Wednesday, December 21, 2022

വായനാനുഭവം - പച്ച മഞ്ഞ ചുവപ്പ്



ശ്രീ ടി ഡി രാമകൃഷ്ണൻറെതായി ഞാൻ വായിക്കുന്ന അഞ്ചാമത്തെ നോവൽ ആണ് പച്ച മഞ്ഞ ചുവപ്പ്. ആദ്യമായി അദ്ദേഹത്തിൻറെ ഒരു  പുസ്‌തകം വായിക്കുന്നത് ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി ആണ്ടാൾ ദേവനായകിയും എഴുതിയ ആളുടെ പുസ്‌തകം എന്ന ലേബലിൽ ആയിരുന്നു. ഏറെക്കുറെ അടുത്തടുത്തായാണ് അഞ്ച് പുസ്‌തകങ്ങളും ഞാൻ വായിച്ചുതീർത്തത്. ഒന്നും എന്നെ മടുപ്പിച്ചില്ല എന്ന് മാത്രമല്ല ഇനിയും വായിക്കാനുള്ള ആൽഫാ പോലുള്ള പുസ്‌തകങ്ങൾ തേടിപ്പോകുവാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ രചനകൾ. 

അദ്ദേഹത്തിന്റെ ആദ്യ നാല് നോവലുകളും വായിച്ചപ്പോൾ തോന്നിയ അനുഭവം അദ്ദേഹം മിത്ത് അഥവാ കെട്ടുകഥകളെ അതിമനോഹരമായി യാഥാർഥ്യത്തോട് കൂട്ടിച്ചേർത്ത് എഴുതുന്ന എഴുത്തുകാരൻ ആണെന്ന് ആയിരുന്നു. അതേപോലെ നായികമാർക്ക് അനുഭവിക്കേണ്ടിവരുന്ന ലൈംഗിക പീഡനങ്ങളും ഏറെക്കുറെ പൊതുവായ സാന്നിധ്യം ആയിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു പച്ച മഞ്ഞ ചുവപ്പ്. ടി ഡി യുടെ കൃതികൾ ആസ്വാദ്യകരമാകാൻ അതൊന്നും വേണ്ടായെന്ന് അടിവരയിട്ട് പറയുന്ന പുസ്‌തകം. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ തോന്നുന്ന ഒരു ത്രില്ലർ. ഒരു സിനിമ കാണുന്നത് പോലെ ആസ്വദിച്ച മറ്റൊരു മലയാളം നോവൽ. ഇന്ത്യൻ റയിൽവേ ആണ് പശ്ചാത്തലം. ഈ കൃതിയോട് കൂടുതൽ ആകർഷണീയത തോന്നുവാൻ കാരണം ഗ്രന്ഥകാരൻ ഒരു റയിൽവേ ഉദ്യോഗസ്ഥൻ ആയിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ പൊസിഷൻ ആയിരുന്ന ചീഫ് കൺട്രോളർ എന്നത് എന്തായിരുന്നു എന്ന് നോവൽ വായിച്ചു കഴിയുമ്പോൾ വായനക്കാരന് വളരെ വ്യക്തമാകും. അതോടെ അവനാകെ കൺഫ്യൂഷനിലാകും വായിച്ചതൊക്കെ സത്യമാണോ അതോ മിഥ്യയാണോ എന്ന്.

നമുക്ക് നോവലിൻറെ ഉള്ളടക്കത്തിലേക്ക് ഒന്ന് കടക്കാം. സേലത്തിനടുത്ത് പശ്ചിമഘട്ട മലനിരകളിൽ 1994 ഇൽ നടന്ന ഒരു ട്രെയിൻ അപകടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. അപകടത്തോടനുബന്ധിച്ച് ശിക്ഷിക്കപ്പെടുന്ന ലോക്കൂർ സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രനെ ചുറ്റിപ്പറ്റി കഥ മുന്നോട്ട് പോകുന്നു. ആത്മാർത്ഥമായി ജോലി ചെയ്യുന്ന അല്ലെങ്കിൽ ജോലിയോട് നൂറ്റമ്പത് ശതമാനം ആത്മാർത്ഥത പുലർത്തിയിരുന്ന രാമചന്ദ്രൻ എങ്ങനെ കുറ്റക്കാരനായി എന്നുള്ള അന്വേഷണം വർഷങ്ങൾക്ക് ശേഷം കൊറോണക്കാലത്ത് അദ്ദേഹത്തിൻറെ മകൻ നടത്തുന്നതായാണ് കഥാഗതി. തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയുമൊക്കെ ഏറെക്കുറെ അവസാനിച്ചെങ്കിലും ഇന്ത്യൻ റെയിൽവേ പോലൊരു പ്രസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങൾ അവിടെ നിന്നും വിരമിച്ചൊരാൾ വിവരിക്കുമ്പോൾ അതിശയത്തോടുകൂടിയല്ലാതെ ഓരോ പേജുകളും മറിക്കുവാൻ സാധിക്കില്ല. റെയിൽവേ സിസ്റ്റത്തിലെ കെടുകാര്യസ്ഥതകൾ ഇല്ലാതാക്കി ആ പ്രസ്ഥാനത്തെ ലാഭകരമാക്കുവാൻ രാമചന്ദ്രൻ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങളോട് അയാൾ തങ്ങളേക്കാൾ താഴ്ന്ന പദവിയിൽ ഉള്ള ആളാണെന്ന കാരണത്താൽ മേലുദ്യോഗസ്ഥർ വിമുഖത കാണിക്കുന്നതും കാലാകാലങ്ങളായി തങ്ങൾ ശീലിച്ചുപോന്ന രീതികളിൽ നിന്നും മാറാൻ മടിക്കുന്നതുമൊക്കെ വായിക്കുമ്പോൾ കമ്പ്യൂട്ടർ ഉപയോഗത്തോട് ഒരു വിഭാഗം ജീവനക്കാർ മടി കാണിക്കുന്നത് ഓർമ്മയിലേക്കെത്തി. കെടുകാര്യസ്ഥതയും ഉദ്യോഗദുഷ്പ്രഭുത്വവും സംഘടനകളുടെ അമിതമായ കടന്നുകയറ്റവും ഇന്ത്യൻ റയിൽവേ പോലൊരു പ്രസ്ഥാനത്തെ (പൊതുവെ പറഞ്ഞാൽ ഒരു സർക്കാർ സംരംഭത്തെ) എങ്ങനെ നശിപ്പിക്കുന്നു, അല്ലെങ്കിൽ മറ്റു രാജ്യങ്ങളുടെ നിലവാരത്തെക്കാൾ മുകളിലേക്ക് ഉയരാതെ പോകുന്നു എന്നതൊക്കെ ഇതിലും വ്യക്തമായി വായിച്ചിട്ടില്ലെന്ന് നിസംശ്ശയം പറയാം.

