോ വരിയിലും വിശ്വാസയോഗ്യമായ വസ്‌തുതകൾ നിരത്തി വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് ഗ്രന്ഥകാരന്റെ വിജയം. നോവൽ വായന പൂർത്തിയാക്കിയ ശേഷം ഞാൻ ആദ്യം ചെയ്‌തത്‌ പാട്രിക് സൂസ്‌കിൻറ് എഴുതിയ മറ്റ് കൃതികളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അത്രയ്ക്ക് വ്യത്യസ്തമായ സൃഷ്ടി തന്നെയാണ് പെർഫ്യൂം. ആ നിലയ്ക്ക് അദ്ദേഹത്തിൻറെ മറ്റ് കൃതികളിലും ആ സ്‌പർശം പ്രകടമാകാതെയിരിക്കില്ലല്ലോ. നോവലിനോട് നൂറ് ശതമാനം നീതിപുലത്തുന്ന രീതിയിലാണ് 2005 ഇൽ പ്രശസ്ത സംവിധായകൻ ടോം ടൈക്കർ ഇതേ പേരിൽ സിനിമ ഇറക്കിയിരിക്കുന്നത്.

നോവലിൻറെ കഥയിലേക്ക് ഒന്ന് നോക്കാം. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസ് ആണ് പശ്ചാത്തലം. ജന്മം തന്നെ അസാധാരണമായ രീതിയിലായ ഷാങ് ബാപ്റ്റിസ്റ്റ് ഗ്രെനോയ്‌ൽ എന്നയാളാണ് കഥാനായകൻ. യേശു ക്രിസ്‌തു പിറന്നത് കാലിത്തൊഴുത്തിൽ ആയിരുന്നെങ്കിൽ ഗ്രെനോയ്‌ൽ ജനിക്കുന്നത് ഒരു മീൻമാർക്കറ്റിലാണ്. അവിടുത്തെ ദുർഗന്ധത്തിൻറെ ഇടയിലേക്ക് പെറ്റുവീഴുന്ന അവന് വിസ്മയകരമായ ഒരു കഴിവ് ജന്മനാലെ ലഭിക്കുന്നു. ഗന്ധങ്ങളെ അതിസൂക്ഷ്മമായി തിരിച്ചറിയുന്നതിനുള്ള കഴിവ്. അനാഥനായി വളരുമ്പോഴും തനിക്ക് ലഭിച്ചിരിക്കുന്ന സിദ്ധിയെക്കുറിച്ച് ബോധവാനായ ഗ്രെനോയ്‌ൽ ആ കഴിവിനെ പ്രയോജനപ്പെടുത്തി ഒരു അവസരത്തിനായി കാത്തിരിക്കുന്നു. തന്നെ അനാഥമായി തള്ളിവിട്ട മനുഷ്യരാശിയോട് തന്നെ മറുപടി നൽകുവാൻ. പടിപടിയായി തൻറെ ലക്ഷ്യത്തിലേക്കുള്ള വളർച്ചയിൽ ഗന്ധം എന്നത് മറ്റ് രസങ്ങളെ അപേക്ഷിച്ച് ഒട്ടേറെ ഗുണങ്ങൾ ഉള്ളതാണെന്ന് തിരിച്ചറിയുന്നതോടെ അതിവിചിത്രവും അത്ഭുതകരവുമായ ഗന്ധങ്ങൾ അവൻ സൃഷ്ടിക്കുന്നു. അതിനായുള്ള യാത്രയിൽ ഒട്ടേറെ കൊലപാതകങ്ങൾ അവൻ നടത്തുന്നു. കൊലപാതകിക്ക് ഒരു ലക്ഷ്യം മാത്രം. ഇരയുടെ ഗന്ധം. അവസാനം കൊലപാതകിയെ പിടികൂടുമ്പോൾ ഗ്രെനോയ്‌ൽ കുറ്റം നിഷേധിക്കുന്നില്ല. എന്നാൽ ശിക്ഷ നടപ്പാക്കുവാൻ അധികാരികൾക്ക് സാധിക്കുന്നില്ല. മന്ത്രികവിദ്യയിലെന്നപോലെ ഗ്രെനോയ്‌ൽ രക്ഷപ്പെട്ടുപോകുന്നത് നോവലിൽ വായിക്കുമ്പോൾ ലഭിക്കുന്ന പൂർണ്ണത സിനിമയിൽ കിട്ടില്ല. 

ഷെർലക് ഹോംസ് എന്ന ലോകപ്രശസ്ത കഥാപാത്രത്തെ സൃഷ്‌ടിച്ച സർ ആർതർ കാനൻ ഡോയൽ പ്രൊഫസർ ചലഞ്ചർ എന്ന പേരിൽ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒട്ടനവധി ഫിക്ഷൻ രചനകൾ നടത്തിയിട്ടുണ്ട്. അതിൽ പറയുന്നതുപോലെ ഭ്രാന്തമായ ഒരു ഭാവനയാണ് പെർഫ്യൂം എന്ന നോവലും. വ്യത്യസ്തമായ കൃതികൾ വായിക്കണം എന്നുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം. ശ്രീ പി ആർ പരമേശ്വരൻറെ പരിഭാഷ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കറന്റ് ബുക്‌സ് .