നോവലിൽ എനിക്ക് തോന്നിയ ചെറിയ ചില പോരായ്‌മകൾ പറയാം. പോരായ്‌മ എന്ന് പറയാമോ എന്നറിയില്ല. 1999 ഇൽ ഷാജികൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി അഭിനയിച്ച എഫ്.ഐ.ആർ.എന്നൊരു സിനിമയുണ്ട്. മലയാളത്തിലെ മികച്ച വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ആ സിനിമയിലെ ഷെട്ടി. പെറ്റി തല്ലുകേസ് മുതൽ അതിർത്തിയിലെ ആയുധക്കടത്ത് വരെ അന്വേഷിച്ചു ചെല്ലുമ്പോൾ ഷെട്ടി ആണെന്ന് കാണാൻ സാധിക്കും. അതുപോലെ തന്നെയാണ് ഇതിലെ വില്ലന്മാരും. ഏത് ഉടായിപ്പ് കേസിൻറെ പിന്നാലെ പോയാലും കാരണം ഒന്ന് തന്നെ ആയിരിക്കും. എങ്കിലും നായകന് ഇവരെയൊക്കെ വളരെ നിസാരമായി പൂട്ടാനും സാധിക്കുന്നുണ്ട്. ഇതൊന്നും വായനയുടെ ആസ്വാദനത്തെ പൊടിക്ക് പോലും ബാധിക്കുന്ന കാര്യങ്ങളല്ല. ഒരു മുൻ റയിൽവെ ഉദ്യോഗസ്ഥൻ അനുഭവങ്ങൾ വിവരിക്കുന്നതായി മാത്രമേ തോന്നൂ. അതിനാൽത്തന്നെ റെയിൽവെ സിസ്റ്റത്തിലെ ഒട്ടേറെ കാര്യങ്ങൾ നിസാരമായി നമുക്ക് മനസിലാക്കാൻ സാധിക്കും. അതോടൊപ്പം ആ സിസ്റ്റത്തെ പിന്നോക്കം നയിക്കുന്ന ഘടകങ്ങളെ അടുത്തറിയാനും അധികാരച്ചുഴികളിൽപ്പെട്ട് സാധാരണക്കാരായ മനുഷ്യർ ബലിയാടാകുന്നതും കോർപ്പറേറ്റുകൾ സ്വാർത്ഥലാഭത്തിനായി ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ മരണത്തിന്റെ വ്യാപാരികളാവുകയും ചെയ്യുന്നതൊക്കെ മരവിപ്പോടുകൂടിയല്ലാതെ വായിച്ചു തീർക്കാനാവില്ല. 

അവസാന വാക്ക് : ടി ഡി രാമകൃഷ്ണന്റെ വായിച്ചിരിക്കേണ്ട നോവൽ 

Thursday, November 3, 2022

വായനാനുഭവം - മാമ ആഫ്രിക്ക


ശ്രീ ടി.ഡി രാമകൃഷ്ണൻ ആഫ്രിക്കയിലെ ഉഗാണ്ടയെ പശ്ചാത്തലമാക്കി എഴുതിയ കൃതിയാണ് മാമ ആഫ്രിക്ക. 2019 ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. സ്വതന്ത്രമായ വായനയിൽ മികച്ച രീതിയിൽ ആസ്വദിക്കാൻ പറ്റുന്ന നോവലാണ് അത്. സ്വതസിദ്ധമായ ശൈലിയിൽ ഉഗാണ്ടയെ കണ്മുന്നിൽ കാണുന്നത് പോലെ വിവരിക്കുകയും അവിടുത്തെ ആചാരങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമെല്ലാം അഗാധമായ പഠനം ഈ നോവലിൻറെ പിന്നിലുണ്ടെന്ന് ഓരോ വരിയിൽ നിന്നും വായിച്ചറിയാം. മികച്ച കയ്യടക്കത്തോടെ ഒട്ടും ബോറടിയില്ലാതെ വായിച്ചു തീർക്കാവുന്ന രീതിയിൽ ടി ഡി കഥ അവതരിപ്പിക്കുന്നു.


ഉഗാണ്ട എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ ഒരു ശരാശരി മലയാളിയുടെ മനസിലേക്ക് വരുന്നത് ഇദി അമീൻ എന്ന ഏകാധിപതി ആയിരിക്കും. മാമ ആഫ്രിക്കയിൽ ശ്രദ്ധേയമായ കഥാപാത്രമായി അദ്ദേഹം അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്ന് മാത്രമല്ല ഒരു ആഫ്രിക്കൻ രാജ്യത്ത്, ഇദി അമീനെപ്പോലെ ഒരു ക്രൂരനായ ഏകാധിപതി ഭരിക്കുന്ന രാജ്യത്ത് അകപ്പെട്ടുപോകുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ അവസ്ഥ മനോഹരമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. 


മൂന്ന് തലമുറ മുൻപ് ആഫ്രിക്കയിൽ എത്തിച്ചേർന്ന മലയാളി കുടുംബത്തിൽ ജനിച്ച താര വിശ്വനാഥ് എന്ന എഴുത്തുകാരിയിലൂടെയാണ് മാമ ആഫ്രിക്ക അവതരിപ്പിച്ചിട്ടുള്ളത്. അപ്പൂപ്പൻ ആഫ്രിക്കയിലെ റെയിൽവേയുടെ പണിക്കായി എത്തിച്ചേർന്ന് ഉഗാണ്ടയിൽ ഒരു മസായി യുവതിയെ കല്യാണം കഴിച്ച് താമസിക്കുന്നതോടെയാണ് താരയുടെ ആഫ്രിക്കൻ ബന്ധം ആരംഭിക്കുന്നത്. അച്ഛൻ ഒന്നോ രണ്ടോ തവണ കേരളത്തിൽ പോയിട്ടുണ്ടെങ്കിലും താര കേരളത്തിൽ പോയിട്ടേയില്ല. എങ്കിലും നാടിനോടും ഭാഷയോടും സ്നേഹമുള്ള മാതാപിതാക്കളിലൂടെ മലയാളത്തിലേക്ക് അടുക്കുന്ന താര തൻറെ മനസിലുള്ളതെല്ലാം മലയാളത്തിലാണ് എഴുതുന്നത്. രാമായണം പോലെ അപ്പൂപ്പനും അച്ഛനും വഴി കൈമുതലായുള്ള പുസ്തകങ്ങൾ അല്ലാതെ മലയാള സാഹിത്യത്തെക്കുറിച്ച് ഒന്നും അറിയില്ലാത്തതിനാൽ മലയാളത്തിൽ എഴുതുന്നവ ആഫ്രിക്കൻ ഭാഷയായ സ്വാഹിലിയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയാണ് അവർ പ്രസിദ്ധീകരിക്കുന്നത്. സുന്ദരിയായ താരയ്ക്ക് ഉഗാണ്ടയിൽ വച്ച് സംഭവിക്കുന്ന അവിശ്വസനീയമായ അനുഭവങ്ങളാണ് അവർ സ്വന്തം കൃതികളായി പുറത്തിറക്കുന്നത്. താരയുടെ ആ അവിശ്വസനീയമായ അനുഭവങ്ങൾ ടി ഡി നമ്മൾക്ക് വിശ്വസനീയമായ ഒരു നോവലിൻറെ രൂപത്തിലാക്കി നൽകിയതാണ് മാമ ആഫ്രിക്ക എന്ന് ചുരുക്കി പറയാം.


ആദ്യമേ 'സ്വതന്ത്രമായ വായനയിൽ ഒരു കുറവും തോന്നാതെ വായിക്കാൻ സാധിക്കുന്ന നോവൽ' എന്ന് പറഞ്ഞതിൻറെ കാരണം ടി ഡി യുടെ മറ്റ് നോവലുകൾ വായിച്ചവർക്ക് കുറെയൊക്കെ ആവർത്തനം പലസ്ഥലങ്ങളിലും അനുഭവപ്പെട്ടേക്കാം. ഈ പുസ്തകത്തിന് ശേഷം ടി ഡി എഴുതിയ അന്ധർ ബധിരർ മൂകർ എന്ന കൃതിയായിരുന്നു  അദ്ദേഹത്തിന്റേതായി ഞാൻ ആദ്യം വായിച്ച പുസ്‌തകം. അതിൽ പറയുന്നുണ്ട് അതിലെ നായികയായ ഫാത്തിമ നിലോഫർ ഭട്ട് നെ ടി ഡി യുടെ അടുത്തേക്ക് പറഞ്ഞു വിടുന്നത് താരാ വിശ്വനാഥ് ആണെന്ന്. അവിടെ നിലോഫർ ഭട്ട് പറയുന്നത് പോലെയാണ് ഇവിടെ താര പറയുന്നത്. വ്യത്യസ്തമായ ഒരു ശൈലി ആയിരുന്നെങ്കിലും രണ്ടിലും അത് ആവർത്തിക്കുന്നുണ്ട്. ആവർത്തനങ്ങൾ അതിൽ ഒതുങ്ങുന്നില്ല സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലെ പട്ടാളത്തലവൻ സിംഹത്തിനെ പലപ്പോഴും ഇദി അമീനെക്കുറിച്ച് വായിക്കുമ്പോൾ ഓർമ്മ വരും. നിലോഫർ ഭട്ടും കുടുംബവും നടത്തുന്ന പലായനവും താരയുടെ കുടുംബവുമായുള്ള പലായനവും ഏറെക്കുറെ ഒരേ പാറ്റേണിൽ ആണ് കുറെ സഞ്ചരിക്കുന്നത്. 


ടി ഡി യുടെ നാല് കൃതികൾ വായിച്ചുകഴിഞ്ഞപ്പോൾ ശ്രദ്ധിച്ച മറ്റൊരു കാര്യം രസകരമാണ്. നായികമാർക്ക് ഒടുക്കത്തെ സൗന്ദര്യമാണ്. അത് കാരണം അവർക്കുണ്ടാകുന്ന അനുഭവങ്ങളാണ് മിക്കതിലും പ്രധാന പ്രമേയം. ദേവനായകി തൻറെ സൗന്ദര്യം ആയുധമാക്കിയവൾ ആയിരുന്നു. ഫാത്തിമ നിലോഫറിന് സൗന്ദര്യം ഒരു ബാധ്യത ആയിരുന്നു. ഇവിടെ താരയിലേക്ക് എത്തുമ്പോൾ സൗന്ദര്യം ഒരു അവസരമായി മാറുന്നു. അതി സുന്ദരികളായ ഇട്ടിക്കോരയിലെ പെണ്ണുങ്ങളെക്കുറിച്ച് പറയുന്നില്ല. മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി പുരുഷ കേന്ദ്രീകൃത നോവൽ ആയതിനാൽ പെണ്ണുങ്ങൾക്ക് നിലത്ത് നിൽക്കാനേ സമയമില്ലാത്ത അവസ്ഥയാണ്. 


അവസാനം പറഞ്ഞ കാര്യങ്ങളൊന്നും നോവലിൻറെ ആസ്വാദനത്തെ ഒട്ടും ബാധിക്കുന്ന കാര്യങ്ങളായി അനുഭവപ്പെടില്ല. മറിച്ച് ആവശ്യമായ ഘടകങ്ങളായേ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ. ഒരു ചലച്ചിത്രത്തിലെന്നത് പോലെ മിക്ക സംഭവങ്ങളും കൺമുന്നിൽ ആസ്വദിച്ച് കാണുന്നത് പോലെ വായനക്കാരന് അനുഭവപ്പെടുന്നത് ടി ഡി യുടെ കഠിനപ്രയത്നത്തിന്റെ ഫലം തന്നെയാണ്. ഓരോ പുസ്‌തകങ്ങൾ വായിച്ചുകഴിയുമ്പോഴും വായനക്കാരൻ എന്ന നിലയിൽ പ്രതീക്ഷിക്കുന്നതിൻറെ അപ്പുറം അടുത്ത പുസ്തകത്തിൽ നൽകാൻ സാധിക്കുന്ന മലയാളത്തിലെ പുതിയ എഴുത്തുകാരിൽ ഏറ്റവും കേമൻ ടി ഡി രാമകൃഷ്‌ണൻ തന്നെയെന്ന് പറയുവാൻ സാധിക്കും. 