Wednesday, June 7, 2023

വായനാനുഭവം - ആലാഹയുടെ പെൺമക്കൾ - സാറാ ജോസഫ്


 ഏതൊരു പുസ്‌തകം വായിച്ചുതീർത്താലും അതിനെക്കുറിച്ച് രണ്ടുവാക്ക് എഴുതിവെക്കുന്ന ശീലമുണ്ട്. ശ്രീമതി സാറാ ജോസഫ് എഴുതിയ ആലാഹയുടെ പെൺമക്കൾ വായിച്ചുകഴിഞ്ഞപ്പോൾ തോന്നിയകാര്യം, ഇതിനെക്കുറിച്ച് എഴുതാം പക്ഷെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ മുതിരണ്ട. കാരണം ആലാഹയുടെ പെൺമക്കൾ ഇപ്പോഴാണ് വായിക്കുന്നത് എന്ന് പറയുന്നതുതന്നെ കുറച്ചിലാണ്. ഞാൻ ആദ്യമായി വായിക്കുന്ന നോവൽ ഒരു ദേശത്തിൻറെ കഥ ആയിരുന്നു. വായിച്ച് എത്ര നാൾ കഴിഞ്ഞിട്ടും ആ കഥയും കഥാപാത്രങ്ങളും മനസ്സിൽ നിന്നും ഇറങ്ങിപ്പോയില്ല. അതുപോലൊരു പുസ്‌തകം തേടിയാണ് ഒരു തെരുവിൻറെ കഥയിലേക്കും പിന്നീട് മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങളിലേക്കും എൻറെ വായന പടർന്നത്. അതിരാണിപ്പാടത്തെ ശ്രീധരനും കൂട്ടരും നൽകിയ സുഖം പിന്നീട് ലഭിക്കാതിരുന്നതിനാൽ ആ പുസ്തകം തന്നെ പിന്നീട് പലകുറി വായിച്ചിട്ടുണ്ട്. 

1999 ലാണ് സാറാ ജോസഫിൻറെ 'ആലാഹയുടെ പെൺമക്കൾ' ആദ്യമായി പുറത്തിറങ്ങുന്നത്. 2023 ഇൽ ബുധിനിയാണ് എഴുത്തുകാരിയുടേതായി ആദ്യമായി ഞാൻ വായിക്കുന്ന കൃതി. അതിലെ വാക്കുകളുടെ ശക്തിയും അവതരണത്തിലെ ഒറിജിനാലിറ്റിയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. ശ്രീമതി സാറാ ജോസഫിൻറെ പുസ്‌തകം വായിക്കുവാൻ ഇത്രയും വൈകിയതിൽ മനസാ മാപ്പ് പറഞ്ഞുകൊണ്ടാണ് വായന അവസാനിപ്പിച്ചത്. മനസ്സിൽ നിറഞ്ഞു നിന്ന ബുധിനി യുടെ വായനാനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ലഭിച്ച കമന്റുകളിൽ അധികവും "ഇതൊക്കെ എന്ത്? നിങ്ങൾ 'ആലാഹയുടെ പെൺമക്കൾ' വായിക്ക്" എന്ന രീതിയിലായിരുന്നു. അങ്ങനെയാണ് ഞാൻ ആ പുസ്തകത്തിലേക്ക് എത്തുന്നത്.

ഒരു ദേശത്തിൻറെ കഥയുമായി ഒരു വിദൂരസാമ്യം 'ആലാഹയുടെ പെൺമക്കൾ' എനിക്ക് തോന്നിച്ചു. മറ്റൊന്നുമല്ല, നമ്മളുടെ ചുറ്റുവട്ടത്ത് കാണുന്ന ജീവിതങ്ങളുടെ സൂക്ഷ്‌മമായ അവതരണം രണ്ടിലും കാണാം. ചതുപ്പ് തൂർത്തെടുത്ത അതിരാണിപ്പാടത്ത് കുടിയേറിയ ജീവിതങ്ങളെ അവിടെ ജനിച്ചുവളർന്ന ശ്രീധരന്റെ കണ്ണിലൂടെ കാണുകയാണ് ഒരു ദേശത്തിൻറെ കഥയിൽ. തൃശൂർ നഗരത്തിൻറെ മാലിന്യസംഭരണകേന്ദ്രമായ കോക്കാഞ്ചിറയും അവിടുള്ളോരുടെ ജീവിതവും ആനിയുടെ കണ്ണിലൂടെ കാണുന്നതാണ് 'ആലാഹയുടെ പെൺമക്കൾ'. 