Wednesday, November 2, 2022

വായനാനുഭവം - സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് ശേഷം ശ്രീ. ടി.ഡി രാമകൃഷ്ണൻ എഴുതിയ മറ്റൊരു മാസ്റ്റർപീസ് നോവലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഫ്രാൻസിസ് ഇട്ടിക്കോരയുടെ രചയിതാവ് എന്ന ലേബലിലാണ് അറിയപ്പെടുന്നതെങ്കിലും അതിനേക്കാൾ ഏറെ മികച്ചൊരു കൃതിയാണ് ആണ്ടാൾ ദേവനായകി. രണ്ടും മലയാളസാഹിത്യത്തിന് ഏറെക്കുറെ അപരിചിതമായിരുന്നു ഡാൻ ബ്രൗണിന്റെത് പോലുള്ള ഒരു രചനാരീതി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. മിത്തും യാഥാർഥ്യവും ഇടകലർത്തിയുള്ള ഈ കൃതികളിൽ ഇട്ടിക്കോര വായിക്കുമ്പോൾ അനുഭവപ്പെട്ടത് പോലുള്ള ഒരു ബോറടി ദേവനായകി വായിച്ചപ്പോൾ തോന്നിയില്ല എന്നതിനാലാണ് മേൽപ്പറഞ്ഞ അഭിപ്രായം പറഞ്ഞത്. ടി ഡി ക്ക് വയലാർ അവാർഡും കേരളം സാഹിത്യ അക്കാദമി അവാർഡും നേടിക്കൊടുത്ത ഈ കൃതി തീർച്ചയായും അദ്ദേഹത്തിന് കൂടുതൽ ബഹുമതികൾ ഇനിയും നേടിക്കൊടുക്കും. 

പുസ്തകത്തിലേക്ക് കടക്കുമ്പോൾ ഇട്ടിക്കോരയിലെപ്പോലെതന്നെ രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന സംഭവങ്ങളാണ് ഇതിലും എന്ന് കാണാം. ഇക്കുറി പശ്ചാത്തലമാകുന്നത് നമ്മുടെ സമീപരാജ്യമായ ശ്രീലങ്കയാണ്‌. പുസ്തകത്തിൻറെ തുടക്കത്തിൽ ഗ്രന്ഥകാരൻ പറയുന്നൊരു കാര്യം പ്രസക്തമാണ്. തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ വരുന്ന അകലമേ നമുക്ക് ശ്രീലങ്കയുമായുള്ളൂ. ഗൾഫ് ഒരു സാധ്യതയായി മലയാളിക്ക് മുന്നിലേക്ക് അവതരിക്കുന്നതിന് മുൻപ് കേരളത്തിൽ നിന്നും ധാരാളം ആളുകൾ തൊഴിൽ തേടി ആ രാജ്യത്തേക്ക് പോയിട്ടുമുണ്ട്. എങ്കിലും അവിടെ നടന്ന ഭീകരമായ വംശീയയുദ്ധത്തോട് ഏറെക്കുറെ നിസംഗമായാണ് നമ്മൾ പ്രതികരിച്ചത്. ആ ഭീകരതയോടുള്ള പ്രതികരണമായാണ് ഈ കൃതിയുടെ പശ്ചാത്തലമായി ശ്രീലങ്ക തിരഞ്ഞെടുക്കാൻ കാരണം. അതിമനോഹരമായാണ് ടി ഡി ശ്രീലങ്കയെ വിവരിച്ചിരിക്കുന്നത്. യാത്രാവിവരണം വായിക്കുന്നത് പോലെ നമുക്ക് ആ സ്ഥലങ്ങളെ മനസ്സിൽ കാണാൻ സാധിക്കും. അന്ധർ ബധിരർ മൂകർ എന്ന പുസ്‌തകത്തിൽ കാശ്മീരിനെയും മാമ ആഫ്രിക്കയിൽ ഉഗാണ്ടയെയും ടി ഡി ഇതുപോലെ വിവരിക്കുന്നുണ്ട്. 

ചരിത്രവും മിത്തും ഇടകലരുന്ന ആദ്യ കഥയിലാണ് ദേവനായകി എന്ന കേന്ദ്രകഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. കേരളചരിത്രത്തിൽ പരാമർശിക്കുന്ന കാന്തള്ളൂർ രാജ്യത്ത് നിന്നാണ് അവളുടെ കഥ തുടങ്ങുന്നത്. അതീവ സുന്ദരിയായ ദേവനായകി തൻറെ സൗന്ദര്യത്തിൻറെ വില തിരിച്ചറിയുന്നതും അത് പ്രധാന ആയുധമാക്കി മുന്നേറുന്നതുമാണ് ആദ്യ കഥ. അധികാരത്തിന്റെയും ചതിയുടെയും പ്രണയത്തിന്റെയും വടംവലികൾക്കിടയിലൂടെ അവളുടെ പ്രയാണം ചോള രാജാക്കന്മാരിലൂടെ ശ്രീലങ്കയിലേക്ക് എത്തുന്നു. ഒടുക്കം ഒരു അമാനുഷിക ശക്തിയായി പരിണമിക്കുന്ന ഒരു മിത്ത് അഥവാ കെട്ടുകഥയായി പരിണമിക്കുന്ന ദേവനായകിയെ ചരിത്രത്തിൻറെ കൂട്ടുപിടിച്ച് സത്യമേതാ മിഥ്യയേതാ എന്ന ചിന്തയിലേക്ക് ഉയർത്തുന്നതിന് ടി ഡി ക്ക് സാധിച്ചിട്ടുണ്ട്.