ആനിയുടെയും അവളുടെ വീടിന്റെയും വീട്ടുകാരുടെയും കോക്കാഞ്ചറക്കാരുടെയും കഥയാണ് നോവലിൽ പറയുന്നത്. ആനിയെന്ന കുട്ടി തൻറെ നിഷ്‌കളങ്കമായ കണ്ണിലൂടെ ജീവിതത്തെ കാണുന്നത് തൃശൂർ ഭാഷയിൽ വിവരിച്ചിരിക്കുന്നത് വളരെ രസകരമായി അനുഭവപ്പെട്ടു. അല്ലെങ്കിലും നിഷ്കളങ്കമായി സംസാരിക്കാൻ തൃശൂർ ഭാഷ ബെസ്റ്റാണ്. വായിച്ചുകഴിഞ്ഞാലും വീണ്ടും കുറേനാൾ നമ്മുടെ മനസ്സിൽ മറിഞ്ച്ചേടത്തിയും കുട്ടിപ്പാപ്പനും ആനിയുടെ അമ്മയും ചിന്നമ്മയും ചിയമ്മയുമൊക്കെ നിറഞ്ഞുനിൽക്കും. ആനി ചോദിക്കുന്ന പല ചോദ്യങ്ങളും നമ്മുടെ ഉള്ളിൽ കൊള്ളും. അവസാനം ഒരു നൊമ്പരമായി ആ കോക്കാഞ്ചറക്കാർ അവശേഷിക്കും. അതിരാണിപ്പാടത്തുകാരെപ്പോലെ കോക്കാഞ്ചറക്കാരെയും ഒരിക്കൽ നേരിൽ കാണണമെന്നു മനസ്സിൽ ഓർക്കും.  

Tuesday, April 25, 2023

വായനാനുഭവം - ബുധിനി - സാറാ ജോസഫ്


ബുധിനി - ഹോ എന്തൊരു പുസ്തകം ആണത്. സാറാ ജോസഫ് എന്തൊരു എഴുത്തുകാരിയാണവർ. ശ്രീമതി സാറാ ജോസഫിന്റേതായി ആദ്യമായി വായിക്കുന്ന പുസ്‌തകമാണ്‌ "ബുധിനി" എന്ന് പറയാൻ ലജ്ജ തോന്നുന്നു. വിക്കിപീഡിയയിൽ പോലും സാറാ ജോസഫിൻറെ മികച്ച നോവലായി ബുധിനിയെ പറയുന്നില്ല. 349 പേജുകളുള്ള പുസ്‌തകം വായിച്ചുതീർക്കുമ്പോൾ വിവിധ വികാരങ്ങൾ എൻറെ ഉള്ളിൽ നിറഞ്ഞു. അപൂർവ്വം പുസ്തകങ്ങൾ മാത്രമേ അങ്ങനെ ഒരനുഭവം എനിക്ക് നൽകിയിട്ടുള്ളൂ. ബുധിനിയെ പരിചയപ്പെടുത്തുമ്പോൾ രണ്ടു പരിചയപ്പെടുത്തലുകൾ വേണ്ടിവരും. ഒന്ന് കഥാനായികയായ ബുധിനിയെ, രണ്ട് ശ്രീമതി സാറാ ജോസഫ് എഴുതിയ ബുധിനിഎന്ന നോവലിനെ.