തമിഴ് യുദ്ധാനന്തര ശ്രീലങ്കയിലേക്ക് അവരുടെ അതിഥിയായി ചെല്ലുന്ന പീറ്റർ എന്ന എഴുത്തുകാരനിലൂടെയാണ് രണ്ടാമത്തെ കഥ മുന്നോട്ട് പോകുന്നത്.രണ്ട്  കഥകളും തമ്മിൽ ബന്ധിപ്പിക്കുന്നതും പീറ്ററാണ്. യുദ്ധകാലത്ത് ശ്രീലങ്കയിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ അവിശ്വസനീയമാംവണ്ണം ഇവിടെ വിവരിക്കുന്നുണ്ട്. സ്ത്രീകളോടുള്ള പരാക്രമത്തിൽ പുലികളും സിംഹളരും ഒരേപോലെയാണെന്ന് കാണാൻ സാധിക്കും. ആ പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്ന രജനി തിരിനാഗമ എന്ന ആക്ടിവിസ്റ്റും ഇതിൽ കഥാപാത്രമാകുന്നുണ്ട്. പുലി പ്രഭാകരൻറെ കാലത്ത് പരിചയപ്പെട്ട സുഗന്ധി എന്ന തമിഴ് ഈഴ പോരാളിയെത്തേടി പീറ്റർ നടത്തുന്ന യാത്രകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 

ഒട്ടും ബോറടിപ്പിക്കാതെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നുന്ന കൃതിയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ഇട്ടിക്കോരയിലെ പോലെ ഭീകരമല്ലെങ്കിലും രതിയും വയലൻസും പുട്ടിന് പീരപോലെ വിതറിയിട്ടുണ്ട്. പീരയില്ലാത്ത പുട്ട് പുട്ടിന് സ്വാദ് കുറയുമെന്നത് പോലെ അത് കൃതിയുടെആസ്വാദ്യതയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് പറയാം. ലോകസാഹിത്യത്തിലെ ഡാൻ ബ്രൗണിനെ പോലെ ടി ഡി മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്രസ്ഥാപിക്കുമെന്ന് വ്യക്തമാക്കുന്ന കൃതി. ഇനിയും ഇതുപോലുള്ള കൃതികൾക്കായി കാത്തിരിക്കുന്നു.

Tuesday, October 25, 2022

വായനാനുഭവം - അറ്റുപോകാത്ത ഓർമ്മകൾ


എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളായിരുന്നു കിരീടവും തന്മാത്രയും തനിയാവർത്തനവുമെങ്കിലും ഒരിക്കൽപ്പോലും ആ സിനിമകൾ ഒരിക്കൽക്കൂടി കാണണം എന്ന് തോന്നിയിട്ടില്ല. നാളുകളോളം മനസിനെ അസ്വസ്ഥമാക്കുന്ന അനുഭവം കാണികളിൽ ഉളവാക്കുന്നു എന്നതുതന്നെയായിരുന്നു ആ സിനിമകളുടെ വിജയവും. ശ്രീ ടി.ജെ ജോസഫ് എഴുതിയ അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥ മേടിച്ച് കുറേനാൾ കയ്യിൽ വെച്ചിട്ടും അത് വായിക്കാൻ ഒരു മടി തോന്നിയതും ആ അനുഭവം ഓർത്തുതന്നെ ആയിരുന്നു. നമുക്കേവർക്കും ചിരപരിചിതനാണ് ശ്രീ ടി.ജെ ജോസഫ്. കേരളസമൂഹത്തിനാകെ അപമാനമായ കൈവെട്ട് കേസിലെ ഇരയാണ് അദ്ദേഹം. 2010 ഇൽ തൊടുപുഴ ന്യൂമാൻ കോളേജിലെ വിവാദമായ വിവാദമായ ചോദ്യപ്പേപ്പർ കേസിൽ ചോദ്യം തയ്യാറാക്കിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ദുരിതങ്ങളിൽ അദ്ദേഹത്തിൻറെ തോളോട് ചേർന്ന് നിന്നിരുന്ന പ്രിയങ്കരിയായ ഭാര്യ 2014 ഇൽ ആത്മഹത്യ വാർത്തയാണ് ഈ പുസ്‌തകവുമായി ബന്ധപ്പെട്ടല്ലാതെ അദ്ദേഹത്തെക്കുറിച്ച് അവസാനമായി കേൾക്കുന്നത്. 

2010 ഇൽ ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യം വായിച്ചപ്പോൾ മനസ്സിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി ഒരു മതവിഭാഗത്തെ ചൊറിയുന്നതിൽ എന്ത് മനഃസംതൃപ്തിയാണ് ഇവനൊക്കെ കിട്ടുന്നതെന്ന് മനസിലോർത്തുകൊണ്ടാണ് അന്ന് അടുത്ത വാർത്തയിലേക്ക് കണ്ണോടിച്ചത്. ആ ചോദ്യത്തിലെ വിവാദമായ സംഭാഷണം അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയതല്ല, പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയ ഒരു പുസ്‌തകത്തിലെ വരികൾ കടമെടുത്തതാണെന്ന് എന്ന് വായിച്ചറിഞ്ഞതോടെ ഓഹ് ഇത്രേയുള്ളോ, അല്ലാതെ ചുമ്മാ ഇങ്ങനെ ഒരു ചോദ്യപ്പേപ്പറിൽ എഴുതിവെക്കേണ്ട കാര്യം ഇല്ലല്ലോ എന്നോർത്ത് ആ അധ്യായം ക്ലോസ് ചെയ്‌തു. അതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തകാര്യവും മറ്റും വാർത്തയിൽ വന്നപ്പോൾ അത്ര പ്രാധാന്യം കൊടുത്തില്ല. പിന്നീടാണ് അദ്ദേഹത്തിൻറെ കൈകൾ വെട്ടിയെറിഞ്ഞു എന്ന ഭീകരവാർത്ത കേൾക്കുന്നത്. അത്രയും ക്രൂരമായ ഒരു ശിക്ഷ ഒരു അധ്യാപകന് നൽകിയെന്ന വാർത്ത വളരെയധികം വിഷമിപ്പിച്ചിരുന്നു. പിന്നീട് ഭാര്യയുടെ ആത്മഹത്യയെക്കുറിച്ച് കേട്ടപ്പോൾ ദുരന്തങ്ങളുടെ സഹയാത്രികനായ ആ ആധ്യാപകനെക്കുറിച്ചോർത്ത് സഹതാപം തോന്നി. ഈ ദുരന്തങ്ങൾ അറിയാവുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ആത്മകഥ വായിക്കാൻ ഒരു വിമുഖത ആദ്യം തോന്നിയത്. 

തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് സാർ എന്ന മലയാളം വകുപ്പ് മേധാവിയുടെ സാധാരണ ഒരു ദിവസത്തിൽ നിന്നാണ് പുസ്തകം തുടങ്ങുന്നത്. അതിവേഗം അദ്ദേഹത്തിൻറെ ജീവിതം അസാധാരണമായ രീതിയിലേക്ക് മാറുന്നത് തുടർന്നുള്ള പേജുകളിൽ വായിക്കാം. സമൂഹത്തിലെ ബഹുമാന്യനായ വകുപ്പ് മേധാവിയിൽ നിന്നും പ്രത്യേകിച്ച് തെറ്റുകളൊന്നും ചെയ്യാതെ കുറ്റവാളിയായി ഒളിജീവിതത്തിലേക്കും പോലീസ് കസ്റ്റഡിയിലേക്കും ജയിലിലേക്കുമൊക്കെ മാറുന്നത് അവിശ്വസനീയമായ രീതിയിലാണ്. അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ അറിയാമായിരുന്നതിനാൽ ഓരോ പേജ് വായിക്കുമ്പോഴും അടുത്ത പേജിലാണോ ആ ദുരന്തം ഉണ്ടാകുന്നതെന്ന് ഞാൻ ഇടയ്ക്കിടെ മറിച്ച് നോക്കിക്കൊണ്ടിരുന്നു. ഒരുതരം മരവിപ്പോട് കൂടിയല്ലാതെ അദ്ദേഹത്തിന് സംഭവിച്ച ദുരന്തങ്ങൾ വിവരിക്കുന്ന ആത്മകഥയിലെ ആദ്യഭാഗം വായിച്ച് തീർക്കാൻ സാധിക്കില്ല. പ്രബുദ്ധമായ ഒരു സമൂഹത്തിൽ ജീവിക്കുന്നു എന്ന് അഹങ്കരിക്കുമ്പോഴും മനപ്പൂർവ്വമല്ലാത്ത ഒരു അക്ഷരപ്പിശക് മതി എൻറെയും ആരുടേയും ജീവിതം ഇതുപോലൊക്കെ അസാധാരണമാകാൻ എന്ന സത്യം ഓരോ പേജ് വായിക്കുമ്പോഴും മുന്നിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. 

കൈവെട്ടിയ മതഭ്രാന്തന്മാരോട് അദ്ദേഹം ക്ഷമിക്കുന്നുണ്ട്, പക്ഷെ അദ്ദേഹത്തെ അതിലേറെ ബാധിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചത് വർഷങ്ങളോളം സ്വന്തമെന്നപോലെ കൊണ്ടുനടന്ന സ്ഥാപനത്തിലെ മേധാവികളിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്ന് ഓരോ വരിയിലും അദ്ദേഹം പറയാതെ പറയുന്നുണ്ട്. അർഹതപ്പെട്ട ആനുകൂല്യങ്ങളോടെ, അഭിമാനത്തോടെ വിരമിക്കാനുള്ള അവസരം തല്ലിക്കെടുത്തിയ മാനേജ്‌മെൻറ് തന്നെയാണ് തൻറെ ഭാര്യയുടെ മനസ്സിൽ അവശേഷിച്ചിരുന്ന അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്. 

ചോദ്യപ്പേപ്പർ വിവാദം ഉണ്ടാക്കിയ അധ്യാപകന്റെ കൈ ഭീകരമായി വെട്ടി വലിച്ചെറിയുന്ന അക്രമികൾ മുന്നോട്ട് വെക്കുന്ന സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ മതത്തിൽ തൊട്ട് കളിക്കുന്നവരുടെ അവസ്ഥ ഇതാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും ഇതുപോലെ ഭീകരമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. അങ്ങനെ ശത്രുക്കളെ പേടിപ്പിച്ച് അതുവഴിയാണ് അനുയായികളെയും സാമ്പത്തിക സഹായങ്ങളും രാഷ്ട്രീയ/മത/തീവ്രവാദ സംഘടനകൾ ലഭ്യമാക്കുന്നത്. ഒരു മുൻപരിചയവുമില്ലാത്ത ഒരു ദുർബലൻറെ നേരെ കണ്ണിൽച്ചോരയില്ലാത്ത ആക്രമണം നടത്താൻ അവരെ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല. ഏറെക്കുറെ അതുപോലെ ഒരു സ്വാർത്ഥലാഭത്തിനാണ് അദ്ദേഹത്തിൻറെ സ്വന്തം മാനേജ്‌മെന്റും അദ്ദേഹത്തിന് അർഹമായ ജോലിയെ വെട്ടി വികൃതമാക്കിയത്. ഒരു മതത്തിൻറെ വക്താക്കളായ തങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ മറ്റൊരു മതവിഭാഗത്തിന് വേദനയുളവാക്കുന്ന ഒരു സംഭവം നടക്കുമ്പോൾ തുടർന്ന് ആ വിഭാഗത്തിലെ കുട്ടികൾ തങ്ങളുടെ സ്ഥാപനത്തിൽ പഠിക്കാൻ വന്നില്ലെങ്കിൽ സംഭവിക്കുന്ന സാമ്പത്തിക നഷ്ടം നികത്താൻ അവർ അവരുടെ പ്രിയങ്കരനായ വകുപ്പ് മേധാവിയെ ബലികൊടുക്കുന്നു. 