ആദ്യം ബുധിനി എന്ന നോവലിനെക്കുറിച്ചുതന്നെ പറയാം. അതിശക്തമായ പ്രമേയം. പുരാണത്തിലും ചരിത്രത്തിലുമൊക്കെ കടന്നുവന്നിട്ടുള്ള പ്രഥമദൃഷ്‌ട്യാ പ്രധാന കഥാപാത്രങ്ങൾ അല്ലാത്ത കഥാപാത്രങ്ങളെ തിരഞ്ഞുപിടിച്ച് നോവലുകളാക്കുന്ന പ്രവണതകൾ ധാരാളം കണ്ടിട്ടുണ്ട്. ബുധിനിയും അങ്ങനെ ഒരാളാണ് എന്ന് ഒറ്റനോട്ടത്തിൽ പറയാം. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ഭാരതത്തിൻറെ പുരോഗതിയുടെ ഭാഗദേയം നിർണ്ണയിക്കുവാൻ ഭാവിയിലെ മഹാക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്‌റു അണക്കെട്ടുകൾ പണിതുയർത്തിയ ചരിത്രം നമുക്കറിയാം. അതിനായി രൂപംകൊടുത്ത ദാമോദർ വാലി കോർപ്പറേഷൻ നിർമ്മിച്ച പഞ്ചെട് അണക്കെട്ട് ഉദ്‌ഘാടനം ചെയ്യുവാൻ നെഹ്‌റു തിരഞ്ഞെടുത്തത് ആ അണക്കെട്ടിനായി പണിയെടുത്ത ഒരു സന്താൾ ആദിവാസി യുവതിയെയായിരുന്നു. നെഹ്രുവിനോടൊപ്പംനിന്ന് അണക്കെട്ട് രാജ്യത്തിന് സമർപ്പിക്കാൻ അസുലഭ സൗഭാഗ്യം ലഭിച്ച ആ യുവതിയുടെ ഫോട്ടോ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ പെൺകുട്ടിയെക്കുറിച്ച് ആരും അധികം സംസാരിച്ചില്ല. അതിൻറെ ആവശ്യവുമില്ല. ഇന്നും ഇന്റർനെറ്റിൽ പരതിയാൽ പെട്ടെന്ന് തന്നെ ആ ചിത്രം ആർക്കും ലഭിക്കും. നെഹ്‌റുവിനെ മാലയിട്ട് സദസ്സിലേക്ക് സ്വീകരിച്ച ആ പെൺകുട്ടിയെ നെഹ്‌റുവിന്റെ ഭാര്യയെന്നാണ് ചിലർ കളിയാക്കി വിളിച്ചത്. പുറംലോകർക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും സന്താൾ ഗോത്രക്കാരുടെ ആചാരങ്ങൾ അനുസരിച്ച് ആ പെൺകുട്ടി ഒരു തെറ്റ് ചെയ്‌തിരുന്നു. അതിനവൾക്ക് അവർ ശിക്ഷയും വിധിച്ചു. സുഹൃത്ത് ശ്രീ സിവിക് ചന്ദ്രനിൽ നിന്നും ലഭിച്ച ഈ ഒരു അറിവിൽ നിന്നാണ് സാറാ ജോസഫ് ബുധിനിയിലേക്ക് എത്തുന്നത്. അതിനായി അവർ നടത്തിയ കഠിനപ്രയത്‌നം മുന്നൂറിന് മേൽ പേജുകളുള്ള ഈ പുസ്തകത്തിലെ ഓരോ വരിയിലും കാണാം. വെറുതെ ഒരു പെൺകുട്ടിയുടെ കഥ പറയുന്നതിനപ്പുറം നമ്മെയും നോവലിസ്റ്റ് ആ നാടുകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. അവിടെ ജനിച്ചുവളർന്ന സന്താളുകളുടെ ഇടയിലേക്ക്, അവരുടെ വിശ്വാസങ്ങളിലേക്ക്. അവരുടെ ഇടയിലേക്ക് വില്ലന്റെ രൂപത്തിൽ രാജ്യപുരോഗതി കടന്നുവരുന്നത് നാം കാണുന്നു. അത് കാരണം തകർന്ന ജഗദീപ് മുർമു കുടുംബത്തിന്റെ വേദന നമ്മുടെയും വേദനയായി മാറുന്നു. ദുരിതങ്ങളിലൂടെ കടന്നുപോയി അവസാനം ഡൽഹിയിൽ എത്തിപ്പറ്റുന്ന ആ കുടുംബത്തിലെ അവസാനകണ്ണിയായ രൂപി മുർമ്മുവിലൂടെ നമ്മെ ബുധിനിയുടെ കഥ കേൾക്കുവാൻ ക്ഷണിക്കുന്നു.


അവിടെനിന്നാണ് കഥാനായികയായ ബുധിനി കടന്നുവരുന്നത്. രൂപി മുർമ്മു അല്ലെങ്കിൽ രൂപിയുടെ രൂപത്തിൽ എത്തുന്ന നോവലിസ്റ്റ് ബുധിനിയെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങളിൽ ഇന്ത്യയുടെ യഥാർത്ഥ ചിത്രം നമുക്ക് കാണാം. ഏതാണ് ശരി? ആരാണ് ശരി? ഏതാണ് തെറ്റ്? എന്ന് നമ്മളെ അമ്പരപ്പിക്കുന്ന സംഭവങ്ങൾ. ഒരു വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ച് അവരുടെ വിശ്വാസങ്ങളിലെ ശരിമാത്രം കണ്ട് ജീവിക്കുന്ന ഒരു ഗോത്രവിഭാഗം. നിരക്ഷരത അവരുടെ വിശ്വാസങ്ങൾക്ക് ആക്കം കൂട്ടുന്നു. ജോലി ചെയ്യുന്ന കമ്പനി പറയുന്നതനുസരിച്ച് വിശേഷ വസ്‌ത്രങ്ങൾ അണിഞ്ഞെത്തി ഒരു 'ഗോർമന്' മാല ചാർത്തുമ്പോൾ അവൾക്ക് നെഹ്‌റു ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. തങ്ങളുടെ ഗോത്രക്കാരുടെ ജീവിതം താറുമാറാക്കിയ അണക്കെട്ടുകൾ പണിയുന്ന ഗോർമാനോട്‌ അവൾക്ക് വലിയ പ്രതിപദ്യവും ഇല്ലായിരുന്നു. എന്നാൽ അന്യ ഗോത്രക്കാരനായ ഒരു ദികുവിനെ മാലയിട്ട സന്താൾ യുവതിയെ അവർ ബിത് ലാഹ എന്ന ഊരുവിലക്ക് വിധിച്ച് പുറംതള്ളി. ബ്രാഹ്മണനായ നെഹ്രുവിന്റെ ഭാര്യ ഒരു ആദിവാസി യുവതിയെന്ന് ആരോ പറയുന്നതുകേട്ട ബ്രാഹ്മണർ അവളുടെ രക്തത്തിനായി മുറവിളികൂട്ടി. ശ്വാസം അടക്കിപ്പിടിച്ചിരുന്നേ ബുധിനിയുടെ പിൽക്കാല ജീവിതത്തെ നമുക്ക് വായിക്കാൻ സാധിക്കൂ. അതേ ഗോത്രസമൂഹത്തിൽ നിന്നുമാണ് ഇന്ത്യയുടെ നിലവിലെ രാഷ്ട്രപതിയായ ദ്രൗപദി മുർമ്മു വന്നിരിക്കുന്നതെന്നോർക്കുമ്പോൾ സന്താൾ പോലുള്ള സമൂഹങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിലുണ്ടായിട്ടുള്ള പുരോഗതി ആശാവഹം തന്നെ. പക്ഷെ സന്താൾ പോലെ അത്ര പ്രബലരല്ലാത്ത ധാരാളം ഇന്ത്യൻ ഗോത്രങ്ങളിൽ ഇപ്പോഴും ബുധിനിമാർ ജനിച്ചുകൊണ്ടിരിക്കുന്നിടത്തോളം എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചാലും ഇന്ത്യ ഒരു വികസിതരാജ്യമായി മാറില്ല.

സാറാ ജോസഫ് ബുധിനിയോടൊപ്പം 

ആധുനിക ഇന്ത്യയിൽ റോഡ് വികസനത്തിനും മറ്റുമായി കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് നല്ല പ്രതിഫലം സർക്കാരുകൾ നൽകുന്നുണ്ടെങ്കിലും ജനിച്ച് വളർന്ന മണ്ണിൽ നിന്നും കുടിയിറങ്ങേണ്ടികേറുന്നവർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്തുവാൾ ആ പണത്തിന് സാധിക്കില്ല. രാജ്യത്തിന്റെ വികസനപാതയിൽ ഒട്ടേറെ ചോരയും കണ്ണീരും ഈ മണ്ണിൽ വീണിട്ടുണ്ട്. പക്ഷെ അതിനോടൊപ്പം വിശ്വാസത്തെയും കൂട്ടുപിടിക്കുന്നതോടെ ഈ കുടിയൊഴിപ്പിക്കൽ അത്യന്തം ദുരിതമാകുന്നു. ആ അർത്ഥത്തിൽ ബുധിനി ഒരു ഒറ്റപ്പെട്ട സംഭവമല്ല, അത് ഇനിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ആ സംഭവങ്ങളൊക്കെ ഒരു മാധ്യമവും സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നില്ല. പക്ഷെ നോവലിൻറെ തുടക്കത്തിൽ കുറിച്ചിരിക്കുന്നു ഒരു വാക്യമുണ്ട്.

"When journalism is silenced, Literature must speek. Because while journalism speaks with facts, literature speaks with truth"

അവിടെയാണ് സമൂഹത്തിൽ ഒരു സാഹിത്യകാരൻറെ പ്രസക്തി വ്യക്തമാകുന്നത്. എൻറെ അഭിപ്രായത്തിൽ ബുധിനി ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്‌തകമാണ്‌. നമ്മുടെ രാജ്യം യഥാർത്ഥത്തിൽ എന്താണെന്ന് അറിയണമെങ്കിൽ ഇതുപോലുള്ള പുസ്തകങ്ങൾ ഇനിയും ഉണ്ടാകണം, സാറാ ജോസഫിനെ പോലെ ശക്തരായ എഴുത്തുകാർക്ക് മാത്രമേ അതിന് കഴിയൂ. വായനയുടെ പലഘട്ടങ്ങളിലും നോവലിസ്റ്റ് പ്രയോഗിച്ചിരിക്കുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി. ചുരുളിയിൽ അസഭ്യം കണ്ടവർക്ക് ബുധിനിയിൽ വയർ നിറച്ചും നോവലിസ്റ്റ് നൽകും. തീർച്ചയായും സാറാ ജോസഫിൻറെ മറ്റ് കൃതികളും ഞാൻ അധികം താമസിയാതെ തേടിയെത്തും. അവരോട് ഈ നോവലിൻറെ പിന്നിൽ അനുഭവിച്ച പ്രയത്നങ്ങളെക്കുറിച്ച് നേരിട്ട് ചോദിച്ചറിയണമെന്ന് ആഗ്രഹം ബാക്കിവെച്ചുകൊണ്ടാണ് ഞാൻ വായന അവസാനിപ്പിക്കുന്നത്.