അതോടൊപ്പം മറ്റൊരു കാര്യവും ജോസഫ് സാർ സൂചിപ്പിക്കുന്നുണ്ട്. തിടുക്കപ്പെട്ട് ജോലിയിൽ നിന്നും പിരിച്ചുവിട്ട ശേഷം മാനേജ്‌മെൻറ് പകരം ആളെ നിയമിക്കുന്നുണ്ട്. ലക്ഷങ്ങൾ വാങ്ങിച്ചിട്ടാകാം ആ നിയമനം. പിന്നീട് ജോസഫ് സാറിൻറെ പിരിച്ചുവിടൽ അസാധുവാക്കപ്പെട്ടാൽ അത്രയും കാലയളവിൽ സർക്കാരിൽ നിന്നും പകരം നിയമിച്ച അധ്യാപകന് മേടിച്ചുനൽകിയ ശമ്പളം മാനേജ്‌മെൻറ് തിരിച്ചടക്കണം.അതിനാൽ ഏത് വിധേനയും ആ ഗുരുനാഥന് ഒരവസരവും നൽകാതിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. കുത്തഴിഞ്ഞ രീതിയിൽ നിയമനം നടത്തുന്നതിന് പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ കെടുകാര്യസ്ഥതയെ പരോക്ഷമായെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവിടെയും പ്രധാന വില്ലൻ ന്യൂനപക്ഷ/മത പ്രീണനങ്ങൾ തന്നെ. പ്രൈവറ്റ് മാനേജ്‌മെൻറ് സ്ഥാപനങ്ങൾ 99 ശതമാനവും മത/ജാതീയ സംഘടനകളുടെ കയ്യിലായതിനാൽ അവരെ പിണക്കാൻ സർക്കാരുകൾ മടിക്കും. 

മനസിനെ ആർദ്രമാക്കുന്ന, ഒട്ടേറെ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർത്തുന്ന, മലയാളി എന്ന നിലയിൽ നമ്മളിൽ കുറ്റബോധം ജനിപ്പിക്കുന്ന ഒന്നാം ഭാഗം കൂടാതെ ടിപ്പിക്കൽ ആത്മകഥാംശമുള്ള രണ്ടാം ഭാഗവും ചേർന്നതാണ് അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്‌തകം. ജോസഫ് സാറിൻറെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മനോഹരമായി അദ്ദേഹം വിവരിച്ചിരിക്കുന്നു. മലയാളം വിഭാഗം മേധാവി ആയിരുന്നതിനാലാകണം പിഴവുകൾ കൂടാതുള്ള മനോഹരമായ ഒരു രചനയാണ്‌ അറ്റുപോകാത്ത ഓർമ്മകളുടേത്. 

അനുഭവങ്ങൾ ആണ് യഥാർത്ഥ ഗുരുനാഥർ. ആ അർത്ഥത്തിൽ ഗുരുനാഥരാൽ അനുഗ്രഹീതമായ ശ്രീ ജോസഫ് സാറിന് മനുഷ്യമനഃസാക്ഷിയെ നേർവഴി കാട്ടുവാൻ ഉതകുന്ന ഒട്ടേറെ രചനകൾ ആ അറ്റുപോകാത്ത കൈവിരലുകളാൽ എഴുതി നൽകുവാൻ സാധിക്കും. സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Wednesday, October 5, 2022

തകഴി സ്‌മാരകം, അമ്പലപ്പുഴ



ഈ നവരാത്രി ദിനത്തിൽ സന്ദർശിച്ചത് ഏറ്റവും അനുഗ്രഹീതമായ ഒരു സ്ഥലമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം, മലയാളത്തിലെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്‌ക്കാരമായ എഴുത്തച്ഛൻ പുരസ്‌കാരം, ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ തുടങ്ങി സ്‌കൂൾ കാലഘട്ടംമുതൽ കേട്ടിരുന്ന പുരസ്‌ക്കാരങ്ങളൊക്കെ നേരിൽ കൺനിറയെ കണ്ടു. തൊട്ട് വണങ്ങി. ഇതൊക്കെ ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ഉണ്ടായിരുന്നിട്ടും എന്തേ ഇതുവരെ അത്രടം വരെ ഒന്നും  പോയില്ല എന്നോർത്ത് പരിതപിച്ചു. ഒരു പക്ഷെ ഈ നവരാത്രി ദിനത്തിൽത്തന്നെ ആ പുണ്യഭൂവിൽ സന്ദർശനം നടത്തണമെന്നത് ഒരു നിയോഗമായിരിക്കും എന്നോർത്ത് ആശ്വസിച്ചു. അതേ വേറെ എവിടെയുമില്ല, ആലപ്പുഴയുടെ സ്വന്തം കാരണവർ, കേരളാ മോപ്പസാങ്, തകഴി ശിവശങ്കരപ്പിള്ളയുടെ കുടുംബവീടായ ശങ്കരമംഗലത്ത് ഇപ്പോൾ കേരളാ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നടത്തുന്ന തകഴി സ്മാരകത്തെക്കുറിച്ചാണ് ഞാൻ  പറഞ്ഞുവരുന്നത്.

ആലപ്പുഴയിലെ പ്രശസ്‌തമായ അമ്പലപ്പുഴ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ നിന്നും കേവലം അഞ്ച് കിലോമീറ്റർ മാത്രം അടുത്താണ് തകഴി സ്‌മാരകം നിലകൊള്ളുന്നത്. ശങ്കരമംഗലം തറവാടിൻറെ നാല് മുറികളിലായാണ് തകഴി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും  അദ്ദേഹത്തിൻറെ അവസാനകാലത്തെ ആശ്രയമായിരുന്ന ഊന്നുവടികളും, വസ്‌ത്രങ്ങളും, കണ്ണടയും ടൈപ്പ് റൈറ്ററും മറ്റ് വസ്തുക്കളുമാണ് അവിടെ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിൻറെ കൃതികളും കാണാം. ആ മഹാനായ എഴുത്തുകാരൻറെ ചാരുകസേരയും കട്ടിലും സന്ദർശിക്കുമ്പോൾ അകക്കണ്ണിൽ ആ കാരണവർ അതിൽ ഇരിക്കുന്നതായി കാണാൻ സാധിക്കും. പഴമയുടെ മണം നിറഞ്ഞുനിൽക്കുന്ന ആ മുറിയിൽ നിന്നും അത് ആസ്വദിക്കുന്നത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്. വീടിൻറെ തെക്ക് ഭാഗത്തായി അദ്ദേഹത്തിൻറെ ഒരു പൂർണ്ണകായ വെങ്കല പ്രതിമയും അടക്കം ചെയ്‌ത മണ്ഡപവുമുണ്ട്.




ഈ പറഞ്ഞതിനുമൊക്കെ അപ്പുറം മറ്റ് പലതും അദ്ദേഹത്തിൻറെ കൃതികൾ വായിച്ച് വളർന്ന ഒരു ആരാധകന് കാണാൻ സാധിക്കും. കുട്ടനാടിൻ്റെ, ആലപ്പുഴയുടെ ഒരു കാലഘട്ടത്തെ ഇത്രയും മനോഹരമായി വരുംതലമുറയ്ക്കായി എഴുതിവെച്ച മറ്റൊരാളില്ല. ആലപ്പുഴയിലെ ഓഫീസിലേക്ക് പോകുന്ന വഴികളിൽ പലപ്പോഴും ഇതല്ലേ ചുടലമുത്തു നടന്നിരുന്ന വഴി എന്ന് മനസിൽ തോന്നാറുണ്ട്. തോട്ടിയുടെ മകനിൽ പറഞ്ഞിരിക്കുന്ന പലസ്ഥലങ്ങളും ഇന്ന് കാണുമ്പോൾ അന്നത്തെ അവസ്ഥയിൽ മനസ്സിൽ കാണിച്ചുതരാൻ ഒരിക്കൽ വായിച്ച അദ്ദേഹത്തിൻറെ വാക്കുകൾക്ക് സാധിക്കുന്നത് അത്ഭുതകരമാണ്. രണ്ടിടങ്ങഴിയും ഏണിപ്പടിയും ചെമ്മീനുമൊക്കെ എത്ര വ്യത്യസ്തമായ ജീവിതങ്ങളാണ് അദ്ദേഹം നമ്മുടെ ഇടയിൽ നിന്നും തിരഞ്ഞെടുത്ത് മലയാളികളുടെ മനസിലേക്ക് പ്രതിഷ്ഠിക്കുന്നത് എന്നത് എന്നും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ സാധിക്കാത്ത സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ പുതുതലമുറയ്ക്ക് മനസിലാക്കാൻ ഒരുപക്ഷെ തകഴിയുടെ രചനകളേക്കാൾ മികച്ച റഫറൻസുകൾ തിരക്കേണ്ടതില്ല. ആ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ ആ അതുല്യപ്രതിഭയെ ഒരിക്കൽ നേരിൽ കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. നാട്ടിലെ ഒരു ഗ്രൻഥശാലയുടെ ഉദ്‌ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമായിരുന്നതിനാൽ ആടിനെന്ത് അങ്ങാടിമരുന്ന് എന്നപോലെ ഏത് തകഴി എന്ന മട്ടിൽ ഉദ്‌ഘാടനച്ചടങ്ങിന് ശേഷം നടക്കാനിരിക്കുന്ന ഗാനമേളയ്ക്കായി അക്ഷമയോടെ സ്റ്റേജിന് മുന്നിലെ ചൊരിമണലിൽ ഇരുന്നത് മാത്രമാണ് ഓർമ. അദ്ദേഹത്തിൻറെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ആ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണുവാനും ആ കാലുകളിൽതൊട്ട് അനുഗ്രഹം മേടിക്കാനും മനസ് വളരെയേറെ കൊതിച്ചു.

മ്യൂസിയം കഴിഞ്ഞുള്ള വീടിൻറെ പ്രധാനഭാഗങ്ങൾ പൂട്ടിയിട്ട നിലയിലാണ്. എങ്കിലും തുറന്നുകിടക്കുന്ന ജനൽപ്പാളികളിലൂടെ അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് അവസാനകാലത്ത് അദ്ദേഹവും പ്രിയപത്‌നി കാത്ത യുമായി ഒരു ക്ഷേത്രപരിസരത്ത് നിൽക്കുന്ന ഫോട്ടോയാണ്. സാഹിത്യാരാധകർക്ക് ചിരപരിചിതയാണ് തകഴിയുടെ വാമഭാഗമായ കാത്ത. പണ്ട് തകഴിയിൽ ജോലിചെയ്തിരുന്ന അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട് റോഡിലൂടെ പോകുമ്പോൾ അകത്ത് തകഴി "കാത്തേ" എന്ന് വിളിക്കുന്നത് കേൾക്കാമായിരുന്നെന്ന്. തകഴിയും കാത്തയും മാത്രമായി ജീവിച്ച,  "കാത്തേ" എന്നുള്ള വിളികൾ മുഴങ്ങിയിരുന്ന ആ മുറികൾ ഇന്ന് ശൂന്യമായിക്കാണുമ്പോൾ കണ്ണുകൾ അറിയാതെ ഈറനായി.

സ്മാരകത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ആ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന തകഴിയുടെ കഥാപാത്രങ്ങളെയും കഥാപശ്ചാത്തലങ്ങളെയും കൂടി പരിചയപ്പെടുത്തുന്ന രീതിയിൽ മൾട്ടി മീഡിയ സഹായത്തോടെ ഒരുക്കിയിരുന്നെങ്കിൽ ചെറിയ പ്രവേശന ഫീസ് ഏർപ്പെടുത്തിയാലും അമൂല്യമായ ഒരു സന്ദർശനം ആയി എല്ലാവർക്കും അനുഭവപ്പെടും. കടപ്പുറത്തെ തെങ്ങിൻതോപ്പിൽ നിൽക്കുന്ന കറുത്തമ്മയും പരീക്കുട്ടിയും (മധുവും ഷീലയുമല്ല), പശ്ചാത്തലത്തിൽ കടലിൻറെ ഇരമ്പം, കുട്ടനാടൻ തേക്ക് പാട്ടിൻറെ പശ്ചാത്തലത്തിൽ ഞാറ് നടുന്ന കോരൻ, അങ്ങനെ നമ്മുടെ വരും തലമുറയ്ക്ക് തകഴിഅപ്പൂപ്പനെയും അദ്ദേഹത്തിലൂടെ മലയാളമനസുകളിൽ ജന്മംകൊണ്ട ഒട്ടനവധി കഥാപാത്രങ്ങളെയും മനസിലാക്കുവാനും ഉതകുന്ന ഒരു സ്ഥലമായി തകഴി മ്യൂസിയം ഭാവിയിൽ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.