Sunday, April 23, 2023

വായനാനുഭവം - വിഷകന്യക - എസ്.കെ.പൊറ്റക്കാട്


    ഐക്യകേരള രൂപീകരണത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുമൊക്കെ മുൻപ് തിരുവിതാംകൂറിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികളെത്തുടർന്ന് ഉള്ളതൊക്കെ വിറ്റുപെറുക്കി അന്ന് മദിരാശിയുടെ ഭാഗമായിരുന്ന മലബാറിലേക്ക് കുടിയേറിയ ഒരുപറ്റം മനുഷ്യരുടെ കഥപറയുന്ന എസ്.കെ പൊറ്റക്കാടിൻറെ നോവലാണ് വിഷകന്യക. ഒരു ദേശത്തിന്റെയും ഒരു തെരുവിന്റെയും കഥകളിലൂടെ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകളുടെ ജീവിതം വിവരിച്ച ശ്രീ പൊറ്റക്കാടിൻറെ വ്യത്യസ്തമായ ഒരു അവതരണമാണ് വിഷകന്യകയിൽ കാണുവാൻ സാധിക്കുന്നത്. 

ജന്മിയുടെ ഭൂമിയിൽ എല്ലുമുറിയെ പണിയെടുത്തിട്ടും നിത്യദാരിദ്യം മറികടക്കാനാവാതെ വന്നവരുടെ കഥകൾ തകഴിയുടെ കഥകളിലൊക്കെ നാം വായിച്ചിട്ടുള്ളതാണ്. അത്തരക്കാരുടെ മുന്നിലേക്ക് പ്രതീക്ഷയുടെ ഒരു കിരണമായി മലബാർ എന്ന ഭൂമി പ്രത്യക്ഷപ്പെടുന്നു. തുച്ഛമായ വിലയ്ക്ക് കൃഷിഭൂമി ലഭിക്കുമെന്നറിഞ്ഞ് ഉള്ളതെല്ലാം വിറ്റുപെറുക്കി മലബാറിലേക്ക് അവർ കുടിയേറുന്നു. ജന്മിമാർ കനിഞ്ഞുനൽകുന്ന കുടികിടപ്പ് ഭൂമിയിൽ കുടിൽ കെട്ടി താമസിച്ചിരുന്നവർ, ഏക്കറുകണക്കിന് കൃഷിഭൂമി വളരെ വിലകുറഞ്ഞ് ലഭിക്കുമെന്നുകേട്ട് ആ ഭൂമിയിൽ സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാം എന്ന പ്രതീക്ഷയോടെ കേട്ടുകേൾവി മാത്രമുള്ള ആ ലോകത്തേക്ക് പലായനം ചെയ്യുന്നു. ആദ്യമായി വധൂഗൃഹത്തിലെത്തിയ പുതുമണവാളനെയെന്നപോലെ മലബാർ അവരെ സ്വീകരിക്കുന്നു. കേട്ടറിഞ്ഞതിലും വിശാലമായ ഭൂമിയാണ് തങ്ങൾക്കായി അവിടെ കാത്തിരിക്കുന്നതെന്നറിഞ്ഞ് വന്നവർ സന്തുഷ്ടരാകുന്നു. കയ്യിലാകെയുള്ള സമ്പാദ്യത്തിൽ ചെറിയൊരുഭാഗം മാത്രം മാറ്റിവെച്ച് അവർ അവിടെ ഭൂമിവാങ്ങിക്കൂട്ടുന്നു. സ്വന്തമായി വാങ്ങിയ ഭൂമിയിൽ ഒരു കുടിലും കുത്തി അവർ പ്രതീക്ഷയുടെ വിളവിറക്കുന്നു. 

പുതുമോടി മാറുന്നതോടെ തനിസ്വഭാവം പുറത്തെടുക്കുന്ന മലബാറിലെ പ്രകൃതിയും വന്യജീവികളും ആ പാവങ്ങളുടെ പ്രതീക്ഷകളുടെ മേൽ കള വാരി വിതറുന്നതാണ് തുടർന്നു നാം കാണുന്നത്. സ്വദേശികളായ ഭൂവുടമകൾ വരുത്തരായ തിരുവിതാംകൂറുകാർ കൃഷിഭൂമിയോട് കാണിക്കുന്ന കൊതിയോട് നിസംഗതയോടെ പ്രതികരിക്കുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നാമെങ്കിലും ഭാവിയിൽ ആ ഭൂമിയുടെ തനിസ്വഭാവം മനസ്സിലാക്കുമ്പോൾ മേടിച്ചതിന്റെ നാലിലൊന്ന് വിലയ്ക്ക് ആ ഭൂമി മടക്കി നൽകിയിട്ട് ജീവനും കൊണ്ട് മടങ്ങുന്നവരെ കാണുമ്പോൾ ആ ആളുകളുടെ നിസംഗതയുടെ അർത്ഥം മനസിലാക്കാൻ സാധിക്കും. 

1948 ലാണ് എസ്.കെ പൊറ്റക്കാട് വിഷകന്യക എന്ന നോവൽ പുറത്തിറക്കുന്നത്. പിന്നീട് ആ ഭൂപ്രദേശത്തെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം പാർലമെൻറ് അംഗമായി മാറി. ആ സമയത്ത് ആ ഭൂമിയിൽ കുടിയേറിയവരെ കൂടുതൽ അടുത്തറിയുകയും ആദ്യം നേരിട്ട തകർച്ചയ്ക്ക് ശേഷം അതിശയകരമായ നിശ്ചയദാർഢ്യത്തോടെ ആ ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് വിജയക്കൊടി പാറിക്കുകയും ചെയ്ത ധാരാളം ആളുകളെ അവിടെ കണ്ടെത്തുകയും ചെയ്തതോടെ വിഷകന്യകയ്ക്ക് ഒരു രണ്ടാം ഭാഗം എഴുതാൻ അദ്ദേഹം തീരുമാനിച്ചു. വിഷകന്യക പരാജിതരുടെ കഥയായിരുന്നെങ്കിൽ "വീരകന്യക" എന്ന പേരിൽ മലബാറിൽ കുടിയേറി വിജയിച്ചവരുടെ കഥ പുറത്തിറക്കാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ദൗർഭാഗ്യവശാൽ ആ കൃതി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഒരു കാലഘട്ടത്തെ മനസിലാക്കുവാൻ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഴുത്തുകാരുടെ കൃതികളോളം സഹായം ഒരു ചരിത്രപുസ്തകവും നൽകില്ല എന്നതിന് മികച്ച മറ്റൊരു ഉദാഹരണം കൂടിയാണ് വിഷകന്യക. കഥയുടെ പശ്ചാത്തലം കാലഹരണപ്പെട്ടെങ്കിലും മനുഷ്യരുടെ ഇന്നുള്ള സൗകര്യങ്ങളുടെ പിന്നിൽ ഇതുപോലെ പരാജിതരുടെ ജീവിതങ്ങളും ഉണ്ടെന്ന സത്യം കൃതിയെ കാലാനുവർത്തിയാക്കുന്നു. 

Wednesday, April 12, 2023

പുസ്തകപരിചയം - മാസ്റ്റർ പീസ് - ഫ്രാൻസിസ് നൊറോണ


അടുത്തകാലത്ത് വായിച്ച രസകരമായ ഒരു ചെറിയ പുസ്തകമാണ് ശ്രീ ഫ്രാൻസിസ് നൊറോണ എഴുതിയ മാസ്റ്റർപീസ് എന്ന നോവൽ. രസകരമായ ഒരു പ്രമേയമാണ് ആ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. ഒരു എഴുത്തുകാരൻ ആണതിലെ നായകൻ. എഴുത്തുമായി ബന്ധപ്പെട്ട് അദ്ദേഹം നേരിടുന്ന പ്രതിസന്ധികളൊക്കെയാണ് വിവരിക്കുന്നത്. വായനക്കാരനെ ബോറടിപ്പിക്കാതെ കഥ അവതരിപ്പിച്ചിട്ടുമുണ്ട്. പദ്‌മശ്രീ സരോജ് കുമാർ എന്നൊരു ശ്രീനിവാസൻ സിനിമ ഉണ്ടായിരുന്നു. ഉദയനാണ് താരം എന്ന മോഹൻലാൽ സിനിമയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗം ഒരു സംവിധായകനാകാൻ ശ്രമിക്കുന്ന നായകൻ നേരിടുന്ന പ്രതിസന്ധികളാണ് പ്രമേയമെങ്കിൽ രണ്ടാം ഭാഗത്ത് ഒരു മലയാള നായകനടൻറെ ജീവിതമാണ് കാണിക്കുന്നത്. അത് കാണുമ്പോൾ നമുക്ക് പലരെയും പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട ആളുകളെ കളിയാക്കുന്നതായി കാണാം. അതൊക്കെ മാത്രമായിരുന്നു രണ്ടാമത്തെ സിനിമയിൽ ആസ്വദിക്കാൻ ആകെ ഉണ്ടായിരുന്നത്. അതുപോലെ മാസ്റ്റർപീസ് വായിക്കുമ്പോഴും നമുക്ക് സാഹിത്യമേഖലയിലെ പലരെയും ശ്രീ നൊറോണ പരാമർശിക്കുന്നില്ലേ എന്ന് തോന്നും. ആ തോന്നൽ ആ എഴുത്തുകാരൻറെ ജീവിതത്തെ മാറ്റിമറിച്ചു എന്നത് മറ്റൊരു കാര്യം. 

സാഹിത്യമേഖലയിൽ നടമാടുന്ന ചില പ്രവണതകളെ ഹാസ്യത്തിൻറെ മേമ്പൊടിയോടെ നൊറോണ വിവരിക്കുമ്പോൾ നമുക്ക് അവിശ്വസിക്കാൻ തോന്നില്ല. ഇമ്മാതിരി തോന്ന്യവാസങ്ങൾ നടക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടും. അപ്പോഴും സമാന അനുഭവങ്ങൾ പരിചയത്തിലുള്ള ചില എഴുത്തുകാർ പറഞ്ഞുകേട്ടിട്ടുള്ളതുമായി കൂട്ടി ആലോചിച്ചപ്പോൾ ഇതൊക്കെ ചേർത്ത് ഒരു പുസ്തകമാക്കി ഇറക്കിയ എഴുത്തുകാരനെ അഭിനന്ദിക്കണമെന്ന് തന്നെ തോന്നി. 

നൂറിൽ താഴെ മാത്രം പേജുകളുള്ള ചെറിയൊരു പുസ്തകമായതുകൊണ്ട് തന്നെ വായനാപ്രേമികൾക്ക് ധൈര്യപൂർവ്വം മേടിച്ചു വായിക്കാവുന്ന പുസ്തകമാണ് മാസ്റ്റർപീസ് എന്ന് പറഞ്ഞുകൊണ്ട് ഇതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് ഒന്ന് ഓടിച്ചുനോക്കാം. സർക്കാർ ജീവനക്കാരനായ സോറി ആയിരുന്ന ശ്രീ ഫ്രാൻസിസ് നൊറോണ സർക്കാരിന്റെ അനുമതി കൂടാതെ സാഹിത്യപ്രവർത്തനം നടത്തുന്നതിനെ ചോദ്യം ചെയ്ത് കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യപ്പെടുകയും തുടർന്ന് അദ്ദേഹം മൂന്ന് വർഷത്തെ സർവീസ് ബാക്കി നിൽക്കുമ്പോൾ സർക്കാർ സേവനത്തിൽ നിന്നും സ്വയം വിശ്രമിക്കുകയും ചെയ്തു. ഈ വാർത്ത പത്രങ്ങളിൽ വന്നതോടെയാണ് പുസ്തകവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായത്. സർക്കാർ ജീവനക്കാർക്ക് സാഹിത്യപ്രവർത്തനങ്ങൾ നടത്താൻ പാടില്ലായെന്നില്ല. അതിനായി സർക്കാരിൽ നിന്നും അനുമതി തേടണം. അനുമതിയോടെ സാഹിത്യപ്രവർത്തനം നടത്തുന്ന ധാരാളം സർക്കാർ ജീവനക്കാരുണ്ട്. മാസ്റ്റർപീസിലെ നായകനും സാഹിത്യത്തിൽ പൂർണ്ണമായും മുഴുകുന്നതിനായി ജോലി ഉപേക്ഷിക്കുന്ന വ്യക്തിയാണ് എന്നത് അറംപറ്റുന്നത് പോലെയായിപ്പോയെന്ന് ഗ്രന്ഥകാരൻ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു. അനുമതി തേടാനുള്ള സാദ്ധ്യതകൾ മുന്നിലുള്ളപ്പോഴും അദ്ദേഹം വിരമിക്കുവാനുള്ള തീരുമാനമെടുത്തത് സ്വതന്ത്രമായ സാഹിത്യപ്രവർത്തനം ആഗ്രഹിക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാസ്റ്റർപീസ് എന്ന കൃതി വായിച്ചിട്ട് അദ്ദേഹത്തിനെതിരെ പരാതികൊടുക്കുവാൻ മാത്രം ആരെങ്കിലും തുനിഞ്ഞു എന്നെനിക്ക് തോന്നുന്നില്ല. ആ കൃതി ആരെയെങ്കിലും പ്രത്യേകിച്ച് സാഹിത്യപ്രവർത്തനം നടത്തുന്നയാളെ വിഷമിപ്പിക്കുകയും അതിനാൽ കേസ് കൊടുക്കുകയും ചെയ്തതാകാം എന്നത് എഴുത്തുകാരനെയും വിഷമിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ ഒരു കഥ കക്കുകളി എന്ന പേരിൽ നാടകം ആക്കപ്പെടുകയും ആ നാടകം ഒരു സമുദായവുമായി ബദ്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തതുമായി കൂട്ടിവായിക്കുമ്പോൾ ശ്രീ ഫ്രാൻസിസ് നൊറോണയുടെ സാഹിത്യപ്രവർത്തനങ്ങളുടെ കണ്ണിലെ കരടാകാനുള്ള നീക്കമായിരിക്കും ആ കേസ് എന്ന് പറയാതെ പറയുന്നുണ്ട്. എന്തായാലും മരം കുലുക്കി പേടിപ്പിക്കാൻ നോക്കിയവനെ മരം വെട്ടിയിട്ട് പ്രതികരിച്ചുകാണിച്ചതോടെ അദ്ദേഹം ശക്തമായൊരു സന്ദേശം അവർക്കായി മുന്നോട്ട് വെക്കുന്നുണ്ട്. സർക്കാർ ജീവനക്കാരനായിരുന്ന എഴുത്തുകാരൻ നൊറോണയെക്കാൾ പതിന്മടങ്ങ് ഭയക്കേണ്ട വ്യക്തിയാണ് സർവീസ് ചട്ടങ്ങളുടെ ചട്ടക്കൂടിൽ നിന്നും പറന്നിറങ്ങുന്ന എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ. ശക്തമായ തീരുമാനമെടുത്ത സാഹിത്യകാരന് അഭിവാദ്യങ്ങൾ.